Thursday, December 17, 2009

കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?

1996 മെയ് 20 മുതല്‍ 2001 മെയ് 13 വരെ ഇ കെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്തത് അന്ന് മുഖ്യമന്ത്രിയാണ്. നായനാരെ വധിക്കാന്‍ പദ്ധതിയിട്ടത് കണ്ടെത്തിയതും ആ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതും ആ ഗവര്‍മെന്റിന്റെ കാലത്താണ്. ഇന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു, എല്‍ഡിഎഫ് സര്‍ക്കാര്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ചെന്ന്. അതായത്, നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് നായനാര്‍ തന്നെ അട്ടിമറിച്ചെന്ന്. ചിത്തഭ്രമം ബാധിച്ചവര്‍ക്കല്ലാതെ ഇങ്ങനെയൊരാരോപണം ഉന്നയിക്കാനാകുമോ?

1999 ആഗസ്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും വധശ്രമ ഗൂഡാലോചന പുറത്തുവരികയും ചെയ്തപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് എ കെ ആന്റണി അതിനെ കെട്ടുകഥയെന്ന് ആക്ഷേപിച്ചു. യുഡിഎഫ് നേതാക്കള്‍ പരിഹസിക്കാന്‍ മത്സരിച്ചു-രാഷ്ട്രീയ സ്റ്റണ്ട് എന്ന് വിശേഷിപ്പിച്ചു. അന്ന് ആന്റണിയും കെപിസിസി നേതൃത്വവും എം വി രാഘവനടക്കമുള്ള യുഡിഎഫ് നേതാക്കളും സ്വീകരിച്ച സമീപനത്തിന്റെ തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമം. അതിന്റെ തുടര്‍ക്കഥതന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത വിവാദവും.

'അത്രമേല്‍ സ്നേഹിച്ചിട്ട്' എന്ന വൈകാരികമായ തലക്കെട്ടോടെയാണ് ഉമ്മന്‍ ചാണ്ടി, കേരളത്തിന് നായനാരോടുള്ള സ്നേഹം സിപിഐ എമ്മിനെതിരായ ആയുധമാക്കിമാറ്റാനുള്ള അതിസാമര്‍ത്ഥ്യം പ്രയോഗിക്കുന്നത്. "ഇതിനുനു ചുക്കാന്‍ പിടിച്ച നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഈ നാടും നല്‍കാന്‍ പോകുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക'' എന്ന് മാതൃഭൂമി പത്രത്തിലെ ലേഖനത്തിലൂടെ ഭീഷണിസ്വരത്തില്‍ എഴുതുന്നു. ഇത് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ അഭിപ്രായം. 1999ല്‍ ഈ അഭിപ്രായം ഉമ്മന്‍ചാണ്ടിക്കോ ആന്റണിക്കോ യുഡിഎഫിലെ ആര്‍ക്കെങ്കിലുമോ ഉണ്ടായിരുന്നില്ല.

അന്ന് ആന്റണി പറഞ്ഞു: മുഖ്യമന്ത്രിക്കെതിരെ ചില മുസ്ളിം തീവ്രവാദസംഘടനകളുടെ വധഭീഷണി നിലവിലുണ്ടെന്ന പ്രചരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് തട്ടിയെടുക്കാന്‍ വേണ്ടിയുള്ള കെട്ടുകഥയാണെന്ന് ആന്റണി ആരോപിച്ചു. ഇത് ബിജെപി വോട്ടുകള്‍ നേടാന്‍ വേണ്ടിയുള്ള സിപിഎം തന്ത്രമാണ്. ഇല്ലെങ്കില്‍ തീവ്രവാദഭീഷണിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെയും പത്രക്കാരെയും വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. (കേരളകൌമുദി, 1999 ആഗസ്ത് 23).

എം വി രാഘവന്‍ ഒരുപടികൂടി കടന്നു: കണ്ണൂരില്‍ മുഖ്യമന്ത്രിയെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സംഭവം രാഷ്ട്രീയ സ്റണ്ടാണെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി എം വി രാഘവന്‍ കണ്ണൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

പ്രതികള്‍ തീവ്രവാദികളായിരിക്കാം, അല്ലെങ്കില്‍ നിരപരാധികളായിരിക്കാം. നായനാരെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നത് തെരഞ്ഞെടുപ്പിനു വേണ്ടിയുണ്ടാക്കിയ കെട്ടുകഥയാണ്- രാഘവന്‍ പറഞ്ഞു. അയാളെ കൊന്നിട്ട് എന്തുനേടാനാണ്. എന്നെ വധിക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആരെയെങ്കിലും അറസ്റ് ചെയ്യുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് രാഘവന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഓഫീസ് ശിപായിയായ ഡിഐജിയുണ്ടാക്കിയ നാടകമാണിതെന്ന് രാഘവന്‍ പറഞ്ഞു. (ചന്ദ്രിക, മനോരമ, 1999 ആഗസ്ത് 15).

എം എം ഹസ്സന്‍ ഇങ്ങനെ പറഞ്ഞു: യുഡിഎഫില്‍നിന്ന് മുസ്ളിം ലീഗിനെ അടര്‍ത്തിയെടുക്കാന്‍ സിപിഐ, സിപിഎം കക്ഷികള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായപ്പോഴാണ് മുസ്ളിം തീവ്രവാദികള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയെന്ന കെട്ടുകഥയുമായി മാര്‍ക്സിസ്റുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ളിം തീവ്രവാദത്തെ ചൂണ്ടിക്കാട്ടി ഹിന്ദു വോട്ടുകള്‍ നേടാനും ബിജെപി- കോണ്‍ഗ്രസ് രഹസ്യബന്ധമെന്ന നുണ പ്രചരണത്തിലൂടെ മുസ്ളിം വോട്ടുകള്‍ നേടാനുമുള്ള സൃഗാലതന്ത്രമാണ് സിപിഐ-സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി. (ചന്ദ്രിക, മാതൃഭൂമി, 1999 ആഗസ്ത് 25).

നായനാര്‍ ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും അദ്ദേഹത്തെ കൈകാര്യം ചെയ്തത് ഏറ്റവും മോശമായ തരത്തിലായിരുന്നു. അഞ്ചുകൊല്ലം യുഡിഎഫ് ഭരിച്ചപ്പോള്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിക്കാനാണ് ശ്രമമുണ്ടായത്. രണ്ടുവട്ടം കേസ് പിന്‍വലിക്കാന്‍ നീക്കം നടന്നു. ഉമ്മന്‍ചാണ്ടി നേരിട്ട് പങ്കാളിയായി. ഉറപ്പാകുന്നു-ഉമ്മന്‍ചാണ്ടിക്കും സംഘത്തിനുമെതിരെയാണ് ജനങ്ങള്‍ ഇളകേണ്ടത്. നാടും ജനങ്ങളും ശിക്ഷിക്കേണ്ടത് താങ്കളെയും കൂട്ടരെയുമല്ലാതെ മറ്റാരെയാണ്? നുണ ഇങ്ങനെ എത്രകാലം പറയാനാകും? യുഡിഎഫിന്റെ തീവ്രാദബന്ധം ഇഴകീറി പുറത്തുകൊണ്ടുവരുന്നതിലേക്ക് വിവാദം തിരിയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഉമ്മന്‍ചാണ്ടിയുടെ വെപ്രാളപ്രകടനത്തില്‍ കാണാം. നായനാരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ കേസ് എന്ന തലക്കെട്ടോടെ തന്റെ മുന്നില്‍ വന്ന, പ്രതിയുടെ ബന്ധുവിന്റെ ഹര്‍ജി ഒരു മനസാക്ഷിക്കുത്തുമില്ലാതെ തുടര്‍നടപടിക്കയക്കുകയും കേസ് പിന്‍വലിക്കുന്നതിന് ഒത്താശചെയ്യുകയും ചെയ്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നായനാരെക്കുറിച്ച് വിലപിക്കുന്നുവോ? കണ്ണിലെ കൃഷ്ണമണിപോലെയാണ് കേരളം നായനാരെ സ്നേഹിച്ചത്; സ്നേഹിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹമാണ്; നേതൃരൂപമാണ് സഖാവ് നായനാര്‍. അദ്ദേഹത്തെ ജീവിച്ചിരുന്നപ്പോള്‍ എല്ലാ അവസരത്തിലും അവഹേളിച്ചവര്‍ ഇന്ന് നായനാരുടെ പേരുപറഞ്ഞ് വികാരം കൊള്ളുന്നുവെങ്കില്‍, അതിനുപിന്നില്‍ കുടിയിരിക്കുന്ന നെറികെട്ട രാഷ്ട്രീയ കുതന്ത്രം തിരിച്ചറിയാന്‍ കേരളത്തിന്റെ ചിന്താശേഷി മരിച്ചുമരവിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടി മറുപടി പയണം.

1. നായനാര്‍ വധശ്രമക്കേസ് പുറത്തുവന്നപ്പോള്‍ താങ്കളും അന്നത്തെ യുഡിഎഫ് നേതൃത്വവും അതിനെ അപലപിച്ചിരുന്നുവോ?

2. കെട്ടുകഥയാണ് ആ കേസെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് എ കെ ആന്റണി പറഞ്ഞതിനെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി തള്ളിപ്പറയുമോ?

3. നിരപരാധികളെ പ്രതികളാക്കുന്നു എന്ന അന്നത്തെ കെപിസിസി ജനറല്‍സെക്രട്ടറിയുടെ നിലപാടിനെപ്പറ്റി താങ്കളുടെ പ്രതികരണമെന്ത്?

3. കെട്ടുകഥ എന്ന നിലപാട് കോണ്‍ഗ്രസും യുഡിഎഫും പിന്നീടും തുടര്‍ന്നതുകൊണ്ടല്ലേ കേസ് പിന്‍വലിക്കാനുള്ള ശ്രമത്തില്‍ ഉമ്മന്‍ചാണ്ടി പങ്കാളിയായത്?

4. അഞ്ചുകൊല്ലത്തെ യുഡിഎഫ് ഭരണത്തില്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ ഒപ്പിട്ടതല്ലാതെ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവോ?

5. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ 2005 നവംബര്‍ 16 വരെ വൈകിപ്പിച്ചത് എന്തിന്?

ഈചോദ്യങ്ങള്‍ക്കുള്ള മറുപടി ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ന്യായമായും പ്രതീക്ഷിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണല്ലോ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ച നേതാക്കള്‍ക്ക് നല്‍കാനുള്ള ശിക്ഷയുടെ തീവ്രത ജനങ്ങള്‍ക്ക് നിശ്ചയിക്കാനാവുക.

Tuesday, December 8, 2009

പൊറുതി മുട്ടുമ്പോള്‍

"വലിയ ഉള്ളിക്ക് ഒരുêവര്‍ഷംകൊണ്ട് 114.79 ശതമാനമാണ് വില കൂടിയത്. ഒരു മാസംകൊണ്ട് വര്‍ധിച്ചത് 71.43 ശതമാനം. ഈ വര്‍ഷം ഡിസംബര്‍ മൂന്നിന് ഒരുê കിലോ ഉള്ളിക്ക് സംസ്ഥാനത്തെ ശരാശരി വില 39.43 രൂപയായിരുന്നു. കഴിഞ്ഞമാസം മൂന്നിന് 23 രൂപയും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിന് 18.36 രൂപയുമായി വില. വെളുത്തുള്ളിയുടെ വിലവര്‍ധന 153.75 ശതമാനമാണ്. പഞ്ചസാരയ്ക്ക് 73.62 ശതമാനമാണ് വിലക്കയറ്റം.'' സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റാറ്റിസ്റിക്സ് വകുപ്പിനെ ഉദ്ധരിച്ച്, 'സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു, തീവില തന്നെ' എന്ന് ഒരു പത്രം തിങ്കളാഴ്ച എഴുതി. ജനങ്ങളെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണിന്ന് വിലക്കയറ്റം. ചെന്നൈയില്‍ ഒറ്റയടിക്ക് പച്ചക്കറിക്കും പഴങ്ങള്‍ക്കും നാല്‍പ്പതുശതമാനം വില വര്‍ധിച്ചു എന്നാണ് ഞായറാഴ്ച പിടിഐ റിപ്പോര്‍ട്ടുചെയ്തത്. പത്തുകൊല്ലത്തിനിടെയുള്ള ഏറ്റവും വലിയ തലത്തിലെത്തിയ സവാളവില ഒരുമാസംകൊണ്ട് ഇനിയും അന്‍പതുശതമാനം വര്‍ധിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ശനിയാഴ്ച ചെന്നൈയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. "വില വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു; ഈ പ്രശ്നം നമുക്ക് ഒന്നിച്ചു നേരിടാം; സംസ്ഥാന സര്‍ക്കാരുകളുടെ സഹായം വേണം'' എന്നാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ കഴിഞ്ഞാഴ്ച ലോക്സഭയില്‍ പറഞ്ഞത്. നവംബര്‍ 13ന് ബിജെപി വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ ബന്ദ് നടത്തിയിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കയറ്റം ഭീകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ തന്നെ സമ്മതിച്ചിരിക്കുന്നു. ഉരുളക്കിഴങ്ങും ഉള്ളിയും പയര്‍വര്‍ഗങ്ങളുമൊന്നും കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളല്ല. കേരളത്തിനു വേണ്ടതെല്ലാം വരുന്നത് അന്യസംസ്ഥാനങ്ങളില്‍നിന്നാണ്. ഉള്ളി ഉല്‍പ്പാദിപ്പിക്കുന്ന ആന്ധ്രയില്‍ വിലക്കയറ്റമുണ്ടായാല്‍ കുഴപ്പമില്ല, കേരളത്തില്‍ പഴയവിലയ്ക്കുതന്നെ ഉള്ളി കിട്ടിക്കൊള്ളണം എന്ന് ആര്‍ക്കും കരുതാനാവില്ല. സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാകുന്നത് വിപണിയില്‍ ശക്തമായി ഇടപെടാനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ അനാശാസ്യപ്രവണതകള്‍ തടയാനുമാണ്; പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനാണ്. കേരളത്തില്‍ അത്തരമൊരു ഇടപെടല്‍ നടക്കുന്നതുകൊണ്ടാണ്, അന്യ സംസ്ഥാനങ്ങള്‍ക്കു സമാനമായ തോതില്‍ വിലക്കയറ്റം ഇവിടെ ഇല്ലാത്തത്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം കേരളം വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം കേരളത്തേക്കാള്‍ വിലക്കയറ്റമാണ്. ത്രിപുരയും ഹിമാചല്‍പ്രദേശും മണിപ്പുരുമാണ് കേരളത്തിനുപിന്നിലുള്ളത്. കേരളം 17-ാം സ്ഥാനത്താണ്.
വിലക്കയറ്റം തടഞ്ഞുനിര്‍ത്താനും ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള ഇടപെടല്‍ സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇച്ഛാശക്തിയുടെ ഫലമായി ഉണ്ടാകേണ്ടതാണ്. രാഷ്ട്രീയ നയസമീപനത്തിന്റെ പ്രശ്നമാണത്. വിലക്കയറ്റത്തിന്റെ സാമ്പത്തികശാസ്ത്രം ലളിതമാണ്. കൂടുതല്‍ പണവും കുറച്ചു സാധനങ്ങളുമാകുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണത്. ഉപയോക്താവിന് കൊടുക്കാന്‍മാത്രം സാധനം ഇല്ലെങ്കില്‍ കമ്പോളത്തില്‍ വില കയറും. ഇന്ദിരാ ഗാന്ധിയുടെ ഭരണം വിലക്കയറ്റത്തിന്റേതുകൂടിയായപ്പോള്‍ അവര്‍ പറഞ്ഞത്, 'വിലക്കയറ്റം ആഗോള പ്രതിഭാസമാണ്' എന്നത്രേ. അങ്ങനെ പറഞ്ഞു സമര്‍ഥിക്കാന്‍ പ്രയാസമില്ല-പക്ഷേ, അന്ന് പറച്ചില്‍ പറച്ചിലില്‍ ഒതുങ്ങുകയും വില അതിന്റെ വഴിക്ക് ഉയരുകയുംചെയ്തു. രാജ്യത്താകെ വില കയറാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കഴിഞ്ഞ ഓണം-പെരുന്നാള്‍ കാലം ഓര്‍ത്തുനോക്കാം. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ടായിരുന്നു. സിവില്‍ സപ്ളൈസ് വകുപ്പും സഹകരണ വകുപ്പും ശക്തമായി രംഗത്തിറങ്ങി. കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ യഥേഷ്ടം ലഭ്യമായപ്പോള്‍ പൊതുവിപണിയില്‍ വില കയറില്ലെന്നായി-അഥവാ കയറിയാലും അത് ജനങ്ങളെ ബാധിക്കുന്നില്ലെന്നായി. സര്‍ക്കാരിന്റെ ഇടപെടല്‍ ആര്‍ക്കുവേണ്ടി എന്നതാണ് പ്രശ്നം. എല്‍ഡിഎഫ് സര്‍ക്കാരിന്റേത് ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ്, കേന്ദ്രം സബ്സിഡി നിഷേധിക്കുമ്പോള്‍ ജനങ്ങളെ അത് ബാധിക്കാതിരിക്കാന്‍ സംസ്ഥാന ഖജനാവില്‍നിന്ന് പണം മുടക്കേണ്ടിവരുന്നത്. റേഷനരിയുടെ കാര്യത്തില്‍മാത്രമല്ല, പെട്രോളിയം ഉല്‍പ്പന്ന വിലവര്‍ധന അടിച്ചേല്‍പ്പിച്ചപ്പോഴും ഈ രീതി തുടര്‍ന്നു. മാവേലി സ്റ്റോറുകളെ തകര്‍ക്കാന്‍ വാമന സ്റ്റോറുകള്‍ തുടങ്ങുകയും കുടുംബശ്രീക്കെതിരെ ജനശ്രീയെ രംഗത്തിറക്കി തുരപ്പന്‍ പണിയെടുക്കുകയും ചെയ്യുന്നവരുടേതിന്റെ എതിര്‍വശത്താണ് ഇടതുപക്ഷ സമീപനം. ഇന്നത്തെ വിലക്കയറ്റത്തിന്റെ പൊരുള്‍ തേടിപ്പോകുമ്പോള്‍ സങ്കീര്‍ണമായ പല സംഗതികളും വേര്‍തിരിച്ചു കാണാനാകും. മഴക്കെടുതി, വരള്‍ച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഒരുവശത്തുണ്ട്. അവയൊന്നും ഇന്ത്യാമഹാരാജ്യത്തിന് പുത്തരിയല്ല. ഇത്തരം ദുരിതസാഹചര്യങ്ങളെ തൊഴിലാളികളും കൃഷിക്കാരുമുള്‍പ്പെടെയുള്ള ജനങ്ങളില്‍നിന്ന് കൊള്ളലാഭം അടിച്ചെടുക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ്. ഇടതുപക്ഷകക്ഷികള്‍ യുപിഎ ഗവമെന്റിനു പിന്തുണ നല്‍കിയിരുന്ന കാലത്ത് വിലനിയന്ത്രിക്കാന്‍ ഗവമെന്റിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി ആ സമ്മര്‍ദമില്ല. മുതലാളിമാരും കോണ്‍ഗ്രസ് നേതാക്കളും ഒക്കെ ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ് വിലക്കയറ്റത്തിലൂടെ. യുപിഎ സര്‍ക്കാരിന്റെ ബന്ധുക്കള്‍ സാധാരണ ജനങ്ങളോ അതോ ശതകോടീശ്വരന്മാരോ എന്നാണ് ചോദിക്കേണ്ടത്. ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കണോ കരിഞ്ചന്തയിലൂടെ ആയിരക്കണക്കിന് കോടി ലാഭമുണ്ടാക്കാന്‍ മുതലാളിമാരെ സഹായിക്കണോ എന്ന് തീരുമാനിക്കാനുള്ള ഘട്ടം വന്നപ്പോള്‍ യുപിഎ സ്വീകരിച്ചത് രണ്ടാമത്തെ വഴിയാണ്. വില പൊടുന്നനെ കയറിയാല്‍ ഗുണമുണ്ടാകുന്നത് ഇടത്തട്ടുകാരായ കച്ചവടക്കാര്‍ക്കും അവരുടെ നിയന്ത്രിതാക്കളായ കുത്തകകള്‍ക്കുമാണ്. ആ കുത്തകകളുടേതാണ് യുപിഎ ഗവമെന്റ്. ജനങ്ങള്‍ കൊള്ളയടിക്കപ്പെട്ടാലും പട്ടിണികിടന്ന് മരിച്ചാലും കുത്തകകളുടെ അമിതലാഭേച്ഛയെ തടസ്സപ്പെടുത്തരുതെന്ന് യുപിഎ സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കെ മറിച്ചൊരു പ്രതീക്ഷയ്ക്ക് പ്രസക്തിയില്ല.
ഇടതുപക്ഷ പിന്തുണയോടെ ഭരണത്തിലിരുന്നപ്പോള്‍ കുറെ നിയന്ത്രണം പാലിക്കേണ്ടിവന്നിരുന്നു. ഇപ്പോള്‍ വലുതായി നിയന്ത്രിക്കാന്‍ ആരുമില്ല. അതുകൊണ്ടുകൂടി, വിലക്കയറ്റം പിടിച്ചുനിര്‍ത്തല്‍ വാചാടോപം മാത്രമായി. ആയുധങ്ങള്‍ വാരിക്കൂട്ടാനാണ് താല്‍പ്പര്യം. എത്ര വലിയ കരാറുണ്ടാക്കുന്നോ അത്ര വലിയ കമീഷനും കിട്ടും. ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്ലിനെ മൂലയ്ക്കിരുത്തി സ്വകാര്യ കമ്പനികള്‍ക്ക് പട്ടുപൂമെത്ത വിരിക്കുന്നു. രാജഭരണം നിലനില്‍ക്കുന്ന യുഎഇയില്‍ എണ്ണ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം ടെലികോം ആണ്. അവിടെ ആ രംഗത്ത് ഒരു സ്വകാര്യ സംരംഭകര്‍ക്കും പ്രവേശനമില്ല. ഇവിടെ ബിഎസ്എന്‍എല്ലിനേക്കാള്‍ സ്വകാര്യ കമ്പനികള്‍ വളര്‍ന്നിരിക്കുന്നു. ആയുധ അഴിമതികളെ കടത്തിവെട്ടിയതാണ് സ്പെക്ട്രം അഴിമതി. ടെലികോം സര്‍വീസിന്റെ കൊള്ളലാഭം അടിച്ചെടുക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് സൌകര്യം നല്‍കി കോഴപ്പണത്തിന്റെ അളവ് ആകാശംമുട്ടെ ഉയര്‍ത്താനുള്ള വ്യഗ്രതയാണ് യുപിഎ നേതൃത്വത്തിന്-വിശിഷ്യ കോണ്‍ഗ്രസിന്. എന്‍ഡിഎ ഭരണകാലത്ത് ബിജെപിയും മോശമായിരുന്നില്ല. വ്യത്യാസം കോഴപ്പണത്തിന്റെ അളവില്‍മാത്രം. ഈ മാനസികാവസ്ഥയുള്ളവര്‍ക്ക് വിലക്കയറ്റം തടയാന്‍ ആത്മാര്‍ഥമായി ഇടപെടാനാകില്ല എന്നതാണ് സത്യം. അവര്‍ക്ക് ജനങ്ങളില്‍നിന്ന് വോട്ടുമതി-കാശ് വേണ്ടത് കുത്തകകളില്‍നിന്നാണ്. കാശുകൊടുത്താല്‍ വോട്ടും വാങ്ങാവുന്ന സ്ഥിതി ഉണ്ടാകുമ്പോള്‍ എളുപ്പവഴി കുത്തകപ്രീണനം തന്നെ. ഭക്ഷ്യധാന്യമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കൃഷിക്കാര്‍ക്ക് സഹായവും പ്രേരണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ജനസംഖ്യയുടെ നാലില്‍മൂന്നും കൃഷിയെ ആശ്രയിക്കുന്ന രാജ്യത്ത് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയമുള്ളവരാണ് ഭരിക്കുന്നത്. പട്ടിണി മാറ്റാന്‍; ജനങ്ങളുടെ ജീവിതനിലവാരം ഇടിയാതെ നോക്കാന്‍; കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും സഹായിക്കാന്‍ അവര്‍ക്കെവിടെ സാവകാശം? കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യമായി സ്വീകരിച്ച് ആവശ്യമായ നടപടികളെടുത്താല്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്താം എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചിട്ടുണ്ട്. നടേ സൂചിപ്പിച്ച ഉത്സവകാലാനുഭവം അതാണ്. കേരളത്തില്‍ ഉണ്ടായതിന്റെ പകുതി മുന്‍കൈ കേന്ദ്ര സര്‍ക്കാരില്‍നിന്നുണ്ടായെങ്കില്‍ ഇന്നീ ഗതിയിലെത്തില്ലായിരുന്നു. പയര്‍, ഭക്ഷ്യഎണ്ണ, പഞ്ചസാര എന്നീ 15 അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തുകയും സംസ്ഥാനങ്ങളുടെ കേന്ദ്രം വെട്ടിക്കുറച്ച ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കുകയുംചെയ്ത്, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുകയും സാര്‍വത്രികമാക്കുകയും ചെയ്യുക. -സ്വകാര്യസ്ഥാപനങ്ങളുടെ ഭക്ഷ്യധാന്യ സംഭരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക. അവശ്യ സാധനങ്ങളുടെ മേലുള്ള അവധി വ്യാപാരം നിരോധിക്കുക, മുന്‍ എന്‍ഡിഎ ഗവമെന്റ് അത്യാവശ്യസാധനസംരക്ഷണ നിയമത്തില്‍ പൂഴ്ത്തിവയ്പുകാര്‍ക്ക് അനുകൂലമായി കൊണ്ടുവന്ന ഭേദഗതികള്‍ റദ്ദാക്കി, പൂഴ്ത്തിവയ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക. -പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അന്തര്‍ദേശീയ വില വര്‍ധനയുടെ ആഘാതം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഏല്‍ക്കാത്തവിധം എക്സൈസ് കസ്റ്റംസ് ഡ്യൂട്ടിയില്‍ കുറവു വരുത്തുക. ആഡംബരവാഹനങ്ങള്‍ക്കുമേലെയും വന്‍ലാഭമുണ്ടാക്കുന്ന സ്വകാര്യ റിഫൈനറികള്‍ക്കു മേലെയും നികുതി ചുമത്തുക- ഇങ്ങനെയുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ സിപിഐ എം പലവട്ടം മുന്നോട്ടുവച്ചെങ്കിലും യുപിഎ നേതൃത്വം ചെവിക്കൊണ്ടില്ല. അതിന്റെയെല്ലാം ദുരന്തമാണ് ഈ വിലക്കയറ്റം. ഉമ്മന്‍ചാണ്ടിയും കൂട്ടരും സമരംചെയ്യേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയല്ല-ഡല്‍ഹിയി
ല്‍ ചെന്ന് പ്രധാനമന്ത്രിക്കും ഹൈകമാന്‍ഡിനും മുന്നിലാണ്.

Friday, November 20, 2009

ഒരഭ്യര്‍ത്ഥന

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് എന്ന പേരില്‍ കുന്നംകുത്തെ എന്‍ആര്‍ഐ വ്യവസായിയുടെ കൂറ്റന്‍ വീടിന്റെ ചിത്രം ഇ-മെയിലായി വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടതും അതിന്റെ കള്ളി പൊളിഞ്ഞതും മനസ്സിലാക്കിക്കാണുമല്ലോ.ഈ വ്യാജ മെയിലിന്റെ ഉറവിടത്തിലേക്ക് അന്വേഷണം ഏതാണ്ട് എത്തുന്നു എന്നാണ് മനസ്സിലാക്കുന്നത്. വസ്തുത അറിയാതെ നിരവധിയാളുകള്‍, കണ്ടത് പിണറായിയുടെ വീട് തന്നെയാണെന്ന് തെറ്റിദ്ധരിക്കുന്ന നിലയുണ്ട്. അത്തരക്കാര്‍ക്ക് യാഥാര്‍ത്ഥ്യം വിശദീകരിക്കുന്ന മെയിലുകള്‍ അയക്കണമെന്നുണ്ട്. അതിനായി തെറ്റായ ചിത്രവുമായി കിട്ടിയ മെയിലുകള്‍ ഈ ബ്ളോഗിലെ അഡ്രസിലേക്ക് ഫോര്‍വേഡ് ചെയ്താല്‍ നന്നാകും.

Wednesday, November 11, 2009

അത്ഭുതം സംഭവിച്ചിട്ടില്ല

അത്ഭുതമൊന്നും സംഭവിച്ചിട്ടില്ല. ആരും അത്ഭുതക്കുട്ടിമാരായിട്ടുമില്ല. മൂന്നു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു ഫലം വിജയം കൊണ്ട് യുഡിഎഫിനെ ആശ്വസിപ്പിക്കുന്നു. പക്ഷേ, പരാജയം കൊണ്ട് എല്‍ഡിഎഫിന് തളര്‍ച്ചയുണ്ടാക്കുന്നില്ല. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ സൂചനയായി ഈ ഫലങ്ങളെ കണ്ടാലും എല്‍ഡിഎഫിന് ആത്മവിശ്വാസത്തോടെ നില്‍ക്കാനുള്ള വകയാണ് തെളിഞ്ഞുവരിക.
രണ്ടു കാര്യമാണ് പ്രധാനമായി ചൂണ്ടിക്കാട്ടാനാവുക.

ഒന്ന്: 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയം നല്‍കിയ ജനവിധിയാണ് മെച്ചപ്പെട്ട നിലയില്‍ ആവര്‍ത്തിച്ചിരിക്കുന്നത്.
രണ്ട്: പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗം വന്നതുപോലെ തിരിച്ചുപോയിരിക്കുന്നു.

മൂന്നു മണ്ഡലത്തിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കിന്റെ അടുത്തെത്തുന്നതല്ല യുഡിഎഫിന്റെ ഇപ്പോഴത്തെ വിജയം. എല്‍ഡിഎഫിന് വിജയപ്രതീക്ഷ വച്ചുപുലര്‍ത്താനാകാത്ത രാഷ്ട്രീയ ചേരിതിരിവുള്ള മണ്ഡലങ്ങളാണ് മൂന്നും. ഉപതെരഞ്ഞെടുപ്പു വന്നാല്‍ വിജയിക്കുന്നത് ഉറപ്പാണെന്ന് കാണാതെ, മൂന്നിടത്തും സിറ്റിങ് എംഎല്‍എമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോഗ്രസ് ധൈര്യപ്പെടില്ലായിരുന്നല്ലോ. എന്നിട്ടുപോലും കനത്ത മത്സരം കാഴ്ചവയ്ക്കാനും മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞു എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം. മൂന്നിടത്തും അന്തിമഫലത്തെക്കുറിച്ച് യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണര്‍ത്തുംവിധം പ്രചാരണരംഗത്ത് എല്‍ഡിഎഫ് മുന്നേറിയിരുന്നു. കണ്ണൂരിലെ തെരഞ്ഞെടുപ്പാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങളിലൊന്നുപോലും ഈ ഘട്ടത്തില്‍ ആവര്‍ത്തിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാതിരുന്നത് യുഡിഎഫിന്റെയോ അതിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളുടെയോ സന്മനോഭാവംകൊണ്ടല്ല-അത്തരം വിവാദങ്ങളുടെ കാപട്യവും പൊള്ളത്തരവും ജനങ്ങള്‍ വലിയതോതില്‍ തിരിച്ചറിഞ്ഞു എന്നതുകൊണ്ടാണ്. പകരം ഉയര്‍ത്തിയത് 'വ്യാജവോട്ട്' വിവാദമാണ്. അതാകട്ടെ കണ്ണൂരിനെ കേന്ദ്രീകരിച്ചുമാണ്.

വോട്ടര്‍ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കാനും മണ്ഡലത്തില്‍ വോട്ടറാകാന്‍ അര്‍ഹതയുള്ളവരെ കൂട്ടിച്ചേര്‍ക്കാനും രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നത് സാധാരണ നടപടിക്രമമാണ്. കണ്ണൂരില്‍ യുഡിഎഫും എല്‍ഡിഎഫും അത് ചെയ്തു. എന്തിന്, യുഡിഎഫിന്റെ സ്ഥാനാര്‍ഥിപോലും അങ്ങനെ മാറിവന്ന വോട്ടറാണ്. എന്നിട്ടും എല്‍ഡിഎഫിനെതിരായ വന്‍ പ്രചാരണമായി 'വ്യാജവോട്ട്' വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നു. അതിലും നിര്‍ത്താതെ, കേന്ദ്രസേനയെ വരുത്തിക്കല്‍, കലക്ടറെ മാറ്റിക്കല്‍ എന്നിങ്ങനെയുള്ള അനേകം നാടകങ്ങള്‍. എല്‍ഡിഎഫിന് വരാമായിരുന്ന കുറെവോട്ടുകളെയെങ്കിലും തടയാന്‍ ഇത്തരം നാടകങ്ങള്‍ കാരണമായിട്ടുണ്ടാകാം. വ്യാജവോട്ട്, ഇറക്കുമതിവോട്ട്, കേന്ദ്ര സേന എന്നിങ്ങനെ പലതരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിച്ചവര്‍, അവയുടെ മറവില്‍ നടത്തിയ തെരഞ്ഞെടുപ്പനാശാസ്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയിട്ടുണ്ട്. നുണപ്രചാരണങ്ങളിലൂടെ മതസ്പര്‍ധയും വര്‍ഗീയവികാരവും ഇളക്കിവിട്ട് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാന്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. താന്‍ ഉമ്ര കര്‍മം അനുഷ്ഠിച്ചതിനാണ് പാര്‍ടി പുറത്താക്കിയതെന്ന പച്ചക്കള്ളം യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചതിന് അനിഷേധ്യമായ തെളിവുകളുണ്ട്. യുഡിഎഫ് നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണം ഒഴുക്കിയതായി പ്രചാരണ ഘട്ടത്തില്‍തന്നെ പരാതി ഉയര്‍ന്നു. കേന്ദ്ര മന്ത്രി വയലാര്‍ രവി വന്ന് നടത്തിയ പ്രഖ്യാപനങ്ങള്‍ ചട്ടലംഘനമാണെന്നുകണ്ട് തെരഞ്ഞെടുപ്പുകമീഷന്‍ തന്നെ നടപടിയെടുത്തു.

സാധാരണ ഇത്തരം ഉപതെരഞ്ഞെടുപ്പുകളില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒന്നാണ് ഭരണവിരുദ്ധ വികാരത്തിന്റെ സ്വാധീനം. ഇവിടെ അങ്ങനെയൊന്നിനെക്കുറിച്ച് ചര്‍ച്ചകളുയരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരുപരിധിവരെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതിന്റെ സൂചനയാണത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി, കേരള രാഷ്ട്രീയത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ചീഞ്ഞ സംസ്കാരത്തെയാണ് പ്രതിനിധാനംചെയ്തത്. പാലുകൊടുത്ത കൈക്ക് കടിച്ചയാള്‍ എന്ന് ആലങ്കാരികമായി പറയാം. സിപിഐ എമ്മിന്റെ സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ജില്ലാ കൌസിലില്‍ ആദ്യം ജയിച്ചു. പിന്നെ, പാര്‍ലമെന്റിലേക്കെത്തി. ഒന്നല്ല രണ്ടുതവണ. മൂന്നാം വട്ടവും മത്സരിപ്പിക്കുന്ന പതിവ് സിപിഐ എമ്മിനില്ല എന്നുകണ്ടപ്പോള്‍ പാര്‍ടിയോട് 'അഭിപ്രായ വ്യത്യാസം' തുടങ്ങി. ഇന്നലെവരെ പറഞ്ഞതിനെയെല്ലാം തള്ളിപ്പറഞ്ഞു. പാര്‍ടി തന്റെ മതാനുഷ്ഠാനങ്ങളെ വിലക്കുന്നു എന്ന നുണപ്രചാരണം നടത്തി. അടുത്ത ഘട്ടം യുഡിഎഫിലേക്കുള്ള കൂറുമാറ്റം. മുസ്ളിം ലീഗില്‍ ചെന്നാല്‍ കണ്ണൂരില്‍നിന്ന് പാര്‍ലമെന്ററി സ്ഥാനങ്ങള്‍ കിട്ടാനിടയില്ല എന്നുറപ്പായപ്പോള്‍ കോഗ്രസില്‍. ഇങ്ങനെയൊരു കാലുമാറ്റക്കാരനെ സ്വന്തം പ്രതിനിധിയാക്കുക എന്ന നാണക്കേടിലേക്ക് കണ്ണൂരിലെ ജനങ്ങളെ കോണ്‍ഗ്രസ് എത്തിച്ചു എന്നതാണ് കണ്ണൂര്‍ ഫലത്തിന്റെ അശ്ളീലവശം.

കേരളത്തില്‍ ഇങ്ങനെ ചില മണ്ഡലങ്ങളുണ്ട്. കടുത്ത രാഷ്ട്രീയ ചേരിതിരിവും ഏതെങ്കിലും കക്ഷികള്‍ക്ക് മുന്‍തൂക്കവുമുള്ളവ. അത്തരം മണ്ഡലങ്ങള്‍ സാധാരണ നിലയില്‍ അനിവാര്യമായി ജയിപ്പിക്കേണ്ട പ്രധാന നേതാക്കളെ മത്സരിപ്പിക്കാനാണ് മുന്നണികള്‍ ഉപയോഗപ്പെടുത്താറുള്ളത്. ഇവിടെ, കണ്ണൂര്‍ യുഡിഎഫിന് ഉറപ്പുള്ള മണ്ഡലമായിട്ടും ഒരു തത്വദീക്ഷയുമില്ലാതെ കൂറുമാറിയെത്തിയ ഒരാളെ അവിടെ മത്സരിപ്പിച്ച് ജയിപ്പിക്കാനും കോണ്‍ഗ്രസിലെ നിരവധി മുതിര്‍ന്ന നേതാക്കളെ തഴയാനുമാണ് നേതൃത്വം തയ്യാറായത്. അബ്ദുള്ളക്കുട്ടിയുടെ വിജയംകൊണ്ട് അടങ്ങിപ്പോകുന്നതല്ല ആ പ്രശ്നത്തില്‍ കോണ്‍ഗ്രസിനകത്ത് ഉയര്‍ന്നുവന്ന അതൃപ്തിയും അസ്വസ്ഥതയും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് അഞ്ചുമാസംകൊണ്ട് എല്‍ഡിഎഫ് എത്രമാത്രം മുന്നോട്ടുവന്നു എന്നും യുഡിഎഫ് ഏതെല്ലാം തരത്തില്‍ പിന്നോട്ടുപോയി എന്നുമാണ് വിലയിരുത്തപ്പെടേണ്ട പ്രധാന സംഗതി. കണ്ണൂരില്‍ ലോക്സഭയിലേക്ക് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയത് 34419 വോട്ടായിരുന്നുവെങ്കില്‍ ഇത്തവണ അത് 41847 ആയിരിക്കുന്നു. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 23,207 ആയിരുന്നുവെങ്കില്‍ ഇപ്പോളത് 12,043 ആയി കുറഞ്ഞിരിക്കുന്നു. എറണാകുളത്ത്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 5,000 വോട്ട് എല്‍ഡിഎഫ് വര്‍ധിപ്പിച്ചു. ആലപ്പുഴയില്‍ ആ വര്‍ധന ഏഴായിരമാണ്. 2006ല്‍ 32,788 വോട്ടു ലഭിച്ചുവെങ്കില്‍ ഇപ്പോള്‍ 38,029 ആയി. ഈ കണക്കുകള്‍ കാണിക്കുന്നത്, എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ ശക്തിപ്പെട്ടിട്ടേയുള്ളു എന്നാണ്. യുഡിഎഫ് മൂന്നു മണ്ഡലത്തിലും വിജയിച്ചു എന്നതിനേക്കാള്‍ നിലനിര്‍ത്തി എന്നോ പിടിച്ചുനിന്നു എന്നോ മാത്രമേ പറയാനാകൂ.

വിജയം എത്ര ചെറുതായാലും ആഘോഷിക്കാനുള്ളതാണ് എന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ, സ്വയം വരുത്തിവച്ച ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ളാദപ്രകടനത്തിന് യുഡിഎഫിന് അവസരം ലഭിച്ചിരിക്കുന്നു എന്നതില്‍ക്കവിഞ്ഞ പ്രാധാന്യം ഈ ഫലത്തില്‍ അവരെ സംബന്ധിച്ചില്ല. എല്‍ഡിഎഫിനാകട്ടെ, യുഡിഎഫിന്റെ ശക്തിദുര്‍ഗങ്ങളില്‍പോലും എതിരാളിയെ ഞെട്ടിക്കുന്ന മത്സരം കാഴ്ചവയ്ക്കാനാകുമെന്നും മുന്നേറ്റമുണ്ടാക്കാനാകുമെന്നുമുള്ള ആത്മവിശ്വാസമാണ് ഈ ഫലം പകര്‍ന്നുനല്‍കുന്നത്. \

അഞ്ചുമാസം മുമ്പുമാത്രം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലവുമായി ഈ ഉപതെരഞ്ഞെടുപ്പുഫലത്തെ തട്ടിച്ചുനോക്കാന്‍ യുഡിഎഫ് മടിക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും ഉറപ്പിച്ചു പറയാനാകുന്ന കാര്യം, കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം 2006ല്‍ എല്‍ഡിഎഫിന് ചരിത്രവിജയം നല്‍കിയ അതേ നിലയില്‍, അതിനേക്കാള്‍ ദീപ്തമായി എല്‍ഡിഎഫിന് അനുകൂലമായിത്തന്നെ നില്‍ക്കുന്നു എന്നാണ്. ഒത്തൊരുമിച്ച്, ജനങ്ങള്‍ക്കൊപ്പംനിന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും സര്‍ക്കാരും മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യവും പ്രസക്തിയും മാത്രമല്ല, അങ്ങനെ പോകുന്ന എല്‍ഡിഎഫ് അപ്രതിരോധ്യ ശക്തിയാണെന്ന യാഥാര്‍ഥ്യവും ഈ ഫലങ്ങളില്‍നിന്ന് വായിച്ചെടുക്കാം. തെരഞ്ഞെടുപ്പുഫലങ്ങള്‍ പഠിക്കാനുള്ള പാഠങ്ങള്‍കൂടിയാണ്. അങ്ങനെയൊരു പാഠമായാണ് ഈ ഫലത്തെയും വിലയിരുത്തേണ്ടത്

Wednesday, November 4, 2009

ഉമ്മന്‍ ചാണ്ടി മറുപടി പറയാമോ?

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയാണ് കന്റോമെന്റ് ഹൌസ്. അവിടെ വാച്ചര്‍തസ്തികയില്‍ താല്‍ക്കാലികമായി ജോലിനോക്കുന്ന ആളാണ് പെരളശേരിക്കടുത്ത കോട്ടംസ്വദേശി ദാമോദരന്‍. ഒക്ടോബറില്‍ 31 ദിവസം ദാമോദരന്‍ കൃത്യമായി കന്റോമെന്റ് ഹൌസില്‍ ജോലിചെയ്തിട്ടുണ്ടെന്നും അയാള്‍ക്ക് ആ മാസത്തെ ശമ്പളം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി എഴുതിയ കത്ത് സെക്രട്ടറിയറ്റിലുണ്ട്. ആ ദാമോദരനെയാണ് നവംബര്‍ രണ്ടിന് കണ്ണൂര്‍ പ്രസ്ക്ളബ്ബില്‍ കൂട്ടിക്കൊണ്ടുവന്ന് ഡിസിസി പ്രസിഡന്റ് പത്രസമ്മേളനം നടത്തിച്ചത്. ദാമോദരന്‍ താല്‍ക്കാലിക ജീവനക്കാരനാണ്. അതുകൊണ്ടുതന്നെ ഡിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പത്രസമ്മേളനത്തില്‍ പ്രചാരണം നടത്തിയത് നിയമപരമായ തെറ്റാകുന്നില്ല. എന്നാല്‍, അത് ഔദ്യോഗിക സംവിധാനത്തിന്റെ ദുരുപയോഗത്തില്‍പ്പെടുന്നു. 1975ല്‍ രാജ്നാരായണന്‍ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ച്, റായ്ബറേലിയില്‍നിന്നുള്ള ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്, ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയത് തെളിഞ്ഞതിനാലാണ്. പ്രതിപക്ഷ നേതാവിന്റെ വസതിയിലെ ജീവനക്കാരന്‍ യുഡിഎഫ് പ്രചാരണത്തിന് പത്രസമ്മേളനത്തില്‍ വരുന്നത് തെരഞ്ഞെടുപ്പുചട്ടലംഘനംതന്നെ. കാരണം, അയാള്‍ക്ക് കന്റോമെന്റ് ഹൌസില്‍ കാവല്‍നില്‍ക്കുന്നതിനാണ് ഖജനാവില്‍നിന്ന് ശമ്പളം കൊടുക്കുന്നത്- യുഡിഎഫിനുവേണ്ടി കള്ളവോട്ടുചെയ്യാനല്ല. തിരുവനന്തപുരത്ത് ജോലിയും എടക്കാട് മണ്ഡലത്തിലെ പെരളശേരരിയില്‍ വീടുമുള്ള ദാമോദരന്റെ വോട്ട് എങ്ങനെ കണ്ണൂരിലെ ഡിസിസി ഓഫീസിലെത്തി എന്നുള്ളതാണ് അടുത്ത പ്രശ്നം. അതിനും ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്. പുതിയ കല്യാശേരി മണ്ഡലത്തിലാണ് പാണപ്പുഴ. അവിടെ 39-ാം നമ്പര്‍ ബൂത്തില്‍ 846-ാം നമ്പര്‍ വോട്ടറായ ലക്ഷ്മണന് കണ്ണൂര്‍ ഡിസിസി ഓഫീസിലും വോട്ടുണ്ട്. അറിയപ്പെടുന്ന വ്യാജമദ്യക്കച്ചവടക്കാരനാണ് ലക്ഷ്മണന്‍. രണ്ട് അബ്കാരി കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് 1993 ഫെബ്രുവരി 23ന് ശിക്ഷിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞു. പാണപ്പുഴയില്‍ എക്സൈസ് സപെഷ്യല്‍ സ്ക്വാഡിനെ ആക്രമിച്ച കേസിലാണ് മറ്റൊരു ശിക്ഷ. ഒരു വര്‍ഷം 11 മാസം തടവിനും 2500 രൂപ പിഴ അടയ്ക്കാനുമാണ് പയ്യന്നൂര്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ടിന്റെ വിധി. മോഷണമടക്കം വിവിധ കേസിലും പ്രതിയായ ലക്ഷ്മണനെ സംരക്ഷിക്കുകമാത്രമല്ല, കൂട്ടിക്കൊണ്ടുവന്ന് ഡിസിസി ഓഫീസിലെ വോട്ടറാക്കുകയും ചെയ്തിരിക്കുന്നു ഉമ്മന്‍ചാണ്ടിയുടെ പാര്‍ടി. കണ്ണൂരില്‍ വ്യാജവോട്ടെന്നും ഇറക്കുമതി വോട്ടെന്നും ആവര്‍ത്തിച്ചു പറയുന്ന കോണ്‍ഗ്രസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടാനുള്ള ഏറ്റവും ലളിതമായ രണ്ടുദാഹരണം മാത്രമാണ് സൂചിപ്പിച്ചത്.
സാധാരണ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും നഗരസഭയിലും യുഡിഎഫ് ഏറെക്കുറെ മേല്‍ക്കൈ നേടുന്നതാണ് പതിവ്. അത് മനസ്സിലാക്കുന്നതുകൊണ്ടുതന്നെ സൂക്ഷ്മവും കൃത്യവുമായ ഇടപെടല്‍ എല്‍ഡിഎഫില്‍നിന്നുണ്ടാകാറില്ല. അത് ഒരു സൌകര്യമായെടുത്ത് ഏകപക്ഷീയമായി വോട്ടര്‍മാരെ ചേര്‍ത്തും വ്യാജവോട്ടുകള്‍ വോട്ടര്‍പട്ടികയിലേക്ക് കുത്തിവച്ചും മണ്ഡലം സുരക്ഷിതമാക്കാനുള്ള ആസൂത്രിതവും അനുസ്യൂതവുമായ ശ്രമത്തിലായിരുന്നു യുഡിഎഫ്. ഇത്തവണ ഉപതെരഞ്ഞെടുപ്പ് വന്നതാണ് സ്ഥിതിഗതി കീഴ്മേല്‍ മറിച്ചത്. എല്‍ഡിഎഫിന്റെ കണ്ണുകള്‍ വോട്ടര്‍പട്ടികയിലെ വ്യാജന്മാരിലേക്കാണ് ആദ്യം തിരിഞ്ഞത്. ഒറ്റനോട്ടത്തില്‍ത്തന്നെ പതിനായിരത്തിലേറെ വ്യാജവോട്ട് കണ്ടെത്തി. നിയമാനുസൃതം നല്‍കിയ പരാതിയിന്മേല്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പു കമീഷന്‍ വ്യാജമാണെന്നുകണ്ട് 6356 വോട്ട് തള്ളി. നാലായിരത്തോളം വ്യാജവോട്ട് പട്ടികയില്‍ തുടരുകയും ചെയ്യുന്നു. തള്ളിപ്പോയ ആറായിരവും യുഡിഎഫ് കാലാകാലമായി സ്വന്തം പെട്ടിയിലേക്ക് വീഴിക്കുന്ന വ്യാജവോട്ടാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച കെ സുധാകരന്റെ ഭൂരിപക്ഷം 8613 ആയിരുന്നു. അതിനര്‍ഥം മണ്ഡലത്തിലെ യഥാര്‍ഥ വോട്ടര്‍മാര്‍ മാത്രമായിരുന്നു ബൂത്തിലെത്തിയിരുന്നതെങ്കില്‍ അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സഹദേവന്‍ ആയിരത്തിലേറെ വോട്ടിന് ജയിക്കുമായിരുന്നുവെന്നാണ്. ആറായിരം വോട്ട് തള്ളിയത് എല്‍ഡിഎഫല്ല- തെരഞ്ഞെടുപ്പു കമീഷനാണ്. യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയിരുന്നെങ്കില്‍ അതില്‍ ഒരു വോട്ടും തള്ളിപ്പോകില്ലായിരുന്നു. ആ ആറായിരം ഇല്ലാതാവുക എന്നുവച്ചാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തുക എന്നാണര്‍ഥം. അത് സുധാകരനോ കോണ്‍ഗ്രസിന്റെ ഇതരനേതാക്കള്‍ക്കോ സഹിക്കാനാകുന്നില്ല. ഇപ്പോള്‍ 6386 വോട്ടര്‍മാരെ ഒഴിവാക്കി എന്നു വിലപിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒഴിവാക്കപ്പെട്ടത് വിശ്വസനീയമായ രേഖകള്‍ ഹാജരാക്കാത്തുകൊണ്ടാണെന്ന യാഥാര്‍ഥ്യം തള്ളിക്കളയാനാകുമോ? വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പു പ്രചാരണായുധമാക്കിയത് ബോധപൂര്‍വമാണ്. മറ്റെന്തു വിഷയമാണ് വോട്ടര്‍മാര്‍ക്കുമുന്നില്‍ ഉയര്‍ത്താനുള്ളത്? സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടി യുഡിഎഫുകാരുടെ പോലും വോട്ട് ആകര്‍ഷിക്കാനാകുന്നില്ല. ഒരുപക്ഷേ, ഇത്രയേറെ അസ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയുമായി കണ്ണൂരില്‍ യുഡിഎഫ് ആദ്യമായാകും മത്സരത്തിനിറങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായുള്ള താരതമ്യം വരുമ്പോള്‍, സംവാദവേദികളില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍, വ്യക്തിജീവിതത്തിലെയും രാഷ്ട്രീയത്തിലെയും സംശുദ്ധിയെക്കുറച്ച് ചര്‍ച്ചയുണ്ടാകുമ്പോള്‍- യുഡിഎഫിന് തുടര്‍ച്ചയായി അടിയേല്‍ക്കുന്നു. 2006ലെ എല്‍ഡിഎഫ് തരംഗത്തിലും യുഡിഎഫിനൊപ്പംനിന്ന കണ്ണൂരില്‍ ഇന്നു കാണുന്ന അവസ്ഥ കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നതില്‍ അസ്വാഭാവികതയില്ല. അതാണ് കണ്ണൂരിന്റെ ഇന്നത്തെ പ്രശ്നം.
അഴീക്കോട്ടും കൂത്തുപറമ്പിലും 2005ല്‍ ഉപതെരഞ്ഞെടുപ്പു നടന്നപ്പോള്‍ വ്യാജവോട്ട് പ്രചാരണം യുഡിഎഫ് ഇന്നത്തേതുപോലെ ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പു സംഘര്‍ഷത്തെക്കുറിച്ചും ബൂത്തുപിടിത്ത സാധ്യതയെക്കുറിച്ചും തെറ്റിദ്ധാരണാജനകമായ പ്രവചനങ്ങളും പ്രചാരണവും സംഘടിപ്പിച്ച് കേന്ദ്രസേനയെ വരുത്തിച്ചു. ബൂത്തുകള്‍ അന്ന് സേനയുടെ വലയത്തിലായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ രണ്ടുമണ്ഡലത്തിലും റെക്കോഡ് സൃഷ്ടിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ജയിച്ചു. ഇപ്പോള്‍ കണ്ണൂരില്‍ സംഘര്‍ഷസാധ്യത പ്രവചിച്ചും വ്യാജവോട്ട് എന്ന ആരോപണമുയര്‍ത്തിയും തെരഞ്ഞെടുപ്പുകമീഷനെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സേനയെ വരുത്തിച്ചത്, വോട്ടര്‍മാരെ ഭയപ്പെടുത്തി ബൂത്തുകളില്‍നിന്ന് അകറ്റാനാണ്. അതിലൂടെയെങ്കിലും നേട്ടമുണ്ടാക്കാനാകുമോ എന്ന ദുര്‍ബല ശ്രമം. ഉമ്മന്‍ചാണ്ടി പലപ്പോഴായി പല പല ചോദ്യം ഉന്നയിച്ചുകണ്ടു. അദ്ദേഹത്തിന് രാഷ്ട്രീയസത്യസന്ധത ഉണ്ടെങ്കില്‍ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്. 1. കണ്ണൂരില്‍ കോണ്‍ഗ്രസില്‍ മറ്റാരും ഇല്ലാത്തതുകൊണ്ടോ, അവര്‍ക്കൊന്നും ജയസാധ്യത ഇല്ലെന്നു മനസ്സിലാക്കിയോ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എയെ മത്സരിപ്പിച്ചത്? 2. കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ച ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനകത്ത് യോഗ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്തതെന്തുകൊണ്ട്? 3. എ പി അബ്ദുള്ളക്കുട്ടി ഉയര്‍ത്തിയ മോഡിമാതൃക വികസനം ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ആ വാദത്തെയും അതില്‍ മുറുകെപ്പിടിക്കുന്ന അബ്ദുള്ളക്കുട്ടിയെയും ഇതുവരെ തള്ളിപ്പറയാതിരുന്നതെന്തുകൊണ്ട്? 4. കണ്ണൂരില്‍ ആറായിരം വോട്ടുകള്‍ മതിയായ രേഖ ഹാജരാക്കാത്തുകൊണ്ടാണ് വോട്ടര്‍പട്ടികയില്‍നിന്ന് തള്ളിപ്പോയതെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാകുമോ? വ്യാജവോട്ടുകള്‍ തെരഞ്ഞെടുപ്പു കമീഷന്‍ പരിശോധിച്ച് തള്ളിയതിന് എല്‍ഡിഎഫിനെ പഴിക്കുന്നതിലുള്ള യുക്തിയെന്താണ്? 5. കണ്ണൂരില്‍ ക്രമപ്രകാരമല്ലാത്ത വോട്ടര്‍മാരുടെ സഹായം വേണ്ട, അത്തരം വോട്ടുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല എന്നു പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ? എങ്കില്‍, വോട്ടര്‍മാരെ ചേര്‍ക്കാന്‍ വ്യാജരേഖകളുമായി എത്തിയപ്പോള്‍ പിടിയിലായ പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ രാഗേഷിനെതിരെ നടപടിയെടുക്കാമോ? ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. എന്നാല്‍, ഈ അഞ്ചുകാര്യത്തിന് ഉമ്മന്‍ചാണ്ടി ഉത്തരം പറഞ്ഞാല്‍ തീരുന്നതേയുള്ളൂ കണ്ണൂരിലെ ജനങ്ങളുടെ സംശയങ്ങളും കണ്ണൂരിനെക്കുറിച്ച് നാടാകെ പരത്തുന്ന തെറ്റിദ്ധാരണയും.

Thursday, October 29, 2009

കള്ളവോട്ടോ?

വോട്ടെടുപ്പുമായുള്ള അകലം ആഴ്ചകള്‍ മാറി ദിവസങ്ങളാകുമ്പോള്‍ കണ്ണൂരിന്റെ മനസ്സ് തെളിഞ്ഞുവരികയാണ്. കേരളത്തില്‍ യുഡിഎഫിന് വിജയം ഉറപ്പിച്ചു പറയാവുന്ന ചുരുക്കം മണ്ഡലങ്ങളിലൊന്ന് എന്ന വിശേഷണംപേറിയ കണ്ണൂരില്‍ ഇന്ന് യുഡിഎഫിന്റെ പ്രധാന നേതാക്കള്‍ക്കുപോലും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. യുഡിഎഫിന്റെ പ്രചാരണ വേദികളില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല-കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാവും കണ്ണൂരിലെത്തിയിട്ടുപോലും രാഷ്ട്രീയം മിണ്ടുന്നില്ല. എല്ലാവരും എല്‍ഡിഎഫ് 'ഇറക്കുമതി വോട്ടുചേര്‍ത്തു' എന്ന ഏക ആരോപണം ആവര്‍ത്തിക്കുന്നു.

കണ്ണൂര്‍ നഗരത്തിലെ പ്രചാരണഘോഷവും ദൃശ്യവും ഉപതെരഞ്ഞെടുപ്പിനുചേര്‍ന്നവിധം പൊലിമയുള്ളതുതന്നെ. രണ്ടുമുന്നണികള്‍ക്കുപുറമെ ബിജെപിയുടെയും എന്‍ഡിഎഫിന്റെ പുതുരൂപമായ എസ്ഡിപിഐയുടെയും സ്ഥാനാര്‍ത്ഥികള്‍. നാലുപേര്‍ക്കും വോട്ടഭ്യര്‍ത്ഥിച്ച് മൈക്ക് കെട്ടിയ വാഹനങ്ങള്‍ പായുന്നു. മുന്നണികളുടെ നേരിട്ടുള്ള മത്സരമെങ്കിലും ഒറ്റനോട്ടത്തില്‍ ബിജെപിയുടെയും എസ്ഡിപിഐയുടെയും സജീവ സാന്നിധ്യവും കാണാനാകുന്നു. വിജയപ്രതീക്ഷയെന്ന സാഹസപ്രഖ്യാപനമൊന്നും അവരില്‍നിന്നില്ല. എന്നാല്‍ വോട്ടിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ പ്രചാരണത്തിന് കൃത്യമായ ചിട്ടയും രീതികളുമുണ്ട്. ബൂത്തുതല കമ്മറ്റികളുടെ പ്രവര്‍ത്തനം സജീവം. കണ്ണൂരില്‍ മുമ്പൊന്നും ഇത്രയേറെ ആവേശത്തോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ അനുഭവമില്ല. കോണ്‍ഗ്രസ് ഭൂരിപക്ഷം നിലനിര്‍ത്തുകയും ആര്‍ക്കും കടന്നുചെല്ലാനാവാത്ത വോട്ടുകോട്ടകള്‍ സൃഷ്ടിക്കുകയും ചെയത മണ്ഡലമാണ് കണ്ണൂര്‍. ഇത്തവണ അങ്ങനെ കാലാകാലമായി കോണ്‍ഗ്രസ് സൂക്ഷിച്ച ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ കണ്ടുപിടിക്കപ്പെട്ടു. അതുചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് പരാതി പോയി. നിയമാനുസൃതം അതിന്‍മേല്‍ നടപടികളുണ്ടാകുമെന്നായപ്പോള്‍ കോണ്‍ഗ്രസും അതിന്റെ നേതാവ് കെ സുധാകരനും ആദ്യം പറഞ്ഞു: സിപിഐ എം വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തുന്നു. അത് വയലാര്‍ രവി മുതല്‍ യുഡിഎഫിലെ പുതുമുഖം വീരേന്ദ്രകുമാര്‍ വരെ ആവര്‍ത്തിച്ചു.

കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്ന വിധം കള്ളവോട്ട് ആക്ഷേപം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ആരോപണത്തിന്റെ ആഴങ്ങളിലേക്കുചെന്ന് പരിശോധിച്ചാല്‍ വ്യാജ വോട്ടുബാങ്ക് തകര്‍ന്നുപോയതിലുള്ള കോണ്‍ഗ്രസിന്റെ രോഷവും പകയുമാണ് കാണാനാവുക. നിയമാനുസൃതമുള്ള വോട്ടവകാശം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച രേഖകള്‍ സഹിതം അപേക്ഷിച്ചവരുടെ പേരുകളേ ലിസ്റ്റില്‍ വന്നിട്ടുള്ളൂ. അങ്ങനെ സ്വീകരിച്ച രേഖകള്‍ വ്യാജമാണെന്ന് ഇതുവരെ അത് തെരഞ്ഞെടുപ്പ്കമീഷന്‍ പറഞ്ഞിട്ടില്ല. അഞ്ച് തവണയായി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ നടത്തിയ പരിശോധനയിലും എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന ആക്ഷേപിക്കപ്പെട്ടിട്ടില്ല.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിശ്വാസ്യതയും സ്വീകാര്യതയും സംശയകരമാണ് എന്നതുതന്നെയാണ്. സ്ഥാനാര്‍ഥിയെച്ചൊല്ലി അതൃപ്തിയും അസ്വസ്ഥതയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരില്‍ തിളച്ചുമറിയുന്നു. സ്വന്തം അണികളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പ് നേരിടുന്നു. ഈ വിഷമകരമായ അവസ്ഥ മറികടക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധജ്വരം ഉണര്‍ത്തി അണികളെ ഏകോപ്പിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് വോട്ടര്‍പട്ടിക വിവാദം. യുപിഎ ഭരണം തുടരുന്ന ജനവിരുദ്ധനയങ്ങളും കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ആസിയന്‍കരാറുമടക്കമുള്ള പ്രശ്നങ്ങള്‍ യുഡിഎഫിനെ പ്രതിക്കൂട്ടിലാണ് നിര്‍ത്തുന്നത്. കണ്ണൂര്‍ നഗരമുള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ അനാസ്ഥയും അതുമൂലമുണ്ടായ പിന്നോക്കാവസ്ഥയും മുമ്പ് ജയിച്ചുപോയ കെ സുധാകരനടകമുള്ളവരെ ജനങ്ങളുടെ മുന്നില്‍ മുഖം കാണിക്കാന്‍ പറ്റാത്ത ദുസ്ഥിതിയിലെത്തിച്ചിരിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ അസ്വീകാര്യത, സ്വന്തം പാര്‍ട്ടിയിലെ അതൃപ്തി, കാലകാലമായി ജയിച്ചുവന്ന മണ്ഡലത്തിന്റെ വികസനമുരടിപ്പ്, മണ്ഡലം കൈവിട്ടുപോവുകയാണെന്ന ഭീതി- ഇതെല്ലാം മറച്ച് വെക്കാന്‍ വോട്ടര്‍പട്ടികവിവാദം കത്തിച്ചുനിര്‍ത്താന്‍ യുഡിഎഫ് പെടാപ്പാടുപെടുന്നു. മാതൃഭൂമിയും മനോരമയുമടക്കമുള്ള മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍കുന്നു.

കണ്ണൂരില്‍ ഉപതെരഞെടുപ്പുവരുമെന്ന് ഉറപ്പായപ്പോള്‍ വോട്ടര്‍പട്ടികയില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ പലരും താല്‍പര്യം കാട്ടി എന്നത് വസ്തുതയാണ്. എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ച് ദീര്‍ഘനേരം ക്യൂവില്‍ നിന്ന് പൌരാവകാശത്തിന്റെ ഭാഗമായി വോട്ടവകാശം നേടിയവരെയാണ് 'ഇറക്കുമതിവോട്ടര്‍മാര്‍' എന്നാക്ഷേപിക്കുന്നത്. അഞ്ച് തവണയിലേറെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഈ വോട്ടുകളുടെ ആധികാരികത പരിശോധിച്ചു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള സ്വാധീനം ഉപയോഗിച്ച് ജില്ലക്ക് പുറത്തുള്ള വിവിധതട്ടിലുള്ള ഉദ്യോഗസ്ഥന്മാരെ ഈ വോട്ടര്‍മാരുടെ വാസസ്ഥലവും. പരിശോധിക്കാനും നേരിട്ട് ചോദ്യം ചെയ്യാനും നിയോഗിച്ചു. അതിന് ശേഷം സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ യുഡിഎഫ് ആരോപിക്കുന്ന ഒരപാകവുമില്ല. ആ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ചൌള കണ്ണുരിലെ വോട്ടര്‍പട്ടിക നിയമാനുസൃതമാണെന്നും കറവറ്റതാണെന്നും അതിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയത്.

വോട്ടര്‍പട്ടിക സമ്പൂര്‍ണമായി കുറ്റമററതാവണമെന്നില്ല. രാജ്യത്തെ ഏതുമണ്ഡലത്തിലെ പട്ടികയിലും ചില തെറ്റുകളും കുറ്റങ്ങളും വിട്ടുപോകലും കണ്ടേക്കാം. കണ്ണൂരും വ്യത്യസ്തമല്ല. എന്നാല്‍, താരതമ്യേന സ്ഥലത്തില്ലാത്ത വോട്ടര്‍മാരുടെ എണ്ണം കുറച്ചുമാത്രമുള്ള പട്ടികയാണ് കണ്ണൂരില്‍ പ്രസിദ്ധീകരിച്ചത്. കാരണം കണ്ണൂരിലേതുപോലെ ആവര്‍ത്തിച്ചു!ള്ള പരിശോധന മറ്റെവിടെയുമുണ്ടായിട്ടില്ല.

യുഡിഎഫ് കണ്ണൂരില്‍ ഭൂരിപക്ഷം നേടുന്നതില്‍ മണ്ഡലത്തിനകത്തെ താമസക്കാരല്ലാത്ത പതിനായിരത്തിലേറെ പേരുടെ വ്യാജവോട്ടുകള്‍ പ്രധാനഘടകമായിരുന്നു. ഇത്തവണ അത്തരം വ്യാജവോട്ടുകളില്‍ ഗണ്യമായ പങ്ക് വോട്ടര്‍പട്ടികയില്‍ പുറത്തായി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ ബൂത്തിലെയും പട്ടിക പരിശോധിച്ച് വ്യാജവോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ദിഷ്ടഫോറത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ 5999 വ്യാജവോട്ടര്‍മാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് നടന്ന പരിശോധനയിലാണ് യുഡിഎഫ് കാലാകാലമായി സംരക്ഷിച്ച്ഉപയോഗിച്ച പതിനായിരത്തിലേറെ വോട്ടര്‍മാരില്‍ കറൈവോട്ട് തള്ളിയത്. ഇതില്‍പ്പെട്ട 4000 പരംവോട്ടുകള്‍ ഇപ്പോഴും യുഡിഎഫ് അനുകൂലവ്യാജവോട്ടര്‍മാരായി കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ട്. സ്വന്തം വിജയത്തിനാധാരമായി കാത്തുസൂക്ഷിച്ച വോട്ടുകള്‍ ഒരുമിച്ച് തള്ളപ്പെട്ടതിന്റെ അമ്പരപ്പും വിഷമവുമാണ് യുഡിഎഫിന്റെ വികാരപ്രകടനത്തിനാധാരം.

കണ്ണൂര്‍ മണ്ഡലത്തിലെ രണ്ടുപഞ്ചായത്തൊഴിടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫാണ്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥിരതാമസസര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിച്ചതിന്റെ ഫലമായി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ നിരവധിപേര്‍ക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ യുഡിഎഫ് പൌരസ്വാതന്ത്ര്യം നിഷേധിച്ചവര്‍ ഏറെ കഷ്ടപ്പെട്ട് തങ്ങളുടെ രേഖകള്‍ നേടിയെടുക്കുയും നീണ്ട ക്യൂവില്‍ നിന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ നഗരം ജില്ലയുടെ ഭരണകേന്ദ്രം കൂടിയാണ്. ജോലിയുടെ ഭാഗമായും മറ്റ് കാരണങ്ങളാലും പലരും ജില്ലാ ആസ്ഥാനമായ നഗരത്തിലേക്ക് താമസം മാറുന്നത് അസ്വാഭാവികമല്ല. മാറി വന്നവര്‍ രേഖകള്‍ സമര്‍പ്പിച്ച് തങ്ങള്‍ നേരത്തെ ഉള്‍പ്പെട്ട വോട്ടര്‍പട്ടികയില്‍ നിന്ന് പേര്മാറ്റി ഇപ്പോള്‍ താമസിക്കുന്ന മണ്ഡലത്തിലെ പേട്ടികയില്‍ ചേര്‍ക്കുന്നത് നിയമാനുസൃതമായിത്തന്നെ. അത്തരം 1370 വോട്ടുകള്‍ മാറ്റിയിട്ടുണ്ടെന്നാണ് കമീഷന്‍ പറയുന്നത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. കണ്ണൂരിലെ വ്യാജവോട്ടര്‍മാരെ തിരക്കിയാല്‍ യുഡിഎഫ് നിലനിര്‍ത്തുന്ന 4200 ഓളം വരുന്ന പേരുകളാണ് കാണുക. അനധികൃതമായി പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിയമാനുസൃതം നീക്കം ചെയ്യണമെന്ന് എല്‍ഡിഎഫ് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് പകരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനും ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ച് വരുതിയിലാനും ആക്രമിക്കാനും അണികളെ നിയോഗിക്കുകയാണ് യുഡിഎഫ്.

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കേന്ദ്രഭരണം ഉപയോഗിക്കുന്നു. കേന്ദ്രസേനയെ ഇറക്കണമെന്നും ജില്ലക്ക് പുറത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മാത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെയും പൊലീസിനെയും അപമാനിക്കുന്നു. വോട്ട് ചെയ്യാന്‍ പോകുന്ന സ്ത്രീകളുടെ ഉള്‍പ്പെടെ ഫോട്ടോയും എടുത്ത് സൂക്ഷിക്കുമെന്ന് ഭീഷണിമുഴക്കി വോട്ടര്‍മാര്‍ പിന്തിരിപ്പിക്കാന്‍ നോക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ കാണുന്നില്ല. പകരം യുഡിഎഫ് കേന്ദ്രങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ സ്വന്തം കണ്ടെത്തലായി പ്രചരിപ്പിക്കുകയാണവര്‍.

എല്‍ഡിഎഫിന്റെ രാഷ്ട്രീയവും യുഡിഎഫിന്റെ രാഷ്ട്രീയമില്ലായ്മയും തമ്മിലുള്ള മത്സരമാണ് കണ്ണൂരില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിലെ സുപ്രധാന വിഷയമായി കണ്ണൂര്‍ മാറുന്നു.

വാര്‍ത്തയും കച്ചവടച്ചരക്കോ?

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ 'വാര്‍ത്താ വിപണി' ഇന്ത്യയിലാണ് എന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഇന്ത്യയിലെ നിരക്ഷരതയുടെ തോതുവച്ചുനോക്കുമ്പോള്‍ അമ്പരപ്പിക്കുന്ന കണക്കാണിത്. ഏതാണ്ട് പത്തുകോടി ജനങ്ങള്‍ ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളുടെ വരിക്കാരാണ്. 101 ഭാഷയിലായി അറുപത്തിരണ്ടായിരത്തില്‍പരം പ്രസിദ്ധീകരണങ്ങളാണ് ഇറങ്ങുന്നത്. ഇരുനൂറ്റമ്പതിലേറെ ചാനലുകളില്‍നിന്നുള്ള വാര്‍ത്തകളും വിനോദ പരിപാടികളും പതിനൊന്നര കോടിയോളം ഭവനങ്ങളില്‍ എത്തുന്നു. ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനും ആകര്‍ഷിക്കാനുമുള്ള ആയുധമായി ഈ മാധ്യമ വൈപുല്യം സമര്‍ഥമായി വിനിയോഗിക്കപ്പെടുന്നു. അതിനായി അറപ്പുളവാക്കുന്ന രീതികള്‍വരെ ഉപയോഗിക്കുന്നുവെന്നും സമീപകാലത്ത് നിരവധി ഉദാഹരണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. പ്രസ്കൌസില്‍ ചെയര്‍മാന്‍ ജസ്റിസ് പി ബി സാവന്ത് പണം കൊടുത്തുള്ള വാര്‍ത്തകളെപ്പറ്റി ഗൌരവതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇന്നാട്ടിലെ വലതുപക്ഷ-മുഖ്യധാരാ മാധ്യമങ്ങള്‍ അതെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും വച്ചു. മാധ്യമരംഗം നേരിടുന്ന വലിയ വെല്ലുവിളി ആയിരുന്നിട്ടുകൂടി, പൊതുസമൂഹം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യേണ്ട വിഷയമായിരുന്നിട്ടുകൂടി ജസ്റിസ് സാവന്തിന്റെ വാക്കുകള്‍ വാര്‍ത്തയാകുന്നതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. എന്നാല്‍, എല്ലാ പരിധികളെയും അതിലംഘിച്ച് ആ ദുഷ്പ്രവണത രാജ്യത്തിന്റെ മാധ്യമമേഖലയെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായി മാറിയിരിക്കയാണെന്ന് കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ അനുഭവത്തില്‍ വ്യക്തമാകുന്നു. വിഖ്യാത മാധ്യമ പ്രവര്‍ത്തകനും 'ദ ഹിന്ദു' പത്രത്തിന്റെ റൂറല്‍ അഫയേഴ്സ് എഡിറ്ററുമായ പി സായ്നാഥ് എഴുതിയ ലേഖനം ഞെട്ടിക്കുന്ന വിവരങ്ങളടങ്ങുന്നതാണ്. സായ്നാഥ് പറയുന്നു:

"തെരഞ്ഞെടുപ്പില്‍ സംസ്ഥാനവ്യാപകമായി അരങ്ങേറിയത് 'കവറേജ് പാക്കേജുകളാണ്'. സ്ഥാനാര്‍ഥികളുടെ ഏതു തരത്തിലുള്ള വാര്‍ത്ത നല്‍കുന്നതിനും മാധ്യമത്തിന് പണം കൊടുക്കണം. പണമില്ലെങ്കില്‍, വാര്‍ത്തയുമില്ല. ഇത് പണമൊഴുക്കാന്‍ ശേഷിയില്ലാത്ത പാര്‍ടികളുടെയും സ്ഥാനാര്‍ഥികളുടെയും വായ് മൂടിക്കെട്ടുന്ന അവസ്ഥ സൃഷ്ടിച്ചു.''

കൂടുതല്‍ പണം മുടക്കി ജയിച്ചുകയറിയ സ്ഥാനാര്‍ഥികളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയമോ സാമൂഹ്യമോ ആയ പ്രശ്നങ്ങളല്ല 'കവറേജ് പാക്കേജു'കളാണ് ജയവും തോല്‍വിയും നിശ്ചയിച്ചതെന്ന് പറയുമ്പോള്‍ മാധ്യമങ്ങളുടെ ദുഃസ്വാധീനവും ദുര്‍വൃത്തിയും ജനാധിപത്യത്തിന് ശവക്കുഴിതോണ്ടാന്‍വരെ പ്രാപ്തമായിരിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യമാണ് തെളിഞ്ഞുവരുന്നത്. ഞങ്ങള്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയ വിഷയമാണിത്. കേരളത്തിന്റെ മാധ്യമ ഭൂമികയില്‍ സജീവ ചര്‍ച്ചയ്ക്ക് ഇത് വിഷയമാകേണ്ടതുണ്ട്. കാരണം, ഇവിടെ അത്തരം അനാശാസ്യപ്രവണതകള്‍ക്ക് അതിവേഗം വേരോട്ടം ലഭിക്കുകയാണ്. മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക എന്ന കര്‍ത്തവ്യം മറന്ന് വാര്‍ത്ത സൃഷ്ടിക്കുകയും തമസ്കരിക്കുകയും സ്വയംതന്നെ വാര്‍ത്തയാവുകയും ചെയ്യുന്നു. സമീപനാളുകളിലെ ഏതാനും ഉദാഹരണങ്ങള്‍ നോക്കിയാല്‍ കേരളത്തില്‍ ഈ പ്രവണത പലവഴികളിലായി പടര്‍ന്നുകയറുന്നതാണ് കാണാനാവുക.

സിപിഐ എം കേന്ദ്ര കമ്മിറ്റി തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ചപ്പോള്‍, അതുവെളിപ്പെടുത്തി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞ കാര്യങ്ങള്‍ തമസ്കരിച്ച്, കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇനി രണ്ടുവര്‍ഷ കാലാവധിമാത്രം എന്ന ദുസ്സൂചനയടങ്ങുന്ന തലക്കെട്ടോടെ മുഖ്യവാര്‍ത്ത സൃഷ്ടിക്കാന്‍ തയ്യാറായത് ഇവിടെ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു എന്നവകാശപ്പെടുന്ന പത്രമാണ്. പാര്‍ടി കേന്ദ്രകമ്മിറ്റി എടുത്ത തീരുമാനമല്ല, എടുക്കാത്ത തീരുമാനമാണ് അവര്‍ക്ക് വാര്‍ത്തയായത്. പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ് നേതാവ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടിവരുമെന്ന് പ്രവചിക്കാന്‍ ആ പത്രം കാണിച്ച ആവേശവും അമിതോത്സാഹവും അവരുടെ ദുരുദ്ദേശ്യജടിലമായ മനസ്സിനെയാണ് തുറന്നുകാട്ടിയത്. എന്തേ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കള്‍ സെക്രട്ടറിപദവിയില്ലെങ്കില്‍ വനവാസത്തിന് പോകേണ്ടിവരുമോ എന്ന സാമാന്യ യുക്തിപോലും കാണാതെയുള്ള ഇത്തരം വാര്‍ത്തകള്‍ക്കുപിന്നില്‍ എന്തൊക്കെ താല്‍പ്പര്യങ്ങളും ദുഃസ്വാധീനങ്ങളുമുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ? ബംഗളൂരു നഗരത്തിലെ പൊലീസ് അധികാരികള്‍ അറിയാത്ത ഒരു വ്യാജറെയ്ഡിന്റെ വാര്‍ത്ത സൃഷ്ടിച്ച്, 'സ്റ്റിങ് ഓപ്പറേഷന്‍' എന്ന ഓമനപ്പേരില്‍ ഒരു ചാനല്‍ കല്‍പ്പിത കഥ പുറത്തുവിടുകയും ദുബായില്‍ ജോലിചെയ്യുന്ന യുവാവിനെ, അയാള്‍ സിപിഐ എം നേതാവിന്റെ മകനാണ് എന്ന ഒറ്റക്കാരണത്താല്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തപ്പോള്‍ നേരിട്ടും അല്ലാതെയും ആ കഥ ഇവിടത്തെ മാധ്യമങ്ങള്‍ ഏറ്റുപാടിയില്ലേ? കാര്‍ട്ടൂണുകളിലൂടെയും വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെയും ആവര്‍ത്തിച്ചില്ലേ? എന്താണ് അതിനുപിന്നിലെ സ്വാധീനം?

കണ്ണൂരിലേക്ക് ശ്രദ്ധിക്കൂ. അവിടെ സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ഒരാള്‍ ഒറ്റരാത്രികൊണ്ട് കോണ്‍ഗ്രസിലെത്തി ഇന്നലെവരെ ചെയ്തതിനെയെല്ലാം തള്ളിപ്പറഞ്ഞ് ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നു. അത്തരം ഒരു കൂറുമാറ്റത്തെ സംരക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ 'വോട്ടര്‍ പട്ടിക വിവാദം' എണ്ണയൊഴിച്ച് കത്തിക്കാനുള്ള ദൌത്യം ഏറ്റെടുത്തവരില്‍ 'നിഷ്പക്ഷ പാരമ്പര്യം' അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പലതുമുണ്ട്. യുഡിഎഫുകാര്‍ എഴുതിത്തയ്യാറാക്കി എത്തിക്കുന്ന കഥകള്‍ സ്വന്തമെന്ന മട്ടില്‍ അവതരിപ്പിക്കാന്‍ മടികാട്ടാത്ത അവര്‍ക്ക്, പിറ്റേന്ന് അത്തരം പത്രങ്ങളിലെല്ലാം ഒരേ വാചകങ്ങള്‍ അച്ചടിച്ചുവരുമ്പോള്‍ അല്‍പ്പം നാണംപോലും തോന്നുന്നില്ല. ലാവ്ലിന്‍ കേസും വാര്‍ത്തകളും കൊഴുപ്പിക്കാന്‍ ആഘോഷപൂര്‍വം എഴുന്നള്ളിച്ച 'വരദാചാരിയുടെ തല പരിശോധന','എജിയുടെ ടെലിഫോ ചോര്‍ത്തല്‍', 'മന്ത്രിസഭയുടെയും രാജ്ഭവന്റെയും രേഖ ചോര്‍ത്തല്‍' തുടങ്ങിയ വ്യാജവാര്‍ത്തകള്‍ ദയനീയമായി ചരമഗതി പൂകിയത് ഇന്നാട്ടിലെ ജനങ്ങളുടെ മനസ്സില്‍നിന്ന് മായുമോ?

സായ്നാഥ് ചൂണ്ടിക്കാട്ടിയ പാക്കേജുകള്‍ ഈ കേരളത്തിലും ഉണ്ടെന്ന് തെളിയിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ഇവയൊക്കെ. കേരളം മഹാരാഷ്ട്രയില്‍നിന്ന് ഭിന്നമാകുന്നത് പാക്കേജുകളുടെ വലുപ്പത്തില്‍ മാത്രമാകും. വാര്‍ത്തയെ വിലപേശി വില്‍ക്കാനും വാങ്ങാനുമുള്ള ചരക്കാക്കി മാറ്റുന്നവര്‍ ജനങ്ങളെ കബളിപ്പിക്കുക എന്ന കാപട്യപൂര്‍ണമായ തൊഴിലെടുക്കുന്നവരാണ്. അത്തരക്കാരെക്കുറിച്ച് തുറന്ന ചര്‍ച്ച തുടങ്ങാന്‍, സായ്നാഥ് ചൂണ്ടിക്കാട്ടുന്ന മഹാരാഷ്ട്ര അനുഭവങ്ങള്‍ നിമിത്തമാകട്ടെ.

Wednesday, October 21, 2009

ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം

മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ സംവാദങ്ങളെ വീണ്ടും ചൂടുപിടിപ്പിക്കുന്നു. പതിനഞ്ചാം ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇങ്ങനെ മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കാരണമായത്. എംഎല്‍എ മാരായിരിക്കെ ലോക്സഭയിലേക്ക് മത്സരിച്ച മൂന്നു കോണ്‍ഗ്രസുകാരും ജയിച്ചു. സ്വാഭാവികമായും ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടു. എംഎല്‍എമാരെ എംപിമാരാക്കി പ്രമോട്ട് ചെയ്യുന്നതിനുപകരം കോണ്‍ഗ്രസില്‍ മത്സരരംഗത്തിറക്കാന്‍ വേറെ നേതാക്കളുണ്ടായിരുന്നില്ലേ എന്ന ചോദ്യം അന്നുതന്നെ ഉയര്‍ന്നതാണ്.

കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങള്‍ 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നവയാണ്. സംസ്ഥാനത്ത് യുഡിഎഫ് ഉറപ്പുപറയുന്ന ഏതാനും മണ്ഡലങ്ങളില്‍ പെട്ടവയുമാണ്. അങ്ങനെയൊരുറപ്പാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പ് വരുമ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാനായ അപ്രതീക്ഷിത മേല്‍ക്കൈ യുഡിഎഫിന്റെ സ്വപ്നങ്ങളെ കൂടുതല്‍ പൊലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഇന്നുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രവും നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യവും മറ്റൊരു സൂചനയാണ് നല്‍കുന്നത്.

മൂന്നു മണ്ഡലങ്ങളിലെയും പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിരിക്കുന്നു. എല്‍ഡിഎഫ് കണ്ണൂരില്‍ എം വി ജയരാജന്‍, എറണാകുളത്ത് പിഎന്‍ സീനുലാല്‍, ആലപ്പുഴയില്‍ ജി കൃഷ്ണപ്രസാദ് എന്നിവരെയാണ് മത്സരിപ്പിക്കുന്നത്. യുഡിഎഫ് ലിസ്റ്റില്‍ യഥാക്രമം എ പി അബ്ദുള്ളക്കുട്ടി, ഡൊമിനിക്ക് പ്രസന്റേഷന്‍, എ എ ഷുക്കൂര്‍ എന്നിവരാണ്. മൂന്നിടത്തും എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍ നടന്നുകഴിഞ്ഞു. കണ്‍വന്‍ഷനുകള്‍ അഭുതപൂര്‍വ ജനമുന്നേറ്റത്തിന് വേദിയായി. കണ്ണൂരിലും ആലപ്പുഴയിലും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എറണാകുളത്ത് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനുമാണ് ഉദ്ഘാടനം ചെയ്തത്. എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്ത നൂറുകണക്കിനാളുകള്‍ എത്തി എന്നതാണ് മൂന്നു കണ്‍വന്‍ഷനുകളിലും കണ്ട പ്രധാന പ്രത്യേകത. ഇത് സമീപനാളുകളില്‍ കേരള രാഷ്ട്രീയത്തില്‍ വരുന്ന ധ്രുവീകരണത്തിന്റെ വ്യക്തമായ ചൂണ്ടുപലകയാണ്. ഇരുപതില്‍ പതിനാറുസീറ്റിലും യുഡിഎഫിന് ജയിക്കാനായ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇന്നത്തെ കേരളത്തിന്റെ മനസ്സ്.

ഇക്കഴിഞ്ഞ രണ്ടുമാസങ്ങള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പൊതുജനാധിപത്യവേദികളിലെ തെരഞ്ഞെടുപ്പുകളുടേതുമായിരുന്നു. എണ്ണൂറ്റമ്പത് ഹൈസ്കൂളുകളിലാണ് സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുനടന്നത്. അതില്‍ 703ല്‍ എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയ്ക്കുകീഴില്‍ ആകെ 49 കോളേജുകള്‍. അതില്‍ 39ല്‍ എസ്എഫ്ഐ. എണ്‍പത് യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ സ്ഥാനമുള്ളതില്‍ അറുപതും എസ്എഫ്ഐക്ക്.

എംജി സര്‍വകലാശാലയില്‍ ആകെ കോളേജ്-87. എസ്എഫ്ഐ ജയം 78ല്‍. 127 കൌണ്‍സിലര്‍മാരുള്ളതില്‍ 109ഉം എസ്എഫ്ഐക്ക്. കലിക്കറ്റില്‍ 67ല്‍ 41 കോളേജും 89ല്‍ 51 കൌണ്‍സിലര്‍ സ്ഥാനവും നേടിയ എസ്എഫ്ഐ കണ്ണൂരില്‍ 33 കോളേജുകളും(ആകെ 41) 47 കൌണ്‍സിലര്‍ സ്ഥാനങ്ങളും(ആകെ 58) കരസ്ഥമാക്കി. കാലടി സംസ്കൃത സര്‍വകലാശാലയിലെ ആകെയുള്ള ഒന്‍പതുകോളേജുകളില്‍ ഒരിടത്തേ എസ്എഫ്ഐക്ക് ജയിക്കാന്‍ കഴിയാതിരുന്നുള്ളൂ. സംസ്ഥാനത്തെ 46 പോളി ടെക്നിക്കുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 39ലും എസ്എഫ്ഐ വിജയപതാക പറപ്പിച്ചു.

ഹൈസ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നത് കേരളത്തിന്റെ പുതിയ തലമുറയാണ്. പുതിയ കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള കണ്ണാടിയാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ഇതില്‍നിന്ന് എത്തിച്ചേരാന്‍ പറ്റുന്ന നിഗമനം ഇടതുപക്ഷ ആശയങ്ങളിലാണ് കേരളത്തിന്റെ ഭാവിതലമുറയുടെ പ്രതീക്ഷ എന്നാണ്; നാടിന്റെ ഇടതുമനസ്സ് നഷ്ടപ്പെടുന്നു എന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ് എന്നാണ്.

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി, സമീപകാലത്ത് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും വലതുപക്ഷം ഏറ്റെടുത്തതുമായ അനവധി വിവാദങ്ങള്‍, ഇടതുപക്ഷത്തിന് ഇടതുസത്ത നഷ്ടപ്പെടുന്നു എന്ന വിലാപം-ഇവയെല്ലാം സൃഷ്ടിച്ച സവിശേഷമായ അന്തരീക്ഷം കേരളം ഒരു തിരിച്ചുപോക്കിന്റെ ഘട്ടത്തിലാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ സഹായകമായി. വലതുപക്ഷ മാധ്യമങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടല്‍ ഇടതുപക്ഷ മനസ്സ് ക്ഷയിക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്ക് ആവേശം പകരുകയും ചെയ്തു. കേരളത്തിന്റെ പൊതുബോധത്തെ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടുന്നവര്‍ക്ക് തീര്‍ച്ചയായും ആഹ്ളാദം നല്‍കിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പുഫലം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനും വിവാദവേലിയേറ്റമുയര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടാനും വലതുപക്ഷ-മാധ്യമ സഖ്യത്തിന് കഴിഞ്ഞു. 1982ല്‍ കോണ്‍ഗ്രസിലെ ആന്റണി പക്ഷവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇടതുപക്ഷമുന്നണിയെ അട്ടിമറിച്ച് നായനാര്‍ സര്‍ക്കാരിനെ വീഴ്ത്തിയപ്പോള്‍ ആന്റണി പ്രഖ്യാപിച്ചത്, സിപിഐ എമ്മിന് നൂറുവര്‍ഷത്തേക്ക് കേരളംഭരിക്കാന്‍ കഴിയില്ലെന്നായിരുന്നു.(ആ അതിമോഹം 87ല്‍ തകര്‍ന്നു. പിന്നെ 96ല്‍, 2006ല്‍) പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും കോണ്‍ഗ്രസില്‍നിന്ന് അത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനകളുണ്ടായി. സാധാരണ നിലയില്‍ ഇത്തരം കൂട്ടായ ആക്രമണത്തെ പരാജയപ്പെടുത്തുക ക്ഷിപ്ര സാധ്യമല്ല. കാരണം ബഹുഭൂരിപക്ഷം മാധ്യമങ്ങളും പ്രചാരണ സംവിധാനങ്ങളും കയ്യാളുന്നത് ഇടതുപക്ഷ വിരോധത്തിന്റെയും മൂലധന താല്‍പര്യത്തിന്റെയും ഉടമകളാണ്.അവരുടെ അരിപ്പകള്‍ കടന്ന്ഇടതുപക്ഷത്തിനനുകൂലമായ വാര്‍ത്തകളും വിവരങ്ങളും ബഹുജനങ്ങളിലെത്തുന്നത് അനിതരസാധാരണമായ പ്രയത്നത്തിന്റെ ഫലമായി മാത്രമാണ്.

സിപിഐ എമ്മിനെതിരെ കേരളത്തിലിറങ്ങുന്ന ബഹുഭൂരിപക്ഷം പത്രങ്ങളും ആഞ്ഞടിക്കുമ്പോള്‍ മധ്യമാര്‍ഗം സ്വീകരിക്കാന്‍ ഒന്നോരണ്ടോ എണ്ണമേയുള്ളൂ. പാര്‍ട്ടിനയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രത്യാക്രമണവും പ്രതിരോധവുംസംഘടിപ്പിക്കാന്‍ ദേശാഭിമാനിയേ ഉള്ളൂ. പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം വലതുപക്ഷ ആശയങ്ങളുടെയും ഇടതുപക്ഷ വിരോധത്തിന്റെയും പ്രചാരണം ഏറ്റെടുക്കുമ്പോള്‍ എതിര്‍ശബ്ദമുയര്‍ത്താന്‍ കൈരളി-പീപ്പിള്‍ ചാനലുകളേ ഉള്ളൂ. വലതുപക്ഷ ആശയങ്ങള്‍ ഇങ്ങനെ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഇടതുപക്ഷ മനസ്സ് തകരുകയാണെന്ന കണക്കുകൂട്ടലുണ്ടാവുക സ്വാഭാവികമാണ്. സംശുദ്ധമായ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും നയിക്കുന്ന ബഹുജനനേതാക്കളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മാത്രം അഴിമതിക്കാരും സമ്പന്ന പക്ഷപാതികളും കൊള്ളരുതാത്തവരുമാക്കി ചിത്രീകരിച്ചതിലൂടെ സിപിഐ എമ്മില്‍നിന്ന് ബഹുജനങ്ങളെ അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞു എന്നാണവര്‍ വിശ്വസിച്ചത്. അണികള്‍ പാര്‍ട്ടിയെ കൈവിടുന്നു; ജനങ്ങള്‍ വേറെ-പാര്‍ട്ടി വേറെ; സംഘടനാ സംവിധാനം തകര്‍ന്നു; നേതൃത്വം അപ്രസക്തമായി; പോരാട്ടങ്ങളുടെ പ്രസക്തിതന്നെ നഷ്ടപ്പെട്ടു;ഇനി ചെങ്ങറമോഡല്‍ കടന്നുകയറ്റങ്ങളേ വാഴൂ-ഇത്തരം 'കണ്ടെത്ത'ലുകളാണ് മുഴങ്ങിക്കൊണ്ടിരുന്നത്. ഇവയ്ക്കുള്ള മറുപടികള്‍ ജനങ്ങളിലെത്തുന്നില്ല-എത്തിയാലും ജനമനസ്സുകളെ സ്വാധീനിക്കുന്നില്ല എന്ന വിശ്വാസത്തിലാണ് കേരളത്തിലെ വലതുപക്ഷം അഭിരമിച്ചത്. ആ വിശ്വാസം തകര്‍ത്തത് സംസ്ഥാനത്തെ പുതിയ തലമുറയുടെ രാഷ്ട്രീയ ചായ്വ് പ്രഖ്യാപിച്ച കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലാണ്. അതിനുംമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റമാണുണ്ടാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനേററ താല്‍കാലിക തിരിച്ചടി മാത്രമാണെനും ജനങ്ങള്‍ മുന്നണിയോടൊപ്പം തന്നെയാണെന്നും അത് ചൂണ്ടിക്കാട്ടി പറഞ്ഞപ്പോള്‍ വിശ്വസിച്ചവര്‍ കുറവാണ്. അതുംകഴിഞ്ഞ് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളാകട്ടെ മാധ്യമങ്ങള്‍ ഗൌനിച്ചുമില്ല. അല്ലെങ്കിലും അക്രമകഥകളില്‍ വില്ലന്‍സ്ഥാനത്തുനിര്‍ത്താന്‍ മാത്രമാണല്ലോ അവര്‍ക്ക് എസ്എഫ്ഐ.

ഇപ്പോഴിതാ ആര്‍ക്കും നിഷേധിക്കാനാവാത്ത മറ്റൊരു തെളിവുകൂടി-കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനമുന്നേറ്റമെന്ന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്ന മനുഷ്യച്ചങ്ങല. വലതുപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകളും ബൂര്‍ഷ്വാ മാധ്യമങ്ങളുടെ അവഗണനയും അവജ്ഞയും കൊണ്ട് കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് പറിച്ചുമാറ്റാനാവില്ല എന്നാണ് മനുഷ്യച്ചങ്ങല തെളിയിച്ചതെന്ന് പറയുന്നത് അപൂര്‍ണ്ണമാകും. എല്ലാപ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും തെറ്റിച്ച ബഹുജന പ്രവാഹമാണുണ്ടായത്. കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും ചിന്തിക്കാന്‍ കഴിയാത്തതാണത്. സിപിഐ എമ്മിന്റെ സംഘടനാ സംവിധാനം, ബഹുജന സ്വാധീനം, സമര സംഘാടനം-ഒന്നിനും ഒരുകോട്ടവുമുണ്ടായിട്ടില്ലെന്നുമാത്രമല്ല, എന്നത്തെയുംകാള്‍ ഉയരത്തിലാണ് അവയെന്ന് ആ ജനപ്രവാഹം വിളിച്ചോതി.

അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പോരാട്ടങ്ങള്‍ക്കാണ് ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവുമെന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്. അത്തരം പ്രക്ഷോഭങ്ങള്‍ അതിന്റെ തീവ്രതയോടെയും ആത്മാര്‍ത്ഥതയോടെയും ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ് കഴിയുക എന്നതും. ആസിയാന്‍ കരാറിന്റെ കെടുതിയെക്കുറിച്ച് സിപിഐ എം നടത്തിയ പ്രചാരണം ജനങ്ങള്‍ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. മനുഷ്യച്ചങ്ങലയെ അതിന്റെ പ്രചാരണ ഘട്ടത്തില്‍ അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്ത മാധ്യമങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടിന് ആ മഹാസംഭവം യാഥാര്‍ത്ഥ്യമായപ്പോള്‍ കണ്ണുതുറക്കാതെ നിര്‍വാഹമില്ലെന്നു വന്നു. ചങ്ങല പൊട്ടുന്നതെവിടെയെന്ന് നോക്കി അതിവേഗത്തില്‍ ക്യാമറയുമായി ദേശീയപാതയിലൂടെ പാഞ്ഞുപോയവര്‍ക്ക്, ചങ്ങലയല്ല മനുഷ്യക്കോട്ടതന്നെയാണ് കാണാനായത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു എന്നും പതിനായിരങ്ങള്‍ അണിചേര്‍ന്നു എന്നുമെല്ലാം പറഞ്ഞും എഴുതിയും മനുഷ്യച്ചങ്ങലയെ ചെറുതാക്കാനുള്ള അപഹാസ്യ ശ്രമം പോലുമുണ്ടായി. എണ്ണൂറുകിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യര്‍ കൈകോര്‍ത്തുനില്‍ക്കണമെങ്കില്‍ കുറഞ്ഞത് എത്രപേര്‍ വേണ്ടിവരുമെന്ന ലളിതമായ കണക്കിനുമുന്നില്‍ അവരുടെ 'ആയിരവും' 'പതിനായിരവും' പരിഹാസ്യമായി.

ഗത്യന്തരമില്ലാതെ മനുഷ്യച്ചങ്ങലയുടെ വാര്‍ത്തയും ചിത്രവുംനല്‍കേണ്ടിവന്ന ചാനലുകളും പത്രങ്ങളും ശ്രദ്ധിച്ചാല്‍, ആ സമരത്തില്‍ സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും അഭൂതപൂര്‍വമായി പങ്കെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. വന്‍തോതില്‍ പങ്കെടുത്തത് പുതിയ തലമുറയാണ്-യുവജനങ്ങളാണ്. അതിനര്‍ത്ഥം കേരളത്തിന്റെ യുവതലമുറ ഹൃദയപൂര്‍വം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുന്നു എന്നാണ്. നടേ സൂചിപ്പിച്ച കലാലയങ്ങളിലെ എസ്എഫ്ഐ ആധിപത്യവും ഇതും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

സിപിഐ എമ്മിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ തകരുകയാണ് എന്ന വ്യക്തമായ സന്ദേശംകൂടി ഇതില്‍നിന്നൊക്കെ വായിച്ചെടുക്കാവുന്നതുമാണ്. അത് വ്യക്തമായി അറിയാവുന്നത് സിപിഐഎമ്മിന്റെ തകര്‍ച്ച കാണാനായി നോമ്പുനോറ്റിരിക്കുന്നവര്‍ക്കുതന്നെയാണ്. അവര്‍ക്ക് പാര്‍ട്ടിയിലെ വിഭാഗീയത എന്ന തുറുപ്പുഗുലാന്‍ ഇറക്കികകളിക്കാനുള്ള അവസരം ഇന്നില്ല. അങ്ങനെയൊരു ഭീഷണിയെ അതിജീവിക്കാന്‍ പാര്‍ട്ടിയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് സാധ്യമായിരിക്കുന്നു. ഇന്നലെവരെ പറഞ്ഞുനടന്ന വിഭാഗീയതയെക്കുറിച്ച് എന്തുതന്നെ വ്യാഖ്യാനിച്ചാലും വിശ്വാസ്യത ലഭിക്കുന്നില്ലെന്ന തിരിച്ചറിവില്‍ പുതിയ ചില ചേരുവകളും കൂട്ടുകളുമായി രംഗത്തിറങ്ങാന്‍ തയാറാവുകയാണവര്‍. പറഞ്ഞുപഴകിയതും പരിഹരിക്കപ്പെട്ടതുമായ കാര്യങ്ങള്‍പോലും പുതിയതെന്നമട്ടില്‍ അപഹാസ്യമാംവിധം എഴുന്നള്ളിക്കുന്നത് അത്തരമൊരു വിഭ്രമത്തില്‍നിന്നാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവനുതുല്യം സ്നേഹിക്കുകയും ഹൃദയത്തിലേറ്റുകയും ചെയ്യുന്ന പ്രസ്ഥാനത്തെ ഏതാനും നുണകളുടെ ബലത്തില്‍ തകര്‍ത്തുകളയാമെന്ന വ്യാമോഹം അത്തരക്കാര്‍ അവസാനിപ്പിച്ചിട്ടിലെന്നര്‍ത്ഥം. ഏതാനും കുബുദ്ധികളുടെ മനസ്സിനെ സുഖിപ്പിക്കുക എന്നതിലപ്പുറമുള്ള ഒരു ദൌത്യവും ഇത്തരം നുണകള്‍ക്ക് ഇനി നിര്‍വഹിക്കാനില്ല. വിഭാഗീയതയേയോ എതിരാളികളുടെ കുതന്ത്രങ്ങളെയോ വെച്ചുപൊറുപ്പിക്കാന്‍ ആത്മാഭിമാനമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും തയാറാവില്ലെന്നും അത്തരം കുതന്ത്രങ്ങളുമായി വരുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടിതന്നെ കൊടുക്കാനാണ് കേരളത്തിലെ ഇടതുപക്ഷമനസ്സിന്റെ തീരുമാനമെന്നുമാണ് ജനലക്ഷങ്ങള്‍ കണ്ണിചേര്‍ന്ന മനുഷ്യച്ചങ്ങല തെളിയിച്ചത്. ഒറ്റക്കെട്ടായി, ഒരു മനസ്സായി മുന്നേറുന്ന കമ്മ്യുണിസ്ററുകാരെ, ഇടതുപക്ഷത്തെ തളര്‍ത്താനോ തച്ചമര്‍ത്താനോ ഒരു ശക്തിക്കും സാധ്യമല്ല. കേരളത്തിന്റെ ചരിത്രം തെളിയിച്ച വസ്തുതയാണത്. അകന്നുപോയവരെയടക്കം അടുപ്പിക്കാനും ഒരിക്കലും അടുത്തിട്ടില്ലാത്തവരെ അണിനിരത്താനും കഴിഞ്ഞ ഒന്നായിരുന്നു മനുഷ്യച്ചങ്ങലയെങ്കില്‍, ആ പ്രക്രിയ ഇനിയും ഊര്‍ജിതമായി തുടരുമെന്ന പ്രഖ്യാപനമാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലുണ്ടാവുക. ഇടതുപക്ഷമാണ് ജനങ്ങളുടെ, കേരളത്തിന്റെ ഹൃദയപക്ഷം എന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്ന അനുഭവമാണ് തെളിഞ്ഞുവരാനുള്ളത്.

Tuesday, October 13, 2009

മാധ്യമങ്ങളും ഗുണ്ടകളും

മാധ്യമങ്ങളുടെ ഗുണ്ടാ ബന്ധമാണ് പുതിയ വിഷയം. പോള്‍ മുത്തൂറ്റ് വധക്കേസിനോടനുബന്ധിച്ച് പിടിയിലായ ഗുണ്ടാ നേതാവ് ഓംപ്രകാശ് പൂര്‍വകാലത്ത് സിപിഐ എം അനുഭാവിയായിരുന്നുവെന്നതിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എമ്മിനെയും ആഭ്യന്തരമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ആക്രമിക്കാന്‍ സംഘടിതമായി മാധ്യമങ്ങള്‍ മുന്നോട്ടുവന്നു. പോള്‍ വധത്തിന് സിപിഐ എമ്മുമായി വിദൂരമായ ബന്ധം പോലും ഇല്ല; ആരും ആരോപിച്ചിട്ടുമില്ല. പോളിന്റെ കൊലയാളികളല്ല, ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളാണ് പിടിയിലായ ഗുണ്ടാത്തലവന്‍മാര്‍. മറിച്ചുള്ള തെളിവുകള്‍ ഇതുവരെ വന്നിട്ടില്ല. പോള്‍ ജോര്‍ജിന്റെ കുടുംബസ്ഥാപനമായ മുത്തൂറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ യുഡിഎഫ് നേതൃനിരയിലുള്ളവരാണ്. ഇന്ത്യാ വിഷന്‍ ചാനലിന്റെ വലിയ ശതമാനം ഓഹരി മുത്തൂറ്റിനുണ്ട്-ആ കുടുംബത്തില്‍നിന്നൊരാള്‍ ചാനലിന്റെ ഔദ്യോഗിക നേതൃത്വത്തിലുണ്ട്. മറ്റൊരു സ്പഷ്ടമായ ബന്ധം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മുത്തൂറ്റ് കുടുംബത്തിലെ വധുവാണ് എന്നുള്ളതാണ്. മലയാള മനോരമ കുടുംബവുമായും പ്രകടമായ അടുപ്പം മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്. തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഓംപ്രകാശിന്റെ അടുത്ത സുഹൃത്താണെന്നും ആ മാധ്യമപ്രവര്‍ത്തകന്റെ മകന്‍ യുഎഇയില്‍ ഓംപ്രകാശുമൊന്നിച്ച് താമസിച്ചിട്ടുണ്ടെന്നുമുള്ള വിവരവും പുറത്തുവന്നിരിക്കുന്നു.ഇതൊക്കെയാണ് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷിക്കപ്പെടേണ്ട സംഗതികള്‍ എന്നിരിക്കെ, നമ്മുടെ മാധ്യമങ്ങളില്‍ നിറയുന്ന വിവാദങ്ങള്‍ മറ്റു പലതിലേക്കുമാണ് നീങ്ങുന്നത്.

പോള്‍ വധവുമായി ബന്ധപ്പെട്ട എല്ലാ യാഥാര്‍ത്ഥ്യങ്ങളും പുറത്തുവരണം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന് സഹായം നല്‍കുന്നതിനുപകരം തങ്ങള്‍ ആഗ്രഹിക്കുന്നതുമാത്രമാണ് പുറത്തുവരേണ്ടത് എന്ന ശാഠ്യം നീതിക്കുനിരക്കുന്നതാണോ എന്ന് മാധ്യമ സുഹൃത്തുക്കളും സ്ഥാപനങ്ങളും സ്വയം പരിശോധിക്കേണ്ടതല്ലേ? ഇക്കാര്യത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെങ്കിലും അവര്‍ ഒരാവര്‍ത്തി വായിച്ചുനോക്കേണ്ടേ? ഇന്ത്യയില്‍ മികച്ച ക്രമസമാധാന പാലനമുള്ള സംസ്ഥാനം കേരളമാണ്. രാത്രി സ്ത്രീകള്‍ക്ക് നിര്‍ഭയം വഴിനടക്കാന്‍ സാധിക്കുന്ന നാടാണ് കേരളമെന്ന് ഇയ്യിടെ സുപ്രിം കോടതി വ്യക്തമാക്കുകയുണ്ടായി. ക്രമസമാധാന പാലനത്തിലെ നേട്ടത്തിന് ഇന്ത്യ ടുഡെയുടെ അവാര്‍ഡിനും കേരളം അര്‍ഹമായി. മുത്തൂറ്റ് പോള്‍ വധക്കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി കേസ് തെളിയിച്ച പൊലീസ് പ്രശംസാര്‍ഹമായ നേട്ടമാണുണ്ടാക്കിയത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാതെ, കേസ് സര്‍ക്കാരിനെതിരായ ആയുധമായി മാറ്റാനുള്ള അസാധാരണ നീക്കമാണ് യുഡിഎഫും ചില മാധ്യമങ്ങളും നടത്തുന്നത്.യുഡിഎഫ് ഭരിച്ച കാലത്തെ പലകേസുകളിലും പ്രതികളെ രക്ഷിക്കുകയോ കേസ് തേച്ചുമാച്ചുകളയുകയോ ചെയ്തവരാണ് ഇപ്പോള്‍ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രംഗത്തിറങ്ങിയതെന്നത് വിചിത്രമാണ്.

മൂന്നരക്കൊല്ലം മുമ്പത്തെ യുഡിഎഫ് ഭരണകാലം നമ്മുടെ ഓര്‍മ്മയില്‍നിന്ന് മാഞ്ഞിട്ടില്ല. അന്ന് മാധ്യമ പ്രവര്‍ത്തനം കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കുനടുവിലായിരുന്നു. വാര്‍ത്താശേഖരണത്തിനിടയില്‍ ലേഖകരും ഫോട്ടൊഗ്രാഫര്‍മാരും നിരന്തരം ആക്രമിക്കപ്പെട്ടിരുന്നു.സത്യസന്ധമായി ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. .പൌരാവകാശം സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവന്നു.നെഹ്രുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവരാണല്ലോ കോണ്‍ഗ്രസുകാര്‍. 1950ല്‍ ഇന്ത്യയിലെ പത്രാധിപന്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് നെഹ്റു പറഞ്ഞത് ,'ഗവര്‍മെണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പോലും പത്രസ്വാതന്ത്ര്യം വിലമതിക്കപ്പെടേണ്ടതാണ്. പത്രങ്ങളെ അപകടകാരികളായി കണക്കാക്കിയാലും പത്രസ്വാതന്ത്ര്യത്തിലെ ഇടപെടല്‍ തെറ്റുതന്നെയാണ്. നിയന്ത്രണങ്ങള്‍കൊണ്ട് ഒന്നും നേടാനാവില്ല.'' എന്നായിരുന്നു. നെഹ്റുവിന്റെ കാലം പത്രസ്വാതന്ത്ര്യത്തിന്റെ കാലം കൂടിയായിരുന്നുവെന്നര്‍ത്ഥം.

ഇന്ദിരാഗാന്ധി നേതൃത്വം ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് പത്രസ്വാതന്ത്ര്യ ധ്വംസനത്തിന്റെ പ്രതിരൂപമായി. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യ പൌരാവകാശ ധ്വംസനത്തിന്റെയും മാധ്യമസ്വാതന്ത്ര്യ നിഷേധത്തിന്റെയും കാലത്തിലേക്കാണ് പ്രവേശിച്ചത്. രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം എന്ന മൌലികാവകാശം നിഷേധിച്ചു. സത്യസന്ധമായി വാര്‍ത്തകള്‍ എഴുതുവാനുള്ള പത്രപ്രവര്‍ത്തകന്റെ അവകാശങ്ങളും തടയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന സംരക്ഷിക്കുന്നു. അതിന്റെ പരിധിയിലാണ് മാധ്യമസ്വാതന്ത്ര്യവും. അടിയന്തരാവസ്ഥയില്‍ വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച അധികാരങ്ങള്‍ കേന്ദ്രഗവര്‍മെണ്ട് ഏറ്റെടുക്കുകയായിരുന്നു. 1965ലെ പ്രസ് കൌണ്‍സില്‍ ആക്ടും 1956ലെ പാര്‍ലമെണ്ടറി നടപടിക്രമ (പ്രസിദ്ധീകരണ സംരക്ഷണം) നിയമവും അസാധുവാക്കി. അസ്വീകാര്യമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഓര്‍ഡിനന്‍സ് ഇറക്കി.

'അടിയന്തരാവസ്ഥയുടെ പേരില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ മുഴുവന്‍ കാണിക്കുന്നത് ജനങ്ങളാണ് മുഖ്യഎതിരാളി എന്നാണ്. ജനങ്ങള്‍ക്കുണ്ടായിരുന്ന സര്‍വജനാധിപത്യ അവകാശങ്ങളും നിഷ്ഫലമായി. മൌലികാവകാശങ്ങളെപ്പറ്റി പറയുന്ന ഭരണഘടനയിലെ മൂന്നാംഭാഗം പുസ്തകത്തില്‍ മരിച്ചു കിടക്കുന്നു. 14, 22 ഖണ്ഡികകള്‍ സസ്പെണ്ട് ചെയ്തിരിക്കുകയാണ്.... കോണ്‍ഗ്രസിനോ സര്‍ക്കാരിനോ എതിരായ വിമര്‍ശനം അത് എത്ര മൃദുവായാലും വെളിച്ചം കണ്ടുകൂടാ. ജനങ്ങളെ സ്ഥാപിതതാല്‍പര്യക്കാര്‍ ചൂഷണം ചെയ്യുന്നതിന്റെ, തൊഴിലാളികളെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും മുതലാളിമാര്‍ ചൂഷണം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നുകൂടാ. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ ആരും സംഘടിച്ചു കൂടാ. അത് ഉല്‍പാദനത്തെ തടസപ്പെടുത്തുമത്രെ.''

അടിയന്തരാവസ്ഥക്കെതിരെ പാര്‍ലമെണ്ടില്‍ എകെജി നടത്തിയ ഈ പരാമര്‍ശങ്ങള്‍ ഇന്ന് കേരളത്തിന്റെ പശ്ചാത്തലത്തില്‍ വളരെയേറെ പ്രസക്തമാണ്.

അടിയന്തരാവസ്ഥയില്‍ 258 പത്രപ്രവര്‍ത്തകരെയാണ് രാജ്യത്താകെ തുറുങ്കിലടച്ചത്. അവരില്‍ 110 പേരെ മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് തടവിലിട്ടത്. 43 റിപ്പോര്‍ട്ടര്‍മാരുടെയും രണ്ടു കാര്‍ട്ടൂണിസ്റ്റുകളുടെയും ആറ് പത്ര ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഏഴ് വിദേശ പത്രപ്രതിനിധികളെ രാജ്യത്തുനിന്ന് പുറത്താക്കി. 29 വിദേശപത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നൂറോളം പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചു. 28 പത്രങ്ങളെ നിരോധിത ലിസ്റ്റില്‍പെടുത്തി. ഗവര്‍മെണ്ടിന് അസ്വീകാര്യമായ വാര്‍ത്തകളൊന്നും ഒരു പത്രത്തിലും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കല്‍പന പുറപ്പെടുവിച്ചു. എല്ലാ പത്രങ്ങളെയും കര്‍ശനമായ സെന്‍സര്‍ഷിപ്പിന് വിധേയമാക്കി.

ഇന്ദിരാഗാന്ധിക്കുശേഷം മകന്‍ രാജീവ് പ്രധാനമന്ത്രിയായപ്പോള്‍ കൂടുതല്‍ വാശിയോടെ മാധ്യമങ്ങള്‍ക്കെതിരായ കടന്നാക്രമണം തുടര്‍ന്നു. 1985ല്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന ഡിഫോമേഷന്‍ ബില്ലായിരുന്നു മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കോണ്‍ഗ്രസിന്റെ മറ്റൊരു കടന്നാക്രമണം. ബൊഫോഴ്സ് കുംഭകോണമുള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ മാധ്യമങ്ങള്‍ നിര്‍ഭയം തുറന്നെഴുതാന്‍ തയ്യാറായി.അത് കോണ്‍ഗ്രസ്ഭരണത്തിന്റെ രാജീവിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കിയപ്പോള്‍ നിയമനിര്‍മ്മാണത്തിലൂടെ പത്രങ്ങളെ തടയണമെന്ന് രാജീവ് നിശ്ചയിച്ചു. എന്നാല്‍ രാജ്യത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധവും പത്രപ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രതിരോധവും ഗവര്‍മെണ്ടിനെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് (ഭേദഗതി) ബില്‍ എന്ന പേരിലും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പത്രപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വന്നു ഈ നിയമങ്ങളെ തോല്‍പിക്കാന്‍.നരസിംഹറാവു ഗവര്‍മെണ്ടും ഇതേ പാത പിന്തുടര്‍ന്നു. 1994ല്‍ പാര്‍ലമെണ്ടില്‍ അന്നത്തെ കോണ്‍ഗ്രസ് വക്താവ് വി എന്‍ ഗാഡ്ഗില്‍ അവതരിപ്പിച്ച ഒരു സ്വകാര്യബില്‍ ഇതിന്റെ ഫലമായിരുന്നു. പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ ആ ബില്ലും നിയമമായില്ല. കോണഗ്രസിന്റെ മാധ്യമങ്ങളോടുള്ള സമീപനം ഇങ്ങനെയുള്ളതാണ്‍െന്നിരിക്കെ, ഇന്ന് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി അലമുറയിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കാപട്യത്തിന്റെ കുഞ്ഞുങ്ങളാണ് എന്ന് പറയേണ്ടതുണ്ട്.

മലയാള പത്രപ്രവര്‍ത്തനത്തില്‍ സമീപകാലത്ത് കണ്ടുവരുന്ന പ്രവണത ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കടന്നെത്തിയ വൈകൃതങ്ങളേക്കാളുപരിയായി, തൊഴിലാളിവര്‍ഗ വിരുദ്ധ രാഷ്ട്രീയത്തിന്റെ നെറികെട്ട സംസ്കാരം കാലാകാലമായി ആധിപത്യം പുലര്‍ത്തുന്നു എന്നതാണ് .നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ അനാശാസ്യമായ ശൈലി വിമര്‍ശിക്കപ്പെടാതിരുന്നുകൂട.ഈ ശൈലിയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് കോണ്‍ഗ്രസ്.

മുത്തങ്ങ സംഭവമാണ് സമീപകാലകേരള ചരിത്രത്തിലെ കടുത്ത മാധ്യമവിരുദ്ധാക്രമണം അരങ്ങേറിയ ഒന്ന്. ഏഷ്യാനെറ്റ് ലേഖകന്‍ രാംദാസിനെതിരെ മുത്തങ്ങയില്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് കേസെടുത്ത പൊലീസിനെ ഇന്‍ഫര്‍മേഷന്‍ മന്ത്രി എം എം ഹസന്‍ ഒരു സെമിനാറില്‍ (ഏഷ്യാനെറ്റ്,മാര്‍ച്ച്8)ശക്തമായി ന്യായീകരിച്ചു. രാംദാസ് മുത്തങ്ങയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ടെലിഫോണ്‍ വിളിച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 14 ആണെന്ന് പറഞ്ഞുവത്രെ. അതുകൊണ്ടാണ് രാംദാസിനെതിരെ കേസെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.ഇതേ കാര്യം അന്നുതന്നെ കണ്ണൂരില്‍ പത്രസമ്മേളനം വിളിച്ച് അന്നത്തെയു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. മാധ്യമപ്രവര്‍ത്തകന് സാധാരണ പൌരന്‍മാരില്‍ കവിഞ്ഞ അവകാശങ്ങളൊന്നുമില്ലെന്ന് ഇടക്കിടെ ഓര്‍മിപ്പിച്ച ഇരുനേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടാന്‍ പൊലീസിനുള്ള അധികാരത്തെക്കുറിച്ച് തെല്ലും സംശയമുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവിന് ഫോണ്‍ ചെയ്ത 'കുറ്റ'ത്തിന് കലാപഗൂഢാലോചന കേസില്‍പെടുത്തുക. അക്കാര്യം സങ്കോചമില്ലാതെ പറഞ്ഞു നടക്കുക. മുത്തങ്ങ സംഭവത്തിനുശേഷം വയനാട്ടിലെ പത്രപ്രവര്‍ത്തകരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു അന്നത്തെ ഗവര്‍മെണ്ട്. അറിയുന്നതൊന്നും എഴുതരുത്, എഴുതിയാല്‍ ജയിലിലടക്കും-ഇതായിരുന്നു ഉത്തരവ്. മുത്തങ്ങയിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കള്‍ക്ക് ഇത് നേരിട്ടു ബോധ്യപ്പെട്ടതാണ്. വെടിവെപ്പിനെക്കുറിച്ച് ഒന്നും പറയാന്‍ ചില പത്രലേഖകര്‍ തന്നെ ഭീതി മൂലം തയ്യാറായില്ല. കൈരളി ടിവിയുടെ ക്യാമറാമാന്‍ ഷാജി പട്ടണം മുത്തങ്ങയിലെ പൊലീസ് നടപടിക്ക് ദൃക്സാക്ഷിയാണെന്ന് മാത്രമല്ല ക്രൂരമായ നരനായാട്ടിന്റെ അതിസാഹസികമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഏക മാധ്യമപ്രവര്‍ത്തകനുമാണ്. ഷാജിയെ ആ "യുദ്ധഭൂമി'' യില്‍ നിന്ന് രക്ഷിക്കാനായിരുന്നില്ല മറിച്ച് തല്ലിച്ചതക്കാനും ക്യാമറ പിടിച്ചുവാങ്ങി അതിലെ കാസറ്റ് നശിപ്പിക്കാനുമായിരുന്നു പൊലീസിന്റെ ശ്രമം. മറ്റൊരു ദൃക്സാക്ഷിയായ രാംദാസിനെതിരെ (ഏഷ്യാനെറ്റ്) കേസെടുത്തു. ആദിവാസികളുടെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന്. അതൊരു മുന്നറിയിപ്പായിരുന്നു. മുത്തങ്ങയിലെ സത്യം കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇനി ശ്രമിക്കരുതെന്നും ശ്രമിച്ചാല്‍ രാംദാസിന്റെ അനുഭവമുണ്ടാകുമെന്നും മാധ്യമലോകത്തിന് ഭരണകൂടം നല്‍കുന്ന താക്കീത്.

ദൃശ്യമാധ്യമങ്ങളുടെ വന്‍തോതിലുള്ള കടന്നുവരവോടെ മാധ്യമരംഗത്ത് നിരവധി മാറ്റങ്ങളാണുണ്ടായത്. ജനങ്ങള്‍ക്ക് വളരെ വേഗം വാര്‍ത്തകള്‍ ലഭ്യമാക്കാനും ചിലതെല്ലാം തല്‍സമയം സംപ്രേഷണം ചെയ്യാനും ദൃശ്യമാധ്യമങ്ങള്‍ക്ക് സംവിധാനങ്ങളുണ്ട്. നിയമസഭാ നടപടികള്‍ നേരിട്ട് സംപ്രേഷണം ചെയ്യാന്‍ ചില ചാനലുകള്‍ തയ്യാറായി. സഭയില്‍ സര്‍ക്കാരിനനുകൂലമായ കാര്യങ്ങള്‍ മാത്രമല്ല അലോസരമുണ്ടാക്കുന്നതും നടക്കും. എന്നാല്‍ അത്തരം അലോസരങ്ങള്‍ ജനങ്ങള്‍ വീക്ഷിക്കരുതെന്ന് ആന്റണി ഗവര്‍മെണ്ട് തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് സഭാനടപടികളില്‍ ചോദ്യോത്തരം മാത്രം സംപ്രേഷണം ചെയ്താല്‍ മതിയെന്നും ആ സമയത്ത് സഭയില്‍ ബഹളമുണ്ടായാല്‍ ക്യാമറയില്‍ തന്റെ മുഖം മാത്രം പതിഞ്ഞാല്‍ മതിയെന്നും സ്പീക്കര്‍ വക്കംപുരുഷോത്തമനെക്കൊണ്ട് ഉത്തരവ് ഇറക്കിച്ചത്. പ്രതിഷേധങ്ങള്‍ വകവെക്കാതെ ഉത്തരവ് കര്‍ക്കശമായി നടപ്പാക്കാന്‍ സ്പീക്കര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ വിവിധതലങ്ങളിലായി ഒരു മാസത്തോളം കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് സമരം ചെയ്യേണ്ടി വന്നു. 24 നിയന്ത്രണങ്ങളാണ് സ്പീക്കര്‍ പ്രഖ്യാപിച്ചത്. ചേദ്യോത്തര വേള കഴിഞ്ഞയുടനെ ടിവി ക്യാമറാമാന്‍മാര്‍ നിയമസഭാ വളപ്പില്‍ നിന്ന് പുറത്തു കടക്കണമെന്നായിരുന്നു അതിലൊന്ന്. പ്രതിപക്ഷത്തിന്റെ വാക്കൌട്ടും മറ്റും ടിവിയില്‍ വരുന്നത് തടയുക എന്ന ഗൂഢലക്ഷ്യമാണിതിന് പിന്നില്‍.

കേരളത്തിലെ മാധ്യമങ്ങളാകെ ജനപക്ഷത്ത് നില്‍ക്കുന്നവയല്ല. വര്‍ഗീയതയും വിഭാഗീയതയും അമിതാധികാര പ്രവണതകളും ജാതി രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ട്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവയാണ് എല്ലാ മാധ്യമങ്ങളും. ആഗോളവല്‍ക്കരണത്തിന്റെ ശക്തരായ വക്താക്കളും എതിരാളികളും മാധ്യമങ്ങള്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസ് പ്രേമികളും വൈരികളുമുണ്ട്. യുദ്ധത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. അടിസ്ഥാനപരമായി വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ഈ മാധ്യമങ്ങളില്‍ വാര്‍ത്തകളും വീക്ഷണങ്ങളും വ്യത്യസ്ത രീതികളിലാണ് വരുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ മാധ്യമരംഗത്ത് വേര്‍തിരിച്ചു നില്‍ക്കുന്നത് ഈ വൈവിധ്യത്തിന്റെ സവിശേഷമായ ഗുണമാണ്. പത്രമോ ടിവി ചാനലോ സത്യവിരുദ്ധമായ വാര്‍ത്ത സംപ്രേഷണം ചെയ്താല്‍, അതിന്റെ യാഥാര്‍ഥ്യം ഏറെ വൈകാതെ ജനങ്ങളിലെത്തുമെന്നത് തീര്‍ച്ചയാണ്. ബൂര്‍ഷ്വാ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് അത് ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാതിരിക്കുന്നത് തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമസാന്നിദ്ധ്യം കൊണ്ട് മാത്രമാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത പത്രാധിപര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണത്തിന്‍കീഴില്‍ സുഖിച്ചു ജീവിക്കാന്‍ അവസരമുണ്ടാക്കിയത്, കേരളത്തിന് കമ്യൂണിസ്റ്റ് വിരുദ്ധ നിറം നല്‍കാന്‍ ആ പത്രത്തിന്റെ ശേഷി മതിയാവില്ല എന്ന യാഥാര്‍ഥ്യം മൂലമാണ്.

മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിനിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ അതേപടി സംപ്രേഷണം ചെയ്യുന്നത് ചെയ്യാന്‍ പാടില്ലെന്നാണ് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ മാധ്യമങ്ങളോട് ഉത്തരവിട്ടത്. സര്‍ക്കാരിന് ഹിതകരമല്ലാത്ത പ്രശ്നങ്ങള്‍ സഭയിലെത്തുമ്പോള്‍ അത് അതിന്റേതായ തീവ്രതയോടെജനങ്ങളെ അറിയിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് തടയുകയായിരുന്നു സ്പീക്കര്‍. നിയമസഭയെ തറവാട്ടുസ്വത്തുപോലെ കണക്കാക്കി പെരുമാറിയ സ്പീക്കര്‍ക്കെതിരെ പരാതിയുമായി ചെന്ന മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കാനാണ് അന്നത്തെ സഭാനേതാവായ എ കെ ആന്റണി തയ്യാറായത്. മന്ത്രിസഭാ യോഗത്തിനുശേഷമുള്ള പതിവ് പത്രസമ്മേളനത്തിന് തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ചെന്നപ്പോള്‍ അവരുടെ കുപ്പായകീശയിലെ കറുത്ത തുണി കണ്ട് പിന്തിരിഞ്ഞോടുകയായിരുന്നു ആന്റണി. അന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായില്ല. ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയാണ് താന്‍ എന്നത് ഒരു നിമിഷം ആന്റണി മറന്നുപോയി. പ്രതിഷേധങ്ങളോടും വിമര്‍ശനത്തോടും ഉള്ള അസഹിഷ്ണുത സ്വന്തം പത്രസമ്മേളനം ബഹിഷ്കരിക്കുന്നതിലേക്കാണ് ആന്റണിയെ എത്തിച്ചത്.പ്രശ്നത്തില്‍ ഇടപെടാന്‍ പത്രപ്രവര്‍ത്തക യൂനിയന്‍ അഭ്യര്‍ഥിച്ചപ്പോള്‍ അത് സ്പീക്കറെ സംബന്ധിക്കുന്ന കാര്യമാണെന്നും താന്‍ നിസ്സഹായനാണെന്നും ആയിരുന്നു ആന്റണിയുടെ മറുപടി. സ്പീക്കര്‍ക്ക് ഇങ്ങനെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട ആഗോള നിക്ഷേപക മേള കൊച്ചിയില്‍ നടന്നപ്പോള്‍ അതിനെ പാടിപ്പുകഴത്താന്‍ ഗവര്‍മെണ്ടിന് മാധ്യമങ്ങള്‍ വേണമായിരുന്നു. കേരളം മുഴുവന്‍ സഞ്ചരിച്ച് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഉദ്യോഗസ്ഥപ്രമുഖരും നിക്ഷേപക മേളയുടെ അപദാനങ്ങള്‍ വാഴ്ത്തി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പത്രസമ്മേളനങ്ങള്‍ വിളിച്ചു. മേളയുടെ വിമര്‍ശനാത്മക ചിത്രം വരയ്ക്കുന്ന മാധ്യമങ്ങളെയും പ്രസ്ഥാനങ്ങളെയും വികസനവിരുദ്ധരായി മുദ്രകുത്തി. മേളയുടെ അപകടങ്ങളെക്കുറിച്ച് എഴുതിയതിന് കൊച്ചിയിലെ 'മാധ്യമം' ലേഖകന്‍ പി കെ പ്രകാശിന്റെ വീട്ടിലേക്ക് കയറിച്ചെന്നത് ആന്റണിയുടെ പൊലീസ് പടയായിരുന്നു. നക്സല്‍ ബന്ധവും വികസനവിരുദ്ധതയും ചാര്‍ത്തി ആ ലേഖകനെ പീഡിപ്പിക്കാന്‍ ഗവര്‍മെണ്ടിന് ഒട്ടും അറപ്പുണ്ടായില്ല. അര്‍ധരാത്രി വീട് റെയ്ഡ് ചെയ്യുക, അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുക, മനുഷ്യത്വഹീനമായി പെരുമാറുക ഇങ്ങനെ ഒട്ടേറെ സഹിക്കേണ്ടിവന്നു ആ പത്രപ്രവര്‍ത്തകന്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് ടൂറിസം മന്ത്രി കെ വി തോമസും ശോഭനാ ജോര്‍ജ് എംഎല്‍എയും തമ്മില്‍ പ്രശ്നങ്ങളുണ്ടായത്. ഒരുദിവസം സൂര്യാ ടിവിയില്‍ തോമസിനെക്കുറിച്ച് ഒരു വാര്‍ത്ത വരുന്നു. കുപ്രസിദ്ധമായ 336കോടിയുടെ ഹവാല ഇടപാടില്‍ മന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു ആ വാര്‍ത്ത. അതിനുപോല്‍ബലകമായി ഒരു ഇന്റലിജന്റ്സ് രേഖയും ടിവി പ്രദര്‍ശിപ്പിച്ചു. ആ രേഖ വ്യാജമായിരുന്നുവെന്നും അത് ഉണ്ടാക്കിയത് ശോഭനാജോര്‍ജാണെന്നും കോണ്‍ഗ്രസ് ഐ തന്നെ പറഞ്ഞു കഴിഞ്ഞു. അതിന്റെ പേരില്‍ ശോഭനാ ജോര്‍ജിനെ പാര്‍ടിയില്‍ നിന്ന് പുറത്തുനിര്‍ത്തുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ആ വഴിവിട്ട കളിയില്‍ പീഡിപ്പിക്കപ്പെടുന്നത് അറിഞ്ഞോ അറിയാതെയോ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളാണ്. സൂര്യാ ടിവിയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ അനില്‍നമ്പ്യാര്‍ വ്യാജരേഖാ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു.വാര്‍ത്ത നല്‍കിയ ന്യൂസ് എഡിറ്റര്‍ ഉള്‍പ്പെടെ പ്രതിയായി. പൊലീസ് സംഘം സൂര്യാ ടിവിയുടെ ആപ്പീസില്‍ പരിശോധനക്കെത്തി.. അനില്‍നമ്പ്യാരെ ഒരു കൊലപാതകിയെപ്പോലെയാണ് പൊലീസ് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതും.

നിയമസഭാ മന്ദിരത്തില്‍ നിരാഹാരസമരം നടത്തിയ മുന്‍ മന്ത്രിയും അന്നത്തെ പ്രതിപക്ഷ ചീഫ് വിപ്പു ഇപ്പോഴത്തെ നിയമസഭാ സ്പീക്കറുമായ കെ രാധാകൃഷ്ണനെ മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ നിലവിട്ടു പെരുമാറുകയായിരുന്നു. രാധാകൃഷ്ണന്റെ സമീപത്തേക്ക് പത്രഫോട്ടോഗ്രാഫര്‍മാരോ ടിവി ക്യാമറാമാന്‍മാരോ പ്രവേശിക്കുന്നത് തന്നെ സ്പീക്കര്‍ തടഞ്ഞു. ആ ഒരൊറ്റ കാര്യം നടപ്പാക്കാന്‍ നിരവധി പൊലീസുകാരെ നിയോഗിച്ചു. ചിത്രമെടുക്കുന്നത് മാത്രമല്ല ഏതെങ്കിലും വിധത്തില്‍ ചിത്രം കിട്ടിയാല്‍ അത് പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കൂടി സ്പീക്കര്‍ ശ്രമിച്ചു. രണ്ട് എംഎല്‍എമാര്‍ ചിത്രമെടുത്തു എന്ന് വിവരം ലഭിച്ചപ്പോള്‍ അവരെ വ്യക്തിപരമായി വിളിച്ച് അങ്ങനെ ഉണ്ടെങ്കില്‍ ചിത്രം പത്രങ്ങള്‍ക്ക് നല്‍കരുത് എന്ന് നിര്‍ദേശിക്കാന്‍ വക്കം തയ്യാറായി. എന്നാല്‍ രാധാകൃഷ്ണന്റെ നിരാഹാരം അവസാനിപ്പിക്കുന്ന ദിവസം സ്പീക്കറുടെ എല്ലാ നിയന്ത്രണങ്ങളും തട്ടിമാറ്റിക്കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കാനും അത് പ്രസിദ്ധീകരിക്കാനും തയ്യാറായി. ഏകാധിപത്യപരമായ സമീപനത്തിനെതിരായ പരസ്യമായ താക്കീതായിരുന്നു ആ വിലക്ക് ലംഘനം.

യുഡിഎഫ് ഭരിച്ച കാലത്തെ ഏതാനും അനുഭവങ്ങള്‍ മാത്രമാണിത്. ഇത്തരത്തിലൊന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടില്ല. എന്നിട്ടുമെന്തേ, എല്‍ഡിഎഫിനെതിരെ മാധ്യമങ്ങള്‍ പടയണി തീര്‍ക്കുന്ന? ഉത്തരം മാധ്യമങ്ങളുടെ രാഷ്ട്രീയമെന്നുതാന്നെയാണ്. പോള്‍ വധക്കേസിലേക്കു തന്നെ നോക്കൂ. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പറഞ്ഞ പേര് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടേതായിരുന്നു. ആ കേസിലെ എല്ലാ രപതികളും ഇരുമ്പഴിക്കുള്ളിലാകാന്‍ യുഡിഎഫ് മാറി എല്‍ഡിഎഫ് ഭരണത്തില്‍ വരേണ്ടിവന്നു എന്നത് മറക്കരുത്. പോള്‍ വധക്കേസില്‍ എല്ലാ പ്രതികളെയും പിടിക്കുകയും നാടുവിട്ട ഗുണ്ടകളെ കേരളത്തിലേക്ക് കൊണ്ടുരവന്ന് ജയിലിലടക്കുകയും ചെയ്തു. അന്വേഷണ ഘട്ടത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ മാധ്യമങ്ങ്ളും പ്രതിപക്ഷവും ഉന്നയിച്ച ഒരാരോപണവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എന്നാല്‍ തല്‍പര കക്ഷികള്‍ പൊലീസന്വേഷണത്തെ ഭയപ്പെടുകയാണ്. അതുകൊണ്ടാണ്, അവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതി കാരി സതീശന്റെ അമ്മ, രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ രാജു പുഴങ്കര, കെ സുധാകരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍, ഏതാനും മാധ്യമങ്ങള്‍, ഓം പ്രകാശിന്റെ അഭിഭാഷകന്‍ എന്നിവരാണ് സിബിഐ അന്വേഷണ ആവശ്യമുയര്‍ത്തിയത്. ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടും ആ ആവശ്യം ആവര്‍ത്തിക്കാന്‍ ഇവര്‍ക്കുള്ള പ്രചോദനമെന്താണ്? എങ്ങനെയാണ് ചെന്നിത്തലയുടെയും കാരി സതീശന്റെയും ഓംരപകാശിന്റെയും താല്‍പര്യങ്ങള്‍ ഒന്നാകുന്നത്? പൊലീസന്വേഷണത്തെ ഇവരാകെ ഭയപ്പെടുന്നതെന്തിനാണ്?

കോണ്‍ഗ്രസ് നേതൃത്വവും ഗുണ്ടകളുമായുള്ള ബന്ധം അടിയുറച്ചതാണ്. ഡിസിസി ആപ്പീസില്‍ പരസ്യമായി ബോംബുപ്രദര്‍ശിപ്പിച്ച ആളാണ് കണ്ണൂര്‍ എംപി സുധാകരന്‍. ലോക് സഭാ തെരഞ്ഞെടുപ്പുനാളില്‍ കണ്ണൂരിലേക്ക് ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചതും അവരില്‍ ചിലര്‍ പിടിയിലായപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ചെന്ന് ഭീഷണിപ്പെടുത്തി ഇറക്കിക്കൊണ്ടുപോയതും സുധാകരനാണ്. അതിന് സുധാകരന്റെ പേരില്‍ കേസ് നിലവിലുണ്ട്. കണ്ണൂരിലെ സേവറി ഹോട്ടല്‍ ബോംബാക്രമണക്കേസടക്കം അനേകം ഗുണ്ടാ ആക്രമണക്കേസുകളുടെ ആസൂത്രകനോ പേരകശക്തിയോ ആയി പ്രവര്‍ത്തിച്ച സുധാകരന്‍ സ്വന്തം ഗുണ്ടാ പശ്ചാത്തലം ആദ്യം വിശദീകരിക്കട്ടെ. വഴിയില്‍ നില്‍ക്കുകയായിരുന്ന നാല്‍പാടി വാസു എന്ന ചെറുപ്പക്കാരനെ വെടിവെച്ചു കൊന്നശേഷം മട്ടനൂരിലെ പൊതുയോഗത്തില്‍, 'ഒരുത്തനെ വെടിവെച്ചിട്ടിട്ടുണ്ട്' എന്ന് അഹങ്കാരത്തോടെ പ്രസംഗിച്ച ആ പാരമ്പര്യം മാധ്യമങ്ങളും അന്വേഷിക്കണം. ഇ പി ജയരാജനെ വധിക്കാന്‍ സുധാകരനും എം വി രാഘവനും ചേര്‍ന്നാണ് പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നീ കുപ്രസിദ്ധ ക്വട്ടേഷന്‍ ക്രിമിനലുകളെ തോക്കും പണവും നല്‍കി അയച്ചതെന്നും അതുസംബന്ധിച്ച കേസില്‍ ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നും കേസ് ഇന്നും തുടരുകയാണെന്നുമുള്ള സത്യം യുഡിഎഫ് മറച്ചുവെച്ചാലും കേരളത്തിലെ ജനങ്ങള്‍ക്ക് മറക്കാനാവില്ല.കോടാലി ശ്രീധരന്‍ എന്ന ഹൈവേ ഹവാല കൊള്ളക്കാരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ രമേശ് ചെന്നിത്ത, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം നല്‍കിയതും തൃശൂരിലെ ഒരു കോണ്‍ഗ്രസ് നേതാവുമായുള്ള ഗാഢ ബന്ധവും പുറത്തുവന്നു. അത് ഒരു കുറ്റവാളിയുടെ വ്യാജമൊഴിയായി തലയൂരാന്‍ ശ്രമിക്കുന്ന കോണഗ്രസ് തന്നെയാണ്, പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതി കാരി സതീശന്റെ അമ്മയുടെയും ഗുണ്ട ഓംപ്രകാശിന്റെ അച്ഛന്റെയും വാക്കുകള്‍ക്ക് പ്രചാരംകൊടുക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരം അപഹാസ്യമായ നീക്കങ്ങളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ക്കിടയില്‍ മതിപ്പില്ലാതാക്കാന്‍ കഴിയില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

ലാവലിന്‍ കേസിനെ നിയമപരമായി നേരിടുമ്പോള്‍ യുഡിഎഫും ചില മാധ്യമങ്ങളും കാണിക്കുന്ന അസഹിഷ്ണുത ജനാധിപത്യ സമൂഹത്തിനുതന്നെ അപമാനമാണ്. നിയമാനുസൃതം കേസുമായി ബന്ധപ്പെട്ട രേഖകള്‍ പിണറായി വിജയന്‍ വാങ്ങി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ മോഷണമെന്നുവരെ അധിഷേപിക്കാന്‍ തയാറായവര്‍ ആ കള്ളം പൊളിഞ്ഞു തകര്‍ന്ന ഈ വേളയില്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനും സിപിഐ എമ്മിനുമെതിരെ ഇന്നലെവരെ ഉന്നയിച്ച ആരോപണങ്ങള്‍ ഒരുവട്ടം പുനഃപരിശോധിക്കാനും അതില്‍ എത്രയെണ്ണം പിന്നീട് ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യമാംവിധം പൊളിഞ്ഞു എന്ന് വിലയിരുത്താനും തയാറാകുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത തെളിയിക്കാന്‍ സഹായകമാകും.ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും അതിലെ പാര്‍ട്ടികളെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, ചിലരുടെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ നടത്തിപ്പിനായി വ്യാജ പ്രചാരണം നടത്തുന്നതും നികൃഷ്ടമായ രീതികള്‍ അവലംബിക്കുന്നതും തുറന്നുകാട്ടിയേ തീരൂ. അത്തരം തുറന്നുകാട്ടലുകളെ ഭീഷണിയായി ചിത്രീകരിക്കുകയും വീണ്ടും വ്യാജപ്രചാരണത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. ആ ഭീരുത്വത്തിന്റെ തടവറയിലാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ ആരും നെറ്റിചുളിച്ചിട്ടു കാര്യമില്ല.

Thursday, October 8, 2009

മന്ത്രിയുടെ കോളനി സന്ദര്‍ശനം

പുതിയ കിടക്കയും തലയണയും മ്യൂസിക് സിസ്റ്റവും കുപ്പിവെള്ളവും കാസറോളിലാക്കിയ പഞ്ചനക്ഷത്ര ഭക്ഷണവും കൊണ്ട് ആദിവാസിക്കുടിലുകളിലേക്ക് ഉല്ലാസയാത്ര പോവുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഞെളിയുകയുംചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള വാര്‍ത്ത ഒരല്‍പ്പം അറപ്പുതന്നെ സൃഷ്ടിക്കുന്നതാണ്. ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏതുതരത്തില്‍ ഏറ്റെടുക്കണം എന്ന് സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികത്തിലും കോണ്‍ഗ്രസിന് മനസിലാക്കാനായിട്ടില്ല എന്നാണ്, ഉത്തര്‍ പ്രദേശില്‍നിന്നുള്ള കുടില്‍സന്ദര്‍ശന നാടകവാര്‍ത്തകളില്‍ തെളിഞ്ഞുകാണുന്നത്. അത്തരം സന്ദര്‍ശനവുമായി താരതമ്യം ചെയ്യുമ്പോഴാണ്, ഇവിടെ, ഈ കേരളത്തില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാട്, പാലക്കാട് ജില്ലകളില്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമമന്ത്രി എ കെ ബാലന്‍ അഞ്ചുദിവസമായി നടത്തിയ പര്യടനത്തിന്റെ വ്യത്യസ്തത വ്യക്തമാകുന്നത്.

ഒരു സുപ്രഭാതത്തില്‍, പ്രചാരണപരമായ ലക്ഷ്യത്തോടെ നടത്തിയ ഒന്നായിരുന്നില്ല മന്ത്രി എ കെ ബാലന്റെ പര്യടനം. മറിച്ച്, കേരള ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത നേട്ടങ്ങള്‍ പട്ടികവര്‍ഗ-പട്ടികജാതി മേഖലകളില്‍ കൈവരിച്ചശേഷം അവശേഷിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ പദ്ധതികള്‍ എത്രകണ്ട് ലക്ഷ്യം വരിച്ചു എന്ന് പരിശോധിക്കാനുമുള്ളതായിരുന്നു അത്. ആദിവാസിക്കുടിലുകളിലെത്തുന്നതും ആദിവാസി കുടുംബങ്ങളോടൊപ്പം ഭക്ഷണം കഴിക്കുന്നതും അവിടെ അന്തിയുറങ്ങുന്നതും വലിയ ത്യാഗമൊന്നുമല്ല. മന്ത്രി എ കെ ബാലന്റെ സന്ദര്‍ശനോദ്ദേശ്യവും അതായിരുന്നില്ല. ആ പര്യടനത്തിനുശേഷം വയനാട്ടിലെ ആദിവാസി കോളനികളില്‍ചെന്ന് ആരോടെങ്കിലും ചോദിച്ചു നോക്കൂ-മന്ത്രിയുടെ സന്ദര്‍ശനം എങ്ങനെയുണ്ടായിരുന്നുവെന്ന്. ആവേശപൂര്‍വമുള്ള പ്രതികരണമാണ് ഈ ലേഖകന് ലഭിച്ചത്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ആവലാതികള്‍ മന്ത്രിയോട് നേരിട്ട് പറയാന്‍ അവസരമുണ്ടായതില്‍ അവര്‍ ആശ്വാസംകൊള്ളുന്നു. രോഗപീഡയില്‍ കഴിയുന്നവര്‍ക്കും വിദ്യാഭ്യാസം മുടങ്ങിയവര്‍ക്കും സന്ദര്‍ശനവേളയില്‍തന്നെ മന്ത്രി സഹായം പ്രഖ്യാപിക്കുകയും ദിവസങ്ങള്‍ക്കകം അത് ലഭ്യമാവുകയും ചെയ്തതില്‍ അത്ഭുതം കൂറുന്നു.

പ്രകൃതി ദുരന്തബാധിതര്‍ക്കുള്ള സഹായാപേക്ഷയുമായി എത്തിയ ഒരു കുടുംബത്തിന്റെ അനുഭവം സവിശേഷമാണ്. ആ സാധു നിരക്ഷര കുടുംബം കൃഷി നശിച്ചുപോയതിന് നഷ്ടപരിഹാരം കിട്ടാന്‍ ഉദ്യോഗസ്ഥരെ നേരത്തെ സമീപിച്ചതാണ്. നിശ്ചിത രീതിയിലല്ല അപേക്ഷ എന്നു പറഞ്ഞ് മടക്കി അയച്ചു. പലരുടെയും സഹായത്തോടെ നിശ്ചിതരീതിയില്‍ അപേക്ഷ തയ്യാറാക്കി വീണ്ടും എത്തിയപ്പോള്‍ അവസാനതീയതി കഴിഞ്ഞുപോയി എന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. നിസ്സഹായരായ കുടുംബാംഗങ്ങള്‍ ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തി നിഷേധിക്കപ്പെട്ട സഹായം ഉടന്‍ നല്‍കണമെന്ന് മന്ത്രി അപ്പോള്‍ത്തന്നെ കൃഷിവകുപ്പിലെയടക്കം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ദളിത് പ്രശ്നങ്ങള്‍ എത്രമാത്രം ശ്രദ്ധയോടെ കൈകാര്യംചെയ്യുന്നു എന്നും അത് പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ എത്രമാത്രം സംതൃപ്തിയോടെ അംഗീകരിക്കുന്നുവെന്നുമാണ് മന്ത്രിയുടെ യാത്ര വന്‍വിജയമായതിലൂടെ അടിവരയിട്ട് ഉറപ്പിക്കപ്പെട്ടത്.

പട്ടികവിഭാഗ ക്ഷേമപദ്ധതികളുടെ കൂടപ്പിറപ്പാണ് അഴിമതിയും കെടുകാര്യസ്ഥതയും എന്ന് പറയാറുണ്ട്. അവര്‍ക്കായി നീക്കിവയ്ക്കുന്ന ഫണ്ടിന്റെ ചെറിയൊരംശം മാത്രമേ ലക്ഷ്യത്തിലെത്താറുള്ളൂ. ആ രണ്ടു പ്രശ്നത്തെയും വലിയതോതില്‍ മറികടക്കാനായി എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടം. യുഡിഎഫ് ഭരണകാലത്ത് പട്ടികജാതി വികസനവകുപ്പില്‍ 76 ശതമാനവും പട്ടികവര്‍ഗ വികസനവകുപ്പില്‍ 67 ശതമാനവുമായിരുന്നു ഫണ്ട് വിനിയോഗമെങ്കില്‍ അത് യഥാക്രമം 97. 5 ശതമാനം, 96.29 ശതമാനം എന്ന തോതിലേക്കുയര്‍ത്തി റെക്കോഡ് സൃഷ്ടിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ഇരട്ടിയോളവും അതിലേറെയും വര്‍ധിപ്പിച്ചതും വീടുവയ്ക്കാനുള്ള സഹായം പട്ടികജാതി-ഒരുലക്ഷം, പട്ടികവര്‍ഗം-ഒന്നേകാല്‍ലക്ഷം എന്ന തോതില്‍ ഉയര്‍ത്തിയതും ചികിത്സാ സഹായം, ശുദ്ധജല വിതരണം, ഗതാഗത സൌകര്യം, വൈദ്യുതീകരണം എന്നിങ്ങനെയുള്ള മേഖലകളില്‍ ഗണ്യമായ പുരോഗതി ഉണ്ടായതും ഈ സര്‍ക്കാരിന്റെ നേട്ടംതന്നെ. ഇങ്ങനെയുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും അവയുടെ പ്രയോജനം എത്തേണ്ടിടത്ത് എത്തിയോ എന്ന സംശയം അവശേഷിക്കുന്നുണ്ട്. ആ പ്രശ്നത്തെ അഭിസംബോധനചെയ്യുക എന്നതാണ് ഭരണാധികാരികള്‍ നേരിട്ട് ഇത്തരം പര്യടനങ്ങള്‍ നടത്തുന്നതിലൂടെ സാധ്യമാകുന്നത്. അതുകൊണ്ടുതന്നെയാണ് ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഷോമാന്‍ഷിപ്പും മന്ത്രി എ കെ ബാലന്റെ വയനാട്-പാലക്കാട് പര്യടനവും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നത്.

അഞ്ചുദിവസത്തെ പര്യടനത്തില്‍ രണ്ടായിരത്തോളം പരാതികളാണ് മന്ത്രിക്ക് എഴുതിക്കിട്ടിയത്. അതില്‍ പകുതിയും വൈദ്യസഹായം സംബന്ധിച്ചുള്ളതാണ്. വനാവകാശ നിയമം നടപ്പില്‍വരുത്തുന്നതിന്റെ പ്രായോഗിക വശങ്ങളും കോളനികളിലെ അടിസ്ഥാന സൌകര്യത്തിന്റെ പ്രശ്നങ്ങളും മനസിലാക്കി പരിഹാരം കാണുക, ലഹരി ഉപയോഗംപോലുള്ള വിപത്തുകളില്‍നിന്ന് ആദിവാസികളെ വിമുക്തരാക്കാനുള്ള ബോധവല്‍ക്കരണം നടത്തുക എന്നിങ്ങനെ ബഹുമുഖമായ ഇടപെടലാണ് ഈ പര്യടനംകൊണ്ട് സാധ്യമായത്. ഭൂവിതരണം, വനാവകാശം അനുവദിക്കല്‍ എന്നീ രംഗങ്ങളില്‍ ഒട്ടേറെ പ്രയോഗികമായ സമസ്യകള്‍ നിലനില്‍ക്കുന്നുണ്ട്. ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി വന്‍കിടക്കാര്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നുണ്ട്. വനാവകാശം അനുവദിക്കല്‍ സമ്പൂര്‍ണ സുതാര്യതയും നിഷ്കര്‍ഷയും വേണ്ടതാണ്. അത്തരം കാര്യങ്ങളിലെ ഇടപെടല്‍ സെക്രട്ടറിയറ്റിലിരുന്ന് അനുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല വേണ്ടത്, നേരിട്ടുള്ള അറിവിന്റെ ബലത്തിലാണ് എന്നു തോന്നുന്നതുതന്നെ ഭരണാധികാരത്തിന്റെ ശരിയായ പ്രയോഗമാണ്. ദളിത് പ്രശ്നങ്ങളെ അരാഷ്ട്രീയത്തിന്റെയും അരാജകത്വത്തിന്റെയും വഴിയിലേക്കു തിരിച്ചുവിടാനുള്ള ബോധപൂര്‍വ ഇടപെടലുകള്‍ തുടര്‍ക്കഥയാകുന്ന വര്‍ത്തമാനകാലത്ത് മന്ത്രി എ കെ ബാലന്റെ ഈ വ്യത്യസ്തമായ സമീപനത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

വനാവകാശനിയമം പാസാക്കുന്നതിന് സിപിഐ എം നിര്‍ണായകമായ പങ്കാണ് വഹിച്ചത്. സിപിഐ എം സമ്മര്‍ദത്തിന്റെയും രാജ്യത്തെങ്ങും ഉയര്‍ത്തിക്കൊണ്ടുവന്ന ഗോത്രവര്‍ഗ പ്രസ്ഥാനങ്ങളുടെയും ഫലമായാണ് യുപിഎ സര്‍ക്കാര്‍ വനാവകാശനിയമം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് നിര്‍ബന്ധിതമായത്. ഗവമെന്റ് തള്ളിക്കളഞ്ഞതും സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നതുമായ നിര്‍ണായകമായ മാറ്റങ്ങള്‍ സിപിഐ എം ഇടപെടലിന്റെ ഭാഗമായി ഉള്‍പ്പെടുത്തേണ്ടിവന്നു. ആ നിയമം ഏറ്റവുമാദ്യം ഏറ്റവും ഫലപ്രദമായി നടപ്പാക്കാനുള്ള പ്രയോഗിക പദ്ധതി ആവിഷ്കരിച്ചത് കേരളത്തിലാണ്. അതിന്റെ പുരോഗതികൂടി മന്ത്രിയുടെ സന്ദര്‍ശനവേളയില്‍ വിലയിരുത്തപ്പെട്ടു.

സിപിഐ എം പത്തൊന്‍പതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ദളിത് പ്രശ്നങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു.

"മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയില്‍ ഒരു ദളിത് കുടംബത്തിനെതിരെ നടത്തിയ കൊടുംക്രൂരത, ദളിതര്‍ക്കെതിരായ അയിത്തത്തിന്റെയും സാമൂഹ്യ ബഹിഷ്കരണത്തിന്റെയും വിവേചനത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും ഫലമായി അവര്‍, പ്രത്യേകിച്ചും ദളിത് സ്ത്രീകള്‍, ഇപ്പോഴും അനുഭവിച്ചുവരുന്ന അതിക്രമങ്ങളുടെ പ്രതീകമാണ്. ഇപ്പോള്‍പ്പോലും നമ്മുടെ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ പൊതു വാട്ടര്‍ടാപ്പുകളും ജലാശയങ്ങളും ചായക്കടകളും ക്ഷേത്രങ്ങളും പൊതുകുളിസ്ഥലങ്ങളും പൊതുവഴികളും ശ്മശാനങ്ങളും മറ്റു സേവനങ്ങളും ഉപയോഗിക്കുന്നതില്‍നിന്ന് ദളിതര്‍ വിലക്കപ്പെടുകയാണ്. പല സ്ഥലങ്ങളിലും പ്രാദേശിക ഭരണസ്ഥാപനങ്ങളിലെ ദളിത് പ്രതിനിധികള്‍ കടുത്ത വിവേചനം നേരിടുന്നു. കഴിഞ്ഞ രണ്ടു ദശകമായി ദളിതര്‍ക്കെതിരെ പ്രതിവര്‍ഷം ശരാശരി 22,000 അതിക്രമങ്ങളും കൊടുംക്രൂരകൃത്യങ്ങളും നടത്തുന്നതായാണ് റിപ്പോര്‍ട്ട്. നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതോടുകൂടി ദളിതര്‍ അഭിമുഖീകരിക്കുന്ന അസമത്വങ്ങളും വിവേചനങ്ങളും വര്‍ധിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും ഭൂപരിഷ്കരണത്തിന്റെ അഭാവം മഹാഭൂരിപക്ഷംപേരും ഭൂരഹിതമായിട്ടുള്ള ദളിത് കുടുംബങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ദളിതരില്‍ 75 ശതമാനത്തോളം പേരും ഭൂരഹിതരും നാമമാത്രം ഭൂമിയുള്ളവരുമാണ്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ദളിത് കുടുംബങ്ങളില്‍ 62 ശതമാനവും നഗരപ്രദേശങ്ങളിലെ ദളിത് കുടുംബങ്ങളില്‍ 63 ശതമാനവും കൂലിവേലയെ ആശ്രയിക്കുന്നവരാണ്.''

ചൂഷിത വര്‍ഗങ്ങളിലെ ഗണ്യമായ വിഭാഗം ദളിതരാണ് എന്ന യാഥാര്‍ഥ്യം മുന്‍നിര്‍ത്തി പാര്‍ടി ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കണമെന്നാണ് പത്തൊന്‍പതാം കോണ്‍ഗ്രസ് ആഹ്വാനംചെയ്തത്.(തമിഴ്നാട്ടില്‍ അയിത്തത്തിനെതിരായ സമരം നയിക്കുന്നത് സിപിഐ എമ്മാണ്) ദളിതുകളും ആദിവാസികളും ചേര്‍ന്നാല്‍ രാജ്യത്തിന്റെ ജനസംഖ്യയുടെ 25 ശതമാനം വരും. ബിജെപിയും കോണ്‍ഗ്രസും നയിച്ച ഗവമെന്റുകള്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളിലൂടെ ഈ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ രൂക്ഷതരമാക്കിയതേയുള്ളൂ. അതില്‍നിന്ന് തീര്‍ത്തും വേറിട്ടുനില്‍ക്കുന്ന ഇടപെടലാണ് സിപിഐ എമ്മിന്റേത് എന്ന് കേരളത്തിലെ അനുഭവം ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുന്നു.

സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് സാമ്രാജ്യത്വ അധിനിവേശമായിരുന്നു കോളനികളെയും ആദിവാസികളെയും ചൂഷണംചെയ്തതെങ്കില്‍ ഇന്ന് ദേശീയ അധിനിവേശമാണ് ഊരുകളെ കൊള്ളയടിക്കുന്നതെന്നാണ് അട്ടപ്പാടി ഊരിലെ ജനസമ്പര്‍ക്കപരിപാടിക്കുശേഷം മന്ത്രി ബാലന്‍ പറഞ്ഞത്. ആദിവാസികളുടെ ക്ഷേമത്തിന് ഭരണചക്രം തിരിക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമെന്നുപറഞ്ഞ അദ്ദേഹം ഇത്തരം ജനസമ്പര്‍ക്കപരിപാടികളിലൂടെ അടിസ്ഥാനവര്‍ഗങ്ങളെ സര്‍ക്കാരിനോട് ഇണക്കിച്ചേര്‍ക്കാനാകുമെന്നാണ് പ്രത്യാശിച്ചത്. കേവലമായ ദൈനംദിന ഭരണനടപടികളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന സമീപനമാണിത്-മാതൃകാപരവും. എ കെ ബാലന്‍ ഉള്‍ക്കൊള്ളുന്ന സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും നയസമീപനത്തിന്റെ സത്യസന്ധമായ ആവിഷ്കാരം എന്ന നിലയിലാണ് മന്ത്രിയുടെ ആദിവാസി ഊരുകളിലെ പര്യടനത്തെ വിലയിരുത്തേണ്ടത്. വരുംനാളുകളില്‍ കൂടുതല്‍ വിപുലമായ ഇത്തരം ഇടപെടലുകള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

Friday, October 2, 2009

മാധ്യമങ്ങളോടുള്ള സമീപനം

ഗ്രാംഷി പറഞ്ഞു: "ഇത് വരിക്കാരെ കണ്ടെത്താന്‍ പ്രചാരണം നടത്തുന്ന കാലമാണ്. ബൂര്‍ഷ്വാ പത്രങ്ങളുടെ പത്രാധിപന്‍മാരും അഡ്മിനിസ്ടേറ്റര്‍മാരും അവരുടെ കാഴ്ച അലമാരകള്‍ ക്രമീകരിക്കുന്നു; പരസ്യപ്പലകകള്‍ക്ക് വാര്‍ണീഷടിക്കുന്നു; കടന്നുപോകുന്നവരെ(ഇവിടെ വായനക്കാര്‍) വില്‍പനവസ്തുവിലേക്ക് ആകര്‍ഷിക്കാനുള്ള അഭ്യര്‍ത്ഥന നടത്തുന്നു. അവരുടെ വില്‍പനച്ചരക്ക് നാലോ ആറോ പേജുകളുള്ളതും രാവിലെയോ വൈകുന്നേരമോ പുറത്തിറങ്ങുന്നതുമായ വാര്‍ത്താ പത്രങ്ങളാണ്. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പത്രത്തിന്റെ ഉല്‍പാദകരുടെയും വില്‍പനക്കാരുടെയും താല്‍പര്യാനുസൃതം വായനക്കാരുടെ മനസ്സിലേക്ക് കുത്തിവെക്കലാണ് അവയുടെ ധര്‍മ്മം.'' 1916ലാണ് ഗ്രാംഷി ഇതെഴുതിയത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാധ്യമങ്ങളെക്കുറിച്ചുളള ബോധം ഇക്കഴിഞ്ഞ പതിറ്റാണ്ടില്‍ രൂപപ്പെട്ടതല്ല.

കമ്മ്യൂണിസ്റ്റുകാര്‍ക്കോ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗപരമായ നിലപാടുകള്‍ക്കോ ഒരുകാലത്തും ആര്‍ജിക്കാനാകാത്ത ഒന്നാണ് ബൂര്‍ഷ്വാമാധ്യമങ്ങളിലെ സ്വീകാര്യത. തന്നെക്കുറിച്ച് ബൂര്‍ഷ്വാ പത്രങ്ങള്‍ നല്ലതുപറയുമ്പോള്‍ തനിക്കെന്തോ പിശകുപറ്റിയിട്ടുണ്ടെന്ന് മനസ്സിലാക്കണമെന്ന ഇഎംഎസിന്റെ ബോധ്യം ആ തിരിച്ചറിവില്‍നിന്നുല്‍ഭവിച്ചതാണ്്. ബൂര്‍ഷ്വാമാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ-തൊഴിലാളി വിരുദ്ധ സമീപനത്തെ ഏറ്റവും മോശമായ വാക്കുകളില്‍ വിശേഷിപ്പിക്കാന്‍ ലെനിന്‍ മടിച്ചുനിന്നിരുന്നില്ല. തനിക്കെതിരായ താല്‍പര്യങ്ങളാലും ആശയങ്ങളാലും പ്രചോദിതമായി യുദ്ധംനടത്തുന്നവയാണ് ബൂര്‍ഷ്വാപത്രങ്ങള്‍ എന്ന് എല്ലായ്പ്പോഴും തൊഴിലാളി മനസ്സിലാക്കണമെന്നാണ് ഗ്രാംഷി ഓര്‍മ്മിപ്പിച്ചത്. കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും അപവാദങ്ങളും നുണക്കഥകളും ഒന്നൊന്നായി പിറന്നുവീഴുമ്പോള്‍, അതാണ് ബൂര്‍ഷ്വാ മാധ്യമങ്ങളുടെ ധര്‍മ്മം എന്ന മുന്‍വിധിയോടെ അവയെ സമീപിക്കണം എന്ന പ്രഥമപാഠം ആവര്ത്ച്ച് ഓര്‍ക്കണം.
.
മാധ്യമ സൃഷ്ടി എന്നത് പരിഹസിക്കപ്പെടുന്ന പദമായി കേരളത്തിന്റെ പൊതുബോധത്തിലേക്ക് അടിച്ചുകയറ്റാന്‍ മുഖ്യധാരയില്‍ സുസ്ഥിരസ്ഥാനമലങ്കരിക്കുന്ന ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും കെട്ടിച്ചമച്ച വാര്‍ത്തയോട് 'അത് മാധ്യമ സൃഷ്ടിയാണ'് എന്ന് പ്രതികരിക്കുമ്പോള്‍ പുച്ഛവും പരിഹാസവും ഉല്‍പാദിപ്പിക്കാന്‍ ജനങ്ങളെ പഠിപ്പിച്ചിരിക്കുന്നു എന്നതാണ് നമുക്കുമുന്നില്‍ നമ്മെ അമ്പരപ്പിച്ചുകൊണ്ട് നിവര്‍ന്നുനില്‍ക്കുന്ന യാഥാര്‍ത്ഥ്യം. മാധ്യമ സൃഷ്ടികള്‍ക്ക് രാഷ്ട്രീയത്തില്‍മാത്രമല്ല, പൊലീസ് നടപടികളിലും ജുഡീഷ്യല്‍ പരിശോധനകളിലും ദുസ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്നതിന് എക്കാലത്തും എടുത്തുപറയാവുന്ന ഉദാഹരണമാണ് 'വരദാചാരിയുടെ തല' സംബന്ധിച്ച് സമീപനാളുകളില്‍ കേരളത്തില്‍ ഉയര്‍ന്ന വിവാദവും അതിന്റെ അപഹാസ്യമായ പരിണതിയും.

'ഹോട്ട് ഡോഗ്' എന്നത് മാംസംകൊണ്ടുണ്ടാക്കുന്ന ഒരുതരം ഭക്ഷ്യവസ്തുവാണ്. മലയാളിക്ക് ഏറെ പരിചിതമല്ലാത്ത ഒന്ന്. 'ഹോട്ട് ഡോഗ്' തീറ്റമത്സരം സംബന്ധിച്ച ഒരു വാര്‍ത്ത വന്നപ്പോള്‍, ദേശാഭിമാനിയിലെ ഒരുസഹപത്രാധിപര്‍ തെറ്റിദ്ധരിച്ച്, അതിനെ 'പട്ടികളെ തിന്നുന്ന' മത്സരമാക്കി. ആ തെറ്റായ വാര്‍ത്ത അച്ചടിച്ചുവന്ന ദിവസം ഞങ്ങള്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് തല ഉയര്‍ത്താന്‍ പറ്റിയിരുന്നില്ല. പിറ്റേന്നത്തെ പത്രത്തില്‍ തിരുത്തും നിര്‍വ്യാജമായ ഖേദപ്രകടനവും അച്ചടിക്കാനുള്ള തീരുമാനമാണ് അന്ന് ചേര്‍ന്ന എഡിറ്റോറിയല്‍ ആലോചനായോഗത്തില്‍ ആദ്യം എടുത്ത്. തെറ്റായ വാര്‍ത്ത അച്ചടിക്കാനിടയായാല്‍ അത് തുറന്നുപറഞ്ഞ് തിരുത്തിയേ തീരൂ എന്ന മാധ്യമ മര്യാദയാണ് ഞങ്ങളെ നയിച്ചത്. തിരുത്ത് അച്ചടിച്ചുവന്നപ്പോള്‍, അത്രയ്ക്ക് തുറന്നുപറയേണ്ടിയിരുന്നോ എന്നാണ് മലയാളമനോരമയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി സൌഹൃദഭാവത്തില്‍ ചോദിച്ചത്. 'വരദാചാരിയുടെ തല' പലവട്ടം വാര്‍ത്തയാക്കിയ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍, ആ തല 'പൊട്ടിച്ചിതറി'യപ്പോള്‍ അത്തരമൊരു മര്യാദ കാണിച്ചില്ല.

വരദാചാരി പ്രഗല്‍ഭനെന്ന് പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതി നവീകരിക്കാന്‍ എസ്എന്‍സി ലാവലിനുമായി കരാര്‍ ഉണ്ടാക്കുന്നതിനെ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ അദ്ദേഹം എതിര്‍ത്തുവെന്നും ആ എതിര്‍പ്പിനെ രൂക്ഷമായി അവഹേളിച്ച്, 'വരദാചാരിയുടെ മാനസികാവസ്ഥ ഒരു മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ നോട്ടെഴുതി എന്നുമാണ് പ്രചാരണമുണ്ടായത്. നിരന്തരം വാര്‍ത്തകള്‍ വന്നു.

വരദാചാരിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിവാദമുണ്ടായ കാര്യം പത്രപ്രവര്‍ത്തകരായ ഞങ്ങളുടെ ഓര്‍മ്മയിലുണ്ട്. അത് സഹകരണ വകുപ്പുമായി ബന്ധപ്പെട്ടാണെന്നും ഓര്‍ക്കുന്നു. എന്നാല്‍, അങ്ങനെ തെളിയിക്കാന്‍ മുന്നില്‍ ഒരു മാര്‍ഗവുമുണ്ടായില്ല. കേരള കൌമുദി അതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും വാര്‍ത്ത എഴുതിയ ലേഖകന്‍ ഇന്നയാളാണെന്നുമുള്ള വ്യക്തമല്ലാത്ത ധാരണവെച്ച് പ്രസ്തുത ലേഖകനോട് വിവരം ആരാഞ്ഞു. തന്റെ ഓര്‍മ്മയില്‍ ആ പ്രശ്നം തങ്ങിനില്‍ക്കുന്നില്ലെന്നും എഴുതിയ കാലം തീരെ ഓര്‍മ്മിച്ചെടുക്കാനാവുന്നില്ലെന്നുമാണ് ആവര്‍ത്തിച്ചുകിട്ടിയ മറുപടി.ദേശാഭിമാനിയില്‍ കേരളകൌമുദി അടക്കമുള്ള പത്രങ്ങളുടെ ഫയല്‍ സുക്ഷിക്കാറുണ്ട്. പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത് ഇറങ്ങിയ കൌമുദി ആകെ പരിശോധിച്ചു-ഒന്നല്ല; നാലോ അഞ്ചോ തവണ. 'തലപരിശോധന' വാര്‍ത്ത കണ്ടെത്താനായില്ല. സെക്രട്ടറിയേറ്റില്‍ ബന്ധപ്പെട്ട ഫയല്‍ തെരഞ്ഞുപിടിക്കാനാകുമോ എന്ന് നോക്കി. അതിലും നിരാശ ഫലം. അപ്പോഴേക്കും ലാവലിന്‍ കേസിനെക്കുറിച്ച് പറയുന്നവരെല്ലാം 'വരദാചാരിയുടെ തലയെക്കുറിച്ചും പറയുന്നുണ്ടായിരുന്നു. പിണറായിക്കെതിരായി മുര്‍ച്ചയേറിയ ആയുധമായി അത് ഉപയോഗിക്കപ്പെട്ടു. മാധ്യമങ്ങള്‍ നിരന്തരം അതുസംബന്ധിച്ച വാര്‍ത്തയെഴുതി. ആ കുറിപ്പടങ്ങിയ ഫയല്‍ സിപിഐ എം ഇടപെട്ട് പൂഴ്ത്തിയെന്ന് ആരോപണമുണ്ടായി.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമുള്‍പ്പെടെയുള്ളവരാണ് പൂഴ്ത്തലിനുപിന്നിലെന്നാരോപിച്ച് സ്വകാര്യ അന്യായം കോടതിയിലെത്തി. അതും കൂറ്റന്‍ വാര്‍ത്തകളായി. അന്വേഷണ ഏജന്‍സിയായ സിബിഐ 'തല' വിവാദം ഏറ്റെടുത്തു. അവര്‍ പിണറായി വിജയനോട് ചോദിച്ചു. നോട്ട് എഴുതി എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ അത് സഹകരണ വകുപ്പിലെ ഏതോ കാര്യത്തിലാണെന്നാണ് ഓര്‍മ്മ. സിബിഐ അത് വിശ്വസിച്ചില്ല. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍, മറിച്ചുള്ള തെളിവുകളുടെ അഭാവത്തില്‍ സിബിഐക്ക് വേദവാക്യമായി. അതിന് ബലംനല്‍കാന്‍ വെങ്കിട്ടരമണന്‍, കൃഷ്ണന്‍ നായര്‍, ടി.പി. നന്ദകുമാര്‍ എന്നിവരെക്കൊണ്ട് സാക്ഷിപറയിപ്പിച്ചു. അങ്ങനെ, ലാവലിന്‍കേസില്‍ അലംഘനീയമായ തെളിവായി വരദാചാരിയുടെ തലപരിശോധന ഉയര്‍ന്നു.

പിന്നെയും പിന്നെയും വാര്‍ത്തകള്‍ വരികയാണ്. അന്നും മാതൃഭൂമി എഴുതി: "ലാവലിന്‍: നായനാരും ശിവദാസമേനോനും ശബ്ദിച്ചില്ലെന്ന് സാക്ഷി'' എന്നാണ് തലക്കെട്ട്. വാര്‍ത്ത ഇങ്ങനെ: "കൊച്ചി: ലാവലിന്‍ കരാര്‍ സംബന്ധിച്ച് ശക്തിയായ എതിര്‍പ്പുകള്‍ താന്‍ ഉന്നയിച്ചിരുന്നുവെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരോ ധനകാര്യമന്ത്രി ശിവദാസമേനോനോ അതിന് എതിരെ ശബ്ദിച്ചില്ലെന്ന് മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. വരദാചാരി സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. സി.ബി.ഐയുടെ പ്രധാന സാക്ഷികളില്‍ ഒരാളാണ് അദ്ദേഹം. പ്രതികള്‍ക്കുള്ളള്ള കുറ്റപത്രത്തോടൊപ്പം ഈ മൊഴിയും സി.ബി.ഐ. പ്രത്യേക കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിട്ടുണ്ട്.''
അവിടംകൊണ്ടും നിര്‍ത്തുന്നില്ല. മാതൃഭൂമി തുടരുന്നു: "തന്റെ എതിര്‍പ്പുകള്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ രേഖപ്പെടുത്തണമെന്ന് ബോര്‍ഡ് ചെയര്‍മാനോട് താന്‍ അഭ്യര്‍ഥിച്ചിരുന്നു. തന്റെ അഭിപ്രായങ്ങളും എതിര്‍പ്പുകളും അതില്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു. മിനിറ്റ്സിന്റെ കോപ്പി വേണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. അത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ തന്റെ എതിര്‍പ്പുകള്‍ പ്രത്യേകമായി എഴുതി തയ്യാറാക്കി ബോര്‍ഡ് ചെയര്‍മാന് നല്‍കി. അത് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയനും പ്രത്യേകമായി നല്‍കിയിരുന്നുവെന്ന് വരദാചാരി സി.ബി.ഐ.ക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു. എന്നാല്‍ തന്റെ എതിര്‍പ്പുകള്‍ രേഖാമൂലം അറിഞ്ഞിട്ടും അവരാരും പ്രതികരിച്ചില്ല. എന്നാല്‍, പിണറായി വിജയന്റെ പ്രതികരണം മറിച്ചൊരും രീതിയില്‍ ഉണ്ടായി. 'വരദാചാരിയുടെ തലച്ചോറ് പരിശോധനയ്ക്ക് വിധേയമാക്കണ'മെന്ന് മന്ത്രി പിണറായി വിജയന്‍ എഴുതി. ആകുകുറിപ്പ് താന്‍ കണ്ടിരുന്നുന്നു. പക്ഷേ, അതിന് മറുപടി പറയേണ്ടെന്ന് താന്‍ തീരുമാനിച്ചു.''
നിസ്സഹായമായ അവസ്ഥയാണെന്ന് ലാവലിന്‍കേസില്‍ അത്യാവശ്യം പഠനംനടത്തിയിട്ടുള്ള ഞങ്ങള്‍, ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് തോന്നി. എങ്ങനെയെങ്കിലും സത്യം കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന തീവ്രചിന്തയും പരിശ്രമവും വീണ്ടും. തെരച്ചിലിന് ഞങ്ങള്‍ക്കൊപ്പം പീപ്പിള്‍ ടിവിയുടെ രണ്ട് പ്രധാന പ്രവര്‍ത്തകരും ചേര്‍ന്നു. 1998ലാണ് സംഭവമെന്ന ഓര്‍മ്മയില്‍ അക്കൊല്ലത്തെ ഫയലാണ് വള്ളിപുള്ളി വിടാതെ പരിശോധിച്ചത്. കൂട്ടത്തില്‍ ഒരാള്‍ക്ക് കിട്ടിയത് 1997 നവംബറിലെ ഫയലായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണത്-എന്നാല്‍ അതിലാണ് യഥാര്‍ത്ഥ വെടിമരുന്നുണ്ടായത്. നവംബര്‍ 11ന്റെ കേരള കൌമുദിയില്‍ അകത്തെപേജില്‍ ചെറിയൊരു വാര്‍ത്ത-സഹകരണ മന്ത്രിയുടെ പരാമര്‍ശത്തില്‍ അമര്‍ഷം എന്ന തലക്കെട്ട്. എന്താണ് പരാമര്‍ശമെന്നില്ല. എന്നാല്‍ സഹകരണ മന്ത്രിയോടാണ് ഐ എ എസുകാരുടെ അമര്‍ഷം എന്നുണ്ട്.
തൊട്ടുമുമ്പത്തെ കേരള കൌമുദിയില്‍തന്നെ യഥാര്‍ത്ഥ വാര്‍ത്ത കാണുമെന്ന് പ്രതീഷിച്ചു. ഒരാഴ്ചത്തെ ഫയല്‍ തപ്പിയിട്ടും കണ്ടില്ല. പിന്നെ, അതേമാസത്തെ മനോരമ, മാതൃഭൂമി ഫയലുകള്‍ പരിശോധിച്ചു. അവയില്‍ വാര്‍ത്തകളുണ്ട്.
അതില്‍ 'വരദാചാരിയുടെ മാനസികാവസ്ഥ മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനുള്ള കുറിപ്പ്' പിണറായി എഴുതിയത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കണമെന്ന വിഷയത്തിലാണെന്നുമുണ്ട്. കലാകൌമുദിയില്‍ വന്ന ഒറിജിനല്‍ വാര്‍ത്ത തീയതിവച്ച് പരിശോധിച്ചപ്പോള്‍ വസ്തുതകള്‍ പുറത്തുവന്നു. "ധനകാര്യ സെക്രട്ടറിക്കെതിരെ സഹകരണമന്ത്രി'' എന്ന തലക്കെട്ടില്‍ ഒന്നാംപേജില്‍തന്നെ കെ ബാലചന്ദ്രന്‍ പേരുവെച്ചെഴുതിയ അഞ്ചുകോളം വാര്‍ത്ത.
പത്രങ്ങളും യുഡിഎഫും ഒടുവില്‍ സിബിഐ തന്നെയും എഴുന്നള്ളിച്ചുനടന്ന ഒരു വന്‍ കള്ളം അതോടെ പൊളിഞ്ഞു. പിന്നെ മനോരമയിലോ മാതൃഭൂമിയിലോ ഒരിക്കലും അച്ചടിച്ചിട്ടില്ല-വരദാചാരിയുടെ പേര്. എല്ലാം പൊളിഞ്ഞ് തകര്‍ന്നപ്പോള്‍ മാതൃഭൂമിക്കോ മനോരമയ്ക്കോ തിരുത്തണമെന്നോ വ്യാജ വാര്‍ത്തകളില്‍ ഖേദം പ്രകടിപ്പിക്കണമെന്നോ തോന്നിയില്ല. ആ പത്രങ്ങള്‍ മാത്രം വായിക്കുന്നവരുടെ തലയില്‍ ഇന്നും 'വരദാചാരിയുടെ തല' ഉണ്ട്. അതാണ് കേരളത്തിന്റെ പൊതുബോധത്തില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം.
മാധ്യമ സിന്‍ഡിക്കേറ്റ്, വ്യാജവാര്‍ത്താ സൃഷ്ടി എന്നൊക്കെ നാം നിരന്തരം പറയാറുണ്ട്. അത്തരം പറച്ചില്‍പോലും മാധ്യമ സ്വാതന്ത്യ്രത്തിനുനേരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കപ്പെടാറുമുണ്ട്. തുടര്‍ച്ചയായി വ്യാജ വാര്‍ത്തകളെഴുതുന്ന മാധ്യമ സമൂഹത്തെ നോക്കി നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്ന് സിപിഐ എം നേതാവ് പറഞ്ഞാല്‍ അതിനെ ധാര്‍ഷ്ട്യത്തിന്റെ കള്ളിയിലിട്ട് ആക്രമണം തുടരാനാണ് നമ്മുടെ മാധ്യമങ്ങള്‍ ശീലിച്ചിട്ടുള്ളത്. തങ്ങളെ നോക്കിയുള്ള ചിരിയും തങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അമിത പരിഗണനയുമാണ് രാഷ്ട്രീയനേതാക്കളെ നല്ലതും ചീത്തയുമായി വേര്‍തിരിക്കാന്‍ അവര്‍ക്കുള്ള മാനദണ്ഡം. മാധ്യമങ്ങളോട് ഇങ്ങനെ അസഹിഷ്ണുത കാണിക്കാതെ സൌഹൃദത്തില്‍ പെരുമാറിയാല്‍ പ്രശ്നം തീരുമെന്ന് പറയുന്നത് നുണക്കൂമ്പാരങ്ങളൊരുക്കി വ്യക്തിയെ ദഹിപ്പിക്കുന്നവര്‍തന്നെയാണ്.
വാര്‍ത്ത എങ്ങനെ ഉണ്ടാകുന്നു എന്നതാണ് പ്രശ്നം. സംഭവങ്ങളോ പ്രസ്താവനകളോ മാത്രമല്ല വാര്‍ത്തയുടെ ഉറവിടം എന്നുവന്നിരിക്കുന്നു. പണം വാര്‍ത്തകള്‍ക്ക് വളമാകുന്നു. ആന്ധ്രപ്രദേശില്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുഘട്ടത്തില്‍ ഉയര്‍ന്ന ഒരു പരാതി മാധ്യമങ്ങളില്‍ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. 'പെയ്ഡ് വാര്‍ത്ത' എന്നൊരു പ്രയോഗം നമ്മുടെമുന്നില്‍ ഗൌരവമായി മുമ്പ് വന്നതുമല്ല. ചില സ്വാധീനങ്ങളുടെ; സമ്മര്‍ദത്തിന്റെ; ഉപജാപത്തിന്റെ; രാഷ്ട്രീയ വിരോധത്തിന്റെ; അവിഹിതമായ കൂട്ടായ്മയുടെ-അങ്ങനെയുള്ള താല്‍പര്യങ്ങളുടെ പുറത്ത് വ്യാജവാര്‍ത്താ നിര്‍മ്മാണം സമൃദ്ധമായി നടക്കുന്ന നാടാണ് കേരളം. മാധ്യമ സിന്‍ഡിക്കേറ്റ് എന്ന സംജ്ഞ മലയാളിയുടെ മനസ്സിലേക്ക് കടന്നുവരുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. എന്നാല്‍, പണംകൊടുത്ത് വാര്‍ത്ത എഴുതിക്കുക എന്ന നേര്‍ക്കുനേരെയുള്ള ഏര്‍പ്പാട് നമ്മുടെ ചര്‍ച്ചയിലുണ്ടായിരുന്നില്ല. ആന്ധ്രയില്‍നിന്നുള്ള വാര്‍ത്ത അത്തരമൊരു തലത്തിലേക്ക് നമ്മുടെ ചര്‍ച്ചകളെയും വലിച്ചിഴയ്ക്കുന്നതാണ്. കൂലിക്ക് വാര്‍ത്തയെഴുതുന്നു എന്ന പച്ചയാഥാര്‍ത്ഥ്യം.
നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ എന്ന സംഘടനയുടെ ഹൈദരാബാദ് ചാപ്റ്റര്‍ ആന്ധ്രപ്രദേശിലെ ചീഫ് ഇലക്ടറല്‍ ആപ്പീസര്‍ക്ക് നല്‍കിയ പരാതിയാണ് വാര്‍ത്തയുടെ തുടക്കം. സ്ഥാനാര്‍ത്ഥികള്‍ക്കായി വാര്‍ത്താ പാക്കേജുകള്‍തന്നെ കുറെ പത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു. പരസ്യം നല്‍കാന്‍ ആര്‍ക്കും കഴിയും. നിശ്ചിത തുക വാങ്ങി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെതന്നെ പ്രശ്നമാണ്. ഇവിടെ പരസ്യമല്ല; വാര്‍ത്ത തന്നെയാണ് നല്‍കുക. എത്രകോളം, എത്ര സെന്റീമീറ്റര്‍, ഏതുപേജ് എന്നെല്ലാം നോക്കി വാര്‍ത്തയ്ക്ക് വില നിശ്ചയിക്കുന്നു. 'എക്സ്' എന്നയാളാണ് വാര്‍ത്താസ്ഥലം വാങ്ങുന്നതെങ്കില്‍, അയാള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍-അത് അയാളെക്കുറിച്ചുള്ള അപദാനങ്ങളാകാം; എതിരാളിയെക്കുറിച്ചുള്ള അപവാദങ്ങളാകാം-പിറ്റേന്ന് പത്രത്തിന്റെ സ്വന്തം വാര്‍ത്തയായി അച്ചടിച്ചുവരും. പത്രാധിപരോ റിപ്പോര്‍ട്ടര്‍മാരോ അല്ല, പണമാണ് വാര്‍ത്ത നിശ്ചയിക്കുക എന്നര്‍ത്ഥം.
വാര്‍ത്തയും പരസ്യവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകുന്നു. എയിഡ്സിനുള്ള അത്ഭുത മരുന്ന് കഴിച്ച് സുഖപ്പെട്ടവരെക്കുറിച്ചുള്ള ചില വ്യാജ പരസ്യങ്ങള്‍ നാം കണ്ടിരുന്നു. പുതിയ രീതിയില്‍ അങ്ങനെ പരസ്യങ്ങളുണ്ടാകില്ല. എയിഡ്സിന് അത്ഭുത മരുന്ന് വിപണിയില്‍ എന്നും അതുകഴിച്ച് ഇത്രപേര്‍ക്ക് രോഗശാന്തിയുണ്ടായെന്നുമുള്ള ആധികാരികമായ വാര്‍ത്തയാണ് അച്ചടിച്ചുവരിക!
ലോകത്ത് ഏറ്റവുമധികം സര്‍ക്കുലേഷനുള്ള ഇംഗ്ളീഷ് പത്രമാണ് ടൈംസ് ഓഫ് ഇന്ത്യ. ആ പത്രത്തിന് 'മീഡിയനെറ്റ്'എന്നൊരു പ്രത്യേക വിഭാഗമുണ്ട്. ബിസിനസ് വാര്‍ത്തകള്‍ക്കുവേണ്ടിയുള്ളതാണ് മീഡിയനെറ്റ് എന്ന് ആമുഖമായി പറയാറുണ്ടെങ്കിലും 'വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരില്‍നിന്ന്', 'സെന്‍സര്‍ചെയ്യപ്പെടാതെ' എന്നാണ് അവര്‍തന്നെ അവകാശപ്പെടുന്ന പ്രത്യേകത. വാര്‍ത്താ സ്ഥലം വില്‍പനയ്ക്ക് വെച്ചിട്ടുണ്ടെന്നും ഇന്നരീതിയില്‍ വാര്‍ത്തകൊടുക്കാന്‍ ഇത്രയാണ് നിരക്ക് എന്നും അവരുടെ വെബ്സൈറ്റില്‍ മറയില്ലാതെ വ്യക്തമാക്കപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരി 18ന് മുബൈയില്‍ ഋഷി ചോപ്ര, ജോസഫ് പ്രൈസീ എന്നീ പത്രപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇക്കണോമിക് ടൈംസില്‍ ബിസിനസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനും ഇപ്പോള്‍ ഡെപ്യൂട്ടി മാനേജര്‍ സ്ഥാനത്തിരിക്കുന്നയാളുമാണ് ചോപ്ര. ജോസഫാകട്ടെ സത്യം ഇന്‍ഫോവേയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ബിസിനസ് ജേര്‍ണലിസ്റ്റ്. മാലു ഫൈനാന്‍ഷ്യല്‍ സര്‍വീസസ് എന്ന കമ്പനിയുടെ ഒരു വന്‍ തട്ടിപ്പുവാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ നിശ്ചയിച്ചുറപ്പിച്ച കൈക്കൂലിയായ രണ്ടരക്കോടി രൂപയിലെ രണ്ടാം ഗഢു ഏഴുലക്ഷം രൂപ കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്. വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാത്രമല്ല, വെളിച്ചംകാണാതിരിക്കാനും പണം വാങ്ങുന്നുണ്ടെന്നു തെളിയിച്ച സംഭവമാണത്.
മഖന്‍ലാല്‍ ചതുര്‍വേദി യൂനിവേഴ്സിറ്റി ഓഫ് ജേണലിസം ആന്റ് കമ്മ്യുണിക്കേഷന്‍സ് നോയിഡയില്‍ മെയ് 21ന് സംഘടിപ്പിച്ച സെമിനാറില്‍ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റിസ് ജിഎന്‍ റായ് തുറന്നടിച്ചത് മേല്‍വിവരിച്ച മാധ്യമ ദുര്‍വൃത്തികളെക്കുറിച്ചാണ്. മാധ്യമ രംഗത്ത് വിപണിമേധാവിത്വമാണെന്നും വിപണികേന്ദ്രീകൃതമായ അവസ്ഥയെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ട മാധ്യമങ്ങള്‍തന്നെ വിപണിപ്രവണതകള്‍ക്കടിപ്പെടുന്ന ഖേദകരമായ കാഴ്ചയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തനം ഏതാനും പാക്കേജുകളായി മാറി. പത്രാധിപന്മാര്‍ക്കുമുകളില്‍ വിപണന താല്‍പര്യങ്ങളാണ്. പത്രാധിപര്‍ എന്ന ഉന്നതവും ആദരണീയവുമായ തസ്തികയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള അവസ്ഥ സൃഷ്ടിക്കുന്നതിന് പത്രാധിപന്മാര്‍ തന്നെ അരുനില്‍ക്കുകയാണ്- മുന്‍ സുപ്രിംകോടതി ജഡ്ജികൂടിയായ പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ പറയുന്നു. ഹൈദരാബാദില്‍ നിന്നുള്ള 'പെയ്ഡ് വാര്‍ത്ത' വെളിപ്പെടുത്തലിനോടും ക്ഷോഭകരമായ പ്രതികരണമാണ് ജസ്റ്റിസ് റേ രേഖപ്പെടുത്തിയത്്.
നമുക്കുചുറ്റും എന്തുനടക്കുന്നു എന്നുമനസ്സിലാക്കാനും അഭിപ്രായ രൂപീകരണത്തിനുമാണ് നാം മാധ്യമങ്ങളെ ആശ്രയിക്കുന്നത്. മാധ്യമങ്ങള്‍ പണംപറ്റി നാം എങ്ങനെ അഭിപ്രായം രൂപീകരിക്കണമെന്ന് കല്‍പ്പിച്ചാലോ? കേരളത്തില്‍ ഇന്ന് നടക്കുന്ന മാധ്യമ വിമര്‍ശത്തെയും മാധ്യമ രംഗത്തെ പ്രവണതകളെയും അഖിലേന്ത്യാ തലത്തിലുള്ള മുന്‍പറഞ്ഞ അവസ്ഥയുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളെ മാറ്റിനിര്‍ത്താം. ഉദാഹരണത്തിന്, സിപിഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പാര്‍ട്ടിക്കെതിരായ അഭിപ്രായ രൂപീകരണത്തിന് സഹായകമായ വാര്‍ത്തകളോ വിശകലനങ്ങളോ ഉണ്ടാകില്ല എന്നുറപ്പിക്കാം. എന്നാല്‍ നിഷ്പക്ഷത നടിക്കുന്ന പത്രങ്ങളും വാര്‍ത്താ ചാനലുകളും അങ്ങനെയല്ല. അവര്‍ക്ക് പ്രത്യക്ഷത്തില്‍തന്നെ രാഷ്ട്രീയ പക്ഷപാതപരമെന്നു തോന്നിക്കുന്ന മുഖമാണുള്ളതെങ്കില്‍, മേല്‍സൂചിപ്പിച്ച ദുഷ്പ്രവണതകള്‍ അവരെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകതന്നെ വേണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ സംഘടിതമായി ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ആക്രമിച്ചത് ഒരുദാഹരണമായെടുക്കാം. ജനങ്ങളെ എല്‍ഡിഎഫിന് എതിരാക്കാനുള്ള ബോധപൂര്‍വമായ മാധ്യമ ഇടപെടലാണുണ്ടായത്. എല്‍ഡിഎഫിലെ സീറ്റുവിഭജനം, പിഡിപി, ലാവലിന്‍ വിഷയങ്ങളിലെല്ലാം ഉയര്‍ന്നതോതില്‍ ഈ രീതി അവലംബിക്കപ്പെട്ടു. വോട്ടെടുപ്പുനടക്കുന്നതിനുമുമ്പുതന്നെ, ഇടതുപക്ഷത്തിനെതിരായ തരംഗമുണ്ടെന്നും യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ടെന്നും പറഞ്ഞുറപ്പിക്കാന്‍ മാധ്യമങ്ങള്‍ വ്യഗ്രതകാട്ടി. അങ്ങനെയൊരു തരംഗമൊന്നുമല്ല തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്നാല്‍, തരംഗം പ്രവചിച്ച മാധ്യമ പ്രചാരണം യുഡിഎഫിന് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കി. യുഡിഎഫിനെ അബദ്ധത്തില്‍പോലും വിമര്‍ശിക്കാന്‍ കൂട്ടാക്കാതിരുന്ന മാധ്യമങ്ങള്‍ എല്‍ഡിഎഫിന്റെ തകര്‍ച്ചപോലും പ്രവചിച്ചു. കുശുമ്പ് തലയില്‍ ഓളംവെട്ടിയ വേളയില്‍ നിരാശാബാധിതനായ ഒരു നേതാവ് , കോഴിക്കോട് പേയ്മെന്റ് സീറ്റാണ് എന്ന പച്ചക്കള്ളം എഴുന്നള്ളിച്ചപ്പോള്‍ അതിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചന്വേഷിക്കാനല്ല, വ്യാജപ്രസ്താവന ഉപ്പുകൂട്ടാതെ വിഴുങ്ങാനാണ് നമ്മുടെ മാധ്യമങ്ങള്‍ തയാറായത്.
ലാവലിന്‍ കേസിന്റെ മെറിറ്റിലേക്ക് കണ്ണുതുറന്ന് ഇറങ്ങിച്ചെന്നിരുന്നുവെങ്കില്‍, 374 കോടിയുടെ ഇടപാട് എന്ന് അവര്‍ ഒരിക്കലും പറയില്ലായിരുന്നു. ഇപ്പോള്‍ തുക 86 കോടി എന്നാണ് പറയുന്നത്. മാതൃഭൂമിക്ക് ഒരേദിവസം 84കോടിയുമുണ്ട്, 86 കോടിയുമുണ്ട്. ഈ പണം ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ? അങ്ങനെ സിബിഐ പറഞ്ഞിട്ടില്ല; മറ്റാരും പറഞ്ഞിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പൂര്‍ത്തീകരിക്കാന്‍ കാനഡയില്‍നിന്ന് സമാഹരിച്ചു തരാമെന്നു പറഞ്ഞ പണമാണത്. അത് എങ്ങനെ കിട്ടാതായി എന്ന അന്വേഷണമാണ് ലാവലിന്‍ വിവാദത്തിന്റെ കാതല്‍ എന്നിരിക്കെ, ആ പണം വാങ്ങിയെടുക്കാനുള്ള അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചവരെക്കുറിച്ച് അന്വേഷണങ്ങളില്ല; വേവലാതിയില്ല. കരാര്‍ തുടങ്ങിവെച്ച ജി കാര്‍ത്തികേയന്‍ എന്തുകൊണ്ട് കേസില്‍ പെട്ടില്ല എന്ന യുക്തിഭദ്രമായ സംശയത്തിന് മറുപടിയില്ല. എവിടെയാണ് അഴിമതി, സ്വന്തം നാട്ടില്‍ ആശുപത്രി തുടങ്ങാനുള്ള ശ്രമം എങ്ങനെ അഴിമതിയും വഞ്ചനയും ഗൂഢാലോചനയുമാകും എന്നതിനെക്കുറിച്ചും കണ്ണുതുറന്നുള്ള അന്വേഷണങ്ങളില്ല. പിണറായി വിജയന്‍ എന്ന സിപിഐ എം നേതാവിനെ വേട്ടയാടുക എന്ന ഒറ്റ അജണ്ടയിലേക്ക് പത്രസ്വാതന്ത്യ്രവും മാധ്യമ സദാചാരവും ചുരുങ്ങിപ്പോകുന്നു.
സിബിഐ എന്ന അന്വേഷണ ഏജന്‍സി അതീവ രഹസ്യമായി ഗവര്‍ണര്‍ക്കുസമര്‍പ്പിക്കേണ്ട വിശദീകരണക്കുറിപ്പ് രാജ്ഭവനിലെത്തുന്നതിനുമുമ്പ് സകല പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചോര്‍ത്തിക്കിട്ടി. ആ ചോര്‍ത്തലിന്റെ പിന്നില്‍ എന്തു ലക്ഷ്യമാണുള്ളതെന്ന് സംശയിക്കുവാനുള്ള സാമാന്യബുദ്ധിപോലും നമുക്കില്ലാതെ പോകുമ്പോഴാണ് നാം ചില ചരടുകളില്‍ കോര്‍ക്കപ്പെട്ടുകിടക്കുകയാണെന്ന് തിരിച്ചറിയേണ്ടത്.
ലാവലിന്‍ കേസ് എന്ന് നാം ഇന്നറിയുന്ന പ്രശ്നത്തിന്റെ നാള്‍വഴി പരിശോധിച്ചാല്‍, അത് മാധ്യമങ്ങളുടെ സിപിഐ എം വിരുദ്ധ പ്രചാരവേലയുടെ നാള്‍വഴിയുമാണെന്ന് മനസ്സിലാക്കാനാകും. മുന്‍ സൂചിപ്പിച്ച 'വരദാചാരിയുടെ തല പരിശോധന' അതില്‍ ഒരുദാഹരണം മാത്രം. കുറ്റ്യാടി എക്സ്റന്‍ഷന്‍ ജലവൈദ്യുതപദ്ധതിയുടെ കരാറുകാര്‍ എസ്എന്‍സി ലാവലിന്‍ തന്നെയാണ്. ആ കരാറിന്റെ എല്ലാ ഭാഗങ്ങളും ഒപ്പിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. രണ്ടു കരാറിന്റെയും നടപടിക്രമങ്ങള്‍ ഒരേ രീതിയലിലാണ്. ഒന്നില്‍ ഒരുകുഴപ്പവും കാണാത്തവര്‍ രണ്ടാമത്തേതില്‍ സര്‍വ കുഴപ്പവും കാണുന്നു എന്ന വൈരുധ്യം മനസ്സിലാകാത്തവരാണോ ഇവിടത്തെ മാധ്യമങ്ങള്‍. ടെക്ക്നിക്കാലിയ കടലാസ് കമ്പനിയാണ് എന്നതും ലാവലിന്‍ കരാറിലെ തുക 374 കോടിയാണെന്നതുമെല്ലാം വസ്തുതകള്‍ പുറത്തുവന്നപ്പോള്‍ തകര്‍ന്നുപോയ കഥകളാണ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു കഥപോലും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ നിലവിലില്ല എന്ന് ഓര്‍ക്കണം.
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഈ ലേഖകന്റ വ്യക്തിപരമായി അനുഭവങ്ങളിലൊന്ന്, ആധികാരികമായി ലാവലിന്‍ വാര്‍ത്തകള്‍ നിരന്തരം എഴുതിക്കൊണ്ടിരുന്ന ചില പത്രലേഖകന്‍മാര്‍ക്ക് അതുമായി ബന്ധപ്പെട്ട ഒരുകാര്യത്തിലും വ്യക്തയോ പ്രാഥമിക ധാരണപോലുമോ ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞതാണ്. സിഎജി റിപ്പോര്‍ട്ടിന്റെ കരട് പുറത്തുവന്നതിനെത്തുടര്‍ന്ന് സംഘടിതമായി വന്ന വാര്‍ത്തകള്‍ ഒരുകേന്ദ്രത്തില്‍ രൂപപ്പെടുത്തിയതായിരുന്നു. എന്നും വൈകുന്നേരം 'വാര്‍ത്ത' കവറിലാക്കി പത്ര-ചാനല്‍ ഓഫീസുകളിലെത്തുകയും അത് അപ്പാടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പിണറായയി വിജയന്‍ അന്ന് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു ചാനല്‍ ലേഖകന്‍ മൊബൈല്‍ ഫോണിലൂടെ തിരുവനന്തപുരത്തുനിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ചോദ്യം ഉന്നയിച്ചത്. സിബിഐയുടെ പ്രത്യേക കോടതി കുറ്റപത്രം കണ്ടയുടനെ പറഞ്ഞത് ജി കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിച്ചുവരാനാണ്.
കാര്‍ത്തികേയന്റെ കാലത്ത് ഉണ്ടാക്കിയ കരാറിലും ആരംഭിച്ചു എന്നു പറയുന്ന 'ഗൂഢാലോചന'യിലും രണ്ടുകൊല്ലവും അഞ്ചുമാസവും മാത്രം മന്ത്രിയായിരുന്ന പിണറായി വിജയന്‍ എങ്ങനെ കുറ്റക്കാരനാകും എന്ന ചോദ്യം അവഗണിച്ചുതള്ളിയവരുടെ കണ്ണാണ് സിബിഐ പ്രത്യേക കോടതി തുറപ്പിച്ചത്. അതോടെ ലാവലിന്‍ കേസ് സംബന്ധമായ വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളില്‍നിന്ന് പിന്‍വലിക്കപ്പെട്ടു. പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ പലപ്രശ്നങ്ങളും കേരളത്തിന്റെ മാധ്യമഭൂമികയില്‍ ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. ആരോഗ്യകരമായ അത്തരം ചര്‍ച്ചകള്‍ക്ക് നമുക്കുമുന്നിലുള്ള വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങള്‍-പെയ്ഡ് വാര്‍ത്ത ഉള്‍പ്പെടെയുള്ളവ- പശ്ചാത്തലമാകേണ്ടതുമാണ്.
വന്‍കിട കമ്പനികളും വ്യവസായ ഗ്രൂപ്പുകളും ടിവി ചാനലുകളും പത്രങ്ങളും കയ്യടക്കുന്നത്മാധ്യമമേഖലയുടെ പളപളപ്പുകണ്ടിട്ടല്ലെന്നും അതിനുപിന്നില്‍ മൂലധന താല്‍പര്യങ്ങളാണ് ഒളിപ്പിച്ചുവെച്ചിട്ടുള്ളതെന്നും അതുതന്നെയാണ് ഇടതുപക്ഷ വേട്ടയുടെ ഇന്ധനമെന്നും മനസ്സിലാക്കാതെയുള്ള സമീപനം വഴിതെറ്റിയതാണ്്.
ചാരക്കേസ് നാമെല്ലാം ഓര്‍ക്കുന്നു. നാടിന്റെ അഭിമാന ഭാജനങ്ങളാവേണ്ട ശാസ്ത്രജ്ഞരെക്കുറിച്ച് കേട്ടകഥകള്‍ കേരളത്തെ അന്ന് അമ്പരപ്പിച്ചിരുന്നു. ഇന്നോ? എല്ലാം കെട്ടുകഥകളായിരുന്നുവെന്നും അതില്‍ 'ചാരപ്രവര്‍ത്തനം' എന്ന അംശം ഉള്‍ച്ചേര്‍ന്നിരുന്നില്ലെന്നും നമുക്കറിയാം.
തെരുവന്‍പറമ്പിലെ ബലാത്സംഗകഥയും കെഎസ്യു നേതാവിനെ ചാപ്പകുത്തിയ കഥയും കൃത്രിമസൃഷ്ടികളായിരുന്നുവെന്നും കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ എക്കാലത്തെയും നാണക്കേടാണെന്നും ഇന്ന് നാം മനസ്സിലാക്കുന്നു. അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിച്ചുകൊണ്ടുള്ള ഏതുമാധ്യമ വിമര്‍ശവും ഒഴുക്കിനൊപ്പമുള്ള നീന്തലാകും. ഒഴുക്കിനെതിരെ നീന്തുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. അതുകൊണ്ടാണ്, മാധ്യമങ്ങള്‍ നുണയെഴുതുമ്പോള്‍, അത് നുണയാണെന്ന് ഉറച്ചുപറയാന്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് കഴിയുന്നത്. അതിനു മറുപടിയായി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പറയുന്നത്, നിങ്ങള്‍ ധാര്‍ഷട്യക്കാരാണ് എന്നത്രെ. എന്നാല്‍ അത് ധാര്‍ഷ്ട്യമല്ല. ലെനിന്റെയും ഗ്രാംഷിയുടെയും ഇഎംഎസിന്റെയും സമീപനമാണ്; തൊഴിലാളിവര്‍ഗപക്ഷ നിലപാടുമാണത്.