Wednesday, October 21, 2009

ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം

മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ സംവാദങ്ങളെ വീണ്ടും ചൂടുപിടിപ്പിക്കുന്നു. പതിനഞ്ചാം ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇങ്ങനെ മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കാരണമായത്. എംഎല്‍എ മാരായിരിക്കെ ലോക്സഭയിലേക്ക് മത്സരിച്ച മൂന്നു കോണ്‍ഗ്രസുകാരും ജയിച്ചു. സ്വാഭാവികമായും ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടു. എംഎല്‍എമാരെ എംപിമാരാക്കി പ്രമോട്ട് ചെയ്യുന്നതിനുപകരം കോണ്‍ഗ്രസില്‍ മത്സരരംഗത്തിറക്കാന്‍ വേറെ നേതാക്കളുണ്ടായിരുന്നില്ലേ എന്ന ചോദ്യം അന്നുതന്നെ ഉയര്‍ന്നതാണ്.

കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങള്‍ 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നവയാണ്. സംസ്ഥാനത്ത് യുഡിഎഫ് ഉറപ്പുപറയുന്ന ഏതാനും മണ്ഡലങ്ങളില്‍ പെട്ടവയുമാണ്. അങ്ങനെയൊരുറപ്പാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പ് വരുമ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാനായ അപ്രതീക്ഷിത മേല്‍ക്കൈ യുഡിഎഫിന്റെ സ്വപ്നങ്ങളെ കൂടുതല്‍ പൊലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഇന്നുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രവും നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യവും മറ്റൊരു സൂചനയാണ് നല്‍കുന്നത്.

മൂന്നു മണ്ഡലങ്ങളിലെയും പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിരിക്കുന്നു. എല്‍ഡിഎഫ് കണ്ണൂരില്‍ എം വി ജയരാജന്‍, എറണാകുളത്ത് പിഎന്‍ സീനുലാല്‍, ആലപ്പുഴയില്‍ ജി കൃഷ്ണപ്രസാദ് എന്നിവരെയാണ് മത്സരിപ്പിക്കുന്നത്. യുഡിഎഫ് ലിസ്റ്റില്‍ യഥാക്രമം എ പി അബ്ദുള്ളക്കുട്ടി, ഡൊമിനിക്ക് പ്രസന്റേഷന്‍, എ എ ഷുക്കൂര്‍ എന്നിവരാണ്. മൂന്നിടത്തും എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍ നടന്നുകഴിഞ്ഞു. കണ്‍വന്‍ഷനുകള്‍ അഭുതപൂര്‍വ ജനമുന്നേറ്റത്തിന് വേദിയായി. കണ്ണൂരിലും ആലപ്പുഴയിലും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എറണാകുളത്ത് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനുമാണ് ഉദ്ഘാടനം ചെയ്തത്. എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്ത നൂറുകണക്കിനാളുകള്‍ എത്തി എന്നതാണ് മൂന്നു കണ്‍വന്‍ഷനുകളിലും കണ്ട പ്രധാന പ്രത്യേകത. ഇത് സമീപനാളുകളില്‍ കേരള രാഷ്ട്രീയത്തില്‍ വരുന്ന ധ്രുവീകരണത്തിന്റെ വ്യക്തമായ ചൂണ്ടുപലകയാണ്. ഇരുപതില്‍ പതിനാറുസീറ്റിലും യുഡിഎഫിന് ജയിക്കാനായ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇന്നത്തെ കേരളത്തിന്റെ മനസ്സ്.

ഇക്കഴിഞ്ഞ രണ്ടുമാസങ്ങള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പൊതുജനാധിപത്യവേദികളിലെ തെരഞ്ഞെടുപ്പുകളുടേതുമായിരുന്നു. എണ്ണൂറ്റമ്പത് ഹൈസ്കൂളുകളിലാണ് സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുനടന്നത്. അതില്‍ 703ല്‍ എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയ്ക്കുകീഴില്‍ ആകെ 49 കോളേജുകള്‍. അതില്‍ 39ല്‍ എസ്എഫ്ഐ. എണ്‍പത് യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ സ്ഥാനമുള്ളതില്‍ അറുപതും എസ്എഫ്ഐക്ക്.

എംജി സര്‍വകലാശാലയില്‍ ആകെ കോളേജ്-87. എസ്എഫ്ഐ ജയം 78ല്‍. 127 കൌണ്‍സിലര്‍മാരുള്ളതില്‍ 109ഉം എസ്എഫ്ഐക്ക്. കലിക്കറ്റില്‍ 67ല്‍ 41 കോളേജും 89ല്‍ 51 കൌണ്‍സിലര്‍ സ്ഥാനവും നേടിയ എസ്എഫ്ഐ കണ്ണൂരില്‍ 33 കോളേജുകളും(ആകെ 41) 47 കൌണ്‍സിലര്‍ സ്ഥാനങ്ങളും(ആകെ 58) കരസ്ഥമാക്കി. കാലടി സംസ്കൃത സര്‍വകലാശാലയിലെ ആകെയുള്ള ഒന്‍പതുകോളേജുകളില്‍ ഒരിടത്തേ എസ്എഫ്ഐക്ക് ജയിക്കാന്‍ കഴിയാതിരുന്നുള്ളൂ. സംസ്ഥാനത്തെ 46 പോളി ടെക്നിക്കുകളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 39ലും എസ്എഫ്ഐ വിജയപതാക പറപ്പിച്ചു.

ഹൈസ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നത് കേരളത്തിന്റെ പുതിയ തലമുറയാണ്. പുതിയ കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള കണ്ണാടിയാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ഇതില്‍നിന്ന് എത്തിച്ചേരാന്‍ പറ്റുന്ന നിഗമനം ഇടതുപക്ഷ ആശയങ്ങളിലാണ് കേരളത്തിന്റെ ഭാവിതലമുറയുടെ പ്രതീക്ഷ എന്നാണ്; നാടിന്റെ ഇടതുമനസ്സ് നഷ്ടപ്പെടുന്നു എന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ് എന്നാണ്.

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി, സമീപകാലത്ത് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും വലതുപക്ഷം ഏറ്റെടുത്തതുമായ അനവധി വിവാദങ്ങള്‍, ഇടതുപക്ഷത്തിന് ഇടതുസത്ത നഷ്ടപ്പെടുന്നു എന്ന വിലാപം-ഇവയെല്ലാം സൃഷ്ടിച്ച സവിശേഷമായ അന്തരീക്ഷം കേരളം ഒരു തിരിച്ചുപോക്കിന്റെ ഘട്ടത്തിലാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ സഹായകമായി. വലതുപക്ഷ മാധ്യമങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടല്‍ ഇടതുപക്ഷ മനസ്സ് ക്ഷയിക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്ക് ആവേശം പകരുകയും ചെയ്തു. കേരളത്തിന്റെ പൊതുബോധത്തെ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടുന്നവര്‍ക്ക് തീര്‍ച്ചയായും ആഹ്ളാദം നല്‍കിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പുഫലം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനും വിവാദവേലിയേറ്റമുയര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടാനും വലതുപക്ഷ-മാധ്യമ സഖ്യത്തിന് കഴിഞ്ഞു. 1982ല്‍ കോണ്‍ഗ്രസിലെ ആന്റണി പക്ഷവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇടതുപക്ഷമുന്നണിയെ അട്ടിമറിച്ച് നായനാര്‍ സര്‍ക്കാരിനെ വീഴ്ത്തിയപ്പോള്‍ ആന്റണി പ്രഖ്യാപിച്ചത്, സിപിഐ എമ്മിന് നൂറുവര്‍ഷത്തേക്ക് കേരളംഭരിക്കാന്‍ കഴിയില്ലെന്നായിരുന്നു.(ആ അതിമോഹം 87ല്‍ തകര്‍ന്നു. പിന്നെ 96ല്‍, 2006ല്‍) പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും കോണ്‍ഗ്രസില്‍നിന്ന് അത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനകളുണ്ടായി. സാധാരണ നിലയില്‍ ഇത്തരം കൂട്ടായ ആക്രമണത്തെ പരാജയപ്പെടുത്തുക ക്ഷിപ്ര സാധ്യമല്ല. കാരണം ബഹുഭൂരിപക്ഷം മാധ്യമങ്ങളും പ്രചാരണ സംവിധാനങ്ങളും കയ്യാളുന്നത് ഇടതുപക്ഷ വിരോധത്തിന്റെയും മൂലധന താല്‍പര്യത്തിന്റെയും ഉടമകളാണ്.അവരുടെ അരിപ്പകള്‍ കടന്ന്ഇടതുപക്ഷത്തിനനുകൂലമായ വാര്‍ത്തകളും വിവരങ്ങളും ബഹുജനങ്ങളിലെത്തുന്നത് അനിതരസാധാരണമായ പ്രയത്നത്തിന്റെ ഫലമായി മാത്രമാണ്.

സിപിഐ എമ്മിനെതിരെ കേരളത്തിലിറങ്ങുന്ന ബഹുഭൂരിപക്ഷം പത്രങ്ങളും ആഞ്ഞടിക്കുമ്പോള്‍ മധ്യമാര്‍ഗം സ്വീകരിക്കാന്‍ ഒന്നോരണ്ടോ എണ്ണമേയുള്ളൂ. പാര്‍ട്ടിനയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രത്യാക്രമണവും പ്രതിരോധവുംസംഘടിപ്പിക്കാന്‍ ദേശാഭിമാനിയേ ഉള്ളൂ. പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം വലതുപക്ഷ ആശയങ്ങളുടെയും ഇടതുപക്ഷ വിരോധത്തിന്റെയും പ്രചാരണം ഏറ്റെടുക്കുമ്പോള്‍ എതിര്‍ശബ്ദമുയര്‍ത്താന്‍ കൈരളി-പീപ്പിള്‍ ചാനലുകളേ ഉള്ളൂ. വലതുപക്ഷ ആശയങ്ങള്‍ ഇങ്ങനെ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഇടതുപക്ഷ മനസ്സ് തകരുകയാണെന്ന കണക്കുകൂട്ടലുണ്ടാവുക സ്വാഭാവികമാണ്. സംശുദ്ധമായ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും നയിക്കുന്ന ബഹുജനനേതാക്കളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മാത്രം അഴിമതിക്കാരും സമ്പന്ന പക്ഷപാതികളും കൊള്ളരുതാത്തവരുമാക്കി ചിത്രീകരിച്ചതിലൂടെ സിപിഐ എമ്മില്‍നിന്ന് ബഹുജനങ്ങളെ അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞു എന്നാണവര്‍ വിശ്വസിച്ചത്. അണികള്‍ പാര്‍ട്ടിയെ കൈവിടുന്നു; ജനങ്ങള്‍ വേറെ-പാര്‍ട്ടി വേറെ; സംഘടനാ സംവിധാനം തകര്‍ന്നു; നേതൃത്വം അപ്രസക്തമായി; പോരാട്ടങ്ങളുടെ പ്രസക്തിതന്നെ നഷ്ടപ്പെട്ടു;ഇനി ചെങ്ങറമോഡല്‍ കടന്നുകയറ്റങ്ങളേ വാഴൂ-ഇത്തരം 'കണ്ടെത്ത'ലുകളാണ് മുഴങ്ങിക്കൊണ്ടിരുന്നത്. ഇവയ്ക്കുള്ള മറുപടികള്‍ ജനങ്ങളിലെത്തുന്നില്ല-എത്തിയാലും ജനമനസ്സുകളെ സ്വാധീനിക്കുന്നില്ല എന്ന വിശ്വാസത്തിലാണ് കേരളത്തിലെ വലതുപക്ഷം അഭിരമിച്ചത്. ആ വിശ്വാസം തകര്‍ത്തത് സംസ്ഥാനത്തെ പുതിയ തലമുറയുടെ രാഷ്ട്രീയ ചായ്വ് പ്രഖ്യാപിച്ച കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലാണ്. അതിനുംമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റമാണുണ്ടാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനേററ താല്‍കാലിക തിരിച്ചടി മാത്രമാണെനും ജനങ്ങള്‍ മുന്നണിയോടൊപ്പം തന്നെയാണെന്നും അത് ചൂണ്ടിക്കാട്ടി പറഞ്ഞപ്പോള്‍ വിശ്വസിച്ചവര്‍ കുറവാണ്. അതുംകഴിഞ്ഞ് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളാകട്ടെ മാധ്യമങ്ങള്‍ ഗൌനിച്ചുമില്ല. അല്ലെങ്കിലും അക്രമകഥകളില്‍ വില്ലന്‍സ്ഥാനത്തുനിര്‍ത്താന്‍ മാത്രമാണല്ലോ അവര്‍ക്ക് എസ്എഫ്ഐ.

ഇപ്പോഴിതാ ആര്‍ക്കും നിഷേധിക്കാനാവാത്ത മറ്റൊരു തെളിവുകൂടി-കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനമുന്നേറ്റമെന്ന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്ന മനുഷ്യച്ചങ്ങല. വലതുപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകളും ബൂര്‍ഷ്വാ മാധ്യമങ്ങളുടെ അവഗണനയും അവജ്ഞയും കൊണ്ട് കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് പറിച്ചുമാറ്റാനാവില്ല എന്നാണ് മനുഷ്യച്ചങ്ങല തെളിയിച്ചതെന്ന് പറയുന്നത് അപൂര്‍ണ്ണമാകും. എല്ലാപ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും തെറ്റിച്ച ബഹുജന പ്രവാഹമാണുണ്ടായത്. കേരളത്തിലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും ചിന്തിക്കാന്‍ കഴിയാത്തതാണത്. സിപിഐ എമ്മിന്റെ സംഘടനാ സംവിധാനം, ബഹുജന സ്വാധീനം, സമര സംഘാടനം-ഒന്നിനും ഒരുകോട്ടവുമുണ്ടായിട്ടില്ലെന്നുമാത്രമല്ല, എന്നത്തെയുംകാള്‍ ഉയരത്തിലാണ് അവയെന്ന് ആ ജനപ്രവാഹം വിളിച്ചോതി.

അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പോരാട്ടങ്ങള്‍ക്കാണ് ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവുമെന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്. അത്തരം പ്രക്ഷോഭങ്ങള്‍ അതിന്റെ തീവ്രതയോടെയും ആത്മാര്‍ത്ഥതയോടെയും ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ് കഴിയുക എന്നതും. ആസിയാന്‍ കരാറിന്റെ കെടുതിയെക്കുറിച്ച് സിപിഐ എം നടത്തിയ പ്രചാരണം ജനങ്ങള്‍ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. മനുഷ്യച്ചങ്ങലയെ അതിന്റെ പ്രചാരണ ഘട്ടത്തില്‍ അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്ത മാധ്യമങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടിന് ആ മഹാസംഭവം യാഥാര്‍ത്ഥ്യമായപ്പോള്‍ കണ്ണുതുറക്കാതെ നിര്‍വാഹമില്ലെന്നു വന്നു. ചങ്ങല പൊട്ടുന്നതെവിടെയെന്ന് നോക്കി അതിവേഗത്തില്‍ ക്യാമറയുമായി ദേശീയപാതയിലൂടെ പാഞ്ഞുപോയവര്‍ക്ക്, ചങ്ങലയല്ല മനുഷ്യക്കോട്ടതന്നെയാണ് കാണാനായത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു എന്നും പതിനായിരങ്ങള്‍ അണിചേര്‍ന്നു എന്നുമെല്ലാം പറഞ്ഞും എഴുതിയും മനുഷ്യച്ചങ്ങലയെ ചെറുതാക്കാനുള്ള അപഹാസ്യ ശ്രമം പോലുമുണ്ടായി. എണ്ണൂറുകിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യര്‍ കൈകോര്‍ത്തുനില്‍ക്കണമെങ്കില്‍ കുറഞ്ഞത് എത്രപേര്‍ വേണ്ടിവരുമെന്ന ലളിതമായ കണക്കിനുമുന്നില്‍ അവരുടെ 'ആയിരവും' 'പതിനായിരവും' പരിഹാസ്യമായി.

ഗത്യന്തരമില്ലാതെ മനുഷ്യച്ചങ്ങലയുടെ വാര്‍ത്തയും ചിത്രവുംനല്‍കേണ്ടിവന്ന ചാനലുകളും പത്രങ്ങളും ശ്രദ്ധിച്ചാല്‍, ആ സമരത്തില്‍ സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും അഭൂതപൂര്‍വമായി പങ്കെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. വന്‍തോതില്‍ പങ്കെടുത്തത് പുതിയ തലമുറയാണ്-യുവജനങ്ങളാണ്. അതിനര്‍ത്ഥം കേരളത്തിന്റെ യുവതലമുറ ഹൃദയപൂര്‍വം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുന്നു എന്നാണ്. നടേ സൂചിപ്പിച്ച കലാലയങ്ങളിലെ എസ്എഫ്ഐ ആധിപത്യവും ഇതും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

സിപിഐ എമ്മിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ തകരുകയാണ് എന്ന വ്യക്തമായ സന്ദേശംകൂടി ഇതില്‍നിന്നൊക്കെ വായിച്ചെടുക്കാവുന്നതുമാണ്. അത് വ്യക്തമായി അറിയാവുന്നത് സിപിഐഎമ്മിന്റെ തകര്‍ച്ച കാണാനായി നോമ്പുനോറ്റിരിക്കുന്നവര്‍ക്കുതന്നെയാണ്. അവര്‍ക്ക് പാര്‍ട്ടിയിലെ വിഭാഗീയത എന്ന തുറുപ്പുഗുലാന്‍ ഇറക്കികകളിക്കാനുള്ള അവസരം ഇന്നില്ല. അങ്ങനെയൊരു ഭീഷണിയെ അതിജീവിക്കാന്‍ പാര്‍ട്ടിയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് സാധ്യമായിരിക്കുന്നു. ഇന്നലെവരെ പറഞ്ഞുനടന്ന വിഭാഗീയതയെക്കുറിച്ച് എന്തുതന്നെ വ്യാഖ്യാനിച്ചാലും വിശ്വാസ്യത ലഭിക്കുന്നില്ലെന്ന തിരിച്ചറിവില്‍ പുതിയ ചില ചേരുവകളും കൂട്ടുകളുമായി രംഗത്തിറങ്ങാന്‍ തയാറാവുകയാണവര്‍. പറഞ്ഞുപഴകിയതും പരിഹരിക്കപ്പെട്ടതുമായ കാര്യങ്ങള്‍പോലും പുതിയതെന്നമട്ടില്‍ അപഹാസ്യമാംവിധം എഴുന്നള്ളിക്കുന്നത് അത്തരമൊരു വിഭ്രമത്തില്‍നിന്നാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവനുതുല്യം സ്നേഹിക്കുകയും ഹൃദയത്തിലേറ്റുകയും ചെയ്യുന്ന പ്രസ്ഥാനത്തെ ഏതാനും നുണകളുടെ ബലത്തില്‍ തകര്‍ത്തുകളയാമെന്ന വ്യാമോഹം അത്തരക്കാര്‍ അവസാനിപ്പിച്ചിട്ടിലെന്നര്‍ത്ഥം. ഏതാനും കുബുദ്ധികളുടെ മനസ്സിനെ സുഖിപ്പിക്കുക എന്നതിലപ്പുറമുള്ള ഒരു ദൌത്യവും ഇത്തരം നുണകള്‍ക്ക് ഇനി നിര്‍വഹിക്കാനില്ല. വിഭാഗീയതയേയോ എതിരാളികളുടെ കുതന്ത്രങ്ങളെയോ വെച്ചുപൊറുപ്പിക്കാന്‍ ആത്മാഭിമാനമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും തയാറാവില്ലെന്നും അത്തരം കുതന്ത്രങ്ങളുമായി വരുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടിതന്നെ കൊടുക്കാനാണ് കേരളത്തിലെ ഇടതുപക്ഷമനസ്സിന്റെ തീരുമാനമെന്നുമാണ് ജനലക്ഷങ്ങള്‍ കണ്ണിചേര്‍ന്ന മനുഷ്യച്ചങ്ങല തെളിയിച്ചത്. ഒറ്റക്കെട്ടായി, ഒരു മനസ്സായി മുന്നേറുന്ന കമ്മ്യുണിസ്ററുകാരെ, ഇടതുപക്ഷത്തെ തളര്‍ത്താനോ തച്ചമര്‍ത്താനോ ഒരു ശക്തിക്കും സാധ്യമല്ല. കേരളത്തിന്റെ ചരിത്രം തെളിയിച്ച വസ്തുതയാണത്. അകന്നുപോയവരെയടക്കം അടുപ്പിക്കാനും ഒരിക്കലും അടുത്തിട്ടില്ലാത്തവരെ അണിനിരത്താനും കഴിഞ്ഞ ഒന്നായിരുന്നു മനുഷ്യച്ചങ്ങലയെങ്കില്‍, ആ പ്രക്രിയ ഇനിയും ഊര്‍ജിതമായി തുടരുമെന്ന പ്രഖ്യാപനമാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലുണ്ടാവുക. ഇടതുപക്ഷമാണ് ജനങ്ങളുടെ, കേരളത്തിന്റെ ഹൃദയപക്ഷം എന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്ന അനുഭവമാണ് തെളിഞ്ഞുവരാനുള്ളത്.

4 comments:

manoj pm said...

മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ സംവാദങ്ങളെ വീണ്ടും ചൂടുപിടിപ്പിക്കുന്നു. പതിനഞ്ചാം ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇങ്ങനെ മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കാരണമായത്. എംഎല്‍എ മാരായിരിക്കെ ലോക്സഭയിലേക്ക് മത്സരിച്ച മൂന്നു കോണ്‍ഗ്രസുകാരും ജയിച്ചു. സ്വാഭാവികമായും ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടു. എംഎല്‍എമാരെ എംപിമാരാക്കി പ്രമോട്ട് ചെയ്യുന്നതിനുപകരം കോണ്‍ഗ്രസില്‍ മത്സരരംഗത്തിറക്കാന്‍ വേറെ നേതാക്കളുണ്ടായിരുന്നില്ലേ എന്ന ചോദ്യം അന്നുതന്നെ ഉയര്‍ന്നതാണ്.

കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങള്‍ 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നവയാണ്. സംസ്ഥാനത്ത് യുഡിഎഫ് ഉറപ്പുപറയുന്ന ഏതാനും മണ്ഡലങ്ങളില്‍ പെട്ടവയുമാണ്. അങ്ങനെയൊരുറപ്പാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പ് വരുമ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാനായ അപ്രതീക്ഷിത മേല്‍ക്കൈ യുഡിഎഫിന്റെ സ്വപ്നങ്ങളെ കൂടുതല്‍ പൊലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഇന്നുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രവും നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യവും മറ്റൊരു സൂചനയാണ് നല്‍കുന്നത്.

ഇടിമുഴക്കം said...

ഉപതെരഞ്ഞെടുപ്പ് ഇടതു ഗവണ്മെന്റിന്റെ പ്രവർത്തനത്തിന്റെ വിലയിരുത്തൽ ആയിരിക്കും എന്ന് കോൺഗ്രസ്സ്

വാദത്തിനു വേണ്ടി സമ്മതിക്കുന്നു.

കഴിഞ്ഞ തവണ കോൺഗ്രസ്സ് ജയിച്ച മൂന്നു സീറ്റിലേക്കാണല്ലൊ തെരഞ്ഞെടുപ്പ്. ഇതിൽ ഒന്നിലെങ്കിലും യു ഡി എഫ് തോറ്റാൽ മുന്നണി പിരിച്ചു വിടുമോ?

ജിവി/JiVi said...

തെരെഞ്ഞെടുപ്പ്ഫലം എല്ലാ കുപ്രചാകരെയും നിശ്ശബ്ദമാക്കും.

Sudeep said...

"ഹൈസ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നത് കേരളത്തിന്റെ പുതിയ തലമുറയാണ്. പുതിയ കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള കണ്ണാടിയാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ഇതില്‍നിന്ന് എത്തിച്ചേരാന്‍ പറ്റുന്ന നിഗമനം ഇടതുപക്ഷ ആശയങ്ങളിലാണ് കേരളത്തിന്റെ ഭാവിതലമുറയുടെ പ്രതീക്ഷ എന്നാണ്; നാടിന്റെ ഇടതുമനസ്സ് നഷ്ടപ്പെടുന്നു എന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ് എന്നാണ്. "


തൊണ്ണൂറുകളിൽ കേരളത്തിലെ ഗവർൺമന്റ്‌ കോളെജുകളിൽ പഠിച്ച അനുഭവം വെച്ചു പറയട്ടെ... എസ്‌.എഫ്‌.ഐ ജയിച്ചു കയറാൻ കാരണം കൈയ്യൂക്ക്‌ തന്നെയാണ്‌. തിരുവനന്തപുരത്തു ഒരു എം ജി കോളെജുണ്ടാകും ഒരു അപവാദം. വേറെ ഏത്ര കോളെജിൽ ഉണ്ട്‌ മറ്റ്‌ സംഘടനകൾക്കു പ്രവർത്തന സ്വാതന്ത്ര്യം? ഇതു കേരളത്തിന്റെ പൊതു വികാരം ആണെന്നു വ്യാഖ്യാനിക്കാൻ ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റിനെ പറ്റൂ. അതു പറയാതെ വയ്യ... ആകെ വിദ്യാർത്ഥികളിൽ എത്ര വോട്ട്‌ എസ്‌ എഫ്‌ ഐക്കു കിട്ടി എന്ന കണക്കു വല്ലതും ഉണ്ടോ?