Thursday, August 27, 2009

ചത്തത് കീചകനെങ്കില്‍...

മുത്തൂറ്റ് ഗ്രൂപ്പിലെ ഒരനന്തരാവകാശി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് അസാധാരണമായ വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. മരിച്ചത് സുന്ദരനും ധനാഢ്യനുമായ (1500 കോടിയുടെ ആസ്തിയുള്ള) ചെറുപ്പക്കാരന്‍. മരണത്തെ ചുറ്റിപ്പറ്റി ദുരൂഹവും അസ്വാഭാവികവുമായി നിരവധികാര്യങ്ങള്‍. മരണസമയത്ത് കൂടെയുണ്ടായിരുന്നത് കുപ്രസിദ്ധ ഗുണ്ടകള്‍. കൊലപാതകം നടത്തിയത് മറ്റൊരു ഗുണ്ടാ സംഘത്തിലെ ആള്‍. എല്ലാംകൊണ്ടും പ്രാധാന്യമുള്ള വാര്‍ത്തതന്നെയാണ് മുത്തൂറ്റ് പോള്‍ ജോര്‍ജിന്റെ മരണം. ആരുകൊന്നു, എങ്ങനെ കൊന്നു, എന്തിനു കൊന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്തും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. പൊലീസ് അന്വേഷിക്കുന്നതിന് സമാന്തരമായി മാധ്യമങ്ങളും അന്വേഷണത്തിന്റെ വഴിയിലാണ്. പലപല കഥകള്‍ ഓരോദിവസവും പുറത്തുവരുന്നു; നിര്‍മിക്കപ്പെടുന്നു. ഏറ്റവുമൊടുവില്‍ നാല്‍പ്പതുലക്ഷം രൂപയടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടതായാണ് മലയാള മനോരമയുടെ വാര്‍ത്ത (മറ്റാരും അത് പറയുന്നതു കേട്ടില്ല).

ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നീ രണ്ട് ഗുണ്ടാത്തലവന്മാര്‍ മരിച്ച പോളിനോടൊപ്പമുണ്ടായിരുന്നു. കൊലപാതകം നടന്നശേഷം അവര്‍ കടന്നുകളഞ്ഞിട്ടുണ്ട്. ഈ ഒറ്റക്കാരണംവച്ച്, കേസിന്റെ മറ്റു കാതലായ ഭാഗങ്ങളാകെ വിസ്മരിച്ചും പൊലീസ് അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങളെ അവിശ്വസിച്ചും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള വലിയൊരു യജ്ഞം ചില മാധ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അത്തരം ശ്രമത്തിന്റെ മുന്‍നിരയില്‍ മലയാള മനോരമ പത്രമാണ്. അത്യന്തം വിചിത്രമായ കഥകളാണ് മനോരമ അവതരിപ്പിക്കുന്നത്. 'മുത്തൂറ്റ് കൊലക്കേസ്: ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍' എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. പണംകൊണ്ട് പുളയ്ക്കുന്ന ഒരു യുവാവ്, തന്റെ കുത്തഴിഞ്ഞ ജീവിതത്തിനിടെ കുറെ ഗുണ്ടകളുമായി സൌഹൃദത്തിലാകുന്നു; അവരുമായുള്ള സ്വൈരവിഹാരത്തിനിടെ ആകസ്മികമായ സംഭവത്തില്‍ കൊല്ലപ്പെടുന്നു. കേരളത്തിലാകെ വേരുകളുള്ള വന്‍കിട സ്ഥാപനത്തിന്റെ സുപ്രധാന പങ്കാളിയായതിനാല്‍ ആ കൊലപാതകം പതിവില്‍കവിഞ്ഞ വാര്‍ത്താ പ്രാധാന്യം നേടുന്നു. അര്‍ഹിക്കുന്ന ഗൌരവത്തോടെ പൊലീസ് കേസന്വേഷണം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നു. സാധാരണ ഇത്തരം കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് ജില്ലാതലത്തിലുള്ള ഉദ്യോഗസ്ഥരാണെങ്കില്‍, ഇവിടെ പ്രഗത്ഭനായ ഇന്‍സ്പെക്ടര്‍ ജനറല്‍തന്നെ അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നു. ആഭ്യന്തരവകുപ്പ് പ്രശംസിക്കപ്പെടേണ്ട പുരോഗതിയാണ് ഇതുവരെ ഈ കേസില്‍ ഉണ്ടായിട്ടുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംശയരഹിതമായി തെളിഞ്ഞുകഴിഞ്ഞിട്ടില്ല. ഇനിയും പലരെയും അറസ്റ്റ് ചെയ്യാനുണ്ട്, പല തെളിവുകളും കിട്ടാനുണ്ട്. അതിനുവേണ്ടിയുള്ള ശ്രമം തുടരുകയുമാണ്. അതിനിടെ ആഭ്യന്തരവകുപ്പ് എങ്ങനെ പ്രതിക്കൂട്ടിലാകും?
കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ ദുരൂഹബന്ധങ്ങളും യാത്രയും ഡല്‍ഹിയില്‍ മയക്കുമരുന്നുകേസില്‍ പിടിയിലായതുമെല്ലാം ഇനിയും പുറത്തുവരാനുള്ള വിഷയങ്ങളാണെന്നിരിക്കെ, അതെല്ലാം മറന്ന് ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ മനോരമയ്ക്ക് എന്താണിത്ര വെപ്രാളം?

മനോരമയുടെ മാനസ പുത്രനാണല്ലോ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. അദ്ദേഹവും മുത്തൂറ്റ് കുടുംബവുമായി അടുത്ത ബന്ധമുണ്ട്; പ്രശ്നങ്ങളുമുണ്ട്. അത് നാട്ടിലാകെ അറിയാവുന്നതുമാണ്. ആ കാര്യം ഈ കൊലപാതകവാര്‍ത്തയുമായി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ എതിരാളികള്‍പോലും ബന്ധപ്പെടുത്തിയിട്ടില്ലല്ലോ. അങ്ങനെ ബന്ധപ്പെടുത്താതിരിക്കുന്നതിനെ മാന്യത എന്നു വിളിക്കും. വേണമെങ്കില്‍ ശത്രുതയുള്ളവര്‍ക്ക് വാര്‍ത്തയെഴുതാം, 'മുത്തൂറ്റ് കുടുംബത്തിലെ കൊലപാതകം: ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും' എന്ന്. ഏതോ ഒരു വെറുക്കപ്പെട്ടവന്റെ ഹോട്ടല്‍ നില്‍ക്കുന്നതിന് അല്‍പ്പം അകലെയാണ് ഗുണ്ടകള്‍ കാര്‍ ഉപേക്ഷിച്ചത് എന്ന് എഴുതി ഗൂഢലക്ഷ്യം സാധിക്കാന്‍ വഴിതുറന്ന മലയാള മനോരമയുടെയോ സമാന മനസ്കരുടെയോ മാനസികാവസ്ഥയല്ല എല്ലാ മാധ്യമങ്ങളുടേതും എന്നതുകൊണ്ട് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.

പണമിടപാടുസ്ഥാപനങ്ങള്‍ ഗുണ്ടാ സംഘങ്ങളെ വളര്‍ത്തുന്നു എന്ന ശരിയായ വിമര്‍ശം ഉമ്മന്‍ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. അതിനുപിന്നില്‍ മറ്റുചില താല്‍പര്യങ്ങളുമുണ്ടാകാം. എന്നാല്‍, അതിസമ്പന്നരായ ബിസിനസുകാര്‍ ഗുണ്ടാ സംഘങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗൌരവമായ പരിശോധന ആവശ്യമല്ലേ? ആ വഴിക്കെന്തേ മനോരമ അന്വേഷണം തിരിച്ചുവിടുന്നില്ല? ഇവിടെ, മുത്തൂറ്റ് പോള്‍ ജോര്‍ജ് എന്തിന് ഗുണ്ടകളുമായി സഹവസിച്ചു; ക്വട്ടേഷന്‍ സംഘങ്ങളുമായി ആ യുവാവിന് എന്ത് ബന്ധം, അവര്‍ എന്തിന് റിസോര്‍ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് മാറിമാറി സഞ്ചരിച്ചു, വണ്ടിയില്‍ സ്ത്രീകളുടെ ബാഗും ചുരിദാര്‍ മെറ്റിരിയലുമെല്ലാം തനിയെ വന്നതാണോ, എന്തിന് നാല്‍പതുലക്ഷം രൂപ (മനോരമയെ വിശ്വസിക്കാമെങ്കില്‍) കയ്യില്‍ കരുതി, സ്വന്തം വാഹനം വിട്ട് മറ്റൊരു വാഹനം എന്തിന് ഉപയോഗിച്ചു എന്നിങ്ങനെയുള്ള നിരവധി സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. യഥാര്‍ത്ഥ അന്വേഷണം വേണ്ടത് കോടീശ്വരനായ യുവാവിന്റെ അപഥസഞ്ചാരത്തെക്കുറിച്ചാണെന്നര്‍ത്ഥം. അത് പുറത്തുവരാതിരിക്കാന്‍ മനോരമയടക്കമുള്ള മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ തമസ്കരിച്ച് ശ്രദ്ധ തിരിച്ചുവിടുകയല്ലേ. ഇരുപത്തിനാലുമണിക്കൂറിനകം കേസില്‍ തുമ്പുണ്ടാക്കി പ്രതികളെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കേണ്ടതിനുപകരം ഇത്തരം നെറികെട്ട നാടകത്തിലേക്കു നീങ്ങുന്നതിന് പ്രേരണയാകുന്നത് ഏതു (പരസ്യ)താല്‍പര്യമാണ്?

ഗുണ്ടകള്‍ മാത്രമല്ല; അവരെ ക്വട്ടേഷന്‍ കൊടുത്ത് പറഞ്ഞുവിടുന്നവരും കുറ്റക്കാരാണ്. അവരും ഗുണ്ടകളുടെ ഗണത്തില്‍തന്നെ. രണ്ടിനെയും ഒരേ കാര്‍ക്കശ്യത്തോടെ കൈകാര്യം ചെയ്യേണ്ടതായുണ്ട്. കണ്ണൂരില്‍ തെരഞ്ഞെടുപ്പു കലക്കാന്‍ കെ സുധാകരന്‍ ക്വട്ടേഷന്‍സംഘത്തെ എത്തിക്കുകയും വോട്ടെടുപ്പുദിവസം ആ സംഘത്തിലെ ചിലര്‍ പിടിയിലാവുകയുംചെയ്തു. സുധാകരന്‍ അനുയായികള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഭീഷണിമുഴക്കി ഗുണ്ടകളെ ഇറക്കിക്കൊണ്ടുപോയി. അനിഷേധ്യമായ തെളിവുസഹിതം വാര്‍ത്തകള്‍ വന്നപ്പോള്‍ മനോരമ മൌനത്തിലായിരുന്നു. ആ ഗുണ്ടകള്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണല്ലോ. ഇവിടെ, പോളിനോടൊപ്പം സഞ്ചരിച്ച ഒരു ഗുണ്ട മുമ്പ് എസ്എഫ്ഐക്കാരനായതാണ് പ്രശ്നം. ഗുണ്ടായിസം കാണിച്ച അയാളെ സംഘടന പുറത്താക്കിയതാണ്. മനോരമയില്‍നിന്ന് മോഷണക്കുറ്റത്തിന് പുറത്താക്കപ്പെട്ടയാള്‍ നാട്ടിലിറങ്ങി ഭവനഭേദനം നടത്തിയാല്‍ കണ്ടത്തില്‍ കുടുംബക്കാര്‍ പ്രതിപ്പട്ടികയില്‍ വരുമോ?

പൊലീസില്‍ എല്ലാം ഭദ്രമാണെന്നല്ല. ഗുണ്ടകളെയും കള്ളന്മാരെയും സംരക്ഷിക്കുന്നവരുണ്ടാകാം; രാഷ്ട്രീയം കളിക്കുന്നവരുണ്ടാകാം. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കാന്‍ മടിക്കുന്നവരൊന്നുമല്ല കേരളത്തിലെ പൊലീസ് തലപ്പത്തുള്ളത്. ഗുണ്ടാ നിയമം ഫലപ്രദമായി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ താല്‍പര്യം പൊലീസുകാരില്‍പലരും ഉള്‍ക്കൊള്ളുന്നില്ല എന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ആ പ്രശ്നം പരിഹരിക്കാന്‍ കര്‍ക്കശമായ ഇടപെടല്‍ അദ്ദേഹം നടത്തിയിട്ടുള്ളതുമാണ്. മനോരമയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് കേസന്വേഷണം പോയില്ലെകില്‍ അതിന്റെ പഴി ആഭ്യന്തരവകുപ്പില്‍ ചാര്‍ത്തുന്നതിന്റെ ചീഞ്ഞ ഉദ്ദേശ്യം മറ്റാര്‍ക്കും മനസ്സിലാകുന്നില്ലെന്ന നാട്യമരുത്.

പൊലീസിനെ നേരായ ദിശയില്‍ കേസന്വേഷിക്കാന്‍ വിടില്ല എന്ന വാശി മനോരമ തുടക്കംമുതല്‍ കാണിക്കുന്നുണ്ട്. ആഗസ്ത് 24ന്റെ മനോരമ ഒന്നാം പേജില്‍ 'രഹസ്യങ്ങള്‍ മൂടി പൊലീസ്' എന്ന തലവാചകത്തില്‍, പൊലീസിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. പൊലീസ് ചെയ്ത ചില കുറ്റങ്ങള്‍ എന്തൊക്കെയെന്നോ.

1. നെടുമുടിയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം കൊലപാതകമുണ്ടായയുടന്‍ പൊലീസ് എത്തിയെങ്കിലും വിവരം പുറത്തുവിട്ടത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനുശേഷം.(വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം എന്നതിന് ശനിയാഴ്ച പുലര്‍ച്ചെ എന്നും അര്‍ഥമുള്ളത് മനോരമ ലേഖകന്‍ ഓര്‍ത്തില്ല. ഒരു കൊലപാതകം നടന്നയുടന്‍ മനോരമ ഓഫീസില്‍ വിളിച്ചുപറയുന്നത് പൊലീസിന്റെ ഡ്യൂട്ടിയാണോ ആവോ.)

2. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും മതിലിലെയും റോഡിലെയും രക്തം പ്ളാസ്റ്റിക് ഷീറ്റിട്ട് മൂടിയിരുന്നു.(പ്ളാസ്റ്റിക് ഷീറ്റിട്ടത് മാധ്യമ പ്രവര്‍ത്തകരെ രക്തം കാണിക്കാനോ? ആ രക്തം ഒരു തെളിവാണെന്നും മഴപെയ്തോ നായ നക്കിയോ നശിച്ചുപോകേണ്ടതല്ലെന്നും മനോരമയ്ക്ക് അറിയില്ല! തെളിവ് സംരക്ഷിക്കുന്നതും പൊലീസിന്റെ രഹസ്യം മൂടിവയ്ക്കലാണത്രെ)

3. മരിച്ച പോള്‍ എം ജോര്‍ജിനൊപ്പം കാറിലുണ്ടായിരുന്ന മനു ആരോടെങ്കിലും സംസാരിക്കുന്നത് പൊലീസ് വിലക്കി.(പൊലീസ് കസ്റഡിയിലുള്ള പ്രധാന സാക്ഷിയെ മാധ്യമങ്ങള്‍ക്ക് ചോദ്യം ചെയ്യാനും തല്‍പ്പര കഷികള്‍ക്ക് സ്വാധീനിക്കാനും വിട്ടുകൊടുക്കാത്ത മഹാപരാധം)

4. മാധ്യമപ്രവര്‍ത്തകര്‍ കാറിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ആദ്യം തടഞ്ഞു.(പിന്നെ അനുവദിച്ച കാര്യം മിണ്ടുന്നില്ല)

5. തിരുവനന്തപുരം വിമാനത്താവളത്തില്‍ സെക്യൂരിറ്റിക്കാരെ ആക്രമിച്ച കേസില്‍ പ്രതിയായ മഠത്തില്‍ രഘുവിന്റെ ഹോട്ടലില്‍നിന്ന് അരകിലോമീറ്റര്‍ അകലെയാണ് കാര്‍ കണ്ടത്. (ഹൈവേയില്‍ കാര്‍ കിടന്നതിന് തൊട്ടരികെ മറ്റൊരു ഹോട്ടലുണ്ട്-പ്രധാന കോണ്‍ഗ്രസ് നേതാവിന്റെ. എഴുതുമ്പോള്‍ അതും വേണ്ടേ?) ഇതാണ് രീതി.

26ന്റെ മനോരമയില്‍ 'എന്‍ഡവര്‍ കാറിലെ ആ 40 ലക്ഷം എവിടെ?' എന്നൊരു വാര്‍ത്തയുണ്ട്. നാല്‍പ്പതുലക്ഷം രൂപയടങ്ങിയ ബാഗ് കാറിലുണ്ടായിരുന്നു എന്ന് മനോരമ മാത്രം എങ്ങനെ കണ്ടെത്തി എന്നതവിടെ നില്‍ക്കട്ടെ. ആ വാര്‍ത്തയില്‍ പറയുന്നു:

"തലസ്ഥാനത്തെ പ്രമുഖ ക്വട്ടേഷന്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും വിശ്വസിച്ച് അവര്‍ക്കൊപ്പം കാറില്‍ കയറിയ പോളിനെ ചങ്ങനാശേരിയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് രക്ഷിക്കാന്‍ ഓംപ്രകാശിനും രാജേഷിനും കഴിഞ്ഞില്ലത്രേ. അവര്‍ അതിനു ശ്രമിച്ചതായി സൂചനയുമില്ല''.

അതേ പത്രം ഒന്നാം പേജില്‍തന്നെ, 'ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന' എന്ന തലക്കെട്ടില്‍ മറ്റൊരു വാര്‍ത്തയും നല്‍കിയിരിക്കുന്നു.

"പോള്‍ എം. ജോര്‍ജിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന.'' എന്നാണ് കോട്ടയത്തുനിന്നുള്ള ആ വാര്‍ത്ത. തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയിലെ രഹസ്യകേന്ദ്രത്തിലുള്ള ഓംപ്രകാശ് അവിടെ ചികിത്സ തേടിയെന്നാണ് പോലീസിനു ലഭിച്ച സൂചനയെന്നും പത്രം എഴുതുന്നു.

ഏതാണ് വിശ്വസിക്കേണ്ടത്?

മനോരമ ഇങ്ങനെ ഒരുപാട് 'സൂചനകള്‍'കൊണ്ട് കസര്‍ത്തുകളിക്കുകയാണ്. ഒന്നാം പേജില്‍പോലും പരസ്പര വിരുദ്ധവും അവിശ്വസനീയവും പരിഹാസ്യവുമായ വാര്‍ത്തകള്‍ കൊടുക്കുകയുമാണ്. മുത്തൂറ്റ് പോള്‍ വധക്കേസ് 'വിവാദകേസാ'ക്കി മാറ്റണം. "പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും നീക്കങ്ങള്‍ സംശയത്തിന്റെ നിഴലിലായിക്കഴിഞ്ഞു. പതിവുപോലെ മന്ത്രിയുടെ ഓഫീസും.'' എന്നെഴുതുന്നുണ്ട് മനോരമ. അതാണ് ആത്യന്തികമായ ഉന്നം. അതിലേക്ക് കാര്യങ്ങള്‍ നയിക്കാന്‍ ഏത് സൂചനയും എടുത്ത് തലയില്‍ വയ്ക്കുന്നു; ഏതുവേഷവും കെട്ടുന്നു.

കൊല്ലപ്പെട്ട ചെറുപ്പക്കാരനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയുണ്ടാകുന്നത് കുടുംബം സഹിക്കണമെന്നില്ല. എന്നാല്‍, മനോരമ ആ ചര്‍ച്ചയും കുത്തിപ്പൊക്കുകയാണ്. പൊലീസ് നേരായി കേസന്വേഷിക്കരുത്, യഥാര്‍ഥ പ്രതികളെയും യഥാര്‍ഥ സംഭവവും വെളിച്ചത്തു കൊണ്ടുവന്നാലും ഞങ്ങള്‍ വിശ്വസിക്കില്ല-ഓംപ്രകാശ് എന്ന ഗുണ്ടയ്ക്ക് പണ്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ ബന്ധമുണ്ടായിരുന്നതുകൊണ്ട് കേസില്‍ സിപിഎം ബന്ധം ചാര്‍ത്തിയേ തീരു എന്നാണ് മനോരമയുടെ കടുംപിടിത്തം. ഓംപ്രകാശ് എസ്എഫ്ഐയിലുണ്ടായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകരായിരുന്നവര്‍ ഇന്നയിന്നയാളുകളെന്നും അവരും കേസുമായി ബന്ധമുണ്ടെന്നും പറഞ്ഞാല്‍ സംഗതി പൂര്‍ത്തിയാകുമല്ലോ. ആരില്‍നിന്ന് അച്ചാരം വാങ്ങിയാണ് ഈ പരിഹാസ്യമായ നാടകം എന്നേ അന്വേഷിക്കാനുള്ളൂ; ആരെ രക്ഷിക്കാനാണെന്നും.

Friday, August 7, 2009

പ്രായാധിക്യം കുറ്റമോ?

"ഞാന്‍ ഇറങ്ങിപ്പോന്നതല്ല; പുറത്തേക്കുപോകാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ് "

എം ജെ അക്ബര്‍ എന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ 2008ല്‍ ആദ്യം പരസ്യമായി പറഞ്ഞു. ഏഷ്യന്‍ ഏജ് പത്രത്തിന്റെ മുഖ്യപത്രാധിപസ്ഥാനത്തുനിന്ന് ഒഴിഞ്ഞശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണമുണ്ടായത്. കെ എം റോയ് എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ 'മംഗളം' പത്രത്തില്‍ എഴുതുന്നു:

"എന്തിനിങ്ങനെ നാണംകെട്ട് മുഖ്യമന്ത്രി വി എസ് അധികാരത്തില്‍ തുടരുന്നു എന്ന ചോദ്യമുയരുമ്പോഴാണ് ദ ഏഷ്യന്‍ ഏജ് പത്രത്തില്‍ പ്രാധാന്യത്തോടെ വന്ന വാര്‍ത്ത നമ്മുടെ മുമ്പില്‍ തെളിയുന്നത്. പ്രഖ്യാത പത്രപ്രവര്‍ത്തകനായ എം ജെ അക്ബര്‍ പത്രാധിപരായുള്ള ആ ഇംഗ്ളീഷ് പത്രം ഇന്ത്യയിലെ ചില നഗരങ്ങളിലും ലണ്ടനിലും ഒരേസമയം ഇറങ്ങുന്നതാണ്. ഏഷ്യന്‍ ഏജിലെ റിപ്പോര്‍ട്ട് പറയുന്നത് പ്രകാശ് കാരാട്ട് സിപിഎം ജനറല്‍സെക്രട്ടറിപദം ഒഴിയാന്‍ തയാറെടുക്കുന്നുവെന്നാണ്. താന്‍ രാജിവെക്കുന്ന ഒഴിവില്‍ എസ് രാമചന്ദ്രന്‍പിള്ളയെ ജനറല്‍സെക്രട്ടറിയാക്കാന്‍ കഴിയുമോ എന്നാണ് പ്രകാശ് കാരാട്ട് ഇപ്പോള്‍ ശ്രമിക്കുന്നതത്രെ.''

ഏഷ്യന്‍ ഏജില്‍നിന്ന് രാജിവച്ചിറങ്ങിപ്പോയ എം ജെ അക്ബറിന്റെ പേരില്‍ ഒരു വാര്‍ത്തയ്ക്ക് വിശ്വാസ്യതയുണ്ടാക്കാന്‍ കെ എം റോയി നടത്തിയ അഭ്യാസമായി ഇതിനെ കാണാം. അതല്ലെങ്കില്‍, ലോകത്ത് നടക്കുന്ന പല സംഭവങ്ങളും മനസ്സിലാക്കാതെ ഭൂതകാലത്തില്‍ ജീവിക്കുന്നയാളാണ് കെ എം റോയി എന്നു വിലയിരുത്താം. രണ്ടായാലും എം ജെ അക്ബറിന്റെ പേര് വലിച്ചിഴച്ചതിന് ന്യായീകരണമാകുന്നില്ല.

കെ എം റോയി, ടി ജെ എസ് ജോര്‍ജ് തുടങ്ങിയവര്‍ കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരാണ്-വെറ്ററന്‍സ് എന്ന് പറയാവുന്നവര്‍. അത്തരക്കാരുടെ വാക്കുകളും നിരീക്ഷണങ്ങളും ഗൌരവത്തോടെയാണ് പുതിയ തലമുറ കാണുക. എവിടെനിന്നെങ്കിലും വീണുകിട്ടുന്ന നുണക്കഥകളും ഊഹാപോഹങ്ങളും യാഥാര്‍ഥ്യമാണെന്ന് തെറ്റിദ്ധരിച്ച് റോയിയെയും ടി ജെ എസിനെയും പോലുള്ളവര്‍ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ നിഗമനങ്ങളിലെത്തുകയും അവ അച്ചടിച്ചുവരികയും ചെയ്യുന്നത് ചെറുതല്ലാത്ത പ്രത്യാഘാതമാണുണ്ടാക്കുക. പ്രകാശ് കാരാട്ട് രാജിക്കൊരുങ്ങുന്നു എന്നത് ഏഷ്യന്‍ ഏജ് പത്രത്തിലെ ഏതെങ്കിലും റിപ്പോര്‍ട്ടര്‍ക്ക് തോന്നിയ ഭാവനയോ കുബുദ്ധികള്‍ നല്‍കിയ വ്യാജവിവരമോ ആകാം. അത്തരം നിരവധി വാര്‍ത്തകള്‍ 'മംഗളം' പോലുള്ള പത്രങ്ങളില്‍ അച്ചടിച്ചു വരാറുണ്ട്; അവഗണിക്കപ്പെടുകയും ചെയ്യാറുണ്ട്. 'മംഗള' ത്തിലായതുകൊണ്ടാകാം, 'അച്യുതാനന്ദന്‍ കീഴടങ്ങിയോ, തന്ത്രപരമായി പിന്മാറിയോ' എന്ന തലക്കെട്ടിലുള്ള കെ എം റോയിയുടെ ലേഖനവും വലുതായി കേരള സമൂഹത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. അത് സിപിഐ എമ്മിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന നൂറുനൂറ് അപവാദങ്ങളില്‍ ഒന്നായി വിസ്മൃതിയിലേക്ക് മാഞ്ഞു. എന്നാല്‍, പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരോധത്തിന്റെ പേരിലായാല്‍പ്പോലും ഈ മുതിര്‍ന്നവര്‍ വമിപ്പിക്കുന്ന അവാസ്തവ കഥകള്‍ പരിശോധിക്കാതെ വിടുന്നത് സമൂഹത്തോടും മാധ്യമസമൂഹത്തോടും ചെയ്യുന്ന അപരാധമാകും.

സിപിഐ എം ലക്ഷക്കണക്കിന് ബഹുജനങ്ങള്‍ അണിചേര്‍ന്ന രാഷ്ട്രീയപാര്‍ടിയാണെന്നിരിക്കെ അതിന്റെ സമുന്നത നേതൃത്വത്തെക്കുറിച്ച് ഉത്തരവാദരഹിതമായി വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമധര്‍മത്തിന്റെ പേരിലും സുജനമര്യാദയുടെ പേരിലും വിട്ടുകളയാവുന്ന പ്രശ്നമല്ല. ടി ജെ എസ് ജോര്‍ജ് 'സമകാലിക മലയാളം' വാരികയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിക്ക് സിംഗപ്പൂര്‍-ദുബായ് ബന്ധങ്ങളുണ്ടെന്നെഴുതുന്നു. അതിനാധാരമായ തെളിവുകള്‍ അദേഹത്തിന് എവിടെനിന്നു കിട്ടി എന്ന് നാം ചിന്തിക്കേണ്ടതല്ലേ? ഏറെയൊന്നും പ്രയാസപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ 'സോഴ്സ്' ക്രൈം ദ്വൈവാരികയാണ്. ടി പി നന്ദകുമാര്‍ എന്ന 'അഴിമതി വിരുദ്ധ പോരാട്ട നായകന്‍' പത്രാധിപരായുള്ള അതേ പ്രസിദ്ധീകരണം. നന്ദകുമാറാണ്, പിണറായി വിജയന്‍ നൂറുതവണ സിംഗപ്പൂര്‍-ദുബായ് യാത്ര നടത്തിയെന്ന് എഴുതിയത്. മോഹന്‍ലാലിനും ഗണേശ്കുമാറിനും(മുന്‍ മന്ത്രി) എയ്ഡ്സ് രോഗം ബാധിച്ചെന്നും മോഹന്‍ലാലില്‍നിന്ന് ഗര്‍ഭിണിയായ ചലച്ചിത്രതാരം കാരക്കാസില്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും മറ്റൊരു പ്രശസ്ത സിനിമാനടി സ്വന്തം നീലച്ചിത്രം ഒരു കോടി രൂപയ്ക്ക് വിറ്റെന്നും എഴുതിയ പ്രസിദ്ധീകരണമാണ് ക്രൈം. തെക്കന്‍ കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച വനിതാ സ്ഥാനാര്‍ഥിയെ അപമാനിക്കാന്‍, ഒരു കുട്ടിയുടെ ചിത്രം കവറില്‍ പ്രസിദ്ധീകരിച്ച്, ഈ കുട്ടിയുടെ പിതാവാര് എന്ന് ചോദിക്കുകയും സര്‍വാദരണീയനായ രാഷ്ട്രീയനേതാവിന്റെ പേര് ഉത്തരമായി പറയുകയുംചെയ്ത ഹീനമനസ്സുള്ള പ്രസിദ്ധീകരണമാണത്.

കോഴിക്കോട്ടങ്ങാടിയില്‍ എഴുപത്തഞ്ച് പൈസയ്ക്ക് മഞ്ഞപ്രസിദ്ധീകരണം വിറ്റുനടന്നയാള്‍ ; മാന്യമായി ജീവിക്കുന്നവരെ ബ്ളാക്ക്മെയില്‍ ചെയ്യാനായി അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും അതിന്റെ മറവില്‍ ധനസമ്പാദനം നടത്തുകയും ചെയ്യുന്നയാള്‍; കേരളത്തിലെ നിരവധി കോടതികളില്‍ മാനനഷ്ടക്കേസ് നേരിടുന്നയാള്‍; തിരുവനന്തപുരത്തെ ഒരു കോടതി 'ക്രുക്കഡ്' എന്ന സ്ഥാനപ്പേരുനല്‍കിയ ആള്‍-അങ്ങനെ ഒരു മനുഷ്യന്‍ പറയുന്ന യുക്തിക്കും യാഥാര്‍ഥ്യത്തിനും യോജിക്കാത്ത കാര്യങ്ങള്‍ ടി ജെ എസ് ജോര്‍ജിനെപ്പോലുള്ളവര്‍ ഏറ്റെടുത്ത് പുനഃസംപ്രേഷണം ചെയ്താലോ? അത്തരമൊരു തെറ്റ് ചൂണ്ടിക്കാട്ടുന്നത് സമൂഹത്തോടുള്ള അനിവാര്യ കടമയാണെന്നുതന്നെ കരുതേണ്ടതുണ്ട്.

കെ എം റോയിയിലേക്കുതന്നെ മടങ്ങിവരാം. 'അറിയുന്നത്', 'കരുതുന്നത്', 'രഹസ്യ സംഭാഷണത്തില്‍', 'ആരാണ് വിശ്വസിക്കുക', 'അങ്ങനെയാണത്രെ' എന്നിങ്ങനെ തനിക്കുറപ്പില്ലാത്ത കല്‍പ്പനകള്‍ക്കുമുകളില്‍ പടുത്തുയര്‍ത്തിയതാണ് റോയിയുടെ മംഗളം ലേഖനം. എവിടെയൊക്കെയോ വായിച്ചും എവിടെനിന്നോ കേട്ടും മനസ്സില്‍കയറ്റിയ കാര്യങ്ങള്‍ കൂട്ടിക്കുഴച്ച് 'രാഷ്ട്രീയ നിരീക്ഷണ'ത്തിനൊരുമ്പെടുകയാണ് അദ്ദേഹം. സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ തീരുമാനമുണ്ടായത് ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള പ്രകാശ് കാരാട്ടിന്റെ അധികാരം ഉപയോഗിച്ചായിരുന്നെന്നും നാലുപേരൊഴികെ മറ്റെല്ലാവരും അതിന് എതിരായിരുന്നെന്നുമാണ് ഒരു 'വെളിപ്പെടുത്തല്‍, അങ്ങനെ എതിര്‍ത്തു എന്ന് മാധ്യമങ്ങള്‍ ആണയിട്ടു പറഞ്ഞ എം കെ പന്ഥെ കേരളത്തില്‍ വന്ന്, അത്തരമൊരു ഭിന്നതയും പിബിയില്‍ ഉണ്ടായിട്ടില്ലെന്നും തന്റെ പേരില്‍ ആരോപിച്ചത് തനിഅസംബന്ധമാണെന്നും വ്യക്തമാക്കിയത് കെ എം റോയി മറന്നേപോയി. പാര്‍ടിയുടെ ഏകകണ്ഠമായ തീരുമാനം പ്രകാശ് കാരാട്ട് കേരളത്തില്‍ വന്ന് പാര്‍ടിപ്രവര്‍ത്തകര്‍ക്ക് വിശദീകരിക്കുകയും എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖ പരസ്യപ്പെടുത്തുകയും ചെയ്തശേഷമാണ് താന്‍ അസംബന്ധം എഴുന്നള്ളിക്കുന്നതെന്ന ബോധം കെ എം റോയിക്ക് നഷ്ടപ്പെടുന്നിടത്താണ് പ്രായാധിക്യം വില്ലനാകുന്നത്.

ലേഖനത്തിലൊരിടത്ത് അദ്ദേഹം ബംഗാളിലെ ഒരു വക്കീല്‍ കൊടുത്ത ഹര്‍ജിയെക്കുറിച്ച് പറയുന്നു. പ്രതിമാസം 3200 രൂപ വീതം അലവന്‍സ് പറ്റുന്ന ഏഴായിരം സിപിഎം നേതാക്കള്‍ ഇന്ത്യയിലുണ്ടെന്നും അവര്‍ക്കാകെ പ്രതിവര്‍ഷം 27 കോടി രൂപ വേണമെന്നും അതിനെവിടെ പണമെന്നുമാണ് ഹര്‍ജിക്കാരനെ ഉദ്ധരിച്ച് റോയി ആവര്‍ത്തിക്കുന്ന ചോദ്യം. ആ പണം വരുന്നത് അഴിമതിയിലൂടെയാണെന്നും അതില്‍ വി എസ് അച്യുതാനന്ദനും പങ്കുണ്ടെന്നുമാണ് സൂചന. ഇത്തരമൊരു തിരുമണ്ടന്‍ ചോദ്യം കൈക്കിലകൂടാതെ ആവര്‍ത്തിക്കുന്നയാള്‍ ഇന്നാട്ടിലല്ലേ ജീവിക്കുന്നത് എന്നുചോദിക്കാനുള്ള അവകാശം അപമര്യാദയായി ചിത്രീകരിക്കപ്പെടില്ലെന്ന് കരുതുന്നു. സിപിഐ എമ്മിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകര്‍ വായുഭക്ഷിച്ച് ജീവിക്കണം എന്നുമാത്രമല്ല, അവര്‍ക്ക് ഉപജീവനത്തിന് അഴിമതി നടത്തിക്കൂടേ എന്ന് കടത്തിപ്പറയുന്നതില്‍ കവിഞ്ഞൊന്നുമല്ല അത്. അഴിമതി അവകാശമായി കാണുന്നവരെയേ റോയി രാഷ്ട്രീയ പ്രവര്‍ത്തകരായി കാണുന്നുള്ളൂ. ലോക്സഭയില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ അനേകകോടികള്‍ മുടക്കി കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം സ്വന്തമാക്കിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച വയലാര്‍ രവിയുടെ മിടുക്കിനെ പുകഴ്ത്തിയ വ്യക്തിയാണ് കെ എം റോയി. സിപിഐ എമ്മിന് മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള അലവന്‍സ് പാര്‍ടി അംഗങ്ങളില്‍നിന്ന് കിട്ടുന്ന ലെവിയിലൂടെയും പൊതുജനങ്ങളില്‍നിന്ന് സ്വരൂപിക്കുന്ന പാര്‍ടി ഫണ്ടിലൂടെയും സ്വരൂപിക്കാനാവുമെന്ന്, കണ്ണൂരിലെ അബ്ദുള്ളക്കുട്ടി എംപി സ്ഥാനം നഷ്ടപ്പെടുമ്പോള്‍ നടത്തിയ വിലാപത്തില്‍നിന്നുപോലും റോയിക്ക് മനസ്സിലായില്ലേ? പാര്‍ടി 'തന്റെ ശമ്പള'ത്തില്‍നിന്ന് അമിതമായി ലെവി പിരിക്കുന്നു എന്നല്ലേ അബ്ദുള്ളക്കുട്ടി കരഞ്ഞിരുന്നത്?

എ കെ ജി സെന്റര്‍ എയര്‍കണ്ടീഷന്‍ചെയ്ത മണിമേടയാണെന്ന് പറഞ്ഞുപരത്തിയവരുടെ കൂട്ടത്തില്‍ കെ എം റോയി ഉണ്ടോ എന്നറിയില്ല. എന്നാല്‍, കഴിഞ്ഞ ദിവസം മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്ത എ കെ ജി സെന്ററില്‍ പുതുതായി പണികഴിപ്പിച്ച സംസ്ഥാന കമ്മിറ്റി ഹാള്‍ എയര്‍കണ്ടീഷന്‍ഡ് ആണ് എന്നാണ്. 'മുഴുവന്‍ എയര്‍കണ്ടീഷന്‍ഡ് ആയ' എ കെ ജി സെന്ററില്‍ ഒരു ഹാള്‍മാത്രം എസി ആക്കിയത് എങ്ങനെ വാര്‍ത്തയാകും? പത്രപ്രവര്‍ത്തനത്തിന്റെ സകലകലയും വശത്താക്കിയ ആചാര്യന്മാര്‍ അത്തരം വാര്‍ത്തയുടെ പൊരുത്തക്കേടും പരിഹാസ്യതയുമല്ലേ വിശകലനം ചെയ്യേണ്ടത്? ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡില്‍നിന്ന്പെട്ടിയിലാക്കി വന്ന കോടികളില്‍ കുറെ ലക്ഷങ്ങള്‍ വിമാനത്താവളത്തില്‍ പിടിച്ചു. കേസും വാര്‍ത്തയും മുക്കി. മുല്ലപ്പള്ളി രാമചന്ദ്രനായി കൊണ്ടുവന്ന അരക്കോടിയില്‍ 25 ലക്ഷം തട്ടിയെടുത്തതു സംബന്ധിച്ച വിവാദവും തെളിവുകളും മുക്കിയിട്ടും മുങ്ങാതെ പുറത്തുവന്നു. കണ്‍മുന്നിലുള്ള ആ തെളിവുകളല്ല, സിപിഐ എമ്മിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകര്‍ക്ക് സ്വന്തം ജീവനും കുടുംബജീവിതവും നിലനിര്‍ത്താന്‍ പാര്‍ടിഘടകങ്ങള്‍ നല്‍കുന്ന അലവന്‍സിലാണ് റോയിയുടെ ആവേശഭരിതമായ പ്രതികരണം!

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ നിന്ദാസ്തുതികളോടെ പലയാവര്‍ത്തി പരാമര്‍ശിക്കുന്ന റോയി, പാര്‍ടി കേന്ദ്രകമ്മിറ്റി സ്വീകരിച്ച അച്ചടക്കനടപടി വി എസ് അംഗീകരിച്ചതിലാണ് കുണ്ഠിതപ്പെടുന്നത്. വി എസ് മുഖ്യമന്ത്രിയായി തുടരുന്നതില്‍പ്പരം അപമാനകരമായി മറ്റെന്താണുള്ളതെന്നാണ് ചോദ്യം. ഡല്‍ഹിയില്‍വച്ചുതന്നെ രാജിവച്ചിരുന്നെങ്കില്‍ എത്രയോ ആരാധ്യനായി മാറുമായിരുന്നു എന്ന് ആത്മഗതം. സിപിഐ എം പറയുന്നത് ശരിയാണ്-ഏതെങ്കിലുമൊരു നേതാവിനെ പാര്‍ടിയില്‍നിന്ന് അടര്‍ത്തിയെടുക്കാനുള്ള ആര്‍ത്തിയാണ് പഴക്കംചെന്ന പത്രപ്രവര്‍ത്തക മനസ്സില്‍. അദ്ദേഹം പ്രകാശ് കാരാട്ടില്‍ കാണുന്ന അയോഗ്യത, വി എസ് ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് പ്രകാശിന് നിക്കറിടാന്‍പോലും പ്രായമായിട്ടില്ലെന്നതാണ്. അതിന് മറ്റൊരര്‍ഥവുമുണ്ട്. കെ എം റോയി ഇംഗ്ളീഷ് പത്രപ്രവര്‍ത്തനം നടത്തുന്ന കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്തവര്‍ ഇന്ന് അതേ പത്രത്തില്‍ എഡിറ്റര്‍മാരായിരിക്കുന്നുണ്ട്-മംഗളത്തെ നയിക്കുന്നുമുണ്ട്. അവരോടുള്ള റോയിയുടെ സമീപനവും ഇതുതന്നെയെങ്കില്‍, അദ്ദേഹത്തെ ബാധിച്ചത് പ്രായാധിക്യത്തിന്റെ തകരാറാണെന്ന് ഉറപ്പിച്ചുകൂടേ? അതിനെ നാട്ടിന്‍പുറത്ത് 'അത്തും പിത്തുമാവുക' എന്ന് പറയാറുണ്ട്. അത്തരക്കാര്‍ക്ക് ടി പി നന്ദകുമാറിനെ ആരാധ്യ കഥാപാത്രമായി കൊണ്ടുനടക്കാം; ക്രൈം ദ്വൈവാരികയെ ആധികാരിക വിവരസ്രോതസ്സായി ഉപയോഗിക്കുകയുമാവാം. അവരോട് പരിഷ്കൃത സമൂഹത്തിന് ചെയ്യാനുള്ള ഉചിതമായ കടമ, സഹിഷ്ണുതയോടെയും സഹതാപത്തോടെയും സ്നേഹത്തോടെയും സഹിക്കുക എന്നതുമാത്രമാണ്. പ്രായാധിക്യവും അതിന്റെ ഭാഗമായ പ്രശ്നങ്ങളും ഒരു കുറ്റമല്ല എന്ന് എല്ലായ്പ്പോഴും ഓര്‍മിക്കപ്പെടേണ്ടതുണ്ട്.