Tuesday, July 24, 2012

കപട വ്യവഹാരികളെ തുറുങ്കിലടയ്ക്കണം



കവിയൂരില്‍ അനഘ എന്ന പെണ്‍കുട്ടിയും കുടുംബവും കൂട്ട ആത്മഹത്യചെയ്യാനിടയായ ദാരുണസംഭവം രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കാന്‍ അമ്പരപ്പിക്കുന്ന ശ്രമങ്ങളാണ് നടന്നത്. ആ കേസുമായി സംസ്ഥാനത്തെ സിപിഐ എം നേതാക്കളെയും കുടുംബാംഗങ്ങളെയും ബന്ധിപ്പിക്കാന്‍ ഏതാനും വലതുപക്ഷ രാഷ്ട്രീയകേന്ദ്രങ്ങളും അവരുടെ മാധ്യമങ്ങളും തങ്ങള്‍ക്കുമുന്നിലുള്ള എല്ലാ വഴികളും ഉപയോഗിച്ചു. രാഷ്ട്രീയപ്രശ്നമാക്കി അതിനെ മാറ്റാന്‍ അവര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ വലിയ അളവ് സാധിക്കുകയും ചെയ്തു. ആ പ്രചരിപ്പിച്ചതെല്ലാം പച്ചക്കള്ളങ്ങളായിരുന്നെന്നാണ് സിബിഐ ചൊവ്വാഴ്ച കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിബിഐയെയും നിയമത്തെയും ജനങ്ങളെയും കബളിപ്പിച്ചാണ് കുപ്രചാരണങ്ങളും കുറ്റപ്പെടുത്തലുമുണ്ടായതെന്ന് അന്വേഷണ ഏജന്‍സിക്കുതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. കവിയൂര്‍ കേസില്‍ രാഷ്ട്രീയനേതാക്കള്‍ക്കും വിഐപികള്‍ക്കും ബന്ധമില്ലെന്നുമാത്രമല്ല, അങ്ങനെ ബന്ധമുണ്ടെന്ന് മൊഴികൊടുക്കാന്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ലതാനായരെ നിര്‍ബന്ധിച്ച ക്രൈം നന്ദകുമാറിനെതിരെ കേസെടുക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു. രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ മുഖ്യപ്രതി ലതാനായര്‍ക്ക് ഒരുകോടി രൂപവരെ നന്ദകുമാര്‍ വാഗ്ദാനം ചെയ്തു എന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

നന്ദകുമാര്‍ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട, കോടതികളുടെ രൂക്ഷവിമര്‍ശത്തിന് വിധേയനായ വ്യവഹാരിയാണ്. ക്രൈം എന്ന പ്രസിദ്ധീകരണത്തിന്റെ മറവില്‍ പത്രാധിപര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് അയാള്‍ നിരന്തരം അനാശാസ്യമായ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്നതും രഹസ്യമല്ല. അങ്ങനെയൊരാള്‍, സിപിഐ എം നേതാക്കള്‍ക്കെതിരെ ഏറ്റവും നീചമായ ആരോപണമുന്നയിക്കാന്‍ വന്‍തുക ചെലവിടാന്‍ സന്നദ്ധനായി എന്ന് സിബിഐ കണ്ടെത്തിയത് നിസ്സാര സംഗതിയല്ല. എവിടെനിന്നാണ് നന്ദകുമാറിന് ഇത്രയേറെ പണം സ്വരൂപിക്കാന്‍ കഴിയുന്നത്? ഒരു കേസ് വഴിതിരിച്ചുവിടാനാണ് ഒരുകോടി രൂപ വാഗ്ദാനംചെയ്തതെങ്കില്‍, എത്രയെത്ര കേസുകള്‍, ഏതെല്ലാം കോടതികളില്‍ നന്ദകുമാര്‍ ഇതേ രീതിയില്‍ നടത്തുന്നുണ്ട് എന്നുകൂടി പരിശോധിക്കണം. രാജ്യത്തെ ഏറ്റവും "ചെലവേറിയ" അഭിഭാഷകരാണ് ഇയാള്‍ക്കുവേണ്ടി പലപ്പോഴും കോടതികളില്‍ ഹാജരാകുന്നത്. ഒരു കൊച്ചു വാരികയുടെ പത്രാധിപര്‍ക്ക് താങ്ങാനാകുന്നതല്ല ഈ ചെലവ് എന്ന് വ്യക്തമാണ്. അതിനര്‍ഥം അയാള്‍ക്കുപിന്നില്‍ ഏതോ അദൃശ്യശക്തി പ്രവര്‍ത്തിക്കുന്നുണ്ട്, പണവും മറ്റു സഹായങ്ങളും നല്‍കുന്നുണ്ട് എന്നാണ്. ആ ശക്തിയെയാണ് പുറത്തുകൊണ്ടുവരേണ്ടത്.

കവിയൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ കോടതിയില്‍ ഇടക്കാലറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ""ഉന്നത രാഷ്ട്രീയക്കാര്‍ കുടുങ്ങുന്നതുവരെ പോരാടും"" എന്നാണ് നന്ദകുമാര്‍ തുടരന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ പ്രസ്താവിച്ചത്. ഇപ്പോള്‍ സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇവയൊക്കെയാണ്: ""കേസ് വഴിതിരിച്ചുവിടാനാണ് വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതികളായി മറ്റു പലരുടെയും പേരുകള്‍ പറയാന്‍ ലതാനായരെ നിര്‍ബന്ധിച്ചിട്ടുണ്ട്. ചില നേതാക്കളുടെ മക്കളുടെ പേര് പറഞ്ഞാല്‍ ഒരുകോടിരൂപ നല്‍കാമെന്ന് പറഞ്ഞത് ജയിലില്‍ ലതാനായരെ സന്ദര്‍ശിച്ചപ്പോഴാണ്. തന്റെ കൈയില്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ ഇതുവരെ തെളിവുകള്‍ നല്‍കിയിട്ടില്ല, കൃത്രിമത്തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് നന്ദകുമാറിനെതിരെ കേസെടുക്കണം.""

കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ആരുടെയോ ചട്ടുകമായി നിയമവ്യവസ്ഥയെ ക്രൂരമായി കബളിപ്പിച്ച് സമുന്നത രാഷ്ട്രീയനേതൃത്വത്തെയും ഇടതുപക്ഷത്തെയാകെയും തേജോവധംചെയ്യാന്‍ ഒരു കുബുദ്ധി പണവും മാധ്യമപിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നു. അക്കാര്യം ഗത്യന്തരമില്ലാതെ സിബിഐക്ക് തുറന്നുപറയേണ്ടിവന്നിരിക്കുന്നു. അങ്ങനെവരുമ്പോള്‍ സിബിഐയുടെ കര്‍ത്തവ്യം അവിടംകൊണ്ട് തീരുന്നില്ല. മറ്റു പല കേസുകളിലും സമാനമായ ഇടപെടലാണ് ഇതേ ശക്തികള്‍ നടത്തിയത്.

അതിലൊന്ന് എസ്എന്‍സി ലാവ്ലിന്‍ കേസാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ആ കേസില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ രചിച്ച കള്ളക്കഥകളുടെയും സൃഷ്ടിച്ച കള്ളസാക്ഷികളുടെയും കള്ളത്തെളിവുകളുടെയും പിന്നാലെയാണ് സിബിഐ പോയത്. തന്റെ കൈയില്‍ തെളിവുകളുണ്ട് എന്ന് ആവര്‍ത്തിച്ചുപറഞ്ഞ് കേസന്വേഷണം സിപിഐ എമ്മിനെതിരെ തിരിച്ചുവിടാന്‍ അവിടെയും മുന്‍കൈയെടുത്തത് ഇതേ വ്യക്തിയാണ്. ഏറ്റവുമൊടുവില്‍ ഒരു കള്ളസാക്ഷിയെ ഇറക്കുമതിചെയ്ത് വാര്‍ത്ത സൃഷ്ടിക്കാനും അയാള്‍ തയ്യാറായി. പ്രകടമായിത്തന്നെ മ്ലേച്ഛമായ ഈ ഇടപെടലുകള്‍ക്ക് വഴങ്ങുകയായിരുന്നു ലാവ്ലിന്‍ കേസില്‍ സിബിഐ. അങ്ങനെയാണ്, പിണറായി വിജയനെ, അദ്ദേഹം എന്തെങ്കിലും കുറ്റംചെയ്തതായി കണ്ടെത്താന്‍ സാധിക്കാതിരുന്നിട്ടും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഏജന്‍സി തയ്യാറായത്. കവിയൂര്‍ കേസിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ലാവ്ലിന്‍ കേസില്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ സിബിഐ തുറന്നുപറയാന്‍ സമയമായി. ക്രിമിനല്‍ ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന വ്യാജ തെളിവുകളുടെയും മൊഴികളുടെയും ഭരിക്കുന്ന കക്ഷിയുടെ ഹീനമായ ഇടപെടലുകളുടെയും ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് ലാവ്ലിന്‍കേസ് എന്നതില്‍ വിവേകബുദ്ധിയുള്ള ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ സിബിഐ തന്നെ, തങ്ങള്‍ വഞ്ചിക്കപ്പെടുന്ന വഴിയെക്കുറിച്ചും വഞ്ചകരെക്കുറിച്ചും തുറന്നുസമ്മതിക്കുമ്പോള്‍, അതേ മാര്‍ഗത്തിലൂടെ സൃഷ്ടിച്ച ലാവ്ലിന്‍ കേസിന്റെയും കാറ്റ് എന്നെന്നേക്കുമായി തീരുകയാണ്.

കേസ് അട്ടിമറിക്കാന്‍ ക്രിമിനല്‍ ഇടപെടല്‍ നടത്തിയ വ്യക്തിക്കും അയാള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ഒരുനിമിഷം പാഴാക്കാതെ നിയമനടപടിയെടുക്കാന്‍ സിബിഐ തയ്യാറാകണം. തികച്ചും അടിസ്ഥാനരഹിതമായ ദുരാരോപണങ്ങള്‍ കെട്ടഴിച്ചുവിട്ട് സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും പ്രവര്‍ത്തകരെയും നിര്‍വീര്യമാക്കാമെന്നു കരുതിയവരും അതിനുള്ള കോടാലിക്കൈകളായവരും ജനങ്ങള്‍ക്കുമുന്നില്‍ കുറ്റം ഏറ്റുപറയണം. ഇങ്ങനെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും പറഞ്ഞുറപ്പിക്കുകയും ചെയ്യുന്ന കെട്ടുകഥകള്‍ തിരിച്ചറിഞ്ഞ്, സിപിഐ എമ്മിനെതിരായ അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ടിയെ സ്നേഹിക്കുന്നവരാകെ രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. ഒരു ക്രിമിനല്‍ സ്വഭാവക്കാരന്റെ ചേഷ്ടകളല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള വന്‍ പദ്ധതിയുടെ നടത്തിപ്പായാണ് ഇതിനെ കാണേണ്ടത്. കവിയൂര്‍ കേസില്‍ ഉള്‍പ്പെട്ടു എന്ന് പ്രചരിപ്പിക്കപ്പെട്ട നിരവധി പേരുകളുണ്ട്. അവര്‍ക്ക് നേരിടേണ്ടിവന്ന വൈഷമ്യം ഊഹിക്കാവുന്നതേയുള്ളൂ. നിരപരാധികളായ അവരോടും കുടുംബാംഗങ്ങളോടും മാപ്പുപറഞ്ഞാല്‍ തീരുന്ന പ്രശ്നമല്ലിത്. വ്യാജ കഥകളുടെ പിന്നണിക്കാരെയും മുന്‍നിരക്കാരെയും ഒന്നാകെ തുറുങ്കിലടച്ചാല്‍ മാത്രമേ, അവരുടെ മുഖംമൂടി പിച്ചിച്ചീന്തിയെറിഞ്ഞാല്‍മാത്രമേ ഏറ്റവും കുറഞ്ഞ നീതിയെങ്കിലും നടപ്പാകൂ.

Monday, July 16, 2012

വായടപ്പിക്കാനാകില്ല


ദേശാഭിമാനി മുഖപ്രസംഗം

അടിയന്തരാവസ്ഥയായിരുന്നു ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഏറ്റവുമൊടുവിലത്തെ കടുത്ത കാലം. അന്ന് ഭരണാധികാരികളുടെ വിലക്കും ഭീഷണിയും നെഞ്ചുവിരിച്ച് നേരിട്ടുകൊണ്ട്, ഇന്ദിരാഗാന്ധി അര്‍ധഫാസിസ്റ്റ് ഭീകരതയാണ് കൊണ്ടുവരുന്നതെന്ന് പ്രഖ്യാപിക്കാന്‍ മടികാണിച്ച പത്രമല്ല ദേശാഭിമാനി. അമിതാധികാര വാഴ്ചയ്ക്കെതിരെ, സെന്‍സര്‍ഷിപ്പിനെ മറികടന്ന് വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിക്കാനും അഭിപ്രായസ്വാതന്ത്ര്യം വിലക്കിയപ്പോള്‍ മുഖപ്രസംഗത്തിന്റെ സ്ഥലം ഒഴിച്ചിട്ട് പ്രതിഷേധിക്കാനും ദേശാഭിമാനി ആരെയും പേടിച്ചിട്ടില്ല. സത്യത്തിനും നീതിക്കും അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശത്തിനും തൊഴിലാളി വര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ദേശാഭിമാനി, ഭരണകൂടത്തിന്റെ ഏത് ആക്രമണത്തെയും ഭയപ്പെടുന്നില്ലെന്ന് അതിന്റെ ഏഴു പതിറ്റാണ്ടുകാലത്തെ ചരിത്രം തന്നെയാണ് തെളിവ്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പത്രമാണ് ഇത്. ഏറെക്കുറെ മറ്റെല്ലാ മാധ്യമങ്ങളും സംഘടിതമായി ഇടതുപക്ഷത്തിനുനേരെ നുണപ്രളയം സൃഷ്ടിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങളുടെ വെള്ളിവെളിച്ചം കേരള ജനതയുടെ മനസ്സിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുവെന്നത് അഭിമാനകരം തന്നെയാണ്. ആ അഭിമാനം ആര്‍ക്കെങ്കിലും മുന്നില്‍ പണയംവയ്ക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല.

സത്യം വിളിച്ചുപറയാനുള്ള ആര്‍ജവത്തില്‍ വെള്ളം ചേര്‍ക്കാനും ഒരുക്കമല്ല. അതുകൊണ്ടാണ് എല്ലാ വലതുപക്ഷ മാധ്യമങ്ങളും ഒന്നിച്ചുനിന്ന് സിപിഐ എമ്മിനെ കല്ലെറിയുമ്പോള്‍ അതിനുപിന്നിലെ പ്രേരകശക്തിയായ മാധ്യമ-പൊലീസ് അച്ചുതണ്ട് തുറന്നുകാട്ടാന്‍ ഞങ്ങള്‍ തയ്യാറായത്. വടകരയിലെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ; അതിനെ നയിക്കുന്ന സിപിഐ എമ്മിനെ തകര്‍ത്തുകളയാനുള്ള ആയുധമായി വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളും അവയുടെ മാധ്യമങ്ങളും രണ്ടുമാസത്തിലേറെയായി ഉപയോഗിക്കുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവെച്ചേ അടങ്ങൂ എന്ന വാശിയോടെ നുണകളുടെ മഹാപ്രളയം സൃഷ്ടിക്കുന്നു. പാര്‍ടി പ്രവര്‍ത്തകരെയും നേതാക്കളെയും കേസില്‍പ്പെടുത്തുക; അവര്‍ കുറ്റം സമ്മതിച്ചെന്ന് പ്രചരിപ്പിക്കുക; നിരപരാധികളെ അപരാധികളാക്കാന്‍ പൊലീസ് പകര്‍ന്നുകൊടുക്കുന്ന നുണകള്‍ "സത്യപ്രസ്താവ"കളാക്കി അവതരിപ്പിക്കുക- ഇങ്ങനെ ആവര്‍ത്തിക്കുകയാണ് അഭ്യാസം. കഴിഞ്ഞദിവസം കേരള ഹൈക്കോടതി ജാമ്യം അനുവദിച്ച സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകന്‍, "കുറ്റം സമ്മതിച്ചു" എന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ ഏകശബ്ദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടതിയില്‍ പൊലീസ് നല്‍കിയ ഒരു രേഖയിലും അങ്ങനെയൊരു കുറ്റസമ്മതം കാണാനില്ല. അശോകന്‍ ചെയ്യാത്ത കുറ്റം എങ്ങനെ സമ്മതിക്കുമെന്ന യുക്തിഭദ്രമായ സംശയത്തിന് മാധ്യമങ്ങള്‍ മറുപടി നല്‍കിയിട്ടുമില്ല. പാര്‍ടി ജില്ലാസെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റുചെയ്തപ്പോഴും ഇങ്ങനെയൊരു കുറ്റസമ്മതത്തിന്റെ വാര്‍ത്തയാണ് പ്രചരിപ്പിച്ചത്. അതേ മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ പറയുന്നു പി മോഹനന്‍ ഒന്നും പറഞ്ഞിട്ടില്ലായെന്ന്.

അന്നന്നത്തെ ഉദ്വേഗജനക വാര്‍ത്തകള്‍ക്കായി പച്ചക്കള്ളങ്ങള്‍ സൃഷ്ടിച്ചുവിടുന്നത് പൊലീസാണെന്ന് ആരോപണം കോടതിയുടെ പരിശോധനയിലാണ്. കോടതിയില്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലം തങ്ങള്‍ മാധ്യമങ്ങളുമായി ഒന്നും പങ്കിടുന്നില്ലെന്നാണ്. മാധ്യമങ്ങളാകട്ടെ രഹസ്യമായ ചോദ്യംചെയ്യലിനിടെ ലഭിച്ചെന്ന മട്ടില്‍ പൊലീസിനെ ഉദ്ധരിച്ച് ദിവസവും പുതിയ കഥകള്‍ സൃഷ്ടിക്കുന്നത് തുടര്‍ന്നു. ഒന്നുകില്‍ പൊലീസ് തെറ്റായ വിവരങ്ങള്‍ നല്‍കണം; അല്ലെങ്കില്‍ മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കണം. ഇതില്‍ ഏതെങ്കിലുമൊന്നേ നടക്കാന്‍ സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ രണ്ടു കൂട്ടരും കുറ്റക്കാരാണ്; നിയമവിരുദ്ധ പ്രവര്‍ത്തനം അഭംഗുരം തുടരുന്നവരാണ്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ നിശ്ശബ്ദരായി നിയമലംഘനത്തെ, കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നപ്പോഴാണ് ദേശാഭിമാനി മാധ്യമ- പൊലീസ് അവിശുദ്ധബന്ധം തെളിവുസഹിതം പുറത്തുകൊണ്ടുവന്നത്. കേസ് അന്വേഷിക്കുന്ന സംഘത്തിലെ പ്രധാനി അസാധാരണമാംവിധം തുടര്‍ച്ചയായി മാധ്യമങ്ങളുമായി ബന്ധം പുലര്‍ത്തി എന്നതിന്റെ തെളിവാണ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആ ഉദ്യോഗസ്ഥനും കോഴിക്കോട്ടെ വാര്‍ത്താ സ്രഷ്ടാക്കളായ മാധ്യമപ്രവര്‍ത്തകരും തമ്മില്‍ എന്തു സംസാരിച്ചു എന്നല്ല, എത്രതവണ വിളിച്ചു എന്നാണ് ദേശാഭിമാനി വായനക്കാര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. തെറ്റു ചെയ്തവര്‍ക്ക്, അത് പുറത്തുവരുമ്പോള്‍ സ്വാഭാവികമായും വെപ്രാളം കാണും. ഇവിടെ പൊലീസും മാര്‍ക്സിസ്റ്റുവിരുദ്ധ മാധ്യമസഖ്യവും ചെയ്ത നെറികേട് പുറത്തുവന്നപ്പോള്‍ ഉണ്ടായ ഹാലിളക്കമാണ് ദേശാഭിമാനിക്കെതിരായ കേസായി പരിണമിച്ചത്. പൊലീസിന്റേതു മാത്രമല്ല, ആരുടേയും ഫോണ്‍ ചോര്‍ത്തിയെടുത്ത് അത് സ്വന്തം മിടുക്കായി അവതരിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്കെതിരെ ഇന്നുവരെ ഒരു പൊലീസുദ്യോഗസ്ഥനും കേസ് എടുത്തതായി അറിവില്ല. എന്നുമാത്രമല്ല, ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഭാഗമായി മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി നിയമപരമായി കോടതിയെ സമീപിച്ചതിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമായി ചിത്രീകരിച്ച് പ്രതിഷേധിക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. ഇന്നൊരു വാര്‍ത്തയുടെ പേരില്‍ പത്രത്തിനെതിരെ കേസ് എടുത്തിരിക്കുന്നു. അതില്‍ പ്രതിഷേധിക്കാന്‍ അത്തരം നാവുകള്‍ പൊന്തുന്നില്ല.

കേസുകളും പൊലീസ് വേഷവും കാട്ടി ഭയപ്പെടുത്തിയാല്‍ പിന്തിരിഞ്ഞോടുകയോ മാപ്പുപറഞ്ഞ് സാഷ്ടാംഗം വീഴുകയോ ചെയ്യുന്ന നട്ടെല്ലില്ലാ പൈതങ്ങളെ മാത്രമേ യുഡിഎഫ് സര്‍ക്കാര്‍ കണ്ടിട്ടുള്ളൂ. ദേശാഭിമാനി ആ ഗണത്തിലല്ല. നിങ്ങള്‍ എത്രതന്നെ കേസുകളില്‍പ്പെടുത്തിക്കോളൂ, ഒറ്റ തിരിച്ച് ആക്രമിച്ചോളൂ അതുകണ്ട് മോഹാലസ്യപ്പെട്ട് വീഴാനോ പിന്തിരിഞ്ഞ് നടക്കാനോ ഞങ്ങളെ കിട്ടില്ല എന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ. വലതുപക്ഷ മാധ്യമ- മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കാപട്യങ്ങളിലും അധാര്‍മികതയിലും കെട്ടിപ്പൊക്കിയ കൊട്ടാരം തകര്‍ക്കാന്‍ സദാ ജാഗരൂകരായി ഞങ്ങളിവിടെയുണ്ട്. കേസുകളും എതിര്‍പ്പും ഞങ്ങളെ ഊര്‍ജസ്വലരാക്കുകയേ ഉള്ളൂ.