Thursday, July 22, 2010

ജമാ‍ അത്തിന്റെ നുണഭക്ഷണം

മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും സൌഹാര്‍ദത്തിന്റെയും മുന്‍കൈകളോട് സംഘപരിവാര്‍ അസഹിഷ്ണുത കാണിച്ചിട്ടേയുള്ളൂ. മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നവരെ അവര്‍ 'കപട മതേതരവാദികള്‍' എന്നു വിളിച്ചു. സംഘപരിവാറിന്റെ കടുത്ത ശത്രുക്കളുടെ പട്ടികയിലായി മതനിരപേക്ഷ ശക്തികളുടെ സ്ഥാനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരുടെ ജീവരക്തം പുരണ്ടത് ആര്‍എസ്എസിന്റെ കൊലക്കത്തികളിലാണ്. കോണ്‍ഗ്രസും മുസ്ളിം ലീഗും ആര്‍എസ്എസുമായി പ്രണയകാലം കൊണ്ടാടുമ്പോഴും മതനിരപേക്ഷതയ്ക്കുവേണ്ടി ജീവന്‍കൊടുത്തു പോരാടുന്നവര്‍ കമ്യൂണിസ്റുകാരാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ മതാടിസ്ഥാനത്തിലുള്ള കക്ഷികളെ സ്വീകരിക്കാതെ വലിയതോതില്‍ ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്തിയത്. മതമേലധ്യക്ഷന്മാരുടെയും വര്‍ഗീയക്കോമരങ്ങളുടെയും തീട്ടൂരങ്ങള്‍ക്കുപിന്നിലാണ് കേരളത്തിലെ വിശ്വാസികളാകെ അണിനിരന്നതെങ്കില്‍ ഇവിടെ ആറുവട്ടം കമ്യൂണിസ്റുകാരുടെ നേതൃത്വത്തില്‍ സര്‍ക്കാരുകളുണ്ടാകുമായിരുന്നില്ല.

ന്യൂനപക്ഷ സമുദായങ്ങളിലെ സാധാരണ ജനങ്ങളുടെ പിന്തുണ ഇടതുപക്ഷത്തിന് ഒരിക്കലും ലഭിക്കരുത് എന്ന ലക്ഷ്യത്തോടെ നിരന്തരമായി നുണകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റുകാര്‍ സ്ത്രീകളെ പൊതുസ്വത്താക്കുന്നവരാണ് എന്നതുമുതല്‍, വിശ്വാസികളെ സ്വതന്ത്രവേഷം കെട്ടിച്ച് വിദഗ്ധമായി കെണിയില്‍ പെടുത്തുന്നവരാണെന്ന ഇപ്പോഴത്തെ ഇടയലേഖനംവരെ. അക്കൂട്ടത്തിലൊന്നായിരുന്നു, 'ബാബറിമസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം തീര്‍ക്കണം. ഇ എം എസ്' എന്ന മാതൃഭൂമി വാര്‍ത്ത. ബാബറി മസ്ജിദ് സംരക്ഷിക്കുന്നതിന് അറച്ചു നില്‍ക്കുകയും സംഘപരിവാറിന് ഒത്താശചെയ്യുന്ന കോണ്‍ഗ്രസിന് കൂട്ടുകിടന്ന് അധികാരം നുണയുകയുമായിരുന്നു മുസ്ളിം ലീഗ്. ആ സമയത്താണ് സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസിന്റെ പ്രസംഗത്തിലേതെന്ന നാട്യത്തില്‍ മാതൃഭൂമി പച്ചക്കള്ളം എഴുതിയത്. മറ്റൊരു പത്രവും ഇത്തരമൊരു പ്രസംഗം കേട്ടില്ല. റിപ്പോര്‍ട്ടുചെയ്തുമില്ല.

അടുത്ത ദിവസംതന്നെ ഇ എം എസിന്റെ മറുപടിയടക്കം ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതോടെ വ്യാജ വാര്‍ത്താ സ്രഷ്ടാക്കള്‍ മിണ്ടാതായി. പക്ഷേ, പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പായി ഇ എം എസിന്റെ പ്രസംഗം വ്യാജമായി നിര്‍മിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഫോട്ടോകോപ്പി മുസ്ളിം സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവന്നു. ബാബറി മസ്ജിദ് പൊളിക്കാന്‍ പറഞ്ഞവരാണ് മാര്‍ക്സിസ്റുകാര്‍ എന്ന പ്രചാരണം നടത്തി. ബാബറി മസ്ജിദ് പ്രശ്നത്തില്‍ സിപിഐ എം എടുത്ത നിലപാടുകളുടെ ദാര്‍ഢ്യവും വ്യക്തതയും ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തതാണ് എന്നതുകൊണ്ട്, ഈ വ്യാജ പ്രചാരകര്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒടുവിലൊടുവില്‍ അവര്‍ അത് ഭാഗികമായെങ്കിലും ഉപേക്ഷിച്ചു.

മുനപോയ ആ ആയുധവുമായി പക്ഷേ, ഇപ്പോള്‍ ലജ്ജയില്ലാതെ രംഗത്തെത്തിയിരിക്കുന്നത് ജമാ അത്തെ ഇസ്ളാമിയാണ്. ആ സംഘടനയുടെ പ്രസിദ്ധീകരണമായ മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 ജൂലൈ 12ന്റെ ലക്കത്തിന്റെ മുഖചിത്രംതന്നെ ഇ എം എസിന്റെ പ്രസംഗം വ്യാജമായി പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ പഴയതാളാണ്. അതിന് 'ഒന്നുകില്‍ ന്യൂനപക്ഷത്തിന്റെ നെഞ്ചത്ത്, അല്ലെങ്കില്‍...' എന്ന അടിക്കുറിപ്പും. ജമാഅത്തെ എന്ന മത-പ്രാകൃത സംഘടനയുടെ ഉള്ളുകള്ളികള്‍ കേരളത്തില്‍ ചര്‍ച്ചചെയ്യുമ്പോള്‍, ശക്തമായി നിലപാടു വ്യക്തമാക്കിയ സിപിഐ എമ്മിനെ മുസ്ളിം വിരോധികളായി ചിത്രീകരിക്കാനുള്ള തുടര്‍പുറപ്പാട്. ലീഗുകാര്‍ വികാരം ജനിപ്പിച്ച് വോട്ടുതട്ടാന്‍ ഉപയോഗിച്ച മൂന്നാംകിട തന്ത്രത്തിന്റെ ആവര്‍ത്തനം. 1987 ജനുവരി 15ന്റെ ദേശാഭിമാനിയില്‍ ഇ എം എസിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം നല്‍കിയിട്ടുണ്ട്. ഇ എം എസ് യോഗത്തില്‍ പ്രസംഗിച്ചത് എന്തെന്നും മാതൃഭൂമി ലേഖകന്‍ ഭാവനയില്‍നിന്ന് എഴുതിയത് എന്തെന്നും അന്നത്തെ പത്ര കട്ടിങ് സഹിതം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

ഇസ്ളാം സത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ജമാ അത്തെ ഇസ്ളാമി ഇവിടെ നുണകള്‍ ഭക്ഷിച്ച് ജീവിക്കുന്നു.

പറയാത്തത്

കൊച്ചി: "ബാബ്റി മസ്ജിദ് പൊളിച്ചുമാറ്റണം എന്ന് ഇ എം എസ്'' എന്ന തലക്കെട്ടില്‍ ഇന്നത്തെ (ജനുവരി 14ന്റെ) മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താശകലവും ആകാശവാണിയുടെ പ്രക്ഷേപണവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് കമ്യൂണിസ്റ് (മാര്‍ക്സിസ്റ്) പാര്‍ടി ജനറല്‍ സെക്രട്ടറി ഇ എം എസ് ഇന്നിവിടെ പറഞ്ഞു.

ഇന്നലെ (13ന്) തിരൂരില്‍ ഞാന്‍ ചെയ്ത പ്രസംഗം "റിപ്പോര്‍ട്ടു ചെയ്തു''വെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു പ്രസ്താവനയും താന്‍ ചെയ്തിട്ടില്ല.നേരേമറിച്ച് രാമജന്മഭൂമിയെന്ന പേരില്‍ ഹൈന്ദവ ബഹുജനങ്ങളെയും ബാബ്റി മസ്ജിദ് എന്ന പേരില്‍ മുസ്ളീം ബഹുജനങ്ങളെയും തമ്മിലടിപ്പിക്കരുതെന്ന് ഇരുവിഭാഗങ്ങളിലുംപെട്ട പ്രമാണിമാരോട് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തത്. മാത്രമല്ല, മലപ്പുറം ജില്ലയില്‍പെട്ട ഏലംകുളം, പൊന്നാനി എന്നീ രണ്ടു സ്ഥലങ്ങളില്‍ കൂടി ഇതേ അഭ്യര്‍ഥന ഇന്നലെ താന്‍ നടത്തിയിരുന്നു. മൂന്നിടത്തെയും പ്രസംഗങ്ങള്‍ കേട്ടവര്‍ക്ക് അതറിയാം.ദൂരെ കിടക്കുന്ന അയോധ്യയില്‍ മാത്രമല്ല മലപ്പുറം ജില്ലയില്‍തന്നെ അടുത്തുള്ള സ്ഥലങ്ങളിലും ഒരു വിഭാഗക്കാര്‍ ക്ഷേത്രത്തിന്റെയും മറ്റൊരു വിഭാഗക്കാര്‍ പള്ളിയുടെയും പേരില്‍ ജനങ്ങളെ ഇളക്കിവിടുന്നുണ്ടെന്ന് ഇ എം എസ് തുടര്‍ന്നുപറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തില്‍ വോട്ടുപിടിത്ത ശ്രമത്തിന്റെ ഭാഗമായി ഇത്തരം സംഭവങ്ങള്‍ കരുതിക്കൂട്ടി ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ മതനിരപേക്ഷതയില്‍ താല്‍പ്പര്യമുള്ള എല്ലാ ജനാധിപത്യവാദികളും മുന്നോട്ടുവരേണ്ടതാണ്.

അതിനുള്ള അഭ്യര്‍ത്ഥന നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന താന്‍ ഏതെങ്കിലുമൊരു ക്ഷേത്രമോ പള്ളിയോ പൊളിച്ചുമാറ്റണമെന്ന് പറഞ്ഞതായി 'റിപ്പോര്‍ട്ട്' ചെയ്തവരുടെ ഉദ്ദേശ്യം വ്യക്തമാണ്: പള്ളികള്‍ പൊളിച്ചു മാറ്റുകയെന്ന തങ്ങളുടെ ഹൈന്ദവ - വര്‍ഗീയ ആവശ്യത്തിന് തന്റെ കൂടെ പിന്തുണയുണ്ടെന്നു വരുത്തുക, കമ്യൂണിസ്റ് (മാര്‍ക്സിസ്റ്) പാര്‍ടിയെ ഹൈന്ദവ വര്‍ഗീയവാദിയായി ചിത്രീകരിക്കുക, താന്‍ ചെയ്ത പ്രസംഗം സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്താല്‍ അതു നടക്കുകയില്ല. പച്ചക്കള്ളംമാത്രമേ അതിനു സഹായിക്കൂ - ഇ എം എസ് പറഞ്ഞു.

( എം എസ് മലപ്പുറം ജില്ലയിലെ ചെറുകര, തിരൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗങ്ങളിലെ ബാബ്റി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം സംബന്ധിച്ച പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു.)

പറഞ്ഞത്

മലപ്പുറം: ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ? സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസ് ചെറുകര, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ചേര്‍ന്ന പാര്‍ടി പൊതുയോഗങ്ങളില്‍ ഈ ചോദ്യം ഉന്നയിച്ചു.
സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്. ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം.

നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന്‍ ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ?

മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല - ഇ എം എസ് പറഞ്ഞു.

പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി. എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തര്‍ക്കം. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സേട്ടും ആര്‍എസ്എസും ശ്രമിക്കുന്നത് - ഇ എം എസ് പറഞ്ഞു.

പൊന്നാനിയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ ഇ കെ ഇമ്പിച്ചിബാവ അധ്യക്ഷനായിരുന്നു. കെ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

Wednesday, July 14, 2010

മാനായി വരുന്ന മാരീചന്‍

എന്‍ഡിഎഫ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടാണ്. പുതിയ രൂപം. ഭാവത്തിന് മാറ്റമില്ല. രാഷ്ട്രീയ കക്ഷിയും പിറന്നിരിക്കുന്നു. സോഷ്യല്‍ ഡമോക്രറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. വികസനമ, ജനാധിപത്യം, ഇന്ത്യ-ഈ പദങ്ങളെല്ലാം പ്രകടനം മാത്രം. വര്‍ഗീയതയുടെ; ഭീകരതയുടെ; പ്രാകൃത ചിന്തകളുടെ വിളനിലമാണാ സംഘടന. ആര്‍എസ്എസിനെ അതേനാണയത്തില്‍ നേരിടാനാണ് നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്ന എന്‍ഡിഎഫ് തജനിച്ചത്. ഹിന്ദുവര്‍ഗീയ ഭീകരതക്കുപകരം മുസ്ളിംമത ഭീകരത.

ഹിന്ദുഭീകര സംഘടനകളുടെയാകെ തലപ്പത്ത് ആര്‍എസ്എസാണെന്നപോലെ, കേരളത്തിലെ ഇസ്ളാമിക തീവ്രവാദ സംഘങ്ങളെയെല്ലാം ഏകോപിപ്പിക്കുന്ന കണ്ണി പോപ്പുലര്‍ ഫ്രണ്ടാണ്. ലക്ഷണമൊത്ത ഭീകര പ്രസ്ഥാനത്തിന്റെ രീതികളും സവിശേഷതകളും ഈ സംഘടനയുടെ പ്രവര്‍ത്തനത്തിലുണ്ട്. രണ്ട് മുഖമാണ് ഇതിന്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നിര്‍ദോഷിയായ സംഘടനയാണ് തങ്ങളുടേതെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ആവര്‍ത്തിച്ചുപറയാറുണ്ട്. സാമൂഹ്യ സേവന-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഉദാത്ത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിശുദ്ധ സംഘടനാപട്ടം സ്ഥാനത്തും അസ്ഥാനത്തും ചില 'മനുഷ്യാവകാശ സംഘടനകളും' മാധ്യമങ്ങളില്‍ ചിലതും പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്നു. കപടമായി സൃഷ്ടിച്ച ഈ മാന്യതക്ക് പുറകില്‍, കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തന്ത്രശാലിയായ കൊടുംഭീകരന്റെ മുഖം പോപ്പുലര്‍ ഫ്രണ്ട് ഒളിപ്പിച്ചുവെച്ചിരിക്കുന്നു. തൊടുപുഴയിലെ ന്യൂമാന്‍ കോളേജധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ 'താലിബാന്‍ നീതി' വെറുമൊരു പ്രാദേശിക സംഭവമായി കുറച്ചുകാണുകയാണ് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം.

നാട്ടിലാകെ എന്‍ഡിഎഫിന്റെ ആയുധശേഖരങ്ങള്‍ പിടിക്കപ്പെടുന്നു. ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യുന്നത് ചോദ്യം ചെയ്യപ്പെടുന്നു. പോപ്പുലര്‍ ഫ്രണ്ടിന് ഇതിനൊന്നും ന്യായീകരണമില്ല. അവര്‍ ഇപ്പോഴും തങ്ങളെ വേട്ടയാടുകയാണെന്നും അതിനുപിന്നില്‍ എല്‍ഡിഎഫ് ഗവര്‍മെന്റാണെന്നും പറഞ്ഞുനടക്കുന്നു.

സ്വന്തം പ്രവര്‍ത്തകരെ വിവിധ രാഷ്ട്രീയ കക്ഷികളിലേക്ക് നുഴഞ്ഞുകയറ്റിച്ചാണ് വന്‍കുഴപ്പങ്ങള്‍ക്ക് എന്‍ഡിഎഫ് തുടക്കമിടുന്നത്. പത്തനംതിട്ടയില്‍ 2001ഡിസംബര്‍ ഏഴിന് നടന്ന അക്രമത്തില്‍ സുപ്രധാന പങ്കുവഹിച്ചത് കോണ്‍ഗ്രസിനകത്തെ എന്‍ഡിഎഫുകാരായിരുന്നു. തീവ്രവാദത്തിനെതിരെ പ്രചാരണം നടത്തുമെന്ന് ഇപ്പോള്‍ പറയുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്ളിംലീഗിന്റെ നാനാതലങ്ങളിലും എന്‍ഡിഎഫ് അധിനിവേശമുറപ്പിച്ചിട്ടുണ്ട്. നാദാപുരത്തെ കലാപത്തീയില്‍ എണ്ണപകരുന്നത് ലീഗ് മുഖംമൂടിയിട്ട എന്‍ഡിഎഫുകാരാണ്.

1971ല്‍ തലശ്ശേരിയില്‍ ഒരു ക്ഷേത്രത്തിലേക്കുള്ള കലശം ഘോഷയാത്രക്ക് നേരെ "മാപ്പിളമാര്‍ ചെരിപ്പെറിഞ്ഞു'' എന്ന പെരുംനുണയാണ് ആര്‍എസ്എസ് കലാപത്തിന് കാരണമാക്കിയത്. അതേ തന്ത്രം കൂടുതല്‍ സമര്‍ഥമായി പോപ്പുലര്‍ ഫ്രണ്ട് പ്രയോഗിക്കുന്നു. തെക്കന്‍ കേരളത്തില്‍ വ്യാപകമായി ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവങ്ങളില്‍ എന്‍ഡിഎഫിന്റെ കൈകള്‍ അന്വേഷകര്‍ കണ്ടെത്തിയിരുന്നു. നാദാപുരത്ത് ബിനു എന്ന യുവാവിനെ വെട്ടിക്കൊന്നശേഷം ഉത്തരവാദിത്തം മുസ്ളിംലീഗിന്റെ തലയിലിടാനാണ് ശ്രമിച്ചത്.

യഥേഷ്ടം പണം; ആയുധങ്ങള്‍, അധികാരകേന്ദ്രങ്ങളിലെ സ്വാധീനം. തഴച്ചുവളരാന്‍ മികച്ച സാഹചര്യമാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ കാണുന്നത്. വിദഗ്ധ പരിശീലനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്ത് പാക്കധീന കാശ്മീരിലേക്കയച്ചതിന്റെ തെളിവുകളുണ്ട്. കേരളത്തില്‍ തന്നെ നിരവധി ആയുധ പരിശീലന ക്യാമ്പുകള്‍ എന്‍ഡിഎഫ് നടത്തുന്നു. പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഭീകരവാദം പ്രചരിപ്പിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ സ്വന്തം സംഘടനയെ കോഡ്വാക്കിലൂടെ, പാഷ 134 എന്നാണ് വിളിക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന നിരവധി പദങ്ങള്‍ക്ക് സ്വന്തമായി രഹസ്യകോഡുണ്ട്. തോക്കിനപകരം 'കുട' എന്നാണ് പറയുന്നതെങ്കില്‍ ബോംബിനെ 'കല്ലാ'ക്കുകയാണ് എന്‍ഡിഎഫ്.

ആര്‍എസ്എസിനെ സൈബത്ത് 20 എന്നോ കാഫിര്‍ 20 എന്നോ വിളിക്കുന്നു. പൊലീസിനെ മുനാഫിഖ് (ശത്രുക്കള്‍) എന്നും മദ്രസയെ പൂന്തോട്ടമെന്നും വിളിക്കുന്നു. അഞ്ചുപുസ്തകങ്ങളെക്കുറിച്ച് പോപ്പുലര്‍ ഫ്രണ്ടുകാരന്‍ പറഞ്ഞാല്‍ വാളുമുതല്‍ ഇരുമ്പുദണ്ഡുവരെയുള്ള അഞ്ച് ആയുധങ്ങള്‍ എന്നാണര്‍ഥം. കായിക പരിശീലനത്തെ (തദ്രിബ്) 'ടിബി'എന്നും പരിശീലകനെ (മുദാരിബ്) 'എംബി' എന്നും വിളിക്കുന്നു.

കര്‍ണാടകത്തിലെ ഗുണ്ടുല്‍പേട്ടിലുള്ള ഓര്‍ഗാനിക് ഫാം പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമി സ്ഥാപനമാണ്. മെഡിക്കല്‍ സ്റ്റോറുകള്‍, ആംബുലന്‍സ് സര്‍വീസ്, ജ്വല്ലറികള്‍, ട്രാവല്‍ ഏജന്‍സി, പര്‍ദസ്റ്റോര്‍ എന്നിങ്ങനെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ എന്‍ഡിഎഫ് നടത്തുന്നുണ്ട്. ഹവാല ഇടപാടിനുള്ള മറയാണ് ഈ സ്ഥാപനങ്ങള്‍. ഗള്‍ഫ് രാജ്യങ്ങില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം പ്രധാന വരുമാനമാണ്. ഗള്‍ഫില്‍ നിന്ന് പലവഴിക്ക് വരുന്ന പണം സ്വര്‍ണമാക്കി കേരളത്തിലേക്ക് കടത്തുന്നു. അത് ബിനാമി ജ്വല്ലറികളിലൂടെ വീണ്ടും പണമാക്കുന്നു. കുഴല്‍പണം, കള്ളനോട്ട് ഇടപാടുകളുമായി ബന്ധപ്പെട്ട് ഡസന്‍കണക്കിന് മുസ്ളിം തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മിക്ക സ്ഥലത്തും ആംബുലന്‍സ് സര്‍വീസ് നടത്താന്‍ തയ്യാറാകുന്നത് ആയുധം കടത്താനും തീവ്രവാദികളെ ഒളിപ്പിച്ചു കടത്താനുമുള്ള സൌകര്യം മുന്നില്‍ കണ്ടാണ്. ന്യൂമാന്‍ കോളേജധ്യാപകന്റെ കൈ്വട്ടിയ ശേഷം പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിലെ ചിലറ ഗള്‍ഫിലേക്ക് വിമാനം കയറി; ഇസ്ളാം അപടകത്തില്‍; കേരളത്തില്‍ വേട്ടയാടപ്പെടുന്നു-പണം തരൂ എന്ന അഭ്യര്‍ത്ഥനയുമായി.

പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി താ-അലീല്‍ എന്ന ഇന്റലിജന്റ്സ് വിഭാഗമുണ്ട്. എല്ലാ ഭീകരപദ്ധതികളുടെയും സൂത്രധാരത്വം ഈ വിഭാഗത്തിനാണ്. സര്‍ക്കാര്‍തലത്തിലും പൊലീസിലും ബന്ധമുണ്ടാക്കുന്നതും എതിരാളികളെക്കുറിച്ച് വിവരം ശേഖരിക്കുന്നതും ആക്രമണങ്ങളുടെ സാഹചര്യം വിലയിരുത്തുന്നതും 'ടിഎല്‍' എന്ന കോഡുനാമത്തില്‍ വിളിക്കുന്ന ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളാണ്.

'ഇന്ത്യന്‍ ജനകീയ മുന്നണി' എന്ന നിര്‍ദോഷമായ പേരിനൊപ്പം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം കാത്തുസൂക്ഷിക്കല്‍, നാനാത്വത്തിലെ ഏകത്വം ഉയര്‍ത്തിപ്പിടിക്കല്‍, മതേതരത്വം, അധ:സ്ഥിതരുടെ അവകാശസംരക്ഷണം തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭരണഘടനയില്‍. മുസ്ളീങ്ങള്‍ മാത്രമാണ് അംഗങ്ങള്‍. മുസ്ളീം രോഗികള്‍ക്ക് രക്തദാനം, ദരിദ്രമുസ്ളീം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് സഹായം, മുസ്ളിങ്ങള്‍ക്കിടയിലെ സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങിയവയിലൂടെ യുവാക്കളെ സംഘടനയിലേക്കാകര്‍ഷിക്കുന്നു. അംഗത്വം ലഭിക്കാനുള്ള ആദ്യപടി പരിശീലന ക്യാമ്പില്‍ പങ്കെടുക്കലാണ് . മതഭ്രാന്ത് ഉണര്‍ത്തുന്ന ക്ളാസുകളിലൂടെ പാകപ്പെടുത്തുന്ന യുവാവിനെ ഖുറാനില്‍തൊട്ട് പ്രതിജ്ഞ ചൊല്ലിച്ച് സംഘടനക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാറാക്കി പോപ്പുലര്‍ ഫ്രണ്ട് അംഗമാക്കുന്നു.

പരിശീലനത്തിന്റെ രണ്ടാംഘട്ടം 'ജിഹാദി' (വിശുദ്ധയുദ്ധം)ന്റെയും 'ശഹാദത്തി' (രക്തസാക്ഷിത്വം)ന്റെയും മഹത്വം മനസില്‍ കുത്തിവെക്കലും കായികാഭ്യസനം നല്‍കലുമാണ്. 'കളരിപ്പയറ്റ്', കുങ്ഫു, കരാത്തെ തുടങ്ങിയ അഭ്യാസമുറകള്‍ ക്യാമ്പുകളില്‍ പഠിപ്പിക്കുന്നു. നേതൃത്വത്തോട് അനുസരണയും ആജ്ഞാനുവര്‍ത്തിത്വവുമുള്ള, കൃത്യതയും മന:സാന്നിധ്യവും രഹസ്യം കാത്തുസൂക്ഷിക്കാന്‍ കെല്‍പും ഉള്ള ലക്ഷണമൊത്ത കുറ്റവാളിയാകും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.

ചെയര്‍മാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരമാധികാരി. അദ്ദേഹത്തെ സഹായിക്കാന്‍ ജനറല്‍ സെക്രട്ടറി. ഇരുവരുമടങ്ങുന്ന 15 അംഗ സുപ്രീം കൌണ്‍സില്‍. അതിനുതാഴെ സ്റ്റേറ്റ് കൌണ്‍സില്‍, ഡിവിഷണല്‍ (ജില്ലാ) കൌണ്‍സില്‍, സബ്ഡിവിഷണല്‍ കൌണ്‍സില്‍, ഏരിയാ കൌണ്‍സില്‍, യൂനിറ്റ് എന്നിങ്ങനെ. ചെയര്‍മാന്റെ നേരിട്ടു കീഴില്‍ ബാലവിഭാഗം പ്രവര്‍ത്തിക്കുന്നു. മുസാക്കി (മുഖ്യമതപണ്ഡിതന്‍), മുറാബി (മുഖ്യമതപരിശീലകന്‍), മുദരിബ് (മുഖ്യകായിക പരിശീലകന്‍), മുഹല്ലില്‍ (ഇന്റലിജന്‍സ് തലവന്‍) എന്നിവരാണ് 'വകുപ്പ് മേധാവികള്‍'. മൂന്നുതട്ടുള്ള അംഗത്വസംവിധാനമാണ്. ട്രെയിനി, പൂര്‍ണഅംഗം, അനുഭാവി എന്നിങ്ങനെ.

സ്കൂളുകളില്‍ ക്യാമ്പസ് ഫ്രണ്ടാണ്. അതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ റിക്രൂട്ട്മെന്റ് വിഭാഗം. കേരളത്തില്‍ മോട്ടോര്‍ ബൈക്കുകളുടെ വില്‍പനയും മറിച്ചുവില്‍പനയും അസ്വാഭാവികമായി വര്‍ധിച്ചതിനുപിന്നില്‍പോലും പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനമുണ്ട്. കൌമാരക്കാരെ തങ്ങളിലേക്ക് ആകര്‍ഷിക്കാനും മിന്നലാക്രമണങ്ങള്‍ സംഘടിപ്പിക്കാനും ബൈക്കുകളാണ് അവര്‍ ഉപയോഗിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ബൈക്കില്‍ നിറയെ എണ്ണ ഉറപ്പാക്കിയും മൊബൈല്‍ ഫോണും ആയുധവും തലയിണയ്ക്കടിയില്‍ വെച്ചും ഉറങ്ങുന്നു. ഏതുനിമിഷവും 'ആക്ഷനു' വേണ്ടി കുതിക്കേണ്ടിവരും എന്ന ജാഗ്രതയോടെ.

മുസ്ളിംലീഗിന്റെ മേല്‍ക്കോയ്മ ആ പാര്‍ടിയെ മലപ്പുറം ജില്ലയുടെ നിയന്ത്രണം കൈയടക്കാന്‍ സഹായിച്ചു. സംസ്ഥാനം ആരുഭരിച്ചാലും മലപ്പുറത്ത് ജനപ്രതിനിധികളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലീഗിന്റെ വന്‍ഭൂരിപക്ഷമാണ് നിലനിന്നത്. ജില്ലയുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ അവസാന വാക്ക് ലീഗായിരുന്നു എന്നര്‍ഥം. ഇന്ന് ആ സ്ഥിതി മാറി. ബാബറി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസിനോടൊപ്പം ഭരണത്തില്‍ അള്ളിപ്പിടിച്ചിരുന്നു എന്ന ദുഷ്പേര് ലീഗണികളില്‍ ചോര്‍ച്ചയുണ്ടാക്കി. 1992ന് ശേഷം പരക്കെ മുളച്ചുപൊങ്ങിയ തീവ്രവാദി ഗ്രൂപ്പുകള്‍ കവര്‍ന്നെടുത്തത് ലീഗിന്റെ സ്വാധീനമാണ്. എന്‍ഡിഎഫ് സജീവമായതോടെ ആ സംഘടനയുടെ പ്രവര്‍ത്തകര്‍ ലീഗില്‍ വ്യാപകമായി നുഴഞ്ഞുകയറി. സുപ്രധാന സ്ഥാനങ്ങളിലിരിക്കുന്ന പല ലീഗ് നേതാക്കളെയും എന്‍ഡിഎഫ് വലയില്‍ വീഴ്ത്തി. പേകെപ്പോകെ എന്‍ഡിഎഫ് തീരുമാനിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്നു. 2001ല്‍ യുഡിഎഫ് ഭരണത്തിലേറിയതോടെ എന്‍ഡിഎഫിന്റെ ഈ സ്വാധീനത്തില്‍ ഏറെ വ്യാപ്തി കൈവന്നു. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം കെ മുനീറിന് സ്ഥാനാര്‍ത്ഥിതവം കിട്ടാതിരുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ മൂലമായിരുന്നു. പൊതുവേദികളില്‍ മുനീര്‍ ഉയര്‍ത്തിയ വിമര്‍ശം അദ്ദേഹത്തെ അനഭിമതനാക്കി. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി രംഗത്തിറങ്ങി.

അധോലോക സംസ്കാരമാണ് പോപ്പുലര്‍ ഫ്രണ്ട് വളര്‍ത്തുന്നത്. യഥാര്‍ഥത്തില്‍ ഈ താലിബാന്‍ സംഘടനയുടെ പീഡനത്തിനിരയാവുന്നത് പാവപ്പെട്ട മുസ്ളിം വിശ്വാസികള്‍ തന്നെയാണ്. മുസ്ളിം സ്ത്രീകളുടെ ജീവിതശൈലിയും വസ്ത്രധാരണവും പെരുമാറ്റവും തങ്ങള്‍ നിശ്ചയിക്കുന്നതുപോലെ എന്നാണ് ശഠിക്കുന്നത്. മഞ്ചേരി യൂണിറ്റി കോളേജില്‍ ബിഎ ഇംഗ്ളീഷ് വിദ്യാര്‍ഥിനിയായിരുന്ന തസ്നിബാനുവിനെയും ആ യുവതിയെ സ്നേഹിച്ച് വിവാഹം ചെയ്ത നാസറിനെയും എന്‍ഡിഎഫ് വേട്ടയാടിയത്, തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല എന്നതുകൊണ്ട് മാത്രമായിരുന്നു. എല്ലാ മുസ്ളിം പെണ്‍കുട്ടികളും പര്‍ദ ധരിച്ചേ കോളേജില്‍ പോകാവൂ എന്ന് തിട്ടൂരമിറക്കിയവര്‍, തസ്നിബാനു അങ്ങനെ ചെയ്തപ്പോള്‍, 'എഴുപതുവയസായ കിഴവിയുടെ മുഖംമൂടിയുള്ള പര്‍ദയിട്ട് തസ്നി കോളേജിലെത്തി പര്‍ദയെ അപമാനിച്ചു' എന്നാണ് കുറ്റപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനി സഫാമറിയം എന്ന പന്ത്രണ്ടുകാരിക്ക്, നൃത്തത്തിലും സംഗീതത്തിലും അഭിനയത്തിലും മികവുകാട്ടി കലാതിലകപ്പട്ടം നേടിയ കുറ്റത്തിനാണ് മദ്രസയിലെ ഇസ്ളാമിക പഠനം വിലക്കിയത്.

പോപ്പുലര്‍ ഫ്രണ്ടും ഇതര തീവ്രവാദ സംഘടനകളും മതസംവിധാനങ്ങളെയും ആരാധനാലയങ്ങളെയും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. മാറാട് ബീച്ചില്‍ ആദ്യകലാപം നടന്നപ്പോള്‍ ഒരുവിഭാഗം അക്രമികള്‍ക്ക് അഭയമായത് സമീപത്തെ പള്ളിയായിരുന്നു. അവിടെ ആയുധശേഖരവുമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ നിസ്കാരപ്പള്ളിയില്‍ നിന്ന് ചോരപുരണ്ട ആയുധങ്ങള്‍ പിടിക്കുകയും മാറാട്ടെ കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ ആ പള്ളി പ്രധാന കേന്ദ്രമാണെന്ന് തെളിയുകയും ചെയ്തപ്പോഴാണ് അതിന്റെ നിയന്ത്രണം ഗവര്‍മെണ്ട് ഏറ്റെടുത്തത്. ആരാധനാസ്വാതന്ത്യ്രം അവിടെ വിലക്കിയിട്ടില്ല. പള്ളി ആര്‍എസ്എസുകാര്‍ പൊളിച്ചുകളയാനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല്‍ മാറാട്ടെ മറ്റെല്ലാ പ്രശ്നങ്ങളെക്കാള്‍ വലുത് പള്ളിയുടെ നിയന്ത്രണമാണെന്നാണ് എന്‍ഡിഎഫും മുസ്ളിം ലീഗുമടക്കമുള്ളവര്‍ കണ്ടത്. ആര്‍എസ്എസ് പരിശീലനത്തില്‍ ക്ഷേത്രാങ്കണങ്ങള്‍ ഉപയോഗിക്കുന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സംസ്ഥാനമാണ് കേരളം. ക്ഷേത്രമുറ്റത്ത് സംഘശാഖകളും വര്‍ഗീയ പ്രചാരണവും നടത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് പിന്‍മാറിയിട്ടില്ലെങ്കിലും അത്തരം ഹീനനീക്കങ്ങള്‍ക്കെതിരെ ഹിന്ദുസമൂഹത്തില്‍ എതിര്‍പ്പും പ്രതിഷേധവും നിലനില്‍ക്കുന്നു.

പള്ളികള്‍ തീവ്രവാദികളുടെ താവളങ്ങളാകുന്നതിനെതിരെ മുസ്ളിം സമൂഹത്തിലും രോഷമുണ്ട്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തിനടുത്ത് വര്‍ഗീയ അക്രമത്തിന് ശ്രമിച്ച എന്‍ഡിഎഫുകാരെ പള്ളിയില്‍ നിന്ന് ആട്ടിപ്പുറത്താക്കാന്‍ കമ്മിറ്റി ഭാരവാഹികള്‍ 2001 ഡിസംബര്‍ ആദ്യം തയ്യാറായി. കണ്ണൂര്‍ നഗരത്തിലെ പ്രധാന പള്ളികളിലൊന്നിന്റെ കവാടത്തില്‍ വെള്ളിയാഴ്ച ദിവസം ബക്കറ്റ് വെച്ച് മഅ്ദനിയെ സഹായിക്കാന്‍ നിര്‍ബന്ധ പിരിവ് നടത്തിയവരെ തിരിഞ്ഞുനോക്കാതെ പ്രാര്‍ഥന നിര്‍വഹിച്ചു തിരിച്ചുപോകാനുള്ള തന്റേടവും ഭൂരിപക്ഷം വിശ്വാസികള്‍ കാട്ടി. ശിവപുരത്ത് ആര്‍എസ്എസും എന്‍ഡിഎഫും വാളും മഴുവുമായി അഴിഞ്ഞാടിയപ്പോള്‍ ഭൂരിപക്ഷം ഹിന്ദുക്കളും മുസ്ളീംകളും ഐക്യത്തോട അക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാട് മസ്ജിദില്‍ നിന്നും 96 നവംബര്‍ മൂന്നിന് വന്‍സ്ഫോടകവസ്തു ശേഖരം പൊലീസ് പിടിച്ചിരുന്നു. ഏഴ് എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഇതോടനുബന്ധിച്ച് അറസ്റ്റിലായത്.

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പുച്ഛത്തോടെ ചവിട്ടിത്തെറിപ്പിച്ച താലിബാനിസത്തെ പരിഷ്കൃത കേരളീയ സമൂഹത്തില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന കാട്ടാളക്കൂട്ടമായേ മഹാഭൂരിപക്ഷം ഇസ്ളാം വിശ്വാസികളും എന്‍ഡിഎഫിനെ കാണുന്നുള്ളു.

ലഷ്കര്‍എ തോയ്ബയും ജെയ്ഷെ മുഹമ്മദും പാകിസ്ഥാനിലിരുന്ന് വലിക്കുന്ന ചരടുകള്‍ക്കൊപ്പം തുള്ളുന്ന എന്‍ഡിഎഫിന്റെ തനിനിറം ആര്‍എസ്എസിന്റേതില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല. രണ്ടും അപകടകാരിയാണ്. കേവലമായ നിരോധനംകൊണ്ട് എന്‍ഡിഎഫിനെയോ അതുപോലുള്ള ഭീകരസംഘടനകളെയോ ഇല്ലാതാക്കാനാവില്ല. നിരോധനത്തിന്റെ വിലക്കുകള്‍ മറികടന്ന് സിമി കേരളത്തില്‍ പ്രവര്‍ത്തനം തുടരുന്നു. ഗാന്ധിജിയെ വധിച്ച ആര്‍എസ്എസും നിരോധിക്കപ്പെട്ടിരുന്നു.

മുംബെ അധോലോക നായകന്‍ ഛോട്ടാ ഷക്കീലുമായി കേരളത്തിലെ ഭീകരസംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. മുംബെ സ്ഫോടന പരമ്പരയോടെ ഇന്ത്യയിലേക്ക് പ്രവേശനം അസാധ്യമായ ദാവൂദ് ഇബ്രാഹമിനും കേരള ബന്ധങ്ങളുണ്ട്. ദാവൂദിന്റെ ബിനാമികളായി നിരവധി ഭീകരസംഘടനാ പ്രവര്‍ത്തകര്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ (വിശേഷിച്ചും വടക്കന്‍ കേരളത്തില്‍) ഭൂമി വിലക്കെടുത്തതായി ഇന്റലിജന്‍സ് രേഖകളുണ്ട്. പാകിസ്ഥാനില്‍ നിന്ന് ആയിരം, അഞ്ഞൂറ് രൂപയുടെ വ്യാജകറന്‍സി വന്‍തോതില്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ പിടിക്കപ്പെട്ട കള്ളനോട്ട് കേസുകളില്‍ പലതിനും തീവ്രവാദി ബന്ധങ്ങളുണ്ട്. സ്വര്‍ണക്കടത്താണ് ഭീകരസംഘടനകളുടെ മറ്റൊരു അജണ്ട. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരെ ഈ സംഘങ്ങള്‍ സമര്‍ഥമായി 'കാരിയര്‍മാരാ'യി ഉപയോഗിക്കുന്നു. കുഴല്‍പണമാണ് മറ്റൊരിടപാട്.

മലബാര്‍ മേഖലയില്‍ ബന്ധങ്ങളുള്ള പാക് പൌരന്‍മാരെ വലയില്‍ വീഴ്ത്താന്‍ തീവ്രവാദി സംഘടനകള്‍ സജീവമായി ശ്രദ്ധിക്കുന്നു. ഐഎസ്ഐ-കേരള ബന്ധം വിപുലമായി നിലനില്‍ക്കുന്നത് ഇവരിലൂടെയാണ്. ഭീകര ബന്ധമില്ലാത്ത അനേകം പാക് പൌരന്‍മാരായ മലയാളികള്‍ ഇതുമൂലം അധികൃതരുടെ പീഡനത്തിനിരയാവുന്നു.

മുസ്ളിംലീഗിന്റെ നേതൃത്വം പോലും അറിയാതെ ആ പാര്‍ടിക്കകത്ത് ആധിപത്യമുറപ്പിച്ച തീവ്രവാദികള്‍ ചെറുസംഭവങ്ങളെ വര്‍ഗീയവല്‍ക്കരിച്ച് ആളിപ്പടര്‍ത്താന്‍ പ്രത്യേകശ്രദ്ധ കാണിച്ചു. ലീഗ് നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍ഡിഎഫിന്റെ അധിനിവേശത്തെ മറച്ചുവെക്കാന്‍ തീവ്രശ്രമം നടത്തി. 2002 ജനുവരി ആറിന് കോഴിക്കോട്ട് ചേര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം 'എന്‍ഡിഎഫുകാര്‍ക്ക് മുസ്ളിംലീഗില്‍ അംഗത്വം നല്‍കി'ല്ലെന്ന് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം പ്രവര്‍ത്തകസമിതി നേരത്തെതന്നെ എടുത്തതാണെന്നും ഇനി മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്നുമാണ് ലീഗ് വിശദീകരിച്ചത്. എന്നാല്‍ അതൊന്നും തെല്ലും ഫലം ചെയ്തില്ലെന്നാണ് മാറാട് കൂട്ടക്കൊലയ്ക്കുശേഷം നടന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. കൂട്ടക്കൊലയുടെ സൂത്രധാരനെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ആള്‍ മുസ്ളിംലീഗിന്റെ പ്രമാണിയായ ഒരു നേതാവാണ്. ഇന്ന് ലീഗിനെയും എന്‍ഡിഎഫിനെയും പലേടത്തും തിരിച്ചറിയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പേരെടുത്തുപറഞ്ഞുള്ള വിമര്‍ശം ലീഗിനെറ ഭാഗത്തുനിന്ന് കേള്‍ക്കാനില്ല. യുഡിഎഫ് തന്ത്രപരമായ സമീപനത്തിലാണ്. പേരിന് ചില പ്രസ്താവനകള്‍ മാത്രം. വോട്ടുകിട്ടാന്‍ തീവ്രവാദമായാലും കൊള്ളാം എന്ന നിലപാട്.

ഇസ്ളാമിക-ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ ഫലത്തില്‍ പരസ്പരം പോഷിപ്പിക്കുകയാണ്. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത കോണ്‍ഗ്രസിനെയും മുസ്ളിംലീഗിനെയും പോലുള്ള പാര്‍ടികളുടെ അധികാരഗണിതം മാത്രം മനസിലുറപ്പിച്ച നിലപാട് ഇവര്‍ക്ക് പ്രോല്‍സാഹനമാകുന്നു.

അനിസ്ളാമികമായ മതഭീകരതയെ ചെറുത്തുകൊണ്ട് മാത്രമേ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ സമരത്തില്‍ അണിചേരാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം മുസ്ളിം സമൂഹത്തെയാകെ ബോധ്യപ്പെടുത്താനുള്ള ദൌത്യമാണ് മതനിരപേക്ഷ ശക്തികള്‍ ഏറ്റെടുക്കേണ്ടത്. ഈ കടമയുടെ പൂര്‍ത്തീകരണത്തിലൂടെയേ സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് സമാനമായ ക്രൂരതകള്‍ തടയാനുള്ള കരുത്തുറ്റ മുന്നേറ്റനിര യാഥാര്‍ഥ്യമാകൂ.

അല്ലയോ വിശ്വസിച്ചവരെ, വല്ലതെമ്മാടിയോ നിങ്ങളുടെ അടുക്കല്‍ വല്ലവാര്‍ത്തയും കൊണ്ട്വന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന്ന് അറിയാതെ ആപത്തണക്കാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാവാനും ഇടയായിക്കൂടാ. (അല്‍ ഹുജറാത്ത്. 6) എന്ന വചനം നിഷേധിക്കുന്നവരെയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് വിളിക്കേണ്ടത് എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍വെച്ചുമാത്രമേ കേരളത്തിലെ മുസ്ളിം സഹോദരങ്ങള്‍ക്ക് തീവ്രവാദത്തെയും സംഘ്പരിവാറിന്റെ ഫാസിസത്തെയും നേരിടാനാവൂ.

Tuesday, July 13, 2010

അറ്റുവീണ കൈപ്പത്തിയുടെ 'പ്രതീതി യാഥാര്‍ത്ഥ്യം'

നാഷനല്‍ ഡെവലപ്മെന്റ്റ്  ഫ്രണ്ട് എന്ന എന്‍ഡിഎഫാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ടും രാഷ്ട്രീയകക്ഷിയായ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി(എസ്ഡിപിഐ)യുമായത്. മാറിവന്ന പേരുകള്‍ സൂചിപ്പിക്കുന്നതുപോലെ ജനാധിപത്യവുമായോ പൊതുജനങ്ങളുമായോ ബന്ധമുള്ള ഒന്നല്ല ആ സംഘടന. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിനെ താലിബാന്‍ മാതൃകയില്‍ ആക്രമിച്ച് അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം കേരളീയ സമൂഹത്തില്‍ സജീവമായ ചര്‍ച്ചയായിരിക്കെ ആ സംഘടനയുടെ മുഖപത്രമായ 'തേജസ്' എഴുതിയ മുഖപ്രസംഗം നോക്കുക:

"ആയിരം പൂവുകള്‍ കീറിമുറിച്ചു ഞാന്‍, പൂവിന്‍രഹസ്യം പഠിക്കാന്‍' എന്നു കവി എഴുതിയത് ശാസ്ത്രജ്ഞനെക്കുറിച്ചാണ്. എത്രയോ ജീവികളെ കീറിമുറിച്ചാണു മനുഷ്യന്‍ ജീവരഹസ്യവും അനാട്ടമിയും സുവോളജിയുമൊക്കെ പഠിച്ചത്; പഠിച്ചുകൊണ്ടിരിക്കുന്നത്! ജീവനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രം തന്നെ, ജീവനെ ഹനിക്കുന്നതിലെ വൈരുധ്യം എന്നിട്ടും ഇത്രനാള്‍ ചോദ്യംചെയ്യപ്പെട്ടില്ല. ജീവജാലങ്ങളെ നശിപ്പിക്കാതെ കോളജ് ലബോറട്ടറികളില്‍ ശാസ്ത്രം പഠിപ്പിച്ചുകൂടേ? കുറേ നാളായി മൃഗസ്നേഹികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അഭ്യര്‍ഥനയാണിത്. ....കംപ്യൂട്ടറുകളും സി.ഡി റോമുകളും ഉപയോഗിച്ചു സുവോളജിയും അനാട്ടമിയുമൊക്കെ വിശദമായി പഠിപ്പിക്കാനിന്നു സാധ്യമാണ്. ടെലിവിഷനിലും സിനിമയിലുമൊക്കെ ഇന്നു കാണുന്ന പ്രതീതിയാഥാര്‍ഥ്യം ലബോറട്ടറികളില്‍ സൃഷ്ടിക്കാന്‍ മാത്രം ശാസ്ത്രം വളര്‍ന്നുകഴിഞ്ഞു. ....ഇരകളെ പിടിച്ചും കൊന്നും വിതരണം ചെയ്തും കഴിയുന്ന ഒരു വിഭാഗത്തിന്റെ അന്നംമുട്ടിയേക്കാമെങ്കിലും, ശാസ്ത്രവിദ്യാര്‍ഥികളെ മാനസികമായി ഹിംസാവാസനയില്‍നിന്ന് അകറ്റാന്‍ അതു സഹായിക്കും.''

ഒറ്റനോട്ടത്തില്‍ നിര്‍ദോഷം, ജന്തുസ്നേഹപരം എന്നെല്ലാം തോന്നിയേക്കാവുന്ന ഈ മുഖപ്രസംഗത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണ്? മനുഷ്യന്റെ ഏതു രഹസ്യം പഠിക്കാനാണ് എന്‍ഡിഎഫ് പതിനാറുപേരെ കേരളത്തില്‍ അറുംകൊലചെയ്തത്? എന്തിനാണ് തെരുവു പട്ടികളെ വെട്ടിക്കൊന്ന് പരിശീലനം നടത്തുന്നത്? പ്രവര്‍ത്തകര്‍ സ്വയം മുറിവേല്‍പ്പിച്ച് ധൈര്യം തെളിയിക്കുന്നത്? ഓടുന്ന ബൈക്കില്‍നിന്ന് വാള്‍വീശി പട്ടികളെ വെട്ടിക്കൊന്ന് ഉണ്ടാക്കുന്ന 'പ്രതീതിയാഥാര്‍ത്ഥ്യം' മനുഷ്യന്റെ പച്ച ശരീരത്തില്‍ പ്രയോഗിച്ച് ചോരയൊഴുകുന്നതും ജീവന്‍ പൊലിയുന്നതും കണ്ടു സായൂജ്യമടയാന്‍ എന്‍ഡിഎഫിനെ പ്രേരിപ്പിക്കുന്ന ചേതോ വികാരമെന്താണ്? പണം വാങ്ങി ഹിംസയ്ക്കും അവയവ ഛേദത്തിനും പോകുന്ന സംഘങ്ങള്‍ കേരളത്തിലുണ്ട്. അവയിലെ ക്രിമിനലുകള്‍ ക്രൂരകൃത്യം നടത്താനുള്ള അറപ്പില്ലായ്മ മിക്കപ്പോഴും സൃഷ്ടിക്കുന്നത് അമിതമായ മദ്യപാനത്തിലൂടെയും ലഹരി മരുന്നിന്റെ ഉപയോഗത്തിലൂടെയുമാണ്. ഇവിടെ എന്‍ഡിഎഫിന് ആ ലഹരി മദ്യവും മയക്കുമരുന്നുമല്ല-"ദൈവരാജ്യം'' സ്ഥാപിക്കാനുള്ള, ഏതു നിഷ്ഠുരതയെയും ദൈവത്തിന്റെ നാമത്തില്‍ ന്യായീകരിക്കാനുള്ള ഒരുതരം ഭ്രാന്താണ്. മതബോധമല്ല; മതാന്ധത. ദൈവ വിശ്വാസമല്ല; അന്ധവിശ്വാസം. മനുഷ്യ സ്നേഹമല്ല; മൃഗീയമായ ഹിംസാത്മകത.

ജമാ അത്തെ ഇസ്ളാമി മതരാഷ്ട്രത്തിനുവേണ്ടി നിലക്കൊള്ളുകയും അപരിഷ്കൃതമായ മാമൂലുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുവെങ്കില്‍ എന്‍ഡിഎഫ് മതനാമത്തില്‍ ഹിംസ നടത്തുന്നതില്‍ ആനന്ദം കാണുന്നു. ഭൂമിയിലെ മാഫിയാ-ഗുണ്ടാ പ്രവര്‍ത്തനത്തിന് സ്വര്‍ഗത്തില്‍ ദൈവം പാരിതോഷികം നല്‍കുമെന്ന് വിശ്വസിക്കുന്നു. ആര്‍എസ്എസ് ഓംകാളി വിളിച്ച് കഴുത്തറക്കുമ്പോള്‍ എന്‍ഡിഎഫുകാരന്‍ ചോര ചീറ്റുന്നത് കണ്ട് തക്ബീര്‍ മുഴക്കുന്നു.

ന്യൂമാന്‍ കോളേജധ്യാപകന്‍ ജോസഫ് ക്രൈസ്തവ വിശ്വാസിയാണ്. ആ കോളേജിലെ ബി കോം രണ്ടാം സെമസ്റ്റിന്റെ ഇന്റേണല്‍ മലയാളം പരീക്ഷയുടെ ചോദ്യക്കടലാസ് തയാറാക്കിയത് ജോസഫാണ്. അതിലെ പതിനൊന്നാം ചോദ്യം ഇങ്ങനെ:

താഴെക്കൊടുത്തിരിക്കുന്ന ഗദ്യഭാഗത്തിന് ഉചിതമായ ചിഹ്നങ്ങള്‍ ചേര്‍ത്തെഴുതുക.

മുഹമ്മദ് പടച്ചോനേ പടച്ചോനേ

ദൈവം എന്താടാ നായിന്റെ മോനേ

മുഹമ്മദ് ഒരു അയില അതുമുറിച്ചാല്‍ എത്ര കഷണമാണ്

ദൈവം മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ

ഇത്രയുമാണ് ചോദ്യം. ഈ ഭാഗം അധ്യാപകന് കിട്ടിയത് പി ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ നിന്നാണ്. അതില്‍ പിടി ഇങ്ങനെ പറയുന്നു: '......വീണുകിട്ടുന്ന ഫോം പലപ്പോഴും ജീവിതത്തില്‍ നിന്നുതന്നെ കിട്ടുന്നതാണ്. ഗര്‍ഷോമില്‍ കഥാനായകന്‍ ദൈവവുമായി സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ ഫോം എനിക്ക് വീണുകിട്ടിയത് ഇങ്ങനെയാണ്. എന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്ന് ദൈവത്തെ വിളിക്കും. "പടച്ചോനേ''....."പടച്ചോനേ...'' ദൈവത്തിന്റെ മറുപടി "എന്താടാ നായിന്റെ മോനേ'' എന്നാണ്. ഇദ്ദേഹം ചോദിക്കുന്നു " ഒരു അയില. അത് മുറിച്ചാല്‍ എത്ര കഷണമാണ്?'' ദെവത്തിന്റെ മറുപടി(ദൈവം ഇദ്ദേഹം തന്നെയാണ്) "മൂന്നു കഷണമാണെന്ന് നിന്നോട് എത്രതവണ പറഞ്ഞിട്ടുണ്ട് നായേ''.....ഈ രീതിയാണ് ദൈവവുമായി സംവദിക്കാന്‍ ഞാന്‍ ഉപയോഗിച്ചത്. ഇങ്ങനെ ജീവിതത്തില്‍നിന്നുതന്നെയാണ് നമുക്ക് ഫോം കിട്ടുന്നത്. ജീവിതത്തില്‍നിന്നാണ് ഫോം ഉണ്ടാകുന്നത്.''

ഒരു കോളേജിലെ, ഒരു ക്ളാസ്സിലെ, മലയാളം പഠിക്കുന്ന ഏതാനും കുട്ടികള്‍ മാത്രം കാണുന്ന ചോദ്യക്കടലാസില്‍, അധ്യാപന്റെ അജ്ഞത കൊണ്ടോ അവിവേകം കൊണ്ടോ അതല്ല, ബോധപൂര്‍വം തന്നെയോ കടന്നുവന്ന ഒരു ചോദ്യം ഇസ്ളാമിനെ ആക്ഷേപിക്കലാണെന്ന് കണ്ടെത്തി നാടിനെ കത്തിക്കാനുള്ള ഇന്ധനമാക്കി അതിനെ പരിവര്‍ത്തിപ്പിക്കുന്നവര്‍ സദുദ്ദേശികളല്ല തന്നെ. ഏറ്റവും കുടുതല്‍ ചിഹ്നങ്ങള്‍ ചേര്‍ക്കേണ്ടിവരുന്ന സംഭാഷണ ശകലമായി കണ്ട് അധ്യാപകന്‍ എഴുതിയ ചോദ്യം ജനങ്ങളെയാകെ അറിയിച്ച് അത് പ്രവാചക നിന്ദയാണെന്ന് വ്യാഖ്യാനിച്ച് പ്രചാരണ ദൌത്യമേറ്റെടുത്തവര്‍ എങ്ങനെ ഇസ്ളാം വിശ്വാസികളാകും? എന്തായാലും മതവികാരത്തെ വണപ്പെടുത്തുന്നതായി പരിണമിച്ച ചോദ്യത്തിന്റെ കര്‍ത്താവ് തെറ്റ് സമ്മതിച്ചു; മാപ്പുപറഞ്ഞു; കേസില്‍ പ്രതിയായി; ജയിലില്‍ കിടന്നു. എന്‍ഡിഎഫിന് അതൊന്നും പോര. 'കുറ്റവാളി' ഏതുകൈകൊണ്ടാണോ ചോദ്യം എഴുതിയത്-ആ കൈ വെട്ടിമാറ്റണം. നടുനിരത്തിലിട്ട് വെട്ടിക്കൊല്ലണം. അതാണ് സംഭവിച്ചത്. എന്തോ യാദൃച്ഛികത നിമിത്തം കൊലപാതകം നടത്താനായില്ല.

മതനിന്ദ ഒഴിവാക്കപ്പെടേണ്ടതാണെന്ന അഭിപ്രായം ശക്തമായി ഉയര്‍ത്തുന്നവര്‍പോലും ഇത്തരമൊരു കാടത്തത്തെ എങ്ങനെ അംഗീകരിക്കും? ചോദ്യം തയ്യാറാക്കുമ്പോള്‍ വന്ന അബദ്ധമോ അനവധാനതയോ ബോധപര്‍വമായ മതനിന്ദയോ പരിശോധിക്കപ്പെടേണ്ടതും തെറ്റുതിരുത്തേണ്ടതുമാണെന്ന അഭിപ്രായത്തെ ആരും എതിര്‍ത്തിട്ടില്ല. എന്നാല്‍, ഒരു ചോദ്യമെഴുതിയവന്റെ കൈ വെട്ടിയെടുക്കണം, എതിരഭിപ്രായം പറയുന്നവന്റെ തല വെട്ടിമാറ്റണം എന്ന കാടന്‍ നീതി ഇസ്ളാമിന്റെയോ മറ്റേതെങ്കിലും മതത്തിന്റെയോ പ്രബോധനമാണോ?

ഇന്ന് സംസ്ഥാനത്തെ ഭീകരവാദികളുടെ രാഷ്ട്രീയമറ എന്‍ഡിഎഫ് അഥവാ എസ്ഡിപിഐ ആണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയാണ് എന്‍ഡിഎഫ് പ്രവര്‍ത്തിച്ചത്. ആ സഖ്യം ഇന്നും തുടരുന്നുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് തളരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ മറികടക്കാന്‍ ആ പാര്‍ട്ടിയുടെ നേതൃത്വം കണ്ടെത്തിയ കുറുക്കുവഴി എന്‍ഡിഎഫുമായി കൂട്ടുചേരലാണ്. എന്‍ഡിഎഫിനെ തള്ളിപ്പറയാന്‍ യുഡിഎഫ് ഒരിക്കലും തയാറായിട്ടില്ല. എന്‍ഡിഎഫിന്റെ രാഷ്ട്രീയ സംരക്ഷകരാണിന്ന് മുസ്ളിം ലീഗ്. മതഭീകരവാദത്തിന്റെ മുഖം ലോകത്താകെ ഏറെക്കുറെ ഒന്നുതന്നെയാണ്. 26 വിദേശികള്‍ ഉള്‍പ്പെടെ 164 പേരുടെ ജീവനെടുത്ത മുംബൈ ‘ഭീകരാക്രമണത്തിലും തൊടുപുഴയിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിലും സമാനമായ പലതുമുണ്ട്. രണ്ടും മതത്തെ ഉപയോഗിച്ചുള്ള ഭീകര പ്രവര്‍ത്തനമാണ്. കേരളത്തില്‍ മാറാട് കടല്‍ത്തീരത്ത് മനുഷ്യക്കുരുതി നടന്നതിനും മതത്തിന്റെ മറയുണ്ടായിരുന്നു. ഒരുഭാഗത്ത് ഇസ്ളാം വികാരത്തിനാണ് തീകൊളുത്തിയതെങ്കില്‍ മറുവശത്ത് സംഘപരിവാര്‍ ഹൈന്ദവ രക്തം തിളപ്പിക്കാനുള്ള തീയാണ് ആളിക്കത്തിച്ചത്. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് ഭീകരവാദത്തെ നേരിടുന്നതിന് രാജ്യം ഒറ്റക്കെട്ടായി നിന്നപ്പോള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഹിന്ദു-മുസ്ളീം അനൈക്യം വളര്‍ത്താനാണ് സംഘപരിവാറും അതിന്റെ രാഷ്ട്രീയ രൂപമായ ബിജെപിയും ശ്രമിച്ചത്.

മുസ്ളീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ‘ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിന് മതഭ്രാന്തിളകിയ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് രാഷ്ട്രീയമറ നല്‍കാന്‍ ബിജെപി പശ്ചാത്തലമൊരുക്കി. മാലെഗാവും മെക്കാ മസ്ജിദുമടക്കമുള്ള ഭീകരാക്രമണങ്ങള്‍ക്കുപിന്നില്‍ ഹിന്ദുത്വ തീവ്രവാദ ശക്തികളാണെന്ന് പുറത്തുവന്നതോടെ ഭീകരതയുടെ മുഖം ഇസ്ളാമിന്റേതുമാത്രമല്ല, സംഘപരിവാറിന്റേതുകൂടിയാണെന്ന് കുപ്രചാരകര്‍ക്ക് സമ്മതിക്കേണ്ടിയും വന്നു.

ഭീകരവാദത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നതിന്റെ അപടകമാണ് ഗൌരവബുദ്ധ്യാ തിരിച്ചറിയപ്പെടേണ്ടത്. ഹൈദരാബാദിലെ മെക്കാ മസ്ജിദ് ഭീകരാക്രമണത്തിനുശേഷം അവിടത്തെ കോണ്‍ഗ്രസ് ഗവര്‍മെന്റ് മുന്‍പിന്‍നോക്കാതെ പ്രഖ്യാപിച്ചത്, അതിനുപിന്നില്‍ പാക് ബന്ധമുള്ള ഇസ്ളാമിക തീവ്രവാദികളാണെന്നാണ്. മുസ്ലിം ചെറുപ്പക്കാരെ കൂട്ടത്തോടെ പിടിച്ച് ജയിലിലിട്ട് പീഡിപ്പിച്ചു. ഒടുവില്‍ തെളിഞ്ഞു, ബോംബുവെച്ചത് ഹിന്ദുത്വ തീവ്രവാദ ശക്തികളെന്ന്. ഭീകരവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അവര്‍ ഇന്ന മതത്തിലെ ഭീകരഗ്രൂപ്പുകളാണെന്ന നിലയില്‍ വേര്‍തിരിച്ചു നിര്‍ത്താനോ അവരോട് എന്തെങ്കിലും ഒത്തുതീര്‍പ്പിന് തയ്യാറാകാനോ പാടില്ല എന്ന സന്ദേശമാണ് ഈ അനുഭവത്തിലൂടെ വ്യക്തമായത്. ഈ വിഭാഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഇരട്ടത്താപ്പുനയം ഉണ്ടാകുന്നത് ഭീകരപ്രവര്‍ത്തനംപോലെ അപകടമാണ്. ഏതെങ്കിലും ഭീകരവാദപ്രവര്‍ത്തനങ്ങളെ പ്രത്യേകമതവിഭാഗത്തില്‍പ്പെട്ടവരാണെന്ന രീതിയില്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നത് ഭീകരവാദശക്തികളുടെ വിജയത്തിലേക്കാണ് നയിക്കുക. ദൌര്‍ഭാഗ്യവശാല്‍ കേരളത്തിലെ യുഡിഎഫ് നീങ്ങുന്നത് അത്തരമൊരു തെറ്റായ വഴിയിലേക്കാണ്. ഒരുവശത്ത് മുസ്ളിം ലീഗിനെയും മറുവശത്ത് ബിജെപിയെയും നിര്‍ത്തി തൊണ്ണൂറുകളില്‍ ഉണ്ടാക്കിയ അവിശുദ്ധ വിശാല സഖ്യം എല്ലാ മത-തീവ്ര വാദ ശക്തികളെയും യോജിപ്പിച്ച് വികസിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വോട്ടുകച്ചവടം തെറ്റല്ലെന്ന് ബിജെപി അധ്യക്ഷന്‍ പറയുന്നു; വിശ്വാസിയുടെ കൈപ്പത്തി വെട്ടിമാറ്റുന്ന ഭീകരതയെക്കാള്‍ അപകടം നിരീശ്വര വാദമാണെന്നുദ്ഘോഷിച്ച് പട്ടക്കാരുടെ സംഘം കുഞ്ഞാടുകളെ യുഡിഎഫിന്റെ തൊഴുത്തിലേക്ക് നയിക്കുന്നു; ലജ്ജാശൂന്യമായി തീവ്രവാദ ശക്തിയുമായി മുസ്ളിം ലീഗ് കൈകോര്‍ക്കുന്നു. കൊല്ലുന്നവനും കൈവെട്ടുന്നവനും ഇരുവര്‍ക്കും കയ്യാളായി നില്‍ക്കുന്നവരും ഒരുമിച്ചുള്ള രാഷ്ട്രീയ സഖ്യമായി മാറിയ യുഡിഎഫ് ആണ് സമകാലിക കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്.

കോളേജധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ ഒറ്റപ്പെട്ട സംഭവമായല്ല തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കേണ്ടത്. രണ്ടു ദശാബ്ദമായി ഹിന്ദുത്വ ശക്തികള്‍ നടത്തി വന്ന വര്‍ഗീയവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ഭീകരവാദപ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. വര്‍ഗ്ഗീയവാദവും മതതീവ്രവാദവും ‘ഭീകരപ്രവര്‍ത്തനങ്ങളെ ഊട്ടിവളര്‍ത്തുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന പീഡനങ്ങള്‍, പീഡനങ്ങള്‍ക്കിരയാവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് തുടങ്ങിയവ ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ മൌലികവാദശക്തികള്‍ ശക്തിപ്പെടുന്നതിന് ഇടയാക്കുന്നു. മുസ്ളീം ജനതയുടെ പൊതുതാല്‍പര്യങ്ങള്‍ക്കെതിരാകയാല്‍ ന്യൂനപക്ഷസമുദായത്തിനകത്ത് വിഭാഗീയ ലക്ഷ്യങ്ങളോടെ വളര്‍ത്തിയെടുക്കുന്ന മൌലികവാദത്തിനും തീവ്രവാദത്തിനുമെതിരായ പോരാട്ടവും മതനിരപേക്ഷ ശക്തികളുടെ ഉത്തരവാദിത്വമാണ്. സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തുന്നതിന്, മറയില്ലാത്തതും നിര്‍ഭയവുമായ പ്രതികരണങ്ങളാണുണ്ടാകേണ്ടത്. ഇന്ന് സമൂഹത്തിലെ സമ്പന്നവര്‍ഗങ്ങളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും നടത്തുന്ന അരാഷ്ട്രീയ പ്രചാരവേല അത്തരം പോരാട്ടങ്ങളെ സഹായിക്കുന്നതല്ല. അധ്യാപകന്റെ കൈ വെട്ടുന്നതിലേക്കും ഊതിവീര്‍പ്പിച്ച മതനിന്ദ ആയുധമാക്കി ഒരധ്യാപകനെ ചവിട്ടിക്കൊല്ലുന്നതിലേക്കും നയിച്ച വികാരോത്തേജനപരമായ മാധ്യമ സമീപനം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.

രാഷ്ടീയ ദുഷ്ടലാക്കോടെ കെട്ടിച്ചമച്ച ഒരു ബലാത്സംഗ കഥയുടെ മറവിലാണ് കോഴിക്കോട് ജില്ലയില്‍ ഒരു യുവാവിനെ എന്‍ഡിഎഫ് അരുംകൊലചെയ്ത്. ഒട്ടേറെ തീവ്രവാദ ആക്രമണക്കേസുകളിലും ‘ഭീകര പ്രവര്‍ത്തനത്തിലും ഉള്‍പ്പെട്ട ആ സംഘടനക്ക് അഭയം നല്‍കാനും അവരുടെ പിന്തുണ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കാനും സഖ്യകക്ഷിയെപ്പോലെ പരിഗണിക്കാനും തയാറാകുന്നത് കേരളത്തിലെ പ്രതിപക്ഷ മുന്നണിയാണ് എന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ടുള്ള ഏതു സംവാദവും ഫലപ്രാപ്തിയിലെത്തില്ല. വര്‍ഗീയതയുടെ ‘ഭീകരമുഖം എല്ലാവരെയും ബോധ്യപ്പെടുത്തുന്ന ഈ അക്രമം ഒരു പാഠമായി കണ്ട്, ഇത്തരം ശക്തികളുടെ സഹായം വേണ്ടെന്നുവെക്കാനുള്ള ആര്‍ജവം യുഡിഎഫ് കാണിച്ചില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ വിപത്താണ്. ആ വിപത്ത് ചെറുക്കാനുള്ള ഉത്തരവാദിത്വം മതനിരപേക്ഷ ചേരിയുടേതാണ്.