Monday, March 22, 2010

അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍

രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളിലെ വൈമാനികനായിരുന്നു അന്തരിച്ച ഹൊവാര്‍ഡ് സിന്‍. പില്‍ക്കാലത്ത് സമാധാന പ്രവര്‍ത്തകനും യുദ്ധത്തിനെതിരെ അനുസ്യൂതം കലഹിക്കുന്നയാളുമായി ആ ജനകീയ ചരിത്രകാരന്‍ മാറി. അദ്ദേഹം ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു:

"സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല. നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുദ്ധമല്ലാതെയുള്ള എല്ലാ മാര്‍ഗവും നമ്മള്‍ തേടും. കാരണം യുദ്ധം അനിവാര്യതയാണ്, വിവേചനരഹിതമായി പാവങ്ങളെ കൂട്ടക്കൊലചെയ്യുന്ന അനിവാര്യത. ഈ ഇരകളില്‍ നല്ലപങ്കും കുട്ടികളാണ്. ഒരോ യുദ്ധവും കുട്ടികള്‍ക്കെതിരെയുള്ള യുദ്ധമാണ്.''

അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ മഹാനായാണ് ഹൊവാഡ് സിന്‍ അനുസ്മരിക്കപ്പെടുന്നത്. നോം ചോംസ്കി വിലയിരുത്തി:

"ഈ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉറക്കെ, പരസ്യമായി, നിര്‍ബന്ധബുദ്ധിയോടെ ആദ്യമായി പറഞ്ഞത് ഹൊവാഡ് സിന്‍ ആയിരുന്നു. വിയത്നാമില്‍ ഒരവകാശവുമില്ലാത്ത സ്ഥിതിക്ക് ഒരുപാധിയുമില്ലാതെ നമ്മള്‍ പിന്മാറണമെന്നും ഇത് അധിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു.''

ഹൊവാഡ് ആഗ്രഹിച്ച രീതിയില്‍; പ്രവചിച്ച വഴിയില്‍ അമേരിക്കന്‍ ജനത നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇറാഖ് അധിനിവേശത്തിന്റെ ഏഴാം വാര്‍ഷിക നാളില്‍ അമേരിക്കയില്‍ നടന്ന യുദ്ധവിരുദ്ധ ജനകീയ മുന്നേറ്റം ആ രാജ്യത്തിന്റെ പുതിയ അവസ്ഥയെ കുറിക്കുന്നു. 'ആന്‍സ്വര്‍' (ആക്ട് നൌ ടു സ്റ്റോപ്പ് വാര്‍ ആന്‍ഡ് എന്‍ഡ് റേസിസം) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വാഷിങ്ടണ്‍ ഡിസിയിലും ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്കോ അടക്കമുള്ള വിവിധ സ്ഥലങ്ങളിലും പ്രകടനം നടന്നത്. വൈറ്റ് ഹൌസിനുമുന്നിലെ മതിലില്‍ ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവമഞ്ചങ്ങളുമായി അണിനിരന്ന പ്രകടനക്കാര്‍ മുഴക്കിയ മുദ്രാവാക്യം ഒബാമയെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നാണ്. വൈറ്റ് ഹൌസിനുമുന്നില്‍നിന്ന് പ്രകടനക്കാര്‍ നീങ്ങിയത് മൂന്നു കേന്ദ്രത്തിലേക്കാണ്. ആദ്യത്തേത് പ്രമുഖ യുദ്ധ കരാറുകാരായ ഹാലി ബര്‍ടന്റെ ആസ്ഥാനം. രണ്ടാമത്തേത് മോര്‍ട്ഗേജ് ബാങ്കേഴ്സ് അസോസിയേഷന്‍ കേന്ദ്രം. മൂന്നാമത്തേത് വാഷിങ്ടണ്‍ പോസ്റ്റിന്റെ ഓഫീസ്.
സൈനികരുടെ കുടുംബങ്ങളും വിവിധ സംഘടനകളും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമെല്ലാം അണിനിരന്ന മാര്‍ച്ച് വലിയൊരു മുന്നേറ്റത്തിന്റെ പ്രാരംഭമാണെന്ന് 'ആന്‍സ്വര്‍' സംഘടന പറയുന്നു.

1. അഫ്ഗാനിസ്ഥാനില്‍നിന്നും ഇറാഖില്‍നിന്നും എല്ലാ യുഎസ്-നാറ്റോ സൈന്യത്തെയും നിരുപാധികം ഉടന്‍ പിന്‍വലിക്കണം.
2. യുദ്ധത്തിനുപയോഗിക്കുന്ന പണം എല്ലാവര്‍ക്കും ജോലി, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ, മെച്ചപ്പെട്ട സ്കൂള്‍, കൈ എത്താവുന്ന പാര്‍പ്പിടം- ഇവയ്ക്കായി ചെലവഴിക്കണം.

ഈ രണ്ട് പ്രധാന ആവശ്യങ്ങളാണ് 'ആന്‍സ്വറി'ന്റെ പ്രസ്താവനയില്‍ കാണുന്നത്. ഒരു ബാനറില്‍ എഴുതിവച്ചത് "ഞങ്ങള്‍ക്ക് വേണ്ടത് തൊഴിലും സ്കൂളുകളുമാണ്; യുദ്ധമല്ല'' എന്നാണ്. ബുഷിന്റേതുപോലെ ക്രിമിനല്‍ നയങ്ങളാണ് ഒബാമയുടേതെന്നും പ്രസിഡന്റ് ആരായാലും അമേരിക്കന്‍ യന്ത്രങ്ങള്‍ യുദ്ധം ഉല്‍പ്പാദിപ്പിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നും പ്രക്ഷോഭകര്‍ വിളിച്ചു പറഞ്ഞു. ഇതാ തെരുവിലേക്കിറങ്ങാനുള്ള സമയമായി എന്ന് 'ആന്‍സ്വര്‍' അമേരിക്കക്കാരെ ആഹ്വാനംചെയ്യുന്നു.

ബുഷ് ഭരണത്തെ പിഴുതെറിഞ്ഞ് ഒബാമയെ അവരോധിക്കാന്‍ ജനങ്ങള്‍ തയ്യാറായത് വലിയ പ്രതീക്ഷകളോടെയാണ്. എന്നാല്‍, ഇന്ന് യുദ്ധക്കരാറുകാരുടെയും ബാങ്കുകളുടെയും വന്‍കിട എണ്ണക്കമ്പനികളുടെയും ഇന്‍ഷുറന്‍സ് രാക്ഷസന്മാരുടെയും കോര്‍പറേറ്റ് താല്‍പ്പര്യങ്ങളാണ് അമേരിക്കയുടെ രാഷ്ട്രീയജീവിതത്തെ അധിനിവേശിച്ചിരുക്കുന്നത്. അതിനെതിരെ പൊരുതാതെ ഇനി മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട്, ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ കൊടിയുമായി തെരുവുകളിലേക്കിറങ്ങട്ടെ എന്നാണാഹ്വാനം. പ്രക്ഷോഭകരുടെ വിമര്‍ശത്തിനും രോഷത്തിനും ശരവ്യമാകുന്നത് അമേരിക്കന്‍ ഭരണകൂടവും അതിന്റെ നെടുംതൂണുകളായ കോര്‍പറേറ്റുകളുമാണ്. ആ സമരം പ്രമുഖ അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിനെക്കൂടി ഉന്നംവച്ചിരിക്കുന്നു. ഏതു വാര്‍ഷികവും ആഘോഷമാക്കി കഥയും ഉപകഥയും കൊണ്ടാടാറുള്ള മാധ്യമങ്ങള്‍ ഇറാഖ് അധിനിവേശ വാര്‍ഷികം കാണാതെ പോയി എന്നതാണ് വാഷിങ്ടണ്‍ പോസ്റ്റിനെതിരെ മാര്‍ച്ചുചെയ്യാന്‍ ഹേതുവായതെന്ന് സമാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേവലം യുദ്ധവിരുദ്ധമുന്നേറ്റം എന്ന നിലയിലല്ല, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളുയര്‍ത്തിയ ജനകീയ പ്രക്ഷോഭമാണ് അമേരിക്കയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് എന്നതിന്റെ സൂചനകളാണ് വരുന്നത്.

അപ്രതിരോധ്യ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ ലോകത്തിന്റെ സാമ്പത്തികവിഭവങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാഖിലെയും ഇറാനിലെയും എണ്ണപ്പാടങ്ങളിലേക്ക് അമേരിക്കയുടെ കണ്ണുപതിഞ്ഞത്. ലോകത്തിന്റെ ഊര്‍ജസ്രോതസ്സുകള്‍ക്കുമേല്‍, പ്രത്യേകിച്ചും എണ്ണയ്ക്കുമേല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് പശ്ചിമേഷ്യയില്‍ അധിനിവേശത്തിനൊരുങ്ങിയത്. ഇറാഖില്‍ ദേശസാല്‍ക്കൃതമായിരുന്ന എണ്ണവ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിലും എണ്ണകുത്തകകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും അമേരിക്കയ്ക്ക് വിജയിക്കാനായി- പത്തുലക്ഷത്തോളം മനുഷ്യജീവന്‍ നഷ്ടപ്പെടുത്തിയതിന്റെ പ്രതിഫലം! ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ഐഎഇഎ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഇറാനെതിരെ ഉപരോധം; യുദ്ധ സന്നാഹം! മധ്യപൂര്‍വദേശത്തെ എണ്ണ-പ്രകൃതി വാതക സ്രോതസ്സുകളുടെ സാമ്പത്തികനിയന്ത്രണം കൈക്കലാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗംതന്നെ അഫ്ഗാനിസ്ഥാനിലെ യുദ്ധവും.

അമേരിക്കയുടെ 2000 ഡിസംബറിലെ ഊര്‍ജ വിവരവസ്തുതാ രേഖ പറയുന്നത് "ഊര്‍ജ കാഴ്ചപ്പാട് പ്രകാരമുള്ള അഫ്ഗാനിസ്ഥാന്റെ പ്രാധാന്യം സ്ഥിതി ചെയ്യുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിലാണ്; മധ്യേഷ്യയില്‍നിന്ന് അറേബ്യന്‍ സമുദ്രത്തിലേക്ക് എണ്ണയും പ്രകൃതിവാതകവും എത്തിക്കുന്നതിന് സാധ്യതയുള്ള ഒരു പാതയാണ് ഇത്'' എന്നാണ്. അമേരിക്കന്‍ എണ്ണ ഭീമന്മാര്‍ക്ക് പൈപ്പ് ലൈനുകളിലൂടെ ഏഷ്യന്‍ വിപണിയില്‍ എണ്ണ എത്തിക്കാന്‍ അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശം കൈപ്പിടിയിലുണ്ടാകണം. അമേരിക്കന്‍ വന്‍കിട എണ്ണക്കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നത്- ഭീകരവാദ വിരോധം അതിനുള്ള മറമാത്രം.

ഭീകരവിരുദ്ധ യുദ്ധത്തിന്റെ പുതപ്പണിയിച്ച് കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങളാണ് ഒളിച്ചു കടത്തുന്നതെന്നും യുദ്ധങ്ങളോ വന്‍ കരാറുകളോ സാധാരണ അമേരിക്കക്കാരന്റെ ദൈന്യതയ്ക്ക് പരിഹാരമാകുന്നില്ലെന്നും തിരിച്ചറിയപ്പെടുന്നതിന്റെ രോഷമാണ് തെരുവിലേക്കിറങ്ങാനുള്ള ആഹ്വാനമായി ആ രാജ്യത്ത് നീറിപ്പുകയുന്നത്. അമേരിക്കയില്‍ ഒന്നും ഭദ്രമല്ല എന്നാണ് ചുവരെഴുത്ത്. ഇത് ഇന്ത്യക്കുള്ള പാഠവുമാണ്. രക്ഷയ്ക്കായി നോക്കേണ്ടത് അമേരിക്കയിലേക്കാണോ എന്ന ചോദ്യത്തിന് അമേരിക്കന്‍ ജനത നല്‍കുന്ന ഉത്തരം, "ഞങ്ങള്‍ തൊഴിലിനായും മികച്ച സ്കൂളിനായും തെരുവിലിറങ്ങുകയാണ്'' എന്നത്രേ.

ഇവിടെ, തെരുവിലിറങ്ങുന്നതും സമരം ചെയ്യുന്നതും മഹാപരാധമായി കാണുന്നവര്‍ക്ക് അമേരിക്കയിലെ സ്വര്‍ഗത്തില്‍ സമരക്കാരാകുന്ന കട്ടുറുമ്പുകള്‍ തെരുവില്‍ അണിയണിയായി നീങ്ങുന്നതു കാണുമ്പോള്‍ മനംപിരട്ടലുണ്ടാകുമോ മനംമാറ്റമുണ്ടാകുമോ?

Tuesday, March 2, 2010

സിബിഐയുടെ 'തലപരിശോധന'

സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇങ്ങനെ പറയുന്നു:

"ക്യാന്‍സറും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ ചോദ്യംചെയ്ത് അന്നത്തെ ധനകാര്യ സെക്രട്ടറി വരദാചാരി ഇതിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധിയെത്തന്നെ പിണറായി ചോദ്യംചെയ്തത് എങ്ങനെയെങ്കിലും ഇതു നടപ്പാക്കാനുള്ള ദുഷ്ടലാക്ക് വ്യക്തമാക്കുന്നു.''

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ കേരള ഗവര്‍ണറുടെ നടപടിയും സിബിഐ കുറ്റപത്രവും ചോദ്യംചെയ്ത് മുന്‍വൈദ്യുതി മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട് ഹര്‍ജിക്കെതിരെയാണ് ഈ സത്യവാങ്മൂലം. സിബിഐ നിരത്തിയ വാദമുഖങ്ങളെയാകെ ഖണ്ഡിക്കാനുള്ള പുറപ്പാടല്ല ഇത്. അത് കോടതിയില്‍ നടക്കേണ്ട കാര്യമാണ്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിനുമുമ്പാകെ, ജനങ്ങളെയും നീതിന്യായ സംവിധാനത്തെയും കൊഞ്ഞനം കുത്തുന്ന ഇത്തരമൊരു പ്രസ്താവം നടത്താന്‍ സിബിഐക്ക് എങ്ങനെ കഴിയുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ട വിഷയം.

വരദാചാരിയുടെ തലപ്രശ്നം സിബിഐയെ പരിഹാസ്യമാക്കിയ ഒന്നാണ്. സഹകരണമന്ത്രികൂടിയായിരുന്ന പിണറായി വിജയന്‍, കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വിശ്വാസ്യതയില്ല എന്ന് അന്നത്തെ ധനസെക്രട്ടറി വരദാചാരി നിലപാടെടുത്തപ്പോള്‍ ശക്തമായി പ്രതികരിച്ചതായി 1997 നവംബറിലെ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത്തരം അസംബന്ധം പറയുന്ന ധനസെക്രട്ടറിയുടെ തല പരിശോധിക്കേണ്ടതാണെന്നാണ് അന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ (അത് ഒരു ഫയലല്ല, മുഖ്യമന്ത്രിക്കു നല്‍കിയ കുറിപ്പുമാത്രം) പിണറായി കമന്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത. അത് ആ സമയത്തുതന്നെ പ്രതികരണങ്ങളും വിവാദവുമുണ്ടാക്കി. കാലക്രമത്തില്‍ ലാവ്ലിന്‍ കേസ് കുത്തിപ്പൊക്കിയവര്‍, വരദാചാരിയുടെ തലയെ അതിനായി ഉപയോഗിച്ചു. തലപരിശോധനാ ഫയല്‍ മുക്കി, അതാണ് കേസിലെ പ്രധാന തെളിവ്, മുക്കിയത് പിണറായിയും കോടിയേരിയും- ഇങ്ങനെയൊക്കെയായി പ്രചാരണം. കേസായി; കോടതിയുത്തരവായി. ഒടുവില്‍ അത് സിബിഐയും ഏറ്റുപിടിച്ചു. ലാവ്ലിന്‍ കേസില്‍ പിണറായിക്കെതിരെ തെളിവുകള്‍ പടച്ചുണ്ടാക്കുന്ന കൂട്ടത്തില്‍ 'വരദാചാരിയുടെ തലപരിശോധന' ഒരു പ്രധാന 'തെളിവായി'ത്തന്നെ അവതരിപ്പിക്കപ്പെട്ടു. വരദാചാരി, രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ സാക്ഷികളുമാക്കി. കേസ് കോടതിയിലെത്തിയപ്പോഴാണ്, തല പരിശോധന സംഭവം വൈദ്യുതിവകുപ്പുമായി ബന്ധപ്പെട്ടതല്ല, സഹകരണമേഖലയിലെ പ്രശ്നത്തിലാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍, മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി തുടങ്ങിയ പത്രങ്ങളില്‍ അച്ചടിച്ചുവന്ന വാര്‍ത്തകള്‍ സഹിതം പുറത്തുവന്നത്. അതില്‍പ്പിന്നെ, കേരളത്തിലെ ബൂര്‍ഷ്വാ മാധ്യമങ്ങളും യുഡിഎഫും വരദാചാരിയെക്കുറിച്ച് മിണ്ടിയിട്ടില്ല. വിചിത്രമെന്നു പറയട്ടെ, സിബിഐ ഇപ്പോഴും വരദാചാരിയെത്തന്നെ ആശ്രയിക്കുന്നു!

സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ പിണറായി രണ്ടു പ്രധാന കാര്യങ്ങളാണ് ഊന്നിയത്.

ഒന്ന്: ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി തെറ്റാണ്.
രണ്ട്: സിബിഐ ഈ കേസില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം നിയമപരമായി സാധുതയില്ലാത്തതാണ്.

ഈ രണ്ടു കാര്യവും സമര്‍ഥിക്കുന്ന തെളിവുകളാണ് റിട്ടില്‍ നിരത്തുന്നത്. അവയെ ഖണ്ഡിക്കാന്‍ എതിര്‍ സത്യവാങ്മൂലത്തിലൂടെ സിബിഐ നിരത്തുന്ന 17 ന്യായവാദങ്ങള്‍ പര്യാപ്തമാകുന്നില്ല. മാത്രമല്ല, നേരത്തെ പറഞ്ഞതും പരാജയപ്പെട്ടതുമായ വാദമുഖങ്ങളില്‍നിന്ന് ഒരിഞ്ചുപോലും കേന്ദ്ര അന്വേഷണ ഏജന്‍സി മുന്നോട്ടുപോകുന്നുമില്ല. സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണല്ലോ കേസ്. അങ്ങനെ നഷ്ടമുണ്ടായത് ആരുടെ, ഏത് പ്രവൃത്തികൊണ്ടാണ് എന്ന് കണ്ടുപിടിക്കലാണ് യഥാര്‍ഥത്തില്‍ ലാവ്ലിന്‍ കേസിന്റെ അടിസ്ഥാനം. ആ അടിസ്ഥാന വസ്തുത കണ്ടെത്താന്‍ പ്രത്യേകമായ പരിശ്രമമൊന്നും വേണ്ടതില്ല. പിണറായി വിജയന്‍ മന്ത്രിയായപ്പോള്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പണി അതിവേഗം നടന്നിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ക്യാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് വന്നപ്പോള്‍ ആദ്യം പണി മുടങ്ങി. ധാരണപത്രം കരാറാക്കി മാറ്റാനുള്ള പ്രക്രിയക്കിടെ ഏകപക്ഷീയമായി പിന്മാറിയത് യുഡിഎഫ് ഗവമെന്റാണ്. സംസ്ഥാനത്തിന് വിദേശത്തുനിന്ന് ലഭിക്കുമായിരുന്ന സഹായം ഇല്ലാതാക്കുന്ന ആ തീരുമാനം എന്തിനെടുത്തു, എന്തുകൊണ്ട് ധാരണപത്രം കാലഹരണപ്പെടാന്‍ വിട്ടു,
എസ്എന്‍സി ലാവ്ലിന്‍ കമ്പനി പണം തരില്ലെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണോ അത്, സഹായം തുടരുന്നതിന് ലാവ്ലിന്‍ കമ്പനി നടത്തിയ ശ്രമങ്ങളോടും അഭ്യര്‍ഥനയോടും പ്രതികരിക്കാതിരുന്നതെന്ത് എന്നിങ്ങനെയുള്ള സുപ്രധാന ചോദ്യങ്ങള്‍ക്ക് സിബിഐ ഉത്തരം കാണുന്നില്ല. ഇതിനൊന്നും അവര്‍ക്ക് മറുപടിയില്ലാഞ്ഞിട്ടല്ല, മറിച്ച്, മറുപടി പറഞ്ഞാല്‍ പ്രതിക്കൂട്ടിലെത്തുക സ്വന്തം രാഷ്ട്രീയ യജമാനന്‍മാരാണ് എന്ന് മറ്റാരെക്കാള്‍ നന്നായി സിബിഐ തിരിച്ചറിയുന്നുണ്ട്. ധാരണാപത്രത്തിനുപകരം കരാര്‍ വയ്ക്കുന്നതിന് ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകളോടും ശ്രമങ്ങളോടും അന്നത്തെ മുഖ്യമന്ത്രി ആന്റണിയും വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസനും കാട്ടിയ അലംഭാവപൂര്‍ണ്ണവും നിഷേധാത്മകവുമായ സമീപനം തെളിയിക്കുന്ന രേഖകള്‍ സിബിഐ തന്നെ സമര്‍പ്പിച്ചവയിലുണ്ട്. റിട്ടിന്റെ ഭാഗമായി സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടാണ് സിബിഐയുടെ ഈ ഒളിച്ചുകളി.

കമ്പനിയെ കണ്ടുപിടിച്ച് കരാറും ധാരണപത്രവുമുണ്ടാക്കിയത് യുഡിഎഫിന്റെ കാലത്താണെന്നു സമ്മതിക്കുന്ന സിബിഐ, അന്ന് അധികാരസ്ഥാനങ്ങളിലിരുന്നവര്‍ക്ക് എന്താണ് പങ്കാളിത്തം എന്ന് ശ്രദ്ധിക്കുന്നില്ല. കരാറിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഉണ്ടായിരുന്നവര്‍ വരാത്ത കേസില്‍ എങ്ങനെ ഇടക്കാലത്ത്, കുറഞ്ഞ കാലയളവില്‍മാത്രം മന്ത്രിസ്ഥാനത്തിരുന്ന ഒരാള്‍ പ്രതിയായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് സിബിഐ മാത്രമാണ്. സിബിഐയുടെ ചെന്നൈയിലെ എസ്പി എസ് മുരുകന്‍ സമര്‍പ്പിച്ച 36 പേജുള്ള എതിര്‍സത്യവാങ്മൂലത്തില്‍ അതൊന്നും കാണാനില്ല. റിട്ട് ഹര്‍ജിയില്‍ പിണറായി ഉന്നയിച്ച പ്രശ്നങ്ങള്‍ ഈ കേസില്‍ സിബിഐ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അവയോടൊന്നും പ്രതികരിക്കാന്‍ മുതിരാതെ, ഒറ്റനോട്ടത്തില്‍ത്തന്നെ പരിഹാസ്യമെന്നു കാണാവുന്ന വാദങ്ങളാണ് സിബിഐ നിരത്തുന്നത്.

അതിലൊന്ന്, "പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. രാഷ്ട്രീയമായി വളരെ ഉയര്‍ന്ന പദവിയാണിത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നതില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായത്തിന് വലിയ പങ്കുണ്ട്'' എന്നാണ്. അതേ അര്‍ഥത്തില്‍, കേന്ദ്ര മന്ത്രിസഭയെ നിയന്ത്രിക്കുന്ന സോണിയ ഗാന്ധിയാണ് സിബിഐ എന്തു ചെയ്യണമെന്ന് തീരുമാനിക്കുക എന്ന പ്രത്യാരോപണവും ആയിക്കൂടേ? 'രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതിയുടെ വിധി പറയുന്നതു പ്രതി ഗൂഢാലോചന മുഴുവന്‍ അറിഞ്ഞിരിക്കണം എന്നില്ല എന്നാണ്. എന്നാല്‍, കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് അതുകൊണ്ട് ഇല്ലാതാകുന്നില്ല' എന്നു വാദിച്ച്, ഒരന്വേഷണ ഏജന്‍സിക്കു ചേരാത്ത അനുമാനങ്ങളിലും പരിഹാസ്യമായ താരതമ്യത്തിലുമാണ് സിബിഐ എത്തുന്നത്.

പിണറായിയെ പ്രതിയാക്കാന്‍ തെളിവാണല്ലോ വേണ്ടത്. എവിടെ തെളിവ് എന്നു ചോദിക്കുമ്പോള്‍ കൃത്യമായി പറയാന്‍ ഒന്നുംതന്നെ ഇല്ല സിബിഐയുടെ കൈവശം. 86 കോടി നഷ്ടപ്പെടുത്തിയവരെ കണ്ടെത്താന്‍ സിബിഐ എന്തിനു മടിക്കുന്നു എന്ന ചോദ്യത്തിനുത്തരം ആ ഏജന്‍സിയുടെ രാഷ്ട്രീയ വിധേയത്വം എന്നുതന്നെയാണ്. തലശേരിയിലെ ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ മന്ത്രിസ്ഥാനമൊഴിഞ്ഞിട്ടും പിണറായി താല്‍പ്പര്യം കാട്ടി, പദ്ധതിനടത്തിപ്പ് സംബന്ധിച്ച് മന്ത്രി എന്ന നിലയില്‍ വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി എന്നതൊക്കെ കുറ്റാരോപണമായാണ് നിരത്തുന്നത്. അതായത്, ഒരു മന്ത്രി തന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി അനിവാര്യമായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ കുറ്റങ്ങളാകുന്നു!

ലാവ്ലിന്‍ കേസിന്റെ വിവിധ ഘട്ടങ്ങളില്‍ സുവ്യക്തമായി മറുപടി പറയപ്പെട്ടതും കേസ് രേഖകള്‍കൊണ്ടുതന്നെ ഖണ്ഡിക്കപ്പെട്ടതുമായ 17 കാര്യങ്ങള്‍ മാത്രമേ ഇപ്പോഴും സിബിഐക്ക് സമര്‍പ്പിക്കാനുള്ളൂ എന്നത്, തുടക്കംമുതല്‍ ഈ കേസ് രാഷ്ട്രീയമായി കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന വസ്തുതയ്ക്കാണ് അടിവരയിടുന്നത്. സിബിഐ ഇപ്പോഴും വരദാചാരിയുടെ ലെവലില്‍തന്നെയാണ്്. അതിനപ്പുറം പോകാന്‍ അവര്‍ക്ക് അനുവാദമില്ല. എന്തുകൊണ്ട് യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ ഒഴിവാക്കപ്പെട്ടു എന്നുപറയാനുള്ള അവരുടെ ശേഷിയില്ലായ്മതന്നെയാണ്, സുപ്രീംകോടതിയില്‍പ്പോലും വസ്തുതാവിരുദ്ധവും പരിഹാസ്യവുമായ സത്യവാങ്മൂലം നല്‍കാന്‍ ആ അന്വേഷണ ഏജന്‍സിയെ നിര്‍ബദ്ധരാക്കിയത്.