Friday, September 11, 2009

രേഖകളെ എന്തിന് ഭയം?

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയ രേഖകളെക്കുറിച്ച് വിവാദം കത്തിക്കാനുള്ള ശ്രമം അറപ്പുളവാക്കും വിധം തുടരുകയാണ്. പി സി ജോര്‍ജ് എന്ന വിവാദരോഗി തുടങ്ങിയത് ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുകയും നിയമസഭയില്‍ ഇറങ്ങിപ്പോക്കിന് കാരണമാക്കുകയും ചെയ്തിരിക്കുന്നു. കേസിലെ പ്രസക്തമായ രേഖകള്‍ പിണറായി കോടതിയില്‍ എത്തിച്ചതാണ് എല്ലാവരെയും അസ്വസ്ഥരാക്കുന്നത്. തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന ഗവര്‍ണര്‍ സിബിഐക്ക് നല്‍കിയ അനുമതി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി സുപ്രീം കോടതിയിലെത്തിയത്.

ലാവ്ലിന്‍ കേസില്‍ ഇതുവരെയുണ്ടായ ഒരു പ്രത്യേകത, സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ട് പരിശോധിച്ച നിയമവേദികളിലൊന്നുംതന്നെ അതിന് സ്വീകാര്യത കിട്ടിയില്ല എന്നതാണ്. ആദ്യം സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലാണ് അതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചത്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ പര്യാപ്തമായ ഒന്നുംതന്നെ അന്വേഷണ റിപ്പോര്‍ട്ടിലില്ല എന്നാണ് അഡ്വക്കറ്റ് ജനറല്‍ കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലുള്ള നിയമോപദേശമാണ് നല്‍കിയതും. അടുത്ത നിയമപരിശോധന നടന്നത് സിബിഐ പ്രത്യേക കോടതിയിലാണ്. കുറ്റപത്രത്തില്‍ അപാകത കണ്ടെത്തിയ കോടതി, ജി കാര്‍ത്തികേയനുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടു. മൂന്നാമത്തെ ഘട്ടം സുപ്രീം കോടതിയിലാണ്. ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ സാധുത ചോദ്യംചെയ്ത് പിണറായി നില്‍കിയ റിട്ട് ഫയലില്‍ സ്വീകരിച്ച പരമോന്നത കോടതി, ആ റിട്ടില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പ്കണ്ടെത്തി എന്നാണര്‍ഥം. അതായത്, അഡ്വക്കറ്റ് ജനറല്‍മുതല്‍ സുപ്രീം കോടതിവരെ നിയമപരമായ പ്രശ്നങ്ങള്‍ ഈ കേസില്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. അതിന് വിരുദ്ധമായി വന്ന ഏക നിയമാഭിപ്രായം ഗവര്‍ണര്‍ ആശ്രയിച്ച ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയുടേതാണ്. സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ക്ക് ഔദ്യോഗികമായി നിയമോപദേശം വാങ്ങാന്‍ സോളിസിറ്റര്‍ ജനറല്‍, അറ്റോര്‍ണി ജനറല്‍, അഡ്വക്കറ്റ് ജനറല്‍ എന്നെല്ലാമുള്ള ഭരണഘടനാ സ്ഥാപനങ്ങളുണ്ടെന്നിരിക്കെ അടുത്തൂ പറ്റിയ ആളെ ഒരു ലക്ഷം രൂപ ഇനാം നല്‍കി നിയമോപദേശം തരപ്പെടുത്തിയതുതന്നെ ആക്ഷേപാര്‍ഹമായ വിഷയമായി നില്‍ക്കുന്നു. ഇത്രയും കാര്യങ്ങള്‍ പരിഗണിച്ചാല്‍തന്നെ, നിയമത്തിന്റെ വഴിയില്‍ പിണറായി ഉയര്‍ത്തിയ പ്രശ്നത്തിന്റെ ഗൌരവം ബോധ്യമാകും.

സുപ്രീം കോടതിയില്‍ കേസ് പരിഗണനയിലാണ്. രാജ്യത്തെ ഏതൊരു പൌരനും തന്റെ ഭാഗം നിയമപരമായി തെളിയിക്കാന്‍ അവകാശമുണ്ട്. കോടതിയില്‍ ചെന്ന് 'ഞാന്‍ നിരപരാധിയാണ്' എന്ന് വിലപിക്കുകയല്ല, നിരപരാധിത്വം തെളിയിക്കാനുള്ള രേഖകളും മറ്റു തെളിവുകളും ഹാജരാക്കി അവയുടെ ആധികാരികത സമര്‍ഥിക്കുകയാണ് ചെയ്യുക. അങ്ങനെ രേഖകള്‍ പിണറായി ഹാജരാക്കിയതാണ് ഇപ്പോള്‍ തല്‍പ്പരകക്ഷികളുടെ ഉറക്കം കെടുത്തുന്നത്.

ആഗസ്ത് 31ന് പിണറായി വിജയന്റെ റിട്ട് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചതോടെയാണ് രേഖകളെച്ചൊല്ലി പി സി ജോര്‍ജിന്റെ നാക്ക് വാടകയ്ക്കുകൊടുത്തത്. അതിന് ഒരു കാരണമുണ്ട്. റിട്ട് ഫയലില്‍ സ്വീകരിക്കില്ല എന്നാണ് തല്‍പ്പര കക്ഷികള്‍ കരുതിയിരുന്നത്. അത് മുന്നില്‍ കണ്ടുകൊണ്ട് റിട്ട് ക്രിമിനലോ സിവിലോ പൊതുതാല്‍പ്പര്യ വിഭാഗത്തിലോ എന്നെല്ലാമുള്ള വാര്‍ത്താ വിവാദങ്ങള്‍ സൃഷ്ടിച്ചു. ഇല്ലാപ്രശ്നങ്ങളില്‍ 'നിയമവിദഗ്ധരുടെ' അഭിപ്രായങ്ങള്‍ നിരത്തി. സുപ്രീംകോടതി പക്ഷേ, അത്തരക്കാരെ നിരാശരാക്കി. അതോടെയാണ് 'മന്ത്രിസഭാ രേഖകള്‍ എങ്ങനെ കിട്ടി' എന്ന ചോദ്യവുമായി ആഗസ്ത് 31ന് പി സി ജോര്‍ജ് ഇറങ്ങിയത്. പിറ്റേന്നത്തെ പത്രത്തില്‍ ഒന്നാംപേജില്‍ത്തന്നെ മനോരമ ആ ചോദ്യം ആവര്‍ത്തിച്ചു. "മന്ത്രിസഭാ യോഗ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഈ രേഖകളില്‍ ചിലതിന്റെ രഹസ്യ സ്വഭാവത്തെക്കുറിച്ചും ഹര്‍ജിക്കാരന് ഇതാക്കെ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും സംശയമുയര്‍ന്നിട്ടുണ്ട്'' എന്നാണ് ആ പത്രം എഴുതിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാതൃഭൂമിയും മറ്റു ചില പത്രങ്ങളും പി സി ജോര്‍ജും രംഗം കൊഴുപ്പിച്ചു. സെപ്തംബര്‍ നാലിന് പി സി ജോര്‍ജ് കൊച്ചിയില്‍ പത്രസമ്മേളനം വിളിച്ച് രേഖകള്‍ മോഷ്ടിച്ചതാണെന്ന് ആരോപിച്ചു. അദ്ദേഹം പറഞ്ഞു:

''സുപ്രധാനവും അതീവ രഹസ്യവുമായ ക്യാബിനറ്റ് നോട്ടുകള്‍ ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രാജിവെക്കണം''. (മനോരമ)

ഗവര്‍ണറുടെ ഓഫീസില്‍നിന്ന് ഈ പറഞ്ഞ രേഖകളെല്ലാം പിണറായി വിജയന്റെ അഭിഭാഷകര്‍ക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയിട്ടുണ്ട്(നമ്പര്‍ ജിഎസ് 4- 392-09). സംസ്ഥാന സര്‍ക്കാര്‍ രേഖ നല്‍കിയതിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടവര്‍ അതേ രേഖ നല്‍കിയ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യമുയര്‍ത്തുന്നതിന് ഇനി ചെവിയോര്‍ക്കാം! രണ്ടുദിവസംകൊണ്ട് രേഖാമോഷണ ആരോപണം ജോര്‍ജ് തന്നെ വിഴുങ്ങി. സെപ്തംബര്‍ ഏഴിന് കോട്ടയത്ത് പത്രസമ്മേളനം. "രേഖകള്‍ വിവരാവകാശ നിയമപ്രകാരം കിട്ടിയതാണെങ്കില്‍ അതിന്റെ പകര്‍പ്പെടുക്കാനുള്ള നിശ്ചിത തുക ഏതു ട്രഷറിയിലാണ് അടച്ചതെന്ന് വ്യക്തമാക്കണ''മെന്നായി ആവശ്യം. പിണറായി സമര്‍പ്പിച്ച രേഖയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഒപ്പോ സീലോ ഇല്ല എന്ന ദുര്‍ബലമായ വാദത്തിലേക്കും ജോര്‍ജ് ചുരുങ്ങി. അപ്പോഴേക്കും പിണറായി സമര്‍പ്പിച്ച രേഖകളാകെ നിയമാനുസൃതം നേടിയതാണെന്നും ഏതൊരു പൌരനും ലഭിച്ചിരിക്കേണ്ട അനിവാര്യമായ നീതിയാണ് അദ്ദേഹത്തിനും കിട്ടിയതെന്നുമുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള അപാകവുമുണ്ടായിട്ടില്ലെന്നും മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ പിണറായി വിജയനു നല്‍കിയത് നിയമപ്രകാരമാണെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ വ്യക്തമാക്കി. രേഖകള്‍ ആരും എടുത്തുകൊണ്ടുപോയതല്ലെന്നും നിയമപ്രകാരം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു നല്‍കിയതാണെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചു. ഇതിന് 774 രൂപ സര്‍ക്കാരിലേക്ക് ഒടുക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് അഡ്വ. ആസിഫ് അലിക്ക് ഇതേ രേഖകള്‍ നല്‍കിയിട്ടുണ്ട്. മന്ത്രിസഭ ഒരു തീരുമാനമെടുത്താല്‍ അതിന്റെ രേഖകള്‍ നല്‍കണമെന്ന് വിവരാവകാശ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്രയുമായതോടെ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നു കണ്ട പി സി ജോര്‍ജ് ഗവര്‍ണറുടെ ഓഫീസിലേക്ക് തിരിഞ്ഞു. ഗവര്‍ണറുടെ ഓഫീസിലെ കംപ്യൂട്ടറില്‍നിന്ന് മോഷ്ടിച്ചതാണ് രേഖകള്‍ എന്ന് പുതിയ ആരോപണം. അതിനു തെളിവായി പറഞ്ഞത് ഏതോ കടലാസില്‍ ഗവര്‍ണറുടെ സെക്രട്ടറിയുടെ വെബ് അഡ്രസുണ്ടെന്ന്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ നിയമസഭയില്‍ പി സി ജോര്‍ജിന്റെ വാദമുഖങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് കണ്ടത്.

പിണറായി റിട്ട് സമര്‍പ്പിച്ചത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോടതിയിലാണ്. അവിടെ ക്രമവിരുദ്ധമായ ഏതെങ്കിലും രേഖ നല്‍കിയിട്ടുണ്ടെങ്കില്‍ അത് കോടതി നോക്കിക്കൊള്ളും. അക്കാര്യത്തില്‍ എന്തിന് പി സി ജോര്‍ജും ഉമ്മന്‍ചാണ്ടിയും വേവലാതിപ്പെടണം? ഗവര്‍ണറുടെ ഓഫീസില്‍നിന്ന് വിവരാവകാശപ്രകാരം ഏതെങ്കിലും രേഖ പിണറായിക്കോ മറ്റാര്‍ക്കെങ്കിലുമോ കിട്ടിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഏതൊക്കെ എന്ന് പി സി ജോര്‍ജിന് അറിയണമെങ്കില്‍ അതിനും നിയമപരമായ വഴികളുണ്ട്. പത്രസമ്മേളനം വിളിച്ച്, രേഖ മോഷ്ടിച്ചതാണെന്ന ആരോപണമുന്നയിക്കലല്ല വഴിയെന്നര്‍ഥം. ജോര്‍ജ് പറയുന്നതുകേട്ടു, 744 രൂപ അടയ്ക്കേണ്ടിടത്ത് പിണറായി 740 രൂപയേ അടച്ചുള്ളൂ എന്ന്. പണമടച്ചിട്ടാണ് രേഖ വാങ്ങിയതെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചത് ആശ്വാസം. ഇനി 744 രൂപയല്ല അടച്ചതെന്ന് പി സി ജോര്‍ജിന് തെളിയിക്കാമോ? അങ്ങനെ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ പണി മതിയാക്കാമോ? എവിടെ. ഉളുപ്പുള്ളവരോടല്ലേ ഇതൊക്കെ ചോദിച്ചിട്ട് ഫലമുള്ളൂ. 374 കോടിയുടെ അഴിമതി നടത്തിയെന്ന് പാടിനടന്നവര്‍ ഇപ്പോള്‍ നാലുരൂപ കുറച്ചേ അടച്ചുള്ളൂ എന്ന ആരോപണവുമായി രംഗത്തുവരുന്നത് രസകരംതന്നെ.

പിണറായിക്ക് വളരെ വേഗം രേഖകള്‍ കിട്ടി; മറ്റുചിലര്‍ക്ക് കിട്ടാന്‍ വൈകി എന്നൊരു മുനയില്ലാത്ത ആരോപണവും കേട്ടു. അപേക്ഷകന്‍ പിണറായി ആകുമ്പോള്‍ ഒന്നോ രണ്ടോ മാസം വച്ചുതാമസിപ്പിച്ചേ രേഖകള്‍ കൊടുക്കാന്‍ പാടുള്ളൂ എന്ന് നിയമമുള്ളതുപോലെ! പിണറായി പോയി ട്രഷറിയില്‍ ക്യൂനിന്ന് കാശടയ്ക്കാത്തതിലാണത്രെ പുതിയ കുണ്ഠിതം. പി സി ജോര്‍ജും ഉമ്മന്‍ചാണ്ടിയുമൊക്കെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടോക്കണെടുത്ത് ക്യൂവില്‍ നിന്നാണല്ലോ സ്വന്തം പേരില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാറുള്ളത്.

ഇതുവരെ പറഞ്ഞതല്ല ഈ കേസിലെ കാര്യം. പിണറായി തനിക്ക് സമര്‍ഥിക്കാനുള്ള കാര്യങ്ങള്‍ക്ക് ബലം നല്‍കുന്ന രേഖകള്‍ സുപ്രീം കോടതിയില്‍ എത്തിച്ചതിന്റെ അസ്വസ്ഥതയാണ് യഥാര്‍ഥ പ്രശ്നം. ആ രേഖകള്‍ ഒരിക്കലും പിണറായിക്ക് കിട്ടാന്‍ പാടില്ലായിരുന്നു എന്നതാണ് പി സി ജോര്‍ജിന്റെയും ഉമ്മന്‍ചാണ്ടിയുടെയും വാശി. അതായത് മാതൃഭൂമിയും മനോരമയും സര്‍വ ചാനലുകളും ചോര്‍ത്തിയെടുത്തും ദാനംപറ്റിയും വ്യക്തിഹത്യക്കുവേണ്ടി എടുത്തിട്ട് അലക്കുന്ന രേഖകള്‍ സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ പിണറായി വിജയന്‍ ഉപയോഗിച്ചുകൂടെന്ന്. ആ രേഖകളെ എന്തിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇങ്ങനെ ഭയപ്പെടുന്നു? അത് കോടതി പരിശോധിച്ചാല്‍ എന്താണ് നിങ്ങള്‍ക്കുണ്ടാകുന്ന ദോഷം? ഒരു രേഖയുമില്ലാതെ പിണറായി കോടതിയില്‍ ചെന്ന് കൈയും കെട്ടിനിന്നാല്‍ നിങ്ങളുടെ ഈ വെപ്രാളരോഗം അവസാനിക്കുമോ? നിങ്ങള്‍ പറയുന്നതൊന്നുമല്ല, മറ്റു ചിലതാണ് ലാവ്ലിന്‍ കേസിന്റെ യാഥാര്‍ഥ്യമെന്ന് തെളിയിക്കാന്‍ ആ രേഖകള്‍ കാരണമാകുമെന്ന് പേടിയുണ്ടോ? എങ്കില്‍ അത് തുറന്നു പറയണം. അല്ലാതെ ഓരോ ദിവസവും പുതിയ കള്ളങ്ങളുമായി മലയാളിയുടെ പത്രവായനശീലത്തെപ്പോലും അപഹസിച്ചുകൊണ്ടുള്ള ഈ കളി ഓക്കാനമുണ്ടാക്കുന്നതാണ്. 'രേഖ' ചോര്‍ത്തി എന്ന് ആദ്യം ആരോപിച്ചതുമുതല്‍ പി സി ജോര്‍ജും അദ്ദേഹത്തിന്റെ വാഗ്‌വിസര്‍ജ്യം വാരിമോന്തുന്ന പത്രങ്ങളും മാറ്റിമാറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി സത്യസന്ധമായി പുനഃപ്രസിദ്ധീകരിച്ച് അതിലെ പൊളിഞ്ഞ കള്ളങ്ങള്‍ ഏറ്റുപറഞ്ഞ് വായനക്കാരോട് പരസ്യമായി മാപ്പ് യാചിച്ചാലും തീരുന്നതല്ല നിങ്ങളുടെ മനസ്സിലെ മാലിന്യവും അതിനോട് ജനങ്ങള്‍ക്കുള്ള പുച്ഛവും.

Sunday, September 6, 2009

അല്‍പ്പമെങ്കിലും ലജ്ജിക്കാം

ഓരോ വ്യാജവാര്‍ത്തയ്ക്കും മറുപടി പറഞ്ഞുപോയില്ലെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ എത്രത്തോളം വഷളായ സ്ഥിതിയിലെത്തും എന്നു നോക്കുക. ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനം മറികടന്ന് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെതിരെ പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് കുത്തിപ്പൊക്കി ഇത്രത്തോളം ആക്കിയെടുക്കാന്‍ പാടുപെട്ടവര്‍ക്ക് സഹിക്കാനാവുന്നതായിരുന്നില്ല അത്. തങ്ങള്‍ കെട്ടിച്ചമച്ച കേസില്‍, തങ്ങള്‍ ഇച്ഛിക്കുംപടി പിണറായി സിബിഐ കോടതിയില്‍ വിചാരണ നേരിടണം, അതിലേക്കെത്തുന്നതിനായി നടത്തിയ ഉപജാപങ്ങളും വഴിവിട്ട നീക്കങ്ങളും അധികാര ദുര്‍വിനിയോഗവും ചെലവിട്ട ലക്ഷങ്ങളും ചര്‍ച്ചചെയ്യപ്പെടരുത് എന്നാണ് അവരുടെ ഇംഗിതം. നിയമത്തിന്റെ വഴി എന്നാല്‍ വിചാരണ നേരിടല്‍ മാത്രമാണ് എന്നത്രെ അവരുടെ വാശി. സിബിഐയുടെ നിയമവിരുദ്ധ നീക്കങ്ങള്‍ ചോദ്യംചെയ്യുന്നതും മന്ത്രിസഭയെ മറികടന്ന് ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് തെറ്റാണെന്ന് വാദിക്കുന്നതും മഹാപാപമാണെന്നത്രെ അവരുടെ നിയമം. അതുകൊണ്ട്, നിയമം അനുശാസിക്കുന്ന മാര്‍ഗങ്ങള്‍ പിണറായിക്ക് നിഷിദ്ധമാണെന്ന് അവരങ്ങ് സ്വയം പ്രഖ്യാപിച്ചു.

സുപ്രീം കോടതിയില്‍ റിട്ട് നല്‍കിയപ്പോള്‍, അത് പൊതു താല്‍പ്പര്യ ഹര്‍ജി വിഭാഗത്തിലാക്കിയെന്നും അതില്‍ ഗൂഢാലോചനയുണ്ടെന്നും ആദ്യവിവാദം; നിയമ വിദഗ്ധരെ അണിനിരത്തല്‍; ചര്‍ച്ച; കോലാഹലം. കോടതി രജിസ്ട്രിയാണ് അതൊക്കെ തീരുമാനിക്കുന്നതെന്നും ക്രിമിനല്‍ റിട്ടായാണ് പരിഗണിക്കുന്നതെന്നും വ്യക്തമായപ്പോള്‍ ഏതു ബെഞ്ചിലേക്ക് പോകുന്നുവെന്ന് സംശയം. തുടര്‍ന്ന് കേവിയറ്റ്, കക്ഷിചേരല്‍. കേസ് കോടതി പരിഗണിക്കുന്ന ദിവസം മാധ്യമപ്പട സജ്ജരായി. ഫയലില്‍ സ്വീകരിക്കില്ലെന്നാണ് അവര്‍ കരുതിയത്. സ്വീകരിച്ചപ്പോള്‍ നൈരാശ്യം. സിബിഐ കോടതിയിലെ വിചാരണയ്ക്ക് സ്റ്റേ കിട്ടിയില്ലെന്നാണ് മാതൃഭൂമിയുള്‍പ്പെടെ വാര്‍ത്തകൊടുത്തത്. സ്റ്റേ വേണമെന്ന ആവശ്യം അന്ന് കോടതിയില്‍ ഉയര്‍ന്നിരുന്നില്ല. എന്നിട്ടും സ്റ്റേ കിട്ടിയില്ല എന്നാഘോഷിക്കാന്‍ തയ്യാറായ മാധ്യമങ്ങളുടെ മാനസികാവസ്ഥ ചിന്തിച്ചുനോക്കാവുന്നതേയുള്ളൂ.

പിണറായി കോടതിയില്‍ കൊടുത്ത രേഖകള്‍ എവിടെ നിന്നുകിട്ടി എന്നതായി അടുത്ത വിവാദം. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച നാള്‍മുതല്‍, ആ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഒന്നൊന്നായി പ്രസിദ്ധീകരിക്കുന്നവരാണ് ഈ മാധ്യങ്ങള്‍. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ്, മനോരമ, ജയ്‌ഹിന്ദ് ചാനലുകളും മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളും അഭിമാനപൂര്‍വം വായനക്കാരോട് പറഞ്ഞത്, രേഖ ഞങ്ങള്‍ക്കു കിട്ടി എന്നാണ്. അങ്ങനെ പത്രക്കാര്‍ക്ക് ചുളുവില്‍ സംഘടിപ്പിക്കാനായ; ഫോട്ടോസ്റ്റാറ്റടക്കം പ്രസിദ്ധീകരിച്ച രേഖ പിണറായി വിജയന്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍മാത്രം 'രഹസ്യ സ്വഭാവ'ത്തിന്റെ പ്രശ്നം വരുന്നതെങ്ങനെ? പത്രങ്ങള്‍ക്ക് കിട്ടിയ രേഖയുടെ കോപ്പി, കേസില്‍ തനിക്കെതിരായ ആരോപണങ്ങളെ നേരിടാന്‍ പിണറായി വിജയന് കിട്ടാന്‍ പാടില്ലെന്ന നിര്‍ബന്ധം ആരുടെ കുബുദ്ധിയില്‍നിന്നുദിച്ചതാണ്?

ഈ കേസിലെ ഒരു കഥാപാത്രം ക്രൈം വാരിക പത്രാധിപരാണല്ലോ. അയാള്‍ക്ക് എവിടെനിന്ന് രേഖകള്‍ കിട്ടി എന്ന് അന്വേഷിക്കേണ്ടതല്ലേ? നന്ദകുമാര്‍ മന്ത്രിയല്ല, രാഷ്ട്രീയനേതാവല്ല, നാലുപേര്‍ കാണ്‍കെ കൊണ്ടുനടക്കാവുന്ന ഒരു വാരികയുടെ പത്രാധിപരുമല്ല. അയാള്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്, കുറെയേറെ രേഖകള്‍ കോടതിയില്‍ കൊടുത്തിട്ടുമുണ്ട്. ഒരു അശ്ളീല വാരികക്കാരന് എങ്ങനെ ഇതെല്ലാം കിട്ടി; സുപ്രീം കോടതിയിലടക്കം കേസുനടത്താനും രാജ്യം ചുറ്റി പത്രസമ്മേളനം വിളിക്കാനും എവിടെനിന്ന് പണം എന്ന് തിരക്കേണ്ടതല്ലേ? അതല്ലേ ഈ കേസിലെ അസ്വാഭാവികത? എന്നിട്ടെന്തേ നമ്മുടെ മാന്യമാധ്യമങ്ങള്‍ മിണ്ടുന്നില്ല?

ഒരു കാര്യംകൂടി. പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ റിട്ട് നല്‍കിയപ്പോള്‍, അതിന് നമ്പരിടുന്നതിനുമുമ്പുതന്നെ കോപ്പി കൈക്കലാക്കിയ മാധ്യമങ്ങള്‍ ഇവിടെയുണ്ട്. അത് ഏതു മാര്‍ഗത്തിലൂടെ എന്ന് അവര്‍ തന്നെ വെളിപ്പെടുത്തട്ടെ. അങ്ങനെ കിട്ടാന്‍ വിവരാവകാശ നിയമത്തില്‍ വല്ല വ്യവസ്ഥയുമുണ്ടോ? അഥവാ അത് ഉപയോഗിച്ചിട്ടുണ്ടോ?

പിണറായി വിജയന്‍ സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയാണ്; പരമോന്നത സമിതിയില്‍ അംഗമാണ്. അദ്ദേഹത്തിനെതിരെ രാഷ്ട്രീയപ്രേരിതമായി കേസ് വന്നപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ സഹായവുമായി സ്വമേധയാ മുന്നോട്ടുവന്നത്, നാടിനുവേണ്ടി പൊരുതിമരിച്ച രക്തസാക്ഷികളുടെ ബന്ധുക്കളും സ്വാതന്ത്ര്യ സമര സേനാനികളും ഇ കെ നായനാരെപ്പോലുള്ള മണ്‍മറഞ്ഞ നേതാക്കളുടെ പ്രിയപ്പെട്ടവരുമാണ്. മുതലാളിത്തരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ടിയാണ് സിപിഐ എം. ആ പാര്‍ടിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആക്രമണത്തിന്റെ ഭാഗമാണ് ലാവ്ലിന്‍ കേസ് എന്ന തിരിച്ചറിവോടെ ജനലക്ഷങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്ന കാഴ്ച കേരളം കണ്ടതാണ്.

കുറെക്കാലം നടത്തിയ ദുഷ്പ്രചാരണങ്ങളും ഉപജാപങ്ങളും തിരിച്ചടിച്ചുതുടങ്ങി എന്ന തിരിച്ചറിവാണ് ലാവ്ലിന്‍ കേസിന്റെ ഏറ്റവുമൊടുവിലത്തെ വിശേഷം. പിണറായി വിജയന്റെ രക്തത്തിന് ദാഹിച്ചവര്‍ക്ക് അത് ലഭിക്കുക അത്ര എളുപ്പമല്ല എന്ന് മനസ്സിലായിരിക്കുന്നു. അവര്‍ പക്ഷേ, നിര്‍ത്തുന്നില്ല.

സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയെന്നാണ് പുതിയ ആരോപണം. പി സി ജോര്‍ജ് തുടങ്ങിവച്ചു. സുപ്രീം കോടതി റിട്ട് ഫയലില്‍ സ്വീകരിച്ച അന്നുതന്നെ മലയാളമനോരമ വെള്ളംകൂട്ടാതെ അതുവിഴുങ്ങി. പിന്നെ മംഗളംപത്രം അത് ഏറ്റെടുത്തു. ഏറ്റവുമൊടുവില്‍ മാതൃഭൂമിയുടെ മുഖ്യവാര്‍ത്ത വന്നു, ലാവലിന്‍ രേഖകള്‍ ചോര്‍ന്നത് മുഖ്യമന്ത്രി അന്വേഷിക്കുന്നു എന്ന്.

ആ വാര്‍ത്തയുടെ ചില ഭാഗങ്ങള്‍ ഇവിടെ:

കൊച്ചി: ലാവലിന്‍ കേസ് സംബന്ധിച്ച മന്ത്രിസഭാ രേഖകള്‍ ചോര്‍ന്നത് ഗൌരവമായി കണക്കിലെടുത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമം അനുസരിച്ച് അതിന് അപേക്ഷിക്കുന്നവര്‍ക്ക് നല്‍കാമെങ്കിലും ലാവലിന്‍ രേഖകള്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ പിണറായി വിജയന്‍ അതിനായി ബന്ധപ്പെട്ട പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ നല്‍കിയിട്ടില്ല. ................ ഈ സാഹചര്യത്തില്‍ പിണറായി വിജയനുവേണ്ടി രേഖകള്‍ ആരോ ചോര്‍ത്തിക്കൊടുത്തതാണെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം. വിശദമായ അന്വേഷണത്തിനായി അദ്ദേഹം നടപടികള്‍ സ്വീകരിച്ചുവരുന്നു.........ആഭ്യന്തര വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനാകാം രേഖകള്‍ ചോര്‍ത്തി പിണറായിയുടെ കൈയില്‍ എത്തിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയിക്കുന്നുണ്ട്....

എന്തുതോന്നുന്നു?

2009 ജൂണ്‍ 16ന് പിണറായി വിജയന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ നോക്കാം.

"വിഷയം: എനിക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംബന്ധിച്ച്

എസ്എന്‍സി ലാവലിന്‍ കേസില്‍ എനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് ബഹുമാനപ്പെട്ട ഗവര്‍ണര്‍ സിബിഐക്ക് അനുമതി നല്‍കിയതായി മനസ്സിലാക്കുന്നു. നിയമ കോടതിയില്‍ ഉചിതമായ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് എനിക്ക് എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് താഴെ പറയുന്ന വിവരങ്ങള്‍ നല്‍കണമെന്നഭ്യര്‍ഥിക്കുന്നു.''

ഈ ആമുഖത്തോടെയാണ് കേസ് സംബന്ധിച്ച രേഖകള്‍ക്ക് ആവശ്യപ്പെട്ടത്. പിണറായി വിജയന്റെ കത്തിന് വിജിലന്‍സ് വകുപ്പിന്റെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 387 പേജുള്ള രേഖ സര്‍ക്കാരിലേക്ക് 774 രൂപ അടച്ചാല്‍ വാങ്ങാമെന്ന് മറുപടി നല്‍കി. അങ്ങനെ, വിവരാവകാശ നിയമപ്രകാരം പണമടച്ച് വാങ്ങിയ രേഖകളാണ് പിണറായി വിജയന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഗവര്‍ണറുടെ ഓഫീസും അതിന്റെ രേഖകളും വിവരാവകാശ നിയമത്തിന്റെ പരിധിക്കകത്തുതന്നെയാണ്. അവിടെനിന്നുള്ള രേഖകള്‍ നിയമാനുസൃതംതന്നെ കാശടച്ച് വാങ്ങാവുന്നതുമാണ്. അതേക്കുറിച്ച് തല്‍പ്പരകക്ഷികള്‍ക്ക് വേണമെങ്കില്‍ തുടരന്വേഷണം നടത്താവുന്നതുമാണ്.

സംഭവിച്ചതെല്ലാം സുതാര്യവും നിയമാനുസൃതവുമായ കാര്യങ്ങള്‍. ഇതിന്റെ പേരിലാണ് പി സി ജോര്‍ജുമുതല്‍ വീരേന്ദ്രകുമാറിന്റെ പത്രംവരെ ഇത്രനാളും ബഹളം വച്ചത്. ഈ വാര്‍ത്തകള്‍ ഇങ്ങനെ എഴുതിവിടുന്നതിനുമുമ്പ് എ കെ ജി സെന്ററിലോ പിണറായി വിജയനോട് നേരിട്ടോ ചോദിക്കാമായിരുന്നു-രേഖകള്‍ എങ്ങനെ കിട്ടി എന്ന്. പി സി ജോര്‍ജിന്റെയും മാതൃഭൂമി മുതല്‍ മംഗളം വരെയുള്ള സിന്‍ഡിക്കറ്റ് പത്രങ്ങളുടെയും കുബുദ്ധി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ഏറ്റവുമൊടുവില്‍ മാതൃഭൂമി നടത്തിയത്. വി എസ് അന്വേഷിക്കുന്നു, പിണറായി അപേക്ഷ നല്‍കിയിട്ടില്ല, ലാവലിന്‍ രേഖകള്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല, ചോര്‍ത്തിക്കൊടുത്തതാണെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം എന്നിങ്ങനെയുള്ള ആധികാരിക പ്രസ്താവനകളുണ്ട് വാര്‍ത്തയില്‍. പച്ചക്കള്ളങ്ങള്‍ ആധികാരികമായി എഴുതുന്നു. അതിന്റെ പേരില്‍ സിപിഐ എമ്മില്‍ വിഭാഗീയ നീക്കമുണ്ടെന്നു പറയുന്നു. സത്യം സത്യമായി അറിഞ്ഞാലും അത് അങ്ങനെ പ്രസിദ്ധീകരിക്കാനുള്ള മര്യാദ ഇവര്‍ കാണിക്കുമെന്ന് കരുതാനാവില്ല. അതാണ് അനുഭവം. വരദാചാരിയുടെ തല, സിബിഐയുടെ ഫോണ്‍ചോര്‍ത്തല്‍ തുടങ്ങിയ വാര്‍ത്തകള്‍ നല്‍കി, അവ പൊളിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന കൂട്ടരാണ്.

ഇതെന്തു കഥയാണ്? ഇത് എന്തൊരു മാധ്യമ പ്രവര്‍ത്തനമാണ്? മാധ്യമ പ്രവര്‍ത്തകന്‍ എന്നുപറഞ്ഞു പരിചയപ്പെടുത്താന്‍ മടിക്കേണ്ട കാലമായോ എന്ന് ആത്മാഭിമാനമുള്ളവര്‍ ചിന്തിക്കട്ടെ. തങ്ങളെ വേണ്ടവിധം 'പരിഗണിക്കാത്തതു'കൊണ്ടാണ് പിണറായി വിജയനെ ശക്തമായി ആക്രമിക്കുന്നതെന്ന് സുപ്രീം കോടതിയില്‍ കേസുവരുന്ന ദിവസം വരാന്തയില്‍നിന്ന് ഒരു പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകന്‍ പറയുകയുണ്ടായി. അത് ശരിയായ മനോഭാവമാണോ? പത്രക്കാരെ പ്രീണിപ്പിക്കാത്തവരെ മോശക്കാരാക്കുന്ന രീതി മാധ്യമ പ്രവര്‍ത്തനത്തിന്റെ ഏതു മര്യാദയിലാണ് പെടുത്തുക? മാധ്യമ പ്രവര്‍ത്തകരെ തലോടലും മണിയടിക്കലുമാണോ മികച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃക? ഇത്തരം വികലമായ ന്യായീകരണങ്ങളിലൂടെ കൊടിയ സ്വഭാവഹത്യയെ സാധൂകരിക്കാനുള്ള ശ്രമം ആരാണ് അംഗീകരിക്കുക? പിണറായി വിജയന് തന്റെ കേസ് വാദിക്കാന്‍ വിവരാവകാശ നിയമത്തിന്റെ ആനുകൂല്യം അനുവദിച്ചുകൊടുക്കാന്‍ തയാറല്ലപോലും മാതൃഭൂമി! ഇവരാണ് ഇന്നാട്ടിലെ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാര്‍!

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, നമുക്ക് ഒരിത്തിരി ലജ്ജിച്ചുകൂടേ? അതല്ലെങ്കില്‍ നട്ടെല്ലിന്റെ ചെറിയ കഷണം സ്വന്തമായുണ്ടെന്ന് തെളിയിച്ചുകൂടേ? എങ്കില്‍ പറഞ്ഞുപോയ കള്ളങ്ങള്‍ ഏറ്റുപറഞ്ഞ് തിരുത്തുക-കാണട്ടെ ഇന്നാട്ടിലെ ജനങ്ങള്‍; മാറട്ടെ മാധ്യമ പ്രവര്‍ത്തനത്തിലെ അശ്ളീലം.