Showing posts with label മുഖ്യമന്ത്രി. Show all posts
Showing posts with label മുഖ്യമന്ത്രി. Show all posts

Sunday, September 6, 2009

അല്‍പ്പമെങ്കിലും ലജ്ജിക്കാം

ഓരോ വ്യാജവാര്‍ത്തയ്ക്കും മറുപടി പറഞ്ഞുപോയില്ലെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ എത്രത്തോളം വഷളായ സ്ഥിതിയിലെത്തും എന്നു നോക്കുക. ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനം മറികടന്ന് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെതിരെ പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് കുത്തിപ്പൊക്കി ഇത്രത്തോളം ആക്കിയെടുക്കാന്‍ പാടുപെട്ടവര്‍ക്ക് സഹിക്കാനാവുന്നതായിരുന്നില്ല അത്. തങ്ങള്‍ കെട്ടിച്ചമച്ച കേസില്‍, തങ്ങള്‍ ഇച്ഛിക്കുംപടി പിണറായി സിബിഐ കോടതിയില്‍ വിചാരണ നേരിടണം, അതിലേക്കെത്തുന്നതിനായി നടത്തിയ ഉപജാപങ്ങളും വഴിവിട്ട നീക്കങ്ങളും അധികാര ദുര്‍വിനിയോഗവും ചെലവിട്ട ലക്ഷങ്ങളും ചര്‍ച്ചചെയ്യപ്പെടരുത് എന്നാണ് അവരുടെ ഇംഗിതം. നിയമത്തിന്റെ വഴി എന്നാല്‍ വിചാരണ നേരിടല്‍ മാത്രമാണ് എന്നത്രെ അവരുടെ വാശി. സിബിഐയുടെ നിയമവിരുദ്ധ നീക്കങ്ങള്‍ ചോദ്യംചെയ്യുന്നതും മന്ത്രിസഭയെ മറികടന്ന് ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് തെറ്റാണെന്ന് വാദിക്കുന്നതും മഹാപാപമാണെന്നത്രെ അവരുടെ നിയമം. അതുകൊണ്ട്, നിയമം അനുശാസിക്കുന്ന മാര്‍ഗങ്ങള്‍ പിണറായിക്ക് നിഷിദ്ധമാണെന്ന് അവരങ്ങ് സ്വയം പ്രഖ്യാപിച്ചു.

സുപ്രീം കോടതിയില്‍ റിട്ട് നല്‍കിയപ്പോള്‍, അത് പൊതു താല്‍പ്പര്യ ഹര്‍ജി വിഭാഗത്തിലാക്കിയെന്നും അതില്‍ ഗൂഢാലോചനയുണ്ടെന്നും ആദ്യവിവാദം; നിയമ വിദഗ്ധരെ അണിനിരത്തല്‍; ചര്‍ച്ച; കോലാഹലം. കോടതി രജിസ്ട്രിയാണ് അതൊക്കെ തീരുമാനിക്കുന്നതെന്നും ക്രിമിനല്‍ റിട്ടായാണ് പരിഗണിക്കുന്നതെന്നും വ്യക്തമായപ്പോള്‍ ഏതു ബെഞ്ചിലേക്ക് പോകുന്നുവെന്ന് സംശയം. തുടര്‍ന്ന് കേവിയറ്റ്, കക്ഷിചേരല്‍. കേസ് കോടതി പരിഗണിക്കുന്ന ദിവസം മാധ്യമപ്പട സജ്ജരായി. ഫയലില്‍ സ്വീകരിക്കില്ലെന്നാണ് അവര്‍ കരുതിയത്. സ്വീകരിച്ചപ്പോള്‍ നൈരാശ്യം. സിബിഐ കോടതിയിലെ വിചാരണയ്ക്ക് സ്റ്റേ കിട്ടിയില്ലെന്നാണ് മാതൃഭൂമിയുള്‍പ്പെടെ വാര്‍ത്തകൊടുത്തത്. സ്റ്റേ വേണമെന്ന ആവശ്യം അന്ന് കോടതിയില്‍ ഉയര്‍ന്നിരുന്നില്ല. എന്നിട്ടും സ്റ്റേ കിട്ടിയില്ല എന്നാഘോഷിക്കാന്‍ തയ്യാറായ മാധ്യമങ്ങളുടെ മാനസികാവസ്ഥ ചിന്തിച്ചുനോക്കാവുന്നതേയുള്ളൂ.

പിണറായി കോടതിയില്‍ കൊടുത്ത രേഖകള്‍ എവിടെ നിന്നുകിട്ടി എന്നതായി അടുത്ത വിവാദം. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച നാള്‍മുതല്‍, ആ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഒന്നൊന്നായി പ്രസിദ്ധീകരിക്കുന്നവരാണ് ഈ മാധ്യങ്ങള്‍. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ്, മനോരമ, ജയ്‌ഹിന്ദ് ചാനലുകളും മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളും അഭിമാനപൂര്‍വം വായനക്കാരോട് പറഞ്ഞത്, രേഖ ഞങ്ങള്‍ക്കു കിട്ടി എന്നാണ്. അങ്ങനെ പത്രക്കാര്‍ക്ക് ചുളുവില്‍ സംഘടിപ്പിക്കാനായ; ഫോട്ടോസ്റ്റാറ്റടക്കം പ്രസിദ്ധീകരിച്ച രേഖ പിണറായി വിജയന്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍മാത്രം 'രഹസ്യ സ്വഭാവ'ത്തിന്റെ പ്രശ്നം വരുന്നതെങ്ങനെ? പത്രങ്ങള്‍ക്ക് കിട്ടിയ രേഖയുടെ കോപ്പി, കേസില്‍ തനിക്കെതിരായ ആരോപണങ്ങളെ നേരിടാന്‍ പിണറായി വിജയന് കിട്ടാന്‍ പാടില്ലെന്ന നിര്‍ബന്ധം ആരുടെ കുബുദ്ധിയില്‍നിന്നുദിച്ചതാണ്?

ഈ കേസിലെ ഒരു കഥാപാത്രം ക്രൈം വാരിക പത്രാധിപരാണല്ലോ. അയാള്‍ക്ക് എവിടെനിന്ന് രേഖകള്‍ കിട്ടി എന്ന് അന്വേഷിക്കേണ്ടതല്ലേ? നന്ദകുമാര്‍ മന്ത്രിയല്ല, രാഷ്ട്രീയനേതാവല്ല, നാലുപേര്‍ കാണ്‍കെ കൊണ്ടുനടക്കാവുന്ന ഒരു വാരികയുടെ പത്രാധിപരുമല്ല. അയാള്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്, കുറെയേറെ രേഖകള്‍ കോടതിയില്‍ കൊടുത്തിട്ടുമുണ്ട്. ഒരു അശ്ളീല വാരികക്കാരന് എങ്ങനെ ഇതെല്ലാം കിട്ടി; സുപ്രീം കോടതിയിലടക്കം കേസുനടത്താനും രാജ്യം ചുറ്റി പത്രസമ്മേളനം വിളിക്കാനും എവിടെനിന്ന് പണം എന്ന് തിരക്കേണ്ടതല്ലേ? അതല്ലേ ഈ കേസിലെ അസ്വാഭാവികത? എന്നിട്ടെന്തേ നമ്മുടെ മാന്യമാധ്യമങ്ങള്‍ മിണ്ടുന്നില്ല?

ഒരു കാര്യംകൂടി. പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ റിട്ട് നല്‍കിയപ്പോള്‍, അതിന് നമ്പരിടുന്നതിനുമുമ്പുതന്നെ കോപ്പി കൈക്കലാക്കിയ മാധ്യമങ്ങള്‍ ഇവിടെയുണ്ട്. അത് ഏതു മാര്‍ഗത്തിലൂടെ എന്ന് അവര്‍ തന്നെ വെളിപ്പെടുത്തട്ടെ. അങ്ങനെ കിട്ടാന്‍ വിവരാവകാശ നിയമത്തില്‍ വല്ല വ്യവസ്ഥയുമുണ്ടോ? അഥവാ അത് ഉപയോഗിച്ചിട്ടുണ്ടോ?

പിണറായി വിജയന്‍ സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയാണ്; പരമോന്നത സമിതിയില്‍ അംഗമാണ്. അദ്ദേഹത്തിനെതിരെ രാഷ്ട്രീയപ്രേരിതമായി കേസ് വന്നപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ സഹായവുമായി സ്വമേധയാ മുന്നോട്ടുവന്നത്, നാടിനുവേണ്ടി പൊരുതിമരിച്ച രക്തസാക്ഷികളുടെ ബന്ധുക്കളും സ്വാതന്ത്ര്യ സമര സേനാനികളും ഇ കെ നായനാരെപ്പോലുള്ള മണ്‍മറഞ്ഞ നേതാക്കളുടെ പ്രിയപ്പെട്ടവരുമാണ്. മുതലാളിത്തരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ടിയാണ് സിപിഐ എം. ആ പാര്‍ടിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആക്രമണത്തിന്റെ ഭാഗമാണ് ലാവ്ലിന്‍ കേസ് എന്ന തിരിച്ചറിവോടെ ജനലക്ഷങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്ന കാഴ്ച കേരളം കണ്ടതാണ്.

കുറെക്കാലം നടത്തിയ ദുഷ്പ്രചാരണങ്ങളും ഉപജാപങ്ങളും തിരിച്ചടിച്ചുതുടങ്ങി എന്ന തിരിച്ചറിവാണ് ലാവ്ലിന്‍ കേസിന്റെ ഏറ്റവുമൊടുവിലത്തെ വിശേഷം. പിണറായി വിജയന്റെ രക്തത്തിന് ദാഹിച്ചവര്‍ക്ക് അത് ലഭിക്കുക അത്ര എളുപ്പമല്ല എന്ന് മനസ്സിലായിരിക്കുന്നു. അവര്‍ പക്ഷേ, നിര്‍ത്തുന്നില്ല.

സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയെന്നാണ് പുതിയ ആരോപണം. പി സി ജോര്‍ജ് തുടങ്ങിവച്ചു. സുപ്രീം കോടതി റിട്ട് ഫയലില്‍ സ്വീകരിച്ച അന്നുതന്നെ മലയാളമനോരമ വെള്ളംകൂട്ടാതെ അതുവിഴുങ്ങി. പിന്നെ മംഗളംപത്രം അത് ഏറ്റെടുത്തു. ഏറ്റവുമൊടുവില്‍ മാതൃഭൂമിയുടെ മുഖ്യവാര്‍ത്ത വന്നു, ലാവലിന്‍ രേഖകള്‍ ചോര്‍ന്നത് മുഖ്യമന്ത്രി അന്വേഷിക്കുന്നു എന്ന്.

ആ വാര്‍ത്തയുടെ ചില ഭാഗങ്ങള്‍ ഇവിടെ:

കൊച്ചി: ലാവലിന്‍ കേസ് സംബന്ധിച്ച മന്ത്രിസഭാ രേഖകള്‍ ചോര്‍ന്നത് ഗൌരവമായി കണക്കിലെടുത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമം അനുസരിച്ച് അതിന് അപേക്ഷിക്കുന്നവര്‍ക്ക് നല്‍കാമെങ്കിലും ലാവലിന്‍ രേഖകള്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ പിണറായി വിജയന്‍ അതിനായി ബന്ധപ്പെട്ട പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ നല്‍കിയിട്ടില്ല. ................ ഈ സാഹചര്യത്തില്‍ പിണറായി വിജയനുവേണ്ടി രേഖകള്‍ ആരോ ചോര്‍ത്തിക്കൊടുത്തതാണെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം. വിശദമായ അന്വേഷണത്തിനായി അദ്ദേഹം നടപടികള്‍ സ്വീകരിച്ചുവരുന്നു.........ആഭ്യന്തര വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനാകാം രേഖകള്‍ ചോര്‍ത്തി പിണറായിയുടെ കൈയില്‍ എത്തിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയിക്കുന്നുണ്ട്....

എന്തുതോന്നുന്നു?

2009 ജൂണ്‍ 16ന് പിണറായി വിജയന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ നോക്കാം.

"വിഷയം: എനിക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംബന്ധിച്ച്

എസ്എന്‍സി ലാവലിന്‍ കേസില്‍ എനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് ബഹുമാനപ്പെട്ട ഗവര്‍ണര്‍ സിബിഐക്ക് അനുമതി നല്‍കിയതായി മനസ്സിലാക്കുന്നു. നിയമ കോടതിയില്‍ ഉചിതമായ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് എനിക്ക് എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് താഴെ പറയുന്ന വിവരങ്ങള്‍ നല്‍കണമെന്നഭ്യര്‍ഥിക്കുന്നു.''

ഈ ആമുഖത്തോടെയാണ് കേസ് സംബന്ധിച്ച രേഖകള്‍ക്ക് ആവശ്യപ്പെട്ടത്. പിണറായി വിജയന്റെ കത്തിന് വിജിലന്‍സ് വകുപ്പിന്റെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 387 പേജുള്ള രേഖ സര്‍ക്കാരിലേക്ക് 774 രൂപ അടച്ചാല്‍ വാങ്ങാമെന്ന് മറുപടി നല്‍കി. അങ്ങനെ, വിവരാവകാശ നിയമപ്രകാരം പണമടച്ച് വാങ്ങിയ രേഖകളാണ് പിണറായി വിജയന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഗവര്‍ണറുടെ ഓഫീസും അതിന്റെ രേഖകളും വിവരാവകാശ നിയമത്തിന്റെ പരിധിക്കകത്തുതന്നെയാണ്. അവിടെനിന്നുള്ള രേഖകള്‍ നിയമാനുസൃതംതന്നെ കാശടച്ച് വാങ്ങാവുന്നതുമാണ്. അതേക്കുറിച്ച് തല്‍പ്പരകക്ഷികള്‍ക്ക് വേണമെങ്കില്‍ തുടരന്വേഷണം നടത്താവുന്നതുമാണ്.

സംഭവിച്ചതെല്ലാം സുതാര്യവും നിയമാനുസൃതവുമായ കാര്യങ്ങള്‍. ഇതിന്റെ പേരിലാണ് പി സി ജോര്‍ജുമുതല്‍ വീരേന്ദ്രകുമാറിന്റെ പത്രംവരെ ഇത്രനാളും ബഹളം വച്ചത്. ഈ വാര്‍ത്തകള്‍ ഇങ്ങനെ എഴുതിവിടുന്നതിനുമുമ്പ് എ കെ ജി സെന്ററിലോ പിണറായി വിജയനോട് നേരിട്ടോ ചോദിക്കാമായിരുന്നു-രേഖകള്‍ എങ്ങനെ കിട്ടി എന്ന്. പി സി ജോര്‍ജിന്റെയും മാതൃഭൂമി മുതല്‍ മംഗളം വരെയുള്ള സിന്‍ഡിക്കറ്റ് പത്രങ്ങളുടെയും കുബുദ്ധി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ഏറ്റവുമൊടുവില്‍ മാതൃഭൂമി നടത്തിയത്. വി എസ് അന്വേഷിക്കുന്നു, പിണറായി അപേക്ഷ നല്‍കിയിട്ടില്ല, ലാവലിന്‍ രേഖകള്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല, ചോര്‍ത്തിക്കൊടുത്തതാണെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം എന്നിങ്ങനെയുള്ള ആധികാരിക പ്രസ്താവനകളുണ്ട് വാര്‍ത്തയില്‍. പച്ചക്കള്ളങ്ങള്‍ ആധികാരികമായി എഴുതുന്നു. അതിന്റെ പേരില്‍ സിപിഐ എമ്മില്‍ വിഭാഗീയ നീക്കമുണ്ടെന്നു പറയുന്നു. സത്യം സത്യമായി അറിഞ്ഞാലും അത് അങ്ങനെ പ്രസിദ്ധീകരിക്കാനുള്ള മര്യാദ ഇവര്‍ കാണിക്കുമെന്ന് കരുതാനാവില്ല. അതാണ് അനുഭവം. വരദാചാരിയുടെ തല, സിബിഐയുടെ ഫോണ്‍ചോര്‍ത്തല്‍ തുടങ്ങിയ വാര്‍ത്തകള്‍ നല്‍കി, അവ പൊളിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന കൂട്ടരാണ്.

ഇതെന്തു കഥയാണ്? ഇത് എന്തൊരു മാധ്യമ പ്രവര്‍ത്തനമാണ്? മാധ്യമ പ്രവര്‍ത്തകന്‍ എന്നുപറഞ്ഞു പരിചയപ്പെടുത്താന്‍ മടിക്കേണ്ട കാലമായോ എന്ന് ആത്മാഭിമാനമുള്ളവര്‍ ചിന്തിക്കട്ടെ. തങ്ങളെ വേണ്ടവിധം 'പരിഗണിക്കാത്തതു'കൊണ്ടാണ് പിണറായി വിജയനെ ശക്തമായി ആക്രമിക്കുന്നതെന്ന് സുപ്രീം കോടതിയില്‍ കേസുവരുന്ന ദിവസം വരാന്തയില്‍നിന്ന് ഒരു പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകന്‍ പറയുകയുണ്ടായി. അത് ശരിയായ മനോഭാവമാണോ? പത്രക്കാരെ പ്രീണിപ്പിക്കാത്തവരെ മോശക്കാരാക്കുന്ന രീതി മാധ്യമ പ്രവര്‍ത്തനത്തിന്റെ ഏതു മര്യാദയിലാണ് പെടുത്തുക? മാധ്യമ പ്രവര്‍ത്തകരെ തലോടലും മണിയടിക്കലുമാണോ മികച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃക? ഇത്തരം വികലമായ ന്യായീകരണങ്ങളിലൂടെ കൊടിയ സ്വഭാവഹത്യയെ സാധൂകരിക്കാനുള്ള ശ്രമം ആരാണ് അംഗീകരിക്കുക? പിണറായി വിജയന് തന്റെ കേസ് വാദിക്കാന്‍ വിവരാവകാശ നിയമത്തിന്റെ ആനുകൂല്യം അനുവദിച്ചുകൊടുക്കാന്‍ തയാറല്ലപോലും മാതൃഭൂമി! ഇവരാണ് ഇന്നാട്ടിലെ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാര്‍!

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, നമുക്ക് ഒരിത്തിരി ലജ്ജിച്ചുകൂടേ? അതല്ലെങ്കില്‍ നട്ടെല്ലിന്റെ ചെറിയ കഷണം സ്വന്തമായുണ്ടെന്ന് തെളിയിച്ചുകൂടേ? എങ്കില്‍ പറഞ്ഞുപോയ കള്ളങ്ങള്‍ ഏറ്റുപറഞ്ഞ് തിരുത്തുക-കാണട്ടെ ഇന്നാട്ടിലെ ജനങ്ങള്‍; മാറട്ടെ മാധ്യമ പ്രവര്‍ത്തനത്തിലെ അശ്ളീലം.

Thursday, March 26, 2009

മുഖ്യമന്ത്രി അങ്ങനെ കത്തെഴുതിയോ?

(ഫോണ്‍ ചെയ്തോ?)നിങ്ങളെങ്ങനെ അറിഞ്ഞു?

അബ്ദുനാസര്‍ മഅ്ദനിയും അദ്ദേഹം നയിക്കുന്ന പിഡിപിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ദഹിക്കാത്തവര്‍ സങ്കല്‍പ്പിക്കാനാവാത്ത തരത്തിലുള്ള നുണക്കഥകളിലേക്കുപോവുകയാണ്.

'വീഴ്ച എന്നു പറയുമ്പോള്‍ അത് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോകുന്നതുതന്നെയാണ്.' ശരി. രാഷ്ട്രീയം എന്നാല്‍ ഇന്നലെ ഒരാള്‍ ചെയ്ത കാര്യങ്ങള്‍ നോക്കി മാത്രം തീരുമാനിക്കുന്നതല്ല. ഇന്നലെ നല്ലവനായിരുന്നയാള്‍ ഇന്ന് മോശക്കാരനായാല്‍ അയാളെ അന്തസ്സായി പുറത്താക്കുകയാണ് ശരി. ഇന്നലെ മേശപ്പെട്ട രാഷ്ട്രീയം കൈകാര്യം ചെയ്തയാള്‍ക്ക് ഇന്ന് ശരിയായ വഴിയിലേക്ക് വരാന്‍ വിലക്കുകളില്ല.

എന്തിന്, പിഡിപി വര്‍ഗീയ കക്ഷിയാണെന്ന പല്ലവി തുടര്‍ച്ചയായി ഉരുവിടുന്നു? ആ പാര്‍ട്ടി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതുകൊണ്ടുമാത്രം അവരുടെ മുഖം എക്കാലത്തും വികൃതമായിത്തന്നെ തുടരണമെന് വാശിപിടിക്കുന്നത് ഏത് ലക്ഷ്യം സാധിക്കാനാണ്? പിഡിപിയെന്നല്ല, ഒരുപാര്‍ട്ടിയുടെയും ജാതകം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റു നല്‍കുന്ന പണിയല്ല മററുപാര്‍ട്ടികളുടേത്.

പിഡിപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പരിശോധന വേണം; എല്ലാ ഘടകകക്ഷികളുടെയും അംഗീകാരവും വേണം. ഇവിടെ പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. അങ്ങനെ പിന്തുണയ്ക്കാന്‍ വരുന്നവരോട്, നിങ്ങളെ ഞങ്ങള്‍ നോക്കില്ല, നിങ്ങളോട് മിണ്ടില്ല-വേണമെങ്കില്‍ പിന്തുണതന്ന് പൊയ്ക്കോളൂ എന്ന് സിപിഎം പറയാത്തതാണ് കുറ്റം!

എത്രമാത്രം കാപട്യക്കാരാണ് നമ്മുടെ മാധ്യമങ്ങള്‍. പുട്ടില്‍ തേങ്ങയെന്നതുപോലെ ഇടവിട്ട് പിഡിപിയെ 'വര്‍ഗീയ കക്ഷി' എന്നു വിളിച്ചതുകൊണ്ട് ഇവര്‍ എന്ത് മഹാലക്ഷ്യമാണ് സാധിക്കാന്‍ പോകുന്നത്?മഅ്ദനിയോ അനുയായികളോ കുറ്റക്കാരാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ പരിശോധിക്കപ്പെടണം; കുറ്റംതെളിഞ്ഞാല്‍ ശിക്ഷിക്കുകയും വേണം. അതിനാണല്ലോ നാട്ടില്‍ നിയമമുള്ളത്.

വിഎസ് പറഞ്ഞത് ശരിയാണ്. അന്വേഷണം തുടരുകതന്നെ വേണം. അത് മഅ്ദനി സ്വാഗതംചെയ്തതും ശരി. പിണറായി പറഞ്ഞിട്ടുണ്ട്, ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നതുകൊണ്ട് മഅ്ദനിക്കെതിരായ ഒരന്വേഷണവും നിന്നുപോകില്ലെന്ന്. മഅ്ദനിയാണെങ്കില്‍, വര്‍ഗീയത പറയുന്നില്ലെന്നു മാത്രമല്ല, മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പിന്നെ എവിടെയാണ് തകരാറ്?

വെള്ളാപ്പള്ളി പറഞ്ഞത് പിഡിപി സഖ്യം പരസ്യമായി വേണ്ടിയിരുന്നില്ലെന്നാണ്. അത് അദ്ദേഹത്തിന്റെ സദ്ഭാവന. രഹസ്യമായി സഖ്യമുണ്ടാക്കുന്ന യുഡിഎഫ് കുടിലതയേക്കാള്‍ നല്ലതല്ലേ പിന്തുണ പരസ്യമായിത്തന്നെ സ്വീകരിക്കുന്നത്?

ജനശ്രദ്ധ തിരിക്കാനാണ് പിഡിപി പിന്തുണ എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് മറ്റൊരു കണ്ടെത്തല്‍ വന്നിട്ടുണ്ട്. വിവാദം കുത്തിപ്പൊക്കുന്നത് എല്‍ഡിഎഫാണോ? സിപിഐ എമ്മാണോ? പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിക്ക് പിഡിപി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍, ആ പിന്തുണ സ്ഥാനാര്‍ത്ഥിയെ വിജയത്തിലേക്കാണ് നയിക്കുക എന്ന യാഥാര്‍ത്ഥ്യം തെളിയുമ്പോള്‍ നുരഞ്ഞുപൊന്തുന്ന അസൂയയും അസഹിഷ്ണുതയും കുശുമ്പുമാണ് വിവാദങ്ങളെ പ്രസവിക്കുന്നത്. മഅ്ദനി ഇഫക്ട് കുറെ വോട്ടുകളുടെ ലാഭം മാത്രമല്ല എല്‍ഡിഎഫിന്. അത് ന്യൂനപക്ഷ ജനവിഭാഗങ്ങളെ വര്‍ഗീയ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് സിപിഐ എമ്മാണെന്നതിരിച്ചറിവിലേക്കും അതുവഴി ചെങ്കൊടിത്തണലിലേക്കും മുസ്ളിം ജനസാമാന്യത്തെ കൈപിടിച്ചുയര്‍ത്താനുള്ള രാസത്വരകംകൂടിയാണ്.അത് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അവരുടെ പ്രചാരണത്തില്‍ മഅ്ദനിയുടെ പേര് ആവര്‍ത്തിക്കപ്പെടുന്നത്.

മഅ്ദനിയുടെ പിന്തുണ യുഡിഎഫിനായിരുന്നുവെങ്കില്‍ ആരെങ്കിലും മിണ്ടുമോ? മിണ്ടിയിട്ടുണ്ടോ?പിണറായിയും മഅ്ദനിയും ഒരേവേദിയില്‍ സംഗമിച്ചാണ് മറ്റൊരപരാധം! 'വോട്ടുചെയ്ത് മിണ്ടാതെ പൊയ്ക്കൊള്ളുക' എന്ന ന്യായം കോണ്‍ഗ്രസിന് അംഗീകരിക്കാനാവുമായിരിക്കും. ഇടതുപക്ഷത്തിന്റെ സ്വഭാവത്തില്‍ അത്തരം നെറികേടുകള്‍ക്ക് സ്ഥാനമില്ല. അന്തസ്സിന്റെ രാഷ്ട്രീയവും നാട്ടില്‍ ഉണ്ടല്ലോ.

വിവാദം ഉണ്ടാകുന്നതുംഎണ്ണയൊഴിച്ചുകത്തിക്കുന്നതും എല്‍ഡിഎഎല്‍ഡിഎഫ് അല്ല. സിപിഐ എം അല്ല. രമേശ് ചെന്നിത്തലയ്ക്കാണ് പിഡിപിയും രാമന്‍പിള്ളയുടെ പാര്‍ട്ടിയും എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ ആശങ്ക. എല്‍ഡിഎഫിലെ ഘടകകക്ഷികളോട് സിപിഐ എമ്മിന്റെ പെരുമാറ്റം ത്ൃതികരമല്ലെന്ന പല്ലവിയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുമാത്രം-പിഡിപിയുടെ എല്‍ഡിഎഫിനുള്ള പിന്തുണ വോട്ടായി മാറരുത്. അതിനായി എന്റെ രണ്ടുകണ്ണുപോയാലും തരക്കേടില്ല, ഇടതുപക്ഷത്തിന്റെ ഒരുകണ്ണെങ്കിലും പോയിക്കാണണം എന്നമനോഭാവം.

എല്ലാ ദിവസവും വിവാദമുണ്ടാക്കുകയാണ്. വാര്‍ത്തയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കൊതിക്കുന്നവര്‍ ആ വലയില്‍ വീഴാന്‍ എളുപ്പമാണ്. എന്തൊക്കെ വിവാദങ്ങളുണ്ടായിട്ടും ജനങ്ങള്‍ മനോഭാവം മാറ്റുന്നില്ല.വിവാദം സൃഷ്ടിക്കുന്നതിന്റെ അവസാന രൂപമാണ് മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര ംനതൃത്വത്തോട് പരാതിപറഞ്ഞു എന്ന വാര്‍ത്ത. ബുധനാഴ്ച രാത്രി മനോരമ ചാനല്‍ പറഞ്ഞ്ത്, മുഖ്യമന്ത്രി പ്രകാശ് കാരാട്ടിന് കത്തയച്ചു എന്നായിരുനു. രാവിലെ മനോരമ പത്രം ഇറങ്ങിയപ്പോള്‍ കത്തയച്ച കാര്യത്തിന് സ്ഥിരീകരണമില്ലെന്നായി! അതേസമയം വെബ് പോര്‍ട്ടലില്‍ രണ്ടും കെട്ട വാര്‍ത്ത തുടര്‍ന്നു.ഈ വിഷയത്തില്‍ ഏതാനും ചില പത്രങ്ങള്‍ ഇന്ന് കൊടുത്ത വാര്‍ത്ത നോക്കാം.

ആദ്യത്തേത് മനോമ തന്നെയാകട്ടെ. മനോരമ വെബ്സൈറ്റിലെ വാര്‍ത്ത ഇതാണ്.

മംഗളം ഇങ്ങനെ എഴുതുന്നു.
മാധ്യമത്തിന് വിവരങ്ങള്‍ കുറച്ചുകൂടി ആധികാരികമാണ്.

മാതൃഭൂമി ആരെക്കാളും പിന്നിലാകരുതല്ലോ.

എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസ് മിണ്ടാതിരുന്നില്ല.ഇത് എങ്ങനെയെന്ന് വ്യക്തമാകുന്നില്ല.

മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ടെങ്കിലോ ഫോണ്‍ ചെയ്തിട്ടുണ്ടെങ്കിലോ അത് തുറന്ന കത്തോ പെതയോഗ പ്രസംഗമോ ആകുന്നില്ലല്ലോ. രണ്ടുപേര്‍ക്കിടയില്‍ നടക്കുന്ന ഒരു ആശയവിനിമയം മാത്രം. അങ്ങനെയൊരു കത്തിന്റെ പ്രശ്നമേ സാധാരണ നിലയില്‍ ഉദിക്കുന്നില്ലെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കറിയാം.

കത്ത് അയച്ചതായി, ബന്ധപ്പെട്ട ഒരാളും ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ഒരേദിവസം വിവിധ മാധ്യമങ്ങളില്‍ ഒരു ഇല്ലാക്കഥ ഒരേരൂപത്തില്‍ വന്നു? എവിടെ നിന്നാണ് ഇത്തരം വിവരങ്ങള്‍ മാധ്യമ ആപ്പീസുകളിലേക്ക് ഒഴുകിയത്? സംഭവിച്ച ഒരു കാര്യമാണെങ്കില്‍ അത് ഒരേതരത്തില്‍ വാര്‍ത്തയാകുന്നതില്‍ അസ്വാഭാവികത ഇല്ല. ഇവിടെ ഇല്ലാത്ത ഒരുകാര്യം; തടിപ്പടച്ച ഒരു പെരുംനുണ എങ്ങനെ ഒരേതരത്തില്‍ വിവിധ പത്രങ്ങളിലും മാധ്യമങ്ങളിലും വന്നു? മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടോ ഇല്ലയോ? അത് പ്രവര്‍ത്തിക്കുന്ത് സിപിഐ എമ്മിനെതിരെയോ അല്ലയോ?