Friday, February 6, 2015

യുഡിഎഫിന്റെ ആത്മാഭിമാനം

by പി എം മനോജ് on 21-January-2015
യുഡിഎഫിന്റെ ആത്മാഭിമാനം
ആരോപണങ്ങള്‍ക്ക് നാഥനുണ്ടാകട്ടെ, അപ്പോള്‍ മറുപടി പറയാം എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ പറയുന്നത്. നാഥനില്ലാത്തതാണ് പ്രശ്നം. ആരോപണത്തിനു മാത്രമല്ല യുഡിഎഫിനും. ആ മുന്നണിയില്‍ ആത്മാഭിമാനമുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരേണ്ടത്. ആത്മാഭിമാനവും നട്ടെല്ലും അധികാരത്തിനുവേണ്ടി പണയംവയ്ക്കാത്തവര്‍ക്ക് യുഡിഎഫ് എന്ന ലേബലുമായി പുറത്തിറങ്ങാനാകില്ല. അഴിമതി മാത്രമല്ല, അത് മൂടിവയ്ക്കാന്‍ അനാശാസ്യത്തിലും ഏര്‍പ്പെടുന്നു എന്നതാണ് ആ മുന്നണിയുടെ ഒടുവിലത്തെ വിശേഷം.
നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കൂറുമാറ്റംനടത്തി ആരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ പ്രയാണം, സ്വന്തം നീലച്ചിത്രം കാട്ടി ബ്ലാക്മെയില്‍ ചെയ്യുന്ന കേസിലെ പ്രതിയെ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നിടംവരെ എത്തി. യുഡിഎഫില്‍ മാത്രമല്ല, പൊലീസിലും ഇല്ല ആത്മാഭിമാനം. ഭരണകക്ഷി നേതാക്കളെയും മന്ത്രിമാരെയും കേസുകളില്‍നിന്ന് രക്ഷപ്പെടുത്തുക, തെളിവുകള്‍ നശിപ്പിക്കുക എന്നതായി കേരളത്തിലെ പൊലീസ് അന്വേഷണ സംവിധാനത്തിന്റെ തൊഴില്‍. അതിനുവഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്ക് നിലനില്‍പ്പില്ല. സ്ഥാനക്കയറ്റത്തിന്റെ പേരിലെങ്കിലും അവരെ മാറ്റിനിര്‍ത്തും.
ധനമന്ത്രി കെ എം മാണി 21 കോടി രൂപ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയത് യുഡിഎഫിന്റെ സ്ഥാപകനേതാവ് ആര്‍ ബാലകൃഷ്ണപിള്ളയാണ്. തന്റെ ടെലിഫോണ്‍ സംഭാഷണം ബിജു രമേശ് എന്ന ബാര്‍ഹോട്ടല്‍ ഉടമ പുറത്തുവിട്ടതില്‍ പിള്ള കുണ്ഠിതപ്പെടുന്നില്ല. താന്‍തന്നെ പറഞ്ഞതാണത്, അതില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടിയേക്കാള്‍ മുതിര്‍ന്ന യുഡിഎഫ് നേതാവാണ് പിള്ള. ആ പിള്ള ഉന്നയിക്കുന്ന ആരോപണവും നാഥനില്ലാത്തത് എന്ന് പറയുമ്പോള്‍ ഇനി ഏത് നാഥനാണ് ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമര്യാദയും നേരുംനെറിയും പഠിപ്പിക്കാന്‍ അവതരിക്കേണ്ടത് എന്ന് സംശയിക്കണം. ആറന്മുളയിലെ ക്വാറി ഉടമ ശ്രീധരന്‍നായര്‍ സോളാര്‍ തട്ടിപ്പിനിരയായ വ്യക്തിയാണ്. ആ തട്ടിപ്പില്‍ സരിതാനായര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയും പങ്കാളിയാണെന്ന് കോടതിയിലും ജുഡീഷ്യല്‍ കമീഷന് മുമ്പാകെയും പരസ്യമായും ശ്രീധരന്‍നായര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം കോണ്‍ഗ്രസുകാരനുമാണ്. നാഥനില്ലാത്ത ആരോപണമായതുകൊണ്ടാണോ ഉമ്മന്‍ചാണ്ടി അത് തള്ളിക്കളയുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ അഴിമതിയും തട്ടിപ്പും ഹൈക്കോടതിതന്നെ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയും അധികാരദുര്‍വിനിയോഗവും കോടതിയുടെ കണ്ണില്‍പ്പെട്ടു. നീതിന്യായ കോടതിയും ഉമ്മന്‍ചാണ്ടിയുടെ കണ്ണില്‍ "നാഥനല്ല'.
സംസ്ഥാനത്ത് ബാര്‍ ഹോട്ടലുകള്‍ തരംതിരിച്ച് പൂട്ടണമെന്നും പൊടുന്നനെ മദ്യനിരോധനത്തിലേക്ക് പോകണമെന്നും തീരുമാനിച്ചത് മറ്റാരുമല്ല. ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍തന്നെ. ആ നയത്തില്‍ വെള്ളംചേര്‍ത്തതും അടച്ചിട്ട ബാറുകളെ ബിയര്‍- വൈന്‍ പാര്‍ലറുകളാക്കി തിരികെക്കൊണ്ടുവന്നതും ഉമ്മന്‍ചാണ്ടി. ഈ നയം മദ്യരാജാക്കന്മാര്‍ക്കുവേണ്ടിയാണ്; ദുസ്വാധീനത്തിനടിപ്പെട്ടാണ് എന്ന് പേര്‍ത്തുംപേര്‍ത്തും പറഞ്ഞത് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സ്വന്തം പാര്‍ടിയെ നയിക്കുന്ന സുധീരനും മുഖ്യമന്ത്രിയുടെ കണ്ണില്‍ നാഥനല്ല. സുധീരനെ അടിച്ചമര്‍ത്തി ബാറുടമകളെ തൃപ്തിപ്പെടുത്തിയതിന്റെ വിജയമാണ് ഉമ്മന്‍ചാണ്ടി ആഘോഷിക്കുന്നത്.കെ എം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനെ കൂടെനിര്‍ത്തേണ്ടത് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദം തുടരുന്നതിന്റെ മുഖ്യ ഉപാധിയാണ്. മാണി ഇടഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് രാജ്ഭവനില്‍ച്ചെന്ന് രാജി നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. മാണിക്ക് മുന്നില്‍ മറ്റ് പഴുതുകള്‍ അടയ്ക്കുക എന്നത് സ്വന്തം ആവശ്യമായിരിക്കെ, ബാര്‍ കോഴക്കേസില്‍ മാണിയെ കേന്ദ്രീകരിച്ച് ആക്രമണം നടന്നതിന്റെ പൊരുള്‍ ഉമ്മന്‍ചാണ്ടിക്ക് മാത്രമാണ് അറിയാവുന്നത്.
ഇന്ന് മുഖ്യമന്ത്രി പറയുന്നു, വരുന്ന ബജറ്റ് മാണിതന്നെ അവതരിപ്പിക്കുമെന്ന്. കോടാനുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണമാണ് മാണിക്കെതിരെ നിലനില്‍ക്കുന്നത്. കൊടുത്തവരും കൊടുപ്പിച്ചവരും അറിഞ്ഞവരും അത് വിളിച്ചുപറയുന്നു. കേസ് അന്വേഷണം നടക്കുന്നു. മാണി നിരപരാധിയെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. എന്നിട്ടും സ്വന്തം മുന്നണിയുടെ സ്ഥാപകന്റെ വാക്കുകളെപ്പോലും പുറംകാല്‍കൊണ്ട് തട്ടി മാണിയെ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ഇറങ്ങുന്നത്.
ബാര്‍ കോഴ ഒരു വലിയ കൂട്ടുകച്ചവടമാണ്. പൊടുന്നനെ മദ്യനയമാറ്റം കൊണ്ടുവന്നത് കെസിബിസിയെ തൃപ്തിപ്പെടുത്താനോ സുധീരന്റെ ആഗ്രഹസാഫല്യത്തിനോ അല്ല. മറിച്ച് ബാറുടമകളില്‍നിന്ന് കണക്കുപറഞ്ഞ് കാശുവാങ്ങാനാണ്. 35 കോടി രൂപയുടെ കഥയാണ് പുറത്തുവന്നത്. മാണി പണം വാങ്ങിയിട്ടുണ്ടെന്നും പാലായിലെ വീട്ടില്‍ സൂക്ഷിച്ച നോട്ടെണ്ണല്‍ യന്ത്രത്തിലൂടെ ആ പണം കടന്നുപോയിട്ടുണ്ടെന്നും തെളിയിക്കാന്‍ ഒരു നാഥന്റെയും ആവശ്യമില്ല. മാണി മാത്രമാണോ വാങ്ങിയത് എന്നതാണ് മറ്റൊരു പ്രശ്നം. എക്സൈസ് വകുപ്പ് കെ ബാബുവിന്റെ കൈയിലാണ്. സര്‍ക്കാരിനെ നയിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. മാണിക്ക് ഒരു വിഹിതം ചെല്ലുമ്പോള്‍ രണ്ടുവിഹിതം ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനും പോകും. അതാണ് യുഡിഎഫിന്റെ നടപ്പുനീതി. ബാറുടമകളില്‍നിന്ന് പല തട്ടിലായി പണം പിരിച്ചുവെന്നും പല വഴിക്ക് അത് കൈമാറിയെന്നും അവര്‍തന്നെ പറഞ്ഞുകഴിഞ്ഞു. മാണിയെ കൈവിട്ടാല്‍ മാണി വാങ്ങിയതിനു പുറമെ മറ്റുള്ളവര്‍ വാങ്ങിയതിന്റെയും കണക്ക് പുറത്തുവരും. അതുകൊണ്ട് പിള്ള പറഞ്ഞതും ബിജു രമേശ് പറഞ്ഞതും ഉമ്മന്‍ചാണ്ടി വിഴുങ്ങും.
ബാര്‍ കോഴക്കേസില്‍ കൂട്ടുപ്രതികളാണ് മാണിയും ഉമ്മന്‍ചാണ്ടിയും കെ ബാബുവും. ആ പ്രതികളെ സംരക്ഷിക്കുന്നതിലൂടെ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണ് വിജിലന്‍സിനെ ഏല്‍പ്പിച്ച ജോലി. അത് ഫലപ്രദമായി പൂര്‍ത്തീകരിക്കാന്‍, സോളാര്‍ കേസിലെ അന്വേഷണ അട്ടിമറിപോലെ ഒന്ന് വിജിലന്‍സ് സംഘത്തെക്കൊണ്ടും നടത്തിക്കേണ്ടതുണ്ട്. നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നത് അതിന്റെ ഭാഗംതന്നെ. ജേക്കബ് തോമസിന് പൊടുന്നനെ വന്ന സ്ഥാനക്കയറ്റം അദ്ദേഹത്തോടുള്ള സ്നേഹംകൊണ്ടല്ല എന്നും ഇവിടെ വായിച്ചെടുക്കാം.
യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമല്ലാതെ മറ്റ് ചില കക്ഷികളുമുണ്ട്. മുസ്ലിംലീഗ് തല്‍ക്കാലം മൗനത്തിലാണ്. മുസ്ലിംലീഗ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വകുപ്പില്‍ നടമാടുന്ന അഴിമതി വിളിച്ചുപറഞ്ഞതിന് പിള്ള ഗ്രൂപ്പിന്റെ എംഎല്‍എ ഗണേശ്കുമാര്‍ യുഡിഎഫ് നിയമസഭാകക്ഷിക്ക് പുറത്തായി. ഗണേശിനേക്കാള്‍ വാശിയോടെ സര്‍ക്കാരിനെതിരെ പറയുക മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുക കൂടി ചെയ്ത ചീഫ് വിപ്പ് പി സി ജോര്‍ജ് ഇന്നും പദവിയില്‍ തുടരുന്നു. കഴിഞ്ഞദിവസം ബിജു രമേശിനെതിരെ പരസ്യമായി അസഭ്യംവിളിച്ച് തന്റെ സാംസ്കാരിക നിലവാരം പി സി ജോര്‍ജ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ആ ജോര്‍ജിനെ തൊടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയാത്തത് ജോര്‍ജ് പലതിലും ശക്തനാണെന്ന് ബോധ്യമുള്ളതിനാലാണ്.
പിള്ള ഗ്രൂപ്പിന് ഒരു സീറ്റേ ഉള്ളൂ. മാണിയും ജോര്‍ജും നയിക്കുന്ന കേരള കോണ്‍ഗ്രസിന് ഒമ്പത് സീറ്റുണ്ട്. അധികാരം നിലനിര്‍ത്താന്‍ ഒമ്പതുതന്നെ വേണം. മാണി എത്ര കോടി കോഴവാങ്ങിയാലും ജോര്‍ജ് ആരുടെ പിതൃത്വത്തെ ചോദ്യംചെയ്താലും ഒമ്പതിന്റെ ഫലം ഉമ്മന്‍ചാണ്ടിയെ മുട്ടുകുത്തിക്കും. കേരള കോണ്‍ഗ്രസും ലീഗും മാത്രമല്ല സഖ്യകക്ഷികള്‍. വീരേന്ദ്രകുമാര്‍ നയിക്കുന്ന ഐക്യ ജനാതാദളുണ്ട്, ഇടതുപക്ഷത്തുനിന്ന് അടര്‍ന്നുമാറിച്ചെന്ന ആര്‍എസ്പിയുണ്ട്. ഇവയ്ക്കൊന്നും എന്തുകൊണ്ട് ഈ വിഷയങ്ങളില്‍ നെഞ്ചൂക്കോടെ അഭിപ്രായം പറയാന്‍ കഴിയുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. എല്ലാ ഘടകകക്ഷികളും അധികാരത്തിനുമുന്നില്‍ ആത്മാഭിമാനം പണയംവച്ചുവോ? യുഡിഎഫ് സംവിധാനം എണ്ണത്തിന്റെ ബലത്തില്‍ ഭരണംനിലനിര്‍ത്തുമ്പോള്‍ കേരളീയന്റെ അന്തസ്സിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കപ്പെടുകയാണോ?
കേരളവും കേരളീയരും ഇതിനുമുമ്പ് ഇത്തരമൊരു പരിതോവസ്ഥയില്‍ എത്തിയിട്ടില്ല. കെ കരുണാകരന്‍ ഭരിക്കുമ്പോള്‍പോലും ഭരണത്തിലും ജനങ്ങളോടുള്ള സമീപനത്തിലും ഇതിലേറെ അന്തസ്സുണ്ടായിരുന്നു. ആ കരുണാകരനെ ഉപജാപത്തിലൂടെ പുറത്താക്കാന്‍ കാണിച്ച കൗശലം ഇന്ന് ഉമ്മന്‍ചാണ്ടി ജനങ്ങളോട് മറ്റൊരര്‍ഥത്തില്‍ പ്രയോഗിക്കുകയാണ്. അതിന് അദ്ദേഹത്തിന് ചില സാമുദായിക ശക്തികളുടെ ഉള്‍പ്പെടെ പിന്തുണ ലഭിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ ഹീനമായ വഴികളിലൂടെ തൃപ്തിപ്പെടുത്തി ജനവിരുദ്ധസര്‍ക്കാരിന്റെ ആയുസ്സ് നീട്ടാമെന്ന് അദ്ദേഹം തെളിയിക്കുകയാണ്. അതിനെതിരെ ശബ്ദിക്കാന്‍ ഘടകകക്ഷികളെന്നല്ല കോണ്‍ഗ്രസിനകത്തുപോലും നീതിബോധമോ അന്തസ്സോ ഉള്ള ശബ്ദം ഉയരുന്നില്ല എന്നത് കേരളത്തിന്റെ ശാപംതന്നെ. ഒരര്‍ഥത്തില്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന മാധ്യമങ്ങള്‍ തീര്‍ത്ത കവചമാണ് ഉമ്മന്‍ചാണ്ടിയുടെ ബലം.
ബാര്‍ കോഴക്കേസ് എ കെ ആന്റണി ഇടപെട്ട് അത്ഭുതകരമായി അവസാനിപ്പിച്ചുവെന്ന് ലജ്ജയില്ലാതെ നമ്മുടെ മാധ്യമങ്ങള്‍ എഴുതി. ബിന്ധ്യാസ് തോമസ് എന്ന നീലച്ചിത്ര ബ്ലാക്മെയില്‍ കേസ് പ്രതി ബിജു രമേശിന്റെ വസതിയിലേക്ക് മാധ്യമ ക്യാമറകള്‍ക്ക് നടുവിലൂടെ നടന്നുകയറിയതും തിരിച്ച് ജനിബിഡമായ തെരുവിലൂടെ മന്ദംമന്ദം നടന്ന് അഭിനയിച്ചതും ബാര്‍ കോഴക്കേസില്‍ "വഴിത്തിരിവ്' സൃഷ്ടിക്കാനുള്ള ഉപജാപമാണെന്ന് കണ്ടെത്താനുള്ള ഔചിത്യംപോലും നമ്മുടെ ചില മാധ്യമങ്ങള്‍ കാണിച്ചില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് നാടുഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും മാത്രമല്ല സരിതാനായരും ബിന്ധ്യാസ് തോമസും കൂടിയാണ്. ഈ അവിശുദ്ധ ഐക്യമുന്നണിയെ തുറന്നുകാണിക്കാനുള്ള പ്രക്രിയയാണ് കേരളത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയം. ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ യുഡിഎഫില്‍ അണിനിരന്ന ആര്‍ക്കെങ്കിലും ചങ്കൂറ്റമുണ്ടോ എന്ന് കാത്തിരുന്നുകാണാം.

മൂക്കുകയറില്ലാത്ത പൊലീസ് നയം


ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളുടെ അടിസ്ഥാനസ്വഭാവമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ജനവിരുദ്ധനയങ്ങളുടെയും അഴിമതിയുടെയും ഘോഷയാത്രയാണ് ഉണ്ടാകുന്നത്. അതിനെതിരെ പ്രതിഷേധമുയരുന്നത് സ്വാഭാവിക ജനാധിപത്യപ്രക്രിയയാണ്. എന്നാല്‍, അത്തരം ജനാധിപത്യമര്യാദകളില്‍ യുഡിഎഫ് വിശ്വസിക്കുന്നില്ല. മര്‍ദനസംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രക്ഷോഭങ്ങളെ തച്ചുതകര്‍ക്കുക; അതിനു സാധ്യമല്ലെങ്കില്‍ സമരങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന കുപ്രചാരണങ്ങള്‍ ആസൂത്രിതമായി അഴിച്ചുവിടുക എന്നതാണ് യുഡിഎഫ് അവലംബിക്കുന്ന രീതി. കേരളം കണ്ട ഏറ്റവുംവലിയ സമരമുന്നേറ്റങ്ങളിലൊന്നായിരുന്നു സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടുള്ള സെക്രട്ടറിയറ്റ് ഉപരോധം. ആ സമരത്തിന്റെ കരുത്തിനുമുന്നില്‍ അടിയറവ് പറഞ്ഞാണ്, സെക്രട്ടറിയറ്റ് അടച്ചിട്ടതും ഒടുവില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും. ഉന്നയിച്ച രണ്ട് ആവശ്യത്തില്‍ ഒന്ന് നേടിയശേഷം അവസാനിപ്പിച്ച ആ സമരത്തെപ്പോലും പരാജയത്തിന്റെ കണക്കില്‍പ്പെടുത്തി അപഹസിക്കുന്നതിലൂടെ അഴിമതിക്കാര്‍ക്കും തട്ടിപ്പുകാര്‍ക്കും വിടുവേല ചെയ്യാനാണ് നമ്മുടെ ചില മാധ്യമങ്ങള്‍ മുതിരുന്നത്.
കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അഴിമതിയുടെ തെളിവുകളാണ് ബാര്‍ കേസിലൂടെ പുറത്തുവരുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏതെങ്കിലും ശാസ്ത്രീയമായ ആവശ്യകതയുടെയോ യാഥാര്‍ഥ്യബോധത്തോടെയുള്ള പര്യാലോചനയുടെയോ ഭാഗമായല്ല പൊടുന്നനെ ഒരു മദ്യനയം പ്രഖ്യാപിച്ചത്. ബാറുടമകളില്‍നിന്ന് കറന്നെടുക്കാവുന്ന കോടികള്‍ ലാക്കാക്കിയുള്ള അഭ്യാസമായിരുന്നു അത്. ആ നയം അതേ സര്‍ക്കാര്‍തന്നെ വെട്ടുകയും തിരുത്തുകയും ചെയ്യുന്നു. അതിന്റെ മറവില്‍ അനേക കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് തെളിവുസഹിതം അതിലുള്‍പ്പെട്ടവര്‍ പുറത്തുപറയുന്നു. പരസ്യപ്പെടുത്തിയ തെളിവുകള്‍ വച്ച് ധനമന്ത്രി കെ എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്സൈസ് മന്ത്രിയും യുഡിഎഫ് സര്‍ക്കാരിലെ മറ്റു ചില പ്രമുഖ മന്ത്രിമാരും ഈ അഴിമതിയില്‍ പങ്കാളികളാണ്. ദിനംപ്രതി പുതിയ തെളിവുകള്‍ പുറത്തുവരുന്നു. എന്നാല്‍, എല്ലാത്തിനെയും അവഗണിച്ച് തട്ടിപ്പുകാരെ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. പൊലീസ് സംവിധാനത്തെ അതിനായി നാണംകെട്ട നിലയില്‍ ദുരുപയോഗിക്കുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിനപ്പുറം സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനും പൊലീസിനെ കയറൂരിവിടുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായത്. കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കഴിഞ്ഞദിവസം ക്രൂരമായ ആക്രമണമാണുണ്ടായത്. ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍ വാതകവും മാത്രമല്ല കൈയില്‍ കിട്ടിയ കല്ലുപയോഗിച്ചുപോലും സമര വളന്റിയര്‍മാരെ പൊലീസ് നേരിട്ടു. രണ്ടുപേരുടെ കണ്ണ് പൊലീസ് തകര്‍ത്തു. ഏഴുപേരുടെ തലയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേല്‍പ്പിച്ചാണ് തലസ്ഥാനഗരത്തിലെ പൊലീസ് താണ്ഡവം അവസാനിപ്പിച്ചത്.
ഖജനാവ് കൊള്ളയടിക്കുന്ന രാഷ്ട്രീയതസ്കരന്മാരെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്കുമേല്‍ കുതിരകയറുന്ന പൊലീസ് നയമാണിത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം സിപിഐ എമ്മിനും ഇടതുപക്ഷജനാധിപത്യമുന്നണിക്കുമെതിരെ സ്വീകരിക്കുന്ന നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും അതിന്റെ മുന്നില്‍നില്‍ക്കുന്ന സിപിഐ എമ്മിനെയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പൊലീസിനെ കയറൂരിവിടുന്നത്. ഏഴായിരത്തോളം കേസിലായി ഒന്നരലക്ഷത്തോളം സിപിഐ എം പ്രവര്‍ത്തകരെയാണ് ഇതിനകം സംസ്ഥാനത്ത് തെറ്റായ രീതിയില്‍ പ്രതിചേര്‍ത്തത്. കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) സാമൂഹ്യവിരുദ്ധരായ ഗുണ്ടകളെ കൈകാര്യം ചെയ്യാന്‍ കൊണ്ടുവന്ന നിയമമാണ്. ആ നിയമത്തില്‍ രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍, സിപിഐ എം പ്രവര്‍ത്തകരുടെ പേരിലാകുമ്പോള്‍ അത്തരം വ്യവസ്ഥകള്‍ കാറ്റില്‍ പറത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 27 സിപിഐ എം പ്രവര്‍ത്തകരെയാണ് നാടുകടത്താന്‍ ഉത്തരവിറക്കിയത്. അഴിമതിയെയും ദുര്‍ഭരണത്തെയും എതിര്‍ക്കുന്നവരെ സമൂഹവിരുദ്ധരെന്ന് മുദ്രകുത്തി തുറുങ്കിലടയ്ക്കുകയാണ്. വ്യാജവാറ്റുകാരനും കള്ളനോട്ടടിക്കാരനും മണ്ണുമാഫിയക്കാരനും ദേശവിരുദ്ധനും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവനുമാണ് ഗുണ്ട. എന്നാല്‍, അഴിമതിക്കും ചൂഷണത്തിനും വിലക്കയറ്റത്തിനും ജീവിതദുരിതങ്ങള്‍ക്കുമെതിരെ സമരം ചെയ്യുന്ന പൊതുപ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍.
രാഷ്ട്രീയ ദുഷ്ടലാക്കില്‍ ഭീകരപ്രവര്‍ത്തനവിരുദ്ധനിയമവും ഉപയോഗിക്കപ്പെടുന്നു. കതിരൂരില്‍ ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ യുഎപിഎ നിയമം ബാധകമാക്കിയത് ഉദാഹരണം. കേരള പൊലീസ് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും നിയമസമാധാനപാലനത്തിലും ശ്രദ്ധേയ നേട്ടങ്ങളുണ്ടാക്കിയ സേനയാണ്. ആ സേനയെ ഷണ്ഡീകരിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നത്. തങ്ങളുടെ അടിമകളാക്കി പൊലീസ് സേനയെ സര്‍ക്കാര്‍ മാറ്റുമ്പോള്‍ തകരുന്നത് ജനാധിപത്യത്തിന്റെ അന്തഃസത്ത തന്നെയാണ്. ജനാധിപത്യവിരുദ്ധമായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമവിരുദ്ധനടപടികള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരെ അണിനിരക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളോടും ആവശ്യപ്പെടുന്നതാണ് ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്താമെന്ന വ്യാമോഹത്തോടെയുള്ള പൊലീസ് നടപടികള്‍.

ഫസല്‍ വധം: മാധ്യമങ്ങള്‍ കണ്ണുതുറക്കട്ടെ


സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ സമാപനദിവസം ചില ചാനലുകള്‍ സംപ്രേഷണംചെയ്ത ഒരു ബ്രേക്കിങ് ന്യൂസ് "കാരായി രാജനും ജില്ലാ കമ്മിറ്റിയില്‍' എന്നായിരുന്നു. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് കണ്ടുമടുത്ത ജനങ്ങള്‍ക്ക് അത് ശ്രദ്ധിക്കേണ്ട വാര്‍ത്തയായി തോന്നിയില്ല എന്നതുകൊണ്ടാകണം, അന്ന് അതിന്മേല്‍ ചര്‍ച്ചയോ തുടര്‍വാര്‍ത്തകളോ ഉണ്ടായില്ല. സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെയാണെങ്കില്‍ എത്ര നികൃഷ്ടമായ രീതിയിലും അപവാദപ്രചാരണവും ആക്രമണവും നടത്താന്‍ വലതുപക്ഷ മാധ്യമങ്ങള്‍ മടിച്ചുനില്‍ക്കാറില്ല എന്നതിന്റെ ഉദാഹരണങ്ങളിലൊന്നായി ആ വാര്‍ത്തയും മാറിയതു മിച്ചം. എന്നാല്‍, അത്തരമൊരു വാര്‍ത്തയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അങ്ങനെ വിസ്മൃതമാകുന്നതല്ല. ഫസല്‍വധക്കേസ് ഇന്ന് ദുരൂഹമായ ഒന്നല്ല. അതില്‍ പങ്കെടുത്തവരും സഹായിച്ചവരും ആരെന്ന് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. അങ്ങനെ പുറത്തുവരുന്ന പ്രതികളുടെ ലിസ്റ്റില്‍ കാരായി രാജന്റെ പേരില്ല; സിപിഐ എമ്മിന്റെ പേരില്ല.
2006 ഒക്ടോബര്‍ 22നാണ്, തലശേരിയിലെ സെയ്താര്‍ പള്ളിക്കടുത്ത് എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രവിതരണക്കാരനുമായ ഫസല്‍ കൊലചെയ്യപ്പെട്ടത്. കൊലപാതകം നടത്തിയത് ആര്‍എസ്എസുകാരാണെന്ന് എന്‍ഡിഎഫ് പരസ്യമായി പറയുകയും നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. "കൊലയാളികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല' എന്ന് ആര്‍എസ്എസ് പ്രതിനിധികള്‍ക്കുനേരെ വിരല്‍ചൂണ്ടിയാണ് അന്ന് സമാധാനയോഗം എന്‍ഡിഎഫ് ബഹിഷ്കരിച്ചത്. എന്നാല്‍, തുടര്‍ച്ചയായ വ്യാജപ്രചാരണത്തിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവച്ച് ആര്‍എസ്എസിനെ രക്ഷിക്കുന്ന സംഘടിതമായ പ്രവര്‍ത്തനമാണ് പിന്നീടുണ്ടായത്. അതില്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കളും ഏതാനും മാധ്യമങ്ങളും പങ്കാളിയായി.
സിബിഐയെക്കൊണ്ട് കേസ് എടുപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിനുപിന്നില്‍, സിപിഐ എം വേട്ടയ്ക്കുള്ള ആഗ്രഹമായിരുന്നു. ഒരു തെളിവുമില്ലാതെ, ഒരു വസ്തുതയുടെയും പിന്‍ബലമില്ലാതെ സിപിഐ എമ്മിനുമേല്‍ സിബിഐ കേസ് വച്ചുകെട്ടി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും തലശേരി ഏരിയ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനും പ്രതിചേര്‍ക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന് അവര്‍ 17 മാസം ജയിലില്‍ കിടന്നു. 14 മാസമായി സ്വന്തം നാട്ടിലോ വീട്ടിലോ പോകാന്‍പോലും കഴിയുന്നില്ല. കേസില്‍ ആദ്യം പ്രതിയാക്കപ്പെട്ട മൂന്നുപേരോട് സിബിഐ സംഘം ആവശ്യപ്പെട്ടത്, കാരായി രാജനടക്കമുള്ള നേതാക്കളുടെ പേര് പറയാനാണ്. സിബിഐയുടെ കേസ് ഡയറിയില്‍, കൊലപാതകത്തില്‍ ആര്‍എസ്എസിന്റെ ആസൂത്രണം വ്യക്തമാക്കുന്ന മൊഴികളുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാറിലുണ്ടായ ആഭ്യന്തരപ്രശ്നങ്ങളുടെ തുടര്‍ച്ചയായി, ഫസല്‍ കേസിന്റെ ഉള്ളുകള്ളികള്‍ പുറത്തുവന്നിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള ഒരാള്‍ ആര്‍എസ്എസിന്റെ പ്രചാരകനായി ചുമതലയെടുത്തശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നും ആര്‍എസ്എസ് ക്രിമിനല്‍ ടീമിനെ കൊല നടത്താനായി നിയോഗിച്ചിരുന്നുവെന്നുമാണത്. ഈ സംഘത്തില്‍പ്പെട്ടവരെ സിബിഐ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്തെങ്കിലും, രാഷ്ട്രീയസമ്മര്‍ദത്തിനുവഴങ്ങി കുറ്റം സിപിഐ എമ്മിനുമേല്‍ ചാര്‍ത്താന്‍ വ്യഗ്രതയോടെ ശ്രമം തുടരുകയാണുണ്ടായത്.
2007ല്‍ തലശേരിയിലെ മാടപീടികയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിജേഷിനെ ആര്‍എസ്എസ് കൊലപ്പെടുത്തിയിട്ടുണ്ട്. ഫസല്‍വധം നടന്ന് മൂന്നുമാസത്തിനുശേഷമായിരുന്നു ജിജേഷിന്റെ കൊലപാതകം. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും എന്‍ഡിഎഫുകാരാണ് അത് ചെയ്തതെന്നുമാണ് ആര്‍എസ്എസ് ആ ഘട്ടത്തില്‍ പറഞ്ഞത്. സിപിഐ എമ്മും എന്‍ഡിഎഫും തമ്മില്‍ ഒരു സംഘര്‍ഷവുമില്ലാത്ത പ്രദേശത്ത് എന്‍ഡിഎഫുകാരനെ കൊന്ന് അതിന്റെപിന്നില്‍ സിപിഐ എം ആണെന്നും ഏതാനും നാളുകള്‍ക്കുശേഷം സിപിഐ എം പ്രവര്‍ത്തകനെ കൊന്ന് അതിനു പിന്നില്‍ എന്‍ഡിഎഫ് ആണെന്നും പ്രചരിപ്പിച്ച കൗശലമാണ് ആര്‍എസ്എസ് സ്വീകരിച്ചത്. അതിനാണ് സിബിഐ കുടപിടിച്ചത്.
ഈ രാഷ്ട്രീയക്കളിയുടെ ഫലമായി, ഫസല്‍ കേസില്‍ നിരപരാധികളാണ് പ്രതികളാക്കപ്പെട്ടത്. ഈ കേസില്‍ തുടരന്വേഷണം നടത്തുകയും യഥാര്‍ഥ പ്രതികളെ പിടികൂടുകയും നിരപരാധികളെ വിട്ടയക്കുകയും ചെയ്യണമെന്ന ആവശ്യമുയരുന്നത് ഈ സാഹചര്യത്തിലാണ്. സിപിഐ എം കണ്ണൂര്‍ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ഇതാവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ പ്രമേയം പാസാക്കിയ ജില്ലാ കമ്മിറ്റിയില്‍, കാരായി രാജനെ ഉള്‍പ്പെടുത്തിയതിലാണ്, വലതുപക്ഷമാധ്യമങ്ങള്‍ക്ക് അരിശം വന്നത്. സിബിഐക്കും ആര്‍എസ്എസിനും തോന്നുന്ന കഥകള്‍ക്കനുസരിച്ച് കേസുകള്‍ ഉണ്ടാകുമ്പോള്‍, ഇരകളാകുന്ന സിപിഐ എം പ്രവര്‍ത്തകരെ പാര്‍ടി തള്ളിപ്പറയണമെന്ന് വലതുപക്ഷത്തിന് ആഗ്രഹിക്കാം- അങ്ങനെ സംഭവിച്ചേ തീരൂ എന്ന ശാഠ്യമരുത്. കള്ളക്കേസില്‍ പീഡിപ്പിക്കപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് ഇത്തരം മാധ്യമങ്ങളില്‍നിന്ന് ഒരിറ്റു സഹതാപം ആവശ്യമില്ല- എന്നാല്‍, മറ്റുപലേടത്തും സമാന്തര അന്വേഷണം നടത്തി വിധിപറയാന്‍ അത്യുത്സാഹം കാണിക്കുന്ന നിങ്ങള്‍, ആര്‍എസ്എസില്‍നിന്ന് പുറത്തുവന്ന പുതിയ വിവരങ്ങള്‍ വച്ച് നേരിയ പരിശോധന നടത്താനുള്ള ആര്‍ജവമെങ്കിലും കാണിക്കണം. സിബിഐയും ആര്‍എസ്എസും ചൂണ്ടിക്കാട്ടുന്നവര്‍ക്കുനേരെ അലറിവിളിച്ച് ഓടുന്നതിനുപകരം അത്തരമൊരു വിശേഷബുദ്ധി നിങ്ങള്‍ക്കുണ്ടായെങ്കില്‍ എന്നാശിക്കട്ടെ. നാദാപുരത്ത് നടക്കാത്ത തെരുവന്‍പറമ്പ് "ബലാത്സംഗക്കഥ'യുടെ പേരില്‍ ബിനു എന്ന ചെറുപ്പക്കാരന്റെ ജീവന്‍ വര്‍ഗീയതീവ്രവാദികളുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്ത ദുഷ്ടമനസ്സിനെ ഉപേക്ഷിക്കാന്‍ ഇനിയെങ്കിലും ഈ മാധ്യമങ്ങള്‍ തയ്യാറാകണം.

ചാണകം ചാരുന്ന ഉദ്യോഗസ്ഥവൃന്ദം

by പി എം മനോജ് on 06-February-2015
ചാണകം ചാരുന്ന ഉദ്യോഗസ്ഥവൃന്ദം
രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥമേധാവിത്വവും കോര്‍പറേറ്റുകളും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ അഴിമതിയെന്ന ഊരാക്കുരുക്കില്‍നിന്ന് സിവില്‍ സര്‍വീസ് മാറ്റിനിര്‍ത്തപ്പെടില്ല. സത്യസന്ധമായും ആര്‍ജവത്തോടെയും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥമേധാവികളെപോലും അഴിമതിയില്‍ കുരുക്കിയിടാനോ നിസ്സഹായരാക്കി മാറ്റാനോ രാഷ്ട്രീയനേതൃത്വത്തിന് കഴിയുന്നു. അതിന് കോര്‍പറേറ്റുകളുടെ സഹായവും ഇടപെടലും ഉണ്ടാകുന്നു. സമീപകാലത്ത് കേരളത്തില്‍ സിവില്‍ സര്‍വീസിന്റെ വിശ്വാസ്യത എക്കാലത്തെക്കാളും ഇടിഞ്ഞിരിക്കുന്നു. ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലടിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥനുനേരെ പരസ്യമായ ആക്രമണം നടത്തിയവരെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഭരണനേതൃത്വം തയ്യാറാകുന്നു. ഐപിഎസില്‍ കിടമത്സരവും തൊഴുത്തില്‍കുത്തും യജമാനപ്രീതിക്കായുള്ള ആഭിചാരകര്‍മങ്ങളും അരങ്ങുതകര്‍ത്താടുന്നു.ഒരു ജില്ലയിലെ പൊലീസ് മേധാവി അഴിമതി നടത്തി പിടിക്കപ്പെട്ടു. തന്നെക്കൊണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അത് ചെയ്യിച്ചു എന്നാണ് രാഹുല്‍ ആര്‍ നായര്‍ എന്ന ആ ജില്ലാമേധാവി ആക്ഷേപമുന്നയിച്ചത്.
ജയില്‍വകുപ്പ് മേധാവിയായിരുന്ന അലക്സാണ്ടര്‍ ജേക്കബ്ബിനെ പരസ്യമായി അപമാനിച്ച് പുറത്താക്കിയത് ഇതേ സര്‍ക്കാരാണ്. പബ്ലിക് റിലേഷന്‍സ് വകുപ്പ് മേധാവിയായിരുന്ന എ ഫിറോസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് വിവാദത്തിലാണ് പിടിക്കപ്പെട്ടത്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് അഴിമതിയിലൂടെ കോടികള്‍ അവിഹിതമായി സമ്പാദിച്ച് സസ്പെന്‍ഷനിലാണ്. ഈ ഉദാഹരണങ്ങള്‍ കണ്ടുവേണം സംസ്ഥാനത്തെ സിവില്‍ സര്‍വീസിന്റെ നിലവാരത്തകര്‍ച്ചയും അതിന്റെ കാരണങ്ങളും പ്രത്യാഘാതവും പരിശോധിക്കാന്‍. ജനുവരി 31ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ ഒരു പത്രത്തില്‍ ഇങ്ങനെ എഴുതുന്നു: "ഏകദേശം രണ്ടുവര്‍ഷം ചീഫ് സെക്രട്ടറിയായിരുന്ന എനിക്കെതിരെ ആരോപണങ്ങളുടെ പരമ്പരതന്നെ ഉണ്ടാക്കി. അത് ചെയ്തത് സിവില്‍ സര്‍വീസിലെ തന്നെ മൂന്നോ നാലോ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്നു പറയേണ്ടിവരുന്നതില്‍ എനിക്ക് ലജ്ജയുണ്ട്'. "ഏതാനും ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നു കരുതി കള്ള ഒപ്പിട്ടാണ് പ്രധാനമന്ത്രിമുതല്‍ പേഴ്സണല്‍ മന്ത്രാലയത്തിനുവരെ പരാതികള്‍ എത്തിച്ചത്' എന്നും സ്ഥാനമൊഴിഞ്ഞശേഷം ചീഫ് സെക്രട്ടറി വിലപിക്കുന്നു. ഇതേ ചീഫ് സെക്രട്ടറിയാണ് തലസ്ഥാന നഗരത്തിലെ അനധികൃത ഭൂമി ഇടപാടുകേസില്‍ താന്‍ ചെയ്തത് മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുക മാത്രമായിരുന്നുവെന്ന് പ്രസ്താവന നടത്തിയത്. ആ കേസില്‍ അദ്ദേഹം വിരമിക്കുന്നതുവരെ എഫ്ഐആര്‍ സമര്‍പ്പിക്കാതെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ചീഫ് സെക്രട്ടറി ഇതര ഐഎഎസ് ഉദ്യോഗസ്ഥരെ നയിക്കേണ്ട ആളാണ്. അങ്ങനെയൊരാള്‍തന്നെ, കീഴുദ്യോഗസ്ഥര്‍ തനിക്കെതിരെ ഉപജാപം നടത്തുന്നു എന്ന് വിലപിക്കുമ്പോള്‍ വായിച്ചെടുക്കേണ്ടത് സിവില്‍ സര്‍വീസ് ചെന്നുപെട്ട അരാജകാവസ്ഥയുടെ ഗൗരവമാണ്.
സംസ്ഥാനത്ത് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും മൂന്ന് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും എട്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരും 14 പിഎമാരും പൊതുമേഖലാസ്ഥാപനങ്ങളുടെ മേധാവികളും സെക്രട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരും ആരോപണത്തിന്റെ നിഴലിലാണ് എന്ന് വിജിലന്‍സ് രേഖകളുണ്ട്. ഈ അഴിമതിക്കാരെ പിടിക്കുന്നതിന് മുന്നുപാധിയായി പൊലീസിലെ ഡിവൈഎസ്പി, സിഐ റാങ്കില്‍പ്പെട്ട മുപ്പത്തഞ്ചോളം വിജിലന്‍സ് ഉദ്യോസ്ഥരെ മാറ്റണം എന്ന് വിജിലന്‍സ് മേധാവി ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നു. അതില്‍ പൊലീസ് സേനയിലെ അഴിമതിയുടെ വ്യാപ്തി വ്യക്തമാകും. ഉദ്യോഗസ്ഥരെക്കൊണ്ട് അരുതാത്തത് ചെയ്യിക്കുകയാണ്. പൊലീസ് സേനയില്‍ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞുവരുന്നു. മുഖംനോക്കാതെയല്ല, സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന മുഖങ്ങള്‍ നോക്കിത്തന്നെയാണ് നടപടികളുണ്ടാകുന്നത്. എഡിജിപി ഹേമചന്ദ്രന്‍ ഈ നയത്തിന്റെ ഇരകളിലൊരാളാണ്. നേരത്തെ അദ്ദേഹത്തെക്കുറിച്ച് പക്ഷപാതത്തിന്റെയോ തെറ്റായ സമീപനത്തിന്റെയോ ആക്ഷേപം ഉണ്ടായിരുന്നില്ല. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം കെട്ടിവച്ചത് അദ്ദേഹത്തിന്റെ തലയിലാണ്. രാഷ്ട്രീയ അധികാരകേന്ദ്രങ്ങള്‍ തീര്‍ത്ത കുരുക്കില്‍ സ്വന്തം വിശ്വാസ്യതയുടെ കഴുത്ത് ഞെരിഞ്ഞ് അമരുന്നത് നിസ്സഹായനായി കണ്ടുനില്‍ക്കാനേ പിന്നീട് ആ ഉദ്യോഗസ്ഥന് കഴിഞ്ഞുള്ളൂ.
അലക്സാണ്ടര്‍ ജേക്കബ് പൊലീസ് സേനയിലെ നീതിനിഷ്ഠനായ ഉദ്യോഗസ്ഥന്‍ എന്ന സല്‍പ്പേരിന് ഒരിക്കലും കളങ്കം ഏല്‍പ്പിച്ച ആളല്ല. ജയിലറകളെ മനുഷ്യാവകാശലംഘനത്തിന്റെയും രാഷ്ട്രീയ പകപോക്കലിന്റെയും ഇടങ്ങളായി മാറ്റാനുള്ള യുഡിഎഫ് ഭരണനേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങിയില്ല എന്നതാണ് അദ്ദേഹത്തെ അപമാനിച്ച് ഒഴിവാക്കാന്‍ കാരണമായത്.
ബാര്‍ കോഴ ആരോപണമുയര്‍ന്നിട്ട് മൂന്നുമാസം പിന്നിട്ടു. ഇന്നുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു ബാറുടമ പരസ്യമായി പ്രഖ്യാപിച്ചതാണ് സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഒരുകോടി രൂപ കോഴ വാങ്ങിയെന്ന്. അതിന് ഉപോല്‍ബലകമായ തെളിവുകള്‍ പുറത്തുവന്നു. സംഭാഷണങ്ങള്‍, ഉള്‍പ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍- അങ്ങനെ പലതും. പക്ഷേ, പൊലീസ് കേസ് തെളിയിക്കുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ ഒരു കൊലപാതകക്കേസില്‍, നടന്നിട്ടില്ലാത്ത ടെലിഫോണ്‍ സംഭാഷണം കേട്ടിട്ടും പ്രതികരിച്ചില്ല എന്ന വ്യാജ ആരോപണം സൃഷ്ടിച്ച് സിപിഐ എമ്മിന്റെ രണ്ട് പ്രധാന നേതാക്കളെ തുറുങ്കിലടച്ച പൊലീസാണ് കേരളത്തിലേത്. ആ പൊലീസിനും വിജിലന്‍സിനും മാണി വാങ്ങിയ കോഴയുടെ തെളിവ് ശേഖരിക്കാന്‍ കഴിയുന്നില്ലപോലും.
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ യുഡിഎഫ് എംഎല്‍എ കെ ബി ഗണേശ്കുമാര്‍ നിയമസഭയിലാണ് അഴിമതി ആരോപണം ഉന്നയിച്ചത്. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്നുപേര്‍ അഴിമതിക്കാരാണെന്ന് അദ്ദേഹം വിശദീകരിച്ചു. എ നാസിമുദ്ദീന്‍, അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം എന്നിവര്‍ അഴിമതിക്കാരാണെന്നും കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും വിഷയം നിയമസഭാ സമിതി അന്വേഷിക്കണമെന്നുമെന്നാണ് ഗണേശ് പറഞ്ഞത്. തന്റെപക്കല്‍ തെളിവുണ്ടെന്നും അവ എവിടെ വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്നും വെല്ലുവിളിസ്വരത്തില്‍ ഗണേശ്&മലഹശഴ;പറഞ്ഞിട്ടും അന്വേഷണവുമില്ല; മറുപടിയുമില്ല. പൊതുമരാമത്ത് വകുപ്പില്‍ മാത്രമല്ല മറ്റൊരു മന്ത്രികൂടി അഴിമതിക്കാരാണെന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ചില കടലാസുകള്‍ ഉയര്‍ത്തിക്കാട്ടി ഗണേശ് പറഞ്ഞതിനെ ആക്ഷേപിക്കാനും സാങ്കേതികത്വം പറഞ്ഞ് അവഗണിക്കാനുമാണ് യുഡിഎഫ് ഗവണ്‍മെന്റ് തയ്യാറായത്.
ബാര്‍ കോഴ കേസ് അട്ടിമറിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകുകയാണ്. ഒടുവില്‍ വരുന്ന വാര്‍ത്ത കേസന്വേഷണ ചുമതലയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തുനിന്ന് മാറിനില്‍ക്കാന്‍ പോകുന്നു എന്നാണ്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളും അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് തോമസും അവധിയില്‍ പോകുകയാണ്. മുഖ്യമന്ത്രിക്കും മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണും പങ്കാളിത്തമുണ്ടെന്ന് ആരോപണമുള്ള പാറ്റൂര്‍ ഭൂമി ഇടപാട് കേസന്വേഷണത്തിന്റെ ചുമതലകൂടി ഉള്ളയാളാണ് ജേക്കബ് തോമസ്. വിന്‍സന്‍പോള്‍ അവധിയില്‍ പോകുമ്പോള്‍ വിജിലന്‍സിന്റെ പൂര്‍ണചുമതല ജേക്കബ് തോമസിന് നല്‍കേണ്ടതായിരുന്നു. അതും അട്ടിമറിക്കപ്പെട്ടു.
ബാര്‍ കോഴ കേസ് കെ എം മാണി എന്ന ഒരു മന്ത്രിയില്‍ കേന്ദ്രീകരിക്കുക, മാണിയെ രക്ഷിച്ച് കേസ് തന്നെ ഇല്ലാതാക്കുക എന്ന തന്ത്രമാണ് ഭരണനേതൃത്വം സ്വീകരിക്കുന്നത്. മദ്യനയം തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ധനമന്ത്രി മാത്രമല്ല. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും പുറമെയുണ്ട്. രണ്ടു മന്ത്രിമാര്‍ക്ക് കൂടി പണം കൊടുത്തു എന്ന് ബാര്‍ ഉടമാസംഘം നേതാവ് വിജിലന്‍സിന് മൊഴി നല്‍കിയിട്ടുമുണ്ട്. അന്വേഷണം ആ വഴിക്കൊന്നും പോകാന്‍ പാടില്ല എന്നാണ് നിര്‍ബന്ധം. അതിനര്‍ഥം ഉദ്യോഗസ്ഥര്‍ക്ക് നേരായ നിലയില്‍ അന്വേഷണം നടത്താനും നിയമം നടപ്പാക്കാനും സ്വാതന്ത്ര്യമില്ല എന്നാണ്. ഇത് പുതിയ അനുഭവമല്ല. സോളാര്‍ കേസില്‍ പങ്കാളികളായി മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍നിന്ന് പുറത്തുപോയവരുണ്ട്. ടെനി ജോപ്പന്‍, ജിക്കുമോന്‍ തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ വിശ്വസ്ത ഗണ്‍മാനായിരുന്ന സലീംരാജിനെയും പുറത്താക്കേണ്ടിവന്നു. അഴിമതി നടത്താനും അത് മൂടിവയ്ക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ കരുക്കളാകുന്നു.
കേരളത്തിന്റെ നേട്ടങ്ങളെ മാത്രമല്ല സംസ്ഥാനത്തെ സിവില്‍ സര്‍വീസിന്റെ വിശ്വാസ്യതയെയും തകര്‍ക്കുന്ന ഒന്നായി ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് ഭരണം മാറിയിരിക്കുന്നു. ഇതിന്റെ അനിവാര്യമായ പ്രത്യാഘാതമാണ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോരും ഉദ്യോഗസ്ഥരിലെ അഴിമതിയുടെയും അരാജകത്വത്തിന്റെയും വര്‍ധനയും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യവും. അഴിമതിക്കാരായ ഭരണനേതൃത്വത്തിന് വഴങ്ങി വിടുവേല ചെയ്ത് സ്വയം നാറുക, അഴിമതി ഘോഷയാത്രയില്‍ പങ്കാളികളായി സ്വന്തം സമ്പാദ്യം കൂട്ടുക, അതിനു തയ്യാറല്ലെങ്കില്‍ പീഡനത്തിനിരയാകുക എന്നതായിരിക്കുന്നു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥന്റെ ഗതി. ചാണകം ചാരിയാല്‍ ചാണകമേ മണക്കൂ. യുഡിഎഫ് എന്ന ചാണകത്തിെന്‍റ ദുര്‍ഗന്ധം ഉദ്യോഗസ്ഥവൃന്ദം പേറുകയാണ്. ഐഎഎസ്-ഐപിഎസുകാര്‍ക്ക് ഡെപ്യൂട്ടേഷന്‍ എന്ന രക്ഷാമാര്‍ഗമുണ്ട്. അതില്‍ താഴെയുള്ളവര്‍ക്ക് അതുമില്ല.
- See more at: http://www.deshabhimani.com/news-articles-all-latest_news-439231.html#sthash.hTnpdhIA.ZPhLXkfL.dpuf