Wednesday, April 2, 2014

മുക്കിക്കളഞ്ഞ പത്രക്കുറിപ്പ്

മാതൃഭൂമിയിലെ ജോലി വലിച്ചെറിഞ്ഞ് പത്ര മുതല്ലാളിക്കെതിരെ പാലക്കാട്ട് മത്സരിക്കുന്ന കെ ശ്രീജിത്തിന്റെ പത്രക്കുറിപ്പ്. 
ഇത് മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയതാണ്. 
പൂര്ന്ന രൂപം ഇവിടെ: 

വാര്‍ത്താക്കുറിപ്പ്

ഞാന്‍ പാലക്കാട് മത്സരിക്കുന്നതിന് വലിയ അര്‍ത്ഥതലവും വ്യാപ്തിയുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ മത്സരം വളരെ ഗൗരവമേറിയ ഒന്നാണ്. ഇന്ത്യയിലൊട്ടാകെയുള്ള വിവിധ മാധ്യമസ്ഥാപനങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങള്‍, തൊഴിലിടങ്ങളിലെ കടുത്ത പീഡനം, തൊഴില്‍ ചൂഷണം എന്നിവ അതിരുവിട്ടതും അതിക്രൂരവുമായിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെ സജീവമാക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും നിര്‍ണായകമായ സംഭാവനകള്‍ നല്‍കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അങ്ങിനെയുള്ളപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ തന്നെ കടുത്ത തൊഴിലാളി വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും നിലനില്‍ക്കുകയും പ്രതിഷേധിക്കാനുള്ള അവകാശമില്ലാതാക്കുകയും ചെയ്യുന്ന സാഹചര്യം അതീവഗുരുതരമാണ്. അവകാശപ്പോരാട്ടത്തിന്റെ ഭാഗമായി ഒരു ധര്‍ണ പോലും നടത്താനുള്ള സ്വാതന്ത്ര്യമില്ലാതിരിക്കുകയും രാഷ്ട്രീയരംഗത്ത് തികഞ്ഞ ജനാധിപത്യവാദികളായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ സ്വന്തം സ്ഥാപനങ്ങളില്‍ കടുത്ത ജനാധിപത്യ വിരുദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണ്. ഈ സാഹചര്യത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ത്യയിലെ പത്രമുതലാളിമാരുടെ സംഘടനയായ ഐ.എന്‍.എസിന്റെ നേതൃനിരയിലുള്ള ഒരു വ്യക്തിയും കേരളത്തില്‍ വലിയ പാരമ്പര്യമുള്ള ഒരു പത്രത്തിന്റെ എം.ഡിയുമായ എം.പി.വീരേന്ദ്രകുമാറിനെതിരായ എന്റെ മത്സരം. തൊഴിലിടത്തിലെ കടുത്ത പീഡനത്തിനും ജനാധിപത്യവിരുദ്ധതയ്ക്കും ഇരയായ ഒരു വ്യക്തി എന്ന നിലയിലും കൂടിയാണ് എന്റെ ഈ മത്സരം. ആ അനുഭവം മറ്റൊരാളുടെ വെളിച്ചത്തില്‍ പറയാതെ തന്നെ എനിക്കറിയാം എന്നത് ഇതിന്റെ ആഴം കൂട്ടുന്നു.

ഞാന്‍ മത്സരരംഗത്തേയ്ക്ക് വരാനുണ്ടായ കാരണം തന്നെ എം.പി.വീരേന്ദ്രകുമാര്‍ മത്സരിക്കുന്നു എന്നതാണ്. എന്റെ പ്രതിഷേധം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വ്യവസ്ഥിതിയോടും അതിന്റെ തൊഴിലാളിവിരുദ്ധതയോടും ജനാധിപത്യ വിരുദ്ധതയോടുമാണ്. ഇതില്‍ കേവലമായൊരു വ്യക്തിവൈരാഗത്തിന്റെ പ്രശ്‌നമേയില്ല. എന്റേത് ചില നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും അത് തുറന്നു കാണിക്കുന്നതിനുമായുള്ള പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പിന്തുണ എനിക്കുണ്ട്.

മാധ്യമങ്ങളാണ് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ഇന്ദ്രിയങ്ങള്‍. കലര്‍പ്പ് കയറ്റാതെ കാണാനും എഴുതാനും പറയാനും അവര്‍ തയ്യാറായാല്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. എന്നാല്‍ ഇന്ന് മാധ്യമലോകത്തിനുള്ളില്‍ നടക്കുന്ന തൊഴിലാളി വിരുദ്ധവും കച്ചവടസ്വഭാവത്തോടെയുമുള്ള പ്രവണതകള്‍ ആത്യന്തികമായി ജനാധിപത്യത്തെ അപകടത്തില്‍പ്പെടുത്തും. ഒരു ക്യാമറയും ഫോര്‍ത്ത് എസ്‌റ്റേറ്റിനുള്ളിലേക്ക് തിരിച്ചുവെക്കുന്നില്ല. വിശുദ്ധപശുക്കള്‍ ആരാലും തിരിച്ചറിയപ്പെടാതെ മേഞ്ഞു നടക്കാന്‍ ഇത് കാരണമാവുകയാണ്.

നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന ഒരു പത്രത്തിലെ ജേര്‍ണലിസ്റ്റായി തുടര്‍ന്നു കൊണ്ട്  മത്സരിക്കുന്നത് അധാര്‍മികമായതിനാലാണ് രാജി വെച്ചു കൊണ്ട് ഞാന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്രത്തിന്റെ എം.ഡി സ്ഥാനത്തിരുന്നു കൊണ്ട് മത്സരിക്കുന്നതില്‍ നൈതികതയില്ല. ഒരു സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിപ്പിടിക്കുന്ന വിധം വാര്‍ത്തകള്‍ ചമയ്ക്കരുതെന്ന് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ് സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശമുണ്ട്. ഉടമ മത്സരിക്കുമ്പോള്‍ അത് മാധ്യമത്തിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക സ്വാഭാവികമാണ്. അതിനാല്‍ ആ സ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധാര്‍മികത അദ്ദേഹം പുലര്‍ത്തണം. മാത്രമല്ല, എഡിറ്റോറിയല്‍ സ്വാതന്ത്ര്യം എന്നത് നേര്‍ത്തുവരുന്ന ഇക്കാലത്ത് മാധ്യമ ഉടമകള്‍ മത്സരിക്കുമ്പോള്‍ പരസ്യക്കൂലി ഇല്ലാതെ തന്നെ പെയിഡ് ന്യൂസ് ഇടം പിടിക്കും. ഇലക്ഷന്‍ കമ്മീഷനും പ്രസ് കൗണ്‍സിലും ഇക്കാര്യങ്ങളില്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

മറ്റ് പല ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാറുണ്ട്. അതൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ല. വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ആക്ട് പ്രകാരമുള്ള വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിട്ട് രണ്ടു വര്‍ഷമായെങ്കിലും മുഖ്യധാരാ മാധ്യമ ഉടമകള്‍ അത് നടപ്പാക്കുന്നില്ല. സുപ്രീം കോടതിയില്‍ അവര്‍ നല്‍കിയ ഹര്‍ജിയും ഡിവിഷന്‍ ബഞ്ച് തള്ളുകയും ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെയും സുപ്രീംകോടതി വിധിയെയും തൃണസമാനമായി കാണുന്നവര്‍ക്ക് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ധാര്‍മികമായി അവകാശമില്ല. ശമ്പളപരിഷ്‌കരണത്തിനായി ജോലിക്ക് ഒരു തടസവും വരുത്താതെ ധര്‍ണയിരുന്നതിന് പത്രപ്രവര്‍ത്തകരെ സ്ഥലം മാറ്റിയ മാധ്യമ ഉടമക്ക് എങ്ങനെയാണ് പാലക്കാട് പോലുള്ള ഒരു തൊഴിലാളി മേഖലയില്‍ അവരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുവാന്‍ കഴിയുക..? ആഗോളീകരണകാലത്ത് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ആക്ട് പോലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സുപ്രീംകോടതിയില്‍ വാദിച്ച ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ഒരു പ്രമുഖാംഗം തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ നിലപാട് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അതുമാത്രമല്ല എങ്ങിനെയാണ് ഇത്തരത്തില്‍ തൊഴിലാളിവിരുദ്ധനായ ഒരാള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായെന്ന് ആ മുന്നണിയുടെ നേതൃത്വം വ്യക്തമാക്കണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിലെ ഉന്നതമായ നീതിപീഠത്തിന്റെ ചരിത്രപരമായ വിധികള്‍ പോലും അംഗീകരിക്കാത്ത ഒരാളെ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേയ്ക്ക് തിരഞ്ഞെടുത്തയയ്ക്കാന്‍ കഴിയുമോ? സുപ്രീം കോടതിയെ അദ്ദേഹം അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ പ്രശംസനീയമായ വേജേ ബോര്‍ഡ് എന്ന് സുപ്രീം കോടതി വിധിച്ച മജീതിയ വേജ്‌ബോര്‍ഡ് നടപ്പിലാക്കുമന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹം തയ്യാറാകണം. അതല്ലെങ്കില്‍ ഉന്നത നീതിപീഠത്തെപ്പോലും അംഗീകരിക്കാത്ത ഒരാള്‍ എങ്ങിനെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതെന്ന് ബഹുമാന്യരായ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനങ്ങളോട് വിശദീകരിക്കണം. അതല്ല സുപ്രീം കോടതിയെ അംഗീകരിക്കേണ്ടതില്ല എന്നാണോ അവരുടെയും അഭിപ്രായം? ഇക്കാര്യത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കണം. ഒരു മാധ്യമത്തിന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് വേജ് ബോര്‍ഡ് നടപ്പിലാക്കണോ വേണ്ടയോ എന്ന് ഐ.എന്‍.എസ് തീരുമാനിക്കും എന്നാണ്. ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ് ഇത്. ബഹുമാന്യനായ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് അന്തിമവിധി പ്രഖ്യാപിച്ച ഒരു വിഷയത്തില്‍ അത് നടപ്പിലാക്കുക മാത്രമെ വഴിയുള്ളൂ എന്നിരിക്കെ വിധി അംഗീകരിക്കണോ വേണ്ടയോ എന്ന് ഞങ്ങള്‍ മുതലാളുിമാര്‍ കൂട്ടംകൂടിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പറയുന്നത് ലളിതമായി പറഞ്ഞാല്‍ തനി മാടമ്പിത്തവും ധാര്‍ഷ്ട്യവുമാണ്. ഉന്നതമായ ആ വിധി പോലും മുതലാളിമാര്‍ക്ക് ബാധകമല്ല എന്നാണ് ഇവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന് സ്വയം പുകഴ്ത്തുന്ന ഒരാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മനുഷ്യാവകാശത്തിന് അര്‍ഹതയില്ലെ? ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും ഒരു മാധ്യമസ്ഥാപനമെന്നല്ല ഒരു തൊഴില്‍ സ്ഥാപനത്തിന്റെ മുതലാളിമാരും കാണിക്കാത്ത രീതിയില്‍ പൊതുമനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്ന പ്രതികാര നടപടികളാണ് അവിടെ അരങ്ങേറിയത്. സംഭവിച്ച കാര്യങ്ങള്‍ മിക്കതും പുറം ലോകം അറിഞ്ഞില്ല.

അക്കാര്യങ്ങളെല്ലാം ആ സ്ഥാപനത്തിനുള്ളില്‍ ചര്‍ച്ച ചെയ്യപ്പടേണ്ടതാണെന്ന വാദം കൊണ്ട് ഉദ്ദേശിക്കുന്നത് അവിടെ ഒരാള്‍ കൊല്ലപ്പെട്ടാലും അക്കാര്യം ആ സ്ഥാപനം കൈകാര്യം ചെയ്യുമെന്നാണോ? ഈ രാജ്യത്തെ നിയമങ്ങള്‍ ഇവര്‍ക്ക് ബാധകമല്ലെ? ഇതേ ആരോപണം തന്നെയാണല്ലോ മറ്റ് പാര്‍ട്ടികളെക്കുറിച്ച് ഇവര്‍ ഉന്നയിക്കുന്നത്? പ്രതികാരത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങല്‍ലേയ്ക്ക് സ്ഥലംമാറ്റപ്പെട്ട് നരകയാതന അനുഭവിക്കുന്ന പത്രപ്രവര്‍ത്തകരെ തിരിച്ചുകൊണ്ടുവരാന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകണം. ഇക്കാര്യങ്ങളില്‍ യു.ഡി.എഫിനും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ഈ നാടിന്റെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും നിലപാട് വ്യക്തമാക്കണം. അതല്ല തൊഴിലാളിവിരുദ്ധതയാണ് യു.ഡി.എഫിന്റെ നയമെങ്കില്‍ അത് തുറന്ന് പ്രഖ്യാപിക്കാന്‍ ബഹുമാനപ്പെട്ട വി.എം.സുധീരനും മുഖ്യമന്ത്രിയും തയ്യാറാകണം.

പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒരു മാധ്യമ മുതലാളി ആയിരിക്കെ, പത്രവ്യവസായത്തില്‍ വ്യാഴവട്ടത്തിലേറെയായി നിലനില്‍ക്കുന്ന വേതനം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ പത്രമുടമകള്‍ എങ്ങിനെ ചെറുക്കുമെന്നതടക്കമുള്ള കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്ന് യു.ഡി.എഫിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. വര്‍ക്കിങ് ജേര്‍ണിസ്റ്റ് ആന്റ് അദര്‍ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ആക്ട് ഭരണഘടനാവിരുദ്ധമാണെന്നാണ് പത്രമുടമകളുടെ സംഘടനയായ ഐ.എന്‍.എസ് സുപ്രീം കോടതിയില്‍ വാദിച്ചത്. ഈ അഭിപ്രായത്തോട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും യോജിപ്പുണ്ടോ എന്നും വ്യക്തമാക്കണം. വിപണിശക്തികള്‍ ശമ്പളം നിശ്ചയിക്കുമെന്ന പത്രമുടമകള്‍ വാദിക്കുന്നതിനോട് യോജിക്കുന്നുണ്ടോ? ഇലക്ട്രോണിക് വാര്‍ത്താമാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ജോലി സമയവും വേതന സമ്പ്രദായവും നിജപ്പെടുത്തുന്ന നിയമം കൊണ്ടുവരാന്‍വേണ്ടി എന്തുചെയ്യും? ഹയര്‍ ആന്റ് ഫയര്‍ സമ്പ്രദായത്തിന് അവസരം സൃഷ്ടിക്കുന്ന കരാര്‍ തൊഴഇല്‍ സമ്പ്രദായം വാര്‍ത്താമാധ്യമ വ്യവസായത്തില്‍ ആശാസ്യമല്ല. കോടികള്‍ ലാഭം കൊയ്യുന്ന പത്രവ്യവസായത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വേതനമെങ്കിലും കൊടുക്കണമെന്ന ആവശ്യം എങ്ങിനെ അന്യായമാകും? ഇക്കാര്യത്തിലെല്ലാം പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും അവരുടെ നേതാക്കളും നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം.

നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്  പത്രപ്രവര്‍ത്തകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍  രൂപീകരിച്ച ഒരു ശമ്പളക്കമ്മീഷന്‍വേജ്‌ബോര്‍ഢ് 2010ല്‍ അതിന്റെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇന്ത്യയിലെ വമ്പന്‍ പത്രമുതലാളിമാര്‍ ഇത് നടപ്പാക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഒടുവില്‍ കേന്ദ്ര കാബിനറ്റും സുപ്രീംകോടതിയും ഈ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു. കേരളത്തില്‍ വെറും 45 കോടി രൂപ വാര്‍ഷിക വരുമാനമുള്ള മാധ്യമം ദിനപത്രം മാത്രം വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ അതേ ഘടനയോടെ നടപ്പാക്കി. എന്നാല്‍ 450 കോടിയിലേറെ, അതായത് മാധ്യമത്തിന്റെ പത്ത് മടങ്ങിലധികം വാര്‍ഷിക വരുമാനമുള്ള മാതൃഭൂമിയും അതിനെക്കാളുമുള്ള മലയാളമനോരമയും വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കാന്‍ തയ്യാറായില്ല. ഓര്‍ത്തുനോക്കൂ, സകല അനീതികളെയും കുറിച്ചെഴുതി വെളുപ്പിക്കുന്ന കുത്തകപ്പത്രങ്ങളാണ് സ്വന്തം കാര്യം വന്നപ്പോള്‍ തനി തൊഴിലാളി വിരുദ്ധത കാണിച്ചത്.  ത്രപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാത്ത കേരളത്തിലെ പ്രമുഖ പത്രസ്ഥാപനങ്ങളുടെ മുന്നില്‍ 2012 ഒടുവില്‍ ഒരു ധര്‍ണ നടത്തി. ജനാധിപത്യബോധവും ആദര്‍ശവുമൊക്കെ അന്യന്റെ വളപ്പില്‍ മാത്രം മതി എന്ന പത്രമുതലാളിമാരുടെ കാപട്യം ഇതോടെ പുറത്തു വന്നു.

ദേശീയ ചാനലായ സി.എന്‍.എന്‍ഐ.ബി.എന്നിന്റെ ഉടമസ്ഥാവകാശമുള്ള കമ്പനിയില്‍ റിലയന്‍സ് ഓഹരി എടുത്തതിനെ തുടര്‍ന്നുണ്ടായ കൂട്ടപ്പിരിച്ചുവിടലും നയംമാറ്റങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെ ഒരു ചാനലിലും അടുത്തിടെ പിരിച്ചുവിടലുകളും വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെക്കലുമുണ്ടായി. മാധ്യമങ്ങള്‍ക്ക് ആര്‍ത്തി പെരുത്ത കോര്‍പ്പറേറ്റ് സ്വഭാവം കൈവരുന്നത് ഭരണകൂടത്തിന്റെ നാലാം തൂണിനെ ദുര്‍ബലപ്പെടുത്തും. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ടയില്‍ ഇത് കടന്നുവരുന്നില്ല. മാത്രമല്ല, ഇതിനൊക്കെ കൂട്ടു നില്‍ക്കുന്ന വിഭാഗത്തിന്റെ ആളുകള്‍ പാര്‍ലമെന്റിലേക്ക് കടന്നുവരുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ വോട്ടര്‍മാരെ ജാഗ്രതപ്പെടുത്തുകയാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. തൊഴിലാളി സമരത്തെ ഇത്തരത്തില്‍ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കുന്നവരെ ജനായകരായി നമുക്ക് ആവശ്യമുണ്ടോ എന്ന് ജനങ്ങള്‍ ചിന്തിക്കണം.

മറ്റ് തൊഴില്‍ മേഖലയിലെല്ലാം ഉള്ളതുപോലെ മാധ്യമ മേഖലയും കോര്‍പ്പറേറ്റ് വത്കരണത്തിന്റെ പാതയിലാണ്. നവ മുതലാളിത്തത്തിന്റെയും കോര്‍പ്പറേറ്റ് വതകരണത്തിന്റെയും അപ്പോസ്തലമാരായ റിലയന്‍സിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും പാത പിന്തുടര്‍ന്ന് അതിന് സമാനമായ തൊഴിലാളിവിരുദ്ധ നയങ്ങളാണ് വീരേന്ദ്രകുമാര്‍ സ്വന്തം സ്ഥാപനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം കോര്‍പ്പറേറ്റുകളുടെ പ്രതിനിധിയാണ്. ഇന്ത്യ മുഴുവന്‍ നടന്ന് വേജ് ബോര്‍ഡ് തകര്‍ക്കുന്നതിനായി ഗൂഢാലോചന നടത്തിയ മാധ്യമ മുതലാളിയാണ് അദ്ദേഹം. അങ്ങിനെയുള്ള അദ്ദേഹം പാര്‍ലമെന്റിലെത്തിയാല്‍ 1955ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ വേജ് ബോര്‍ഡ് ഇല്ലാതാക്കാന്‍ ശ്രമിക്കും. വേജ് ബോര്‍ഡ് നടപ്പിലാക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. ഇനി അഥവാ മന്ത്രിയായാല്‍ തൊഴിലാളിവിരുദ്ധ നയങ്ങളായിരിക്കും അദ്ദേഹം കൈക്കൊള്ളുക. അതുകൊണ്ട് തന്നെ കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും മറ്റ് തൊഴില്‍മേഖലയിലെ തൊഴിലാളികളും ഏറെ ആശങ്കയോടെയാണ് ഇദ്ദേഹം മത്സരിക്കുന്ന പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. അടിമുടി തൊഴിലാളിവിരുദ്ധനായ ഒരാള്‍ പാര്‍ലമെന്റിലെത്തണമെന്ന് ഒരു തൊഴിലാളിയും ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ വന്‍ശക്തികളായ കോര്‍പ്പറേറ്റുകളെയാണ് വീരേന്ദ്രകുമാര്‍ പ്രതിനിധീകരിക്കുന്നത്. അദ്ദേഹം പാര്‍ലമെന്റിലെത്തുന്നത് അത്യാപത്കരമായ സ്ഥിതിവിശേഷമാണ് സംജാതമാക്കുക.

സമരത്തില്‍ പങ്കെടുത്തതിന് സ്ഥലം മാറ്റപ്പെട്ട പത്രപ്രവര്‍ത്തകരുടെ മിക്കവരുടെയും വീട്ടിലെ സാഹചര്യങ്ങള്‍ അത്യധികം പരിതാപകരമാണ്. മാതാവും പിതാവും ഒരേ സമയം രോഗശയ്യയില്‍ക്കിടക്കുന്ന അവസ്ഥയും പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയും മാത്രം വീട്ടില്‍ തനിച്ചാവുന്ന അവസ്ഥയുമുള്ള ജീവനക്കാര്‍ വരെയുണ്ട്. യാതൊരു ദയയും മനസ്സാക്ഷിയും ഇല്ലാതെയുള്ള പ്രതികാരത്തിന്റെ ഏക അടിസ്ഥാന കാരണം വേജ്‌ബോര്‍ഡ് ശുപാര്‍ശ പ്രകാരമുള്ള ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്ന ആവശ്യത്തിനു വേണ്ടി ശബ്ദിച്ചു എന്നതാണ്.  സഹപ്രവര്‍ത്തകരോട് ആശയങ്ങള്‍ പങ്കു വെച്ചു എന്നതും കുറ്റമായി പറയപ്പെടുന്നു.
      
മലയാള പത്രത്തിനെന്നല്ല ദേശീയഭാഷാ പത്രങ്ങള്‍ക്കു പോലും ലേഖകര്‍ ഇല്ലാത്ത ഇടങ്ങളിലേക്കാണ്, പത്രലേഖകരെ തോക്കിന്‍മുനമ്പില്‍ നിര്‍ത്തുന്ന വിഘടന വാദികള്‍ ശക്തമായ വടക്കുകിഴക്കെ ഇന്ത്യന്‍ അതിര്‍ത്തികളിലേക്കാണ് ഒന്നുമറിയാത്ത പാവം തൊഴിലാളികളെ എം.പി. വീരേന്ദ്രകുമാര്‍ വ്യക്തിപരമായ പ്രതികാര മനോഭാവത്താല്‍ നിഷ്‌കരുണം എറിഞ്ഞു കൊടുത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ മാധ്യമസ്ഥാപനചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിനിരത്തലിനു പത്ര മാനേജ്‌മെന്റ് തുനിഞ്ഞു. രണ്ട് ന്യൂസ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ മുപ്പതിലേറെപ്പേരെ മണിപ്പൂര്‍, നാഗാലാന്‍ഡ്, ആസാം, ബംഗാള്‍, തിപുര, സിക്കിം, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ തീവ്രവാദികളുടെ വിഹാരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിദൂര ഇടങ്ങളിലേക്കും പിന്നെ കേരളത്തിലെ തന്നെ വനമേഖലകളിലേക്കും മാറ്റി. എങ്ങിനെയുണ്ട് പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യസംരക്ഷണവും!! മാറ്റപ്പെട്ട പലയിടത്തും സ്വന്തമായി ഒരു ഓഫീസ് പോലും സ്ഥാപനത്തിന് ഉണ്ടായിരുന്നില്ല.

പുറമെ വലിയ ജനാധിപത്യവാദിയും മാനവികതയുടെ സ്വയം പ്രഖ്യാപിത രൂപവുമായ ഈ രാഷ്ട്രീയമുതലാളിയുടെ കപടമായ ഇരട്ടമുഖം ആണിത്. ഇദ്ദേഹത്തിന്റെ നടപടി തൊഴിലാളി ദ്രോഹമാണെന്നു മാത്രമല്ല ആ പത്രത്തിന് ജ•ം നല്‍കിയവരും നയിച്ചവരുമായ മഹാത്മാക്കളുടെ ആദര്‍ശങ്ങള്‍ക്ക് കടക വിരുദ്ധവും ആണ്. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പല അഭിവന്ദ്യ വ്യക്തികള്‍ക്കും ഇത്തരം ദ്രോഹ നടപടികളില്‍ അഗാധമായ ദുഖവും വിയോജിപ്പും ഉണ്ട്. എന്നാല്‍ അവര്‍ക്കൊന്നും വോയ്‌സ് ഇല്ലാത്ത സ്ഥിതിയാണ്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചാണ് പലര്‍ക്കെതിരെയും നടപടിയെടുത്തത്.
       
ഏറ്റവും വലിയ ക്രൂരതയായത് ഒരു പാവം നിരപരാധിയായ പത്രപ്രവര്‍ത്തകനെ മുന്‍കൂര്‍ നോട്ടീസ് പോലും കൊടുക്കാതെ പിരിച്ചുവിട്ടു എന്നതാണ്. അതും തൊഴില്‍ നിയമത്തിന് നേര്‍ വിരുദ്ധമായി രണ്ടു തവണ പ്രൊബേഷന്‍ നീട്ടിയ ശേഷം. യൂണിയന്റെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലാത്ത ആ വ്യക്തി ചെയ്ത കുറ്റം എന്തെന്ന് പടച്ചോനു പോലും അറിയില്ല. ഒരു ഡസനിലേറെ പേര്‍ക്ക് സ്ഥിരനിയമനം, പ്രമോഷന്‍ എന്നിവ അന്യായമായി തടഞ്ഞുവെച്ചും ദ്രോഹിച്ചു. വിദൂര സ്ഥലങ്ങളിലേക്കുള്‍പ്പെടെ സ്ഥലം മാറ്റപ്പെട്ടവര്‍ക്ക് മാസങ്ങളോളം അര്‍ഹതപ്പെട്ട യാത്രാബത്തയോ,  ഭക്ഷണ അലവന്‍സോ കൊടുക്കാതെ കഷ്ടപ്പെടുത്താനും മറന്നില്ല.
       
മാനസിക പീഡനം സഹിക്കാതെ തൃശ്ശൂരില്‍ നിന്നും മിടുക്കിയായ ഒരു വനിതാ ജേര്‍ണലിസ്റ്റ് രാജിവെച്ചു പോയി. ഇവരുടെ ഭര്‍ത്താവ്  നേരത്തെ പ്രതികാരപരമായി ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റപ്പെട്ടയാളായിരുന്നു. ത്രിപുരയിലേക്ക് മാറ്റിയ സമര്‍ഥനായ യൂവജേര്‍ണലിസ്റ്റും രാജിവെച്ചു പോകേണ്ടി വന്നു. മാതൃഭൂമിയിലെ ജേര്‍ണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ തേജോവധത്തിന് കൊണ്ടുപിടിച്ച ശ്രമിച്ചു. പ്രസവിക്കാന്‍ ഏതാനും ദിവസം മാത്രം ഉണ്ടായിരുന്ന പൂര്‍ണ ഗര്‍ഭിണിയായ ഒരു ജേര്‍ണലിസ്റ്റിനെ പ്രാഥമിക കാര്യങ്ങള്‍ക്കു പോലും സൗകര്യമില്ലാത്ത ഒരു പ്രാദേശിക ബ്യൂറോയിലേക്ക് മാറ്റാന്‍ ഉത്തരവിറക്കി. പക്ഷേ സംഭവം വലിയ പ്രശ്‌നമാകുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പെട്ടെന്ന്  അതുപേക്ഷിച്ചു. ഇതെല്ലാം നഗ്‌നസത്യമാണ്.

തുടരെയുണ്ടാകുന്ന തൊഴിലാളി ദ്രോഹങ്ങള്‍ക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന തൊഴില്‍ വകുപ്പില്‍ പല തവണ പരാതിപ്പെട്ടിട്ടും ഒരു പരിഹാരവും ഉണ്ടാക്കാന്‍ സര്‍ക്കാരാകട്ടെ ശ്രമിച്ചിട്ടുമില്ല.
     
കോടിക്കണക്കിന് രൂപ മുടക്കി വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ള പത്രമുതലാളിമാര്‍ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് സദാശിവത്തിന്റെ ഡിവിഷന്‍ ബഞ്ചിനു മുന്നിലാണ് കേസ് എത്തിയത്. കെ.കെ. വേണുഗോപാല്‍, നരിമാന്‍, അനില്‍ ദിവാന്‍ തുടങ്ങി ഒരു സിറ്റിങ്ങിന് ആറ് മുതല്‍ പത്ത് ലക്ഷം വരെ ഫീസ് വാങ്ങുന്ന വക്കീലന്‍മാരാണ് വീരാദികള്‍ക്കു വേണ്ടി വാദിച്ചത്. രണ്ടു വര്‍ഷത്തോളം വാദം തുടര്‍ന്നു. വേജ്‌ബോര്‍ഡ് എന്ന സംവിധാനം തന്നെ അധാര്‍മികമാണെന്നും, നെഹ്രുവിന്റെ കാലത്ത് അത് ഭരണഘടനാ അനുസൃതമാണെന്ന് പാര്‍ലമെന്റ് അംഗീകരിച്ചത് റദ്ദാക്കണമെന്നും ഉള്‍പ്പെടെ തീര്‍ത്തും തൊഴിലാളി വിരുദ്ധ വാദങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
        
ഈ മുതലാളിമാര്‍ സ്വയം സമര്‍പ്പിക്കുന്ന വരുമാനക്കണക്ക് അനുസരിച്ചാണ് ജസ്റ്റിസ് മജീദിയ തന്റെ റിപ്പോര്‍ട്ടില്‍ ഓരോ പത്രത്തിനും നല്‍കാന്‍ കഴിയുന്ന ശമ്പളത്തിന്റെ ഘടന തീരുമാനിച്ചത്. പക്ഷേ മുതലാളിമാര്‍ക്ക് മജീദിയയെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ ലാഭത്തില്‍ നിന്നും നല്ല ചോര്‍ച്ച ഉണ്ടാകുമെന്ന് വൈകിയാണ് മുതലാളിമാര്‍ തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ പത്രവ്യവസായം വന്‍ വളര്‍ച്ചയിലാണെന്നാണ് എല്ലാ സാമ്പത്തിക വിലയിരുത്തലിലും പറയുന്നത്. കൂടുതല്‍ ശമ്പളം കൊടുക്കാനെന്ന വ്യാജേന മലയാളത്തിലെ പത്രങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 35 ശതമാനം വില കൂട്ടുകയും ചെയ്തു. ഇതെല്ലാം പരിശോധിച്ച പരമോന്നത നീതിപീഠം കഴിഞ്ഞ മാസം നല്‍കിയ വിധി പത്രമുതലാളിമാരുടെ മുഖത്ത് ചെരിപ്പു കൊണ്ട് അടിക്കുന്നതിലും ശക്തമായിരുന്നു. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ ന്യായമാണെന്നും അത് നിര്‍ബന്ധമായും ഒരു അണുവിട പോലും മാറ്റാതെ ഉടന്‍ നടപ്പാക്കണമെന്നുമായിരുന്നു വിധി. മാത്രമല്ല, വേജ്‌ബോര്‍ഡ് ഭരണഘടനാനുസൃതമാണെന്നും അത് തുടരണമെന്നും വിധിയില്‍  ഊന്നിപ്പറഞ്ഞു. സ്വയം പ്രഖ്യാപിത മൂല്യങ്ങള്‍ക്കു നിരക്കാത്ത ജനാധിപത്യവിരുദ്ധ നിലപാടാണ് പത്രമുതലാളിമാരുടെതെന്ന് വിധിയില്‍ പറയാതെ പറഞ്ഞു. മുതലാളിമാര്‍ ഉയര്‍ത്തിയ ഒറ്റ ന്യായവാദം പോലും പരമോന്നതനീതിപീഠം അംഗീകരിച്ചില്ല. തങ്ങള്‍ വ്യാഖ്യാനിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നിടത്തേക്ക് എന്തിനെയും എത്തിക്കാമെന്ന വന്‍കിട പത്രമുതലാളിമാരുടെ അഹന്തക്കേറ്റ വലിയ പ്രഹരമായിരുന്നു ആ വിധി.
     
ഏത് പാര്‍ട്ടിയുടെയും പ്രസ്ഥാനങ്ങളുടെയും ആന്തരികവിവാദങ്ങളും വിഭാഗീയതയും അണിയറ രഹസ്യങ്ങളും പൊടിപ്പും തൊങ്ങലും വെച്ചും, സത്യവും അസത്യവും കൂട്ടിക്കുഴച്ചും, പരശ്ശതം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പത്രം. രാഷ്ട്രീയ താല്‍പര്യം മാത്രം വെച്ചുള്ള ഈ വാര്‍ത്തകളില്‍ പലതും തനി വസ്തുതാവിരുദ്ധമാണെന്ന് പിന്നീട് കാലം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെയെല്ലാം കേസുമായി ആളുകള്‍ വന്നാല്‍ ഫാസിസ്റ്റ് ഭീകരത എന്ന്  വിളിച്ചുകൂവി നടക്കാറുണ്ട്. എന്നാല്‍ അവനവന്‍ ചെയ്യുന്ന തോന്ന്യാസങ്ങള്‍ മറ്റേതെങ്കിലും മാധ്യമത്തിലൂടെ പുറത്തു വരുമ്പോള്‍ മാത്രമേ മാധ്യമസ്വാതന്ത്ര്യവും നീതിയുമൊക്കെ അപകടത്തിലാവുകയുള്ളു.
      
എവിടെ ജോലി ചെയ്യാനും തയ്യാറാണെന്ന് രേഖാമൂലം ഉറപ്പുനല്‍കിയാണ് ജോലിയില്‍ കയറുന്നത് എന്നതിനാല്‍ എങ്ങോട്ട് മാറ്റാനും മാനേജ്‌മെന്റിന് അവകാശമുണ്ടെന്നും അതിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമുള്ള ന്യായമാണ് പത്ര മാനേജ്‌മെന്റുകള്‍ പറഞ്ഞത്. ഇപ്പറഞ്ഞത് ഉറച്ച അഭിപ്രായമാണെങ്കില്‍ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ അനീതികള്‍ സംബന്ധിച്ച എത്രയെത്ര വാര്‍ത്തകള്‍ ആ പത്രത്തിന് ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. ആരാന്റെ കിടപ്പറയില്‍ ഒളിഞ്ഞുനോക്കി എത്ര വേണമെങ്കിലും എഴുതാന്‍ പാടുപെടുന്ന പത്രം അവനവന്റെ ഉമ്മറത്ത് പോലും ജനാധിപത്യവും അഭിപ്രായ സ്വാതന്ത്രവും സഹിഷ്ണുതയും അനുവദിക്കുന്നില്ല എന്നത് എത്ര പരിതാപകരമാണ്. എവിടെയാണ് മാധ്യമമുതലാളിമാര്‍ വിളിച്ചുകൂവുന്ന ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍?
        
പത്രപ്രവര്‍ത്തകരുടെ വേജ്‌ബോര്‍ഡ് നടപ്പാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ചെറികിട പത്രസ്ഥാപനങ്ങളില്‍ കയറിയിറങ്ങി, വേജ്‌ബോര്‍ഡ് നടപ്പാക്കരുതെന്ന് ശ്രീ. എം.പി. വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ട് മുടക്കിയതിന് സാക്ഷികളായ പത്രപ്രവര്‍ത്തകര്‍ ഉണ്ട്. വേജ്‌ബോര്‍ഡിനായി വാദിക്കുന്ന പ്രമുഖ പത്രപ്രവര്‍ത്തകനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിക്കൂടേ എന്ന് മുതലാളിയോട് ശ്രീ. വീരേന്ദ്രകുമാര്‍ ആരാഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.
        
ഒരു പത്രവും ആരും വിമര്‍ശിക്കാന്‍ പാടില്ലാത്ത വിശുദ്ധ പശുക്കളൊന്നുമല്ല. സ്വന്തം പാര്‍ട്ടിക്കാരെക്കൊണ്ട് കളക്ട്രേറ്റിനു മുന്നിലും ഓഫീസുകള്‍ക്കു മുന്നിലുമൊക്കെ പിക്കറ്റിങ്ങും ആക്രോശവും ഒക്കെ ചെയ്യിപ്പിക്കുകയും അവകാശങ്ങളും ആനുകൂല്യങ്ങളും നടപ്പാക്കിയില്ലെങ്കില്‍ തകര്‍ക്കുമെന്നും തരിപ്പണമാക്കുമെന്നുമൊക്കെ അണികളെ ആവേശം കൊള്ളിച്ച് പ്രസംഗിച്ച് ശ്രദ്ധ നേടുകയും ചെയ്യുമ്പൊഴൊക്കെ അതില്‍ ഒരു അന്യായവും കാണാത്തവര്‍ പത്രപ്രവര്‍ത്തകയൂണിയന്‍ ഒരു ധര്‍ണ നടത്തിയപ്പോള്‍ മാത്രം അത് ഘോരാപരാധമായി കാണുകയും അതില്‍ പങ്കെടുത്ത അംഗങ്ങളെ അതികഠിനമായി ശിക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാനാവും.  ഈ കാപട്യം തുറന്ന് സമൂഹത്തോട് പറയാതിരിക്കാന്‍ കഴിയില്ല. സ്വന്തം സ്ഥാപനത്തിനകത്ത് ഇത്രയും ഫാസിസവും ക്രൂരതയും തൊഴിലാളികളോട് കാണിക്കുന്ന ഒരാളെ എങ്ങിനെയാണ് പാര്‍ലമെന്റിലേയ്ക്ക് പറഞ്ഞയയ്ക്കുക.

ഇന്നാട്ടിലെ പത്രവിതരണം നടത്തുന്ന പാവപ്പെട്ട ഏജന്റുമാര്‍ നാമമാത്രമായ കമ്മീഷന്‍ കൂട്ടിച്ചോദിച്ചപ്പോള്‍ ഒരു പത്രം അത് ന്യായമെന്ന് കണ്ട് അനുവദിച്ചു. ഒരു പത്രത്തിന് അഞ്ച് പൈസയില്‍ താഴെ മാത്രമാണ് കൂട്ടിച്ചോദിച്ചത്. നൂറ് പത്രം ഒരു ദിവസം വില്‍ക്കുന്ന ആള്‍ക്ക് വെറും അഞ്ച് രൂപയാണ് അധികം കിട്ടുക. ഒരു ചായ കുടിക്കാന്‍ തികയാത്ത പൈസ. ഒന്നാന്തരം സോഷ്യലിസ്റ്റായ മാധ്യമ മുതലാല്‍യ്ക്കായിരുന്നു ഏജന്റുമാരുടെ ആവശ്യത്തോട് ഏറ്റവും എതിര്‍പ്പ്. മറ്റ് പല പത്രങ്ങളെയും നിര്‍ബന്ധിച്ച് ഒപ്പം നിര്‍ത്തിയത് ഇദ്ദേഹമാണ്. പത്ര ഏജന്റുമാരുടെ സമരം പൊളിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് നടന്നത്. പുറമേ ജനസേവകനും അകത്ത് തനി പിന്തിരിപ്പനുമായ ഒരു കപടനാട്യക്കാരനെയാണോ കേരളീയ സമൂഹം ജനപ്രതിനിധിയായി നിയമനിര്‍മാണസഭയിലെത്തിക്കേണ്ടത്?

ഇക്കാര്യങ്ങള്‍ തുറന്നു കാട്ടേണ്ടത് ജനാധിപത്യത്തിലെ നേരും നെറിയും സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് തോന്നുന്നതിനാല്‍ക്കൂടിയാണ് ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ മുതിരുന്നത്. എല്ലാവരുടെയും പ്രശ്‌നങ്ങളും വേദനകളും രോഷങ്ങളും എഴുതാനും ഫോട്ടോയെടുക്കാനും രാപകല്‍ ഉഷ്ണിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ തൊഴില്‍ സ്ഥലത്തെ പീഢനങ്ങളും ക്രൂരമായ മുറിവുകളും പുറത്തറിയിക്കാന്‍ വേദികളില്ല. പത്രമുതലാളിമാര്‍ എല്ലാവരും ഒറ്റക്കെട്ടായി ചേര്‍ന്ന് ഇത്തരം വാര്‍ത്തകളെല്ലാം തമസ്‌കരിക്കും.

അതിനാല്‍ പാലക്കാടിനെ നന്നായി അറിയുന്ന, മണ്ഡലത്തിലെ ഏത് പ്രശ്‌നത്തിലും സാധാരണക്കാരനെപ്പോലെ ഇടപെടുന്ന ഒരു പാര്‍ലമെന്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന് ജനങ്ങളോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ദന്തഗോപുരവാസികളെയും കടുത്ത ജനാധിപത്യ വിരുദ്ധരെയും ക്രൂരമായ പ്രതികാരബുദ്ധിയുള്ളവരെയും തള്ളിക്കളയാനുള്ള മനസ്സുണ്ടാകണം. നൂറ് കോടിയിലേറെ ജനങ്ങളുള്ള ഈ മഹത്തായ രാജ്യത്തിന്റെ ഉന്നത നീതിപീഠത്തെ പൂര്‍ണമായും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന, അവരുടെ ചരിത്രപരമായ വിധികളെ പുച്ഛത്തോടെ തള്ളിക്കളയാത്ത ഒരാളെ മാത്രം ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുത്തയയ്ക്കണമെന്ന അപേക്ഷയാണ് ജനങ്ങളോടുള്ളത്.

കെ.ശ്രീജിത്ത്