Tuesday, September 16, 2008

'പ്രതി സഹനം'



പി എം മനോജ്
മം ഗലാപുരം കേരളത്തിന്റെ തൊട്ടടുത്താണ്. അ വിടെനിന്നുള്ള ഒരു ചിത്രം നോക്കുക. ക്രൂശിതനായ ക്രിസ്തു. മുള്‍ക്കിരീടം തറഞ്ഞിറങ്ങിയ ശിരസ്സില്‍നിന്നും ആണിയടിച്ചുകയറ്റിയ കൈകാലുകളില്‍നിന്നും ഒലിച്ചിറങ്ങുന്ന ചോര. പീഡാനുഭവത്തിന്റെ മൂര്‍ധന്യമാണ് ആ രംഗം. കര്‍ത്താവീശോയുടെ ഇടതുകൈ പൂര്‍ണമായി വെട്ടിമാറ്റിയിരിക്കുന്നു. വലതുകൈ തച്ചുതകര്‍ത്തിരിക്കുന്നു. രണ്ടുകാലും വെട്ടിമുറിച്ച് തൂങ്ങിക്കിടക്കുന്ന നിലയിലാണ്.

കൂത്തുപറമ്പില്‍ വിദ്യാര്‍ഥിനേതാവ് കെ വി സുധീഷിനെ വെട്ടിക്കൊന്നപ്പോഴും സിപിഐ എം നേതാവ് പി ജയരാജനെ വെട്ടിനുറുക്കിയപ്പോഴും സമാനതയുള്ള ദൃശ്യം കണ്ടിരുന്നു. അന്ന് സുധീഷിനെ 38 തവണ വെട്ടിക്കീറിയതും ജയരാജന്റെ കൈകാല്‍ ഛേദിച്ചതും ഇന്ന് യേശുവിന്റെ തിരുരൂപം വെട്ടിനുറുക്കിയതും ഒരേ കരവും ആയുധവുമാണെന്നത് യാദൃച്ഛികമല്ല.

ഈശോയുടെ കുരിശുമരണം മനുഷ്യപാപത്തിന്റെ ഘോരതയെയാണ് വ്യക്തമാക്കിയത്. 'നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും പീഡകള്‍ സഹിച്ചു' എന്നാണ് വിശ്വാസപ്രമാണവാക്യം. മനുഷ്യകുലത്തിനുവേണ്ടി കര്‍ത്താവീശോ ഏറ്റെടുത്ത ത്യാഗത്തെ, പീഡയെ 'പ്രതി സഹനം' എന്നാണു പറയുന്നത്. സുവിശേഷങ്ങളില്‍ വായിക്കാവുന്നതുപോലെ, തിരുവത്താഴം കഴിഞ്ഞ് ഈശോ ശിഷ്യസമേതം ഒലിവ് തോട്ടത്തിലേക്കു പുറപ്പെട്ടു. വരാനിരിക്കുന്ന അത്യുഗ്രപീഡനം കര്‍ത്താവ് മനസ്സാ കണ്ടു. മാനവകുലപരിത്രാണാര്‍ഥം താന്‍ ഉഗ്രവേദന സഹിച്ചാലും അനേകം പേര്‍ തന്റെ രക്ഷാകരകര്‍മഫലത്തെ നിരസിക്കുമെന്ന ചിന്ത ഈശോയുടെ ആന്തരികവ്യഥയെ ഇരട്ടിപ്പിച്ചു.'പ്രലോഭനങ്ങള്‍ക്ക് അടിപ്പെടാതെ ജാഗ്രതയോടെ പ്രാര്‍ഥിപ്പാനാണ്' അപ്പോള്‍ ഈശോ ശിഷ്യരെ ഉദ്ബോധിപ്പിക്കുന്നതെങ്കിലും അവര്‍ മതിമറന്ന് ഉറങ്ങുകയാണ്. അപ്പോഴാണ് ക്രിസ്തു പറഞ്ഞുപോകുന്നത്, 'പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നെ കടന്നുപോകട്ടെ' എന്ന്.

അതെ, ആ പാനപാത്രം തട്ടിയുടയ്ക്കാന്‍ വാളും മഴുവും ശൂലവും ഇന്നും ഉയരുന്നുണ്ട്. ഒറീസയില്‍ വീണ ചോര, കരിഞ്ഞ മനുഷ്യര്‍- ഇപ്പോഴിതാ കര്‍ണാടകത്തിലും. പ്രതിസഹനം ഈശോ ഇന്നും അനുഭവിക്കുന്നു. ശിഷ്യര്‍ ലക്കുകെട്ട് ഉറങ്ങുകയുമാണ്. 'യഥാര്‍ഥ ക്രിസ്ത്യാനി ഒന്നേ ഉണ്ടായിരുന്നുള്ളൂ, അദ്ദേഹം കുരിശില്‍ മരിക്കുകയുംചെയ്തു' (വിചാരധാര, പേജ് 223) എന്നാണ് ആര്‍എസ്എസിന്റെ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്.
ഇന്നുള്ള ക്രിസ്ത്യാനികള്‍ ആര്‍എസ്എസിന് 'ജീവകാരുണ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് അധാര്‍മികവും രാജനൈതികവുമായ തന്ത്രങ്ങള്‍ കൈമുതലാക്കി' ക്രിസ്തുരാജ്യം സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണ്. "കേരളത്തിലെ വിഖ്യാതമായ ശബരിമലക്ഷേത്രമടക്കം നൂറുകണക്കിന് പ്രാചീന ഹൈന്ദവക്ഷേത്രങ്ങള്‍ ക്രിസ്ത്യന്‍ തെമ്മാടികളാല്‍ നശിപ്പിക്കപ്പെട്ട് അവിടത്തെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കപ്പെടുകയുണ്ടായി'' (വിചാരധാര, പേജ് 227) എന്നും ഗോള്‍വാള്‍ക്കര്‍ എഴുതിയിട്ടുണ്ട്. കേരളത്തിലെ ഏതുക്ഷേത്രമാണ് ക്രിസ്ത്യാനികള്‍ നശിപ്പിച്ചതെന്ന് കേരളീയരായ നമുക്കറിയില്ല. ചരിത്രം തപ്പിയാല്‍ കാണുകയുമില്ല. പക്ഷേ, ആര്‍എസ്എസ് അങ്ങനെ പ്രചരിപ്പിക്കുന്നു.

കേരളത്തിലെ സഭാനേതൃത്വം ഇതൊന്നും കാണാത്തതെന്ത്? വിദ്വേഷവും പ്രചാരണവും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ തിരിച്ചുവച്ച് ക്രിസ്ത്യാനിയുടെ യഥാര്‍ഥ ശത്രുവിനെ ഒളിപ്പിക്കുകയാണോ? തലശേരി രൂപതയില്‍ ചിലേടത്ത് കുടുംബ പ്രാര്‍ഥനാവേളയില്‍ ജപമാലമധ്യേ ചൊല്ലാനുള്ള പ്രാര്‍ഥന അച്ചടിച്ചുകൊടുത്തിട്ടുണ്ട് സഭാ നേതൃത്വം. അതിങ്ങനെ:
"ഓ എന്റീശോയേ, എന്റെ പാപങ്ങള്‍ ക്ഷമിക്കേണമേ
ദൈവ നിഷേധത്തില്‍നിന്നും
ഭൌതിക പ്രവണതകളില്‍നിന്നും
എന്നെ രക്ഷിക്കേണമേ
വര്‍ഗസമര ചിന്തകളില്‍നിന്നും
സര്‍വാധിപത്യ പ്രവണതകളില്‍നിന്നും
എനിക്ക് മോചനം തരേണമേ
വിദ്വേഷത്തില്‍നിന്നും
വിപ്ളവ തീക്ഷ്ണതയില്‍നിന്നും
എന്നെ കാത്തുകൊള്ളേണമേ''
ജപമാലപ്രാര്‍ഥനാ കാലത്ത് സന്ധ്യാസമയത്ത് മാതാപിതാക്കള്‍ ഒന്നുചേര്‍ന്നു കൊന്തജപിക്കുന്ന കുടുംബത്തിലെ കുട്ടികള്‍ നല്ലവരും ദൈവഭയവും അനുസരണയുള്ളവരുമാകുമെന്നാണ് ക്രൈസ്തവ വിശ്വാസം.

കുഞ്ഞുങ്ങള്‍ നല്ലവരാകാന്‍ 'വര്‍ഗസമര ചിന്തകളില്‍നിന്നും' 'വിപ്ളവ തീക്ഷ്ണതയില്‍നിന്നും' മോചനം നേടിയാല്‍ മതി! അവര്‍ ഒറീസയിലെ ചോരയും കത്തിക്കരിഞ്ഞ കബന്ധങ്ങളും കാണേണ്ട! കൈകാല്‍ വെട്ടിനുറുക്കപ്പെട്ട യേശുദേവന്റെ തിരുരൂപം അവരുടെ കണ്ണില്‍ പെടേണ്ട! വലിച്ചുകീറപ്പെടുന്ന കന്യാസ്ത്രീകളുടെ മാനം അവരെ അലട്ടേണ്ട! പ്രാണനുംകൊണ്ട് കാട്ടിലേക്കും മലയിലേക്കും നിലവിളിച്ചോടുന്ന പാവങ്ങളുടെ 'കര്‍ത്താവേ' എന്ന നിലവിളി അവരുടെ കാതില്‍ പതിയേണ്ട!


നല്ലവരാകാന്‍ വിധിക്കപ്പെട്ട അതേ കുട്ടികളോട്, 'ക്രിസ്ത്യാനിയായി നമുക്കീ നാട്ടില്‍ ജീവിക്കണമെങ്കില്‍' വിമോചനസമരത്തിനിറങ്ങി അത് വിജയിപ്പിച്ചോളാന്‍ ആജ്ഞാപിച്ചവര്‍തന്നെ ഇന്ന് ജപമാല പ്രാര്‍ഥനയുമായി ഇറങ്ങിയിരിക്കുന്നു.

അവരുടെ എന്‍ജിനിയറിങ്-മെഡിക്കല്‍ കോളേജുകളില്‍ വസന്തം വിരിയട്ടെ. പ്രവേശനപ്പണം കുന്നുകൂടട്ടെ. പള്ളിക്കൂടങ്ങള്‍ പെറ്റുപെരുകട്ടെ. വീഞ്ഞുപാത്രങ്ങള്‍ നുരഞ്ഞുപൊന്തട്ടെ.

ആഗമനകാലം ഒന്നാംഞായര്‍, റോമാക്കാര്‍ക്കുള്ള ലേഖനം പതിമൂന്നില്‍ 11, 12- ഇങ്ങനെ പറയുന്നു:

"നാം നമ്മുടെ ഉറക്കത്തില്‍നിന്നും ഉണരേണ്ട സമയമായിരിക്കുന്നു. രക്ഷയുടെ സമയം സമാഗതമായിരിക്കുന്നു. രാത്രി കഴിഞ്ഞ് പകല്‍ അടുത്തിരിക്കുന്നു. ആകയാല്‍ നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികളെ ഉപേക്ഷിച്ച് പ്രകാശത്തിന്റെ പടച്ചട്ട ധരിക്കാം''.

അന്ധകാരത്തില്‍നിന്ന് ആരാണ് ഉണരേണ്ടത്? ജപമാല പ്രാര്‍ഥനകളില്‍ 'വര്‍ഗസമര വിരോധം' ചാലിക്കുന്നവരോ, സഹജീവികളുടെ കണ്ണീരിനും ചോരയ്ക്കും മുന്നില്‍ രോഷം കടിച്ചമര്‍ത്തുന്ന സഭാമക്കളോ? ഒരുഭാഗത്ത് ആര്‍എസ്എസും മറുഭാഗത്ത് മതനേതൃത്വവും അതാ ശത്രുവെന്ന് ചൂണ്ടിക്കാട്ടുന്ന കമ്യൂണിസ്റുകാരന്‍ കണ്ണീരൊപ്പുന്നവനും അപരന്നുവേണ്ടി ജീവന്‍ ത്യജിക്കുന്നവനുമാണെന്ന കാഴ്ച സാധാരണ വിശ്വാസിക്ക് ഇല്ലാതെ പോകുമോ? മംഗലാപുരത്ത് വണ്ടി നില്‍ക്കുമോ? അത് നേത്രാവതി കടന്ന് ഇക്കരെയെത്തുമ്പോഴും കൊന്തജപത്തില്‍ 'ഭൌതിക പ്രവണതകള്‍' മതിയാകുമോ? 'വര്‍ഗസമരം'ശത്രുവും നെഞ്ചില്‍ തറയുന്ന ത്രിശൂലം നിരുപദ്രവിയുമോ?

Friday, September 5, 2008

പുരോഗതി മുടക്കുന്ന രാഷ്ട്രീയ ദുര്‍മോഹം

പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ടാറ്റയുടെ നാനോ കാര്‍ നിര്‍മാണപ്ളാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുന്നു. മമതബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോഗ്രസിന്റെ ഉപരോധവും അക്രമവും നിമിത്തം ടാറ്റ കമ്പനി തൊഴിലാളികളെ പിന്‍വലിച്ച് അടച്ചിടുകയായിരുന്നു. ഫാക്ടറി പശ്ചിമ ബംഗാളില്‍നിന്ന് മാറ്റി മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ടാറ്റയെന്ന് വാര്‍ത്ത വന്നിട്ടുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ടാറ്റയെ ക്ഷണിക്കുകയും ചെയ്തിരിക്കുന്നു. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ ഏതെങ്കിലും തൊഴിലാളിസമരമോ തൊഴില്‍ക്കുഴപ്പമോകൊണ്ടല്ല ഇത്തരമൊരു വ്യവസായം തകര്‍ക്കപ്പെടുന്നത്. മറിച്ച്, ഭൂമി സംരക്ഷിക്കുന്നതിന് എന്ന നാട്യത്തില്‍ രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തോടെ ജനാധിപത്യപരമായ എല്ലാ അതിരും ലംഘിച്ചുള്ള അക്രമസമരമാണവിടെ അരങ്ങേറുന്നത്. അതിന് രാജ്യം ഭരിക്കുന്ന കോഗ്രസ് പാര്‍ടിയും പ്രത്യക്ഷത്തിലും പരോക്ഷമായും പിന്തുണ നല്‍കുന്നു. കോഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി വ്യക്തമാക്കിയത്, തങ്ങള്‍ സമരംചെയ്യുന്നവര്‍ക്കൊപ്പമാണ് എന്നാണ്. കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാളിലെ മുതിര്‍ന്ന കോഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയാകട്ടെ, മുന്‍ഷിയുടെ വാക്കുകളെ പൂര്‍ണഅര്‍ഥത്തില്‍ ശരിവയ്ക്കുകയും കേന്ദ്രത്തിന് പ്രശ്നത്തില്‍ ഇടപെടാനുള്ള വൈമനസ്യം പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ടാറ്റ സിംഗൂരിലെ ഫാക്ടറി ഇട്ടെറിഞ്ഞുപോകുമെന്ന നില വന്നപ്പോള്‍ ഇതുവരെ ചര്‍ച്ചകളോടു പുറംതിരിഞ്ഞുനിന്ന മമതബാനര്‍ജി ചര്‍ച്ചയാകാമെന്ന് സമ്മതിച്ചിട്ടുണ്ട്. അത്രയും നല്ല കാര്യം. എന്നാല്‍, സംസ്ഥാനത്തിന്റെ വ്യവസായ വികസനചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ചെറുകാര്‍ ഫാക്ടറി തകര്‍ത്തത് താനാണ് എന്ന കുറ്റപ്പെടുത്തലില്‍നിന്ന് രക്ഷപ്പെടാനുള്ള കുതന്ത്രമായേ ഈ സന്നദ്ധതയെ വിലയിരുത്താനാവൂ. ഇത്തരം പ്രകടനം മമതയില്‍നിന്ന് മുമ്പും പലതവണ ഉണ്ടായിട്ടുണ്ട്്. മമതയും അവരുടെ നിയന്ത്രണത്തിലുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധസമിതിയും ഉപരോധത്തിന് ആധാരമായി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ല. ഫാക്ടറിക്കുവേണ്ടി സിംഗൂരില്‍ 997.11 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. അതില്‍ 690.79 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥരായ 11000 പേര്‍ നഷ്ടപരിഹാരത്തുക ഇതിനകം വാങ്ങിക്കഴിഞ്ഞു. 300 ഏക്കറോളം ഭൂമിയുടെ ഉടമസ്ഥരാണ് ഇനി നഷ്ടപരിഹാരം വാങ്ങാന്‍ അവശേഷിക്കുന്നത്. അവരില്‍ത്തന്നെ വലിയൊരു ഭാഗത്തിന് പണം വാങ്ങാന്‍ കഴിയാത്തത് ഉടമാവകാശത്തിലും രേഖയിലും മറ്റുമുള്ള അവ്യക്തതയും പ്രശ്നവുംകൊണ്ടാണ്. പണം കൈപ്പറ്റാത്തവരുടെ സ്ഥലമാകട്ടെ പലയിടത്തായി ചിതറിക്കിടക്കുകയാണ്. ആ ഭൂമി തിരിച്ചുകൊടുക്കുക എന്ന ആവശ്യം യാഥാര്‍ഥ്യമാക്കിയാല്‍, ഒരു സംശയവുമില്ല നാനോ കാര്‍ സിംഗൂരില്‍നിന്നിറങ്ങാന്‍ ഫാക്ടറി ഉണ്ടാവില്ല. ഏറ്റെടുത്ത ഭൂമിയുടെ ഏതെങ്കിലുമൊരു ഭാഗം ഇങ്ങനെയുള്ളവര്‍ക്ക് നല്‍കാമെന്നുവച്ചാലും, ആ ഭാഗത്തിന്റെ മുന്‍ഉടമകള്‍ക്ക് അത് തടസ്സപ്പെടുത്താം. കാരണം, ഫാക്ടറിക്കുവേണ്ടിയാണല്ലോ അവര്‍ സ്ഥലം കൊടുത്തത്. സിംഗൂരിലെ സാഹചര്യവും നിലവിലുള്ള നിയമവും കോടതി വിധിയും അനുസരിച്ച്, ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കുന്നത് അസാധ്യമാണ്. അതറിഞ്ഞുകൊണ്ടുതന്നെ പദ്ധതി ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് മമതയുടെ പ്രക്ഷോഭത്തിന്റേതെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. നാനോ കാര്‍ നിര്‍മാണപദ്ധതി നിശ്ചയിച്ചതുപോലെ നടക്കുന്നുവെന്നും പ്രഖ്യാപിച്ച സമയത്ത് പൂര്‍ത്തിയാകുമെന്നും ടാറ്റാ മോട്ടോഴ്സ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മമത ഉപരോധം തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്്. പശ്ചിമ ബംഗാളില്‍ വ്യവസായങ്ങള്‍ വരാതിരിക്കുകയും അതിലുടെ ഇടതുമുന്നണി സര്‍ക്കാരിന്റെ യശസ്സ് തകര്‍ക്കുകയുമാണ് ലക്ഷ്യം. ടാറ്റ വ്യവസായം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ഒരു സംസ്ഥാനത്ത് ധൈര്യപൂര്‍വം നിക്ഷേപത്തിനെത്താന്‍ മറ്റാരും വരില്ലെന്നും ആ അവസ്ഥ തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഇന്ധനമാക്കാമെന്നും അവര്‍ കരുതുന്നു. അതുകൊണ്ടാണ്, ആ പ്രദേശവുമായി ഒരു ബന്ധവുമില്ലാത്തവരെയടക്കം ആട്ടിത്തെളിച്ച് ഉപരോധത്തിനിറങ്ങിയത്. ഒരു സുപ്രഭാതത്തില്‍ കുറെ സ്ഥലം ബലംപ്രയോഗിച്ച് ഏറ്റെടുത്ത് ടാറ്റയ്ക്ക് കൊടുത്തു എന്ന മട്ടിലാണ് മമതയും കൂട്ടരും പ്രചാരണം നടത്തുന്നത്. ജനങ്ങളെ ബോധവല്‍ക്കരിച്ച്, ന്യായമായ വിലയും പുനരധിവാസപദ്ധതിയും ആസൂത്രണംചെയ്താണ് ബുദ്ധദേവ് സര്‍ക്കാര്‍ സ്ഥലമെടുപ്പ് നടത്തിയത്. സ്ഥലം നഷ്ടപ്പെട്ട കുടുംബങ്ങളിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ടാറ്റാ കമ്പനിയുടെ പങ്കാളിത്തത്തോടെ പദ്ധതിതന്നെ ആവിഷ്കരിച്ചു. അതിന് പരിശീലനപദ്ധതി തയ്യാറാക്കി. പരിശീലനം കഴിഞ്ഞവരടക്കം തൊള്ളായിരത്തിലധികം പേര്‍ക്ക് ഇപ്പോള്‍ത്തന്നെ തൊഴില്‍ ലഭിച്ചു. സ്വയംതൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരെ സഹായിക്കാനുള്ള പദ്ധതിയുമുണ്ട്. ജനങ്ങള്‍ക്ക് സഹായകമായ രീതിയിലുള്ള ഇത്തരം ഇടപെടല്‍ രാജ്യത്തിന്റെ മറ്റു പലഭാഗത്തും ചിന്തിക്കാനാവാത്തതാണ്. പ്രശ്നം പരിഹരിക്കുകയല്ല, വഷളാക്കുക എന്ന ലക്ഷ്യമാണ് മമതബാനര്‍ജിയെയും കൂട്ടരെയും നയിക്കുന്നത്. നശീകരണത്തിന്റെ സമരമാണത്. ഭൂമി നഷ്ടപ്പെട്ട ദരിദ്രരെ സഹായിക്കലാണ് സമരലക്ഷ്യമെങ്കില്‍ എല്ലാത്തരം ചര്‍ച്ചയെയും അനുരഞ്ജന ശ്രമത്തെയും തിരസ്കരിച്ച് അക്രമം നടത്തുക എന്ന ഏക അജന്‍ഡയില്‍ അവര്‍ തളച്ചിടപ്പെടുമായിരുന്നില്ല. പശ്ചിമ ബംഗാളിന്റെ വ്യവസായവല്‍ക്കരണ ശ്രമം ഇത്തരമൊരു നിഷേധാത്മക സമരത്തിലൂടെ അട്ടിമറിക്കപ്പെട്ടുകൂടാ. അതേസമയം, ഭൂമി ഏറ്റെടുക്കല്‍മൂലം ഏതെങ്കിലുമൊരു കുടുംബത്തിന് കടുത്ത പ്രയാസം ഉണ്ടാവുയുമരുത്. അവസാനത്തെ ആളിന്റെയും സാമ്പത്തികമായ പുനരധിവാസം ഉറപ്പാക്കണം. അതിനുള്ള കുറ്റമറ്റ നീക്കം പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരില്‍നിന്നുണ്ടാകും എന്ന് മുഖ്യമന്ത്രി ബുദ്ധദേവ് തന്നെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്. ബംഗാളില്‍നിന്ന് ടാറ്റയെയും നാനോ കാറിനെയും കെട്ടുകെട്ടിക്കുമ്പോള്‍ പൂര്‍ണമാകുന്നതാണ് മമതബാനര്‍ജിയുടെ സമരമെങ്കില്‍ അതിനെ ഉചിതമായ രീതിയില്‍ നേരിടാനുള്ള ജനകീയ ഐക്യനിര രാജ്യത്താകെ ഉയരുകതന്നെ വേണം. ഏതെങ്കിലും വ്യക്തിയുടെയോ കക്ഷിയുടെയോ ദുര്‍മോഹങ്ങളും ദുഷ്ടലക്ഷ്യങ്ങളും ഒരു ജനതയ്ക്കുതന്നെ ബാധ്യതയാകുന്ന അവസ്ഥ ലജ്ജാകരമാണ്. മമതബാനര്‍ജിയുടെ ഈ സമരം പ്രോത്സാഹിപ്പിക്കുന്ന കോഗ്രസടക്കമുള്ളവര്‍ അക്കാര്യം ചിന്തിച്ചാല്‍ നന്ന്. കാരണം നാളെ അവര്‍ക്കെതിരെയും ഇത്തരം രീതി എവിടെയും വരാം.

എന്‍ഡിഎഫിന്റെ ഭീകരമുഖം

ഏറ്റവുമൊടുവില്‍ ഒറീസയില്‍നിന്നാണ് സംഘപരിവാര്‍ അഴിഞ്ഞാടുന്നതിന്റെ വാര്‍ത്തകള്‍ ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തി ഒന്നിനു പുറകെ ഒന്നായി വരുന്നത്. ഭൂരിപക്ഷ വര്‍ഗീതയുടെ ഫാസിസ്റ്റ് മാതൃകയിലുള്ള മനുഷ്യക്കശാപ്പുകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ രാജ്യത്താകമാനം മതനിരപേക്ഷ ശക്തികള്‍ പ്രതിരോധമുര്‍ത്തുന്നു. അതേസമയം തന്നെയാണ്, ന്യൂനപക്ഷ വര്‍ഗീയതയുടെ കൊടിയേന്തുന്ന ചില ശക്തികള്‍ നരഹത്യയുടെ താലിബാന്‍ വഴിയേ മുന്നേറുന്ന അസുഖകരമായ വാര്‍ത്തകള്‍ വരുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ജില്ലയില്‍ കാക്കയങ്ങാട്ട് സിപിഐ എം ബ്രാഞ്ച്സെക്രട്ടറി നരോത്ത് ദിലീപി (32)നെ എന്‍ഡിഎഫുകാരാണ് വെട്ടിക്കൊന്നത്. ഞായറാഴ്ച രാത്രി കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കുപോകുമ്പോഴാണ്, ജീപ്പിലെത്തിയ ക്രിമിനല്‍ സംഘം ഇടവഴിയില്‍ വെച്ച്് ദിലീപിനെ വെട്ടിയത്. എന്‍ഡിഎഫിന്റെ പതിവുമുറയില്‍ കഴുത്തുവെട്ടിത്തന്നെയായിരുന്നു കൊലപാതകം.

കണ്ണൂര്‍ ജില്ലയില്‍ ഒരുമാസത്തിനിടെ രണ്ട്കൊലപാതകങ്ങളാണ് എന്‍ഡിഎഫ് നടത്തിയത്. ജൂലൈ 23ന് ന്യൂമാഹിയിലെ യു കെ സലീമിനെയാണ് കൊലപ്പെടുത്തിയത്. പള്ളികള്‍ക്കടുത്തുവെച്ച് നടന്ന രണ്ടുകൊലപാതകങ്ങളും ഒട്ടേറെ സാദൃശ്യമുള്ളതാണ്. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളിലാകെ ഒരുപക്ഷത്ത് സിപിഐ എമ്മാണെന്നു സ്ഥാപിക്കാന്‍ നടക്കുനനവര്‍ക്ക് ഈ കൊലപാതകങ്ങളെയും അതേ ഗണത്തില്‍ പെടുത്തി സ്വന്തം വഴിക്ക് ചിന്തിക്കാം. എന്നാല്‍, എന്‍ഡിഎഫ് എന്ന സംഘത്തിന്റെ പ്രവര്‍ത്തനരീതികളും അധോലോക സമാനമായ ഇടപെടലുകളും പ്രശ്നങ്ങളെ അത്ര ലഘുവായി കാണാന്‍ പ്രരിപ്പിക്കുന്നതല്ല. ഇയ്യിടെ കണ്ണൂരിലെ ചില കേന്ദ്രങ്ങളില്‍ റോഡരികില്‍ തലയറുത്ത പട്ടികളുടെ ജഡം കണ്ടിരുന്നു. ആദ്യം അതിനെക്കുറിച്ച് ആര്‍ക്കും മനസ്സിലായില്ലെങ്കിലും എന്‍ഡിഎഫുകാര്‍ രാത്രി ബൈക്കില്‍ എത്തി വാള്‍കൊണ്ട് തെരുവുപട്ടികളെ കൊല്ലുകയാണെന്ന് പിന്നീട് തെളിഞ്ഞു. മനുഷ്യനെ എങ്ങനെ മിന്നലാക്രണത്തിലൂടെ വെട്ടിക്കൊല്ലാം എന്ന് നായ്ക്കളുടെ തലയറുതത് പരിശീലിക്കുകയായിരുന്നുവത്രെ എന്‍ഡിഎഫുകാര്‍. മനുഷല്യ്‍ക്കശാപ്പിനുള്ള അറപ്പുതീര്‍ക്കാന്‍ സ്വന്തം കഴുത്തില്‍ മുറിവേല്‍പിച്ചും മറ്റുമുള്ള പരിശീലനംനടതുന്നതായി തെളിവുസഹിതം വാര്‍ത്തകള്‍ വന്നു.
ബിനാമി കച്ചവടങ്ങള്‍, കുഴല്‍പണം, കള്ളനോട്ട്, വ്യാജ പാസ്പോര്‍ട്ട് നിര്‍മാണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപയുടെ സഹായം ഇവര്‍ക്ക് കിട്ടുന്നു. ഈ സംഘത്തിന്റെ വലയിലാകുന്ന കൌമാരക്കാരെയും യുവാക്കളെയും പണവും വാഹനങ്ങളും നല്‍കി പ്രലോഭിപ്പിച്ചാണ് വര്‍ഗീയക്രിമിനലുകളാക്കി മാററുന്നത്.കണ്ണൂരില്‍ കൂടുതല്‍ സംഘര്‍ഷം ഉണ്ടായത് എന്‍ഡിഎഫ്, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലാണെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ഗവര്‍മെന്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അതിനര്‍ത്ഥം എല്ലാ സംഘര്‍ഷങ്ങളിലും ഒരുഭാഗത്ത് സിപിഐ എമ്മാണെന്നത് വ്യാജ പ്രചാരണമാണ് എന്നാണ്. മാത്രമല്ല, വര്‍ഗീയ വികാരമുണര്‍ത്തി അക്രമപ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ ആര്‍എസ്എസിനെപ്പോലെതന്നെ എന്‍ഡിഎഫും തയാറാകുന്നു എന്നുമാണ്. ഹിന്ദുവര്‍ഗീയ സംഘടനകളുടെനിയന്ത്രണം ആര്‍എസ്എസ് കയ്യാളുന്നതുപോലെ, കേരളത്തിലെ ഇസ്ളാമിക തീവ്രവാദ സംഘങ്ങളുടെയാകെ മേലാളായി സ്വയം കവരോധിച്ച് പ്രവര്‍ത്തിക്കുകയാണ് എന്‍ഡിഎഫ്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തങ്ങളുടേതെന്നാണ് എന്‍ഡിഎഫ് അവകാശപ്പെടുന്നത്. പൊതുസമൂഹത്തില്‍ സാമൂഹ്യ സേവന-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് തങ്ങളെന്നു സ്ഥാപിക്കാനുള്ള ഇടപെടലുകളും നടത്താറുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ തങ്ങളുടെ പ്രവര്‍ത്തകരെ നുഴഞ്ഞുകയറ്റിച്ച് അവരിലൂടെ വര്‍ഗീയ അജണ്ട ഓപ്പറേറ്റുചെയ്യുന്നത് എന്‍ഡിഎഫിന്റെ അംഗീകൃത രീതിയാണ്. എന്‍ഡിഎഫിന്റെ പീഡനത്തിനിരയാവുന്നത് പാവപ്പെട്ട മുസ്ളിം വിശ്വാസികള്‍ തന്നെയാണ്. മുസ്ളിം സ്ത്രീകളുടെ ജീവിതശൈലിയും വസ്ത്രധാരണവും പെരുമാറ്റവും തങ്ങള്‍ നിശ്ചയിക്കുന്നതുപോലെയല്ലെങ്കില്‍ അവര്‍ ഇടപെടുന്നു. നാട്ടിന്‍പുറത്തെ കൊച്ചുകൊച്ചു വഴക്കുകള്‍ക്കുപോലും വര്‍ഗീയ നിറം നല്‍കി ആയുധം കയ്യിലെടുക്കാന്‍ ഇക്കൂട്ടര്‍ മടിക്കുന്നില്ല. കേരളത്തിന്റെ സാമൂഹിക സവിശേഷതകള്‍ കൊണ്ടാകാം, ഹിന്ദുക്കള്‍ക്കിടയില്‍ ആര്‍എസ്എസിനെന്ന പോലെ മുസ്ളിങ്ങള്‍ക്കിടയില്‍ എന്‍ഡിഎഫിനും നിസ്സാരസ്വാധീനമേ ചെലുത്താനായിട്ടുള്ളൂ. താലിബാനിസത്തെ പരിഷ്കൃത കേരളീയ സമൂഹത്തില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന കൂട്ടമായാണ് മഹാഭൂരിപക്ഷം ഇസ്ളാം വിശ്വാസികളും എന്‍ഡിഎഫിനെ കാണുന്നത്.എഴുപതുകളുടെ തുടക്കത്തില്‍ വടക്കേമലബാറില്‍ ഹിന്ദു-മുസ്ളിം കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ ആസൂത്രണം തകര്‍ത്തത് സിപിഐ എമ്മിന്റെ ഇടപെടലായിരുന്നു എന്നത് കേരള ചരിത്രത്തിലെ സ്വര്‍ണശോഭയുള്ള അധ്യായമാണ്. ഇസ്ളാമിക-ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ ഫലത്തില്‍ പരസ്പരം പോഷിപ്പിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം പൊതുവെ തിരിച്ചറിയപ്പെടുന്നുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത കോണ്‍ഗ്രസിനെയും മുസ്ളിംലീഗിനെയും പോലുള്ള പാര്‍ടികളുടെ അധികാരഗണിതം മാത്രം മനസിലുറപ്പിച്ച നിലപാടാണ് വര്‍ഗീയശക്തികള്‍ക്ക് പ്രോത്സാഹനമാകുന്നത് എന്നതും വസ്തുതയാണ്. എന്‍ഡിഎഫ് കൊലപാതകങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന ഈ ഘട്ടത്തില്‍, അനിസ്ളാമികമായ മതഭീകരതയെ ചെറുത്തുകൊണ്ട് മാത്രമേ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ സമരത്തില്‍ അണിചേരാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം മുസ്ളിം സമൂഹത്തെയാകെ ബോധ്യപ്പെടുത്താനുള്ള ദൌത്യമാണ് മതനിരപേക്ഷ ശക്തികള്‍ ഏറ്റെടുക്കേണ്ടത്. ഈ കടമയുടെ പൂര്‍ത്തീകരണത്തിലൂടെയേ സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് സമാനമായ ക്രൂരതകള്‍ തടയാനുള്ള കരുത്തുറ്റ മുന്നേറ്റനിര യാഥാര്‍ഥ്യമാകൂ. എന്‍ഡിഎഫിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കര്‍ക്കശമായി തടയാനും ക്രിമിനലുകളെ അഴികള്‍ക്കുള്ളിലാക്കാനും ജാഗ്രതയോടെയുള്ള നീക്കം പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ആയുധവും പണവും വരുന്നത് പിടിക്കപ്പെടുകതന്നെ വേണം.

നരകത്തിലേക്കുള്ള പാത

(തിരുത്തിയ കോപ്പി)
പി എം മനോജ്
ഇംഗ്ളണ്ടില്‍ തീവണ്ടി ഓടിച്ചുതുടങ്ങിയ ഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ തലപ്പത്തിരുന്ന പോപ്പ് ഗ്രിഗറി പതിനാറാമന്‍ തന്റെ സാമ്രാജ്യത്തില്‍ തീവണ്ടി നിരോധിച്ചു. 'നരകത്തിലേക്കുള്ള പാത'യാണ് റെയില്‍വെ എന്നാണ് പാപ്പ അഭിപ്രായപ്പെട്ടത്. മു പ്പത്തിരണ്ടുകൊല്ലം മാര്‍പാപ്പയായിരുന്ന് ച രിത്രം സൃഷ്ടിച്ചയാളാണ് പീയൂസ് ഒമ്പതാ മന്‍ (1846-78).തനിക്കെതിരെ ശബ്ദിക്കുന്നവരെ, അവര്‍ കര്‍ദിനാള്‍മാരായിരുന്നാല്‍പ്പോലും ക്രൂരമായി പീഡിപ്പിച്ച ഈ പാപ്പ, യേശുവിനെപ്പോലെ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് വിമ്പടിക്കുകയും അങ്ങനെ സ്വയം വിശ്വസിക്കുകയുംചെയ്തിരുന്നു. തന്റെ അപ്രമാദിത്വത്തെ ചോദ്യംചെയ്ത ആക്ട ന്‍എന്ന പ്രമുഖ കത്തോലിക്കാ വിശ്വാസിയെ 'ആ തെമ്മാടി ആക്ട ന്‍നാറി' (That blackguard actonuccio) എന്നാണ് പരിശുദ്ധപിതാവ് വിശേഷിപ്പിച്ചത്.
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തിരുവസ്ത്രമണിഞ്ഞ് വിവരക്കേടും ധാര്‍ഷ്ട്യവും വിളമ്പിയ പലരും ഉണ്ടായിരുന്നു. ഗ്രിഗറി പതിനാറാമനെയും പീയൂസ് ഒന്‍പതാമനെയുമ്പോലുള്ള അത്തരക്കാ രെ വിശുദ്ധപട്ടത്തിലേക്ക് വലിച്ചുയര്‍ത്താന്‍ പില്‍ക്കാലത്ത് സഭ ശ്രമിച്ചിട്ടുമുണ്ട്.

ഒറീസയിലെ ക്രൈസ്തവര്‍ക്ക് ഇന്ന് 'നരകത്തിലേക്കുള്ള പാത' റെയില്‍വെ അല്ല. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ്്ദളിന്റെയും നീട്ടിപ്പിടിച്ച ആയുധവും തീവെട്ടിയുമാണ് അവരെ 'നരകത്തിലേക്ക്' നയിക്കുന്നത്. വൈദികര്‍ ആക്രമിക്കപ്പെടുന്നു. കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. സുവിശേഷ പ്രവര്‍ത്തകര്‍ ചുട്ടുകരിക്കപ്പെടുന്നു. പള്ളികളും അനാഥാലയങ്ങളും വെന്തുവെണ്ണീറാകുന്നു. ജീവനുംകൊണ്ട് ഓടുന്നവര്‍ക്ക് കാടാണ് അഭയകേന്ദ്രം. കുഷ്ഠരോഗികളെയും അവശന്മാരെയും ശുശ്രൂഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ചവര്‍ വന്യമൃഗങ്ങള്‍ക്കൊപ്പം വനവാസത്തിന് അയക്കപ്പെടുന്നു!

ഗുജറാത്തിന്റെ തുടര്‍ച്ചയാണ് ഒറീസ. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്്ദളും ഒറ്റപ്പെട്ട വര്‍ഗീയഗ്രൂപ്പല്ല. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പരിവാരഘടകങ്ങളാണവ. അവരാണ്, പുണ്യഭൂമിയായ; മോക്ഷഭൂമിയായ ഭാരതം സുവിശേഷവല്‍ക്കരണം എന്ന നീരാളിപ്പിടിത്തത്തില്‍ അമരുകയാണെന്നും' 'ഹിന്ദുക്കളേ, ഉണരൂ; ഭാരതത്തെ രക്ഷിക്കൂ' എന്നും അലമുറയിടുന്നത്. അവരുടെ നേതാവായ അടല്‍ബിഹാരി വാജ്പേയിയാണ്, പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് "മതപരിവര്‍ത്തനത്തെക്കുറിച്ച് ദേശീയ സംവാദം വേണമെന്ന്'' ആഹ്വാനംചെയ്തത്. ആ ആഹ്വാനമാണ് ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും പച്ചജീവന്‍ കത്തിക്കരിഞ്ഞപ്പോള്‍ പ്രാവര്‍ത്തികമായത്. ഒളവണ്ണയിലെ കന്യാസ്ത്രീകളുടെ ചോര ചിതറിച്ചതും അതേ ആഹ്വാനംതന്നെയാണ്. എന്നിട്ടും പവ്വത്തില്‍തിരുമേനി പറയുന്നു, തകര്‍ക്കപ്പെട്ട പള്ളികള്‍ നമുക്ക് പുനര്‍നിര്‍മിക്കാം എന്ന്. പള്ളി പൊളിഞ്ഞാലും ക്രൈസ്തവരെ കൊന്നൊടുക്കിയാലും വേണ്ടില്ല, നമുക്ക് 'വിശ്വാസത്തെ തകര്‍ക്കുന്നവര്‍ക്കെതിരെ' പോരടിക്കാം എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

പീയൂസ് ഒന്‍പതാമന്റെ ശ്രേണിയിലുള്ള പിതാക്കന്മാരുടെ ഓര്‍മ ഉണര്‍ത്തുന്നു റിട്ടയേഡ് ബിഷപ്പിന്റെ ഈ പ്രസ്താവന. ഇവിടെ ബിഷപ്പ് പൌലോസ് മാര്‍പൌലോസിന്റെ വാക്കുകള്‍ ഓര്‍മിക്കേണ്ടതുണ്ട്. അതിങ്ങനെ: "സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് പ്രതിബന്ധമായി നില്‍ക്കുന്നവരെ നിരീശ്വരവാദികള്‍ എന്നു മുദ്രകുത്തുന്നത് സര്‍വസാധാരണമാണ്. ക്രിസ്തുമതത്തിലെ പല രക്തസാക്ഷികളും കേള്‍ക്കേണ്ടിവന്ന പോര്‍വിളി ഇങ്ങനെയാണ് "നിരീശ്വരവാദികള്‍ നശിക്കട്ടെ''. ക്രിസ്ത്യാനികളുടെ ചരിത്രവും ഒട്ടും മോശമല്ല. സഭയുടെ പരമ്പരാഗതമായ ഉപദേശങ്ങള്‍ക്ക് പുതിയതും പ്രസക്തവുമായ വ്യാഖ്യാനങ്ങള്‍ നല്‍കിയവരെയെല്ലാം നിരീശ്വരവാദികള്‍ എന്നാണ് മുദ്രയടിച്ചത്. ചിന്തിക്കുന്നവരെ തറ പറ്റിക്കുന്നതിനുള്ള ആയുധമായിട്ടാണ് നിരീശ്വരവാദം ഉപയോഗിക്കുക "നിരീശ്വരവാദമെന്നത് ജീവിതത്തിന്റെ ഒരു വൈരുധ്യാത്മക മുഖമാണ്. ഊമനായ ആത്മാവുള്ള ബാലനെ സൌഖ്യമാക്കുന്നതിന് യേശുവിന്റെയടുക്കല്‍ കൊണ്ടുവന്ന പിതാവ് ഇങ്ങനെ പറഞ്ഞു. "കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിനു സഹായിക്കണമേ!!'' നാമൊക്കെ സമ്മതിച്ചാലും ഇല്ലെങ്കിലും നാമൊക്കെ ആയിരിക്കുന്നത് ഈ അവസ്ഥയിലാണ്. നാം എല്ലാം വിശ്വാസികളാണ്. ഒരു പരിധിവരെ അവിശ്വാസികളുമാണ്. സംശയം വിശ്വാസത്തിന്റെ ഭാഗമാണ്. "ഒരു വിശ്വാസിയുടെ വിശ്വാസത്തിലുള്ള ആഴം ആശ്രയിച്ചുനില്‍ക്കുന്നത് എല്ലാ വിഗ്രഹാരാധനയെയും എതിര്‍ക്കുന്ന നിരീശ്വരവാദിയുടെതന്നെ വിശ്വാസത്തിന്റെ ശക്തിയിലാണ്''. ഈശ്വര വിശ്വാസസംരക്ഷണം എന്ന പേരും പറഞ്ഞ് സ്ഥാപിതതാല്‍പ്പര്യങ്ങളെ പരിരക്ഷിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ളവര്‍ ഇതറിഞ്ഞിരിക്കണം''.

ആരാണ് ക്രിസ്ത്യാനിയുടെ ശത്രുക്കള്‍ എന്നതാണ് പ്രശ്നം. അത് 'നിരീശ്വര കമ്യൂണിസ്റ്റുകളാണെ'ന്ന് പവ്വത്തില്‍ തിരുമേനി പറയുന്നു. എന്നാല്‍, ആര്‍എസ്എസിന് അങ്ങനെ സംശയമില്ല. മുസ്ളിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ഒന്നുംരണ്ടും മൂന്നും നമ്പര്‍ ആന്തരികഭീഷണികളാണെന്ന ഗുരുജി ഗോള്‍വാള്‍ക്കറുടെ വിചാരധാര ആര്‍എസ്എസിന്റെ അടിസ്ഥാന നിലപാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരിഷ്കാര്‍, പുരസ്കാര്‍, തിരസ്കാര്‍ എന്ന് വാജ്പേയി അനുയായികളെ ഉദ്ബോധിപ്പിച്ചതിന്റെ സന്ദേശം ഉപദേശിച്ചും തല്ലിയും തല്ലിപ്പുറത്താക്കിയും ക്രിസ്ത്യാനിയെ കൈകാര്യം ചെയ്തുകൊള്ളണം എന്നാണ്. അത് ആര്‍എസ്എസിന്റെ നയമാണ്. ആര്‍എസ്എസ് ബന്ധത്തില്‍ അഭിമാനംകൊള്ളുന്നവരാണ് വാജ്പേയിയും അദ്വാനിയും. ഗുജറാത്തില്‍ മുസ്ളിങ്ങളെ കൊന്നുതള്ളാന്‍ ഒരു ഗോധ്രയാണ് സൃഷ്ടിച്ചതെങ്കില്‍ ഒറീസയില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകം നിമിത്തമാക്കി. സ്വാമിയെ കൊന്നവരെ കണ്ടെത്തുക എന്ന കടമ വിസ്മരിച്ച് ഒറീസയിലെ പൊലീസ്, ക്രൈസ്തവരെ കൊന്നും കൊലവിളിച്ചും മരണതാണ്ഡവംനടത്തുന്ന കാവിപ്പടയ്ക്ക് അകമ്പടി സേവിക്കുന്നു.

ബിഷപ് പവ്വത്തിലിന് സംഘപരിവാറിന്റെ സംഹാരാത്മക മുഖം കാണാനാവുന്നില്ല. അല്ലെങ്കില്‍ അദ്ദേഹം വിശ്വസിക്കുന്നത്, സംഘപരിവാര്‍ തകര്‍ത്തതെല്ലാം നമുക്ക് വീണ്ടെടുക്കാം; കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്നത് സഹിക്കാനാവില്ല എന്നാണ്. ഒട്ടേറെ മലയാളികള്‍ ഒറീസയിലെ കന്യാസ്ത്രീമഠങ്ങളിലും ക്രൈസ്തവ വിദ്യാഭ്യാസ-ജീവകാരുണ്യ സ്ഥാപനങ്ങളിലുമുണ്ട്. മരണം 'ഓം കാളി' വിളിയുമായി പാഞ്ഞെത്തുന്നതിന് കാതോര്‍ത്ത് കര്‍ത്താവിങ്കല്‍ എല്ലാം സമര്‍പ്പിച്ച് വനാന്തരങ്ങളിലും ഒളികേന്ദ്രങ്ങളിലും നിമിഷങ്ങളെണ്ണുന്ന ആ പാവങ്ങളെയോര്‍ത്ത് കണ്ണീരുപൊഴിക്കുന്ന ആയിരക്കണക്കിന് ബന്ധുക്കള്‍ ഈ കേരളത്തിലുണ്ട്. അവരോടാണ് പവ്വത്തില്‍ തിരുമേനി പറയുന്നത്, അതൊക്കെ നമുക്ക് ശരിയാക്കാം, നിങ്ങള്‍ കമ്യൂണിസ്റ്റുകള്‍ക്കെതിരായ ഇടയലേഖനങ്ങള്‍ വായിച്ചും സമരംനടത്തിയും ജീവിച്ചുകൊള്ളൂ എന്ന്.

ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണോത്സുകതയെ ന്യായീകരിക്കുകയോ ലളിതവല്‍ക്കരിക്കുകയോ ചെയ്യുക എന്നൊരു ദൌത്യംകൂടി ഇതിലൂടെ തിരുമേനി നിര്‍വഹിക്കുന്നുണ്ട്. ഇത് ഒരു ആസൂത്രിത അജന്‍ഡയാണ്്. സെപ്തംബര്‍ മൂന്നിന്റെ മലയാള മനോരമ പത്രം ആ അജന്‍ഡയ്ക്ക് സാധൂകരണം നല്‍കുന്നു. ഒറീസയിലെ വിഎച്ച്പി-ബജ്രംഗ്ദള്‍ ആക്രമണങ്ങള്‍ വിരാമമില്ലാതെ തുടരുമ്പോള്‍,ഏതോ ഒരു വിഎച്ച്പി നേതാവിന്റെ അടഞ്ഞകണ്ണുകള്‍ തുറപ്പിച്ചതിന്റെ പേരില്‍ ക്രിസ്ത്യന്‍ ബാബയ്ക്ക് ഹരിയാണയില്‍ ആശ്രമം കെട്ടിക്കൊടുത്തത് ആഘോഷിക്കുയാണ് മനോരമ. ക്രിസ്ത്യന്‍പാതിരിയായ ഫാദര്‍ അജി സെബാസ്റ്റ്യന്‍ കാവിപുതച്ച് ഇരിക്കുന്ന ചിത്രംസഹിതം പ്രസിദ്ധീകരിച്ച ആ വാര്‍ത്ത, 'ക്രൈസ്തവ വിശ്വാസികളേ, വിഎച്ച്പിയും ബജ്രംഗ്ദളും അത്ര മോശക്കാരല്ല' എന്നുറപ്പിക്കാനുള്ള ശ്രമമാണ്. മാര്‍ക്സിസ്റ്റുകാരാണ്, നിരീശ്വരരാണ് യഥാര്‍ഥ പ്രശ്നം എന്ന വാദം ആണിയടിച്ച് ഉറപ്പിക്കുന്നതിന്റെ അനുബന്ധ പ്രവര്‍ത്തനവുമാണത്.

കമ്യൂണിസ്റ്റുകാര്‍ ക്രൈസ്തവ സഭയ്ക്കെതിരെ യുദ്ധം നടത്തുന്നവരല്ല. സിപിഐ എം പരിപാടിയില്‍ പറയുന്നു: "5.9 ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കിയ അവകാശങ്ങള്‍ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നില്ല. മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവര്‍ വിവേചനത്തിന് ഇരയാകുകയുംചെയ്യുന്നു. മുസ്ളിങ്ങള്‍ക്കെതിരെ വര്‍ഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്. ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവ സമുദായത്തെകൂടി ശരവ്യമാക്കുകയുംചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നു. ഇത് മതമൌലികവാസനകള്‍ വളര്‍ത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതു പ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയുംചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' ഇതാണ് സിപിഐ എമ്മിന്റെ നിലപാട്.



പരിരക്ഷയ്ക്കുവേണ്ടി ജീവന്‍കൊടുത്തും പോരാടിയ ചരിത്രം സിപിഐ എമ്മിനല്ലാതെ മറ്റാര്‍ക്ക് അവകാശപ്പെടാനാവുമെന്ന് പൌവത്തില്‍ തിരുമേനി ശാന്തമായി ചിന്തിച്ചുനോക്കണം. ഏറ്റവുമൊടുവില്‍ ഒറീസയില്‍ ക്രൈസ്തവവേട്ട നടക്കുമ്പോള്‍ സാന്ത്വനവുമായി പാഞ്ഞെത്തിയത് കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. ഈ കേരളത്തില്‍ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും പീഡിപ്പിക്കപ്പെടുമ്പോഴും നെഞ്ചുവിരിച്ച് പ്രതിരോധിക്കാന്‍ കമ്യൂണിസ്റ്റുകാരാണുണ്ടായ തലശേരി കലാപത്തിന്റെ കഥ എക്കാലത്തും ഓര്‍ക്കപ്പെടേണ്ടതാണ്. കൊട്ടിയൂരിലും അമരാവതിയിലും കുടിയിറക്കപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റ് നേതാവായ എ കെ ജിയാണ് ഓടിയെത്തിയതെന്ന് കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ തിരുമേനിമാര്‍തന്നെ സാക്ഷ്യപ്പെടുത്തിയത് ഓര്‍ക്കാതിരിക്കാനാവുമോ? പള്ളിക്കൂടങ്ങളെ കച്ചവടകേന്ദ്രങ്ങളാക്കരുതെന്നും പാഠപുസ്തകങ്ങള്‍ മതനിരപേക്ഷമാകണമെന്നുമേ കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടിള്ളൂ. പാവപ്പെട്ടവനു പഠിക്കാനുള്ള അവസരത്തിനുവേണ്ടിയേ ഇടപെട്ടിട്ടുള്ളൂ. ഒരു പള്ളിയിലും കമ്യൂണിസ്റ്റുകാര്‍ കയറി അലമ്പുണ്ടാക്കിയിട്ടില്ല. പാര്‍ടിനേതാവായിക്കെ അന്തരിച്ച കമ്യൂണിസ്റ്റുകാരനെ മരണാനന്തരം വ്യാജപ്രസ്താവനയിലൂടെ 'വിശ്വാസി'യാക്കിയ സഭാനേതൃത്വത്തിന്റെ ലജ്ജാശൂന്യതയെയേ എതിര്‍ത്തിട്ടുള്ളൂ. അതല്ലാതെ ഒരു വിശ്വാസിയെയും ബലംപ്രയോഗിച്ച് കമ്യൂണിസ്റ്റാക്കിയിട്ടില്ല. ക്രൈസ്തവ സഭ നടത്തുന്ന ആശയ പ്രചാരണത്തിന്റെ എല്ലാ മാര്‍ഗവും അവലംബിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കും അവകാശമുണ്ട്. അത് ആശയതലത്തില്‍ത്തന്നെ നടക്കേണ്ട സമരമാണ്. ഇവിടെ, ആശയം വിട്ട് വൈകാരികോദ്ഗ്രഥനത്തിലൂടെ കമ്യൂണിസ്റ്റുകാരെ നേരിടാനുള്ള പുറപ്പാടാണ് പവ്വത്തില്‍ നടത്തുന്നത്. നേരായ മാര്‍ഗമല്ലിത്.

"ക്രൈസ്തവരും മാര്‍ക്സിസ്റ്റുകളും ശത്രുതാ മനോഭാവത്തോടെ പെരുമാറാതെ സംവാദത്തിലേര്‍പ്പെടുന്നത് ഒരു ക്രിസ്ത്യാനിയെ മികച്ച ക്രിസ്ത്യാനിയായും മാര്‍ക്സിസ്റ്റിനെ മികച്ച മാര്‍ക്സിസ്റ്റായും മാറ്റും'' എന്ന് ബിഷപ് പൌലോസ് മാര്‍ പൌലോസ് പറഞ്ഞത് പവ്വത്തില്‍ തിരുമേനിക്ക് അംഗീകരിക്കാന്‍ വിഷമമുണ്ടാകാം. എന്നാല്‍, ചിന്താശേഷിയുള്ള വിശ്വാസികളെ സങ്കുചിതമായ ആ നിര്‍ബന്ധത്തിലേക്ക് വലിച്ചിഴക്കാന്‍ അദ്ദേഹത്തിനെന്തവകാശം? ഇല്ലാത്ത ആ അവകാശം വിനിയോഗിക്കുമ്പോള്‍ പീയൂസ് ഒന്‍പതാമന്റെയും ഗ്രിഗറി പതിനാറമന്റെ വിഡ്ഢിത്തത്തില്‍ ജനിച്ച 'നരകവഴി'യുടെയും ഓര്‍മ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. നിലപാടുകളിലെ തെറ്റു ചൂണ്ടിക്കാട്ടി പ്രതികരണങ്ങളുണ്ടാകുമ്പോള്‍ യുക്തിഭദ്രമായ മറുപടി നല്‍കാതെ, നിരീശ്വരര്‍ വിശ്വാസം തകര്‍ക്കുന്നു എന്ന് അലമുറയിട്ട് വികാരംകൊള്ളുന്നതിന് മിതമായ ഭാഷയിലുള്ള വിശേഷണങ്ങളില്ലതന്നെ.

Thursday, September 4, 2008

നരകത്തിലേക്കുള്ള പാത

പി എം മനോജ്

മു പ്പത്തിരണ്ടുകൊല്ലം മാര്‍പാപ്പയായിരുന്ന് ച രിത്രം സൃഷ്ടിച്ചയാളാണ് പീയൂസ് ഒമ്പതാ മന്‍ (1846-78). ഇംഗ്ളണ്ടില്‍ തീവണ്ടി ഓടിച്ചുതുടങ്ങിയ ഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ തലപ്പത്തിരുന്ന പീയൂസ് തന്റെ സാമ്രാജ്യത്തില്‍ തീവണ്ടി നിരോധിച്ചു. 'നരകത്തിലേക്കുള്ള പാത'യാണ് റെയില്‍വെ എന്നാണ് പാപ്പ അഭിപ്രായപ്പെട്ടത്. (തീവണ്ടി നിരോധിച്ചത് പീയൂസ് ഒന്‍പതാമന്റെ തൊട്ടുമുമ്പ് മാര്‍പ്പാപ്പയായിരുന്ന ഗ്രിഗറി പതിനാറാമനാണ്. തെറ്റ് ചൂണ്ടിക്കാണിച്ച ഗുപ്തന്‍ എന്ന ബ്ലോഗര്‍ക്ക് നന്ദി.)തനിക്കെതിരെ ശബ്ദിക്കുന്നവരെ, അവര്‍ കര്‍ദിനാള്‍മാരായിരുന്നാല്‍പ്പോലും ക്രൂരമായി പീഡിപ്പിച്ച ഈ പാപ്പ, യേശുവിനെപ്പോലെ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് വിമ്പടിക്കുകയും അങ്ങനെ സ്വയം വിശ്വസിക്കുകയുംചെയ്തിരുന്നു. തന്റെ അപ്രമാദിത്വത്തെ ചോദ്യംചെയ്ത ആക്ട ന്‍എന്ന പ്രമുഖ കത്തോലിക്കാ വിശ്വാസിയെ 'ആ തെമ്മാടി ആക്ട ന്‍നാറി' എന്നാണ് പരിശുദ്ധപിതാവ് വിശേഷിപ്പിച്ചത്. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തിരുവസ്ത്രമണിഞ്ഞ് വിവരക്കേടും ധാര്‍ഷ്ട്യവും വിളമ്പിയ പലരും ഉണ്ടായിരുന്നു. പീയൂസ് ഒന്‍പതാമനെപ്പോലുള്ള അത്തരക്കാര്‍ക്ക് വിശുദ്ധപട്ടത്തിലേക്ക് വലിച്ചുയര്‍ത്താന്‍ പില്‍ക്കാലത്ത് സഭ ശ്രമിച്ചിട്ടുമുണ്ട്. ഒറീസയിലെ ക്രൈസ്തവര്‍ക്ക് ഇന്ന് 'നരകത്തിലേക്കുള്ള പാത' റെയില്‍വെ അല്ല. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ്്ദളിന്റെയും നീട്ടിപ്പിടിച്ച ആയുധവും തീവെട്ടിയുമാണ് അവരെ 'നരകത്തിലേക്ക്' നയിക്കുന്നത്. വൈദികര്‍ ആക്രമിക്കപ്പെടുന്നു. കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. സുവിശേഷ പ്രവര്‍ത്തകര്‍ ചുട്ടുകരിക്കപ്പെടുന്നു. പള്ളികളും അനാഥാലയങ്ങളും വെന്തുവെണ്ണീറാകുന്നു. ജീവനുംകൊണ്ട് ഓടുന്നവര്‍ക്ക് കാടാണ് അഭയകേന്ദ്രം. കുഷ്ഠരോഗികളെയും അവശന്മാരെയും ശുശ്രൂഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ചവര്‍ വന്യമൃഗങ്ങള്‍ക്കൊപ്പം വനവാസത്തിന് അയക്കപ്പെടുന്നു! ഗുജറാത്തിന്റെ തുടര്‍ച്ചയാണ് ഒറീസ. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്്ദളും ഒറ്റപ്പെട്ട വര്‍ഗീയഗ്രൂപ്പല്ല. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പരിവാരഘടകങ്ങളാണവ. അവരാണ്, പുണ്യഭൂമിയായ; മോക്ഷഭൂമിയായ ഭാരതം സുവിശേഷവല്‍ക്കരണം എന്ന നീരാളിപ്പിടിത്തത്തില്‍ അമരുകയാണെന്നും' 'ഹിന്ദുക്കളേ, ഉണരൂ; ഭാരതത്തെ രക്ഷിക്കൂ' എന്നും അലമുറയിടുന്നത്. അവരുടെ നേതാവായ അടല്‍ബിഹാരി വാജ്പേയിയാണ്, പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് "മതപരിവര്‍ത്തനത്തെക്കുറിച്ച് ദേശീയ സംവാദം വേണമെന്ന്'' ആഹ്വാനംചെയ്തത്. ആ ആഹ്വാനമാണ് ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും പച്ചജീവന്‍ കത്തിക്കരിഞ്ഞപ്പോള്‍ പ്രാവര്‍ത്തികമായത്. ഒളവണ്ണയിലെ കന്യാസ്ത്രീകളുടെ ചോര ചിതറിച്ചതും അതേ ആഹ്വാനംതന്നെയാണ്. എന്നിട്ടും പവ്വത്തില്‍തിരുമേനി പറയുന്നു, തകര്‍ക്കപ്പെട്ട പള്ളികള്‍ നമുക്ക് പുനര്‍നിര്‍മിക്കാം എന്ന്. പള്ളി പൊളിഞ്ഞാലും ക്രൈസ്തവരെ കൊന്നൊടുക്കിയാലും വേണ്ടില്ല, നമുക്ക് 'വിശ്വാസത്തെ തകര്‍ക്കുന്നവര്‍ക്കെതിരെ' പോരടിക്കാം എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. നടേപറഞ്ഞ പീയൂസ് ഒന്‍പതാമന്റെ ശ്രേണിയിലുള്ള പിതാക്കന്മാരുടെ ഓര്‍മ ഉണര്‍ത്തുന്നു റിട്ടയേഡ് ബിഷപ്പിന്റെ ഈ പ്രസ്താവന. ഇവിടെ ബിഷപ്പ് പൌലോസ് മാര്‍പൌലോസിന്റെ വാക്കുകള്‍ ഓര്‍മിക്കേണ്ടതുണ്ട്. അതിങ്ങനെ: "സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് പ്രതിബന്ധമായി നില്‍ക്കുന്നവരെ നിരീശ്വരവാദികള്‍ എന്നു മുദ്രകുത്തുന്നത് സര്‍വസാധാരണമാണ്. ക്രിസ്തുമതത്തിലെ പല രക്തസാക്ഷികളും കേള്‍ക്കേണ്ടിവന്ന പോര്‍വിളി ഇങ്ങനെയാണ് "നിരീശ്വരവാദികള്‍ നശിക്കട്ടെ''. ക്രിസ്ത്യാനികളുടെ ചരിത്രവും ഒട്ടും മോശമല്ല. സഭയുടെ പരമ്പരാഗതമായ ഉപദേശങ്ങള്‍ക്ക് പുതിയതും പ്രസക്തവുമായ വ്യാഖ്യാനങ്ങള്‍ നല്‍കിയവരെയെല്ലാം നിരീശ്വരവാദികള്‍ എന്നാണ് മുദ്രയടിച്ചത്. ചിന്തിക്കുന്നവരെ തറ പറ്റിക്കുന്നതിനുള്ള ആയുധമായിട്ടാണ് നിരീശ്വരവാദം ഉപയോഗിക്കുക "നിരീശ്വരവാദമെന്നത് ജീവിതത്തിന്റെ ഒരു വൈരുധ്യാത്മക മുഖമാണ്. ഊമനായ ആത്മാവുള്ള ബാലനെ സൌഖ്യമാക്കുന്നതിന് യേശുവിന്റെയടുക്കല്‍ കൊണ്ടുവന്ന പിതാവ് ഇങ്ങനെ പറഞ്ഞു. "കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിനു സഹായിക്കണമേ!!'' നാമൊക്കെ സമ്മതിച്ചാലും ഇല്ലെങ്കിലും നാമൊക്കെ ആയിരിക്കുന്നത് ഈ അവസ്ഥയിലാണ്. നാം എല്ലാം വിശ്വാസികളാണ്. ഒരു പരിധിവരെ അവിശ്വാസികളുമാണ്. സംശയം വിശ്വാസത്തിന്റെ ഭാഗമാണ്. "ഒരു വിശ്വാസിയുടെ വിശ്വാസത്തിലുള്ള ആഴം ആശ്രയിച്ചുനില്‍ക്കുന്നത് എല്ലാ വിഗ്രഹാരാധനയെയും എതിര്‍ക്കുന്ന നിരീശ്വരവാദിയുടെതന്നെ വിശ്വാസത്തിന്റെ ശക്തിയിലാണ്''. ഈശ്വര വിശ്വാസസംരക്ഷണം എന്ന പേരും പറഞ്ഞ് സ്ഥാപിതതാല്‍പ്പര്യങ്ങളെ പരിരക്ഷിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ളവര്‍ ഇതറിഞ്ഞിരിക്കണം''. ആരാണ് ക്രിസ്ത്യാനിയുടെ ശത്രുക്കള്‍ എന്നതാണ് പ്രശ്നം. അത് 'നിരീശ്വര കമ്യൂണിസ്റ്റുകളാണെ'ന്ന് പവ്വത്തില്‍ തിരുമേനി പറയുന്നു. എന്നാല്‍, ആര്‍എസ്എസിന് അങ്ങനെ സംശയമില്ല. മുസ്ളിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ഒന്നുംരണ്ടും മൂന്നും നമ്പര്‍ ആന്തരികഭീഷണികളാണെന്ന ഗുരുജി ഗോള്‍വാള്‍ക്കറുടെ വിചാരധാര ആര്‍എസ്എസിന്റെ അടിസ്ഥാന നിലപാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പരിഷ്കാര്‍, പുരസ്കാര്‍, തിരസ്കാര്‍ എന്ന് വാജ്പേയി അനുയായികളെ ഉദ്ബോധിപ്പിച്ചതിന്റെ സന്ദേശം ഉപദേശിച്ചും തല്ലിയും തല്ലിപ്പുറത്താക്കിയും ക്രിസ്ത്യാനിയെ കൈകാര്യം ചെയ്തുകൊള്ളണം എന്നാണ്. അത് ആര്‍എസ്എസിന്റെ നയമാണ്. ആര്‍എസ്എസ് ബന്ധത്തില്‍ അഭിമാനംകൊള്ളുന്നവരാണ് വാജ്പേയിയും അദ്വാനിയും. ഗുജറാത്തില്‍ മുസ്ളിങ്ങളെ കൊന്നുതള്ളാന്‍ ഒരു ഗോധ്രയാണ് സൃഷ്ടിച്ചതെങ്കില്‍ ഒറീസയില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകം നിമിത്തമാക്കി. സ്വാമിയെ കൊന്നവരെ കണ്ടെത്തുക എന്ന കടമ വിസ്മരിച്ച് ഒറീസയിലെ പൊലീസ്, ക്രൈസ്തവരെ കൊന്നും കൊലവിളിച്ചും മരണതാണ്ഡവംനടത്തുന്ന കാവിപ്പടയ്ക്ക് അകമ്പടി സേവിക്കുന്നു. ബിഷപ് പവ്വത്തിലിന് സംഘപരിവാറിന്റെ സംഹാരാത്മക മുഖം കാണാനാവുന്നില്ല. അല്ലെങ്കില്‍ അദ്ദേഹം വിശ്വസിക്കുന്നത്, സംഘപരിവാര്‍ തകര്‍ത്തതെല്ലാം നമുക്ക് വീണ്ടെടുക്കാം; കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്നത് സഹിക്കാനാവില്ല എന്നാണ്. ഒട്ടേറെ മലയാളികള്‍ ഒറീസയിലെ കന്യാസ്ത്രീമഠങ്ങളിലും ക്രൈസ്തവ വിദ്യാഭ്യാസ-ജീവകാരുണ്യ സ്ഥാപനങ്ങളിലുമുണ്ട്. മരണം 'ഓം കാളി' വിളിയുമായി പാഞ്ഞെത്തുന്നതിന് കാതോര്‍ത്ത് കര്‍ത്താവിങ്കല്‍ എല്ലാം സമര്‍പ്പിച്ച് വനാന്തരങ്ങളിലും ഒളികേന്ദ്രങ്ങളിലും നിമിഷങ്ങളെണ്ണുന്ന ആ പാവങ്ങളെയോര്‍ത്ത് കണ്ണീരുപൊഴിക്കുന്ന ആയിരക്കണക്കിന് ബന്ധുക്കള്‍ ഈ കേരളത്തിലുണ്ട്. അവരോടാണ് പവ്വത്തില്‍ തിരുമേനി പറയുന്നത്, അതൊക്കെ നമുക്ക് ശരിയാക്കാം, നിങ്ങള്‍ കമ്യൂണിസ്റ്റുകള്‍ക്കെതിരായ ഇടയലേഖനങ്ങള്‍ വായിച്ചും സമരംനടത്തിയും ജീവിച്ചുകൊള്ളൂ എന്ന്. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണോത്സുകതയെ ന്യായീകരിക്കുകയോ ലളിതവല്‍ക്കരിക്കുകയോ ചെയ്യുക എന്നൊരു ദൌത്യംകൂടി ഇതിലൂടെ തിരുമേനി നിര്‍വഹിക്കുന്നുണ്ട്. ഇത് ഒരു ആസൂത്രിത അജന്‍ഡയാണ്്. സെപ്തംബര്‍ മൂന്നിന്റെ മലയാള മനോരമ പത്രം ആ അജന്‍ഡയ്ക്ക് സാധൂകരണം നല്‍കുന്നു. ഒറീസയിലെ വിഎച്ച്പി-ബജ്രംഗ്ദള്‍ ആക്രമണങ്ങള്‍ വിരാമമില്ലാതെ തുടരുമ്പോള്‍,ഏതോ ഒരു വിഎച്ച്പി നേതാവിന്റെ അടഞ്ഞകണ്ണുകള്‍ തുറപ്പിച്ചതിന്റെ പേരില്‍ ക്രിസ്ത്യന്‍ ബാബയ്ക്ക് ഹരിയാണയില്‍ ആശ്രമം കെട്ടിക്കൊടുത്തത് ആഘോഷിക്കുയാണ് മനോരമ. ക്രിസ്ത്യന്‍പാതിരിയായ ഫാദര്‍ അജി സെബാസ്റ്റ്യന്‍ കാവിപുതച്ച് ഇരിക്കുന്ന ചിത്രംസഹിതം പ്രസിദ്ധീകരിച്ച ആ വാര്‍ത്ത, 'ക്രൈസ്തവ വിശ്വാസികളേ, വിഎച്ച്പിയും ബജ്രംഗ്ദളും അത്ര മോശക്കാരല്ല' എന്നുറപ്പിക്കാനുള്ള ശ്രമമാണ്. മാര്‍ക്സിസ്റ്റുകാരാണ്, നിരീശ്വരരാണ് യഥാര്‍ഥ പ്രശ്നം എന്ന വാദം ആണിയടിച്ച് ഉറപ്പിക്കുന്നതിന്റെ അനുബന്ധ പ്രവര്‍ത്തനവുമാണത്. കമ്യൂണിസ്റ്റുകാര്‍ ക്രൈസ്തവ സഭയ്ക്കെതിരെ യുദ്ധം നടത്തുന്നവരല്ല. സിപിഐ എം പരിപാടിയില്‍ പറയുന്നു: "5.9 ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കിയ അവകാശങ്ങള്‍ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നില്ല. മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവര്‍ വിവേചനത്തിന് ഇരയാകുകയുംചെയ്യുന്നു. മുസ്ളിങ്ങള്‍ക്കെതിരെ വര്‍ഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്. ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവ സമുദായത്തെകൂടി ശരവ്യമാക്കുകയുംചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നു. ഇത് മതമൌലികവാസനകള്‍ വളര്‍ത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതു പ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയുംചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' ഇതാണ് സിപിഐ എമ്മിന്റെ നിലപാട്. ന്യൂനപക്ഷങ്ങളുടെ പരിരക്ഷയ്ക്കുവേണ്ടി ജീവന്‍കൊടുത്തും പോരാടിയ ചരിത്രം സിപിഐ എമ്മിനല്ലാതെ മറ്റാര്‍ക്ക് അവകാശപ്പെടാനാവുമെന്ന് പൌവത്തില്‍ തിരുമേനി ശാന്തമായി ചിന്തിച്ചുനോക്കണം. ഏറ്റവുമൊടുവില്‍ ഒറീസയില്‍ ക്രൈസ്തവവേട്ട നടക്കുമ്പോള്‍ സാന്ത്വനവുമായി പാഞ്ഞെത്തിയത് കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. ഈ കേരളത്തില്‍ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും പീഡിപ്പിക്കപ്പെടുമ്പോഴും നെഞ്ചുവിരിച്ച് പ്രതിരോധിക്കാന്‍ കമ്യൂണിസ്റ്റുകാരാണുണ്ടായ തലശേരി കലാപത്തിന്റെ കഥ എക്കാലത്തും ഓര്‍ക്കപ്പെടേണ്ടതാണ്. കൊട്ടിയൂരിലും അമരാവതിയിലും കുടിയിറക്കപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റ് നേതാവായ എ കെ ജിയാണ് ഓടിയെത്തിയതെന്ന് കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ തിരുമേനിമാര്‍തന്നെ സാക്ഷ്യപ്പെടുത്തിയത് ഓര്‍ക്കാതിരിക്കാനാവുമോ? പള്ളിക്കൂടങ്ങളെ കച്ചവടകേന്ദ്രങ്ങളാക്കരുതെന്നും പാഠപുസ്തകങ്ങള്‍ മതനിരപേക്ഷമാകണമെന്നുമേ കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടിള്ളൂ. പാവപ്പെട്ടവനു പഠിക്കാനുള്ള അവസരത്തിനുവേണ്ടിയേ ഇടപെട്ടിട്ടുള്ളൂ. ഒരു പള്ളിയിലും കമ്യൂണിസ്റ്റുകാര്‍ കയറി അലമ്പുണ്ടാക്കിയിട്ടില്ല. പാര്‍ടിനേതാവായിക്കെ അന്തരിച്ച കമ്യൂണിസ്റ്റുകാരനെ മരണാനന്തരം വ്യാജപ്രസ്താവനയിലൂടെ 'വിശ്വാസി'യാക്കിയ സഭാനേതൃത്വത്തിന്റെ ലജ്ജാശൂന്യതയെയേ എതിര്‍ത്തിട്ടുള്ളൂ. അതല്ലാതെ ഒരു വിശ്വാസിയെയും ബലംപ്രയോഗിച്ച് കമ്യൂണിസ്റ്റാക്കിയിട്ടില്ല. ക്രൈസ്തവ സഭ നടത്തുന്ന ആശയ പ്രചാരണത്തിന്റെ എല്ലാ മാര്‍ഗവും അവലംബിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കും അവകാശമുണ്ട്. അത് ആശയതലത്തില്‍ത്തന്നെ നടക്കേണ്ട സമരമാണ്. ഇവിടെ, ആശയം വിട്ട് വൈകാരികോദ്ഗ്രഥനത്തിലൂടെ കമ്യൂണിസ്റ്റുകാരെ നേരിടാനുള്ള പുറപ്പാടാണ് പവ്വത്തില്‍ നടത്തുന്നത്. നേരായ മാര്‍ഗമല്ലിത്. "ക്രൈസ്തവരും മാര്‍ക്സിസ്റ്റുകളും ശത്രുതാ മനോഭാവത്തോടെ പെരുമാറാതെ സംവാദത്തിലേര്‍പ്പെടുന്നത് ഒരു ക്രിസ്ത്യാനിയെ മികച്ച ക്രിസ്ത്യാനിയായും മാര്‍ക്സിസ്റ്റിനെ മികച്ച മാര്‍ക്സിസ്റ്റായും മാറ്റും'' എന്ന് ബിഷപ് പൌലോസ് മാര്‍ പൌലോസ് പറഞ്ഞത് പവ്വത്തില്‍ തിരുമേനിക്ക് അംഗീകരിക്കാന്‍ വിഷമമുണ്ടാകാം. എന്നാല്‍, ചിന്താശേഷിയുള്ള വിശ്വാസികളെ സങ്കുചിതമായ ആ നിര്‍ബന്ധത്തിലേക്ക് വലിച്ചിഴക്കാന്‍ അദ്ദേഹത്തിനെന്തവകാശം? ഇല്ലാത്ത ആ അവകാശം വിനിയോഗിക്കുമ്പോള്‍ പീയൂസ് ഒന്‍പതാമന്റെയും അദ്ദേഹത്തിന്റെ വിഡ്ഢിത്തത്തില്‍ ജനിച്ച 'നരകവഴി'യുടെയും ഓര്‍മ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. നിലപാടുകളിലെ തെറ്റു ചൂണ്ടിക്കാട്ടി പ്രതികരണങ്ങളുണ്ടാകുമ്പോള്‍ യുക്തിഭദ്രമായ മറുപടി നല്‍കാതെ, നിരീശ്വരര്‍ വിശ്വാസം തകര്‍ക്കുന്നു എന്ന് അലമുറയിട്ട് വികാരംകൊള്ളുന്നതിന് മിതമായ ഭാഷയിലുള്ള വിശേഷണങ്ങളില്ലതന്നെ.
(ഈ പോസ്റ്റ് അബദ്ധത്തില്‍ ഡിലിറ്റ് ചെയ്തുപോയത് വീണ്ടും പോസ്റ്റ് ചെയ്യുന്നു. ഇതില്‍ വന്ന ഒരു പിശക് ചൂണ്ടിക്കാട്ടി ഗുപ്തന്‍ എന്ന ബ്ളോഗര്‍ ഒരു കമന്റിട്ടിരുന്നു. പിശകു ചൂണ്ടിക്കാട്ടിയതിന് അദ്ദേഹത്തിന് നന്ദി. തീവണ്ടി നിരോധിച്ചത് പീയൂസ് ഒന്‍പതാമന്റെ തൊട്ടുമുമ്പ് മാര്‍പ്പാപ്പയായിരുന്ന ഗ്രിഗറി പതിനാറാമനാണ്.)
Gregory in fact banned railways in the Papal States, calling them chemins d'enfer (literally "ways of hell," a play on the French for railroad, chemin de fer, literally "iron road").

രോഗീലേപനം

തുടസ്സ'മാണ് പ്രശ്നം. ഇ വി കൃഷ്ണപിള്ള പറഞ്ഞപോലെ തുടങ്ങാനുള്ള തടസ്സം. കൂദാശയെക്കുറിച്ചും മതത്തെക്കുറിച്ചും മത്തായി ചാക്കോയെക്കുറിച്ചും പറയുമ്പോള്‍ എങ്ങനെ, എവിടെ പറഞ്ഞുതുടങ്ങണമെന്നത് പ്രശ്നംതന്നെയാണ്. അങ്ങ് കൊളംബിയയില്‍ ജനിച്ചു ജീവിച്ച ഒരു കത്തോലിക്കാ പാതിരിയുടെ കഥ ഓര്‍ത്തുകൊണ്ട് തുടങ്ങിയാല്‍ ആര്‍ക്കും വലിയ വിഷമമില്ലാതെ പറഞ്ഞുതീര്‍ക്കാമെന്നുതോന്നുന്നു. ഫാദര്‍ കാമിലോ തോറെയെന്നാണ് ആ പുരോഹിതന്റെ പേര്.

'ഐക്യമുന്നണി' എന്ന പത്രത്തില്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഫാദര്‍ കാമിലോ പറയുന്നു: "ഒരു സാമൂഹ്യശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ....ഒരു പുരോഹിതന്‍ എന്നനിലയില്‍ എനിക്ക് കമ്യൂണിസ്റ്റ് വിരുദ്ധനാകാന്‍ വയ്യ..... ഒരു ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടി അവരോടുചേര്‍ന്ന് പടവെട്ടാന്‍ ഞാന്‍ തയ്യാറാണ്.'' ശത്രുക്കളുടെ വെടിയുണ്ടകളേറ്റ് അന്ത്യശ്വാസം വലിക്കുംവരെ ക്രിസ്തുവിലും ക്രൈസ്തവ ദര്‍ശനത്തിലും മുറുകെപ്പിടിച്ച ആ പുരോഹിതന്‍, "ദൈവത്തെയും മാമോനെയും ഒരേസമയം സോവിക്കാനാവില്ല'' എന്നുദ്ഘോഷിച്ച് വിപ്ളവാവേശത്തോടെ പാവപ്പെട്ടവന്റെ മോചനത്തിനായി പോരാടിയ ധീരനായിരുന്നു.കമ്മ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധമുള്ളവരെ സഭയുടെ ഒരു തലത്തിലും അടുപ്പിക്കാന്‍ പാടില്ലെന്ന് തീരുമാനമെടുത്ത ചങ്ങനാശേരി പാസ്റ്ററല്‍ കൌണ്‍സിലിലെ ആരും ഫാദര്‍ കാമിലോയെക്കുറിച്ച് അറിഞ്ഞിരിക്കാനിടയില്ല. കമ്യൂണിസ്റ്റ് പാര്‍ടിക്ക് അന്ത്യകൂദാശ നല്‍കാന്‍ ഇറങ്ങിത്തിരിച്ച തിരുവമ്പാടിയിലെ താടിയുള്ള അച്ചനും പാലായിലെ ചന്ദ്രന്‍കുന്നില്‍നിന്ന് ശുഭ്രളോഹയില്‍പൊതിഞ്ഞ് തിരുവമ്പാടിവരെ സഞ്ചരിച്ചെത്തിയ താടിയില്ലാത്ത അച്ചനും കാമിലോ എന്നല്ല, അബ്രഹാം ലിങ്കണ്‍ എന്ന പേരുപോലും കേട്ടിട്ടുണ്ടാവില്ല. അമേരിക്കയിലേക്ക് നോക്കുകയല്ലാതെ അവിടെയുള്ള സത്യങ്ങള്‍ കാണാനുള്ള കണ്ണ് ചന്ദ്രന്‍കുന്നിലുണ്ടോ എന്ന് ആര്‍ക്കറിയാം.

എന്തായാലും മഹാനായ അമേരിക്കന്‍ പ്രസിഡന്റ് എന്നറിയപ്പെടുന്ന അബ്രഹാം ലിങ്കണെപ്പറ്റി അല്‍പ്പം ചില കാര്യങ്ങളെങ്കിലും അവര്‍ കേള്‍ക്കേണ്ടതാണ്. ലിങ്കണ്‍ പ്രസിഡന്റാകുംമുമ്പ് പ്രൊട്ടസ്റ്റന്റുവൈദികനായ പീറ്റര്‍ കാര്‍ട്റൈറ്റുമായി അമേരിക്കന്‍ പ്രതിനിധിസഭയിലേക്ക് മത്സരിച്ചിരുന്നു. "നിരീശ്വരവാദി,യേശുവിനെ ജാരസന്തതിയെന്നു വിളിച്ചവന്‍'' എന്നൊക്കെയാണ് അന്ന് എതിരാളികള്‍ ലിങ്കണെ വിശേഷിപ്പിച്ചത്. "എബി ഒരിക്കലും ക്രൈസ്തവ സഭയില്‍ ചേര്‍ന്നിട്ടില്ല'' എന്ന് ലിങ്കന്റെ ഭാര്യ മേരി എഴുതിയിട്ടുണ്ട്. എന്നാല്‍, മരണശേഷം അബ്രഹാം ലിങ്കണ്‍ നല്ല ക്രിസ്ത്യാനിയായിരുന്നു എന്നു സ്ഥാപിക്കാനാണ് അമേരിക്കയിലെ ചിറ്റിലപ്പിള്ളിമാര്‍ ശ്രമിച്ചത്. ലിങ്കണ്‍ ഒരു ഫോട്ടോ ആല്‍ബം നോക്കിയിരിക്കുന്ന ചിത്രത്തിന് "മകന് ബൈബിള്‍ വായിച്ചുകൊടുക്കുന്ന പ്രസിഡന്റ്''എന്ന വ്യാജ അടിക്കുറിപ്പ് കൊടുത്ത് അദ്ദേഹത്തെ 'വിശ്വാസി'യാക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ജീവിച്ചിരിക്കുമ്പോള്‍ ലിങ്കണെതിരെ കലിതുള്ളിയ പുരോഹിത വര്‍ഗം, മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തെ സഭാപുത്രനാക്കാന്‍ വ്യാജരേഖകള്‍ ചമച്ചു-'ബിക്സ്ബി കത്തി'ന്റെ രൂപത്തിലും മറ്റും.

ബ്രിട്ടനില്‍ നാലുതവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ദൈവനാമത്തില്‍ സത്യപ്രതിജ്ഞചെയ്യാന്‍ വിസമ്മതിച്ച ക്രൈസ്തവനായിരുന്നു ബ്രാഡ്ലോ. അഞ്ചാംതവണ ജയിച്ചപ്പോള്‍, അദ്ദേഹത്തെ ദൃഢപ്രതിജ്ഞയെടുക്കാന്‍ അനുവദിക്കുകയാണുണ്ടായത്. ആ ബ്രാഡ്ലോ മരണമടഞ്ഞപ്പോള്‍ ക്ഷണിക്കാതെ തന്നെ പുരോഹിതര്‍ എത്തി. ബ്രാഡ്ലോ ഒരു ദൈവമനുഷ്യനായതുകൊണ്ടാണ് തങ്ങള്‍ വന്നതെന്ന്, ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ വേട്ടയാടിയ പുരോഹിതര്‍ ഒരു സങ്കോചവുമില്ലാതെ പറഞ്ഞു. വിശ്വവിഖ്യാതനായ ലിയോ ടോള്‍സ്റ്റോയ് മരണമടഞ്ഞപ്പോള്‍ സഭാപരമായ ശവസംസ്കാരം നിഷേധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൃഷിയിടത്തിലാണ് മൃതദേഹം മറവുചെയ്തത്. ആ കൃഷിയിടം സര്‍ക്കാര്‍ ഏറ്റെടുത്ത് ടോള്‍സ്റ്റോയി കുടുംബത്തെ കടഭാരത്തില്‍നിന്ന് രക്ഷിക്കാനുള്ള ശ്രമം തടഞ്ഞത് ഏതാനും പുരോഹിതരാണ്. ക്രിസ്റ്റ്യാനിറ്റി ചര്‍ച്ച്യാനിറ്റിയായും ക്രിസ്ത്യാനികള്‍ കുരിശുകാരാ(ക്രോസ്റ്റ്യന്‍സ്)യും അധഃപതിച്ചുവെന്നു നിര്‍ഭയം പറഞ്ഞയാളാണ് ബര്‍ണാഡ് ഷാ. തൊണ്ണൂറ്റഞ്ചാം വയസ്സില്‍ മരണക്കിടക്കയിലായിരുന്ന ഷായ്ക്കരികെ അനുവാദമില്ലാതെ പള്ളിവികാരി കടന്നുചെന്നു. അന്ത്യകൂദാശ നല്‍കിയതായി പ്രഖ്യാപിച്ചു. എന്നാല്‍, ഷാ നേരത്തെ എഴുതിവച്ചിരുന്നു, തന്റെ ജഡം ദഹിപ്പിച്ച് അതിന്റെ ചാരം തോട്ടത്തിലെ ചെടികള്‍ക്ക് വളമാക്കണമെന്ന്. കൂദാശാപ്രഹസനം ആ വില്‍പ്പത്രത്തിനുമുന്നില്‍ പരിഹാസ്യമായി. ക്രിസ്തുവിന്റെ മനുഷ്യസ്നേഹം സഭ പിന്തുടരുന്നുണ്ടോ എന്ന ചോദ്യം ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്.

രോഗശാന്തിക്കായി പ്രാര്‍ഥിക്കാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും തീര്‍ഥാടനം നടത്താനും വിശ്വാസികളെ ഉപദേശിക്കുന്ന അച്ചന്മാരും മെത്രാന്മാരും തങ്ങള്‍ക്കു രോഗംവരുമ്പോള്‍ ഡോക്ടര്‍മാരെ കാണുന്നതെന്തിനെന്ന് ഡോ. പി പി ആന്റണി ചോദിച്ചിട്ടുണ്ട്. വിശ്വാസികളുടെ മനസ്സില്‍ ദൈവത്തെയും സൃഷ്ടിയെയുംകുറിച്ച് ചിന്താക്കുഴപ്പമുണ്ടാക്കുന്ന 'ചെകുത്താന്‍മന്ത്ര'മായിരുന്നു ലണ്ടനിലെ ആര്‍ച്ച്ബിഷപ്പ് ഡേവിഡ്സണിന്റെ ദൃഷ്ടിയില്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം.

കൃത്രിമ കാരണമുണ്ടാക്കി തന്നെ കോളേജില്‍നിന്ന് പിരിച്ചുവിടാന്‍ ശ്രമിച്ച മെത്രാനെതിരെ എം പി പോള്‍ കേസുകൊടുത്തു. അതിന്റെ പേരില്‍ പോളിനെ മഹറോന്‍ ചൊല്ലണമെന്ന് (സഭാ ഭ്രഷ്ടനാക്കണമെന്ന്) സഭാനേതൃത്വം ശഠിച്ചപ്പോള്‍ 'മഹറോന്‍ ഇത്ര തരംതാണതാണെങ്കില്‍-ചീപ്പാണെങ്കില്‍- ഒന്നല്ല, ഒരുഡസന്‍ തവണ അത് വാങ്ങിച്ചോളാ'മെന്നാണ് പോള്‍ അന്ന് മറുപടി നല്‍കിയത്. മരണക്കിടക്കയില്‍ പോളിന് രോഗീലേപനവും അന്ത്യകൂദാശയും നല്‍കാന്‍ ശ്രമമുണ്ടായി. മരണം മുന്നില്‍ വന്നുനിന്നപ്പോഴും പോള്‍ ഉറച്ചുതന്നെ നിന്നു. തിരുവനന്തപുരത്തെ പാറ്റൂര്‍ പള്ളിസെമിത്തേരിക്കടുത്ത തെമ്മാടിക്കുഴിയാണ് പോളിന് സഭ നല്‍കിയ ശിക്ഷ.

മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു എന്നുപറഞ്ഞയാളാണ് വോള്‍ട്ടയര്‍. ചരിത്രത്തിലെ ആദ്യത്തെ പുരോഹിതന്‍ ആദ്യത്തെ തെമ്മാടി ആയിരുന്നുവെന്നും അയാള്‍ വിഡ്ഢിത്തം നിറഞ്ഞ മതത്തെ വിവരമില്ലാത്തവന്റെ മുന്നിലവതരിപ്പിച്ച് വിജയമുണ്ടാക്കുകയായിരുന്നുവെന്നാണ് വോള്‍ട്ടയര്‍ പറഞ്ഞത്. ആ വോള്‍ട്ടയര്‍ ഫ്രാന്‍സില്‍ യാത്രചെയ്യവെ രോഗം മൂര്‍ച്ഛിച്ച് കിടക്കയിലായി. കൂദാശ നല്‍കാന്‍ വൈദികര്‍ വന്നു. നിങ്ങള്‍ ആരില്‍നിന്നുവന്നു എന്നായിരുന്നു വോള്‍ട്ടയറിന്റെ ചോദ്യം. ദൈവത്തിങ്കല്‍നിന്ന് എന്നു മറുപടിയുണ്ടായപ്പോള്‍ "തെളിവെന്ത്'' എന്ന് മറുചോദ്യം. ഉത്തരമുണ്ടായില്ല. കൂദാശയും കുര്‍ബാനയുമില്ലാതെ വോള്‍ട്ടയര്‍ മരണമടഞ്ഞു. പള്ളിസെമിത്തേരിയില്‍ അടക്കംചെയ്യാനാവില്ലെന്നായി പുരോഹിതര്‍. വോള്‍ട്ടയറിന്റെ വിലാപയാത്രയില്‍ ലക്ഷംപേരുണ്ടായിരുന്നു. അതുകാണാന്‍ നിരത്തുവക്കില്‍ ആറുലക്ഷംപേരുണ്ടായിരുന്നു. ഫ്രഞ്ചുവിപ്ളവം നടന്നശേഷം വന്ന ഗവണ്‍മെന്റ് 1791ല്‍ വോള്‍ട്ടയറിന്റെ അസ്ഥി ആഘോഷപൂര്‍വം പാരീസിലെത്തിച്ച് സംസ്കരിച്ചു. പള്ളി പൊറുത്തില്ല. 1815ല്‍ 'സ്വന്തം' ഭരണം വന്നപ്പോള്‍ ആ അസ്ഥിക്കഷണങ്ങള്‍ പാരീസില്‍നിന്ന് പെറുക്കിയെടുത്ത് നഗരത്തിനു പുറത്തുകൊണ്ടുപോയി കുഴിച്ചിട്ട്് പ്രതികാരംചെയ്തു.

മത്തായി ചാക്കോയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും മെത്രാന്‍ പ്രകോപനപ്പെടുകയും മറ്റുചിലര്‍ ഉറഞ്ഞുതുള്ളുകയും ചെയ്യുമ്പോള്‍ ശതമന്യുവിന് പഴയ ചിലകാര്യങ്ങള്‍ ഓര്‍മവന്നതാണ്. സത്യവിശ്വാസികള്‍ പൊറുക്കണം. ശതമന്യുവും വിശ്വസിക്കുന്നത് വിശുദ്ധമായ സത്യത്തിലാണ്. വിശുദ്ധ കള്ളത്തിലല്ല. അതുകൊണ്ടുതന്നെ, എം വി രാഘവന്റെ ഭാഷ ബിഷപ്പ് പറഞ്ഞാല്‍ മറുപടി ബിഷപ്പിന്റെ ഭാഷയിലാകണമെന്ന് ശതമന്യൂ വിശ്വസിക്കുന്നു. നികൃഷ്ടമായ വര്‍ത്തമാനം പറയുന്നവരെ ഉല്‍കൃഷ്ടരെന്നു വിളിക്കാന്‍ പാടില്ലെന്നും വിശ്വസിക്കുന്നു.

ശതമന്യുവിന് ക്രിസ്തുവിലാണ് വിശ്വാസം. ബുദ്ധിയും വിചാരവും വികാരത്തിനും വിശ്വാസത്തിനും പണയപ്പെടുത്തി വിവരക്കേട് പാട്ടമെടുക്കുന്നവനല്ല ശതമന്യു. ആ പണിയെടുക്കാന്‍ ചെന്നിത്തലയുണ്ടല്ലോ. പിണറായി വിജയന്‍ മാപ്പുപറയണമെന്ന് ചെന്നിത്തലയും തങ്കച്ചനും ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെടുമ്പോള്‍ കപ്പല്‍കയറുന്നത് നെഹ്റുവിന്റെയും ഇന്ദിരയുടെയും പാരമ്പര്യമാണ്.

"സംഘടിത മതം എല്ലായ്പ്പോഴും നിക്ഷിപ്ത താല്‍പ്പര്യമായും അനിവാര്യമാറ്റത്തെയും പുരോഗതിയെയും എതിര്‍ക്കുന്ന പ്രതിലോമശക്തിയായും തീരുന്നു'' എന്നാണ് (ഇന്ത്യയെ കണ്ടെത്തല്‍) നെഹ്റു എഴുതിയത്. ദൈവത്തിലോ മതത്തിലോ എനിക്കു വിശ്വാസമില്ല, എന്റെ ജീവിതത്തില്‍ എനിക്ക് ഊന്നുവടികള്‍ ആവശ്യമില്ല എന്ന് ഇന്ദിരാഗാന്ധി സധൈര്യം വ്യക്തമാക്കി. ആ നെഹ്റുവിനെയും ഇന്ദിരയെയും ചെന്നിത്തലയ്ക്ക് അറിയാമോ ആവോ. ഗാന്ധിജിയെ അന്തിക്രിസ്തു എന്നു വിളിച്ച സഭാമേലധ്യക്ഷരുടെയും ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് രോഗീലേപനം നല്‍കാന്‍ നടക്കുന്നവരുടെയും മനോഗതി ഒന്നാണെന്ന് സമ്മതിക്കാനുള്ള വിവേകബുദ്ധി ചെന്നിത്തലയ്ക്കുണ്ടാകില്ല.

Wednesday, September 3, 2008

ഭൂതകാലം മറക്കരുത്

പി എം മനോജ്

ഇന്ന് ബിഷപ്പ് മാര്‍ പൌവ്വത്തില്‍ യുഡിഎഫിനുവേണ്ടി സ്വന്തം സഭാമക്കളുടെ രക്തത്തെയും കണ്ണീരിനെയും തള്ളിപ്പറയുന്നു. എന്നാല്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് യുഡിഎഫ് ഭരണകാലം അങ്ങനെ മറക്കാനാകുമോ, അന്നു നാടിനേറ്റ മുറിവുകള്‍ എളുപ്പം കരിഞ്ഞുപോകുമോ? ആ അഞ്ചുകൊല്ലംകൊണ്ട് കേരളത്തിലുണ്ടായ വര്‍ഗീയസംഘട്ടനങ്ങളുടെ എണ്ണം 121 ആയിരുന്നു. അതില്‍ മരിച്ചവരുടെ എണ്ണം പതിനെട്ടായിരുന്നു. പരിക്കുപറ്റിയവര്‍- 250. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന അഞ്ചുകൊല്ലം സംസ്ഥാനത്ത് വര്‍ഗീയകലാപങ്ങളോ വര്‍ഗീയതയുടെപേരിലുള്ള കലഹങ്ങളില്‍ ഒരാള്‍ക്കുപോലും ജീവഹാനിയോ ഉണ്ടായിരുന്നില്ലെന്നും ഓര്‍ക്കണം.

യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് ആക്രമിക്കപ്പെട്ട ദേവാലയങ്ങള്‍ ഇരുപത്തിരണ്ടാണ്. 306 ആര്‍എസ്എസ് ആക്രമണങ്ങളുണ്ടായി.മറ്റ് ആരു മറന്നാലും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് മറക്കാനാകില്ല അക്കാലം. എത്രയെത്ര ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍... ഒളവണ്ണയിലെ ഹരിജന്‍കോളനിയില്‍ പാവങ്ങളെ സഹായിക്കാനെത്തിയ മിഷണറി ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തകര്‍ക്കുനേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വധശ്രമം നടത്തിയത്. അക്രമികളില്‍ ഒരാള്‍പോലും നിയമത്തിന്റെ പിടിയിലായില്ല. തൃശൂരിലെ മാളയില്‍ വരപ്രസാദ മാതാ പള്ളിയിലെ വൈദികന്‍ ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ പള്ളിയിലിട്ട് കുത്തിക്കൊന്നു. അന്വേഷണം നടത്തിയ ഡിവൈഎസ്പി ജോളി ചെറിയാന്‍ കണ്ടെത്തിയത്് അഞ്ച് ആര്‍എസ്എസുകാരാണ് കൊലയാളികളെന്നാണ്. മൂന്നുപേരെ പിടികിട്ടിയെന്നും പ്രഖ്യാപിച്ചു. എന്നാല്‍, അവസാനം അറസ്റ്റിലായത് രഘുകുമാര്‍ എന്ന മനോരോഗി. ആര്‍എസ്എസുകാരെ രക്ഷപ്പെടുത്തി. കേസ് സിബിഐയെ ഏല്‍പിക്കുന്നതിലും ഉമ്മന്‍ചാണ്ടി ഒളിച്ചുകളിച്ചു.

കോവൂരിലും നമ്പിക്കൊല്ലിയിലും പുരോഹിതന്മാരെ ആര്‍എസ്എസ് ആക്രമിച്ചു. പൊലീസ് നിഷ്ക്രിയമായിരുന്നു.2005 ഒക്ടോബര്‍ 17ന് പുലര്‍ച്ചെ നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാ സഭയുടെ ബിഷപ്സ് ഹൌസ് ഗുണ്ടകള്‍ ആക്രമിച്ചു. കാര്‍ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ തല്ലിത്തകര്‍ത്തു. കാവല്‍ക്കാരനെ തലയ്ക്കടിച്ചുവീഴ്ത്തി. ബിഷപ്പ് വിന്‍സന്റ് സാമുവലും വികാരി ജനറല്‍ ക്രിസ്തുദാസും ബിഷപ്സ് ഹൌസിലുള്ളപ്പോഴാണ് ആക്രമണം. ബിഷപ്സ് ഹൌസിലെ പട്ടക്കാരനായ ഫാ. ജെറാള്‍ഡ് മത്യാസിനെ അപായപ്പെടുത്താനാണ് കൊലയാളിസംഘം എത്തിയത്. സ്പിരിറ്റുമാഫിയ സംഘത്തലവനായ കോണ്‍ഗ്രസ് നേതാവ് സജിന്‍ലാലാണ് ബിഷപ്സ് ഹൌസ് ആക്രമിച്ചത്.
സജിന്‍ലാല്‍ ഒന്നാംപ്രതിയായ ഒരു കൊലപാതക കേസ് കോണ്‍ഗ്രസ് നേതൃത്വവും പൊലീസും ചേര്‍ന്ന് തേച്ചുമായ്ച്ചുകളയാന്‍ ശ്രമിച്ചതിനെതിരെ ഫാ. ജെറാള്‍ഡ് മത്യാസിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൌണ്‍സിലുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെ പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജിന്‍ലാലിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. ഈ കേസില്‍ ഒന്നാംസാക്ഷിയാണ് ഫാ. ജെറാള്‍ഡ് മത്യാസ്. ജാമ്യത്തിലിറങ്ങിയ സജിന്‍ലാല്‍ പലതവണ ഫാദറിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റി പറയാന്‍ പ്രേരിപ്പിച്ചു. വധഭീഷണിയും മുഴക്കിയിരുന്നു. സംരക്ഷണത്തിന് സമീപിച്ചപ്പോള്‍ പൊലീസ് കൈമലര്‍ത്തി. തുടര്‍ന്നായിരുന്നു ബിഷപ്സ് ഹൌസ് ആക്രമണം.

സജിന്‍ലാലിനെ സംരക്ഷിച്ചതും ബിഷപ്സ് ഹൌസ് ആക്രമണത്തിന് പ്രേരിപ്പിച്ചതും കോണ്‍ഗ്രസിന്റെ ഉന്നതനേതാക്കളാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലേക്ക് പുന്നയ്ക്കാട് വാര്‍ഡില്‍നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ചത് സജിന്‍ലാലാണ്. ആലുവ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ അതിക്രമിച്ചുകയറിയ പൊലീസ്, വൈദികരും കന്യാസ്ത്രീകളും വൃദ്ധരുമടക്കം നൂറുകണക്കിന് വിശ്വാസികളെ തല്ലിച്ചതച്ചു. തല്ലുകൊണ്ട് ചോരയൊലിപ്പിച്ചും അരുതേ എന്നു നിലവിളിച്ചും ഓടിയ വൈദികരുടെ ദൈന്യം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട് കേരളം ഞെട്ടിത്തരിക്കുകയായിരുന്നു.

ലോകപ്രശസ്തമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ തടയുമെന്ന് വര്‍ഗീയവാദികള്‍ ഭീഷണിപ്പെടുത്തി. ഇഷ്ടമുള്ള മതവിശ്വാസം വെച്ചുപുലര്‍ത്തുക എന്ന ഇന്ത്യയുടെ ഉന്നതമായ മതേതരപാരമ്പര്യത്തിനുനേരെ വന്ന ആ ആക്രമണവും യുഡിഎഫ് സര്‍ക്കാര്‍ ഗൌനിച്ചില്ല. മാറാട് ഉള്‍പ്പെടെ നടന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് കാരണമായത് യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയമായിരുന്നുവെന്ന് അന്വേഷണ കമീഷനുകള്‍ കണ്ടെത്തി.
-മാറാട് കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചില്ല. ഹിന്ദുവര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ ഒത്താശചെയ്തു.-മാറാട്ട് ആദ്യകലാപത്തിന് ഉത്തരവാദികളായ വര്‍ഗീയവാദികള്‍ക്കെതിരെ കുറ്റപത്രംപോലും സമര്‍പ്പിക്കാന്‍ തയ്യാറായില്ല.
-കേരള, തമിഴ്നാട് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംഘര്‍ഷത്തെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ പരിഗണിച്ചില്ല.-കുഴപ്പമുണ്ടാകാനുള്ള സാധ്യത സ്ഥലം എംഎല്‍എ വി കെ സി മമ്മദുകോയ ചൂണ്ടിക്കാട്ടിയത് മുഖവിലയ്ക്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
-മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനു പകരം ഉള്ളവരെപ്പോലും പിന്‍വലിച്ചു.-മുസ്ളിം സമുദായത്തിലെ വിരലിലെണ്ണാവുന്ന തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് ആ സമുദായത്തെയാകെ പീഡിപ്പിക്കാനും സംഘര്‍ഷം നിലനിര്‍ത്തി വര്‍ഗീയത വളര്‍ത്തുന്നതിനുമാണ് ആര്‍എസ്എസ് മുതിര്‍ന്നത്. ഇതിനെ കര്‍ശനമായി നേരിടുന്നതിനു പകരം ആര്‍എസ്എസ് നിബന്ധനകള്‍ക്ക് വഴങ്ങിയുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
-മതേതരപ്രസ്ഥാനങ്ങളെ സമാധാനശ്രമങ്ങളില്‍നിന്നു മാറ്റിനിര്‍ത്തി വര്‍ഗീയവാദികളെ ചര്‍ച്ചയ്ക്ക് വിളിച്ചു. -സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ സംഭവസ്ഥലത്തുപോലും കൊണ്ടുപോകാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ മടക്കിക്കൊണ്ടുവരാന്‍ ആര്‍എസ്എസുകാരുടെ ഔദാര്യത്തെയാണ് സര്‍ക്കാര്‍ ആശ്രയിച്ചത്.
ഇങ്ങനെ വര്‍ഗീയസംഘടനകളുമായി ഉണ്ടാക്കിയ ഇടപാടുകളിലൂടെ കേരളത്തിന്റെ ഉന്നതമായ സാംസ്കാരിക പാരമ്പര്യത്തെത്തന്നെ യുഡിഎഫ് വെല്ലുവിളിച്ചു.
-ചേര്‍ത്തലയിലെ തൈക്കാട്ടും തുമ്പയിലും വര്‍ഗീയസംഘര്‍ഷങ്ങള്‍ ഇതേകാലത്ത് ഉയര്‍ന്നുവന്നു.വര്‍ഗീയവാദികള്‍ക്കെതിരായി കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ ഒരിക്കലും യുഡിഎഫ് തയ്യാറായിട്ടില്ലെന്നതിന് എണ്ണിയെണ്ണി പറയാന്‍ ഇനിയുമുണ്ട് ഒട്ടേറെ ഉദാഹരണങ്ങള്‍.

കാവിവല്‍ക്കരണത്തെ ആന്റണി പരസ്യമായി അനുകൂലിക്കുകയായിരുന്നു. വിദ്യാഭ്യാസകാവിവല്‍ക്കരണത്തിനെതിരായ അഖിലേന്ത്യാ യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുത്തപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വിട്ടുനിന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ ത്രിശൂലവിതരണം പ്രോല്‍സാഹിപ്പിച്ചു.
ഇടുക്കി പദ്ധതിപ്രദേശത്ത് ക്ഷേത്രനിര്‍മാണം കയ്യുംകെട്ടി നോക്കിനിന്നു. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വര്‍ഗീയ വിഷലിപ്തമായ പ്രചാരണത്തിന് യുഡിഎഫിന്റെ പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.
ന്യൂനപക്ഷസമുദായങ്ങള്‍ സമ്പന്നരാണെന്നും സമ്മര്‍ദ രാഷ്ട്രീയത്തിലൂടെ നേട്ടമുണ്ടാക്കുകയാണെന്നും ആന്റണി പ്രഖ്യാപിച്ചു.
വര്‍ഗീയകലാപത്തിന്റെ വിഷവിത്തുവിതച്ച രഥയാത്രയ്ക്കെതിരെ ശക്തമായ നിലപാടെടുത്തില്ല.
ന്യൂനപക്ഷ വര്‍ഗീയതയ്ക്കും കിട്ടി പലപ്പോഴും പ്രോല്‍സാഹനം. നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട എന്‍ഡിഎഫുകാരെ സമ്മര്‍ദത്തിനുവഴങ്ങി കേസുകളില്‍നിന്ന് ഒഴിവാക്കി.
മാറാട് കലാപത്തില്‍ എന്‍ഡിഎഫിനുള്ള പങ്ക് തുറന്നുകാണിക്കാന്‍ തയ്യാറായില്ല.
വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിച്ച് ജാതിമതവര്‍ഗീയ സംഘടനകള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വീതംവെക്കുന്നതിനു കാര്‍മികരായി യുഡിഎഫ് നേതൃത്വംതന്നെ നിലകൊണ്ടു. സമുദായങ്ങള്‍ക്കുള്ളിലെ സമ്പന്നവര്‍ഗങ്ങളുടെ സംരക്ഷണമാണ് ലീഗ് അടക്കമുള്ള വര്‍ഗീയകക്ഷികള്‍ നടത്തുന്നതെന്ന സത്യം മൂടിവെച്ച് പാവപ്പെട്ട ന്യൂനപക്ഷ സമുദായാംഗങ്ങളെ കബളിപ്പിക്കുകയായിരുന്നു അവര്‍.

മാറാട്ടെ വര്‍ഗീയ അസ്വാസ്ഥ്യത്തില്‍ പ്രതിസ്ഥാനത്തു നിന്ന ആര്‍എസ്എസുമായി ചോരവീണ അതേമണ്ണില്‍ സന്ധിയുണ്ടാക്കാന്‍ യുഡിഎഫിന് ബുദ്ധിമുട്ടുണ്ടായില്ല. മാറാട് ഉള്‍ക്കൊള്ളുന്ന ബേപ്പൂര്‍ പഞ്ചായത്തില്‍ തുറന്നസഖ്യത്തിലായിരുന്നു ആര്‍എസ്എസും യുഡിഎഫും. ഇവരുടെ പൊതുസ്ഥാനാര്‍ഥിയെയാണ് എല്‍ഡിഎഫ് നേരിട്ടത്. എന്നാല്‍, മാറാട് ഉള്‍ക്കൊള്ളുന്ന വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും തൊട്ടടുത്ത വാര്‍ഡില്‍ യുഡിഎഫ് സഹായിച്ച ബിജെപി സ്ഥാനാര്‍ഥിയും പരാജയപ്പെട്ടു.

കന്യാസ്ത്രീകളെ ആക്രമിക്കാന്‍ തയ്യാറായ ഒളവണ്ണയില്‍ കോ-ലീ-ബി സഖ്യത്തെ ജനങ്ങള്‍ പരാജയപ്പെടുത്തി. വിജയിച്ചത് എല്‍ഡിഎഫായിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച സി കെ പത്മനാഭന് 4.84 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. എന്നാല്‍, അതിനു മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് 29.84 ശതമാനം വോട്ട് ലഭിച്ചിരുന്നു. സ്വന്തം നേതാവായ പത്മനാഭനെ ബലികൊടുത്തും യുഡിഎഫിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നു ബിജെപി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ പ്രകടനം യുഡിഎഫ്-ബിജെപി ബന്ധത്തിന്റെ എല്ലാ നെറികേടും വെളിപ്പെടുത്തുന്നതായിരുന്നു.

വര്‍ഗീയശക്തികളുമായി സന്ധിയില്ലാ സമരമാണ് ഇടതുപക്ഷപ്രസ്ഥാനം നടത്തുന്നത്. ഭരണരംഗത്ത് വര്‍ഗീയശക്തികള്‍ക്ക് ഒരുതരത്തിലുമുള്ള സ്വാധീനം ഇല്ലാതിരിക്കുക എന്നത് മതനിരപേക്ഷത സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. മതനിരപേക്ഷശക്തികളുടെ കൂട്ടായ്മയായ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കേ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകൂ എന്നു ജനങ്ങള്‍തിരിച്ചറിയുന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എല്‍ഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയം.
ഇന്ന് എല്‍ഡിഎഫ് ഗവര്‍മെണ്ട് രണ്ടേകാല്‍ വര്‍ഷം പിന്നിടുമ്പോള്‍ കേരളം വര്‍ഗീയകലാപങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും മുക്തമാണ്. ഒരിടത്തും വര്‍ഗീയശക്തികള്‍ക്ക് സ്വൈരവിഹാരം നടത്താന്‍ കഴിയുന്നില്ല. എന്നിട്ടും മാര്‍ പൌവ്വത്തിലിന് ഇത്തരത്തില്‍ വിഷം വമിപ്പിക്കാന്‍ കഴിയുന്നു!