Wednesday, February 29, 2012

പണിമുടക്കിയവരും മുടക്കാത്തവരും

ലോകത്ത് ഇന്നുവരെ ഇത്രയധികം തൊഴിലാളികള്‍ ഒരുമിച്ച് ഇങ്ങനെയൊരു പണിമുടക്കില്‍ അണിചേര്‍ന്നിട്ടില്ല. പത്തുകോടിയിലധികം തൊഴിലാളികളും ജീവനക്കാരുമാണ് പലനിറത്തിലുള്ള കൊടികളുമായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്തത്. പത്ത് മുദ്രാവാക്യങ്ങളുയര്‍ത്തി 11 ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കിയ പണിമുടക്കിന് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ വൈകാരികമായ പ്രാതിനിധ്യമുണ്ട്. ഇന്ത്യയില്‍ ഇന്നലെ ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനുമാത്രമല്ല, ലോകത്ത് ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനും ഉത്തരം ഈ പണിമുടക്ക് എന്നുതന്നെയാണ്. വോയ്സ് ഓഫ് അമേരിക്കയുടെ വാര്‍ത്ത "ഇന്ത്യയിലെ ദേശവ്യാപക പണിമുടക്ക് സാമ്പത്തികനയങ്ങളെ ലക്ഷ്യം വെക്കുന്നു" എന്നാണ്. "തൊഴിലാളിവിരുദ്ധ" നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ഇന്ത്യയിലെ മൂന്നു സുപ്രധാന സാമ്പത്തികമേഖല സ്തംഭിച്ചു.

തൊഴിലാളികളും ജീവനക്കാരും വീട്ടിലിരുന്നതിനാല്‍ ഗതാഗത, സാമ്പത്തിക, പോസ്റ്റല്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സപ്പെട്ടു. മന്‍മോഹന്‍സിങ്ങിന്റെ, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് തിരിച്ചടിയാണ് ഈ പണിമുടക്കെന്നും പ്രധാനമന്ത്രിയുടെയും മറ്റധികാരികളുടെയും നിരന്തര അഭ്യര്‍ഥന തള്ളിയാണ് തൊഴിലാളികള്‍ പണിമുടക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും യോജിച്ച് പണിമുടക്കുന്നതെന്നും രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഐക്യം ഒരുപരിധിവരെ ഇതിലൂടെ സാധിതമായെന്നും ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞതായും വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ , ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നതിനെക്കുറിച്ചും പൊതുഗതാഗതം സ്തംഭിച്ചതിനെക്കുറിച്ചുമാണ് പറയുന്നത്. സാമ്രാജ്യത്വാനുകൂല വാര്‍ത്താ ഏജന്‍സികള്‍ക്ക് കാര്യം പിടികിട്ടി. പൊതുപണിമുടക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാന വാര്‍ത്തയായിത്തന്നെ അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. അതേസമയം, നമുക്ക് ചുറ്റുമുള്ള മാധ്യമങ്ങള്‍ എങ്ങനെ ഈ തൊഴിലാളിമുന്നേറ്റത്തെ കണ്ടു എന്ന് നോക്കുക. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമെന്ന് പറയാറുള്ള മലയാളമനോരമയുടെ ഒന്നാംപുറത്ത് പണിമുടക്ക് വാര്‍ത്തകളേയില്ല. അകംപേജില്‍ അവര്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് "അഖിലേന്ത്യാ പണിമുടക്ക് ഭാഗികം" എന്നാണ്. മറ്റൊരു പ്രമുഖ പത്രം "ജനങ്ങള്‍ വലഞ്ഞു" എന്നാണ് പണിമുടക്ക് വാര്‍ത്തയ്ക്കു നല്‍കിയ പ്രധാന ശീര്‍ഷകം.

ആരാണ് ഈ ജനങ്ങള്‍ ? രാജ്യത്തെ 11 ട്രേഡ്യൂണിയനുകളിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും കേന്ദ്ര ഫെഡറേഷനുകളിലും അണിനിരന്ന ജനവിഭാഗങ്ങള്‍ ഈ വലയുന്ന ജനങ്ങളില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു? മനോരമതന്നെ അകത്തെ പേജില്‍ മറ്റൊരു സചിത്ര വാര്‍ത്ത കൊടുത്തിട്ടുണ്ട്. "പണി പാര്‍ടി കോണ്‍ഗ്രസിനെങ്കില്‍ പണിമുടക്കു ബാധകമല്ല" എന്ന്. ഇടത് യൂണിയനുകളടക്കമുള്ള സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ സംസ്ഥാനം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായപ്പോള്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിനായി ഒരുങ്ങുന്ന രണ്ടുവേദിയില്‍ തൊഴിലാളികള്‍ക്ക് പണിയോടുപണി എന്ന് വാര്‍ത്ത തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന ചരിത്രപ്രദര്‍ശനത്തിന്റെ പന്തല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെയാണ് പണിമുടക്കിന്റെ ശോഭകെടുത്താനുള്ള മഹാസംഭവമായി മനോരമ അവതരിപ്പിച്ചത്. മുമ്പ് സിപിഐ എം സംസ്ഥാന സമ്മേളനം പാലക്കാട്ട് നടന്നപ്പോള്‍ , ആ സമ്മേളനത്തിലേക്ക് (പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം അറുനൂറില്‍താഴെ) മീന്‍ വാങ്ങിയതുകൊണ്ട് പാലക്കാട് മാര്‍ക്കറ്റില്‍ മത്സ്യക്ഷാമം എന്ന് വാര്‍ത്ത കൊടുക്കാന്‍ ഒരുപത്രം സാഹസികത കാട്ടിയിരുന്നു. അതിലും വലിയ സാഹസികതയാണ് മലയാള മനോരമയുടേത്. പാര്‍ടി കോണ്‍ഗ്രസിനുവേണ്ടി വേദിയൊരുക്കുന്നതിലെ അസഹനീയത അവര്‍ പരിഹാസവാര്‍ത്തയിലൂടെ പ്രകടിപ്പിച്ചു.

ഇന്ദിരഗാന്ധി വധത്തിനുശേഷം ഭ്രാന്തുപിടിച്ച കോണ്‍ഗ്രസുകാര്‍ സിഖ് സഹോദരങ്ങളെ കൂട്ടക്കൊലചെയ്തു. അന്നതിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ലാഘവത്തോടെ വിശേഷിപ്പിച്ചത്, വന്‍മരം വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതമായാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ കൂട്ടക്കുരുതിയെ പരസ്യമായി ന്യായീകരിച്ചപ്പോള്‍ അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാന്‍പോലും നട്ടെല്ലുനിവര്‍ത്താതെ, സ്തുതിഗീതമാലപിച്ച മാധ്യമങ്ങള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതെന്ന് നിസ്സംശയം പറയാവുന്ന തൊഴിലാളിമുന്നേറ്റത്തെ തുറന്നകണ്ണോടെ കാണാനാകുന്നില്ല. കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി കൈയിലേന്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ചെങ്കൊടിയേന്തിയവര്‍ക്കൊപ്പം; കാവിക്കൊടിയേന്തിയവര്‍ക്കൊപ്പം അണിനിരന്ന മഹാസമരമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തൊഴിലാളികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റശരീരമായി മാറിയ സുവര്‍ണമുഹൂര്‍ത്തം. ആ അത്യുജ്വല ചരിത്രസന്ദര്‍ഭത്തെ മലിനപ്പെടുത്താന്‍ തമ്പാനൂരില്‍നിന്ന് സെക്രട്ടറിയറ്റുവരെ നടന്നുപോകേണ്ടിവന്നതിന്റെ "ദുരിത"ത്തെക്കുറിച്ചുള്ള വര്‍ണനകള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. പണിമുടക്കല്ല മനോരമ കണ്ടത്- അക്രമമാണ്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പല നിറങ്ങളിലുള്ള കൊടികളേന്തി പണിമുടക്കി തെരുവിലിറങ്ങി മുഴക്കിയത് ഇന്നാട്ടിലെ സാധാരണക്കാരായ ഓരോരുത്തര്‍ക്കുംവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്. ആ മുദ്രാവാക്യത്തെക്കുറിച്ച് എഴുതാതെ, "പന്നി കിണറ്റില്‍വീണ" വാര്‍ത്തയ്ക്കുപോലും അമിത പ്രാധാന്യം നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന പ്രയോഗത്തിന്റെ ഏറ്റവും മോശപ്പെട്ട അര്‍ഥംപോലും ചോര്‍ന്നുപോകുന്നു.

അന്നന്ന് ഓട്ടോ ഓടിച്ചുകിട്ടുന്ന പണംകൊണ്ട് വീട്ടിലേക്ക് അരിവാങ്ങുന്നവരാണ് മഹാഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാരും. കയറുപിരിക്കുന്നവരും തൊണ്ട് തല്ലുന്നവരും ബീഡിതെറുക്കുന്നവരും ടാക്സി ഓടിക്കുന്നവരും നെയ്ത്തുകാരും കശുവണ്ടിത്തൊഴിലാളികളുമെല്ലാം പണിമുടക്കിയിട്ടുണ്ട്. അവര്‍ക്ക് ഒരുദിവസത്തെ വേതനം നഷ്ടപ്പെടുകയെന്നാല്‍ അന്ന് അടുപ്പില്‍ തീ പുകയാതിരിക്കുക എന്നാണര്‍ഥം. ആ ത്യാഗത്തിന് അവര്‍ തയ്യാറാകുന്നത് പിറ്റേന്ന് കൂലിക്കൂടുതല്‍ കിട്ടും എന്ന് കരുതിയിട്ടല്ല. ജി സഞ്ജീവ റെഡ്ഡി ഇന്ത്യയിലെ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവുമാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ പ്രതിനിധിയായ പാര്‍ലമെന്റ് അംഗവുമാണ്. കോണ്‍ഗ്രസിനുവേണ്ടി അഹോരാത്രം പാടുപെടുന്ന മാധ്യമങ്ങള്‍ ആ നേതാവിന്റെ വാക്കുകള്‍ തമസ്കരിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങള്‍ ചികഞ്ഞുനോക്കേണ്ടതുതന്നെയാണ്.

കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും സഹായിക്കുന്നവര്‍ പരസ്യമായിത്തന്നെ കോണ്‍ഗ്രസിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഇകഴ്ത്തിക്കാട്ടുകയും അവഗണിക്കുകയും ചെയ്യുന്നു എന്നത് ഈ പണിമുടക്ക് റിപ്പോര്‍ട്ടിങ്ങില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണ്. താല്‍പ്പര്യം കൊടിയുടേതല്ല; വര്‍ഗത്തിന്റേതാണ്. ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ബാബാ രാംദേവ് നൃത്തസത്യഗ്രഹം നടക്കുന്നിടത്ത് ആളെ എത്തിച്ചാല്‍ രാഷ്ട്രീയമായ അപകടമില്ലെന്ന് മനോരമയ്ക്കറിയാം. അതേസമയം, തൊഴിലാളികള്‍ പൊതുപ്രശ്നങ്ങളുയര്‍ത്തി യോജിച്ചുനില്‍ക്കുമ്പോള്‍ ബൂര്‍ഷ്വാരാഷ്ട്രീയത്തിനുണ്ടാകുന്ന വെല്ലുവിളിയുടെ ഗൗരവവും അവര്‍ക്കറിയാം. രാംദേവും ആള്‍ദൈവ വ്യവസായവും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ സഞ്ജീവറെഡ്ഡി തമസ്കരിക്കപ്പെടുന്നതിന്റെ പൊരുള്‍ അവിടെയാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം നിലംപരിശായെന്ന് പ്രചരിപ്പിച്ചവരും അങ്ങനെ വിശ്വസിച്ചവരുമുണ്ട്.
ബംഗാളില്‍ പണിമുടക്കിനെപ്പറ്റി മനോരമ എഴുതുന്നു: "ബംഗാളിലും പണിമുടക്ക് ഭാഗികമായിരുന്നു. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും "സര്‍വീസ്ബ്രേക്ക് ആകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇന്നലെ 65 ശതമാനംപേരും ജോലിക്കെത്തി. റയില്‍ , റോഡ് ഗതാഗതം തടഞ്ഞ നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്." പ്രമുഖ ഇഗ്ലീഷ് പത്രമായ ഡെക്കാന്‍ഹെറാള്‍ഡ് കൊല്‍ക്കത്തയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്, "പണിമുടക്ക് ബംഗാളിനെ ബാധിച്ചപ്പോള്‍ മമതയുടെ മുഖം ചുവന്നു." എന്നാണ്. തൃണമൂല്‍കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വിജയം വരിച്ച പണിമുടക്കില്‍ , റോഡുകള്‍ വിജനമായെന്നും ഓട്ടോറിക്ഷകളും ടാക്സിയും ഓടിയില്ല എന്നും ഇടതുഭരണമുണ്ടായിരുന്ന കാലത്തെ പ്രതീതിയാണ് ഇതുണര്‍ത്തിയതെന്നും ആ പത്രംപറയുന്നു.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി പണിമുടക്കിനെ പ്രധാന മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോഴാണ്, റോഡും റെയിലും തടഞ്ഞ നൂറോളംപേരുടെ അറസ്റ്റ് എന്ന "നിസ്സാരസംഭവ"മാക്കി മനോരമ അതിനെ ചുരുക്കിക്കളഞ്ഞത്. നാം പണംകൊടുത്ത് വാങ്ങി വായിക്കുന്ന പത്രങ്ങള്‍ എത്രമാത്രം വഞ്ചനയാണ് നമ്മളോട് കാണിക്കുന്നത് എന്ന് ഓര്‍ത്തുനോക്കാനുള്ള സന്ദര്‍ഭവുമാണിത്. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തവരെ മഹത്വപ്പെടുത്താനും അവരുടെ രക്ഷകരെ വെള്ളപൂശാനും അതിന്റെ ജാള്യം മറയ്ക്കാനും മനോരമ ഡസനിലേറെ വാര്‍ത്ത കൊടുത്തിട്ടുണ്ട് ഫെബ്രുവരി 29ന്. ഇറ്റാലിയന്‍ കൊലയാളികളോടാണ് അവര്‍ക്ക് ഇന്ത്യന്‍ തൊഴിലാളികളോടുള്ളതിനേക്കാള്‍ ബന്ധുത്വം. പത്രമുടമകളുടെ ആ താല്‍പ്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അബദ്ധത്തിലെങ്കിലും തൊഴിലാളികള്‍ക്കനുകൂലമായിവരുന്ന ഒരു വാര്‍ത്ത വെളിച്ചം കാണരുത്, അതിനുമേലാകട്ടെ പന്നി കിണറ്റില്‍ വീണ വാര്‍ത്ത എന്നു കരുതുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ അല്‍പ്പത്തത്തെ അങ്ങനെ മനസ്സിലാക്കാനും പ്രയാസമാണ്. അവരോട്, "നിങ്ങള്‍ ജീവിക്കുന്നത് ഈ നാട്ടിലല്ലേ" എന്ന് ചോദിച്ചുപോയാല്‍ ആരും നെറ്റിചുളിക്കില്ല.

Monday, February 27, 2012

തീവ്രവാദത്തിലേക്കുള്ള ലീഗിന്റെ നീക്കം

കണ്ണൂരിനെ രാഷ്ട്രീയ അക്രമങ്ങളുടെ ജില്ലയെന്ന് വീണ്ടും ചിലര്‍ വിളിച്ചുതുടങ്ങിയിരിക്കുന്നു. ഇടക്കാലത്ത് അപ്രത്യക്ഷമായ അശാന്തിയുടെ നാളുകള്‍ തിരിച്ചുവന്നു എന്നാണ് പലരും പരിതപിക്കുന്നത്. ഇരുപക്ഷവും സമാധാനം പാലിക്കണം എന്ന ആഹ്വാനമാണ് മുഴങ്ങിയത്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് തുലോം അകന്നുനില്‍ക്കുന്ന അനുമാനങ്ങളും പക്ഷപാതങ്ങളും ഇത്തരം വെജിറ്റേറിയന്‍ വിശകലനങ്ങളില്‍ കാണാവുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് നടന്ന അക്രമ സംഭവങ്ങളുടെ പോസ്റ്റ് മോര്‍ട്ടത്തിലേക്ക് കടന്നാല്‍ , ഏകപക്ഷീയമായ ചില നീക്കങ്ങള്‍ കാണാനാകും. സിപിഐ എമ്മിനെ നഖശിഖാന്തം എതിര്‍ക്കുന്ന മാതൃഭൂമി പത്രം അതിന്റെ മുഖപ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു:

"ഞായറാഴ്ച രാവിലെ പട്ടുവം അരിയില്‍ പ്രദേശത്ത് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ആക്രമിക്കപ്പെട്ടതാണ് പുതിയ സംഘര്‍ഷപരമ്പരയ്ക്ക് തുടക്കമായത്. രാത്രിയും സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ അവിടെ നേരിയ സംഘര്‍ഷം ഉണ്ടായതായി പറയുന്നു.. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തിങ്കളാഴ്ച കാലത്ത് ചില സി.പി.എം. നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം അരിയില്‍ പ്രദേശത്ത് പര്യടനം നടത്തിയിരുന്നു. നേതാക്കളുടെ വാഹനത്തെ ചിലര്‍ ആക്രമിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ പല ഭാഗങ്ങളിലും ഭീകരാവസ്ഥതന്നെ ഉണ്ടായി"

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും സംഘട്ടനവുമല്ല, ഏകപക്ഷീയമായ ആക്രമണമാണ് അവിടെ ഉണ്ടായതെന്ന് മാതൃഭൂമി ഉറപ്പിച്ചുപറയുകയാണ്. അക്രമികള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തകരാണ്. ആക്രമിക്കപ്പെട്ടത് സിപിഐ എം പ്രവര്‍ത്തകരും നേതാക്കളുമാണ്. ഈ വസ്തുതകള്‍ കാണാതെ, കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് പ്രബന്ധം രചിച്ചതുകൊണ്ട് ഫലമില്ല. ഇപ്പോഴുണ്ടായ കുഴപ്പങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രധാന സംഗതി, മുസ്ലിം ലീഗിന്റെ പരിധിവിട്ട ആക്രമണോത്സുകത തന്നെയാണ്. ലീഗ് നാടാകെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പാര്‍ട്ടിയൊന്നുമല്ല. തങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവമില്ലെന്ന് അതിന്റെ നേതൃത്വം ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ആ പാര്‍ട്ടിയില്‍ അണിനിരക്കുന്നത് പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ്. എന്നാല്‍ , ഒരു വര്‍ഗീയ പാര്‍ട്ടിയായല്ല സംസ്ഥാനത്ത് പൊതുസമൂഹം ലീഗിനെ കാണാറുള്ളത്. അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ലീഗ് നേതൃത്വം കാലാകാലമായി ശ്രദ്ധിച്ചുണ്ട് എന്നതിലും തര്‍ക്കമില്ല. അത്തരമൊരു ലേബല്‍ ഇനിയും ലീഗിന് എടുത്തണിയാനാവില്ല എന്നതിന്റെ സൂചനകള്‍ , മലപ്പുറത്ത് പാഠപുസ്തകം കത്തിക്കുകയും അധ്യാപകനെ ചവിട്ടിക്കൊല്ലുകയും ചെയ്തപ്പോഴും കാസര്‍കോട്ടെ കലാപത്തിലും ഏറ്റവുമൊടുവില്‍ കണ്ണൂരിലെ അക്രമ പരമ്പരയിലും നിറഞ്ഞുനില്‍ക്കുന്നു. വര്‍ഗീയമായി, തീവ്രവാദത്തിന്റെ തണലില്‍ അണിനിരക്കുന്ന ചെറുപ്പക്കാരുടെ സംഘമാണിന്ന് ലീഗണികളില്‍ ഭൂരിപക്ഷവും. അക്രമിസംഘങ്ങളുടെ ഫെഡറേഷനായി മുസ്ലിം ലീഗ് മാറിയിരിക്കുന്നു. കണ്‍മുന്നിലുള്ള എന്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ഉപാധിയാണ് അധികാരവും ആയുധബലവും എന്ന് തെറ്റായി ധരിക്കുന്ന അവിവേകികളുടെ കൂട്ടമായി ആ പാര്‍ടിയെ മാറ്റിയെടുത്തത് നിലവിലുള്ള ലീഗ് നേതൃത്വം തന്നെയാണ്.

സംസ്ഥാനത്ത് നേരത്തെയുണ്ടായ പല വര്‍ഗീയ കലാപങ്ങളിലും ലീഗിന്റെ അദൃശ്യ സാന്നിധ്യമോ ഇടപെടലോ ഉണ്ടായിരുന്നു. ഭരണത്തില്‍ പങ്കാളിത്തമുള്ള ഘട്ടങ്ങളില്‍ കലാപക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ലീഗ് നഗ്നമായി ഇടപെട്ട അനുഭവങ്ങള്‍ അനേകമാണ്. മാറാട് അന്വേഷണ കമീഷെന്‍റ കണ്ടെത്തലുകള്‍ ലീഗിനെ സാക്ഷിപ്പട്ടികയിലല്ല, പ്രതിസ്ഥാനത്തുതന്നെയാണ് നിര്‍ത്തുന്നത്. ഒരുഭാഗത്ത്, ഇത്തരം ഇടപെടലുകള്‍ നടത്തുമ്പോള്‍തന്നെ വര്‍ഗീയ കക്ഷിയായ ബിജെപിയെയും അതിന്റെ നേതാവായ ആര്‍എസ്എസിെന്‍യും തെരഞ്ഞെടുപ്പു ലക്ഷ്യങ്ങള്‍ക്കായി ആശ്രയിക്കാനും ലീഗ് മടിച്ചുനിന്നിട്ടില്ല. ഇന്ന് ലീഗിന് ഉയര്‍ത്തിപ്പിടിക്കാന്‍ വിശേഷിച്ച് രാഷ്ട്രീയമില്ല; മൂല്യങ്ങളില്ല. ഇസ്രായേല്‍ എന്ന അക്രമി രാഷ്ട്രത്തിനുവേണ്ടി നിശബ്ദം കൈപൊക്കേണ്ട ആളായി ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കേന്ദ്ര ഗവര്‍മെന്‍റില്‍ തുടരുന്നതില്‍ ലജ്ജതോന്നാത്തവരാണ് ലീഗ് നേതാക്കള്‍ എന്നുവരുമ്പോള്‍ , അധികാര രാഷ്ട്രീയത്തിന്റെ മലീമസമായ കുഴിയിലേക്ക് എത്രമാത്രം ലീഗിന്റെ ശരീരം പൂണ്ടുകിടക്കുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയമായും ധാര്‍മ്മികമായുമുള്ള പാപ്പരത്തമാണ് ഇന്ന് ലീഗിന്റെ കൊടിയടയാളം. ആ കൊടിയും കൊണ്ട് ഏറെയൊന്നും സഞ്ചരിക്കാനാവില്ല എന്നറിയുമ്പോഴുണ്ടാകുന്ന വെപ്രാളമാണ് തീവ്രവാദ സംഘങ്ങളുടെ സംരക്ഷകരായി ലീഗിനെ മാറ്റുന്നത്.

കണ്ണൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ തീവ്രവാദിആക്രമണംതന്നെയാണുണ്ടായത്. ആയുധ സജ്ജരായിനിന്ന തീവ്രവാദസ്വഭാവമുള്ള ക്രിമിനല്‍ സംഘത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത്. നേതാക്കളെ ആക്രമിച്ചതിന് പിന്നാലെ ജില്ലയിലാകെ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയും പാര്‍ട്ടി ഓഫീസുകളും സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്തു. സാധാരണക്കാരായ ലീഗ് അണികള്‍ക്ക് ചിന്തിക്കാവുന്നതിനപ്പുറമുള്ളതാണിത്. സിപിഐ എം പോലുള്ളൊരു രാഷ്ട്രീയ കക്ഷിയുടെ ജില്ലയിലെ പ്രധാന നേതാവിനുനേരെ, "കൊല്ലെടാ അവനെ" എന്നാക്രോശിച്ച് ഓടിയടുക്കണമെങ്കില്‍ , വികാരത്താല്‍ നയിക്കപ്പെടുന്ന അവിവേകിക്കൂട്ടമാകണം അത്; അല്ലെങ്കില്‍ പ്രത്യാഘാതം വകവെക്കാത്ത തീവ്രവാദിക്കൂട്ടമാകണം. ഇവിടെ ആക്രമണത്തിന്റെ സ്വഭാവംവെച്ച് രണ്ടാമത്തെ വിഭാഗമാകാനാണ് കൂടുതല്‍ സാധ്യത.

ഭിന്നാഭിപ്രായമുളളവരെ ഒഴിവാക്കി ലീഗിന്റെ അധീന മേഖലകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്നതാണ് കാസര്‍കോട്ടെ അനുഭവം. കാസര്‍കോട്ട് ലീഗ്നേതാവ് കുഞ്ഞാലിക്കുട്ടി പ്രസംഗിച്ച ഉടനെയാണ് അക്രമം ആരംഭിച്ചത്. കള്ളക്കടത്ത്- കള്ളനോട്ട് മാഫിയ ബന്ധമുണ്ടെന്നാണ് സംഭവം അന്വേഷിച്ച സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. കാസര്‍കോട്ട് കലാപമുണ്ടാക്കിയ ലീഗുകാരെ രക്ഷിക്കാന്‍ അന്വേഷണകമീഷനെത്തന്നെ ഇല്ലാതാക്കി. ഭരണത്തിന്റെ ആ അഹന്ത ലീഗണികളുടെ സമനില തെറ്റിച്ചിരിക്കുന്നു. ലീഗ് പ്രവര്‍ത്തകരെയും തീവ്രവാദികളെയും എളുപ്പം തിരിച്ചറിയാനാവാത്ത നിലയാണുള്ളത്. തളിപ്പറമ്പില്‍ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവരടക്കമുള്ളവരെ വധിക്കാന്‍ ശ്രമിക്കുകയും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ക്കുകയുംചെയ്ത സംഭവമുണ്ടായപ്പോള്‍ കോണ്‍ഗ്രസിലെ അക്രമി നേതാവായ കെ സുധാകരന്‍ ഒഴികെ ആരും അതിനെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ല.

ലീഗിനെ ഇന്ന് ഭരിക്കുന്നത് അധികാരമത്തയാണ്. കോണ്‍ഗ്രസാണ് സംസ്ഥാന ഭരണത്തിന്റെ അമരത്തെങ്കിലും ദുര്‍ബലമായ ആ പാര്‍ട്ടിയെ മറികടന്ന് യഥാര്‍ത്ഥ ഭരണം കയ്യാളുന്നത് ലീഗ് നേതൃത്വമാണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടാനായ സീറ്റുകളുടെ എണ്ണം കേരളത്തെ ഭരിക്കാന്‍ വേണ്ടിഅവതരിച്ചവരാണ് തങ്ങള്‍ എന്ന അപരിമിതമായ അഹന്തയാണ് ആ പാര്‍ടിക്ക്. തീവ്രവാദ ശക്തികളുമായി സന്ധിചെയ്യുകയും താല്‍ക്കാലികമായെങ്കിലും വിവിധ ഇസ്ലാമിക സംഘടനകളെ യുഡിഎഫിെന്‍റ കൂടാരത്തിലെത്തിക്കുകയും ചെയ്തത് മഹത്തായ നേട്ടമായി തെറ്റിദ്ധരിച്ചുകൊണ്ടുള്ള നെഗളിപ്പാണ് ലീഗ് നേതൃത്വത്തിേന്‍റത്.

ഇന്ന് ആ പാര്‍ടിയുടെ അക്രമാസക്തരായ അണികളിലുള്ള നിയന്ത്രണം നേതാക്കള്‍ക്കല്ല-പുറത്തുനിന്ന് ചരടുവലിക്കുന്നവര്‍ക്കാണ്. അവര്‍ ദേശദ്രോഹത്തിന്റേതടക്കം പിന്‍ബലമുള്ളവരാണ്. കണ്ണൂര്‍ ജില്ലയിലെ ഏതാനും അക്രമ സംഭവങ്ങള്‍ എന്നതില്‍ കവിഞ്ഞ ഗൗരവം ഇതിനുണ്ട് എന്നാണ് ഈ പശ്ചാത്തലം തെളിയിക്കുന്നത്. ചികിത്സിക്കേണ്ട രോഗമാണിത്. അതിനു തയാറാകാതെ പൊലീസ് സേനയെ ലീഗിന്റെ വൈതാളികരായി മാറ്റിയാല്‍ താല്‍ക്കാലികമായി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായേക്കും. വലിയൊരു വിപത്തിനെയാണ് അതിലൂടെ നനച്ച് വളര്‍ത്തുന്നത്. സമൂഹത്തെയാകെ ബാധിക്കുംവിധം- പരിഹരിക്കാനാവാത്തവിധം ആ വിപത്ത് വളരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചറിവുണ്ടാകണം; ലീഗ് നേതൃത്വത്തിലെ വിവേകം വറ്റിപ്പോകാത്തവര്‍ക്ക് പുനശ്ചിന്തനമുണ്ടാകണം; മതനിരപേക്ഷ സമൂഹത്തില്‍നിന്ന് ജാഗ്രത്തായ ഇടപെടലുണ്ടാവകണം. കണ്ണൂരിന്റെ അക്രമകഥകളെയോര്‍ത്തല്ല, മുസ്ലിം ലീഗ് എന്ന പാര്‍ടി എങ്ങനെ അപകടകരമാംവിധം മാറിക്കൊണ്ടിരിക്കുന്നു-അതിന്റെ പ്രത്യാഘാതങ്ങള്‍ എവിടെച്ചെന്നവസാനിക്കും എന്നു ചിന്തിച്ചാണ് ആശങ്കകളും നെടുവീര്‍പ്പുകളും ഉയരേണ്ടത്.

Friday, February 24, 2012

ഇറ്റലിയുടെ മന്ത്രിയോ കെ വി തോമസ്?

കേരളത്തില്‍നിന്നുള്ള നാലാമത്തെ കര്‍ദിനാളായി സെന്റ്പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാനാരോഹണം നടത്തിയ മാര്‍ ആലഞ്ചേരി അസത്യം പറയുമെന്ന് ആരും കരുതുന്നില്ല. അദ്ദേഹം പറഞ്ഞതായി വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഫീദേസ് റിപ്പോര്‍ട്ടുചെയ്തത് ഇങ്ങനെ:

"കത്തോലിക്കാ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ഞാന്‍ പഠിച്ചു. അത് വളരെ ദുഃഖകരമാണ്. ഉടനെ തന്നെ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി ബന്ധപ്പെട്ട്, ഗവണ്‍മെന്റ് ധൃതി പിടിച്ച നീക്കങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടു. തീര്‍ച്ചയായും, ഈ വിഷയത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്- മത്സ്യത്തൊഴിലാളികള്‍ കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചതുപോലെ. എന്നാല്‍, ഇവിടെ പ്രശ്നം മറ്റൊന്നാണ്: പ്രതിപക്ഷകക്ഷി സംഭവത്തില്‍നിന്ന് മുതലെടുക്കുകയും 'പാശ്ചാത്യശക്തികളു'ടെയും 'അമേരിക്കന്‍ ആധിപത്യ'ത്തിന്റെയും പേരുപറഞ്ഞ് തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്ക് ഇത് ഉപയോഗിക്കുകയും ചെയ്യും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍, കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരാണ് ഭരിക്കുന്നത്. കമ്യൂണിസ്റ് പാര്‍ടി നയിക്കുന്ന മുന്നണിയാണ് പ്രതിപക്ഷത്ത്. കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് ഞാന്‍. അത് തുടരുകയും ചെയ്യും. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ളതെല്ലാം അവര്‍ ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. വിശേഷിച്ചും, ടൂറിസം മന്ത്രി കത്തോലിക്കനായ കെ വി തോമസിന്റെ പ്രവര്‍ത്തനത്തില്‍ എനിക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ ദിനങ്ങളില്‍ റോമില്‍ നടന്ന കര്‍ദിനാള്‍ അഭിഷേകച്ചടങ്ങിലും പരിശുദ്ധ പിതാവിന്റെയും പുതിയ കര്‍ദിനാള്‍മാരുടെയും കുര്‍ബാനയിലും പങ്കുകൊണ്ടിരുന്നു അദ്ദേഹം. ഉന്നത ധാര്‍മികനിലവാരവും കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളില്‍ വമ്പിച്ച സ്വാധീനവുമുള്ള അദ്ദേഹം തന്റെ പരമാവധി ശ്രമം ഇക്കാര്യത്തിലുണ്ടാകുമെന്ന് ഉറപ്പുതന്നിട്ടുണ്ട്. അടുത്ത ഏതാനും നാളുകളില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി നിതാന്തമായ ഇടപെടല്‍ നടത്തുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു''

ഈ വാര്‍ത്ത ഫിദേസ് ഏജന്‍സി പിന്‍വലിച്ചതായി പറയുന്നുണ്ടെങ്കിലും വത്തിക്കാന്റെതന്നെ ഔദ്യോഗിക വാര്‍ത്താപോര്‍ട്ടലില്‍ അതേപടി അതുണ്ട്. സ്ഥാനാരോഹണ ശുശ്രൂഷയില്‍, കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തയാളാണ് കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ്. അതുകൊണ്ടുതന്നെ, കേരളത്തിലെ രാഷ്ട്രീയകാര്യങ്ങളില്‍ ഏറെ ജ്ഞാനമുണ്ടാകാനിടയില്ലാത്ത ഫിദെസ് വാര്‍ത്താ ഏജന്‍സിയും വത്തിക്കാന്‍ വാര്‍ത്താ പോര്‍ട്ടലും കെ വി തോമസിന്റെ പേര് കര്‍ദിനാളിന്റെ വാക്കുകളില്‍ കൃത്രിമമായി ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.

ഏജന്‍സിയുടെ വാര്‍ത്ത വിവാദമായപ്പോള്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരണത്തിന് നല്‍കി. അത് ഇങ്ങനെ: "കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 'ഫിദസ്' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത എന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ കൃത്യത നല്‍കാന്‍ ഉദ്ദേശിക്കുന്നു. സംഭവം അന്വേഷിക്കുകയും കുകുറ്റക്കാരെന്നുതെളിഞ്ഞാല്‍ നിയമനടപടി സ്വീകരിച്ച് കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കുകയും ചെയ്യണം. സത്യവും നീതിയും ഉറപ്പുവരുത്തണം. ഈ സംഭവം സമുദായങ്ങള്‍ക്കിടയിലോ രാജ്യങ്ങള്‍ തമ്മിലോ ഉള്ള ശത്രുതയ്ക്കും സംഘര്‍ഷത്തിനും ഇടയാക്കരുതെന്നാണ് കഴിഞ്ഞദിവസം ആനുഷംഗികമായി ഞാന്‍ പറഞ്ഞത്. പ്രശ്നപരിഹാരത്തിന് ഇടനിലക്കാരനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' ഏജന്‍സി വാര്‍ത്ത അപ്പാടെ നിഷേധിക്കുകയല്ല, അതില്‍ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട് എന്നുതോന്നിയ ഭാഗങ്ങള്‍ക്ക് കൃത്യത വരുത്താനാണ് കര്‍ദിനാള്‍ വിശദീകരണം നടത്തിയതെന്ന് വ്യക്തം.

പക്ഷേ കെ വി തോമസ് മറ്റൊന്നാണ് പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നോട് സംസാരിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫിദെസ് ഏജന്‍സി പ്രസിദ്ധീകരിച്ച കര്‍ദിനാളിന്റെ വിശദീകരണക്കുറിപ്പില്‍ അത്തരം നിഷേധമില്ല. പ്രശ്നത്തില്‍ ഇടപെടാമെന്ന് കെ വി തോമസ് നല്‍കിയ ഉറപ്പും തോമസിന് കര്‍ദിനാള്‍ നല്‍കിയ വിശേഷണങ്ങളും അനിഷേധ്യമായിത്തന്നെ നിലനില്‍ക്കുന്നു. അവിടെയാണ് പ്രശ്നം. എന്തിന് തോമസ് കള്ളം പറയുന്നു? കര്‍ദിനാളിനെ തിരുത്തുന്നു? ഏജന്‍സി സ്വപ്നംകണ്ട് എഴുതിയതല്ല ആദ്യവാര്‍ത്തയെങ്കില്‍ തോമസ് ആരുടെ മന്ത്രിയാണ്? ആരോടാണ് ആ മന്ത്രിക്ക് കൂറ്?

ഇന്ത്യയുടെ മന്ത്രിയാണെങ്കില്‍ അദ്ദേഹത്തിന്റെ ഹൃദയം തപിക്കേണ്ടത്, ഉപജീവനത്തിനായി കടലില്‍ പോയപ്പോള്‍ നിഷ്കരുണം കൊലചെയ്യപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളി സഹോദരങ്ങളെ ഓര്‍ത്താണ്. ആ താപം എവിടെയും കാണുന്നില്ല. മരിച്ചത് കത്തോലിക്കാ തൊഴിലാളികള്‍; ഇടപെടേണ്ടത് കത്തോലിക്കാ മന്ത്രിമാര്‍ എന്ന സിദ്ധാന്തത്തില്‍ കേന്ദ്രമന്ത്രി ഉറച്ചുനില്‍ക്കുകയാണോ എന്ന സന്ദേഹവും ബാക്കിയാകുന്നു. കൊലപാതകികളായ ഇറ്റാലിയന്‍ സൈനികരുടെ മതവും നോക്കിയശേഷമാണോ നീതിനിര്‍വഹണത്തെക്കുറിച്ച് ചിന്തിക്കേണ്ടത്? ജനതകളും രാഷ്ട്രങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്കുപോകേണ്ട പ്രത്യേക വിഷയങ്ങളൊന്നും ഇതില്‍ നിലനില്‍ക്കുന്നില്ല. കടലില്‍ ഇരട്ടക്കൊലപാതകം നടന്നു; കൊല്ലപ്പെട്ടവര്‍ നിരപരാധികളായ മത്സ്യത്തൊഴിലാളികളാണ്; തെറ്റിദ്ധാരണമൂലമോ അല്ലാതെയോ അവരെ വെടിവച്ചുകൊന്നത് ഇറ്റാലിയന്‍ കപ്പലിലെ രണ്ട് ഭടന്മാരാണ്; അവര്‍ നിയമത്തിന്റെ പിടിയിലായി. ഇനി കേസന്വേഷണം പൂര്‍ത്തിയാകണം. വിചാരണയും തീര്‍പ്പുമുണ്ടാകണം. സ്വാഭാവികമായ നീതിനിര്‍വഹണത്തിലപ്പുറമുള്ള ഒന്നും അതിന് തടസ്സമായിക്കൂടാ എന്നതാണ് സാമാന്യതത്വം. അതിലെവിടെ ജനതകള്‍ തമ്മിലുള്ള സംഘര്‍ഷം?

പ്രസിഡന്റ് ഇറ്റലിക്കാരിയായതുകൊണ്ട് കോണ്‍ഗ്രസ് ഇറ്റാലിയന്‍ പക്ഷമാകും എന്ന ആരോപണമൊന്നും ആരും ഉന്നയിച്ചിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ് നയിക്കുന്ന ഗവണ്‍മെന്റുകള്‍ കടല്‍ക്കൊലപാതക പ്രശ്നത്തില്‍ എടുക്കുന്ന നിലപാടുകള്‍ സംശയാസ്പദമാണ്. കെ വി തോമസിന്റെ പിടിപാടും സ്വാധീനശക്തിയും എന്തുകൊണ്ട് ആ നിരപരാധികള്‍ക്കും അവരുടെ നിരാധാരമായ കുടുംബങ്ങള്‍ക്കുംവേണ്ടി ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം. കര്‍ദിനാള്‍ പറഞ്ഞ കാര്യങ്ങള്‍ നിസ്സംശയം നിഷേധിക്കപ്പെട്ടാലും ആ പ്രശ്നം അവശേഷിക്കുന്നു. തോമസിന്റെ ഇത്തരം നിലപാടുകള്‍ ഇതാദ്യമല്ല. നിര്‍ണായകപ്രശ്നങ്ങളില്‍ പലതിലും തോമസ് കൈക്കൊണ്ട ജനവിരുദ്ധനിലപാടുകള്‍ നേരത്തെ ചര്‍ച്ചയായതാണ്. പലസ്തീന്‍ജനതയെ കൊന്നൊടുക്കുന്നതിന് നേതൃത്വം നല്‍കിയ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ 2003ല്‍ സംസ്ഥാന ടൂറിസംമന്ത്രിയായിരുന്ന കെ വി തോമസ് ഡല്‍ഹിയില്‍ പോയി സ്വീകരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തത് കേരളജനതയെ ഞെട്ടിച്ച സംഭവമായിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗികനേതൃത്വവും പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളും അന്നുതന്നെ തോമസിനെ തള്ളിപ്പറഞ്ഞിരുന്നു. പലസ്തീന്‍ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന എല്ലാ ആളുകളുടെയും മനസ്സിനെ മുറിപ്പെടുത്തിയ തോമസിന്റെ ആ നടപടിയില്‍ അന്ന് യുഡിഎഫിലെ പ്രധാനികളായ മുസ്ളിംലീഗ് പരസ്യമായിത്തന്നെ അതൃപ്തി രേഖപ്പെടുത്തി. തോമസ് പക്ഷേ അതേ വഴിയിലാണ്. മാര്‍ ആലഞ്ചേരിക്കൊപ്പം വത്തിക്കാനില്‍ പോയത് നല്ലകാര്യം തന്നെ. പക്ഷേ, കര്‍ദിനാള്‍തിരുമേനിയെ തന്റെ 'സ്വാധീനശക്തി' കാട്ടി തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് വിവാദത്തിനാസ്പദമായ വാര്‍ത്തകള്‍ ഉണ്ടായതെങ്കില്‍ തോമസ് കത്തോലിക്കാസഭയോടുതന്നെ ചെയ്ത പാതകമാണത്.

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ വത്തിക്കാനെ ഇടപെടുവിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അത് വിജയിക്കില്ലെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞത് കെ വി തോമസിനുള്ള മറുപടിയാണ്. "ധാര്‍മികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് വത്തിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. സാമൂഹ്യപ്രശ്നങ്ങളില്‍ ഇന്ത്യയിലെ സംവിധാനങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ബാഹ്യ ഇടപെടല്‍ അംഗീകരിക്കില്ല. അത്തരത്തില്‍ വത്തിക്കാന്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ല''- ഡോ. സൂസപാക്യം ഇത്രയും പറയുമ്പോള്‍ താന്‍ എത്രമാത്രം പരിധി വിട്ടു എന്ന് കെ വി തോമസാണ് ചിന്തിക്കേണ്ടത്. ഇറ്റലിക്കുവേണ്ടി ഇടപെടുന്ന ശക്തി വമ്പിച്ച സ്വാധീനശേഷിയുള്ള അദ്ദേഹമല്ലെങ്കില്‍ മറ്റാരാണ്? കെ വി തോമസ് ഇനി പറയട്ടെ- താന്‍ ഇന്ത്യയുടെ മന്ത്രിയോ ഇറ്റലിയുടെ മന്ത്രിയോ?