Showing posts with label നുണപ്രചരണം. Show all posts
Showing posts with label നുണപ്രചരണം. Show all posts

Saturday, April 7, 2012

മാധ്യമ ധര്‍മം മാര്‍ക്സിസ്റ്റുകാരോട്

പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിന്റെ ഗേറ്റ് കടന്ന് വ്യാഴാഴ്ച പൊട്ടിക്കരച്ചിലോടെ ഒരു വനിത വന്നു. ""എന്തിന് എന്നോടിങ്ങനെ അവര്‍ ചെയ്തു"" എന്ന് ഏങ്ങലടിച്ച് അവര്‍ പറഞ്ഞപ്പോള്‍ കണ്ടുനിന്ന നേതാക്കള്‍ ആശ്വസിപ്പിക്കാന്‍ പ്രയാസപ്പെട്ടു. എസ്എഫ്ഐയുടെ ആദ്യപ്രസിഡന്റുകൂടിയായിരുന്ന അന്തരിച്ച സി ഭാസ്കരന്റെ ഭാര്യ തുളസി ഭാസ്കരനാണ്, മലയാളമനോരമ തന്നോട് ചെയ്ത പാതകത്തില്‍ മനംനൊന്ത് സഖാക്കള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞത്. ഭാസ്കരന്റെ ഓര്‍മയുമായി രണ്ടുമക്കളോടൊപ്പം എത്തി, ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങാനിരിക്കുകയായിരുന്നു തുളസി. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോടുള്‍പ്പെടെ സംസാരിച്ചു. സി ഭാസ്കരനൊപ്പം പ്രവര്‍ത്തിച്ച പലരും എത്തിയിട്ടുണ്ട്. അവരുമായി സൗഹൃദം പുതുക്കിയ സന്തോഷത്തോടെ മടങ്ങുമ്പോഴാണ്, മനോരമ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. ഭാസ്കരനോട് നീതി കാട്ടിയില്ല എന്ന് തുളസി പറഞ്ഞു എന്നാണ് മനോരമ ലേഖകന്‍ പേരുവച്ചെഴുതിയ ആവാര്‍ത്ത. രണ്ടുവര്‍ഷംമുമ്പുവരെ ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന തുളസി, മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചിതയാണ്. പലരുമായും സംസാരിച്ചിരുന്നു. സി ഭാസ്കരനെ പാര്‍ടി മറന്നു എന്നല്ല, അദ്ദേഹത്തിന്റെ ചികിത്സയ്ക്കും മറ്റും പാര്‍ടി നല്‍കിയ സഹായങ്ങളും കാണിച്ച താല്‍പ്പര്യവുമാണ് അനുസ്മരിച്ചത്. പക്ഷേ, മനോരമ തുളസിയെ പാര്‍ടിശത്രുപ്പട്ടികയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചു- അവര്‍ മനസ്സില്‍പ്പോലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അവരുടേതാക്കി പ്രസിദ്ധീകരിച്ചു. എന്തുകൊണ്ടോ, തെറ്റായ വാര്‍ത്ത പിന്നീട് മനോരമ ഓണ്‍ലൈന്‍ പിന്‍വലിച്ചു.

മാധ്യമങ്ങള്‍ എങ്ങനെ പാര്‍ടി കോണ്‍ഗ്രസിനെ കാണുന്നു എന്നതിന്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ തുളസിയുടെ ദുരനുഭവത്തേക്കാള്‍ തെളിവുവേണ്ട. ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷപാര്‍ടിയാണ് സിപിഐ എം. അതിന്റെ പരമോന്നതസമ്മേളനം ചേരുന്നത് ഇന്ത്യയിലെയും ലോകത്തെയും രാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്താനും അതില്‍ എങ്ങനെ ഇടപെടണമെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കാനുമാണ്. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും സംഘടനാകടമകളുമായി ഏഴു പ്രധാന കാര്യങ്ങളാണ് പാര്‍ടി കോണ്‍ഗ്രസ് ആറുദിവസം ഇരുന്ന് ചര്‍ച്ചചെയ്യുന്നതും തീരുമാനത്തിലെത്തുന്നതും. അതൊന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. ബുദ്ധദേവ് വരാത്തത് പാര്‍ടിയുടെ വലിയ ക്ഷീണമായി അവര്‍ പ്രചരിപ്പിച്ചു. അസുഖംമൂലമാണ് താന്‍ വരാത്തതെന്ന് ബുദ്ധദേവ് പറഞ്ഞിട്ടും അവര്‍ വിട്ടില്ല. ഒടുവില്‍, ബുദ്ധദേവിന്റെ അസാന്നിധ്യം അസുഖംമൂലമാണെന്നും അതുകാണിച്ച് അദ്ദേഹം കത്ത് തന്നിട്ടുണ്ടെന്നും പാര്‍ടി ജനറല്‍ സെക്രട്ടറിതന്നെ പറഞ്ഞിട്ടും തെറ്റായ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ തയ്യാറാകുന്നില്ല.

വി എസ് അച്യുതാനന്ദന്‍ പിബിയിലെത്തുമോ എന്നതാണ് പാര്‍ടി കോണ്‍ഗ്രസിന്റെ മുഖ്യ അജന്‍ഡയായി മലയാളപത്രങ്ങള്‍ പലതും പ്രചരിപ്പിച്ചത്. അതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ മൂന്നു ദിവസംകൂടി ക്ഷമിക്കൂ എന്നാണ് പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കുന്ന കേന്ദ്രകമ്മിറ്റിയാണ് പുതിയ പൊളിറ്റ്ബ്യൂറോയെ തെരഞ്ഞെടുക്കുന്നത്. അതിനുമുമ്പ് രാഷ്ട്രീയപ്രമേയവും ചില പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ സംബന്ധിച്ച പ്രമേയവും രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിക്കണം. രാഷ്ട്രീയപ്രമേയം യോജിപ്പോടെ അംഗീകരിച്ചുകഴിഞ്ഞു. ആ പ്രമേയം ""ഇന്ത്യന്‍ജനതയിലെ വര്‍ഗചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും അവസാനിപ്പിക്കുന്നതിനുള്ള സമരം വര്‍ധിതമായ ദൃഢനിശ്ചയത്തോടെ തുടരും"" എന്നാണ് പ്രഖ്യാപിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഈ പ്രഖ്യാപനത്തെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിനുള്ള ഗൗരവാവഹമായ ചര്‍ച്ചകള്‍ കാണാതെ, അവയെക്കുറിച്ച് സത്യസന്ധമായി ഒരക്ഷരം മിണ്ടാതെ, പ്രചാരണബോര്‍ഡ് സ്ഥാനം തെറ്റിയതും പ്രതിനിധികള്‍ക്ക് ചികിത്സാസൗകര്യം ഒരുക്കിയതും വലിയ വാര്‍ത്തകളായി ആഘോഷിക്കുകയാണ്.

""നമ്മുടെ ജനങ്ങള്‍ക്കിടയിലെ വര്‍ഗശക്തികളുടെ വര്‍ത്തമാനകാല ബലാബലത്തില്‍ മാറ്റംവരുത്തുന്നതിനായി ഇന്ത്യന്‍ജനതയിലെ ചൂഷിത വിഭാഗങ്ങളെ അണിനിരത്തുകയും ജനകീയ ജനാധിപത്യവും അതിന്റെ അടിത്തറയില്‍ മാനവസ്വാതന്ത്ര്യത്തിന്റെയും മോചനത്തിന്റെയും ഒരേയൊരു അടിസ്ഥാനമായ സോഷ്യലിസവും സ്ഥാപിക്കുന്നതിനായുള്ള വിപ്ലവ കടന്നാക്രമണത്തിന് ഊക്ക് കൂട്ടുകയും ചെയ്യും"" എന്നു പ്രഖ്യാപിക്കുന്നതാണ് ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റിയുള്ള കരടുപ്രമേയം. അതിന്റെ ചര്‍ച്ചയാണ് ഇനി നടക്കേണ്ടത്. നടക്കുന്ന ചര്‍ച്ചകളുടെ വിവരം ദിനേ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. ഏറ്റവും മികച്ച സംവിധാനമാണ് മാധ്യമങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതെല്ലാം ഉപയോഗിക്കുമ്പോഴും "കട്ടുതിന്നാന്‍" താല്‍പ്പര്യപ്പെടുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍. മാധ്യമമനോവൈകൃതമാണ് പ്രകടമാകുന്നത്.

മാതൃഭൂമി വാര്‍ത്ത നോക്കുക: ""സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തുനല്‍കി. തനിക്കെതിരായ വിമര്‍ശനങ്ങള്‍ കുത്തിനിറച്ച് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വം ഇടപെട്ടു തിരുത്തിയിരുന്നു. തിരുവനന്തപുരത്ത് സമ്മേളനം നടക്കുന്നതിനിടെയായിരുന്നു കേന്ദ്ര ഇടപെടല്‍. എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ടു നടത്തിയ തിരുത്തലുകള്‍ എന്തൊക്കെയെന്ന് അറിയിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്.""

മനോരമ എഴുതുന്നത് ഇങ്ങനെ: ""കേരളത്തിലെ വിഭാഗീയ പ്രവണതകളെക്കുറിച്ചു റിപ്പോര്‍ട്ടില്‍ സൂചനകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലേതുപോലെ പ്രത്യേകം പ്രതിപാദിക്കുന്നില്ല. പഴയ വിഭാഗീയത അതേപടി നിലനില്‍ക്കാത്തതിനാല്‍ ഇതിന്റെ ആവശ്യമില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പിബി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ പിബി നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടപെടലുകളെക്കുറിച്ചും റിപ്പോര്‍ട്ട് മൗനം പാലിക്കുന്നു.""

ഇന്നലെവരെ പറഞ്ഞത് അതേപടി വിഴുങ്ങാന്‍ ഇവര്‍ക്ക് സങ്കോചമില്ല. രണ്ടുകൂട്ടരുടെയും വാര്‍ത്ത വായിച്ചാല്‍ ഏറ്റവും വലിയ നുണ ഏതെന്ന തര്‍ക്കത്തിനേ സാധ്യതയുള്ളൂ. ചോര്‍ത്തിയെടുക്കുന്നത് എന്ന ഭാവത്തില്‍ എന്തും എഴുതുന്നു. അത് പരസ്പരവിരുദ്ധമായാലും അവര്‍ക്ക് പ്രശ്നമില്ല.

ബംഗാള്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പ്രകാശ് കാരാട്ടിനെതിരെ പറഞ്ഞു എന്നാണ് ആദ്യദിവസം കൊണ്ടാടിയ വാര്‍ത്ത. പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധിസംഘങ്ങള്‍ ഓരോന്നും പ്രത്യേകം ഇരുന്ന് നടത്തുന്ന ചര്‍ച്ചയിലേതെന്ന് പറഞ്ഞ് അവതരിപ്പിച്ച ആ അസംബന്ധത്തിന് അല്‍പ്പായുസ്സേ ഉണ്ടായുള്ളൂ. അങ്ങനെയൊരു കാര്യം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവര്‍ക്ക് അറിയില്ല- പക്ഷേ ചില മാധ്യമങ്ങള്‍ക്കറിയാം. സ്വപ്നം കാണുന്നതുപോലും ആധികാരിക വാര്‍ത്തയാക്കുകയാണ് ചിലര്‍. പാര്‍ടി കോണ്‍ഗ്രസ് തുടങ്ങുന്ന ദിവസം മനോരമയുടെ ഒന്നാംപേജ് വാര്‍ത്ത, ""ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ജാഗ്രത വേണം: സിപിഐ എം സംഘടനാ റിപ്പോര്‍ട്ട്"" എന്നായിരുന്നു. ലോകവും ഇന്ത്യാ രാജ്യവും നേരിടുന്ന ജീവല്‍പ്രശ്നങ്ങളെ എങ്ങനെ സമീപിക്കണമെന്നും ജനകീയപോരാട്ടങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്തണമെന്നും ചര്‍ച്ചചെയ്യുന്ന പാര്‍ടി കോണ്‍ഗ്രസില്‍ ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലുകളും പ്രധാന പരിഗണനാ വിഷയമാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്ന പ്രമേയം പാര്‍ടി കോണ്‍ഗ്രസ് പാസാക്കിയിട്ടുമുണ്ട്. സ്ത്രീപീഡനത്തിനും പീഡകര്‍ക്കും സ്ഥാനമില്ലാത്ത പാര്‍ടിയാണ് സിപിഐ എം. അത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെ നിഷ്കരുണം പുറത്താക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ പാര്‍ടിയില്‍ ഭിന്നതയുമില്ല; സംശയവുമില്ല. പക്ഷേ, മനോരമയ്ക്ക് പാര്‍ടി കോണ്‍ഗ്രസിന്റെ തുടക്ക വാര്‍ത്തയ്ക്കുപകരം കൊടുക്കാന്‍ തോന്നുന്നത് "ലൈംഗിക പീഡ" കഥയാണ്. മുമ്പ് പാര്‍ടി സമ്മേളനങ്ങളിലെ ഭക്ഷണത്തെക്കുറിച്ചുള്ള പൊലിപ്പിച്ച കഥകളായിരുന്നു പ്രിയമെങ്കില്‍, ഇത്തവണ പാര്‍ടി കോണ്‍ഗ്രസിനെത്തിയ നേതാക്കള്‍ എപ്പോഴോ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയതായി പരിഹാസവാര്‍ത്ത. കോണ്‍ഗ്രസിന്റെ രാജകുമാരന്‍ കോഴിക്കോട്ടെ ഹോട്ടലില്‍ ചെന്ന് പൊറോട്ട കഴിച്ചാല്‍ അത് തിരുവത്താഴം. സിപിഐ എമ്മുകാര്‍ ഭക്ഷണം കഴിക്കാന്‍ ഏതെങ്കിലും സാദാ ഹോട്ടലില്‍ പോയാല്‍ പരിഹാസം.

കരസേനാ മേധാവി ജനറല്‍ വി കെ സിങ്ങിന്റെ വാക്കുകള്‍ മനോരമ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിങ്ങനെ:

""ഇന്നത്തെ കാലത്തു മോശപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമപ്രവര്‍ത്തകര്‍ നല്ല വാര്‍ത്തകളാക്കുന്നത്; നല്ല കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവര്‍ വാര്‍ത്തകളേ ആക്കുന്നില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞങ്ങളോടു നേരിട്ടു വന്നു ചോദിക്കണം. അവരതു ചെയ്യില്ല. കാരണം അവര്‍ ധരിച്ചിരിക്കുന്നതു തെറ്റാണെന്ന് അവര്‍ക്കറിയാം.""

(ഇതു പറഞ്ഞത് ഏതെങ്കിലും സിപിഐ എം നേതാക്കളാണെങ്കില്‍ അത് ധാര്‍ഷ്ട്യമോ മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമോ ആകും).

Wednesday, February 29, 2012

പണിമുടക്കിയവരും മുടക്കാത്തവരും

ലോകത്ത് ഇന്നുവരെ ഇത്രയധികം തൊഴിലാളികള്‍ ഒരുമിച്ച് ഇങ്ങനെയൊരു പണിമുടക്കില്‍ അണിചേര്‍ന്നിട്ടില്ല. പത്തുകോടിയിലധികം തൊഴിലാളികളും ജീവനക്കാരുമാണ് പലനിറത്തിലുള്ള കൊടികളുമായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്തത്. പത്ത് മുദ്രാവാക്യങ്ങളുയര്‍ത്തി 11 ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കിയ പണിമുടക്കിന് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ വൈകാരികമായ പ്രാതിനിധ്യമുണ്ട്. ഇന്ത്യയില്‍ ഇന്നലെ ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനുമാത്രമല്ല, ലോകത്ത് ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനും ഉത്തരം ഈ പണിമുടക്ക് എന്നുതന്നെയാണ്. വോയ്സ് ഓഫ് അമേരിക്കയുടെ വാര്‍ത്ത "ഇന്ത്യയിലെ ദേശവ്യാപക പണിമുടക്ക് സാമ്പത്തികനയങ്ങളെ ലക്ഷ്യം വെക്കുന്നു" എന്നാണ്. "തൊഴിലാളിവിരുദ്ധ" നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ഇന്ത്യയിലെ മൂന്നു സുപ്രധാന സാമ്പത്തികമേഖല സ്തംഭിച്ചു.

തൊഴിലാളികളും ജീവനക്കാരും വീട്ടിലിരുന്നതിനാല്‍ ഗതാഗത, സാമ്പത്തിക, പോസ്റ്റല്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സപ്പെട്ടു. മന്‍മോഹന്‍സിങ്ങിന്റെ, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് തിരിച്ചടിയാണ് ഈ പണിമുടക്കെന്നും പ്രധാനമന്ത്രിയുടെയും മറ്റധികാരികളുടെയും നിരന്തര അഭ്യര്‍ഥന തള്ളിയാണ് തൊഴിലാളികള്‍ പണിമുടക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും യോജിച്ച് പണിമുടക്കുന്നതെന്നും രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഐക്യം ഒരുപരിധിവരെ ഇതിലൂടെ സാധിതമായെന്നും ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞതായും വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ , ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നതിനെക്കുറിച്ചും പൊതുഗതാഗതം സ്തംഭിച്ചതിനെക്കുറിച്ചുമാണ് പറയുന്നത്. സാമ്രാജ്യത്വാനുകൂല വാര്‍ത്താ ഏജന്‍സികള്‍ക്ക് കാര്യം പിടികിട്ടി. പൊതുപണിമുടക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാന വാര്‍ത്തയായിത്തന്നെ അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. അതേസമയം, നമുക്ക് ചുറ്റുമുള്ള മാധ്യമങ്ങള്‍ എങ്ങനെ ഈ തൊഴിലാളിമുന്നേറ്റത്തെ കണ്ടു എന്ന് നോക്കുക. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമെന്ന് പറയാറുള്ള മലയാളമനോരമയുടെ ഒന്നാംപുറത്ത് പണിമുടക്ക് വാര്‍ത്തകളേയില്ല. അകംപേജില്‍ അവര്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് "അഖിലേന്ത്യാ പണിമുടക്ക് ഭാഗികം" എന്നാണ്. മറ്റൊരു പ്രമുഖ പത്രം "ജനങ്ങള്‍ വലഞ്ഞു" എന്നാണ് പണിമുടക്ക് വാര്‍ത്തയ്ക്കു നല്‍കിയ പ്രധാന ശീര്‍ഷകം.

ആരാണ് ഈ ജനങ്ങള്‍ ? രാജ്യത്തെ 11 ട്രേഡ്യൂണിയനുകളിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും കേന്ദ്ര ഫെഡറേഷനുകളിലും അണിനിരന്ന ജനവിഭാഗങ്ങള്‍ ഈ വലയുന്ന ജനങ്ങളില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു? മനോരമതന്നെ അകത്തെ പേജില്‍ മറ്റൊരു സചിത്ര വാര്‍ത്ത കൊടുത്തിട്ടുണ്ട്. "പണി പാര്‍ടി കോണ്‍ഗ്രസിനെങ്കില്‍ പണിമുടക്കു ബാധകമല്ല" എന്ന്. ഇടത് യൂണിയനുകളടക്കമുള്ള സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ സംസ്ഥാനം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായപ്പോള്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിനായി ഒരുങ്ങുന്ന രണ്ടുവേദിയില്‍ തൊഴിലാളികള്‍ക്ക് പണിയോടുപണി എന്ന് വാര്‍ത്ത തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന ചരിത്രപ്രദര്‍ശനത്തിന്റെ പന്തല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെയാണ് പണിമുടക്കിന്റെ ശോഭകെടുത്താനുള്ള മഹാസംഭവമായി മനോരമ അവതരിപ്പിച്ചത്. മുമ്പ് സിപിഐ എം സംസ്ഥാന സമ്മേളനം പാലക്കാട്ട് നടന്നപ്പോള്‍ , ആ സമ്മേളനത്തിലേക്ക് (പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം അറുനൂറില്‍താഴെ) മീന്‍ വാങ്ങിയതുകൊണ്ട് പാലക്കാട് മാര്‍ക്കറ്റില്‍ മത്സ്യക്ഷാമം എന്ന് വാര്‍ത്ത കൊടുക്കാന്‍ ഒരുപത്രം സാഹസികത കാട്ടിയിരുന്നു. അതിലും വലിയ സാഹസികതയാണ് മലയാള മനോരമയുടേത്. പാര്‍ടി കോണ്‍ഗ്രസിനുവേണ്ടി വേദിയൊരുക്കുന്നതിലെ അസഹനീയത അവര്‍ പരിഹാസവാര്‍ത്തയിലൂടെ പ്രകടിപ്പിച്ചു.

ഇന്ദിരഗാന്ധി വധത്തിനുശേഷം ഭ്രാന്തുപിടിച്ച കോണ്‍ഗ്രസുകാര്‍ സിഖ് സഹോദരങ്ങളെ കൂട്ടക്കൊലചെയ്തു. അന്നതിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ലാഘവത്തോടെ വിശേഷിപ്പിച്ചത്, വന്‍മരം വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതമായാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ കൂട്ടക്കുരുതിയെ പരസ്യമായി ന്യായീകരിച്ചപ്പോള്‍ അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാന്‍പോലും നട്ടെല്ലുനിവര്‍ത്താതെ, സ്തുതിഗീതമാലപിച്ച മാധ്യമങ്ങള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതെന്ന് നിസ്സംശയം പറയാവുന്ന തൊഴിലാളിമുന്നേറ്റത്തെ തുറന്നകണ്ണോടെ കാണാനാകുന്നില്ല. കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി കൈയിലേന്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ചെങ്കൊടിയേന്തിയവര്‍ക്കൊപ്പം; കാവിക്കൊടിയേന്തിയവര്‍ക്കൊപ്പം അണിനിരന്ന മഹാസമരമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തൊഴിലാളികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റശരീരമായി മാറിയ സുവര്‍ണമുഹൂര്‍ത്തം. ആ അത്യുജ്വല ചരിത്രസന്ദര്‍ഭത്തെ മലിനപ്പെടുത്താന്‍ തമ്പാനൂരില്‍നിന്ന് സെക്രട്ടറിയറ്റുവരെ നടന്നുപോകേണ്ടിവന്നതിന്റെ "ദുരിത"ത്തെക്കുറിച്ചുള്ള വര്‍ണനകള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. പണിമുടക്കല്ല മനോരമ കണ്ടത്- അക്രമമാണ്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പല നിറങ്ങളിലുള്ള കൊടികളേന്തി പണിമുടക്കി തെരുവിലിറങ്ങി മുഴക്കിയത് ഇന്നാട്ടിലെ സാധാരണക്കാരായ ഓരോരുത്തര്‍ക്കുംവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്. ആ മുദ്രാവാക്യത്തെക്കുറിച്ച് എഴുതാതെ, "പന്നി കിണറ്റില്‍വീണ" വാര്‍ത്തയ്ക്കുപോലും അമിത പ്രാധാന്യം നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന പ്രയോഗത്തിന്റെ ഏറ്റവും മോശപ്പെട്ട അര്‍ഥംപോലും ചോര്‍ന്നുപോകുന്നു.

അന്നന്ന് ഓട്ടോ ഓടിച്ചുകിട്ടുന്ന പണംകൊണ്ട് വീട്ടിലേക്ക് അരിവാങ്ങുന്നവരാണ് മഹാഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാരും. കയറുപിരിക്കുന്നവരും തൊണ്ട് തല്ലുന്നവരും ബീഡിതെറുക്കുന്നവരും ടാക്സി ഓടിക്കുന്നവരും നെയ്ത്തുകാരും കശുവണ്ടിത്തൊഴിലാളികളുമെല്ലാം പണിമുടക്കിയിട്ടുണ്ട്. അവര്‍ക്ക് ഒരുദിവസത്തെ വേതനം നഷ്ടപ്പെടുകയെന്നാല്‍ അന്ന് അടുപ്പില്‍ തീ പുകയാതിരിക്കുക എന്നാണര്‍ഥം. ആ ത്യാഗത്തിന് അവര്‍ തയ്യാറാകുന്നത് പിറ്റേന്ന് കൂലിക്കൂടുതല്‍ കിട്ടും എന്ന് കരുതിയിട്ടല്ല. ജി സഞ്ജീവ റെഡ്ഡി ഇന്ത്യയിലെ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവുമാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ പ്രതിനിധിയായ പാര്‍ലമെന്റ് അംഗവുമാണ്. കോണ്‍ഗ്രസിനുവേണ്ടി അഹോരാത്രം പാടുപെടുന്ന മാധ്യമങ്ങള്‍ ആ നേതാവിന്റെ വാക്കുകള്‍ തമസ്കരിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങള്‍ ചികഞ്ഞുനോക്കേണ്ടതുതന്നെയാണ്.

കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും സഹായിക്കുന്നവര്‍ പരസ്യമായിത്തന്നെ കോണ്‍ഗ്രസിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഇകഴ്ത്തിക്കാട്ടുകയും അവഗണിക്കുകയും ചെയ്യുന്നു എന്നത് ഈ പണിമുടക്ക് റിപ്പോര്‍ട്ടിങ്ങില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണ്. താല്‍പ്പര്യം കൊടിയുടേതല്ല; വര്‍ഗത്തിന്റേതാണ്. ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ബാബാ രാംദേവ് നൃത്തസത്യഗ്രഹം നടക്കുന്നിടത്ത് ആളെ എത്തിച്ചാല്‍ രാഷ്ട്രീയമായ അപകടമില്ലെന്ന് മനോരമയ്ക്കറിയാം. അതേസമയം, തൊഴിലാളികള്‍ പൊതുപ്രശ്നങ്ങളുയര്‍ത്തി യോജിച്ചുനില്‍ക്കുമ്പോള്‍ ബൂര്‍ഷ്വാരാഷ്ട്രീയത്തിനുണ്ടാകുന്ന വെല്ലുവിളിയുടെ ഗൗരവവും അവര്‍ക്കറിയാം. രാംദേവും ആള്‍ദൈവ വ്യവസായവും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ സഞ്ജീവറെഡ്ഡി തമസ്കരിക്കപ്പെടുന്നതിന്റെ പൊരുള്‍ അവിടെയാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം നിലംപരിശായെന്ന് പ്രചരിപ്പിച്ചവരും അങ്ങനെ വിശ്വസിച്ചവരുമുണ്ട്.
ബംഗാളില്‍ പണിമുടക്കിനെപ്പറ്റി മനോരമ എഴുതുന്നു: "ബംഗാളിലും പണിമുടക്ക് ഭാഗികമായിരുന്നു. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും "സര്‍വീസ്ബ്രേക്ക് ആകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇന്നലെ 65 ശതമാനംപേരും ജോലിക്കെത്തി. റയില്‍ , റോഡ് ഗതാഗതം തടഞ്ഞ നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്." പ്രമുഖ ഇഗ്ലീഷ് പത്രമായ ഡെക്കാന്‍ഹെറാള്‍ഡ് കൊല്‍ക്കത്തയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്, "പണിമുടക്ക് ബംഗാളിനെ ബാധിച്ചപ്പോള്‍ മമതയുടെ മുഖം ചുവന്നു." എന്നാണ്. തൃണമൂല്‍കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വിജയം വരിച്ച പണിമുടക്കില്‍ , റോഡുകള്‍ വിജനമായെന്നും ഓട്ടോറിക്ഷകളും ടാക്സിയും ഓടിയില്ല എന്നും ഇടതുഭരണമുണ്ടായിരുന്ന കാലത്തെ പ്രതീതിയാണ് ഇതുണര്‍ത്തിയതെന്നും ആ പത്രംപറയുന്നു.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി പണിമുടക്കിനെ പ്രധാന മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോഴാണ്, റോഡും റെയിലും തടഞ്ഞ നൂറോളംപേരുടെ അറസ്റ്റ് എന്ന "നിസ്സാരസംഭവ"മാക്കി മനോരമ അതിനെ ചുരുക്കിക്കളഞ്ഞത്. നാം പണംകൊടുത്ത് വാങ്ങി വായിക്കുന്ന പത്രങ്ങള്‍ എത്രമാത്രം വഞ്ചനയാണ് നമ്മളോട് കാണിക്കുന്നത് എന്ന് ഓര്‍ത്തുനോക്കാനുള്ള സന്ദര്‍ഭവുമാണിത്. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തവരെ മഹത്വപ്പെടുത്താനും അവരുടെ രക്ഷകരെ വെള്ളപൂശാനും അതിന്റെ ജാള്യം മറയ്ക്കാനും മനോരമ ഡസനിലേറെ വാര്‍ത്ത കൊടുത്തിട്ടുണ്ട് ഫെബ്രുവരി 29ന്. ഇറ്റാലിയന്‍ കൊലയാളികളോടാണ് അവര്‍ക്ക് ഇന്ത്യന്‍ തൊഴിലാളികളോടുള്ളതിനേക്കാള്‍ ബന്ധുത്വം. പത്രമുടമകളുടെ ആ താല്‍പ്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അബദ്ധത്തിലെങ്കിലും തൊഴിലാളികള്‍ക്കനുകൂലമായിവരുന്ന ഒരു വാര്‍ത്ത വെളിച്ചം കാണരുത്, അതിനുമേലാകട്ടെ പന്നി കിണറ്റില്‍ വീണ വാര്‍ത്ത എന്നു കരുതുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ അല്‍പ്പത്തത്തെ അങ്ങനെ മനസ്സിലാക്കാനും പ്രയാസമാണ്. അവരോട്, "നിങ്ങള്‍ ജീവിക്കുന്നത് ഈ നാട്ടിലല്ലേ" എന്ന് ചോദിച്ചുപോയാല്‍ ആരും നെറ്റിചുളിക്കില്ല.

Tuesday, July 12, 2011

ഉപജാപം നാണിക്കുന്ന അധമത്വം

ഉപജാപം എന്ന വാക്കിന് ദ്രോഹാലോചന, ചാരവൃത്തി, ഭേദം എന്ന ഉപായം, സ്വകാര്യമായി ഏഷണി പറഞ്ഞു സാധിക്കുന്നത് തുടങ്ങിയ അര്‍ഥങ്ങളാണ് നിഘണ്ടുവില്‍ കാണുന്നത്്. പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍ എന്നിവരെ ഉപജാപകര്‍ എന്നു വിളിച്ചാല്‍ ആ വാക്ക് നാണിച്ചുപോകും എന്നാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്നുവന്ന ഒരു വാര്‍ത്ത നല്‍കുന്ന സൂചന. പി സി ജോര്‍ജ് കേരള നിയമസഭയിലെ ചീഫ് വിപ്പാണ്. ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഉപാധ്യക്ഷനുമാണ്. അങ്ങനെയൊരാള്‍ , സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവായ പി ജെ ജോസഫിനെ ലൈംഗിക അപവാദത്തിലും കള്ളക്കേസിലും കുരുക്കാന്‍ ശ്രമിച്ചു എന്നാണ് ഗൂഢാലോചനയിലുള്‍പ്പെട്ട ഒരാള്‍ നല്‍കിയ മൊഴി. ഇത് നേരത്തെ സംശയിക്കപ്പെട്ടതാണ്. മാണിവിഭാഗം കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനമാണ് യുഡിഎഫ് അനുവദിച്ചത്. മന്ത്രിമോഹമുള്ള പി സി ജോര്‍ജ് ആ രണ്ടില്‍ പെട്ടില്ല. പി ജെ ജോസഫിനെ ഏതുവിധേനയും ഒഴിവാക്കിയാല്‍ ജോര്‍ജ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് സ്വാഭാവികം. സത്യപ്രതിജ്ഞാ വേളയില്‍ പുതിയൊരു ലൈംഗിക വിവാദത്തിലും കേസിലും ജോസഫ് പെട്ടതായി വാര്‍ത്ത വരുമ്പോള്‍ സംശയത്തിന്റെ മുന ജോര്‍ജിലേക്ക് നീളുമെന്നത് സാമാന്യയുക്തി മാത്രമാണ്. ആ വിവാദം അന്ന് ക്ലിക്കുചെയ്തിരുന്നുവെങ്കില്‍ പി ജെ ജോസഫ് മന്ത്രിയാകില്ലായിരുന്നു. ജോസഫ് രാഷ്ട്രീയ സത്യസന്ധതയും മാന്യതയും കാണിക്കാതെ എല്‍ഡിഎഫ് വിട്ടുപോയ ആളാണ്. അദ്ദേഹത്തോടൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്നവര്‍ ഇന്നും എല്‍ഡിഎഫില്‍ തുടരുന്നുണ്ട്. രാഷ്ട്രീയമായ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ജോസഫിനെതിരെ ഇങ്ങനെയുള്ള നിലവാരമില്ലാത്ത ഒരാക്രമണം എല്‍ഡിഎഫില്‍നിന്നുണ്ടായിട്ടില്ല. സ്വന്തം പാര്‍ടിയില്‍നിന്നുതന്നെയാണ് അതുണ്ടായിരിക്കുന്നത്. ഏതുനേതാവിനെയും കള്ളക്കേസില്‍ കുരുക്കി അപവാദം പ്രചരിപ്പിച്ച് നശിപ്പിക്കാമെന്ന അവസ്ഥ വന്നുകൂടാ. വലതുപക്ഷത്തായാലും മറ്റേതുപക്ഷത്തായാലും ദാക്ഷിണ്യമില്ലാതെ നേരിടേണ്ട പ്രവണതയാണിത്.

ജോസഫിനെതിരെ ഉയര്‍ത്തിയ കേസിന്റെ സ്വഭാവം നോക്കൂ: നേരത്തെ വിമാനയാത്രയ്ക്കിടയില്‍ ഒരു വനിതയെ അപമാനിച്ചു എന്ന ആരോപണവിധേയനാണ് അദ്ദേഹം. ഇക്കുറി യുഡിഎഫ് കഷ്ടിച്ച് ജയിച്ചു; മന്ത്രിസഭാ രൂപീകരണം നടക്കുന്നു. ആ ഘട്ടത്തില്‍ ഒരു സ്ത്രീ സ്വമേധയാ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തി ജോസഫിനെതിരെ പരാതി നല്‍കുകയാണ്. അവര്‍ പറഞ്ഞത്, ജോസഫ് സ്വന്തം ഫോണില്‍നിന്ന് തന്നോട് മോശമായി സംസാരിച്ചെന്നും സന്ദേശങ്ങള്‍ അയച്ചെന്നും വഴിവിട്ട ബന്ധത്തിന് നിര്‍ബന്ധിച്ചെന്നുമാണ്. അന്യായം ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അന്യായത്തിന്റെ കോപ്പി അതേപടി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തത് ക്രൈം ദൈ്വവാരികയുടെ ഇ-മെയിലില്‍ നിന്നാണ്. അന്യായത്തില്‍ ഇങ്ങനെ പറയുന്നു: വാദി ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ..... വീട്ടില്‍ , ഭര്‍ത്താവായ ജയ്മോനും രണ്ടു കുട്ടികളുമായി താമസിച്ചുവരികയാണ്....... വാദിയുടെ ഭര്‍ത്താവായ ജയ്മോന്‍ എത്തിക്സ് ഇന്ത്യ ഗ്രൂപ്പ് പ്രസിദ്ധീകരണമായ "ട്രൂശബ്ദം" അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇടുക്കി ജില്ലാ ലേഖകനായി (ട്രെയിനി) പ്രവര്‍ത്തിച്ചുവരുന്നു. മെയ് 28നാണ് ക്രൈം വാരിക ഈ പരാതി ഇ-മെയിലായി മാധ്യമങ്ങള്‍ക്ക് അയച്ചത്. അതോടൊപ്പം, "മന്ത്രി പി ജെ ജോസഫിനെതിരെ യുവതി ഇന്ന് മൊഴിനല്‍കും" എന്നൊരു വാര്‍ത്താക്കുറിപ്പും അയച്ചു. യുഡിഎഫ് രണ്ടുസീറ്റിന്റെ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്നതിനാലാകണം മാധ്യമങ്ങള്‍ വലുതായി ഈ കേസിനുപിന്നാലെ പോയില്ല. ജോസഫ് മന്ത്രിയായി; പി സി ജോര്‍ജ് പിന്നീട് ചീഫ് വിപ്പുമായി. അതില്‍പ്പിന്നെയാണ് കേസിലെ വാദിയായ യുവതിയുടെ "ഭര്‍ത്താവ്" പൊലീസ് പിടിയിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഒരുവര്‍ഷമായി ജയ്മോന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന്, നേരത്തെ ഭാര്യയെന്നും രണ്ടു കുഞ്ഞുങ്ങളോടൊപ്പം താമസിക്കുകയാണെന്നും അവകാശപ്പെട്ട അതേ യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. തന്നെ വിട്ട് മുന്‍പഞ്ചായത്ത് പ്രസിഡന്റായ മറ്റൊരു യുവതിയോടൊപ്പം ജയ്മോന്‍ സ്ഥലം വിട്ടപ്പോഴാണ് താന്‍ ഭാര്യയല്ലെന്നും ജയ്മോന്‍ തന്നെ വഞ്ചിച്ചുവെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ജയ്മോന്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് യഥാര്‍ഥ ബോംബുള്ളത്.

പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം സൃഷ്ടിക്കാന്‍ പി സി ജോര്‍ജ് എംഎല്‍എയും ക്രൈം പത്രാധിപര്‍ നന്ദകുമാറും ചേര്‍ന്ന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ജയ്മോന്റെ വെളിപ്പെടുത്തല്‍ . ആ സത്യം പുറത്തുവിടുമെന്ന് പറഞ്ഞതിനാലാണ് തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിച്ചതെന്നും ജയ്മോന്‍ മജിസ്ട്രേട്ടുമുമ്പാകെ വിശദീകരിച്ചു. ഇങ്ങനെ കഥ മറിഞ്ഞുവന്നപ്പോള്‍ ക്രൈം നന്ദകുമാര്‍ കൊച്ചിയിലെത്തി വാര്‍ത്താസമ്മേളനം നടത്തി. അതില്‍ ജയ്മോന്‍ തന്റെ ജീവനക്കാരനായിരുന്നു എന്നത് നന്ദകുമാര്‍ മിണ്ടുന്നില്ല. വാര്‍ത്താക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: "ഈ കേസില്‍ അനാവശ്യമായി പി സി ജോര്‍ജിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു എന്നതുകൊണ്ട് അദ്ദേഹത്തിന്റെ താല്‍പ്പര്യപ്രകാരം, നേരത്തെ മറ്റു നടപടികളില്‍നിന്ന് ഞാന്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ , പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജയ്മോനെ പി ജെ ജോസഫ് വിലയ്ക്കെടുത്ത്, താന്‍ നിയമിച്ച അഡ്വക്കേറ്റിനെക്കൊണ്ട് ജാമ്യ ഹര്‍ജിയില്‍ ആവശ്യമില്ലാതെ എന്റെയും പി സി ജോര്‍ജിന്റെയും പേര് വലിച്ചിഴയ്ക്കുകയുമായിരുന്നു."

ആരാണ് ഈ നന്ദകുമാര്‍ ? അയാളും പി സി ജോര്‍ജുമായി എന്താണ് ബന്ധം? പി ജെ ജോസഫിന്റെ കേസുമായി അയാള്‍ ഏതുതരത്തില്‍ ബന്ധപ്പെടുന്നു? ചുരുങ്ങിയപക്ഷം കെ എം മാണിയെങ്കിലും ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിത്.

രാഷ്ട്രീയം കെട്ടുപോവുകയാണ്. ഇത്തരത്തിലുള്ള നാലാംതരം ഉപജാപങ്ങളും വൃത്തികേടുകളും പേറിനടക്കുകയാണ് യുഡിഎഫ്. സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകനെ തേജോവധം ചെയ്യാന്‍ ലൈംഗിക ആരോപണമുണ്ടാക്കുകയും അതിന് ഒരു ക്രിമിനലിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നവര്‍ യുഡിഎഫില്‍ സസുഖം വാഴുന്നു. പി സി ജോര്‍ജിന് ക്യാബിനറ്റ് പദവിയാണ്. എല്ലാം തെളിഞ്ഞിട്ടും പി ജെ ജോസഫിനും തോന്നുന്നില്ല തെല്ലും നാണം. ഇത്രവലിയ വൃത്തികേടു ചെയ്ത സഹപ്രവര്‍ത്തകനൊപ്പം ആ മന്ത്രിയും അധികാരം ഭുജിക്കുന്നു. കഷ്ടം. ഇങ്ങനെ ആരും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്ന ഹീന ജന്മങ്ങളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങളും തയ്യാറാകുന്നില്ല. എന്തുപറയാനും ചെയ്യാനും വാടകയ്ക്ക് ആളെക്കിട്ടുന്ന നാട്ടില്‍ എന്തൊക്കെ സംഭവിച്ചുകൂടാ? ഇതിലൊന്നും ധാര്‍മികതയുടെയോ മാന്യതയുടെയോ പ്രശ്നം കാണാതെ പല്ലിളിച്ചുകാട്ടുന്ന യുഡിഎഫിലെ മാന്യന്മാര്‍ നാളെ തങ്ങള്‍ക്കെതിരെയും ഇത്തരം അമേധ്യത്തില്‍ മുക്കിയ അമ്പുകള്‍ വരുമ്പോള്‍ എന്തുചെയ്യുമെന്ന് കാത്തിരുന്നുതന്നെ കാണാം.

Wednesday, March 9, 2011

സത്യത്തിന്റെ നെഞ്ചിലൂടെ മനോരമയുടെ റൂട്ട് മാര്‍ച്ച്

നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ദിവസം ഉച്ചയ്ക്ക് ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനം നടത്തിയിരുന്നു; ബജറ്റിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍. അവിടെ ഏറ്റവും കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നത് മലയാള മനോരമയുടെ പ്രതിനിധികളില്‍നിന്നാണ്. ഏറ്റവും ചെറിയ വാര്‍ത്ത വന്നതും അതേ പത്രത്തില്‍ത്തന്നെ. ഇടയ്ക്ക്, സ്വതസിദ്ധമായ പുച്ഛത്തോടെ മനോരമ ലേഖകന്‍ ഉന്നയിച്ച ചോദ്യം, പിറന്നുവീഴുന്ന ഓരോ കുഞ്ഞിനുംവേണ്ടി 10,000 രൂപ നിക്ഷേപിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന് വന്‍ ബാധ്യത വരുത്തുന്നതല്ലേ എന്നായിരുന്നു. ആ പദ്ധതി അനാവശ്യമാണെന്നും എന്തിന് ഇത്തരം പരിപാടികള്‍ ഏറ്റെടുക്കുന്നു എന്നും ദ്യോതിപ്പിക്കുന്ന അനുബന്ധ പരാമര്‍ശങ്ങളും ആ ലേഖകന്‍ നടത്തി- കേട്ടുനിന്നവരെയാകെ അമ്പരപ്പിച്ചുകൊണ്ട്. അതാണ് മനോരമ; അതിന്റെ സംസ്കാരം. സാധാരണക്കാരന്റെ വീടുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്കായി സര്‍ക്കാര്‍ പണം ചെലവാക്കുന്നത് അവര്‍ക്ക് അനാവശ്യമായി തോന്നുന്നു. മനോരമയില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നീതി പ്രതീക്ഷിച്ചിട്ട് ഫലമില്ല. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് വലതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. മാരീച വേഷത്തില്‍ വിഷപ്രയോഗം നടത്തുന്ന മാതൃഭൂമിയേക്കാള്‍ നേരിട്ട് രാഷ്ട്രീയം പറയുന്ന മനോരമയ്ക്ക് ആ നിലയിലെങ്കിലും മാന്യത കിട്ടുന്നതും അതുകൊണ്ടുതന്നെ. എന്നാല്‍, അത്തരം മാന്യത പരിപൂര്‍ണമായി കൈവിട്ട്, കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ നിലവാരത്തിലെത്തുകയാണ് ഇന്ന് മനോരമ.

രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം മനോരമ എങ്ങനെ കൈകാര്യംചെയ്തു എന്ന് നോക്കാം. കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാകാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് ഫെബ്രുവരി 24ന് ഒട്ടുമിക്ക പത്രങ്ങളും ഒന്നാം പേജില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയാണ് നല്‍കിയത്. എന്നാല്‍, മനോരമ വായനക്കാര്‍ അത്തരമൊരു വാര്‍ത്ത കണ്ടില്ല. അകംപേജില്‍, ആരാലും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് ഒരു കൊച്ചു വാര്‍ത്ത- പേപ്പട്ടി ശല്യം എന്ന വാര്‍ത്തപോലെ- യാണ് മനോരമ കൊടുത്തത്. തലക്കെട്ട്: കാര്‍ഡുടമകള്‍ക്ക് ഉപാധികളോടെ രണ്ടുരൂപയ്ക്ക് അരി. വായിച്ചാല്‍തോന്നും, നിലവില്‍ അരികിട്ടുന്നവര്‍ക്ക് ഇനി ഉപാധികളോടെയേ കിട്ടൂ എന്ന്. 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമോ അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലമോ ഉള്ളവര്‍ക്കൊഴികെ എല്ലാവര്‍ക്കും അരി കിട്ടും എന്നതിനെയാണ്, 'ഉപാധികളോടെ' എന്ന് മനോരമ എഴുതിയത്.

മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പു കമീഷന്‍ ഇടപെട്ട് രണ്ടുരൂപ അരിവിതരണം തടഞ്ഞു. എട്ടിന്റെ പത്രങ്ങളില്‍ അത് വലിയ വാര്‍ത്തയായി. പക്ഷേ, മനോരമയില്‍ ഒരു വരിപോലും വന്നില്ല. തടഞ്ഞു എന്ന വാര്‍ത്ത കൊടുക്കുമ്പോള്‍, അരിവിതരണം എല്‍ഡിഎഫിന്റെ നേട്ടമല്ലേ എന്ന് ആരെങ്കിലും ചിന്തിച്ചുപോയാലോ എന്നാകും ന്യായം. ചോറുതിന്നുന്നവര്‍ വായിക്കുന്ന പത്രമല്ലേ മനോരമ എന്ന സംശയവുംന്യായമാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാനമായ ഒരു നടപടി ജനങ്ങളെ അറിയിക്കാതിരിക്കാനുള്ള രാഷ്ട്രീയ കൌടില്യം ആകാം. എന്നാല്‍, പണംകൊടുത്ത് പത്രം വാങ്ങുന്ന വരിക്കാരോട്, ഇതാ നിങ്ങള്‍ക്ക് ഇനിമുതല്‍ രണ്ടുരൂപയ്ക്ക് അരി കിട്ടും എന്നു പറയാനും ആ അരി അനാവശ്യ പരാതിയിലൂടെ മുടക്കിയിരിക്കുന്നു എന്നറിയിക്കാനുമുള്ള ബാധ്യത വാര്‍ത്താ പത്രമെന്ന നിലയില്‍ മനോരമയ്ക്ക് ഇല്ലേ? സങ്കുചിത രാഷ്ട്രീയത്തിനായി അടിസ്ഥാനപരമായ ആ കടമപോലും നിറവേറ്റുന്നില്ല എന്നതാണ് പ്രശ്നം.

മനോരമ ഒറ്റയ്ക്കല്ല. മാതൃഭൂമി ആഹ്ളാദിക്കുകയാണ്. "രണ്ടുരൂപയ്ക്ക് അരി സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം വ്യാപാരികള്‍ക്ക് അധികബാധ്യത സൃഷ്ടിക്കുന്നുവെന്നും ഒരു പൈസപോലും ബജറ്റില്‍ വകയിരുത്താതെ നടത്തുന്ന പദ്ധതി തിരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും 'മാതൃഭൂമി' തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു'' എന്നാണ് അരിമുടക്കുന്നതിന്റെ പിതൃത്വം സ്വയം ഏറ്റെടുത്ത് ആ പത്രം പറയുന്നത്. 2011 ഫെബ്രുവരി 10ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ സബ്സിഡിക്കാവശ്യമായ പണം നീക്കിവച്ചിട്ടുണ്ട്. അത് വരുന്ന ഏപ്രില്‍ ഒന്നുമുതലത്തെ കാര്യം. അതിനുമുമ്പുള്ള ചെറിയ കാലയളവില്‍ ചെലവഴിക്കാനുള്ള പണം കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അവതരിപ്പിക്കാനാകില്ലല്ലോ. ബിപിഎല്‍ വിഭാഗത്തിനും മറ്റും രണ്ടുരൂപയ്ക്ക് അരി നല്‍കാന്‍ പ്രതിമാസം വേണ്ടിവരുന്ന 21 കോടി രൂപ നിലവില്‍ വകയിരുത്തിയിട്ടുണ്ട്. അതിനുപുറമെ ഏതാണ്ട് അത്രയും തുകകൂടി പുതിയതീരുമാനം നടപ്പാക്കാന്‍വേണം. അങ്ങനെ വേണ്ടിവരുന്ന തുക കണ്ടിജന്‍സി ഫണ്ടില്‍നിന്ന് അഡ്വാന്‍സെടുത്ത് ചെലവഴിക്കുക എന്നതാണ് നിയമപരമായ വഴി. അതിനായുള്ള ഫയല്‍ നീങ്ങുകയാണ്. അതിനിടയിലാണ് അട്ടിമറിക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്. യുഡിഎഫ് ജനലക്ഷങ്ങളുടെ അരി നിഷേധിച്ചും രാഷ്ട്രീയം കളിക്കുന്നു. കഷ്ടം- പണംകൊടുത്തുവാങ്ങുന്ന പത്രങ്ങള്‍ തങ്ങളുടെ അന്നം മുട്ടിക്കുന്നത് കണ്ട് ജനങ്ങള്‍ നില്‍ക്കേണ്ടിവരുന്നു.

മനോരമയുടെ മറ്റൊരു ക്രൂരകൃത്യം ശ്രദ്ധിക്കപ്പെടാതെ പോകരുത്. പൊലീസ് ട്രെയ്നികളുടെ പരേഡ് ആഭ്യന്തരമന്ത്രിക്ക് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് ആ പാവങ്ങളെ 60 കിലോമീറ്റര്‍ നടത്തിച്ചു എന്നാണ് മാര്‍ച്ച് ഏഴിന് മനോരമയുടെ ഒന്നാം പേജില്‍ വന്ന സചിത്ര വാര്‍ത്ത. നടന്ന് ക്ഷീണിച്ച് അവശതയോടെ ക്യാമ്പില്‍ തിരിച്ചെത്തുന്ന പൊലീസുകാരുടെ ചിത്രംകൂടി കാണുമ്പോള്‍ ആരും ചിന്തിച്ചുപോകും, ഈ കോടിയേരി ഇത്ര ക്രൂരനോ എന്ന്. പിറ്റേന്നും വിടുന്നില്ല മനോരമ. 'പൊലീസ് റൂട്ട്മാര്‍ച്ച് അന്വേഷിക്കണമെന്ന് മന്ത്രി; വീണ്ടും ശിക്ഷാ മാര്‍ച്ച്' എന്ന തലക്കെട്ടില്‍ ഒന്നാം പേജ് വാര്‍ത്ത വീണ്ടും. പൊലീസ് ട്രെയ്നിങ്ങിന്റെ ഭാഗമായി മൂന്നുവട്ടം റൂട്ട് മാര്‍ച്ച് നടത്തണം. ആദ്യം 15 കിലോമീറ്റര്‍, പിന്നെ 30, മൂന്നാമത് 60 കിലോമീറ്റര്‍ എന്നിങ്ങനെ. കേരളത്തില്‍ ഇന്നുള്ള എല്ലാ പൊലീസുകാരും ഈ ട്രെയ്നിങ് കഴിഞ്ഞുവന്നവരാണ്. ഉമ്മന്‍ചാണ്ടിയും ആന്റണിയുമെല്ലാം പൊലീസ് വകുപ്പ് ഭരിച്ച കാലത്ത് തിരുവനന്തപുരത്തുനിന്ന് 100 കിലോമീറ്റര്‍ നടത്തിച്ചിട്ടുണ്ട് പൊലീസ് ട്രെയ്നികളെ. ഇവിടെ കൃത്യമായി സിലബസില്‍ പറഞ്ഞ 60 കിലോമീറ്റര്‍ റൂട്ട്മാര്‍ച്ചാണുണ്ടായത്. അത് സാധാരണ നടപടി മാത്രം; മന്ത്രി അറിഞ്ഞിട്ടുമില്ല; ആര്‍ക്കുമുള്ള ശിക്ഷയുമല്ല.

മന്ത്രിയെ പ്രസാദിപ്പിക്കാന്‍ കണ്ണില്‍ ചോരയില്ലാത്ത ശിക്ഷ എന്ന്, സിലബസനുസരിച്ച് നടത്തിയ റൂട്ട് മാര്‍ച്ചിനെ വിശേഷിപ്പിച്ച് എഴുതണമെങ്കില്‍, മലയാള മനോരമപോലെ പ്രൊഫഷണലിസം അവകാശപ്പെടുന്ന പത്രം പ്രാഥമികമായ ചില അന്വേഷണങ്ങളെങ്കിലും നടത്തേണ്ടതല്ലേ? റൂട്ട് മാര്‍ച്ച് കഴിഞ്ഞ് തിരിച്ചെത്തുന്ന പൊലീസ് ട്രെയ്നികള്‍ തളര്‍ന്നേ തിരിച്ചെത്തൂ എന്നത് ഉറപ്പ്. അവരുടെ ചിത്രത്തിനുതാഴെ, 'ക്രൂരതയ്ക്കൊരു റൂട്ട്' എന്ന അടിക്കുറിപ്പ് കൊടുത്താലോ? പൊലീസ് ക്യാമ്പിലെ കോണ്‍ഗ്രസുകാര്‍ എഴുതിയും പറഞ്ഞും കൊടുക്കുന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങുന്നതോ കണ്ടത്തില്‍ കുടുംബത്തിന്റെ പുതുതലമുറയുടെ മാധ്യമ മര്യാദ? റൂട്ട് മാര്‍ച്ചിനിടെ രണ്ടുപേര്‍ വഴിയില്‍ കുഴഞ്ഞു വീണുവെന്നതും അവര്‍ക്ക് ആവശ്യമായ വൈദ്യശുശ്രൂഷ നല്‍കി എന്നതും യാഥാര്‍ഥ്യം. രാവിലത്തെ സാദാ പരേഡില്‍പ്പോലും അതെല്ലാം ഉണ്ടാകും.

റൂട്ട് മാര്‍ച്ചോ ട്രെയ്നിങ് സിലബസില്‍ പറഞ്ഞ നീന്തല്‍, ഡ്രൈവിങ്, കംപ്യൂട്ടര്‍ ട്രെയ്നിങ് തുടങ്ങിയവയോ ഇല്ലാതെ പൊലീസ് ട്രെയ്നിങ് പൂര്‍ത്തിയാകില്ല. അതിനെല്ലാം നിശ്ചിതമായ രീതികളുണ്ട്. 2004 മെയ് 19ന്റെ (അന്ന് ആഭ്യന്തരമന്ത്രി ഉമ്മന്‍ചാണ്ടി) സര്‍ക്കാര്‍ ഉത്തരവ് ഒമ്പതുമാസത്തെ പൊലീസ് ട്രെയ്നിങ് എങ്ങനെ എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതൊന്നും എന്തേ മനോരമയുടെ ശ്രദ്ധയില്‍ പെടുന്നില്ല?

യുഡിഎഫിനുവേണ്ടി ഗോദയിലിറങ്ങുക എന്നതിനപ്പുറം രണ്ടുംകെട്ട് ഉറഞ്ഞുതുള്ളുന്ന നിലയിലേക്കുള്ള മനോരമയുടെ അധഃപതനമാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും പാമൊലിനുമൊന്നും അവര്‍ക്ക് വിഷയമാകാത്തതും അതുകൊണ്ടുതന്നെ. അഴിമതിയുടെയും വര്‍ഗീയതയുടെയും അരാജകത്വത്തിന്റെയും കൂടാരമായ യുഡിഎഫിലേക്ക് ജനങ്ങളുടെ കണ്ണ് പായുന്നത് തടയുക എന്ന കാവല്‍ക്കാരന്റെയോ സേവകന്റെയോ റോള്‍ മനോരമയ്ക്കുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ക്കെതിരെയേ യുഡിഎഫ് കാര്യമായ എന്തെങ്കിലും ആരോപണം ഉന്നയിച്ചിട്ടുള്ളൂ. അത് പി ജെ ജോസഫിനും ടി യു കുരുവിളയ്ക്കുമെതിരെയാണ്. ആ രണ്ടുപേരും ഇന്ന് യുഡിഎഫിലാണ്. എല്ലാ നെറികേടും കുമിഞ്ഞുകൂടിയ യുഡിഎഫിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ മനോരമ വായനക്കാരുടെ മനസ്സില്‍നിന്ന് മുങ്ങിപ്പോകാതിരുന്നാല്‍ അവര്‍ക്ക് നല്ലത്.