Wednesday, March 30, 2011

തികച്ചും വ്യക്തിപരം

'ആര്‍എസ്എസുകാരന്റെ കത്തിമുനയില്‍ ഒടുങ്ങാനേ ഉള്ളൂ നിന്റെ ഈ ജീവിതം' എന്ന് സുധീഷ് പറയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കെ വി സുധീഷ് എന്ന പ്രിയപ്പെട്ട കൂട്ടുകാരന്റെ; സഖാവിന്റെ വെട്ടിനുറുക്കപ്പെട്ട ശരീരം മനസ്സിലേക്ക് കടന്നവരുമ്പോഴെല്ലാം അങ്ങനെയൊരു ചിന്തയും മനസ്സിലുണ്ടാകും. അതിനെ ഭയപ്പാടോടെയല്ല നേരിട്ടിട്ടുള്ളത്. ആര്‍എസ്എസുകാരന്റെ കത്തിമുനയില്‍ ജീവന്‍ കോര്‍ക്കപ്പെട്ടാലും അതിന് ഒരന്തസ്സുണ്ട്. രാഷ്ട്രീയ ശത്രുവിനോട് ഏറ്റുമുട്ടിയുള്ള മരണമാകുമല്ലോ അത്.

ഇന്നലെ മനോരമ ന്യുസില്‍ വന്ന ഒരുചര്‍ച്ചയെക്കുറിച്ച് പറഞ്ഞുകേട്ടപ്പോള്‍ സത്യത്തില്‍ ആത്മനിന്ദയാണ് തോന്നിയത്. പെയിഡ് ന്യൂസിനെക്കുറിച്ചായിരുന്നുവത്രെ ചര്‍ച്ച. അതില്‍ എന്‍ എം പിയേഴ്സണ്‍ എന്ന 'മാധ്യമ ചിന്തകന്‍' പെയിഡ് ന്യൂസിന്റെ പ്രയോക്താക്കളായി വിശേഷിപ്പിച്ച രണ്ടുപേര്‍ ഞാനും എന്റെ സഹപ്രവര്‍ത്തകനായ ആര്‍ എസ് ബാബുവുമാണ്. ഞങ്ങള്‍ ഇരുവരും ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്നു. ആര്‍എസ് ബാബു സീനിയര്‍ പൊളിറ്റിക്കല്‍ കറസ്പോണ്ടന്റാണ്. ഞാന്‍ അസോസിയേറ്റ് എഡിറ്റര്‍. ഞങ്ങള്‍ ദേശാഭിമാനിയിലേ എഴുതാറുള്ളൂ (മറ്റ് ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിലും).സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും അത് ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്കും വേണ്ടിയല്ലാതെ ഒരക്ഷരം ഞങ്ങളില്‍നിന്ന് ഉതിര്‍ന്നിട്ടില്ല. അങ്ങനെ എഴുതാന്‍വേണ്ടി ഞങ്ങള്‍ക്ക് ദേശാഭിമാനി ശമ്പളവും മറ്റ് സൌകര്യങ്ങളും നല്‍കുന്നുണ്ട്.
ദേശാഭിമാനിയില്‍, പത്രത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ എഴുതാനാവുകയുമില്ല. ആ നിലയ്ക്ക്, ഞങ്ങള്‍ക്ക് പണംതന്നാണ് ദേശാഭിമാനി വാര്‍ത്ത എഴുതിക്കുന്നത് എന്ന് പറയാം. അതാണോ പെയിഡ് ന്യൂസ്?

മനോരമ ചാനലിന്റെ പരിപാടി കാണാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ, നിരവധിപേര്‍ വിളിച്ചു പറഞ്ഞു. കേസ് കൊടുക്കണമെന്നും പറഞ്ഞു. സാധാരണ ആ ചര്‍ച്ച രാത്രി പന്ത്രണ്ടുമണിക്ക് പുനഃസംപ്രേഷണം ചെയ്യാറുണ്ട്. പക്ഷെ ഇന്നലെ അതുണ്ടായില്ല. രാവിലെ ചാനലിന്റെ തലപ്പത്തുള്ള ഒരാളെ ഫോണില്‍ വിളിച്ചപ്പോള്‍," മനോജിനെ കൂടുതല്‍ പ്രയാസപ്പെടുത്തേണ്ടതില്ല എന്നു കരുതി പുനഃസംപ്രേഷണം വേണ്ടന്നുവെച്ചു'' എന്നാണ് പറഞ്ഞത്. 'കേസ് ഒഴിവാക്കാന്‍വേണ്ടി അങ്ങനെ ചെയ്തു എന്ന് പറയുന്നതല്ലേ നല്ലത്' എന്ന് തിരിച്ചുചോദിച്ചപ്പോള്‍ ചിരി ആയിരുന്നു ഉത്തരം.

പിയേഴ്സണ്‍ എന്ന മാധ്യമ ചിന്തകനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല; അദ്ദേഹം എന്നെയും. ചാനല്‍ ചര്‍ച്ചകളിലും മലയാളം വാരിക പോലുള്ള ആനുകാലികങ്ങളിലെ ലേഖനങ്ങളിലും കണ്ടാണ് അദ്ദേഹത്തെ എനിക്ക് പരിചയം. എന്നെക്കുറിച്ച് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനോരമയുടെ ആങ്കര്‍ വേണുവാകട്ടെ, പിയേഴ്സന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കാനും അതിന് മറുപടി ഇല്ലാതെ നോക്കാനുമാണ് ശ്രദ്ധിച്ചുകണ്ടത്. ഞാന്‍ വലിയതോതില്‍ സമ്പാദ്യമുണ്ടാക്കി എന്നാണത്രെ പറഞ്ഞത്. അങ്ങനെയെങ്കില്‍ അത് തെളിയിക്കപ്പെടേണ്ട കാര്യം തന്നെയാണ്. ഞാന്‍ എന്തുസമ്പാദിച്ചു, എവിടെ, എത്ര എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ദയവായി രണ്ടുകൂട്ടരും വെളിപ്പെടുത്തണം. അനധികൃതമായോ അധികൃതമായോ എന്ത് സമ്പാദ്യമുണ്ടാക്കിയാലും അത് പറയട്ടെ. തെളിയിക്കുകയൊന്നും വേണ്ട-വെറുതെ പറഞ്ഞാല്‍ മതി. തെളിയിക്കാനുള്ള ബാധ്യത ഞാന്‍ ഏറ്റെടുത്തുകൊള്ളാം. അതല്ല, മാന്യതയും മര്യാദയുമുണ്ടെങ്കില്‍ ഇന്നലത്തെ ആരോപണം പരസ്യമായി ഒന്നുകൂടി ഉന്നയിക്കൂ.
"ദേശാഭിമാനിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അനധികൃത സ്വത്ത് സമ്പാദിച്ചവരുണ്ട്. അവരുടെ പേരു തന്നെ ഞാൻ പറയാൻ തയ്യാറാണ് പി.എം മനോജും ആർ എസ് ബാബുവും." എന്ന് പിയെഴ്സന്‍ പറഞ്ഞത് അവായം തോന്നിയാണോ അതോ മനോരമ പീയേഴ്സണെക്കൊണ്ട് പറയിച്ചതാണോ എന്നറിയില്ല . ചര്‍ച്ചയില്‍ പങ്കെടുത്ത ദേശാഭിമാനി ക്നസ്ല്ട്ടിംഗ് എഡിറ്റര്‍ മാധവന്‍കുട്ടിക്ക് അത് ക്ലാരിഫൈ ചെയ്യാന്‍ അവസരം നല്‍കിയില്ല എന്നത് അത്തരം സംശയം ഉണ്ടാക്കുന്നു.തിരഞ്ഞെടുപ്പ് സമയത് മാധ്യമ സ്ഥാപനത്തിന്റെ രാഷ്ട്രീയത്തിന്‌ വഴങ്ങിക്കൊടുക്കുന്ന ചാനല്‍ അവതാരകനും പെയ്‌ഡ് ന്യൂസിന്റെ പരിധിയില്‍ വരുമെന്നതും ഓര്‍ക്കേണ്ടതുണ്ട്.

പെയിഡ് ന്യൂസ് എന്ന കെട്ട രീതിക്കെതിരെ ഏറ്റവും ഒച്ചവെച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഞാനാണ് എന്നതില്‍ ഇന്ന് അഭിമാനം തോന്നുന്നു. അത് നട്ടെല്ലുനിവര്‍ത്തി ഇനിയും പറയാനുള്ള ആര്‍ജവം എനിക്കുണ്ട്. പണം വാങ്ങിയും സൌജന്യങ്ങള്‍ പറ്റിയും ആഭിചാരസമാനമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇവിടെയുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ വേഷമിട്ട് സെക്രട്ടറിയേറ്റിന്റെയും ഉദ്യോഗസ്ഥ മേധാവികളുടെ പാര്‍പ്പിടങ്ങളുടെയും തിണ്ണനിരങ്ങി കാര്യം സാധിച്ച് പണം പറ്റുന്നവരുണ്ട്. അത്തരക്കാരെ പിടിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള ഭാരിച്ച ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കുന്നില്ലെങ്കിലും അത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. അതിന് പിയേഴ്സന്റെയും വേണുവിന്റെയും ആരോപണം തടസ്സമാവുകയുമില്ല

ആര്‍എസ്എസിന്റെ കത്തിമുന വന്നാല്‍ നെഞ്ചുവിരിച്ചുകൊടുക്കാമായിരുന്നു. ഇതിപ്പോള്‍,ഞെളിയന്‍പറമ്പിലെ മാലിന്യക്കൂമ്പാരം അപ്പാടെ എടുത്തു ദേഹത്തിട്ടപോലത്തെ ഒരസ്ക്യതയാണ്. ശത്രുവിനും വേണമല്ലോ അന്തസ്സ്്. തലക്കടിയേല്‍ക്കുന്നതിനേക്കാള്‍ മോശം അമേദ്യം കൊണ്ടുള്ള ഏറുകൊള്ളുന്നതാണല്ലോ.
ആട് അങ്ങാടിയിലിറങ്ങിയാല്‍ സകലതും കടിക്കും. ചില മാധ്യമ ചിന്തകര്‍ ചര്‍ച്ചയ്ക്കിറങ്ങിയാല്‍ എന്തും പറയും. പറയുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് നേരിയ ബോധ്യമെങ്കിലും വേണമെന്നില്ല. ഇതൊക്കെ എവിടെ എത്തിക്കുമെന്ന് മനോരമ തന്നെ ചിന്തിക്കട്ടെ.

ഇതില്‍ എവിടെ തല്ല്? എവിടെ കയ്യേറ്റം?



ഏഷ്യാനെറ്റ്‌ ലേഖകനെ കയ്യേറ്റം ചെയ്തു എന്ന പ്രചാരണം പച്ചക്കള്ളം. ഏഷ്യാനെറ്റ്‌ കണ്ണൂര്‍ ബ്യൂറോ സീനിയര്‍ കറസ്പോണ്ടന്റ് കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ കോപ്പി ഇതോടൊപ്പം. അതില്‍ പറയുന്നത്, "ഞങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു" എന്നാണു.
ഇതില്‍ എവിടെ തല്ല്?
എവിടെ കയ്യേറ്റം?
തല്ലി എന്നത് പിന്നീട് പി ജയരാജന്റെ ഫോണ്‍ സംഭാഷണത്തിന് ശേഷം ഷാജഹാന്‍ ഉണ്ടാക്കിയ കള്ളക്കഥയാണ്.
എന്നിട്ടും മനോരമ പറയുന്നു ജയരാജന്‍ കീഴടങ്ങി എന്ന്. ലുക്ക് ഔട്ട് നോടീസ്, ജാമ്യമില്ല വാറന്റ് എന്നിവ ഉള്ള ആള്‍ കീഴടങ്ങി എന്ന് പറയാം. ഇവിടെ, ഒരു പെറ്റി കേസ്, സ്റ്റേഷന്‍ ജാമ്യം. ജയരാജന്‍ അവിടംവരെ ചെന്ന്, ഇറങ്ങി. അത് കീഴടങ്ങല്‍ ആണ് എന്ന് മനോരമ പറയുമ്പോള്‍ നാം വിശ്വസിക്കണമല്ലോ.
എന്തായാലും ഇത്തരം തരികിട പരിപാടികള്‍ യു ഡി എഫിന് വേണ്ടി ഇനിയും ആവര്‍ത്തിക്കും എന്ന് കരുകതന്നെ വേണം.

കണ്ടു നോക്കൂ.

ഇത് കേട്ട് നോക്കൂ,,,,കണ്ടു നോക്കൂ.
ഏറനാട്ടെ ലീഗ് സ്ഥാനാര്‍ഥി ആണ് പി കെ ബഷീര്‍.

അദ്ദേഹം പറയുന്നത് എന്താണ്?

ഇതിനെ പിതൃശൂന്യം എന്ന് വിളിക്കാമോ?


മുന്‍ ആരോഗ്യമന്ത്രിയും എഐസിസി അംഗവുമായ കെ കെ രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഉന്നയിച്ച ആരോപണങ്ങള്‍ മനോരമയില്‍ തപ്പിനോക്കി. ആദ്യ നോട്ടത്തില്‍ കണ്ടതേയില്ല. മന്ത്രി സി ദിവാകരന്‍ തന്നെ തല്ലി എന്ന് ഒരാള്‍ പറഞ്ഞത് ആ പത്രത്തിന്റെ ലീഡ് വാര്‍ത്തയാണ്. പി ജയരാജന്‍ "കീഴടങ്ങി" എന്ന് തുല്യപ്രാധാന്യമുള്ള മറ്റൊരു വാര്‍ത്ത‍. പത്രത്തില്‍ ആകെ രണ്ടു കാര്‍ടൂണ്‍ അടക്കം ജയരാജനെയും ദിവാകരനെയും കുറിച്ച് ഒന്‍പതു വാര്‍ത്തകള്‍. "അടി വിവാദം: പുലിവാല്‍ പിടിച്ചു എല്‍ ഡി എഫ്" എന്ന് അകത്തെ പേജില്‍ ആര് കോളം റൈറ്റ് അപ്. അതിന്റെ അരുകിലായി ഒറ്റ കോളത്തില്‍ ഒരു കൊച്ചു തലക്കെട്ട്‌ - :ആരോപണങ്ങളും കണ്ണീരുമായി രാമചന്ദ്രന്‍" എന്ന്. കേരളത്തിലെ ഒരു മുന്‍മന്ത്രിയും സമുന്നത കോണ്ഗ്രസ് നേതാവുമായ രാമചന്ദ്രന്‍ മാസ്റര്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ പ്രസ്ഥാനത്തിനെതിരെ ഉന്നയിച്ച കാര്യങ്ങള്‍ മനോരമ എന്നാ നിഷ്പക്ഷ നിഷ്കാമ പത്രത്തിന് ഒരു വാര്‍ത്തയായി തോന്നിയതെ ഇല്ല എന്നര്‍ത്ഥം.ബിജെപി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി ഓഫീസിനു ഫോണ ലഭിച്ച വാര്‍ത്തയുടെ അതെ പ്രാധാന്യമേ മനോരമ രാമചന്ദ്രന്‍ മാസ്ടരുടെ വെളിപ്പെടുത്തലിനു കണ്ടുള്ളൂ. ആ ആരോപണങ്ങളോട് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചത് മനോരമ അറിഞ്ഞതേയില്ല.
എന്താണ് രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ എന്ന് നോക്കാം:

മുഖ്യമന്ത്രിയായിരിക്കെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതിക്ക് ഉമ്മന്‍ചാണ്ടി കളമൊരുക്കി. മാലിന്യസംസ്കരണത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ 226 കോടി രൂപയുടെ വെട്ടിപ്പിന് ശ്രമം നടന്നു. അതിനു കൂട്ടുനില്‍ക്കാത്തതിനാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതു. . നൂറുകോടി രൂപമാത്രം മുതല്‍മുടക്കുള്ള കമ്പനിയിലാണ് 256 കോടിയുടെ തട്ടിക്കൂട്ടിയ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നത്. മാലിന്യസംസ്കരണത്തിന് 80 കോടിയുടെ പദ്ധതി കമ്പനി തയ്യാറാക്കിയിരുന്നു. എന്നാല്‍, 30 കോടിക്ക് ഫലപ്രദമായി പ്രശ്നം പരിഹരിക്കാമെന്ന് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചു. ഇതു പരിഗണിക്കാതെ മാലിന്യസംസ്കരണത്തിനൊപ്പം കമ്പനി വികസനംകൂടി ഉള്‍പ്പെടുത്തി 256 കോടിയുടെ വമ്പന്‍ പദ്ധതിക്ക് രൂപംനല്‍കി. 226 കോടി അധികച്ചെലവ് വരുത്തുന്ന പദ്ധതിക്ക് കൂട്ടുനില്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് തീര്‍ത്തുപറഞ്ഞു. തുടര്‍ന്നാണ് തന്നെ നീക്കാന്‍ ഗൂഢാലോചന നടന്നത്. മന്ത്രിപദത്തില്‍നിന്ന് നീക്കിയശേഷം പദ്ധതി മന്ത്രിസഭ അംഗീകരിച്ചതിനുപിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്. ആസ്തിയുടെ രണ്ടര ഇരട്ടിക്കുള്ള കരാര്‍ കമ്പനിക്ക് നഷ്ടമുണ്ടാക്കുമെന്ന ആശങ്ക ശരിയെന്ന് പിന്നീട് തെളിഞ്ഞു. മലിനീകരണനിയന്ത്രണ സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്ന കാരണത്താല്‍ അഞ്ചുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടുകെട്ടി.
. തന്നെ മന്ത്രിപദത്തില്‍നിന്ന് അപമാനിച്ച് പുറത്താക്കുകയായിരുന്നു. മന്ത്രിപദം ഒഴിഞ്ഞശേഷം മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തന്റെ ഫോണ്‍ ചോര്‍ത്തി. ലോകായുക്ത പരാമര്‍ശത്തിന്റെ പേരില്‍ സ്ഥാനാര്‍ഥിത്വപ്രഖ്യാപനം വൈകിച്ചതിനെതുടര്‍ന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടത്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൂടിയാലോചിച്ചാണ് പ്രഖ്യാപനം താമസിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓഫീസില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും സ്വന്തക്കാരുണ്ട്. അവരെ മറികടന്ന് കൂടിക്കാഴ്ചപോലും അനുവദിക്കില്ല.
കരുണാകരനും മുരളിയുമൊക്കെ മടങ്ങിവന്നപ്പോള്‍ പ്രവേശനം വൈകിച്ചവര്‍ക്ക് ഒരാളെപ്പോലും കൂടെ കൊണ്ടുവരാത്ത അബ്ദുള്ളക്കുട്ടിയോട് എന്താണ് ഇത്ര കടപ്പാട്. കോണ്‍ഗ്രസില്‍ പേമെന്റ് സീറ്റുകളുണ്ട്. വിശദാംശം പിന്നീട് വെളിപ്പെടുത്തും. .. അഴിമതിക്കാരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിപദത്തിന് അയോഗ്യരാണ്. രണ്ടുപേരും മാറിനില്‍ക്കണം. കേരളത്തിലെ കോണ്‍ഗ്രസ് അഴിമതിക്കാരുടെ കൈകളില്‍ അധഃപതിച്ചൂ. .. കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന് പാര്‍ടിനടപടി ഉണ്ടായാല്‍ കെപിസിസി ഓഫീസിനുമുന്നില്‍ സമരം തുടങ്ങും.

വെറുതെ ഒരു വഴിപോക്കന്‍ ആണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ നമുക്ക് തള്ളിക്കളയാമായിരുന്നു. ഇത് വലിയ ഒരു നേതാവാണ്‌. അതിന്റെ ഗൌരവം മനോരമ മനസ്സിലാക്കിയിരിക്കുന്നു. ആ വാര്‍ത്ത പൂഴ്ത്തി വെക്കേണ്ടത് ആണ് എന്ന് അവര്‍ക്ക് മനസ്സിലായിരിക്കുന്നു.
ഇതാണ് രാഷ്ട്രീയ പത്രപ്രവര്‍ത്തനം. ദേശാഭിമാനിയും ജനയുഗവും മനോരമയെ കണ്ടു പഠിക്കണം എന്ന വാദക്കാര്‍ക്കു എളുപ്പം ചൂണ്ടി കാണിക്കാവുന്ന ഉദാഹരണവും ആണ് ഇത്. ഇതിനെ പെയിഡ് മാധ്യമ പ്രവര്‍ത്തനം എന്ന് വിളിക്കാമോ?

മനോരമ പൂഴ്ത്തി വെച്ചാലും മാതൃഭൂമി അകം പേജില്‍ സംസ്കരിച്ച്ചാലും ഇതൊക്കെ ജനങ്ങള്‍ അറിയുന്നുണ്ട്. മുസ്തഫയും രഊഫും കുഞ്ഞാലിക്കുട്ടിയും പിള്ളയും രാമചന്ദ്രനും കെ സുധാകരനും ഒക്കെ കഴിഞ്ഞ കുറെ ദിവസങ്ങളായി വെളിപ്പെടുത്തിയ കാര്യങ്ങള്‍ യു ഡി എഫിന്റെ അടിത്തറ ഇളക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയത്തിലേക്ക് ആണ് പോകുന്നത് എന്ന് മനോരമ മനസ്സിലാക്കുന്നു.
രാഷ്ട്രീയമായി യു ഡി എഫിനെ എന്തെങ്കിലും തരത്തില്‍ സഹായിക്കാന്‍ ഇപ്പോള്‍ മനോരമയുടെ പക്കല്‍ ഒന്നും തന്നെ ഇല്ല. പകരം എന്ത് വഴി എന്ന ആലോചനയിലാണ് "അടി വിവാദം" പൊങ്ങി വരുന്നത്. അതിന്റെ മറ്റൊരു രൂപമായാണ് രാമചന്ദ്രന്റെ ആരോപണങ്ങളെ കുഴിവെട്ടി മൂടുന്നത്.

പിതൃശൂന്യം എന്ന് സ്വരാജ് വിളിച്ച പണി ഇത് തന്നെ അല്ലെ?

Tuesday, March 29, 2011

കള്ളപ്പണംകൊണ്ടുള്ള ആകാശാഘോഷം

തെരഞ്ഞെടുപ്പിനെ പണംകൊണ്ടുള്ള ആറാട്ടാക്കി മാറ്റുകയാണ് കോണ്‍ഗ്രസ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറന്ന് വോട്ട് പിടിക്കുന്നതിന് ആരും എതിരല്ല. അങ്ങനെ പറക്കുന്നതിനുള്ള പണം എവിടെനിന്ന് വരുന്നു എന്ന് അവര്‍ ജനങ്ങളോടും നിയമത്തോടും പറഞ്ഞേതീരൂ. രണ്ട് ഹെലികോപ്റ്റര്‍ കേരളത്തിന്റെ ആകാശത്തിലൂടെ തലങ്ങും വിലങ്ങും പറക്കണമെങ്കില്‍ ഓരോ മണിക്കൂറിനും ലക്ഷങ്ങള്‍ വേണം.

മൂന്ന് കോപ്റ്റര്‍ വരുന്നുവെന്നും അതില്‍ രണ്ടെണ്ണം സ്ഥാനാര്‍ഥികളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കും മറ്റൊന്ന് ശശി തരൂര്‍ എംപിക്കും പറന്ന് പ്രചാരണം നടത്താനുള്ളതാണെന്നുമാണ് കോണ്‍ഗ്രസുതന്നെ വിശദീകരിച്ചിട്ടുള്ളത്. ഒരു സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പില്‍ പരമാവധി ചെലവാക്കാവുന്നത് 16 ലക്ഷം രൂപയാണ്. ആര്‍ക്കുവേണ്ടിയാണോ നേതാക്കള്‍ പറക്കുന്നത്, അതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ കണക്കില്‍ പതിക്കും. അങ്ങനെ വന്നാല്‍, കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനാര്‍ഥികളും പ്രത്യക്ഷത്തില്‍ത്തന്നെ അനുവദിച്ചതിലും കൂടുതല്‍ തുക ചെലവാക്കുന്നു എന്ന് സമ്മതിക്കേണ്ടിവരും. അതിനുമപ്പുറം, ഏതെങ്കിലും കാരണവശാല്‍ യുഡിഎഫ് അധികാരത്തില്‍ വരാനിടയായാലുണ്ടാകുന്ന ഭയാനകമായ അവസ്ഥയെയും ഈ പറന്നുകളി വരച്ചുകാട്ടുന്നു.

യുഡിഎഫിന് എല്ലാം കച്ചവടമാണ്. തെരഞ്ഞെടുപ്പില്‍ ചെലവാക്കുന്ന പണം ഇരട്ടിക്കിരട്ടിയായി തിരിച്ചുപിടിക്കാനുള്ളതാണവര്‍ക്ക്. എത്രതന്നെ പണം വലിച്ചെറിയുന്നുവോ അതിന്റെ പലമടങ്ങ് അഴിമതിയിലൂടെ സ്വന്തമാക്കണം എന്ന ആഗ്രഹമാണവരെ നയിക്കുന്നത്. അതുകൊണ്ടുതന്നെ, കേവലം രണ്ട് ഹെലികോപ്റ്ററല്ല- യുഡിഎഫ് എന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ അടിസ്ഥാന സ്വഭാവമാണ് പ്രശ്നം. കേരളത്തില്‍ ഒതുങ്ങുന്നതല്ല യുഡിഎഫിന്റെ പണക്കൊഴുപ്പും ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാനുള്ള ത്വരയും. അഴിമതിയുടെ ഹൈക്കമാന്‍ഡും ഡല്‍ഹിയിലാണ്. അവിടെനിന്നാണ് പണച്ചാക്കുകള്‍ താഴോട്ടൊഴുകുന്നത്.

രാജ്യത്തിന്റെ സ്വത്ത് തീറെഴുതിക്കൊടുത്ത് നേടിയ ശതകോടികള്‍കൊണ്ട് ജനഹിതം വിലയ്ക്കെടുക്കുകയും അങ്ങനെ കിട്ടുന്ന അധികാരം വീണ്ടും അഴിമതിക്കായി ഉപയോഗിക്കുകയും ചെയ്യുന്നു കോണ്‍ഗ്രസ്. ഇത് പ്രതിപക്ഷത്തിന്റെ ആരോപണമല്ല- പരമോന്നത കോടതിപോലും കണ്ടെത്തിയ യാഥാര്‍ഥ്യമാണ്. വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താത്തതിന് കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി കുറ്റപ്പെടുത്തിയ ഭാഷ എത്ര കഠിനമാണെന്നു പരിശോധിക്കുക. വെറുമൊരു നികുതി വിഷയമായിമാത്രം കള്ളപ്പണനിക്ഷേപത്തെ കണ്ട്, രാജ്യത്തെ കൊള്ളയടിച്ചു കടത്തിക്കൊണ്ടുപോയ പണക്കൂമ്പാരങ്ങള്‍ക്ക് ഊനംതട്ടാതിരിക്കാനും കൊള്ളക്കാര്‍ക്ക് സംരക്ഷണം നല്‍കാനുമാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു; പണത്തിന്റെ സ്രോതസ്സുകളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ എന്ന് സുപ്രീംകോടതിക്ക് ചോദിക്കേണ്ടിവന്നത് സര്‍ക്കാര്‍ അക്കാര്യത്തില്‍ നടത്തുന്ന കള്ളക്കളി കണ്ട് മനംമടുത്താണ്. കള്ളപ്പണനിക്ഷേപകരുടെ പേരു വിവരവും അവര്‍ ആരുടെയെങ്കിലും ബിനാമിയാണോ എന്നതും പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായുള്ളതാണോ എന്നതും അന്വേഷിച്ച് രണ്ടുദിവസത്തിനകം മറുപടി നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ വിദേശ രാജ്യങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്ന പരിഹാസ്യമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ തുടരുന്നത്. അതില്‍നിന്നുതന്നെ സംശയരഹിതമായി തെളിയുന്നുണ്ട്, ഒളിച്ചുവയ്ക്കാനുള്ളത് കേന്ദ്രസര്‍ക്കാരിനുതന്നെയാണെന്ന്.

ആണവകരാറിലൂടെ രാജ്യത്തെ അമേരിക്കയ്ക്ക് അടിയറവയ്ക്കാനുള്ള പുറപ്പാടില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍, എംപിമാരെ വിലയ്ക്കെടുത്താണ് യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയത്. അന്ന്, ഓരോ എംപിക്കും വില നിശ്ചയിച്ച് നല്‍കുക മാത്രമല്ല; അങ്ങനെ നടക്കുന്ന കച്ചവടം അമേരിക്കയെ ബോധ്യപ്പെടുത്തുകകൂടി ചെയ്തു എന്നാണ് വിക്കിലീക്സ് പുറത്തുവിട്ട രേഖകളിലൂടെ തെളിഞ്ഞത്. 2ജി സ്പെക്ട്രം കുംഭകോണംമുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, പ്രതിരോധ ഇടപാടുകള്‍, ആദര്‍ശ് ഫ്ളാറ്റ്- ഇങ്ങനെ പടുകൂറ്റന്‍ അഴിമതികളില്‍ മറിഞ്ഞ ലക്ഷക്കണക്കിനു കോടികളാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പായുധം.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 മണ്ഡലംമാത്രമുള്ള ഈ കേരളത്തില്‍ കൊണ്ടുവന്ന് തള്ളിയത് അവിശ്വസനീയമായ അളവിലുള്ള പണമാണ്. ഒരു യൂത്തുകോണ്‍ഗ്രസുകാരന്‍ 25 ലക്ഷം രൂപ അതില്‍നിന്ന് തട്ടിയെടുത്തിട്ടും ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നത് വന്നത് കണക്കില്‍പ്പെടാത്ത കള്ളപ്പണമാണെന്നതുകൊണ്ടാണ്. കേന്ദ്ര ഭരണകക്ഷിതന്നെയാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഈ കുറ്റകൃത്യം ചെയ്യുന്നത്. ഒരുഭാഗത്ത് മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നു.

പെയ്ഡ് വാര്‍ത്തകളെ കോണ്‍ഗ്രസ് ആശ്രയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം തുറന്നു സമ്മതിച്ചതാണ്. മറ്റൊരു ഭാഗത്ത് വോട്ടര്‍മാരെ പണംകൊടുത്ത് വശത്താക്കാനുള്ള ശ്രമം. ഇനിയുമൊരുവശത്ത് ചില കക്ഷികളുടെയും ഗ്രൂപ്പുകളുടെയും വോട്ട് കച്ചവടംചെയ്യല്‍. പ്രചാരണരംഗത്താണെങ്കില്‍ പണത്തിന്റെ പ്രളയം തീര്‍ക്കലും. ജനാധിപത്യം എന്ന സങ്കല്‍പ്പത്തെ വേരോടെ പിഴുതെറിയുന്നതാണ് കോണ്‍ഗ്രസിന്റെ ഈ നീക്കങ്ങള്‍. അതിന്റെ പുറമേക്കു കാണുന്ന രൂപംമാത്രമാണ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ആകാശാഘോഷം. പണംകൊടുത്ത് വാങ്ങാനുള്ളതല്ല കേരളത്തിന്റെ ജനഹിതം എന്ന് കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളീയര്‍ക്കുമുന്നിലുള്ള സുപ്രധാന കടമകളിലൊന്ന്.

ആകാശമാര്‍ഗേ വോട്ടുതേടിയാലും കള്ളപ്പണത്തിന്റെ കുത്തൊഴുക്കുണ്ടായാലും ജനവിധി അട്ടിമറിക്കപ്പെടില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത എല്ലാ തലത്തിലും ഉണ്ടാകോണ്ടതുണ്ട്്. പണംമാത്രമല്ല, പ്രചാരണത്തിന്റെ ഏറ്റവും ഹീനമായ വഴികളും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ യുഡിഎഫ് മടിച്ചുനില്‍ക്കാറില്ല എന്നും ഓര്‍ക്കേണ്ടതാണ്. ജനവിധിയെ മാറ്റിമറിക്കാനുള്ള അത്തരം ഏതുനീക്കത്തെയും തുറന്നുകാട്ടാനും പരാജയപ്പെടുത്താനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

കണ്ണൂരിലേത് കാലേറ്റമോ?


പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്.

ഷാജഹാനെ മറ്റൊരെങ്കിലും തല്ലിയോ ഇല്ലയോ എന്ന കാര്യമാണ് പിന്നത്തേത്. ചിലപ്പോള്‍ തല്ലും ഒരു ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് കണ്ടല്‍പാര്‍ക്കും പി ശശിക്കെതിരായ നടപടിയുമാണെന്ന് ഷാജഹാന്‍ വിധി കല്‍പ്പിക്കുമ്പോള്‍ എന്തേ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിക്കുന്നില്ല എന്ന് ന്യായമായും കേള്‍വിക്കാര്‍ക്ക് ചോദിക്കാം. അതിനോട് മോശമായ ഭാഷയില്‍ ഷാജഹാന്റെ പ്രതികരണമുണ്ടായാല്‍ കേട്ടുനില്‍ക്കുന്നവര്‍ മിണ്ടാതിരിക്കണമെന്നില്ല. അങ്ങനെ ചില്ലറ കശപിശ കണ്ണൂരില്‍ നടന്നു എന്നത് നേര്. അതിലപ്പുറം ഒന്നും ഏഷ്യാനെറ്റിന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു, പി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന്്

ജയരാജന്‍ ഫോണില്‍ വിളിച്ചത് റെക്കോഡ് ചെയ്ത് ഷാജഹാന്‍ കേള്‍പ്പിച്ചത് നന്നായി. കോണ്‍ഗ്രസില്‍നിന്ന് പണം വാങ്ങിയല്ലേ ഇതുപോലെ മോശമായ കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ്ചോദ്യം. റെക്കോഡ് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്ത് സംപ്രേഷണം ചെയ്യൂ എന്ന വെല്ലുവിളിയോടെ ജയരാജന്‍ പറയുന്നത് ഷാജഹാന്റെ രാഷ്ട്രീയക്കളിയെക്കുറിച്ചാണ്. അതിന് മറുപടിപറയാതെ, പണംവാങിയോ ഇലയോ എന്ന് വ്യക്തമാക്കാതെ, നിങ്ങള്‍ എന്നെ തല്ലിയില്ലേ എന്ന് ലേഖകന്റെ മറുചോദ്യം.

മാധ്യമപ്രവര്‍ത്തനത്തിന്റെ ലേബലില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആവാം. എന്നാല്‍ മാധ്യമത്തിന്റെ മറവും സൌകര്യവും ഉപയോഗിച്ച് രാഷ്ട്രീയപാര്‍ട്ടികളെ കയ്യേറ്റം ചെയ്യുന്നത് അനുവദിക്കാനാവുമോ? മാധ്യമ സ്വാതന്ത്യ്രം എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ നെറികെട്ട യുദ്ധം നടത്താനുള്ള സ്വാതന്ത്യ്രമാകുമോ? പോര്‍ക്കളം എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തുന്നത് അത്തരമൊരു കളിയാണ്. അവര്‍ യുഡിഎഫുകാരെ നേരത്ത തയാറാക്കിനിര്‍ത്തിയാണ് തെരുക്കൂത്ത് നടത്തുന്നത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യുറോ ചീഫ് എന്നുപറയുന്ന ഷാജഹാന്റെ ഇതഃപര്യന്തമുള്ള മാധ്യമ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍ ഇത്തരം ഏകപക്ഷീയമായ ഒളിയുദ്ധങ്ങളേ കാണാനാവുന്നുള്ളൂ.

ഷാജഹാനെ 'കയ്യേറ്റം'ചെയ്തു എന്ന വാര്‍ത്ത വന്നയുടനെ രംഗത്തിറങ്ങിയത് കുഞ്ഞാലിക്കുട്ടിയാണ്. 'അഭിപ്രായ സ്വാതന്ത്യ്രത്തെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല' എന്നാണദ്ദേഹം പറഞ്ഞത്. അഭിപ്രായ സ്വാതന്ത്യ്രം സംരക്ഷിക്കാന്‍ ഇതേ കുഞ്ഞാലിക്കുട്ടി ഇതേ ഏഷ്യാനെറ്റിലെ ഒരു പെണ്‍കുട്ടിയെ ഭ്രാന്തുപിടിച്ച ലീഗിന്‍കൂട്ടത്തിലേക്ക് എറിഞ്ഞുകൊടുത്തത് മാധ്യമ രംഗത്തുള്ളവരെങ്കിലും ഓര്‍ക്കുന്നുണ്ടാകണം.

പൊതുജനങ്ങളെ വിളിച്ചുകൂട്ടി പരസ്പരം തല്ലിക്കുന്ന പരിപാടിയാണ് പേര്‍ക്കളം പോലുള്ളത്. ആരോഗ്യപരവും ക്രിയാത്മകവുമായ രാഷ്ട്രീയ പ്രശ്നങ്ങളല്ല അവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്്. പോര്‍വിളികളും അധിഷേപവുമാണ് നടക്കുന്നത്. ട്രെയിന്‍ ചെയ്ത ആളുകളെ തയാറാക്കിനിര്‍ത്തി നാടകമാടിക്കുന്ന ഏര്‍പ്പാടുമാണത്. ഷാജഹാനെപ്പോലെ പക്വതയും വിവേകവുമില്ലാത്ത മുരത്ത രാഷ്ട്രീയവും അതിന്റെ ഭാഗമായ വിരോധവും ചിലരോടുള്ള വിധേയത്വവും തലയില്‍കയറിയവര്‍(അവരുടെ നിലപാടുകള്‍ പരസ്യവുമാണ്) ഇത്തരം പരിപാടികളുടെ നടത്തിപ്പുകാരാവുകയും അജണ്ട നടപ്പാക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ പ്രകോപിതരാവില്ല എന്നുറപ്പിക്കാനാവില്ല. അങ്ങനെ പ്രകോപിതരായവരെ സമാശ്വസിപ്പിക്കുയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത പി ജയരാജനെ ഒരു തല്ലുകാരനാക്കാനാണ് ഷാജഹാന്‍ ശ്രമിച്ചുകാണുന്നത്.

ഏതായാലും കൈക്ക് സ്വാധീനമില്ലാത്ത ജയരാജന്‍ തല്ലിയിട്ടുണ്ടെങ്കില്‍ ഒരു തലോടലായേ തോന്നു. ഒരു വസ്തുവില്‍ പിടിക്കാനുള്ള ശേഷിപോലും ജയരാജന്റെ കൈകള്‍ക്കില്ല. ഒപ്പിടുന്നത് ഇടതുകൈവിരലുകള്‍ക്കിടയില്‍ പേന തിരുകിവെച്ചാണ്്. ബട്ടണ്‍സ് ഇടാനും അഴിക്കാനും പരസഹായം വേണം. ഇത്രയും സമര്‍ത്ഥനായ ഷാജഹാന് ചവിട്ടി എന്നോ കാലേറ്റം ചെയ്തു എന്നോ പറയാമായിരുന്നു.

ജനക്കൂട്ടത്തിലേക്കിറങ്ങിച്ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണം; അവര്‍ ആക്രമിക്കപ്പെടാന്‍ പാടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹംതന്നെ. അതേസമയം, ജനങ്ങള്‍ക്കിടയില്‍ വര്‍ത്തമാനംപറയാന്‍ ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വയം മര്യാദകാണിക്കണം. അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ എന്ന ബോധം അവര്‍ക്കുണ്ടാകണം.


Monday, March 28, 2011

പറന്നുവരുന്ന വോട്ട്

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനറാണെന്നാണ് ആ പാര്‍ട്ടി ഇലക്ഷന്‍ കമീഷന് എഴുതിക്കൊടുത്തിട്ടുള്ളത്. സോണിയ, രാഹുല്‍, മന്‍മോഹന്‍സിങ്ങ് തുടങ്ങിയ ദേശീയ നേതാക്കളുടെ കൂട്ടത്തിലാണ് ചെന്നിത്തല എന്ന് അദ്ദേഹത്തിന് സ്വയം തോന്നുന്നതുകൊണ്ടാകണം, കേരളത്തിലാകമാനം ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങി പ്രചാരണം നടത്തുന്നു. എവിടെ നിന്ന് ഇതിനുള്ള പണം എന്ന് ചോദിക്കരുത്. അത് ഹൈക്കമാന്‍ഡ് കൊടുക്കുന്നതാണ്.

ഹൈക്കമാന്‍ഡില്‍നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓരോസ്ഥാനാര്‍ത്ഥിക്കും പണപ്പെട്ടി വന്നിരുന്നു. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി ഡല്‍ഹിയില്‍ പെട്ടി വാങ്ങാന്‍ പോയത് തിരുവള്ളൂര്‍ മുരളി എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. പലവഴി ചുറ്റി തീവണ്ടിയിലാണ് വന്നത്. തിരിച്ചെത്തിയപ്പോള്‍ മുരളി പറഞ്ഞു-25 ലക്ഷം കൊണ്ടുവന്ന ഒരു പെട്ടി കളഞ്ഞുപോയി എന്ന്. പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതിപോലും നല്‍കാതെ ആ പ്രശ്നം കോണ്‍ഗ്രസ് മുക്കി. ഇരുപത്തിയഞ്ചു ലക്ഷം രൂപ നഷ്ടപ്പെട്ടത് പുല്ലുപോലെ അവഗണിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന 'ആദര്‍ശത്തിന്റെ ആള്‍രൂപ'ത്തിന് ഒരുമടിയുമുണ്ടായില്ല. അതാണ് കോണ്‍ഗ്രസ്. ആ മുല്ലപ്പള്ളി ഇപ്പോള്‍ പറയുന്നു, 'യുപിയിലും ബിഹാറിലുമൊക്കെ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നു; എന്തുകൊണ്ട് ഇവിടെ ആയിക്കൂടാ' എന്ന്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍ പ്രദേശിന്റെ വിസ്തൃതി 243286 ചതുരശ്ര കിലോമീറ്ററാണ്. കേരളത്തിന്റേത് 38,863 ചതുരശ്ര കിലോമീറ്റര്‍. ആറ് കേരളം ചേര്‍ന്നാലും യുപിയോളം വരില്ല. നമ്മുടെ തൊട്ടടുത്ത കര്‍ണാടകം 191,791 ച. കി .മീറ്ററും തമിഴ്നാട് 130058 ച. കി. മീറ്ററുമാണ്. പശ്ചിമ ബംഗാള്‍ ബംഗാള്‍-88752 ചതുരശ്ര കിലോമീറ്റര്‍. കേരളത്തിന്റെ രണ്ടേകാല്‍ മടങ്ങിലേറെ വരും അത്. അവിടെയൊക്കെ പ്രചാരണത്തിന് പറന്നെത്തുകതന്നെ വേണ്ടിവരും.

കേരളത്തില്‍ അത്യാവശ്യം വിമാനയാത്രാ സൌകര്യമുണ്ട്. രണ്ടായിരം രൂപ മുടക്കിയാല്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലും കോഴിക്കോടുമെത്തുന്ന ഏതാനും സര്‍വീസുകളുണ്ട്. അത് രാഷ്ട്രീയ നേതാക്കള്‍ ഉപയോഗിക്കുന്നതില്‍ ഒരാപകതയും ആരും കാണാറില്ല. എന്നാല്‍, മണിക്കൂറിന് ലക്ഷം രൂപ വാടകകൊടുക്കേണ്ട ഹെലിക്കോപടറില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറന്നുനടന്ന് പ്രാരണം നടത്തുന്നതിന് എന്ത് സാംഗത്യം? റോഡുവഴി പോയാല്‍ ചെന്നിത്തലയുടെ നടു ഉളുക്കുമോ?

കേരളത്തിന്റെ മുഖ്യമന്ത്രി റോഡിലൂടെ പ്രചാണം നടത്തുന്നു. എന്തേ വിഎസിനേക്കാള്‍ പ്രായമായോ ചെന്നിത്തലയ്ക്ക്? അതല്ല, ചെന്നിത്തലയുടെ മഹനീയ സാന്നിധ്യസൌഭാഗ്യമില്ലെങ്കില്‍ പച്ചതൊടാത്ത കുറെ സ്ഥാനാര്‍ത്ഥികളുണ്ടോ യുഡിഎഫിന് കേരളത്തില്‍?
രണ്ടുമൂന്ന് പ്രധാന ചോദ്യങ്ങളുയരുന്നു.

1. തെരഞ്ഞെടുപ്പിനു മുമ്പേ പണത്തിന്റെയും അഹങ്കാരത്തിന്റെയും ഒഴുക്ക് ഇങ്ങനെയെങ്കില്‍, അഥവാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഈ കേരളത്തെ യുഡിഎഫ് എങ്ങനെയാകും കൈകാര്യം ചെയ്യുക? ചില ഡോക്ടര്‍മാര്‍ അമിതഫീസ് വാങ്ങുന്നതിന് പറയുന്ന ന്യായീകരണം ലക്ഷങ്ങള്‍ ചെലവിട്ടാണ് പഠിച്ചത്, ആ പണം വീണ്ടെടുക്കേണ്ടതല്ലേ എന്നാണ്. അനേകലക്ഷങ്ങള്‍ പൊടിപൊടിച്ച് ഇലക്ഷന്‍ ജയിക്കുകയാണെങ്കില്‍ അനേക കോടികള്‍ കയ്യിട്ടുവാരിയാലും തൃപ്തി വരുമോ ഇക്കൂട്ടര്‍ക്ക്?

2. ഇവിടെ കോണ്‍ഗ്രസില്‍ പ്രചാരണത്തിന് പറ്റുന്ന മറ്റ് നേതാക്കളൊന്നുമില്ലേ? ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പറത്തിക്കൊണ്ടുപോകാന്‍ മാത്രം നേതൃദാരിദ്യ്രം എന്നാണ് കോണ്‍ഗ്രസിന് വന്നത്?

3. താരമായാലും സാദാ നടനായാലും ഹെലിക്കോപടറില്‍ സഞ്ചരിക്കുന്നതിന് പണം മുടക്കിയേ തീരൂ. ഇങ്ങനെ വാരിവലിച്ചെറിയാനുള്ള പണം ഏതെല്ലാം ഉറവിടങ്ങളില്‍നിന്നാണ് എത്തുന്നത്? ഹൈക്കമാന്‍ഡിന് അങ്ങനെ പണം വരുന്ന വഴിയേതാണ്? അത് കൂറ്റന്‍ കരാറുകളിലെ കമ്മീഷനും അഴിമതിപ്പണവുമല്ല എന്ന് ചെന്നിത്തലയ്ക്ക് പറയാനാവുമോ?

തൊടുന്നതെല്ലാം കുഴപ്പം എന്ന് കേട്ടിട്ടേയുള്ളൂ. ഇപ്പോളിതാ, യുഡിഎഫിനെ നോക്കിയാല്‍ അത് കാണാം. മറ്റാര്‍ക്കും രക്ഷിക്കാന്‍ പറ്റാത്തത്രയും ഗുരുതരമായ കുഴപ്പങ്ങളിലേക്കാണ് ആ മുന്നണി പോകുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കുമ്പസാരത്തില്‍ തുടങ്ങിയ കുഴപ്പം പിള്ളയുടെ ജയില്‍വാസത്തിലൂടെ, മുസ്തഫ പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പുറത്തുകൊണ്ടുവന്നതിലുടെ, പിള്ള എന്ന ജയില്‍പുള്ളി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിലുടെ, ഘടക കക്ഷികള്‍ പിണങ്ങിയതിലൂടെ ഹെലിക്കോപ്ടറിലെത്തിനില്‍ക്കുന്നു. ഇനി യുഡിഎഫിന് എന്താണ് ജനങ്ങളോട് പറ്റാനുള്ളത്? വോട്ടും ഹൈക്കമാന്‍ഡില്‍നിന്ന് ഹെലിക്കോപ്ടറില്‍ പറന്നിറങ്ങുമോ?

Friday, March 25, 2011

അക്കമഡേഷന്‍


സിന്ധു ജോയ് സിപിഐ എമ്മില്‍ നിന്ന് പോയത് സങ്കടകരം തന്നെ. പാര്‍ട്ടിയെ ഓര്‍ത്തുള്ള സങ്കടമല്ല-സിന്ധുവിനെ ഓര്‍ത്തുള്ളത്. കോണ്‍ഗ്രസിലെ ഒരു വനിതാ നേതാവ് പറഞ്ഞത്, 'കണ്ണൂരില ഒരു അബ്ദുള്ളക്കുട്ടി വന്നു-അവിടത്തെ കോണ്‍ഗ്രസുകാരുടെ അവസരം കളഞ്ഞു; ഇനി സിന്ധുവന്നാല്‍ ഞങ്ങളും വഴിയാധാരമാകും' എന്നാണ്. 'സിന്ധുവിന് പറ്റുന്ന പാര്‍ട്ടി സിപിഎമ്മല്ല, കോണ്‍ഗ്രസാണ്' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐ എമ്മില്‍ 'അക്കമഡേഷന്‍' കിട്ടാഞ്ഞിട്ടാണ് താന്‍ രാജിവെച്ചതെന്ന് സിന്ധു പേര്‍ത്തും പേര്‍ത്തും പറയുന്നുണ്ട്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിലിസ്റ്റില്‍ ഇടംകിട്ടാത്ത വലിയൊരു വനിതാ പട സിന്ധുവിനെ സ്വീകരിക്കാനുണ്ട്. റോസക്കുട്ടി ടീച്ചറും സിമി റോസ്ബെല്‍ ജോണും ദീപ്തി മേരി വര്‍ഗീസും ഉള്‍പ്പെടെയുള്ളവര്‍. ശോഭന ജോര്‍ജ് സീറ്റുകിട്ടാഞ്ഞപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയി ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായി. ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയിയി പട്ടികയില്‍ ഇടംനേടിയ വനിത, അവിടെ പ്രവര്‍ത്തിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അനുവദിക്കുന്നില്ല എന്നാണ് വിലപിക്കുന്നത്. സീറ്റ് കിട്ടിയ കോണ്‍ഗ്രസ് വനിതകള്‍ ചാവേറുകളാണെന്ന് സ്വയം പറയുന്നു. കോണ്‍ഗ്രസിനുവേണ്ടി വര്‍ഷങ്ങളായി അധ്വാനിക്കുകയും വിയര്‍പ്പൊഴുക്കുകയും ചെയ്തവര്‍ക്ക് കൊടുക്കാത്ത അക്കമഡേഷന്‍ സിന്ധുവിന് കിട്ടുമായിരിക്കും.

2006ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചതാണ് സിന്ധുവിന്റെ തെരഞ്ഞെടുപ്പ് രംഗപ്രവേശം. അന്ന്, വിദ്യാര്‍ത്ഥി സമരം നയിച്ച് ഉമ്മന്‍ചാണ്ടിയുടെ പൊലീസിന്റെ ക്രൂരതകള്‍ ഏറ്റുവാങ്ങി, ഒടിഞ്ഞ കാലും ജയില്‍വാസത്തിന്റെ ദുരിതാനുഭവവുമായാണ് അവര്‍ പുതുപ്പള്ളിയിലേക്ക് പോയത്. 'ഉമ്മന്‍ ചാണ്ടീ, താങ്കളും ഒരച്ഛനല്ലേ, താങ്കള്‍ക്കുമില്ലേ എന്നെപ്പോലെ പെണ്‍മക്കള്‍, അവരോട് ഇങ്ങനെ ക്രൂരതകാട്ടിയാല്‍ താങ്കള്‍ പൊറുക്കുമോ' എന്നാണ് സിന്ധു അന്ന് കത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ചോദിച്ചത്്. അതേ സിന്ധു ഇന്ന് പറയുന്നു, 'ഉമ്മന്‍ചാണ്ടി എനിക്ക് അച്ഛനെപ്പോലെ'യാണെന്ന്. താന്‍ മുന്നാമത്തെ മകളാണെന്ന്. വെളുപ്പില്‍നിന്ന് കറുപ്പിലേക്കെന്നപോലെയുള്ള നിലപാട് മാറ്റം. നേര്‍ വിപരീതത്തിലേക്ക്. അതിന് വെറുമൊരു അക്കമഡേഷന്‍ പ്രശ്നമോ കാരണം? അതിലപ്പുറം എന്ത്? സിന്ധു വിശദീകരിക്കേണ്ടിവരും.

ഒരു കേഡര്‍ക്ക് കിട്ടാവുന്ന പരിഗണനയുടെയും സ്ഥാനങ്ങളുടെയും പരമാവധി സിന്ധുവിന് ഇടതുപക്ഷത്ത് കിട്ടിയിട്ടുണ്ട്. പൊലീസിന്റെ തല്ലുകൊണ്ട ഏക വിദ്യാര്‍ത്ഥിനി അവരല്ല. സമരത്തില്‍ പങ്കെടുത്ത് ജയിലില്‍കിടന്ന, ക്രൂര മര്‍ദനങ്ങളേറ്റുവാങ്ങേണ്ടിവന്ന അനേകം പേരുണ്ട്. കൂത്തുപറമ്പ് വെടിവെപ്പില്‍ നട്ടെല്ലുതകര്‍ന്ന് ശയ്യാവലംബിയായി പതിനേഴു വര്‍ഷത്തോളമായി വേദന തിന്നു ജീവിക്കുന്ന പുഷ്പന്റെ പാര്‍ട്ടിയാണ് സിപിഐ എം. ത്യാഗത്തിന് കണക്കുപറഞ്ഞ് സീറ്റുവാങ്ങുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യാ വൈസ് പ്രസിഡന്റായും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായും സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായും സിന്ധു ഉയര്‍ന്നത് 'അക്കമഡേഷന്‍' നല്‍കാത്തതുകൊണ്ടാണെന്ന് പറയാനാകുമോ?

പുതുപ്പള്ളിയില്‍ നിയമസഭാ സ്ഥാനാര്‍ത്ഥി, അതുകഴിഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥിത്വം, കുസാറ്റില്‍ സിന്‍ഡിക്കേറ്റംഗത്വം-ജനാധിപത്യ വേദികളിലും സിന്ധു പരിഗണിക്കപ്പെട്ടിട്ടുണ്ട്; പലരെയും അസൂയപ്പെടുത്തുംവിധം.
ഏതുതെരഞ്ഞെടുപ്പ് വരുമ്പോഴും തനിക്ക് സ്ഥാനാര്‍ത്ഥിയാകണമെന്ന തോന്നലും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അവഗണിക്കപ്പെട്ടു എന്ന പരാതിയും സിന്ധുവിന് ഉണ്ടായിട്ടുണ്ടെന്ന് കരുതാനാകുന്നില്ല. എന്നാല്‍, ഇപ്പോള്‍ പൊടുന്നനെ ഉമ്മന്‍ചാണ്ടിയുടെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത്, സിപിഐ എമ്മിനെതിരെ 'ആഞ്ഞടിക്കാന്‍' എന്തായിരിക്കാം പ്രകോപനം? മനസ്സിലാകുന്നേയില്ല. 'ജയാഡാലിക്ക് സീറ്റുകൊടുത്തപ്പോള്‍ എനിക്കുകിട്ടിയില്ല' എന്ന അര്‍ത്ഥത്തിലുള്ള പ്രസംഗഭാഗം കേട്ടു. അതുരണ്ടും താരതമ്യപ്പെടുത്താനാകുമോ എന്ന് സിന്ധുതന്നെ തീരുമാനിക്കട്ടെ.

കാട്ടാക്കടയില്‍, കോണ്‍ഗ്രസ് പരിഗണനാലിസ്റ്റില്‍നിന്ന് അംഗവൈകല്യത്തിന്റെയും ദാരിദ്യ്രത്തിന്റെയും പേരില്‍ ഒഴിവാക്കപെട്ട ജയാ ഡാലിക്ക് സിപിഐ എം പിന്തുണ നല്‍കാന്‍ തീരുമാനിച്ചപ്പോള്‍, അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ഷീലാ രമണി സ്വീകരിച്ച സമീപനം സിന്ധു ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. സിന്ധുവിനെ രമേശ് ചെന്നിത്തലയുടെ കാല്‍ക്കീഴിലെത്തിച്ച നിയമസഭാ സീറ്റ് മോഹവും ചുവരെഴുത്തുപോലും തുടങ്ങിയശേഷം സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് പിന്‍മാറേണ്ടിവന്ന ഷീലാ രമണിയുടെ സമീപനവും തുലനംചെയ്യേണ്ടതുണ്ട്. ഷീലാ രമണി ഇപ്പോള്‍ കാട്ടാക്കട മണ്ഡലത്തിലാകെ തിരക്കിട്ട പ്രവര്‍ത്തനത്തിലാണ്-ജയാ ഡാലിയെ വിജയിപ്പിക്കാന്‍.
അബദുള്ളക്കുട്ടി പാര്‍ട്ടി വിട്ടപ്പോള്‍ പ്രയോഗിച്ച ആയുധം മതത്തിന്റേതാണ്. സിന്ധുവും അതുതന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. പള്ളിയില്‍ പോകാന്‍ പറ്റുന്നില്ലത്രെ. കഷ്ടം.

സിപിഐ എമ്മിനെറ നവകേരള മാര്‍ച്ച് നടക്കുമ്പോള്‍, അതില്‍ അംഗമായ കെ ടി ജലീലിനെ ജുമാ നിസ്കാരത്തിന് വിട്ട് പള്ളിക്കുപുറത്ത് ഏറെനേരം കാത്തുനിന്നിട്ടുണ്ട് എംവി ഗോവിന്ദന്‍ മാസ്റ്ററോടൊപ്പം ഈ ലേഖകന്‍. ഒരു വിശ്വാസിയുടെയും മത സ്വാതന്ത്യ്രം സിപിഐ എം തടഞ്ഞു എന്ന് പറയാനാവില്ല.

വിഎസ് അച്യുതാനന്ദനെക്കുറിച്ച് സിന്ധുവിന് വിമര്‍ശമുന്നയിക്കാം. പക്ഷെ പറയുന്ന വാക്കുകളില്‍ അല്‍പം മര്യാദ ആയിക്കൂട എന്നുണ്ടോ? ഇന്നലെ ഒരു എസ്എഫ്ഐ നേതാവ് ഫോണില്‍ വിളിച്ചിരുന്നു. ഈ സിന്ധുവിനുവേണ്ടി; അവരെ മാതൃഭൂമി മോശമായി ചിത്രീകരിച്ചപ്പോള്‍ നടത്തിയ സമരം ഓര്‍മ്മിപ്പിച്ചു. പത്രപ്രവര്‍ത്തനത്തിലെ പിതൃശൂന്യമായ ചെയ്തിയായാണ് എം സ്വരാജ് അന്നത്തെ മാതൃഭൂമിയുടെ നെറികേടിനെ വിശേഷിപ്പിച്ചത്. സിന്ധുവിന് ഇനി ആ അഭിപ്രായമുണ്ടാകുമോ എന്നറിയില്ല. കോയമ്പത്തൂരില്‍ പാര്‍ട്ടികോണ്‍ഗ്രസ് നടക്കുമ്പോള്‍, നന്ദന്‍ മണിരത്നം വളണ്ടിയറാണ് എന്ന വാര്‍ത്ത മനോരമയ്ക്ക് ചുമന്നുകൊണ്ടുകൊടുക്കാന്‍ സിന്ധു കാണിച്ച അമിതോത്സാഹം മനസ്സില്‍ ഒരു സംശയം വളര്‍ത്തിയിരുന്നു. അതിപ്പോള്‍ ശരിയായിരിക്കുന്നു. സിന്ധു തനിക്ക് പറ്റുന്ന വഴിതന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവര്‍ക്ക് അവിടെ സമൃദ്ധമായ അക്കമഡേഷന്‍ കിട്ടട്ടെ എന്നാശംസിക്കാം

Thursday, March 24, 2011

ഇത് കുഞ്ഞാലിക്കുട്ടിയോട് പറയാന്‍ ധൈര്യമുണ്ടോ?

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായി കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ എടുത്ത തീരുമാനത്തില്‍നിന്ന് പിന്മാറിയത് യുഡിഎഫിന്റെ സന്മനസ്സുകൊണ്ടാണെന്ന് കരുതാന്‍ ന്യായമില്ല. പിള്ളയുടെ സ്ഥാനാര്‍ഥിത്വം 'ഗുണകര'വും 'അഭിമാനകര'വുമായാണ് യുഡിഎഫ് അവതരിപ്പിച്ചിരുന്നത്. പക്ഷേ അത് ശരാശരി കേരളീയന്റെ മനസ്സില്‍ ലജ്ജയുടെ അമിതഭാരം കയറ്റിവയ്ക്കുന്നതായിരുന്നു. വരാനിരിക്കുന്ന സങ്കല്‍പ്പാതീതമായ അപകടത്തെക്കരുതിമാത്രമാണ് വൈകിയ വേളയില്‍ പിള്ളയെ പിന്മാറ്റിച്ചത്. എന്നാല്‍, അതുകൊണ്ട് ഇല്ലാതാകുന്നതല്ല യുഡിഎഫിന്റെ പാപ്പരത്തവും പരിഹാസ്യതയും.

ജയിലില്‍ കിടന്ന് മത്സരിക്കുന്ന രണ്ടുതരം അനുഭവങ്ങളാണ് രാജ്യത്തിനുമുന്നിലുള്ളത്. ആദ്യത്തേത്, നാടിനും ജനങ്ങള്‍ക്കുംവേണ്ടി സുധീരം പ്രവര്‍ത്തിച്ചതിന്റെപേരില്‍ തുറുങ്കിലടയ്ക്കപ്പെട്ട ജനനേതാക്കള്‍ വോട്ടര്‍മാര്‍ക്കുമുന്നില്‍ പോകാനുള്ള അവസരംപോലുമില്ലാതെ മത്സരിച്ചതും ജനപിന്തുണ തെളിയിച്ചതുമായ അനുഭവമാണ്. 1965ല്‍ സിപിഐ എം നേതാക്കളെ കൂട്ടത്തോടെ ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചപ്പോള്‍ അവര്‍ ഇരുമ്പഴിക്കകത്ത് കിടന്നുകൊണ്ടുതന്നെയാണ് ജനവിധി തേടിയത്്. 1957ലെ ആദ്യമന്ത്രിസഭയില്‍ അംഗമായിരുന്ന വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള പ്രമുഖരെപ്പോലും തോല്‍പ്പിച്ച് പാട്യം ഗോപാലനെപ്പോലുള്ള കമ്യൂണിസ്റുകാരെ അന്ന് ജനങ്ങള്‍ ജയിപ്പിച്ചു. നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി തുറുങ്കിലടയ്ക്കപ്പെട്ടവര്‍ക്കുവേണ്ടി, അവരെ ഒരുനോക്ക് കാണുകപോലും ചെയ്യാതെ ജനങ്ങള്‍ വോട്ടുചെയ്ത ആവേശകരമായ അനുഭവമാണ് അന്നുണ്ടായത്.

രണ്ടാമത്തെ ഇനത്തില്‍പ്പെട്ട ജയിലില്‍കിടന്നുള്ള മത്സരം കേരളത്തിന് വലിയ പരിചയമില്ലാത്തതാണ്. ബിഹാര്‍, യുപി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍വസാധാരണമായിട്ടുള്ളത്. കൊള്ള, അക്രമം, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ക്രിമിനലുകള്‍ ജയിലില്‍ കിടന്ന് ജനവിധി തേടി നിയമസഭയിലും പാര്‍ലമെന്റിലും എത്തുന്നു. വിവിധ കേസുകളില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയവെ മത്സരിച്ച് വോട്ടുനേടിയവരുടെ പട്ടികയില്‍ ബിഹാറിലെ പപ്പുയാദവ്, സൂരജ്ഭാന്‍ സിങ്, ഷഹാബുദീന്‍, ആനന്ദ് മോഹന്‍ എന്നിവരെ 2009ല്‍ മത്സരിക്കുന്നതില്‍നിന്ന് കോടതി വിലക്കിയിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നിരവധി അനുഭവങ്ങള്‍ ഉത്തരേന്ത്യയിലുണ്ട്. കേരളത്തില്‍, ഗ്രാഫൈറ്റ് കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി ഇതേ ആര്‍ ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. അതില്‍നിന്നെല്ലാം വ്യത്യസ്തമായ പ്രശ്നമാണ് ഇപ്പോള്‍ ഉടലെടുത്തത്.

പിള്ളയ്ക്ക് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത് പരമോന്നത കോടതിയാണ്. ഇനി അപ്പീലില്ല. നിയമത്തെയും ജനാധിപത്യ തത്വങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് പിള്ള മത്സരിക്കാനൊരുങ്ങിയത് എന്നര്‍ഥം.
പിള്ളയുടെ സ്ഥാനാര്‍ഥിവേഷം കൊട്ടാരക്കര മണ്ഡലത്തില്‍മാത്രം ഒതുങ്ങുന്ന വിഷയമല്ല. തമ്മിലടിയും തൊഴുത്തില്‍കുത്തും അധികാരകിടമത്സരവും മുന്‍കാല ചെയ്തികളുടെ പാപഭാരവുംകൊണ്ട് ക്ഷീണിച്ച യുഡിഎഫിന്റെ അഴിമതിമുഖം ജനങ്ങളുടെ മനസ്സില്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നതുകൂടിയാണത്. യുഡിഎഫിലെ സാധാരണ നേതാവല്ല പിള്ള-ആ മുന്നണിയുടെ സ്ഥാപകനാണ്. അഴിമതിക്കേസില്‍ തടവും പിഴയുമടങ്ങുന്ന ശിക്ഷ ഏറ്റുവാങ്ങിയിട്ടും ആ മുന്നണിക്ക് പിള്ളയെ തള്ളിപ്പറയാന്‍ കഴിയുന്നില്ല. തെറ്റായ വിധിയിലൂടെയാണ് പിള്ളയെ ജയിലിലടച്ചതെങ്കില്‍, സുപ്രീം കോടതിയെത്തന്നെ യുഡിഎഫ് തള്ളിപ്പറയണം. പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങിയതിലൂടെ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ അന്തഃസത്തയെയാണ് കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസും ഇതര യുഡിഎഫ് കക്ഷികളും നിരാകരിച്ചത്. ഇത് കോണ്‍ഗ്രസിന്റെ ഔദ്യോഗികനയമാണോ എന്ന് അവര്‍ വിശദീകരിക്കേണ്ടിയിരുന്നു.

പിള്ളയെ പിന്‍മാറ്റാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ആ ബാധ്യത ഇല്ലാതായി എന്ന് കോണ്‍ഗ്രസിന് ആശ്വസിക്കാം.
ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് പിന്തുണ നല്‍കുന്ന സ്ഥാനാര്‍ഥികളില്‍ പ്രധാനിയാണ്-യുഡിഎഫിന്റെ ഉപസേനാനായകന്‍. അദ്ദേഹത്തിനെതിരെ അനേകം കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നു; അന്വേഷണം നടക്കുന്നു. സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തെളിവു നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ജുഡീഷ്യറിയെ കോഴകൊടുത്ത് സ്വാധീനിക്കല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുതന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. മുന്‍ യുഡിഎഫ് മന്ത്രിസഭയില്‍നിന്ന് പാതിവഴിയില്‍ ആരോപണവിധേയനായി ഇറങ്ങിപ്പോകേണ്ടിവന്ന കുഞ്ഞാലിക്കുട്ടിയെ, അന്നത്തേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കെ സ്ഥാനാര്‍ഥിയായി ചുമക്കുക എന്ന ഗതികേടാണ് യുഡിഎഫിനുണ്ടായിരിക്കുന്നത്്. പിള്ളയോടുന്നയിച്ച അതേ ആവശ്യം കുഞ്ഞാലിക്കുട്ടിയോടുന്നയിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അഴിമതി ആരോപണവിധേയരായ മറ്റ് നിരവധി സ്ഥാനാര്‍ഥികള്‍ വേറെയുണ്ട്. പിള്ള ഒഴിഞ്ഞാലും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ പരസ്യമായി വിചാരണചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന കൃത്യമായ അവസരമാകുമെന്നതില്‍ തര്‍ക്കമില്ല. കുറ്റവാളികളുടെ കൂട്ടമായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇന്ന് പിള്ള ജയിലില്‍കിടന്നാണ് മത്സരിക്കാനൊരുങ്ങിയതെങ്കില്‍, നാളെ യുഡിഎഫ് സ്ഥാനാര്‍ഥിനിരയിലെ പലരും പിള്ളയ്ക്ക് കൂട്ടായി അങ്ങോട്ട് പോകാനാണിട. കൊള്ളക്കാരും അഴിമതി വീരന്മാരും യുഡിഎഫിന്റെ 'സാരഥി'കളായി രംഗത്തിറങ്ങുന്നതില്‍ ആ മുന്നണിക്കകത്തുനിന്നുതന്നെ പ്രതികരണമുയര്‍ന്നേ മതിയാകൂ. പിള്ള വേണ്ട; കുഞ്ഞാലിക്കുട്ടി ആകാം എന്ന തരത്തില്‍ കൈയൂക്കുള്ളവരെ പേടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സുധീരന്‍ മാതൃകയിലുള്ള കാപട്യമല്ല-കൊള്ളക്കാര്‍ക്കെതിരായ ഉറച്ച ശബ്ദമാണ് ഗാന്ധിജിയുടെ ഓര്‍മ ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത സാധാരണ കോണ്‍ഗ്രസുകാരില്‍നിന്ന് നാട് പ്രതീക്ഷിക്കുന്നത്.

Wednesday, March 23, 2011

കുറ്റവാളികളുടെ അങ്കപ്പുറപ്പാട്

പി കെ കുഞ്ഞാലിക്കുട്ടിയും ആര്‍ ബാലകൃഷ്ണപിള്ളയും അടങ്ങുന്ന യുഡിഎഫിന്റെ സ്ഥാനാര്‍ഥി ലിസ്റ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ചെറുതല്ലാത്ത പ്രയോജനം നല്‍കുന്നു. അഴിമതിക്കുറ്റത്തിന് പരമോന്നത കോടതിയില്‍നിന്ന് ശിക്ഷ വാങ്ങി തടവറയില്‍ കഴിയുന്ന പിള്ള അവിടെ നിന്നുകൊണ്ട് കൊട്ടാരക്കരയില്‍ മത്സരിക്കും എന്നാണ് പറയുന്നത്. തല്‍ക്കാലം പരോള്‍ ലഭിക്കുന്നില്ലെങ്കിലും നിയമത്തിന്റെ പഴുതുകള്‍ മുതലെടുത്ത് പിള്ള നാമനിര്‍ദേശപത്രിക നല്‍കുമെന്നുതന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിനല്ല; നാടിനെ കൊള്ളയടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടാണ് പിള്ള ജയിലിലായത്. അങ്ങനെയൊരാളെ സ്ഥാനാര്‍ഥിയാക്കി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറാവുന്നതില്‍നിന്ന് യുഡിഎഫിന്റെ ഏറ്റവും നികൃഷ്ടമായ അവസ്ഥ ഒരിക്കല്‍കൂടി അനാവൃതമാകുന്നു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും യുഡിഎഫിനെ കൂടുതല്‍ ക്ഷീണിപ്പിക്കുകയാണ്. അതിസമ്പന്നരൊഴികെ എല്ലാവര്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അസാധാരണമായ മെയ്വഴക്കത്തോടെ ജനശ്രദ്ധയില്‍നിന്ന് മാറ്റി നിര്‍ത്തിയ ഒന്നായിരുന്നു. എന്നാല്‍, ആ പദ്ധതിക്കെതിരെ പരാതി നല്‍കി തെരഞ്ഞെടുപ്പു കമീഷനെക്കൊണ്ട് ജനങ്ങളുടെ അന്നം മുടക്കിക്കാനാണ് യുഡിഎഫ് തയ്യാറായത്. പ്രശ്നം ഹൈക്കോടതിയിലെത്തുകയും കമീഷന്റെ വിലക്ക് കോടതി റദ്ദാക്കുകയുംചെയ്തു. അതോടെ, അന്നംമുടക്കികള്‍ യുഡിഎഫ് ആണെന്ന് തെളിയുക മാത്രമല്ല, രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതിക്ക് പരിധിയില്ലാത്ത പ്രചാരം ലഭിക്കുകയുംചെയ്തു. ഫലത്തില്‍ യുഡിഎഫിന്റെ രാഷ്ട്രീയ നീക്കം എല്‍ഡിഎഫിന് അനുഗുണമായി.

അതുപോലെയോ അതിനേക്കാള്‍ ഏറെയോ യുഡിഎഫിന്റെ തനിനിറം വ്യക്തമാക്കുന്നതാണ് പിള്ളയുടെ സ്ഥാനാര്‍ഥിപ്രഖ്യാപനവും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വവും. വോട്ടര്‍മാരില്‍ സഹതാപ തരംഗമുണ്ടാക്കാനുള്ളതാണ് പിള്ളയുടെ സ്ഥാനാര്‍ഥിത്വമെന്ന് യുഡിഎഫ് നേതാക്കള്‍തന്നെ പറയുന്നുണ്ട്. അഴിമതിക്കാരന്‍ നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ എങ്ങനെ സഹതാപമുണ്ടാകുമെന്ന് വിശദീകരിക്കാന്‍ അവര്‍ക്കാവുന്നില്ല. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സ്ഥാനാര്‍ഥിത്വം തുടരാന്‍ കഴിയുകയുമില്ല. സൂക്ഷ്മ പരിശോധനയില്‍ പത്രിക തള്ളുകയാണെങ്കില്‍ പകരം ഇതാ എന്റെ പിന്‍ഗാമി എന്ന് ഒരാളെ അവതരിപ്പിച്ച് വോട്ട് തേടുകയാണത്രെ നാടകത്തിന്റെ തിരക്കഥ. ഏതായാലും യുഡിഎഫ് പട്ടികയില്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ ഒരു തടവുപുള്ളി ഉണ്ടാകുന്നത് ആ മുന്നണിയെക്കുറിച്ച് വ്യക്തമായ ധാരണ ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഉറപ്പിക്കാം.

കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം വിവാദമാക്കാതിരിക്കാന്‍ യുഡിഎഫ് നേതൃത്വവും മുഖ്യധാരാ മാധ്യമങ്ങളും ദത്തശ്രദ്ധരാണ്. മലപ്പുറം ജില്ലയില്‍ മുസ്ളിം ലീഗിന് ഏറ്റവും സുരക്ഷിതമെന്ന് അവര്‍തന്നെ കരുതുന്ന വേങ്ങരയിലാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത്. അഞ്ചുകൊല്ലം മുമ്പ്, ഇതിനേക്കാള്‍ ഉറപ്പുള്ളതെന്നു കരുതിയ കുറ്റിപ്പുറത്ത് മത്സരിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങിയ അനുഭവം ഇക്കുറി ആവര്‍ത്തിക്കില്ല എന്നാണ് ലീഗ് നേതൃത്വം അവകാശപ്പെടുന്നത്. കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പിക്കാന്‍ എന്തുചെയ്യാനും മടിക്കില്ല എന്നും അവര്‍ ആണയിടുന്നു. അത് ഒരുഭാഗത്തു നടക്കുമ്പോള്‍, മറുവശത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ഥികളാകെ കുഞ്ഞാലിക്കുട്ടി ഇഫക്ടിനെ ഭീതിയോടെ കാണുകയാണ്.

മുന്‍ യുഡിഎഫ് മന്ത്രിസഭയില്‍നിന്ന് പാതിവഴിയില്‍ രാജിവച്ചിറങ്ങിപ്പോകേണ്ടി വന്നയാളാണ് കുഞ്ഞാലിക്കുട്ടി. അന്ന് രാജിവയ്ക്കാനിടയായ കാരണങ്ങള്‍ പതിന്‍മടങ്ങ് ഗുരുതര സ്വഭാവത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ഒരു യുവതിയുടെ പരസ്യമായ വെളിപ്പെടുത്തലുകളാണ് അന്നത്തെ കുഴപ്പങ്ങള്‍ക്ക് തുടക്കമായതെങ്കില്‍ ഇന്ന് ഒന്നിലേറെ യുവതികളും അടുത്ത ബന്ധുവും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതരുമൊക്കെയാണ് നേരിട്ടും അല്ലാതെയുമുള്ള വെളിപ്പെടുത്തലുകളിലൂടെ കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്. ഒരന്വേഷണവുമില്ലാതെ തന്നെ ജനങ്ങള്‍ക്ക് ഉറപ്പിക്കാവുന്ന കുറ്റങ്ങള്‍ ഒന്നിലേറെയുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനും ഒരിക്കലും ചെയ്യരുതാത്തതെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്ന കുറ്റങ്ങളാണവ. എന്നിട്ടും കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് മുന്നില്‍നിര്‍ത്തി മത്സരിപ്പിക്കുന്നു. ജയിച്ചുവന്നാല്‍ പ്രതിപക്ഷത്തായാലും മുന്‍നിരയിലായിരിക്കും സഭയില്‍ കുഞ്ഞാലിക്കുട്ടിയുടെ ഇരിപ്പ്. അത് കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടുമോ എന്ന ചിന്ത യുഡിഎഫിനെ മഥിക്കുന്നില്ല എന്നത് വിസ്മയകരംതന്നെ.

മുസ്ളിം ലീഗിലെ ചിലരെങ്കിലും പക്ഷേ അത്തരമൊരപകടം മനസിലാക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി പ്രചാരണത്തിനു വേണ്ടെന്ന് പല സ്ഥാനാര്‍ഥികളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യമുള്ള ലീഗിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വനിതകളുടെ പ്രാതിനിധ്യം ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിരവധി വനിതാസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസിലെ പ്രബല വിഭാഗവും ലീഗിലെ മുനീര്‍ പക്ഷവും ആവശ്യപ്പെട്ടതാണ്. മുനീറിനെ കോഴിക്കോട്ടേക്ക് നാടുകടത്തിയാണ് കുഞ്ഞാലിക്കുട്ടി ഇതിനോട് പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടി തയ്യാറാക്കിയ സ്ഥാനാര്‍ഥിപ്പട്ടിക മുസ്ളിം ലീഗില്‍ അടക്കാനാവാത്ത രോഷമാണുയര്‍ത്തിയിരിക്കുന്നത്. കലാപം ഉമിത്തീപോലെ എരിയുന്നു. അതിനോടൊപ്പം കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വംതന്നെ യുഡിഎഫിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകുമെന്നുറപ്പ്. യുഡിഎഫിന്റെ സ്വയം കൃതാനര്‍ഥങ്ങളില്‍ ഒന്നായി അത് തെരഞ്ഞെടുപ്പിലുണ്ടാകും.

Wednesday, March 9, 2011

സത്യത്തിന്റെ നെഞ്ചിലൂടെ മനോരമയുടെ റൂട്ട് മാര്‍ച്ച്

നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ദിവസം ഉച്ചയ്ക്ക് ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനം നടത്തിയിരുന്നു; ബജറ്റിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍. അവിടെ ഏറ്റവും കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നത് മലയാള മനോരമയുടെ പ്രതിനിധികളില്‍നിന്നാണ്. ഏറ്റവും ചെറിയ വാര്‍ത്ത വന്നതും അതേ പത്രത്തില്‍ത്തന്നെ. ഇടയ്ക്ക്, സ്വതസിദ്ധമായ പുച്ഛത്തോടെ മനോരമ ലേഖകന്‍ ഉന്നയിച്ച ചോദ്യം, പിറന്നുവീഴുന്ന ഓരോ കുഞ്ഞിനുംവേണ്ടി 10,000 രൂപ നിക്ഷേപിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന് വന്‍ ബാധ്യത വരുത്തുന്നതല്ലേ എന്നായിരുന്നു. ആ പദ്ധതി അനാവശ്യമാണെന്നും എന്തിന് ഇത്തരം പരിപാടികള്‍ ഏറ്റെടുക്കുന്നു എന്നും ദ്യോതിപ്പിക്കുന്ന അനുബന്ധ പരാമര്‍ശങ്ങളും ആ ലേഖകന്‍ നടത്തി- കേട്ടുനിന്നവരെയാകെ അമ്പരപ്പിച്ചുകൊണ്ട്. അതാണ് മനോരമ; അതിന്റെ സംസ്കാരം. സാധാരണക്കാരന്റെ വീടുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്കായി സര്‍ക്കാര്‍ പണം ചെലവാക്കുന്നത് അവര്‍ക്ക് അനാവശ്യമായി തോന്നുന്നു. മനോരമയില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നീതി പ്രതീക്ഷിച്ചിട്ട് ഫലമില്ല. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് വലതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. മാരീച വേഷത്തില്‍ വിഷപ്രയോഗം നടത്തുന്ന മാതൃഭൂമിയേക്കാള്‍ നേരിട്ട് രാഷ്ട്രീയം പറയുന്ന മനോരമയ്ക്ക് ആ നിലയിലെങ്കിലും മാന്യത കിട്ടുന്നതും അതുകൊണ്ടുതന്നെ. എന്നാല്‍, അത്തരം മാന്യത പരിപൂര്‍ണമായി കൈവിട്ട്, കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ നിലവാരത്തിലെത്തുകയാണ് ഇന്ന് മനോരമ.

രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം മനോരമ എങ്ങനെ കൈകാര്യംചെയ്തു എന്ന് നോക്കാം. കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാകാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് ഫെബ്രുവരി 24ന് ഒട്ടുമിക്ക പത്രങ്ങളും ഒന്നാം പേജില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയാണ് നല്‍കിയത്. എന്നാല്‍, മനോരമ വായനക്കാര്‍ അത്തരമൊരു വാര്‍ത്ത കണ്ടില്ല. അകംപേജില്‍, ആരാലും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് ഒരു കൊച്ചു വാര്‍ത്ത- പേപ്പട്ടി ശല്യം എന്ന വാര്‍ത്തപോലെ- യാണ് മനോരമ കൊടുത്തത്. തലക്കെട്ട്: കാര്‍ഡുടമകള്‍ക്ക് ഉപാധികളോടെ രണ്ടുരൂപയ്ക്ക് അരി. വായിച്ചാല്‍തോന്നും, നിലവില്‍ അരികിട്ടുന്നവര്‍ക്ക് ഇനി ഉപാധികളോടെയേ കിട്ടൂ എന്ന്. 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമോ അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലമോ ഉള്ളവര്‍ക്കൊഴികെ എല്ലാവര്‍ക്കും അരി കിട്ടും എന്നതിനെയാണ്, 'ഉപാധികളോടെ' എന്ന് മനോരമ എഴുതിയത്.

മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പു കമീഷന്‍ ഇടപെട്ട് രണ്ടുരൂപ അരിവിതരണം തടഞ്ഞു. എട്ടിന്റെ പത്രങ്ങളില്‍ അത് വലിയ വാര്‍ത്തയായി. പക്ഷേ, മനോരമയില്‍ ഒരു വരിപോലും വന്നില്ല. തടഞ്ഞു എന്ന വാര്‍ത്ത കൊടുക്കുമ്പോള്‍, അരിവിതരണം എല്‍ഡിഎഫിന്റെ നേട്ടമല്ലേ എന്ന് ആരെങ്കിലും ചിന്തിച്ചുപോയാലോ എന്നാകും ന്യായം. ചോറുതിന്നുന്നവര്‍ വായിക്കുന്ന പത്രമല്ലേ മനോരമ എന്ന സംശയവുംന്യായമാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാനമായ ഒരു നടപടി ജനങ്ങളെ അറിയിക്കാതിരിക്കാനുള്ള രാഷ്ട്രീയ കൌടില്യം ആകാം. എന്നാല്‍, പണംകൊടുത്ത് പത്രം വാങ്ങുന്ന വരിക്കാരോട്, ഇതാ നിങ്ങള്‍ക്ക് ഇനിമുതല്‍ രണ്ടുരൂപയ്ക്ക് അരി കിട്ടും എന്നു പറയാനും ആ അരി അനാവശ്യ പരാതിയിലൂടെ മുടക്കിയിരിക്കുന്നു എന്നറിയിക്കാനുമുള്ള ബാധ്യത വാര്‍ത്താ പത്രമെന്ന നിലയില്‍ മനോരമയ്ക്ക് ഇല്ലേ? സങ്കുചിത രാഷ്ട്രീയത്തിനായി അടിസ്ഥാനപരമായ ആ കടമപോലും നിറവേറ്റുന്നില്ല എന്നതാണ് പ്രശ്നം.

മനോരമ ഒറ്റയ്ക്കല്ല. മാതൃഭൂമി ആഹ്ളാദിക്കുകയാണ്. "രണ്ടുരൂപയ്ക്ക് അരി സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം വ്യാപാരികള്‍ക്ക് അധികബാധ്യത സൃഷ്ടിക്കുന്നുവെന്നും ഒരു പൈസപോലും ബജറ്റില്‍ വകയിരുത്താതെ നടത്തുന്ന പദ്ധതി തിരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും 'മാതൃഭൂമി' തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു'' എന്നാണ് അരിമുടക്കുന്നതിന്റെ പിതൃത്വം സ്വയം ഏറ്റെടുത്ത് ആ പത്രം പറയുന്നത്. 2011 ഫെബ്രുവരി 10ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ സബ്സിഡിക്കാവശ്യമായ പണം നീക്കിവച്ചിട്ടുണ്ട്. അത് വരുന്ന ഏപ്രില്‍ ഒന്നുമുതലത്തെ കാര്യം. അതിനുമുമ്പുള്ള ചെറിയ കാലയളവില്‍ ചെലവഴിക്കാനുള്ള പണം കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അവതരിപ്പിക്കാനാകില്ലല്ലോ. ബിപിഎല്‍ വിഭാഗത്തിനും മറ്റും രണ്ടുരൂപയ്ക്ക് അരി നല്‍കാന്‍ പ്രതിമാസം വേണ്ടിവരുന്ന 21 കോടി രൂപ നിലവില്‍ വകയിരുത്തിയിട്ടുണ്ട്. അതിനുപുറമെ ഏതാണ്ട് അത്രയും തുകകൂടി പുതിയതീരുമാനം നടപ്പാക്കാന്‍വേണം. അങ്ങനെ വേണ്ടിവരുന്ന തുക കണ്ടിജന്‍സി ഫണ്ടില്‍നിന്ന് അഡ്വാന്‍സെടുത്ത് ചെലവഴിക്കുക എന്നതാണ് നിയമപരമായ വഴി. അതിനായുള്ള ഫയല്‍ നീങ്ങുകയാണ്. അതിനിടയിലാണ് അട്ടിമറിക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്. യുഡിഎഫ് ജനലക്ഷങ്ങളുടെ അരി നിഷേധിച്ചും രാഷ്ട്രീയം കളിക്കുന്നു. കഷ്ടം- പണംകൊടുത്തുവാങ്ങുന്ന പത്രങ്ങള്‍ തങ്ങളുടെ അന്നം മുട്ടിക്കുന്നത് കണ്ട് ജനങ്ങള്‍ നില്‍ക്കേണ്ടിവരുന്നു.

മനോരമയുടെ മറ്റൊരു ക്രൂരകൃത്യം ശ്രദ്ധിക്കപ്പെടാതെ പോകരുത്. പൊലീസ് ട്രെയ്നികളുടെ പരേഡ് ആഭ്യന്തരമന്ത്രിക്ക് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് ആ പാവങ്ങളെ 60 കിലോമീറ്റര്‍ നടത്തിച്ചു എന്നാണ് മാര്‍ച്ച് ഏഴിന് മനോരമയുടെ ഒന്നാം പേജില്‍ വന്ന സചിത്ര വാര്‍ത്ത. നടന്ന് ക്ഷീണിച്ച് അവശതയോടെ ക്യാമ്പില്‍ തിരിച്ചെത്തുന്ന പൊലീസുകാരുടെ ചിത്രംകൂടി കാണുമ്പോള്‍ ആരും ചിന്തിച്ചുപോകും, ഈ കോടിയേരി ഇത്ര ക്രൂരനോ എന്ന്. പിറ്റേന്നും വിടുന്നില്ല മനോരമ. 'പൊലീസ് റൂട്ട്മാര്‍ച്ച് അന്വേഷിക്കണമെന്ന് മന്ത്രി; വീണ്ടും ശിക്ഷാ മാര്‍ച്ച്' എന്ന തലക്കെട്ടില്‍ ഒന്നാം പേജ് വാര്‍ത്ത വീണ്ടും. പൊലീസ് ട്രെയ്നിങ്ങിന്റെ ഭാഗമായി മൂന്നുവട്ടം റൂട്ട് മാര്‍ച്ച് നടത്തണം. ആദ്യം 15 കിലോമീറ്റര്‍, പിന്നെ 30, മൂന്നാമത് 60 കിലോമീറ്റര്‍ എന്നിങ്ങനെ. കേരളത്തില്‍ ഇന്നുള്ള എല്ലാ പൊലീസുകാരും ഈ ട്രെയ്നിങ് കഴിഞ്ഞുവന്നവരാണ്. ഉമ്മന്‍ചാണ്ടിയും ആന്റണിയുമെല്ലാം പൊലീസ് വകുപ്പ് ഭരിച്ച കാലത്ത് തിരുവനന്തപുരത്തുനിന്ന് 100 കിലോമീറ്റര്‍ നടത്തിച്ചിട്ടുണ്ട് പൊലീസ് ട്രെയ്നികളെ. ഇവിടെ കൃത്യമായി സിലബസില്‍ പറഞ്ഞ 60 കിലോമീറ്റര്‍ റൂട്ട്മാര്‍ച്ചാണുണ്ടായത്. അത് സാധാരണ നടപടി മാത്രം; മന്ത്രി അറിഞ്ഞിട്ടുമില്ല; ആര്‍ക്കുമുള്ള ശിക്ഷയുമല്ല.

മന്ത്രിയെ പ്രസാദിപ്പിക്കാന്‍ കണ്ണില്‍ ചോരയില്ലാത്ത ശിക്ഷ എന്ന്, സിലബസനുസരിച്ച് നടത്തിയ റൂട്ട് മാര്‍ച്ചിനെ വിശേഷിപ്പിച്ച് എഴുതണമെങ്കില്‍, മലയാള മനോരമപോലെ പ്രൊഫഷണലിസം അവകാശപ്പെടുന്ന പത്രം പ്രാഥമികമായ ചില അന്വേഷണങ്ങളെങ്കിലും നടത്തേണ്ടതല്ലേ? റൂട്ട് മാര്‍ച്ച് കഴിഞ്ഞ് തിരിച്ചെത്തുന്ന പൊലീസ് ട്രെയ്നികള്‍ തളര്‍ന്നേ തിരിച്ചെത്തൂ എന്നത് ഉറപ്പ്. അവരുടെ ചിത്രത്തിനുതാഴെ, 'ക്രൂരതയ്ക്കൊരു റൂട്ട്' എന്ന അടിക്കുറിപ്പ് കൊടുത്താലോ? പൊലീസ് ക്യാമ്പിലെ കോണ്‍ഗ്രസുകാര്‍ എഴുതിയും പറഞ്ഞും കൊടുക്കുന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങുന്നതോ കണ്ടത്തില്‍ കുടുംബത്തിന്റെ പുതുതലമുറയുടെ മാധ്യമ മര്യാദ? റൂട്ട് മാര്‍ച്ചിനിടെ രണ്ടുപേര്‍ വഴിയില്‍ കുഴഞ്ഞു വീണുവെന്നതും അവര്‍ക്ക് ആവശ്യമായ വൈദ്യശുശ്രൂഷ നല്‍കി എന്നതും യാഥാര്‍ഥ്യം. രാവിലത്തെ സാദാ പരേഡില്‍പ്പോലും അതെല്ലാം ഉണ്ടാകും.

റൂട്ട് മാര്‍ച്ചോ ട്രെയ്നിങ് സിലബസില്‍ പറഞ്ഞ നീന്തല്‍, ഡ്രൈവിങ്, കംപ്യൂട്ടര്‍ ട്രെയ്നിങ് തുടങ്ങിയവയോ ഇല്ലാതെ പൊലീസ് ട്രെയ്നിങ് പൂര്‍ത്തിയാകില്ല. അതിനെല്ലാം നിശ്ചിതമായ രീതികളുണ്ട്. 2004 മെയ് 19ന്റെ (അന്ന് ആഭ്യന്തരമന്ത്രി ഉമ്മന്‍ചാണ്ടി) സര്‍ക്കാര്‍ ഉത്തരവ് ഒമ്പതുമാസത്തെ പൊലീസ് ട്രെയ്നിങ് എങ്ങനെ എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതൊന്നും എന്തേ മനോരമയുടെ ശ്രദ്ധയില്‍ പെടുന്നില്ല?

യുഡിഎഫിനുവേണ്ടി ഗോദയിലിറങ്ങുക എന്നതിനപ്പുറം രണ്ടുംകെട്ട് ഉറഞ്ഞുതുള്ളുന്ന നിലയിലേക്കുള്ള മനോരമയുടെ അധഃപതനമാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും പാമൊലിനുമൊന്നും അവര്‍ക്ക് വിഷയമാകാത്തതും അതുകൊണ്ടുതന്നെ. അഴിമതിയുടെയും വര്‍ഗീയതയുടെയും അരാജകത്വത്തിന്റെയും കൂടാരമായ യുഡിഎഫിലേക്ക് ജനങ്ങളുടെ കണ്ണ് പായുന്നത് തടയുക എന്ന കാവല്‍ക്കാരന്റെയോ സേവകന്റെയോ റോള്‍ മനോരമയ്ക്കുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ക്കെതിരെയേ യുഡിഎഫ് കാര്യമായ എന്തെങ്കിലും ആരോപണം ഉന്നയിച്ചിട്ടുള്ളൂ. അത് പി ജെ ജോസഫിനും ടി യു കുരുവിളയ്ക്കുമെതിരെയാണ്. ആ രണ്ടുപേരും ഇന്ന് യുഡിഎഫിലാണ്. എല്ലാ നെറികേടും കുമിഞ്ഞുകൂടിയ യുഡിഎഫിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ മനോരമ വായനക്കാരുടെ മനസ്സില്‍നിന്ന് മുങ്ങിപ്പോകാതിരുന്നാല്‍ അവര്‍ക്ക് നല്ലത്.

Wednesday, March 2, 2011

കൈയിലിരുന്ന് പൊട്ടിയ ബോംബ്

"എനിക്കിനി ഒന്നും പേടിക്കാനില്ല; ഒരു ബോംബ് ഉടനെ പൊട്ടും'' എന്നാണ് ഐസ്ക്രീം കേസ് വീണ്ടും വിവാദമായപ്പോള്‍ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. "ആ ബോംബ് കുഞ്ഞാലിക്കുട്ടിയുടെ കൈയിലിരുന്ന് പൊട്ടുകയേ ഉള്ളൂ'' എന്ന് അദ്ദേഹത്തിന്റെ ബന്ധുവും കൂട്ടുപ്രതിയുമായ റൌഫ് പ്രതിവചിച്ചു. ഇപ്പോള്‍ ബോംബ് പൊട്ടിയിരിക്കുന്നു. നാദാപുരത്ത് നരിക്കാട്ടേരിയില്‍, മുസ്ളിംലീഗിന്റെ പ്രമുഖ നേതാവ് സൂപ്പിയുടെ മൂക്കിന്‍തുമ്പത്ത്. കൈയിലിരുന്നാണ് പൊട്ടിയത്. കുഞ്ഞാലിക്കുട്ടിയുടെയല്ല, 30 തികഞ്ഞിട്ടില്ലാത്ത കുറെ ചെറുപ്പക്കാരുടെ കൈയില്‍വച്ച്. ദാരുണമാണ് അവിടത്തെയും ആശുപത്രിയിലെയും രംഗങ്ങള്‍.

എന്‍ഡിഎഫ് മുഖപത്രമായ 'തേജസ്' എഴുതിയത്, "മുസ്ളിം ലീഗിന്റെ ബോംബ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു യുവാക്കളുടെ ജീവനാണു പൊലിഞ്ഞത്'' എന്നാണ്. "ഒരു തെരഞ്ഞെടുപ്പു പോരാട്ടം പടിവാതിലില്‍ വന്നുനില്‍ക്കുന്ന വേളയില്‍ ഇങ്ങനെയാണോ മുസ്ളിംലീഗ് പൊതുജനങ്ങളെ അഭിമുഖീകരിക്കാന്‍ പോകുന്നത്'' എന്നു ചോദിക്കുകയാണ് എന്‍ഡിഎഫ് പത്രം. അവര്‍ തുടരുന്നു: "പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും തങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഉത്തരവാദികളല്ല എന്നു പറഞ്ഞ് അണികളെ തള്ളിപ്പറഞ്ഞു കൈകഴുകാനുമുള്ള നീക്കങ്ങള്‍ മുസ്ളിം ലീഗ് നേതൃത്വത്തെ സംരക്ഷിക്കുകയില്ല. അത്തരം നിലപാടുകള്‍ അവരെ കൂടുതല്‍ ഗുരുതരമായ പ്രതിസന്ധിയിലേക്കു നയിക്കുകയാണു ചെയ്യുക.'' എന്‍ഡിഎഫിന് അത്രയേ ഉള്ളൂ കാര്യം. മുസ്ളിംലീഗ് അക്രമികളെ തള്ളിപ്പറഞ്ഞ് കൈ കഴുകാന്‍ പാടില്ല. ബോംബുപൊട്ടി ചിന്നിച്ചിതറി തലയും അംഗങ്ങളും വേര്‍പെട്ട് തിരിച്ചറിയാനാകാത്തവിധം മാംസപിണ്ഡങ്ങളായിപ്പോയ ചെറുപ്പക്കാരുടെ വേര്‍പാടില്‍ ഒരുതുള്ളി ദുഃഖമോ ഒരുതരിമ്പ് വേദനയോ ലീഗില്‍നിന്നുമില്ല; എന്‍ഡിഎഫില്‍നിന്നുമില്ല. അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കാനും വേദനതിന്നാനും കുടുംബാംഗങ്ങളുണ്ടല്ലോ.

മുസ്ളിംലീഗ് നേരിടുന്ന അഗാധമായ പ്രതിസന്ധിയും രക്ഷപ്പെടാനുള്ള വെപ്രാളവുമാണ് ബോംബായി പൊട്ടിയത്. 1993ന് മുമ്പും ലീഗിന് അക്രമവും ബോംബുനിര്‍മാണവുമുണ്ടായിരുന്നു. 93ല്‍ എന്‍ഡിഎഫ് വന്നപ്പോള്‍, ആധുനികരീതിയില്‍ ബോംബുനിര്‍മിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കായി. പകല്‍ ലീഗും രാത്രി എന്‍ഡിഎഫും എന്ന വേര്‍തിരിവുപോലും ഇപ്പോള്‍ ഇല്ലാതാകുന്നു. എസ്ഡിപിഐയായി രൂപാന്തരപ്പെട്ട എന്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ പലപല രാഷ്ട്രീയ പാര്‍ടികളിലും നുഴഞ്ഞുകയറിയിരുന്നു. പലതിലും ആട്ടിന്‍തോലണിഞ്ഞ് തുടരുന്നുമുണ്ട്. എന്നാല്‍, മുസ്ളിംലീഗിനെ അപ്പാടെ ആ ക്യാന്‍സര്‍ ഗ്രസിച്ചിരിക്കുന്നു. അതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നവരും ഉല്‍ക്കണ്ഠപ്പെടുന്നവരും ആ പാര്‍ടിയില്‍ അരുകിലേക്ക് തള്ളപ്പെടുകയാണ്. എന്‍ഡിഎഫ് ഒറ്റയ്ക്ക് വലിയ വിപത്താണെന്നിരിക്കെ, മുസ്ളിംലീഗിന്റെ രാഷ്ട്രീയ സഹായവും പിന്തുണയുംകൂടിയാകുമ്പോള്‍ അതിന്റെ അപകടം ഇരട്ടിക്കുന്നു.

നരിക്കാട്ടേരിയില്‍ ബോംബുപൊട്ടിയ അന്ന് പുലരുംമുമ്പ് കൂത്തുപറമ്പിനടുത്ത് അഞ്ചു പള്ളിക്കുനേരെ അജ്ഞാതരുടെ കല്ലേറുണ്ടായി. അവിടങ്ങളിലെല്ലാം മതസൌഹാര്‍ദം കാത്തുസൂക്ഷിക്കാനും കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനും ജനങ്ങളാകെ രംഗത്തിറങ്ങി. പള്ളിക്കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ വേര്‍തിരിവില്ലാതെ എല്ലാവരും പങ്കുകൊണ്ടു. എന്നാല്‍, കോട്ടയംപൊയിലിലെ പള്ളിയില്‍ അത്തരമൊരു പ്രതിഷേധപ്രകടനം നടത്തുന്നതിനെ എന്‍ഡിഎഫ് എതിര്‍ത്തു. പള്ളിക്കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം; പുറത്തുനിന്നുള്ളവര്‍ ഇങ്ങോട്ടു വരേണ്ട എന്നാണവര്‍ പറഞ്ഞത്. പക്ഷേ, ജനങ്ങളുടെയാകെ പൊതുവികാരത്തിനുമുന്നില്‍ എന്‍ഡിഎഫിന്റെ ആ ഭ്രാന്തന്‍ സമീപനം തള്ളിപ്പോയി. എന്നാല്‍, കൂത്തുപറമ്പ് പട്ടണത്തില്‍ വര്‍ഗീയ മുദ്രാവാക്യങ്ങളും തക്ബീറും മുഴക്കി ഒറ്റയ്ക്ക് പ്രകടനം നടത്തിയാണ് എന്‍ഡിഎഫ് ക്ഷീണം തീര്‍ത്തത്. കിണവക്കല്‍ എന്ന സ്ഥലത്ത് ആ ദൌത്യം മുസ്ളിംലീഗ് ഏറ്റെടുത്തു. അതിലും വിചിത്രമായ കാര്യം, സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൌലവി കണ്ണൂരിലെത്തിയപ്പോള്‍ 'പള്ളി ആക്രമണത്തില്‍ സിപിഎം ഗൂഢാലോചന' കണ്ടെത്തിയതാണ്.

ലീഗിന്റെയും എന്‍ഡിഎഫിന്റെയും കാപട്യപൂര്‍ണമായ സമീപനം ഏതറ്റംവരെ പോകുമെന്ന് ഈ അനുഭവം വ്യക്തമാക്കുന്നു. നരിക്കാട്ടേരിയില്‍ ഒരുതരത്തിലും 'മാര്‍ക്സിസ്റാക്രമണ' കഥ മെനയാന്‍ അവസരം കിട്ടാതെ പോയി. അല്ലെങ്കില്‍, 'അഞ്ച് മുസ്ളിം യുവാക്കളെ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തിയ മാര്‍ക്സിസ്റ് ഭീകരത'യ്ക്കെതിരെ യുഡിഎഫും എന്‍ഡിഎഫും ആഞ്ഞടിച്ചേനെ. ഇത്തരം കഥകള്‍ ഏറെ പറയാനുള്ള മണ്ണാണ് നാദാപുരത്തിന്റേത്. 1982ലും 1991ലും ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത് 'തെങ്ങിന്റെ കുലയ്ക്കും മനുഷ്യന്റെ തലയ്ക്കും' രക്ഷയില്ല എന്ന പ്രചാരണത്തോടെയാണ്. നാദാപുരത്ത് മാര്‍ക്സിസ്റുകാര്‍ കൃഷി നശിപ്പിക്കുന്നു; തലകൊയ്യുന്നു; സ്ത്രീകളെ ആക്രമിക്കുന്നു എന്നായിരുന്നു പ്രചാരണം. നാദാപുരം, മേപ്പയ്യൂര്‍, വടകര തുടങ്ങിയ മണ്ഡലങ്ങളിലൊന്നും അതുകൊണ്ട് പ്രയോജനമുണ്ടാക്കാനായില്ലെങ്കിലും പുറത്ത് ആ കാര്‍ഡ് അന്നവര്‍ വിജയകരമായി വിറ്റു. മുസ്ളിം സഹോദരങ്ങളുടെ മനസ്സില്‍ മാര്‍ക്സിസ്റ് വിരോധം കത്തിച്ചുവിടാന്‍ വലിയൊരളവ് സഹായകമായി ആ നുണക്കഥകള്‍. 2001ലെ തെരഞ്ഞെടുപ്പില്‍ അതാവര്‍ത്തിച്ചു. തെരുവന്‍പറമ്പ് ബലാത്സംഗ കഥ അവതരിപ്പിച്ചു. ആ കള്ളക്കഥയ്ക്ക് സാധുത നല്‍കാന്‍ ബിനു എന്ന ചെറുപ്പക്കാരനെ വെട്ടിയരിഞ്ഞ് കൊന്നു. സംസ്ഥാനമൊട്ടുക്കും തെരുവന്‍പറമ്പിലെ മാനംപോയ യുവതിയെക്കുറിച്ച് കഥകള്‍ പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചു. അതുകഴിഞ്ഞാണ്, കഥാനായികയായി അവതരിപ്പിക്കപ്പെട്ട യുവതിയും ഭര്‍ത്താവും രംഗത്തുവന്ന്, പ്രചരിപ്പിച്ചത് കള്ളക്കഥയാണെന്നും തങ്ങളെ ഉപകരണമാക്കുകയായിരുന്നെന്നും തുറന്നു പറഞ്ഞത്. അതുകൊണ്ടെന്ത്, യുഡിഎഫിനും ലീഗിനും ഭരണം ലാഭം.

തെരുവന്‍പറമ്പ് മോഡല്‍ ആവര്‍ത്തിക്കാനാണ് പുതിയ ബോംബ് വന്നത്. ലീഗിന്റെ നേതൃതലത്തില്‍ പ്രബലവിഭാഗത്തിന് എന്‍ഡിഎഫുമായി അഗാധബന്ധമുണ്ട്. എന്‍ഡിഎഫ് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം; അതിന്റെ പ്രവര്‍ത്തകര്‍ കേസില്‍പ്പെട്ടപ്പോഴെല്ലാം സഹായത്തിന്റെയും സംരക്ഷണത്തിന്റെയും താങ്ങുകൊടുക്കുന്നത് ലീഗാണ്; അതിന്റെ നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. നാട്ടില്‍ യുവതീയുവാക്കള്‍ പ്രണയിച്ചുപോയാല്‍ വാളും ബോംബുമായി സദാചാരപ്പൊലീസാകുന്ന എന്‍ഡിഎഫിന്, കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട നാറുന്ന കഥകള്‍ പ്രതികരിക്കാന്‍തക്ക ഗൌരവമില്ലാത്തതായത് ഈ പരസ്പര സഹകരണത്തിന്റെ ഭാഗംതന്നെ.

നരിക്കാട്ടേരിയില്‍ അഞ്ചുപേരെ കൊന്ന ബോംബുശേഖരം അപ്പോള്‍ പൊട്ടിയില്ലായിരുന്നെങ്കില്‍ ഒരു നാടിനെത്തന്നെ അത് കത്തിച്ചേനേ. സ്ഫോടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നിരവധി പള്ളികള്‍ക്കുനേരെ ആക്രമണമുണ്ടായതിനുപിന്നില്‍ കൃത്യമായ ഗൂഡാലോചനയുടെ ഗന്ധമുണ്ട്. പള്ളികള്‍ ആക്രമിച്ച് അത് മറ്റു മതസ്ഥരെന്നോ, അബ്ദുള്‍ ഖാദര്‍ മൌലവി പറഞ്ഞതുപോലെ മാര്‍ക്സിസ്റുകാരെന്നോ വരുത്തി കലാപത്തിനു തീകൊളുത്താനുള്ള പദ്ധതി, അതിന്റെ മറവില്‍ വര്‍ഗീയ ഏകോപനമുണ്ടാക്കി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള പദ്ധതി. തല്‍ക്കാലം അത് നടക്കാതെ പോയി. അതുകൊണ്ടുതന്നെ, ഒന്നുമറിയാത്ത ഭാവത്തില്‍ എന്‍ഡിഎഫ് 'ലീഗിന്റെ ബോംബു ഫാക്ടറി'യെക്കുറിച്ച് വിമര്‍ശമുന്നയിക്കുന്നു. യഥാര്‍ഥത്തില്‍ ബോംബുഫാക്ടറികള്‍ സംയുക്ത ഉടമയിലുള്ളതാണ്. അവയിലെ വിദഗ്ധ തൊഴിലാളികള്‍ എന്‍ഡിഎഫുകാരാണ്. ഇരുകൂട്ടരുടെയും കൈവശം ഇനിയും പൊട്ടാത്ത ബോംബുശേഖരങ്ങളുണ്ട്. അവയെ സംരക്ഷിക്കാനും ഒളിപ്പിച്ചുവയ്ക്കാനും പ്രയോഗ സജ്ജമാക്കാനുമുള്ള ശ്രമം യുഡിഎഫ് ഒന്നാകെ നടത്തുന്നുമുണ്ട്. ഏതു കെട്ടവഴിയിലൂടെയും ലീഗ് സീറ്റ് സമ്പാദിച്ചില്ലെങ്കില്‍ യുഡിഎഫിന് മാന്യമായി തോല്‍ക്കാന്‍പോലും കഴിയില്ല. അതുകൊണ്ട് ഈ ബോംബിന്റെ യഥാര്‍ഥ ഉത്തരവാദിത്തം യുഡിഎഫ് നേതൃത്വത്തിനുതന്നെയാണ്.

ഐസ്ക്രീം-വ്യാജരേഖ നിര്‍മാണ അഴിമതിക്കേസിലാണ് കുഞ്ഞാലിക്കുട്ടി. ഏഴു കടലില്‍ മുങ്ങിയാലും ആ ദുര്‍ഗന്ധം മാറ്റിയെടുക്കാനാകില്ല. ലീഗ് പ്രസിഡന്റ് ഇ അഹമ്മദിലും ഭീകരബന്ധം ആരോപിക്കപ്പെട്ടിരിക്കുന്നു. താലിബാന്‍ രാഷ്ട്രീയത്തോട് ലീഗ് കാണിക്കുന്ന മമതയും പ്രണയവും കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനുതന്നെ പോറലേല്‍പ്പിക്കും. കാരണം, അതിനായി അവര്‍ വാരിപ്പുണരുന്ന എന്‍ഡിഎഫ് ഒരു വലിയ കൊലയാളി സംഘമാണ്; ക്രിമിനല്‍ കൂട്ടമാണ്്. യുഡിഎഫ് ഇതിനെയെല്ലാം സ്പോണ്‍സര്‍ ചെയ്യുമ്പോള്‍, കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് പ്രതികരിച്ചേ മതിയാകൂ. നാദാപുരത്ത് പൊട്ടിയ ബോംബുശേഖരം കേരളത്തില്‍ ചോരപ്പുഴയൊഴുക്കി വര്‍ഗീയകളിയിലൂടെ അധികാരം പിടിക്കാനുള്ളതാണെന്നു മനസ്സിലാക്കി, അതിനു മുതിരുന്നവരെ ഒറ്റപ്പെടുത്താനുള്ള എല്ലാ അവസരവും പ്രയോജനപ്പെടുന്നതിലേക്ക് മതനിരപേക്ഷ സമൂഹം ഒന്നാകെ ഉയരേണ്ടതുണ്ട്. മുസ്ളിംലീഗിന് വര്‍ഗീയത ഇളക്കിവിട്ട് കൈപ്പിടിയിലൊതുക്കാനോ ഹിന്ദുവര്‍ഗീയ ശക്തികള്‍ക്ക് ന്യൂനപക്ഷവിരുദ്ധ വികാരമുണര്‍ത്തി വാരിയെടുക്കാനോ ഉള്ളതല്ല കേരളത്തിന്റെ ജനവിധി. നേതാവ് പെണ്‍വാണിഭക്കേസില്‍ കുടുങ്ങിയാല്‍ ബോംബുപൊട്ടിച്ചും കലാപമുണ്ടാക്കിയും രക്ഷപ്പെടുത്തിക്കളയാമെന്നു കരുതുന്നവരെ കഴുത്തിന്കുത്തിപ്പിടിച്ച് മാപ്പ് പറയിക്കാനാണ് ഈ തെരഞ്ഞെടുപ്പ് അവസരമാകേണ്ടത്.