Sunday, July 26, 2009

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം അവസാന ഭാഗം

ആദ്യ ഭാഗം ഇവിടെ

ചോദ്യങ്ങള്‍ സാങ്കല്‍പ്പികം

മൂന്ന്:

ഗ്ളോബല്‍ ടെന്‍ഡര്‍ വയ്ക്കാതെ ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടതാണ് ഈ കരാറില്‍ നഷ്ടം വരാന്‍ കാരണമായതെന്നാണ് നീലകണ്ഠനും ഇതുമായി ബന്ധപ്പെട്ട് എല്ലാവരും ഇത്രയുംകാലം പറഞ്ഞുനടന്നത്. യുഡിഎഫ് സര്‍ക്കാരാണ് ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടതെന്ന് സിബിഐപോലും അസന്ദിഗ്ധമായി പ്രഖ്യാപിച്ച അവസരത്തിലാണ് അതിന്റെ കള്ളി പൂര്‍ണമായി പൊളിഞ്ഞത്. ഇപ്പോള്‍ പറയുന്നത് കനഡയില്‍ ടെന്‍ഡര്‍ വയ്ക്കാമായിരുന്നില്ലേ എന്നാണ്. ലാവ്ലിനുമായി കരാര്‍ ഉണ്ടാക്കി സാധനസാമഗ്രികള്‍ ലാവ്ലിന്‍ വാങ്ങി സപ്ളൈ ചെയ്യണമെന്ന് യുഡിഎഫ് കാലത്ത് കരാറുണ്ടാക്കിയാല്‍ പിന്നീട് എന്തു ടെന്‍ഡറാണ് വിളിക്കേണ്ടത്. സാധനസാമഗ്രികള്‍ വാങ്ങിക്കാന്‍ വേണ്ടിവരുന്ന സമയം ലാഭിക്കാന്‍ കനഡയില്‍ ലിമിറ്റഡ് ടെന്‍ഡര്‍ വിളിക്കാന്‍ ലാവ്ലിന് അനുവാദം കൊടുത്തത് സിബിഐ കുറ്റവിമുക്തനാക്കിയ രാജഗോപാല്‍ കെഎസ്ഇബി ചെയര്‍മാനായ കാലത്താണ്. കരാര്‍ പൂര്‍ത്തീകരിക്കേണ്ടതിലേക്കായും സമയം ലാഭിക്കുന്നതിനുവേണ്ടിയും കെഎസ്ഇബി നടപ്പാക്കിയ ഇത്തരം കാര്യങ്ങള്‍ക്ക് രാഷ്ട്രീയനേതൃത്വത്തിന് എന്ത് ഉത്തരവാദിത്തവും ബാധ്യതയുമാണ് നീലകണ്ഠന്‍ കല്‍പ്പിക്കുന്നത്? "ഇടനിലക്കാരനെ'' ചുമതലപ്പെടുത്തിയ ആന്റണി സര്‍ക്കാരും കാര്‍ത്തികേയനും ചെയ്യാത്ത എന്തു കുറ്റമാണ് പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കരാര്‍ ബാധ്യതകളുടെ പേരില്‍ ചെയ്തതെന്നും നീലകണ്ഠന്‍ നിഷ്പക്ഷമായി വിലയിരുത്തേണ്ടതായിരുന്നു. ഒരേ നടപടിക്രമം പാലിക്കപ്പെട്ട പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണപദ്ധതികളില്‍ അസ്വാഭാവികത കണ്ടെത്തിയ യുഡിഎഫ് അവര്‍തന്നെ പൂര്‍ത്തീകരിച്ച കുറ്റ്യാടിപദ്ധതിയില്‍ അസ്വാഭാവികത കാണാതെ പോയതു സംബന്ധിച്ച വിമര്‍ശം ഇപ്പോഴല്ല മുമ്പും സിപിഐ എം ഉന്നയിച്ചിരുന്നു. അതുതന്നെയാണ് ഈ കേസ് രാഷ്ട്രീയമായി കെട്ടിപ്പൊക്കിയതാണെന്ന് സ്ഥാപിക്കുന്നതിനുള്ള വലിയ കാരണവും.

നാല്:

മാറ്റിസ്ഥാപിക്കേണ്ട മുഴുവന്‍ യന്ത്രസാമഗ്രികളും 1996 ഫെബ്രുവരി 24ലെ കരാറില്‍ വിശദമായി ചേര്‍ത്തിരുന്നു. ഇതിന്റെ 1995ല്‍ നിലവിലുള്ള വിലയും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, 1997 ഫെബ്രുവരി 10ന് അനുബന്ധ കരാര്‍ ഒപ്പിടുമ്പോള്‍ ഈ വിലയില്‍ വര്‍ധനയില്ലാതെ (ലാവ്ലിന്റെ റിസ്കില്‍) സപ്ളൈ നടത്തണമെന്നാണ് കെഎസ്ഇബി തീരുമാനിച്ചത്. ഇത് ബോര്‍ഡ് രേഖകള്‍ (സിബിഐ സമര്‍പ്പിച്ചത്) പരിശോധിച്ചാല്‍ വ്യക്തമാകും. യന്ത്രസാമഗ്രികള്‍ സപ്ളൈചെയ്തത് 2000നു ശേഷമാണ് എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ 1995ലെ നിലവാരപ്രകാരം വില വര്‍ധനയില്ലാതെ സാധനങ്ങള്‍ സപ്ളൈചെയ്യാന്‍ കെഎസ്ഇബിയെ പ്രേരിപ്പിച്ച ഘടകം നീലകണ്ഠനു ബോധ്യപ്പെടാന്‍ പ്രയാസമാകും. വിശേഷബുദ്ധിയുള്ളവര്‍ക്ക് പ്രയാസമില്ല. എന്‍എച്ച്പിസി റിപ്പോര്‍ട്ടില്‍ യന്ത്രസാമഗ്രികളുടെ വിലനിലവാരം അന്താരാഷ്ട്രവിലകളുമായി പൊരുത്തപ്പെടാവുന്നതാണെന്നാണ് പറഞ്ഞത്. സുബൈദാ കമ്മിറ്റിയാകട്ടെ ഈ നവീകരണകരാറുകളിലെയും താരതമ്യംചെയ്ത മറ്റു കരാറുകളിലെയും പ്രവൃത്തികളുടെ സ്വഭാവം തികച്ചും വ്യത്യസ്തമായതിനാല്‍ (നേര്യമംഗലം, ശബരിഗിരി) അവ തമ്മില്‍ പ്രായോഗികമായ താരതമ്യം ശരിയാകില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം ആരും പൂഴ്ത്തിവച്ചിട്ടില്ല.

അഞ്ച്:

നീലകണ്ഠന്‍തന്നെ പറയുന്നുണ്ട്. 'ലാവലിന്‍ ഇട്ട വിലയനുസരിച്ച് നല്‍കേണ്ട നിരവധി സാമഗ്രികള്‍ (ട്രാന്‍സ്ഫോര്‍മര്‍, സ്വിച്ച്ഗിയര്‍, കേബിള്‍മുതലായവ) ഇന്ത്യയില്‍നിന്ന് ബോര്‍ഡ് നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചതിന്റെ വിലക്കുറവല്ലേ ഉണ്ടായത്?' എന്ന്. പലിശക്കാര്യത്തില്‍ ജി കാര്‍ത്തികേയന്‍ നിയമസഭയില്‍ പറഞ്ഞത് ഇങ്ങനെ: 'എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കനേഡിയന്‍ ഹൈകമീഷണര്‍ കേരളത്തില്‍ വന്നിരുന്നു. അതിനുശേഷമാണ് എസ്എന്‍സി ലാവ്ലിനുമായി ധാരണപത്രം ഒപ്പിട്ടത്. അന്നത്തെ വ്യവസ്ഥപ്രകാരം ധാരണപത്രം ഒപ്പിട്ടാല്‍ സാമ്പത്തികപാക്കേജായാണ് നടപ്പാക്കേണ്ടത്. കസള്‍ട്ടന്റായി നിയമിക്കപ്പെട്ട ലാവ്ലിന് ഉപകരണ വിതരണക്കരാര്‍ നല്‍കേണ്ടിവരും.'' വിവിധ തലങ്ങളില്‍ നടന്ന പഠനത്തിനും ചര്‍ച്ചയ്ക്കുംശേഷമാണ് തീരുമാനമെടുത്തതെന്നും അന്ന് കാര്‍ത്തികേയന്‍ വ്യക്തമാക്കി. കുറ്റ്യാടി വിപുലീകരണപദ്ധതിക്ക് ലാവ്ലിനുമായി ഒപ്പിട്ട ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഉപകരണ വിതരണക്കരാര്‍ നല്‍കിയത്. കാര്‍ത്തികേയന്റെ കാലത്ത് കരാറുകളും അതിന്മേല്‍ എല്‍ഡിഎഫ് കാലത്ത് വരുത്തിയ വ്യത്യാസവും പരിഗണിച്ചാല്‍ 30 കോടിയിലധികം രൂപയുടെ കുറവ് ലാവ്ലിനുമായി ബന്ധപ്പെട്ട കരാറുകളില്‍ വരുത്തിയിട്ടുണ്ടെന്നു വ്യക്തമാകും. 181 കോടി രൂപയുടെ കരാര്‍ 149 കോടി രൂപയുടെ കരാറായി ചുരുങ്ങിയത് എല്‍ഡിഎഫ് വരുത്തിയ കുറവല്ലെന്ന് നീലകണ്ഠന് പറയാമോ. ലാവ്ലിന് കസള്‍ട്ടന്‍സി ഫീസായി 17 കോടി രൂപ നല്‍കിയത് അനാവശ്യമല്ലേ എന്നു ചോദിക്കുന്ന നീലകണ്ഠന്‍ 24 കോടി രൂപ കസള്‍ട്ടന്‍സി ഫീസ് കൊടുക്കാന്‍ യുഡിഎഫ് എടുത്ത തീരുമാനത്തെ ന്യായീകരിക്കുന്നുണ്ടോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. (ഇക്കാര്യത്തിലെല്ലാം യുഡിഎഫ് ശരിയും എല്‍ഡിഎഫും തെറ്റും എന്നാണല്ലോ അദ്ദേഹത്തിന്റെ കണ്ടെത്തല്‍- പഴയ കോഗ്രസുകാരന്റെ കൂറ്!). വിദേശ വായ്പയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ വായ്പ ലഭ്യമാക്കുമെന്നതാണ് മറ്റൊരു കണ്ടെത്തല്‍. വായ്പയുടെ പലിശയും മറ്റു ചെലവുകളും കണക്കിലെടുക്കുമ്പോള്‍ വിദേശ വായ്പയേക്കാള്‍ ഒട്ടുംതന്നെ പി എഫ്സി വായ്പ ലാഭകരമാകുന്നില്ലെന്നതാണ് വസ്തുത. കൂടാതെ, സിബിഐതന്നെ ഹാജരാക്കിയ പിഎഫ്സിയുടെ അക്കാലത്തെ വായ്പാ നിബന്ധനകള്‍പ്രകാരം വായ്പാ കാലപരിധിക്കകത്ത് കെഎസ്ഇബി ഒരു നഷ്ടവും കൂടാതെ പ്രവര്‍ത്തിക്കണമെന്നും നഷ്ടമുണ്ടായാല്‍ അത് സംസ്ഥാനസര്‍ക്കാര്‍ സബ്സിഡി കൊടുത്ത് നികത്തണമെന്നും പറയുന്നു. അക്കാലത്തെ കെഎസ്ഇബിയുടെ വാര്‍ഷിക നഷ്ടം ഈ പദ്ധതിക്ക് ചെലവിടുന്ന തുകയേക്കാള്‍ ഉയര്‍ന്നതാണെന്ന വസ്തുത നീലകണ്ഠന്‍ മനസ്സിലാക്കിക്കാണില്ല. പദ്ധതിച്ചെലവിനുപോലും പണമില്ലാതെ വിഷമിക്കുന്ന കെഎസ്ഇബിക്ക് അക്കാലത്ത് നഷ്ടംകൂടാതെ പ്രവര്‍ത്തിക്കണമെന്ന നിബന്ധന പാലിച്ച് പിഎഫ്സി വായ്പ എടുക്കാന്‍ ആകുമായിരുന്നോ. ഇഡിസി വായ്പയില്‍ സാമ്രാജ്യത്വ അജന്‍ഡ കടന്നുവരുന്ന ഏതെങ്കിലും കാണാച്ചരടുകള്‍ നീലകണ്ഠന്‍ ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയണം.

ആറ്:

സിപിഐ എം കേന്ദ്ര കമ്മിറ്റി രേഖയില്‍ ബാലാനന്ദന്‍ കമ്മിറ്റി സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു. രേഖ ദയവായി ദേശാഭിമാനിയില്‍ വായിക്കുക.

ഏഴ്:

ഇത് ഉല്‍പ്പാദനശേഷി കൂട്ടാനുള്ള പദ്ധതി ആയിരുന്നില്ലെന്നും ശേഷി കൂട്ടിയാലും ലഭ്യമായ വെള്ളത്തിനനുസരിച്ചേ വൈദ്യുതോല്‍പ്പാദനം നടത്താനാകൂ എന്നും പണ്ഡിതന് അറിയില്ലേ? റെനവേഷന്‍ ആന്‍ഡ് മോഡെണൈസേഷന്‍ എന്ന് ഇംഗ്ളീഷില്‍ പറഞ്ഞാല്‍ അതിനര്‍ഥം നവീകരണവും ആധുനികവല്‍ക്കരണവുമാണ് എന്ന് മനസ്സിലാകാഞ്ഞിട്ടോ അങ്ങനെ ഭാവിച്ചിട്ടോ സംശയം? മുഴുവന്‍ യന്ത്രസാമഗ്രികളും മാറ്റാതെ അറ്റകുറ്റപ്പണി നടത്തിയാല്‍ മതി എന്ന വിചിത്രവാദക്കാര്‍ ഇപ്പോള്‍ ലാവ്ലിന്‍ പന്നിയാറിലെ പെന്‍സ്റോക്കുകൂടി മാറ്റേണ്ടതായിരുന്നു എന്ന അഭിപ്രായത്തില്‍ എത്തിയിരിക്കുന്നു. ഈ മൂന്നു പദ്ധതിയിലെയും ഇനിയും മാറ്റിസ്ഥാപിക്കേണ്ടവയുടെ ലിസ്റ് നീലകണ്ഠന്‍ ഉടന്‍ മാതൃഭൂമിയിലൂടെ ലഭ്യമാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏല്‍പ്പിക്കാത്ത പണി ലാവലിന്‍ ചെയ്തില്ലെന്ന് വിലപിക്കുന്നതും ഉല്‍പ്പാദനശേഷി വര്‍ധിക്കുമെന്ന് ആരും പറയാത്ത കാര്യത്തിനുള്ള പ്രതികരണവും എവിടെയാണ് നീലകണ്ഠന്റെ ബുദ്ധിയെ കൊണ്ടെത്തിക്കുന്നത്?

എട്ട്:

മന്ത്രിസഭയില്‍ ഒരു ഫയല്‍ ചെല്ലുമ്പോള്‍ 3000 പേജും ചുമന്നല്ല, പ്രസക്തമായ കാര്യങ്ങള്‍ കുറിപ്പാക്കിയാണ് കൊണ്ടുപോവുക എന്നും അനുബന്ധമായി എല്ലാ വശങ്ങളും പരിശോധിക്കാനുള്ള സംവിധാനമുണ്ടാകും എന്നും നീലകണ്ഠന് അറിവുണ്ടാകില്ല. മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ടത് ആ മന്ത്രിസഭയിലുണ്ടായിരുന്നവരാണ്. അന്ന് ധനമന്ത്രിയായിരുന്ന ശിവദാസമേനോന്‍ പറയുന്നു, എല്ലാ വശങ്ങളും പരിശോധിച്ചാണ് മന്ത്രിസഭ തീരുമാനിച്ചതെന്ന്. (ശിവദാസമേനോന്‍ ഒരിക്കലും ഈ കരാറിനെ എതിര്‍ത്തിട്ടില്ല. മറിച്ചുള്ള നീലകണ്ഠന്റെ പരാമര്‍ശം പച്ചക്കള്ളമാണ്). സിബിഐ രേഖപ്പെടുത്തിയ മൊഴികളനുസരിച്ചാണ് നീലകണ്ഠന്‍ നിഗമനങ്ങളിലെത്തുന്നതെങ്കില്‍ അദ്ദേഹത്തിന്റെ പേര് ടി പി നന്ദകുമാര്‍ എന്നാക്കാവുന്നതാണ്. വരദാചാരിയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയതാണല്ലോ.

ഒമ്പത്:

പിണറായി എന്നല്ല ആരെങ്കിലും പണം വാങ്ങിതായി തെളിവില്ല; അത്തരമൊന്നും സിബിഐയോ വിജിലന്‍സോ കണ്ടെത്തിയിട്ടുമില്ല.

സാങ്കല്‍പ്പികചോദ്യങ്ങളിലൂടെ നീലകണ്ഠന്‍ ചെയ്യുന്നതാണ് തെറ്റിദ്ധരിപ്പിക്കല്‍. കാര്‍ത്തികേയനില്‍ തുടങ്ങി കടവൂരില്‍ അവസാനിച്ച കരാര്‍ നടത്തിപ്പില്‍ കേവലം രണ്ടുവര്‍ഷവും അഞ്ചുമാസവും (1996 മെയ്മുതല്‍ 1998 ഒക്ടോബര്‍വരെ) മന്ത്രിയായിരുന്ന പിണറായി വിജയന്‍മാത്രം കുറ്റക്കാരനെന്ന് കള്ളം പറഞ്ഞും വ്യാജ ആരോപണങ്ങളിലൂടെയും സമര്‍ഥിക്കാന്‍ നീലകണ്ഠന്‍ പെടാപ്പാടുപെടുന്നതുതന്നെ പിണറായി കമ്യൂണിസ്റ് പാര്‍ടിയുടെ സമുന്നത നേതാവായതുകൊണ്ടാണ്. പാമോലിന്‍, ബ്രഹ്മപുരം അടക്കമുള്ള അഴിമതിക്കേസുകളുമായി ഇതിനെ താരതമ്യം ചെയ്യേണ്ടത് പിണറായി വിജയന്റെ രക്തം കൊതിക്കുന്നവരുടെ ആവശ്യം. പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ അത്രപെട്ടെന്ന് മാച്ചുകളയാനാകില്ലല്ലോ. ഇല്ലാത്ത ഫയലില്‍ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി നോട്ടെഴുതി എന്ന് ആരോപണമുന്നയിച്ച് അര്‍മാദിക്കുകയും ആ പെരുങ്കള്ളം വ്യാജമൊഴികളിലൂടെ സിബിഐ കുറ്റപത്രത്തില്‍ സ്ഥാപിക്കുകയും ചെയ്തത് ഈ കേസ് എങ്ങനെ സൃഷ്ടിച്ചതാണെന്ന് പരിഹാസ്യമാംവിധം തെളിയിച്ചിരിക്കെ അതേക്കുറിച്ച് മൌനിയാകുന്ന നീലകണ്ഠന്‍ സങ്കല്‍പ്പലോകത്തിലൂടെതന്നെ സഞ്ചരിക്കട്ടെ. പിണറായിയും പാര്‍ടിയും ജനാധിപത്യരീതിയിലല്ലാതെ എങ്ങനെയാണ് ഈ കേസില്‍ പ്രതികരിച്ചത്? യുഡിഎഫും കോഗ്രസും രാഷ്ട്രീയ ദുഷ്ടലാക്കോടെ പിണറായിയെ പ്രതിചേര്‍ക്കാന്‍ നീങ്ങിയപ്പോള്‍ അത് രാഷ്ട്രീയക്കളിയാണെന്ന് ജനങ്ങളോട് തുറന്നുപറയുന്നത് എങ്ങനെയാണ് ജനാധിപത്യവിരുദ്ധ മാര്‍ഗമാവുക? പാര്‍ടി സംഘടന ഉപയോഗിച്ച് ഈ കേസില്‍ ആരെയാണ് ശിക്ഷിച്ചത്? അതെങ്ങനെ ഇത്ര തിട്ടമായി നീലകണ്ഠന് പറയാനാകുന്നു? വി എസ് അച്യുതാനന്ദനെ പിബിയില്‍നിന്ന് ഒഴിവാക്കിയതാണ് ഉദ്ദേശിക്കുന്നതെങ്കില്‍, അത് പാര്‍ടി സംഘടനാ തത്വങ്ങളും അച്ചടക്കവും ലംഘിച്ചതിനാണ്. മന്ത്രിയായിരിക്കെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഒരാള്‍ചെയ്ത കാര്യങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും അതിനാണ് പ്രോസിക്യൂഷന്‍ അനുമതി അടക്കമുള്ള നിബന്ധനകളുള്ളതെന്നും നീലകണ്ഠന്‍ മനസ്സിലാക്കാത്തത് മറ്റുള്ളവരുടെ കുറ്റമാകുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചത് മേല്‍പറഞ്ഞ നിയമപരിരക്ഷയ്ക്ക് പിണറായി അര്‍ഹനാണെന്നുള്ളതുകൊണ്ടുതന്നെയാണ്. അത് നിയമവിധേയമാണ്.

പൊക്രാനും കരാറും

പത്ത്:

പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്നാണ് കരാറിനു പകരം എംഒയു വച്ചതെന്ന് നാളിതുവരെ ആരും പറഞ്ഞിട്ടില്ല. എംഒയു ഒപ്പിട്ടത് 98 ഏപ്രില്‍ 25നും പൊക്രാന്‍ സ്ഫോടനം നടന്നത് അതിനുശേഷം 98 മെയ് 11-13നുമാണ്. എംഒയുവിനു പകരം കരാര്‍ ഒപ്പിടുന്നതിന് കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് സഹായധനം ലഭ്യമാക്കുന്നതു സംബന്ധിച്ച ധാരണകള്‍ ഉറപ്പിച്ചശേഷമേ സാധ്യമാകൂ എന്നാണ് ലാവ്ലിന്‍ പറഞ്ഞിരുന്നത്. എന്നാല്‍, 2000 മെയ് മാസത്തിനകം ഇത് സാധിക്കാതെ വന്നത് രാഷ്ട്രീയ സാഹചര്യങ്ങളാലാണ് (പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്നുളവായ) എന്നാണ് അവര്‍ അറിയിച്ചത്. പൊക്രാന്‍ സ്ഫോടനത്തെത്തുടര്‍ന്ന് ഇന്ത്യ നേരിട്ട ഉപരോധവും 'ബാലിശ'മാണെന്ന് നീലകണ്ഠന്‍ പറയാത്തത് ഭാഗ്യം. ധാരണപത്രം ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് പലവട്ടം പുതുക്കുകയാണുണ്ടായത്. പിന്നെങ്ങനെ ഓരോവട്ടവും പുതുക്കാന്‍ വരുമ്പോള്‍ വെള്ളം ചേര്‍ത്തിരുന്നെന്ന് ശര്‍മ പറയും? സമനിലതെറ്റിയോ നീലകണ്ഠന്? ലാവ്ലിന്‍ സമര്‍പ്പിച്ച കരടുകരാറിലെ ചില വ്യവസ്ഥകളെ സംബന്ധിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് എസ് ശര്‍മ ചെയ്തത്. സര്‍ക്കാര്‍നിലപാടിനനുസരിച്ച് കരാര്‍ ഭേദഗതിചെയ്ത് ഒപ്പിടണമെന്നുതന്നെയാണ് ശര്‍മയും ആവശ്യപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച ഭേദഗതി ലാവ്ലിന്‍ സ്വീകരിച്ചിട്ടും യുഡിഎഫ് സര്‍ക്കാര്‍ കരാറൊപ്പിട്ടില്ല എന്നതാണ് കാതലായ പ്രശ്നം. യഥാര്‍ഥത്തില്‍ കരാറില്‍ വെള്ളംചേര്‍ക്കലല്ല സംഭവിച്ചത്; അട്ടിമറിയാണ്. അത് ചെയ്തത് കടവൂര്‍ ശിവദാസനും. നീലകണ്ഠന്റെ കണ്ണ് ആ ഭാഗത്തേക്ക് പോകുന്നതേയില്ല.

പന്ത്രണ്ടുകോടി ചെലവാക്കി, ഇനി ഒരു പൈസയും തരാനില്ല എന്നാണ് നീലകണ്ഠന്റെ മറ്റൊരുവാദം. ചെലവാക്കിയ 12 കോടിയിലധികം ലാവ്ലിന്‍ സമാഹരിച്ചിട്ടുണ്ടോ എന്നും എങ്കില്‍ അത് എവിടെ പോയി എന്നറിയാനുമാണ് ആര്യാടന്‍ കത്തയച്ച് ചോദിച്ചത്. 12 കോടിയിലധികം ഒന്നുംതന്നെ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഹൈകമീഷണര്‍ വ്യക്തമാക്കിയത്. ആര്യാടന്റെ കത്തും ഹൈകമീഷന്റെ മറുപടിയും ചേര്‍ത്തുവച്ച് ഒരിക്കല്‍കൂടി വായിച്ചാല്‍ കാര്യം മനസ്സിലാകും. ധാരണപത്രം കരാറാക്കാനുള്ള ശ്രമം എല്‍ഡിഎഫ് കാലത്ത് തുടര്‍ച്ചയായി നടന്നെന്നും യുഡിഎഫ് വന്നപ്പോള്‍പ്പോലും ധാരണപത്രം നിലവിലുണ്ടായിരുന്നെന്നും ആന്റണിസര്‍ക്കാര്‍ ഒരുതവണ അത് പുതുക്കുകയും ബ്ളഡ് ബാങ്ക് പണിയാനുള്ള പണം ആ സമയത്ത് ലാവ്ലിന്‍ ചെലവാക്കുകയും ചെയ്തെന്നും കരാര്‍ ഒപ്പിടാന്‍ പലകുറി ലാവ്ലിന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് കടവൂര്‍ ശിവദാസന്‍ ഏകപക്ഷീയമായാണ് ധാരണപത്രം പുതുക്കാതിരുന്നതെന്നുമുള്ള വസ്തുതകള്‍ എന്തേ നീലകണ്ഠന്‍ മറച്ചുപിടിക്കുന്നു?

പലതവണ ഉത്തരംകിട്ടിയ ചോദ്യങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത് ആരെ വിഡ്ഢിയാക്കാനാണ്?

ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ലാവ്ലിന്‍ തയ്യാറാകുന്നത് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ കരാര്‍ അവര്‍ക്കു നല്‍കിയതിനുള്ള പ്രതിഫലമായിട്ടല്ല. അങ്ങനെയായിരുന്നെങ്കില്‍ എംസിസി സംബന്ധിച്ച വ്യവസ്ഥകള്‍ 96 ഫെബ്രുവരി 24ലെ നിര്‍വഹണകരാറില്‍ത്തന്നെ കാര്‍ത്തികേയന്‍ ചേര്‍ക്കുമായിരുന്നു. എന്നാല്‍, പദ്ധതിക്കുള്ള വായ്പ എടുക്കുന്ന സമയത്താണ് കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ക്യാന്‍സര്‍സെന്ററിനുള്ള പണം സമാഹരിച്ച് ആശുപത്രി സ്ഥാപിക്കാമെന്ന് ലാവ്ലിന്‍ സമ്മതിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം എംഒയു ഒപ്പിട്ടത്.

പതിനൊന്ന്:

നീലകണ്ഠന്‍ ആദ്യം മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട രേഖകള്‍ വായിക്കണം. പിന്നെ, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍ വായിക്കണം. താങ്കള്‍ പറയുന്നതുപോലെ ടെക്നിക്കാലിയ വന്ന വഴി സംശയകരമാണെങ്കില്‍ സിബിഐയോട് ചോദിക്കണം- എന്തേ നിങ്ങള്‍ ടെക്നിക്കാലിയയെ പ്രതിചേര്‍ത്തില്ല എന്ന്. ടെക്നിക്കാലിയയുടെ ഇടപെടലിലോ ചെയ്ത ജോലിയിലോ സിബിഐ കേസ് കണ്ടെത്തിയിട്ടില്ല. ധനസഹായം സമാഹരിച്ച് സര്‍ക്കാരിനോ ബോര്‍ഡിനോ പണമായി നല്‍കാമെന്ന് ചര്‍ച്ചകളില്‍ ലാവ്ലിനോ കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികളോ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? വിദേശസംഭാവന സ്വീകരിച്ച മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടുകളും രേഖകളും ഇന്ത്യാഗവമെന്റിന്റെ ആഭ്യന്തരമന്ത്രാലയം പരിശോധിക്കുകയുണ്ടായി. 13 കോടി രൂപയോളം വരുന്ന വിദേശസംഭാവനയില്‍ ഒരുവിധ ദുരുപയോഗമോ പണാപഹരണമോ പരിശോധനയില്‍ കാണുകയുണ്ടായില്ലെന്ന് ആഭ്യന്തരമന്ത്രാലയം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുണ്ട്. 2001 ഏപ്രില്‍ 26ന്റെ മന്ത്രാലയത്തിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെക്നിക്കാലിയയുടെ അക്കൌണ്ടില്‍ ഒരുകോടിയില്‍ താഴെയേ വന്നിട്ടുള്ളൂ എന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ലാവ്ലിന്‍ നേരിട്ട് പദ്ധതി നിര്‍വഹിക്കുകയായിരുന്നുവെന്നതിന് കൂടുതലെന്ത് തെളിവുവേണം? ആശുപത്രി അവിടെയുണ്ടെന്നതിനും അത് ഈ പറഞ്ഞത്രയും തുക ചെലവാക്കിയാല്‍മാത്രമേ ഉയര്‍ന്നുവരുമായിരുന്നുള്ളൂ എന്നതിനും തെളിവുവേണമെന്ന് നീലകണ്ഠന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചിത്രം പൂര്‍ണമായേനെ. എവിടെ കാണാച്ചരട്?

പന്ത്രണ്ട്:

ഗ്രാന്റ് തുക പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്ന് സിപിഐ എം പറയുന്നത് പദ്ധതിനിര്‍വഹണം ലാവ്ലിനെ യുഡിഎഫ് ഏല്‍പ്പിച്ച കാലത്ത് ഒപ്പിട്ട എംഒയു, നിര്‍വഹണകരാര്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. ലാവ്ലിന് കരാര്‍ കൊടുക്കാനുള്ള തീരുമാനമെടുത്ത യുഡിഎഫ് സര്‍ക്കാര്‍കാലത്ത് ആ പദ്ധതിയുടെ ചെലവ് ഇത്തരമൊരു ഗ്രാന്റുകൂടി ചേര്‍ത്താണെന്ന് കാണിക്കുന്ന ഏതെങ്കിലും രേഖ നീലകണ്ഠന്റെ കൈവശമുണ്ടോ? അതിനെല്ലാംശേഷം വിലയുടെ സ്വീകാര്യത എന്‍എച്ച്പിസിയെക്കൊണ്ട് പരിശോധിപ്പിച്ചത് പിണറായി വിജയന്‍ മന്ത്രിയായകാലത്താണെന്ന വസ്തുത നിഷേധിക്കാനാകുമോ? 2001നു ശേഷം വന്ന യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രികരാര്‍ ഒപ്പുവച്ച് മുഴുവന്‍ സഹായവും നേടിയെടുത്തിരുന്നെങ്കില്‍ എന്‍എച്ച്പിസി റിപ്പോര്‍ട്ട് നീലകണ്ഠന്‍ സ്വീകരിക്കുമായിരുന്നോ? എങ്കില്‍ കരാര്‍ ഒപ്പിടാതെ, ധാരണപത്രം കാലഹരണപ്പെടുത്തി ആശുപത്രിക്കുള്ള സഹായം നഷ്ടപ്പെടുത്തിയതുമാത്രമല്ലേ ഈ പദ്ധതിനിര്‍വഹണത്തിലെ ഏക പോരായ്മയായി വിലയിരുത്തപ്പെടേണ്ടത്? ഇനി നീലകണ്ഠന്‍ ആരുടെ തടി രക്ഷപ്പെടുത്താന്‍വേണ്ടിയാണ് ഈ ആരോപണമുന്നയിക്കുന്നതെന്ന് സ്വയംവിമര്‍ശപരമായി ചിന്തിക്കുമല്ലോ.

പതിമൂന്ന്:

സര്‍ക്കാര്‍ കരാറുകളില്‍ ടെന്‍ഡര്‍വഴി സുതാര്യത ഉറപ്പുവരുത്തി നടപ്പാക്കണമെന്നും സാമ്രാജ്യചരടുകളുള്ള വായ്പകള്‍ കരുതലോടെ മാത്രമേ സ്വീകരിക്കാവൂ എന്നതുമാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിതനയം. പിണറായി മന്ത്രിയായ രണ്ടരവര്‍ഷവും അതിനുശേഷവും ടെന്‍ഡറില്ലാതെ, സുതാര്യതയില്ലാതെ, സാമ്രാജ്യചരടുകളുള്ള ഒരു വായ്പയും എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി വാങ്ങുകയോ വാങ്ങാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. കേരളത്തിലെ പദ്ധതികളെല്ലാം ലാവ്ലിന് നല്‍കാമെന്ന് സമ്മതിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്നും എല്‍ഡിഎഫ് അത് അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും കാര്‍ത്തികേയന്റെ കാലത്തെ എംഒയു വായിച്ചാല്‍ നീലകണ്ഠന് മനസ്സിലാകും. പദ്ധതിനിര്‍വഹണവും വായ്പാ തിരിച്ചടവും പൂര്‍ത്തിയായല്ലോ. ഇപ്പോള്‍ കെഎസ്ഇബി അങ്ങനെതന്നെ നില്‍ക്കുകയല്ലേ. ഒരു ചരടും അതിനെ വരിഞ്ഞുമുറുക്കിയതായി കാണുന്നില്ലല്ലോ. മനോവിഭ്രാന്തിപൂണ്ട് എഡിബി വായ്പ, ഗൂഢാലോചന, കണ്ണൂര്‍ എന്‍റോ എന്നെല്ലാം പുലമ്പി ചോദ്യപരമ്പര അവസാനിപ്പിച്ചത് ദൌര്‍ഭാഗ്യകരമായി. അതിനെല്ലാം വല്ലവരും നീണ്ടുനിവര്‍ന്ന് ഉത്തരം പറഞ്ഞാല്‍ നീലകണ്ഠന്റെ മറ്റു പല കേസും പൊളിയും.

സിപിഐ എം സംസ്ഥാനസര്‍ക്കാരില്‍ പങ്കാളിത്തം വഹിക്കുമ്പോള്‍ ജനകീയ ജനാധിപത്യ സര്‍ക്കാരിന്റെ പരിപാടിയാണ് നടപ്പാക്കുക എന്ന് നീലകണ്ഠന് എങ്ങനെ വിവരം കിട്ടി എന്നറിയില്ല. നിലവിലുള്ള നിയമത്തിന്റെയും ചട്ടങ്ങളുടെയും ആവശ്യകതയുടെയും പരിധിക്കത്തുനിന്നുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കുന്നത്. അതില്‍ പാര്‍ടിവിരുദ്ധമായ ഒരു കാര്യവും നടന്നിട്ടില്ലെന്നാണ് പാര്‍ടിയുടെ പരമോന്നത സമിതി പരിശോധിച്ച് വ്യക്തമായ നിഗമനത്തിലെത്തിയത്.

"പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണവും ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ടോ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ടോ ഒരു അഴിമതിയിലും പിണറായി വിജയന്‍ ഉള്‍പ്പെട്ടിട്ടില്ല''

എന്നാണ് കേന്ദ്ര കമ്മിറ്റി സംശയത്തിന് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളെ കേസ് പഠിപ്പിക്കാന്‍ സ്വയം പ്രഖ്യാപിത വാധ്യാരായി ഡല്‍ഹിക്ക് വിമാനം കയറിയ നീലകണ്ഠന്റെ ആഗ്രഹമല്ല കേന്ദ്ര കമ്മിറ്റി തീരുമാനമെന്നര്‍ഥം. പാര്‍ടിയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഒന്ന് ഇളക്കിയെങ്കിലും നോക്കാനുള്ള സാഹസമാണ് മാതൃഭൂമിയിലൂടെ നീലകണ്ഠന്‍ നടത്തുന്നത്.

Friday, July 24, 2009

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം

ലാവ്ലിന്‍ കേസ് എന്ന് അറിയപ്പെടുന്ന പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ ജലവൈദ്യുത പദ്ധതി നവീകരണക്കരാറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നം സംസ്ഥാനത്തിന് കിട്ടുമായിരുന്ന 86 കോടി രൂപ കിട്ടാതെയായി എന്നതാണ്. ആ പണം കിട്ടിയിരുന്നെങ്കില്‍ കേസ് ഇല്ല എന്നര്‍ഥം. എന്തുകൊണ്ട് പണം കിട്ടിയില്ല, ആരാണതിനുത്തരവാദി എന്നിവയാണ് സ്വാഭാവികമായി ഉയരുന്ന തുടര്‍ചോദ്യങ്ങള്‍. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി പണം തരില്ലെന്ന് ലാവ്ലിന്‍ പറഞ്ഞിട്ടില്ല. ആശുപത്രിനിര്‍മ്മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത് അവര്‍ സമാഹരിച്ച് എത്തിച്ച പണംകൊണ്ടാണ്. തുടര്‍ന്ന് സഹായം നല്‍കാനുള്ള കരാറിന്റെ കരട് അവര്‍ ഉണ്ടാക്കിസമര്‍പ്പിച്ചതുമാണ്. അത് ഒപ്പിട്ടിരുന്നെങ്കില്‍, ഇന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഏഷ്യയിലെ ഏറ്റവും മികച്ച അര്‍ബുദരോഗ ചികിത്സാകേന്ദ്രമാകുമായിരുന്നു. കരാര്‍ ഒപ്പിടാതെ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ് 86കോടിയുടെ നഷ്ടത്തിന് ഉത്തരവാദി എന്ന് ഏതു കണ്ണുപൊട്ടനും തിരിച്ചറിയാം. അതുകാണാതെ, 1995 ആഗസ്ത് 10ന് ധാരണാപത്രം ഒപ്പിട്ടു തുടങ്ങി 2003 ജനുവരിയില്‍ പൂര്‍ത്തിയായ ഈ പദ്ധതിയില്‍ 1996 മെയ് മുതല്‍ 1999 ഒക്ടോബര്‍ വരെമാത്രം മന്ത്രിസ്ഥാനത്തിരുന്ന പിണറായി വിജയനെ ആക്ഷേപക്കുരുക്കിലാക്കി ഒറ്റപ്പെടുത്തി സംഹരിച്ചുകളയാമെന്ന ദുര്‍മോഹമാണ് സിപിഐ എമ്മിന്റെ ശത്രുക്കളെ നയിച്ചത്. ആ മോഹം നടപ്പില്ലെന്നാണ്, പാര്‍ടി കേന്ദ്രകമ്മിറ്റി പ്രശ്നം ആവര്‍ത്തിച്ചു ചര്‍ച്ചചെയ്ത് സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയത്. ഈ കേസിന്റെ യാഥാര്‍ഥ്യങ്ങള്‍ പൊതുജനങ്ങള്‍ക്കുമുന്നില്‍ പാര്‍ടി വിശദീകരിക്കുമ്പോള്‍, ഇന്നലെവരെ ഉയര്‍ത്തിയ വാദമുഖങ്ങള്‍ തകര്‍ന്നുവീഴുന്നതിന്റെ ജാള്യം സിപിഐ എം വിരുദ്ധ പ്രചാരകര്‍ക്കുണ്ട്. അത് സ്വാഭാവികവുമാണ്.

ആ ജാള്യം ഞെട്ടലായി മാറുന്നത് കാണണമെങ്കില്‍ സി ആര്‍ നീലകണ്ഠന്‍ മാതൃഭൂമിയില്‍ ജൂലൈ 22ന് എഴുതിയ ലേഖനം വായിക്കണം. ഇടയ്ക്കിടെ ഞെട്ടിത്തെറിക്കുന്ന കൊല്ലന്റെ ആലയിലെ മുയലിന്റെ അവസ്ഥയിലാണ് സാംസ്കാരിക നായകന്‍ ഇന്ന്. സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനം വന്നപ്പോഴാണ് ഒടുവിലത്തെ ഞെട്ടലുണ്ടായത്. വി എസ് അച്യുതാനന്ദനെതിരായ നടപടി 'ഒരു തരംതാഴ്ത്തല്‍ മാത്രം'! പിണറായി വിജയന്‍ കുറ്റവാളിയല്ലെന്ന കണ്ടെത്തല്‍ 'അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നത്'! നീലകണ്ഠന്‍ ഞെട്ടാന്‍ പോകുന്നതേയുള്ളൂ എന്നത് വേറെ കാര്യം.

നീലകണ്ഠന്‍ ലാവ്ലിന്‍ സംബന്ധിച്ച് ചോദ്യപരമ്പരയുമായി രംഗത്തുവരികയാണ്. അതങ്ങനെ തീരുന്ന സംശയങ്ങളല്ല. പാര്‍ടി പറയുന്നതിനപ്പുറം സംശയങ്ങള്‍ നിലനില്‍ക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കുറുക്കുവഴിയാണത്. സിപിഐ എം റിപ്പോര്‍ട്ടിങ്ങ് ഹാളില്‍ കുമ്മായംകൊണ്ട് തറയെഴുത്തു നടത്തിയവരുടേതില്‍നിന്ന് ഒട്ടും ഉയര്‍ന്നതല്ല ഈ മനോനില. സിബിഐയും വിജിലന്‍സും അന്വേഷിച്ച് തള്ളിക്കളഞ്ഞവകൂടി പുതിയ മട്ടില്‍ സംശയങ്ങളാകുന്നുണ്ട്. അവയ്ക്ക് 'ജനാധിപത്യ രീതിയില്‍' മറുപടി കിട്ടുമെന്ന് പ്രതീക്ഷയില്ലപോലും. ജനാധിപത്യ വിരുദ്ധരീതിയില്‍ എന്തു മറുപടിയാണാവോ പ്രതീക്ഷിക്കുന്നത്. നീലകണ്ഠന്‍ ഒരു പുസ്തക രചനയിലാണെന്ന് കേട്ടിരുന്നു. മിച്ചസമയം ചാനല്‍ചര്‍ച്ചയ്ക്ക് കൊടുത്തു. മാതൃഭൂമിയല്ലാതെ ഒരു പത്രവും വായിക്കാറുമില്ല. അതുകൊണ്ട്, പുതിയതെന്ന മട്ടില്‍ അവതരിപ്പിക്കുന്ന സംശയങ്ങള്‍ക്ക് അക്കമിട്ടുള്ള മറുപടി പലകുറി വന്ന വിവരമൊന്നും അറിഞ്ഞുകാണില്ല. അച്ചടിച്ചു വന്ന സംശയങ്ങളല്ലേ. സമയം, സ്ഥലം, ഔചിത്യം എന്നിവ കണക്കിലെടുത്ത് ചുരുങ്ങിയ വാക്കുകളില്‍ മറുപടി നല്‍കാതിരിക്കാനാവില്ല. ഇതില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങളില്‍ സംശയം ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ നീലകണ്ഠന് സ്വാഗതം-ദേശാഭിമാനി ലൈബ്രറിയില്‍ പത്രഫയല്‍ പരിശോധനയ്ക്കുള്ള അവസരമുണ്ട്.

നീലകണ്ഠന്റെ സംശയം ഒന്ന്:

ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ഇപ്പോഴും ഉന്നയിക്കുന്നുണ്ടോ? കേന്ദ്രകമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ ഇതില്ല. ഹൈക്കോടതി വിധിപ്രകാരം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണം കോണ്‍ഗ്രസ്സും യുഡിഎഫും നടത്തിയ ഗൂഢാലോചനയാണോ? കാര്‍ത്തികേയനെതിരെ പുനരന്വേഷണം വേണമെന്ന കോടതി നിലപാടിനെ അംഗീകരിക്കുന്നുì പാര്‍ട്ടിയെങ്കില്‍ പിണറായിക്കെതിരായ കുറ്റപത്രം സ്വീകരിച്ച കോടതി നിലപാടിനെയും അംഗീകരിക്കേണ്ടതില്ലേ? പ്രശ്നത്തെ വലതുപക്ഷ ഗൂഢാലോചനയാക്കി അവതരിപ്പിച്ച് ഇടതുപക്ഷത്തുള്ളവെര കൂടെ നിര്‍ത്താനുള്ള കപടതന്ത്രം മാത്രമല്ലേ ഇത്? കാര്‍ത്തികേയന് പങ്കുണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്നല്ലേ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുക?

ഉത്തരം:

കേന്ദ്രകമ്മിറ്റി പറയുന്നു-"രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് എതിരായി കള്ളക്കേസുകള്‍ ചുമത്തുന്നതിന് സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പിണറായി വിജയന്റെ പേരിലുള്ള ഈ കേസ്''. "കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും.'' 2006 മാര്‍ച്ച് 11, 12 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം മുതല്‍ 2009 ജൂലൈ 10നും 11നും ചേര്‍ന്ന കേന്ദ്രകമ്മിറ്റിവരെ ആവര്‍ത്തിച്ച ഈ നിലപാടില്‍ പാര്‍ടിക്ക് സംശയമുണ്ടായിട്ടില്ല. കോടതിയുടെ മേല്‍നോട്ടത്തിലല്ല ലാവ്ലിന്‍ കേസന്വേഷണം നടന്നത്. കോടതി അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുക മാത്രമാണ് ചെയ്തത്. വിചാരണ പൂര്‍ത്തിയാക്കുന്ന വേളയില്‍ മാത്രമേ കോടതി സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കുമോ തള്ളുമോ എന്നെല്ലാം തീരുമാനിക്കാന്‍ കഴിയൂ. 2006 ഫെബ്രുവരി 27ന് വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചശേഷം മൂന്നാംദിവസം 2006 മാര്‍ച്ച് ഒന്നിന് (മൂന്നുദിവസത്തിനുള്ളില്‍) പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയല്ലാതെ മറ്റെന്താണ്.

കാര്‍ത്തികേയന് ഇതില്‍ പങ്കുണ്ടെന്ന് പറഞ്ഞത് സിപിഐ എം അല്ല, സിബിഐ തന്നെയാണ്. കേസിലെ ഗൂഢാലോചനയുടെ തുടക്കം ടെന്‍ഡറില്ലാതെ എംഒയു വഴി ലാവ്ലിനെ കരാര്‍ ഏല്‍പ്പിച്ചതാണെന്നും കാര്‍ത്തികേയന്‍ ഈ ഗൂഢാലോചനയുടെ സ്ഥാപകനാണെന്നും സിബിഐയാണ് പറഞ്ഞത്. ഗൂഢാലോചനയുടെ സ്ഥാപകനായ കാര്‍ത്തികേയന്‍ പ്രതിയല്ലാതെ ഗൂഢാലോചനക്കുറ്റം മറ്റുള്ളവരില്‍ ചുമത്തുന്നതിന്റെ പൊരുത്തക്കേടിനെയാണ് സിപിഐ എം ചോദ്യംചെയ്തത്. അഡ്വക്കറ്റ്ജനറലിന്റെ നിയമോപദേശത്തിലും ഇതുതന്നെയാണ് സൂചിപ്പിച്ചത്. മന്ത്രിസഭാ തീരുമാനത്തിലും ഇത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പൊരുത്തക്കേട് കാണാതെ പോയത് ഗവര്‍ണറും സിബിഐയും മാത്രമാണ്. ഈ പൊരുത്തക്കേടു തന്നെയാണ് സിബിഐ കോടതിയും ചൂണ്ടിക്കാണിച്ചത്. ഇതിനോട് സിപിഐ എം വിയോജിക്കേണ്ട കാര്യമെന്ത്? ഇതില്‍ എന്ത് കപടതന്ത്രമാണുള്ളത്? സാധാരണ ജനങ്ങള്‍ക്കു മുന്നില്‍ എല്ലാ കാര്യങ്ങളും പുറത്തുവരണമെന്ന ആഗ്രഹംതന്നെയാണ് സിപിഐ എമ്മിന്റേത്. അതുകൊണ്ടാണല്ലോ നീലകണ്ഠനുപോലും മറുപടി എഴുതുന്നത്. ലാവ്ലിന്‍ പ്രശ്നത്തിന്റെ എല്ലാ വശങ്ങളും കാര്‍ത്തികേയന്റെ പങ്കാളിത്തമടക്കം ചര്‍ച്ചചെയ്യുന്നതും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നതും സിപിഐ എം മാത്രമാണ്.

നീലകണ്ഠനെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത് പ്രശ്നത്തിന്റെ ഒരു വശംമാത്രം ചര്‍ച്ച ചെയ്യാനാണ്. നീലകണ്ഠന്‍തന്നെ പറയുന്നു-"ലാവലിന്‍ സംബന്ധിച്ച രേഖകളടങ്ങിയ പുസ്തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ പല കേന്ദ്രനേതാക്കള്‍ക്കും നേരിട്ടു നല്‍കാന്‍ അവസരമുണ്ടായപ്പോള്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ അവര്‍തന്നെ ഇക്കാര്യം സമ്മതിച്ചതുമാണ്''. അദ്ദേഹം മലയാളത്തില്‍ പുസ്തകമെഴുതി; അത് ഇംഗ്ളീഷിലാക്കി (എല്ലാം ദിവസങ്ങള്‍ക്കുള്ളില്‍) കഷ്ടപ്പെട്ട് വിമാനക്കൂലിയൊപ്പിച്ച് ഡല്‍ഹിയില്‍ ചെന്ന് സിപിഐ എമ്മിന്റെ കേന്ദ്രനേതാക്കളെ ഓരോരുത്തരെയായി കണ്ട് ആ പുസ്തകം സൌജന്യമായി വിതരണംചെയ്തു. പോരാഞ്ഞ്, ചാനലുകാരെ വിളിച്ചു വരുത്തിയും ചെന്നുകണ്ടും ലാവ്ലിന്‍ കഥകള്‍ വിളമ്പി. അതിലും മതിവരാതെ, സിഎന്‍എന്‍-ഐബിഎന്‍ ചാനലില്‍ വഴിപോക്കന്റെ വേഷത്തില്‍ അവതരിച്ച് ലാവ്ലിന്‍ പ്രശ്നത്തില്‍ കേരളത്തിലെ സിപിഐ എം തകരാന്‍ പോവുകയാണെന്ന് പ്രവചനം നടത്തി. എന്താണ് പ്രചോദനം? എവിടെനിന്നു കിട്ടുന്നു ഇതിനെല്ലാമുള്ള പണം? ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നതിന് താങ്കളുടെ ഈ വെപ്രാളത്തിനും അമിതാവേശത്തിനുമപ്പുറം എന്തുവേണം തെളിവ്? വലതുപക്ഷം മാത്രമല്ല, ഇടതുപക്ഷ വേഷമണിഞ്ഞ നീലകണ്ഠനെപ്പോലുള്ളവരും ഗൂഢാലോചനയില്‍ പങ്കാളികളാണ്.

കോടതി കുറ്റപത്രം സ്വീകരിച്ചതിനെ സിപിഐ എം തള്ളിപ്പറഞ്ഞിട്ടില്ല. കോടതിയിലെത്തിയ കേസ് നിയമപരമായി നേരിടുമെന്നുതന്നെയാണ് പറഞ്ഞത്. അങ്ങനെ നേരിടുന്നത് നിയമത്തിന്റെ ഏതെങ്കിലും ഒരുഭാഗത്തുമാത്രമായിരിക്കണം, നിരപരാധിത്വം തെളിയിക്കാനുള്ള നിയമപരമായ മറ്റൊരു വഴിയും നോക്കാന്‍ പാടില്ല എന്നെല്ലാം നീലകണ്ഠന് ആഗ്രഹിക്കാം.

സംശയം രണ്ട്:

കരാര്‍ യുഡിഎഫ് ഒപ്പിട്ടതാണെന്നും തങ്ങള്‍ വെറും ഒരനുബന്ധം ചേര്‍ക്കുക മാത്രമാണുണ്ടായതെന്നും പറയുന്നത് തെറ്റല്ലേ? പാരീസില്‍ പോയി കേസ് നടത്തേണ്ടിവരുമായിരുന്നു ഇങ്ങനെ ചെയ്തില്ലെങ്കില്‍ എന്നു പറഞ്ഞത് അസത്യമല്ലേ? 1998 ജൂലായില്‍ പിണറായി വിജയന് കാനഡയിലെ ഇഡിസിയുമായി വായ്പക്കരാര്‍ ഒപ്പിട്ടശേഷം മാത്രമല്ലേ യു.ഡി.എഫിന്റെ കരാര്‍ പ്രാബല്യത്തിലായത്? (കസള്‍ട്ടന്‍സി കരാര്‍ 13ാം വകുപ്പ്) അതുവരെ ഈ കരാര്‍ ലംഘിച്ചാല്‍ ഒരു ആര്‍ബിട്രേഷനും കേസും ഇല്ലായിരുന്നുവെന്നതല്ലേ സത്യം? യു.ഡി.എഫ്. കരാര്‍ 24 കോടിയുടേതും എല്‍ഡിഎഫ്. കരാര്‍ 243 കോടിയുടേതുമായിരുന്നില്ലേ? യു.ഡി.എഫ്. കരാര്‍ ഇന്ത്യന്‍ നിയമങ്ങളനുസരിച്ചുള്ളതും എല്‍ ഡി.എഫ്. ഒപ്പിട്ട വായ്പക്കരാര്‍ കാനഡയിലെ ഒടേറിയോ പ്രവിശ്യയിലെ നിയമങ്ങള്‍ക്കനുസരിച്ചുമല്ലേ? ഈ വ്യവസ്ഥയെ അന്നത്തെ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരും മന്ത്രി ടി. ശിവദാസമേനോനും എതിര്‍ത്തിരുന്നില്ലേ? ഒരു പരമാധികാരരാജ്യത്തിനു ചേരാത്ത വ്യവസ്ഥയാണിതെന്ന് ഇവര്‍ ഫയലില്‍ എഴുതിയില്ലേ? അന്താരാഷ്ട്ര കരാറായതിനാല്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തികകാര്യ നിയമവകുപ്പുകളുടെ അഭിപ്രായം തേടണമെന്നിവര്‍ എഴുതിയില്ലേ? ഇതെല്ലാം ചെയ്തിരുന്നുവോ?

ഉത്തരം:

യുഡിഎഫ് തുടങ്ങിവച്ച കരാര്‍ അനിവാര്യമായ ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നു നടത്തി എന്ന പച്ചപ്പരമാര്‍ഥം നീലകണ്ഠന് മറച്ചുവയ്ക്കാനാകുമോ? ധാരണാ പത്രവും അടിസ്ഥാന കരാറായ സപ്ളൈകരാറും യുഡിഎഫ് ഉണ്ടാക്കി. മാറിവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോയി. (പിണറായി വിജയന്‍ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല എന്ന വസ്തുത നീലകണ്ഠന്റെ അറിവിലേക്ക് ഓര്‍മിപ്പിക്കുന്നു)എല്‍ഡിഎഫ് കാലത്ത് പദ്ധതി നടത്തിപ്പുമായി 1997ഫെബ്രുവരി 10നും 1998 ജൂലൈ അഞ്ചിനും ഒപ്പിട്ടത് കാര്‍ത്തികേയന്റെ കാലത്ത് 1996 ഫെബ്രുവരി 24ന് ഒപ്പിട്ട കരാറിനുള്ള അനുബന്ധങ്ങളാണ്. ഈ അനുബന്ധ കരാറുകള്‍ വായിച്ചുനോക്കിയാല്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ക്കൊഴിച്ച് മറ്റെല്ലാറ്റിനും 1996 ഫെബ്രുവരി 24ലെ കരാര്‍ ബാധകമാണെന്ന് നീലകണ്ഠന് ബോധ്യപ്പെടാവുന്നതേയുള്ളൂ.

96 ഫെബ്രുവരി 24ന് ഒപ്പുവച്ച അടിസ്ഥാന കരാറിന്റെ 17-ാം വകുപ്പ് പ്രകാരം, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം. തര്‍ക്കപരിഹാരത്തിന് കേസ് നടത്താന്‍ പാരീസില്‍ പോകണം. ഗ്ളോബല്‍ ടെന്‍ഡര്‍ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കേണ്ടിവരും. പുതിയ വിദേശവായ്പ കണ്ടെത്തണം.

നേര്യമംഗലം പവര്‍ പ്രോജക്ടില്‍ എബിബി കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം (കരാര്‍ പോലുമല്ല) ഒപ്പുവച്ചിരുന്നു. അത് റദ്ദാക്കി ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചു. എബിബി നാല് വര്‍ഷം കേസ് നടത്തി. യുഡിഎഫിന്റെ കാലത്ത് കേസ് തോറ്റു. പദ്ധതി എബിബിക്കുതന്നെ നല്‍കാനായിരുന്നു വിധി. ഈ ദുര്‍ഗതിതന്നെ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികള്‍ക്ക് ഉണ്ടാകുമായിരുന്നു. അങ്ങനെ വരണമെന്ന് നീലകണ്ഠന്റെ നശീകരണബുദ്ധിക്ക് ആഗ്രഹിക്കാം. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന് അത് കഴിയില്ലല്ലോ.

1996 ഫെബ്രുവരി 24ന്റെ കരാര്‍തന്നെ കനഡയിലെ ഇഡിസിയില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനും അതുപയോഗിച്ച് സാധനസാമഗ്രികള്‍ വാങ്ങിക്കുന്നതിനും ലാവ്ലിന്‍ ഈ പദ്ധതികളുടെ നവീകരണം പൂര്‍ത്തീകരിച്ച് കമീഷനിങ് നടത്താനുമുള്ളതാണ്. വായ്പ ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ ലാവ്ലിന്‍ പണി ആരംഭിക്കേണ്ടതുള്ളൂ എന്നു ചുരുക്കം. വായ്പ ലഭ്യമാക്കുന്നതും ലാവ്ലിന്റെ സേവനങ്ങളില്‍പെടുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ ലാവ്ലിന്‍ മുന്നോട്ടുനീക്കുകയും കെഎസ്ഇബി 1997 ഫെബ്രുവരി രണ്ടിനുമുമ്പുതന്നെ ലാവ്ലിന്‍ മുഖാന്തരം ഇഡിസിയുമായുള്ള ചര്‍ച്ചകളും കത്തിടപാടുകളും നടത്തുകയും ചെയ്തിട്ടുണ്ട്. ആ അവസരത്തില്‍ കനേഡിയന്‍ വായ്പ വേണ്ടെന്നുവയ്ക്കുന്നതും കരാറിലെ 17-ാം വകുപ്പുപ്രകാരം ആര്‍ബിട്രേഷന്‍ വിഷയമാകുമെന്നു മനസ്സിലാക്കാന്‍ കൈരേഖ നോക്കി പ്രവചനം നടത്തേണ്ടതില്ല. കനഡയില്‍ നിന്ന് വായ്പ ലഭ്യമാക്കാനും സാധനസാമഗ്രികള്‍ വാങ്ങി നവീകരണപ്രവൃത്തി പൂര്‍ത്തീകരിക്കാനുമല്ലാതെ മറ്റെന്ത് ആവശ്യത്തിനാണ് കാര്‍ത്തികേയന്‍ 96 ഫെബ്രുവരി 24ന് നിര്‍വഹണ കരാര്‍ ഒപ്പിട്ടത്?

പതിനേഴാം വകുപ്പില്‍ "ഈ കരാര്‍ പ്രകാരം കെ.എസ്.ഇ.ബിയും എസ്.എന്‍.സി ലാവ്ലിനും തമ്മില്‍ ഉണ്ടാകുന്ന ഏതൊരു തര്‍ക്കവും അവകാശവാദവും അല്ലെങ്കില്‍ കരാര്‍ ലംഘിച്ചതായുള്ള ആക്ഷേപങ്ങളും പരസ്പര ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്നും അങ്ങനെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പാരീസിലെ ആര്‍ബിട്രേഷന് വിടണമെന്നും'' വ്യക്തമാക്കുന്നു. ഇതിനര്‍ഥം 1996 ഫെബ്രുവരിയിലെ എഗ്രിമെന്റിനെത്തുടര്‍ന്ന് ഏര്‍പ്പെടേണ്ട വായ്പക്കരാര്‍ സംബന്ധിച്ച് കെഎസ്ഇബി നടപടിക്രമങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍പ്പോലും തര്‍ക്കവുമായി ലാവ്ലിന് പാരീസില്‍ കേസ് കൊടുക്കാമെന്നാണ്. കരാറിലെ 13-ാം വകുപ്പും 15, 16 വകുപ്പുകളില്‍ പറയുന്ന സസ്പെന്‍ഷന്‍, ടെര്‍മിനേഷന്‍ എന്നിവയും 17-ാം വകുപ്പിന് വിധേയമായി മാത്രമാണ് നിലനില്‍ക്കുന്നത്. കനഡയിലെ ധനസ്ഥാപനമായ ഇഡിസിയുമായുള്ള വായ്പക്കരാറിലാണ് ഒടേറിയോ പ്രവിശ്യാ നിയമങ്ങള്‍ ബാധകമാണെന്ന് പറയുന്നത്. എല്‍ഡിഎഫ് കാലത്ത് ഒപ്പിട്ട അനുബന്ധ കരാറുകളിലൊന്നുംതന്നെ ഒടേറിയോ പ്രവിശ്യാ നിയമം ബാധകമാക്കിയിട്ടില്ല.

ഇന്ത്യയിലടക്കം ഏതൊരു രാജ്യത്തും വാണിജ്യ വായ്പാ ഇടപാടുകള്‍ വായ്പ നല്‍കുന്ന രാജ്യത്തിന്റെ നിയമത്തിന് വിധേയമാണ്. അതത് രാജ്യങ്ങളിലെ റിസര്‍വ് ബാങ്കുകളും സര്‍ക്കാരുകളുമാണ് ഇതു സംബന്ധിച്ച നിയമങ്ങള്‍ രൂപീകരിക്കുന്നത്. അതുകൊണ്ടുതന്നെ കനഡയില്‍നിന്ന് ലഭ്യമാക്കുന്ന വായ്പയ്ക്ക് ഇന്ത്യന്‍നിയമം ബാധകമാക്കണമെന്ന് ആഗ്രഹിക്കാം പക്ഷേ, പ്രായോഗികമല്ല. ഒടേറിയോ പ്രവിശ്യയിലെ നിയമം ബാധകമാക്കിയ വായ്പക്കരാര്‍ പ്രകാരം എടുത്ത വായ്പയും അതുവഴി നടത്തിയ നവീകരണവും രാജ്യത്തിന്റെ പരമാധികാരത്തെ എങ്ങനെ ബാധിച്ചെന്ന് നീലകണ്ഠന്‍ വിശദമാക്കിയാല്‍ കൊള്ളാം. സിബിഐക്കുപോലും ഇതില്‍ കേസില്ല. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം 1998 ജൂണ്‍ 19ന് ജി (557)/97ഇസിബി പ്രകാരം വായ്പക്കരാര്‍ ഒപ്പിടുന്നതിനു മുമ്പുതന്നെ ലഭ്യമായിട്ടുണ്ട്. ആ രേഖ സിബഐതന്നെ ഹാജരാക്കിയിട്ടുമുണ്ട്. രാമായണംതന്നെ രചിച്ച നീലകണ്ഠന്‍ ഈ സീതയെമാത്രം കാണാതെ പോയി. നാട്ടിലെ ബാങ്കില്‍നിന്ന് ലോണ്‍ വാങ്ങാന്‍ ചെന്നാല്‍ ബാങ്കിന്റെ വ്യവസ്ഥകളാണോ നീലകണ്ഠന്‍ സ്വന്തമായി ഉണ്ടാക്കുന്ന വ്യവസ്ഥകളാണോ അംഗീകരിക്കുക? മണ്ടത്തരം വിളമ്പുന്നതിനും വേണ്ടേ പരിധി?

അടുത്തത്, 'എല്‍ഡിഎഫ്. കരാര്‍ 243 കോടിയുടേതുമായിരുന്നില്ലേ' എന്നചോദ്യം. ആയിരുന്നില്ല. 131.27 കോടി രൂപയുടെ സാധനസാമഗ്രികള്‍ കനഡയില്‍നിന്ന് വാങ്ങാനുള്ള കരാറാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ് ലാവ്ലിനുമായി ഒപ്പുവച്ചത്. കസല്‍ട്ടന്‍സി ഫീസ് നിശ്ചയിച്ചത് 17.88 കോടി രൂപ. ആകെ 149.15 കോടി. യുഡിഎഫ് ഒപ്പുവച്ച കസല്‍ട്ടന്‍സി കരാറില്‍, സാധന സാമഗ്രികളുടെ വില 157.40 കോടി. കസല്‍ട്ടന്‍സി ഫീസ് 24.04 കോടി. ആകെ 181.44 കോടി. ഏതുവലുത്, ഏതുചെറുത് എന്ന് മനസ്സിലാക്കാനുള്ള ഗണിതവിജ്ഞാനം സാംസ്കാരിക പടുവിന് ഇല്ലേ ആവോ.

(അവസാനിക്കുന്നില്ല)

വലതുപക്ഷ ഏജന്റിന്റെ സംശയരോഗം അവസാന ഭാഗം ഇവിടെ

Wednesday, July 1, 2009

പുതിയ മാധ്യമ പാഠം

ബ്രഹ്ത് പറഞ്ഞത്, ദൈവത്തിനുപോലും വഴികാട്ടിയാണ് പത്രങ്ങള്‍ എന്നാണ്. ഗ്യാസ്‌ചേമ്പറിന് ഒരുസമയം നൂറുകണക്കിനാളുകളെ കൊല്ലാനാകുമെങ്കില്‍ നല്ലൊരു നുണയ്ക്ക് ദശലക്ഷങ്ങളെ കൊല്ലാനാകുമെന്നു പറഞ്ഞത് സാക്ഷാല്‍ ഗീബല്‍സാണ്. "സംഗതി അറിഞ്ഞോ'' എന്ന ചോദ്യം കേട്ടാല്‍ "ഇല്ല; എന്താണ് '' എന്നാവും നമ്മുടെ ഉത്തരം. അറിയാത്ത സംഗതി വിവരിക്കുമ്പോള്‍ താല്‍പ്പര്യത്തോടെ നാം കേട്ടിരിക്കുന്നുണ്ടെങ്കില്‍ അതില്‍ വാര്‍ത്തയുണ്ടെന്നു മനസ്സിലാക്കാം എന്നാണ് പത്രപ്രവര്‍ത്തകരെ ആദ്യം പഠിപ്പിക്കുന്ന പാഠങ്ങളിലൊന്ന്. അത് പഴയപാഠം. ഇക്കാലത്ത് താല്‍പ്പര്യം ജനിപ്പിക്കാന്‍ യഥാര്‍ഥ സംഭവങ്ങള്‍ മാത്രം വിവരിച്ചതുകൊണ്ട് ഫലമില്ലെന്നു വന്നിരിക്കുന്നു. സംഭവവിവരണം പത്രങ്ങളേക്കാള്‍ നന്നായി ദൃശ്യമാധ്യമങ്ങള്‍ നടത്തുമ്പോള്‍ ഫീച്ചര്‍ സ്വഭാവത്തിലേക്കും വിശകലന വാര്‍ത്തകളിലേക്കും പത്രങ്ങള്‍ക്ക് കടക്കേണ്ടിവരുന്നു. അതുംപോരാഞ്ഞ് മറ്റൊരു രീതിയും പ്രചാരത്തില്‍വന്നിട്ടുണ്ട്. അത്തരമൊരു സവിശേഷ സ്വഭാവത്തിലുള്ള വാര്‍ത്ത 'മാതൃഭൂമി' പ്രസിദ്ധീകരിച്ചത് (തലക്കെട്ട്-ഔദ്യോഗികവിഭാഗത്തില്‍ ചേരിതിരിവ്) അതേപടി ഇവിടെ:

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക പൊളിറ്റ്ബ്യൂറോ യോഗം ചേരാനിരിക്കെ, കേരളത്തിലെ സിപിഎം ഔദ്യോഗിക വിഭാഗത്തില്‍ പുതിയ ചേരിതിരിവുകള്‍ ഉടലെടുക്കുന്നതായി സൂചന. സംസ്ഥാനത്ത് ഭരണ-സംഘടനാനേതൃത്വത്തില്‍ മാറ്റം വരുത്താന്‍ പിബി തീരുമാനിക്കുന്നതായുള്ള സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ വിദേശപര്യടനത്തിലുള്ള മുതിര്‍ന്ന പിബി അംഗം സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ തിരിച്ചെത്തിയതിനുശേഷമേ ഇക്കാര്യത്തില്‍ ധാരണയിലെത്തൂ. ഭരണ-സംഘടനാതലങ്ങളില്‍ മാറ്റം വരുത്താന്‍ പിബി തീരുമാനിക്കും എന്ന കണക്കൂകൂട്ടലില്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റാനുള്ള ചില നേതാക്കളുടെ ശ്രമങ്ങളാണ് ഔദ്യോഗികവിഭാഗത്തിനുള്ളില്‍ പുതിയ ചേരിതിരിവിന് കാരണമായത്. സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ ചുമതലയില്‍നിന്ന് മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്രകമ്മിറ്റിയംഗങ്ങളില്‍ മൂന്നുപേരെങ്കിലും ആ സ്ഥാനം ലക്ഷ്യമിട്ട് നീങ്ങുന്നു. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തില്‍ വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട ആളാണത്രെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമാക്കി കരുക്കള്‍ നീക്കുന്നത്. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന പൊളിറ്റ്ബ്യൂറോ അംഗത്തിന്റെ അനുഗ്രാഹാശിസ്സും ഇദ്ദേഹത്തിനുള്ളതായി കേള്‍ക്കുന്നു. ഭരണ-സംഘടനാനേതൃത്വത്തില്‍നിന്ന് നിലവിലുള്ളവര്‍ മാറിയാല്‍ ആ സ്ഥാനത്തേക്ക് സ്വാഭാവികമായി പരിഗണിക്കേണ്ടത് പിബി അംഗമായ മന്ത്രിസഭയിലെ രണ്ടാംസ്ഥാനക്കാരനെയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ സാധ്യതയ്ക്ക് തടയിടാനാണ് ചില മന്ത്രിപുത്രന്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് എന്നാണറിയുന്നത്. ഈ ആരോപണങ്ങളുടെ ഉറവിടം പാര്‍ടിക്കുള്ളില്‍നിന്നുതന്നെയാണെന്നാണ് സൂചന. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനത്തിന്റെ നേതൃത്വത്തില്‍ നില്‍ക്കുന്നതും ഇദ്ദേഹംതന്നെ. അടുത്ത പിബി യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ജൂലായ് 10, 11 തീയതികളിലാണ് സംസ്ഥാനകമ്മിറ്റിയോഗം നടക്കുന്നത്. ഈ യോഗത്തില്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും പരിശോധിക്കുമെന്നറിയുന്നു. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തില്‍ നേതാക്കളുടെ മക്കള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ക്രിസ്ത്യന്‍ സമുദായത്തെ ഇളക്കിവിട്ടത് പള്ളിമേധാവികളാണെന്ന് തിരഞ്ഞെടുപ്പ് അവലോകനരേഖ വിശദീകരിക്കുന്നുണ്ട്. അതിനാല്‍ ആ സമുദായത്തെ സിപിഎമ്മിനോട് കൂടുതല്‍ അടുപ്പിക്കാന്‍ അവര്‍ക്ക് സ്വീകാര്യനായ ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തിരുത്തണം എന്ന ചര്‍ച്ചയും അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഔദ്യോഗികവിഭാഗം ആദ്യം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത് പാലോളി മുഹമ്മദ്കുട്ടിയെയായിരുന്നു. എന്നാല്‍ അനാരോഗ്യംമൂലം ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഒരു സ്ഥാനത്തേക്കും റഞ്ഞുകേള്‍ക്കുന്നില്ല. ഏതായാലും അടുത്ത പിബി യോഗത്തോടെ സിപിഎം കേരളഘടകത്തിലെ ഗ്രൂപ്പ് സമവാക്യം മാറുമെന്നാണ് സൂചന.“

പുതിയ തരം വാര്‍ത്തയെഴുത്തിന്റെ ടിപ്പിക്കല്‍ ഉദാഹരണമായിത്തന്നെ ഈ വാര്‍ത്തയെ കാണാം.

ആദ്യവാചകംതന്നെ, വ്യാജപ്രസ്താവനയാണ്. "എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പൊളിറ്റ്ബ്യൂറോ യോഗം'' വിളിക്കാന്‍ സിപിഐ എം തീരുമാനിച്ചിട്ടില്ല. കേരളത്തില്‍ നിലനില്‍ക്കുന്ന സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് പിബി ചേരുന്നതെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍, ഒരു വ്യാജപ്രസ്താവനയില്‍ കെട്ടിപ്പടുത്തതാണ് ഈ വാര്‍ത്തയത്രയുമെന്ന് വ്യക്തമാകും. വാര്‍ത്തയ്ക്കിടയില്‍ നാലിടത്ത് ലേഖകന് എവിടെനിന്നോകിട്ടിയ 'സൂചന'യാണ്. ആര്, എന്ത്, എവിടെ, എങ്ങനെ, എപ്പോള്‍, എന്തുകൊണ്ട് എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്കുത്തരമാകണം വാര്‍ത്ത എന്നുമുണ്ട് 'പഴയ' പാഠത്തില്‍. ഇവിടെ മാതൃഭൂമി ലേഖകന് അതൊന്നും ബാധകമല്ല. 'സൂചന', 'അത്രെ', 'കേള്‍ക്കുന്നു', 'അറിയുന്നത്','അണിയറയില്‍' എന്നെല്ലാമുള്ള പ്രയോഗങ്ങളാണ് വാര്‍ത്തയ്ക്കടിസ്ഥാനം. അതായത്, ലേഖകന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളോ, മറ്റാരെങ്കിലും വിളമ്പിക്കൊടുത്ത വിവരങ്ങളോ രണ്ടാമതൊന്നാലോചിക്കാതെ പത്രക്കടലാസില്‍ അച്ചടിച്ചിരിക്കുന്നു എന്നര്‍ഥം. എങ്ങനെ വാര്‍ത്ത എഴുതരുത് എന്ന് പഠിപ്പിക്കാന്‍ ഈ വാര്‍ത്ത ധാരാളം.

ദീര്‍ഘമായ വാര്‍ത്തയില്‍ രണ്ടുകാര്യമാണ് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നത്. ഒന്നാമത്തേത്, പിബിയും സംസ്ഥാനകമ്മിറ്റിയും യോഗം ചേരുന്നു എന്നത്. അത് എല്ലാവരും അറിഞ്ഞ പഴംകഥയാണ്. പഴകിപ്പോയാല്‍ വാര്‍ത്തയില്ല. രണ്ടാമത്തെ യാഥാര്‍ഥ്യം, വാര്‍ത്തയില്‍ ലേഖകന്‍ എഴുതിയ പേരുകളിലുള്ളവരെല്ലാം ജീവിച്ചിരിക്കുന്നവര്‍തന്നെയാണ് എന്നത്. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമാണല്ലോ എം പി വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ മകന്‍ ശ്രേയാംസ്കുമാര്‍ ഇപ്പോഴും പത്രത്തിന്റെ ഭരണസമിതിയിലില്ല. ആ ബോഡിലേക്ക് കയറിപ്പറ്റാന്‍ ശ്രേയാംസ് ചെയ്യാനിടയുള്ള കാര്യങ്ങള്‍ ഒരു പത്രലേഖകന്‍ ഭാവനയില്‍ കണ്ട് വാര്‍ത്തയായി എഴുതിയാല്‍ എന്താകും അവസ്ഥ? അദ്ദേഹത്തിന്റെ സ്വഭാവവിശേഷങ്ങള്‍ ഉദ്ധരിച്ച് അത്തരമൊരു വാര്‍ത്തവന്നാല്‍ അച്ഛനും മകനും വക്കീല്‍നോട്ടീസുകളയച്ച് തളര്‍ന്നിരിക്കേണ്ടിവരില്ലേ?
മാതൃഭൂമിയാണ് എല്ലാ നുണകളും എഴുതുന്നതെന്ന് ആരോപിക്കുന്നില്ല. എന്നാല്‍, മാതൃഭൂമി ഈയിടെയായി സിപിഐ എമ്മിനെതിരെ എഴുതുന്ന വാര്‍ത്തകളിലേറെയും പച്ചക്കള്ളമാണെന്നു പറയാതിരിക്കാന്‍ വയ്യ. അതിന്റെ ഒരുദാഹരണം ഇവിടെ ചൂണ്ടിക്കാട്ടിയെന്നുമാത്രം. സിപിഐ എമ്മിന്റെ കേരള ഘടകത്തില്‍ പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങളുണ്ടെന്ന് പാര്‍ടി പരസ്യമായിത്തന്നെ പറഞ്ഞിട്ടുള്ളതാണ്. അതേക്കുറിച്ച് സാമാന്യം വിശദമായി പ്രതിപാദിക്കുന്നതാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ച് പ്രസിദ്ധീകരണത്തിനു നല്‍കിയ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോര്‍ട്ട്. അതിനപ്പുറമുള്ള കാര്യങ്ങള്‍ പൊളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതല്ലാതെ, മാതൃഭൂമിയുടെ ഡല്‍ഹി ലേഖകന് എവിടെനിന്നുകിട്ടുന്നു മറ്റു പല 'സൂചന'കളും? ഔദ്യോഗിക വിഭാഗം എന്നൊന്ന് പാര്‍ടിയിലുണ്ടെന്നാണ് ലേഖകന്റെ ഒരു കണ്ടുപിടിത്തം. അപ്പോള്‍ സിപിഐ എം എന്ന പാര്‍ടി എവിടെയാണാവോ ഉള്ളത്? പുഴവറ്റി പട്ടി ഇക്കരെ വന്ന് കടിക്കുന്നത് മനസ്സില്‍കണ്ട് നിലവിളിച്ച പഴയ നമ്പൂരിയുടെ വിഡ്ഢിമനസ്സല്ല; നുണകളുടെ കുത്തൊഴുക്കിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സിപിഐ എമ്മിനെതിരാക്കാനുള്ള കൌശലക്കാരന്റെ കുരുട്ടുബുദ്ധിയാണ് മാതൃഭൂമിയുടെ ഇത്തരം വാര്‍ത്തകളില്‍ വായിച്ചെടുക്കേണ്ടത്.

മുഖ്യമന്ത്രിയെയും പാര്‍ടി സെക്രട്ടറിയെയും മാറ്റാന്‍ പോവുകയാണെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുകയും അഥവാ അങ്ങനെ വന്നാലും പാര്‍ടിയില്‍ പ്രശ്നങ്ങള്‍ അവസാനിക്കുകയില്ലെന്ന് പ്രവചിക്കുകയുമാണ് മാതൃഭൂമി. മുഖ്യമന്ത്രിയെ മാറ്റുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് പകരക്കാരെ കണ്ടെത്താന്‍ ലേഖകന്‍ കാടുകയറുന്നത്. ഇതേ ലേഖകന്‍തന്നെ കഴിഞ്ഞ ദിവസം എഴുതിയ വാര്‍ത്ത തിരുവനന്തപുരത്ത് നടന്ന ഒരു ശില്‍പ്പശാലയെക്കുറിച്ച് പൊളിറ്റ് ബ്യൂറോയ്ക്ക് പരാതികള്‍ തുടരെത്തുടരെ കിട്ടുന്നുവെന്നാണ്. അതെങ്ങനെ ലേഖകന്‍ മനസ്സിലാക്കി എന്ന് ഒരുചോദ്യം. അയച്ചു എന്നു പറയുന്ന പരാതിയുടെ വിശദാംശങ്ങളും ആ വാര്‍ത്തിയിലുണ്ട്. അത്തരം പരാതിയും മാതൃഭൂമിയുമായി എന്തുബന്ധം? തിരുവനന്തപുരത്തെയും ഡല്‍ഹിയിലെയും സര്‍ക്കാരിന്റെ തന്ത്രപ്രധാന സ്ഥാനങ്ങളിലെയും വിവരങ്ങള്‍ ഒരേസമയം ഒരു വാര്‍ത്തയില്‍ ദൃക്സാക്ഷിയെപ്പോലെ വിശദീകരിക്കാന്‍ ഏത് മാന്ത്രികവിദ്യയാണ് ഈ ലേഖകന് കൂട്ടാകുന്നത്? വരദാചാരിയുടെ തലപരിശോധന, എജിയുടെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ വ്യാജ വാര്‍ത്തകളുടെ തുടര്‍ച്ചയല്ലെങ്കില്‍ മറ്റെന്താണിത്?

ലാവലിന്‍ കേസ് വച്ച് കേരളത്തിലെ പാര്‍ടിയെ തകര്‍ക്കാമെന്ന് ധരിച്ചുവശായി അസാധാരണമായ ആവേശത്തോടെ ഇറങ്ങിപ്പുറപ്പെട്ട പത്രമാണ് മാതൃഭൂമി. സിപിഐ എമ്മിനെതിരെ ഇന്ന് കേരളത്തില്‍ നടക്കുന്ന നുണപ്രചാരണത്തിന്റെ മൂലസ്ഥാനത്ത് മാതൃഭൂമിയുമുണ്ട്. ഒരുഭാഗത്ത് മാതൃഭൂമിയുടെ തലവന്‍ നാടാകെ നടന്ന് അശ്ളീലസമാനമായ അധിക്ഷേപപ്രസംഗം വിസര്‍ജിക്കുന്നു. യൂത്തുകോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റിന്റെ നിലവാരത്തിലും താഴെയാണ് മുന്‍ സോഷ്യലിസ്റ്റു കൂടിയായ എം പി വീരേന്ദ്രകുമാറിന്റെ ഭാഷയും പ്രസംഗവും ഇന്ന്. കോഴിക്കോട് സീറ്റ് കിട്ടാഞ്ഞതിലുള്ള പച്ചപ്പക ഒരുമനുഷ്യനെ എത്രമാത്രമാണ് അധഃപതിപ്പിച്ചത് എന്നുനോക്കുക. ആ പക, സിപിഐ എമ്മിനെതിരായ ഇത്തരം അസംബന്ധവാര്‍ത്തകളുടെ മൊത്തവ്യാപാരമായി മാറുമ്പോള്‍, മാതൃഭൂമി എന്ന പത്രത്തിന്റെ രാഷ്ട്രീയനിലപാടു മാത്രമല്ല, വാര്‍ത്താ പത്രം എന്ന നിലയിലുള്ള അസ്തിത്വംതന്നെയാണ് അപഹാസ്യമാംവിധം താണുപോകുന്നത്. ഒരുപത്രപ്രവര്‍ത്തകനും അനുകരിക്കാനാകാത്ത ഒന്നായി ആ പത്രം മാറിയിരിക്കുന്നു. മഞ്ഞപ്പത്രത്തിന്റെപോലും അടുത്തുനില്‍ക്കാനാകാത്ത താഴ്ചയാണത്. ആത്മാഭിമാനം പത്രപ്രവര്‍ത്തകരുടെ വിഷയമല്ലെന്നു കരുതുന്നവര്‍ മാതൃഭൂമി കെട്ടിപ്പടുത്തവരുടെ കുടുംബങ്ങളിലും ആധിപത്യം നേടിയോ എന്നാണ് പരിശോധിക്കേണ്ടത്. അങ്ങനെയല്ലെങ്കില്‍ പ്രതികരണങ്ങള്‍ ഇതിനകം വന്നേനെ.

സിപിഐ എമ്മിനെ നന്നാക്കാനുള്ള ജോലി സ്വയം മാതൃഭൂമി ഏറ്റെടുത്തിട്ടുണ്ടാകാം. അതില്‍ ആരും പരിഭവപ്പെടുന്നതു കണ്ടില്ല. എന്നാല്‍, സിപിഐ എമ്മിനെതിരെ നുണമാത്രമേ പറയൂ എന്ന് ഒരു പത്രം ശപഥംചെയ്ത് മുന്നോട്ടുപോകുമ്പോള്‍, അതാ കള്ളന്മാര്‍ പോകുന്നു എന്ന് വിളിച്ചുപറയാനുള്ള അവകാശം സിപിഐ എമ്മിനെ സ്നേഹിക്കുന്ന ആര്‍ക്കുമുണ്ട്. മുതലാളിയുടെ തരവഴിക്കൊത്ത് ബുദ്ധിയും അഭിമാനവും പണയംവച്ച പത്രാധിപന്മാരും എന്തും വഴങ്ങുന്ന പത്രക്കടലാസുമാണ് ഈ നാടിന്റെ പൊതുബോധത്തെ നിയന്ത്രിക്കുന്നത് എന്ന് ഗീബല്‍സിനെ നിനച്ച് മാതൃഭൂമിക്ക് അവകാശപ്പെടാമെങ്കിലും അത്തരം ഗീബല്‍സിയന്‍തന്ത്രങ്ങളെ ജനങ്ങള്‍ തോല്‍പ്പിച്ച ചരിത്രമാണ് ലോകത്തിന്റേതെന്ന വസ്തുത പെട്ടെന്ന് മാച്ചുകളയാവുന്നതല്ല. സിപിഐ എമ്മില്‍ പുതിയ 'സമവാക്യം' വരണമെന്ന് വീരേന്ദ്രകുമാറിന് മോഹിക്കാം; ആ മോഹം സഫലീകരിക്കാനുള്ള പടുപണിക്ക് സ്വന്തം പത്രത്തെ ഉപയോഗിക്കുകയും ലേഖകന്മാരെക്കൊണ്ട് ചുമടെടുപ്പിക്കുകയുമാകാം. പക്ഷേ, തങ്ങള്‍ മഹത്തായ വര്‍ത്തമാനപത്രമാണ് എന്ന അഹങ്കാരവും അതിന്റെ ചെലവിലുള്ള ഞെളിഞ്ഞുനടപ്പും ഇനിയും കൊണ്ടുനടക്കുന്നതില്‍ എന്താണ് സാംഗത്യം? മാതൃഭൂമി വാര്‍ത്തയിലേതുപോലുള്ളതല്ലാത്ത 'സൂചനകള്‍' വച്ചുനോക്കിയാല്‍, ആ പത്രത്തിന്റെ കോപ്പികള്‍ കുറഞ്ഞുവരികയാണ്. ആരെങ്കിലും കാശുകൊടുത്ത് നുണ ശാപ്പിടുമോ? നുണയാണ് ഭക്ഷിക്കുന്നതെന്നു ബോധ്യമായാല്‍ പിന്നെ കാശുകൊടുക്കുമോ?

നടേപറഞ്ഞപോലെ, എങ്ങനെ വാര്‍ത്ത എഴുതരുതെന്നാണ് പഠനമെങ്കില്‍ മാതൃഭൂമിയുടെ വരിക്കാരനാകാം.