Thursday, December 20, 2012

മണിയും മഅ്ദനിയും മനുഷ്യരല്ലേ







പാവപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്ന കുറ്റവാളികള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പോവുകയാണ്. അതിനവര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സൌകര്യം ചെയ്തുകൊടുത്തിരിക്കുന്നു. അതേസമയം, ഇടുക്കിയിലെ ഹൈറേഞ്ചില്‍ തോട്ടംതൊഴിലാളികള്‍ക്കുനേരെ നടന്ന കടുത്ത ആക്രമണങ്ങളെയും അതിനെതിരെയുണ്ടായ ചെറുത്തുനില്‍പ്പിനെയുംകുറിച്ച് ഒരു പ്രസംഗത്തില്‍ പരാമര്‍ശിച്ചതിന്റെ പേരില്‍ എം എം മണി ജാമ്യം നിഷേധിക്കപ്പെട്ട് പീരുമേട് ജയിലില്‍ തുടരുകയാണ്. പ്രത്യക്ഷത്തില്‍തന്നെ വ്യാജതെളിവുകളില്‍ കെട്ടിപ്പൊക്കിയതാണെന്ന് ബോധ്യമാകുന്ന കേസില്‍ അബ്ദുള്‍നാസര്‍ മഅ്ദനി എന്ന മനുഷ്യന്‍ അനന്തമായി തടവറയില്‍ കഴിയുന്നു- വേദനയും പീഡയും കുടിച്ചുവറ്റിക്കുന്നു. കോഴിക്കോട് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ പി മോഹനന്‍ മാസ്റര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ അടയ്ക്കപ്പെട്ടത് ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയായതിന് തെളിവോടെ പിടിക്കപ്പെട്ടിട്ടല്ല. അദ്ദേഹത്തിന്റെ ഫോണിലേക്ക് ചെന്നു എന്നു പറയുന്ന ഏതാനും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു കോള്‍ മറയാക്കിയാണ് അറസ്റുണ്ടായത്- ജാമ്യം നിഷേധിച്ച് പീഡിപ്പിക്കുന്നത്.


കേരളത്തിലും ഇന്ത്യയിലും ഭരണകൂടഭീകരത എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കാന്‍ ഈ വൈരുധ്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മതി. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെച്ചൂണ്ടി, നിരവധി കൊലക്കേസുകള്‍ക്ക് നേതൃത്വം നല്‍കിയ ആളെന്ന് കൂട്ടുപ്രതിതന്നെയാണ് പരസ്യമായി പറഞ്ഞത്. ആ വെളിപ്പെടുത്തലും അതിനോടനുബന്ധിച്ച് പുറത്തുവന്ന തെളിവുകളും അനിഷേധ്യമായി നിലനില്‍ക്കുന്നു. സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നതിന് ദൃക്സാക്ഷിയാണ് താനെന്ന് വെളിപ്പെടുത്തിയതും സുധാകരനാണ്. പ്രശാന്ത്ബാബു എന്ന മുന്‍ സഹായിയുടെ തുറന്നുപറച്ചിലനുസരിച്ച് സുധാകരനെതിരെ കൊലക്കേസ് ചുമത്താന്‍ തലയ്ക്ക് വെളിവുള്ള പൊലീസ് അറച്ചുനില്‍ക്കേണ്ടതില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രണ്ടുവട്ടം പരാതി നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍ അനങ്ങുന്നില്ല. പൊതുയോഗം വിളിച്ച് പ്രഖ്യാപിച്ച് മലപ്പുറത്ത് നടത്തിയ ഇരട്ടക്കൊലപാതകക്കേസില്‍, പരസ്യാഹ്വാനം നല്‍കിയ മുസ്ളിംലീഗ് എംഎല്‍എ പ്രതിയേ ആയില്ല.


നിയമത്തിന്റെ സാങ്കേതികത്വമുന്നയിച്ചുള്ള മറുപടികളും വിശദീകരണങ്ങളും ഉണ്ടാകാം. അതെന്തായാലും ഈ കാണുന്ന വൈരുധ്യങ്ങള്‍ അനീതിയാണ്. നീതിപീഠത്തെക്കൊണ്ട് അനീതി ചെയ്യിക്കാന്‍ സര്‍ക്കാര്‍ നഗ്നമായി ഇടപെടുകയാണ്. കടല്‍ക്കൊലപാതകക്കേസില്‍ പ്രതികളായ ലൊത്തേറോ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ എന്നീ ഇറ്റാലിയന്‍ പട്ടാളക്കാര്‍ക്ക് സാധാരണനിലയില്‍ വിചാരണ കഴിയാതെ ജാമ്യം ലഭിക്കാന്‍ പാടില്ലാത്തതാണ്. കോഴിക്കോട്ട് ടി പി ചന്ദ്രശേഖരന്‍കേസില്‍ പ്രതിചേര്‍ത്ത ഒരാള്‍പോലും ജാമ്യത്തിലിറങ്ങാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ വിചാരണ അതിവേഗമാക്കിയത്. വിചാരണ കഴിഞ്ഞ് വെറുതെ വിട്ടാലും പി മോഹനന്‍ ഉള്‍പ്പെടെയുള്ള ഏതാനും സിപിഐ എം നേതാക്കളെ അതുവരെ ജയിലില്‍ കിടത്തി സംതൃപ്തിയടയാനാണത്്.
പി മോഹനനും കാരായി രാജനുമെല്ലാം ജനങ്ങള്‍ക്കിടയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നവരാണ്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനത്തിന്റെ മുന്നണിയിലുള്ളവരാണ്. അവര്‍ ജയിലിലായലും പുറത്തായാലും ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകില്ല. വിശ്വസനീയമായ തെളിവിന്റെ തുരുമ്പുപോലുമില്ലാതെ അവരെ തുറുങ്കിലടച്ച്, ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതും അടച്ചുകളഞ്ഞ അതേകൂട്ടര്‍, മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന വിദേശികളെ ക്രിസ്മസ് ആഘോഷത്തിനായി വിമാനം കയറ്റിവിടുന്നതിനെ ഏതുഭാഷയിലാണ് ന്യായീകരിക്കാനാവുക? ആറുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കണമെന്നും (ഇറ്റാലിയന്‍ സര്‍ക്കാരിന് ആറുകോടിയല്ല; അറുപതുകോടിയായാലും എന്തു പ്രശ്നം) ജനുവരി പത്തിനകം തിരിച്ചെത്തണമെന്നമുള്ള ജാമ്യവ്യവസ്ഥയുണ്ട്.
എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി ആറുവര്‍ഷമായിട്ടും ഇന്നുവരെ വിചാരണ ആരംഭിച്ചിട്ടില്ല. കനേഡിയന്‍ പൌരനായ ക്ളൌസ് ട്രിന്‍ഡലിനും കനേഡിയന്‍ കമ്പനിക്കും വാറന്റ് കൈമാറാന്‍പോലും ഇന്ത്യാ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കഴിഞ്ഞിട്ടില്ല. ഫ്രഞ്ച് ചാരക്കപ്പല്‍കേസില്‍ കോടതിയുടെ അനുവാദത്തോടെ ഫ്രാന്‍സിലേക്കയച്ച പ്രതികള്‍ പിന്നെ തിരിച്ചുവന്നിട്ടില്ല. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫോങ്കോയിസ് ക്ളാവലും എലല്ല ഫിലിപ്പും എവിടെപ്പോയെന്ന് സിബിഐക്ക് അറിയില്ല- പിന്നെ അന്വേഷിച്ചിട്ടുമില്ല. ഈ അനുഭവങ്ങളെല്ലാം ഉണ്ടായിരിക്കെയാണ്, ക്രിസ്മസ് ആഘോഷത്തിന്റെ പേരില്‍ രണ്ട് കൊലപാതകികളെ ഇറ്റലിയിലേക്ക് വിടുന്നത്. ഇറ്റലിയുടെ ഉറപ്പ് വിശ്വസിച്ച് ജാമ്യം നല്‍കട്ടെ എന്ന നിലപാടാണ് യുപിഎ നേതൃത്വം എടുത്തത്്.
മതപണ്ഡിതനും ശാരീരികമായി കടുത്ത അവശതയുള്ളയാളുമാണ് അബ്ദുള്‍നാസര്‍ മഅ്ദനി. അദ്ദേഹത്തെ തുറുങ്കിലടച്ചശേഷം നിരവധി ആഘോഷവേളകള്‍ കടന്നുപോയി. റമദാന്‍നിലാവ് തെളിയുകയും അസ്തമിക്കുകയും ചെയ്തു. മഅ്ദനിക്ക് പെരുന്നാളാഘോഷിക്കാനോ നോമ്പുനോല്‍ക്കാനോ ജാമ്യം വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ചികിത്സ കിട്ടാനും മാന്യമായ പെരുമാറ്റം ഉറപ്പിക്കാനുമുള്ള ആവശ്യങ്ങളേ ഉന്നയിച്ചിട്ടുള്ളൂ. ആ മഅ്ദനിക്കുവേണ്ടി ഇടപെടാനോ ഒരിറ്റ് കണ്ണീരുപൊഴിക്കാനോ തയ്യാറാകാത്തവരുടെ മനസ്സ് ഇറ്റലിക്കാര്‍ക്കുവേണ്ടി തപിക്കുന്നു- ക്രിസ്മസ് കേക്ക് മുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍തന്നെ തയ്യാറാകുന്നു.


നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കലോ ദുരുപയോഗംചെയ്യലോ ആണിത്്. കണ്‍മുന്നിലെത്തുന്ന തെളിവുകളും വസ്തുതകളുംവച്ചേ കോടതിക്ക് തീരുമാനമെടുക്കാനാകൂ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയുടെ തീര്‍പ്പുകളിലേക്കുകൂടി കുരുക്കെറിയുന്നത് നീതിന്യായവ്യവസ്ഥയെ മറികടക്കാന്‍ ഉദ്ദേശിച്ചാണ്. എം എം മണിയും മോഹനന്‍ മാസ്ററുമുള്‍പ്പെടെയുള്ള സിപിഐ എം നേതാക്കളും അബ്ദുള്‍നാസര്‍ മഅ്ദനിയും അന്യായമായി തുറുങ്കിലടയ്ക്കപ്പെടാന്‍ ഒത്താശചെയ്തവരുടെ ഇറ്റാലിയന്‍സ്നേഹം ചോദ്യംചെയ്യപ്പെടണം.
ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന അവശരും വൃദ്ധരും രോഗികളുമായവര്‍ക്ക് ന്യായമായ ആവശ്യങ്ങള്‍ക്കുപോലും പരോള്‍ നിഷേധിക്കുന്നു. ആ അനുഭവമുള്ള നാട്ടിലാണ്, കൈയോടെ പിടിക്കപ്പെട്ട രണ്ട് വിദേശി ക്രിമിനലുകളെ അല്ലലുമാശങ്കയുമില്ലാതെ ആഘോഷച്ചടങ്ങിലേക്ക് പറത്തിവിടുന്നത്.

 കൊലപാതകം കറുത്തതൊലിയുള്ളയാള്‍ നടത്തിയാലും വെളുത്തയാള്‍ നടത്തിയാലും ഒരേകുറ്റംതന്നെ. മഅ്ദനി ആരെയും കൊന്നതായി തെളിവില്ല- ഇറ്റലിക്കാര്‍ കൊന്നതിന് തെളിവുണ്ട്. ഇറ്റലിക്കാര്‍ കൊന്നുതള്ളിയ രണ്ടു പാവങ്ങളുടെ ആശ്രിതര്‍ക്ക് ക്രിസ്മസ് കണ്ണീരിന്റേതാണ്. അവരോടില്ലാത്ത മമത കൊലപാതകികളോടുണ്ടാകുന്നത് നീതിന്യായവ്യവസ്ഥയെ അവഹേളിക്കലാണ്; ദുരുപയോഗിക്കലാണ്. മഅ്ദനിക്ക് ചികിത്സ ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്- ആ മനുഷ്യനെ കൊടുംപീഡനത്തില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാനുള്ള സൌമനസ്യം കോണ്‍ഗ്രസിനില്ല. എം എം മണിക്ക് ജാമ്യം ലഭിക്കുന്നതിനെ കോടതിയില്‍ച്ചെന്ന് പേര്‍ത്തും പേര്‍ത്തും എതിര്‍ക്കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസാണ്. മോഹനന്‍ മാസ്റര്‍ ഇറങ്ങാനേ പാടില്ല എന്നുറപ്പിക്കാനാണ് പൊലീസ് വെപ്രാളപ്പെടുന്നത്. പി ജയരാജന്റെയും ടി വി രാജേഷിന്റെയും കാര്യത്തില്‍ അതേദുഷ്ടബുദ്ധിയായിരുന്നു പ്രയോഗിച്ചത്. അപകടകരമായ ഇരട്ടത്താപ്പാണിത്. മണിക്കും മഅ്ദനിക്കുമില്ലാത്ത അവകാശം കൊലപാതകികളായ വിദേശികള്‍ക്ക് എങ്ങനെ ഉണ്ടാകുന്നു എന്ന് കോണ്‍ഗ്രസും ആ പാര്‍ടിയെ പിന്തുണയ്ക്കുന്നവരും വിശദീകരിക്കേണ്ടിവരും- ജനങ്ങള്‍ക്കുമുന്നില്‍.

Tuesday, December 18, 2012

കേസുകള്‍ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍

"അതേസമയം, കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി പറയാത്ത കാര്യങ്ങള്‍ ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കോടതി വിമര്‍ശിച്ചു" എന്ന് മനോരമ ഓണ്‍ലൈനില്‍ "ലാവ് ലിന്‍ കേസ്: പിണറായിയുടെ ഹര്‍ജിയില്‍ 24ന് വിധിപറയും" എന്ന ശീര്‍ഷകത്തിലുള്ള വാര്‍ത്തയില്‍ കാണുന്നു. എസ്എന്‍സി ലാവ് ലിന്‍ കേസില്‍ സിബിഐ പ്രോസിക്യൂട്ടറുടെ വാദം മാധ്യമങ്ങള്‍ കോടതിയുടെ നിരീക്ഷണമാക്കി അവതരിപ്പിച്ചതിനെപ്പറ്റിയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തുറന്ന വിമര്‍ശമുന്നയിച്ചത്. തുറന്ന കോടതിമുറിയിലെ നടപടിക്രമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത് കാണുമ്പോള്‍ ന്യായാധിപന്മാര്‍ അമ്പരന്നുപോകുന്ന അവസ്ഥ കേരളത്തില്‍ ഇന്നു നിലനില്‍ക്കുന്നു.

ദൃശ്യമാധ്യമങ്ങള്‍ മാത്രമല്ല മലയാള മനോരമ പത്രവും കോടതി നടപടി തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍, ലാവ് ലിന്‍ കമ്പനിക്കും അതിന്റെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്‍ഡലിനും എതിരായ വാറന്റ് നടപ്പാക്കുന്ന നടപടിക്രമങ്ങള്‍ തുടരുകയാണെന്നുമുള്ള പതിവു പല്ലവിയാണ് അന്ന് സിബിഐ നിരത്തിയത്. പിണറായി വിജയന്‍ കേസില്‍ ഹാജരാകുന്നില്ലെന്നും അതുകൊണ്ട് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു. ആ വാദം ഖണ്ഡിച്ച കോടതി, വാറന്റ് നടപ്പാക്കുന്നതില്‍ സിബിഐയുടെ ഭാഗത്തുനിന്ന് വീഴ്ച വരുന്നതിനാല്‍ കോടതിയാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചതെന്നാണ് അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കിയത്. അത് മൂടിവച്ച് സിബിഐയുടെ വാദം കോടതിയുടെ നിരീക്ഷണമാക്കി ചിത്രീകരിച്ച് "ലാവ്ലിന്‍ വിവാദം" കൊഴുപ്പിക്കാന്‍ സംഘടിതമായി നടത്തിയ മാധ്യമശ്രമമാണ് കോടതിയെ അമ്പരപ്പിച്ചതും പരസ്യമായ അഭിപ്രായപ്രകടനത്തിലേക്ക് നയിച്ചതും.

മാധ്യമങ്ങള്‍ വ്യക്തമായ താല്‍പ്പര്യങ്ങളും അജന്‍ഡകളും വാര്‍ത്തകളില്‍ പ്രയോഗിക്കുമ്പോള്‍ കോടതികള്‍ പോലും തെറ്റായ നിഗമനങ്ങളിലേക്കും തീര്‍പ്പുകളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്ന അന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. പൊതുസമൂഹത്തില്‍ അയഥാര്‍ഥമായ സൂചനകളും ചിത്രങ്ങളും സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണ് ഇത്തരം മാധ്യമ ഇടപെടലുകള്‍. കോടതിയെ എങ്ങനെ മാധ്യമങ്ങള്‍ കാണുന്നു; കോടതികള്‍ എങ്ങനെ മാധ്യമങ്ങളെ സമീപിക്കുന്നു എന്ന ചര്‍ച്ച സമകാലിക സമൂഹത്തില്‍ ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഏതാനും മാധ്യമങ്ങള്‍ സംഘടിതമായി നടത്തിയ സിപിഐ എം വിരുദ്ധ പ്രചാരണത്തിന് പൊലീസിന്റെയും സര്‍ക്കാരിന്റെയും പരിപൂര്‍ണ പിന്തുണയും പങ്കാളിത്തവുമുണ്ടായിരുന്നു. സര്‍ക്കാര്‍ വാങ്ങിക്കൊടുത്ത ഫോണില്‍ നിന്ന്, സഹപ്രവര്‍ത്തകരെ വിളിക്കുന്നതിനേക്കാള്‍ ആവേശത്തോടെ ഏതാനും മാധ്യമപ്രവര്‍ത്തകരോടാണ് ഒരു പൊലീസുദ്യോഗസ്ഥന്‍ സംസാരിച്ചതെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് "ദേശാഭിമാനി"യാണ്. കുറ്റം ചെയ്ത പൊലീസുകാരനെയും നിയമവിരുദ്ധമായി അയാളില്‍ നിന്നു ലഭിക്കുന്ന അര്‍ധസത്യവും അസത്യവും തുടരെ വായനക്കാര്‍ക്കു വിളമ്പിയ മാധ്യമങ്ങളെയും മഹത്വപ്പെടുത്താനും സത്യസന്ധമായ വാര്‍ത്ത എഴുതിയ "ദേശാഭിമാനി"യെ പ്രതിക്കൂട്ടിലെത്തിക്കാനുമാണ് അന്ന് സര്‍ക്കാര്‍ തയ്യാറായത്.

യുഡിഎഫ്- മാധ്യമ കൂട്ടുകെട്ട് നീതിന്യായവ്യവസ്ഥയ്ക്കും അതിന്റെ തീര്‍പ്പുകള്‍ക്കുമുള്ള അച്ചുകള്‍ നിര്‍മിച്ചു നല്‍കുകയാണ്. ന്യായാധിപന്മാര്‍ സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യരാണ്. മുന്നിലെത്തുന്ന തെളിവുകള്‍ക്കൊപ്പം അനുനിമിഷം മനസ്സിലേക്ക് കുത്തിത്തിരുകപ്പെടുന്ന ഏകപക്ഷീയമായ വാര്‍ത്തകളും അവരുടെ തീര്‍പ്പുകളെ സ്വാധീനിച്ചെന്ന് വരാം. ആ സാധ്യത സമര്‍ഥമായി ഉപയോഗിക്കാനുള്ളതാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും തലശ്ശേരിയിലെ ഫസല്‍ വധക്കേസിലും കണ്ണൂരില്‍ അരിയിലെ അബ്ദുള്‍ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിലും ഉണ്ടായ മാധ്യമ ഇടപെടലുകള്‍. തുറന്ന കോടതിയില്‍ ന്യായാധിപന്‍ പറയാത്ത കാര്യങ്ങള്‍ "വിശ്വസനീയമാംവണ്ണം" റിപ്പോര്‍ട്ട് ചെയ്ത് ന്യായാധിപനെത്തന്നെ അമ്പരപ്പിച്ച മാധ്യമങ്ങള്‍ക്ക് സാധാരണ ജനങ്ങളെ വഞ്ചിക്കുന്നത് കൂടുതല്‍ എളുപ്പമാകും. ഇത്തരം അഭ്യാസപ്രകടനങ്ങള്‍ക്കിടെ, ചോദ്യംചെയ്യപ്പെടുന്നതും വെല്ലുവിളിക്കപ്പെടുന്നതും സമൂഹത്തിന്റെ നീതിബോധവും വിവേകബുദ്ധിയുമാണെന്ന് വലതുപക്ഷ മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ട് തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ അതിന്റെ ആത്യന്തികമായ അപകടത്തെ കുറിച്ച് അവര്‍ ബോധവാന്മാരല്ല.

ഷുക്കൂര്‍ വധക്കേസില്‍ "പാര്‍ട്ടി കോടതി" എന്ന പ്രയോഗം കൊണ്ടുവന്നത് മനോരമ, മാതൃഭൂമി പത്രങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസും ചേര്‍ന്നാണ്. ഒരു സംഘര്‍ഷത്തിനിടെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ "ആസൂത്രിത കൊലപാതക"മാക്കി മാറ്റാനുള്ള രാസപ്രവര്‍ത്തനം നടന്നത് മാധ്യമ- യുഡിഎഫ് ഗവേഷണശാലയിലാണ്. അങ്ങനെ ചെയ്തിട്ടും സിപിഐ എമ്മിന്റെ പ്രധാന നേതാക്കളെ കുരുക്കാനാകില്ലെന്ന് വന്നപ്പോള്‍, അവിശ്വസനീയമായ കാപട്യത്തിന്റെ വഴിയിലൂടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസിനെ നയിച്ചു. അങ്ങനെയാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷും പ്രതിപ്പട്ടികയിലെത്തിയത്. അവര്‍ ഇരുവരെയും പെടുത്താന്‍ പൊലീസ് കൊണ്ടുവന്നത് രണ്ടു കള്ളസാക്ഷികളെയാണ്. സര്‍സയ്യിദ് ഹൈസ്കൂളിലെ പ്യൂണ്‍ കപ്പാലത്തെ പഴയപുരയില്‍ അബു, കേയീസാഹിബ് കോളേജ് പ്യൂണ്‍ അള്ളാംകുളം കക്കോട്ടകത്ത് പുതിയപുരയില്‍ മുഹമ്മദ് സാബിര്‍ എന്നിവരെ.

ഫെബ്രുവരി 20നു തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വാതില്‍ പകുതി തുറന്നുവച്ച് സിപിഐ എം അരിയില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു വി വേണു ഷുക്കൂറിനെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്നത് കേട്ടെന്ന് ഇവര്‍ നല്‍കിയ മൊഴിയാണ് പി ജയരാജനെയും ടി വി രാജേഷിനെയും തുറുങ്കിലടയ്ക്കാന്‍ തിരുവഞ്ചൂരിന്റെ പൊലീസ് ആധാരമാക്കിയ "തെളിവ്". ആ ഫോണ്‍ സംഭാഷണം ഇരുനേതാക്കളും കേട്ടിട്ടുണ്ടാകുമെന്നും അങ്ങനെ കേട്ടിട്ടും ഒന്നും ചെയ്യാത്തത് അപരാധമെന്നും കേസ്. ജയരാജനെ അറസ്റ്റുചെയ്ത് ജയിലിലടച്ചേ തീരൂ എന്ന് പൊലീസിന്റെ വാശി. അറസ്റ്റിന് ന്യായീകരണവുമായി മാധ്യമങ്ങള്‍ രംഗത്തുവന്നു. കുറ്റാരോപണത്തിലെ യുക്തിഹീനതയല്ല, അറസ്റ്റില്‍ ജനങ്ങള്‍ പ്രതിഷേധിച്ചതാണ് വമ്പന്‍ വാര്‍ത്തയായത്്- സിപിഐ എമ്മിന്റെ "അപരാധ"മായത്. ജയരാജന് ജാമ്യം നിഷേധിക്കാന്‍ കാരണം പോലുമായത്.

ജയരാജനും രാജേഷും ഫോണ്‍വിളി കേട്ടിട്ടുണ്ടാകാം എന്നത് പൊലീസിന്റെ നിഗമനമാണ്. എന്നാല്‍, ഫോണ്‍വിളി കേള്‍ക്കുകയും അതിന്റെ വിശദാംശം മനസ്സിലാക്കുകയും ചെയ്ത അബു, സാബിര്‍ എന്നീ "സാക്ഷി"കളോ? എന്തുകൊണ്ട് അവര്‍ അത് പൊലീസിനെ അറിയിച്ചില്ല? ലീഗ് നേതാക്കളോട് പറഞ്ഞില്ല? ജയരാജനും രാജേഷിനും ബാധകമാകുന്ന "കുറ്റം" ഇനി ഒരു തെളിവും ആവശ്യമില്ലാത്തവിധം ചെയ്തവരാണ് ഈ സാക്ഷികള്‍. അവരെ എന്തുകൊണ്ട് പൊലീസ് അറസ്റ്റുചെയ്തില്ല? പ്രതിചേര്‍ത്തില്ല? "മാധ്യമവിചാരണ"യുടെ ഹാങ്ഓവര്‍ മാറുമ്പോള്‍ നിയമത്തിനു മുന്നില്‍ വരുന്ന വലിയ ചോദ്യമാണ് ഇത്. തീര്‍ച്ചയായും, നേതാക്കളെ അന്യായമായി കേസില്‍ കുരുക്കി ജയിലിലടയ്ക്കാന്‍ സാഹചര്യമൊരുക്കിയ വാര്‍ത്താ ഭാവനകളുടെ സ്രഷ്ടാക്കളും അതില്‍ ഭ്രമിച്ചുപോയവരുമാകെ ഉത്തരം പറയേണ്ട പ്രശ്നങ്ങളാണ് ഇവിടെ ഉയര്‍ന്നുവരുന്നത്.

ഷുക്കൂര്‍ കേസുമായി തന്നെ ബന്ധപ്പെട്ട മറ്റൊരു വിഷയവും സൂചിപ്പിക്കേണ്ടതുണ്ട്. ആ കേസില്‍ സിപിഐ എമ്മിന്റെ പ്രധാന പ്രവര്‍ത്തകരെ കൂട്ടത്തോടെ ഉള്‍പ്പെടുത്തുന്നതിനായി പൊലീസ് പ്രയോഗിച്ച മൂന്നാം മുറയ്ക്കെതിരായി വന്ന കോടതി ഇടപെടലാണത്. കെ വി സുമേഷ് എന്ന ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്റെ നേതൃത്വത്തില്‍ സിറ്റി സ്റ്റേഷനിലാണ് പ്രാകൃതമായ മൂന്നാം മുറയ്ക്ക് ഇരയാക്കിയത്. മെയ് 31നു വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സുമേഷിനെ മൂന്നു ദിവസത്തിനുശേഷമാണ് ജയിലില്‍ എത്തിച്ചത്. അതുവരെ പൊലീസ് കസ്റ്റഡിയിലായിരുന്നു. അവിടെ, സുമേഷിന്റെ ഗുഹ്യഭാഗത്ത് ഇരുമ്പുകമ്പി കുത്തിക്കയറ്റിയതടക്കമുള്ള മര്‍ദനമുറകള്‍ അരങ്ങേറി. പരാതികളും വാര്‍ത്തകളും യുഡിഎഫ് സര്‍ക്കാരും പൊലീസും വലതുപക്ഷ മാധ്യമങ്ങളും പൂഴ്ത്തിവച്ചു. "മലദ്വാരത്തില്‍ കമ്പി കയറ്റിയ" പൊലീസിനെ കുറിച്ചുള്ള പരാതിയെയും പരാമര്‍ശങ്ങളെയും ക്രൂരമായി പരിഹസിച്ചു തള്ളി. ഇപ്പോഴിതാ, കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കെ വി സുമേഷ് സമര്‍പ്പിച്ച സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിക്കുകയും ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള അഞ്ച് പൊലീസുദ്യോഗസ്ഥരുടെ പേരില്‍ കേസെടുക്കുകയും ചെയ്തിരിക്കുന്നു. പരിക്കുപറ്റിയത് പൊലീസില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണെന്ന് മജിസ്ട്രേട്ട് ചോദിച്ചു. തെളിവുകളും വസ്തുതകളും പരിശോധിച്ച കോടതി മൂന്നാം മുറ നടന്നെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. മര്‍ദകവീരന്മാരായ ഉദ്യോഗസ്ഥര്‍ ഇനി വിചാരണ നേരിടണം.

വലതുപക്ഷ മാധ്യമങ്ങളുടെയും അവരുടെ രാഷ്ട്രീയ യജമാനന്മാരുടെയും ആസൂത്രിതപ്രവര്‍ത്തനത്തിലൂടെ നീതിന്യായസംവിധാനത്തെ "വളച്ചൊടിക്കാന്‍" കഴിയുന്നില്ലെന്നതിന്റെ സൂചനകളാണ് ഇത്. എന്നാല്‍, കോടതികളെ തങ്ങളുടെ വഴിക്കുകൊണ്ടുവരാനുള്ള ആഗ്രഹത്തിനും പ്രയത്നത്തിനും അവര്‍ അവധി കൊടുക്കുന്നില്ല. കണ്ണൂരിലെ കെ ടി ജയകൃഷ്ണന്‍ വധക്കേസിന്റെ പുനരന്വേഷണ തീരുമാനം അത്തരത്തിലൊന്നാണ്. സുപ്രീംകോടതി തീര്‍പ്പാക്കിയ കേസ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കുത്തിപ്പൊക്കുന്നതിനു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് മറ്റൊരു കേസില്‍ പിടിയിലായ ഒരാള്‍ പൊലീസിനോട് പറഞ്ഞെന്ന് അവര്‍ അവകാശപ്പെടുന്ന ചില കാര്യങ്ങളാണ്. അതുവച്ച് പുനരന്വേഷണം, മാധ്യമവാര്‍ത്തകള്‍, പുതിയ പ്രതികളെ കണ്ടെത്തല്‍.

വിചാരണക്കോടതി അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ച കേസാണ് ജയകൃഷ്ണന്‍ വധം. സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് വധശിക്ഷ ഇളവുചെയ്യപ്പെട്ടതും നാലുപേര്‍ വിട്ടയക്കപ്പെട്ടതും. അഞ്ചുപേര്‍ക്ക് കൂട്ട വധശിക്ഷ ലഭിച്ചത് പിഞ്ചുകുഞ്ഞുങ്ങള്‍ നല്‍കിയ സാക്ഷിമൊഴിയുടെ ബലത്തിലാണെന്ന് അന്ന് മാധ്യമങ്ങള്‍ കൊണ്ടാടിയതാണ്. ഇപ്പോള്‍ പുനരന്വേഷണം വരുമ്പോള്‍, ആ പിഞ്ചുകുഞ്ഞുങ്ങളുടെ മൊഴി തെറ്റായിരുന്നെന്ന് വരുന്നു. പ്രതിക്ക് ശിക്ഷ വിധിക്കാന്‍ പാകത്തില്‍ വ്യാജ മൊഴി കോടതിയില്‍ നല്‍കിയവര്‍ക്ക്, പ്രതിക്ക് വിധിച്ച അതേ ശിക്ഷ ലഭിക്കാന്‍ പോലും അര്‍ഹതയുണ്ടെന്നാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രത്യേകത. കോടതിയുടെ തീര്‍പ്പുകളും സാക്ഷിമൊഴികളുടെ വിശ്വാസ്യതയുമാകെ തകര്‍ക്കാന്‍ ഒരാള്‍ നല്‍കിയെന്ന് ഉറപ്പില്ലാത്ത മൊഴി മതിയെന്നത് അപകടമായ കീഴ്വഴക്കമായി മാറും. പരമോന്നത കോടതിയുടേത് ഉള്‍പ്പെടെയുള്ള തീര്‍പ്പുകള്‍ക്ക് തുരങ്കംവയ്ക്കാന്‍, പൊലീസ് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മൊഴി മതിയെങ്കില്‍, ഇന്നു നടക്കുന്ന നിയമവ്യവഹാരങ്ങളാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടും. അന്വേഷണവും വിചാരണയും ശിക്ഷാവിധിയും പൂര്‍ത്തിയായ ഏതു കേസും അതതു ഘട്ടത്തിലെ ഭരണാധികാരികളുടെ ഇച്ഛയ്ക്കും രാഷ്ട്രീയ താല്‍പ്പര്യത്തിനും അനുസരിച്ച് പുനരന്വേഷിക്കപ്പെടാം. അങ്ങനെ വന്നാല്‍, കണ്ണൂര്‍ സേവറി ഹോട്ടലിലെ നാണു   വധക്കേസിലെ കൂട്ടുപ്രതി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകള്‍ കെ സുധാകരനെ കല്‍ത്തുറുങ്കിലേക്ക് നയിക്കും. കേസുകള്‍ ഒന്നില്‍ ഒതുങ്ങുകയുമില്ല. ആര്‍ക്കും എപ്പോഴും "വെളിപ്പെടുത്തല്‍ താര"മാകാം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്, സിപിഐ എമ്മിനെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഒരു കേസ് വേണം. ടി പി ചന്ദ്രശേഖരന്‍ കേസിന്റെ ആഘോഷം പുതിയ പരീക്ഷണങ്ങളിലേക്ക് അവരെ നയിക്കുകയാണ്്. ഈ പ്രവണത, നീതിന്യായവ്യവസ്ഥയുടെയും ഭരണസംവിധാനത്തിന്റെയും പച്ചയായ ദുരുപയോഗമായി തിരിച്ചറിയപ്പെടുന്നുണ്ട്. അത് എക്കാലത്തേക്കും അപകടമാണ്. മാധ്യമങ്ങള്‍ മൂടിവച്ചതുകൊണ്ട് അത്തരം നീക്കം തിരിച്ചറിയപ്പെടാതിരിക്കില്ലെന്നാണ്, സമീപനാളുകളിലെ കോടതി ഇടപെടലുകളില്‍ ചിലതെങ്കിലും തെളിയിക്കുന്നത്.

Tuesday, August 14, 2012

വിമാനം റാഞ്ചിയവരുടെ ഹര്‍ത്താല്‍ വിരോധം



അറസ്റ്റുകളില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും രോഷപ്രകടനവും ഇന്ത്യയില്‍ ആദ്യമല്ല. ഹര്‍ത്താലിനെതിരെ മുറവിളികൂട്ടുന്ന മലയാള മനോരമയുള്‍പ്പെടെയുള്ള മാധ്യമങ്ങളും അഹിംസാ പ്രസംഗം നടത്തുന്ന ഉമ്മന്‍ചാണ്ടി- തിരുവഞ്ചൂര്‍- ചെന്നിത്തല പ്രഭൃതികളും ചരിത്രം മറന്നുപോകുന്നതുകൊണ്ടാണ് വങ്കത്തത്തിലേക്ക് എടുത്തുചാടുന്നത്. 1978ല്‍ ഡല്‍ഹിയില്‍ ഒരറസ്റ്റ് നടന്നു. ഇന്ദിര ഗാന്ധിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങുകയും പൊലീസിനെ ആക്രമിക്കുകയും മാത്രമല്ലചെയ്തത്- ഒരു വിമാനംതന്നെ റാഞ്ചിയെടുത്തു. കൊല്‍ക്കത്തയില്‍നിന്ന് ലഖ്നൗവഴി ഡല്‍ഹിയിലേക്ക് പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 410 വിമാനം രണ്ടുപേര്‍ ചേര്‍ന്ന് റാഞ്ചി. ഇന്ദിരയെ വിടണം, മകന്‍ സഞ്ജയിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണം എന്നതായിരുന്നു ആവശ്യം. 126 യാത്രക്കാരും ആറു ജീവനക്കാരുമുള്‍പ്പെടെ 132 പേരുണ്ടായിരുന്ന വിമാനം വാരാണസിയിലാണ് ഇറക്കിയത്. റാഞ്ചികള്‍ രണ്ടുപേരും കോണ്‍ഗ്രസിന്റെ പ്രധാനികള്‍- ദേവേന്ദ്ര പാണ്ഡെയും ബോലാനാഥും. നാലുമണിക്കൂര്‍ നീണ്ട ഭീകരാന്തരീക്ഷത്തിനുശേഷമാണ് റാഞ്ചികളെ കീഴടക്കിയത്. എട്ടുമാസം കഴിഞ്ഞ് കോണ്‍ഗ്രസ് പിന്തുണയോടെ ചരണ്‍സിങ് പ്രധാനമന്ത്രിയായി. ആദ്യം കോണ്‍ഗ്രസ് ചെയ്തത് വിമാന റാഞ്ചികള്‍ക്കെതിരായ കേസ് പിന്‍വലിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇരുവരും ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു. ദേവേന്ദ്ര പാണ്ഡെ പിന്നീട് മന്ത്രിയും യുപിസിസി ജനറല്‍സെക്രട്ടറിയുമായി. ബോലാനാഥ് കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ഥിയായി. നേതാവിനെ അറസ്റ്റ് ചെയ്തപ്പോള്‍ വിമാനം തട്ടിക്കൊണ്ടുപോയ പാരമ്പര്യമുള്ള കോണ്‍ഗ്രസ്, ഇപ്പോള്‍ ഹര്‍ത്താലിനെതിരെ ഗീര്‍വാണപ്രസംഗം നടത്തുന്നു. അതിന് മാധ്യമങ്ങള്‍ സ്തുതിപാടുന്നു.

വലതുപക്ഷ മാധ്യമങ്ങളുടെ കോറസ് നീതിപാലനത്തിന്റെ അടിസ്ഥാനതത്വങ്ങളെപ്പോലും വ്യതിചലിപ്പിക്കുന്നു. ഇന്ദിര ഗാന്ധിയുടെ അറസ്റ്റിനെത്തുടര്‍ന്ന് നാലുദിവസം നീണ്ട അക്രമത്തില്‍ പൊലീസ് വെടിവയ്പില്‍ അഞ്ചുപേരും അല്ലാതെ പതിനൊന്നുപേരും കൊല്ലപ്പെട്ടു എന്നാണ് 1978 ഡിസംബര്‍ 23ന് യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ധയില്‍ അക്രമാസക്തരായ രണ്ടായിരം കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് വെടിവയ്ക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തെന്നും അതേ റിപ്പോര്‍ട്ടിലുണ്ട്. അന്ന് കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ ഒരു സിപിഐ എം പ്രവര്‍ത്തകനെയാണ് കൊന്നത്- ചെറുപുഴയിലെ തങ്കച്ചനെ. പയ്യന്നൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തതും ഖാദികേന്ദ്രം അടിച്ചുതകര്‍ത്തതുമാണ് അന്ന് കോണ്‍ഗ്രസുകാര്‍ കേരളത്തില്‍ നടത്തിയ മറ്റൊരു പ്രതിഷേധം. ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സിഖുകാരെ പിടിച്ചുവച്ച് എണ്ണയൊഴിച്ച് കത്തിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പൂര്‍ണഗര്‍ഭിണികളെവരെയും പച്ചയ്ക്ക് കത്തിക്കാന്‍ നേതൃത്വം കൊടുത്തത് കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍തന്നെയാണ്. ആ ക്രൂരത ചെയ്തവരോടൊപ്പമിരുന്ന് ഭരണത്തിന്റെ മുന്തിരിച്ചാര്‍ നുണയുന്നവരാണ് ഇപ്പോള്‍ സ്രാവിനെ പിടിക്കാനിറങ്ങുന്നതും അഹിംസ പ്രസംഗിക്കുന്നതും. പൊലീസിന് എന്തുംചെയ്യാമെന്ന അവസ്ഥ ജുഡീഷ്യറിയുടെ ഇടപെടലിലൂടെ പരിഹരിക്കാമെന്നു പ്രതീക്ഷിക്കുന്ന വലിയൊരു ശതമാനം ജനങ്ങളുണ്ട്. ഭരിക്കുന്നവരുടെ ഇംഗിതത്തിനൊത്ത് ആര്‍ക്കെതിരെയും കേസെടുക്കാനും ആരെയും പീഡിപ്പിക്കാനും പൊലീസിന് അധികാരവും സൗകര്യവും ലഭിക്കുന്ന സ്ഥിതി അസാധാരണമല്ല. അടിയന്തരാവസ്ഥ അത്തരത്തിലൊന്നായിരുന്നു. ജനാധിപത്യ സമൂഹത്തില്‍ ജനകീയ പ്രതിഷേധങ്ങളിലൂടെയും മാധ്യമങ്ങളുടെ ഇടപെടലിലൂടെയും ഏറ്റവും പ്രധാനമായി ജുഡീഷ്യറിയുടെ നീതിയുക്തമായ തീര്‍പ്പിലൂടെയുമാണ് ഭരണകൂട ഭീകരതയെ സമൂഹം മുറിച്ചുകടക്കുന്നത്. അത് മനസ്സിലാക്കിയാണ്, ഇന്ദിരഗാന്ധി ദേശീയ അടിയന്തരാവസ്ഥ നടപ്പാക്കി പ്രക്ഷോഭങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കോടതിക്കും ചങ്ങലപ്പൂട്ടിട്ടത്. ഇന്ന് അടിയന്തരാവസ്ഥയില്ല. എന്നാല്‍, പൗരാവകാശ ധ്വംസനത്തിന്റെ കാര്യത്തില്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥ നിലനില്‍ക്കുന്നു- ചുരുങ്ങിയപക്ഷം സിപിഐ എം എന്ന പ്രസ്ഥാനത്തിനുനേരെയെങ്കിലും.

മാധ്യമ സഹായത്തോടെ നടപ്പാക്കപ്പെടുന്ന പൊലീസ് ഭീകരതയ്ക്ക് നിയമപരമായ ഒത്താശ ലഭിക്കുന്ന ഗുരുതരമായ അവസ്ഥ തിരിച്ചെത്തി എന്നതാണ് ഇന്ന് കേരളം നേരിടുന്ന പ്രധാന സാമൂഹ്യപ്രശ്നം. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചത് അസാധാരണമായ വാര്‍ത്തയാണ്.&ൃറൂൗീ;ജയരാജന്‍ ചെയ്തതായി പൊലീസ് കോടതിയില്‍ പറഞ്ഞ കുറ്റം ഇങ്ങനെയാണ്: .........ഐയുഎംഎല്‍ പ്രവര്‍ത്തകരായ അന്യായക്കാരനെയും മറ്റും ആക്രമിച്ചതില്‍ അബ്ദുള്‍ ഷുക്കൂര്‍ മരണപ്പെടുവാനും അന്യായക്കാരനും മറ്റും പരിക്കേല്‍ക്കുവാനും ഇടയായി എന്നുമുള്ളതാണ്.....കേസിലേക്ക് നടത്തിയ അന്വേഷണത്തില്‍നിന്നും മാര്‍ജിനില്‍ കാണിച്ച പ്രതി ഈ കേസിലെ കൃത്യത്തിന് മുമ്പ് ടി വി രാജേഷ് എംഎല്‍എയോടുകൂടി തളിപ്പറമ്പ് സഹകരണ ആശുപത്രി മുറിയില്‍ ഉണ്ടായിരുന്നതായും തല്‍സമയം മുറിയിലുണ്ടായ കേസിലെ 30-ാം പ്രതി യു വി വേണു, മേപ്പടി മുറിയില്‍ നിന്നിറങ്ങിയ കേസിലെ പി പി സുരേശന്‍ (എ. 24), എ വി ബാബു (എ. 35) എന്നിവരോട് കീഴറയിലുള്ള വീട്ടില്‍ തടഞ്ഞുവച്ച ലീഗുകാരെ വേണ്ടതുപോലെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞതായും യു വി വേണു ഇങ്ങനെ പറയുന്നത് മുറിയിലുണ്ടായിരുന്ന മാര്‍ജിനില്‍ കാണിച്ച പ്രതി പി ജയരാജനും കൂടെയുള്ള എംഎല്‍എ ടി വി രാജേഷ് എന്നിവരും കേട്ടിരുന്നതായും അതുവഴി ഈ കേസിലെ കുറ്റകൃത്യം നടക്കുവാന്‍ പോകുന്ന വിവരത്തെപ്പറ്റി പ്രതിക്ക് അറിവുണ്ടായിരുന്നതായും കൃത്യം തടയുവാനോ കൃത്യത്തെപ്പറ്റി വിവരമറിയിക്കുവാനോ ശ്രമിച്ചില്ല എന്നും മറ്റും വെളിവായിരിക്കയാല്‍ കേസില്‍ ടലര.118 ജഇ ചേര്‍ത്തതിനും പ്രതികളുടെ മേല്‍വിലാസം ചേര്‍ത്തതിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്.;

ജയരാജന്‍ കൊലചെയ്തു എന്നോ കൊലപാതകത്തെ സഹായിച്ചുവെന്നോ എന്തെങ്കിലും ഒത്താശചെയ്തുവെന്നോ പൊലീസ് പറയുന്നില്ല. തിങ്കളാഴ്ച റിമാന്‍ഡ് ചെയ്ത ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെയും അത്തരം കുറ്റാരോപണമില്ല. ഫോണ്‍ സംഭാഷണം നടന്നുവെന്നതും അത് ഇരുവരും കേട്ടുവെന്നതും പൊലീസിന്റെ അനുമാനമാണ്- അതിന് തെളിവുകളുടെ പിന്‍ബലമില്ല. എന്നിട്ടും ജയരാജനെയും രാജേഷിനെയും പ്രതികളാക്കി. വകുപ്പ്- ഐപിസി 118 (ഈ വകുപ്പുമാത്രം ചുമത്തി ആരെയെങ്കിലും ജയിലിലടച്ച അനുഭവം ഇന്ത്യാ ചരിത്രത്തിലില്ല). ആ കേസിലാണ് ജയരാജന്റെ അറസ്റ്റുണ്ടായത്. സിപിഐ എം ജില്ലാ സെക്രട്ടറിയും രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ അംഗവൈകല്യം വന്നിട്ടും തളരാതെ ബഹുജനമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന സുസമ്മതനേതാവുമായ ജയരാജനെ പ്രകടമായിത്തന്നെ അന്യായമായ കേസില്‍പ്പെടുത്തുന്നത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തും. പരിഹാസ്യ നാടകമാടി ജയിലിലടച്ചാല്‍ ആ പ്രതിഷേധത്തിന്റെ തീവ്രത വര്‍ധിക്കുകയേ ഉള്ളൂ. അറസ്റ്റിനുശേഷം കണ്ണൂര്‍ ജില്ലയിലും കേരളത്തിലാകെയും ഉണ്ടായ പ്രതിഷേധം അതുകൊണ്ടുതന്നെ പ്രതീക്ഷിതമാണ്. അങ്ങനെ പ്രതീക്ഷയില്ല എങ്കില്‍ പൊലീസും ദ്രുതകര്‍മസേനയും കേന്ദ്രസേനയും വിന്യസിക്കപ്പെടുമായിരുന്നില്ല. യുക്തിഭദ്രമായി ആര്‍ക്കും ചോദിക്കാവുന്ന ഒരു ചോദ്യം, അറസ്റ്റ് എന്തിനുവേണ്ടിയായിരുന്നു എന്നതാണ്. ഗുരുതരമായ കുറ്റാരോപണമോ, ഉള്ള ആരോപണത്തിന് തെളിവിന്റെ പിന്‍ബലമോ ഇല്ലാതെ ഒരു പ്രധാന ബഹുജന നേതാവിനെ ചോദ്യംചെയ്യാനെന്ന ഭാവേന വിളിച്ചുവരുത്തി ആസൂത്രിതമായി ജയിലിലടച്ചതിന്റെ സാംഗത്യമാണ് ചോദ്യംചെയ്യപ്പെടേണ്ടത്.

അത് ചെയ്തതാരോ അവരാണ്, പ്രത്യാഘാതങ്ങള്‍ക്കുത്തരവാദി. ഒരു കേസിന്റെ തീര്‍പ്പുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്നങ്ങള്‍ മാത്രമല്ല ഉയരുന്നത് എന്നര്‍ഥം. പി ജയരാജന് ജാമ്യം നിഷേധിക്കാന്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഒരു കാരണം അറസ്റ്റിനുശേഷം ഹര്‍ത്താല്‍ നടന്നു എന്നാണ്. പാര്‍ടിയിലും അണികളിലും ശക്തമായ സ്വാധീനമുള്ള ജയരാജന് ജാമ്യം കൊടുക്കരുത് എന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയോടാവശ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഒരു രാഷ്ട്രീയ പ്രസംഗമാണവിടെ നടത്തിയത്- അതില്‍ പച്ചക്കള്ളങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ആ രാഷ്ട്രീയ പ്രസംഗമാണ് ജാമ്യനിഷേധം എന്ന തീര്‍പ്പിലേക്ക് നയിച്ചത്.

ഹര്‍ത്താല്‍ നടത്തിയതും പ്രതിഷേധിച്ചതും ജയരാജനല്ല. ജയിലിനകത്തുനിന്ന് അത്തരം ഒരാഹ്വാനവും ജയരാജന്‍ നടത്തിയിട്ടില്ല. അക്രമവും കാണിച്ചിട്ടില്ല. പിന്നെങ്ങനെ ജാമ്യനിഷേധത്തിന് ഹര്‍ത്താല്‍ കാരണമാകും? ഇതെല്ലാം ഓര്‍ക്കാനുള്ള മനസ്സും കാണാനുള്ള കണ്ണും വലതുപക്ഷ മാധ്യമങ്ങള്‍ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ മൊത്തവ്യാപാര കേന്ദ്രത്തില്‍ പണയംവച്ചിരിക്കുന്നു. അതുകൊണ്ടാണ് ജയരാജന്റെ അറസ്റ്റിലെ അനീതി അവര്‍ക്ക് വിളിച്ചുപറയാന്‍ കഴിയാത്തത്. ജാമ്യനിഷേധത്തിന്റെ അസാംഗത്യവും അത് നീതിനിഷേധത്തിന്റെ തലത്തിലേക്ക് വളരുന്നതും മാധ്യമങ്ങള്‍ കാണുന്നില്ല. പക്ഷേ, വിവേചനബുദ്ധി ജനങ്ങളെ അത്തരം അന്ധതയിലേക്കല്ല നയിക്കുന്നത്. മാധ്യമ സ്വാധീനത്തില്‍പ്പെട്ട് നിയമപാലനം വഴിതെറ്റിപ്പോകാതിരിക്കാന്‍ അതീവ ജാഗ്രത വേണ്ടതുണ്ട് എന്ന ഓര്‍മപ്പെടുത്തലായിത്തന്നെ ഈ അവസ്ഥ വിലയിരുത്തപ്പെടണം.

Wednesday, August 1, 2012

നട്ടെല്ലില്ലാത്ത കാക്കിവേഷങ്ങള്‍



എംഎല്‍എ എന്നല്ല, ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ പൊലീസിന് അധികാരമില്ല. ആഭ്യന്തരമന്ത്രി ഒരുദിവസം കല്‍പ്പിച്ചാല്‍ യന്ത്രവുംകൊണ്ട് ഫോണ്‍ ചോര്‍ത്താന്‍ പോകുന്ന പൊലീസുകാരന്‍ ചെയ്യുന്നത് സ്വന്തം പണിയല്ല, ക്രിമിനലിന്റെ പണിയാണ്. ടി വി രാജേഷ് എംഎല്‍എയുടെ ഫോണ്‍സംഭാഷണം ടാപ്പ്ചെയ്ത് ഒരു പൊലീസുകാരന്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍, രാഷ്ട്രസുരക്ഷയ്ക്ക്, അന്യരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം തകര്‍ക്കപ്പെടുമ്പോള്‍, പൊതുനിയമസംവിധാനം അപകടത്തില്‍പ്പെടുമ്പോള്‍, ഒരു കുറ്റകൃത്യം തടയാന്‍- ഇത്രയും ഘട്ടങ്ങളിലാണ് ടെലിഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ പൊലീസിന് കഴിയുക. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് സെക്ഷന്‍ 5(2) ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വെറുതെ തീരുമാനിക്കാവുന്ന കാര്യവുമല്ല അത്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടാകണം. ഏതുതരത്തിലുള്ള ആശയവിനിമയമാണ് ടാപ്പ് ചെയ്യേണ്ടത് എന്ന് അതില്‍ വ്യക്തമായി പറയണം. ഈ ഉത്തരവിന്റെ കാലാവധി രണ്ടുമാസത്തേക്കായിരിക്കും. ഇത്തരമൊരു ഉത്തരവ് വന്നാല്‍ത്തന്നെ, ക്യാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി, ടെലിഫോണ്‍ കമ്യൂണിക്കേഷന്‍ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി കേന്ദ്രത്തിലും തത്തുല്യമായ സമിതി സംസ്ഥാനത്തും ടെലിഫോണ്‍ ചോര്‍ത്തുന്നത് നിയമാനുസൃതവും അത്യന്താപേക്ഷിതവുമാണോ എന്നു വിലയിരുത്തണം. അല്ലെന്നുകണ്ടാല്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ നശിപ്പിക്കേണ്ടതാണ്.

യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം പിന്‍വലിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ടെലിഫോണ്‍ ചോര്‍ത്തിയിരുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച എല്ലാ മാനദണ്ഡവും അവഗണിച്ചാണ് യുപിഎ സര്‍ക്കാര്‍ അതിനുമുതിര്‍ന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു അത്. രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയും ഭരണഘടന വിഭാവനംചെയ്യുന്ന പൗരന്റെ മൗലികാവകാശങ്ങളും തകര്‍ക്കുന്ന നടപടിയായാണ് അന്ന് അത് വിലയിരുത്തപ്പെട്ടത്.

ഇവിടെ ടി വി രാജേഷിന്റെയോ മറ്റാരുടെയെങ്കിലുമോ ഫോണ്‍ ചോര്‍ത്താന്‍ നിയമാനുസൃതമായ ഒരു നടപടിയുമുണ്ടായിട്ടില്ല. നിയമം നിര്‍വചിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടില്ല. പൊലീസിന് നിയമം കൈയിലെടുക്കാനുള്ള അധികാരമില്ല. യുഡിഎഫിന് കേസില്‍ കുടുക്കാനുള്ളവരുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ വയ്ക്കാന്‍ അനുവാദം കൊടുക്കുന്നത്ര താണ നിലവാരത്തിലുള്ള നടപടിയാണിത്. സര്‍ക്കാരിന് ഈ നിയമലംഘനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാനാകില്ല.

പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) ഢെ യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി, ടെലിഫോണ്‍ ചോര്‍ത്തുന്നതിന്റെ നിയമവിരുദ്ധതയെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമായാണ് കോടതി അതിനെ വിശേഷിപ്പിച്ചത്. ഭരണഘടന വിഭാവനംചെയ്യുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള പൗരന്റെ അവകാശത്തിന്റെ നിഷേധമാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. ടെലിഫോണില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ ഭരണഘടനയുടെ 19(1എ) അനുസരിച്ച് സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് വിനിയോഗിക്കപ്പെടുന്നത്. അത് നിഷേധിക്കുന്നതിനെ സുപ്രീംകോടതി അതീവഗൗരവത്തോടെ കാണുന്നു. 1855ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം പുതിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ട കോടതി അതിനുമുമ്പുതന്നെ ഇത്തരം അനധികൃത ഫോണ്‍ ചോര്‍ത്തലുകള്‍ തടയാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും നിര്‍ദേശിച്ചിരുന്നു. സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തുന്നതും മറ്റും അതിന്റെ ഭാഗമായാണ്.

ടി വി രാജേഷിന്റെ കേസില്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് 5(2)ഉം അതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നല്‍കിയ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ കാറ്റില്‍ പറത്തി. അതിനര്‍ഥം ഭരണഘടന പൗരനുനല്‍കുന്ന മൗലികാവകാശത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൈവച്ചിരിക്കുന്നു എന്നതാണ്.

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം എല്ലാ ദിവസവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കുകയായിരുന്നു. അറസ്റ്റുചെയ്ത് കസ്റ്റഡിയില്‍വച്ച സിപിഐ എം നേതാക്കള്‍ കുറ്റസമ്മതം നടത്തി എന്നതടക്കമുള്ള വ്യാജ വാര്‍ത്തകള്‍ നിരന്തരം നല്‍കി. സിപിഐ എമ്മിനെ കേസില്‍ പ്രതിസ്ഥാനത്തുനിര്‍ത്തുക എന്ന രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് അന്വേഷണസംഘത്തിലെ യുഡിഎഫ് സേവകരായ ചില ഉദ്യോഗസ്ഥര്‍ വാര്‍ത്ത സൃഷ്ടിച്ചതും ചോര്‍ത്തിയതും. അങ്ങനെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഒരുദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമപ്രവര്‍ത്തകരോട് എത്രവട്ടം സംസാരിച്ചു എന്ന വിവരം ദേശാഭിമാനി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ വലിയ നിയമലംഘനമായി കൊണ്ടാടാനും കേസെടുത്ത് പീഡിപ്പിക്കാനുമാണ് പൊലീസ് തയ്യാറായത്. നിയമം പാലിക്കേണ്ടവര്‍ അത് ലംഘിച്ച് വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത് ഇഷ്ട മാധ്യമങ്ങളില്‍നിന്നും രാഷ്ട്രീയ യജമാനന്മാരില്‍നിന്നും അച്ചാരം വാങ്ങിയതല്ല തെറ്റ്, ആ വിവരം പുറത്തുകൊണ്ടുവന്നതാണ് മഹാ അപരാധം എന്നാണ് മാന്യന്മാര്‍ ഇപ്പോഴും പറയുന്നത്. ഇതേ ആളുകള്‍ ഇപ്പോള്‍ പരസ്യമായി നിയമം ലംഘിച്ച് ഭരണഘടനയെ പുച്ഛിച്ചുതള്ളി വ്യക്തിയുടെ സ്വകാര്യതയില്‍ തള്ളിക്കയറുന്നു. ജനപ്രതിനിധികളുടെപോലും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് തെളിവുണ്ടാക്കാന്‍ നടക്കുന്നു.

ടി വി രാജേഷ് ഫോണിലൂടെ എന്തെങ്കിലും കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതായല്ല പൊലീസ് കണ്ടെത്തിയത്. പാര്‍ടിയുടെ പ്രാദേശികതലത്തിലുള്ള ഒരു പ്രവര്‍ത്തകനുമായി സംസാരിച്ച ചില കാര്യങ്ങള്‍ റെക്കോഡുചെയ്ത് കേള്‍പ്പിച്ച് അതിനെ ഷുക്കൂര്‍ വധക്കേസുമായി ബന്ധിപ്പിക്കാനുള്ള ദുര്‍ബലശ്രമമാണ് നടത്തിയത്. തങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധപ്രവൃത്തിയാണെന്ന സംശയംപോലും അന്വേഷണസംഘത്തിന് ഉണ്ടായില്ല. യുഡിഎഫിന് ദാസ്യവേല ചെയ്യുമ്പോള്‍ അവര്‍ നിയമവും അന്തസ്സും അഭിമാനവും വിവേകവും യുക്തിയും മറന്നുപോകുന്നു. ജനനേതാക്കളെ പലകുറി വിളിച്ചുവരുത്തി വാര്‍ത്ത സൃഷ്ടിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു. പൊലീസിനെതിരെ ആര് എന്ത് വിമര്‍ശം ഉന്നയിച്ചാലും കേസെടുത്ത് പേടിപ്പിക്കുന്നു. ഏതാനും മാധ്യമങ്ങളുടെ സഹായവും ലഭിക്കുന്നു എന്നുവരുമ്പോള്‍ കാക്കി യൂണിഫോമിനുമേല്‍ അഹന്തയുടെയും അവിവേകത്തിന്റെയും തൊപ്പിയാണ് എടുത്തണിയുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തരമന്ത്രിസ്ഥാനത്തോടെ കേരളം അറബിക്കടലിലേക്ക് തിരിച്ചുപോകും എന്നാണ് പൊലീസിലെ യുഡിഎഫ് സേവാദളത്തിന്റെ മനോഗതം. അതിന്റെ പുളപ്പാണ് ജനനേതാക്കളുടെ സ്വകാര്യസംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് അത് വലിയ മിടുക്കായി കൊണ്ടുനടക്കുമ്പോള്‍ തെളിയുന്നത്. ഇക്കണക്കിന് ഇവര്‍ നാളെ എന്തെല്ലാം ചെയ്യും എന്നാണ് ആലോചിക്കേണ്ടത്. നാട്ടില്‍ നിയമവാഴ്ച ഉറപ്പാക്കേണ്ടവര്‍ തന്നെ ചെയ്യുന്ന ഈ കുറ്റകൃത്യത്തിന്റെ മ്ലേച്ഛത അളക്കാനാകാത്തതാണ്. അനധികൃത ഫോണ്‍ ചോര്‍ത്തല്‍ നടത്തിയവരെ നിയമപരമായി കൈകാര്യംചെയ്തേ തീരൂ. അതിന് പ്രേരിപ്പിച്ചവരെയും വെറുതെവിടാന്‍ പാടില്ല. സര്‍ക്കാര്‍ അതിന് മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ ആ ചുമതല ജനങ്ങള്‍ സ്വയം ഏറ്റെടുക്കുന്ന അവസ്ഥയാണുണ്ടാവുക. അങ്ങനെ വരുമ്പോള്‍ കേസിന്റെയും പൊലീസ് ഭീകരതയുടെയും ഭീഷണിയുടെയും ആയുധങ്ങളൊന്നും പോരാതെ വരും.

ടി വി രാജേഷിന്റേതുമാത്രമല്ല, സിപിഐ എമ്മിന്റെ പ്രമുഖരായ പല നേതാക്കളുടെയും ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നുണ്ട് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന വടകര പൊലീസ് ക്യാമ്പിലേക്ക് എംഎല്‍എമാര്‍ ചെന്നപ്പോള്‍ "നിങ്ങള്‍ വരുന്ന വിവരം മൂന്നുമണിക്കൂര്‍ മുമ്പേ എനിക്കറിയാമായിരുന്നു" എന്നാണ് ഒരു ഐപിഎസ് മിടുക്കന്‍ പറഞ്ഞുകളഞ്ഞത്. മൊബൈല്‍ ഫോണ്‍ ടവറാണത്രേ പുതിയ അന്വേഷണയന്ത്രം. അങ്ങനെയെങ്കില്‍ വടകര പൊലീസ് ക്യാമ്പിന്റെ ടവര്‍ പരിധിയില്‍നിന്ന് ഏതൊക്കെ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോണ്‍ കോളുകള്‍ പോയി എന്നും ആരില്‍നിന്നെല്ലാം തിരിച്ചുവന്നു എന്നും അന്വേഷിക്കാന്‍ എളുപ്പമാണ്. അതില്‍ തെളിയും ആരാണ് കാക്കിക്കുള്ളിലെ അച്ചാരംവാങ്ങികളും ചാരന്മാരും ചെരുപ്പുനക്കികളുമെന്ന്.

യുഡിഎഫ് സര്‍ക്കാര്‍ പൊലീസ് സേനയെ തറയോളം താഴ്ത്തിയിരിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിസ്ഥാനവും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനവും ഒഴിയുമ്പോള്‍ പൊലീസിന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ചിന്തിക്കേണ്ടത്. അഭിമാനവും കഴിവും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഇല്ലാത്ത ഒരു സേന നാടിനുതന്നെ ഭാരമാകും. നേതാക്കളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തും പ്രതിഷേധം പ്രകടിപ്പിക്കുന്നവരെയാകെ കേസുകളില്‍ പ്രതിചേര്‍ത്തും പ്രസംഗത്തിന്റെ പേരില്‍ കേസുകളുടെ അതിസാരം സൃഷ്ടിച്ചും യുഡിഎഫിന് വിടുവേല ചെയ്യുന്ന അതേ തെമ്മാടിത്തം മറ്റൊരു രീതിയിലും പൊലീസ് നിര്‍വഹിക്കുന്നുണ്ട്. മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസ് ആവിയാക്കിയും മറ്റുമാണത്. പൊലീസിലെ നട്ടെല്ലുള്ളവര്‍ക്കുമാത്രമല്ല, നാടിനാകെ അപമാനമാണ് ഈ സ്ഥിതി. ലജ്ജാകരം എന്നു പറഞ്ഞാലും മതിയാകില്ല.

Tuesday, July 24, 2012

കപട വ്യവഹാരികളെ തുറുങ്കിലടയ്ക്കണം



കവിയൂരില്‍ അനഘ എന്ന പെണ്‍കുട്ടിയും കുടുംബവും കൂട്ട ആത്മഹത്യചെയ്യാനിടയായ ദാരുണസംഭവം രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കാന്‍ അമ്പരപ്പിക്കുന്ന ശ്രമങ്ങളാണ് നടന്നത്. ആ കേസുമായി സംസ്ഥാനത്തെ സിപിഐ എം നേതാക്കളെയും കുടുംബാംഗങ്ങളെയും ബന്ധിപ്പിക്കാന്‍ ഏതാനും വലതുപക്ഷ രാഷ്ട്രീയകേന്ദ്രങ്ങളും അവരുടെ മാധ്യമങ്ങളും തങ്ങള്‍ക്കുമുന്നിലുള്ള എല്ലാ വഴികളും ഉപയോഗിച്ചു. രാഷ്ട്രീയപ്രശ്നമാക്കി അതിനെ മാറ്റാന്‍ അവര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ വലിയ അളവ് സാധിക്കുകയും ചെയ്തു. ആ പ്രചരിപ്പിച്ചതെല്ലാം പച്ചക്കള്ളങ്ങളായിരുന്നെന്നാണ് സിബിഐ ചൊവ്വാഴ്ച കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിബിഐയെയും നിയമത്തെയും ജനങ്ങളെയും കബളിപ്പിച്ചാണ് കുപ്രചാരണങ്ങളും കുറ്റപ്പെടുത്തലുമുണ്ടായതെന്ന് അന്വേഷണ ഏജന്‍സിക്കുതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. കവിയൂര്‍ കേസില്‍ രാഷ്ട്രീയനേതാക്കള്‍ക്കും വിഐപികള്‍ക്കും ബന്ധമില്ലെന്നുമാത്രമല്ല, അങ്ങനെ ബന്ധമുണ്ടെന്ന് മൊഴികൊടുക്കാന്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ലതാനായരെ നിര്‍ബന്ധിച്ച ക്രൈം നന്ദകുമാറിനെതിരെ കേസെടുക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു. രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ മുഖ്യപ്രതി ലതാനായര്‍ക്ക് ഒരുകോടി രൂപവരെ നന്ദകുമാര്‍ വാഗ്ദാനം ചെയ്തു എന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

നന്ദകുമാര്‍ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട, കോടതികളുടെ രൂക്ഷവിമര്‍ശത്തിന് വിധേയനായ വ്യവഹാരിയാണ്. ക്രൈം എന്ന പ്രസിദ്ധീകരണത്തിന്റെ മറവില്‍ പത്രാധിപര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് അയാള്‍ നിരന്തരം അനാശാസ്യമായ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്നതും രഹസ്യമല്ല. അങ്ങനെയൊരാള്‍, സിപിഐ എം നേതാക്കള്‍ക്കെതിരെ ഏറ്റവും നീചമായ ആരോപണമുന്നയിക്കാന്‍ വന്‍തുക ചെലവിടാന്‍ സന്നദ്ധനായി എന്ന് സിബിഐ കണ്ടെത്തിയത് നിസ്സാര സംഗതിയല്ല. എവിടെനിന്നാണ് നന്ദകുമാറിന് ഇത്രയേറെ പണം സ്വരൂപിക്കാന്‍ കഴിയുന്നത്? ഒരു കേസ് വഴിതിരിച്ചുവിടാനാണ് ഒരുകോടി രൂപ വാഗ്ദാനംചെയ്തതെങ്കില്‍, എത്രയെത്ര കേസുകള്‍, ഏതെല്ലാം കോടതികളില്‍ നന്ദകുമാര്‍ ഇതേ രീതിയില്‍ നടത്തുന്നുണ്ട് എന്നുകൂടി പരിശോധിക്കണം. രാജ്യത്തെ ഏറ്റവും "ചെലവേറിയ" അഭിഭാഷകരാണ് ഇയാള്‍ക്കുവേണ്ടി പലപ്പോഴും കോടതികളില്‍ ഹാജരാകുന്നത്. ഒരു കൊച്ചു വാരികയുടെ പത്രാധിപര്‍ക്ക് താങ്ങാനാകുന്നതല്ല ഈ ചെലവ് എന്ന് വ്യക്തമാണ്. അതിനര്‍ഥം അയാള്‍ക്കുപിന്നില്‍ ഏതോ അദൃശ്യശക്തി പ്രവര്‍ത്തിക്കുന്നുണ്ട്, പണവും മറ്റു സഹായങ്ങളും നല്‍കുന്നുണ്ട് എന്നാണ്. ആ ശക്തിയെയാണ് പുറത്തുകൊണ്ടുവരേണ്ടത്.

കവിയൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ കോടതിയില്‍ ഇടക്കാലറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ""ഉന്നത രാഷ്ട്രീയക്കാര്‍ കുടുങ്ങുന്നതുവരെ പോരാടും"" എന്നാണ് നന്ദകുമാര്‍ തുടരന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ പ്രസ്താവിച്ചത്. ഇപ്പോള്‍ സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇവയൊക്കെയാണ്: ""കേസ് വഴിതിരിച്ചുവിടാനാണ് വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതികളായി മറ്റു പലരുടെയും പേരുകള്‍ പറയാന്‍ ലതാനായരെ നിര്‍ബന്ധിച്ചിട്ടുണ്ട്. ചില നേതാക്കളുടെ മക്കളുടെ പേര് പറഞ്ഞാല്‍ ഒരുകോടിരൂപ നല്‍കാമെന്ന് പറഞ്ഞത് ജയിലില്‍ ലതാനായരെ സന്ദര്‍ശിച്ചപ്പോഴാണ്. തന്റെ കൈയില്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ ഇതുവരെ തെളിവുകള്‍ നല്‍കിയിട്ടില്ല, കൃത്രിമത്തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് നന്ദകുമാറിനെതിരെ കേസെടുക്കണം.""

കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ആരുടെയോ ചട്ടുകമായി നിയമവ്യവസ്ഥയെ ക്രൂരമായി കബളിപ്പിച്ച് സമുന്നത രാഷ്ട്രീയനേതൃത്വത്തെയും ഇടതുപക്ഷത്തെയാകെയും തേജോവധംചെയ്യാന്‍ ഒരു കുബുദ്ധി പണവും മാധ്യമപിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നു. അക്കാര്യം ഗത്യന്തരമില്ലാതെ സിബിഐക്ക് തുറന്നുപറയേണ്ടിവന്നിരിക്കുന്നു. അങ്ങനെവരുമ്പോള്‍ സിബിഐയുടെ കര്‍ത്തവ്യം അവിടംകൊണ്ട് തീരുന്നില്ല. മറ്റു പല കേസുകളിലും സമാനമായ ഇടപെടലാണ് ഇതേ ശക്തികള്‍ നടത്തിയത്.

അതിലൊന്ന് എസ്എന്‍സി ലാവ്ലിന്‍ കേസാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ആ കേസില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ രചിച്ച കള്ളക്കഥകളുടെയും സൃഷ്ടിച്ച കള്ളസാക്ഷികളുടെയും കള്ളത്തെളിവുകളുടെയും പിന്നാലെയാണ് സിബിഐ പോയത്. തന്റെ കൈയില്‍ തെളിവുകളുണ്ട് എന്ന് ആവര്‍ത്തിച്ചുപറഞ്ഞ് കേസന്വേഷണം സിപിഐ എമ്മിനെതിരെ തിരിച്ചുവിടാന്‍ അവിടെയും മുന്‍കൈയെടുത്തത് ഇതേ വ്യക്തിയാണ്. ഏറ്റവുമൊടുവില്‍ ഒരു കള്ളസാക്ഷിയെ ഇറക്കുമതിചെയ്ത് വാര്‍ത്ത സൃഷ്ടിക്കാനും അയാള്‍ തയ്യാറായി. പ്രകടമായിത്തന്നെ മ്ലേച്ഛമായ ഈ ഇടപെടലുകള്‍ക്ക് വഴങ്ങുകയായിരുന്നു ലാവ്ലിന്‍ കേസില്‍ സിബിഐ. അങ്ങനെയാണ്, പിണറായി വിജയനെ, അദ്ദേഹം എന്തെങ്കിലും കുറ്റംചെയ്തതായി കണ്ടെത്താന്‍ സാധിക്കാതിരുന്നിട്ടും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഏജന്‍സി തയ്യാറായത്. കവിയൂര്‍ കേസിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ലാവ്ലിന്‍ കേസില്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ സിബിഐ തുറന്നുപറയാന്‍ സമയമായി. ക്രിമിനല്‍ ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന വ്യാജ തെളിവുകളുടെയും മൊഴികളുടെയും ഭരിക്കുന്ന കക്ഷിയുടെ ഹീനമായ ഇടപെടലുകളുടെയും ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് ലാവ്ലിന്‍കേസ് എന്നതില്‍ വിവേകബുദ്ധിയുള്ള ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ സിബിഐ തന്നെ, തങ്ങള്‍ വഞ്ചിക്കപ്പെടുന്ന വഴിയെക്കുറിച്ചും വഞ്ചകരെക്കുറിച്ചും തുറന്നുസമ്മതിക്കുമ്പോള്‍, അതേ മാര്‍ഗത്തിലൂടെ സൃഷ്ടിച്ച ലാവ്ലിന്‍ കേസിന്റെയും കാറ്റ് എന്നെന്നേക്കുമായി തീരുകയാണ്.

കേസ് അട്ടിമറിക്കാന്‍ ക്രിമിനല്‍ ഇടപെടല്‍ നടത്തിയ വ്യക്തിക്കും അയാള്‍ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ഒരുനിമിഷം പാഴാക്കാതെ നിയമനടപടിയെടുക്കാന്‍ സിബിഐ തയ്യാറാകണം. തികച്ചും അടിസ്ഥാനരഹിതമായ ദുരാരോപണങ്ങള്‍ കെട്ടഴിച്ചുവിട്ട് സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും പ്രവര്‍ത്തകരെയും നിര്‍വീര്യമാക്കാമെന്നു കരുതിയവരും അതിനുള്ള കോടാലിക്കൈകളായവരും ജനങ്ങള്‍ക്കുമുന്നില്‍ കുറ്റം ഏറ്റുപറയണം. ഇങ്ങനെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും പറഞ്ഞുറപ്പിക്കുകയും ചെയ്യുന്ന കെട്ടുകഥകള്‍ തിരിച്ചറിഞ്ഞ്, സിപിഐ എമ്മിനെതിരായ അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ടിയെ സ്നേഹിക്കുന്നവരാകെ രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. ഒരു ക്രിമിനല്‍ സ്വഭാവക്കാരന്റെ ചേഷ്ടകളല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള വന്‍ പദ്ധതിയുടെ നടത്തിപ്പായാണ് ഇതിനെ കാണേണ്ടത്. കവിയൂര്‍ കേസില്‍ ഉള്‍പ്പെട്ടു എന്ന് പ്രചരിപ്പിക്കപ്പെട്ട നിരവധി പേരുകളുണ്ട്. അവര്‍ക്ക് നേരിടേണ്ടിവന്ന വൈഷമ്യം ഊഹിക്കാവുന്നതേയുള്ളൂ. നിരപരാധികളായ അവരോടും കുടുംബാംഗങ്ങളോടും മാപ്പുപറഞ്ഞാല്‍ തീരുന്ന പ്രശ്നമല്ലിത്. വ്യാജ കഥകളുടെ പിന്നണിക്കാരെയും മുന്‍നിരക്കാരെയും ഒന്നാകെ തുറുങ്കിലടച്ചാല്‍ മാത്രമേ, അവരുടെ മുഖംമൂടി പിച്ചിച്ചീന്തിയെറിഞ്ഞാല്‍മാത്രമേ ഏറ്റവും കുറഞ്ഞ നീതിയെങ്കിലും നടപ്പാകൂ.

Monday, July 16, 2012

വായടപ്പിക്കാനാകില്ല


ദേശാഭിമാനി മുഖപ്രസംഗം

അടിയന്തരാവസ്ഥയായിരുന്നു ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഏറ്റവുമൊടുവിലത്തെ കടുത്ത കാലം. അന്ന് ഭരണാധികാരികളുടെ വിലക്കും ഭീഷണിയും നെഞ്ചുവിരിച്ച് നേരിട്ടുകൊണ്ട്, ഇന്ദിരാഗാന്ധി അര്‍ധഫാസിസ്റ്റ് ഭീകരതയാണ് കൊണ്ടുവരുന്നതെന്ന് പ്രഖ്യാപിക്കാന്‍ മടികാണിച്ച പത്രമല്ല ദേശാഭിമാനി. അമിതാധികാര വാഴ്ചയ്ക്കെതിരെ, സെന്‍സര്‍ഷിപ്പിനെ മറികടന്ന് വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിക്കാനും അഭിപ്രായസ്വാതന്ത്ര്യം വിലക്കിയപ്പോള്‍ മുഖപ്രസംഗത്തിന്റെ സ്ഥലം ഒഴിച്ചിട്ട് പ്രതിഷേധിക്കാനും ദേശാഭിമാനി ആരെയും പേടിച്ചിട്ടില്ല. സത്യത്തിനും നീതിക്കും അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശത്തിനും തൊഴിലാളി വര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ദേശാഭിമാനി, ഭരണകൂടത്തിന്റെ ഏത് ആക്രമണത്തെയും ഭയപ്പെടുന്നില്ലെന്ന് അതിന്റെ ഏഴു പതിറ്റാണ്ടുകാലത്തെ ചരിത്രം തന്നെയാണ് തെളിവ്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പത്രമാണ് ഇത്. ഏറെക്കുറെ മറ്റെല്ലാ മാധ്യമങ്ങളും സംഘടിതമായി ഇടതുപക്ഷത്തിനുനേരെ നുണപ്രളയം സൃഷ്ടിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങളുടെ വെള്ളിവെളിച്ചം കേരള ജനതയുടെ മനസ്സിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുവെന്നത് അഭിമാനകരം തന്നെയാണ്. ആ അഭിമാനം ആര്‍ക്കെങ്കിലും മുന്നില്‍ പണയംവയ്ക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല.

സത്യം വിളിച്ചുപറയാനുള്ള ആര്‍ജവത്തില്‍ വെള്ളം ചേര്‍ക്കാനും ഒരുക്കമല്ല. അതുകൊണ്ടാണ് എല്ലാ വലതുപക്ഷ മാധ്യമങ്ങളും ഒന്നിച്ചുനിന്ന് സിപിഐ എമ്മിനെ കല്ലെറിയുമ്പോള്‍ അതിനുപിന്നിലെ പ്രേരകശക്തിയായ മാധ്യമ-പൊലീസ് അച്ചുതണ്ട് തുറന്നുകാട്ടാന്‍ ഞങ്ങള്‍ തയ്യാറായത്. വടകരയിലെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ; അതിനെ നയിക്കുന്ന സിപിഐ എമ്മിനെ തകര്‍ത്തുകളയാനുള്ള ആയുധമായി വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളും അവയുടെ മാധ്യമങ്ങളും രണ്ടുമാസത്തിലേറെയായി ഉപയോഗിക്കുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവെച്ചേ അടങ്ങൂ എന്ന വാശിയോടെ നുണകളുടെ മഹാപ്രളയം സൃഷ്ടിക്കുന്നു. പാര്‍ടി പ്രവര്‍ത്തകരെയും നേതാക്കളെയും കേസില്‍പ്പെടുത്തുക; അവര്‍ കുറ്റം സമ്മതിച്ചെന്ന് പ്രചരിപ്പിക്കുക; നിരപരാധികളെ അപരാധികളാക്കാന്‍ പൊലീസ് പകര്‍ന്നുകൊടുക്കുന്ന നുണകള്‍ "സത്യപ്രസ്താവ"കളാക്കി അവതരിപ്പിക്കുക- ഇങ്ങനെ ആവര്‍ത്തിക്കുകയാണ് അഭ്യാസം. കഴിഞ്ഞദിവസം കേരള ഹൈക്കോടതി ജാമ്യം അനുവദിച്ച സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകന്‍, "കുറ്റം സമ്മതിച്ചു" എന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ ഏകശബ്ദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടതിയില്‍ പൊലീസ് നല്‍കിയ ഒരു രേഖയിലും അങ്ങനെയൊരു കുറ്റസമ്മതം കാണാനില്ല. അശോകന്‍ ചെയ്യാത്ത കുറ്റം എങ്ങനെ സമ്മതിക്കുമെന്ന യുക്തിഭദ്രമായ സംശയത്തിന് മാധ്യമങ്ങള്‍ മറുപടി നല്‍കിയിട്ടുമില്ല. പാര്‍ടി ജില്ലാസെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റുചെയ്തപ്പോഴും ഇങ്ങനെയൊരു കുറ്റസമ്മതത്തിന്റെ വാര്‍ത്തയാണ് പ്രചരിപ്പിച്ചത്. അതേ മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ പറയുന്നു പി മോഹനന്‍ ഒന്നും പറഞ്ഞിട്ടില്ലായെന്ന്.

അന്നന്നത്തെ ഉദ്വേഗജനക വാര്‍ത്തകള്‍ക്കായി പച്ചക്കള്ളങ്ങള്‍ സൃഷ്ടിച്ചുവിടുന്നത് പൊലീസാണെന്ന് ആരോപണം കോടതിയുടെ പരിശോധനയിലാണ്. കോടതിയില്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലം തങ്ങള്‍ മാധ്യമങ്ങളുമായി ഒന്നും പങ്കിടുന്നില്ലെന്നാണ്. മാധ്യമങ്ങളാകട്ടെ രഹസ്യമായ ചോദ്യംചെയ്യലിനിടെ ലഭിച്ചെന്ന മട്ടില്‍ പൊലീസിനെ ഉദ്ധരിച്ച് ദിവസവും പുതിയ കഥകള്‍ സൃഷ്ടിക്കുന്നത് തുടര്‍ന്നു. ഒന്നുകില്‍ പൊലീസ് തെറ്റായ വിവരങ്ങള്‍ നല്‍കണം; അല്ലെങ്കില്‍ മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കണം. ഇതില്‍ ഏതെങ്കിലുമൊന്നേ നടക്കാന്‍ സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ രണ്ടു കൂട്ടരും കുറ്റക്കാരാണ്; നിയമവിരുദ്ധ പ്രവര്‍ത്തനം അഭംഗുരം തുടരുന്നവരാണ്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ നിശ്ശബ്ദരായി നിയമലംഘനത്തെ, കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നപ്പോഴാണ് ദേശാഭിമാനി മാധ്യമ- പൊലീസ് അവിശുദ്ധബന്ധം തെളിവുസഹിതം പുറത്തുകൊണ്ടുവന്നത്. കേസ് അന്വേഷിക്കുന്ന സംഘത്തിലെ പ്രധാനി അസാധാരണമാംവിധം തുടര്‍ച്ചയായി മാധ്യമങ്ങളുമായി ബന്ധം പുലര്‍ത്തി എന്നതിന്റെ തെളിവാണ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആ ഉദ്യോഗസ്ഥനും കോഴിക്കോട്ടെ വാര്‍ത്താ സ്രഷ്ടാക്കളായ മാധ്യമപ്രവര്‍ത്തകരും തമ്മില്‍ എന്തു സംസാരിച്ചു എന്നല്ല, എത്രതവണ വിളിച്ചു എന്നാണ് ദേശാഭിമാനി വായനക്കാര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. തെറ്റു ചെയ്തവര്‍ക്ക്, അത് പുറത്തുവരുമ്പോള്‍ സ്വാഭാവികമായും വെപ്രാളം കാണും. ഇവിടെ പൊലീസും മാര്‍ക്സിസ്റ്റുവിരുദ്ധ മാധ്യമസഖ്യവും ചെയ്ത നെറികേട് പുറത്തുവന്നപ്പോള്‍ ഉണ്ടായ ഹാലിളക്കമാണ് ദേശാഭിമാനിക്കെതിരായ കേസായി പരിണമിച്ചത്. പൊലീസിന്റേതു മാത്രമല്ല, ആരുടേയും ഫോണ്‍ ചോര്‍ത്തിയെടുത്ത് അത് സ്വന്തം മിടുക്കായി അവതരിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്കെതിരെ ഇന്നുവരെ ഒരു പൊലീസുദ്യോഗസ്ഥനും കേസ് എടുത്തതായി അറിവില്ല. എന്നുമാത്രമല്ല, ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഭാഗമായി മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി നിയമപരമായി കോടതിയെ സമീപിച്ചതിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമായി ചിത്രീകരിച്ച് പ്രതിഷേധിക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. ഇന്നൊരു വാര്‍ത്തയുടെ പേരില്‍ പത്രത്തിനെതിരെ കേസ് എടുത്തിരിക്കുന്നു. അതില്‍ പ്രതിഷേധിക്കാന്‍ അത്തരം നാവുകള്‍ പൊന്തുന്നില്ല.

കേസുകളും പൊലീസ് വേഷവും കാട്ടി ഭയപ്പെടുത്തിയാല്‍ പിന്തിരിഞ്ഞോടുകയോ മാപ്പുപറഞ്ഞ് സാഷ്ടാംഗം വീഴുകയോ ചെയ്യുന്ന നട്ടെല്ലില്ലാ പൈതങ്ങളെ മാത്രമേ യുഡിഎഫ് സര്‍ക്കാര്‍ കണ്ടിട്ടുള്ളൂ. ദേശാഭിമാനി ആ ഗണത്തിലല്ല. നിങ്ങള്‍ എത്രതന്നെ കേസുകളില്‍പ്പെടുത്തിക്കോളൂ, ഒറ്റ തിരിച്ച് ആക്രമിച്ചോളൂ അതുകണ്ട് മോഹാലസ്യപ്പെട്ട് വീഴാനോ പിന്തിരിഞ്ഞ് നടക്കാനോ ഞങ്ങളെ കിട്ടില്ല എന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ. വലതുപക്ഷ മാധ്യമ- മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കാപട്യങ്ങളിലും അധാര്‍മികതയിലും കെട്ടിപ്പൊക്കിയ കൊട്ടാരം തകര്‍ക്കാന്‍ സദാ ജാഗരൂകരായി ഞങ്ങളിവിടെയുണ്ട്. കേസുകളും എതിര്‍പ്പും ഞങ്ങളെ ഊര്‍ജസ്വലരാക്കുകയേ ഉള്ളൂ.

Sunday, June 24, 2012

സിബിഐയുടെ അടിമപ്പണി

ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍-4


ഫസലിനെ കൊന്നത് ആരാണെന്ന് സിപിഐ എം കണ്ടുപിടിച്ച് സിബിഐക്ക് കൊണ്ടുകൊടുക്കേണ്ട അവസ്ഥയാണ്. പാര്‍ടിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പലവട്ടം പരിശോധന നടന്നു. പാര്‍ടി പ്രവര്‍ത്തകരോ അനുഭാവികളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഒരന്വേഷണത്തിലും അത്തരം സൂചന കണ്ടെത്താനായില്ല. കൊല്ലപ്പെട്ട ദിവസം ഫസലിന്റെ അടുത്ത ആളുകളിലുണ്ടായ പ്രതികരണം, പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ ഭക്ഷണ അവശിഷ്ടം എന്നിവമാത്രമാണ് ചില സംശയങ്ങള്‍ ഉണര്‍ത്തിയത്്. കേസ് ഏതുവിധേനയും ആര്‍എസ്എസിന്റെ തലയിലിട്ട് അവസാനിപ്പിക്കാന്‍ എന്‍ഡിഎഫിന്റെ ചില നേതാക്കള്‍ നടത്തിയ ശ്രമം മറ്റൊന്ന്. എന്തായാലും രാഷ്ട്രീയമായ കാരണം ആരും കണ്ടെത്തിയില്ല. എന്നിട്ടും എങ്ങനെ സിപിഐ എമ്മിലും കാരായി രാജനിലും ചന്ദ്രശേഖരനിലും സിബിഐ എത്തി എന്നതാണ് പ്രശ്നം. രാജന്‍ തലശേരിയിലെ പാര്‍ടി ഏരിയ സെക്രട്ടറിയായിരുന്നു; ചന്ദ്രശേഖരന്‍ ലോക്കല്‍ സെക്രട്ടറിയാണ്. സിബിഐക്ക് കേസെടുക്കാന്‍ അത്രയും മതി എന്ന് വന്നിരിക്കുന്നു.

കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജന്‍ കൊലചെയ്യപ്പെട്ടപ്പോള്‍, പൊലീസ് സിപിഐ എം ഓഫീസിലേക്ക് പാഞ്ഞുകയറി അന്നത്തെ ഏരിയ സെക്രട്ടറി എം ഒ പത്മനാഭനെയാണ് അറസ്റ്റ് ചെയ്തത്. സര്‍വാദരണീയനും രോഗവിവശനുമായ അദ്ദേഹത്തെ ടാഡ കേസില്‍പ്പെടുത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. കേസില്‍ എന്തെങ്കിലും പങ്കുള്ളതായി തെളിഞ്ഞിട്ടല്ല- സിപിഐ എം ഏരിയ സെക്രട്ടറിയാണ് എന്നതുകൊണ്ട്. ഇരിട്ടി ഏരിയ സെക്രട്ടറി ശ്രീധരനെയും അന്ന് ടാഡയില്‍ കുടുക്കി തടവിലിട്ടു. ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനെ പിടിച്ചിരിക്കുന്നു. പാര്‍ടി നേതാവായാല്‍, ആ സമയത്ത് അന്നാട്ടില്‍ നടക്കുന്ന കേസുകളില്‍ പ്രതിയായിക്കൊള്ളണം എന്ന സ്ഥിതി.

ഫസല്‍കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചയാളാണ് അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ഋഷിരാജ് സിങ്. ഇപ്പോള്‍ സിങ് സിബിഐയിലാണ്. സിബിഐ എങ്ങനെയൊക്കെ ദുരുപയോഗിക്കപ്പെടുന്നു എന്ന് കൃത്യമായി പറയാന്‍ കഴിയുന്ന ആളും ഇന്ന് സിങ്ങുതന്നെ. താന്‍ ക്രൈംബ്രാഞ്ചിന്റെ അധിപനായിരുന്നപ്പോള്‍ ഉണ്ടാകാത്ത എന്ത് തെളിവാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം തന്റെ സിബിഐ അനുയായികളോട് തിരക്കും എന്ന് ആശിക്കാനേ തരമുള്ളൂ. കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് രാംകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. മാധ്യമങ്ങളുടെ നിറംപിടിപ്പിച്ച കഥകള്‍ കോടതിയെപ്പോലുംസ്വാധീനിച്ചു. പിന്നീട് ഡിവിഷന്‍ ബെഞ്ച് ആ വിവാദ പരാമര്‍ശങ്ങള്‍ നീക്കംചെയ്തു. അന്ന്, സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസ് സര്‍ക്കാര്‍ തീരുമാനമില്ലാതെ സിബിഐക്ക് വിടുന്നതിനെതിരെയാണ് അപ്പീല്‍പോയത്. അതുപോലും സിപിഐ എമ്മിനെതിരായ വാദമായി ഇന്ന് പ്രചരിപ്പിക്കുന്നു.

എന്‍ഡിഎഫിന്റെ സ്ഥിതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കഷ്ടത്തിലായിരുന്നു. തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈവെട്ടുന്നത് 2010 ജൂലൈ നാലിനാണ്. അതിനു പിന്നില്‍ എന്‍ഡിഎഫ് തീവ്രവാദി സംഘമാണെന്ന് വ്യക്തമായതോടെ ശക്തമായ പൊലീസ് നടപടിയുണ്ടായി. ഐജി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം കേസന്വേഷിച്ചു. എന്‍ഡിഎഫിന്റെ ആയുധപരിശീലനം, ഭീകരബന്ധങ്ങള്‍, ധനസ്രോതസ്സ്, പൊലീസിലടക്കമുള്ള നുഴഞ്ഞുകയറ്റം- ഇവയെല്ലാം പുറത്തുവന്നുകൊണ്ടിരുന്നു. നാട്ടിലാകെ സദാചാരപൊലീസ് ചമഞ്ഞ് നടക്കുന്ന അതിക്രമങ്ങള്‍ക്ക് നിയമത്തിന്റെ വിലക്കുവീണു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ വിലക്കി. ഫ്രീഡംപരേഡ് എന്നപേരില്‍ നടത്തിയിരുന്ന ശക്തിപ്രകടനം മുടങ്ങി. സമൂഹത്തില്‍നിന്ന് എന്‍ഡിഎഫ് ഒറ്റപ്പെട്ടു.

മുസ്ലിംസമുദായത്തിലെ തീവ്രവാദികളെ ഒറ്റപ്പെടുത്തുന്നതിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ പരസ്യമായ നിലപാടെടുത്തു. കോളേജ് അധ്യാപകന്റെ കൈ വെട്ടിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇസ്ലാമിനെയും സമൂഹത്തെയുമാണ് അപമാനിച്ചതെന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ), അഡ്വ. കെ പി മുഹമ്മദ് (മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍), ഹമീദ് വാണിമേല്‍ (ജമാ അത്തെ ഇസ്ലാമി), ഗഫൂര്‍ പുതുപ്പാടി (പിഡിപി), പ്രൊഫ. പി ഒ ജെ ലബ്ബ (എംഇഎസ്), ടി കെ അബ്ദുള്‍ കരീം (എംഎസ്എസ്), കെ ടി ജലീല്‍, പി ടി എ റഹീം എന്നിവര്‍ ഒന്നിച്ചുചെന്ന് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളോട് വ്യക്തമാക്കി. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെതുടര്‍ന്ന്, മതതീവ്രവാദികളുടെയും ഭീകര സംഘടനകളുടെയും പ്രവര്‍ത്തനം കര്‍ശനമായി അടിച്ചമര്‍ത്താന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിന്റെ ഉന്നതതല യോഗം വിളിച്ച് നിര്‍ദേശം നല്‍കി.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജ വിലാസത്തില്‍ സിം കാര്‍ഡ് നല്‍കുന്ന മൊബൈല്‍ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ നടപടിയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയും ആരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകള്‍ നടത്തിയ 22 കൊലപാതക കേസ് പുനരവലോകത്തിനെടുത്തു. തീവ്രവാദ സംഘടനകള്‍ക്കുള്ള വിദേശ സാമ്പത്തികസഹായം അന്വേഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായവ്യവസ്ഥയും ജനാധിപത്യവും അംഗീകരിക്കാതെ തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടാനുറച്ച ഭീകരപ്രവര്‍ത്തനം തടയപ്പെട്ടപ്പോള്‍, ആ സംഘടനയുടെ മുഖ്യശത്രുവായി അന്നത്തെ ആഭ്യന്തരമന്ത്രി മാറി. അവര്‍ക്ക് സഹായവാഗ്ദാനം കിട്ടിയത് കേന്ദ്ര ഭരണകക്ഷിയില്‍നിന്നാണ്. പിന്നീട്, കേന്ദ്ര ആഭ്യന്തര സഹമന്ത്രിതന്നെ നേരിട്ട് സഹായിക്കാനെത്തി. ഇരുകൂട്ടരുടെയും പൊതുശത്രുവായ സിപിഐ എമ്മിനെതിരെ ഫസല്‍കേസ് എന്ന വാള്‍ മൂര്‍ച്ചകൂട്ടി പ്രയോഗിക്കുന്നത് അങ്ങനെയാണ്.

കോടിയേരി ബാലകൃഷ്ണനെ കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുന്നിടംവരെയാണ് ഈ ഗൂഢാലോചന വളര്‍ന്നത്്. സമാനതകളില്ലാത്ത അനുഭവമാണ് ഈ കേസിന്റേത്. അവിശ്വസനീയമായ കെട്ടുകഥകളല്ലാതെ, വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ ഉദീരണങ്ങളല്ലാതെ ഒന്നുമില്ല; തരിമ്പുപോലുമില്ല തെളിവ്. സിബിഐയുടെ മുകളിലിരിക്കുന്ന ഒരു സഹമന്ത്രിയുടെ രാഷ്ട്രീയ കുബുദ്ധിയും ഭീകരപ്രവര്‍ത്തനം നടത്തുന്ന കൂട്ടരും ചേര്‍ന്ന് നിയമത്തെയും ജനാധിപത്യത്തെയും നീതിയെയും ജനങ്ങളുടെ ബോധത്തെയും കടന്നാക്രമിക്കുകയാണ്. സദാചാര പൊലീസായി മാറി കൊലപാതകങ്ങള്‍വരെ നടത്തുന്ന; വര്‍ഗീയവിഷം സമൂഹത്തില്‍ കുത്തിവയ്ക്കുന്ന; മനുഷ്യനെ ഏറ്റവും പൈശാചികമായി കൊല്ലാന്‍ പരിശീലനം നേടിയ; ദേശവിരുദ്ധ രീതിയിലൂടെ പണം കുന്നുകൂട്ടുന്ന വിഷവിത്തുകള്‍ ഇവിടെ ഗാന്ധിയന്മാരായി വേഷമണിയുകയാണ്. അവര്‍ക്കുവേണ്ടി; അവരെ വിശുദ്ധപ്പട്ടമണിയിക്കാനായി ഭരണസംവിധാനങ്ങളെയും അന്വേഷണ ഏജന്‍സിയെയും ദുരുപയോഗിക്കുകയാണ്.      

 തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്ത തൊഴിയൂരില്‍ 1994 ഡിസംബര്‍ നാലിന് സുനില്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ നാലുപേരെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. സിപിഐ എം പ്രവര്‍ത്തകരാണെന്ന ഒറ്റക്കാരണത്താലാണ് നിരപരാധികളായ നാല് യുവാക്കളെ പൊലീസും ഭരണനേതൃത്വവും കള്ളക്കേസില്‍ കുടുക്കിയത്. കേസില്‍പ്പെട്ടതോടെ നാലുപേരും കുടുംബവും അനുഭവിച്ച കടുത്ത മാനസിക- ശാരീരിക പീഡനങ്ങള്‍ അവരുടെ ജീവിതത്തെ തിരിച്ചെടുക്കാനാകാത്ത വിധം ഉലച്ചു. മുതുവട്ടൂര്‍ വാകയില്‍ ഗോപിയുടെ മകന്‍ ബിജി, തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ടി എം ബാബുരാജ്, മുതുവട്ടൂര്‍ രായംമരക്കാര്‍ വീട്ടില്‍ റഫീഖ്, കല്ലിങ്ങല്‍ പറമ്പില്‍ പരേതനായ ഹരിദാസന്‍ എന്നിവരെയാണ് കൊലക്കേസില്‍ കുടുക്കിയത്. ബിജെപി പ്രവര്‍ത്തകനായ തൊഴിയൂര്‍ മനങ്കുളം വീട്ടില്‍ സുനില്‍, സഹോദരന്‍ സുബ്രഹ്മണ്യന്‍, അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ, മൂന്ന് സഹോദരിമാര്‍ എന്നിവരെ ആക്രമിച്ചതായിരുന്നു കേസ്. സുനിലിനെ വെട്ടിനുറുക്കി. സുബ്രഹ്മണ്യന്റെ ഇടതുകൈ അറുത്തെടുത്തു.

കൊല നടത്തിയത് സിപിഐ എം ആണെന്ന് മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു. തലേദിവസം ഗുരുവായൂര്‍ സ്വദേശി കണിമംഗലം ജോയിയെ ക്രിമിനലുകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പ്രതികാരമാണിതെന്നായിരുന്നു പ്രചാരണം. തൃശൂര്‍ സെഷന്‍സ് കോടതി ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെ വിവിധ വകുപ്പുകളില്‍ 33 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന വ്യവസ്ഥയുള്ളതിനാല്‍ ഇതു ജീവപര്യന്തമായി. ഇതിനിടെ, തീരദേശ തീവ്രവാദ വിരുദ്ധസ്ക്വാഡിന്റെ കേസന്വേഷണത്തിനിടെ യഥാര്‍ഥ പ്രതികള്‍ വലയിലായി. തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ ഹിസാനിയ പ്രവര്‍ത്തകരാണ് പിടിയിലായത്. സുനിലിനെയും കുടുംബത്തെയും ആക്രമിച്ചത് തങ്ങളാണെന്ന് അവര്‍ സമ്മതിച്ചു. സുനിലിന് ചില മുസ്ലിം വീടുകളുമായി സൗഹൃദമുണ്ടെന്ന സംശയത്തെതുടര്‍ന്നാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. വാടാനപ്പിള്ളി സ്വദേശി സന്തോഷ്, കയ്പമംഗലം ചളിങ്ങാട് രാജീവ്, കൊല്ലങ്കോട് താമി വധക്കേസുകളിലും നോമ്പുകാലത്ത് തുറന്നു പ്രവര്‍ത്തിച്ച സിനിമ തിയറ്ററുകള്‍ കത്തിച്ച കേസിലും ഇവര്‍ പ്രതികളായിരുന്നു. ചേകന്നൂര്‍ മൗലവി വധക്കേസില്‍ പ്രതിയായ സെയ്തലവി അന്‍വരിയും കൂട്ടാളികളുമാണ് സുനില്‍ വധത്തിനു പുറകിലുമെന്ന് പിന്നീട് തെളിഞ്ഞു. ഇവിടെയും അനുഭവം മറിച്ചാകില്ല.

ഇന്ന് നെറികെട്ട രാഷ്ട്രീയ അടിമപ്പണിചെയ്യുന്ന സിബിഐയും ചെയ്യിക്കുന്ന മേലാളന്മാരും ജനങ്ങള്‍ക്കുമുന്നില്‍ നിരന്നുനിന്ന് കണക്കുപറയേണ്ട അവസരമാകും അത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ വ്യാജമായി കേസില്‍കുടുക്കി ജയിലിലടയ്ക്കുന്നതിന്റെ ഭവിഷ്യത്ത് അതിഗുരുതരമാകുമെന്ന ധാരണ യുഡിഎഫ് നേതൃത്വത്തിനും ഉണ്ടാകേണ്ടതുണ്ട്. ഒരായുസ്സ് മുഴുവന്‍ കാരിരുമ്പഴിക്കുള്ളില്‍ കിടന്നാലും തീരാത്ത പാപങ്ങള്‍ ചെയ്തുകൂട്ടുന്നവരുടെ കൂടാരമാണ് യുഡിഎഫ്. അവരില്‍നിന്ന് സത്യവും നീതിയും ആരും പ്രതീക്ഷിക്കുന്നില്ല. സിബിഐ ഉണ്ടാക്കിയ കേസില്‍ കോടതി മുമ്പാകെ ഹാജരായ കാരായി രാജനും ചന്ദ്രശേഖരനും തങ്ങള്‍ക്ക് ഫസലിനെ അറിയുകതന്നെയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറിയും എന്നതിന് തെളിവ് സിബിഐ നല്‍കിയിട്ടുമില്ല. ഇത് അപകടകരമായ പോക്കാണ്. ഇതിന് വളംവച്ചുകൊടുക്കുന്നവര്‍ക്കെതിരെയാകും ഇതേ ആയുധം നാളെ പ്രയോഗിക്കപ്പെടുന്നത്. വര്‍ഗീയ തീവ്രാദികള്‍ക്കുവേണ്ടി വിടുപണിചെയ്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ കൊതിക്കുന്നവര്‍ ജനങ്ങള്‍ക്കുമുന്നില്‍ കണക്കുപറയേണ്ട നാള്‍ വിദൂരമല്ല. (അവസാനിച്ചു)

Friday, June 22, 2012

"നേതാക്കളുടെ പേരു പറയൂ, നിങ്ങളെ വിടാം"


ഒന്നാം ഭാഗം

രണ്ടാം ഭാഗം

ആദ്യം ക്രൈംബ്രാഞ്ച് പിടിച്ച മൂന്നുപേരെ കേസില്‍ നിലനിര്‍ത്തിതന്നെ മൂന്നുപേരെക്കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവങ്ങാട് വലിയപുരയില്‍ അരുള്‍ദാസ്, മുണ്ടോത്തുംകണ്ടി എം കെ കലേഷ്, കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്നിവരെ. മൂവരെയും നിരന്തരം ചോദ്യംചെയ്തു. സിബിഐക്കും അറിയാം; അവരില്‍നിന്ന് ഒന്നും കിട്ടാനില്ല എന്ന്. ഒടുവില്‍ ഒരു വാഗ്ദാനം വച്ചു- ""കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും പേര് കോടതിയില്‍ പറഞ്ഞാല്‍ നിങ്ങളെ മാപ്പുസാക്ഷിയാക്കാം."" എത്ര നിര്‍ബന്ധിച്ചിട്ടും പ്രലോഭിപ്പിച്ചിട്ടും അത്തരമൊരു പച്ചക്കള്ളം പറയാന്‍ അവര്‍ തയ്യാറായില്ല. ഒരുഭാഗത്ത് കേന്ദ്രമന്ത്രിയുടെ നിരന്തര ഇടപെടല്‍, എന്‍ഡിഎഫിന്റെ സമ്മര്‍ദം. മറ്റൊരു വശത്ത് ഒരു തെളിവും കിട്ടാത്ത അവസ്ഥ. കേസ് ഊരാക്കുടുക്കായി മാറിയപ്പോള്‍ സിബിഐ കണ്ണടച്ച് വെടിവയ്ക്കുകയായിരുന്നു.

ഒരു കേസ് ഫ്രെയിംചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ അളവിലെങ്കിലും തെളിവുകള്‍ വേണം. അത് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിബിഐ ദയനീയമായി പരാജയപ്പെട്ടത്. കൊലപാതകത്തിന് വിശ്വസനീയമായ കാരണം കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞില്ല. ഫസല്‍ സിപിഐ എം വിട്ടതിന്റെ വിദ്വേഷം, ദേശാഭിമാനിയുടെ പ്രചാരം തുടങ്ങിയ തീര്‍ത്തും ദുര്‍ബലമായ വാദങ്ങളാണ് അന്വേഷണ ഏജന്‍സി നിരത്തിയത്. ഒരിക്കലും പാര്‍ടി അംഗമല്ലാതിരുന്ന ഫസല്‍ "പാര്‍ടി" വിട്ടതിന് എങ്ങനെ വിദ്വേഷമുണ്ടാകും? ദേശാഭിമാനിയുടെ പ്രചാരമാകട്ടെ വര്‍ധിച്ചതേയുള്ളൂ. ആ കണക്കില്‍ മായംചേര്‍ത്ത് തെളിയിക്കാന്‍ സിബിഐക്ക് കഴിയില്ല. കണക്ക് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ രേഖകളിലുള്ളതാണല്ലോ.

മറ്റൊരു വാദം നിരത്തുന്നത്, തലശേരിയിലെ വോട്ടുകണക്കാണ്. തലശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ട്ചോര്‍ച്ചയായതിനാല്‍ എന്‍ഡിഎഫ് സഹായംതേടിയെന്നാണ് ആരോപണം. സത്യം മറിച്ചാണ്. ഓരോ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വോട്ട് വര്‍ധിക്കുകയാണുണ്ടായത്. 1987 മുതലുള്ള തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വോട്ട്: 44,520 (1987), 48,936 (1991), 51,985 (1996), 53,412 (2001), 53,907 (2006), 66,870 (2011). "96ലെ ഉപതെരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ക്ക് 60,841 വോട്ടാണ് ലഭിച്ചത്. 2001ല്‍ അയ്യായിരത്തില്‍ പരമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നേടിയ ഭൂരിപക്ഷമെങ്കില്‍, 2006ല്‍ അത് ഇരട്ടിച്ചു. ഈ കണക്കുകളെല്ലാം അനിഷേധ്യമാണ്. സിപിഐ എമ്മിന്റെ ഉരുക്കുകോട്ടയായി തലശേരി നിലനില്‍ക്കെ എന്‍ഡിഎഫുകാരനെ കൊന്ന് ഏതെങ്കിലും അട്ടിമറി നടത്തേണ്ട പ്രശ്നം ഉദിക്കുന്നതേയില്ല. അത് തെളിയിക്കാന്‍ സിബിഐക്ക് കഴിയുകയുമില്ല. ആ കഴിവുകേടാണ് വര്‍ഗീയ കലാപത്തിന് ശ്രമിച്ചു എന്ന ഏറ്റവും നീചമായ ആരോപണം ഉന്നയിക്കാന്‍ ഏജന്‍സിക്ക് പ്രേരണ നല്‍കിയത്. അതിന്റെ ബുദ്ധികേന്ദ്രം മുല്ലപ്പള്ളി രാമചന്ദ്രനാണ്. ഫസലിനെ വധിച്ചശേഷം തലശേരിയില്‍ ഹിന്ദു- മുസ്ലിം വര്‍ഗീയ കലാപം ഉണ്ടാക്കി അന്വേഷണം വഴിതെറ്റിക്കാനും പ്രതികളെ രക്ഷിക്കാനും ഗൂഢപദ്ധതി ആസൂത്രണംചെയ്തെന്ന ഗുരുതര ആക്ഷേപമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍. അങ്ങനെ കണ്ടെത്തണമെങ്കില്‍, ആര്‍എസ്എസിനെതിരെ ആക്ഷേപമുയര്‍ത്തി രംഗത്തുവരേണ്ടത് സിപിഐ എം ആകണം; ഇവിടെ, എന്‍ഡിഎഫാണ് രംഗത്തുവന്നത്. ആര്‍എസ്എസാണ് ഫസലിനെ കൊന്നതെന്ന് എന്‍ഡിഎഫ് പറഞ്ഞാല്‍ എങ്ങനെ സിപിഐ എമ്മിനെ പഴിക്കും എന്ന ചോദ്യത്തിന് സിബിഐ കുറ്റപത്രത്തില്‍ ഉത്തരമില്ല.

വര്‍ഗീയ കലാപങ്ങള്‍ക്കെതിരെയും മതനിരപേക്ഷത സംരക്ഷിക്കാനും ജീവന്‍ കൊടുത്തും പോരാടുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്ന് തെളിയിക്കപ്പെട്ട മണ്ണാണ് തലശേരിയുടേത്. കേരളത്തെ ഹിന്ദുവര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് കീഴ്പ്പെടുത്താനുള്ള ആര്‍എസ്എസ്- സംഘപരിവാര്‍ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു 1971 ഡിസംബറില്‍ തലശേരിയില്‍ നടന്ന വര്‍ഗീയകലാപം. കലാപത്തെക്കുറിച്ച് അന്വേഷിച്ച ജ. വിതയത്തില്‍ കമീഷന്റെ റിപ്പോര്‍ട്ടില്‍ വര്‍ഗീയ കലാപകാരികള്‍ക്കെതിരെ സിപിഐ എം നടത്തിയ പ്രവര്‍ത്തനം എടുത്തുപറഞ്ഞിട്ടുണ്ട്. അന്നവിടെ സമാധാനത്തിന്റെ സന്ദേശവുമായി ചെന്നത് ഇന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ (അന്ന് കൂത്തുപറമ്പ് എംഎല്‍എ) നേതൃത്വത്തിലുള്ള സിപിഐ എം നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. ഇന്ന് സിഎംപിയുടെ പൊളിറ്റ് ബ്യൂറോ അംഗമായ പാട്യം രാജനും അന്ന് ചെന്നവരിലുണ്ട്. കലാപത്തിനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള ശ്രമം സിപിഐ എം പരാജയപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് 1972 ജനുവരി നാലിന് പാര്‍ടി മാങ്ങാട്ടിടം ലോക്കല്‍കമ്മിറ്റി അംഗം യു കെ കുഞ്ഞിരാമനെ ആര്‍എസ്എസ് കൊലപ്പെടുത്തിയത്. വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ 220-ാം ഖണ്ഡികയില്‍ ആക്രമണവിധേയരായ മുസ്ലിം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് സിപിഐ എമ്മിന്റെ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു എന്ന് വ്യക്തമാക്കുന്നു. സിപിഐ എം നേതാക്കളാരുംതന്നെ കലാപത്തില്‍ ഭാഗഭാക്കായില്ല എന്നും കമീഷന്‍ എടുത്തുകാട്ടി. കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന് മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ കൊടികെട്ടിയ കാറില്‍ സഞ്ചരിച്ച് കലാപം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു എന്നും മറ്റൊരു പാര്‍ടിയും ചെയ്തിട്ടില്ലാത്ത കാര്യമാണ് സിപിഐ എം ചെയ്തത് എന്നും കമീഷന്‍ വ്യക്തമാക്കുന്നു.

പിണറായി പഞ്ചായത്തിലെ ഉമ്മന്‍ചിറയില്‍ സിപിഐ എം നേതാവ് വി എം വേലായുധന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സമുദായ മൈത്രിക്കുവേണ്ടി പ്രവര്‍ത്തനം നടന്നു എന്ന് റിപ്പോര്‍ട്ടിലുണ്ട്. സമുദായ മൈത്രിക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെയും പാട്യം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി ശ്രീധരന്‍ മാസ്റ്ററെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപത്തിനു പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയാണെന്നാണ് അന്നത്തെ സര്‍ക്കാര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ ഭാഗമായിരുന്നു മേല്‍പ്പറഞ്ഞ നേതാക്കളുടെ അറസ്റ്റ്. എന്നാല്‍, മുസ്ലിങ്ങളടക്കമുള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ പോയി ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ജനവികാരം ശക്തമായി ഉയര്‍ന്നപ്പോഴാണ് പൊലീസ് ഇവരെ മോചിപ്പിച്ചത്. ഇതാണ് തലശേരിയിലെ സിപിഐ എമ്മിന്റെ പാരമ്പര്യം. അത്തരമൊരു പാര്‍ടി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിക്കുമ്പോള്‍, എന്താണ് അതുകൊണ്ട് നേട്ടം എന്നുകൂടി സിബിഐ പറയേണ്ടിയിരുന്നു.

തലശേരിയില്‍ മുസ്ലിം സമുദായത്തില്‍ സിപിഐ എമ്മിനുള്ള സ്വാധീനവും മേല്‍ക്കൈയും ഏറെപഴക്കമുള്ളതാണ്; ഉറച്ചതുമാണ്. അത് തകര്‍ത്തുമാത്രമേ പാര്‍ടിയെ നേരിടാന്‍ കഴിയൂ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഒരു കേസിലൂടെ, വൈകാരികമായി സിപിഐ എമ്മിനെതിരെ മുസ്ലിം സമൂഹത്തിന്റെ ചിന്ത തിരിച്ചുവിടാനുള്ള ആസൂത്രണം ഈ കേസില്‍ സിബിഐ നടത്താനുള്ള കാരണവും അതുതന്നെ. ഹിന്ദു-മുസ്ലിം വര്‍ഗീയ വാദികളുടെ എതിര്‍പ്പിന് ഒരുപോലെ ഇരയാകുന്ന പാര്‍ടിക്ക്, എല്ലാ മതവിഭാഗങ്ങളില്‍നിന്നും ലഭിക്കുന്ന പിന്തുണയുടെ വേരറുക്കാനുള്ള ആയുധമായാണ് മുല്ലപ്പള്ളി സിബിഐയെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. ഒരു തൂവാലയുടെ കഥയാണ് "വര്‍ഗീയ കലാപശ്രമ" ആരോപണത്തെ സാധൂകരിക്കാന്‍ സിബിഐ മുന്നോട്ടുവയ്ക്കുന്നത്. ഫസലിന്റെ ചോരപുരണ്ട തൂവാല ആര്‍എസ്എസ് കേന്ദ്രത്തില്‍ കണ്ടു എന്നും അത് അന്വേഷണം വഴിതിരിച്ചുവിടാനും ആര്‍എസ്എസിനെ പ്രതിസ്ഥാനത്തുനിര്‍ത്താനുമുള്ള സിപിഐ എമ്മിന്റെ തന്ത്രമായിരുന്നു എന്നുമാണ് സിബിഐ പറയുന്നത് (ഈ കഥ ആദ്യം മാതൃഭൂമിയാണ് അവതരിപ്പിച്ചത്). ധര്‍മടത്തെ സിപിഐ എം ശക്തികേന്ദ്രമായ "മോസ്കോ" നഗറിലാണ് തൂവാല കണ്ടത്. പാര്‍ടികേന്ദ്രത്തില്‍ രക്തംപുരണ്ട തൂവാല കൊണ്ടിട്ടത്, സിപിഐ എമ്മിനെ കുടുക്കാനായിരിക്കില്ലേ എന്ന യുക്തിഭദ്രമായ സംശയം സിബിഐയുടെ തലയില്‍ കയറിയതേയില്ല. സാക്ഷികളായി ചിലരെ അവതരിപ്പിച്ചത് അതിനേക്കാള്‍ വിചിത്രമാണ്.

ഒരു സാക്ഷി, ആര്‍എസ്എസിനെ കുറ്റപ്പെടുത്തി ആദ്യപ്രസ്താവനയിറക്കിയ ജലാലുദീന്‍തന്നെ. സിപിഐ എം തനിക്ക് ആര്‍എസ്എസുകാരുടെ ലിസ്റ്റ് തന്നിരുന്നു എന്നാണ് അയാളെക്കൊണ്ട് പറയിപ്പിച്ചത്. എന്‍ഡിഎഫിന്റെ നിലപാടുമാറ്റത്തിനുസരിച്ച് മൊഴിമാറ്റാന്‍ ബാധ്യതപ്പെട്ടയാളെ പ്രധാന "വിശ്വസനീയ" സാക്ഷികളാക്കുന്നതിലും സിബിഐക്ക് അറപ്പില്ല. ഫലത്തില്‍ കഥകളല്ലാതെ തെളിവുകളില്ല. ഏതുകഥയും സിപിഐ എമ്മിനെതിരായാല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കും എന്ന സൗകര്യത്തില്‍ ഫസല്‍ വധക്കേസ് ആഘോഷിക്കപ്പെടുകയാണ്. ആ സൗകര്യമുപയോഗിച്ചുതന്നെയാണ്, കാരായി രാജനെയും ചന്ദ്രശേഖരനെയും പ്രതിപ്പട്ടികയിലെത്തിച്ചത്. (അവസാനിക്കുന്നില്ല)

Thursday, June 21, 2012

കെട്ടുകഥകളുടെ ഘോഷയാത്ര


ഒന്നാം ഭാഗം: ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍

""തലശേരിയിലെ ഫസല്‍ വധത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നതായി "ഫസല്‍വധക്കേസില്‍ നേതാക്കളെ കുരുക്കിയത് സിബിഐ" എന്ന വാര്‍ത്തയിലും "ക്രിമിനല്‍ തമ്പുരാക്കന്മാര്‍ക്ക് രാഷ്ട്രീയ മേലാളന്മാര്‍" എന്ന പരമ്പരയിലും വന്ന പരാമര്‍ശം ശരിയല്ല. വധശ്രമം ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് കോടിയേരി പറഞ്ഞത്""- മാതൃഭൂമി ദിനപത്രത്തില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച തിരുത്താണിത്. ഇതേ രീതിയില്‍ നേരത്തെ മലയാള മനോരമയും തിരുത്തിയിരുന്നു. ആഘോഷപൂര്‍വം അവാസ്തവങ്ങള്‍ എഴുന്നള്ളിക്കുക; എതിര്‍പ്പുവന്നാല്‍ അപ്രധാനമായി തിരുത്ത് പ്രസിദ്ധീകരിച്ച് രക്ഷപ്പെടുക. സ്വന്തം പത്രത്താളുകളെപോലും വഞ്ചിച്ച് മാധ്യമങ്ങള്‍ നടത്തിയ അപവാദ പ്രചാരണത്തിന് ഇത് ചെറിയ ഉദാഹരണംമാത്രം. വാര്‍ത്തകളായും പരമ്പരകളായും ഫസല്‍വധക്കേസ് സംബന്ധിച്ച് വന്ന ഭാവനയ്ക്ക് കൈയും കണക്കുമില്ല.

എന്‍ഡിഎഫിനെതിരെ മുന്‍സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് കഥകളുടെ പ്രവാഹമുണ്ടായത്. പറഞ്ഞുപരത്തിയ ഒരു കഥ, ഡിവൈഎസ്പി രാധാകൃഷ്ണന്‍ സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ അനാശാസ്യക്കേസില്‍ പെടുത്തി സസ്പെന്‍ഡ് ചെയ്യിച്ചു എന്നാണ്. ഫസല്‍ക്കേസ് ആദ്യം അന്വേഷിച്ചയാളാണ് രാധാകൃഷ്ണന്‍. അദ്ദേഹം 2006 നവംബര്‍ മൂന്നുവരെയാണ് അന്വേഷണച്ചുമതലയിലുണ്ടായിരുന്നത്. തളിപ്പറമ്പില്‍ രാധാകൃഷ്ണന്‍ പിടിയിലാകുന്നത് 2006 ഡിസംബര്‍ അഞ്ചിനാണ്. ആ സമയത്ത് ഫസല്‍ക്കേസില്‍ ഒരു ചുമതലയും ഉണ്ടായിരുന്നില്ല. തളിപ്പറമ്പ് കൂവോട്ടെ അനാശാസ്യകേന്ദ്രത്തില്‍ അദ്ദേഹം ഒറ്റയ്ക്കല്ല, കണ്ണൂര്‍ എആര്‍ പൊലീസ് കോണ്‍സ്റ്റബിളും സീരിയല്‍ നടനുമായ വേങ്ങാട്ടെ കെ പി സന്തോഷ്കുമാര്‍ (25), സീരിയല്‍ താരവും കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ടാക്സി ഡ്രൈവറുമായിരുന്ന കാരാപ്പുഴ തിരുവാതക്കല്‍ കെ വി വിജയന്‍ (34), മൈക്രോ ഇന്‍ഷുറന്‍സ് കമ്പനി സിഇഒ കോട്ടയം തിരുനക്കരയിലെ കുളങ്ങര കെ എന്‍ രാജേഷ് (34), കോട്ടയം മണര്‍ക്കാട്ടെ കുഞ്ഞുമോന്റെ ഭാര്യ പുതുപറമ്പില്‍ അമ്മിണി (39) എന്നിവരോടൊപ്പമാണ് പിടിയിലായത്.

അന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതല രാധാകൃഷ്ണനായിരുന്നു. ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ കൂവോട്ടെ ഇരുനിലവീട്ടിലേക്ക് ഓടിയെത്തിയത്്. കാര്യം തിരക്കിയ നാട്ടുകാരെ ഡിവൈഎസ്പിയും സംഘവും ആക്രമിക്കാന്‍ മുതിര്‍ന്നു- സംഘര്‍ഷമായി. വിവരമറിഞ്ഞ് എസ്പി മാത്യു പോളികാര്‍പ്പ്, കണ്ണൂര്‍ ഡിവൈഎസ്പി ഹബീബ് റഹ്മാന്‍, സിഐമാരയ കെ വി സന്തോഷ്, പി രാജു എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. രാധാകൃഷ്ണന്‍ ഔദ്യോഗിക വാഹനത്തിലാണ് (കെഎല്‍ 01 എക്സ്- 9049 ജീപ്പ്) അവിടെ എത്തിയിരുന്നത്. ഈ സംഭവത്തെയാണ്, പിന്നീട് ഫസല്‍ക്കേസുമായി ബന്ധപ്പെടുത്തി കഥ രചിച്ചത്. മദ്യശേഖരവും നീലച്ചിത്ര പ്രദര്‍ശന ഉപകരണങ്ങളും സജ്ജീകരിച്ച അനാശാസ്യകേന്ദ്രത്തില്‍നിന്ന് ഒരുദ്യോഗസ്ഥന്‍ യാദൃച്ഛികമായി പിടിയിലാകുന്നതും ഫസല്‍ക്കേസും തമ്മിലെന്ത് ബന്ധം എന്ന ചോദ്യം ഇന്നും ഉത്തരംകിട്ടാതെ നില്‍ക്കുന്നു.

ഫസലിന്റെ ഭാര്യ മറിയുവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോള്‍, കേസന്വേഷണത്തില്‍ മേല്‍നോട്ടം വേണമെന്ന് അവര്‍തന്നെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. സിബിഐക്ക് ഗൂഢാലോചന കണ്ടെത്താന്‍ കഴിയില്ല എന്നാണ് ഇപ്പോഴത്തെ ആശങ്ക. കേസില്‍ ഇതുവരെ ഗൂഢാലോചന കണ്ടെത്തിയിട്ടില്ല എന്നര്‍ഥം. ഇത് ഈ കേസിന്റെ തുടക്കംമുതലുള്ള അനുഭവമാണ്. ഒരു കേസ് കെട്ടിച്ചമച്ച് ഉണ്ടാക്കുമ്പോള്‍ വിചാരിച്ച തെളിവുകള്‍ സംഘടിപ്പിക്കാന്‍ കഴിയില്ല എന്ന് വരും. അന്വേഷണ ഏജന്‍സി പരിഹാസ്യമാവുകയുംചെയ്യും. മൂന്നുകൊല്ലം അന്വേഷിച്ചിട്ടും പ്രതിയേത്, സാക്ഷിയേത് എന്ന് തിരിച്ചറിയാന്‍ സിബിഐക്ക് കഴിഞ്ഞില്ല എന്ന് ഹൈക്കോടതിയില്‍തന്നെ വ്യക്തമായതാണ്. മൂന്നുവര്‍ഷം അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടാതെ വന്നപ്പോഴാണ് സിബിഐക്കുമേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പിടി വീണത്. തലശേരിയില്‍ മുന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. ആസിഫലിയും ഇടപെട്ടു. ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ സമ്മര്‍ദമായി വന്നപ്പോഴാണ് സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ സിബിഐ ശ്രമം തുടങ്ങിയത്. തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജന്‍ പ്രതിയാകും എന്ന് മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയതിനുപിന്നില്‍ അഡ്വ. ആസിഫലിയുടെ വ്യക്തിവിരോധമാണ്. സിപിഐ എമ്മിനെതിരെ കേസുകള്‍കൊണ്ട് "യുദ്ധം" നയിക്കുന്ന ആസിഫലിയുടെ തലശേരിയിലെ വീടിനുമുമ്പില്‍ ആരോ ഒരു റീത്ത് വച്ചു. അതിനുപിന്നില്‍ രാജനാണ് എന്ന് ആസിഫലി പരസ്യമായി ആക്ഷേപമുയര്‍ത്തി. രാജനെ പാഠം പഠിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.

ഫസല്‍വധവുമായി ബന്ധപ്പെടുത്തി നിരന്തരം വാര്‍ത്ത വന്നപ്പോള്‍ രാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരാണ് ആ ഹര്‍ജി പരിഗണിച്ചത്. അന്ന് അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാന്‍ സിബിഐ തയ്യാറായില്ല. കേസില്‍ ഹര്‍ജിക്കാരന്‍ പ്രതിയാണോ സാക്ഷിയാണോ എന്ന് പറയാനാവില്ല എന്നാണ് സിബിഐ അറിയിച്ചത്. ചോദ്യംചെയ്തശേഷമേ പ്രതിയാക്കുന്ന കാര്യം പരിഗണിക്കൂ എന്നും. സിബിഐ നിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലും പ്രതിയെയും സാക്ഷിയെയും തിരിച്ചറിയാന്‍ കഴിയാത്ത അന്വേഷണ ഏജന്‍സിയുടെ അവസ്ഥ നിയമവൃത്തങ്ങളില്‍ പരിഹാസമുയര്‍ത്തി. പ്രതിചേര്‍ക്കാന്‍ അവരുടെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

പിന്നീട് സിബിഐ ഒന്ന് പതുങ്ങി. പക്ഷേ, അപ്പോഴേക്കും ഊരിയ വാള്‍ ഉറയിലിടാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. ഏതുതരത്തിലും സിപിഐ എം നേതാക്കളെ ഉള്‍പ്പെടുത്തണം എന്ന സമ്മര്‍ദത്തില്‍, തെളിവുകളോ യുക്തിയോ ഏജന്‍സിക്ക് ആവശ്യമുണ്ടായിരുന്നില്ല. അവര്‍ മുല്ലപ്പള്ളി- മാധ്യമ- എന്‍ഡിഎഫ് കഥകള്‍ക്ക് അടിയൊപ്പ് വച്ച് "കുറ്റപത്രം" ചുട്ടെടുത്തു.

തലശേരി പിലാക്കൂലിലാണ് ഫസലിന്റെ വീട്. മാടപ്പീടികയിലെ ഭാര്യവീട്ടിലായിരുന്നു താമസം. രാത്രി വീട്ടിലെത്തി പുലരുംമുമ്പ് മടങ്ങിപ്പോവുന്ന ഒരാള്‍ എന്നതില്‍ക്കവിഞ്ഞ് മാടപ്പീടികയില്‍ പറയത്തക്ക ബന്ധമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തില്‍ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഫസല്‍, ഒരിക്കലും പാര്‍ടിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്കുയര്‍ന്നിരുന്നില്ല. എന്‍ഡിഎഫ് പ്രചാരണങ്ങളില്‍ ഫസല്‍ ആകൃഷ്ടനായിരുന്നു. സിപിഐ എം ബന്ധമുള്ള ആരും ഫസലിനൊപ്പം എന്‍ഡിഎഫിലേക്ക് പോയിട്ടില്ല. അത്തരത്തില്‍ ഒരാളുടെ പേരുപോലും ആരും ചൂണ്ടിക്കാട്ടിയിട്ടുമില്ല. മുസ്ലിംലീഗ് അനുഭാവമുള്ളവരാണ് ഏറെയും എന്‍ഡിഎഫിലെത്തിയത്. ഫസല്‍ ആളുകളെ ആകര്‍ഷിച്ച് എന്‍ഡിഎഫിലെത്തിക്കുന്ന മാസ്മര വ്യക്തിത്വമായിരുന്നുവെന്നും മറ്റും ഇന്ന് പ്രചരിപ്പിക്കുന്നുണ്ട്. പിലാക്കൂലിലെയോ മാടപ്പീടികയിലെയോ ആരും അത് സാക്ഷ്യപ്പെടുത്തുന്നില്ല. ""മാടപ്പീടികയില്‍ ഒരു പോസ്റ്ററിനെച്ചൊല്ലി ആര്‍എസ്എസുകാരുമായി പ്രശ്നമുണ്ടാവുകയും ഫസലിന്റെ ബന്ധുക്കളുമായി അവര്‍ വാക്കുതര്‍ക്കമുണ്ടാക്കുകയുംചെയ്തു. ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പായിരുന്നു സംഭവം. സ്വാഭാവികമായും ആര്‍എസ്എസിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞു."" (തേജസ് ദിനപത്രം) എന്നാണ് എന്‍ഡിഎഫ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍, കൊലയാളികള്‍ ആര്‍എസ്എസ് ആണ് എന്നതില്‍ അന്ന് എന്‍ഡിഎഫിന് ഒരുതരത്തിലുമുള്ള സംശയവുമുണ്ടായില്ല. ആ ഉറപ്പാണ് കേസന്വേഷണത്തെയും ജനങ്ങളുടെ സംശയത്തെയും ആര്‍എസ്എസിലേക്ക് തിരിച്ചത്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ എന്നുമാത്രമല്ല, ""തന്റെ പ്രദേശത്തെ കുട്ടികളെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്ന വിഷയങ്ങളില്‍ അതീവതല്‍പ്പരനായിരുന്"" ശഹീദായാണ് ഇന്ന് എന്‍ഡിഎഫ് ഫസലിനെ അവതരിപ്പിക്കുന്നത്. അവിടെയാണ് വര്‍ഗീയതയുടെ പ്രസരമുള്ളത്; ന്യൂനപക്ഷ സമുദായാംഗങ്ങളെ സിപിഐ എമ്മില്‍നിന്ന് അകറ്റുക എന്ന ലക്ഷ്യമുള്ളത്.

സിപിഐ എമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ സിബിഐയും എന്‍ഡിഎഫും ചൂണ്ടിക്കാണിക്കുന്ന ഒരു വിഷയം, ഫസലിന്റെ ഇടപെടലിന്റെ ഫലമായി ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍ ഇടിഞ്ഞു എന്നാണ്. മാടപ്പീടികയില്‍ 2006ല്‍ ദേശാഭിമാനിയുടെ പ്രചാരം 280ല്‍ നിന്ന് 360ലേക്ക് വര്‍ധിക്കുകയാണുണ്ടായത്. ഇപ്പോഴത് 450 ആണ്. തൊട്ടടുത്ത തിരുവങ്ങാട്, തലശേരി ലോക്കലുകളിലും പത്രം കുറഞ്ഞില്ല. 2006 ആഗസ്തില്‍ തലശേരി ടൗണ്‍ ഏജന്റിന് 232 പത്രവും തിരുവങ്ങാട് ഏജന്‍സിയില്‍ 223 പത്രവും തലശേരിബസ്സ്റ്റാന്‍ഡ്കെട്ടില്‍ 96 പത്രവുമാണുണ്ടായിരുന്നത്. പിന്നീട് ബസ്സ്റ്റാന്‍ഡ് ഏജന്‍സിയില്‍ ഒരു പത്രം കുറഞ്ഞു. ഒരു ഏജന്‍സിയുണ്ടായിരുന്ന തിരുവങ്ങാട് മേഖലയില്‍ ഇപ്പോള്‍ അഞ്ച് ഏജന്റുമാരുണ്ട്. ദേശാഭിമാനി വരിക്കാരുടെ എണ്ണം ആ മേഖലയിലാകെ വലിയതോതിലാണ് വര്‍ധിച്ചത്. ഇത് കൃത്യമായി വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യപ്പെടുന്ന കണക്കാണ്. എന്നിട്ടും പറയുന്നു, ദേശാഭിമാനിപത്രം കുറഞ്ഞതുകൊണ്ട് ഫസല്‍ കൊല്ലപ്പെട്ടു എന്ന്. അത് ഏറ്റുപാടുന്നവര്‍ക്ക് സത്യം അറിയേണ്ടതില്ല; തെളിവുകള്‍ വേണ്ടതില്ല. സിപിഐ എം അത്തരം നീതി അര്‍ഹിക്കുന്നില്ല എന്നാണ് അവരുടെ പക്ഷം. (അവസാനിക്കുന്നില്ല)

Wednesday, June 20, 2012

ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍

ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍-1


തലശേരി സെയ്താര്‍പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡില്‍ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ ഒരു കൊലപാതകം നടന്നു. കൊല്ലപ്പെട്ടത് മുഹമ്മദ് ഫസല്‍. എന്‍ഡിഎഫ് എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഫസല്‍. കൊലപാതകം ആര്‍എസ്എസാണ് ചെയ്തതെന്ന് എന്‍ഡിഎഫ് തറപ്പിച്ചു പറഞ്ഞു. "എന്‍ഡിഎഫ് സബ്ഡിവിഷന്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് ഫസലിനെ ആര്‍എസ്എസുകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു" എന്ന് എന്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എ സി ജലാലുദീന്‍ പ്രസ്താവനയിറക്കി. തലശേരി ആര്‍ഡിഒ കെ വി ഗംഗാധരന്‍ അന്നുതന്നെ സമാധാനയോഗം വിളിച്ചു. അതില്‍നിന്ന് പക്ഷേ, എന്‍ഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. "കൊലപാതകത്തിലെ ഗൂഢാലോചന നടത്തിയ ആര്‍എസ്എസുകാരെ പങ്കെടുപ്പിച്ചുവെന്നാരോപിച്ച് എന്‍ഡിഎഫ് പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി" എന്നാണ് 2006 ഒക്ടോബര്‍ മൂന്നിന്റെ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്.

 പെരുനാളിന്റെ തലേദിവസം കൊലപാതകത്തിന് തെരഞ്ഞെടുത്തത് അന്നുതന്നെ സംശയമുണര്‍ത്തിയിരുന്നു. ഒരു വര്‍ഗീയ കലാപത്തിന് വീണ്ടും അരങ്ങൊരുക്കുകയാണോ? നൂര്‍ജഹാന്‍ ഹോട്ടലില്‍നിന്ന് കലശഘോഷയാത്രയ്ക്കുനേരെ വന്ന ചെരിപ്പേറ് തലശേരിയുടെ മനസ്സിലുണ്ട്. അങ്ങനെ ഒന്നാണോ ഫസലിന്റെ ജീവനെടുത്തതിനു പിന്നില്‍? കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആര്‍എസ്എസ് ജില്ലാ കാര്യകാരി വ്യക്തമാക്കി. എന്‍ഡിഎഫ്- സിപിഐ എം സംഘട്ടനത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന ആരോപണവും അവരില്‍നിന്ന് വന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അന്ന് തലശേരിയിലുണ്ടായിരുന്നു. അദ്ദേഹം ഇടപെട്ട് ഡിഐജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു. സംഭവത്തിനു പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫസലിന്റെ മൃതദേഹം കണ്ടശേഷം കോടിയേരി വ്യക്തമാക്കുകയും ചെയ്തു.


അസാധാരണമായ ഒരു കൊലപാതകം. എന്താണ് അതിലേക്ക് നയിച്ച കാരണമെന്ന് ആര്‍ക്കും വ്യക്തമായില്ല. കൊല്ലപ്പെട്ടയാളുടെ സംഘടനതന്നെ, ആരാണ് കൊലപാതകികളെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പൊലീസ് നീക്കവും ആ വഴിക്കായി. ലോക്കല്‍പൊലീസിന്റെ അന്വേഷണത്തില്‍ കൊലപാതകികളെ കണ്ടെത്താനായില്ല. ഏറെ ദുരൂഹമായ കാര്യങ്ങളാണ് അന്വേഷണത്തില്‍ മുന്നില്‍ വന്നത്. ഫസല്‍ കൊല്ലപ്പെട്ടത് പുലര്‍ച്ചെ നാലിനാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ വയറ്റില്‍ ദഹിക്കാത്ത ബിരിയാണി കണ്ടെത്തിയിരുന്നു. ഫസലിന്റെ വീട്ടില്‍നിന്ന് ബിരിയാണി കഴിച്ചിരുന്നില്ല. മറ്റെവിടെയെങ്കിലും പോയതായി വീട്ടുകാര്‍ക്ക് അറിവുമില്ല.

കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന താല്‍പ്പര്യം അന്ന് ചില എന്‍ഡിഎഫ് നേതാക്കളില്‍ പ്രകടമായിരുന്നു. ആര്‍എസ്എസുകാരെ അറസ്റ്റുചെയ്യാന്‍ അവര്‍ പൊലീസില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി. അതേ ആവശ്യമുന്നയിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. പക്ഷേ, തെളിവില്ലാതെ നിഗമനത്തിലെത്താന്‍ പൊലീസ് തയ്യാറായില്ല. കേസ് അന്വേഷണം തുടക്കംമുതല്‍ ഇരുട്ടിലായിരുന്നു. തലശേരി സിഐ ആയിരുന്ന പി സുകുമാരനാണ് എഫ്ഐആര്‍ ഇട്ടത്. അദ്ദേഹം മൂന്നു ദൃക്സാക്ഷികളെ ചോദ്യംചെയ്തു. കൊന്നവരെ തിരിച്ചറിയാന്‍ സാക്ഷികള്‍ക്ക് കഴിഞ്ഞില്ല. പരാതിക്കാരനോ പ്രതികളെക്കുറിച്ച് കൃത്യമായ വിവരമോ ഇല്ലാത്ത സാഹചര്യത്തില്‍ കൊലപാതകക്കുറ്റത്തിന് പൊലീസ് സ്വമേധയാ കേസ് ചാര്‍ജ്ചെയ്തു.

 ഡിവൈഎസ്പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനെ അന്വേഷണത്തിന് നിയോഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 105 പേരെ ചോദ്യംചെയ്തു. എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഒരു പുരോഗതിയുമില്ലാതെ വന്നപ്പോള്‍ അന്വേഷണച്ചുമതല കണ്ണൂര്‍ ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറി. 2006 നവംബര്‍ എട്ടിന് ഡിവെഎസ്പി ഡി സാലി സംഘത്തിന്റെ നേതൃത്വമേറ്റു. പിന്നെയും ചോദ്യംചെയ്യല്‍. ഇത്തവണ 149 പേരെയാണ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. 2007 ജനുവരി 22 വരെ അന്വേഷണം അതേ നിലയില്‍ തുടര്‍ന്നു- കണ്ടെത്തല്‍മാത്രം ഉണ്ടായില്ല. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി മോഹന്‍ദാസായി തുടര്‍ന്നുള്ള അന്വേഷണച്ചുമതലക്കാരന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 33 പേരെയാണ് ചോദ്യംചെയ്തത്. കോഴിക്കോട് സ്ഫോടനക്കേസ് വന്നപ്പോള്‍ അതന്വേഷിക്കാന്‍ പോയ മോഹന്‍ദാസിനു പകരം ടി കെ രാജ്മോഹന്‍ വന്നു. തെളിവെടുപ്പും ചോദ്യംചെയ്യലും പരിശോധനകളുമെല്ലാം മുറയ്ക്ക് നടന്നതല്ലാതെ കേസിനെക്കുറിച്ച് ഒരു തുമ്പും അപ്പോഴും കിട്ടിയില്ല.


കുറ്റവാളികളെ പിടിക്കാത്തതില്‍ ഫസലിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി. പൊലീസ് അനാസ്ഥയെക്കുറിച്ച് തുടരെ വാര്‍ത്തകള്‍ വന്നു. അന്വേഷണത്തില്‍ ഒത്തുകളി നടക്കുന്നു എന്ന ആക്ഷേപമുയര്‍ന്നു. അതോടെ, കേസ് എവിടെയെങ്കിലും കൊണ്ടുകെട്ടാനായി ശ്രമം. സംഭവം നടന്ന് ഒരു വര്‍ഷമാകുമ്പോള്‍, 2007 ഒക്ടോബര്‍ എട്ടിനും പത്തിനുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ കൃത്യമായ തെളിവുണ്ടായിട്ടല്ല- ക്രൈംബ്രാഞ്ചിന്റെ മുഖം രക്ഷിക്കാനുള്ള അഭ്യാസം. ഈ മൂന്നുപേര്‍ 90 ദിവസത്തെ റിമാന്‍ഡിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി. വിചിത്രമായ കാര്യം,

 പിന്നീട് സിബിഐ അന്വേഷിച്ചപ്പോള്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നും ലഭിച്ചില്ല എന്നതാണ്. എന്നിട്ടുമെന്തേ അവരെ ഒഴിവാക്കുന്നില്ല എന്ന ചോദ്യത്തിന്, അവരെ ഒഴിവാക്കാനുള്ള തെളിവൊന്നും കിട്ടിയില്ല എന്നാണ് സിബിഐ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്.

 ഒന്നാംപ്രതിയായി ചേര്‍ത്തത്, ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊടി സുനിയെ ആണ്. സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അയാള്‍ ക്ഷുഭിതനായത്രേ. "ഒരു കേസില്‍ ഒന്നാം പ്രതിയേക്കാള്‍ വലിയ പ്രതിയുണ്ടോ? നിങ്ങള്‍ ഏതായാലും എന്നെ ഒന്നാംപ്രതിയാക്കി. ഇതില്‍കൂടുതല്‍ ഒന്നും വരാനില്ലല്ലോ. അതുകൊണ്ട് ഹാജരാകാന്‍ സൗകര്യമില്ല" എന്നാണ് സുനി പ്രതികരിച്ചത്. പിന്നെ ചോദ്യംചെയ്യാന്‍ സിബിഐക്ക് തോന്നിയില്ല.

ആയിടയ്ക്ക് എന്‍ഡിഎഫ് ഉള്‍പ്പെട്ട നിരവധി അക്രമസംഭവങ്ങള്‍ അനുദിനം വാര്‍ത്തയാകുന്നുണ്ടായിരുന്നു. ആ സംഘടനയുടെ താലിബാന്‍ രീതികള്‍ക്കെതിരെ സിപിഐ എം ശക്തമായ നിലപാടെടുത്തു. പൊലീസ് കാര്‍ക്കശ്യത്തോടെ എന്‍ഡിഎഫ് അക്രമങ്ങളെ നേരിട്ടു. സിപിഐ എമ്മിനെ കടുത്ത ശത്രുക്കളായി കാണാന്‍ തുടങ്ങിയ എന്‍ഡിഎഫ്, തലശേരിയില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള പാര്‍ടി സ്വാധീനം തകര്‍ക്കുന്നതിന് മുന്‍ഗണന നല്‍കി.

ആര്‍എസ്എസിന്റെ ആക്രമണത്തില്‍നിന്ന് തലശേരിയിലെ ന്യൂനപക്ഷ സമുദായാംഗങ്ങളെ രക്ഷിക്കാന്‍ സ്വജീവന്‍ കൊടുക്കാന്‍ തയ്യാറായ കമ്യൂണിസ്റ്റുകാര്‍ക്ക് തലശേരിയിലെ മുസ്ലിം സമൂഹത്തില്‍ അസൂയാര്‍ഹമായ സ്ഥാനമാണുള്ളത്. എന്‍ഡിഎഫിന്റെ പടയോട്ടം തടയപ്പെട്ടതും ആ സ്വാധീനംകൊണ്ടുതന്നെ. സിപിഐ എമ്മിനെ പഴിചാരാനുള്ള ആയുധമായി ഫസല്‍വധക്കേസ് പരിവര്‍ത്തനപ്പെടുന്നത് ആ സാഹചര്യത്തിലാണ്.

അതുവരെ ഫസല്‍വധത്തില്‍ മറ്റുവിധത്തിലുള്ള സംശയങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടിരുന്നില്ല. ഫസലും സിപിഐ എമ്മും തമ്മില്‍ പ്രത്യേക വിരോധമുണ്ട് എന്ന കഥകളും ജനിച്ചിരുന്നില്ല. എന്‍ഡിഎഫുകാരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തലശേരിയില്‍ ആര്‍എസ്എസ്- എന്‍ഡിഎഫ് സംഘട്ടനം വന്നാലുണ്ടാകുന്ന വിപത്ത് തിരിച്ചറിഞ്ഞ് ഇരുകൂട്ടര്‍ക്കുമെതിരെ ശക്തമായ പ്രചാരണമാണ് സിപിഐ എം സംഘടിപ്പിച്ചത്. കൊലയാളികളെ നിയമത്തിനുമുന്നില്‍കൊണ്ടുവരണമെന്ന് പാര്‍ടി നിരന്തരം ആവശ്യപ്പെട്ടു.

പെട്ടെന്നൊരുനാള്‍ ഫസലിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അതിന് ചുക്കാന്‍ പിടിച്ചത് എന്‍ഡിഎഫ് നേതൃത്വംതന്നെയാണ്. ഹൈക്കോടതി ആ അപേക്ഷ പരിഗണിക്കുമ്പോഴേക്കും പുതിയ കഥകള്‍ പിറന്നു. സംഭ്രമജനകമായ വാര്‍ത്തകള്‍കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു. ഏറെ പ്രകോപനപരമായ ചില പരാമര്‍ശങ്ങളോടെയാണ് ജസ്റ്റിസ് രാംകുമാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. സാധാരണ നിലയില്‍ കേസന്വേഷണം എങ്ങനെയെങ്കിലും ഒതുക്കാനല്ലാതെ സിബിഐയെ വിളിക്കാനൊന്നും എന്‍ഡിഎഫ് തയ്യാറാകാറില്ല. ഏതുതരം അന്വേഷണത്തെയും അവര്‍ ഭയപ്പെടുന്നു.

ആയുധശേഖരണം, പരിശീലനം, വിദേശ ബന്ധങ്ങള്‍, സദാചാരപൊലീസ് ചമയല്‍, ധനസ്രോതസ്സുകള്‍- ഇങ്ങനെ മറച്ചുവയ്ക്കാന്‍ പലതുമുള്ളവര്‍ക്ക് അവരുമായി നേരിട്ടു ബന്ധമുള്ള അന്വേഷണത്തെ നേരിടാനാകില്ല. ഇവിടെ മറിച്ചു സംഭവിച്ചത് ഒറ്റനോട്ടത്തില്‍ വിചിത്രമാണ്- സുക്ഷ്മാംശത്തില്‍ കുശാഗ്രബുദ്ധിയും. എന്‍ഡിഎഫും സിബിഐയും യോജിക്കുന്ന മേഖല ഏതെന്ന അന്വേഷണത്തില്‍, തലശേരിയുടെ പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പിനായി രംഗത്തുവന്ന ഒരു യുഡിഎഫ് നേതാവിന്റെ മുഖമാണ് തെളിയുക. ഒരേസമയം രണ്ടുകാര്യങ്ങള്‍- സിപിഐ എമ്മിന്റെ തലശേരിയിലെ സ്വാധീനം തളര്‍ത്തലും എന്‍ഡിഎഫിന്റെ സഹായം പറ്റലും. ഫസല്‍ വധക്കേസിന്റെ ഇന്നത്തെ അവസ്ഥയ്ക്കു പിന്നില്‍ യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഈ സൃഗാല തന്ത്രമാണ്.
 (അവസാനിക്കുന്നില്ല)

Saturday, June 16, 2012

വര്‍ഗവഞ്ചക വിജയം




നെയ്യാറ്റിന്‍കരയില്‍ അസാധാരണമായത് ഒന്നും സംഭവിച്ചിട്ടില്ല. യുഡിഎഫ് വിരുദ്ധവോട്ടുകളില്‍ വലിയൊരു പങ്ക് ബിജെപിക്ക് കൈക്കലാക്കാന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ്, ഒരുകൊല്ലംമുമ്പ് നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പക്ഷത്തുനിന്ന മണ്ഡലം യുഡിഎഫ് പക്ഷത്തേക്ക് തിരിച്ചുപോയത്. അഞ്ചു പഞ്ചായത്തും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുമടങ്ങുന്ന മണ്ഡലം രാഷ്ട്രീയസ്വാധീനംകൊണ്ട് യുഡിഎഫിന് മേല്‍ക്കൈയുള്ളതാണ്. ഒരു പഞ്ചായത്തൊഴികെ മറ്റിടങ്ങളിലെല്ലാം ഭരണം യുഡിഎഫിന്്. മണ്ഡലത്തിന്റെ ഈ രാഷ്ട്രീയ ഭൂമിശാസ്ത്രമാണ് സിറ്റിങ് എംഎല്‍എയെ രാജിവയ്പിച്ച് കൂറുമാറ്റിച്ച് മത്സരിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ധൈര്യം നല്‍കിയത്. ഏത് രാഷ്ട്രീയ സുനാമി ആഞ്ഞടിച്ചാലും അവിടെ തങ്ങളുടെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള അണിയറ നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഉമ്മന്‍ചാണ്ടി ഈ തീരുമാനമെടുത്തത്. ആ കണക്കുകൂട്ടല്‍ അസ്ഥാനത്താക്കുമെന്നു തോന്നിപ്പിച്ച തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയിരുന്നു. അതുകൊണ്ടുതന്നെ, യുഡിഎഫ് വിജയപ്രതീക്ഷ കൈവിടുന്ന നിലയും വന്നതാണ്. എന്നാല്‍, അഞ്ച് പ്രധാന ഘടകങ്ങള്‍ അവരുടെ രക്ഷയ്ക്കെത്തി.

ഒന്നാമത്തേത്, യുഡിഎഫ് വിരുദ്ധ വോട്ടുകളുടെ ചിതറിപ്പോക്ക്. രണ്ട്: തെരഞ്ഞെടുപ്പില്‍ ഉയരേണ്ടിയിരുന്ന എല്ലാ വിഷയങ്ങളെയും തമസ്കരിച്ചുള്ള മാധ്യമപ്രചാരണം. മൂന്ന്: നഗ്നമായ അധികാര ദുര്‍വിനിയോഗവും പണത്തിന്റെ സ്വാധീനവും. നാല്: ജാതി- മതശക്തികളുടെ കേന്ദ്രീകരണം. അഞ്ച്: സിപിഐ എമ്മിലും എല്‍ഡിഎഫിലും അനൈക്യമുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ യുഡിഎഫും മാധ്യമങ്ങളും നടത്തിയ ശ്രമങ്ങള്‍.

യുഡിഎഫിന് കിട്ടിയത് 52,528 വോട്ടാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന് 46,194 വോട്ട് ലഭിച്ചു. ബിജെപിയുടെ ഒ രാജഗോപാലിന് 30,507. യുഡിഎഫ് വിരുദ്ധ വോട്ടുകള്‍ ആകെ 76,701. യുഡിഎഫ് വോട്ടും യുഡിഎഫ് വിരുദ്ധവോട്ടും തമ്മിലുള്ള വ്യത്യാസം 24,123. യുപിഎ- യുഡിഎഫ് സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ കൃത്യമായി പ്രതിഫലിച്ചു- പക്ഷേ അത് ചിതറി വലിയൊരുഭാഗം ബിജെപിയുടെ പെട്ടിയിലെത്തി. യുഡിഎഫിന്റെ വര്‍ഗീയ- സാമുദായിക പ്രീണനം ബിജെപി സമര്‍ഥമായി മുതലെടുത്തു. ഒരു നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു നടന്നപ്പോള്‍, ഭരിക്കുന്നകക്ഷിക്ക് എതിരായി കാല്‍ലക്ഷത്തോളം അധികവോട്ട് രേഖപ്പെടുത്തി എന്ന യാഥാര്‍ഥ്യമാണ് ഇവിടെ തെളിയുന്നത്. യുഡിഎഫ് വിജയം ത്രികോണ മത്സരത്തിന്റെ ആനുകൂല്യത്തിലുള്ള സാങ്കേതിക ആശ്വാസമാണ്. ബിജെപിയുടെ നേട്ടത്തിനു സഹായകമായിനിന്ന ഘടകങ്ങളില്‍ ഒന്ന്, ഒ രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വമാണ്. കേന്ദ്രമന്ത്രിയായിരുന്ന മുന്‍ ദേശീയ നേതാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുതന്നെ, ബിജെപി ജയിക്കാനായി നില്‍ക്കുന്നവരാണെന്ന ധാരണപരത്തി. യുഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയിരുന്നത്. ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ വിമര്‍ശിച്ച, "മാണി- കുഞ്ഞാലിക്കുട്ടി ഭരണ"ത്തിനെതിരെ ഉയര്‍ന്ന വികാരം സമര്‍ഥമായ നീക്കത്തിലൂടെ വോട്ടാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നുവേണം കരുതാന്‍. ആ വോട്ടിന് വര്‍ഗീയച്ചുവയുണ്ട്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പ്രധാന അപകടസൂചനകളിലൊന്നും അതുതന്നെയാണ്. എല്‍ഡിഎഫും ബിജെപിയും ഒരിക്കലും ഒന്നിച്ചുനില്‍ക്കില്ല എന്നതാണ് യുഡിഎഫിന്റെ ഒരു പ്രധാന സൗകര്യം.

ഇവിടെ, നിഷേധവോട്ടുകള്‍ മൊത്തമായി ബിജെപിക്ക് ലഭിച്ചത് മറ്റൊരു സൗകര്യമായി. മാധ്യമങ്ങളുടെ സംഘടിതവും നിരന്തരവുമായ ആക്രമണമാണ് എല്‍ഡിഎഫ് നേരിട്ട പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന്. മെയ് നാലിന് രാത്രിയാണ് ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ആ നിമിഷംമുതല്‍, അതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവച്ചുള്ള പ്രചാരണം തുടങ്ങി, ഇടതടവില്ലാതെ. ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോള്‍ വില വര്‍ധന വന്നപ്പോഴും കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ മുഖ്യവാര്‍ത്ത ചന്ദ്രശേഖരന്‍ വധക്കേസായിരുന്നു. പിടിയിലായവര്‍ നല്‍കിയ മൊഴിയെന്ന പേരില്‍ സിപിഐ എമ്മിനെതിരായ വ്യാജകഥകള്‍ പ്രവഹിച്ചു. ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ കത്തും കണ്ണീരും മണ്ഡലത്തിലെ ഓരോ വീട്ടിലും വര്‍ണങ്ങളില്‍ പൊതിഞ്ഞ് പലവട്ടം എത്തി. വിലക്കയറ്റം, മണ്ണെണ്ണ നിഷേധം, പെന്‍ഷന്‍ അട്ടിമറി, അഴിമതി, അഞ്ചാംമന്ത്രി തുടങ്ങിയ വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്കു വന്നില്ല- എല്‍ഡിഎഫ് അവ ഉന്നയിച്ചെങ്കിലും വലതുപക്ഷ മാധ്യമ അജന്‍ഡയ്ക്കുതന്നെ മേല്‍ക്കൈ നേടാനായി. "കൊലപാതകികള്‍ക്ക് വോട്ടോ" എന്നാണ് യുഡിഎഫ് ചോദിച്ചത്. രമേശ് ചെന്നിത്തലമുതല്‍ എ കെ ആന്റണിവരെ ആ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അതിന്റെ പ്രയോജനം ഉറപ്പാക്കാന്‍, തന്നെത്തേടി ക്വട്ടേഷന്‍ സംഘം വന്നുവെന്ന പച്ചക്കള്ളം യുഡിഎഫ് സ്ഥാനാര്‍ഥി സെല്‍വരാജ് പ്രചരിപ്പിച്ചു. മാധ്യമങ്ങള്‍ അതിനും അസാധാരണമായ പ്രാധാന്യം നല്‍കി വിശ്വാസ്യത വരുത്തിക്കാന്‍ ശ്രമിച്ചു. പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള ചുരുങ്ങിയ അവസരംപോലും ഇടതുപക്ഷത്തിന് നിഷേധിച്ചുള്ള ഈ മാധ്യമ കടന്നാക്രമണം വോട്ടുകളായി പരിണമിക്കുകയും അത് യുഡിഎഫും ബിജെപിയും വീതംവച്ചെടുക്കുകയും ചെയ്തു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സെല്‍വരാജിന് വോട്ടുപിടിക്കാനുള്ള വാടക സാമഗ്രികളായി അധഃപതിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി ആനുകൂല്യങ്ങള്‍ നല്‍കിയും പരാതികള്‍ പരിഹരിച്ചും വോട്ടുതേടി. സെല്‍വരാജും ഭാര്യയും വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിച്ചു. അരപ്പട്ടിണിക്കാരായ പാവങ്ങളെ പണംകൊടുത്തും വാഗ്ദാനങ്ങളില്‍ കുളിപ്പിച്ചും സ്വാധീനിക്കാന്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍, അതിനെ നിസ്സാരവല്‍ക്കരിച്ചും തമസ്കരിച്ചും മുഖ്യധാരാ വലതുപക്ഷ മാധ്യമ സഖ്യം യുഡിഎഫിന് രക്ഷാകവചം തീര്‍ത്തു. കൊലപാതക രാഷ്ട്രീയത്തിന്റെ ആരോപണം അരക്കിട്ടുറപ്പിക്കാന്‍, എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിക്കുക എന്ന കടന്നകൈക്കുപോലും ഭരണാധികാരികള്‍ തയ്യാറായി. എല്ലാ തെരഞ്ഞെടുപ്പിലുമെന്നപോലെ, ജാതിമത ശക്തികളെ കൂട്ടിയോജിപ്പിച്ച് നിര്‍ത്താന്‍ ഇക്കുറിയും യുഡിഎഫിന് സാധിച്ചു. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദം സംരക്ഷിക്കാന്‍ ഒരു വോട്ട് എന്നതായിരുന്നു ക്രൈസ്തവമേഖലയിലെ മുദ്രാവാക്യം. നാടാര്‍ വോട്ടുകള്‍ ഏകീകരിപ്പിക്കാനുള്ള ഇടപെടലുകള്‍ ഫലംചെയ്യുമെന്ന് യുഡിഎഫ് നേരത്തെതന്നെ ഉറപ്പിച്ചിരുന്നു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എല്‍ഡിഎഫ് മുന്നിട്ടുനിന്നപ്പോള്‍, ഇനിയുള്ള പഞ്ചായത്തുകള്‍ എണ്ണിത്തീരുമ്പോള്‍ തങ്ങള്‍ വന്‍വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കള്‍ തറപ്പിച്ചു പറഞ്ഞത് അതുകൊണ്ടാണ്. "ഒഞ്ചിയം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണംചെയ്തു" എന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. യുഡിഎഫ് സ്വീകരിച്ച തന്ത്രത്തിന്റെ തുടര്‍ച്ചയാണിത്. സിപിഐ എമ്മില്‍ അനൈക്യമാണെന്നു വരുത്തിത്തീര്‍ക്കാനും അത് പാര്‍ടിയെ ക്ഷീണിപ്പിച്ചു എന്ന് പ്രചരിപ്പിക്കാനും പ്രചാരണവേളയിലുടനീളം മാധ്യമസഹായത്തോടെ യുഡിഎഫ് ശ്രമിച്ചു. വി എസ് പാര്‍ടിക്കെതിരാണ് എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത്്. എല്‍ഡിഎഫിന്റെ വിജയസാധ്യതയില്‍ ജനങ്ങളില്‍ സംശയമുണര്‍ത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അത് തെരഞ്ഞെടുപ്പിനുശേഷവും തുടരുന്നു എന്നതാണ്, ചെന്നിത്തലയുടെ പ്രതികരണം നല്‍കുന്ന സൂചന. വോട്ടെടുപ്പ് ദിവസം, പോളിങ്ങിനെക്കുറിച്ചു പറയാനല്ല, പ്രതിപക്ഷ നേതാവിന്റെ ഒഞ്ചിയം സന്ദര്‍ശനത്തെ കണ്ണീരില്‍ചാലിച്ച് അവതരിപ്പിച്ച് എല്‍ഡിഎഫിനെതിരായ ആയുധമാക്കാനാണ് മാധ്യമങ്ങളും യുഡിഎഫും ശ്രമിച്ചത്. സിപിഐ എമ്മില്‍ ഭിന്നതയുണ്ടാവുക യുഡിഎഫിന്റെ എക്കാലത്തെയും ആവശ്യമാണ്. അങ്ങനെ വരുത്താനുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പുകാലത്തുടനീളമുള്ള യുഡിഎഫ് ശ്രമം. അതാണ്, പുതിയ ഒളിയമ്പേറിലൂടെ രമേശ് ചെന്നിത്തല സ്ഥിരീകരിക്കുന്നത്. ഇത്രയെല്ലാമായിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 46,194 വോട്ട് നേടാനായത് നിസ്സാരമല്ല. എല്ലാ വിരുദ്ധശക്തികളും ഒന്നിച്ചുനിന്ന് കെട്ടിയിട്ട് ആക്രമിച്ചാലും തകര്‍ന്നുപോകുന്നതല്ല ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ എന്നതിന്റെ തെളിവാണ് ഈ വോട്ടുകള്‍. നടന്ന പ്രചാരണത്തിന്റെ അളവും തീവ്രതയും വച്ചുനോക്കിയാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ പുറകിലേക്ക് എല്‍ഡിഎഫ് പോകണമായിരുന്നു. എന്നാല്‍, അതില്‍നിന്ന് ബഹുദൂരം മുന്നോട്ടുവരാനും ജനകീയ അടിത്തറയില്‍ ചെറുവിള്ളല്‍പോലും വീണിട്ടില്ലെന്ന് തര്‍ക്കമറ്റ നിലയില്‍ തെളിയിക്കാനും എല്‍ഡിഎഫിന് കഴിഞ്ഞു.

ഭരണത്തിലിരിക്കുന്ന കക്ഷിക്ക് അനുകൂലമായി വന്‍തോതില്‍ വരേണ്ടിയിരുന്ന വോട്ടുകള്‍ (പിറവം മാതൃകയില്‍) യുഡിഎഫിന് ആര്‍ജിക്കാനായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ത്രികോണ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ നേടിയ ആശ്വാസജയത്തില്‍ കവിഞ്ഞ ഒന്നുമല്ല യുഡിഎഫിന്റെ വിജയം. അതിലുമുപരി, തൊഴിലാളി വര്‍ഗത്തെയും അതിന്റെ പ്രസ്ഥാനത്തെയും അവിശ്വസനീയമാംവിധം വഞ്ചിച്ച വര്‍ഗവഞ്ചകന്റെ വിയര്‍പ്പാണ് യുഡിഎഫ് മൊത്തിക്കുടിക്കുന്നത്. സെല്‍വരാജ് നേരത്തെയും എംഎല്‍എയാണ്; ഇപ്പോഴും എംഎല്‍എയാണ്. കക്ഷിമാറ്റം മാത്രമാണ് സംഭവിച്ചത്. അതുകൊണ്ട് കേരളത്തിലെ ഭരണത്തിനും രാഷ്ട്രീയത്തിനും മാറ്റമൊന്നും സംഭവിച്ചിട്ടില്ല- ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള കോടികള്‍, അടിച്ചേല്‍പ്പിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പിനായി പഴായി എന്നതൊഴിച്ചാല്‍. താന്‍ അംഗമായിരുന്ന പാര്‍ടിയെയും മുന്നണിയെയും വോട്ടുചെയ്ത ജനങ്ങളെയും മാത്രമല്ല- നാടിനെയാകെയാണ് കൂറുമാറ്റക്കാരന്‍ വഞ്ചിച്ചത്. അതുകൊണ്ടുതന്നെ, ജൂണ്‍ പതിനഞ്ചിനെ വര്‍ഗവഞ്ചകന്റെ വിജയദിനമായി രേഖപ്പെടുത്താവുന്നതാണ്.

Wednesday, May 30, 2012

സിപിഐ എം വിരോധവും കണ്ണീരിന്റെ കച്ചവടവും





ധാര്‍മികമേല്‍ക്കൈ അവകാശപ്പെടുകയും ശത്രുക്കളെ ഭീഷണിപ്പെടുത്തുകയും എതിര്‍ശബ്ദത്തെ ഞെരിച്ചുകളയുകയും ചെയ്യുന്ന ഇസ്രായേലി മാധ്യമ മാനേജ്മെന്റിനെക്കുറിച്ച് നീവ് ഗോര്‍ഡന്‍ പറയുന്നുണ്ട്. അത് "ആകര്‍ഷകം" മാത്രമല്ല പേടിപ്പെടുത്തുന്നതും കൂടിയാണ്. ഇസ്രായേലി ഭരണകൂടം ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള തങ്ങളുടെ പദ്ധതികളെക്കുറിച്ച് വിശദമായും രേഖകള്‍ വച്ചും പരസ്യപ്രഖ്യാപനങ്ങള്‍ നടത്തുന്നത് യാതൊരു കുറ്റബോധവുമില്ലാതെയാണ്.

 ""വൈറ്റ്ഹൗസ്മുതല്‍ കോണ്‍ഗ്രസ്വരെ നീളുന്ന, അമേരിക്കയിലെ ഇരുപാര്‍ടികളിലുംപെട്ട മുഴുവന്‍ രാഷ്ട്രീയക്കാരുടെയും അധികാരമൊഴിയുന്നവരും അധികാരമേല്‍ക്കുന്നവരുമായ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിന്റെയും മുഖ്യധാരയില്‍പ്പെട്ട എല്ലാ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെയും കലവറയില്ലാത്ത പിന്തുണ അവര്‍ക്കുണ്ട് എന്നതാണതിന്റെ കാരണം"" എന്ന് ജെയിംസ് പെട്രാസ് നിരീക്ഷിക്കുന്നു.

ലോകത്ത് സമകാലത്ത് നടക്കുന്ന ഏറ്റവും പരസ്യവും നിഷ്ഠുരമായതുമായ നരമേധത്തെ ന്യായീകരിക്കാനും അതിന് ഇസ്രായേലി ജൂതന്‍മാരില്‍ 81 ശതമാനത്തിന്റെയും പിന്തുണ നേടിക്കൊടുക്കാനും ഈ പ്രചാരണത്തിന് കഴിയുന്നു. ഇസ്രായേലി മാധ്യമങ്ങളില്‍ വരുന്ന ഏകപക്ഷീയമായ വാര്‍ത്തകള്‍ക്ക്; ഇസ്രായേലിന്റെ ചെയ്തികളെ ഒരിക്കല്‍പ്പോലും വിമര്‍ശിക്കാത്ത തരത്തില്‍ മാത്രം പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് ഇങ്ങനെ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ ഉള്ള സ്വാധീനത്തെയാണ് "എങ്ങനെ ധാര്‍മികതായുദ്ധത്തെ വില്‍ക്കാം" എന്ന ലേഖനത്തില്‍ നീവ് ഗോര്‍ഡന്‍ പരിശോധിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കൈകാര്യം ചെയ്യപ്പെടുന്ന രീതിയില്‍ "ധാര്‍മികതായുദ്ധ"ത്തിന്റെ ചിട്ടപ്പെടുത്തിയ വിപണന രീതികളും പ്രചാരണ തന്ത്രങ്ങളുടെ ആവര്‍ത്തനവും കാണാനാവും.

 കൊലചെയ്യപ്പെട്ടു എന്നതും കൊല്ലപ്പെട്ടയാള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശത്രുചേരിയിലായിരുന്നു എന്നതുമാണ് മുന്നിലുള്ള വസ്തുതകള്‍. അതിനപ്പുറമുള്ളത് സങ്കല്‍പ്പങ്ങളാണ്. ചന്ദ്രശേഖരനെ കൊല്ലാന്‍ സിപിഐ എമ്മിനുമാത്രമേ കഴിയൂ എന്നാണ് വിപണനം ചെയ്യപ്പെടുന്ന ഒരു യുക്തി. രണ്ടാമത്തേത്, ചന്ദ്രശേഖരന് മറ്റ് ശത്രുക്കളില്ലായിരുന്നു എന്നത്. അതിനര്‍ഥം കൊല്ലപ്പെട്ടയാള്‍ സിപിഐ എം അല്ലാത്ത എല്ലാവരുടെയും മിത്രമായിരുന്നു എന്നാണ്. 

സിപിഐ എമ്മുമായി കലഹിച്ച് പുറത്തുപോയത്, "വലതുപക്ഷ വല്‍ക്കരണ"ത്തിലെ രോഷം അടക്കാനാവാതെയാണെന്ന് യഥാര്‍ഥ ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചന്ദ്രശേഖരാനുകൂലികള്‍ ആവര്‍ത്തിക്കുന്നുണ്ട്. അത് മുഖവിലയ്ക്കെടുത്താല്‍, മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനുമാണ് ഇടതുപക്ഷത്തിന്റെ ഊതിക്കാച്ചിയ പ്രതിനിധികള്‍ എന്നും വിശ്വസിക്കേണ്ടിവരും. ഇത്തരം വിരുദ്ധോക്തികള്‍ (പുതിയ മാര്‍ക്സിസ്റ്റ് മേധത്തിന് പൊടിതട്ടി ഉപയോഗിക്കപ്പെടുന്ന എഴുത്തുകാരനായ ജോര്‍ജ് ഓര്‍വെലിന്റെ പ്രയോഗമായ ഡബിള്‍തിങ്ക് അഥവാ ഇരുചിന്ത) സമര്‍ഥമായി വിറ്റുപോകുന്ന മാധ്യമ പരിസരമാണ് ചന്ദ്രശേഖരന്‍ വധത്തിനുശേഷം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടത്.
""ഫ്യൂറര്‍ യഥാര്‍ഥത്തില്‍ ആവേശം കൊണ്ടു. കയ്യടിയുടെ കൊടുങ്കാറ്റുതന്നെയുണ്ടായി. ഞാന്‍ അവതരിപ്പിച്ച കാര്യം ശരിക്കും ആഴത്തില്‍ ഫലിക്കുന്നതായിരുന്നു""എന്നാണ് നാസി പാര്‍ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് ജോസഫ് ഗീബല്‍സ് 1935 സെപ്തംബര്‍ 15ന്റെ ഡയറിത്താളില്‍ എഴുതിയത്. ആ പ്രസംഗം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ളതായിരുന്നു. കമ്യണിസ്റ്റുകാരും സോഷ്യലിസ്റ്റുവിശ്വാസികളും ജൂതന്മാരും ഉന്‍മൂലനംചെയ്യപ്പെടേണ്ടവരാണ് എന്ന സിദ്ധാന്തവും വികാരവുമാണ് പ്രസംഗത്തിലും പ്രവൃത്തിയിലും ഗീബല്‍സ് പിന്തുടര്‍ന്നത്.

 ഹിറ്റ്ലറുടെ ആത്മഹത്യക്ക് ശേഷം ഒരുദിവസത്തേക്ക് ജര്‍മനിയുടെ ചാന്‍സലറാവുകയും ഒടുവില്‍ അഞ്ച് കുഞ്ഞുങ്ങളെ കൊന്ന് ഭാര്യയോടൊപ്പം ആത്മഹത്യചെയ്യേണ്ടിവരികയും ചെയ്ത ഗീബല്‍സില്‍നിന്ന് മാര്‍ക്സിസ്റ്റ് വിരോധ പ്രചാരണം എറെ സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു. കയ്യടിയുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാനുള്ള മത്സരത്തില്‍, ആവര്‍ത്തനത്തിന്റെ മടുപ്പും ചെടിപ്പും കാര്യമാക്കാതെയുള്ള നൈരന്തര്യമാണുണ്ടാകുന്നത്. ഒരേ മുഖങ്ങള്‍, ഒരേ ശൈലിയില്‍, ഒരേ കാര്യം പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് "വലിയ നുണ"യുടെ പ്രയോഗ രീതിയാണ്. 

പാര്‍ടിഗ്രാമവും പാര്‍ടികോടതിയും സെല്‍ഭരണവും മതിമറന്നാഘോഷിക്കാനുള്ള പ്രയോഗങ്ങളായി വലതുപക്ഷം ഏറ്റെടുത്തത് ഇന്നോ ഇന്നലെയോ അല്ല. ടി പി ചന്ദ്രശേഖരന്റെ പോസ്റ്റുമോര്‍ട്ടം മുറിയില്‍ നേരിട്ടു കയറിച്ചെന്ന ആഭ്യന്തരമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥരോട് രഹസ്യ ചര്‍ച്ച നടത്തിയ മുഖ്യഭരണകക്ഷി അധ്യക്ഷനും "സെല്‍ഭരണ"ത്തിന് പുറത്തുനില്‍ക്കുകയാണ്.
പൊലീസ് അന്വേഷണം തുടരുന്ന കേസില്‍, പ്രതിസ്ഥാനത്ത് ആര് വരണമെന്ന ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കാന്‍ അന്വേഷകര്‍ തയാറായേ മതിയാകൂ. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങിക്കിട്ടാന്‍ എംഎല്‍എമാരെ വിലയ്ക്കെടുക്കുക എന്നതുമാത്രമല്ല വഴി എന്ന് തിരിച്ചറിയുന്നവര്‍ക്ക് ഈ വഴിയിലും പരിധിയില്ലാതെ സഞ്ചരിക്കാനാവും.

 ചന്ദ്രശേഖരന്‍ ഒഞ്ചിയത്തിനു സമീപത്തെ ഏറാമല പഞ്ചായത്തുകാരനാണ്. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്ന് ബാലസംഘത്തില്‍ എത്തി സിപിഐ എം ഏരിയാ കമ്മിറ്റി അംഗമായി ഉയര്‍ന്നയാളാണ്. അദ്ദേഹം എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ജില്ലാ നേതാവായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ എമ്മുമായി ഏതെങ്കിലും നയപരമായ ഭിന്നത ഉയര്‍ത്തിപ്പിടിച്ചല്ല പുറത്തുപോയത്. ഒരു പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം ഘടകകക്ഷിയായ ജനതാദളിന് മുന്നണിധാരണയനുസരിച്ച് നല്‍കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ കലഹമുണ്ടാക്കിയതും വേറിട്ട പാര്‍ടിയുണ്ടാക്കിയതും. 

ആര്‍ക്കെതിരെയാണോ വികാരാധീനരായി ബഹളമുണ്ടാക്കിയത്, അതേ ജനതാദളിനോട് പിന്നീട് ചന്ദ്രശേഖരനും കൂട്ടരും കൈകോര്‍ത്തു. പാര്‍ടിയുടെ സംഘടനാതത്വങ്ങളെ പരസ്യമായി വെല്ലുവിളിച്ചതും സംഘടനയ്ക്കതീതമാണ് തങ്ങളുടെ വാശി എന്നു ഘോഷിച്ചതും ഒരു നയത്തിന്റെയും അടിസ്ഥാനത്തിലല്ല, കേവലം ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈവിടാതിരിക്കാനായിരുന്നു എന്നര്‍ഥം. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഐക്യം ഉറപ്പിക്കാന്‍ ഉറച്ച നിലപാട് സ്വീകരിച്ചതിനെ സിപിഐമ്മിന്റെ വലതുപക്ഷവല്‍ക്കരണമാണെന്ന് സമര്‍ഥിക്കാന്‍ ന്യായങ്ങളൊന്നുമില്ലതന്നെ. 
തുടക്കത്തില്‍ പ്രാദേശികമായി കുറെയാളുകളെ ഒപ്പം നിര്‍ത്താനായെങ്കിലും അവരെ തുടര്‍ന്നും പിടിച്ചു നിര്‍ത്താന്‍ നയപരമായ ഭിന്നത ചൂണ്ടിക്കാണിക്കാനാവാതിരുന്നത് ഒഞ്ചിയത്തെ "വിപ്ലവ" പാര്‍ടി നേരിട്ട പ്രധാന ദൗര്‍ബല്യമാണ്. അതിന്റെ ഫലമായി, അനുയായികള്‍ സിപിഐ എമ്മിലേക്ക് തിരിച്ചു പോകുന്നത് ചന്ദ്രശേഖരന്‍ തിരിച്ചറിഞ്ഞിരുന്നു. അത്തരമൊരവസ്ഥയിലാണ്, ആ തിരിച്ചുപോക്കില്‍ താനും പങ്കാളിയാകാമെന്ന ധാരണയിലെത്തിയത്. സ്ഥാപിത താല്‍പര്യമുള്ള "അദൃശ്യശക്തി" അത് അട്ടിമറിച്ചെങ്കിലും ചന്ദ്രശേഖരനെ ഇല്ലാതാക്കിയാല്‍ അവസാനിക്കുന്ന പ്രശ്നങ്ങളൊന്നും അവിടെ സിപിഐ എമ്മിനുണ്ടായിരുന്നില്ല. കൊലപാതകത്തിന്റെ നേട്ടം കൊയ്യുന്നത്, മോഹന്‍ലാലിന്റെ ഭാഷയില്‍ കണ്ണീര് വില്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണ്? വലിയ ഒരുനിരയെയാണ് കാണാന്‍ കഴിയുന്നത്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി മുതല്‍ കാലഹരണപ്പെട്ട് കാഴ്ചയില്‍നിന്ന് മറഞ്ഞിരുന്ന മുന്‍മാര്‍ക്സിസ്റ്റുകാര്‍ വരെ അക്കൂട്ടത്തിലുണ്ട്. 

മെയ് നാലിന് രാത്രി ആരംഭിച്ച തുടര്‍ച്ചയായ ചാനല്‍ഷോയ്ക്ക് ചെറിയ ഇടവേള ലഭിച്ചത് മെയ് ഇരുപത്തിമൂന്നിന് പെട്രോള്‍ വിലയില്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന വരുത്തിയപ്പോള്‍ മാത്രമാണ്. പതിനെട്ട് ദിവസം തുടര്‍ച്ചയായി മലയാളത്തിലെ പ്രമുഖ വലതുപക്ഷ പത്രങ്ങളുടെ ലീഡ് വാര്‍ത്തകള്‍ ചന്ദ്രശേഖരനെക്കുറിച്ചുള്ളതായിരുന്നു; വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചാവിഷയം ഒഞ്ചിയത്തെ കൊലപാതകമായിരുന്നു. പെട്രോള്‍ വിലക്കയറ്റത്തിെന്‍റ രൂക്ഷത ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന വാര്‍ത്തയെപ്പോലും അപ്രധാനമാക്കി പിറ്റേന്ന്(മെയ് 24ന്)പ്രമുഖ പത്രങ്ങള്‍ ഇറങ്ങിയതും ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ പിടിക്കപ്പെട്ടു എന്നതിന്റെ സചിത്ര കഥനത്തിന്റെ ആഘോഷവുമായാണ്. രാജീവ് ഗാന്ധി വധത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയതിന്റെ ഇരട്ടിയോളം സ്ഥലമാണ് മലയാള പത്രങ്ങളില്‍ ചന്ദ്രശേഖരനായി ഉപയോഗിക്കപ്പെട്ടത്. പ്രാധാന്യത്തിന്റെ തോതും സമാനം തന്നെ. 

നിശ്ചയമായും ചന്ദ്രശേഖരനെക്കാള്‍ ഉയര്‍ന്ന പദവിയിലിരിക്കവെ രാഷ്ട്രീയ നേതാക്കള്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്; വധശ്രമത്തിനിരയായിട്ടുണ്ട്. അതിനോടൊന്നും കാണിക്കാത്ത ആവേശം ഇന്ന് കാണിക്കുന്നത്, ചന്ദ്രശേഖരനെ കൊന്നത് സിപിഐ എം ആണ് എന്ന് സ്ഥാപിക്കാനുള്ള എളുപ്പംകൊണ്ടുമാത്രമല്ല, അങ്ങനെ സ്ഥാപിച്ചാല്‍ ലഭ്യമാകുമെന്ന് കരുതുന്ന രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുമാണ്. 

അന്വേഷണത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോകാതെ തന്നെ വ്യക്തമാകുന്നത്, അതിന്റെ കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ലക്ഷ്യമാണ്. അതാകട്ടെ, സിപിഐ എമ്മിനെ തളര്‍ത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നിരന്തരം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് ഒപ്പിച്ചുള്ളതുമാണ്. ഭരണരാഷ്ട്രീയ നേതൃത്വം രാഷ്ട്രീയമായി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അനുപൂരകമായ "സിപിഐ എം ബന്ധങ്ങള്‍" സൃഷ്ടിക്കാനും "തെളിവു"കള്‍ ഉണ്ടാക്കാനും പൊലീസ്-മാധ്യമ നെക്സസ് ജാഗ്രതയോടെ രംഗത്തുവന്നിരിക്കുന്നു.

 സിപിഐ എം പൊതുയോഗം വിളിച്ചുകൂട്ടി പ്രഖ്യാപിച്ച് ഒരു കൊലപാതകം നടത്തിയാല്‍പോലും ഇത്രയേറെ പാര്‍ടി നേതാക്കളെ കേസുമായി ബന്ധപ്പടുത്താന്‍ കഴിയില്ല-ഇവിടെ, ആര്‍എംപിയുടെ പുത്തന്‍ നേതൃത്വത്തിന് വിരോധമുള്ളവര്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഇഷ്ടമില്ലാത്തവര്‍, കണ്ണൂര്‍ ജില്ലയിലെ പാര്‍ടിയുമായി ബന്ധപ്പെടുത്താനുള്ള കണ്ണികള്‍-ഇങ്ങനെ ലക്ഷ്യം നിശ്ചയിച്ച് കേസില്‍ ആളെക്കൂട്ടുകയാണ്. ഒരു ലോക്കല്‍ കമ്മിറ്റിയംഗത്തെ ആദ്യം നിശ്ചയിച്ചാല്‍, മേല്‍കമ്മിറ്റികളിലുള്ളവരെ ചൂണ്ടിക്കാട്ടാനുള്ള അനായാസത പൊലീസ് കാണുന്നുണ്ട്. സാധാരണ നിലയില്‍ അവര്‍ തമ്മില്‍ കണ്ടിട്ടുണ്ടാകും; സംസാരിച്ചിട്ടുണ്ടാകും. ഒരു ഫോണ്‍കോള്‍ ഇന്നസമയത്ത് ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാല്‍പോലും അതാണ് നിര്‍ണായക തെളിവ് എന്നാര്‍ത്തുവിളിക്കാനുള്ള സാഹചര്യം മാധ്യമങ്ങള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. 

കേരളത്തില്‍ അടുത്തകാലത്ത് സംഭവിച്ച ചില കാര്യങ്ങളുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ്തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് കണ്ണൂരില്‍ ഒരു ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയിരുന്നു. ചാലക്കുടിയില്‍നിന്നുള്ള കുപ്രസിദ്ധ ക്രിമിനലുകളുടെ ഇരുപത്തിയൊന്നംഗ സംഘമാണ് കണ്ണൂരിലെത്തിയത്. മൂന്ന് വാഹനത്തില്‍ 21 പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം കിട്ടിയതിനെതുടര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. വിവരം കിട്ടിയതുപ്രകാരമുള്ള വാഹനം കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് കണ്ടെത്തി. കെഎല്‍ 17- 2410 ക്വാളിസ് വാനും അതിലുണ്ടായിരുന്ന മൂന്നുപേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഒരു പ്രമുഖ നേതാവിനെ വധിച്ച്, അത് സിപിഐ എമ്മിനുമേല്‍ ചാരി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. 

(പിറ്റേന്ന് കെ സുധാകരന്‍ പത്രസമ്മേളനം നടത്തി പറഞ്ഞത് തെരഞ്ഞെടുപ്പിനിടെ എ പി അബ്ദുള്ളക്കുട്ടി എംപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്നാണ്. ഉന്നത രാഷ്ട്രീയനേതാവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് മറുപടിയായാണ് ഇക്കാര്യം വിശദീകരിച്ചത്. പ്രമുഖന്‍ എന്നുമാത്രമേ പത്രങ്ങള്‍ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍, അത് അബ്ദുള്ളക്കുട്ടിയാണെന്ന് സുധാകരന്‍ തന്നെ വിളിച്ചു പറഞ്ഞു). എറണാകുളം പറവൂര്‍ മൂത്തകുന്നത്തെ കളത്തില്‍വീട്ടില്‍ കെ ജെ തോമസ്(24), ചാലക്കുടി കുറ്റിച്ചിറയിലെ സി ഡി ടെന്‍സന്‍(26), കണ്ണൂര്‍ ജില്ലാ ബാങ്ക് ജീവനക്കാരന്‍ വലിയന്നൂര്‍ സ്വദേശി പ്രജിത്ത് എന്നിവരെ കണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് പിടികൂടിയത്. പൊലീസ് പിടികൂടിയ "യുഡിഎഫ് പ്രവര്‍ത്തകരെ" വിട്ടയക്കണമെന്നാവശ്യപ്പെട്ട് അന്ന് കെ സുധാകരന്‍ കുറെയാളുകളുമായി സ്റ്റേഷനിലെത്തി. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി ജാമ്യം ലഭിക്കുന്നതുവരെ എംഎല്‍എയും സംഘവും സ്റ്റേഷനു മുമ്പില്‍ തമ്പടിച്ചു. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്ത പ്രകാരമാണ് ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘം ജില്ലയിലെത്തിയതെന്ന് സുധാകരന്റെ സമരത്തോടെ വ്യക്തമായി. 

ഒപ്പം മറ്റൊന്നുകൂടി അന്ന് നടന്നു. കോട്ടയത്ത്, പുതുപ്പള്ളിയില്‍ വോട്ടുചെയ്ത ശേഷം അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഹെലികോപ്ടറില്‍ കണ്ണൂരിലേക്ക് കുതിച്ചു. പൊലീസിനെപ്പോലും അറിയിക്കാതെയായിരുന്നു ആ യാത്ര. കണ്ണൂരില്‍ കൊലപാതകം നടത്തിയശേഷം സംസ്ഥാനത്താകെ കലാപം വിതയ്ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള പങ്കാളിത്തം ആ പറന്നിറങ്ങലില്‍ തെളിഞ്ഞു. പേരാവൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ഏജന്റുമാരെ മര്‍ദിച്ചതറിഞ്ഞ് ഉമ്മന്‍ചാണ്ടി ആകാശമാര്‍ഗം എത്തിയെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. പേരാവൂരില്‍ എവിടെയും അങ്ങനെയൊരു മര്‍ദനം നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷനു മുമ്പില്‍ പരാതിയുമുണ്ടായിരുന്നില്ല. 

പിടിയിലായ ക്വട്ടേഷന്‍ സംഘം തന്റെ ബിസിനസ് സുഹൃത്തുക്കളാണെന്ന് സുധാകരന്‍ വാദിച്ചുനോക്കി. അവരുമായുള്ള ബിസിനസ് എന്തെന്ന് പറയാനായില്ല. കൊലയാളികള്‍ പിടിക്കപ്പെടുമെന്ന് ഓര്‍ക്കാതെയാണ് ഉമ്മന്‍ചാണ്ടി പറന്നിറങ്ങിയത്. അന്ന്, ഉച്ചയ്ക്കുമുമ്പ് വോട്ട് രേഖപ്പെടുത്തണമെന്ന് യുഡിഎഫ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയോടെ ഗൂഢാലോചന നടപ്പാകുമെന്നും തുടര്‍ന്ന് സംസ്ഥാനത്താകെ കലാപം അഴിച്ചുവിടാമെന്നുമുള്ള പദ്ധതിയാണ് പൊളിഞ്ഞത്. സംസ്ഥാനം കത്തിക്കാന്‍ ലക്ഷ്യമിട്ട അത്തരമൊരു ക്രിമിനല്‍ ഗൂഢാലോചനയുടെ അനുഭവം ഇന്നത്തെ ഒഞ്ചിയം സംഭവങ്ങളോട് ചേര്‍ത്തുവയ്ക്കുമ്പോള്‍, ഭയാനകമായ ചിത്രമാണ് തെളിയുക. 

മാര്‍ക്സിസ്റ്റുകാര്‍ ബലപ്രയോഗത്തെ തിരസ്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. എന്നാല്‍ ബലപ്രയോഗം അനവസരത്തില്‍ അനാവശ്യമായി നടത്തേണ്ട ഒന്നായി അവര്‍ കാണുന്നില്ല. സാമൂഹ്യമര്‍ദനത്തിനെതിരായ വിപ്ലവകരമായ ബഹുജനപ്രസ്ഥാനത്തിന്റെ അഭേദ്യഭാഗവും ചൂഷകവര്‍ഗത്തിന്റെ അക്രമത്തിനെതിരായ രോഷവുമാണ് കമ്യൂണിസ്റ്റുകാര്‍ക്ക് ബലപ്രയോഗം. അതുകൊണ്ടുതന്നെ ഒരു ചെറു വിഘടിത ഗ്രൂപ്പിന്റെ നേതാവിനെതിരെ പ്രയോഗിക്കേണ്ടതല്ല അത്. കമ്യൂണിസ്റ്റുകാര്‍ അഹിംസാ സിദ്ധാന്തികളാണ് എന്ന് പറഞ്ഞു നടക്കുന്നവരല്ല. അഹിംസയെക്കുറിച്ച് ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ള ഗാന്ധിജിയും അങ്ങനെതന്നെയായിരുന്നു. നിത്യവും പുള്ളിപ്പുലി കടന്നുചെല്ലുന്ന ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടുന്നയാള്‍ ഭീരുവും പുലിയെ കൊല്ലുന്നയാള്‍ ധീരനുമാണെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം.

 ""ഒരു കൃഷിക്കാരനായി കാട്ടില്‍ താമസിക്കുകയാണെങ്കില്‍ എനിക്ക് ഏറ്റവും പരിമിതമായെങ്കിലും അക്രമം പ്രയോഗിക്കുക ഒഴിവാക്കാനാവാതെവരും. വിളകളെ തിന്നുനശിപ്പിക്കുന്ന കുരങ്ങുകളെയും പക്ഷികളെയും കീടങ്ങളെയും എനിക്ക് കൊല്ലേണ്ടതായി വരും.....ക്ഷാമമുള്ള കാലത്ത് അഹിംസയുടെ പേരില്‍ വിളകള്‍ തിന്നുനശിപ്പിക്കാന്‍ അനുവദിക്കുന്നത് പാപമാണ്. തിന്മയും നന്മയും ആപേക്ഷികമാണ്. ഒരു സാഹചര്യത്തിലെ നന്മ വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തില്‍ പാപമായിരിക്കും."" (ഹരിജന്‍, 29 മെയ് 1946) 

തല്ലാനും കൊല്ലാനും വരുമ്പോള്‍ കൈകെട്ടി നിന്ന പാരമ്പര്യം സിപിഐ എമ്മിനുമില്ല. ഏതെങ്കിലും ഒരു കൊലപാതകക്കുറ്റം ചാര്‍ത്തിക്കിട്ടിയാല്‍ തകര്‍ന്നു തരിപ്പണമായിപ്പോകുന്ന പാര്‍ടിയാണ് സിപിഐ എം എന്നതിന് അനുഭവ സാക്ഷ്യമില്ല. ചന്ദശേഖരനെ കൊന്നത് ഞങ്ങളല്ല എന്ന് സിപിഐ എം പറയുമ്പോള്‍ വരുന്ന വിശ്വാസ്യത ആ ചരിത്രയാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നതാണ്. ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിനുമേല്‍ കെട്ടിവെക്കേണ്ടത്, പാര്‍ടിയെ എതിര്‍ക്കുന്ന എല്ലാവരുടെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ, വധം സംഭവിച്ചയുടനെ ഉത്തരവാദി സിപിഐ എം ആണെന്ന തീര്‍പ്പ് പലകണ്ഠങ്ങളില്‍ നിന്ന് ഒന്നിച്ചുയര്‍ന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍, സിപിഐ എമ്മിന് അതുകൊണ്ടെന്ത് ലാഭം എന്ന യുക്തിപൂര്‍ണമായ ചോദ്യം ആരും ഉയര്‍ത്തിയില്ല. 

ഒന്നാമത്, ചന്ദ്രശേഖരന്‍ സിപിഐ എമ്മിലേക്ക് തിരിച്ചെത്താനുള്ള സന്നദ്ധത അറിയിച്ചിരുന്നയാളാണ്. ആ വെളിപ്പെടുത്തലിന് ചന്ദ്രശേഖരന്റെ പാര്‍ടിയില്‍നിന്ന് നിഷേധം ഉണ്ടായിട്ടില്ല. പെട്ടെന്ന് ഏതോ അജ്ഞാത ശക്തിയുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് അതില്‍നിന്ന് പിന്‍മാറിയത്. അങ്ങനെ പിന്‍മാറിയെങ്കിലും നേരത്തെ നിലനിന്ന ശത്രുത സിപിഐ എമ്മും ചന്ദ്രശേഖരനും തമ്മില്‍ തുടര്‍ന്നിരുന്നില്ല. ഏതാണ് ആ അജ്ഞാത ശക്തി? ഉത്തരം പറയാന്‍ കഴിയുന്ന ആള്‍ ചന്ദ്രശേഖരന്റെ പിന്‍ഗാമിയായി നേതൃസ്ഥാനത്ത് വന്ന വേണുവാണ്. 

സിപിഐ എമ്മും ചന്ദ്രശേഖരനും തമ്മില്‍ അകന്നുകഴിയണം എന്ന് കഠിനമായി ആഗ്രഹിച്ച ആ അജ്ഞാതശക്തിക്ക്, ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടാല്‍ ഉണ്ടാകുന്ന അന്തരീക്ഷത്തിന്റെ ആനുകൂല്യവും ആഗ്രഹിക്കാവുന്നതാണ്. അതില്‍ യുക്തിയുണ്ട്. സിപിഐ എമ്മിലേക്ക് കൊണ്ടുപോയി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അന്വേഷണം ആ വഴിയിലേക്ക് തിരിഞ്ഞു നോക്കിയില്ല.

ഇടതുപക്ഷം എന്ന് സ്വയംവിശേഷിപ്പിക്കുന്ന വ്യക്തികളും കേന്ദ്രങ്ങളും യുഡിഎഫിന്റെ രാഷ്ട്രീയ ആക്രമണത്തിന് ആയുധങ്ങളായി രംഗത്തുണ്ട്. ഇടതുപക്ഷ വേഷത്തില്‍, ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ചരിത്രത്തിലെ ആദ്യ അനുഭവമല്ല. 1974ല്‍ കണ്ടെടുത്ത "നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം" എന്ന പേരിലുള്ള "അജിന്റര്‍ പ്രസ്" (ഒളിവേറ സലാസറുടെ ഏകാധിപത്യ ഭരണകാലത്ത്, 1966 സെപ്തംബറില്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ രൂപീകരിച്ച രഹസ്യ വാര്‍ത്താഏജന്‍സിയാണ് അജിന്റര്‍ പ്രസ്. അള്‍ജീരിയന്‍ യുദ്ധകാലത്ത്(1954-62) "ഫ്രഞ്ച് അള്‍ജീരിയയ്ക്ക്" വേണ്ടി നിലകൊണ്ട മാഡ്രിഡിലെ തീവ്രവലതുപക്ഷ ഭീകരസംഘടന ഒഎഎസിന്റെ സ്ഥാപകരില്‍ ഒരാളായ ക്യാപ്റ്റന്‍ വെസ് ഗ്യൂറിന്‍ സെറാക്കാണ് ഇതിന് നേതൃത്വം നല്‍കിയത്. യഥാര്‍ഥത്തില്‍ ലോകമെങ്ങും ശാഖകളുള്ള കമ്യൂണിസ്റ്റ്വിരുദ്ധ സായുധസംഘടനയാണ് അജിന്റര്‍ പ്രസ്. ബോംബാക്രമണങ്ങള്‍, നിശബ്ദ കൊലപാതകങ്ങള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, നിഗൂഢമായ വാര്‍ത്താവിനിമയം, നുഴഞ്ഞുകയറ്റം തുടങ്ങിയ ഭീകരപ്രവര്‍ത്തനസമാനമായ രഹസ്യനടപടികള്‍ക്ക് ഈ സംഘടന അതിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു) രേഖ അത്തരം ഗൂഢമായ പ്രവര്‍ത്തനങ്ങളുടെ ഉപയോഗവും സംഘര്‍ഷതന്ത്രങ്ങളിലെ പങ്കാളിത്തവും വിശദീകരിക്കുന്നുണ്ട്.

""ഭരണകൂടത്തിന്റെ എല്ലാ ഘടനകളിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉതകുന്ന സാഹചര്യം ഒരുക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന് നാം കരുതുന്നു... കമ്യൂണിസ്റ്റ് ചൈന അനുകൂല പ്രവര്‍ത്തനങ്ങളുടെ മറവില്‍ ജനാധിപത്യ ഭരണഘടന തകര്‍ക്കുകയെന്നതാണ് ആദ്യമായി നടത്തേണ്ട നീക്കമെന്ന് നാം കരുതുന്നു. മാത്രമല്ല, ഇത്തരം സംഘടനകളില്‍ നമ്മുടെ ആളുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്, നമ്മുടെ ആക്രമണങ്ങള്‍ ആശയപ്രചാരണത്തിന്റെ അകമ്പടിയില്‍ നടത്തണം. ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ കമ്യൂണിസ്റ്റ് എതിരാളികളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്ന പ്രതീതി സൃഷ്ടിക്കുകയും വേണം. അങ്ങനെ, ഓരോ രാജ്യത്തും ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയാകുന്ന കമ്യൂണിസ്റ്റുകാര്‍ക്കെതിരെ വെറുപ്പിന്റേതായ അന്തരീക്ഷം രൂപംകൊള്ളുകയും ചെയ്യും."" ഇങ്ങനെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ളതും, ആത്യന്തികമായി അത് ഇടതുപക്ഷതെ തുടച്ചുനീക്കാനുള്ള ആയുധമായി ഉപയോഗിക്കാനുമുള്ളതുമായ ആസൂത്രണത്തിലെ കൃത്യത ചന്ദ്രശേഖരന്‍ വധത്തെ കൈകാര്യം ചെയ്യുന്നതില്‍ വലതുപക്ഷവും ഇടതുപക്ഷ മുഖംമൂടിയിട്ട വലതുപക്ഷ എജന്റുമാരും മാധ്യമങ്ങളും കാണിക്കുന്നുണ്ട്.

 പയ്യപ്പിള്ളി ബാലന്‍ ഒരു അനുഭവം അനുസ്മരിക്കുന്നുണ്ട്. ""വിമോചന സമരകാലത്ത് മഞ്ഞുമ്മല്‍ നടന്ന കമ്യൂണിസ്റ്റ് വിരുദ്ധ പൊതുയോഗത്തില്‍ &ൃറൂൗീ;ഒരു പ്രസംഗകന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈയിലെടുത്ത് പകുത്ത് വായിക്കാന്‍ തുടങ്ങി. "ആകയാല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അമ്മ പെങ്ങള്‍ വ്യത്യാസമില്ല. എല്ലാ സ്ത്രീകളും പൊതുസ്വത്താണ്. ഏതൊരു സ്ത്രീയേയും ഏതൊരു പുരുഷനും പ്രാപിക്കാം." പ്രസംഗകന്‍ പുസ്തകത്തില്‍ നിന്നും നോട്ടം സദസ്സിലേക്ക് തിരിച്ചിട്ടു പറഞ്ഞു. ഞാന്‍ ചുമ്മാതെ വായ്ത്താരി പറയുകയല്ല. കമ്യൂണിസ്റ്റുകാര്‍ വേദപുസ്തകമായി കണക്കാക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ അച്ചടിച്ചു വെച്ചിരിക്കുന്നതാണ്.

 "പ്രസംഗകന്‍ പകുത്തു പിടിച്ച പുസ്തകവുമായി സദസ്സിലേക്കിറങ്ങിച്ചെന്നു. എട്ടുപത്തുപേരെ താന്‍ വായിച്ച വരികള്‍ വായിച്ചു നോക്കാന്‍ ആവശ്യപ്പെട്ടു. വായിച്ചവരെല്ലാം തലകുലുക്കി സമ്മതിച്ചു. ശുദ്ധമനസ്കര്‍ കമ്യൂണിസ്റ്റുകാര്‍ വെറുക്കപ്പെടേണ്ടവര്‍ തന്നെ ഉറച്ചു വിശ്വസിച്ചു. കമ്യൂണിസ്റ്റ് അനുഭാവികളായ ചിലര്‍ സദസ്സിലുണ്ടായിരുന്നു. അവര്‍ മാനിഫെസ്റ്റോ വായിച്ചിട്ടില്ല.
പല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെയും ജീവിതം നേരിട്ടു മനസ്സിലാക്കിയിട്ടുള്ള അവര്‍ സംശയാലുക്കളായി.

 ""ഈ കൊലച്ചതി എങ്ങനെയാണെന്നോ സംഘടിപ്പിക്കുന്നത്. പാര്‍ടി തര്‍ജമ ചെയ്തിട്ടുള്ള അതേ പേജ് വലിപ്പത്തില്‍ അതേ വലിപ്പത്തിലുള്ള അച്ചുകള്‍ നിരത്തി തങ്ങള്‍ ആഗ്രഹിക്കുന്ന വളച്ചൊടിക്കല്‍ ചേര്‍ത്ത് ആവശ്യമുള്ള പേജുകള്‍ തയ്യാറാക്കുന്നു. യഥാര്‍ഥ മൂലകേന്ദ്രത്തിന്റെ ഉച്ചിക്കെട്ടഴിച്ച് വളച്ചൊടിക്കലുകള്‍ കുത്തിത്തിരുകി ഗ്രന്ഥം പൂര്‍വസ്ഥിതിയിലാക്കുന്നു. ഒറ്റനോട്ടത്തില്‍ ഈ തട്ടിപ്പ് ആരും മനസ്സിലാക്കുകയില്ല."" ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമപ്രചാരണത്തിന്റെ സ്വഭാവം ഇതില്‍നിന്ന് തെല്ലും വേറിട്ടുനില്‍ക്കുന്നില്ല. 

കമ്യൂണിസ്റ്റ് വിരോധമെന്നത് കാപട്യപൂര്‍ണമാണ്. സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്ര ആയുധമാണത്. അതുകൊണ്ടുതന്നെ ക്രൂരവും നിര്‍ദയവുമാണ്. സ്വന്തം അഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടിവെക്കുന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് അറപ്പാണ് എന്ന് മാനിഫെസ്റ്റോ പറയുന്നു. ഒരു കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത് ഭയന്ന്, നുണ പറയുന്നതിലേക്കോ ഒളിച്ചോടുന്നതിലേക്കോ എത്തിച്ചേരുന്നതുമല്ല അത്.
യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്‍ വധിക്കപ്പെട്ട കേസില്‍ സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമായ ഒന്‍പത് പേരെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ആ സഖാക്കളുടെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി സിപിഐ എം ഫണ്ട് ശേഖരണം നടത്തുകയുണ്ടായി. മറ്റേതൊരു ഫണ്ട് ശേഖരണത്തെയും നിഷ്പ്രഭമാക്കുന്ന രീതിയിലാണ് ജനങ്ങള്‍ അന്ന് സംഭാവന നല്‍കിയത്. തങ്ങള്‍ക്കുവേണ്ടിയാണ് ആ സഖാക്കള്‍ തടവറയില്‍ കിടക്കുന്നതെന്നും അവരാരും വെറുക്കപ്പെടേണ്ടവരല്ലെന്നുമുള്ള ഉത്തമബോധ്യമാണ് ജനങ്ങളെ നയിച്ചത്. എന്നാല്‍ സിപിഐ എമ്മിന്റെ രാഷ്ട്രീയ എതിരാളികളുടെ അനുഭവം മറിച്ചാണ്. 

പി ജയരാജന്‍ വധശ്രമം മുഴുമിപ്പിക്കാനായില്ല എന്ന പരിഭവം അക്കാലത്ത് ആര്‍എസ്എസിനുണ്ടായിരുന്നു. ആര്‍എസ്എസ് "കതിരൂര്‍ പൗരസമിതി" എന്ന പേരില്‍ ഒരു നോട്ടീസ് അച്ചടിച്ച് തലശ്ശേരി താലൂക്കിലാകെ വിതരണംചെയ്തു. "പി ജയരാജന്‍ ആര്? നിങ്ങള്‍ വിലയിരുത്തുക" എന്നാണ് തലക്കെട്ട്. ജയരാജനെ എന്തിനു കൊല്ലണം എന്നാണ് നോട്ടീസില്‍ വിശദീകരിക്കുന്നത്. വിദ്യാര്‍ഥി നേതാവ് കെ വി സുധീഷിനെ കൊലപ്പെടുത്തിയപ്പോഴും ഇത്തരത്തിലൊരു നോട്ടീസ് ഇറക്കി. കെ വി സുധീഷിനെ കൊന്നത് സിപിഐ എംകാരനാണെന്നും സുധീഷ് ഗൗരിയമ്മ ഗ്രൂപ്പായതുകൊണ്ടാണ് കൊല നടത്തിയതെന്നുമാണ് അച്ചടിച്ചതാരെന്ന് വ്യക്തമാക്കാത്ത ആ നോട്ടീസിലുണ്ടായത്. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള പ്രസില്‍നിന്ന് അച്ചടിച്ച് ആര്‍എസ്എസുകാര്‍ തന്നെയാണ് നോട്ടീസ് കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും എത്തിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. അത്തരത്തില്‍, അയഥാര്‍ഥ അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ഇടപെടലുകള്‍ ഇവിടെ ബോധപൂര്‍വം ഉണ്ടാകുന്നു. അത് ചെയ്യുന്നതാകട്ടെ, സിപിഐ എം പ്രതിസ്ഥാനത്തെത്തിയേ മതിയാവൂ എന്ന് നിര്‍ബന്ധമുള്ളവരുമാണ്.
അന്വേഷണ വിവരങ്ങള്‍ പൊലീസില്‍നിന്ന് പുറത്തുപോകില്ല എന്ന് ഡിജിപി ആവര്‍ത്തിക്കുമ്പോഴും പൊലീസ് മേധാവികളുടെ കമ്പ്യൂട്ടറില്‍നിന്നുള്ള രഹസ്യവിവരങ്ങള്‍ എന്നുപറഞ്ഞുപോലു"മ" മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തുടര്‍വാര്‍ത്തകള്‍ മറ്റെന്തിനെയാണ് സുചിപ്പിക്കുന്നത്? സിപിഐ എമ്മിനോടുള്ള ഭ്രാന്തന്‍ വിദ്വേഷം സാമാന്യബോധത്തെ കീഴടക്കുന്നത് മാധ്യമ വലതുപക്ഷ സമീപനത്തില്‍ കാണാനാകും. വലതുപക്ഷ മാധ്യമ കൂട്ടായ്മയുടെ അസന്തുഷ്ടി സമ്പാദിക്കുകയോ താല്‍പര്യങ്ങള്‍ക്ക് അനുരോധമായി പ്രവര്‍ത്തിക്കാതിരിക്കുകയോ അതിന്റെ വിലങ്ങടിച്ചു നില്‍ക്കുകയോ ചെയ്യുന്ന ഏതൊന്നിനേയും തകര്‍ത്തു കളയാനുള്ള ധാര്‍ഷ്ട്യം അതിന് കൈവന്നിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ മനഃശാസ്ത്രപരമായ യുദ്ധമാണ് അത് ഏറ്റെടുത്തിരിക്കുന്നത്.
ഇടതുപക്ഷത്തെ ശിഥിലീകരിക്കുക ഇടതുപക്ഷത്തിന്റെ നായകസ്ഥാനത്തുള്ള സിപിഐ എമ്മിനെ അസ്ഥിരീകരിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. കമ്യൂണിസത്തിന്റെ വര്‍ഗശത്രുക്കള്‍ നടത്തുന്ന ഉഗ്രമായ ഈ ആക്രമണത്തിന് പിന്തിരിപ്പന്‍ ശക്തികളുടെയാകെ പിന്തുണയുണ്ട്. കമ്യൂണിസം എന്ന വാക്കിനെ നിഷേധിച്ച് അതിന്റെ ആശയത്തെ അഭിശപ്തമായി ചിത്രീകരിക്കുന്നതായിരുന്നു കമ്യൂണിസ്റ്റ് വിരുദ്ധരുടെ ആദ്യതന്ത്രം. കപടമായ ഇടതുപക്ഷ മുഖംമൂടി അണിഞ്ഞ് രംഗത്തുവരുന്നവരെ ശ്രദ്ധിക്കേണ്ടതാണ്. അവരുടെ അംഗസംഖ്യ ചിലപ്പോള്‍ പത്തോ നൂറോ ആയിരമോ ആയി ചുരുങ്ങും. മുണ്ടന്‍ പാര്‍ടികളെന്നാണ് അവരെ വിളിച്ചിരുന്നത്. എന്നാല്‍ ഇത്തരം സംഘങ്ങളുടെ പ്രത്യേകത അവര്‍ സ്വയം വിശേഷിപ്പിക്കുന്നത് തങ്ങളാണ് യഥാര്‍ഥ ഇടതുപക്ഷം എന്നാണ്. അവരുടെ പേരുകളിലും രേഖകളിലും മാര്‍ക്സിസ്റ്റ് പദാവലിയുടെ തള്ളിക്കയറ്റം തന്നെ കാണാം.
കമ്യൂണിസം, തൊഴിലാളിവര്‍ഗം, വിപ്ലവം എന്നിങ്ങനെയുള്ള വാക്കുകള്‍ അവര്‍ നിര്‍ലോഭം ഉപയോഗിക്കുന്നു. സ്വയം ഇടതന്‍മാരെന്നും കമ്യൂണിസ്റ്റുകാരെന്നും വിളിക്കുകയും മാര്‍ക്സിസ്റ്റ് പദാവലി എടുത്തു ചുഴറ്റുകയും സോഷ്യലിസമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഇത്തരം കപടവിപ്ലവകാരികളില്‍ ഭ്രമിച്ചു പോകുന്നവര്‍ ഏറെയുണ്ടാകും. രാഷ്ട്രീയ പരിജ്ഞാനവും അനുഭവവുമില്ലാത്ത അത്തരക്കാരാണ് കപടവിപ്ലവകാരികളെ തിരിച്ചറിയാതെ പലപ്പോഴും അവര്‍ക്ക് പിന്നാലെ പോകുന്നത്. വലതും ഇടതുമായ വ്യതിയാനക്കാര്‍ക്ക് നിര്‍ദേശവും പ്രചോദനവും ലഭിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തില്‍ നിന്നാണ്. അവിടെയാണ് പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ പ്രവര്‍ത്തിച്ച അജിന്റര്‍ പ്രസിന്റെ മേല്‍ഉദ്ധരിച്ച ചരിത്രം പ്രസക്തമാകുന്നത്. 

ജര്‍മന്‍ തത്വശാസ്ത്രജ്ഞനായ ഫ്രെഡറിക് നീറ്റ്ഷേയുടെ ഓര്‍മ പ്രസക്തമാണ്. സമത്വത്തിന്റെയും നീതിയുടെയും ആദര്‍ശങ്ങളെ നീറ്റ്ഷേ തിരസ്കരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ചെറിയൊരു വിഭാഗം ജനങ്ങള്‍ക്കുമേല്‍ ആധിപത്യം വഹിക്കുന്നത് സംബന്ധിച്ച ആശയമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. മറ്റുള്ളവരുമായുള്ള ഇടപാടില്‍ എന്ത് ക്രൂരമാര്‍ഗങ്ങള്‍ക്കും അവകാശമുള്ള അതിമാനുഷ പൂജയാണ് നീറ്റ്ഷേ ഉപദേശിച്ചത്. അത്തരമൊരതിമാനുഷ പൂജയുടെയും ആദര്‍ശങ്ങളുടെ തിരസ്കാരവും തെളിഞ്ഞു വരുന്നു എന്നതാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
വസ്തുനിഷ്ഠ സാഹചര്യങ്ങളെ അതിലംഘിച്ച് കപടവിപ്ലവ വാദത്തില്‍ വ്യാപൃതരാവുന്നവര്‍ക്കാണ് വലതുപക്ഷത്തിന്റെ പരിപൂര്‍ണ പിന്തുണ ലഭിക്കുന്നത്. ചഞ്ചലമനസ്കരും കുടുംബ കെട്ടുപാടുകള്‍ ഇല്ലാത്തവരും സാമൂഹ്യപദവിയെക്കുറിച്ച് ഭയപ്പാടില്ലാത്തവരുമായവരുടെ കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടുന്നതും ഇടതുപക്ഷത്തിനെതിരായ പോര്‍മുഖങ്ങളില്‍ അത്തരക്കാരെ ചാവേറുകളാക്കുന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ചന്ദ്രശേഖരന്‍ വധത്തിനും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനും മുകളിലുള്ള പ്രാധാന്യം ഇന്നത്തെ കേരള രാഷ്ട്രീയത്തിലെ ഈ പ്രവണതകള്‍ക്കുണ്ട്. അത് തിരിച്ചറിഞ്ഞ് പോരാടാനും അതിജീവിക്കാനുമുള്ള വലിയ ഉത്തരവാദിത്തമാണ് ഇടതുപക്ഷത്തിന് ഏറ്റെടുക്കാനുള്ളത്.

 ജനക്കൂട്ടത്തിന്റെ ഹീനവാസനകളെ ഇളക്കിവിടുന്ന നാസി പ്രസ്ഥാനത്തെ വിപ്ലവപ്രസ്ഥാനമെന്നാണ്; ബൂര്‍ഷ്വാസിക്ക് എതിരായ പ്രസ്ഥാനമെന്നാണ് ഹിറ്റ്ലറൈറ്റുകള്‍ വിശേഷിപ്പിച്ചത് എന്ന് ആവര്‍ത്തിച്ച് ഓര്‍മിക്കപ്പെടണം. ജനക്കൂട്ടത്തിന്റെ പ്രതികാരപരമായ മനഃസ്ഥിതികളോടും സാങ്കല്‍പികമായ ആവശ്യങ്ങളോടും സമര്‍ഥമായി പൊരുത്തപ്പെടുന്നു എന്ന് നടിച്ചാണ് നാസികള്‍ ജനപിന്തുണ ആര്‍ജിച്ചത് എന്നത് വലിയൊരു യാഥാര്‍ഥ്യമാണ്. ആ ചരിത്ത്രിന്റെ ആവര്‍ത്തനത്തിനുള്ള ഉല്‍ക്കടമായ മോഹം കേരളത്തില്‍ ഇന്ന് ഭയാനകരൂപം പ്രാപിച്ചിട്ടുള്ള മാര്‍ക്സിസ്റ്റ്മേധത്തിന്റെ ശക്തികളുടെ ഉള്ളില്‍ നിര്‍ഞ്ഞുനില്‍പ്പുണ്ട്.