Thursday, November 13, 2008

എന്‍ഡിഎഫും ഗോഡ്സേയും

പി എം മനോജ്

തീവ്രവാദി റിക്രൂട്ട്മെന്റിലെ പങ്കാളിത്തം സംബന്ധിച്ച തെളിവുകള്‍ വന്നപ്പോള്‍ വിഷമവൃത്തത്തിലായ എന്‍ഡിഎഫ് തികഞ്ഞ വര്‍ഗീയ പ്രചാരണവുമായി രംഗത്തെത്തുകയാണ്. 'സംഘപരിവാര്‍ മലേഗാവ് സ്ഫോടനക്കേസിലെ സന്യാസിനിയെ ന്യായീകരിക്കുന്നില്ലേ'എന്ന ചോദ്യമുയര്‍ത്തി സ്വയം ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുന്ന അവര്‍, കുപ്വാരയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം തങ്ങള്‍ക്കു കാണേണ്ട എന്ന ബന്ധുക്കളുടെ നിലപാടിനെയും ചോദ്യംചെയ്യുന്നു.

എന്‍ഡിഎഫിന്റെ മുഖപത്രമായ 'തേജസ്' എഴുതുന്നത് നോക്കുക: "മലേഗാവില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ എന്ന സന്ന്യാസിനിയുടെ നേതൃത്വത്തില്‍ ലഫ്റ്റനന്റ് കേണല്‍ അടക്കമുള്ള സൈനികോദ്യോഗസ്ഥരും മറ്റുമടങ്ങിയ സംഘം നടത്തിയ ബോംബ് സ്ഫോടനത്തിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രഗ്യയെ ന്യായീകരിക്കാനും സംരക്ഷിക്കാനും ബജ്രംഗ്ദള്‍, ശിവസേന, നവനിര്‍മാണ്‍ സേന, ഭാരതീയ ജനശക്തി തുടങ്ങിയ വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നു. പ്രഗ്യയുടെ അച്ഛന്‍ അഭിമാനപൂര്‍വം മകളുടെ പ്രവൃത്തിയെ ന്യായീകരിച്ചു; ശ്ളാഘിച്ചു. ഉമാഭാരതി മധ്യപ്രദേശില്‍ പ്രഗ്യക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്യുകയും അവരില്‍നിന്ന് നാമനിര്‍ദേശപത്രികയില്‍ ഒപ്പുവാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു നാസിക് കോടതിയില്‍ ഹരജി സമര്‍പ്പിക്കുകപോലുമുണ്ടായി.

ഹിന്ദു മരിച്ചാല്‍ ബലിദാനം, മുസ്ലിമിനെ കൊന്നാല്‍ സ്വാഭിമാനം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനം 'നമുക്കു മറക്കാതിരിക്കുക' എന്ന പേരില്‍ മുസ്ലിംകള്‍ ആചരിക്കുമ്പോള്‍ വിജയദിനമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നു. ഗാന്ധിവധത്തില്‍ നാഥുറാം വിനായക് ഗോഡ്സെ എന്ന സ്വയംസേവകന്‍, തൂക്കിലേറ്റപ്പെടുന്നതുവരെ പശ്ചാത്തപിച്ചില്ല. മാത്രമല്ല, ജീവപര്യന്തം തടവനുഭവിച്ച ഗോപാല്‍ ഗോഡ്സെയും സഹപരിവാരവും യാതൊരു മനശ്ചാഞ്ചല്യവുമില്ലാതെ നാഥുറാമിന്റെ ചിതാഭസ്മം പൂജിച്ചുവച്ചിരിക്കുകയാണിപ്പോഴും.

"രാജ്യദ്രോഹിയായ എന്റെ മോന്റെ മയ്യിത്ത് എനിക്കു കാണേണ്ട'' എന്നു ഫയാസിന്റെ ഉമ്മ സഫിയത്ത് പ്രസ്താവിക്കുന്നത് പൊലിസ് സംഘങ്ങളുടെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനും ബ്രീഫിങ്ങിനും ശേഷമാണ്. തുടര്‍ന്നു മറ്റുള്ളവരും ഇതേ നിലപാടെടുത്തതും യാദൃച്ഛികമല്ലതന്നെ. "ഇവിടെ മൃതദേഹ പരിശോധന, മതാചാരപ്രകാരമുള്ള മയ്യിത്ത് സംസ്കരണം തുടങ്ങിയ അവകാശങ്ങള്‍ ബന്ധുക്കള്‍ നിഷേധിക്കുന്നുണ്ട്. ഇതിനിടയിലാണു സഫിയത്തിനെ ബ്ളോ അപ് ചെയ്തുള്ള മാധ്യമശ്രമം അപഹാസ്യമാവുന്നത്. ''(തേജസ്, നവംബര്‍ 9, ഞായര്‍)


എന്‍ഡിഎഫ് എന്താണ്, എന്തൊക്കെ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ഇവിടെ പുറത്തുവരുന്നത്. സംഘപരിവാര്‍ ശക്തികളുടെ ഫാസിസ്റ് രീതികളെ പ്രതിരോധിക്കുന്നതിന് സ്വയം സംഘടിക്കുക എന്ന മുദ്രാവാക്യമാണ് എന്‍ഡിഎഫ് അടക്കമുള്ള മത ഭീകരവാദ സംഘടനകള്‍ ഉയര്‍ത്താറുള്ളത്. ഇവിടെ ആര്‍എസ്എസിനെപ്പോലെ സംഘടിക്കാന്‍ മാത്രമല്ല, ആര്‍എസ്എസ് ചെയ്യുന്ന എല്ലാ ഫാസിസ്റ്റ് നടപടികളും ആവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്നു പ്രഖ്യാപിക്കുകയാണ്. ആര്‍എസ്എസിനോടല്ല ഹിന്ദുക്കളോടാണ് എന്‍ഡിഎഫിന് വിരോധം എന്നാണ്, "ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനം 'നമുക്കു മറക്കാതിരിക്കുക' എന്ന പേരില്‍ മുസ്ലിംകള്‍ ആചരിക്കുമ്പോള്‍ വിജയദിനമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നു'' എന്ന വാചകത്തില്‍ തെളിയുന്നത്.

ആര്‍എസ്എസും അതിന്റെ പരിവാരങ്ങളുമല്ലാതെ ഏതു ഹിന്ദുവാണ് ഇന്നാട്ടില്‍ 'വിജയദിനം' ആഘോഷിക്കുന്നത്? നാഥുറാമിന്റെ ചിതാഭസ്മം ആര്‍എസ്എസ് സൂക്ഷിക്കുന്നുണ്ടെങ്കില്‍, അതുപോലെ കുപ്വാരയില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് മരണാനന്തര ബഹുമതി നല്‍കണമെന്നാണ് എന്‍ഡിഎഫിന്റെ ന്യായം. 'ഹിന്ദു മരിച്ചാല്‍ ബലിദാനം, മുസ്ലിമിനെ കൊന്നാല്‍ സ്വാഭിമാനം.' എന്ന പ്രയോഗം കേരളത്തില്‍നിന്ന് പോയി കശ്മീരില്‍ പട്ടാളക്കാരോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടവര്‍ മഹാത്യാഗികളാണെന്ന പ്രഖ്യാപനം കൂടിയാകുന്നുണ്ട്. യുവാക്കളെ ആകര്‍ഷിച്ച് നാടിനു കൊള്ളാത്ത പണിയിലേക്ക് നയിക്കുകയും മനുഷ്യാവകാശ സംഘടനകളുടെ മുഖംമൂടിയിട്ട് കൊടുംക്രൂരത ആസൂത്രണം ചെയ്യുകയും പതിവാക്കിയ സംഘടന, നിര്‍ണായകഘട്ടത്തില്‍ മുഖംമൂടി വലിച്ചെറിഞ്ഞ് ഭീകരമായ തത്സ്വരൂപം പുറത്തുകാട്ടുകയാണ് ഇവിടെ.

തീവ്രവാദികളും രാജ്യദ്രോഹികളുമായി മരണമടഞ്ഞ മക്കളെ ഓര്‍ത്ത് മനം നോവുമ്പോഴും അവരുടെ ജഡം തങ്ങള്‍ക്കുവേണ്ട എന്നുപറയാന്‍ മാതാപിതാക്കള്‍ തയ്യാറായത്, എന്‍ഡിഎഫ് പോലുള്ള വര്‍ഗീയ-തീവ്രവാദ സംഘടനകളോടും അവ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യദ്രോഹപരവും മനുഷ്യത്വരഹിതവുമായ നയങ്ങളോടുള്ള എതിര്‍പ്പുംകൊണ്ടാണ്. ആ അമ്മമാരുടെ വാക്കുകള്‍ മഹത്തായ രാജ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി ഒരു ജനത ഏറ്റുവാങ്ങിയപ്പോള്‍, എന്‍ഡിഎഫ് പറയുന്നു, പൊലീസ് അവരെക്കൊണ്ട് അങ്ങനെ പറയിച്ചതാണെന്ന്്. കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹ പരിശോധനയും മതാചാരപ്രകാരമുള്ള ഖബറടക്കവും നടന്നില്ല എന്ന് വേവലാതിപ്പെടുകയാണവര്‍. സ്വന്തം ഉമ്മയ്ക്കും ബാപ്പയ്ക്കുമില്ലാത്ത വികാരം എന്‍ഡിഎഫിന് എവിടന്നു വന്നു? ആരാണ് മതപൊലീസാകാനുള്ള അധികാരപത്രം ഇവരെ ഏല്‍പ്പിച്ചത്?

ആര്‍എസ്എസിന്റെ മറുപുറമാണ് എന്‍ഡിഎഫ് എന്ന് ഇന്നാട്ടിലെ മതനിരപേക്ഷശക്തികള്‍ പറഞ്ഞപ്പോള്‍, തങ്ങളുടേത് മനുഷ്യാവകാശ സംരക്ഷണ അജണ്ട മാത്രമാണെന്ന് എന്‍ഡിഎഫ് അവകാശപ്പെട്ടിരുന്നു. നാടിനെ ഒറ്റുകൊടുക്കുന്ന തീവ്രവാദികളെ മഹത്വവല്‍ക്കരിക്കുകയും സ്വന്തം ഫാസിസ്റ്റ് നടപടികളെ ആര്‍എസ്എസ് എങ്ങനെ ന്യായീകരിക്കുന്നുവോ അതുപോലെ ന്യായീകരിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ശഠിക്കുകയും ചെയ്യുന്ന എന്‍ഡിഎഫിന് ഏതുവിധത്തിലാണ് ആ ന്യായീകരണം സമര്‍ഥിക്കാന്‍ കഴിയുക? ഇസ്ളാം മതത്തില്‍പ്പെട്ടവര്‍ ഇന്നപോലെ ജീവിക്കണമെന്നും അതനുസരിച്ചില്ലെങ്കില്‍ ശരിപ്പെടുത്തിക്കളയുമെന്നുമാണ് പ്രാദേശികതലത്തില്‍ എന്‍ഡിഎഫ് ഇറക്കുന്ന 'ഫത്വ'. ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുംചെയ്യുന്നു. ഫാസിസത്തിന്റെ രീതികളില്‍നിന്ന് വിഭിന്നമല്ല ഇത്.

യഥാര്‍ഥത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ശക്തിയും വാശിയും പകര്‍ന്നുകൊടുക്കുക എന്ന ദൌത്യമാണ് ഇപ്പോള്‍ എന്‍ഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്. എന്‍ഡിഎഫിന്റെ വര്‍ഗീയ പ്രചാരണങ്ങളും അക്രമങ്ങളും ചൂണ്ടിയാണ് സംഘപരിവാര്‍ സ്വന്തം കൊടിക്കീഴിലേക്ക് ആളെ ക്ഷണിക്കുന്നത്. ഇരുകൂട്ടരും പരസ്പരം എതിര്‍പ്പ് ഉന്നയിക്കുമ്പോള്‍ത്തന്നെ ഒന്നിനെ ഒന്ന് വളര്‍ത്തുക എന്ന കൃത്യവും നിര്‍വഹിക്കുന്നുണ്ട്. ഒരു വര്‍ഗീയത കൊണ്ട് മറ്റൊന്നിനെ പ്രതിരോധിച്ച ചരിത്രം ലോകത്തൊരിടത്തുമില്ല.

എന്‍ഡിഎഫ് എന്ന സംഘടന കേരളത്തിലെ ഒരൊറ്റ ഇസ്ളാമിന്റെയും അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല; ആര്‍എസ്എസ് ഹിന്ദുക്കളുടെയും. രണ്ടുകൂട്ടര്‍ക്കും പൊതുവായി പല സവിശേഷതകളുമുണ്ട്. അതിലൊന്ന് ഇരുവരും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്നു എന്നതാണ്. ആര്‍എസ്എസിന്റെ കത്തിയും ബോംബും സിപിഐ എമ്മുകാര്‍ക്കുനേരെയാണ് പായുന്നത്. എന്‍ഡിഎഫും ആസൂത്രണംചെയ്ത് സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നു. മതനിരപേക്ഷത എന്ന വാക്ക് അലര്‍ജിയായി കണ്ട്, മതനിരപേക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള യോജിച്ച പ്രവര്‍ത്തനത്തിലാണവര്‍.

ഭീകരവാദത്തിനായി മതവിശ്വാസികളെ ഉപയോഗപ്പെടുത്തുക എന്ന കൊടുംകുറ്റമാണ് എന്‍ഡിഎഫ് ചെയ്തുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് ചെയ്യുന്നതുതന്നെയാണത്. മതഭീകരവാദത്തെ പ്രതിരോധിക്കണമെങ്കില്‍ അതിന് അടിത്തറയൊരുക്കുന്ന വര്‍ഗീയവാദത്തെയാണ് ഉന്മൂലനംചെയ്യേണ്ടത്. അതിന് എന്‍ഡിഎഫിനെയും ആര്‍എസ്എസിനെയും ഒന്നിച്ചുതന്നെ എതിര്‍ക്കണം. സ്വന്തം മക്കളുടെ മൃതദേഹംപോലും കാണേണ്ടെന്നു പറയുന്ന അമ്മമാര്‍ ഇനി ഉണ്ടാവരുത് എന്ന് നാം ആഗ്രഹിക്കുമ്പോള്‍ അത്തരമൊരവസ്ഥ സൃഷ്ടിക്കുന്ന എന്‍ഡിഎഫിനെയും ആര്‍എസ്എസിനെയുംപോലുള്ള സംഘടനകള്‍ ശക്തിപ്രാപിക്കരുത് എന്നുതന്നെയാണ് അതിനര്‍ഥം.

ഗാന്ധിജിയെ കൊന്ന ഗോഡ്സെയെ ആര്‍എസ്എസ് ബഹുമാനിക്കുമ്പോള്‍ കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളെ ആരാധിക്കാന്‍ തങ്ങള്‍ക്കും സ്വാതന്ത്യ്രം വേണമെന്നു പറയാന്‍ എന്‍ഡിഎഫിന് നാവുപൊങ്ങിയിട്ടുണ്ടെങ്കില്‍, നമ്മുടെ നാട്ടിലെ മതനിരപേക്ഷതയ്ക്ക് ലഭിക്കാനുള്ള ഏറ്റവും കടുത്ത അപായസൂചന തന്നെയാണത്. മുസ്ളിങ്ങളെ കൊന്നൊടുക്കാന്‍ ശട്ടംകെട്ടി അയച്ച കാഷായ വസ്ത്രധാരിണിക്ക് സംഘപരിവാറില്‍നിന്നും മുരത്ത ഹിന്ദു വര്‍ഗീയവാദികളില്‍നിന്നും കിട്ടുന്ന പ്രോത്സാഹനം എന്‍ഡിഎഫിന്റെ തീവ്രവാദ പ്രവര്‍ത്തനത്തിനും നല്‍കണമെന്ന ആവശ്യം ഇന്നാട്ടിലെ പാവപ്പെട്ട മുസ്ളിം സഹോദരങ്ങളെ കൊണ്ടുപോയി കൊല്ലിക്കാനുള്ളതുതന്നെയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ജില്ലയിലെ ചെറുവാഞ്ചേരിയില്‍ സ്വയം നിര്‍മിച്ച ബോംബുപൊട്ടി രണ്ട് ആര്‍എസ്എസ് ക്രിമിനലുകള്‍ മരിച്ചു. തലശേരി താലൂക്കില്‍ ചോരപ്പുഴയൊഴുക്കാനുള്ള ബോംബാണ് അവര്‍ നിര്‍മിച്ചിരുന്നത്. അതേ മാരകശേഷിതന്നെയാണ് എന്‍ഡിഎഫുകാര്‍ നിര്‍മിക്കുന്ന ബോംബുകള്‍ക്കും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്കുമുള്ളതെന്ന് തിരിച്ചറിയപ്പെട്ടാലേ മതനിരപേക്ഷ ശക്തികളുടെ ദൌത്യം പൂര്‍ണതയിലെത്തൂ.

Tuesday, November 11, 2008

കൊണ്ടുപോയി കൊല്ലിക്കുന്നവര്‍


പി എം മനോജ്

ഇന്ത്യയിലാകെയെന്നപോലെ, കേരളത്തിലും വര്‍ഗീയതയുടെയും തീവ്രവാദ പ്രവര്‍ത്തനത്തിന്റെയും ഭീഷണി നിലനില്‍ക്കുന്നു. സമൂഹത്തില്‍ വര്‍ഗീയചേരിതിരിവ് വളര്‍ത്താനുള്ള ശക്തമായ ശ്രമങ്ങള്‍ വിവിധ ഭാഗത്തുനിന്നുണ്ടാകുന്നു. നിലവിലുള്ള സാഹചര്യങ്ങള്‍ രാഷ്ട്രീയമായി ദുരുപയോഗിക്കാനുള്ള നീക്കവും നടക്കുന്നു.
ജനങ്ങളെ വര്‍ഗീയമായി ചിന്തിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനും തീപ്പൊരികള്‍ ആളിക്കത്താതിരിക്കാനും മുന്‍കൈയെടുക്കേണ്ടവര്‍പോലും രാഷ്ട്രീയ അജന്‍ഡയുമായി ചാടി വീഴുകയാണ്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലെത്തി, സിപിഐ എമ്മിനെതിരെ ശകാരവര്‍ഷം ചൊരിഞ്ഞിരിക്കുന്നു. (മാതൃഭൂമി ലേഖനം-വലിയ മനസ്സുകളും ചെറിയ മനസ്സുകളും-നവംബര്‍ 4,2008).
അദ്ദേഹത്തിന്റെ ആരോപണം ഇപ്രകാരമാണ്: 1. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ജനാധിപത്യ, ധാര്‍മിക മര്യാദകളും മറന്ന് ഇടതുമുന്നണി ഉണ്ടാക്കിയ കൂട്ടുകെട്ടുകളാണ് കേരളത്തെ ഇപ്പോള്‍ ഈ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്.
2. പൊലീസിന്റെ കൈകള്‍ ഇപ്പോള്‍ കെട്ടപ്പെട്ടിരിക്കുന്നു. ഇടതു സര്‍ക്കാരും ആഭ്യന്തരവകുപ്പും ഇത്തരം ശക്തികളുടെ തടവറയിലാണ്്.
ഒടുവില്‍ ഉമ്മന്‍ചാണ്ടി ചോദിക്കുന്നത്, "അധികാരത്തേക്കാള്‍ വലുത് രാജ്യമാണെന്ന് ഇടതുപക്ഷ സുഹൃത്തുക്കള്‍ എന്നാണ് തിരിച്ചറിയുക?'' എന്നാണ്. ഏറ്റവും മിതമായ വാക്കുകളില്‍, ഈ സമീപനത്തെ കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമം എന്നാണ് വിശേഷിപ്പിക്കാനാവുക.
കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട തീവ്രാദികള്‍ കശ്മീരില്‍ ചെന്ന് പട്ടാളക്കാരോട് ഏറ്റുമുട്ടി മരിച്ചപ്പോള്‍, അവരെ റിക്രൂട്ട് ചെയ്തവരോടോ ഭീകര പരിശീലനം നല്‍കിയവരോടോ ഉമ്മന്‍ചാണ്ടിക്ക് രോഷമില്ല. എന്‍ഡിഎഫ് എന്ന പേരുപോലും ഉച്ചരിക്കാന്‍ ധൈര്യമില്ല.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടെടുത്ത സംസ്ഥാന ഗവമെന്റിനോടും പൊലീസിനോടും സര്‍ക്കാരിനെ നയിക്കുന്ന സിപിഐ എമ്മിനോടുമാണ് രോഷം! എന്‍ഡിഎഫ് എന്ന സംഘടനയ്ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി നേരിട്ടു ബന്ധമുള്ളതിന്റെ തെളിവ് കേരള പൊലീസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
നാലു ചെറുപ്പക്കാരെ തീവ്രവാദികളാക്കി കൊണ്ടുപോയി കൊല്ലിച്ച കേസില്‍ എന്‍ഡിഎഫിന്റെ പ്രധാന പ്രവര്‍ത്തകന്‍ അറസ്റിലായിട്ടുണ്ട്; പല നേതാക്കളെയും സംശയിക്കുന്നുമുണ്ട്. പക്ഷേ, തന്റെ സുദീര്‍ഘമായ ലേഖനത്തില്‍ എന്‍ഡിഎഫ് എന്ന സംഘടനയുടെ പേര് ഒരിക്കല്‍പോലും ഉമ്മന്‍ചാണ്ടി മിണ്ടുന്നില്ല! കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ഗീയശക്തികളുടെ വോട്ടുവാങ്ങി ജയിച്ചെന്നും അതിന്റെ നന്ദികാണിക്കാന്‍ തീവ്രവാദികളോട് സന്ധിചെയ്യുകയാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കുന്ന ഉമ്മന്‍ചാണ്ടി, അങ്ങനെയെങ്കില്‍ എന്തിന് തീവ്രവാദ സംഘടനകളിലെ പ്രധാനിയായ എന്‍ഡിഎഫിന് കൊടിയ സിപിഐ എം വിരോധം എന്നുകൂടി വിശദീകരിക്കേണ്ടിവരും.
ആര്‍എസ്എസ് അടക്കമുള്ള ന്യൂനപക്ഷശത്രുക്കള്‍ സിപിഐ എമ്മിനെതിരെ വാളും ബോംബും നാക്കുംകൊണ്ട് എന്തിന് യുദ്ധംചെയ്യുന്നെന്നും പറയേണ്ടിവരും. പൊലീസിന്റെ കൈകള്‍ കെട്ടിയെന്നും രാഷ്ട്രീയ വല്‍ക്കരിച്ചെന്നും ആരോപിക്കുമ്പോള്‍, പൊലീസ് തീവ്രവാദശക്തികള്‍ക്കെതിരെ എടുത്ത കര്‍ക്കശനടപടിയും മുഖംനോക്കാതെയുള്ള അന്വേഷണവും അറസ്റുകളുമൊന്നും കണ്ടില്ലെന്നു നടിക്കേണ്ടിയുംവരും ഉമ്മന്‍ചാണ്ടിക്ക്.
അധികാരത്തേക്കാള്‍ വലുത് രാജ്യമാണെന്ന് തിരിച്ചറിയാത്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്ക് ഏതുതെരഞ്ഞെടുപ്പിലും ജാതി-മത വര്‍ഗീയതകളെ കൂട്ടുപിടിക്കേണ്ടിവരുന്നത്. 2001ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ സകലവിധ ജാതി-മത-വര്‍ഗീയ-സങ്കുചിത ശക്തികളുടെയും സഹായത്തോടെയാണ് യുഡിഎഫ് ജയിച്ചതും ആദ്യം എ കെ ആന്റണിയും അദ്ദേഹത്തെ പുകച്ചുപുറത്തുചാടിച്ച് ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായത്.
ഹിന്ദു-മുസ്ളിം വര്‍ഗീയവാദികളുടെ തുറന്ന പിന്തുണ തെരഞ്ഞെടുപ്പുരംഗത്ത് ലഭിച്ചതിന്റെ പ്രത്യുപകാരമായി നിയമംലംഘിച്ച് എന്തുംചെയ്യാനുളള അവകാശം വര്‍ഗീയശക്തികള്‍ക്കു നല്‍കിയത് ആ യുഡിഎഫ് ഭരണമാണ്. യുഡിഎഫ് അധികാരത്തിലിരുന്ന അഞ്ചുകൊല്ലത്തില്‍ കേരളത്തിലുണ്ടായ വര്‍ഗീയസംഘട്ടനം- 121. അവയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം- 18. പരിക്കേറ്റവര്‍- 250. ആക്രമിക്കപ്പെട്ട ദേവാലയങ്ങള്‍- 22. ഇത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിതന്നെ നിയമസഭയില്‍ വച്ച കണക്കാണ്.
2001ല്‍ യുഡിഎഫ് ഭരണമേറ്റതുമുതല്‍ 2006 ജനുവരി 15 വരെനടന്ന ആര്‍എസ്എസ് ആക്രമണങ്ങളുടെ എണ്ണം 306 ആണ്. ഇതില്‍ കൊല്ലപ്പെട്ടത് അഞ്ചു സിപിഐ എം പ്രവര്‍ത്തകരും ഒരു മുസ്ളിംലീഗ് പ്രവര്‍ത്തകനുമാണ്. വര്‍ഗീയശക്തികളുടെ പ്രധാനപ്പെട്ട ആക്രമണ ലക്ഷ്യം സിപിഐ എം ആണെന്നു തെളിയുന്ന കണക്കാണ് ഇത്.
ഒരുഭാഗത്ത് ആര്‍എസ്എസിന്റെ വോട്ട് വിലകൊടുത്തും അല്ലാതെയും വാങ്ങുന്നു; മറുവശത്ത് ന്യൂനപക്ഷവര്‍ഗീയത കുത്തിയിളക്കി ആ വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴിക്കാനുള്ള ശ്രമത്തില്‍ മുഴുകുന്നു- ഇതാണ് എക്കാലത്തെയും യുഡിഎഫ് നയം. കേരളത്തെ ഞെട്ടിച്ചതായിരുന്നു മാറാട്ടെ വര്‍ഗീയ അസ്വാസ്ഥ്യം. ആ പ്രദേശത്ത്, കൂട്ടക്കൊലയുടെയും മൃഗീയമായ ആക്രമണങ്ങളുടെയും രൂക്ഷഗന്ധം മാറുന്നതിനുമുമ്പ് ആര്‍എസ്എസുമായി തെരഞ്ഞെടുപ്പുസഖ്യമുണ്ടാക്കിയ പാര്‍ടിയാണ് ഉമ്മന്‍ചാണ്ടിയുടേത്.
മാറാട് ഉള്‍ക്കൊള്ളുന്ന ബേപ്പൂര്‍ പഞ്ചായത്തില്‍ ആര്‍എസ്എസ്- യുഡിഎഫ് പരസ്യ സഖ്യമായിരുന്നു. എന്നാല്‍, മാറാട് ഉള്‍ക്കൊള്ളുന്ന വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും തൊട്ടടുത്ത വാര്‍ഡില്‍ യുഡിഎഫ് സഹായിച്ച ബിജെപി സ്ഥാനാര്‍ഥിയും പരാജയപ്പെട്ടു.
എല്ലാ ദുരിതങ്ങളും അനുഭവിച്ച ജനങ്ങള്‍ അവിടെ എല്‍ഡിഎഫിനെയാണ് വിജയിപ്പിച്ചത്. എല്ലാ വര്‍ഗീയതകളെയും പ്രീണിപ്പിച്ച ഭരണമെന്ന് സംശയരഹിതമായി പറയാവുന്നത് 2001ലെ യുഡിഎഫ് മന്ത്രിസഭയെ ചൂണ്ടിയായിരുന്നു.
ത്രിശൂല വിതരണം അനുവദിച്ചും പ്രവീ തൊഗാഡിയക്ക് പരവതാനി വിരിച്ചും വൈദികനെ കൊന്നെന്ന് പൊലീസ് തെളിയിച്ച ആര്‍എസ്എസുകാരെ സംരക്ഷിച്ചും സംഘപരിവാറിനെ പ്രീണിപ്പിച്ചും വിവിധ കേസുകളില്‍നിന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകരെ ഒഴിവാക്കിയും മാറാട് കലാപത്തില്‍ എന്‍ഡിഎഫിനുള്ള പങ്കാളിത്തം മറച്ചുവച്ചും എല്ലാ ജാതിമത വര്‍ഗീയ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീതംവച്ചും ഇതര വര്‍ഗീയവാദികള്‍ക്കും സംരക്ഷണം നല്‍കി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സി കെ പത്മനാഭന് 4.84 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചതെന്നും അതിനുമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് 29.84 ശതമാനം വോട്ടു ലഭിച്ചിരുന്നെന്നും ബിജെപിയില്‍നിന്ന് ചോര്‍ന്ന വോട്ട് കോഗ്രസ് വിലയ്ക്കുവാങ്ങിയതാണെന്നും ഉമ്മന്‍ചാണ്ടി മറന്നാലും കേരളീയര്‍ക്ക് മറക്കാനാകില്ല.
അത്തരമൊരവസ്ഥയെ മതനിരപേക്ഷ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതും വന്‍ വിജയം നേടിയതും. കാശ്മീരിലെ കുപ്വാരയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കൈയില്‍നിന്ന് കിട്ടിയത് വ്യാജമായി നിര്‍മിച്ച കേരള വിലാസമുള്ള ഒരു ഐഡന്ററ്റികാര്‍ഡുമാത്രമാണ്. ആ തുമ്പില്‍നിന്ന് അന്വേഷണം തുടങ്ങിയ കേരള പൊലീസാണ് മരിച്ച നാലു മലാളികളെയും അവരുടെ ബന്ധങ്ങളും അന്വേഷിച്ച് കണ്ടെത്തിയത്. അത് ഉമ്മന്‍ചാണ്ടിക്കറിയില്ലെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അറിയാതിരിക്കാന്‍ തരമില്ല. അതുകൊണ്ടാകുമല്ലോ, സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തെ ഏറ്റവും സുരക്ഷിതത്വമുള്ള സംസ്ഥാനമായി പാട്ടീല്‍ വാഴ്ത്തിയത്.
കളമശേരിയില്‍ ബസ് കത്തിച്ചത് 2005 സെപത്ംബര്‍ ഒമ്പതിനാണ്. കോഴിക്കോട് ഗ്രീന്‍വാലി ഫൌണ്ടേഷനില്‍ സ്ഫോടനമുണ്ടായതും മാറാട് കലാപങ്ങളുണ്ടായതും യുഡിഎഫ് ഭരിക്കുമ്പോഴാണ്. ഇന്ന് എന്‍ഡിഎഫിന്റെ പേരുപോലും പറയാന്‍ മടിച്ചുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി അന്ന് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്ന് അനുമാനിക്കാന്‍ വലിയ ബുദ്ധിശക്തിയും ഭാവനാവിലാസവുമൊന്നും വേണ്ടതില്ല. കളമശേരിയില്‍ ബസ് കത്തിച്ച പ്രതികളിലൊരാളാണ് ഇപ്പോഴത്തെ തീവ്രവാദിയെന്നത് യാദൃച്ഛികമാണോ?
ഉമ്മന്‍ ചാണ്ടി വളര്‍ത്തിയ വിഷച്ചെടികളേ ഇപ്പോള്‍ കേരളത്തിലുള്ളൂ. അവ പിഴുതുകളയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കുതന്നെയാണല്ലോ രോഷമുണ്ടാകേണ്ടത്. ഒരുഭാഗത്ത് ആര്‍എസ്എസും മറുഭാഗത്ത് എന്‍ഡിഎഫുമായാണ് ഉമ്മന്‍ചാണ്ടി ഇന്നും നില്‍ക്കുന്നത്. മതമില്ലാത്ത ജീവന്‍ എന്ന പാഠത്തിനെതിരെ മതവികാരമിളക്കി കലാപത്തിന് ശ്രമിച്ചതും ഒരധ്യാപകനെ തല്ലിക്കൊന്നതും യുഡിഎഫുകാര്‍തന്നെയാണ്. കേരളത്തില്‍ ഇന്ന് വര്‍ഗീയശക്തികള്‍ തഴച്ചുവളര്‍ന്നിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം കോഗ്രസ് എക്കാലത്തും സമീപിച്ച വര്‍ഗീയപ്രീണന നയമാണെന്നു കാണാന്‍ ആരും പ്രയാസപ്പെടില്ല.
ഈ വസ്തുതകളെല്ലാം നിലനില്‍ക്കുമ്പോഴും ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളുടെ പേരില്‍ കോഗ്രസിന്റെമേല്‍ കുതിരകയറാന്‍ ഒരൊറ്റ ഇടതുപക്ഷ നേതാവും പോയിട്ടില്ല. മറിച്ച്, തീവ്രവാദവും വര്‍ഗീയവികാരവും ജനമനസ്സില്‍ കുത്തിവയ്ക്കുന്ന ശക്തികള്‍ക്കെതിരായ ഉശിരന്‍ നിലപാടാണെടുത്തത്. രാജ്യത്ത് വര്‍ഗീയ ആക്രമണങ്ങളില്‍ ഇപ്പോഴുണ്ടായിട്ടുള്ള വേലിയേറ്റം വരാനിരിക്കുന്ന നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ വര്‍ഗീയമായി ചേരിതിരിക്കുന്നതിനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രമാണെന്ന ശരിയായ കാഴ്ചപ്പാടുവച്ച് പ്രശ്നങ്ങളെ സമീപിച്ചാലേ ഇന്ന് കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള തീവ്രവാദ റിക്രൂട്ട്മെന്റുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശരിയായി വിലയിരുത്താനാകൂ.
ഭീകരവാദം ഏതെങ്കിലുമൊരു മതത്തിനുമേല്‍ ചുമത്തുക എന്ന തെറ്റായ സമീപനമല്ല സിപിഐ എമ്മിന്റേത്. 2004 മുതല്‍ ഇതുവരെ ഇന്ത്യയില്‍ 25 വമ്പന്‍ ഭീകരാക്രമണമുണ്ടായിട്ടുണ്ട്. 717 പേരാണ് അതില്‍ കൊല്ലപ്പെട്ടത്. ഭീകരവാദവും വര്‍ഗീയതയും അന്യോന്യം ശക്തിപ്പെടുത്തുന്ന ഒരേ നാണയത്തിന്റെ രണ്ടു വശമാണ്. ഭീകരവാദ ശൃംഖലകളെ തിരിച്ചറിയുകയും തകര്‍ക്കുകയും ഗുരുതരകുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരെ രാജ്യത്തെ നിയമാനുസരണം ഗൌരവമായ ശിക്ഷാവിധിക്ക് വിധേയരാക്കുകയും വേണമെന്നാണ് സിപിഐ എം ആവശ്യപ്പെട്ടിട്ടുള്ളത്.
അതുകൊണ്ടുതന്നെയാണ്, എന്‍ഡിഎഫിനെയും അതുപോലുള്ള വര്‍ഗീയ-പ്രതിലോമ ശക്തികളെയും ഫാസിസ്റ് സ്വഭാവമുള്ള സംഘപരിവാറിനെയും സിപിഐ എമ്മിന് നെഞ്ചുവിരിച്ച് എതിര്‍ക്കാനാകുന്നത്്. കോഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മുസ്ളിംയുവാക്കളെ കുറ്റവാളികളായി ചിത്രീകരിച്ച് അവരെയും അവരുടെ കുടുംബാംഗങ്ങളെയും പൊലീസ് പീഡിപ്പിക്കുന്നതിന്റെയും നിരപരാധികളെ പൊലീസ് കസ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെയും നിരവധി വാര്‍ത്ത വരുന്നു. മഹാരാഷ്ട്രയിലും ഹൈദരാബാദിലും ഡല്‍ഹിയിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
കേരളത്തില്‍ അങ്ങനെ ആരും പരാതിപ്പെട്ടതായി കേട്ടിട്ടില്ല. സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദിവിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്നതിനും ചെറുത്തുതോല്‍പ്പിക്കുന്നതിനും കൂട്ടായ പരിശ്രമം മുസ്ളിം സമുദായത്തിനകത്തുതന്നെ ശക്തമായി ഉയരുന്നുണ്ട്. അതിന്റെ ബഹിര്‍സ്ഫുരണമായാണ്, കശ്മീരില്‍ കൊല്ലപ്പെട്ട മകന്‍ ചെയ്തത് രാജ്യദ്രോഹമാണെന്നും അതുകൊണ്ടുതന്നെ അവന്റെ മൃതദേഹം തനിക്കുകാണേണ്ടെന്നും പെറ്റുമ്മ പറഞ്ഞതിനെ വിലയിരുത്തേണ്ടത്.
മക്കളെ കൊണ്ടുപോയി കൊല്ലിക്കുന്നവര്‍ക്കെതിരെ കൊടിയ വെറുപ്പാണ് എല്ലാ ഉമ്മമാര്‍ക്കും. ഭീകരാക്രമണങ്ങളുടെ പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ്- ബിജെപി- വിഎച്ച്പി- ബജ്രംഗ്ദള്‍ സഖ്യം നടത്തുന്ന ശ്രമങ്ങളെയും ജനങ്ങള്‍ വെറുക്കുന്നു. ജനങ്ങളുടെ ആ വികാരം ഏകോപിപ്പിച്ച് സുശക്തമായ മതനിരപേക്ഷ മുന്നേറ്റം സൃഷ്ടിക്കുന്നതിനുപകരം, എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ കയറ്റി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് വോട്ടുസമാഹരിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് ഉമ്മന്‍ചാണ്ടിയുടേത്.
അധികാരത്തേക്കാള്‍ വലുത് മറ്റൊന്നുമില്ലെന്നുള്ള ഈ സമീപനമാണ് ആപത്തിനെ കൂടുതല്‍ തീവ്രമാക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സീനിയര്‍ നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ചെയ്യാവുന്നത്, വര്‍ഗീയ-ഭീകരവാദ ശക്തികള്‍ക്കെതിരെ കര്‍ക്കശനിലപാടെടുക്കാന്‍ കേന്ദ്ര കോഗ്രസ് നേതൃത്വത്തെയും യുപിഎ ഭരണത്തെയും ഉപദേശിക്കലാണ്.
ഡല്‍ഹി പൊട്ടിച്ചിതറുമ്പോള്‍ കുപ്പായം മാറ്റിക്കളിച്ച ശിവരാജ് പാട്ടീല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതാവുതന്നെയാണല്ലോ. അവിടത്തെ 'ചെറിയ മനസ്സു'കളെ ഒന്ന് ഊതിവീര്‍പ്പിക്കാന്‍ ശ്രമിക്കുക. ഇവിടെ പൊലീസിനെ തൊഴില്‍ചെയ്യാനും സര്‍ക്കാരിനെ ഭരിക്കാനും അനുവദിക്കുക. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് വര്‍ഗീയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 121 പേരെക്കുറിച്ച് ഓര്‍ത്തുനോക്കിയാല്‍, ആരാണ് അധികാരത്തിനുവേണ്ടി വര്‍ഗീയത കത്തിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിക്ക് ബോധ്യമാകും.
അധികാരമല്ല, രാജ്യത്തിന്റെ മതനിരപേക്ഷതയാണ് വലുത് എന്ന ഉറച്ച ബോധ്യത്താലാണ് 'ഇടതുപക്ഷ സുഹൃത്തുക്കള്‍' യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയതെന്നും അധികാരത്തേക്കാള്‍ വലുത് രാജ്യമാണെന്നുള്ളതുകൊണ്ടാണ് രാജ്യത്തെ അടിയറവയ്ക്കാന്‍ തുനിഞ്ഞ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതെന്നും ആരും ആവര്‍ത്തിക്കാതെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
ജീവന്‍കൊടുത്തും മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തവരെ നോക്കി 'നിങ്ങളാണ് കുഴപ്പക്കാര്‍' എന്നു വിളിച്ചു പറയുന്ന ഉമ്മന്‍ചാണ്ടിസത്തിന് സമാനതകള്‍ എവിടെയും കാണാനാകുന്നില്ല- ബിജെപിക്കാര്‍ മതനിരപേക്ഷത പ്രസംഗിക്കുന്നതുപോലെ സരളംതന്നെ ഇതും.