Monday, July 14, 2008

തറവാട്ട്‌ സ്വത്ത്

ലീഗിന്റെ തറവാട്ടുസ്വത്ത്
ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് എന്നാല്‍ 'ഇഷ്ടംപോലെ ഉണ്ടാക്കുകയും മുക്കുകയുംചെയ്യുന്ന ലീഗാ'ണെന്ന് മലപ്പുറത്തെ ചില രസികന്മാര്‍ പറയാറുണ്ട്. ബ്രിട്ടീഷുകാര്‍ കപ്പല്‍കയറിയതിന്റെ പിറ്റേക്കൊല്ലം മദിരാശിയിലെ രാജാജിഹാളില്‍ പിറന്നുവീണ കുഞ്ഞിന്റെ റിട്ടയര്‍മെന്റ് പ്രായത്തിനുശേഷമുള്ള ശുഷ്കിച്ച രൂപമാണ് ഇന്നത്തെ 'കുഞ്ഞാലിക്കുട്ടി ലീഗ്'.പത്തറുപതുകൊല്ലം കൊണ്ട് ലീഗിനുവന്നുപെട്ട പരിണാമത്തെക്കുറിച്ചും രസികന്‍ കഥയുണ്ട്. ആദ്യകാലത്ത് ലീഗിന്റെ നേതാക്കന്മാരും അണികളും ഒരുപോലെയായിരുന്നു. സമുദായതാല്‍പര്യാര്‍ഥം മറ്റൊന്നും ചിന്തിക്കാതെ പാഞ്ഞുനടന്നവര്‍. പതുക്കെ നേതാക്കള്‍ അണികളേക്കാള്‍വിവരമുള്ളവരായി. അവര്‍ക്ക് ബിരിയാണി, മട്ടന്‍ ചാപ്സ്, ചുട്ടപത്തിരി, ആവോലി പൊള്ളിച്ചത് തുടങ്ങിയവയുടെ രുചി ഇഷ്ടമായിത്തുടങ്ങി. അണികള്‍ അധ്വാനിക്കുക, അണിചേരുക -നേതാക്കള്‍ അധികാരികളാവുക എന്നതായി ലീഗിന്റെ വളര്‍ച്ചാ ഫോര്‍മുല. നേതാക്കള്‍ പറയും; അനുയായികള്‍ അനുസരിക്കും. ഇന്ന് സൂര്യന്‍ അസ്തമിക്കില്ലെന്നു പറഞ്ഞാല്‍ 'അങ്ങനെതന്നെ'. മരം വെട്ടിയാല്‍ മഴ പെയ്യില്ലെങ്കില്‍ കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നത് എന്ന് നേതാവു ചോദിച്ചാല്‍ അണികള്‍ 'ബലേ ഭേഷ്' പറയും. നെഹ്റു വച്ചത് തുര്‍ക്കിത്തൊപ്പിയല്ലേ എന്നുചോദിച്ചാല്‍ 'തന്നെ, തന്നെ'യെന്നുത്തരം.വിവരക്കൂടുതലുള്ള നേതാക്കള്‍ പ്രമാണിമാരും പ്രമാണിമാര്‍ നേതാക്കളുമായി. കച്ചവടത്തിന് ലൈസന്‍സൊപ്പിക്കല്‍, വന്‍കിട ലോണുകള്‍ തരപ്പെടുത്തല്‍, വ്യവസായത്തിന് ഭൂമി കച്ചവടമാക്കല്‍, നികുതിയിളവുകൊടുക്കല്‍, തോട്ടം വാങ്ങിക്കൂട്ടല്‍ തുടങ്ങിയവയായി ലീഗിന്റെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനം. അങ്ങനെയുള്ള പണിയില്ലാത്തപ്പോള്‍ സ്വര്‍ണക്കട ഉദ്ഘാടനത്തിനു പോകും. തിരിച്ചുവരുമ്പോള്‍ പത്തുപവന്റെ ഉരുപ്പടി പൊതിഞ്ഞു കൈയില്‍ കിട്ടും. ഇടയ്ക്കൊന്ന് ദുബായില്‍ചെന്ന് ബെല്ലി ഡാന്‍സ് കാണുക, സ്വീകരണങ്ങള്‍ സംഘടിപ്പിക്കുക, ചില ഗസ്റ്റ് ഹൌസുകളില്‍ വെറുതെ താമസിക്കുക, ഫ്രൂട്ട് സലാഡ്, ഫലൂദ, ഐസ്ക്രീം തുടങ്ങിയ മാധുര്യങ്ങള്‍ സേവിക്കുക തുടങ്ങിയ കലാപരിപാടികള്‍ ഇതിനു പുറമെയാണ്. അതിനെന്തെങ്കിലും തട്ടുകേടുവരുമ്പോള്‍ സമുദായത്തിന്റെ പേരുവിളിച്ച് കരയും. നിലവിളികേട്ട് അനുയായികള്‍ തെരുവിലിറങ്ങും.നേതാവിന്റെ നടപടിദോഷം പൊലീസ് കേസായാലും നാണക്കേടായാലും അഴിമതിക്കുറ്റം പിടിക്കപ്പെട്ടാലും കൊടിയുംപിടിച്ച് നിരത്തിലിറങ്ങി നല്ല തല്ല് പാട്ടത്തിനെടുക്കാന്‍ അണികള്‍ സദാ തയ്യാര്‍. പള്ളി പൊളി, കൊലപാതകം, അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷപീഡനം, സംഘപരിവാര്‍ എന്നിങ്ങനെയുള്ള വേണ്ടാതീനങ്ങളെക്കുറിച്ചൊന്നും നേതാക്കള്‍ സംസാരിക്കില്ല; അണികള്‍ അറിയുകയുമില്ല. കൊയ്ത്തുകഴിഞ്ഞ പാടത്തില്‍ താറാക്കൂട്ടത്തെ നയിക്കുമ്പോലെ, സമുദായ വികാരം എന്നൊരു കമ്പുമെടുത്ത് അണികളെ അങ്ങനെ നയിച്ചു.ഇതിനിടയില്‍ വിവരക്കൂടുതലുള്ള നേതാക്കളില്‍ ചിലര്‍ ഇടംതിരിഞ്ഞ് പിരിഞ്ഞു. ആദ്യം സുലൈമാന്‍ സേട്ട് എന്നൊരു പരദേശി. പള്ളി പൊളിയുന്നതും നാട്ടിലാകെ കൊല്ലും കൊലയും നടക്കുന്നതും സഹിക്കാതെ സേട്ട് പൊട്ടിത്തെറിച്ചു. നരസിംഹറാവു എന്നൊരു പഹയനാണ് അതിനെല്ലാം നേതൃത്വം നല്‍കുന്നതെന്നും റാവു പിടിച്ചത് കോണ്‍ഗ്രസിന്റെ കൊടിയാണെന്നും സേട്ട് പറഞ്ഞുനോക്കി. ഉള്ളതുപറയുമ്പോള്‍ കള്ളിക്ക് തുള്ളാട്ടം വന്നു. എന്ത് സേട്ട്, എന്ത് പള്ളി. സേട്ട് സേട്ടിന്റെ പാട്ടിന് പോട്ടെ; ഞങ്ങള്‍ ഭരിക്കട്ടെ എന്നായി നാട്ടിലെ ലീഗ്. സമുദായത്തിനുവേണ്ടി അധ്വാനിച്ചതിന്റെ കൂലി നന്ദികേടിന്റെ രൂപത്തില്‍ കൈപ്പറ്റി പാവം സേട്ട് പടിയിറങ്ങി. സേട്ടിനു പകരം അതിലും വലിയ തൊപ്പിയിട്ട ബനാത്ത്‌വാല വന്നു. ആ ബനാത്ത്‌വാലയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് തട്ടി.ഇതൊക്കെ നടക്കുമ്പോള്‍ ലീഗിന്റെ അണികളില്‍ വന്ന പരിണാമം, അവര്‍ക്ക് നേതാക്കളെപ്പോലെ 'വിവരം വച്ചു' എന്നതാണ്. വിവരമുള്ള അണികള്‍ നേതാക്കളെ ശിക്ഷിച്ചപ്പോള്‍ ലീഗ് ജേക്കബിന്റെ പാര്‍ടിയുടെ കോലത്തിലായി. നിരാഹാരസമരം നാട്ടുകാരെ അറിയിക്കാന്‍ അവഗണനവിരുദ്ധ മാര്‍ച്ച് നടത്തേണ്ട അവസ്ഥ. മഞ്ചേരിയിലും കുറ്റിപ്പുറത്തും തോറ്റ നേതാക്കള്‍ വച്ച തൊപ്പി തുര്‍ക്കിയില്‍നിന്നു വന്നതോ ദുബായില്‍നിന്നു വന്നതോ എന്ന് തിട്ടമില്ല ഇന്നും. മരിക്കുന്നതിന് അരമണിക്കൂര്‍മുമ്പ് ബനാത്ത്‌വാല പറഞ്ഞത്, കോണ്‍ഗ്രസുമായും അതിന്റെ അമേരിക്കന്‍ പ്രേമവുമായും ആണവക്കരാറുമായും ലീഗിന് സന്ധി വേണ്ട എന്നാണ്. മരിച്ച നേതാവിന്റെ ഒസ്യത്തുപോലും വിഴുങ്ങിക്കളഞ്ഞു നാടന്‍ലീഗ്. അമേരിക്കയെക്കുറിച്ച് മിണ്ടരുത്, ആയതിനാല്‍ നമുക്ക് പാഠപുസ്തകത്തെക്കുറിച്ച് സംസാരിക്കാം എന്നായി അവര്‍. നല്ല ഇരുട്ടത്ത് ഇല്ലാത്ത കരിമ്പൂച്ചയെത്തപ്പി നേതാക്കള്‍ ഇറങ്ങി. അണികളില്‍ കുറെ വിവരമില്ലാത്തവര്‍ പുസ്തകം കത്തിച്ചു.പക്ഷേ, മഹാഭൂരിപക്ഷം അണികള്‍ക്കും ഇപ്പോള്‍ നേതാക്കളേക്കാള്‍ വിവരം വന്നിട്ടുണ്ട്. അതാണ് ലീഗിന്റെ അവസാനത്തെ പരിണാമം. അണികള്‍ സമരത്തിനുമില്ല, പള്ളിയില്‍ രാഷ്ട്രീയം കളിക്കാനുള്ള പരിപാടിക്കുമില്ല. തല്‍ക്കാലം ചില സംഘടനകളെ ഒന്നിച്ചുനിര്‍ത്തി ഒരു രാഷ്ട്രീയ രക്ഷപ്പെടല്‍ നടത്താമെന്ന നേതാക്കളുടെ പദ്ധതിയും അണികള്‍ പൊളിച്ചിരിക്കുന്നു. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കാക്ക കൊണ്ടുപോയി. ഇനി ലീഗ് നേതാക്കള്‍ക്ക് അണികളുടെ വേഷവും കെട്ടാം. അതല്ലെങ്കില്‍ കോട്ടപ്പുറം മൈതാനിയില്‍ കയറിനിന്ന് കാറ്റിനോടും മരങ്ങളോടും പ്രസംഗിക്കാം; കൊതിതീരുവോളം. ഇപ്പോള്‍ കൈയിലുള്ളതാണ് ലീഗ് നേതാക്കളുടെ തറവാട്ടു സ്വത്ത്. ചിലര്‍ ആ അമൂല്യസ്വത്തിനെ ഉളുപ്പില്ലായ്മയെന്നും വിളിക്കും. തൂക്കി വിറ്റാല്‍ നല്ല വിലയാണ്.***ഭര്‍ത്താവ് പ്രസവിച്ച വാര്‍ത്ത കൌതുകമുള്ളതാണ്. പ്രസവിച്ച ഭര്‍ത്താവ് പക്ഷേ പൂര്‍വാശ്രമത്തില്‍ സുന്ദരിയായിരുന്നു. ശസ്ത്രക്രിയ നടത്തി പുറമേക്ക് സുന്ദരനായതാണ്. അകത്ത് ഗര്‍ഭപാത്രവും സ്ത്രൈണതയുമുണ്ട്. ഒരു സ്ത്രീയുടെ സാധാരണ പ്രസവത്തില്‍ കവിഞ്ഞ അത്ഭുതമൊന്നും നടന്നിട്ടില്ലെങ്കിലും സംഗതി വലിയ വാര്‍ത്തയായി. ഇങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന എത്രയെത്ര മിടുക്കന്മാരും മിടുക്കികളുമുണ്ടെന്നോ. ഏഴാംക്ലാസിലെ സാമൂഹ്യ പാഠപുസ്തകം ഡല്‍ഹിയിലെ വിദഗ്ധരെ കാണിക്കാന്‍ ഇംഗ്ലീഷിലാക്കി കൊണ്ടുപോയപ്പോള്‍, ഇംഗ്ലീഷ് പതിപ്പില്‍ 'കുത്തും കോമയുമില്ലെന്ന് ' ഒന്നാംപേജ് വാര്‍ത്തയെഴുതിയ മുതുമുത്തശ്ശി പത്രത്തെ കണ്ടില്ലേ. വാര്‍ത്ത ഉണ്ടാകാന്‍ പ്രത്യേകിച്ച് സംഭവങ്ങളൊന്നും വേണ്ട. ഈയിടെ നമ്മുടെ നാട്ടിലെ പ്രധാനപത്രത്തിലെല്ലാം വന്ന ഒരു വാര്‍ത്ത, നാസി തടവറകളില്‍ പന്തീരായിരം ജൂതരെ കൊന്നൊടുക്കിയ യുദ്ധഭീകരന്‍ ജോഹന്‍ ബാച്ച് കര്‍ണാടക -ഗോവ അതിര്‍ത്തിയില്‍ പിടിയിലായി എന്നതായിരുന്നു. ബര്‍ലിനിലെ ചാന്‍സലറുടെ എസ്ഐസി എന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രസ് ഓഫീസര്‍ ഹമ്മന്‍ സ്മിത്ത് പത്രമോഫീസുകളിലേക്കയച്ച ഇ- മെയിലുകളിലൂടെയാണ് വാര്‍ത്ത ലോകമറിഞ്ഞത്. 'മര്‍ഷക ടികാഷ് വാനാബ്' എന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ അധിപനായിരുന്നു ജോഹന്‍ ബാച്ചെന്നും ഗോവയില്‍ ഇസ്രയേലി ദമ്പതികളാണ് ജോഹനെ കണ്ടെത്തിയതെന്നും ഇ-മെയില്‍ സന്ദേശത്തിലുണ്ട്. കിട്ടിയതുവച്ച് വമ്പന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടു. മോഷ്ടിച്ച പിയാനോയെക്കുറിച്ച്, ജോഹന്റെ കൊലപാതകശൈലിയെക്കുറിച്ച്, അയാളെ ജര്‍മനിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയതിനെക്കുറിച്ച്, അയാളും ഹിറ്റ്ലറുമായുള്ള ബന്ധത്തെക്കുറിച്ച്....ജനം അമ്പരന്നു. പിറ്റേന്ന് വാര്‍ത്തയുടെ ബാക്കിതേടി ചില പത്രലേഖകര്‍ പോയി. അപ്പോഴാണറിയുന്നത്, ഹമ്മന്‍ സ്മിത്ത് എന്നൊരു പ്രസ് സെക്രട്ടറിയില്ല, 'മര്‍ഷക ടികാഷ് വാനാബ്'എന്നൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പോ ജോഹന്‍ ബാച്ച് എന്നൊരു കമാന്‍ഡറോ ഇല്ല എന്നൊക്കെ. ഏതോ വിരുതന്‍ പറ്റിച്ച ഇ-മെയില്‍ പണിയില്‍ നമ്മുടെ ഒന്നാംകിട മാധ്യമങ്ങളെല്ലാം കുടുങ്ങിപ്പോയി. കിട്ടിയതുവച്ചാണ് കോത പാട്ടുപാടിയത്.ഇക്കഥ വായിച്ചപ്പോഴാണ് നമ്മുടെ പഴയ മാധ്യമ സിന്‍ഡിക്കറ്റിനെ ഓര്‍മ വന്നത്. മൂന്നുപെഗ് കാലിയാകുമ്പോഴേക്കും മാര്‍ക്സിസ്റ്റ് പാര്‍ടിയെ കുപ്പിയിലിറക്കുന്ന വാര്‍ത്തകള്‍ പടച്ചുവിട്ട ആ മാധ്യമ സിന്‍ഡിക്കറ്റ് ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും അതിന്റെ അന്തര്‍ദേശീയ പതിപ്പുകള്‍ സജീവമാണ്. ഒരേ വ്യാജവാര്‍ത്ത എല്ലാ പത്രത്തിലും അച്ചടിച്ചുകാണാന്‍ ഇനി ഇ- മെയില്‍ മതി.***മാധ്യമ സിന്‍ഡിക്കറ്റിന്റെ എല്ലും നഖവുമെല്ലാം അങ്ങിങ്ങ് അഴുകാതെ അവശേഷിക്കുന്നുണ്ട്. മാധ്യമം എന്ന പത്രത്തില്‍ ഒന്നാം പുറത്ത് വന്ന ഒരു വാര്‍ത്ത അങ്ങനെയൊരവശിഷ്ടമാണ്. കണ്ണൂര്‍ ലോക്‍സഭാ നിയോജക മണ്ഡലത്തില്‍ സിപിഐ എം നിര്‍ത്താന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥി ഇ പി ജയരാജനാകുമെന്ന പ്രവചനവും അതിന്റെ മറവില്‍ അദ്ദേഹത്തിനെതിരായ ശകാരവര്‍ഷവുമായാണ് മാധ്യമം 'അടവുകള്‍ ഒരുമുഴം മുമ്പേ' എറിയുന്നത്. അഥവാ ഇ പി സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ പറഞ്ഞുനടക്കാന്‍ കുറെ നുണകള്‍ മാധ്യമം യുഡിഎഫിന് സൌജന്യമായി നല്‍കുകയാണ്. പൊലീസിന്റെയും രാഷ്ട്രീയ ശത്രുക്കളുടെയും നിരന്തരമായ ആക്രമണമേറ്റുവാങ്ങിയതിന്റെ പരിക്കുകളും എന്തിന്, ഒരു വെടിയുണ്ട തന്നെയും ശരീരത്തില്‍ പേറി അവിശ്രമം പൊതുപ്രവര്‍ത്തനം നടത്തുന്ന ഇ പി ജയരാജനെ 'വിപ്ലവ കോടിപതി' എന്ന് കളിയാക്കുകയാണ് മാധ്യമം ലേഖകന്‍. ദേശാഭിമാനി പ്രചാരണത്തിനും സംഘാടനത്തിനുമായി ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിച്ച് അദ്ദേഹം നടത്തുന്ന പര്യടനം 'പണം സ്വരൂപിക്കാനുള്ള'താക്കിയിട്ടുണ്ട് പത്രം. ഇതാണ് രീതി. അയല്‍വാസി ഒരു ദരിദ്രവാസിയാണെന്ന് ഒരസൂയക്കാരന്‍ ചെവിയില്‍ പറഞ്ഞാല്‍ ദാരിദ്ര്യത്തെക്കുറിച്ച് സചിത്ര ഫീച്ചറെഴുതിക്കളയുന്ന വമ്പന്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ല ഇന്നും. മാധ്യമം പറഞ്ഞിട്ടുവേണമല്ലോ ഇ പി ജയരാജനെ ജനങ്ങള്‍ അറിയാന്‍!***പാഴായ (മുന്‍) കമ്യൂണിസ്റ്റ് അഴുകിയ കമ്യൂണിസ്റ്റാണെന്ന് പറയാറുണ്ട്. അത് ശരിയാണോ, കമ്യൂണിസത്തിന്റെ നന്മ അല്‍പ്പമെങ്കിലും അവരില്‍ ശേഷിക്കില്ലേ എന്ന് ശതമന്യുവിന് കുറെനാളായി കലശലായ സംശയമാണ്. പാഠപുസ്തക വിവാദത്തില്‍ യുഡിഎഫ് പക്ഷത്തുനിന്ന് ഒറ്റപ്പെട്ട ചില ശബ്ദങ്ങളുയര്‍ന്നപ്പോള്‍ ആ സംശയം പിന്നെയും കനത്തു. ശരിയായ നിലപാടിലേക്ക് ആരുവന്നാലും അതിനെ അംഗീകരിക്കുന്ന പാര്‍ടിയാണ് സിപിഐ എം എന്ന് ബദല്‍രേഖക്കാലത്ത് ഇ എം എസ് പറയുന്നത് ശതമന്യു കേട്ടിട്ടുണ്ട്. കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദനാ...

റിയാലിറ്റി ഷോ

റിയാലിറ്റി ഷോ
ഒരു കുട്ടി പാടുന്നു. പേര് ഐശ്വര്യ. പാട്ട് വേണ്ടത്ര നന്നായില്ല. സംഗതികള്‍ പലതും ഒത്തുവന്നില്ല.വിധികര്‍ത്താക്കള്‍ മറിച്ചും തിരിച്ചും പാടിക്കുകയാണ്. തളര്‍ന്നുനില്‍ക്കുന്ന കുട്ടിയെ നോക്കി ജഡ്ജിക്കസേരയില്‍നിന്ന് ഒരു കമന്റ്."ഐശ്വര്യം പേരില്‍മാത്രമാണല്ലോ''. ഓര്‍ക്കാപ്പുറത്തുള്ള അധിക്ഷേപംകേട്ട് വിതുമ്പിപ്പോകുന്ന കുട്ടി തലകുനിച്ചുകൊണ്ട് വിടവാങ്ങുന്നു. മലയാളത്തില്‍ മുന്തിനില്‍ക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ കഴിഞ്ഞദിവസം കണ്ട രംഗമാണിത്. ബംഗാളില്‍നിന്നു വന്ന വാര്‍ത്ത, ജഡ്ജിമാരുടെ പരിഹാസം സഹിക്കാനാവാതെ ഒരു കുട്ടിയുടെ മാനസികനിലതന്നെ തെറ്റിയെന്നാണ്. കൊല്‍ക്കത്തക്കാരിയും പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിനിയുമായ ഷിന്‍ജിനി ഇന്ന് ബാംഗ്ളൂരിലെ ആശുപത്രിയില്‍ മിണ്ടാനും അനങ്ങാനും കഴിയാതെ കിടക്കുകയാണ്. ബംഗാളിചാനലിലെ നൃത്തപരിപാടിയുടെ മൂന്നാംറൌണ്ടില്‍ ജഡ്ജിമാരുടെ ആക്രമണത്തിന് ഇരയായതിന്റെ ബാക്കി!കാറും ഫ്ളാറ്റും പണവും മാത്രമല്ല റിയാലിറ്റി ഷോകള്‍ നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കുന്നത്-ഇമ്മാതിരി തീരാത്ത വേദനകള്‍കൂടിയാണ്. കേരളത്തില്‍ ഈയിടെ അവസാനിച്ച ഒരു റിയാലിറ്റി പാട്ടുപരിപാടിയിലെ അവസാനഭാഗത്ത് ഒരു ജഡ്ജി പാട്ടുകാരന്‍ പയ്യന്റെ പിതാവിനോട് ചോദിച്ചത്, മോനുകിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയോ എന്നായിരുന്നു. ഉവ്വെന്നു പറഞ്ഞപ്പോള്‍ 'അത്രയും കിട്ടിയതുതന്നെ ഭാഗ്യം' എന്ന പരിഹാസം. പയ്യന്‍ വിട്ടില്ല. ഓശാരത്തിനല്ല മാര്‍ക്കു കിട്ടിയതെന്നും ഈ ടൈപ്പ് ഡയലോഗ് തന്നോടുവേണ്ടെന്നും ക്യാമറയ്ക്കുമുന്നില്‍ കുട്ടിപ്പാട്ടുകാരന്‍ പൊട്ടിത്തെറിച്ചു. അവന്‍ അപ്പോള്‍ തന്നെ ഔട്ട്-അവന്റെ രോഷം പരിപാടിയില്‍നിന്ന് കട്ട്! റിയാലിറ്റി പരിപാടിയൊക്കെ നല്ലതുതന്നെ. കണ്ണീര്‍ക്കായലില്‍ കളിയോടം തുഴയുന്നതും വിവാഹേതര സത്രീപുരുഷബന്ധങ്ങളില്‍ ഗവേഷണം നടത്തുന്നതും മറുത, യക്ഷി, മാടന്‍, കുട്ടിച്ചാത്തന്‍ തുടങ്ങിയ അപൂര്‍വ ജന്മങ്ങളെ പരിചയപ്പെടുത്തുന്നതുമായ സീരിയല്‍ തട്ടിപ്പുമഹാമഹങ്ങളേക്കാള്‍ മുന്നില്‍ത്തന്നെ പാട്ടുപൊളിപ്പന്‍ ഷോകള്‍. കൌമാരക്കാരെ വേണ്ടാത്ത വേഷംകെട്ടിച്ച് കോമരംതുള്ളിക്കുന്ന പരിപാടിക്കും സമ്മാനം ഫ്ളാറ്റും കാറുമാണ്. ഓരോ കാലത്ത് ഓരോ ട്രെന്‍ഡാണ്. ഇന്നലെ സീരിയല്‍, ഇന്ന് പാട്ട്, നാളെ നൃത്തം-ഇങ്ങനെ. റിയാലിറ്റി പരിപാടിയാകുമ്പോള്‍ എസ്എംഎസ് വോട്ട് എന്ന തകര്‍പ്പന്‍കച്ചവടവും നടത്താമെന്ന സൌകര്യമുണ്ട്. നടത്തിക്കോട്ടെ. മുടക്കുന്നത് ഇരട്ടിപ്പിച്ച് തിരിച്ചുപിടിച്ചോട്ടെ. അതിനിടയ്ക്ക് കുഞ്ഞുങ്ങളെ തല്ലിപ്പൊളിവേഷം കെട്ടിക്കുകയും ഇളക്കംപോരെന്ന് ഉപദേശിക്കുകയും ചെയ്യുമ്പോള്‍ ഇതുപോലെ ഷിന്‍ജിനിമാര്‍ കിടപ്പിലാകുമെന്ന് ശതമന്യു വിനീതമായി ഓര്‍മിപ്പിക്കുകയാണ്.ഷിന്‍ജിനി കിടന്നാലെന്ത്, വേറെയേതെങ്കിലും രഞ്ജിനി വന്ന് സ്റ്റേജുതകര്‍ത്ത് ഫ്ളാറ്റുംകൊണ്ട് പോകും. കപ്പലുപോലത്തെ കാറോ നാല്‍പ്പത്തഞ്ചു ലക്ഷമോ നല്ലതെന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ ചര്‍ച്ച നടക്കും. 'സംഗതി' ചോര്‍ന്നുപോകണ്ട.**********"ജോലിവിയര്‍പ്പുകള്‍ വറ്റുംമുമ്പ്കൂലികൊടുക്കണമെന്നരുള്‍ ചെയ്തോന്‍,കൊല്ലാക്കൊലകളെതിര്‍ക്കുംനബി സല്ലള്ളാഹു അലൈഹി വസല്ലം..''എന്ന് പൊന്നാനിയിലെ പാവങ്ങള്‍ പത്തെഴുപതുകൊല്ലം മുമ്പ് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ബീഡിക്കമ്പനികളിലെ ചൂഷണത്തിനെതിരെ കെ ദാമോദരന്റെ നേതൃത്വത്തില്‍ കൊടിയുംപിടിച്ചു നടന്നവര്‍ക്ക് മുഹമ്മദ് നബിയുടെയും കാള്‍മാര്‍ക്സിന്റെയും ചൂഷണ വിരുദ്ധ നിലപാടുകളോട് ഒരേ ആദരമായിരുന്നു. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച അതേ നാവില്‍നിന്ന് അല്ലാഹു അക്ബര്‍ എന്ന് പറയാനും അവര്‍ക്ക് മടിയില്ലായിരുന്നു.ഇന്ന് പാഠപുസ്തകത്തില്‍ കെ ദാമോദരന്റെ പേരുകാണുമ്പോള്‍ മൂരികുത്തിയ കണക്കെ പായുന്ന ലീഗിന് അക്കഥകളൊന്നും നല്ല നിശ്ചയണ്ടാവില്ല. അല്ലെങ്കിലും ലീഗിന് പഴയ കഥകള്‍ ഓര്‍ക്കാനെവിടെ നേരം. പുതിയ കാര്യങ്ങള്‍ തന്നെ ഓര്‍മ വരുന്നില്ലല്ലോ.അഫ്ഗാനിസ്ഥാനിലും ഇറാഖിലും പലസ്തീനിലും നരനായാട്ടു നടത്തുന്ന ജോര്‍ജ് ബുഷിന്റെ അമേരിക്കയുമായി ഒരു കരാറും വേണ്ട എന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞതുപോലും മന്ത്രിച്ചൂതി മറവിയിലേക്കു തള്ളിക്കളഞ്ഞില്ലേ കുഞ്ഞാലിക്കുട്ടി. അഹമ്മദ് സാഹിബിന് പറക്കാന്‍ മന്ത്രിക്കുപ്പായം വേണം. കുഞ്ഞാലിക്കുട്ടിക്ക് കേരളത്തിന്റെ അഖിലേന്ത്യനാകാന്‍ അഹമ്മദ് പറപറക്കണം. കരാറൊപ്പിട്ടോട്ടെ, ഇറാഖില്‍ ബോംബിട്ടോട്ടെ, ഇസ്രയേലിനെ ചുമന്നുനടന്നോട്ടെ, പാണക്കാടു തങ്ങളെ തള്ളിപ്പറഞ്ഞിട്ടാണെങ്കില്‍ അങ്ങനെ. ആര്യാടനെയും മോനെയും കെട്ടിപ്പിടിച്ചിട്ടാണെങ്കില്‍ അങ്ങനെ. ആകെയുള്ള ഒരു കേന്ദ്രമന്ത്രിപദം പോയാല്‍ ലീഗിനെ എന്തിനുകൊള്ളാം!നിലമ്പൂരിലെ ആര്യാടന്‍കുട്ടിക്ക് തങ്ങളുപ്പാപ്പാന്റെ തലയില്‍ കയറിത്തുള്ളാം. നിയമസഭയില്‍ പ്രകാശന്‍മാസ്റ്റര്‍ക്ക് അതേക്കുറിച്ചു ചോദിച്ചുകൂടാ. പണ്ട് ചേറ്റുവായ് പരീക്കുട്ടി എന്നൊരു നിമിഷകവിയുണ്ടായിരുന്നു. വിവാഹസദ്യയില്‍ പക്ഷപാതം കണ്ടപ്പോള്‍,'വെപ്പന്മാരുടെ വിളമ്പന്മാരുടെ മുതലല്ല,ഒപ്പംകണ്ട് വിളമ്പീല്ലെങ്കില് ഇപ്പപ്പോണം ശപ്പന്മാരെ' എന്നാണദ്ദേഹം പാടിയത്.ഇവിടെ കോണ്‍ഗ്രസിന്റെ സദ്യയില്‍ ലീഗിന് പടിക്കുപുറത്താണ് ഊണ്. എച്ചിലായാലെന്ത്, പഴകിയതായാലെന്ത് കിട്ടിയതു തിന്നാമെന്നാണ് ഭാവം. അതല്ലെങ്കില്‍ 'കാത്തുമൂപ്പിച്ചുള്ള അധികാരമാങ്ങ കാക്കകൊത്തും.' അതുകൊണ്ട് കോഗ്രസ് പൊലീസിനെ തല്ലുമ്പോള്‍ ഞങ്ങള്‍ പുസ്തകം കത്തിക്കും. കോഗ്രസ് തെരുവില്‍ കടിപിടികൂടുമ്പോള്‍ ഞങ്ങള്‍ പുരപ്പുറത്തുകയറി തല്ലും.**********ലീഗിനേ അറിയൂ അതിന്റെ ധര്‍മസങ്കടം. മനോരമക്കേ അറിയൂ അതിന്റെ ഹൃദയവേദന.കാല്‍പ്പണത്തിന്റെ വിലയില്ലാതെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തെക്കുവടക്ക് നടക്കുന്നത് എത്രകാലം കണ്ടുനില്‍ക്കും? രണ്ടുകൊല്ലമായി വി എസ് അച്യുതാനന്ദന്റെ ഭരണമാണ്. ബേബിമന്ത്രിയുടെ വിദ്യാഭ്യാസതാണ്ഡവമാണ്. ഇതെല്ലാം സഹിക്കുന്നതിലും ഭേദം അപ്പനപ്പൂപ്പന്മാര്‍ പറഞ്ഞ മാര്‍ഗമായിരുന്നു-ഒരുകുപ്പി വിഷം.എന്തുചെയ്യാം, അതിനും ത്രാണിയില്ലാതായിരിക്കുന്നു.ഇനി ഒന്ന് വിമോചിപ്പിക്കുകതന്നെ. അതിനായി എന്തൊക്കെ സമവാക്യങ്ങളാണ് ഉണ്ടാക്കേണ്ടത്. പിള്ളേര്‍ പൊലീസിനെ തല്ലിയാല്‍ പ്രതി കോടിയേരി ബാലകൃഷ്ണന്‍. എംഎസ്എഫുകാരന്‍ പുസ്തകം കത്തിച്ചാല്‍ അത് ഉദാത്തമായ സമരപ്രവര്‍ത്തനം. യുവമോര്‍ച്ചക്കാരന്‍ എന്‍ജിഒയൂണിയന്‍ പ്രവര്‍ത്തകരെ മാങ്ങ വീഴ്ത്തുമ്പോലെ എറിഞ്ഞുവീഴ്ത്തിയാല്‍ അത് വെറും 'സംഘര്‍ഷം'. അതുകണ്ട് സഹിയാതെ ഡിവൈഎഫ്ഐക്കാരന്‍ ചെന്ന് യുവമോര്‍ച്ചക്കാരനിട്ട് പെരുമാറിയാല്‍ അത്'മാര്‍ക്സിസ്റ്റ് അക്രമം'. എംഎസ്എഫുകാരന്‍ മനോരമക്കാരനെ തല്ലിപ്പഴുപ്പിച്ചാല്‍ മിണ്ടാട്ടമില്ല. എം‌എസ്എഫ്ഐക്കാരന്റെ തല്ലാണ് മനോരമക്കാരന് കൊള്ളുന്നതെങ്കില്‍ അത് പത്രസ്വാതന്ത്ര്യത്തിന്റെ മര്‍മത്തിനു കയറിപ്പിടിക്കല്‍. ഏഴാംക്ളാസിലെ പാഠം മതവിരുദ്ധം. അതല്ലെന്ന് പതിമൂന്ന് ബിഷപ്പുമാര്‍ നിരന്നുനിന്ന് പറഞ്ഞാലും മനോരമ റിപ്പോര്‍ട്ടുചെയ്യില്ല.മലയാളത്തിന്റെ സുപ്രഭാതം അരങ്ങുതകര്‍ക്കുകയാണ്. രോഗം പകരുന്നതാണെന്നു തോന്നുന്നു. മലപ്പുറത്തെ എംഎസ്എഫുകാര്‍ പത്രപ്രവര്‍ത്തകരുടെ മുതുകില്‍ റിയാലിറ്റി ഷോ നടത്തിയത് വീരകേസരികളായ യൂണിയന്‍ താടിക്കാരും കണ്ടില്ല. മനോരമ ഓഫീസില്‍ കെഎസ്യു അക്രമികള്‍ ഒളിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനാണ് അനിഷേധ്യനേതാക്കള്‍ക്ക് തിടുക്കം. ഇവര്‍ക്ക് പ്രത്യേക ഇടക്കാലാശ്വാസം കോട്ടയത്തുനിന്നുതന്നെ കൊടുക്കുമാറാകണം.

മാധ്യമ മഹാത്മ്യം

അടി പൊടിപൂരം
ആറാട്ടുപുഴ പൂരം, മച്ചാട്ട് മാമാങ്കം, കൊടുങ്ങല്ലൂര്‍ ഭരണി, ഉത്രാളിക്കാവ് പൂരം, മാവിലായിലെ അടി തുടങ്ങി എത്രയെത്ര ഉത്സവങ്ങള്‍. എല്ലാം ഒന്നിനൊന്നു മെച്ചം. മാവിലായില്‍ ചുമലിലേറിയുള്ള അടിയാണ് കാഴ്ച. തൃശൂരില്‍ കുടമാറ്റവും ഇലഞ്ഞിത്തറമേളവും വെടിക്കെട്ടും. പൊതുവെ കേരളീയര്‍ തറവാട്ടുമഹിമ പറയുന്നവരാണ്. പാരമ്പര്യത്തില്‍ ഊറ്റംകൊള്ളാത്തവര്‍ ആരുമുണ്ടാകാറില്ല. അങ്കത്തട്ടില്‍ കലിയോടെ പയറ്റി എതിരാളിയെ നിലംപരിശാക്കിയ തച്ചോളി ഒതേനന്‍, ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ച എന്നിങ്ങനെ എത്രയെത്ര വീരശൂര പരാക്രമികള്‍ വാണ നാടാണ് കേരളം. പാരമ്പര്യം പറഞ്ഞുനടക്കാനുള്ളതല്ല, കളിച്ചുതെളിയിക്കാനുള്ളതുമാണ്. വെറുതെയുള്ള തനിയാവര്‍ത്തനം ഉമ്മന്‍ചാണ്ടിയുടെ മലകയറ്റംപോലെ വിരസമാകും. പാരമ്പര്യകലകളുടെ സമഞ്ജസമായ ഒരു സമ്മേളനമാണ് വേണ്ടത്. ജുഗല്‍ബന്ദി എന്നു കേട്ടിട്ടില്ലേ. അതുപോലെ.
തൃശൂരില്‍, സാക്ഷാല്‍ വടക്കുന്നാഥന്റെ തെക്കേഗോപുരനടയില്‍ പൂരത്തലേന്ന് അരങ്ങേറിയ പൊടിപൂരം അങ്ങനെയൊരു ജുഗല്‍ബന്ദിയാണ്. രണ്ടാള്‍ പൊക്കത്തിലുള്ള തട്ടില്‍ കയറി,കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തി നടത്തിയ അങ്കം ഒന്നു കാണേണ്ടതുതന്നെയായിരുന്നു. ചാനല്‍കുഞ്ഞുങ്ങളാണ് പയറ്റുകലാകാരന്മാര്‍. അടികൂടുന്ന ചാനലുകാരെ മറ്റൊരു ചാനലുകാരന്‍ ക്യാമറയിലാക്കി. അടിച്ചുമറിഞ്ഞ് വലതുകാല്‍ ഇടത്തോട്ടുവീശി, വലിഞ്ഞമര്‍ന്ന്, നിവര്‍ന്ന് ഇടത്തും വലതും ഒഴിഞ്ഞുമാറിയുള്ള പയറ്റ്. ക്ളൈമാക്സില്‍ ഒരു മാധ്യമകില്ലാടിയുടെ മിന്നലാക്രമണം. മൂന്നു പോരാളികള്‍ നിലതെറ്റി താഴേക്കു വീണു. ഒരാള്‍ തലയിടിച്ചാണ് വീണത്. തലപൊട്ടി; മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ചീറ്റി. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. ഐസിയുവില്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍. നിലംപൊത്തിയ രണ്ടാമന്റെ നട്ടെല്ലിനു താഴെ തകര്‍ന്നു. ചുരുങ്ങിയത് മൂന്നുമാസം പൂര്‍ണ കിടപ്പ് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെഅഭിപ്രായംമൂന്നാമന് തോളെല്ലിനു പരിക്കേറ്റു. കുടമാറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന തട്ടിലായിരുന്നു പ്രദര്‍ശനപ്പയറ്റ്. ജനക്കൂട്ടത്തിന്റെയും കുടമാറ്റത്തിന്റെയുമെല്ലാം ചിത്രം എവിടെനിന്നാലും കിട്ടും. പക്ഷേ, അടിച്ചുനേടിയ സ്ഥലത്തിരുന്ന് പടമെടുത്താല്‍ അതാണ് വീരസാഹസിക മാധ്യമപ്രവര്‍ത്തനം. അമ്മായിക്ക് അടുപ്പും നിഷിദ്ധമല്ലെന്നാണ്. അടികൂടിയത് മാധ്യമ വീരന്മാരായാല്‍, അത് വല്ല തട്ടിവീഴലോ തെന്നി വീഴലോ ആകും. നാട്ടുകാര്‍ നോക്കിനില്‍ക്കെ നടന്ന കൂട്ടത്തല്ല് '24 മണിക്കൂര്‍ ന്യൂസ് ചാനലുകള്‍' കണ്ടതേയില്ല. അടി കാണിക്കാതെ, വീഴുന്ന ഭാഗംമാത്രം കാണിച്ച് ഒരു ചാനല്‍ ദുരന്തവാര്‍ത്ത ഒരു മിനിറ്റിലൊതുക്കി. 'ക്യാമറാ പ്രവര്‍ത്തകര്‍ തട്ടില്‍നിന്ന് വീണ് പരിക്കേറ്റു' എന്നായിരുന്ന ചില പത്രങ്ങളുടെ കണ്ടെത്തല്‍. മലയാളത്തിന്റെ സുപ്രഭാതമാകട്ടെ 'ക്യാമറ ക്രമീകരിക്കുന്നതിനിടെ തിരക്കില്‍പ്പെട്ട് ക്യാമറാമാന്മാര്‍ വീഴുകയായിരുന്നുവെന്നാണ്' പുറംലോകത്തെ അറിയിച്ചത്. തെന്നിവീണാല്‍ പ്രതിഷേധത്തിന് സ്കോപ്പില്ലാത്തതുകൊണ്ട് തൃശിവപേരൂരിന്റെ മുത്തായ പത്രപ്രവര്‍ത്തക നേതാവിന്റെ പതിവു പ്രസ്താവനയും കണ്ടില്ല.
*
മാധ്യമപ്രവര്‍ത്തകര്‍ക്ക് പാളയത്തില്‍നിന്ന് തല്ലുകിട്ടിയാലേ പ്രതിഷേധമില്ലാതുള്ളൂ. മാവോയിസ്റ്റ് തീവ്രവാദത്തിന്റെ പേരില്‍ പീപ്പിള്‍സ് മാര്‍ച്ചിന്റെ എഡിറ്റര്‍ പി ഗോവിന്ദന്‍കുട്ടി ഈയിടെ അറസ്റ്റിലായപ്പോള്‍ പൊലീസ് നടപടിയെ വിമര്‍ശിച്ച് വീരശിങ്കങ്ങള്‍ രംഗത്തുവന്നു. ഗോവിന്ദന്‍കുട്ടിയെ ജയിലിലടച്ചത് മാധ്യമ സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രഖ്യാപിച്ചുകളഞ്ഞു മഹാന്മാര്‍. ഇക്കണക്കിനു പോയാല്‍ ഏതെങ്കിലും മഞ്ഞപ്പത്രത്തിന്റെയോ, ഇക്കിളി മാസികയുടേയോ എഡിറ്ററെ പൊലീസ് പിടികൂടിയാല്‍ യൂണിയന് പ്രകടനം നടത്തേണ്ടിവരില്ലേ എന്നാണ് സംശയാലുക്കളും കുബുദ്ധികളും ചോദിക്കുന്നത്. ആടെന്തറിയുന്നു അങ്ങാടി വാണിഭം. കേരളത്തില്‍ 'നന്ദിഗ്രാം മോഡല്‍ വിശാലസഖ്യം' സൃഷ്ടിക്കാന്‍ ജമാഅത്തെ ഇസ്ളാമിയും എന്‍ഡിഎഫ്, മാവോയിസ്റ്റുകളും ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്യുന്നുവെന്ന വാര്‍ത്ത വായിക്കാത്തവര്‍ക്കേ സംശയം കാണൂ. ഡല്‍ഹിയില്‍ ചേര്‍ന്ന 'നന്ദിഗ്രാം' ദേശീയ കവെന്‍ഷനില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ വിവാദനായകന്‍ എഡിറ്റര്‍ ഗോവിന്ദന്‍കുട്ടിയുണ്ട്. തേജസ് പത്രാധിപര്‍ പി കോയയും മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി എം ഇബ്രാഹിമും 'പോരാട്ടം' നേതാവ് രാവുണ്ണിയുമുണ്ട്. എഡിറ്റര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഏത് പത്രപ്രവര്‍ത്തകനുണ്ട്? ആസ്ഥാന നേതാവിന്റെ തലതൊട്ടപ്പന്‍ ഗോവിന്ദന്‍കുട്ടിയുടെ വേണ്ടപ്പെട്ടവനായി ഡല്‍ഹിയില്‍ പോയപ്പോള്‍ വിനീത ശിഷ്യന്‍ ഇങ്ങ് കേരളത്തില്‍, യൂണിയന്‍ചെലവില്‍ പ്രസ്താവനയിറക്കുന്നു. ഉണ്ണുന്ന ചോറിന് ഒരായിരം നന്ദി. മെഗഫോണായി ഒരു യൂണിയനുമുണ്ടല്ലോ.
*
എറണാകുളത്തുനിന്ന് എസ് രാജന്‍ എഴുതുന്നു:
"മാധ്യമത്തിലെഴുതുന്ന കെ രാജേശ്വരി ആണോ പെണ്ണോ എന്ന് വായനക്കാര്‍ക്കിടയില്‍ തര്‍ക്കം നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു....... സംശയം തീര്‍ന്നത് ഇന്ത്യാവിഷനില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അപ്പോഴും കരുതിയത് ഒരു സ്വതന്ത്ര ബുദ്ധിജീവി; സര്‍വജ്ഞന്റെ അഹന്തയും സര്‍വപുച്ഛം കാഴ്ചപ്പാടുമാക്കിയ ഹാസ്യാത്മകമായി എഴുതാന്‍ കഴിവുള്ള ഒരു അഭിഭാഷകന്‍ എന്നായിരുന്നു. പിന്നെയാണറിഞ്ഞത് സിപിഐ നേതൃത്വം കൊടുക്കുന്ന അഭിഭാഷക സംഘടനയുടെ തലതൊട്ടപ്പനാണെന്ന്. മന്ത്രി ബിനോയ് വിശ്വം ഭരിക്കുന്ന ഭവനനിര്‍മാണ വകുപ്പിനുകീഴിലെ ഒരു സ്ഥാപനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് നിയോഗിച്ച നിയമ ഉപദേഷ്ടാവുമത്രേ മേപ്പടിയാന്‍. ഏറ്റവും അവസാനമല്ലേ അറിഞ്ഞത് ഇതിയാന്‍ സിപിഐയുടെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയുമായിരുന്നു. ആള് സിപിഐയില്‍ ഉന്നതന്‍തന്നെ എന്നിപ്പോള്‍ ബോധ്യമായി. "വെറുതെയല്ല. ഇന്ത്യാവിഷന്‍ വാര്‍ത്താവലോകനത്തിലായാലും മാധ്യമം വിശകലനത്തിലായാലും ഒരു വരിപോലും സിപിഐക്കെതിരെ എഴുതില്ല; പറയില്ല. അഥവാ ഇനി എഴുതിയാലും പറഞ്ഞാലുംതന്നെ തൊലിപ്പുറം വിട്ട് ആഴത്തിലേക്കൊട്ട് ഇറങ്ങുകയുമില്ല. എന്നാലീ മാധ്യമശിങ്കത്തിന് സിപിഐ എമ്മിനെതിരെ പറയാന്‍ നൂറു നാവാണ്. എന്തു വൃത്തികേടും സിപിഐ എമ്മിനെതിരെ എഴുതിക്കൊള്ളും. "സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ആര് വരണമെന്ന് പാര്‍ടി കോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയുമൊക്കെ തീരുമാനിക്കും. കോടിയേരി ബാലകൃഷ്ണന്‍ വരണോ എം എ ബേബി വരണോ എന്നൊന്നും തീരുമാനിക്കുന്നത് രാജേശ്വരി എന്ന കള്ളപ്പേരിലെഴുതുന്ന സിപിഐക്കാരനോട് ചോദിച്ചിട്ടല്ല. സിപിഐയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി രാജ വേണോ റെഡ്ഡി വേണോ എന്ന് തീരുമാനിച്ചത് ജാതി നോക്കിയിട്ടല്ല. ജാതി നോക്കിയിട്ടാണെന്ന് ഒരു സിപിഐ എമ്മുകാരനും കള്ളപ്പേരുവച്ച് ഒരു മാധ്യമത്തിലുമെഴുതിയിട്ടുമില്ല. എന്നിട്ടും ബേബി ലത്തീന്‍ കത്തോലിക്കന്‍, തോമസ് ഐസക് ലത്തീന്‍ കത്തോലിക്കന്‍ എന്നൊക്കെ സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍മാത്രം വലുപ്പമുള്ള ഒരു കമ്യൂണിസ്റ്റുകാരന്‍ പരസ്യമായി എഴുതുന്ന സ്ഥിതി വരുന്നത് സിപിഐക്ക് എന്തുമാത്രം ഗുണംചെയ്യുമെന്ന് അവര്‍തന്നെ പരിശോധിച്ചാല്‍ നന്നായിരിക്കും. അത് എഴുതിയവന്റെയൊക്കെ ഉള്ളില്‍ ജാതിവികാരം പഴുത്തുപൊട്ടി പുഴു തിളയ്ക്കുകയാണ്. 'തിരുമനസ്സ്' 'കാരണവരുടെ സ്വജാതിസ്നേഹം' ഇങ്ങനെ ജാതിഭ്രാന്ത് മൂത്തതിന്റെ ലക്ഷണങ്ങള്‍ മാധ്യമത്തിലൂടെ നുരഞ്ഞൊഴുകുകയാണ്. മാധ്യമത്തിന് ഇതൊക്കെ ചേരും. പക്ഷേ, സിപിഐക്ക് ചേരുമോ എന്നതാണ് പ്രശ്നം. ചേരുമെങ്കില്‍ ഇത്തരം ജാതിഭ്രാന്തന്മാരുള്ള പാര്‍ടിയാണ് സിപിഐ എന്ന് ജനം തീരുമാനിക്കും''.
ശതമന്യു മാവിലായിക്കാരനല്ലെങ്കിലും തൊട്ടടുത്ത പ്രദേശത്തുകാരനാണ്. രാജനേക്കാള്‍ സ്നേഹം രാജേശ്വരിയോടുണ്ട്. അതുകൊണ്ട് നോ കമന്റ്സ്.
*
കോടാലിക്ക് കേരളത്തില്‍ നല്ല വിപണിസാധ്യതയാണ്. സിദ്ധിക്, സുരേന്ദ്രന്‍ തുടങ്ങിയ ബ്രാന്‍ഡ് കോടാലികള്‍ വേഗം വിറ്റുപോകുന്നുണ്ട്. കല്യാണത്തിന് ക്ഷണിക്കപ്പെടുന്നവരുടെ ജാതകക്കുറിപ്പ് നോക്കണമെന്നാണ് പുതിയ കോടാലിശാസ്ത്രം. വിരുന്നുണ്ണാനെത്തുന്നയാള്‍ കോങ്കണ്ണനോ വിക്കുള്ളവനോ മുടന്തനോ എന്നും തിരക്കണം. വാടകവീട്ടില്‍ സൌകര്യമില്ലെങ്കിലും അടുത്തുള്ള ഹാളില്‍ റിസപ്ഷന്‍ നടത്താന്‍ പാടില്ല. കഷ്ടം. അച്ഛന്‍ ആഭ്യന്തരമന്ത്രിയായതുകൊണ്ട് മകന്റെ കല്യാണം പൊലീസുകാരെമാത്രം ക്ഷണിച്ചു നടത്തണമെന്ന് തീട്ടൂരമിറക്കാത്തത് ഭാഗ്യം. മറുപടി അര്‍ഹിക്കാത്ത ഇത്തരം കോടാലിത്തങ്ങള്‍ വല്ലാതെ നാറിത്തുടങ്ങിയിട്ടുണ്ട്.