Monday, July 14, 2008

റിയാലിറ്റി ഷോ

റിയാലിറ്റി ഷോ
ഒരു കുട്ടി പാടുന്നു. പേര് ഐശ്വര്യ. പാട്ട് വേണ്ടത്ര നന്നായില്ല. സംഗതികള്‍ പലതും ഒത്തുവന്നില്ല.വിധികര്‍ത്താക്കള്‍ മറിച്ചും തിരിച്ചും പാടിക്കുകയാണ്. തളര്‍ന്നുനില്‍ക്കുന്ന കുട്ടിയെ നോക്കി ജഡ്ജിക്കസേരയില്‍നിന്ന് ഒരു കമന്റ്."ഐശ്വര്യം പേരില്‍മാത്രമാണല്ലോ''. ഓര്‍ക്കാപ്പുറത്തുള്ള അധിക്ഷേപംകേട്ട് വിതുമ്പിപ്പോകുന്ന കുട്ടി തലകുനിച്ചുകൊണ്ട് വിടവാങ്ങുന്നു. മലയാളത്തില്‍ മുന്തിനില്‍ക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ കഴിഞ്ഞദിവസം കണ്ട രംഗമാണിത്. ബംഗാളില്‍നിന്നു വന്ന വാര്‍ത്ത, ജഡ്ജിമാരുടെ പരിഹാസം സഹിക്കാനാവാതെ ഒരു കുട്ടിയുടെ മാനസികനിലതന്നെ തെറ്റിയെന്നാണ്. കൊല്‍ക്കത്തക്കാരിയും പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിനിയുമായ ഷിന്‍ജിനി ഇന്ന് ബാംഗ്ളൂരിലെ ആശുപത്രിയില്‍ മിണ്ടാനും അനങ്ങാനും കഴിയാതെ കിടക്കുകയാണ്. ബംഗാളിചാനലിലെ നൃത്തപരിപാടിയുടെ മൂന്നാംറൌണ്ടില്‍ ജഡ്ജിമാരുടെ ആക്രമണത്തിന് ഇരയായതിന്റെ ബാക്കി!കാറും ഫ്ളാറ്റും പണവും മാത്രമല്ല റിയാലിറ്റി ഷോകള്‍ നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കുന്നത്-ഇമ്മാതിരി തീരാത്ത വേദനകള്‍കൂടിയാണ്. കേരളത്തില്‍ ഈയിടെ അവസാനിച്ച ഒരു റിയാലിറ്റി പാട്ടുപരിപാടിയിലെ അവസാനഭാഗത്ത് ഒരു ജഡ്ജി പാട്ടുകാരന്‍ പയ്യന്റെ പിതാവിനോട് ചോദിച്ചത്, മോനുകിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയോ എന്നായിരുന്നു. ഉവ്വെന്നു പറഞ്ഞപ്പോള്‍ 'അത്രയും കിട്ടിയതുതന്നെ ഭാഗ്യം' എന്ന പരിഹാസം. പയ്യന്‍ വിട്ടില്ല. ഓശാരത്തിനല്ല മാര്‍ക്കു കിട്ടിയതെന്നും ഈ ടൈപ്പ് ഡയലോഗ് തന്നോടുവേണ്ടെന്നും ക്യാമറയ്ക്കുമുന്നില്‍ കുട്ടിപ്പാട്ടുകാരന്‍ പൊട്ടിത്തെറിച്ചു. അവന്‍ അപ്പോള്‍ തന്നെ ഔട്ട്-അവന്റെ രോഷം പരിപാടിയില്‍നിന്ന് കട്ട്! റിയാലിറ്റി പരിപാടിയൊക്കെ നല്ലതുതന്നെ. കണ്ണീര്‍ക്കായലില്‍ കളിയോടം തുഴയുന്നതും വിവാഹേതര സത്രീപുരുഷബന്ധങ്ങളില്‍ ഗവേഷണം നടത്തുന്നതും മറുത, യക്ഷി, മാടന്‍, കുട്ടിച്ചാത്തന്‍ തുടങ്ങിയ അപൂര്‍വ ജന്മങ്ങളെ പരിചയപ്പെടുത്തുന്നതുമായ സീരിയല്‍ തട്ടിപ്പുമഹാമഹങ്ങളേക്കാള്‍ മുന്നില്‍ത്തന്നെ പാട്ടുപൊളിപ്പന്‍ ഷോകള്‍. കൌമാരക്കാരെ വേണ്ടാത്ത വേഷംകെട്ടിച്ച് കോമരംതുള്ളിക്കുന്ന പരിപാടിക്കും സമ്മാനം ഫ്ളാറ്റും കാറുമാണ്. ഓരോ കാലത്ത് ഓരോ ട്രെന്‍ഡാണ്. ഇന്നലെ സീരിയല്‍, ഇന്ന് പാട്ട്, നാളെ നൃത്തം-ഇങ്ങനെ. റിയാലിറ്റി പരിപാടിയാകുമ്പോള്‍ എസ്എംഎസ് വോട്ട് എന്ന തകര്‍പ്പന്‍കച്ചവടവും നടത്താമെന്ന സൌകര്യമുണ്ട്. നടത്തിക്കോട്ടെ. മുടക്കുന്നത് ഇരട്ടിപ്പിച്ച് തിരിച്ചുപിടിച്ചോട്ടെ. അതിനിടയ്ക്ക് കുഞ്ഞുങ്ങളെ തല്ലിപ്പൊളിവേഷം കെട്ടിക്കുകയും ഇളക്കംപോരെന്ന് ഉപദേശിക്കുകയും ചെയ്യുമ്പോള്‍ ഇതുപോലെ ഷിന്‍ജിനിമാര്‍ കിടപ്പിലാകുമെന്ന് ശതമന്യു വിനീതമായി ഓര്‍മിപ്പിക്കുകയാണ്.ഷിന്‍ജിനി കിടന്നാലെന്ത്, വേറെയേതെങ്കിലും രഞ്ജിനി വന്ന് സ്റ്റേജുതകര്‍ത്ത് ഫ്ളാറ്റുംകൊണ്ട് പോകും. കപ്പലുപോലത്തെ കാറോ നാല്‍പ്പത്തഞ്ചു ലക്ഷമോ നല്ലതെന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ ചര്‍ച്ച നടക്കും. 'സംഗതി' ചോര്‍ന്നുപോകണ്ട.**********"ജോലിവിയര്‍പ്പുകള്‍ വറ്റുംമുമ്പ്കൂലികൊടുക്കണമെന്നരുള്‍ ചെയ്തോന്‍,കൊല്ലാക്കൊലകളെതിര്‍ക്കുംനബി സല്ലള്ളാഹു അലൈഹി വസല്ലം..''എന്ന് പൊന്നാനിയിലെ പാവങ്ങള്‍ പത്തെഴുപതുകൊല്ലം മുമ്പ് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ബീഡിക്കമ്പനികളിലെ ചൂഷണത്തിനെതിരെ കെ ദാമോദരന്റെ നേതൃത്വത്തില്‍ കൊടിയുംപിടിച്ചു നടന്നവര്‍ക്ക് മുഹമ്മദ് നബിയുടെയും കാള്‍മാര്‍ക്സിന്റെയും ചൂഷണ വിരുദ്ധ നിലപാടുകളോട് ഒരേ ആദരമായിരുന്നു. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച അതേ നാവില്‍നിന്ന് അല്ലാഹു അക്ബര്‍ എന്ന് പറയാനും അവര്‍ക്ക് മടിയില്ലായിരുന്നു.ഇന്ന് പാഠപുസ്തകത്തില്‍ കെ ദാമോദരന്റെ പേരുകാണുമ്പോള്‍ മൂരികുത്തിയ കണക്കെ പായുന്ന ലീഗിന് അക്കഥകളൊന്നും നല്ല നിശ്ചയണ്ടാവില്ല. അല്ലെങ്കിലും ലീഗിന് പഴയ കഥകള്‍ ഓര്‍ക്കാനെവിടെ നേരം. പുതിയ കാര്യങ്ങള്‍ തന്നെ ഓര്‍മ വരുന്നില്ലല്ലോ.അഫ്ഗാനിസ്ഥാനിലും ഇറാഖിലും പലസ്തീനിലും നരനായാട്ടു നടത്തുന്ന ജോര്‍ജ് ബുഷിന്റെ അമേരിക്കയുമായി ഒരു കരാറും വേണ്ട എന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞതുപോലും മന്ത്രിച്ചൂതി മറവിയിലേക്കു തള്ളിക്കളഞ്ഞില്ലേ കുഞ്ഞാലിക്കുട്ടി. അഹമ്മദ് സാഹിബിന് പറക്കാന്‍ മന്ത്രിക്കുപ്പായം വേണം. കുഞ്ഞാലിക്കുട്ടിക്ക് കേരളത്തിന്റെ അഖിലേന്ത്യനാകാന്‍ അഹമ്മദ് പറപറക്കണം. കരാറൊപ്പിട്ടോട്ടെ, ഇറാഖില്‍ ബോംബിട്ടോട്ടെ, ഇസ്രയേലിനെ ചുമന്നുനടന്നോട്ടെ, പാണക്കാടു തങ്ങളെ തള്ളിപ്പറഞ്ഞിട്ടാണെങ്കില്‍ അങ്ങനെ. ആര്യാടനെയും മോനെയും കെട്ടിപ്പിടിച്ചിട്ടാണെങ്കില്‍ അങ്ങനെ. ആകെയുള്ള ഒരു കേന്ദ്രമന്ത്രിപദം പോയാല്‍ ലീഗിനെ എന്തിനുകൊള്ളാം!നിലമ്പൂരിലെ ആര്യാടന്‍കുട്ടിക്ക് തങ്ങളുപ്പാപ്പാന്റെ തലയില്‍ കയറിത്തുള്ളാം. നിയമസഭയില്‍ പ്രകാശന്‍മാസ്റ്റര്‍ക്ക് അതേക്കുറിച്ചു ചോദിച്ചുകൂടാ. പണ്ട് ചേറ്റുവായ് പരീക്കുട്ടി എന്നൊരു നിമിഷകവിയുണ്ടായിരുന്നു. വിവാഹസദ്യയില്‍ പക്ഷപാതം കണ്ടപ്പോള്‍,'വെപ്പന്മാരുടെ വിളമ്പന്മാരുടെ മുതലല്ല,ഒപ്പംകണ്ട് വിളമ്പീല്ലെങ്കില് ഇപ്പപ്പോണം ശപ്പന്മാരെ' എന്നാണദ്ദേഹം പാടിയത്.ഇവിടെ കോണ്‍ഗ്രസിന്റെ സദ്യയില്‍ ലീഗിന് പടിക്കുപുറത്താണ് ഊണ്. എച്ചിലായാലെന്ത്, പഴകിയതായാലെന്ത് കിട്ടിയതു തിന്നാമെന്നാണ് ഭാവം. അതല്ലെങ്കില്‍ 'കാത്തുമൂപ്പിച്ചുള്ള അധികാരമാങ്ങ കാക്കകൊത്തും.' അതുകൊണ്ട് കോഗ്രസ് പൊലീസിനെ തല്ലുമ്പോള്‍ ഞങ്ങള്‍ പുസ്തകം കത്തിക്കും. കോഗ്രസ് തെരുവില്‍ കടിപിടികൂടുമ്പോള്‍ ഞങ്ങള്‍ പുരപ്പുറത്തുകയറി തല്ലും.**********ലീഗിനേ അറിയൂ അതിന്റെ ധര്‍മസങ്കടം. മനോരമക്കേ അറിയൂ അതിന്റെ ഹൃദയവേദന.കാല്‍പ്പണത്തിന്റെ വിലയില്ലാതെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തെക്കുവടക്ക് നടക്കുന്നത് എത്രകാലം കണ്ടുനില്‍ക്കും? രണ്ടുകൊല്ലമായി വി എസ് അച്യുതാനന്ദന്റെ ഭരണമാണ്. ബേബിമന്ത്രിയുടെ വിദ്യാഭ്യാസതാണ്ഡവമാണ്. ഇതെല്ലാം സഹിക്കുന്നതിലും ഭേദം അപ്പനപ്പൂപ്പന്മാര്‍ പറഞ്ഞ മാര്‍ഗമായിരുന്നു-ഒരുകുപ്പി വിഷം.എന്തുചെയ്യാം, അതിനും ത്രാണിയില്ലാതായിരിക്കുന്നു.ഇനി ഒന്ന് വിമോചിപ്പിക്കുകതന്നെ. അതിനായി എന്തൊക്കെ സമവാക്യങ്ങളാണ് ഉണ്ടാക്കേണ്ടത്. പിള്ളേര്‍ പൊലീസിനെ തല്ലിയാല്‍ പ്രതി കോടിയേരി ബാലകൃഷ്ണന്‍. എംഎസ്എഫുകാരന്‍ പുസ്തകം കത്തിച്ചാല്‍ അത് ഉദാത്തമായ സമരപ്രവര്‍ത്തനം. യുവമോര്‍ച്ചക്കാരന്‍ എന്‍ജിഒയൂണിയന്‍ പ്രവര്‍ത്തകരെ മാങ്ങ വീഴ്ത്തുമ്പോലെ എറിഞ്ഞുവീഴ്ത്തിയാല്‍ അത് വെറും 'സംഘര്‍ഷം'. അതുകണ്ട് സഹിയാതെ ഡിവൈഎഫ്ഐക്കാരന്‍ ചെന്ന് യുവമോര്‍ച്ചക്കാരനിട്ട് പെരുമാറിയാല്‍ അത്'മാര്‍ക്സിസ്റ്റ് അക്രമം'. എംഎസ്എഫുകാരന്‍ മനോരമക്കാരനെ തല്ലിപ്പഴുപ്പിച്ചാല്‍ മിണ്ടാട്ടമില്ല. എം‌എസ്എഫ്ഐക്കാരന്റെ തല്ലാണ് മനോരമക്കാരന് കൊള്ളുന്നതെങ്കില്‍ അത് പത്രസ്വാതന്ത്ര്യത്തിന്റെ മര്‍മത്തിനു കയറിപ്പിടിക്കല്‍. ഏഴാംക്ളാസിലെ പാഠം മതവിരുദ്ധം. അതല്ലെന്ന് പതിമൂന്ന് ബിഷപ്പുമാര്‍ നിരന്നുനിന്ന് പറഞ്ഞാലും മനോരമ റിപ്പോര്‍ട്ടുചെയ്യില്ല.മലയാളത്തിന്റെ സുപ്രഭാതം അരങ്ങുതകര്‍ക്കുകയാണ്. രോഗം പകരുന്നതാണെന്നു തോന്നുന്നു. മലപ്പുറത്തെ എംഎസ്എഫുകാര്‍ പത്രപ്രവര്‍ത്തകരുടെ മുതുകില്‍ റിയാലിറ്റി ഷോ നടത്തിയത് വീരകേസരികളായ യൂണിയന്‍ താടിക്കാരും കണ്ടില്ല. മനോരമ ഓഫീസില്‍ കെഎസ്യു അക്രമികള്‍ ഒളിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനാണ് അനിഷേധ്യനേതാക്കള്‍ക്ക് തിടുക്കം. ഇവര്‍ക്ക് പ്രത്യേക ഇടക്കാലാശ്വാസം കോട്ടയത്തുനിന്നുതന്നെ കൊടുക്കുമാറാകണം.

1 comment:

Thaikaden said...

Kalikaalam. Ithu pala roopathilum varum. Nannayittundu.