Tuesday, May 31, 2011

നില വിടുന്ന ജാതിരാഷ്ട്രീയം

വെള്ളാപ്പള്ളി നടേശന്‍ പറയുന്നിടത്ത് ഈഴവരും സുകുമാരന്‍ നായരുടെ വിപ്പിനനുസരിച്ച് നായന്‍മാരും വോട്ടുകുത്തിയിരുന്നുവെങ്കില്‍ കേരളത്തില്‍ കുറെ ഈഴവ, നായര്‍ , ക്രിസ്ത്യന്‍ , മുസ്ലിം എംഎല്‍എമാരേ ഉണ്ടാകുമായിരുന്നുള്ളൂ. രാഷ്ട്രീയ പാര്‍ടികള്‍ പിരിച്ചുവിട്ട് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പും നടത്തേണ്ടിവരും. ഇന്ത്യയുടെ വിശേഷണം മതേതര രാജ്യം എന്നതിനുപകരം മത-ജാത്യാധിഷ്ഠിത രാജ്യം എന്നാക്കേണ്ടിയും വരും. പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് ഫലത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളും കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ജാതി-മതസംഘടനകളും ശക്തികളും ചെലുത്തുന്ന ദുഃസ്വാധീനം എത്രയുണ്ടെന്ന് വെളിപ്പെടുത്തുന്നു.

ഒരു ജാതി-മത സംഘടനയുടെയും സഹായംകൊണ്ടല്ല, അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരവും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളുടെ സംശുദ്ധിയും കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയതെന്ന വസ്തുത അംഗീകരിക്കാന്‍ മടിക്കുന്നവരാണ് നിലവിട്ടു പെരുമാറുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എസ്എന്‍ഡിപിയെ പരാമര്‍ശിച്ച് പറഞ്ഞത് ഇങ്ങനെയാണ്: "എല്‍ഡിഎഫിനെതിരായിട്ടാണ് എന്‍എസ്എസ് നിന്നത് എന്ന് സുകുമാരന്‍നായര്‍ പ്രഖ്യാപിച്ച ഉടനെ, ഈ നിലപാട് തെരഞ്ഞെടുപ്പ് വേളയില്‍ പരസ്യമാക്കിയിരുന്നെങ്കില്‍ കാര്യം മാറുമായിരുന്നു എന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ നേതാവ് പ്രതികരിച്ചത്. കേരളത്തിലെ ഏറെ മണ്ഡലങ്ങളില്‍ എസ്എന്‍ഡിപി അവരുടെ ശേഷി ഉപയോഗിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനുള്ള പരിശ്രമമാണ് നടത്തിയത്." തെരഞ്ഞെടുപ്പില്‍ സാങ്കേതികമായി യുഡിഎഫ് ജയിച്ചുവെങ്കിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെത്തിയത്. എല്ലാ ജാതിമത ശക്തികളെയും അണിനിരത്തിയിട്ടും യുഡിഎഫിന് ഇത്രയേ സാധിച്ചുള്ളൂ എന്നത് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ജാതിയുടെയും മതത്തിന്റെയും സങ്കുചിത നേത്രങ്ങളിലൂടെയല്ല രാഷ്ട്രീയത്തെ കാണുന്നത് എന്നതുകൊണ്ടാണ്. ഒരുപരിധിവരെ ചിലരെ തോല്‍പ്പിക്കാനും ചില കുഴപ്പങ്ങളുണ്ടാക്കാനും ജാതിസംഘടനകള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും കഴിയുന്നുണ്ട് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെത്തന്നെ അത്തരം ദുഷിച്ച ഇടപെടലുകള്‍ക്കെതിരായ ജനവികാരം ശക്തമാണ് എന്നാണ് ഈ തെരഞ്ഞെടുപ്പിന്റെ സന്ദേശം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ , സിപിഐ എമ്മിന്റെ ഈ തെരഞ്ഞെടുപ്പു വിശകലനത്തെ കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറിയുടെ "നിലതെറ്റലാ"യി കാണുന്നു. മുസ്ലിംലീഗ് അവകാശപ്പെട്ടത് മുസ്ലിം സംഘടനകളുടെ ഏകീകരണത്തിലൂടെ മുസ്ലിം ജനസാമാന്യത്തിന്റെ വോട്ടുകള്‍ സമാഹരിച്ചു എന്നാണ്. കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് കാര്‍മികരാകുമ്പോള്‍ സഭാനേതൃത്വത്തിലെ ചിലര്‍ കൊതിച്ചത് ക്രൈസ്തവ വോട്ടുകള്‍ ചോര്‍ന്നുപോകാതെ കൂട്ടിക്കെട്ടി യുഡിഎഫ് പാളയത്തിലെത്തിക്കാമെന്നാണ്. എന്‍എസ്എസിന് സമദൂരത്തില്‍ ഒരു "ശരിദൂരം" കണ്ടെത്തിക്കൊടുത്തതും എസ്എന്‍ഡിപിയെക്കൊണ്ട് വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ യുഡിഎഫിന് സ്തുതി പാടിച്ചതും യുഡിഎഫ് "നൂറു സീറ്റില്‍" ജയിക്കും എന്ന് സ്വപ്നം കണ്ടാണ്. ഫലം വന്നപ്പോള്‍ അത്തരം ചിലചില ലക്ഷ്യങ്ങള്‍ ചെറുതായി സാധിച്ചു. മലപ്പുറം ജില്ലയില്‍ കുഞ്ഞാലിക്കുട്ടിക്ക് വന്‍ ഭൂരിപക്ഷം നേടിക്കൊടുക്കാന്‍ അത് സഹായിച്ചു. എന്നാല്‍ , തവനൂരില്‍ കെ ടി ജലീലിനെ തോല്‍പ്പിക്കാന്‍ ആ ഏകീകരണംകൊണ്ട് കഴിഞ്ഞില്ല. കോഴിക്കോട് ജില്ലയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പലമണ്ഡലങ്ങളിലും ജയിച്ചുവന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ ഫലം ആകെ വിശകലനംചെയ്താല്‍ ക്രൈസ്തവര്‍ ഒന്നടങ്കം ഒരു വശത്തേക്ക് ചാഞ്ഞു എന്ന് വിലയിരുത്താനാകില്ല. കടുത്ത ജാതി-മതവികാരങ്ങള്‍ വോട്ടാക്കിമാറ്റാന്‍ യുഡിഎഫ് കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച തോതില്‍ വിജയംകണ്ടില്ല. നൂറു സീറ്റു നേടുമെന്ന യുഡിഎഫ് സ്വപ്നത്തിന്റെ അടിത്തറ ജാതി-മത വോട്ടുകളുടെ ഏകോപനമായിരുന്നു. ആ സ്വപ്നം തകര്‍ന്നപ്പോള്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവരും വിഷമിക്കും. ആരു ജയിക്കുന്നുവോ അവരുടെ "ആള്‍" തങ്ങളാണെന്നു വരുത്തിത്തീര്‍ക്കുക ഇത്തരം സങ്കുചിതമനസ്കരുടെ ശീലമാണ്.

എല്‍ഡിഎഫ് ഇത്ര ശക്തിയായി മുന്നോട്ടുവരുമെന്ന് വെള്ളാപ്പള്ളി കരുതിയിരുന്നില്ല. നായര്‍ സര്‍വീസ് സൊസൈറ്റി സമദൂരമോ ശരിദൂരമോ കണ്ടെത്തുന്നതില്‍ വെള്ളാപ്പള്ളിക്ക് എന്തുകാര്യം? ഈ രണ്ടുകൂട്ടരുടെയും നിലപാടിനും നിലപാടില്ലായ്മയ്ക്കുമൊത്ത് പൊങ്ങുകയും താഴുകയും ചെയ്യേണ്ടതോ കേരളരാഷ്ട്രീയം? യുഡിഎഫിനെ ചുറ്റിനില്‍ക്കുന്ന ദൂഷിത വലയമാണ് വെള്ളാപ്പള്ളിയും സുകുമാരന്‍നായരുമുള്‍പ്പെടെയുള്ള ജാതിമത സംഘടനകളുടെ നേതൃത്വം. ജാതീയതയുടെ അതിപ്രസരവും ജാതിസംഘടനകളുടെ ഇടപെടലുകളും കേരളത്തില്‍ ഉറപ്പിക്കാന്‍ യുഡിഎഫ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയലക്ഷ്യംവച്ചുള്ള ഈ വലതുപക്ഷ സമീപനത്തിന്റെ തണലില്‍ ജാതിഭ്രാന്തും മതഭ്രാന്തും വളര്‍ത്താനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാനും ബോധപൂര്‍വമായ സംഘടിത പ്രവര്‍ത്തനം നടക്കുന്നുണ്ട് എന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. ജാത്യാഭിമാനം പരസ്യമായി ഉദ്ഘോഷിക്കുന്നതിന് മടിക്കേണ്ടാത്ത സാംസ്കാരികാന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സങ്കോചമില്ലാത്ത പങ്കാളിത്തം വഹിച്ചു എന്നതാണ് എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്ത് വെള്ളാപ്പള്ളി നടേശന്‍ കയറിയിരുന്നപ്പോഴുണ്ടായ സംഭാവന. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നുര ചെയ്ത ശ്രീനാരായണ ഗുരുവില്‍നിന്ന് ജാതി പറയുന്നതില്‍ എന്തു കുഴപ്പം എന്നുചോദിക്കുന്ന അബ്കാരി കോണ്‍ട്രാക്ടറിലേക്കുള്ള ദൂരം എസ്എന്‍ഡിപി എന്ന സാമൂഹ്യ പ്രസ്ഥാനത്തിന് ഗുണമൊന്നുംചെയ്തിട്ടില്ല. എസ്എന്‍ഡിപിയുടെ രാഷ്ട്രീയ രൂപമായ എസ്ആര്‍പിയും എന്‍എസ്എസിന്റെ രാഷ്ട്രീയ സന്തതിയായിരുന്ന എന്‍ഡിപിയും മണ്‍മറഞ്ഞിട്ട് കാലമേറെയായി. ജാതിയുടെ ശക്തിപറഞ്ഞ് സ്വന്തം പാര്‍ടിയുണ്ടാക്കിയാല്‍ നിലനില്‍പ്പില്ലെന്നു മനസ്സിലാക്കിയവര്‍ അതുപേക്ഷിച്ച് സംഘടിത വിലപേശല്‍ -സമ്മര്‍ദ ശക്തികളാണെന്ന ഭാവേന മുന്നണികളെ പ്രീണിപ്പിക്കുകയും പേടിപ്പിക്കുകയുംചെയ്യുന്ന അവസ്ഥയാണ് പിന്നീട് രൂപപ്പെട്ടത്. എന്‍എസ്എസ് യുഡിഎഫിനോടുള്ള അടുപ്പം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിന്റെ സ്ഥിതിമാറുമായിരുന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം വെള്ളാപ്പള്ളി യഥാര്‍ഥത്തില്‍ എന്തു സമീപനം സ്വീകരിച്ചു എന്ന വെളിപ്പെടുത്തല്‍ കൂടിയാണ്. എല്‍ഡിഎഫിനെതിരെയാണ് താന്‍ പ്രവര്‍ത്തിച്ചത് എന്ന് സ്വയം സമ്മതിച്ചതിന്റെ ജാള്യം വെള്ളാപ്പള്ളിക്കുണ്ടാകും.

സുകുമാരന്‍നായര്‍ വി എസിനെയും വെള്ളാപ്പള്ളി നടേശന്‍ പിണറായിയെയും അധിക്ഷേപിക്കുമ്പോള്‍ സമുദായ സംഘടനകളുടെ നേതൃത്വം ഇടതുപക്ഷത്തോട് പൊതുവെ എടുത്ത നിലപാട് എന്ത് എന്നുതന്നെയാണ് വ്യക്തമാകുന്നത്. ".......സങ്കുചിതമായ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടി ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താന്‍ നിരവധി ജാതി നേതാക്കളും ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മര്‍ദ്ദിതവിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവര്‍ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഭൂമി, കൂലി എന്നീ അടിസ്ഥാനപരമായ വര്‍ഗ്ഗ പ്രശ്നങ്ങളേയും പഴയ സാമൂഹ്യക്രമം തൂത്തെറിയുന്നതിനുള്ള അടിത്തറയായ ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തേയും അവര്‍ അവഗണിക്കുന്നു." (സിപിഐ എം പരിപാടി, ഖണ്ഡിക 5.11) സിപിഐ എമ്മിന് ജാതിരാഷ്ട്രീയത്തോടുള്ള സമീപനം ഇതാണ്. അതുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനവും നേതാക്കളുടെ വിശകലനങ്ങളും വന്നിട്ടുള്ളത്. രാഷ്ട്രീയാധികാരത്തില്‍ പങ്കുലഭിച്ചാല്‍ തങ്ങളുടെ സ്വാധീനമേഖല വിപുലപ്പെടുത്താനാകുമെന്ന കണക്കുകൂട്ടലില്‍ അഭിരമിക്കുന്ന വെള്ളാപ്പള്ളിക്കും സുകുമാരന്‍നായര്‍ക്കുമൊന്നും ദഹിക്കുന്നതല്ല ഈ നിലപാട്. എസ്എന്‍ഡിപി യോഗത്തെ കാവിവല്‍ക്കരിക്കുന്നതിനും തങ്ങള്‍ക്കനുകൂലമായി മെരുക്കുന്നതിനും ഇതേ നടേശനെതിരായ സാമ്പത്തിക കുറ്റക്കേസുകളെപ്പോലും പ്രയോജനപ്പെടുത്തിയ ബിജെപിയുടെ നീക്കങ്ങള്‍ കേരളത്തിന് അത്രവേഗം മറക്കാനാവില്ല. ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് എമ്മും മുസ്ലിം ലീഗും കേരളത്തില്‍ രാഷ്ട്രീയ വിലപേശല്‍ശക്തികളായി നിലനില്‍ക്കുന്നതും ഭരണാധികാരം കൈകാര്യംചെയ്യുന്നതും ഹിന്ദുമതത്തിലെ പല ജാതിനേതാക്കന്മാര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് പ്രേരണയായിട്ടുണ്ട്. ആത്യന്തികമായി ഇത്തരം പ്രവണതകളെല്ലാം സമൂഹത്തെ വലിയ വിപത്തിലേക്ക് നയിക്കുന്നവയാണ്. അത്തരം അത്യാപത്തുകളെക്കുറിച്ച് ചിന്തിക്കാതെ തെരഞ്ഞെടുപ്പു ജയത്തിനായി യുഡിഎഫ് ഇത്തരക്കാരെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുന്നു. വിമോചന സമരത്തിലെ ജാതി-മത രാഷ്ട്രീയ കൂട്ടായ്മയ്ക്കുശേഷം 2001 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പടച്ചുണ്ടാക്കിയ ജാതി-വര്‍ഗീയ മുന്നണിയും അത് നേടിയ വിജയവും കേരളത്തിലെ ജാതിരാഷ്ട്രീയത്തിന് വേരുറപ്പിക്കാന്‍ സഹായകമായി. അന്ന് ക്രിസ്ത്യന്‍ -മുസ്ലിം വര്‍ഗീയശക്തികള്‍ക്ക് ഭരണത്തിലുള്ള പ്രത്യക്ഷ പങ്കും സ്ഥാനവും ചൂണ്ടിക്കാണിച്ചാണ്് സാമുദായിക അടിസ്ഥാനത്തില്‍ സംഘടിച്ച് രാഷ്ട്രീയമായി വിലപേശുന്നതിന് ജാതിപ്രമാണിമാര്‍ ആഹ്വാനംചെയ്തത്. വെള്ളാപ്പള്ളി മലബാറിലേക്ക് അശ്വമേധം നടത്താന്‍ ശ്രമിച്ചത് അത്തരം രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു. സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനുള്ള ശ്രമത്തിലൂടെ 2001ല്‍ ജെഎസ്എസിലും കോണ്‍ഗ്രസിലുമായി "സ്വന്തക്കാരായ" ഏതാനും സാമാജികരെ വിജയിപ്പിക്കുന്നതിന് എസ്എന്‍ഡിപിക്ക് കഴിഞ്ഞു. സാമുദായിക സമ്മര്‍ദശക്തി ഉപയോഗിച്ച് വിദ്യാഭ്യാസമടക്കമുള്ള സംസ്ഥാനത്തിന്റെ പൊതുനയങ്ങളില്‍ രാഷ്ട്രീയമായി ഇടപെടാന്‍ അന്നവര്‍ ശ്രമിച്ചു. അതിനൊരു തുടര്‍ച്ചയാണ് ഇത്തവണ പ്രതീക്ഷിച്ചത്. എന്‍എസ്എസും അതുതന്നെ ഇച്ഛിച്ചു. വോട്ടുബാങ്കുകളുടെ ബഡായി പറഞ്ഞും തോല്‍പ്പിച്ചുകളയുമെന്ന ഭീഷണി മുഴക്കിയും തങ്ങളിലേക്ക് സ്ഥാനാര്‍ഥികളെയും നേതാക്കളെയും ആകര്‍ഷിക്കാന്‍ കരുക്കള്‍ നീക്കുകയും ഫലം വന്നാല്‍ ആരു ജയിക്കുന്നുവോ അവരുടെ കൂടെയായിരുന്നു തങ്ങളെന്ന് വരുത്തിത്തീര്‍ക്കുകയുംചെയ്യുന്ന ആ വഴുവഴുപ്പന്‍ സമീപനക്കാരാണ് ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. വോട്ടുചോദിച്ച് സ്ഥാനാര്‍ഥികള്‍ എല്ലായിടത്തും കയറിച്ചെല്ലും എന്ന സാമാന്യതത്വംപോലും തങ്ങളുടെ "അതിമാനുഷികത്വ" പൊങ്ങച്ചത്തിന്റെ ഇന്ധനമാണിന്നവര്‍ക്ക്. അതുകൊണ്ടാണ് രാഷ്ട്രീയപാര്‍ടികള്‍ക്കും നേതാക്കള്‍ക്കും നേരെ പോഴത്തം വിളിച്ചുപറയാന്‍ അവര്‍ അറപ്പുകാട്ടാത്തത്. അത്തരം പോഴത്തങ്ങള്‍ ഇവരെക്കുറിച്ചുള്ള ഗൗരവപ്പെട്ട ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നതിനാല്‍ അതിലെങ്കിലും അവരോട് നന്ദിപറയേണ്ടതുമുണ്ട്. ജാതി-മത രാഷ്ട്രീയത്തിന്റെ ദുഃസ്വാധീനങ്ങളെ തുറന്നുകാട്ടുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമുള്ള സംവാദമായി ഈ തെരഞ്ഞെടുപ്പു വിശകലനം മാറേണ്ടതുണ്ട്.

Tuesday, May 24, 2011

എവിടെ കോണ്‍ഗ്രസ്?

കെ മുരളീധരന്‍ ഉയര്‍ത്തിയ പ്രതിഷേധം ഒറ്റപ്പെട്ടതാണെന്ന് കരുതാനാകില്ല. കോണ്‍ഗ്രസില്‍ സ്വന്തമായി അനുയായികളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിവുള്ള വളരെ കുറച്ച് നേതാക്കളിലൊരാളാണ് മുരളീധരന്‍ . 13 മന്ത്രിമാരുടെ സത്യപ്രതിജ്ഞപോലും തന്നെ അറിയിച്ചില്ലെന്ന ദുഃഖം പരസ്യമായി പ്രകടിപ്പിച്ചാണ് അദ്ദേഹം ചടങ്ങ് ബഹിഷ്കരിച്ച് കോഴിക്കോട്ടേക്ക് പോയത്. മുരളീധരന്റെ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ചത് കോണ്‍ഗ്രസിലെ ആരെങ്കിലുമല്ല, നായര്‍സര്‍വീസ് സൊസൈറ്റിയാണെന്നാണ് പുറത്തുവന്ന വാര്‍ത്ത. എന്‍എസ്എസ് അത് ഫലത്തില്‍ സമ്മതിച്ചിട്ടുമുണ്ട്. വി എസ് ശിവകുമാറിന്റെ മന്ത്രിസ്ഥാനം ഉറപ്പാക്കാനാണ് തങ്ങള്‍ ഇടപെട്ടതെന്ന് അവര്‍ പറയുന്നു. അതിനര്‍ഥം മുരളീധരനെ ഒഴിവാക്കി ശിവകുമാറിനെ മന്ത്രിയാക്കിയത് എന്‍എസ്എസിന്റെ "ശരിദൂര"സമീപനത്തിന്റെ ഫലമായാണെന്നുതന്നെ.

നായര്‍സര്‍വീസ് സൊസൈറ്റിയുടെ ഇടപെടല്‍ ഇങ്ങനെയെങ്കില്‍ , മുസ്ലിംലീഗ് അത്തരമൊരു മറച്ചുപിടിക്കലിനുപോലും തയ്യാറല്ല. നാലു മന്ത്രിമാര്‍ മതിയെന്ന് സമ്മതിച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയവര്‍ പൊടുന്നനെ തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാരുണ്ടെന്ന് പ്രഖ്യാപിക്കുന്നു. മുന്നണിനേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അധികാരം തട്ടിപ്പറിക്കാന്‍മാത്രമല്ല, അത് പരസ്യപ്പെടുത്താനും തയ്യാറായ ലീഗ് നേതൃത്വം പുറത്തുവിടുന്ന സന്ദേശം ഭരണം തങ്ങളുടേതാണ്, കോണ്‍ഗ്രസ് ജൂനിയര്‍ പാര്‍ട്ണര്‍മാത്രം എന്നതാണ്. ഒരാളെയും അങ്ങോട്ടുചെന്ന് കാണുന്ന പതിവില്ലാത്ത പാണക്കാട്ടെ തങ്ങള്‍ കോട്ടയത്ത് ചെന്ന് യുഡിഎഫിന്റെ ഇതര കക്ഷിനേതാക്കളുമായി പാടുകിടന്ന് ചര്‍ച്ച നടത്തിയത് ലീഗണികളില്‍ വലിയ അങ്കലാപ്പാണുണ്ടാക്കിയത്. പാണക്കാട് തങ്ങളുടെ ഔന്നത്യം അതോടെ അലിഞ്ഞുപോയി എന്നാണ് ലീഗ് നേതാക്കളുള്‍പ്പെടെ പരിതപിക്കുന്നത്. ഭരണത്തിന്റെ എല്ലാതലത്തിലും ലീഗിനാണ് മേധാവിത്വമെന്ന് തെളിയിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ചിട്ടപ്പെടുത്തിയ നാടകത്തിലാണ് പാണക്കാട് തങ്ങള്‍ക്ക് അഭിനയിക്കേണ്ടിവന്നത്.

യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം നാമമാത്രമാവുകയാണ്. ജാതി- മത ശക്തികള്‍ ആജ്ഞാപിക്കുന്നതിന് അടിയൊപ്പുചാര്‍ത്തുക എന്ന കടമയേ ഉമ്മന്‍ചാണ്ടിക്കുള്ളൂ. തെരഞ്ഞെടുപ്പില്‍ സഹായംചെയ്ത ജാതി- മത- വര്‍ഗീയ ശക്തികളുടെ കൈയിലാണ് യുഡിഎഫിന്റെ നിയന്ത്രണച്ചരട്. ആ മുന്നണിയുടെ ഇപ്പോഴത്തെ അടിത്തറതന്നെ സാമുദായിക രാഷ്ട്രീയമാണെന്നും ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. അതുകൊണ്ടുമാത്രം നില്‍ക്കുന്നില്ല. വി ഡി സതീശനെ മന്ത്രിയാക്കേണ്ടിയിരുന്നുവെന്നും എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്ന് വിശ്വാസയോഗ്യമായി കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടിരിക്കുന്നു. സതീശന്‍ ലോട്ടറിപ്രശ്നത്തില്‍ സജീവമായി ഇടപെട്ട ആളാണ്. കേന്ദ്ര സര്‍ക്കാരിനെയും പി ചിദംബരം ഉള്‍പ്പെടെയുള്ളവരെയും വെട്ടില്‍ വീഴ്ത്താന്‍ സതീശന്റെ ഹര്‍ജി കാരണമായി എന്ന ആക്ഷേപം കോണ്‍ഗ്രസില്‍നിന്നുതന്നെയാണ് ഉയര്‍ന്നത്. യുഡിഎഫ് ജയിച്ചാല്‍ സുപ്രധാന മന്ത്രിസ്ഥാനം ലഭിക്കുമെന്നുറപ്പിച്ചിരുന്ന സതീശന്‍ പുറത്താകാന്‍ ബാഹ്യമായ കാരണങ്ങളൊന്നും വേറെ കാണുന്നില്ല- ലോട്ടറി മാഫിയയുടെ ഇടപെടലല്ലാതെ. യഥാര്‍ഥത്തില്‍ സതീശന്‍ ലോട്ടറി മാഫിയക്കെതിരെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. കേന്ദ്രഭരണത്തിനും യുപിഎ നേതൃത്വത്തിനും ലോട്ടറി മാഫിയയുമായുള്ള ബന്ധത്തില്‍ അലോസരം സൃഷ്ടിക്കുംവിധത്തില്‍ സതീശന്റെ ഇടപെടലുകള്‍ വളര്‍ന്നു എന്നതാണ് ശരി. ആ പക സതീശന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചു. ജാതി- മത ശക്തികള്‍ക്കുപുറമെയാണ് ഇത്തരം മാഫിയകള്‍ മന്ത്രിസഭാ രൂപീകരണത്തില്‍പ്പോലും സ്വാധീനം ചെലുത്തുന്നത് എന്നറിയാന്‍ സതീശന്റെ മ്ലാനമുഖം ധാരാളം.

പേരില്‍തന്നെ മതമുള്ള മുസ്ലിംലീഗും ക്രൈസ്തവ താല്‍പ്പര്യങ്ങളുടെ പേരില്‍ ആണയിടുന്ന കേരള കോണ്‍ഗ്രസുമാണ് യുഡിഎഫിലെ പ്രധാന ഘടകങ്ങള്‍ . ഇരുപാര്‍ടിക്കും കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനവും മേധാശക്തിയും യുഡിഎഫിലുണ്ട്. മുസ്ലിംലീഗ് 24 സീറ്റില്‍ മത്സരിച്ച് 20 നേടി. കേരള കോണ്‍ഗ്രസ് (മാണി, ജേക്കബ്, പിള്ള വിഭാഗങ്ങള്‍) 20 സീറ്റില്‍ മത്സരിച്ച് 11ല്‍ വിജയിച്ചു. പുറമെയുള്ളത് വീരേന്ദ്രകുമാറിന്റെ ജനതാദള്‍ , ആര്‍എസ്പി- ബി, എന്നീ കക്ഷികളാണ്. ഒരംഗമുള്ള കക്ഷിക്കും മന്ത്രിസ്ഥാനം ലഭിച്ചു. അതല്ലെങ്കില്‍ അപകടമാണ്. ഒരാള്‍ മനംമാറ്റിയാല്‍ ഇടിഞ്ഞുവീഴും മന്ത്രിസഭയുടെ മോന്തായം. ഇങ്ങനെയുള്ള അവസ്ഥയില്‍ എല്ലാവശത്തുനിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ ഉമ്മന്‍ചാണ്ടി ബാധ്യസ്ഥനാണ്. തനിക്ക് എത്രയും പ്രിയപ്പെട്ടതെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ഇന്ത്യാവിഷന്‍ ചെയര്‍മാന്‍സ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ് അരമന്ത്രിസ്ഥാനം ചാടിപ്പിടിക്കാന്‍ എം കെ മുനീര്‍ തയ്യാറായെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് എന്തും പ്രതീഷിക്കണം. അത് ഏറ്റവും നന്നായി അറിയാവുന്നത് മുസ്ലിംലീഗിനും അതിന്റെ നേതാവ് കുഞ്ഞാലിക്കുട്ടിക്കുമാണ്. ഒപ്പം കെ എം മാണിക്കും. മുരളീധരന്‍ , വി ഡി സതീശന്‍ , ശക്തന്‍നാടാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിയും വിമതശബ്ദവും കൂറുമാറ്റനിരോധന നിയമത്തില്‍ തട്ടി ഉടയാനേ ഉള്ളൂ. ഏകാംഗ കക്ഷികള്‍ക്കാകട്ടെ, കിട്ടിയ മന്ത്രിസ്ഥാനം സംരക്ഷിക്കുന്നതില്‍ കൂടുതല്‍ അജന്‍ഡയില്ല.

മാണി കേരള, പ്രധാന വകുപ്പുകള്‍ കൈക്കലാക്കിയതില്‍ തൃപ്തരാണ്. പാര്‍ടിക്കകത്തെ വിമതരെയും ശല്യക്കാരെയും ഒതുക്കാനുള്ള ശ്രമങ്ങള്‍ക്കാണ് കെ എം മാണി ഒന്നാമത്തെ പരിഗണന നല്‍കുന്നത്. അവിടെയും അവര്‍ക്ക് തുണയാകുന്നത് കൂറുമാറ്റനിരോധന നിയമംതന്നെ. പി സി ജോര്‍ജിന് ഒറ്റയ്ക്ക് ഇറങ്ങിപ്പോകാനാകില്ല. അഥവാ പോയാലും ഇടതുപക്ഷം അടുപ്പിക്കുമെന്ന സൂചനയില്ല. ജോര്‍ജ്- ക്രൈംമാസിക കൂട്ടുകെട്ടിനെ പി ജെ ജോസഫ് ഭയക്കുന്നു എന്ന വൈരുധ്യംമാത്രമേ ആ പാര്‍ടിയില്‍ പ്രശ്നമായി അവശേഷിക്കുന്നുള്ളൂ. ചുരുക്കത്തില്‍ , മാണി കേരളയോ മുസ്ലിംലീഗോ പാര്‍ടി എന്ന നിലയില്‍ മറിച്ച് ചിന്തിക്കാത്തിടത്തോളം ഭരണം നിലനില്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. അതുകൊണ്ടുതന്നെ ഭരണത്തിന്റെ താക്കോല്‍ മാണിയുടെയും ലീഗിന്റെയും കൈയില്‍ കിടന്ന് കറങ്ങുന്നു.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച്, ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായി എന്ന് ആരോപിക്കപ്പെട്ട പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിക്കാനുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ തീരുമാനം ഈ ദയനീയമായ അവസ്ഥയാണ് അനാവരണം ചെയ്യുന്നത്. കേരളത്തില്‍ പ്രാപ്തരായ മറ്റ് വക്കീലന്മാരില്ലാത്തതുകൊണ്ടല്ല- ലീഗിന്റെയും മാണി കേരളയുടെയും ഏത് ആജ്ഞയും നടുവളച്ചുനിന്ന് അനുസരിക്കാന്‍ ഉമ്മന്‍ചാണ്ടി ബാധ്യസ്ഥനായതുകൊണ്ടാണ് ഈ നിയമനം. ഒട്ടുമിക്ക പ്രധാന വകുപ്പുകളും ലീഗിന്റെയും മാണിയുടെയും കൈകളിലാണ്. എവിടെ കോണ്‍ഗ്രസ്? ഭരണത്തിന്റെ അച്ചുതണ്ട് ലീഗ് കറക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അച്ചുതണ്ടിനുമേല്‍ പിടിത്തമിട്ടിരിക്കുന്നത് പലവക ബാഹ്യശക്തികളാണ്. ആ പാര്‍ടിയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായ മുരളീധരനെ മന്ത്രിയാക്കാത്തതും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാന്‍ കൂട്ടാക്കാതിരുന്നതും എന്‍എസ്എസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന വാര്‍ത്തയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് നിഷേധമൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസ് എന്തുചെയ്യണമെന്ന് പെരുന്നയില്‍ തീരുമാനിക്കുന്നു എന്നുവന്നാല്‍ എങ്ങനെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞയെ മാനിച്ച് ഭരിക്കാനാകും?

യഥാര്‍ഥത്തില്‍ 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് രൂപീകരിച്ച സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ വില പാതാളത്തോളം താഴ്ത്തിയിരിക്കുന്നു. ഇവിടെ ഇന്ന് കോണ്‍ഗ്രസില്ല- പലതലത്തിലുള്ളവരുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന പാവമാത്രമാണ് ഇന്ന് ആ പാര്‍ടി. കുറെ നേതാക്കളുടെ അധികാരത്തോടുള്ള ആര്‍ത്തി കോണ്‍ഗ്രസിനെ അതിന്റെ ഏറ്റവും നികൃഷ്ടവും ദുര്‍ബലവുമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. സത്യപ്രതിജ്ഞാചടങ്ങിന് തിരുവനന്തപുരത്ത് എത്തിയ ഖദര്‍ധാരികളുടെ മുഖത്തൊന്നും പ്രസാദാത്മകത കണ്ടില്ല. ലീഗുകാര്‍ ആര്‍ത്തുവിളിക്കുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കുകയായിരുന്നു അവര്‍ . ഉമ്മന്‍ചാണ്ടി നയിക്കുന്നു; ലീഗ് ഭരിക്കുന്നു. ഈ സര്‍ക്കാര്‍ എത്രനാള്‍ തുടരുമെന്നതല്ല, ആ തുടര്‍ച്ചയുടെ ഏതുഘട്ടത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും എന്നതാണ് ചിന്തനീയമായ കാര്യം.

രാഷ്ട്രീയപ്രശ്നങ്ങള്‍ക്കുപകരം മത- ജാതി- വിഭാഗീയ- സങ്കുചിത പരിഗണനകള്‍ ഉയര്‍ത്തി വോട്ട് സമാഹരിക്കുന്നതിന്റെ ദുരന്തമാണ് ഈ സര്‍ക്കാര്‍ . തുടക്കത്തില്‍തന്നെ ഇത്രയധികം വഷളായ മറ്റൊരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. ഇനി ഭരണം ശരിക്കും തുടങ്ങുമ്പോഴത്തെ അവസ്ഥ എന്താകുമെന്നതില്‍ ഏറ്റവുമധികം ആശങ്കപ്പെടേണ്ടത് കോണ്‍ഗ്രസുകാര്‍തന്നെയാണ്. അവരുടെ പാര്‍ടിയെ എങ്കിലും അവര്‍ക്ക് സംരക്ഷിക്കാനാകുമോ എന്നത് കാത്തിരുന്നുതന്നെ കാണണം.