Showing posts with label മുസ്ലിം ലീഗ്. Show all posts
Showing posts with label മുസ്ലിം ലീഗ്. Show all posts

Monday, February 27, 2012

തീവ്രവാദത്തിലേക്കുള്ള ലീഗിന്റെ നീക്കം

കണ്ണൂരിനെ രാഷ്ട്രീയ അക്രമങ്ങളുടെ ജില്ലയെന്ന് വീണ്ടും ചിലര്‍ വിളിച്ചുതുടങ്ങിയിരിക്കുന്നു. ഇടക്കാലത്ത് അപ്രത്യക്ഷമായ അശാന്തിയുടെ നാളുകള്‍ തിരിച്ചുവന്നു എന്നാണ് പലരും പരിതപിക്കുന്നത്. ഇരുപക്ഷവും സമാധാനം പാലിക്കണം എന്ന ആഹ്വാനമാണ് മുഴങ്ങിയത്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് തുലോം അകന്നുനില്‍ക്കുന്ന അനുമാനങ്ങളും പക്ഷപാതങ്ങളും ഇത്തരം വെജിറ്റേറിയന്‍ വിശകലനങ്ങളില്‍ കാണാവുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് നടന്ന അക്രമ സംഭവങ്ങളുടെ പോസ്റ്റ് മോര്‍ട്ടത്തിലേക്ക് കടന്നാല്‍ , ഏകപക്ഷീയമായ ചില നീക്കങ്ങള്‍ കാണാനാകും. സിപിഐ എമ്മിനെ നഖശിഖാന്തം എതിര്‍ക്കുന്ന മാതൃഭൂമി പത്രം അതിന്റെ മുഖപ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു:

"ഞായറാഴ്ച രാവിലെ പട്ടുവം അരിയില്‍ പ്രദേശത്ത് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ആക്രമിക്കപ്പെട്ടതാണ് പുതിയ സംഘര്‍ഷപരമ്പരയ്ക്ക് തുടക്കമായത്. രാത്രിയും സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ അവിടെ നേരിയ സംഘര്‍ഷം ഉണ്ടായതായി പറയുന്നു.. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തിങ്കളാഴ്ച കാലത്ത് ചില സി.പി.എം. നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം അരിയില്‍ പ്രദേശത്ത് പര്യടനം നടത്തിയിരുന്നു. നേതാക്കളുടെ വാഹനത്തെ ചിലര്‍ ആക്രമിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ പല ഭാഗങ്ങളിലും ഭീകരാവസ്ഥതന്നെ ഉണ്ടായി"

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും സംഘട്ടനവുമല്ല, ഏകപക്ഷീയമായ ആക്രമണമാണ് അവിടെ ഉണ്ടായതെന്ന് മാതൃഭൂമി ഉറപ്പിച്ചുപറയുകയാണ്. അക്രമികള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തകരാണ്. ആക്രമിക്കപ്പെട്ടത് സിപിഐ എം പ്രവര്‍ത്തകരും നേതാക്കളുമാണ്. ഈ വസ്തുതകള്‍ കാണാതെ, കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് പ്രബന്ധം രചിച്ചതുകൊണ്ട് ഫലമില്ല. ഇപ്പോഴുണ്ടായ കുഴപ്പങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രധാന സംഗതി, മുസ്ലിം ലീഗിന്റെ പരിധിവിട്ട ആക്രമണോത്സുകത തന്നെയാണ്. ലീഗ് നാടാകെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പാര്‍ട്ടിയൊന്നുമല്ല. തങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവമില്ലെന്ന് അതിന്റെ നേതൃത്വം ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ആ പാര്‍ട്ടിയില്‍ അണിനിരക്കുന്നത് പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ്. എന്നാല്‍ , ഒരു വര്‍ഗീയ പാര്‍ട്ടിയായല്ല സംസ്ഥാനത്ത് പൊതുസമൂഹം ലീഗിനെ കാണാറുള്ളത്. അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ലീഗ് നേതൃത്വം കാലാകാലമായി ശ്രദ്ധിച്ചുണ്ട് എന്നതിലും തര്‍ക്കമില്ല. അത്തരമൊരു ലേബല്‍ ഇനിയും ലീഗിന് എടുത്തണിയാനാവില്ല എന്നതിന്റെ സൂചനകള്‍ , മലപ്പുറത്ത് പാഠപുസ്തകം കത്തിക്കുകയും അധ്യാപകനെ ചവിട്ടിക്കൊല്ലുകയും ചെയ്തപ്പോഴും കാസര്‍കോട്ടെ കലാപത്തിലും ഏറ്റവുമൊടുവില്‍ കണ്ണൂരിലെ അക്രമ പരമ്പരയിലും നിറഞ്ഞുനില്‍ക്കുന്നു. വര്‍ഗീയമായി, തീവ്രവാദത്തിന്റെ തണലില്‍ അണിനിരക്കുന്ന ചെറുപ്പക്കാരുടെ സംഘമാണിന്ന് ലീഗണികളില്‍ ഭൂരിപക്ഷവും. അക്രമിസംഘങ്ങളുടെ ഫെഡറേഷനായി മുസ്ലിം ലീഗ് മാറിയിരിക്കുന്നു. കണ്‍മുന്നിലുള്ള എന്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ഉപാധിയാണ് അധികാരവും ആയുധബലവും എന്ന് തെറ്റായി ധരിക്കുന്ന അവിവേകികളുടെ കൂട്ടമായി ആ പാര്‍ടിയെ മാറ്റിയെടുത്തത് നിലവിലുള്ള ലീഗ് നേതൃത്വം തന്നെയാണ്.

സംസ്ഥാനത്ത് നേരത്തെയുണ്ടായ പല വര്‍ഗീയ കലാപങ്ങളിലും ലീഗിന്റെ അദൃശ്യ സാന്നിധ്യമോ ഇടപെടലോ ഉണ്ടായിരുന്നു. ഭരണത്തില്‍ പങ്കാളിത്തമുള്ള ഘട്ടങ്ങളില്‍ കലാപക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ലീഗ് നഗ്നമായി ഇടപെട്ട അനുഭവങ്ങള്‍ അനേകമാണ്. മാറാട് അന്വേഷണ കമീഷെന്‍റ കണ്ടെത്തലുകള്‍ ലീഗിനെ സാക്ഷിപ്പട്ടികയിലല്ല, പ്രതിസ്ഥാനത്തുതന്നെയാണ് നിര്‍ത്തുന്നത്. ഒരുഭാഗത്ത്, ഇത്തരം ഇടപെടലുകള്‍ നടത്തുമ്പോള്‍തന്നെ വര്‍ഗീയ കക്ഷിയായ ബിജെപിയെയും അതിന്റെ നേതാവായ ആര്‍എസ്എസിെന്‍യും തെരഞ്ഞെടുപ്പു ലക്ഷ്യങ്ങള്‍ക്കായി ആശ്രയിക്കാനും ലീഗ് മടിച്ചുനിന്നിട്ടില്ല. ഇന്ന് ലീഗിന് ഉയര്‍ത്തിപ്പിടിക്കാന്‍ വിശേഷിച്ച് രാഷ്ട്രീയമില്ല; മൂല്യങ്ങളില്ല. ഇസ്രായേല്‍ എന്ന അക്രമി രാഷ്ട്രത്തിനുവേണ്ടി നിശബ്ദം കൈപൊക്കേണ്ട ആളായി ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കേന്ദ്ര ഗവര്‍മെന്‍റില്‍ തുടരുന്നതില്‍ ലജ്ജതോന്നാത്തവരാണ് ലീഗ് നേതാക്കള്‍ എന്നുവരുമ്പോള്‍ , അധികാര രാഷ്ട്രീയത്തിന്റെ മലീമസമായ കുഴിയിലേക്ക് എത്രമാത്രം ലീഗിന്റെ ശരീരം പൂണ്ടുകിടക്കുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയമായും ധാര്‍മ്മികമായുമുള്ള പാപ്പരത്തമാണ് ഇന്ന് ലീഗിന്റെ കൊടിയടയാളം. ആ കൊടിയും കൊണ്ട് ഏറെയൊന്നും സഞ്ചരിക്കാനാവില്ല എന്നറിയുമ്പോഴുണ്ടാകുന്ന വെപ്രാളമാണ് തീവ്രവാദ സംഘങ്ങളുടെ സംരക്ഷകരായി ലീഗിനെ മാറ്റുന്നത്.

കണ്ണൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ തീവ്രവാദിആക്രമണംതന്നെയാണുണ്ടായത്. ആയുധ സജ്ജരായിനിന്ന തീവ്രവാദസ്വഭാവമുള്ള ക്രിമിനല്‍ സംഘത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത്. നേതാക്കളെ ആക്രമിച്ചതിന് പിന്നാലെ ജില്ലയിലാകെ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയും പാര്‍ട്ടി ഓഫീസുകളും സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്തു. സാധാരണക്കാരായ ലീഗ് അണികള്‍ക്ക് ചിന്തിക്കാവുന്നതിനപ്പുറമുള്ളതാണിത്. സിപിഐ എം പോലുള്ളൊരു രാഷ്ട്രീയ കക്ഷിയുടെ ജില്ലയിലെ പ്രധാന നേതാവിനുനേരെ, "കൊല്ലെടാ അവനെ" എന്നാക്രോശിച്ച് ഓടിയടുക്കണമെങ്കില്‍ , വികാരത്താല്‍ നയിക്കപ്പെടുന്ന അവിവേകിക്കൂട്ടമാകണം അത്; അല്ലെങ്കില്‍ പ്രത്യാഘാതം വകവെക്കാത്ത തീവ്രവാദിക്കൂട്ടമാകണം. ഇവിടെ ആക്രമണത്തിന്റെ സ്വഭാവംവെച്ച് രണ്ടാമത്തെ വിഭാഗമാകാനാണ് കൂടുതല്‍ സാധ്യത.

ഭിന്നാഭിപ്രായമുളളവരെ ഒഴിവാക്കി ലീഗിന്റെ അധീന മേഖലകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്നതാണ് കാസര്‍കോട്ടെ അനുഭവം. കാസര്‍കോട്ട് ലീഗ്നേതാവ് കുഞ്ഞാലിക്കുട്ടി പ്രസംഗിച്ച ഉടനെയാണ് അക്രമം ആരംഭിച്ചത്. കള്ളക്കടത്ത്- കള്ളനോട്ട് മാഫിയ ബന്ധമുണ്ടെന്നാണ് സംഭവം അന്വേഷിച്ച സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. കാസര്‍കോട്ട് കലാപമുണ്ടാക്കിയ ലീഗുകാരെ രക്ഷിക്കാന്‍ അന്വേഷണകമീഷനെത്തന്നെ ഇല്ലാതാക്കി. ഭരണത്തിന്റെ ആ അഹന്ത ലീഗണികളുടെ സമനില തെറ്റിച്ചിരിക്കുന്നു. ലീഗ് പ്രവര്‍ത്തകരെയും തീവ്രവാദികളെയും എളുപ്പം തിരിച്ചറിയാനാവാത്ത നിലയാണുള്ളത്. തളിപ്പറമ്പില്‍ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവരടക്കമുള്ളവരെ വധിക്കാന്‍ ശ്രമിക്കുകയും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ക്കുകയുംചെയ്ത സംഭവമുണ്ടായപ്പോള്‍ കോണ്‍ഗ്രസിലെ അക്രമി നേതാവായ കെ സുധാകരന്‍ ഒഴികെ ആരും അതിനെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ല.

ലീഗിനെ ഇന്ന് ഭരിക്കുന്നത് അധികാരമത്തയാണ്. കോണ്‍ഗ്രസാണ് സംസ്ഥാന ഭരണത്തിന്റെ അമരത്തെങ്കിലും ദുര്‍ബലമായ ആ പാര്‍ട്ടിയെ മറികടന്ന് യഥാര്‍ത്ഥ ഭരണം കയ്യാളുന്നത് ലീഗ് നേതൃത്വമാണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടാനായ സീറ്റുകളുടെ എണ്ണം കേരളത്തെ ഭരിക്കാന്‍ വേണ്ടിഅവതരിച്ചവരാണ് തങ്ങള്‍ എന്ന അപരിമിതമായ അഹന്തയാണ് ആ പാര്‍ടിക്ക്. തീവ്രവാദ ശക്തികളുമായി സന്ധിചെയ്യുകയും താല്‍ക്കാലികമായെങ്കിലും വിവിധ ഇസ്ലാമിക സംഘടനകളെ യുഡിഎഫിെന്‍റ കൂടാരത്തിലെത്തിക്കുകയും ചെയ്തത് മഹത്തായ നേട്ടമായി തെറ്റിദ്ധരിച്ചുകൊണ്ടുള്ള നെഗളിപ്പാണ് ലീഗ് നേതൃത്വത്തിേന്‍റത്.

ഇന്ന് ആ പാര്‍ടിയുടെ അക്രമാസക്തരായ അണികളിലുള്ള നിയന്ത്രണം നേതാക്കള്‍ക്കല്ല-പുറത്തുനിന്ന് ചരടുവലിക്കുന്നവര്‍ക്കാണ്. അവര്‍ ദേശദ്രോഹത്തിന്റേതടക്കം പിന്‍ബലമുള്ളവരാണ്. കണ്ണൂര്‍ ജില്ലയിലെ ഏതാനും അക്രമ സംഭവങ്ങള്‍ എന്നതില്‍ കവിഞ്ഞ ഗൗരവം ഇതിനുണ്ട് എന്നാണ് ഈ പശ്ചാത്തലം തെളിയിക്കുന്നത്. ചികിത്സിക്കേണ്ട രോഗമാണിത്. അതിനു തയാറാകാതെ പൊലീസ് സേനയെ ലീഗിന്റെ വൈതാളികരായി മാറ്റിയാല്‍ താല്‍ക്കാലികമായി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായേക്കും. വലിയൊരു വിപത്തിനെയാണ് അതിലൂടെ നനച്ച് വളര്‍ത്തുന്നത്. സമൂഹത്തെയാകെ ബാധിക്കുംവിധം- പരിഹരിക്കാനാവാത്തവിധം ആ വിപത്ത് വളരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചറിവുണ്ടാകണം; ലീഗ് നേതൃത്വത്തിലെ വിവേകം വറ്റിപ്പോകാത്തവര്‍ക്ക് പുനശ്ചിന്തനമുണ്ടാകണം; മതനിരപേക്ഷ സമൂഹത്തില്‍നിന്ന് ജാഗ്രത്തായ ഇടപെടലുണ്ടാവകണം. കണ്ണൂരിന്റെ അക്രമകഥകളെയോര്‍ത്തല്ല, മുസ്ലിം ലീഗ് എന്ന പാര്‍ടി എങ്ങനെ അപകടകരമാംവിധം മാറിക്കൊണ്ടിരിക്കുന്നു-അതിന്റെ പ്രത്യാഘാതങ്ങള്‍ എവിടെച്ചെന്നവസാനിക്കും എന്നു ചിന്തിച്ചാണ് ആശങ്കകളും നെടുവീര്‍പ്പുകളും ഉയരേണ്ടത്.

Tuesday, May 24, 2011

എവിടെ കോണ്‍ഗ്രസ്?

കെ മുരളീധരന്‍ ഉയര്‍ത്തിയ പ്രതിഷേധം ഒറ്റപ്പെട്ടതാണെന്ന് കരുതാനാകില്ല. കോണ്‍ഗ്രസില്‍ സ്വന്തമായി അനുയായികളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിവുള്ള വളരെ കുറച്ച് നേതാക്കളിലൊരാളാണ് മുരളീധരന്‍ . 13 മന്ത്രിമാരുടെ സത്യപ്രതിജ്ഞപോലും തന്നെ അറിയിച്ചില്ലെന്ന ദുഃഖം പരസ്യമായി പ്രകടിപ്പിച്ചാണ് അദ്ദേഹം ചടങ്ങ് ബഹിഷ്കരിച്ച് കോഴിക്കോട്ടേക്ക് പോയത്. മുരളീധരന്റെ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ചത് കോണ്‍ഗ്രസിലെ ആരെങ്കിലുമല്ല, നായര്‍സര്‍വീസ് സൊസൈറ്റിയാണെന്നാണ് പുറത്തുവന്ന വാര്‍ത്ത. എന്‍എസ്എസ് അത് ഫലത്തില്‍ സമ്മതിച്ചിട്ടുമുണ്ട്. വി എസ് ശിവകുമാറിന്റെ മന്ത്രിസ്ഥാനം ഉറപ്പാക്കാനാണ് തങ്ങള്‍ ഇടപെട്ടതെന്ന് അവര്‍ പറയുന്നു. അതിനര്‍ഥം മുരളീധരനെ ഒഴിവാക്കി ശിവകുമാറിനെ മന്ത്രിയാക്കിയത് എന്‍എസ്എസിന്റെ "ശരിദൂര"സമീപനത്തിന്റെ ഫലമായാണെന്നുതന്നെ.

നായര്‍സര്‍വീസ് സൊസൈറ്റിയുടെ ഇടപെടല്‍ ഇങ്ങനെയെങ്കില്‍ , മുസ്ലിംലീഗ് അത്തരമൊരു മറച്ചുപിടിക്കലിനുപോലും തയ്യാറല്ല. നാലു മന്ത്രിമാര്‍ മതിയെന്ന് സമ്മതിച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയവര്‍ പൊടുന്നനെ തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാരുണ്ടെന്ന് പ്രഖ്യാപിക്കുന്നു. മുന്നണിനേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അധികാരം തട്ടിപ്പറിക്കാന്‍മാത്രമല്ല, അത് പരസ്യപ്പെടുത്താനും തയ്യാറായ ലീഗ് നേതൃത്വം പുറത്തുവിടുന്ന സന്ദേശം ഭരണം തങ്ങളുടേതാണ്, കോണ്‍ഗ്രസ് ജൂനിയര്‍ പാര്‍ട്ണര്‍മാത്രം എന്നതാണ്. ഒരാളെയും അങ്ങോട്ടുചെന്ന് കാണുന്ന പതിവില്ലാത്ത പാണക്കാട്ടെ തങ്ങള്‍ കോട്ടയത്ത് ചെന്ന് യുഡിഎഫിന്റെ ഇതര കക്ഷിനേതാക്കളുമായി പാടുകിടന്ന് ചര്‍ച്ച നടത്തിയത് ലീഗണികളില്‍ വലിയ അങ്കലാപ്പാണുണ്ടാക്കിയത്. പാണക്കാട് തങ്ങളുടെ ഔന്നത്യം അതോടെ അലിഞ്ഞുപോയി എന്നാണ് ലീഗ് നേതാക്കളുള്‍പ്പെടെ പരിതപിക്കുന്നത്. ഭരണത്തിന്റെ എല്ലാതലത്തിലും ലീഗിനാണ് മേധാവിത്വമെന്ന് തെളിയിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ചിട്ടപ്പെടുത്തിയ നാടകത്തിലാണ് പാണക്കാട് തങ്ങള്‍ക്ക് അഭിനയിക്കേണ്ടിവന്നത്.

യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം നാമമാത്രമാവുകയാണ്. ജാതി- മത ശക്തികള്‍ ആജ്ഞാപിക്കുന്നതിന് അടിയൊപ്പുചാര്‍ത്തുക എന്ന കടമയേ ഉമ്മന്‍ചാണ്ടിക്കുള്ളൂ. തെരഞ്ഞെടുപ്പില്‍ സഹായംചെയ്ത ജാതി- മത- വര്‍ഗീയ ശക്തികളുടെ കൈയിലാണ് യുഡിഎഫിന്റെ നിയന്ത്രണച്ചരട്. ആ മുന്നണിയുടെ ഇപ്പോഴത്തെ അടിത്തറതന്നെ സാമുദായിക രാഷ്ട്രീയമാണെന്നും ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. അതുകൊണ്ടുമാത്രം നില്‍ക്കുന്നില്ല. വി ഡി സതീശനെ മന്ത്രിയാക്കേണ്ടിയിരുന്നുവെന്നും എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്ന് വിശ്വാസയോഗ്യമായി കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടിരിക്കുന്നു. സതീശന്‍ ലോട്ടറിപ്രശ്നത്തില്‍ സജീവമായി ഇടപെട്ട ആളാണ്. കേന്ദ്ര സര്‍ക്കാരിനെയും പി ചിദംബരം ഉള്‍പ്പെടെയുള്ളവരെയും വെട്ടില്‍ വീഴ്ത്താന്‍ സതീശന്റെ ഹര്‍ജി കാരണമായി എന്ന ആക്ഷേപം കോണ്‍ഗ്രസില്‍നിന്നുതന്നെയാണ് ഉയര്‍ന്നത്. യുഡിഎഫ് ജയിച്ചാല്‍ സുപ്രധാന മന്ത്രിസ്ഥാനം ലഭിക്കുമെന്നുറപ്പിച്ചിരുന്ന സതീശന്‍ പുറത്താകാന്‍ ബാഹ്യമായ കാരണങ്ങളൊന്നും വേറെ കാണുന്നില്ല- ലോട്ടറി മാഫിയയുടെ ഇടപെടലല്ലാതെ. യഥാര്‍ഥത്തില്‍ സതീശന്‍ ലോട്ടറി മാഫിയക്കെതിരെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. കേന്ദ്രഭരണത്തിനും യുപിഎ നേതൃത്വത്തിനും ലോട്ടറി മാഫിയയുമായുള്ള ബന്ധത്തില്‍ അലോസരം സൃഷ്ടിക്കുംവിധത്തില്‍ സതീശന്റെ ഇടപെടലുകള്‍ വളര്‍ന്നു എന്നതാണ് ശരി. ആ പക സതീശന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചു. ജാതി- മത ശക്തികള്‍ക്കുപുറമെയാണ് ഇത്തരം മാഫിയകള്‍ മന്ത്രിസഭാ രൂപീകരണത്തില്‍പ്പോലും സ്വാധീനം ചെലുത്തുന്നത് എന്നറിയാന്‍ സതീശന്റെ മ്ലാനമുഖം ധാരാളം.

പേരില്‍തന്നെ മതമുള്ള മുസ്ലിംലീഗും ക്രൈസ്തവ താല്‍പ്പര്യങ്ങളുടെ പേരില്‍ ആണയിടുന്ന കേരള കോണ്‍ഗ്രസുമാണ് യുഡിഎഫിലെ പ്രധാന ഘടകങ്ങള്‍ . ഇരുപാര്‍ടിക്കും കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനവും മേധാശക്തിയും യുഡിഎഫിലുണ്ട്. മുസ്ലിംലീഗ് 24 സീറ്റില്‍ മത്സരിച്ച് 20 നേടി. കേരള കോണ്‍ഗ്രസ് (മാണി, ജേക്കബ്, പിള്ള വിഭാഗങ്ങള്‍) 20 സീറ്റില്‍ മത്സരിച്ച് 11ല്‍ വിജയിച്ചു. പുറമെയുള്ളത് വീരേന്ദ്രകുമാറിന്റെ ജനതാദള്‍ , ആര്‍എസ്പി- ബി, എന്നീ കക്ഷികളാണ്. ഒരംഗമുള്ള കക്ഷിക്കും മന്ത്രിസ്ഥാനം ലഭിച്ചു. അതല്ലെങ്കില്‍ അപകടമാണ്. ഒരാള്‍ മനംമാറ്റിയാല്‍ ഇടിഞ്ഞുവീഴും മന്ത്രിസഭയുടെ മോന്തായം. ഇങ്ങനെയുള്ള അവസ്ഥയില്‍ എല്ലാവശത്തുനിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ ഉമ്മന്‍ചാണ്ടി ബാധ്യസ്ഥനാണ്. തനിക്ക് എത്രയും പ്രിയപ്പെട്ടതെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ഇന്ത്യാവിഷന്‍ ചെയര്‍മാന്‍സ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ് അരമന്ത്രിസ്ഥാനം ചാടിപ്പിടിക്കാന്‍ എം കെ മുനീര്‍ തയ്യാറായെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് എന്തും പ്രതീഷിക്കണം. അത് ഏറ്റവും നന്നായി അറിയാവുന്നത് മുസ്ലിംലീഗിനും അതിന്റെ നേതാവ് കുഞ്ഞാലിക്കുട്ടിക്കുമാണ്. ഒപ്പം കെ എം മാണിക്കും. മുരളീധരന്‍ , വി ഡി സതീശന്‍ , ശക്തന്‍നാടാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിയും വിമതശബ്ദവും കൂറുമാറ്റനിരോധന നിയമത്തില്‍ തട്ടി ഉടയാനേ ഉള്ളൂ. ഏകാംഗ കക്ഷികള്‍ക്കാകട്ടെ, കിട്ടിയ മന്ത്രിസ്ഥാനം സംരക്ഷിക്കുന്നതില്‍ കൂടുതല്‍ അജന്‍ഡയില്ല.

മാണി കേരള, പ്രധാന വകുപ്പുകള്‍ കൈക്കലാക്കിയതില്‍ തൃപ്തരാണ്. പാര്‍ടിക്കകത്തെ വിമതരെയും ശല്യക്കാരെയും ഒതുക്കാനുള്ള ശ്രമങ്ങള്‍ക്കാണ് കെ എം മാണി ഒന്നാമത്തെ പരിഗണന നല്‍കുന്നത്. അവിടെയും അവര്‍ക്ക് തുണയാകുന്നത് കൂറുമാറ്റനിരോധന നിയമംതന്നെ. പി സി ജോര്‍ജിന് ഒറ്റയ്ക്ക് ഇറങ്ങിപ്പോകാനാകില്ല. അഥവാ പോയാലും ഇടതുപക്ഷം അടുപ്പിക്കുമെന്ന സൂചനയില്ല. ജോര്‍ജ്- ക്രൈംമാസിക കൂട്ടുകെട്ടിനെ പി ജെ ജോസഫ് ഭയക്കുന്നു എന്ന വൈരുധ്യംമാത്രമേ ആ പാര്‍ടിയില്‍ പ്രശ്നമായി അവശേഷിക്കുന്നുള്ളൂ. ചുരുക്കത്തില്‍ , മാണി കേരളയോ മുസ്ലിംലീഗോ പാര്‍ടി എന്ന നിലയില്‍ മറിച്ച് ചിന്തിക്കാത്തിടത്തോളം ഭരണം നിലനില്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. അതുകൊണ്ടുതന്നെ ഭരണത്തിന്റെ താക്കോല്‍ മാണിയുടെയും ലീഗിന്റെയും കൈയില്‍ കിടന്ന് കറങ്ങുന്നു.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച്, ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായി എന്ന് ആരോപിക്കപ്പെട്ട പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിക്കാനുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ തീരുമാനം ഈ ദയനീയമായ അവസ്ഥയാണ് അനാവരണം ചെയ്യുന്നത്. കേരളത്തില്‍ പ്രാപ്തരായ മറ്റ് വക്കീലന്മാരില്ലാത്തതുകൊണ്ടല്ല- ലീഗിന്റെയും മാണി കേരളയുടെയും ഏത് ആജ്ഞയും നടുവളച്ചുനിന്ന് അനുസരിക്കാന്‍ ഉമ്മന്‍ചാണ്ടി ബാധ്യസ്ഥനായതുകൊണ്ടാണ് ഈ നിയമനം. ഒട്ടുമിക്ക പ്രധാന വകുപ്പുകളും ലീഗിന്റെയും മാണിയുടെയും കൈകളിലാണ്. എവിടെ കോണ്‍ഗ്രസ്? ഭരണത്തിന്റെ അച്ചുതണ്ട് ലീഗ് കറക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അച്ചുതണ്ടിനുമേല്‍ പിടിത്തമിട്ടിരിക്കുന്നത് പലവക ബാഹ്യശക്തികളാണ്. ആ പാര്‍ടിയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായ മുരളീധരനെ മന്ത്രിയാക്കാത്തതും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാന്‍ കൂട്ടാക്കാതിരുന്നതും എന്‍എസ്എസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന വാര്‍ത്തയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് നിഷേധമൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസ് എന്തുചെയ്യണമെന്ന് പെരുന്നയില്‍ തീരുമാനിക്കുന്നു എന്നുവന്നാല്‍ എങ്ങനെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞയെ മാനിച്ച് ഭരിക്കാനാകും?

യഥാര്‍ഥത്തില്‍ 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് രൂപീകരിച്ച സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ വില പാതാളത്തോളം താഴ്ത്തിയിരിക്കുന്നു. ഇവിടെ ഇന്ന് കോണ്‍ഗ്രസില്ല- പലതലത്തിലുള്ളവരുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന പാവമാത്രമാണ് ഇന്ന് ആ പാര്‍ടി. കുറെ നേതാക്കളുടെ അധികാരത്തോടുള്ള ആര്‍ത്തി കോണ്‍ഗ്രസിനെ അതിന്റെ ഏറ്റവും നികൃഷ്ടവും ദുര്‍ബലവുമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. സത്യപ്രതിജ്ഞാചടങ്ങിന് തിരുവനന്തപുരത്ത് എത്തിയ ഖദര്‍ധാരികളുടെ മുഖത്തൊന്നും പ്രസാദാത്മകത കണ്ടില്ല. ലീഗുകാര്‍ ആര്‍ത്തുവിളിക്കുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കുകയായിരുന്നു അവര്‍ . ഉമ്മന്‍ചാണ്ടി നയിക്കുന്നു; ലീഗ് ഭരിക്കുന്നു. ഈ സര്‍ക്കാര്‍ എത്രനാള്‍ തുടരുമെന്നതല്ല, ആ തുടര്‍ച്ചയുടെ ഏതുഘട്ടത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും എന്നതാണ് ചിന്തനീയമായ കാര്യം.

രാഷ്ട്രീയപ്രശ്നങ്ങള്‍ക്കുപകരം മത- ജാതി- വിഭാഗീയ- സങ്കുചിത പരിഗണനകള്‍ ഉയര്‍ത്തി വോട്ട് സമാഹരിക്കുന്നതിന്റെ ദുരന്തമാണ് ഈ സര്‍ക്കാര്‍ . തുടക്കത്തില്‍തന്നെ ഇത്രയധികം വഷളായ മറ്റൊരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. ഇനി ഭരണം ശരിക്കും തുടങ്ങുമ്പോഴത്തെ അവസ്ഥ എന്താകുമെന്നതില്‍ ഏറ്റവുമധികം ആശങ്കപ്പെടേണ്ടത് കോണ്‍ഗ്രസുകാര്‍തന്നെയാണ്. അവരുടെ പാര്‍ടിയെ എങ്കിലും അവര്‍ക്ക് സംരക്ഷിക്കാനാകുമോ എന്നത് കാത്തിരുന്നുതന്നെ കാണണം.

Wednesday, March 2, 2011

കൈയിലിരുന്ന് പൊട്ടിയ ബോംബ്

"എനിക്കിനി ഒന്നും പേടിക്കാനില്ല; ഒരു ബോംബ് ഉടനെ പൊട്ടും'' എന്നാണ് ഐസ്ക്രീം കേസ് വീണ്ടും വിവാദമായപ്പോള്‍ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. "ആ ബോംബ് കുഞ്ഞാലിക്കുട്ടിയുടെ കൈയിലിരുന്ന് പൊട്ടുകയേ ഉള്ളൂ'' എന്ന് അദ്ദേഹത്തിന്റെ ബന്ധുവും കൂട്ടുപ്രതിയുമായ റൌഫ് പ്രതിവചിച്ചു. ഇപ്പോള്‍ ബോംബ് പൊട്ടിയിരിക്കുന്നു. നാദാപുരത്ത് നരിക്കാട്ടേരിയില്‍, മുസ്ളിംലീഗിന്റെ പ്രമുഖ നേതാവ് സൂപ്പിയുടെ മൂക്കിന്‍തുമ്പത്ത്. കൈയിലിരുന്നാണ് പൊട്ടിയത്. കുഞ്ഞാലിക്കുട്ടിയുടെയല്ല, 30 തികഞ്ഞിട്ടില്ലാത്ത കുറെ ചെറുപ്പക്കാരുടെ കൈയില്‍വച്ച്. ദാരുണമാണ് അവിടത്തെയും ആശുപത്രിയിലെയും രംഗങ്ങള്‍.

എന്‍ഡിഎഫ് മുഖപത്രമായ 'തേജസ്' എഴുതിയത്, "മുസ്ളിം ലീഗിന്റെ ബോംബ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു യുവാക്കളുടെ ജീവനാണു പൊലിഞ്ഞത്'' എന്നാണ്. "ഒരു തെരഞ്ഞെടുപ്പു പോരാട്ടം പടിവാതിലില്‍ വന്നുനില്‍ക്കുന്ന വേളയില്‍ ഇങ്ങനെയാണോ മുസ്ളിംലീഗ് പൊതുജനങ്ങളെ അഭിമുഖീകരിക്കാന്‍ പോകുന്നത്'' എന്നു ചോദിക്കുകയാണ് എന്‍ഡിഎഫ് പത്രം. അവര്‍ തുടരുന്നു: "പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും തങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഉത്തരവാദികളല്ല എന്നു പറഞ്ഞ് അണികളെ തള്ളിപ്പറഞ്ഞു കൈകഴുകാനുമുള്ള നീക്കങ്ങള്‍ മുസ്ളിം ലീഗ് നേതൃത്വത്തെ സംരക്ഷിക്കുകയില്ല. അത്തരം നിലപാടുകള്‍ അവരെ കൂടുതല്‍ ഗുരുതരമായ പ്രതിസന്ധിയിലേക്കു നയിക്കുകയാണു ചെയ്യുക.'' എന്‍ഡിഎഫിന് അത്രയേ ഉള്ളൂ കാര്യം. മുസ്ളിംലീഗ് അക്രമികളെ തള്ളിപ്പറഞ്ഞ് കൈ കഴുകാന്‍ പാടില്ല. ബോംബുപൊട്ടി ചിന്നിച്ചിതറി തലയും അംഗങ്ങളും വേര്‍പെട്ട് തിരിച്ചറിയാനാകാത്തവിധം മാംസപിണ്ഡങ്ങളായിപ്പോയ ചെറുപ്പക്കാരുടെ വേര്‍പാടില്‍ ഒരുതുള്ളി ദുഃഖമോ ഒരുതരിമ്പ് വേദനയോ ലീഗില്‍നിന്നുമില്ല; എന്‍ഡിഎഫില്‍നിന്നുമില്ല. അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കാനും വേദനതിന്നാനും കുടുംബാംഗങ്ങളുണ്ടല്ലോ.

മുസ്ളിംലീഗ് നേരിടുന്ന അഗാധമായ പ്രതിസന്ധിയും രക്ഷപ്പെടാനുള്ള വെപ്രാളവുമാണ് ബോംബായി പൊട്ടിയത്. 1993ന് മുമ്പും ലീഗിന് അക്രമവും ബോംബുനിര്‍മാണവുമുണ്ടായിരുന്നു. 93ല്‍ എന്‍ഡിഎഫ് വന്നപ്പോള്‍, ആധുനികരീതിയില്‍ ബോംബുനിര്‍മിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കായി. പകല്‍ ലീഗും രാത്രി എന്‍ഡിഎഫും എന്ന വേര്‍തിരിവുപോലും ഇപ്പോള്‍ ഇല്ലാതാകുന്നു. എസ്ഡിപിഐയായി രൂപാന്തരപ്പെട്ട എന്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ പലപല രാഷ്ട്രീയ പാര്‍ടികളിലും നുഴഞ്ഞുകയറിയിരുന്നു. പലതിലും ആട്ടിന്‍തോലണിഞ്ഞ് തുടരുന്നുമുണ്ട്. എന്നാല്‍, മുസ്ളിംലീഗിനെ അപ്പാടെ ആ ക്യാന്‍സര്‍ ഗ്രസിച്ചിരിക്കുന്നു. അതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നവരും ഉല്‍ക്കണ്ഠപ്പെടുന്നവരും ആ പാര്‍ടിയില്‍ അരുകിലേക്ക് തള്ളപ്പെടുകയാണ്. എന്‍ഡിഎഫ് ഒറ്റയ്ക്ക് വലിയ വിപത്താണെന്നിരിക്കെ, മുസ്ളിംലീഗിന്റെ രാഷ്ട്രീയ സഹായവും പിന്തുണയുംകൂടിയാകുമ്പോള്‍ അതിന്റെ അപകടം ഇരട്ടിക്കുന്നു.

നരിക്കാട്ടേരിയില്‍ ബോംബുപൊട്ടിയ അന്ന് പുലരുംമുമ്പ് കൂത്തുപറമ്പിനടുത്ത് അഞ്ചു പള്ളിക്കുനേരെ അജ്ഞാതരുടെ കല്ലേറുണ്ടായി. അവിടങ്ങളിലെല്ലാം മതസൌഹാര്‍ദം കാത്തുസൂക്ഷിക്കാനും കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനും ജനങ്ങളാകെ രംഗത്തിറങ്ങി. പള്ളിക്കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ വേര്‍തിരിവില്ലാതെ എല്ലാവരും പങ്കുകൊണ്ടു. എന്നാല്‍, കോട്ടയംപൊയിലിലെ പള്ളിയില്‍ അത്തരമൊരു പ്രതിഷേധപ്രകടനം നടത്തുന്നതിനെ എന്‍ഡിഎഫ് എതിര്‍ത്തു. പള്ളിക്കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം; പുറത്തുനിന്നുള്ളവര്‍ ഇങ്ങോട്ടു വരേണ്ട എന്നാണവര്‍ പറഞ്ഞത്. പക്ഷേ, ജനങ്ങളുടെയാകെ പൊതുവികാരത്തിനുമുന്നില്‍ എന്‍ഡിഎഫിന്റെ ആ ഭ്രാന്തന്‍ സമീപനം തള്ളിപ്പോയി. എന്നാല്‍, കൂത്തുപറമ്പ് പട്ടണത്തില്‍ വര്‍ഗീയ മുദ്രാവാക്യങ്ങളും തക്ബീറും മുഴക്കി ഒറ്റയ്ക്ക് പ്രകടനം നടത്തിയാണ് എന്‍ഡിഎഫ് ക്ഷീണം തീര്‍ത്തത്. കിണവക്കല്‍ എന്ന സ്ഥലത്ത് ആ ദൌത്യം മുസ്ളിംലീഗ് ഏറ്റെടുത്തു. അതിലും വിചിത്രമായ കാര്യം, സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൌലവി കണ്ണൂരിലെത്തിയപ്പോള്‍ 'പള്ളി ആക്രമണത്തില്‍ സിപിഎം ഗൂഢാലോചന' കണ്ടെത്തിയതാണ്.

ലീഗിന്റെയും എന്‍ഡിഎഫിന്റെയും കാപട്യപൂര്‍ണമായ സമീപനം ഏതറ്റംവരെ പോകുമെന്ന് ഈ അനുഭവം വ്യക്തമാക്കുന്നു. നരിക്കാട്ടേരിയില്‍ ഒരുതരത്തിലും 'മാര്‍ക്സിസ്റാക്രമണ' കഥ മെനയാന്‍ അവസരം കിട്ടാതെ പോയി. അല്ലെങ്കില്‍, 'അഞ്ച് മുസ്ളിം യുവാക്കളെ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തിയ മാര്‍ക്സിസ്റ് ഭീകരത'യ്ക്കെതിരെ യുഡിഎഫും എന്‍ഡിഎഫും ആഞ്ഞടിച്ചേനെ. ഇത്തരം കഥകള്‍ ഏറെ പറയാനുള്ള മണ്ണാണ് നാദാപുരത്തിന്റേത്. 1982ലും 1991ലും ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത് 'തെങ്ങിന്റെ കുലയ്ക്കും മനുഷ്യന്റെ തലയ്ക്കും' രക്ഷയില്ല എന്ന പ്രചാരണത്തോടെയാണ്. നാദാപുരത്ത് മാര്‍ക്സിസ്റുകാര്‍ കൃഷി നശിപ്പിക്കുന്നു; തലകൊയ്യുന്നു; സ്ത്രീകളെ ആക്രമിക്കുന്നു എന്നായിരുന്നു പ്രചാരണം. നാദാപുരം, മേപ്പയ്യൂര്‍, വടകര തുടങ്ങിയ മണ്ഡലങ്ങളിലൊന്നും അതുകൊണ്ട് പ്രയോജനമുണ്ടാക്കാനായില്ലെങ്കിലും പുറത്ത് ആ കാര്‍ഡ് അന്നവര്‍ വിജയകരമായി വിറ്റു. മുസ്ളിം സഹോദരങ്ങളുടെ മനസ്സില്‍ മാര്‍ക്സിസ്റ് വിരോധം കത്തിച്ചുവിടാന്‍ വലിയൊരളവ് സഹായകമായി ആ നുണക്കഥകള്‍. 2001ലെ തെരഞ്ഞെടുപ്പില്‍ അതാവര്‍ത്തിച്ചു. തെരുവന്‍പറമ്പ് ബലാത്സംഗ കഥ അവതരിപ്പിച്ചു. ആ കള്ളക്കഥയ്ക്ക് സാധുത നല്‍കാന്‍ ബിനു എന്ന ചെറുപ്പക്കാരനെ വെട്ടിയരിഞ്ഞ് കൊന്നു. സംസ്ഥാനമൊട്ടുക്കും തെരുവന്‍പറമ്പിലെ മാനംപോയ യുവതിയെക്കുറിച്ച് കഥകള്‍ പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചു. അതുകഴിഞ്ഞാണ്, കഥാനായികയായി അവതരിപ്പിക്കപ്പെട്ട യുവതിയും ഭര്‍ത്താവും രംഗത്തുവന്ന്, പ്രചരിപ്പിച്ചത് കള്ളക്കഥയാണെന്നും തങ്ങളെ ഉപകരണമാക്കുകയായിരുന്നെന്നും തുറന്നു പറഞ്ഞത്. അതുകൊണ്ടെന്ത്, യുഡിഎഫിനും ലീഗിനും ഭരണം ലാഭം.

തെരുവന്‍പറമ്പ് മോഡല്‍ ആവര്‍ത്തിക്കാനാണ് പുതിയ ബോംബ് വന്നത്. ലീഗിന്റെ നേതൃതലത്തില്‍ പ്രബലവിഭാഗത്തിന് എന്‍ഡിഎഫുമായി അഗാധബന്ധമുണ്ട്. എന്‍ഡിഎഫ് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം; അതിന്റെ പ്രവര്‍ത്തകര്‍ കേസില്‍പ്പെട്ടപ്പോഴെല്ലാം സഹായത്തിന്റെയും സംരക്ഷണത്തിന്റെയും താങ്ങുകൊടുക്കുന്നത് ലീഗാണ്; അതിന്റെ നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. നാട്ടില്‍ യുവതീയുവാക്കള്‍ പ്രണയിച്ചുപോയാല്‍ വാളും ബോംബുമായി സദാചാരപ്പൊലീസാകുന്ന എന്‍ഡിഎഫിന്, കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട നാറുന്ന കഥകള്‍ പ്രതികരിക്കാന്‍തക്ക ഗൌരവമില്ലാത്തതായത് ഈ പരസ്പര സഹകരണത്തിന്റെ ഭാഗംതന്നെ.

നരിക്കാട്ടേരിയില്‍ അഞ്ചുപേരെ കൊന്ന ബോംബുശേഖരം അപ്പോള്‍ പൊട്ടിയില്ലായിരുന്നെങ്കില്‍ ഒരു നാടിനെത്തന്നെ അത് കത്തിച്ചേനേ. സ്ഫോടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നിരവധി പള്ളികള്‍ക്കുനേരെ ആക്രമണമുണ്ടായതിനുപിന്നില്‍ കൃത്യമായ ഗൂഡാലോചനയുടെ ഗന്ധമുണ്ട്. പള്ളികള്‍ ആക്രമിച്ച് അത് മറ്റു മതസ്ഥരെന്നോ, അബ്ദുള്‍ ഖാദര്‍ മൌലവി പറഞ്ഞതുപോലെ മാര്‍ക്സിസ്റുകാരെന്നോ വരുത്തി കലാപത്തിനു തീകൊളുത്താനുള്ള പദ്ധതി, അതിന്റെ മറവില്‍ വര്‍ഗീയ ഏകോപനമുണ്ടാക്കി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള പദ്ധതി. തല്‍ക്കാലം അത് നടക്കാതെ പോയി. അതുകൊണ്ടുതന്നെ, ഒന്നുമറിയാത്ത ഭാവത്തില്‍ എന്‍ഡിഎഫ് 'ലീഗിന്റെ ബോംബു ഫാക്ടറി'യെക്കുറിച്ച് വിമര്‍ശമുന്നയിക്കുന്നു. യഥാര്‍ഥത്തില്‍ ബോംബുഫാക്ടറികള്‍ സംയുക്ത ഉടമയിലുള്ളതാണ്. അവയിലെ വിദഗ്ധ തൊഴിലാളികള്‍ എന്‍ഡിഎഫുകാരാണ്. ഇരുകൂട്ടരുടെയും കൈവശം ഇനിയും പൊട്ടാത്ത ബോംബുശേഖരങ്ങളുണ്ട്. അവയെ സംരക്ഷിക്കാനും ഒളിപ്പിച്ചുവയ്ക്കാനും പ്രയോഗ സജ്ജമാക്കാനുമുള്ള ശ്രമം യുഡിഎഫ് ഒന്നാകെ നടത്തുന്നുമുണ്ട്. ഏതു കെട്ടവഴിയിലൂടെയും ലീഗ് സീറ്റ് സമ്പാദിച്ചില്ലെങ്കില്‍ യുഡിഎഫിന് മാന്യമായി തോല്‍ക്കാന്‍പോലും കഴിയില്ല. അതുകൊണ്ട് ഈ ബോംബിന്റെ യഥാര്‍ഥ ഉത്തരവാദിത്തം യുഡിഎഫ് നേതൃത്വത്തിനുതന്നെയാണ്.

ഐസ്ക്രീം-വ്യാജരേഖ നിര്‍മാണ അഴിമതിക്കേസിലാണ് കുഞ്ഞാലിക്കുട്ടി. ഏഴു കടലില്‍ മുങ്ങിയാലും ആ ദുര്‍ഗന്ധം മാറ്റിയെടുക്കാനാകില്ല. ലീഗ് പ്രസിഡന്റ് ഇ അഹമ്മദിലും ഭീകരബന്ധം ആരോപിക്കപ്പെട്ടിരിക്കുന്നു. താലിബാന്‍ രാഷ്ട്രീയത്തോട് ലീഗ് കാണിക്കുന്ന മമതയും പ്രണയവും കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനുതന്നെ പോറലേല്‍പ്പിക്കും. കാരണം, അതിനായി അവര്‍ വാരിപ്പുണരുന്ന എന്‍ഡിഎഫ് ഒരു വലിയ കൊലയാളി സംഘമാണ്; ക്രിമിനല്‍ കൂട്ടമാണ്്. യുഡിഎഫ് ഇതിനെയെല്ലാം സ്പോണ്‍സര്‍ ചെയ്യുമ്പോള്‍, കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് പ്രതികരിച്ചേ മതിയാകൂ. നാദാപുരത്ത് പൊട്ടിയ ബോംബുശേഖരം കേരളത്തില്‍ ചോരപ്പുഴയൊഴുക്കി വര്‍ഗീയകളിയിലൂടെ അധികാരം പിടിക്കാനുള്ളതാണെന്നു മനസ്സിലാക്കി, അതിനു മുതിരുന്നവരെ ഒറ്റപ്പെടുത്താനുള്ള എല്ലാ അവസരവും പ്രയോജനപ്പെടുന്നതിലേക്ക് മതനിരപേക്ഷ സമൂഹം ഒന്നാകെ ഉയരേണ്ടതുണ്ട്. മുസ്ളിംലീഗിന് വര്‍ഗീയത ഇളക്കിവിട്ട് കൈപ്പിടിയിലൊതുക്കാനോ ഹിന്ദുവര്‍ഗീയ ശക്തികള്‍ക്ക് ന്യൂനപക്ഷവിരുദ്ധ വികാരമുണര്‍ത്തി വാരിയെടുക്കാനോ ഉള്ളതല്ല കേരളത്തിന്റെ ജനവിധി. നേതാവ് പെണ്‍വാണിഭക്കേസില്‍ കുടുങ്ങിയാല്‍ ബോംബുപൊട്ടിച്ചും കലാപമുണ്ടാക്കിയും രക്ഷപ്പെടുത്തിക്കളയാമെന്നു കരുതുന്നവരെ കഴുത്തിന്കുത്തിപ്പിടിച്ച് മാപ്പ് പറയിക്കാനാണ് ഈ തെരഞ്ഞെടുപ്പ് അവസരമാകേണ്ടത്.

Wednesday, September 15, 2010

കള്ളും കള്ളനോട്ടും

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അസൂയാവഹമാംവിധംതന്നെ ജനങ്ങളുടെ അംഗീകാരവും പിന്തുണയും ആര്‍ജിച്ച ഘട്ടമാണ് ഈ ഓണക്കാലം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്‍കൈ നേടിയതിന്റെ അഹന്തയും അമിതാഹ്ളാദവും യുഡിഎഫിന്റെ മുഖത്തുനിന്ന് മാഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉദ്ദേശിച്ച മുന്നേറ്റം ഉണ്ടാകില്ല എന്ന് ആ മുന്നണിയുടെ തലപ്പത്തുതന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നു. "സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത നമ്മളെങ്ങനെ പഞ്ചായത്ത് തെയരഞ്ഞെടുപ്പിനെ നേരിടും'' എന്നാണ് കെ കരുണാകരന്‍ കെപിസിസി നേതൃയോഗത്തില്‍ ചോദിച്ചത്. തമ്മിലടി തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പുതന്നെ വേണ്ടെന്നുവയ്ക്കേണ്ടിവന്നു കോണ്‍ഗ്രസിന്.

ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിനെതിരെ സംഘടിതവും ബഹുമുഖവുമായ ആക്രമണം നടക്കുകയും അത് ഒരുപരിധിവരെ വിജയിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും കൊടിയ വര്‍ഗീയ-ഭീകര സംഘടനയായ എന്‍ഡിഎഫിനെ ഒപ്പം നിര്‍ത്തിയ യുഡിഎഫ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ചൂണ്ടി വര്‍ഗീയത ആരോപിച്ചപ്പോള്‍; പിഡിപി നല്‍കിയ പിന്തുണയെച്ചൊല്ലി കോലാഹലം സൃഷ്ടിച്ചപ്പോള്‍ അതിനെ നിര്‍ലജ്ജം പിന്തുണയ്ക്കാന്‍ ഇന്നാട്ടിലെ മാധ്യമഭൂരിപക്ഷം തയാറായി. ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആ നീക്കങ്ങള്‍ക്ക് കഴിഞ്ഞതിന്റെ ഫലം കൂടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മേല്‍ക്കൈ.

ഇന്ന് വ്യത്യസ്തമാണ് സ്ഥിതി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥ ഇന്നുണ്ട്. രാജ്യമാകെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ നാല്‍പ്പതുശതമാനത്തിലേറെ വിലകുറച്ചാണ് ഇവിടെ നല്‍കിയത്. ജനസംഖ്യയില്‍ പാതിയോളം വരുന്നവര്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കുന്നു. ഇ എം എസ് ഭവനപദ്ധതിയിലൂടെ അഞ്ചുലക്ഷത്തോളം വീടുകള്‍ പണിയുന്നു. ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ചു എന്നു മാത്രമല്ല, കുടിശ്ശികയില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ ഡിഎയും ആനുകൂല്യങ്ങളും കുടിശ്ശിക തീര്‍ത്തുകൊടുത്തു. പിഎസ്സിവഴി 1,25,000 നിയമനം നല്‍കി. ക്രമസമാധാനം ഭദ്രമാണ്. കാര്‍ഷിക കടാശ്വാസനിയമം, നെല്‍കൃഷിക്ക് പലിശരഹിത വായ്പ, നെല്ല് സംഭരണം, പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കല്‍, എസ്എസ്എല്‍സിയുടെ അധിക വിജയം, പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും അധിക ബാച്ചുകളും, ആശുപത്രികളുടെ നവീകരണം, മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍, ആദിവാസികള്‍ക്കും ഇതര പട്ടിക വിഭാഗങ്ങള്‍ക്കും ഭൂമി നല്‍കല്‍-ഇങ്ങനെ നാനാമേഖലയിലെയും നേട്ടങ്ങള്‍ അസംഖ്യം. പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങുമില്ല. വിഴിഞ്ഞം തുറമുഖമടക്കം പുതിയ പദ്ധതികള്‍ വരുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എതിര്‍പ്രചാരണങ്ങള്‍ ഏശുന്നില്ല.

അടുത്ത വര്‍ഷം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുക മാത്രമല്ല, വകുപ്പുവിഭജനംകൂടി നടത്തിയിരുന്നു യുഡിഎഫ്. മാധ്യമ സഹായത്തോടെ ജയിച്ചുകയറാമെന്ന ആ ധാരണ പതുക്കെ മാറിയത്, സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുമാത്രമല്ല. കേന്ദ്ര യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി എടുക്കുന്ന ജനവിരുദ്ധ തീരുമാനങ്ങള്‍, പെട്രോളിയം വിലവര്‍ധന, വിലക്കയറ്റം -ഏറ്റവുമൊടുവില്‍ റബര്‍ ഇറക്കുമതി തീരുമാനം. എല്ലാം യുഡിഎഫിനെതിരായ ജനവികാരം ശക്തിപ്പെടുത്തുന്നതാണ്.

എല്‍ഡിഎഫ് സര്‍ക്കാരിനെയാകട്ടെ കേന്ദ്രസര്‍ക്കാരും മന്ത്രിമാരും അഭിനന്ദിക്കേണ്ടിവരുന്നു. ദേശീയ അവാര്‍ഡുകളും അംഗീകാരങ്ങളും സംസ്ഥാനത്തിന് നല്‍കേണ്ടിവരുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ല എന്ന് യുഡിഎഫ് തിരിച്ചറിയുന്നുണ്ട്.

മുന്‍ യുഡിഎഫ് ഭരണകാലത്ത് 121 വര്‍ഗീയ സംഘട്ടനം ഉണ്ടായി; 18 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ വര്‍ഗീയ സംഘര്‍ഷമില്ല. മതഭീകരതയുടെ ശക്തികള്‍ യുഡിഎഫിന്റെ കൊടിത്തണലിലാണ്. മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞപ്പോഴും അങ്ങനെ ആക്രമിക്കപ്പെട്ട അധ്യാപകനെ വീണ്ടും ശിക്ഷിച്ച് കോളേജില്‍നിന്ന് പുറത്താക്കിയപ്പോഴും പ്രതികരിക്കാന്‍ യുഡിഎഫിന് ശേഷിയില്ല. ഏറ്റവും പ്രതിലോമകരമായ, മനുഷ്യത്വരഹിതമായ ആശയങ്ങളും പ്രവൃത്തിയും കൊണ്ടുനടക്കുന്ന ശക്തികളെ യുഡിഎഫ് സഹായിക്കുന്നു; അവരില്‍നിന്ന് സഹായം സ്വീകരിക്കുന്നു. യുഡിഎഫിലേക്ക് പുതുതായി ജോസഫ് ഗ്രൂപ്പിനെ എത്തിക്കാനും മാണി ഗ്രൂപ്പുമായി ലയിപ്പിക്കാനും കാര്‍മികത്വം വഹിച്ചത് ഏതാനും മതമേലധികാരികളാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗും എന്‍ഡിഎഫും വേര്‍തിരിച്ചറിയാന്‍ പറ്റാത്തവണ്ണം ഒന്നിച്ചാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്നത്. അത് എം കെ മുനീര്‍ തുറന്നു പറയുന്നു; കുഞ്ഞാലിക്കുട്ടി ഒളിപ്പിച്ചുവയ്ക്കുന്നു. ഇങ്ങനെ യുഡിഎഫ് രാഷ്ട്രീയം വര്‍ഗീയതകളുടെ പിടിയിലാണിന്ന്.

എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയ കലാപങ്ങള്‍ കത്തിക്കാന്‍ ആരെയും അനുവദിച്ചില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന ലഭിച്ചയുടനെ കര്‍ക്കശ നടപടിയുണ്ടായി. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയവരെയാകെ പിടികൂടിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യം തുടര്‍ന്നാല്‍ യുഡിഎഫിന് നില്‍ക്കക്കള്ളിയുണ്ടാകില്ല. നേര്‍വഴിയില്‍ രാഷ്ട്രീയമായി എല്‍ഡിഎഫിനെ ചെറുത്തുതോല്‍പ്പിക്കാനാവില്ല.

മലപ്പുറത്തുണ്ടായ വിഷക്കള്ള്ദുരന്തവും കോഴിക്കോട്ടെ കള്ളനോട്ട് കേസും സവിശേഷമായി പരിശോധിക്കപ്പെടേണ്ട പ്രശ്നങ്ങളാകുന്നത് ഈ അവസ്ഥയിലാണ്. അന്യ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും യുഡിഎഫിന്റെ ചില സമുന്നതനേതാക്കള്‍ ഈയിടെ നടത്തിയ സന്ദര്‍ശനങ്ങളും അവിടങ്ങളില്‍ നടന്ന കൂടിക്കാഴ്ചകളും ഇതോട് ചേര്‍ത്തുവച്ച് പരിശോധിക്കേണ്ടതുമുണ്ട്.

മലപ്പുറത്ത് വിഷക്കള്ളു കുടിച്ച് കൂട്ടമരണമുണ്ടായപ്പോള്‍, പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതന്‍ സ്വമേധയാ ഒരു പ്രഖ്യാപനം നടത്തി-35 കൊല്ലമായി നടത്തിവന്ന കള്ളുകച്ചവടം താന്‍ അവസാനിപ്പിക്കുകയാണെന്ന്. അതാകട്ടെ, വയലാര്‍ രവിയുടെ ഉപദേശപ്രകാരമാണെന്നും. ഇത്രയും കൊല്ലം അച്യുതനും കുടുംബവും കള്ളു വിറ്റിട്ടുണ്ട്. വയലാര്‍ രവിയോ മറ്റാരെങ്കിലുമോ അതു നിര്‍ത്താന്‍ ഉപദേശിച്ചിട്ടില്ല. മലപ്പുറത്ത് വിഷക്കള്ളു വിറ്റതിന് അച്യുതനും രവിക്കും എന്തിന് കുറ്റബോധമുണ്ടാകണം? ഇപ്പോള്‍ എക്സൈസ് കമീഷണര്‍ പറയുന്നത്, പാലക്കാട് ജില്ലയിലെ കള്ളുഷാപ്പില്‍ റെയ്ഡ് നടത്തുന്നതിനെതിരെ അച്യുതന്‍ മൂന്നുമാസം മുമ്പ് ഇടപെട്ടിരുന്നുവെന്നാണ്. അച്യുതന്‍ അത് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്കുപോകാതെ തന്നെ കോണ്‍ഗ്രസും വിഷക്കള്ളു ലോബിയും തമ്മിലുള്ള ബന്ധം വ്യക്ത്യമാവുകയാണിവിടെ. കള്ളില്‍ സ്പിരിറ്റ് നേരിയതോതില്‍ ചേര്‍ത്താലൊന്നും കുടിക്കുന്നവര്‍ മരിച്ചുപോകില്ല. മീതൈല്‍ ആള്‍ക്കഹോള്‍ അമിതമായി ചേര്‍ത്താലാണ് അപകടമുണ്ടാവുക. അങ്ങനെ വരണമെങ്കില്‍ അബദ്ധമല്ല, ബോധപൂര്‍വമായ വിഷംചേര്‍ക്കല്‍തന്നെ ഉണ്ടാകണം. സംശയങ്ങള്‍ പലതാണ്. അട്ടിമറിയുടെ സാധ്യതകള്‍ പ്രകടമായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി, എക്സൈസ് മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ആ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യം മറയില്ലാതെ വ്യക്തമായി. സ്വമേധയാ കുറ്റം സമ്മതിച്ച് കള്ളുകച്ചവടം നിര്‍ത്തിയ അച്യുതന്‍ കോണ്‍ഗ്രസിന്റെ ഉന്നതസ്ഥാനത്ത് തുടരുമ്പോള്‍തന്നെയാണ് ഇതെന്നും ഓര്‍ക്കണം.

ഏതു കുറ്റകൃത്യവും തെളിയിക്കാനുള്ള പ്രാഥമികമായ അന്വേഷണം, ആര്‍ക്കാണ് അതുകൊണ്ട് പ്രയോജനം എന്നതാണ്. ഇവിടെ, കള്ളുദുരന്തത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്(അതിന് സാധിക്കുന്നില്ലെങ്കിലും) യുഡിഎഫാണ്. അട്ടിമറിയോ ഈ ദുരന്തം എന്ന അന്വേഷണം അവിടെ തുടങ്ങണം.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് കോഴിക്കോട്ടുനിന്നുള്ള കള്ളനോട്ട് കേസാണ്. ആയിരം രൂപയുടെ പുത്തന്‍ കള്ളനോട്ടുകള്‍ പിടിച്ചതാണ് സംഭവം. മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ ആദ്യം ഡ്രൈവറും പിന്നീട് അഡിഷണല്‍ പിഎയുമായിരുന്ന; അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ താമസിക്കാറുള്ള വിശ്വസ്തന്‍ നിസാറാണ് പണം കോഴിക്കോട്ട് എത്തിച്ചത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു. കള്ളനോട്ട് വന്‍തോതില്‍ വന്നുവെന്നും അതില്‍ ആയിരത്തിന്റെ ഒമ്പതുനോട്ടാണ് പിടിക്കപ്പെട്ടതെന്നുമാണ് വാര്‍ത്ത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒഴുക്കാനുള്ളതാണ് ഈ കള്ളനോട്ടെന്നാണ് ഒരു നിഗമനം. പണംകൊടുത്ത് വോട്ടുവാങ്ങുന്നതും തെരഞ്ഞെടുപ്പുകളില്‍ വന്‍തോതില്‍ പണം ഒഴുക്കുന്നതും യുഡിഎഫിന്റെ; വിശിഷ്യ മുസ്ളിം ലീഗിന്റെ പതിവാണ്. കള്ളപ്പണം മാത്രമല്ല കള്ളനോട്ടും വന്നിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വിവരമാണ്.

രാജ്യദ്രോഹം നടത്തിയും തെരഞ്ഞെടുപ്പു ജയിക്കാനുള്ള യുഡിഎഫിന്റെ പടയോട്ടത്തില്‍ കള്ളനോട്ടും ആയുധമാകുന്നുവോ? കള്ളും കള്ളനോട്ടുംകൊണ്ട് എല്‍ഡിഎഫിനെതിരെ കളിക്കുകയാണ് യുഡിഎഫ്. ഇത് നിസ്സാരപ്രശ്നമല്ല. ഇതിനോട് ശക്തമായ പ്രതികരണങ്ങള്‍തന്നെ ഉണ്ടായില്ലെങ്കില്‍ വലിയ അപകടത്തിലാവും നാട് ചെന്നു വീഴുക. ഇത്തരം പ്രശ്നങ്ങളോട് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ എടുക്കുന്ന നിസ്സംഗ സമീപനംതന്നെ അവയുടെ രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. നീതിമാനായ ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട എക്സൈസ് കമീഷണര്‍ സുബ്ബയ്യ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതനെ തൊട്ടുകാട്ടിയപ്പോള്‍, അക്കാര്യം തുറന്നെഴുതാന്‍ ഈ മാന്യമാധ്യമങ്ങള്‍ തയ്യാറാകാത്തതു മാത്രം ഉദാഹരണമായെടുക്കുക. തറനിലവാരത്തിലും താഴുകയാണ്-യുഡിഎഫും ചില മാധ്യമങ്ങളും. ഇത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അജന്‍ഡയല്ലാതെ മറ്റെന്ത്?

Thursday, July 22, 2010

ജമാ‍ അത്തിന്റെ നുണഭക്ഷണം

മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും സൌഹാര്‍ദത്തിന്റെയും മുന്‍കൈകളോട് സംഘപരിവാര്‍ അസഹിഷ്ണുത കാണിച്ചിട്ടേയുള്ളൂ. മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നവരെ അവര്‍ 'കപട മതേതരവാദികള്‍' എന്നു വിളിച്ചു. സംഘപരിവാറിന്റെ കടുത്ത ശത്രുക്കളുടെ പട്ടികയിലായി മതനിരപേക്ഷ ശക്തികളുടെ സ്ഥാനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരുടെ ജീവരക്തം പുരണ്ടത് ആര്‍എസ്എസിന്റെ കൊലക്കത്തികളിലാണ്. കോണ്‍ഗ്രസും മുസ്ളിം ലീഗും ആര്‍എസ്എസുമായി പ്രണയകാലം കൊണ്ടാടുമ്പോഴും മതനിരപേക്ഷതയ്ക്കുവേണ്ടി ജീവന്‍കൊടുത്തു പോരാടുന്നവര്‍ കമ്യൂണിസ്റുകാരാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ മതാടിസ്ഥാനത്തിലുള്ള കക്ഷികളെ സ്വീകരിക്കാതെ വലിയതോതില്‍ ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്തിയത്. മതമേലധ്യക്ഷന്മാരുടെയും വര്‍ഗീയക്കോമരങ്ങളുടെയും തീട്ടൂരങ്ങള്‍ക്കുപിന്നിലാണ് കേരളത്തിലെ വിശ്വാസികളാകെ അണിനിരന്നതെങ്കില്‍ ഇവിടെ ആറുവട്ടം കമ്യൂണിസ്റുകാരുടെ നേതൃത്വത്തില്‍ സര്‍ക്കാരുകളുണ്ടാകുമായിരുന്നില്ല.

ന്യൂനപക്ഷ സമുദായങ്ങളിലെ സാധാരണ ജനങ്ങളുടെ പിന്തുണ ഇടതുപക്ഷത്തിന് ഒരിക്കലും ലഭിക്കരുത് എന്ന ലക്ഷ്യത്തോടെ നിരന്തരമായി നുണകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റുകാര്‍ സ്ത്രീകളെ പൊതുസ്വത്താക്കുന്നവരാണ് എന്നതുമുതല്‍, വിശ്വാസികളെ സ്വതന്ത്രവേഷം കെട്ടിച്ച് വിദഗ്ധമായി കെണിയില്‍ പെടുത്തുന്നവരാണെന്ന ഇപ്പോഴത്തെ ഇടയലേഖനംവരെ. അക്കൂട്ടത്തിലൊന്നായിരുന്നു, 'ബാബറിമസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം തീര്‍ക്കണം. ഇ എം എസ്' എന്ന മാതൃഭൂമി വാര്‍ത്ത. ബാബറി മസ്ജിദ് സംരക്ഷിക്കുന്നതിന് അറച്ചു നില്‍ക്കുകയും സംഘപരിവാറിന് ഒത്താശചെയ്യുന്ന കോണ്‍ഗ്രസിന് കൂട്ടുകിടന്ന് അധികാരം നുണയുകയുമായിരുന്നു മുസ്ളിം ലീഗ്. ആ സമയത്താണ് സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസിന്റെ പ്രസംഗത്തിലേതെന്ന നാട്യത്തില്‍ മാതൃഭൂമി പച്ചക്കള്ളം എഴുതിയത്. മറ്റൊരു പത്രവും ഇത്തരമൊരു പ്രസംഗം കേട്ടില്ല. റിപ്പോര്‍ട്ടുചെയ്തുമില്ല.

അടുത്ത ദിവസംതന്നെ ഇ എം എസിന്റെ മറുപടിയടക്കം ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതോടെ വ്യാജ വാര്‍ത്താ സ്രഷ്ടാക്കള്‍ മിണ്ടാതായി. പക്ഷേ, പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പായി ഇ എം എസിന്റെ പ്രസംഗം വ്യാജമായി നിര്‍മിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഫോട്ടോകോപ്പി മുസ്ളിം സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവന്നു. ബാബറി മസ്ജിദ് പൊളിക്കാന്‍ പറഞ്ഞവരാണ് മാര്‍ക്സിസ്റുകാര്‍ എന്ന പ്രചാരണം നടത്തി. ബാബറി മസ്ജിദ് പ്രശ്നത്തില്‍ സിപിഐ എം എടുത്ത നിലപാടുകളുടെ ദാര്‍ഢ്യവും വ്യക്തതയും ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തതാണ് എന്നതുകൊണ്ട്, ഈ വ്യാജ പ്രചാരകര്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒടുവിലൊടുവില്‍ അവര്‍ അത് ഭാഗികമായെങ്കിലും ഉപേക്ഷിച്ചു.

മുനപോയ ആ ആയുധവുമായി പക്ഷേ, ഇപ്പോള്‍ ലജ്ജയില്ലാതെ രംഗത്തെത്തിയിരിക്കുന്നത് ജമാ അത്തെ ഇസ്ളാമിയാണ്. ആ സംഘടനയുടെ പ്രസിദ്ധീകരണമായ മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 ജൂലൈ 12ന്റെ ലക്കത്തിന്റെ മുഖചിത്രംതന്നെ ഇ എം എസിന്റെ പ്രസംഗം വ്യാജമായി പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ പഴയതാളാണ്. അതിന് 'ഒന്നുകില്‍ ന്യൂനപക്ഷത്തിന്റെ നെഞ്ചത്ത്, അല്ലെങ്കില്‍...' എന്ന അടിക്കുറിപ്പും. ജമാഅത്തെ എന്ന മത-പ്രാകൃത സംഘടനയുടെ ഉള്ളുകള്ളികള്‍ കേരളത്തില്‍ ചര്‍ച്ചചെയ്യുമ്പോള്‍, ശക്തമായി നിലപാടു വ്യക്തമാക്കിയ സിപിഐ എമ്മിനെ മുസ്ളിം വിരോധികളായി ചിത്രീകരിക്കാനുള്ള തുടര്‍പുറപ്പാട്. ലീഗുകാര്‍ വികാരം ജനിപ്പിച്ച് വോട്ടുതട്ടാന്‍ ഉപയോഗിച്ച മൂന്നാംകിട തന്ത്രത്തിന്റെ ആവര്‍ത്തനം. 1987 ജനുവരി 15ന്റെ ദേശാഭിമാനിയില്‍ ഇ എം എസിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം നല്‍കിയിട്ടുണ്ട്. ഇ എം എസ് യോഗത്തില്‍ പ്രസംഗിച്ചത് എന്തെന്നും മാതൃഭൂമി ലേഖകന്‍ ഭാവനയില്‍നിന്ന് എഴുതിയത് എന്തെന്നും അന്നത്തെ പത്ര കട്ടിങ് സഹിതം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

ഇസ്ളാം സത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ജമാ അത്തെ ഇസ്ളാമി ഇവിടെ നുണകള്‍ ഭക്ഷിച്ച് ജീവിക്കുന്നു.

പറയാത്തത്

കൊച്ചി: "ബാബ്റി മസ്ജിദ് പൊളിച്ചുമാറ്റണം എന്ന് ഇ എം എസ്'' എന്ന തലക്കെട്ടില്‍ ഇന്നത്തെ (ജനുവരി 14ന്റെ) മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താശകലവും ആകാശവാണിയുടെ പ്രക്ഷേപണവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് കമ്യൂണിസ്റ് (മാര്‍ക്സിസ്റ്) പാര്‍ടി ജനറല്‍ സെക്രട്ടറി ഇ എം എസ് ഇന്നിവിടെ പറഞ്ഞു.

ഇന്നലെ (13ന്) തിരൂരില്‍ ഞാന്‍ ചെയ്ത പ്രസംഗം "റിപ്പോര്‍ട്ടു ചെയ്തു''വെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു പ്രസ്താവനയും താന്‍ ചെയ്തിട്ടില്ല.നേരേമറിച്ച് രാമജന്മഭൂമിയെന്ന പേരില്‍ ഹൈന്ദവ ബഹുജനങ്ങളെയും ബാബ്റി മസ്ജിദ് എന്ന പേരില്‍ മുസ്ളീം ബഹുജനങ്ങളെയും തമ്മിലടിപ്പിക്കരുതെന്ന് ഇരുവിഭാഗങ്ങളിലുംപെട്ട പ്രമാണിമാരോട് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തത്. മാത്രമല്ല, മലപ്പുറം ജില്ലയില്‍പെട്ട ഏലംകുളം, പൊന്നാനി എന്നീ രണ്ടു സ്ഥലങ്ങളില്‍ കൂടി ഇതേ അഭ്യര്‍ഥന ഇന്നലെ താന്‍ നടത്തിയിരുന്നു. മൂന്നിടത്തെയും പ്രസംഗങ്ങള്‍ കേട്ടവര്‍ക്ക് അതറിയാം.ദൂരെ കിടക്കുന്ന അയോധ്യയില്‍ മാത്രമല്ല മലപ്പുറം ജില്ലയില്‍തന്നെ അടുത്തുള്ള സ്ഥലങ്ങളിലും ഒരു വിഭാഗക്കാര്‍ ക്ഷേത്രത്തിന്റെയും മറ്റൊരു വിഭാഗക്കാര്‍ പള്ളിയുടെയും പേരില്‍ ജനങ്ങളെ ഇളക്കിവിടുന്നുണ്ടെന്ന് ഇ എം എസ് തുടര്‍ന്നുപറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തില്‍ വോട്ടുപിടിത്ത ശ്രമത്തിന്റെ ഭാഗമായി ഇത്തരം സംഭവങ്ങള്‍ കരുതിക്കൂട്ടി ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ മതനിരപേക്ഷതയില്‍ താല്‍പ്പര്യമുള്ള എല്ലാ ജനാധിപത്യവാദികളും മുന്നോട്ടുവരേണ്ടതാണ്.

അതിനുള്ള അഭ്യര്‍ത്ഥന നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന താന്‍ ഏതെങ്കിലുമൊരു ക്ഷേത്രമോ പള്ളിയോ പൊളിച്ചുമാറ്റണമെന്ന് പറഞ്ഞതായി 'റിപ്പോര്‍ട്ട്' ചെയ്തവരുടെ ഉദ്ദേശ്യം വ്യക്തമാണ്: പള്ളികള്‍ പൊളിച്ചു മാറ്റുകയെന്ന തങ്ങളുടെ ഹൈന്ദവ - വര്‍ഗീയ ആവശ്യത്തിന് തന്റെ കൂടെ പിന്തുണയുണ്ടെന്നു വരുത്തുക, കമ്യൂണിസ്റ് (മാര്‍ക്സിസ്റ്) പാര്‍ടിയെ ഹൈന്ദവ വര്‍ഗീയവാദിയായി ചിത്രീകരിക്കുക, താന്‍ ചെയ്ത പ്രസംഗം സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്താല്‍ അതു നടക്കുകയില്ല. പച്ചക്കള്ളംമാത്രമേ അതിനു സഹായിക്കൂ - ഇ എം എസ് പറഞ്ഞു.

( എം എസ് മലപ്പുറം ജില്ലയിലെ ചെറുകര, തിരൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗങ്ങളിലെ ബാബ്റി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം സംബന്ധിച്ച പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു.)

പറഞ്ഞത്

മലപ്പുറം: ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ? സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസ് ചെറുകര, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ചേര്‍ന്ന പാര്‍ടി പൊതുയോഗങ്ങളില്‍ ഈ ചോദ്യം ഉന്നയിച്ചു.
സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്. ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം.

നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന്‍ ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ?

മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല - ഇ എം എസ് പറഞ്ഞു.

പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി. എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തര്‍ക്കം. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സേട്ടും ആര്‍എസ്എസും ശ്രമിക്കുന്നത് - ഇ എം എസ് പറഞ്ഞു.

പൊന്നാനിയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ ഇ കെ ഇമ്പിച്ചിബാവ അധ്യക്ഷനായിരുന്നു. കെ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

Monday, July 14, 2008

തറവാട്ട്‌ സ്വത്ത്

ലീഗിന്റെ തറവാട്ടുസ്വത്ത്
ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് എന്നാല്‍ 'ഇഷ്ടംപോലെ ഉണ്ടാക്കുകയും മുക്കുകയുംചെയ്യുന്ന ലീഗാ'ണെന്ന് മലപ്പുറത്തെ ചില രസികന്മാര്‍ പറയാറുണ്ട്. ബ്രിട്ടീഷുകാര്‍ കപ്പല്‍കയറിയതിന്റെ പിറ്റേക്കൊല്ലം മദിരാശിയിലെ രാജാജിഹാളില്‍ പിറന്നുവീണ കുഞ്ഞിന്റെ റിട്ടയര്‍മെന്റ് പ്രായത്തിനുശേഷമുള്ള ശുഷ്കിച്ച രൂപമാണ് ഇന്നത്തെ 'കുഞ്ഞാലിക്കുട്ടി ലീഗ്'.പത്തറുപതുകൊല്ലം കൊണ്ട് ലീഗിനുവന്നുപെട്ട പരിണാമത്തെക്കുറിച്ചും രസികന്‍ കഥയുണ്ട്. ആദ്യകാലത്ത് ലീഗിന്റെ നേതാക്കന്മാരും അണികളും ഒരുപോലെയായിരുന്നു. സമുദായതാല്‍പര്യാര്‍ഥം മറ്റൊന്നും ചിന്തിക്കാതെ പാഞ്ഞുനടന്നവര്‍. പതുക്കെ നേതാക്കള്‍ അണികളേക്കാള്‍വിവരമുള്ളവരായി. അവര്‍ക്ക് ബിരിയാണി, മട്ടന്‍ ചാപ്സ്, ചുട്ടപത്തിരി, ആവോലി പൊള്ളിച്ചത് തുടങ്ങിയവയുടെ രുചി ഇഷ്ടമായിത്തുടങ്ങി. അണികള്‍ അധ്വാനിക്കുക, അണിചേരുക -നേതാക്കള്‍ അധികാരികളാവുക എന്നതായി ലീഗിന്റെ വളര്‍ച്ചാ ഫോര്‍മുല. നേതാക്കള്‍ പറയും; അനുയായികള്‍ അനുസരിക്കും. ഇന്ന് സൂര്യന്‍ അസ്തമിക്കില്ലെന്നു പറഞ്ഞാല്‍ 'അങ്ങനെതന്നെ'. മരം വെട്ടിയാല്‍ മഴ പെയ്യില്ലെങ്കില്‍ കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നത് എന്ന് നേതാവു ചോദിച്ചാല്‍ അണികള്‍ 'ബലേ ഭേഷ്' പറയും. നെഹ്റു വച്ചത് തുര്‍ക്കിത്തൊപ്പിയല്ലേ എന്നുചോദിച്ചാല്‍ 'തന്നെ, തന്നെ'യെന്നുത്തരം.വിവരക്കൂടുതലുള്ള നേതാക്കള്‍ പ്രമാണിമാരും പ്രമാണിമാര്‍ നേതാക്കളുമായി. കച്ചവടത്തിന് ലൈസന്‍സൊപ്പിക്കല്‍, വന്‍കിട ലോണുകള്‍ തരപ്പെടുത്തല്‍, വ്യവസായത്തിന് ഭൂമി കച്ചവടമാക്കല്‍, നികുതിയിളവുകൊടുക്കല്‍, തോട്ടം വാങ്ങിക്കൂട്ടല്‍ തുടങ്ങിയവയായി ലീഗിന്റെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനം. അങ്ങനെയുള്ള പണിയില്ലാത്തപ്പോള്‍ സ്വര്‍ണക്കട ഉദ്ഘാടനത്തിനു പോകും. തിരിച്ചുവരുമ്പോള്‍ പത്തുപവന്റെ ഉരുപ്പടി പൊതിഞ്ഞു കൈയില്‍ കിട്ടും. ഇടയ്ക്കൊന്ന് ദുബായില്‍ചെന്ന് ബെല്ലി ഡാന്‍സ് കാണുക, സ്വീകരണങ്ങള്‍ സംഘടിപ്പിക്കുക, ചില ഗസ്റ്റ് ഹൌസുകളില്‍ വെറുതെ താമസിക്കുക, ഫ്രൂട്ട് സലാഡ്, ഫലൂദ, ഐസ്ക്രീം തുടങ്ങിയ മാധുര്യങ്ങള്‍ സേവിക്കുക തുടങ്ങിയ കലാപരിപാടികള്‍ ഇതിനു പുറമെയാണ്. അതിനെന്തെങ്കിലും തട്ടുകേടുവരുമ്പോള്‍ സമുദായത്തിന്റെ പേരുവിളിച്ച് കരയും. നിലവിളികേട്ട് അനുയായികള്‍ തെരുവിലിറങ്ങും.നേതാവിന്റെ നടപടിദോഷം പൊലീസ് കേസായാലും നാണക്കേടായാലും അഴിമതിക്കുറ്റം പിടിക്കപ്പെട്ടാലും കൊടിയുംപിടിച്ച് നിരത്തിലിറങ്ങി നല്ല തല്ല് പാട്ടത്തിനെടുക്കാന്‍ അണികള്‍ സദാ തയ്യാര്‍. പള്ളി പൊളി, കൊലപാതകം, അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷപീഡനം, സംഘപരിവാര്‍ എന്നിങ്ങനെയുള്ള വേണ്ടാതീനങ്ങളെക്കുറിച്ചൊന്നും നേതാക്കള്‍ സംസാരിക്കില്ല; അണികള്‍ അറിയുകയുമില്ല. കൊയ്ത്തുകഴിഞ്ഞ പാടത്തില്‍ താറാക്കൂട്ടത്തെ നയിക്കുമ്പോലെ, സമുദായ വികാരം എന്നൊരു കമ്പുമെടുത്ത് അണികളെ അങ്ങനെ നയിച്ചു.ഇതിനിടയില്‍ വിവരക്കൂടുതലുള്ള നേതാക്കളില്‍ ചിലര്‍ ഇടംതിരിഞ്ഞ് പിരിഞ്ഞു. ആദ്യം സുലൈമാന്‍ സേട്ട് എന്നൊരു പരദേശി. പള്ളി പൊളിയുന്നതും നാട്ടിലാകെ കൊല്ലും കൊലയും നടക്കുന്നതും സഹിക്കാതെ സേട്ട് പൊട്ടിത്തെറിച്ചു. നരസിംഹറാവു എന്നൊരു പഹയനാണ് അതിനെല്ലാം നേതൃത്വം നല്‍കുന്നതെന്നും റാവു പിടിച്ചത് കോണ്‍ഗ്രസിന്റെ കൊടിയാണെന്നും സേട്ട് പറഞ്ഞുനോക്കി. ഉള്ളതുപറയുമ്പോള്‍ കള്ളിക്ക് തുള്ളാട്ടം വന്നു. എന്ത് സേട്ട്, എന്ത് പള്ളി. സേട്ട് സേട്ടിന്റെ പാട്ടിന് പോട്ടെ; ഞങ്ങള്‍ ഭരിക്കട്ടെ എന്നായി നാട്ടിലെ ലീഗ്. സമുദായത്തിനുവേണ്ടി അധ്വാനിച്ചതിന്റെ കൂലി നന്ദികേടിന്റെ രൂപത്തില്‍ കൈപ്പറ്റി പാവം സേട്ട് പടിയിറങ്ങി. സേട്ടിനു പകരം അതിലും വലിയ തൊപ്പിയിട്ട ബനാത്ത്‌വാല വന്നു. ആ ബനാത്ത്‌വാലയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് തട്ടി.ഇതൊക്കെ നടക്കുമ്പോള്‍ ലീഗിന്റെ അണികളില്‍ വന്ന പരിണാമം, അവര്‍ക്ക് നേതാക്കളെപ്പോലെ 'വിവരം വച്ചു' എന്നതാണ്. വിവരമുള്ള അണികള്‍ നേതാക്കളെ ശിക്ഷിച്ചപ്പോള്‍ ലീഗ് ജേക്കബിന്റെ പാര്‍ടിയുടെ കോലത്തിലായി. നിരാഹാരസമരം നാട്ടുകാരെ അറിയിക്കാന്‍ അവഗണനവിരുദ്ധ മാര്‍ച്ച് നടത്തേണ്ട അവസ്ഥ. മഞ്ചേരിയിലും കുറ്റിപ്പുറത്തും തോറ്റ നേതാക്കള്‍ വച്ച തൊപ്പി തുര്‍ക്കിയില്‍നിന്നു വന്നതോ ദുബായില്‍നിന്നു വന്നതോ എന്ന് തിട്ടമില്ല ഇന്നും. മരിക്കുന്നതിന് അരമണിക്കൂര്‍മുമ്പ് ബനാത്ത്‌വാല പറഞ്ഞത്, കോണ്‍ഗ്രസുമായും അതിന്റെ അമേരിക്കന്‍ പ്രേമവുമായും ആണവക്കരാറുമായും ലീഗിന് സന്ധി വേണ്ട എന്നാണ്. മരിച്ച നേതാവിന്റെ ഒസ്യത്തുപോലും വിഴുങ്ങിക്കളഞ്ഞു നാടന്‍ലീഗ്. അമേരിക്കയെക്കുറിച്ച് മിണ്ടരുത്, ആയതിനാല്‍ നമുക്ക് പാഠപുസ്തകത്തെക്കുറിച്ച് സംസാരിക്കാം എന്നായി അവര്‍. നല്ല ഇരുട്ടത്ത് ഇല്ലാത്ത കരിമ്പൂച്ചയെത്തപ്പി നേതാക്കള്‍ ഇറങ്ങി. അണികളില്‍ കുറെ വിവരമില്ലാത്തവര്‍ പുസ്തകം കത്തിച്ചു.പക്ഷേ, മഹാഭൂരിപക്ഷം അണികള്‍ക്കും ഇപ്പോള്‍ നേതാക്കളേക്കാള്‍ വിവരം വന്നിട്ടുണ്ട്. അതാണ് ലീഗിന്റെ അവസാനത്തെ പരിണാമം. അണികള്‍ സമരത്തിനുമില്ല, പള്ളിയില്‍ രാഷ്ട്രീയം കളിക്കാനുള്ള പരിപാടിക്കുമില്ല. തല്‍ക്കാലം ചില സംഘടനകളെ ഒന്നിച്ചുനിര്‍ത്തി ഒരു രാഷ്ട്രീയ രക്ഷപ്പെടല്‍ നടത്താമെന്ന നേതാക്കളുടെ പദ്ധതിയും അണികള്‍ പൊളിച്ചിരിക്കുന്നു. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കാക്ക കൊണ്ടുപോയി. ഇനി ലീഗ് നേതാക്കള്‍ക്ക് അണികളുടെ വേഷവും കെട്ടാം. അതല്ലെങ്കില്‍ കോട്ടപ്പുറം മൈതാനിയില്‍ കയറിനിന്ന് കാറ്റിനോടും മരങ്ങളോടും പ്രസംഗിക്കാം; കൊതിതീരുവോളം. ഇപ്പോള്‍ കൈയിലുള്ളതാണ് ലീഗ് നേതാക്കളുടെ തറവാട്ടു സ്വത്ത്. ചിലര്‍ ആ അമൂല്യസ്വത്തിനെ ഉളുപ്പില്ലായ്മയെന്നും വിളിക്കും. തൂക്കി വിറ്റാല്‍ നല്ല വിലയാണ്.***ഭര്‍ത്താവ് പ്രസവിച്ച വാര്‍ത്ത കൌതുകമുള്ളതാണ്. പ്രസവിച്ച ഭര്‍ത്താവ് പക്ഷേ പൂര്‍വാശ്രമത്തില്‍ സുന്ദരിയായിരുന്നു. ശസ്ത്രക്രിയ നടത്തി പുറമേക്ക് സുന്ദരനായതാണ്. അകത്ത് ഗര്‍ഭപാത്രവും സ്ത്രൈണതയുമുണ്ട്. ഒരു സ്ത്രീയുടെ സാധാരണ പ്രസവത്തില്‍ കവിഞ്ഞ അത്ഭുതമൊന്നും നടന്നിട്ടില്ലെങ്കിലും സംഗതി വലിയ വാര്‍ത്തയായി. ഇങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന എത്രയെത്ര മിടുക്കന്മാരും മിടുക്കികളുമുണ്ടെന്നോ. ഏഴാംക്ലാസിലെ സാമൂഹ്യ പാഠപുസ്തകം ഡല്‍ഹിയിലെ വിദഗ്ധരെ കാണിക്കാന്‍ ഇംഗ്ലീഷിലാക്കി കൊണ്ടുപോയപ്പോള്‍, ഇംഗ്ലീഷ് പതിപ്പില്‍ 'കുത്തും കോമയുമില്ലെന്ന് ' ഒന്നാംപേജ് വാര്‍ത്തയെഴുതിയ മുതുമുത്തശ്ശി പത്രത്തെ കണ്ടില്ലേ. വാര്‍ത്ത ഉണ്ടാകാന്‍ പ്രത്യേകിച്ച് സംഭവങ്ങളൊന്നും വേണ്ട. ഈയിടെ നമ്മുടെ നാട്ടിലെ പ്രധാനപത്രത്തിലെല്ലാം വന്ന ഒരു വാര്‍ത്ത, നാസി തടവറകളില്‍ പന്തീരായിരം ജൂതരെ കൊന്നൊടുക്കിയ യുദ്ധഭീകരന്‍ ജോഹന്‍ ബാച്ച് കര്‍ണാടക -ഗോവ അതിര്‍ത്തിയില്‍ പിടിയിലായി എന്നതായിരുന്നു. ബര്‍ലിനിലെ ചാന്‍സലറുടെ എസ്ഐസി എന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രസ് ഓഫീസര്‍ ഹമ്മന്‍ സ്മിത്ത് പത്രമോഫീസുകളിലേക്കയച്ച ഇ- മെയിലുകളിലൂടെയാണ് വാര്‍ത്ത ലോകമറിഞ്ഞത്. 'മര്‍ഷക ടികാഷ് വാനാബ്' എന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ അധിപനായിരുന്നു ജോഹന്‍ ബാച്ചെന്നും ഗോവയില്‍ ഇസ്രയേലി ദമ്പതികളാണ് ജോഹനെ കണ്ടെത്തിയതെന്നും ഇ-മെയില്‍ സന്ദേശത്തിലുണ്ട്. കിട്ടിയതുവച്ച് വമ്പന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടു. മോഷ്ടിച്ച പിയാനോയെക്കുറിച്ച്, ജോഹന്റെ കൊലപാതകശൈലിയെക്കുറിച്ച്, അയാളെ ജര്‍മനിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയതിനെക്കുറിച്ച്, അയാളും ഹിറ്റ്ലറുമായുള്ള ബന്ധത്തെക്കുറിച്ച്....ജനം അമ്പരന്നു. പിറ്റേന്ന് വാര്‍ത്തയുടെ ബാക്കിതേടി ചില പത്രലേഖകര്‍ പോയി. അപ്പോഴാണറിയുന്നത്, ഹമ്മന്‍ സ്മിത്ത് എന്നൊരു പ്രസ് സെക്രട്ടറിയില്ല, 'മര്‍ഷക ടികാഷ് വാനാബ്'എന്നൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പോ ജോഹന്‍ ബാച്ച് എന്നൊരു കമാന്‍ഡറോ ഇല്ല എന്നൊക്കെ. ഏതോ വിരുതന്‍ പറ്റിച്ച ഇ-മെയില്‍ പണിയില്‍ നമ്മുടെ ഒന്നാംകിട മാധ്യമങ്ങളെല്ലാം കുടുങ്ങിപ്പോയി. കിട്ടിയതുവച്ചാണ് കോത പാട്ടുപാടിയത്.ഇക്കഥ വായിച്ചപ്പോഴാണ് നമ്മുടെ പഴയ മാധ്യമ സിന്‍ഡിക്കറ്റിനെ ഓര്‍മ വന്നത്. മൂന്നുപെഗ് കാലിയാകുമ്പോഴേക്കും മാര്‍ക്സിസ്റ്റ് പാര്‍ടിയെ കുപ്പിയിലിറക്കുന്ന വാര്‍ത്തകള്‍ പടച്ചുവിട്ട ആ മാധ്യമ സിന്‍ഡിക്കറ്റ് ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും അതിന്റെ അന്തര്‍ദേശീയ പതിപ്പുകള്‍ സജീവമാണ്. ഒരേ വ്യാജവാര്‍ത്ത എല്ലാ പത്രത്തിലും അച്ചടിച്ചുകാണാന്‍ ഇനി ഇ- മെയില്‍ മതി.***മാധ്യമ സിന്‍ഡിക്കറ്റിന്റെ എല്ലും നഖവുമെല്ലാം അങ്ങിങ്ങ് അഴുകാതെ അവശേഷിക്കുന്നുണ്ട്. മാധ്യമം എന്ന പത്രത്തില്‍ ഒന്നാം പുറത്ത് വന്ന ഒരു വാര്‍ത്ത അങ്ങനെയൊരവശിഷ്ടമാണ്. കണ്ണൂര്‍ ലോക്‍സഭാ നിയോജക മണ്ഡലത്തില്‍ സിപിഐ എം നിര്‍ത്താന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥി ഇ പി ജയരാജനാകുമെന്ന പ്രവചനവും അതിന്റെ മറവില്‍ അദ്ദേഹത്തിനെതിരായ ശകാരവര്‍ഷവുമായാണ് മാധ്യമം 'അടവുകള്‍ ഒരുമുഴം മുമ്പേ' എറിയുന്നത്. അഥവാ ഇ പി സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ പറഞ്ഞുനടക്കാന്‍ കുറെ നുണകള്‍ മാധ്യമം യുഡിഎഫിന് സൌജന്യമായി നല്‍കുകയാണ്. പൊലീസിന്റെയും രാഷ്ട്രീയ ശത്രുക്കളുടെയും നിരന്തരമായ ആക്രമണമേറ്റുവാങ്ങിയതിന്റെ പരിക്കുകളും എന്തിന്, ഒരു വെടിയുണ്ട തന്നെയും ശരീരത്തില്‍ പേറി അവിശ്രമം പൊതുപ്രവര്‍ത്തനം നടത്തുന്ന ഇ പി ജയരാജനെ 'വിപ്ലവ കോടിപതി' എന്ന് കളിയാക്കുകയാണ് മാധ്യമം ലേഖകന്‍. ദേശാഭിമാനി പ്രചാരണത്തിനും സംഘാടനത്തിനുമായി ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിച്ച് അദ്ദേഹം നടത്തുന്ന പര്യടനം 'പണം സ്വരൂപിക്കാനുള്ള'താക്കിയിട്ടുണ്ട് പത്രം. ഇതാണ് രീതി. അയല്‍വാസി ഒരു ദരിദ്രവാസിയാണെന്ന് ഒരസൂയക്കാരന്‍ ചെവിയില്‍ പറഞ്ഞാല്‍ ദാരിദ്ര്യത്തെക്കുറിച്ച് സചിത്ര ഫീച്ചറെഴുതിക്കളയുന്ന വമ്പന്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ല ഇന്നും. മാധ്യമം പറഞ്ഞിട്ടുവേണമല്ലോ ഇ പി ജയരാജനെ ജനങ്ങള്‍ അറിയാന്‍!***പാഴായ (മുന്‍) കമ്യൂണിസ്റ്റ് അഴുകിയ കമ്യൂണിസ്റ്റാണെന്ന് പറയാറുണ്ട്. അത് ശരിയാണോ, കമ്യൂണിസത്തിന്റെ നന്മ അല്‍പ്പമെങ്കിലും അവരില്‍ ശേഷിക്കില്ലേ എന്ന് ശതമന്യുവിന് കുറെനാളായി കലശലായ സംശയമാണ്. പാഠപുസ്തക വിവാദത്തില്‍ യുഡിഎഫ് പക്ഷത്തുനിന്ന് ഒറ്റപ്പെട്ട ചില ശബ്ദങ്ങളുയര്‍ന്നപ്പോള്‍ ആ സംശയം പിന്നെയും കനത്തു. ശരിയായ നിലപാടിലേക്ക് ആരുവന്നാലും അതിനെ അംഗീകരിക്കുന്ന പാര്‍ടിയാണ് സിപിഐ എം എന്ന് ബദല്‍രേഖക്കാലത്ത് ഇ എം എസ് പറയുന്നത് ശതമന്യു കേട്ടിട്ടുണ്ട്. കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദനാ...