Friday, October 29, 2010

വര്‍ഗീയതയുടെ 'തരംഗം'

ജില്ലകളെയും പ്രദേശങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിനാശകരമായ സൂചനകള്‍ നല്‍കുന്നു. യുഡിഎഫ് മേല്‍ക്കൈ നേടിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്താവുകയും മതാടിസ്ഥാനത്തിലുള്ള വിഭാഗങ്ങള്‍ ആധിപത്യം നേടുകയും ചെയ്ത അനുഭവമാണ് ചില ജില്ലകളിലുണ്ടായത്. കോട്ടയത്ത്, ചില സഭാധ്യക്ഷന്‍മാരുടെ ശുശ്രൂഷയില്‍ ലയിച്ചൊന്നായ മാണി വിഭാഗം കേരള കോണ്‍ഗ്രസാണ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്. കോണ്‍ഗ്രസ് പുറത്തായി. മലപ്പുറത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ് എല്ലാം നിശ്ചയിച്ചതും ജയിച്ചതും. കോണ്‍ഗ്രസിനോട് മത്സരിച്ച് ലീഗ് രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ആറു സീറ്റ് നേടിക്കൊടുത്തതും യുഡിഎഫ്. ബിജെപി ജയിച്ച ആറുവാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതുവാഡിലും യുഡിഎഫിന് ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്.

ഒരേസമയം ന്യൂനപക്ഷ വര്‍ഗീയതയുമായും ബിജെപിയുമായും രാഷ്ടീയ കൂട്ടുകെട്ടുണ്ടാക്കി നേടിയ യുഡിഎഫ് വിജയത്തിന് കേരളം വലിയ വിലയാണ് നല്‍കേണ്ടിവരിക. മതത്തെയും വര്‍ഗീയതയെയും ഉപയോഗിച്ച് നേടിയ അധികാരം എല്ലാ സമ്മര്‍ദ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെട്ട ചരിത്രം കേരളത്തില്‍ ആദ്യം ഉണ്ടായത് വിമോചന സമരത്തിലാണ്. അത് ഭരണം കമ്മ്യൂണിസ്റ്റുകാരില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസിന് കൊടുക്കാനായിരുന്നു.സ്വാതന്ത്ര്യ സമരത്തിലോ അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പൊഴോ മതം ഇടപെട്ടിട്ടില്ല. ഇപ്പോള്‍, എന്താണ് ഇടപെടലിന് കാരണം? നിയമസഭ ഒന്നടങ്കം മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ കൈപൊക്കി പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ബില്‍ എങ്ങനെ 'പ്രത്യയ ശാസ്ത്രക്കാരുടെ' (അങ്ങനെയാണ് കെസിബിസി നേതാക്കള്‍ സിപിഐ എമ്മിനെ വിളിക്കുന്നത്) പാതകമാകും? അത് പൈലറ്റ് ചെയ്ത ഒറ്റക്കുറ്റത്തിന് എങ്ങനെ എല്‍ഡിഎഫ് മതശത്രുവാകും?

മതം രാഷ്ട്രീയത്തില്‍ ഇടപെടണം എന്ന് കോണ്‍ഗ്രസാണ് പറയുന്നത്. പിന്നെ മതേതരത്വത്തിനെന്തര്‍ത്ഥം? ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ സ്വമതത്തില്‍ പെട്ടവര്‍ക്കുമാത്രം വോട്ടുചെയ്താല്‍ ജനാധിപത്യം എങ്ങനെ പുലരും? ഓരോ മതത്തിന്റെയും ആധിപത്യമല്ലേ ഉണ്ടാവുക. ജില്ല തിരിച്ച് മതങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടിവരും. അത് മതരാഷ്ട്ര വാദമാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും നെഹ്രൂവിയന്‍ മതേതര നിലപാടിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷമുള്ള കോട്ടയം മാണികേരളയ്ക്കും മുസ്ളിം ഭൂരിപക്ഷമുള്ള മലപ്പുറം ലീഗിനും. മറ്റു ജില്ലകളില്‍ ഏതു സമുദായത്തിനാണോ ഭൂരിപക്ഷം, അതിന്റെ മറവിലും ദയയിലും യുഡിഎഫ്. രാഷ്ട്രീയവും ആദര്‍ശവുമില്ല- മതവികാരമുണര്‍ത്തി വോട്ടുശേഖരണം. അതു മാത്രമായിരിക്കുന്നു യുഡിഎഫ് അജണ്ട.

ഇങ്ങനെ ലഭിക്കുന്ന അധികാരം ആര്‍ക്കുവേണ്ടി ഉപയോഗിക്കും? അതും മതംനോക്കിയാവണമല്ലോ. ഇന്ത്യയുടെ ഭരണഘടന മതനിരപേക്ഷമായത് ഇവിടെ നാനാ ജാതി മതസ്ഥരുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ ആര്‍എസ്എസ് പറയുന്നതുപോലെ ഹിന്ദു രാഷ്ട്രമാകുമായിരുന്നു. അത്തരമൊരപകടംപോലും പൌവ്വത്തില്‍ തിരുമേനി കാണുന്നില്ല. അദ്ദേഹം പറയുന്നു:

"ഒറീസയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ചില ക്രൈസ്തവര്‍ പാര്‍ട്ടി മന്ദിരത്തില്‍ ഓടിക്കയറിയിരിക്കാം. അവരെ ഓടിച്ചിറക്കിയില്ല എന്നതു സത്യമായിരിക്കാം. ആക്രമിക്കപ്പെട്ട സഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറായിട്ടുണ്ട് എന്നതും യാഥാര്‍ഥ്യം. പക്ഷേ അന്നവിടെ സഖാക്കള്‍ പ്രതിപക്ഷത്തായിരുന്നു, രാഷ്ട്രീയ മുതലെടുപ്പിന് അവസരം കാത്തിരിക്കുകയായിരുന്നുന്നു എന്നതും മറക്കാന്‍ പാടില്ല. പിന്നീടു ഭരണം മാറിവന്നപ്പോള്‍ ക്രൈസ്തവരുടെ പുനരധിവാസത്തിനോ നഷ്ടപരിഹാരത്തിനോവേണ്ടി എന്തുചെയ്തു എന്നതും അന്വേഷിക്കേണ്ടതാണ്.''(ദീപിക, ഒക്ടോ.21)

ഒറീസയില്‍ സിപിഐ എം ഒരിക്കലും ഭരണത്തില്‍ വന്നിട്ടില്ല എന്ന് തിരുമേനിക്കറിയാഞ്ഞിട്ടാണോ? സോണിയയുടെ കോണ്‍ഗ്രസ് എന്തുകൊണ്ട് പുനരധിവാസ നടപടികള്‍ എടുത്തില്ല എന്ന ചോദ്യം തിരുവായില്‍നിന്ന് എന്തുകൊണ്ട് പുറത്തുവരുന്നില്ല? അത്തരം ചില്ലറ ചോദ്യങജളെങ്കിലും ഉമ്മന്‍ ചാണ്ടിയോടും ചോദിക്കരുതോ?

ചങ്ങനാശ്ശേരിയും പാലായും കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയെടുത്ത വര്‍ഗീയ ധ്രുവീകരണം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജില്ലയില്‍ കോണ്‍ഗ്രസിനു തന്നെ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ചില സഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ ഈ ധ്രുവീകരണത്തിന് ഇന്ധനം പകര്‍ന്ന കേരള കോണ്‍ഗ്രസ് ലയനവും കെ എം മാണിയുടെ ഇടപെടലും ജനാധിപത്യ പ്രക്രിയയുടെ അന്തസത്തയെ അപകടത്തിലുമാക്കുന്നു.

കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ 11 വീതം സീറ്റിലാണ് കെ എം മാണിയും കോണ്‍ഗ്രസും മല്‍സരിച്ചത്. സീറ്റ് വിഭജന ഘട്ടത്തില്‍ തന്നെ തങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ ജന പിന്തുണയുള്ള പാര്‍ടിയാണെന്ന് മാണി അവകാശവാദമുന്നയിച്ചു. പത്ത് സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിച്ചു. കോണ്‍ഗ്രസിന് ഒമ്പത്. മാണിലക്ഷ്യത്തിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ എം എം ജേക്കബിന്റെ നാടായ രാമപുരത്ത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലം കെയ്തെടുത്തു മാണി. ആ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എട്ട് സീറ്റിലാണ് മാണി വിജയിച്ചത്. കരൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡിലും മാണിക്ക് സമാന വിജയമാണുണ്ടായത്. പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസുകാരെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരപ്പിക്കേണ്ട ഗതികേടും കോണ്‍ഗ്രസിന് വന്നു. കോണ്‍ഗ്രസുമായി തര്‍ക്കം വന്നപ്പോള്‍ മാണി സീറ്റ് അനുവദിച്ചു. സ്ഥാനാര്‍ഥിയെ താന്‍ നിശ്ചയിക്കുമെന്നായിരുന്നു നിബന്ധന. അങ്ങനെ കോണ്‍ഗ്രസുകാരല്ലാത്ത കേരള കോണ്‍ഗ്രസുകാര്‍ നഗരസഭയുടെ 9, 11 വാര്‍ഡുകളില്‍ മല്‍സരിച്ചു ജയിച്ചു. ഇനി കോട്ടയവും ഇടുക്കിയും എങ്ങനെ പോകണമെന്ന് മാണി നിശ്ചയിക്കും; കോണ്‍ഗ്രസ് അനുസരിക്കും എന്നതാണവസ്ഥ.

മലപ്പുറം ജില്ലയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇടപെട്ട മുസ്ളിംലീഗ് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായിത്തന്നെ നേട്ടമുണ്ടാക്കി. കോണ്‍ഗ്രസ്സിന് പരമാവധി കുറച്ചു സീറ്റ് നല്‍കുകയെന്ന തന്ത്രം ഫലിച്ചു. യുഡിഎഫ് ജയിച്ച ആറ് മുനിസിപ്പാലിറ്റികളില്‍ നാലിടത്തും ലീഗ് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകള്‍ കൈക്കലാക്കി. മഞ്ചേരി, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ ലീഗിന് ഭരിക്കാന്‍ കോണ്‍ഗ്രസ്സിനെ ആവശ്യമില്ല. പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സിനെ തോല്‍പിച്ച് ലീഗ് ഭരണം പിടിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് കൊടുത്ത സീറ്റില്‍ മുന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനെ മത്സരിപ്പിച്ച് ലീഗ് വിജയിപ്പിച്ചെടുത്തു. മലപ്പുറം മുനിസിപ്പാലിറിയില്‍ മുണ്ടുപറമ്പ് വാര്‍ഡില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ലീഗ് റിബല്‍ ജയിച്ചു. മുന്നിയൂരില്‍ കോണ്‍ഗ്രസ്സ് ഇല്ലാതായി.

ഇങ്ങനെ യുഡിഎഫിലെ രണ്ടു ഘടകകക്ഷികള്‍ മതാടിസ്ഥാനത്തില്‍ പ്രചാരണം നടത്തി ജില്ലകള്‍ വിഭജിച്ചെടുക്കുക മാത്രമല്ല, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ത്രാണിയുള്ള സാന്നിധ്യമാവുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച പൊന്നുമംഗലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 268 വോട്ട് മാത്രം. മറുവശത്ത് യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് നിസ്സാര വോട്ടാണ് ലഭിച്ചത്-പകല്‍പോലെ തെളിഞ്ഞ യുഡിഎഫ്-ബിജെപി സഖ്യം. എല്‍ഡിഎഫ് ജയിച്ച വെങ്ങാനൂര്‍, തിരുമല, വലിയവിള, കരിക്കകം, കടകംപള്ളി, തൃക്കണ്ണാപുരം, വെള്ളാര്‍, ചാല, ഫോര്‍ട്ട് എന്നീ വാര്‍ഡുകളില്‍ ബിജെപി രണ്ടാമതാണ്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി.

തൊടുപുഴയില്‍ കൈവെട്ടുകേസിലെ പ്രതിയെയും തിരുവനന്തപുരത്ത് ബിജെപിയെയും വിജയിപ്പിക്കാന്‍ ഒരേ സമയം യുഡിഎഫിന് കഴിഞ്ഞു. ഇത്തരം വര്‍ഗീയ-അവസരവാദ കൂട്ടുകെട്ടുകള്‍ക്കെതിരെ എല്‍ഡിഎഫ് നെഞ്ചുയര്‍ത്തിനിന്ന് പൊരുതി. യുഡിഎഫിന് ലഭിച്ച വിജയങ്ങള്‍ വിഷലിപ്തമാകുന്നതും എല്‍ഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് നേരിന്റെയും സംശുദ്ധിയുടെയും തിളക്കമുണ്ടാകുന്നതും ഈ സാഹചര്യത്തിലാണ്.

കേരള കോണ്‍ഗ്രസിന്റേത് അഭിമാന വിജയമാണെന്നും പാലാ നഗരസഭയിലെ വിജയം പാര്‍ട്ടിയുടെ ശക്തി തെളിയിച്ചുവെന്നുമാണ് കെ എം മാണി പറഞ്ഞത്. മുസ്ളിം ലീഗിന്റെവിജയത്തെ 'മാര്‍ക്സിസ്റ്റ് യുഗത്തിന്റെ അന്ത്യ'മായി കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ് എന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍ പറയുന്നു. സഭാധ്യക്ഷന്‍മാര്‍ പറയുന്നത് വിശ്വാസികള്‍ അനുസരിച്ചതുകൊണ്ടാണ് ഈ ഫലമെന്ന് കെസിബിസി വക്താവ് സ്റ്റീഫന്‍ ആലത്തറ. വിജയം ഇവരുടെയൊക്കെയാണ്. കോണ്‍ഗ്രസ് ഇല്ല; മത നിരപേക്ഷത ഇല്ല. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടാറുള്ള കെപ്പത്തി ചിഹ്നം ഉപേക്ഷിച്ച് മാങ്ങയിലും ആപ്പിളിലും അഭയം തേടിയ കോണ്‍ഗ്രസിന്റെ പതനം!

വര്‍ഗീയതയുടെ കൂടിച്ചേരലല്ലാതെ യുഡിഎഫ് തരംഗമോ അനുകൂല വികാരമോ അല്ല ഈ ഫലത്തിന് മുഖ്യ ആധാരം. വിമോചന സമരസ്വപ്നക്കാരുടെ ആഹ്ളാദാരവമാണുയരുന്നത്. അവര്‍ക്കുള്ള മറുപടി ചരിത്രത്തിന്റെ പുനര്‍വായനയാണ്. എല്ലാ വിരുദ്ധശക്തികളെയും യോജിപ്പിച്ച് തോല്‍പിച്ചപ്പോഴെല്ലാം ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നതിന്റെ അനുഭവങ്ങള്‍. സംസ്ഥാനത്താകെയുള്ള വോട്ടുനില വ്യക്തമാകുമ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ ഭദ്രമായി നിലനില്‍ക്കുന്നു. സംശുദ്ധമായ, മത നിരപേക്ഷമായ, വര്‍ഗീയ വിരുദ്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന എല്‍ഡിഎഫ്, 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം രജതരേഖയായി നില്‍ക്കുന്നു. വരാനുള്ള നാളുകളില്‍ കേരളം വര്‍ഗീയതക്കെതിരായ ചര്‍ച്ചകള്‍ക്കാണ് വേദിയാവുക. അത്തരമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു ഈ തെരഞ്ഞെടുപ്പുഫലം.

Thursday, October 7, 2010

ഇങ്ങനെയും നുണ പറയാം

പിടിച്ചുനില്‍ക്കാന്‍ വല്ലപ്പോഴും നുണപറയുന്നവര്‍, പൊങ്ങച്ചത്തിന് നുണപറയുന്നവര്‍, ഏഷണിക്ക് നുണയോതുന്നവര്‍, നുണമാത്രം പറയുന്നവര്‍- ഇവരില്‍ നാലാമത്തെ കൂട്ടരെയേ പെരുംനുണയന്‍മാരായി കണക്കാക്കാറുള്ളൂ. നുണ പറഞ്ഞാല്‍ നാവ് പുഴുത്തുപോകുമെന്ന് മുതിര്‍ന്നവര്‍ കുട്ടികളെ ഭയപ്പെടുത്തും. കാര്യം നേടാന്‍ കള്ളം പറയരുത് എന്നത് കുട്ടിക്കാലത്തേ മനസ്സില്‍ വേരുറപ്പിക്കുന്നതാണ്. വക്കീലന്‍മാരെ, പത്രക്കാരെ, രാഷ്ട്രീയക്കാരെ- നുണയന്‍മാര്‍ എന്നു വിളിക്കുന്നത് ചിലര്‍ക്ക് ഒരു സുഖമാണ്. മൂല്യാധിഷ്ഠിതമായ പൊതുപ്രവര്‍ത്തനം കൊണ്ടുമാത്രമേ അത്തരം ആക്ഷേപങ്ങളില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മോചനം നേടാനാകൂ. തോമസ് ഐസക്കിനെ താറടിക്കാന്‍ വി ഡി സതീശനെ തുറന്നുവിട്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അത്തരം മൂല്യബോധങ്ങളെക്കുറിച്ച് ശങ്കയൊന്നുമില്ല. ചാനലുകള്‍ തോറും നടന്ന് പച്ചക്കള്ളം തട്ടിവിടുന്ന വി ഡി സതീശനെ കാണുമ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് ആരും ചോദിച്ചുപോകും: ഇങ്ങനെ കളളം പറയാമോ, ഒരു പൊതുപ്രവര്‍ത്തകന്‍, അതും ഒരു എംഎല്‍എ.

തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടന്ന ലോട്ടറി സംവാദം മുതല്‍ ഇക്കഴിഞ്ഞ ദിവസം മനോരമ ചാനലിലെ സിങ്വിചര്‍ച്ചവരെ വി ഡി സതീശന്റെ പ്രകടനം ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് ബോധ്യമായത്, കള്ളം പറയാനുള്ള അദ്ദേഹത്തിന്റെ മിടുക്കല്ല- ലജ്ജയില്ലായ്മയാണ്.
കോടതിവിധിയെപ്പോലും വളച്ചൊടിക്കുന്ന സതീശനെ ഇക്കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലില്‍ തോമസ് ഐസക് കൈയോടെ പിടിച്ചു. ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പന നികുതി സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരും എച്ച് അന്‍രാജും തമ്മില്‍ നടന്ന കേസിലെ സുപ്രീംകോടതി വിധിയാണ് ഒരു ചാഞ്ചല്യവുമില്ലാതെ തിങ്ങിനിറഞ്ഞ പത്രലേഖകരെ സാക്ഷിയാക്കി നടക്കുകയും സകല ടെലിവിഷന്‍ ചാനലുകളും ലൈവ് ടെലികാസ്റ്റ് നല്‍കുകയും ചെയ്ത പരസ്യസംവാദത്തില്‍ സതീശന്‍ തിരിച്ചുമറിച്ചുകളഞ്ഞത്. നൂറുകണക്കിന് പത്രലേഖകരില്‍ ആരെങ്കിലും, അല്ലെങ്കില്‍ ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ ആരെങ്കിലും ആ കോടതിവിധി തപ്പിപ്പിടിച്ചു വായിച്ചുനോക്കുമെന്നോ അവരുടെ മുന്നില്‍ തന്റെ വിശ്വാസ്യത പാതാളത്തോളം ഇടിഞ്ഞുതാഴുമെന്നോ ഒരു ഭയവും അന്നും ഇന്നും വി ഡി സതീശനില്ല. കക്കാനും നില്‍ക്കാനും പഠിച്ച അനുചരനെത്തന്നെയാണ് ഉമ്മന്‍ചാണ്ടി വക്കാലത്തേല്‍പ്പിച്ചത്.

പരസ്യസംവാദത്തിലെ സതീശന്റെ വാദം ടെലിവിഷന്‍ ക്ളിപ്പിങ്ങുകളില്‍നിന്ന് അതേ പടി ഉദ്ധരിക്കാം:

"ആക്ഷണബിള്‍ ക്ളെയിമില്‍ ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രീംകോടതിയുടെ വിധി മൂലമാണ് യുഡിഎഫിന് ടാക്സ് പിരിച്ചെടുക്കാന്‍ കഴിയാതെ പോയത്......... അന്‍രാജ് വേഴ്സസ് സ്റ്റേറ്റ് ഓഫ് തമിഴ്നാട് എന്ന കേസിലായിരുന്നു വിധി.. ആ കേസില്‍ ഇതേ പ്രിന്‍സിപ്പിള്‍ ഉണ്ട്.... വേണമെങ്കില്‍ അതിന്റെ സൈറ്റേഷന്‍ കൂടി ഞാന്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോ.... "

ലോട്ടറിക്കാരില്‍നിന്ന് 5000 കോടിയുടെ നികുതികുടിശ്ശിക പിരിക്കാത്തതാണ് പരാമര്‍ശവിഷയം. അന്‍രാജിലെ കേസിലെ വിധിമൂലം യുഡിഎഫിന്റെ കാലത്ത് നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന്.

കോടതിവിധിയെ തലകീഴായി വ്യാഖ്യാനിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ വകുപ്പുണ്ടോ ആവോ. 1985 ഒക്ടോബര്‍ നാലിനാണ് എച്ച് അന്‍രാജും സ്റ്റേറ്റ് ഓഫ് തമിഴ്നാടും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ഓണ്‍ലൈന്‍ ലോട്ടറിക്കാരുടെ ഈ നികുതി കുടിശ്ശിക സംസ്ഥാന ലോട്ടറി വകുപ്പ് ചൂണ്ടിക്കാണിച്ചത് 2004ലാണ്. അസെസ്മെന്റ് നടത്തി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയതും അതേ വര്‍ഷം. ഈ തുക പിരിച്ചെടുക്കാന്‍ 1985ലെ കോടതിവിധി തടസ്സമായിരുന്നു എന്ന് പത്രക്കാരുടെ മുന്നില്‍ വാദിക്കാനും ചാനലുകള്‍ തോറും ആവര്‍ത്തിക്കാനും ചില്ലറ തൊലിക്കട്ടി പോരാ. ഇരുപത് വര്‍ഷം മുമ്പേ ഇങ്ങനെയൊരു വിധിയുണ്ടെങ്കില്‍ പിന്നെങ്ങനെ അസെസ്മെന്റ് നടക്കുമെന്നും ഡിമാന്‍ഡ് നോട്ടീസ് കൊടുക്കുമെന്നും സതീശനോട് ചോദിക്കാം. അരിയെത്ര? പയറഞ്ഞാഴി. പരസ്യസംവാദത്തിനിടെ അപ്രതീക്ഷിതമായി കേട്ട ഈ പെരുങ്കള്ളത്തില്‍, നുണയ്ക്കുമീതെ വാദം കെട്ടിപ്പൊക്കുന്ന വാചകവിരേചനത്തില്‍ താനൊന്നു പകച്ചുപോയെന്ന് തോമസ് ഐസക് മനോരമയില്‍ തുറന്നു പറയുന്നത് കേട്ടു. ഇങ്ങനെ നുണ പറയുന്നതാണ് സതീശന്റെ ഡിബേറ്റിങ് സ്റ്റൈല്‍ എന്നും ധനമന്ത്രിയുടെ വിശേഷണം.

സതീശന്‍ വാദിക്കുന്നതിന് കടകവിരുദ്ധമാണ് അന്‍രാജ് കേസിലെ വിധി. ആക്ഷണബിള്‍ ക്ളെയിമില്‍ നിബന്ധനകള്‍ക്ക് വിധേയമായി നികുതി പിരിക്കാന്‍ കഴിയും എന്നാണത്. അക്കാര്യം ഉറപ്പുള്ളതുകൊണ്ടാണല്ലോ നികുതി വകുപ്പ് ഡിമാന്‍ഡ് നോട്ടീസ് കൊടുത്തതും. ലോട്ടറി ടിക്കറ്റിന്റെ ആകെ വിറ്റുവരവില്‍ സമ്മാനത്തുക കഴിച്ചുള്ളത് ചരക്കാണെന്നും ആ തുകയ്ക്ക് വില്‍പ്പന നികുതി ഈടാക്കാമെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ആകെ ഒരുകോടി രൂപയ്ക്ക് ടിക്കറ്റ് വിറ്റുവെന്നും അതില്‍നിന്ന് സമ്മാനയിനത്തില്‍ ആകെ 30 ലക്ഷം രൂപ ചെലവായെന്നും ഇരിക്കട്ടെ. ബാക്കിയുള്ളത് 70 ലക്ഷം രൂപ. ഈ തുകയ്ക്ക് എട്ടുശതമാനം വില്‍പ്പന നികുതി ഈടാക്കാമായിരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ ലോട്ടറിക്കാരില്‍നിന്ന് നികുതിക്കുടിശ്ശിക ഈടാക്കാത്തത് എന്ത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ചോദ്യം.

2006 ഏപ്രില്‍ 28ന് സണ്‍റൈസ് കേസില്‍ സുപ്രീംകോടതി ഈ നിലപാട് അസ്ഥിരപ്പെടുത്തി. ലോട്ടറിയെന്നാല്‍ ആക്ഷണബിള്‍ ക്ളെയിം മാത്രമാണ്, ചരക്കല്ല എന്നും ഇനിമേല്‍ വില്‍പ്പനനികുതിയേ പാടില്ല എന്നും സുപ്രീംകോടതി വിധിച്ചു. 2006 മേയിലാണ് വി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമേല്‍ക്കുമ്പോള്‍ സണ്‍റൈസ് കേസിലെ വിധിപ്രകാരം ലോട്ടറിക്കാരില്‍ നിന്ന് വില്‍പ്പന നികുതി കുടിശ്ശിക പിരിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായി. മുന്‍കാലപ്രാബല്യത്തോടെ അത് പിരിക്കാന്‍ ശ്രമിച്ചെങ്കിലും, വില്‍പ്പനനികുതിയിനത്തില്‍ തുക വല്ലതും ഖജനാവിലേക്ക് ഒടുക്കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കേണ്ടെന്നും എന്നാല്‍, കുടിശ്ശിക നില്‍ക്കുന്ന തുക ഈടാക്കരുത് എന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് 5000 കോടി രൂപ പിരിക്കാന്‍ കഴിയാത്തത്.

ഇത് നിയമപരമായ വസ്തുതയാണ്. ഇന്റര്‍നെറ്റില്‍ ഒന്നു പരതിയാല്‍ ഈ കോടതിവിധികള്‍ ആര്‍ക്കും ലഭ്യമാകും. അത്രമേല്‍ സുതാര്യമായ വസ്തുതയ്ക്കുമീതെ ഇങ്ങനെ കള്ളം പറയാന്‍ സതീശനെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണ്? കള്ളം പിടിക്കപ്പെട്ടാലും വീണ്ടും വീണ്ടും അതാവര്‍ത്തിക്കുന്നതിന് കാരണം കാണ്ടാമൃഗം തോറ്റുപോകുന്ന തൊലിക്കട്ടിയുള്ളതുകൊണ്ട് മാത്രമല്ല.

അതിന് ഉത്തരവാദികള്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കൂടിയാണ്. ഒരു കോടതിവിധിയെക്കുറിച്ച് സംസ്ഥാന ധനമന്ത്രിയും അഭിഭാഷകന്‍കൂടിയായ എംഎല്‍എയും പരസ്പരവിരുദ്ധമായ വാദം പരസ്യമായി ഉയര്‍ത്തിയാല്‍, എന്താണ് യാഥാര്‍ഥ്യം എന്നന്വേഷിക്കാനുളള ചുമതല മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ കോടതിവിധികള്‍ വായിച്ചു മനസിലാക്കി ഇതിലാരാണ് കള്ളം പറയുന്നത് എന്ന് പൊതുസമൂഹത്തോട് ഉറക്കെ വിളിച്ചുപറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്. രണ്ട് രാഷ്ട്രീയനേതാക്കളുടെ വാദങ്ങളില്‍ വൈരുധ്യമുണ്ടെങ്കില്‍, വസ്തുതകള്‍ നിരത്തി അതിലേതാണ് സത്യം എന്ന് തുറന്നുപറയാന്‍ ശേഷിയില്ലാത്തവരായി നമ്മുടെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ തരംതാണുപോയിരിക്കുന്നു. അവരെ മുന്നില്‍ നിര്‍ത്തിയാണ് സതീശന്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളളവരുടെ പോര്‍വിളി.

അരിയെത്ര എന്ന ചോദ്യത്തിന് ഒരുളുപ്പുമില്ലാതെ പയറഞ്ഞാഴി എന്ന് പറയുന്ന സതീശനെ ലൈവായി പ്രദര്‍ശിപ്പിച്ചാണ് കഴിഞ്ഞ ദിവസം മനോരമ ചാനല്‍ ലോട്ടറി ചര്‍ച്ച അവസാനിപ്പിച്ചത്. അന്‍രാജ് കേസില്‍ സതീശന്‍ പറയുന്ന നുണകള്‍ അക്കമിട്ട് നിരത്തി മറുപടി ആവശ്യപ്പെട്ടപ്പോള്‍ സതീശന്‍ 2010 മാര്‍ച്ച് 11ലെ സുപ്രീംകോടതി വിധി വായിച്ച് ന്യായം പറയുന്ന കാഴ്ചയ്ക്ക് അവതാരകന്‍പോലും ഊറിച്ചിരിച്ചുപോയി. 1984ലെ കോടതിവിധിയെക്കുറിച്ച് ചോദിച്ചാല്‍ സതീശന്‍ വായിച്ച് വ്യാഖ്യാനിക്കുന്നത് 2010ലെ കോടതി വിധി.

ഇങ്ങനെ കള്ളം പറയാന്‍ സതീശന് നല്‍കുന്ന കൂലിയെത്രയെന്ന് ഉമ്മന്‍ചാണ്ടി എന്ന് തുറന്നു പറയും...?

Tuesday, October 5, 2010

ജനാധിപത്യഹിംസയോ മാധ്യമധര്‍മം?

ജനാധിപത്യം, മാധ്യമ സത്യസന്ധത എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കെട്ടുപോകുന്ന അവസ്ഥ ഇന്ത്യയില്‍ ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. ഇപ്പോള്‍, സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പുചെലവ് പരിശോധിക്കുമ്പോള്‍, പണംകൊടുത്തുള്ള വാര്‍ത്ത എത്രയുണ്ടെന്നുകൂടി തിട്ടപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പു കമീഷന്റെ തീരുമാനം രാജ്യം എത്രമാത്രം അപമാനകരമായ സ്ഥിതിയില്‍ എത്തിയിരിക്കുന്നു എന്നാണ് തെളിയിക്കുന്നത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് തുടങ്ങാനിരിക്കെയാണ്, തെരഞ്ഞെടുപ്പിലെ മാധ്യമദുരുപയോഗം നിയന്ത്രിക്കാന്‍ നടപടികളെടുക്കുന്നത്. പരസ്യങ്ങള്‍ക്ക് പണം ചെലവിടുന്നതിനുപുറമെ വാര്‍ത്തകള്‍ക്ക് എത്ര ചെലവിട്ടു എന്നാണ് പരിശോധിക്കുക. നിരീക്ഷകര്‍ക്കുള്ള ചോദ്യാവലിയില്‍ ഇനി പെയ്ഡ് വാര്‍ത്തകളുടെ വിശദാംശം രേഖപ്പെടുത്താനുള്ള പ്രത്യേക ഇടവുമുണ്ടാകും. ഇപ്പോള്‍ ബിഹാറിലും അടുത്തവര്‍ഷം കേരളവും ബംഗാളുമുള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പുകമീഷന്റെ ഈ നീക്കങ്ങള്‍. ഈ പ്രശ്നത്തില്‍ രാഷ്ട്രീയപാര്‍ടികളുടെ അഭിപ്രായമാരായാനുള്ള പ്രക്രിയയും നടക്കുന്നു.

മാധ്യമങ്ങളുടെ അപമാനകരമായ മുഖം മാത്രമല്ല ഇവിടെ വെളിപ്പെടുന്നത്. ഇന്ത്യാ രാജ്യത്ത് ജനാധിപത്യം അതിന്റെ പരിമിതമായ അവസ്ഥയില്‍പ്പോലും നിലനില്‍ക്കാനുള്ള സാധ്യത ഇല്ലാതാകുന്നു എന്നതാണ് ഗുരുതരമായ പ്രശ്നം. പണം ഒഴുക്കാത്ത പാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകില്ല. കോടികള്‍ ചെലവിട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയെഴുതിച്ച് ജനങ്ങളുടെ മുന്നില്‍ മഹാന്മാരാവുകയും അതിലൂടെ വോട്ടും വിജയവും നേടുകയും ചെയ്ത പ്രമുഖരെക്കുറിച്ചുള്ള വാര്‍ത്തകള്‍ 15-ാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏറെ വന്നിരുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പണമാണ് വിജയികളെ നിശ്ചയിച്ചത്. ജനങ്ങളുടെ മനസ്സില്‍ കയറിക്കൂടാന്‍ എളുപ്പമാര്‍ഗം വാര്‍ത്തകളിലെ ഹീറോ ആവുകയാണെന്നും വോട്ട് നേടാന്‍ ആശ്രയിക്കേണ്ടത് മാധ്യമ ഉപജാപങ്ങളെയാണെന്നും കരുതുന്ന ബൂര്‍ഷ്വാ പാര്‍ടികളും അവയുടെ നേതാക്കളും ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റിയിരിക്കുന്നു; മാധ്യമങ്ങളെ വാടക ഉപകരണങ്ങളാക്കി മാറ്റിയിരിക്കുന്നു. പണം മുടക്കുന്ന ആളെ പുകഴ്ത്തുക എന്ന 'ധര്‍മം' മാത്രമല്ല നിര്‍വഹിക്കപ്പെടുന്നത്. എതിരാളികളെ ഇകഴ്ത്താനും മാധ്യമസ്ഥലം ഉപയോഗിക്കപ്പെടുന്നു. വ്യാജ വാര്‍ത്തകളിലൂടെയും അപവാദപ്രചാരണങ്ങളിലൂടെയും ഇത് സാധിക്കുന്നു. ആ അര്‍ഥത്തില്‍, തെരഞ്ഞെടുപ്പു കമീഷന്‍ എത്രതന്നെ പരിശോധന നടത്തിയാലും പണംകൊടുത്തുള്ള വാര്‍ത്തകളുടെ നിജസ്ഥിതി കണക്കാക്കാനാകില്ല.

അധികാരം കൈയാളുന്ന വര്‍ഗത്തിന്റെ ആയുധങ്ങളായ പൊതുമാധ്യമങ്ങള്‍, മൂലധനശക്തികളുടെ വാടകഗുണ്ടകള്‍ എന്ന തലത്തിലേക്കുകൂടിയാണ് എത്തുന്നത്. കോര്‍പറേറ്റുകളും മാധ്യമ ഉടമകളും തമ്മില്‍ സ്വകാര്യ കരാറുകളുണ്ടാക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന രീതി നിലവിലുണ്ട്. രാഷ്ട്രീയത്തിലെ പണം കൊടുത്തുള്ള വാര്‍ത്തകള്‍പോലെതന്നെ അപകടകരമാണതും. അമേരിക്കയിലെ വന്‍കിട പടക്കോപ്പുകമ്പനികള്‍ക്കെല്ലാം അനുബന്ധ മാധ്യമസ്ഥാപനങ്ങളുമുണ്ട്- വാര്‍ത്താ ഏജന്‍സികളും പത്രങ്ങളും ടിവി, റേഡിയോ നിലയങ്ങളും. കോര്‍പറേറ്റുകള്‍ ലാഭം വര്‍ധിപ്പിക്കാനുള്ള ദല്ലാള്‍മാരായി മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഏതാണ് വാര്‍ത്ത; ഏതാണ് പരസ്യം എന്നു തിരിച്ചറിയാനാകാത്ത ദയനീയസ്ഥിതിയാണ് ഉരുത്തിരിയുന്നത്.

ഒരുകൊല്ലത്തിലേറെയായി ഇന്ത്യയില്‍ 'പെയ്ഡ് വാര്‍ത്ത'യെക്കുറിച്ച് ചര്‍ച്ചകളുയരുന്നു. മാധ്യമങ്ങളുടെ തെറ്റായ പ്രചാരണങ്ങളിലൂടെ തെരഞ്ഞെടുപ്പുകളും ജനവിധിയും അട്ടിമറിക്കപ്പെടുന്നത് നാം കാണുന്നു. പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ജസ്റിസ് ജി എന്‍ റേ അതിശക്തമായ പ്രതികരണങ്ങളാണ് ഇതിനെതിരെ പലപ്പോഴായി നടത്തിയത്. പ്രസ് കൌണ്‍സില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് ഈ പ്രവണതയെക്കുറിച്ച് അന്വേഷിച്ചു. ആ സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുന്നു. അത് പുറത്തുവരുന്നത് രാജ്യത്തിന്റെ ഭരണനേതൃത്വം ഇഷ്ടപ്പെടുന്നില്ല. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗംകൂടിയായ പ്രസ് കൌണ്‍സില്‍ അംഗം കെ കേശവറാവു പറയുന്നത്, എങ്ങനെ ഇതിനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ്. തെരഞ്ഞെടുപ്പില്‍ നിരീക്ഷകരായി പ്രധാന മാധ്യമപ്രവര്‍ത്തകരെയും മുതിര്‍ന്ന പൌരന്മാരെയും നിയോഗിക്കണമെന്ന പ്രസ് കൌണ്‍സിലിന്റെ ശുപാര്‍ശ തെരഞ്ഞെടുപ്പു കമീഷന്‍ സ്വീകരിച്ചിട്ടില്ല. പണംകൊടുത്തുള്ള വാര്‍ത്ത നിയന്ത്രിക്കാനുള്ള ഏതു നടപടിയും സ്വാഗതാര്‍ഹമാണ്. എന്നാല്‍, അത് പേരിനുമാത്രമുള്ളതോ ഉപരിപ്ളവമോ ആകരുത്. തെരഞ്ഞെടുപ്പു കമീഷന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഗൌരവമുള്ള ഇടപെടല്‍ നടത്തേണ്ടതുണ്ട്.

എല്ലാ മൂല്യങ്ങളെയും നിഷേധിച്ച് ധനാര്‍ത്തി എന്ന ഒറ്റക്കയറില്‍ തൂങ്ങിനില്‍ക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെ ഉപദേശിച്ച് നന്നാക്കാമെന്നുള്ള ധാരണ വിഡ്ഢിത്തമാണ്. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാകാത്ത ഉപജാപങ്ങളിലും പ്രചാരണതന്ത്രങ്ങളിലുമാണ് അവ അഭിരമിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്ന മാധ്യമപ്രചാരണങ്ങള്‍ ഓര്‍ക്കാവുന്നതാണ്. മാധ്യമസമീപനത്തെ വിവേചിച്ച് കാണാനുള്ള ഉള്‍ക്കണ്ണാണ് ഉണ്ടാകേണ്ടത്. ജനങ്ങള്‍ അത്തരമൊരു സവിശേഷ വിവേചനബുദ്ധി പ്രയോഗിക്കുമ്പോള്‍, കള്ളനാണയങ്ങള്‍ തിരിച്ചറിയപ്പെടുകയും ബദല്‍മാധ്യമങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യും. ആരുടെ താല്‍പ്പര്യങ്ങളാണ് മാധ്യമ ഉപജാപങ്ങളിലൂടെ സംരക്ഷിക്കപ്പെടുന്നതെന്ന പൊതുപരിശോധനയും തുറന്നുകാട്ടലും ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യ രാജ്യമെന്ന വിശേഷണം അവസാനിക്കുകയും പണാധിപത്യം പുലരുകയും ചെയ്യും.

അന്താരാഷ്ട്ര ധനമൂലധനത്തിന്റെ പിന്തുണയോടെ സാമ്രാജ്യത്വരാജ്യങ്ങളാണ് ഇന്ത്യന്‍ ഭരണാധികാരികളെ നിയന്ത്രിക്കുന്നതെന്നും ആ നിയന്ത്രണം ഉറപ്പിക്കാനുള്ള സുപ്രധാന പ്രവര്‍ത്തനമാണ് വാര്‍ത്താസ്ഥലം വിലയ്ക്കെടുക്കല്‍ എന്നുമുള്ള യാഥാര്‍ഥ്യം ജനങ്ങളിലാകെ എത്തിക്കുന്നതിലൂടെയേ ജനാധിപത്യത്തെ സംരക്ഷിക്കാനാകൂ. മാധ്യമരംഗത്തുമാത്രമല്ല, തെരഞ്ഞെടുപ്പു കമീഷനിലും പ്രസ് കൌണ്‍സിലിലും മാത്രമല്ല, ജനജീവിതത്തിന്റെ സമസ്തമേഖലയിലും ഈ ചര്‍ച്ച ഉയരേണ്ടതുണ്ട്. മാധ്യമസമീപനം തുറന്നുകാട്ടുന്നതും മാധ്യമ ഉപജാപങ്ങളെ തടയുന്നതും അനിവാര്യമായ ജനാധിപത്യസംരക്ഷണ പ്രവര്‍ത്തനംകൂടിയാണ്.