Showing posts with label മതം. Show all posts
Showing posts with label മതം. Show all posts

Friday, February 24, 2012

ഇറ്റലിയുടെ മന്ത്രിയോ കെ വി തോമസ്?

കേരളത്തില്‍നിന്നുള്ള നാലാമത്തെ കര്‍ദിനാളായി സെന്റ്പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാനാരോഹണം നടത്തിയ മാര്‍ ആലഞ്ചേരി അസത്യം പറയുമെന്ന് ആരും കരുതുന്നില്ല. അദ്ദേഹം പറഞ്ഞതായി വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഫീദേസ് റിപ്പോര്‍ട്ടുചെയ്തത് ഇങ്ങനെ:

"കത്തോലിക്കാ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ഞാന്‍ പഠിച്ചു. അത് വളരെ ദുഃഖകരമാണ്. ഉടനെ തന്നെ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി ബന്ധപ്പെട്ട്, ഗവണ്‍മെന്റ് ധൃതി പിടിച്ച നീക്കങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടു. തീര്‍ച്ചയായും, ഈ വിഷയത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്- മത്സ്യത്തൊഴിലാളികള്‍ കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചതുപോലെ. എന്നാല്‍, ഇവിടെ പ്രശ്നം മറ്റൊന്നാണ്: പ്രതിപക്ഷകക്ഷി സംഭവത്തില്‍നിന്ന് മുതലെടുക്കുകയും 'പാശ്ചാത്യശക്തികളു'ടെയും 'അമേരിക്കന്‍ ആധിപത്യ'ത്തിന്റെയും പേരുപറഞ്ഞ് തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്ക് ഇത് ഉപയോഗിക്കുകയും ചെയ്യും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍, കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരാണ് ഭരിക്കുന്നത്. കമ്യൂണിസ്റ് പാര്‍ടി നയിക്കുന്ന മുന്നണിയാണ് പ്രതിപക്ഷത്ത്. കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് ഞാന്‍. അത് തുടരുകയും ചെയ്യും. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ളതെല്ലാം അവര്‍ ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. വിശേഷിച്ചും, ടൂറിസം മന്ത്രി കത്തോലിക്കനായ കെ വി തോമസിന്റെ പ്രവര്‍ത്തനത്തില്‍ എനിക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ ദിനങ്ങളില്‍ റോമില്‍ നടന്ന കര്‍ദിനാള്‍ അഭിഷേകച്ചടങ്ങിലും പരിശുദ്ധ പിതാവിന്റെയും പുതിയ കര്‍ദിനാള്‍മാരുടെയും കുര്‍ബാനയിലും പങ്കുകൊണ്ടിരുന്നു അദ്ദേഹം. ഉന്നത ധാര്‍മികനിലവാരവും കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളില്‍ വമ്പിച്ച സ്വാധീനവുമുള്ള അദ്ദേഹം തന്റെ പരമാവധി ശ്രമം ഇക്കാര്യത്തിലുണ്ടാകുമെന്ന് ഉറപ്പുതന്നിട്ടുണ്ട്. അടുത്ത ഏതാനും നാളുകളില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി നിതാന്തമായ ഇടപെടല്‍ നടത്തുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു''

ഈ വാര്‍ത്ത ഫിദേസ് ഏജന്‍സി പിന്‍വലിച്ചതായി പറയുന്നുണ്ടെങ്കിലും വത്തിക്കാന്റെതന്നെ ഔദ്യോഗിക വാര്‍ത്താപോര്‍ട്ടലില്‍ അതേപടി അതുണ്ട്. സ്ഥാനാരോഹണ ശുശ്രൂഷയില്‍, കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തയാളാണ് കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ്. അതുകൊണ്ടുതന്നെ, കേരളത്തിലെ രാഷ്ട്രീയകാര്യങ്ങളില്‍ ഏറെ ജ്ഞാനമുണ്ടാകാനിടയില്ലാത്ത ഫിദെസ് വാര്‍ത്താ ഏജന്‍സിയും വത്തിക്കാന്‍ വാര്‍ത്താ പോര്‍ട്ടലും കെ വി തോമസിന്റെ പേര് കര്‍ദിനാളിന്റെ വാക്കുകളില്‍ കൃത്രിമമായി ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.

ഏജന്‍സിയുടെ വാര്‍ത്ത വിവാദമായപ്പോള്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരണത്തിന് നല്‍കി. അത് ഇങ്ങനെ: "കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 'ഫിദസ്' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത എന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ കൃത്യത നല്‍കാന്‍ ഉദ്ദേശിക്കുന്നു. സംഭവം അന്വേഷിക്കുകയും കുകുറ്റക്കാരെന്നുതെളിഞ്ഞാല്‍ നിയമനടപടി സ്വീകരിച്ച് കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കുകയും ചെയ്യണം. സത്യവും നീതിയും ഉറപ്പുവരുത്തണം. ഈ സംഭവം സമുദായങ്ങള്‍ക്കിടയിലോ രാജ്യങ്ങള്‍ തമ്മിലോ ഉള്ള ശത്രുതയ്ക്കും സംഘര്‍ഷത്തിനും ഇടയാക്കരുതെന്നാണ് കഴിഞ്ഞദിവസം ആനുഷംഗികമായി ഞാന്‍ പറഞ്ഞത്. പ്രശ്നപരിഹാരത്തിന് ഇടനിലക്കാരനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' ഏജന്‍സി വാര്‍ത്ത അപ്പാടെ നിഷേധിക്കുകയല്ല, അതില്‍ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട് എന്നുതോന്നിയ ഭാഗങ്ങള്‍ക്ക് കൃത്യത വരുത്താനാണ് കര്‍ദിനാള്‍ വിശദീകരണം നടത്തിയതെന്ന് വ്യക്തം.

പക്ഷേ കെ വി തോമസ് മറ്റൊന്നാണ് പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നോട് സംസാരിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫിദെസ് ഏജന്‍സി പ്രസിദ്ധീകരിച്ച കര്‍ദിനാളിന്റെ വിശദീകരണക്കുറിപ്പില്‍ അത്തരം നിഷേധമില്ല. പ്രശ്നത്തില്‍ ഇടപെടാമെന്ന് കെ വി തോമസ് നല്‍കിയ ഉറപ്പും തോമസിന് കര്‍ദിനാള്‍ നല്‍കിയ വിശേഷണങ്ങളും അനിഷേധ്യമായിത്തന്നെ നിലനില്‍ക്കുന്നു. അവിടെയാണ് പ്രശ്നം. എന്തിന് തോമസ് കള്ളം പറയുന്നു? കര്‍ദിനാളിനെ തിരുത്തുന്നു? ഏജന്‍സി സ്വപ്നംകണ്ട് എഴുതിയതല്ല ആദ്യവാര്‍ത്തയെങ്കില്‍ തോമസ് ആരുടെ മന്ത്രിയാണ്? ആരോടാണ് ആ മന്ത്രിക്ക് കൂറ്?

ഇന്ത്യയുടെ മന്ത്രിയാണെങ്കില്‍ അദ്ദേഹത്തിന്റെ ഹൃദയം തപിക്കേണ്ടത്, ഉപജീവനത്തിനായി കടലില്‍ പോയപ്പോള്‍ നിഷ്കരുണം കൊലചെയ്യപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളി സഹോദരങ്ങളെ ഓര്‍ത്താണ്. ആ താപം എവിടെയും കാണുന്നില്ല. മരിച്ചത് കത്തോലിക്കാ തൊഴിലാളികള്‍; ഇടപെടേണ്ടത് കത്തോലിക്കാ മന്ത്രിമാര്‍ എന്ന സിദ്ധാന്തത്തില്‍ കേന്ദ്രമന്ത്രി ഉറച്ചുനില്‍ക്കുകയാണോ എന്ന സന്ദേഹവും ബാക്കിയാകുന്നു. കൊലപാതകികളായ ഇറ്റാലിയന്‍ സൈനികരുടെ മതവും നോക്കിയശേഷമാണോ നീതിനിര്‍വഹണത്തെക്കുറിച്ച് ചിന്തിക്കേണ്ടത്? ജനതകളും രാഷ്ട്രങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്കുപോകേണ്ട പ്രത്യേക വിഷയങ്ങളൊന്നും ഇതില്‍ നിലനില്‍ക്കുന്നില്ല. കടലില്‍ ഇരട്ടക്കൊലപാതകം നടന്നു; കൊല്ലപ്പെട്ടവര്‍ നിരപരാധികളായ മത്സ്യത്തൊഴിലാളികളാണ്; തെറ്റിദ്ധാരണമൂലമോ അല്ലാതെയോ അവരെ വെടിവച്ചുകൊന്നത് ഇറ്റാലിയന്‍ കപ്പലിലെ രണ്ട് ഭടന്മാരാണ്; അവര്‍ നിയമത്തിന്റെ പിടിയിലായി. ഇനി കേസന്വേഷണം പൂര്‍ത്തിയാകണം. വിചാരണയും തീര്‍പ്പുമുണ്ടാകണം. സ്വാഭാവികമായ നീതിനിര്‍വഹണത്തിലപ്പുറമുള്ള ഒന്നും അതിന് തടസ്സമായിക്കൂടാ എന്നതാണ് സാമാന്യതത്വം. അതിലെവിടെ ജനതകള്‍ തമ്മിലുള്ള സംഘര്‍ഷം?

പ്രസിഡന്റ് ഇറ്റലിക്കാരിയായതുകൊണ്ട് കോണ്‍ഗ്രസ് ഇറ്റാലിയന്‍ പക്ഷമാകും എന്ന ആരോപണമൊന്നും ആരും ഉന്നയിച്ചിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ് നയിക്കുന്ന ഗവണ്‍മെന്റുകള്‍ കടല്‍ക്കൊലപാതക പ്രശ്നത്തില്‍ എടുക്കുന്ന നിലപാടുകള്‍ സംശയാസ്പദമാണ്. കെ വി തോമസിന്റെ പിടിപാടും സ്വാധീനശക്തിയും എന്തുകൊണ്ട് ആ നിരപരാധികള്‍ക്കും അവരുടെ നിരാധാരമായ കുടുംബങ്ങള്‍ക്കുംവേണ്ടി ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം. കര്‍ദിനാള്‍ പറഞ്ഞ കാര്യങ്ങള്‍ നിസ്സംശയം നിഷേധിക്കപ്പെട്ടാലും ആ പ്രശ്നം അവശേഷിക്കുന്നു. തോമസിന്റെ ഇത്തരം നിലപാടുകള്‍ ഇതാദ്യമല്ല. നിര്‍ണായകപ്രശ്നങ്ങളില്‍ പലതിലും തോമസ് കൈക്കൊണ്ട ജനവിരുദ്ധനിലപാടുകള്‍ നേരത്തെ ചര്‍ച്ചയായതാണ്. പലസ്തീന്‍ജനതയെ കൊന്നൊടുക്കുന്നതിന് നേതൃത്വം നല്‍കിയ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ 2003ല്‍ സംസ്ഥാന ടൂറിസംമന്ത്രിയായിരുന്ന കെ വി തോമസ് ഡല്‍ഹിയില്‍ പോയി സ്വീകരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തത് കേരളജനതയെ ഞെട്ടിച്ച സംഭവമായിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗികനേതൃത്വവും പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളും അന്നുതന്നെ തോമസിനെ തള്ളിപ്പറഞ്ഞിരുന്നു. പലസ്തീന്‍ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന എല്ലാ ആളുകളുടെയും മനസ്സിനെ മുറിപ്പെടുത്തിയ തോമസിന്റെ ആ നടപടിയില്‍ അന്ന് യുഡിഎഫിലെ പ്രധാനികളായ മുസ്ളിംലീഗ് പരസ്യമായിത്തന്നെ അതൃപ്തി രേഖപ്പെടുത്തി. തോമസ് പക്ഷേ അതേ വഴിയിലാണ്. മാര്‍ ആലഞ്ചേരിക്കൊപ്പം വത്തിക്കാനില്‍ പോയത് നല്ലകാര്യം തന്നെ. പക്ഷേ, കര്‍ദിനാള്‍തിരുമേനിയെ തന്റെ 'സ്വാധീനശക്തി' കാട്ടി തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് വിവാദത്തിനാസ്പദമായ വാര്‍ത്തകള്‍ ഉണ്ടായതെങ്കില്‍ തോമസ് കത്തോലിക്കാസഭയോടുതന്നെ ചെയ്ത പാതകമാണത്.

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ വത്തിക്കാനെ ഇടപെടുവിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അത് വിജയിക്കില്ലെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞത് കെ വി തോമസിനുള്ള മറുപടിയാണ്. "ധാര്‍മികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് വത്തിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. സാമൂഹ്യപ്രശ്നങ്ങളില്‍ ഇന്ത്യയിലെ സംവിധാനങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ബാഹ്യ ഇടപെടല്‍ അംഗീകരിക്കില്ല. അത്തരത്തില്‍ വത്തിക്കാന്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ല''- ഡോ. സൂസപാക്യം ഇത്രയും പറയുമ്പോള്‍ താന്‍ എത്രമാത്രം പരിധി വിട്ടു എന്ന് കെ വി തോമസാണ് ചിന്തിക്കേണ്ടത്. ഇറ്റലിക്കുവേണ്ടി ഇടപെടുന്ന ശക്തി വമ്പിച്ച സ്വാധീനശേഷിയുള്ള അദ്ദേഹമല്ലെങ്കില്‍ മറ്റാരാണ്? കെ വി തോമസ് ഇനി പറയട്ടെ- താന്‍ ഇന്ത്യയുടെ മന്ത്രിയോ ഇറ്റലിയുടെ മന്ത്രിയോ?

Friday, October 29, 2010

വര്‍ഗീയതയുടെ 'തരംഗം'

ജില്ലകളെയും പ്രദേശങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിനാശകരമായ സൂചനകള്‍ നല്‍കുന്നു. യുഡിഎഫ് മേല്‍ക്കൈ നേടിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്താവുകയും മതാടിസ്ഥാനത്തിലുള്ള വിഭാഗങ്ങള്‍ ആധിപത്യം നേടുകയും ചെയ്ത അനുഭവമാണ് ചില ജില്ലകളിലുണ്ടായത്. കോട്ടയത്ത്, ചില സഭാധ്യക്ഷന്‍മാരുടെ ശുശ്രൂഷയില്‍ ലയിച്ചൊന്നായ മാണി വിഭാഗം കേരള കോണ്‍ഗ്രസാണ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്. കോണ്‍ഗ്രസ് പുറത്തായി. മലപ്പുറത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ് എല്ലാം നിശ്ചയിച്ചതും ജയിച്ചതും. കോണ്‍ഗ്രസിനോട് മത്സരിച്ച് ലീഗ് രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ആറു സീറ്റ് നേടിക്കൊടുത്തതും യുഡിഎഫ്. ബിജെപി ജയിച്ച ആറുവാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതുവാഡിലും യുഡിഎഫിന് ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്.

ഒരേസമയം ന്യൂനപക്ഷ വര്‍ഗീയതയുമായും ബിജെപിയുമായും രാഷ്ടീയ കൂട്ടുകെട്ടുണ്ടാക്കി നേടിയ യുഡിഎഫ് വിജയത്തിന് കേരളം വലിയ വിലയാണ് നല്‍കേണ്ടിവരിക. മതത്തെയും വര്‍ഗീയതയെയും ഉപയോഗിച്ച് നേടിയ അധികാരം എല്ലാ സമ്മര്‍ദ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെട്ട ചരിത്രം കേരളത്തില്‍ ആദ്യം ഉണ്ടായത് വിമോചന സമരത്തിലാണ്. അത് ഭരണം കമ്മ്യൂണിസ്റ്റുകാരില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസിന് കൊടുക്കാനായിരുന്നു.സ്വാതന്ത്ര്യ സമരത്തിലോ അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പൊഴോ മതം ഇടപെട്ടിട്ടില്ല. ഇപ്പോള്‍, എന്താണ് ഇടപെടലിന് കാരണം? നിയമസഭ ഒന്നടങ്കം മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ കൈപൊക്കി പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ബില്‍ എങ്ങനെ 'പ്രത്യയ ശാസ്ത്രക്കാരുടെ' (അങ്ങനെയാണ് കെസിബിസി നേതാക്കള്‍ സിപിഐ എമ്മിനെ വിളിക്കുന്നത്) പാതകമാകും? അത് പൈലറ്റ് ചെയ്ത ഒറ്റക്കുറ്റത്തിന് എങ്ങനെ എല്‍ഡിഎഫ് മതശത്രുവാകും?

മതം രാഷ്ട്രീയത്തില്‍ ഇടപെടണം എന്ന് കോണ്‍ഗ്രസാണ് പറയുന്നത്. പിന്നെ മതേതരത്വത്തിനെന്തര്‍ത്ഥം? ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ സ്വമതത്തില്‍ പെട്ടവര്‍ക്കുമാത്രം വോട്ടുചെയ്താല്‍ ജനാധിപത്യം എങ്ങനെ പുലരും? ഓരോ മതത്തിന്റെയും ആധിപത്യമല്ലേ ഉണ്ടാവുക. ജില്ല തിരിച്ച് മതങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടിവരും. അത് മതരാഷ്ട്ര വാദമാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും നെഹ്രൂവിയന്‍ മതേതര നിലപാടിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷമുള്ള കോട്ടയം മാണികേരളയ്ക്കും മുസ്ളിം ഭൂരിപക്ഷമുള്ള മലപ്പുറം ലീഗിനും. മറ്റു ജില്ലകളില്‍ ഏതു സമുദായത്തിനാണോ ഭൂരിപക്ഷം, അതിന്റെ മറവിലും ദയയിലും യുഡിഎഫ്. രാഷ്ട്രീയവും ആദര്‍ശവുമില്ല- മതവികാരമുണര്‍ത്തി വോട്ടുശേഖരണം. അതു മാത്രമായിരിക്കുന്നു യുഡിഎഫ് അജണ്ട.

ഇങ്ങനെ ലഭിക്കുന്ന അധികാരം ആര്‍ക്കുവേണ്ടി ഉപയോഗിക്കും? അതും മതംനോക്കിയാവണമല്ലോ. ഇന്ത്യയുടെ ഭരണഘടന മതനിരപേക്ഷമായത് ഇവിടെ നാനാ ജാതി മതസ്ഥരുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ ആര്‍എസ്എസ് പറയുന്നതുപോലെ ഹിന്ദു രാഷ്ട്രമാകുമായിരുന്നു. അത്തരമൊരപകടംപോലും പൌവ്വത്തില്‍ തിരുമേനി കാണുന്നില്ല. അദ്ദേഹം പറയുന്നു:

"ഒറീസയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ചില ക്രൈസ്തവര്‍ പാര്‍ട്ടി മന്ദിരത്തില്‍ ഓടിക്കയറിയിരിക്കാം. അവരെ ഓടിച്ചിറക്കിയില്ല എന്നതു സത്യമായിരിക്കാം. ആക്രമിക്കപ്പെട്ട സഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറായിട്ടുണ്ട് എന്നതും യാഥാര്‍ഥ്യം. പക്ഷേ അന്നവിടെ സഖാക്കള്‍ പ്രതിപക്ഷത്തായിരുന്നു, രാഷ്ട്രീയ മുതലെടുപ്പിന് അവസരം കാത്തിരിക്കുകയായിരുന്നുന്നു എന്നതും മറക്കാന്‍ പാടില്ല. പിന്നീടു ഭരണം മാറിവന്നപ്പോള്‍ ക്രൈസ്തവരുടെ പുനരധിവാസത്തിനോ നഷ്ടപരിഹാരത്തിനോവേണ്ടി എന്തുചെയ്തു എന്നതും അന്വേഷിക്കേണ്ടതാണ്.''(ദീപിക, ഒക്ടോ.21)

ഒറീസയില്‍ സിപിഐ എം ഒരിക്കലും ഭരണത്തില്‍ വന്നിട്ടില്ല എന്ന് തിരുമേനിക്കറിയാഞ്ഞിട്ടാണോ? സോണിയയുടെ കോണ്‍ഗ്രസ് എന്തുകൊണ്ട് പുനരധിവാസ നടപടികള്‍ എടുത്തില്ല എന്ന ചോദ്യം തിരുവായില്‍നിന്ന് എന്തുകൊണ്ട് പുറത്തുവരുന്നില്ല? അത്തരം ചില്ലറ ചോദ്യങജളെങ്കിലും ഉമ്മന്‍ ചാണ്ടിയോടും ചോദിക്കരുതോ?

ചങ്ങനാശ്ശേരിയും പാലായും കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയെടുത്ത വര്‍ഗീയ ധ്രുവീകരണം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജില്ലയില്‍ കോണ്‍ഗ്രസിനു തന്നെ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ചില സഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ ഈ ധ്രുവീകരണത്തിന് ഇന്ധനം പകര്‍ന്ന കേരള കോണ്‍ഗ്രസ് ലയനവും കെ എം മാണിയുടെ ഇടപെടലും ജനാധിപത്യ പ്രക്രിയയുടെ അന്തസത്തയെ അപകടത്തിലുമാക്കുന്നു.

കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ 11 വീതം സീറ്റിലാണ് കെ എം മാണിയും കോണ്‍ഗ്രസും മല്‍സരിച്ചത്. സീറ്റ് വിഭജന ഘട്ടത്തില്‍ തന്നെ തങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ ജന പിന്തുണയുള്ള പാര്‍ടിയാണെന്ന് മാണി അവകാശവാദമുന്നയിച്ചു. പത്ത് സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിച്ചു. കോണ്‍ഗ്രസിന് ഒമ്പത്. മാണിലക്ഷ്യത്തിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ എം എം ജേക്കബിന്റെ നാടായ രാമപുരത്ത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലം കെയ്തെടുത്തു മാണി. ആ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എട്ട് സീറ്റിലാണ് മാണി വിജയിച്ചത്. കരൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡിലും മാണിക്ക് സമാന വിജയമാണുണ്ടായത്. പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസുകാരെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരപ്പിക്കേണ്ട ഗതികേടും കോണ്‍ഗ്രസിന് വന്നു. കോണ്‍ഗ്രസുമായി തര്‍ക്കം വന്നപ്പോള്‍ മാണി സീറ്റ് അനുവദിച്ചു. സ്ഥാനാര്‍ഥിയെ താന്‍ നിശ്ചയിക്കുമെന്നായിരുന്നു നിബന്ധന. അങ്ങനെ കോണ്‍ഗ്രസുകാരല്ലാത്ത കേരള കോണ്‍ഗ്രസുകാര്‍ നഗരസഭയുടെ 9, 11 വാര്‍ഡുകളില്‍ മല്‍സരിച്ചു ജയിച്ചു. ഇനി കോട്ടയവും ഇടുക്കിയും എങ്ങനെ പോകണമെന്ന് മാണി നിശ്ചയിക്കും; കോണ്‍ഗ്രസ് അനുസരിക്കും എന്നതാണവസ്ഥ.

മലപ്പുറം ജില്ലയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇടപെട്ട മുസ്ളിംലീഗ് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായിത്തന്നെ നേട്ടമുണ്ടാക്കി. കോണ്‍ഗ്രസ്സിന് പരമാവധി കുറച്ചു സീറ്റ് നല്‍കുകയെന്ന തന്ത്രം ഫലിച്ചു. യുഡിഎഫ് ജയിച്ച ആറ് മുനിസിപ്പാലിറ്റികളില്‍ നാലിടത്തും ലീഗ് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകള്‍ കൈക്കലാക്കി. മഞ്ചേരി, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ ലീഗിന് ഭരിക്കാന്‍ കോണ്‍ഗ്രസ്സിനെ ആവശ്യമില്ല. പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സിനെ തോല്‍പിച്ച് ലീഗ് ഭരണം പിടിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് കൊടുത്ത സീറ്റില്‍ മുന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനെ മത്സരിപ്പിച്ച് ലീഗ് വിജയിപ്പിച്ചെടുത്തു. മലപ്പുറം മുനിസിപ്പാലിറിയില്‍ മുണ്ടുപറമ്പ് വാര്‍ഡില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ലീഗ് റിബല്‍ ജയിച്ചു. മുന്നിയൂരില്‍ കോണ്‍ഗ്രസ്സ് ഇല്ലാതായി.

ഇങ്ങനെ യുഡിഎഫിലെ രണ്ടു ഘടകകക്ഷികള്‍ മതാടിസ്ഥാനത്തില്‍ പ്രചാരണം നടത്തി ജില്ലകള്‍ വിഭജിച്ചെടുക്കുക മാത്രമല്ല, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ത്രാണിയുള്ള സാന്നിധ്യമാവുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച പൊന്നുമംഗലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 268 വോട്ട് മാത്രം. മറുവശത്ത് യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് നിസ്സാര വോട്ടാണ് ലഭിച്ചത്-പകല്‍പോലെ തെളിഞ്ഞ യുഡിഎഫ്-ബിജെപി സഖ്യം. എല്‍ഡിഎഫ് ജയിച്ച വെങ്ങാനൂര്‍, തിരുമല, വലിയവിള, കരിക്കകം, കടകംപള്ളി, തൃക്കണ്ണാപുരം, വെള്ളാര്‍, ചാല, ഫോര്‍ട്ട് എന്നീ വാര്‍ഡുകളില്‍ ബിജെപി രണ്ടാമതാണ്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി.

തൊടുപുഴയില്‍ കൈവെട്ടുകേസിലെ പ്രതിയെയും തിരുവനന്തപുരത്ത് ബിജെപിയെയും വിജയിപ്പിക്കാന്‍ ഒരേ സമയം യുഡിഎഫിന് കഴിഞ്ഞു. ഇത്തരം വര്‍ഗീയ-അവസരവാദ കൂട്ടുകെട്ടുകള്‍ക്കെതിരെ എല്‍ഡിഎഫ് നെഞ്ചുയര്‍ത്തിനിന്ന് പൊരുതി. യുഡിഎഫിന് ലഭിച്ച വിജയങ്ങള്‍ വിഷലിപ്തമാകുന്നതും എല്‍ഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് നേരിന്റെയും സംശുദ്ധിയുടെയും തിളക്കമുണ്ടാകുന്നതും ഈ സാഹചര്യത്തിലാണ്.

കേരള കോണ്‍ഗ്രസിന്റേത് അഭിമാന വിജയമാണെന്നും പാലാ നഗരസഭയിലെ വിജയം പാര്‍ട്ടിയുടെ ശക്തി തെളിയിച്ചുവെന്നുമാണ് കെ എം മാണി പറഞ്ഞത്. മുസ്ളിം ലീഗിന്റെവിജയത്തെ 'മാര്‍ക്സിസ്റ്റ് യുഗത്തിന്റെ അന്ത്യ'മായി കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ് എന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍ പറയുന്നു. സഭാധ്യക്ഷന്‍മാര്‍ പറയുന്നത് വിശ്വാസികള്‍ അനുസരിച്ചതുകൊണ്ടാണ് ഈ ഫലമെന്ന് കെസിബിസി വക്താവ് സ്റ്റീഫന്‍ ആലത്തറ. വിജയം ഇവരുടെയൊക്കെയാണ്. കോണ്‍ഗ്രസ് ഇല്ല; മത നിരപേക്ഷത ഇല്ല. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടാറുള്ള കെപ്പത്തി ചിഹ്നം ഉപേക്ഷിച്ച് മാങ്ങയിലും ആപ്പിളിലും അഭയം തേടിയ കോണ്‍ഗ്രസിന്റെ പതനം!

വര്‍ഗീയതയുടെ കൂടിച്ചേരലല്ലാതെ യുഡിഎഫ് തരംഗമോ അനുകൂല വികാരമോ അല്ല ഈ ഫലത്തിന് മുഖ്യ ആധാരം. വിമോചന സമരസ്വപ്നക്കാരുടെ ആഹ്ളാദാരവമാണുയരുന്നത്. അവര്‍ക്കുള്ള മറുപടി ചരിത്രത്തിന്റെ പുനര്‍വായനയാണ്. എല്ലാ വിരുദ്ധശക്തികളെയും യോജിപ്പിച്ച് തോല്‍പിച്ചപ്പോഴെല്ലാം ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നതിന്റെ അനുഭവങ്ങള്‍. സംസ്ഥാനത്താകെയുള്ള വോട്ടുനില വ്യക്തമാകുമ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ ഭദ്രമായി നിലനില്‍ക്കുന്നു. സംശുദ്ധമായ, മത നിരപേക്ഷമായ, വര്‍ഗീയ വിരുദ്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന എല്‍ഡിഎഫ്, 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം രജതരേഖയായി നില്‍ക്കുന്നു. വരാനുള്ള നാളുകളില്‍ കേരളം വര്‍ഗീയതക്കെതിരായ ചര്‍ച്ചകള്‍ക്കാണ് വേദിയാവുക. അത്തരമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു ഈ തെരഞ്ഞെടുപ്പുഫലം.