"കത്തോലിക്കാ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ഞാന്‍ പഠിച്ചു. അത് വളരെ ദുഃഖകരമാണ്. ഉടനെ തന്നെ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി ബന്ധപ്പെട്ട്, ഗവണ്‍മെന്റ് ധൃതി പിടിച്ച നീക്കങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടു. തീര്‍ച്ചയായും, ഈ വിഷയത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്- മത്സ്യത്തൊഴിലാളികള്‍ കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചതുപോലെ. എന്നാല്‍, ഇവിടെ പ്രശ്നം മറ്റൊന്നാണ്: പ്രതിപക്ഷകക്ഷി സംഭവത്തില്‍നിന്ന് മുതലെടുക്കുകയും 'പാശ്ചാത്യശക്തികളു'ടെയും 'അമേരിക്കന്‍ ആധിപത്യ'ത്തിന്റെയും പേരുപറഞ്ഞ് തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്ക് ഇത് ഉപയോഗിക്കുകയും ചെയ്യും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍, കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരാണ് ഭരിക്കുന്നത്. കമ്യൂണിസ്റ് പാര്‍ടി നയിക്കുന്ന മുന്നണിയാണ് പ്രതിപക്ഷത്ത്. കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് ഞാന്‍. അത് തുടരുകയും ചെയ്യും. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ളതെല്ലാം അവര്‍ ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. വിശേഷിച്ചും, ടൂറിസം മന്ത്രി കത്തോലിക്കനായ കെ വി തോമസിന്റെ പ്രവര്‍ത്തനത്തില്‍ എനിക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ ദിനങ്ങളില്‍ റോമില്‍ നടന്ന കര്‍ദിനാള്‍ അഭിഷേകച്ചടങ്ങിലും പരിശുദ്ധ പിതാവിന്റെയും പുതിയ കര്‍ദിനാള്‍മാരുടെയും കുര്‍ബാനയിലും പങ്കുകൊണ്ടിരുന്നു അദ്ദേഹം. ഉന്നത ധാര്‍മികനിലവാരവും കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളില്‍ വമ്പിച്ച സ്വാധീനവുമുള്ള അദ്ദേഹം തന്റെ പരമാവധി ശ്രമം ഇക്കാര്യത്തിലുണ്ടാകുമെന്ന് ഉറപ്പുതന്നിട്ടുണ്ട്. അടുത്ത ഏതാനും നാളുകളില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി നിതാന്തമായ ഇടപെടല്‍ നടത്തുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു''
ഈ വാര്‍ത്ത ഫിദേസ് ഏജന്‍സി പിന്‍വലിച്ചതായി പറയുന്നുണ്ടെങ്കിലും വത്തിക്കാന്റെതന്നെ ഔദ്യോഗിക വാര്‍ത്താപോര്‍ട്ടലില്‍ അതേപടി അതുണ്ട്. സ്ഥാനാരോഹണ ശുശ്രൂഷയില്‍, കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തയാളാണ് കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ്. അതുകൊണ്ടുതന്നെ, കേരളത്തിലെ രാഷ്ട്രീയകാര്യങ്ങളില്‍ ഏറെ ജ്ഞാനമുണ്ടാകാനിടയില്ലാത്ത ഫിദെസ് വാര്‍ത്താ ഏജന്‍സിയും വത്തിക്കാന്‍ വാര്‍ത്താ പോര്‍ട്ടലും കെ വി തോമസിന്റെ പേര് കര്‍ദിനാളിന്റെ വാക്കുകളില്‍ കൃത്രിമമായി ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.ഏജന്‍സിയുടെ വാര്‍ത്ത വിവാദമായപ്പോള്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരണത്തിന് നല്‍കി. അത് ഇങ്ങനെ: "കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 'ഫിദസ്' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത എന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ കൃത്യത നല്‍കാന്‍ ഉദ്ദേശിക്കുന്നു. സംഭവം അന്വേഷിക്കുകയും കുകുറ്റക്കാരെന്നുതെളിഞ്ഞാല്‍ നിയമനടപടി സ്വീകരിച്ച് കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കുകയും ചെയ്യണം. സത്യവും നീതിയും ഉറപ്പുവരുത്തണം. ഈ സംഭവം സമുദായങ്ങള്‍ക്കിടയിലോ രാജ്യങ്ങള്‍ തമ്മിലോ ഉള്ള ശത്രുതയ്ക്കും സംഘര്‍ഷത്തിനും ഇടയാക്കരുതെന്നാണ് കഴിഞ്ഞദിവസം ആനുഷംഗികമായി ഞാന്‍ പറഞ്ഞത്. പ്രശ്നപരിഹാരത്തിന് ഇടനിലക്കാരനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' ഏജന്‍സി വാര്‍ത്ത അപ്പാടെ നിഷേധിക്കുകയല്ല, അതില്‍ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട് എന്നുതോന്നിയ ഭാഗങ്ങള്‍ക്ക് കൃത്യത വരുത്താനാണ് കര്‍ദിനാള്‍ വിശദീകരണം നടത്തിയതെന്ന് വ്യക്തം.
പക്ഷേ കെ വി തോമസ് മറ്റൊന്നാണ് പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നോട് സംസാരിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫിദെസ് ഏജന്‍സി പ്രസിദ്ധീകരിച്ച കര്‍ദിനാളിന്റെ വിശദീകരണക്കുറിപ്പില്‍ അത്തരം നിഷേധമില്ല. പ്രശ്നത്തില്‍ ഇടപെടാമെന്ന് കെ വി തോമസ് നല്‍കിയ ഉറപ്പും തോമസിന് കര്‍ദിനാള്‍ നല്‍കിയ വിശേഷണങ്ങളും അനിഷേധ്യമായിത്തന്നെ നിലനില്‍ക്കുന്നു. അവിടെയാണ് പ്രശ്നം. എന്തിന് തോമസ് കള്ളം പറയുന്നു? കര്‍ദിനാളിനെ തിരുത്തുന്നു? ഏജന്‍സി സ്വപ്നംകണ്ട് എഴുതിയതല്ല ആദ്യവാര്‍ത്തയെങ്കില്‍ തോമസ് ആരുടെ മന്ത്രിയാണ്? ആരോടാണ് ആ മന്ത്രിക്ക് കൂറ്?ഇന്ത്യയുടെ മന്ത്രിയാണെങ്കില്‍ അദ്ദേഹത്തിന്റെ ഹൃദയം തപിക്കേണ്ടത്, ഉപജീവനത്തിനായി കടലില്‍ പോയപ്പോള്‍ നിഷ്കരുണം കൊലചെയ്യപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളി സഹോദരങ്ങളെ ഓര്‍ത്താണ്. ആ താപം എവിടെയും കാണുന്നില്ല. മരിച്ചത് കത്തോലിക്കാ തൊഴിലാളികള്‍; ഇടപെടേണ്ടത് കത്തോലിക്കാ മന്ത്രിമാര്‍ എന്ന സിദ്ധാന്തത്തില്‍ കേന്ദ്രമന്ത്രി ഉറച്ചുനില്‍ക്കുകയാണോ എന്ന സന്ദേഹവും ബാക്കിയാകുന്നു. കൊലപാതകികളായ ഇറ്റാലിയന്‍ സൈനികരുടെ മതവും നോക്കിയശേഷമാണോ നീതിനിര്‍വഹണത്തെക്കുറിച്ച് ചിന്തിക്കേണ്ടത്? ജനതകളും രാഷ്ട്രങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്കുപോകേണ്ട പ്രത്യേക വിഷയങ്ങളൊന്നും ഇതില്‍ നിലനില്‍ക്കുന്നില്ല. കടലില്‍ ഇരട്ടക്കൊലപാതകം നടന്നു; കൊല്ലപ്പെട്ടവര്‍ നിരപരാധികളായ മത്സ്യത്തൊഴിലാളികളാണ്; തെറ്റിദ്ധാരണമൂലമോ അല്ലാതെയോ അവരെ വെടിവച്ചുകൊന്നത് ഇറ്റാലിയന്‍ കപ്പലിലെ രണ്ട് ഭടന്മാരാണ്; അവര്‍ നിയമത്തിന്റെ പിടിയിലായി. ഇനി കേസന്വേഷണം പൂര്‍ത്തിയാകണം. വിചാരണയും തീര്‍പ്പുമുണ്ടാകണം. സ്വാഭാവികമായ നീതിനിര്‍വഹണത്തിലപ്പുറമുള്ള ഒന്നും അതിന് തടസ്സമായിക്കൂടാ എന്നതാണ് സാമാന്യതത്വം. അതിലെവിടെ ജനതകള്‍ തമ്മിലുള്ള സംഘര്‍ഷം?
പ്രസിഡന്റ് ഇറ്റലിക്കാരിയായതുകൊണ്ട് കോണ്‍ഗ്രസ് ഇറ്റാലിയന്‍ പക്ഷമാകും എന്ന ആരോപണമൊന്നും ആരും ഉന്നയിച്ചിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ് നയിക്കുന്ന ഗവണ്‍മെന്റുകള്‍ കടല്‍ക്കൊലപാതക പ്രശ്നത്തില്‍ എടുക്കുന്ന നിലപാടുകള്‍ സംശയാസ്പദമാണ്. കെ വി തോമസിന്റെ പിടിപാടും സ്വാധീനശക്തിയും എന്തുകൊണ്ട് ആ നിരപരാധികള്‍ക്കും അവരുടെ നിരാധാരമായ കുടുംബങ്ങള്‍ക്കുംവേണ്ടി ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം. കര്‍ദിനാള്‍ പറഞ്ഞ കാര്യങ്ങള്‍ നിസ്സംശയം നിഷേധിക്കപ്പെട്ടാലും ആ പ്രശ്നം അവശേഷിക്കുന്നു. തോമസിന്റെ ഇത്തരം നിലപാടുകള്‍ ഇതാദ്യമല്ല. നിര്‍ണായകപ്രശ്നങ്ങളില്‍ പലതിലും തോമസ് കൈക്കൊണ്ട ജനവിരുദ്ധനിലപാടുകള്‍ നേരത്തെ ചര്‍ച്ചയായതാണ്. പലസ്തീന്‍ജനതയെ കൊന്നൊടുക്കുന്നതിന് നേതൃത്വം നല്‍കിയ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ 2003ല്‍ സംസ്ഥാന ടൂറിസംമന്ത്രിയായിരുന്ന കെ വി തോമസ് ഡല്‍ഹിയില്‍ പോയി സ്വീകരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തത് കേരളജനതയെ ഞെട്ടിച്ച സംഭവമായിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗികനേതൃത്വവും പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളും അന്നുതന്നെ തോമസിനെ തള്ളിപ്പറഞ്ഞിരുന്നു. പലസ്തീന്‍ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന എല്ലാ ആളുകളുടെയും മനസ്സിനെ മുറിപ്പെടുത്തിയ തോമസിന്റെ ആ നടപടിയില്‍ അന്ന് യുഡിഎഫിലെ പ്രധാനികളായ മുസ്ളിംലീഗ് പരസ്യമായിത്തന്നെ അതൃപ്തി രേഖപ്പെടുത്തി. തോമസ് പക്ഷേ അതേ വഴിയിലാണ്. മാര്‍ ആലഞ്ചേരിക്കൊപ്പം വത്തിക്കാനില്‍ പോയത് നല്ലകാര്യം തന്നെ. പക്ഷേ, കര്‍ദിനാള്‍തിരുമേനിയെ തന്റെ 'സ്വാധീനശക്തി' കാട്ടി തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് വിവാദത്തിനാസ്പദമായ വാര്‍ത്തകള്‍ ഉണ്ടായതെങ്കില്‍ തോമസ് കത്തോലിക്കാസഭയോടുതന്നെ ചെയ്ത പാതകമാണത്.
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ വത്തിക്കാനെ ഇടപെടുവിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അത് വിജയിക്കില്ലെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞത് കെ വി തോമസിനുള്ള മറുപടിയാണ്. "ധാര്‍മികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് വത്തിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. സാമൂഹ്യപ്രശ്നങ്ങളില്‍ ഇന്ത്യയിലെ സംവിധാനങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ബാഹ്യ ഇടപെടല്‍ അംഗീകരിക്കില്ല. അത്തരത്തില്‍ വത്തിക്കാന്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ല''- ഡോ. സൂസപാക്യം ഇത്രയും പറയുമ്പോള്‍ താന്‍ എത്രമാത്രം പരിധി വിട്ടു എന്ന് കെ വി തോമസാണ് ചിന്തിക്കേണ്ടത്. ഇറ്റലിക്കുവേണ്ടി ഇടപെടുന്ന ശക്തി വമ്പിച്ച സ്വാധീനശേഷിയുള്ള അദ്ദേഹമല്ലെങ്കില്‍ മറ്റാരാണ്? കെ വി തോമസ് ഇനി പറയട്ടെ- താന്‍ ഇന്ത്യയുടെ മന്ത്രിയോ ഇറ്റലിയുടെ മന്ത്രിയോ?