Thursday, December 17, 2009

കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?

1996 മെയ് 20 മുതല്‍ 2001 മെയ് 13 വരെ ഇ കെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്തത് അന്ന് മുഖ്യമന്ത്രിയാണ്. നായനാരെ വധിക്കാന്‍ പദ്ധതിയിട്ടത് കണ്ടെത്തിയതും ആ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതും ആ ഗവര്‍മെന്റിന്റെ കാലത്താണ്. ഇന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു, എല്‍ഡിഎഫ് സര്‍ക്കാര്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ചെന്ന്. അതായത്, നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് നായനാര്‍ തന്നെ അട്ടിമറിച്ചെന്ന്. ചിത്തഭ്രമം ബാധിച്ചവര്‍ക്കല്ലാതെ ഇങ്ങനെയൊരാരോപണം ഉന്നയിക്കാനാകുമോ?

1999 ആഗസ്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും വധശ്രമ ഗൂഡാലോചന പുറത്തുവരികയും ചെയ്തപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് എ കെ ആന്റണി അതിനെ കെട്ടുകഥയെന്ന് ആക്ഷേപിച്ചു. യുഡിഎഫ് നേതാക്കള്‍ പരിഹസിക്കാന്‍ മത്സരിച്ചു-രാഷ്ട്രീയ സ്റ്റണ്ട് എന്ന് വിശേഷിപ്പിച്ചു. അന്ന് ആന്റണിയും കെപിസിസി നേതൃത്വവും എം വി രാഘവനടക്കമുള്ള യുഡിഎഫ് നേതാക്കളും സ്വീകരിച്ച സമീപനത്തിന്റെ തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമം. അതിന്റെ തുടര്‍ക്കഥതന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത വിവാദവും.

'അത്രമേല്‍ സ്നേഹിച്ചിട്ട്' എന്ന വൈകാരികമായ തലക്കെട്ടോടെയാണ് ഉമ്മന്‍ ചാണ്ടി, കേരളത്തിന് നായനാരോടുള്ള സ്നേഹം സിപിഐ എമ്മിനെതിരായ ആയുധമാക്കിമാറ്റാനുള്ള അതിസാമര്‍ത്ഥ്യം പ്രയോഗിക്കുന്നത്. "ഇതിനുനു ചുക്കാന്‍ പിടിച്ച നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഈ നാടും നല്‍കാന്‍ പോകുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക'' എന്ന് മാതൃഭൂമി പത്രത്തിലെ ലേഖനത്തിലൂടെ ഭീഷണിസ്വരത്തില്‍ എഴുതുന്നു. ഇത് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ അഭിപ്രായം. 1999ല്‍ ഈ അഭിപ്രായം ഉമ്മന്‍ചാണ്ടിക്കോ ആന്റണിക്കോ യുഡിഎഫിലെ ആര്‍ക്കെങ്കിലുമോ ഉണ്ടായിരുന്നില്ല.

അന്ന് ആന്റണി പറഞ്ഞു: മുഖ്യമന്ത്രിക്കെതിരെ ചില മുസ്ളിം തീവ്രവാദസംഘടനകളുടെ വധഭീഷണി നിലവിലുണ്ടെന്ന പ്രചരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് തട്ടിയെടുക്കാന്‍ വേണ്ടിയുള്ള കെട്ടുകഥയാണെന്ന് ആന്റണി ആരോപിച്ചു. ഇത് ബിജെപി വോട്ടുകള്‍ നേടാന്‍ വേണ്ടിയുള്ള സിപിഎം തന്ത്രമാണ്. ഇല്ലെങ്കില്‍ തീവ്രവാദഭീഷണിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെയും പത്രക്കാരെയും വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. (കേരളകൌമുദി, 1999 ആഗസ്ത് 23).

എം വി രാഘവന്‍ ഒരുപടികൂടി കടന്നു: കണ്ണൂരില്‍ മുഖ്യമന്ത്രിയെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സംഭവം രാഷ്ട്രീയ സ്റണ്ടാണെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി എം വി രാഘവന്‍ കണ്ണൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

പ്രതികള്‍ തീവ്രവാദികളായിരിക്കാം, അല്ലെങ്കില്‍ നിരപരാധികളായിരിക്കാം. നായനാരെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നത് തെരഞ്ഞെടുപ്പിനു വേണ്ടിയുണ്ടാക്കിയ കെട്ടുകഥയാണ്- രാഘവന്‍ പറഞ്ഞു. അയാളെ കൊന്നിട്ട് എന്തുനേടാനാണ്. എന്നെ വധിക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആരെയെങ്കിലും അറസ്റ് ചെയ്യുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് രാഘവന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഓഫീസ് ശിപായിയായ ഡിഐജിയുണ്ടാക്കിയ നാടകമാണിതെന്ന് രാഘവന്‍ പറഞ്ഞു. (ചന്ദ്രിക, മനോരമ, 1999 ആഗസ്ത് 15).

എം എം ഹസ്സന്‍ ഇങ്ങനെ പറഞ്ഞു: യുഡിഎഫില്‍നിന്ന് മുസ്ളിം ലീഗിനെ അടര്‍ത്തിയെടുക്കാന്‍ സിപിഐ, സിപിഎം കക്ഷികള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായപ്പോഴാണ് മുസ്ളിം തീവ്രവാദികള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയെന്ന കെട്ടുകഥയുമായി മാര്‍ക്സിസ്റുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ളിം തീവ്രവാദത്തെ ചൂണ്ടിക്കാട്ടി ഹിന്ദു വോട്ടുകള്‍ നേടാനും ബിജെപി- കോണ്‍ഗ്രസ് രഹസ്യബന്ധമെന്ന നുണ പ്രചരണത്തിലൂടെ മുസ്ളിം വോട്ടുകള്‍ നേടാനുമുള്ള സൃഗാലതന്ത്രമാണ് സിപിഐ-സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി. (ചന്ദ്രിക, മാതൃഭൂമി, 1999 ആഗസ്ത് 25).

നായനാര്‍ ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും അദ്ദേഹത്തെ കൈകാര്യം ചെയ്തത് ഏറ്റവും മോശമായ തരത്തിലായിരുന്നു. അഞ്ചുകൊല്ലം യുഡിഎഫ് ഭരിച്ചപ്പോള്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിക്കാനാണ് ശ്രമമുണ്ടായത്. രണ്ടുവട്ടം കേസ് പിന്‍വലിക്കാന്‍ നീക്കം നടന്നു. ഉമ്മന്‍ചാണ്ടി നേരിട്ട് പങ്കാളിയായി. ഉറപ്പാകുന്നു-ഉമ്മന്‍ചാണ്ടിക്കും സംഘത്തിനുമെതിരെയാണ് ജനങ്ങള്‍ ഇളകേണ്ടത്. നാടും ജനങ്ങളും ശിക്ഷിക്കേണ്ടത് താങ്കളെയും കൂട്ടരെയുമല്ലാതെ മറ്റാരെയാണ്? നുണ ഇങ്ങനെ എത്രകാലം പറയാനാകും? യുഡിഎഫിന്റെ തീവ്രാദബന്ധം ഇഴകീറി പുറത്തുകൊണ്ടുവരുന്നതിലേക്ക് വിവാദം തിരിയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഉമ്മന്‍ചാണ്ടിയുടെ വെപ്രാളപ്രകടനത്തില്‍ കാണാം. നായനാരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ കേസ് എന്ന തലക്കെട്ടോടെ തന്റെ മുന്നില്‍ വന്ന, പ്രതിയുടെ ബന്ധുവിന്റെ ഹര്‍ജി ഒരു മനസാക്ഷിക്കുത്തുമില്ലാതെ തുടര്‍നടപടിക്കയക്കുകയും കേസ് പിന്‍വലിക്കുന്നതിന് ഒത്താശചെയ്യുകയും ചെയ്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നായനാരെക്കുറിച്ച് വിലപിക്കുന്നുവോ? കണ്ണിലെ കൃഷ്ണമണിപോലെയാണ് കേരളം നായനാരെ സ്നേഹിച്ചത്; സ്നേഹിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹമാണ്; നേതൃരൂപമാണ് സഖാവ് നായനാര്‍. അദ്ദേഹത്തെ ജീവിച്ചിരുന്നപ്പോള്‍ എല്ലാ അവസരത്തിലും അവഹേളിച്ചവര്‍ ഇന്ന് നായനാരുടെ പേരുപറഞ്ഞ് വികാരം കൊള്ളുന്നുവെങ്കില്‍, അതിനുപിന്നില്‍ കുടിയിരിക്കുന്ന നെറികെട്ട രാഷ്ട്രീയ കുതന്ത്രം തിരിച്ചറിയാന്‍ കേരളത്തിന്റെ ചിന്താശേഷി മരിച്ചുമരവിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടി മറുപടി പയണം.

1. നായനാര്‍ വധശ്രമക്കേസ് പുറത്തുവന്നപ്പോള്‍ താങ്കളും അന്നത്തെ യുഡിഎഫ് നേതൃത്വവും അതിനെ അപലപിച്ചിരുന്നുവോ?

2. കെട്ടുകഥയാണ് ആ കേസെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് എ കെ ആന്റണി പറഞ്ഞതിനെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി തള്ളിപ്പറയുമോ?

3. നിരപരാധികളെ പ്രതികളാക്കുന്നു എന്ന അന്നത്തെ കെപിസിസി ജനറല്‍സെക്രട്ടറിയുടെ നിലപാടിനെപ്പറ്റി താങ്കളുടെ പ്രതികരണമെന്ത്?

3. കെട്ടുകഥ എന്ന നിലപാട് കോണ്‍ഗ്രസും യുഡിഎഫും പിന്നീടും തുടര്‍ന്നതുകൊണ്ടല്ലേ കേസ് പിന്‍വലിക്കാനുള്ള ശ്രമത്തില്‍ ഉമ്മന്‍ചാണ്ടി പങ്കാളിയായത്?

4. അഞ്ചുകൊല്ലത്തെ യുഡിഎഫ് ഭരണത്തില്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ ഒപ്പിട്ടതല്ലാതെ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവോ?

5. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ 2005 നവംബര്‍ 16 വരെ വൈകിപ്പിച്ചത് എന്തിന്?

ഈചോദ്യങ്ങള്‍ക്കുള്ള മറുപടി ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ന്യായമായും പ്രതീക്ഷിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണല്ലോ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ച നേതാക്കള്‍ക്ക് നല്‍കാനുള്ള ശിക്ഷയുടെ തീവ്രത ജനങ്ങള്‍ക്ക് നിശ്ചയിക്കാനാവുക.

Tuesday, December 8, 2009

പൊറുതി മുട്ടുമ്പോള്‍

"വലിയ ഉള്ളിക്ക് ഒരുêവര്‍ഷംകൊണ്ട് 114.79 ശതമാനമാണ് വില കൂടിയത്. ഒരു മാസംകൊണ്ട് വര്‍ധിച്ചത് 71.43 ശതമാനം. ഈ വര്‍ഷം ഡിസംബര്‍ മൂന്നിന് ഒരുê കിലോ ഉള്ളിക്ക് സംസ്ഥാനത്തെ ശരാശരി വില 39.43 രൂപയായിരുന്നു. കഴിഞ്ഞമാസം മൂന്നിന് 23 രൂപയും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിന് 18.36 രൂപയുമായി വില. വെളുത്തുള്ളിയുടെ വിലവര്‍ധന 153.75 ശതമാനമാണ്. പഞ്ചസാരയ്ക്ക് 73.62 ശതമാനമാണ് വിലക്കയറ്റം.'' സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റാറ്റിസ്റിക്സ് വകുപ്പിനെ ഉദ്ധരിച്ച്, 'സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു, തീവില തന്നെ' എന്ന് ഒരു പത്രം തിങ്കളാഴ്ച എഴുതി. ജനങ്ങളെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണിന്ന് വിലക്കയറ്റം. ചെന്നൈയില്‍ ഒറ്റയടിക്ക് പച്ചക്കറിക്കും പഴങ്ങള്‍ക്കും നാല്‍പ്പതുശതമാനം വില വര്‍ധിച്ചു എന്നാണ് ഞായറാഴ്ച പിടിഐ റിപ്പോര്‍ട്ടുചെയ്തത്. പത്തുകൊല്ലത്തിനിടെയുള്ള ഏറ്റവും വലിയ തലത്തിലെത്തിയ സവാളവില ഒരുമാസംകൊണ്ട് ഇനിയും അന്‍പതുശതമാനം വര്‍ധിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ശനിയാഴ്ച ചെന്നൈയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. "വില വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു; ഈ പ്രശ്നം നമുക്ക് ഒന്നിച്ചു നേരിടാം; സംസ്ഥാന സര്‍ക്കാരുകളുടെ സഹായം വേണം'' എന്നാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ കഴിഞ്ഞാഴ്ച ലോക്സഭയില്‍ പറഞ്ഞത്. നവംബര്‍ 13ന് ബിജെപി വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ ബന്ദ് നടത്തിയിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കയറ്റം ഭീകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ തന്നെ സമ്മതിച്ചിരിക്കുന്നു. ഉരുളക്കിഴങ്ങും ഉള്ളിയും പയര്‍വര്‍ഗങ്ങളുമൊന്നും കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളല്ല. കേരളത്തിനു വേണ്ടതെല്ലാം വരുന്നത് അന്യസംസ്ഥാനങ്ങളില്‍നിന്നാണ്. ഉള്ളി ഉല്‍പ്പാദിപ്പിക്കുന്ന ആന്ധ്രയില്‍ വിലക്കയറ്റമുണ്ടായാല്‍ കുഴപ്പമില്ല, കേരളത്തില്‍ പഴയവിലയ്ക്കുതന്നെ ഉള്ളി കിട്ടിക്കൊള്ളണം എന്ന് ആര്‍ക്കും കരുതാനാവില്ല. സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാകുന്നത് വിപണിയില്‍ ശക്തമായി ഇടപെടാനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ അനാശാസ്യപ്രവണതകള്‍ തടയാനുമാണ്; പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനാണ്. കേരളത്തില്‍ അത്തരമൊരു ഇടപെടല്‍ നടക്കുന്നതുകൊണ്ടാണ്, അന്യ സംസ്ഥാനങ്ങള്‍ക്കു സമാനമായ തോതില്‍ വിലക്കയറ്റം ഇവിടെ ഇല്ലാത്തത്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം കേരളം വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം കേരളത്തേക്കാള്‍ വിലക്കയറ്റമാണ്. ത്രിപുരയും ഹിമാചല്‍പ്രദേശും മണിപ്പുരുമാണ് കേരളത്തിനുപിന്നിലുള്ളത്. കേരളം 17-ാം സ്ഥാനത്താണ്.
വിലക്കയറ്റം തടഞ്ഞുനിര്‍ത്താനും ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള ഇടപെടല്‍ സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇച്ഛാശക്തിയുടെ ഫലമായി ഉണ്ടാകേണ്ടതാണ്. രാഷ്ട്രീയ നയസമീപനത്തിന്റെ പ്രശ്നമാണത്. വിലക്കയറ്റത്തിന്റെ സാമ്പത്തികശാസ്ത്രം ലളിതമാണ്. കൂടുതല്‍ പണവും കുറച്ചു സാധനങ്ങളുമാകുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണത്. ഉപയോക്താവിന് കൊടുക്കാന്‍മാത്രം സാധനം ഇല്ലെങ്കില്‍ കമ്പോളത്തില്‍ വില കയറും. ഇന്ദിരാ ഗാന്ധിയുടെ ഭരണം വിലക്കയറ്റത്തിന്റേതുകൂടിയായപ്പോള്‍ അവര്‍ പറഞ്ഞത്, 'വിലക്കയറ്റം ആഗോള പ്രതിഭാസമാണ്' എന്നത്രേ. അങ്ങനെ പറഞ്ഞു സമര്‍ഥിക്കാന്‍ പ്രയാസമില്ല-പക്ഷേ, അന്ന് പറച്ചില്‍ പറച്ചിലില്‍ ഒതുങ്ങുകയും വില അതിന്റെ വഴിക്ക് ഉയരുകയുംചെയ്തു. രാജ്യത്താകെ വില കയറാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കഴിഞ്ഞ ഓണം-പെരുന്നാള്‍ കാലം ഓര്‍ത്തുനോക്കാം. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ടായിരുന്നു. സിവില്‍ സപ്ളൈസ് വകുപ്പും സഹകരണ വകുപ്പും ശക്തമായി രംഗത്തിറങ്ങി. കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ യഥേഷ്ടം ലഭ്യമായപ്പോള്‍ പൊതുവിപണിയില്‍ വില കയറില്ലെന്നായി-അഥവാ കയറിയാലും അത് ജനങ്ങളെ ബാധിക്കുന്നില്ലെന്നായി. സര്‍ക്കാരിന്റെ ഇടപെടല്‍ ആര്‍ക്കുവേണ്ടി എന്നതാണ് പ്രശ്നം. എല്‍ഡിഎഫ് സര്‍ക്കാരിന്റേത് ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ്, കേന്ദ്രം സബ്സിഡി നിഷേധിക്കുമ്പോള്‍ ജനങ്ങളെ അത് ബാധിക്കാതിരിക്കാന്‍ സംസ്ഥാന ഖജനാവില്‍നിന്ന് പണം മുടക്കേണ്ടിവരുന്നത്. റേഷനരിയുടെ കാര്യത്തില്‍മാത്രമല്ല, പെട്രോളിയം ഉല്‍പ്പന്ന വിലവര്‍ധന അടിച്ചേല്‍പ്പിച്ചപ്പോഴും ഈ രീതി തുടര്‍ന്നു. മാവേലി സ്റ്റോറുകളെ തകര്‍ക്കാന്‍ വാമന സ്റ്റോറുകള്‍ തുടങ്ങുകയും കുടുംബശ്രീക്കെതിരെ ജനശ്രീയെ രംഗത്തിറക്കി തുരപ്പന്‍ പണിയെടുക്കുകയും ചെയ്യുന്നവരുടേതിന്റെ എതിര്‍വശത്താണ് ഇടതുപക്ഷ സമീപനം. ഇന്നത്തെ വിലക്കയറ്റത്തിന്റെ പൊരുള്‍ തേടിപ്പോകുമ്പോള്‍ സങ്കീര്‍ണമായ പല സംഗതികളും വേര്‍തിരിച്ചു കാണാനാകും. മഴക്കെടുതി, വരള്‍ച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഒരുവശത്തുണ്ട്. അവയൊന്നും ഇന്ത്യാമഹാരാജ്യത്തിന് പുത്തരിയല്ല. ഇത്തരം ദുരിതസാഹചര്യങ്ങളെ തൊഴിലാളികളും കൃഷിക്കാരുമുള്‍പ്പെടെയുള്ള ജനങ്ങളില്‍നിന്ന് കൊള്ളലാഭം അടിച്ചെടുക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ്. ഇടതുപക്ഷകക്ഷികള്‍ യുപിഎ ഗവമെന്റിനു പിന്തുണ നല്‍കിയിരുന്ന കാലത്ത് വിലനിയന്ത്രിക്കാന്‍ ഗവമെന്റിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി ആ സമ്മര്‍ദമില്ല. മുതലാളിമാരും കോണ്‍ഗ്രസ് നേതാക്കളും ഒക്കെ ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ് വിലക്കയറ്റത്തിലൂടെ. യുപിഎ സര്‍ക്കാരിന്റെ ബന്ധുക്കള്‍ സാധാരണ ജനങ്ങളോ അതോ ശതകോടീശ്വരന്മാരോ എന്നാണ് ചോദിക്കേണ്ടത്. ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കണോ കരിഞ്ചന്തയിലൂടെ ആയിരക്കണക്കിന് കോടി ലാഭമുണ്ടാക്കാന്‍ മുതലാളിമാരെ സഹായിക്കണോ എന്ന് തീരുമാനിക്കാനുള്ള ഘട്ടം വന്നപ്പോള്‍ യുപിഎ സ്വീകരിച്ചത് രണ്ടാമത്തെ വഴിയാണ്. വില പൊടുന്നനെ കയറിയാല്‍ ഗുണമുണ്ടാകുന്നത് ഇടത്തട്ടുകാരായ കച്ചവടക്കാര്‍ക്കും അവരുടെ നിയന്ത്രിതാക്കളായ കുത്തകകള്‍ക്കുമാണ്. ആ കുത്തകകളുടേതാണ് യുപിഎ ഗവമെന്റ്. ജനങ്ങള്‍ കൊള്ളയടിക്കപ്പെട്ടാലും പട്ടിണികിടന്ന് മരിച്ചാലും കുത്തകകളുടെ അമിതലാഭേച്ഛയെ തടസ്സപ്പെടുത്തരുതെന്ന് യുപിഎ സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കെ മറിച്ചൊരു പ്രതീക്ഷയ്ക്ക് പ്രസക്തിയില്ല.
ഇടതുപക്ഷ പിന്തുണയോടെ ഭരണത്തിലിരുന്നപ്പോള്‍ കുറെ നിയന്ത്രണം പാലിക്കേണ്ടിവന്നിരുന്നു. ഇപ്പോള്‍ വലുതായി നിയന്ത്രിക്കാന്‍ ആരുമില്ല. അതുകൊണ്ടുകൂടി, വിലക്കയറ്റം പിടിച്ചുനിര്‍ത്തല്‍ വാചാടോപം മാത്രമായി. ആയുധങ്ങള്‍ വാരിക്കൂട്ടാനാണ് താല്‍പ്പര്യം. എത്ര വലിയ കരാറുണ്ടാക്കുന്നോ അത്ര വലിയ കമീഷനും കിട്ടും. ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്ലിനെ മൂലയ്ക്കിരുത്തി സ്വകാര്യ കമ്പനികള്‍ക്ക് പട്ടുപൂമെത്ത വിരിക്കുന്നു. രാജഭരണം നിലനില്‍ക്കുന്ന യുഎഇയില്‍ എണ്ണ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം ടെലികോം ആണ്. അവിടെ ആ രംഗത്ത് ഒരു സ്വകാര്യ സംരംഭകര്‍ക്കും പ്രവേശനമില്ല. ഇവിടെ ബിഎസ്എന്‍എല്ലിനേക്കാള്‍ സ്വകാര്യ കമ്പനികള്‍ വളര്‍ന്നിരിക്കുന്നു. ആയുധ അഴിമതികളെ കടത്തിവെട്ടിയതാണ് സ്പെക്ട്രം അഴിമതി. ടെലികോം സര്‍വീസിന്റെ കൊള്ളലാഭം അടിച്ചെടുക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് സൌകര്യം നല്‍കി കോഴപ്പണത്തിന്റെ അളവ് ആകാശംമുട്ടെ ഉയര്‍ത്താനുള്ള വ്യഗ്രതയാണ് യുപിഎ നേതൃത്വത്തിന്-വിശിഷ്യ കോണ്‍ഗ്രസിന്. എന്‍ഡിഎ ഭരണകാലത്ത് ബിജെപിയും മോശമായിരുന്നില്ല. വ്യത്യാസം കോഴപ്പണത്തിന്റെ അളവില്‍മാത്രം. ഈ മാനസികാവസ്ഥയുള്ളവര്‍ക്ക് വിലക്കയറ്റം തടയാന്‍ ആത്മാര്‍ഥമായി ഇടപെടാനാകില്ല എന്നതാണ് സത്യം. അവര്‍ക്ക് ജനങ്ങളില്‍നിന്ന് വോട്ടുമതി-കാശ് വേണ്ടത് കുത്തകകളില്‍നിന്നാണ്. കാശുകൊടുത്താല്‍ വോട്ടും വാങ്ങാവുന്ന സ്ഥിതി ഉണ്ടാകുമ്പോള്‍ എളുപ്പവഴി കുത്തകപ്രീണനം തന്നെ. ഭക്ഷ്യധാന്യമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കൃഷിക്കാര്‍ക്ക് സഹായവും പ്രേരണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ജനസംഖ്യയുടെ നാലില്‍മൂന്നും കൃഷിയെ ആശ്രയിക്കുന്ന രാജ്യത്ത് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയമുള്ളവരാണ് ഭരിക്കുന്നത്. പട്ടിണി മാറ്റാന്‍; ജനങ്ങളുടെ ജീവിതനിലവാരം ഇടിയാതെ നോക്കാന്‍; കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും സഹായിക്കാന്‍ അവര്‍ക്കെവിടെ സാവകാശം? കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യമായി സ്വീകരിച്ച് ആവശ്യമായ നടപടികളെടുത്താല്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്താം എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചിട്ടുണ്ട്. നടേ സൂചിപ്പിച്ച ഉത്സവകാലാനുഭവം അതാണ്. കേരളത്തില്‍ ഉണ്ടായതിന്റെ പകുതി മുന്‍കൈ കേന്ദ്ര സര്‍ക്കാരില്‍നിന്നുണ്ടായെങ്കില്‍ ഇന്നീ ഗതിയിലെത്തില്ലായിരുന്നു. പയര്‍, ഭക്ഷ്യഎണ്ണ, പഞ്ചസാര എന്നീ 15 അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തുകയും സംസ്ഥാനങ്ങളുടെ കേന്ദ്രം വെട്ടിക്കുറച്ച ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കുകയുംചെയ്ത്, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുകയും സാര്‍വത്രികമാക്കുകയും ചെയ്യുക. -സ്വകാര്യസ്ഥാപനങ്ങളുടെ ഭക്ഷ്യധാന്യ സംഭരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക. അവശ്യ സാധനങ്ങളുടെ മേലുള്ള അവധി വ്യാപാരം നിരോധിക്കുക, മുന്‍ എന്‍ഡിഎ ഗവമെന്റ് അത്യാവശ്യസാധനസംരക്ഷണ നിയമത്തില്‍ പൂഴ്ത്തിവയ്പുകാര്‍ക്ക് അനുകൂലമായി കൊണ്ടുവന്ന ഭേദഗതികള്‍ റദ്ദാക്കി, പൂഴ്ത്തിവയ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക. -പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അന്തര്‍ദേശീയ വില വര്‍ധനയുടെ ആഘാതം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഏല്‍ക്കാത്തവിധം എക്സൈസ് കസ്റ്റംസ് ഡ്യൂട്ടിയില്‍ കുറവു വരുത്തുക. ആഡംബരവാഹനങ്ങള്‍ക്കുമേലെയും വന്‍ലാഭമുണ്ടാക്കുന്ന സ്വകാര്യ റിഫൈനറികള്‍ക്കു മേലെയും നികുതി ചുമത്തുക- ഇങ്ങനെയുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ സിപിഐ എം പലവട്ടം മുന്നോട്ടുവച്ചെങ്കിലും യുപിഎ നേതൃത്വം ചെവിക്കൊണ്ടില്ല. അതിന്റെയെല്ലാം ദുരന്തമാണ് ഈ വിലക്കയറ്റം. ഉമ്മന്‍ചാണ്ടിയും കൂട്ടരും സമരംചെയ്യേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയല്ല-ഡല്‍ഹിയി
ല്‍ ചെന്ന് പ്രധാനമന്ത്രിക്കും ഹൈകമാന്‍ഡിനും മുന്നിലാണ്.