Sunday, September 26, 2010

കടം കൊണ്ടും പോസ്റ്റാം.

http://marathalayan1.blogspot.com/2010/09/blog-post_25.html
പത്തോളജിക്കല്‍ ഡിസ്‌ലൈക്കിനു മരുന്നുണ്ടോ?

Wednesday, September 15, 2010

കള്ളും കള്ളനോട്ടും

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അസൂയാവഹമാംവിധംതന്നെ ജനങ്ങളുടെ അംഗീകാരവും പിന്തുണയും ആര്‍ജിച്ച ഘട്ടമാണ് ഈ ഓണക്കാലം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്‍കൈ നേടിയതിന്റെ അഹന്തയും അമിതാഹ്ളാദവും യുഡിഎഫിന്റെ മുഖത്തുനിന്ന് മാഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉദ്ദേശിച്ച മുന്നേറ്റം ഉണ്ടാകില്ല എന്ന് ആ മുന്നണിയുടെ തലപ്പത്തുതന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നു. "സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത നമ്മളെങ്ങനെ പഞ്ചായത്ത് തെയരഞ്ഞെടുപ്പിനെ നേരിടും'' എന്നാണ് കെ കരുണാകരന്‍ കെപിസിസി നേതൃയോഗത്തില്‍ ചോദിച്ചത്. തമ്മിലടി തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പുതന്നെ വേണ്ടെന്നുവയ്ക്കേണ്ടിവന്നു കോണ്‍ഗ്രസിന്.

ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിനെതിരെ സംഘടിതവും ബഹുമുഖവുമായ ആക്രമണം നടക്കുകയും അത് ഒരുപരിധിവരെ വിജയിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും കൊടിയ വര്‍ഗീയ-ഭീകര സംഘടനയായ എന്‍ഡിഎഫിനെ ഒപ്പം നിര്‍ത്തിയ യുഡിഎഫ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ചൂണ്ടി വര്‍ഗീയത ആരോപിച്ചപ്പോള്‍; പിഡിപി നല്‍കിയ പിന്തുണയെച്ചൊല്ലി കോലാഹലം സൃഷ്ടിച്ചപ്പോള്‍ അതിനെ നിര്‍ലജ്ജം പിന്തുണയ്ക്കാന്‍ ഇന്നാട്ടിലെ മാധ്യമഭൂരിപക്ഷം തയാറായി. ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആ നീക്കങ്ങള്‍ക്ക് കഴിഞ്ഞതിന്റെ ഫലം കൂടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മേല്‍ക്കൈ.

ഇന്ന് വ്യത്യസ്തമാണ് സ്ഥിതി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥ ഇന്നുണ്ട്. രാജ്യമാകെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ നാല്‍പ്പതുശതമാനത്തിലേറെ വിലകുറച്ചാണ് ഇവിടെ നല്‍കിയത്. ജനസംഖ്യയില്‍ പാതിയോളം വരുന്നവര്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കുന്നു. ഇ എം എസ് ഭവനപദ്ധതിയിലൂടെ അഞ്ചുലക്ഷത്തോളം വീടുകള്‍ പണിയുന്നു. ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ചു എന്നു മാത്രമല്ല, കുടിശ്ശികയില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ ഡിഎയും ആനുകൂല്യങ്ങളും കുടിശ്ശിക തീര്‍ത്തുകൊടുത്തു. പിഎസ്സിവഴി 1,25,000 നിയമനം നല്‍കി. ക്രമസമാധാനം ഭദ്രമാണ്. കാര്‍ഷിക കടാശ്വാസനിയമം, നെല്‍കൃഷിക്ക് പലിശരഹിത വായ്പ, നെല്ല് സംഭരണം, പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കല്‍, എസ്എസ്എല്‍സിയുടെ അധിക വിജയം, പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും അധിക ബാച്ചുകളും, ആശുപത്രികളുടെ നവീകരണം, മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍, ആദിവാസികള്‍ക്കും ഇതര പട്ടിക വിഭാഗങ്ങള്‍ക്കും ഭൂമി നല്‍കല്‍-ഇങ്ങനെ നാനാമേഖലയിലെയും നേട്ടങ്ങള്‍ അസംഖ്യം. പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങുമില്ല. വിഴിഞ്ഞം തുറമുഖമടക്കം പുതിയ പദ്ധതികള്‍ വരുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എതിര്‍പ്രചാരണങ്ങള്‍ ഏശുന്നില്ല.

അടുത്ത വര്‍ഷം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുക മാത്രമല്ല, വകുപ്പുവിഭജനംകൂടി നടത്തിയിരുന്നു യുഡിഎഫ്. മാധ്യമ സഹായത്തോടെ ജയിച്ചുകയറാമെന്ന ആ ധാരണ പതുക്കെ മാറിയത്, സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുമാത്രമല്ല. കേന്ദ്ര യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി എടുക്കുന്ന ജനവിരുദ്ധ തീരുമാനങ്ങള്‍, പെട്രോളിയം വിലവര്‍ധന, വിലക്കയറ്റം -ഏറ്റവുമൊടുവില്‍ റബര്‍ ഇറക്കുമതി തീരുമാനം. എല്ലാം യുഡിഎഫിനെതിരായ ജനവികാരം ശക്തിപ്പെടുത്തുന്നതാണ്.

എല്‍ഡിഎഫ് സര്‍ക്കാരിനെയാകട്ടെ കേന്ദ്രസര്‍ക്കാരും മന്ത്രിമാരും അഭിനന്ദിക്കേണ്ടിവരുന്നു. ദേശീയ അവാര്‍ഡുകളും അംഗീകാരങ്ങളും സംസ്ഥാനത്തിന് നല്‍കേണ്ടിവരുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ല എന്ന് യുഡിഎഫ് തിരിച്ചറിയുന്നുണ്ട്.

മുന്‍ യുഡിഎഫ് ഭരണകാലത്ത് 121 വര്‍ഗീയ സംഘട്ടനം ഉണ്ടായി; 18 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ വര്‍ഗീയ സംഘര്‍ഷമില്ല. മതഭീകരതയുടെ ശക്തികള്‍ യുഡിഎഫിന്റെ കൊടിത്തണലിലാണ്. മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞപ്പോഴും അങ്ങനെ ആക്രമിക്കപ്പെട്ട അധ്യാപകനെ വീണ്ടും ശിക്ഷിച്ച് കോളേജില്‍നിന്ന് പുറത്താക്കിയപ്പോഴും പ്രതികരിക്കാന്‍ യുഡിഎഫിന് ശേഷിയില്ല. ഏറ്റവും പ്രതിലോമകരമായ, മനുഷ്യത്വരഹിതമായ ആശയങ്ങളും പ്രവൃത്തിയും കൊണ്ടുനടക്കുന്ന ശക്തികളെ യുഡിഎഫ് സഹായിക്കുന്നു; അവരില്‍നിന്ന് സഹായം സ്വീകരിക്കുന്നു. യുഡിഎഫിലേക്ക് പുതുതായി ജോസഫ് ഗ്രൂപ്പിനെ എത്തിക്കാനും മാണി ഗ്രൂപ്പുമായി ലയിപ്പിക്കാനും കാര്‍മികത്വം വഹിച്ചത് ഏതാനും മതമേലധികാരികളാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗും എന്‍ഡിഎഫും വേര്‍തിരിച്ചറിയാന്‍ പറ്റാത്തവണ്ണം ഒന്നിച്ചാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്നത്. അത് എം കെ മുനീര്‍ തുറന്നു പറയുന്നു; കുഞ്ഞാലിക്കുട്ടി ഒളിപ്പിച്ചുവയ്ക്കുന്നു. ഇങ്ങനെ യുഡിഎഫ് രാഷ്ട്രീയം വര്‍ഗീയതകളുടെ പിടിയിലാണിന്ന്.

എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയ കലാപങ്ങള്‍ കത്തിക്കാന്‍ ആരെയും അനുവദിച്ചില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന ലഭിച്ചയുടനെ കര്‍ക്കശ നടപടിയുണ്ടായി. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയവരെയാകെ പിടികൂടിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യം തുടര്‍ന്നാല്‍ യുഡിഎഫിന് നില്‍ക്കക്കള്ളിയുണ്ടാകില്ല. നേര്‍വഴിയില്‍ രാഷ്ട്രീയമായി എല്‍ഡിഎഫിനെ ചെറുത്തുതോല്‍പ്പിക്കാനാവില്ല.

മലപ്പുറത്തുണ്ടായ വിഷക്കള്ള്ദുരന്തവും കോഴിക്കോട്ടെ കള്ളനോട്ട് കേസും സവിശേഷമായി പരിശോധിക്കപ്പെടേണ്ട പ്രശ്നങ്ങളാകുന്നത് ഈ അവസ്ഥയിലാണ്. അന്യ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും യുഡിഎഫിന്റെ ചില സമുന്നതനേതാക്കള്‍ ഈയിടെ നടത്തിയ സന്ദര്‍ശനങ്ങളും അവിടങ്ങളില്‍ നടന്ന കൂടിക്കാഴ്ചകളും ഇതോട് ചേര്‍ത്തുവച്ച് പരിശോധിക്കേണ്ടതുമുണ്ട്.

മലപ്പുറത്ത് വിഷക്കള്ളു കുടിച്ച് കൂട്ടമരണമുണ്ടായപ്പോള്‍, പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതന്‍ സ്വമേധയാ ഒരു പ്രഖ്യാപനം നടത്തി-35 കൊല്ലമായി നടത്തിവന്ന കള്ളുകച്ചവടം താന്‍ അവസാനിപ്പിക്കുകയാണെന്ന്. അതാകട്ടെ, വയലാര്‍ രവിയുടെ ഉപദേശപ്രകാരമാണെന്നും. ഇത്രയും കൊല്ലം അച്യുതനും കുടുംബവും കള്ളു വിറ്റിട്ടുണ്ട്. വയലാര്‍ രവിയോ മറ്റാരെങ്കിലുമോ അതു നിര്‍ത്താന്‍ ഉപദേശിച്ചിട്ടില്ല. മലപ്പുറത്ത് വിഷക്കള്ളു വിറ്റതിന് അച്യുതനും രവിക്കും എന്തിന് കുറ്റബോധമുണ്ടാകണം? ഇപ്പോള്‍ എക്സൈസ് കമീഷണര്‍ പറയുന്നത്, പാലക്കാട് ജില്ലയിലെ കള്ളുഷാപ്പില്‍ റെയ്ഡ് നടത്തുന്നതിനെതിരെ അച്യുതന്‍ മൂന്നുമാസം മുമ്പ് ഇടപെട്ടിരുന്നുവെന്നാണ്. അച്യുതന്‍ അത് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്കുപോകാതെ തന്നെ കോണ്‍ഗ്രസും വിഷക്കള്ളു ലോബിയും തമ്മിലുള്ള ബന്ധം വ്യക്ത്യമാവുകയാണിവിടെ. കള്ളില്‍ സ്പിരിറ്റ് നേരിയതോതില്‍ ചേര്‍ത്താലൊന്നും കുടിക്കുന്നവര്‍ മരിച്ചുപോകില്ല. മീതൈല്‍ ആള്‍ക്കഹോള്‍ അമിതമായി ചേര്‍ത്താലാണ് അപകടമുണ്ടാവുക. അങ്ങനെ വരണമെങ്കില്‍ അബദ്ധമല്ല, ബോധപൂര്‍വമായ വിഷംചേര്‍ക്കല്‍തന്നെ ഉണ്ടാകണം. സംശയങ്ങള്‍ പലതാണ്. അട്ടിമറിയുടെ സാധ്യതകള്‍ പ്രകടമായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി, എക്സൈസ് മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ആ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യം മറയില്ലാതെ വ്യക്തമായി. സ്വമേധയാ കുറ്റം സമ്മതിച്ച് കള്ളുകച്ചവടം നിര്‍ത്തിയ അച്യുതന്‍ കോണ്‍ഗ്രസിന്റെ ഉന്നതസ്ഥാനത്ത് തുടരുമ്പോള്‍തന്നെയാണ് ഇതെന്നും ഓര്‍ക്കണം.

ഏതു കുറ്റകൃത്യവും തെളിയിക്കാനുള്ള പ്രാഥമികമായ അന്വേഷണം, ആര്‍ക്കാണ് അതുകൊണ്ട് പ്രയോജനം എന്നതാണ്. ഇവിടെ, കള്ളുദുരന്തത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്(അതിന് സാധിക്കുന്നില്ലെങ്കിലും) യുഡിഎഫാണ്. അട്ടിമറിയോ ഈ ദുരന്തം എന്ന അന്വേഷണം അവിടെ തുടങ്ങണം.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് കോഴിക്കോട്ടുനിന്നുള്ള കള്ളനോട്ട് കേസാണ്. ആയിരം രൂപയുടെ പുത്തന്‍ കള്ളനോട്ടുകള്‍ പിടിച്ചതാണ് സംഭവം. മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ ആദ്യം ഡ്രൈവറും പിന്നീട് അഡിഷണല്‍ പിഎയുമായിരുന്ന; അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ താമസിക്കാറുള്ള വിശ്വസ്തന്‍ നിസാറാണ് പണം കോഴിക്കോട്ട് എത്തിച്ചത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു. കള്ളനോട്ട് വന്‍തോതില്‍ വന്നുവെന്നും അതില്‍ ആയിരത്തിന്റെ ഒമ്പതുനോട്ടാണ് പിടിക്കപ്പെട്ടതെന്നുമാണ് വാര്‍ത്ത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒഴുക്കാനുള്ളതാണ് ഈ കള്ളനോട്ടെന്നാണ് ഒരു നിഗമനം. പണംകൊടുത്ത് വോട്ടുവാങ്ങുന്നതും തെരഞ്ഞെടുപ്പുകളില്‍ വന്‍തോതില്‍ പണം ഒഴുക്കുന്നതും യുഡിഎഫിന്റെ; വിശിഷ്യ മുസ്ളിം ലീഗിന്റെ പതിവാണ്. കള്ളപ്പണം മാത്രമല്ല കള്ളനോട്ടും വന്നിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വിവരമാണ്.

രാജ്യദ്രോഹം നടത്തിയും തെരഞ്ഞെടുപ്പു ജയിക്കാനുള്ള യുഡിഎഫിന്റെ പടയോട്ടത്തില്‍ കള്ളനോട്ടും ആയുധമാകുന്നുവോ? കള്ളും കള്ളനോട്ടുംകൊണ്ട് എല്‍ഡിഎഫിനെതിരെ കളിക്കുകയാണ് യുഡിഎഫ്. ഇത് നിസ്സാരപ്രശ്നമല്ല. ഇതിനോട് ശക്തമായ പ്രതികരണങ്ങള്‍തന്നെ ഉണ്ടായില്ലെങ്കില്‍ വലിയ അപകടത്തിലാവും നാട് ചെന്നു വീഴുക. ഇത്തരം പ്രശ്നങ്ങളോട് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ എടുക്കുന്ന നിസ്സംഗ സമീപനംതന്നെ അവയുടെ രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. നീതിമാനായ ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട എക്സൈസ് കമീഷണര്‍ സുബ്ബയ്യ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതനെ തൊട്ടുകാട്ടിയപ്പോള്‍, അക്കാര്യം തുറന്നെഴുതാന്‍ ഈ മാന്യമാധ്യമങ്ങള്‍ തയ്യാറാകാത്തതു മാത്രം ഉദാഹരണമായെടുക്കുക. തറനിലവാരത്തിലും താഴുകയാണ്-യുഡിഎഫും ചില മാധ്യമങ്ങളും. ഇത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അജന്‍ഡയല്ലാതെ മറ്റെന്ത്?

Thursday, September 2, 2010

നശീകരണ നിവേദനം

തന്റെ രണ്ടുകണ്ണും പോയാലും പ്രശ്നമല്ല; ശത്രുവിന്റെ ഒരു കണ്ണെങ്കിലും പോകുമല്ലോ എന്നാശ്വസിക്കുന്ന നശീകരണ ന്യായക്കാരുണ്ട്. എതിരാളിയെ മോശപ്പെടുത്തുമ്പോള്‍ മറ്റാര്‍ക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് അവര്‍ നോക്കാറില്ല. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി പുരസ്കാരങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാര്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പരാതിപ്പെട്ട വാര്‍ത്ത അത്തരമൊരു ന്യായത്തെ ഓര്‍മിപ്പിക്കുന്നു.

കേരളത്തിന് പുരസ്കാരങ്ങളോ മറ്റ് അംഗീകാരങ്ങളോ കിട്ടാന്‍ പാടില്ല; കേരള മാതൃക പ്രകീര്‍ത്തിക്കപ്പെടരുത്-അങ്ങനെ വന്നാല്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാകും എന്നു വിശദീകരിക്കുന്ന വിചിത്രമായ നിവേദനമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കിട്ടിയത്. കേരളത്തില്‍ ദീര്‍ഘകാലം കെപിസിസി പ്രസിഡന്റും മന്ത്രിയുമായിരുന്ന; ഇപ്പോള്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായ വയലാര്‍ രവിയാണ് ഈ നിവേദനവുമായി ചെന്ന സംഘത്തെ നയിച്ചത്. കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ പി സി ചാക്കോ, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം ഐ ഷാനവാസ്, എം കെ രാഘവന്‍, പീതാംബരക്കുറുപ്പ്, ചാള്‍സ് ഡയസ് എന്നിവരാണ് വയലാര്‍ രവിയെ അനുഗമിച്ചതെന്നും വാര്‍ത്തയില്‍ കാണുന്നു.

കേരളം കഴിഞ്ഞ നാലുവര്‍ഷത്തിനകം നേടിയ അംഗീകാരങ്ങളുടെ ബാഹുല്യമാണ് ഇത്തരമൊരു പ്രകോപനത്തിന് കാരണമായത്. ഏറ്റവും മികച്ച പഞ്ചായത്തിരാജ് സംവിധാനത്തിനുള്ള 2009-10ലെ ദേശീയ പുരസ്കാരം തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് കൈമാറിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ്. രാഷ്ട്രപതിയുടെ നിര്‍മല്‍ ഗ്രാമ പുരസ്കാരം ഏറ്റവും കൂടുതല്‍ നേടിയത് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്- 869 ഗ്രാമപഞ്ചായത്തും 105 ബ്ളോക്ക് പഞ്ചായത്തും. രാജ്യത്തെ വന്‍നഗരങ്ങളില്‍ ശുചിത്വപരിപാലനത്തിനുള്ള അവാര്‍ഡ് കൊച്ചിക്കും തിരുവനന്തപുരത്തിനും ലഭിച്ചു. ദേശീയ തൊഴിലുറപ്പു പദ്ധതി നിര്‍വഹണമികവില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമായി കേരളത്തെയാണ് ദേശീയ ഉന്നതതല കമ്മിറ്റി തെരഞ്ഞെടുത്തത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് മികച്ച രൂപത്തില്‍ നടപ്പാക്കിയ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. തൊഴില്‍വകുപ്പിനുള്ള പുരസ്കാരം കേന്ദ്ര തൊഴില്‍മന്ത്രി തിരുവനന്തപുരത്തെത്തിയാണ് സമ്മാനിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ കപ്യൂട്ടര്‍വല്‍ക്കരണത്തിന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക വഴി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് രണ്ട് ദേശീയ അവാര്‍ഡ് ലഭിച്ചു. സര്‍വശിക്ഷാ അഭിയാന്‍ ഏറ്റവും മികച്ച രൂപത്തില്‍ നടപ്പാക്കിയതിനും ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ഇ ഗവേണന്‍സ് സംവിധാനത്തിനും കേരളം ദേശീയാംഗീകാരം കരസ്ഥമാക്കി.

കേന്ദ്ര നഗര വികസന മന്ത്രാലയവും ലോകബാങ്ക് സൌത്ത് ഏഷ്യന്‍ വാട്ടര്‍ സാനിട്ടേഷനും ജല അതോറിറ്റിയെ പ്രത്യേക അംഗീകാരത്തിന് തെരഞ്ഞെടുത്തു. ശുദ്ധജലവിതരണരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിന് ഇന്ത്യാ ടുഡേയുടെ ഭാരത് നിര്‍മാണ്‍ അവാര്‍ഡും ജലവിഭവവകുപ്പിനു കിട്ടി. പരിസ്ഥിതി പുനര്‍ജീവനത്തിനുള്ള അന്തര്‍ദേശീയ അംഗീകാരം അട്ടപ്പാടി അഹാഡ്സിനെ തേടിയെത്തി.

ക്രമസമാധാനപാലനത്തിലെ മികവിനുള്ള ദേശീയ അവാര്‍ഡിന് കേരളത്തെയാണ് ഇന്ത്യാ ടുഡേ തെരഞ്ഞെടുത്തത്. കേന്ദ്രധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് അവാര്‍ഡ് സമ്മാനിച്ചത്. മൂന്നു തവണ കേരളം ഈ അവാര്‍ഡിനര്‍ഹമായി. വിവിധ രാജ്യങ്ങളിലെ പൊലീസ് മേധാവികളുടെ അന്താരാഷ്ട്ര സംഘടന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനും ജനസൌഹൃദ പരിപാടിക്കുമുള്ള അവാര്‍ഡിന് കൊച്ചി സിറ്റി പൊലീസിനെ തെരഞ്ഞെടുത്തു. ഏഷ്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി പാലക്കാട് സൌത്ത് പൊലീസ് സ്റ്റേഷനെ ആള്‍ടിസ് തെരഞ്ഞെടുത്തു.

സംസ്ഥാന ടൂറിസം വകുപ്പ് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് നടത്തിയ പഠനത്തിലും കേരളം ഒന്നാമതെത്തി. ഊര്‍ജമേഖലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് സംസ്ഥാനത്തില്‍ ഒന്നായി ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരളത്തെയാണ് തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ ഊര്‍ജ ഉച്ചകോടിയില്‍ മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഐബിഎന്‍-ഔട്ട്ലുക്ക് സര്‍വേയില്‍ ക്രമസമാധാനപാലനം, ആരോഗ്യസംരക്ഷണം, പശ്ചാത്തല സൌകര്യവികസനം, പരിസ്ഥിതി സംരക്ഷണം എന്നീ രംഗങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമായിരുന്നു. ഇതിനുള്ള അവാര്‍ഡ് സ്പീക്കര്‍ മീരാകുമാറില്‍നിന്ന് മന്ത്രി സി ദിവാകരനാണ് സ്വീകരിച്ചത്.

സാധാരണ നിലയില്‍ ഇത്തരം അംഗീകാരങ്ങള്‍ ഏതൊരു കേരളീയനെയും അഭിമാനത്തിന്റെ ഉത്തുംഗത്തിലേക്കുയര്‍ത്തേണ്ടതാണ്. സ്വന്തം സംസ്ഥാനത്തിന് അംഗീകാരം കൊടുക്കാന്‍ പാടില്ലെന്ന് അവിടത്തെ ജനപ്രതിനിധികള്‍തന്നെ നിവേദനം നല്‍കുന്നത് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ അത്ഭുതപ്രതിഭാസംതന്നെ. തെരഞ്ഞെടുപ്പില്‍ നാലു വോട്ടുകിട്ടാന്‍ പലപല അരുതായ്മകളും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. ഇത്തരമൊന്ന് പക്ഷേ, ആദ്യമാണെന്ന് തോന്നുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിനല്‍കാനും വിദ്യാഭ്യാസ പരിഷ്കരണത്തിനും മുന്‍കൈയെടുത്തപ്പോള്‍ 57ലെ ഇ എം എസ് ഗവമെന്റിനെ അട്ടിമറിക്കാന്‍ സമരംനയിച്ച രാഷ്ട്രീയ ദുരാചാരത്തിന്റെ പുതിയ പതിപ്പാണിത്.

കേരളത്തിന് ദേശീയതലത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍ മിമിക്രിയോ ഗോഷ്ടിയോ കാണിച്ചല്ല. ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതുകൊണ്ടാണ്. ജനങ്ങളെ സേവിക്കുന്ന സര്‍ക്കാരാണല്ലോ പ്രകീര്‍ത്തിക്കപ്പെടുക. അങ്ങനെ പുരസ്കാരങ്ങള്‍ ലഭിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് രാഷ്ട്രീയ നേട്ടമാകുമെന്നാണ് വയലാര്‍ രവിയും സംഘവും പറയുന്നത്. എം ഐ ഷാനവാസിന്റെ മണ്ഡലമായ വയനാട്ടിലും എം കെ രാഘവന്റെ കോഴിക്കോട്ടും കുറുപ്പിന്റെ കൊല്ലത്തുമെല്ലാം നടത്തിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളമാതൃക ഉരുത്തിരിഞ്ഞതെന്നും ആ മാതൃകയ്ക്കാണ് പുരസ്കാരങ്ങള്‍ ലഭിക്കുന്നതെന്നും മനസിലാകാതിരിക്കാന്‍മാത്രം ബുദ്ധികുറഞ്ഞവരല്ല വയലാര്‍ രവിയും കൂട്ടരും. എന്നിട്ടും പരസ്യമായി ഇത്തരമൊരു കുത്സിതപ്രവര്‍ത്തനത്തിന് ഒരുമ്പെടണമെങ്കില്‍, എല്‍ഡിഎഫ് സര്‍ക്കാരിനെ എത്രമാത്രം അവര്‍ ഭയപ്പെടുന്നു എന്നാണ് ചിന്തിക്കേണ്ടത്. എല്‍ഡിഎഫിനെതിരെ എത്ര തരംതാണ ആക്രമണം നടത്താനും ഇവര്‍ മടിച്ചുനില്‍ക്കില്ല എന്ന സന്ദേശംകൂടിയുണ്ടിതില്‍.

കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും ചിറ്റമ്മ നയത്തിനും ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. കയ്പേറിയ അത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ പ്രതിപക്ഷത്തെക്കൂടി ഇടപെടുവിച്ച് കേന്ദ്രത്തിന്റെ ശ്രദ്ധയും സഹായവും നേടിയെടുക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. സംയുക്ത നിവേദനങ്ങള്‍, നിവേദക സംഘങ്ങള്‍-അങ്ങനെ. ഇത്തരം സമ്മര്‍ദവും നിര്‍ബന്ധവുമുണ്ടായിട്ടുപോലും റേഷനരി വിഹിതമുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കൊടിയ കേരള വിരോധമാണ് യുപിഎ സര്‍ക്കാര്‍ കാണിച്ചത്. ഇനി കേരളത്തിന് അവാര്‍ഡ് കൊടുക്കരുതെന്ന് സോണിയ ഗാന്ധിയെ നേരില്‍ കണ്ട് ആവശ്യപ്പെടാമെങ്കില്‍, കേരളത്തെ ദ്രോഹിക്കാന്‍ രഹസ്യമായി ഇവര്‍ക്ക് എന്തൊക്കെ ചെയ്തുകൂടാ. ഈ നിവേദനക്കാരായ എംപിമാരും കേന്ദ്ര മന്ത്രിയും യുപിഎ സര്‍ക്കാരിന്റെ കേരളവിരോധം എങ്ങനെയുണ്ടായി എന്നതിന്റെ തെളിവുകൂടിയാണ് സ്വന്തം പ്രവൃത്തിയിലൂടെ അനാവരണം ചെയ്തത്. പരാതി സോണിയ ഗൌരവപൂര്‍വം എടുത്തിട്ടുണ്ടെന്നാണ് കൊടിക്കുന്നില്‍ സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പരാതി കൊടുത്തവരുടെ മാനസികാവസ്ഥയാണോ അതല്ല, പരാതിയില്‍ ഉന്നയിച്ച പ്രശ്നങ്ങളാണോ ഗൌരവമായെടുത്തതെന്ന് കണ്ടറിയുകതന്നെ വേണം.

എന്തായാലും വയലാര്‍ രവിയും സംഘവും കേരളത്തിന്റെ ശത്രുക്കളാണ് എന്ന് വിരല്‍ചൂണ്ടി പറയാന്‍ ഇനി ആരും മടിക്കേണ്ടതില്ല-കുലദ്രോഹികള്‍ എന്നുതന്നെ വിളിക്കാം. ഇത്തരക്കാരെയാണല്ലോ വോട്ടുകൊടുത്ത് പറഞ്ഞയച്ചത് എന്ന് പശ്ചാത്തപിക്കുകയുമാകാം. ഐക്യകേരള രൂപീകരണവും ഭൂ-വിദ്യാഭ്യാസ പരിഷ്കരണങ്ങളുമടക്കം കേരളത്തിന്റെ ഇന്നത്തെ സവിശേഷമായ വളര്‍ച്ചയ്ക്കുപിന്നില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കിടയറ്റ സംഭാവനകളാണുള്ളതെന്ന അനിഷേധ്യ സത്യത്തെ പാഴ്മുറംകൊണ്ട് മറച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണിവ. വയലാര്‍ രവിയെപ്പോലെ മുതിര്‍ന്ന; കേന്ദ്ര മന്ത്രിപദം അലങ്കരിക്കുന്ന മാന്യദേഹം ഒരു കൂലിത്തല്ലുകാരന്റെ നിലവാരത്തിലേക്ക് താഴ്ത്തപ്പെടുകയാണ് ഇത്തരം നിലപാടുകളിലൂടെ. യുഡിഎഫിന്റെ രാഷ്ട്രീയം ഏതു ചെളിക്കുഴിയിലാണ് വീണുകിടക്കുന്നത് എന്നു മനസിലാക്കാന്‍ ഇതില്‍പരം ഒരുദാഹരണം വേണ്ടതില്ല.

എല്‍ഡിഎഫിന് അംഗീകാരമാകും എന്ന ഒറ്റക്കാരണംകൊണ്ട് കേരളത്തെ ദ്രോഹിക്കാന്‍ മടികാട്ടാത്ത ഈ രീതി യുഡിഎഫിന്റെ അംഗീകൃത നയമാണോ എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. കെപിസിസി നേതൃത്വവും ഘടക കക്ഷികളും അഭിപ്രായം തുറന്നുപറയാന്‍ തന്റേടം കാണിക്കണം.