Thursday, August 27, 2009

ചത്തത് കീചകനെങ്കില്‍...

മുത്തൂറ്റ് ഗ്രൂപ്പിലെ ഒരനന്തരാവകാശി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് അസാധാരണമായ വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. മരിച്ചത് സുന്ദരനും ധനാഢ്യനുമായ (1500 കോടിയുടെ ആസ്തിയുള്ള) ചെറുപ്പക്കാരന്‍. മരണത്തെ ചുറ്റിപ്പറ്റി ദുരൂഹവും അസ്വാഭാവികവുമായി നിരവധികാര്യങ്ങള്‍. മരണസമയത്ത് കൂടെയുണ്ടായിരുന്നത് കുപ്രസിദ്ധ ഗുണ്ടകള്‍. കൊലപാതകം നടത്തിയത് മറ്റൊരു ഗുണ്ടാ സംഘത്തിലെ ആള്‍. എല്ലാംകൊണ്ടും പ്രാധാന്യമുള്ള വാര്‍ത്തതന്നെയാണ് മുത്തൂറ്റ് പോള്‍ ജോര്‍ജിന്റെ മരണം. ആരുകൊന്നു, എങ്ങനെ കൊന്നു, എന്തിനു കൊന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്തും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. പൊലീസ് അന്വേഷിക്കുന്നതിന് സമാന്തരമായി മാധ്യമങ്ങളും അന്വേഷണത്തിന്റെ വഴിയിലാണ്. പലപല കഥകള്‍ ഓരോദിവസവും പുറത്തുവരുന്നു; നിര്‍മിക്കപ്പെടുന്നു. ഏറ്റവുമൊടുവില്‍ നാല്‍പ്പതുലക്ഷം രൂപയടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടതായാണ് മലയാള മനോരമയുടെ വാര്‍ത്ത (മറ്റാരും അത് പറയുന്നതു കേട്ടില്ല).

ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നീ രണ്ട് ഗുണ്ടാത്തലവന്മാര്‍ മരിച്ച പോളിനോടൊപ്പമുണ്ടായിരുന്നു. കൊലപാതകം നടന്നശേഷം അവര്‍ കടന്നുകളഞ്ഞിട്ടുണ്ട്. ഈ ഒറ്റക്കാരണംവച്ച്, കേസിന്റെ മറ്റു കാതലായ ഭാഗങ്ങളാകെ വിസ്മരിച്ചും പൊലീസ് അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങളെ അവിശ്വസിച്ചും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള വലിയൊരു യജ്ഞം ചില മാധ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അത്തരം ശ്രമത്തിന്റെ മുന്‍നിരയില്‍ മലയാള മനോരമ പത്രമാണ്. അത്യന്തം വിചിത്രമായ കഥകളാണ് മനോരമ അവതരിപ്പിക്കുന്നത്. 'മുത്തൂറ്റ് കൊലക്കേസ്: ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍' എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. പണംകൊണ്ട് പുളയ്ക്കുന്ന ഒരു യുവാവ്, തന്റെ കുത്തഴിഞ്ഞ ജീവിതത്തിനിടെ കുറെ ഗുണ്ടകളുമായി സൌഹൃദത്തിലാകുന്നു; അവരുമായുള്ള സ്വൈരവിഹാരത്തിനിടെ ആകസ്മികമായ സംഭവത്തില്‍ കൊല്ലപ്പെടുന്നു. കേരളത്തിലാകെ വേരുകളുള്ള വന്‍കിട സ്ഥാപനത്തിന്റെ സുപ്രധാന പങ്കാളിയായതിനാല്‍ ആ കൊലപാതകം പതിവില്‍കവിഞ്ഞ വാര്‍ത്താ പ്രാധാന്യം നേടുന്നു. അര്‍ഹിക്കുന്ന ഗൌരവത്തോടെ പൊലീസ് കേസന്വേഷണം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നു. സാധാരണ ഇത്തരം കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് ജില്ലാതലത്തിലുള്ള ഉദ്യോഗസ്ഥരാണെങ്കില്‍, ഇവിടെ പ്രഗത്ഭനായ ഇന്‍സ്പെക്ടര്‍ ജനറല്‍തന്നെ അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നു. ആഭ്യന്തരവകുപ്പ് പ്രശംസിക്കപ്പെടേണ്ട പുരോഗതിയാണ് ഇതുവരെ ഈ കേസില്‍ ഉണ്ടായിട്ടുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംശയരഹിതമായി തെളിഞ്ഞുകഴിഞ്ഞിട്ടില്ല. ഇനിയും പലരെയും അറസ്റ്റ് ചെയ്യാനുണ്ട്, പല തെളിവുകളും കിട്ടാനുണ്ട്. അതിനുവേണ്ടിയുള്ള ശ്രമം തുടരുകയുമാണ്. അതിനിടെ ആഭ്യന്തരവകുപ്പ് എങ്ങനെ പ്രതിക്കൂട്ടിലാകും?
കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ ദുരൂഹബന്ധങ്ങളും യാത്രയും ഡല്‍ഹിയില്‍ മയക്കുമരുന്നുകേസില്‍ പിടിയിലായതുമെല്ലാം ഇനിയും പുറത്തുവരാനുള്ള വിഷയങ്ങളാണെന്നിരിക്കെ, അതെല്ലാം മറന്ന് ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ മനോരമയ്ക്ക് എന്താണിത്ര വെപ്രാളം?

മനോരമയുടെ മാനസ പുത്രനാണല്ലോ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. അദ്ദേഹവും മുത്തൂറ്റ് കുടുംബവുമായി അടുത്ത ബന്ധമുണ്ട്; പ്രശ്നങ്ങളുമുണ്ട്. അത് നാട്ടിലാകെ അറിയാവുന്നതുമാണ്. ആ കാര്യം ഈ കൊലപാതകവാര്‍ത്തയുമായി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ എതിരാളികള്‍പോലും ബന്ധപ്പെടുത്തിയിട്ടില്ലല്ലോ. അങ്ങനെ ബന്ധപ്പെടുത്താതിരിക്കുന്നതിനെ മാന്യത എന്നു വിളിക്കും. വേണമെങ്കില്‍ ശത്രുതയുള്ളവര്‍ക്ക് വാര്‍ത്തയെഴുതാം, 'മുത്തൂറ്റ് കുടുംബത്തിലെ കൊലപാതകം: ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും' എന്ന്. ഏതോ ഒരു വെറുക്കപ്പെട്ടവന്റെ ഹോട്ടല്‍ നില്‍ക്കുന്നതിന് അല്‍പ്പം അകലെയാണ് ഗുണ്ടകള്‍ കാര്‍ ഉപേക്ഷിച്ചത് എന്ന് എഴുതി ഗൂഢലക്ഷ്യം സാധിക്കാന്‍ വഴിതുറന്ന മലയാള മനോരമയുടെയോ സമാന മനസ്കരുടെയോ മാനസികാവസ്ഥയല്ല എല്ലാ മാധ്യമങ്ങളുടേതും എന്നതുകൊണ്ട് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.

പണമിടപാടുസ്ഥാപനങ്ങള്‍ ഗുണ്ടാ സംഘങ്ങളെ വളര്‍ത്തുന്നു എന്ന ശരിയായ വിമര്‍ശം ഉമ്മന്‍ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. അതിനുപിന്നില്‍ മറ്റുചില താല്‍പര്യങ്ങളുമുണ്ടാകാം. എന്നാല്‍, അതിസമ്പന്നരായ ബിസിനസുകാര്‍ ഗുണ്ടാ സംഘങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗൌരവമായ പരിശോധന ആവശ്യമല്ലേ? ആ വഴിക്കെന്തേ മനോരമ അന്വേഷണം തിരിച്ചുവിടുന്നില്ല? ഇവിടെ, മുത്തൂറ്റ് പോള്‍ ജോര്‍ജ് എന്തിന് ഗുണ്ടകളുമായി സഹവസിച്ചു; ക്വട്ടേഷന്‍ സംഘങ്ങളുമായി ആ യുവാവിന് എന്ത് ബന്ധം, അവര്‍ എന്തിന് റിസോര്‍ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് മാറിമാറി സഞ്ചരിച്ചു, വണ്ടിയില്‍ സ്ത്രീകളുടെ ബാഗും ചുരിദാര്‍ മെറ്റിരിയലുമെല്ലാം തനിയെ വന്നതാണോ, എന്തിന് നാല്‍പതുലക്ഷം രൂപ (മനോരമയെ വിശ്വസിക്കാമെങ്കില്‍) കയ്യില്‍ കരുതി, സ്വന്തം വാഹനം വിട്ട് മറ്റൊരു വാഹനം എന്തിന് ഉപയോഗിച്ചു എന്നിങ്ങനെയുള്ള നിരവധി സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. യഥാര്‍ത്ഥ അന്വേഷണം വേണ്ടത് കോടീശ്വരനായ യുവാവിന്റെ അപഥസഞ്ചാരത്തെക്കുറിച്ചാണെന്നര്‍ത്ഥം. അത് പുറത്തുവരാതിരിക്കാന്‍ മനോരമയടക്കമുള്ള മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ തമസ്കരിച്ച് ശ്രദ്ധ തിരിച്ചുവിടുകയല്ലേ. ഇരുപത്തിനാലുമണിക്കൂറിനകം കേസില്‍ തുമ്പുണ്ടാക്കി പ്രതികളെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കേണ്ടതിനുപകരം ഇത്തരം നെറികെട്ട നാടകത്തിലേക്കു നീങ്ങുന്നതിന് പ്രേരണയാകുന്നത് ഏതു (പരസ്യ)താല്‍പര്യമാണ്?

ഗുണ്ടകള്‍ മാത്രമല്ല; അവരെ ക്വട്ടേഷന്‍ കൊടുത്ത് പറഞ്ഞുവിടുന്നവരും കുറ്റക്കാരാണ്. അവരും ഗുണ്ടകളുടെ ഗണത്തില്‍തന്നെ. രണ്ടിനെയും ഒരേ കാര്‍ക്കശ്യത്തോടെ കൈകാര്യം ചെയ്യേണ്ടതായുണ്ട്. കണ്ണൂരില്‍ തെരഞ്ഞെടുപ്പു കലക്കാന്‍ കെ സുധാകരന്‍ ക്വട്ടേഷന്‍സംഘത്തെ എത്തിക്കുകയും വോട്ടെടുപ്പുദിവസം ആ സംഘത്തിലെ ചിലര്‍ പിടിയിലാവുകയുംചെയ്തു. സുധാകരന്‍ അനുയായികള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഭീഷണിമുഴക്കി ഗുണ്ടകളെ ഇറക്കിക്കൊണ്ടുപോയി. അനിഷേധ്യമായ തെളിവുസഹിതം വാര്‍ത്തകള്‍ വന്നപ്പോള്‍ മനോരമ മൌനത്തിലായിരുന്നു. ആ ഗുണ്ടകള്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണല്ലോ. ഇവിടെ, പോളിനോടൊപ്പം സഞ്ചരിച്ച ഒരു ഗുണ്ട മുമ്പ് എസ്എഫ്ഐക്കാരനായതാണ് പ്രശ്നം. ഗുണ്ടായിസം കാണിച്ച അയാളെ സംഘടന പുറത്താക്കിയതാണ്. മനോരമയില്‍നിന്ന് മോഷണക്കുറ്റത്തിന് പുറത്താക്കപ്പെട്ടയാള്‍ നാട്ടിലിറങ്ങി ഭവനഭേദനം നടത്തിയാല്‍ കണ്ടത്തില്‍ കുടുംബക്കാര്‍ പ്രതിപ്പട്ടികയില്‍ വരുമോ?

പൊലീസില്‍ എല്ലാം ഭദ്രമാണെന്നല്ല. ഗുണ്ടകളെയും കള്ളന്മാരെയും സംരക്ഷിക്കുന്നവരുണ്ടാകാം; രാഷ്ട്രീയം കളിക്കുന്നവരുണ്ടാകാം. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കാന്‍ മടിക്കുന്നവരൊന്നുമല്ല കേരളത്തിലെ പൊലീസ് തലപ്പത്തുള്ളത്. ഗുണ്ടാ നിയമം ഫലപ്രദമായി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ താല്‍പര്യം പൊലീസുകാരില്‍പലരും ഉള്‍ക്കൊള്ളുന്നില്ല എന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ആ പ്രശ്നം പരിഹരിക്കാന്‍ കര്‍ക്കശമായ ഇടപെടല്‍ അദ്ദേഹം നടത്തിയിട്ടുള്ളതുമാണ്. മനോരമയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് കേസന്വേഷണം പോയില്ലെകില്‍ അതിന്റെ പഴി ആഭ്യന്തരവകുപ്പില്‍ ചാര്‍ത്തുന്നതിന്റെ ചീഞ്ഞ ഉദ്ദേശ്യം മറ്റാര്‍ക്കും മനസ്സിലാകുന്നില്ലെന്ന നാട്യമരുത്.

പൊലീസിനെ നേരായ ദിശയില്‍ കേസന്വേഷിക്കാന്‍ വിടില്ല എന്ന വാശി മനോരമ തുടക്കംമുതല്‍ കാണിക്കുന്നുണ്ട്. ആഗസ്ത് 24ന്റെ മനോരമ ഒന്നാം പേജില്‍ 'രഹസ്യങ്ങള്‍ മൂടി പൊലീസ്' എന്ന തലവാചകത്തില്‍, പൊലീസിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. പൊലീസ് ചെയ്ത ചില കുറ്റങ്ങള്‍ എന്തൊക്കെയെന്നോ.

1. നെടുമുടിയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം കൊലപാതകമുണ്ടായയുടന്‍ പൊലീസ് എത്തിയെങ്കിലും വിവരം പുറത്തുവിട്ടത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനുശേഷം.(വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം എന്നതിന് ശനിയാഴ്ച പുലര്‍ച്ചെ എന്നും അര്‍ഥമുള്ളത് മനോരമ ലേഖകന്‍ ഓര്‍ത്തില്ല. ഒരു കൊലപാതകം നടന്നയുടന്‍ മനോരമ ഓഫീസില്‍ വിളിച്ചുപറയുന്നത് പൊലീസിന്റെ ഡ്യൂട്ടിയാണോ ആവോ.)

2. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും മതിലിലെയും റോഡിലെയും രക്തം പ്ളാസ്റ്റിക് ഷീറ്റിട്ട് മൂടിയിരുന്നു.(പ്ളാസ്റ്റിക് ഷീറ്റിട്ടത് മാധ്യമ പ്രവര്‍ത്തകരെ രക്തം കാണിക്കാനോ? ആ രക്തം ഒരു തെളിവാണെന്നും മഴപെയ്തോ നായ നക്കിയോ നശിച്ചുപോകേണ്ടതല്ലെന്നും മനോരമയ്ക്ക് അറിയില്ല! തെളിവ് സംരക്ഷിക്കുന്നതും പൊലീസിന്റെ രഹസ്യം മൂടിവയ്ക്കലാണത്രെ)

3. മരിച്ച പോള്‍ എം ജോര്‍ജിനൊപ്പം കാറിലുണ്ടായിരുന്ന മനു ആരോടെങ്കിലും സംസാരിക്കുന്നത് പൊലീസ് വിലക്കി.(പൊലീസ് കസ്റഡിയിലുള്ള പ്രധാന സാക്ഷിയെ മാധ്യമങ്ങള്‍ക്ക് ചോദ്യം ചെയ്യാനും തല്‍പ്പര കഷികള്‍ക്ക് സ്വാധീനിക്കാനും വിട്ടുകൊടുക്കാത്ത മഹാപരാധം)

4. മാധ്യമപ്രവര്‍ത്തകര്‍ കാറിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ആദ്യം തടഞ്ഞു.(പിന്നെ അനുവദിച്ച കാര്യം മിണ്ടുന്നില്ല)

5. തിരുവനന്തപുരം വിമാനത്താവളത്തില്‍ സെക്യൂരിറ്റിക്കാരെ ആക്രമിച്ച കേസില്‍ പ്രതിയായ മഠത്തില്‍ രഘുവിന്റെ ഹോട്ടലില്‍നിന്ന് അരകിലോമീറ്റര്‍ അകലെയാണ് കാര്‍ കണ്ടത്. (ഹൈവേയില്‍ കാര്‍ കിടന്നതിന് തൊട്ടരികെ മറ്റൊരു ഹോട്ടലുണ്ട്-പ്രധാന കോണ്‍ഗ്രസ് നേതാവിന്റെ. എഴുതുമ്പോള്‍ അതും വേണ്ടേ?) ഇതാണ് രീതി.

26ന്റെ മനോരമയില്‍ 'എന്‍ഡവര്‍ കാറിലെ ആ 40 ലക്ഷം എവിടെ?' എന്നൊരു വാര്‍ത്തയുണ്ട്. നാല്‍പ്പതുലക്ഷം രൂപയടങ്ങിയ ബാഗ് കാറിലുണ്ടായിരുന്നു എന്ന് മനോരമ മാത്രം എങ്ങനെ കണ്ടെത്തി എന്നതവിടെ നില്‍ക്കട്ടെ. ആ വാര്‍ത്തയില്‍ പറയുന്നു:

"തലസ്ഥാനത്തെ പ്രമുഖ ക്വട്ടേഷന്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും വിശ്വസിച്ച് അവര്‍ക്കൊപ്പം കാറില്‍ കയറിയ പോളിനെ ചങ്ങനാശേരിയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് രക്ഷിക്കാന്‍ ഓംപ്രകാശിനും രാജേഷിനും കഴിഞ്ഞില്ലത്രേ. അവര്‍ അതിനു ശ്രമിച്ചതായി സൂചനയുമില്ല''.

അതേ പത്രം ഒന്നാം പേജില്‍തന്നെ, 'ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന' എന്ന തലക്കെട്ടില്‍ മറ്റൊരു വാര്‍ത്തയും നല്‍കിയിരിക്കുന്നു.

"പോള്‍ എം. ജോര്‍ജിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന.'' എന്നാണ് കോട്ടയത്തുനിന്നുള്ള ആ വാര്‍ത്ത. തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയിലെ രഹസ്യകേന്ദ്രത്തിലുള്ള ഓംപ്രകാശ് അവിടെ ചികിത്സ തേടിയെന്നാണ് പോലീസിനു ലഭിച്ച സൂചനയെന്നും പത്രം എഴുതുന്നു.

ഏതാണ് വിശ്വസിക്കേണ്ടത്?

മനോരമ ഇങ്ങനെ ഒരുപാട് 'സൂചനകള്‍'കൊണ്ട് കസര്‍ത്തുകളിക്കുകയാണ്. ഒന്നാം പേജില്‍പോലും പരസ്പര വിരുദ്ധവും അവിശ്വസനീയവും പരിഹാസ്യവുമായ വാര്‍ത്തകള്‍ കൊടുക്കുകയുമാണ്. മുത്തൂറ്റ് പോള്‍ വധക്കേസ് 'വിവാദകേസാ'ക്കി മാറ്റണം. "പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും നീക്കങ്ങള്‍ സംശയത്തിന്റെ നിഴലിലായിക്കഴിഞ്ഞു. പതിവുപോലെ മന്ത്രിയുടെ ഓഫീസും.'' എന്നെഴുതുന്നുണ്ട് മനോരമ. അതാണ് ആത്യന്തികമായ ഉന്നം. അതിലേക്ക് കാര്യങ്ങള്‍ നയിക്കാന്‍ ഏത് സൂചനയും എടുത്ത് തലയില്‍ വയ്ക്കുന്നു; ഏതുവേഷവും കെട്ടുന്നു.

കൊല്ലപ്പെട്ട ചെറുപ്പക്കാരനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയുണ്ടാകുന്നത് കുടുംബം സഹിക്കണമെന്നില്ല. എന്നാല്‍, മനോരമ ആ ചര്‍ച്ചയും കുത്തിപ്പൊക്കുകയാണ്. പൊലീസ് നേരായി കേസന്വേഷിക്കരുത്, യഥാര്‍ഥ പ്രതികളെയും യഥാര്‍ഥ സംഭവവും വെളിച്ചത്തു കൊണ്ടുവന്നാലും ഞങ്ങള്‍ വിശ്വസിക്കില്ല-ഓംപ്രകാശ് എന്ന ഗുണ്ടയ്ക്ക് പണ്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ ബന്ധമുണ്ടായിരുന്നതുകൊണ്ട് കേസില്‍ സിപിഎം ബന്ധം ചാര്‍ത്തിയേ തീരു എന്നാണ് മനോരമയുടെ കടുംപിടിത്തം. ഓംപ്രകാശ് എസ്എഫ്ഐയിലുണ്ടായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകരായിരുന്നവര്‍ ഇന്നയിന്നയാളുകളെന്നും അവരും കേസുമായി ബന്ധമുണ്ടെന്നും പറഞ്ഞാല്‍ സംഗതി പൂര്‍ത്തിയാകുമല്ലോ. ആരില്‍നിന്ന് അച്ചാരം വാങ്ങിയാണ് ഈ പരിഹാസ്യമായ നാടകം എന്നേ അന്വേഷിക്കാനുള്ളൂ; ആരെ രക്ഷിക്കാനാണെന്നും.

5 comments:

manoj pm said...

മുത്തൂറ്റ് ഗ്രൂപ്പിലെ ഒരനന്തരാവകാശി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് അസാധാരണമായ വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. മരിച്ചത് സുന്ദരനും ധനാഢ്യനുമായ (1500 കോടിയുടെ ആസ്തിയുള്ള) ചെറുപ്പക്കാരന്‍. മരണത്തെ ചുറ്റിപ്പറ്റി ദുരൂഹവും അസ്വാഭാവികവുമായി നിരവധികാര്യങ്ങള്‍. മരണസമയത്ത് കൂടെയുണ്ടായിരുന്നത് കുപ്രസിദ്ധ ഗുണ്ടകള്‍. കൊലപാതകം നടത്തിയത് മറ്റൊരു ഗുണ്ടാ സംഘത്തിലെ ആള്‍. എല്ലാംകൊണ്ടും പ്രാധാന്യമുള്ള വാര്‍ത്തതന്നെയാണ് മുത്തൂറ്റ് പോള്‍ ജോര്‍ജിന്റെ മരണം. ആരുകൊന്നു, എങ്ങനെ കൊന്നു, എന്തിനു കൊന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്തും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. പൊലീസ് അന്വേഷിക്കുന്നതിന് സമാന്തരമായി മാധ്യമങ്ങളും അന്വേഷണത്തിന്റെ വഴിയിലാണ്. പലപല കഥകള്‍ ഓരോദിവസവും പുറത്തുവരുന്നു; നിര്‍മിക്കപ്പെടുന്നു. ഏറ്റവുമൊടുവില്‍ നാല്‍പ്പതുലക്ഷം രൂപയടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടതായാണ് മലയാള മനോരമയുടെ വാര്‍ത്ത (മറ്റാരും അത് പറയുന്നതു കേട്ടില്ല).

cloth merchant said...

മനോജ്‌,
വളരെ നന്നായി ഈ പോസ്റ്റ്‌.
കഴിഞ്ഞ ഒരാഴ്ച ആയി വീട്ടില്‍ തന്നെ ഇരിപ്പായിരുന്നതിനാല്‍ പോള്‍ വധം നടന്നതിന്‍റെ പിറ്റേന്ന് മുതല്‍ ടി വി മുടങ്ങാതെ കണ്ടിരുന്നു.
ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത വാര്‍ത്ത റിപ്പോര്‍ട്ടിങ്ങും അലവലാതി അവലോകനങ്ങളും കണ്ടു ഈ മരണ ആഖോഷ മഹാ മഹം കണ്ടു മനം മടുത്തു.
അന്വേഷണം പോലീസിനു വിടൂ എന്ന കോടിയേരിയുടെ അഭ്യര്‍ഥന പോലും വളച്ചൊടിക്കുന്നത് കണ്ടിട്ട് സത്യത്തില്‍ രോഷം തോന്നി.
അന്വേഷണ പുരോഗതിയെ മന്ദീഭവിപ്പിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് മാത്രം പോലീസ്‌ പല കാര്യങ്ങളും പത്രക്കാര്‍ക്കും ന്യൂസ്‌ ചാനലുകാര്‍ക്കും മുന്‍പില്‍ വെളിപ്പെടുതാതനെന്നുള്ളത്
ഈ വാര്‍ത്തകള്‍ കണ്ടു കൊണ്ടിരിക്കുന്ന ഏതൊരു കുഞ്ഞിനും മനസ്സിലാക്കാന്‍ പറ്റും.
ഈ കേസിനു നിര്‍ണായകമായ തെളിവുകള്‍ ഇത്ര പെട്ടെന്ന് അന്വേഷിച്ചു കണ്ടു പിടിച്ച കേരള പോലീസിനെ സത്യത്തില്‍ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് അവര്‍ പരി പൂര്‍ണ തെളിവുകളുമായി ഈ അന്വേഷണം അവസാനിപ്പിക്കുമെന്ന് നമുക്ക് ആശിക്കാം.
പുക പടലങ്ങള്‍ ഉണ്ടാക്കി അത് മറയാക്കി പല അപരാധികളെ രക്ഷിക്കാനും ചില നിരപരാധികളെ ജീവിതകാലം മുഴുവനും ശിക്ഷിക്കാനും ഈ പരട്ട പത്ര /ചാനെല്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു എന്നത് നിരാശാജനകമാണ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മനോജ് പറഞ്ഞതു പോലെ മാധ്യമങ്ങളിൽ പലർക്കും ഈ കേസ് തെളിയരുതെന്ന് ആഗ്രഹമുണ്ട്..അതാണു കോടിയേരിക്കും കുടുംബത്തിനും ഗുണ്ടാ‍ബന്ധം എന്നു പറഞ്ഞ് പിറ്റേന്നു തന്നെ അവരൊക്കെ രംഗത്തെത്തുന്നത്.

Manoj മനോജ് said...

"പരസ്പര വിരുദ്ധവും അവിശ്വസനീയവും പരിഹാസ്യവുമായ വാര്‍ത്തകള്‍ കൊടുക്കുകയുമാണ്"
ഓരോ ദിവസവും പത്രങ്ങളിലെ പൊതുവായ വാര്‍ത്ത വിശകലനം ചെയ്താല്‍ പോലീസ് പറയുന്നതില്‍ പൊരുത്തക്കേടുള്ളതായി തോന്നുന്നത് എന്തു കൊണ്ട്? അത്തരം പൊരുത്തക്കേടുകള്‍ ഇല്ലാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ വിശ്വാസ്യത നിലനിര്‍ത്തുവാന്‍ അത്യാവശ്യമല്ലേ.

ഗുണ്ടാ നിയമം ഉണ്ടായിട്ടും എന്ത് കൊണ്ട് പോള്‍ ക്വട്ടേഷന്‍ ടീമിനാല്‍ കൊല്ലപ്പെട്ടു, ആ സമയം പോളിനൊപ്പം കുപ്രസിദ്ധ ഗുണ്ടകള്‍ ഉണ്ടായത് എങ്ങിനെ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതിന് പകരം ജനങ്ങളെ കണ്‍ഫ്യൂഷനാക്കുവാന്‍ മാധ്യമങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടോ? കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടിച്ച പഴയ കണിച്ച് കുളങ്ങര പോലെയാകാതിരുന്നാല്‍ മതിയായിരുന്നു.

Joker said...

മന്ത്രിപുത്രനെ കുറിച്ച് ഒന്നും പറഞ്ഞില്ല. കേരളത്തില്‍ ഇന്ന് നടക്കുന്ന ക്രൈമുകളില്‍ ഭൂരിപക്ഷം കേസുകളിലും മന്ത്രി പുത്രന് പങ്കുണ്ടാവും. മന്ത്രി പുത്രനില്ലെങ്കില്‍ ഒരു കേസിനും ഇപ്പോള്‍ ഒരു ഗുമ്മില്ല. പോള്‍ കേസ് അന്വേഷിച്ച ഈ ഒരു ശുശ്കാന്തി മനോരമ അഭയ കേസില്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ആലോചിച്ചു പോകുകയാണ്.

കുത്തിയ ആളെ വരെ കിട്ടിയിട്ടൂം മനോരമ “ പോലീസ് മനപൂര്‍വ്വം പറായിപ്പിച്ചതാണ് എന്നാണ്” പറാഞ്ഞത്. മനോരമയെ സംബന്ധിച്ഛേടാത്തോളം കൊടിയേരി ഞാനാണ് കുത്തിയത് എന്ന് പറാഞ്ഞാല്‍ സംഗതി തീരും അല്ലെങ്കില്‍ ഇപ്പോഴൊന്നും ഇത് തീരില്ല മക്കളെ.................(കുതിര വട്ടം പപ്പു സ്റ്റൈല്‍)