Friday, April 3, 2009

ചില നേരങ്ങളില്‍ ചിലര്‍

(തനിസ്വഭാവം)
മനുഷ്യന്‍ എല്ലായ്പോഴും തനിസ്വഭാവം കാട്ടാറില്ല. കേരളത്തില്‍ ഇന്ന് മത്സരിക്കുന്ന ഒരു പ്രമുഖ സ്ഥാനാര്‍ത്ഥി സ്വന്തം ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചിരുന്നയാളാണത്രെ. സിഗരറ്റ് കുറ്റികള്‍കൊണ്ട് ശരീരത്തില്‍ കുത്തുന്നതുപോലുള്ള സാഡിസം പതിവാക്കിയ ആള്‍. അത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നയാളാണെന്ന് പ്രസ്തുത സ്ഥാനാര്‍ത്ഥിയെ കണ്ടാല്‍ തോന്നുകയേ ഇല്ല. അകന്നുനില്‍ക്കുന്ന ഭാര്യ പൊതുവേദിയില്‍ അതൊന്നും വിളിച്ചുപറയാനും പോകുന്നില്ല.

സ്ഥാനാര്‍ത്ഥിയോടടുപ്പമുണ്ടായിരുന്ന ചലച്ചിത്ര താരങ്ങളും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പുറത്തറിയിച്ച് സ്വയം അപഹാസ്യരാകാന്‍ തയാറാകില്ല. അതുകൊണ്ടുതന്നെ, സാധാരണ മനുഷ്യര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ദുസ്വഭാവമുള്ളവര്‍ മുഖം മിനുക്കി നിഷ്കളങ്കവേഷത്തില്‍ നമുക്ക് മുന്നില്‍ വരുന്നു. നക്ഷത്ര ഹോട്ടലുകളില്‍ അവരുടെ പലകോഴ്സ് വിരുന്നുണ്ണുന്ന മാധ്യമ കങ്കാണിമാര്‍ വരച്ചുകാട്ടുന്ന പളപളപ്പുള്ള ചിത്രത്തില്‍ മയങ്ങി നമ്മളില്‍ചിലരെങ്കിലും അത്തരക്കാര്‍ക്ക് വോട്ടുചെയ്ത് പോകുന്നു. ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിക്ക് അപകീര്‍ത്തികരമാകരുത് ഈ കുറിപ്പ് എന്നതുകൊണ്ടാണ് ആളെ തിരിച്ചറിയുന്നതിനുള്ള സൂചനകള്‍ ഒഴിവാക്കുന്നത്.

ഇവിടെ ചര്‍ച്ചചെയ്യാനുദ്ദേശിച്ച വിഷയം ആ സ്ഥാനാര്‍ത്ഥിയോ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമോ അല്ല; ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ മനസ്സില്‍ ഒളിപ്പിച്ചുവെച്ച 'അപരനെ 'നെ പുറത്തെടുക്കുന്ന അവസ്ഥയാണ്.

മണിച്ചിത്രത്താഴ് കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട മലയാള ചലച്ചിത്രമാണ്. ആ ചിത്രമോ അതിലെ ഏതാനും രംഗങ്ങളോ കണ്ടിട്ടില്ലാത്ത മലയാളികള്‍-ലോകത്തിന്റെ ഏതുമൂലയിലായാലും-ചുരുങ്ങും. നായികാ കഥാപാത്രമായ ഗംഗയെ അവതരിപ്പിച്ച ശോഭനയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ശാന്തസ്വഭാവിയായ ഗംഗ, ഭര്‍ത്താവ് നകുലനോട് പെട്ടെന്ന് ഭാവംമാറ്റി 'വിടമാട്ടേന്‍...'എന്നു ഗര്‍ജിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. ആ സമയത്ത് ഗംഗ രൌദ്രസ്വരൂപിണിയാകുന്നു; അസാധാരണ ശക്തിയും ക്രൌര്യവും കാണിക്കുന്നു; കൂറ്റന്‍ കട്ടില്‍ ഒരു പുസ്തകംപോലെ എടുത്ത് പൊന്തിക്കുന്നു. മനഃശാസ്ത്രത്തില്‍ ഇത്തരം അവസ്ഥയെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്-വിശദാംശങ്ങള്‍ അറിയില്ല.

എന്തായാലും മനസ്സില്‍ ഒളിപ്പിച്ച പകയും കുടിലതയും വെറുപ്പും മാലിന്യവുമെല്ലാം ചിലനേരങ്ങളില്‍ അറലയാതെ പുറത്തുവരും എന്നത് ഉദാഹരിക്കാന്‍ ഗംഗയെ ഓര്‍ക്കാമെന്നുമാത്രം.ഉമ്മന്‍ ചാണ്ടിയും 'ഗംഗ'യും തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍, ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്ന 'വിടമാട്ടേന്‍' പ്രയോഗം ഗംഗയുടേതുതന്നെ. ഏതുചെകുത്താനാണ് അദ്ദേഹത്തിന്റെ ഉള്ളില്‍നിന്ന് പുറത്തുചാടുന്നതെന്ന് ആര്‍ക്കറിയാം.

ഇന്ന്,ഏപ്രില്‍ മൂന്നിന് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 'മാതൃഭൂമി' പത്രത്തില്‍ വന്ന ഒരു ലേഖനം കണ്ടപ്പോഴാണ് സിഗരറ്റുകത്തിച്ച് ഭാര്യയെ കുത്തുന്ന സ്ഥാനാര്‍ത്ഥിയുടെയും മണിച്ചിത്രത്താഴിന്റെയുമെല്ലാം വേണ്ടാത്ത ഓര്‍മ്മ വന്നത്.

ലേഖനത്തിന്റ തലക്കെട്ട് ഇതാണ്:
'ആസൂത്രിതമായ കാലവിളംബം'.
ലാവലിന്‍ കേസില്‍ മൂന്നുപേരെ(പിണറായി വിജയന്‍ അടക്കമുള്ളവരെ) നാളെത്തന്നെ പ്രാസിക്യൂട്ട് ചെയ്യണമെന്ന് അഡ്വക്കറ്റ് ജനറല്‍ എഴുതിക്കൊടുക്കാത്തതിലാണ് ഉമ്മന്‍ചാണ്ടിയുടെ പരിഭവവും രോഷവും നൈരാശ്യവും. എന്തിനാണ് അഡ്വക്കറ്റ് ജനറലിന്റെയടുത്ത് പോയത്, നിയമവകുപ്പ് പരിശോധിച്ചാല്‍ പോരായിരുന്നോ എന്നും ചോദിക്കുന്നുണ്ടദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:
"ഈ പശ്ചാത്തലത്തിലാണ്‌ മൂന്നാഴ്‌ച വൈകിക്കാതെ കഴിയുന്നതും വേഗം എ.ജി. നിയമോപദേശം നല്‌കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരു പൊതുജനതാത്‌പര്യ ഹര്‍ജി ഹൈക്കോടതിക്കു മുമ്പിലെത്തിയത്‌. തുടര്‍ന്നു ഹൈക്കോടതി മൂന്നു മാസത്തെ സാവകാശം അനുവദിച്ചു. അതു മെയ്‌ 12 വരെയാണ്‌. മൂന്നുമാസത്തിനുള്ളില്‍ എന്നു വെച്ചാല്‍ മെയ്‌ 12-നുള്ളില്‍ എപ്പോഴെങ്കിലും എന്നാണര്‍ഥം.''

അതായത് അക്കൌണ്ടന്റ് ജനറലിന് ഹൈക്കോടതി നല്‍കിയ സാവകാശം ഇനിയും ഒരുമാസത്തിലേറെ ഉണ്ട് എന്നര്‍ത്ഥം. ഇത്തരം കേസുകള്‍ എത്രമാത്രം സങ്കീര്‍ണ്ണമാണെന്നും രേഖകളുടെ വൈപുല്യം എത്രയാകുമെന്നും ഹൈക്കോടതിക്ക് അറിയുമായിരിക്കുമല്ലോ. അതുസംബന്ധിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ.

''ലാവ്ലിന്‍ രേഖ അപൂര്‍ണം; വിശദീകരണമില്ലാതെ സിബിഐ
നിയമകാര്യലേഖകന്‍

കൊച്ചി: ലാവ്ലിന്‍ കേസില്‍ അഡ്വക്കറ്റ് ജനറലിനു ലഭിച്ച രേഖകള്‍ അപൂര്‍ണമാണെന്ന കത്തിന് സിബിഐ വിശദീകരണം നല്‍കിയില്ല. രേഖകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കി അഡ്വക്കറ്റ് ജനറല്‍ ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ കത്ത് ആഭ്യന്തരവകുപ്പ് സിബിഐക്കു കൈമാറിയിരുന്നു.

ഇടപാടിന്റെ മുഖ്യ ആസൂത്രകന്‍ മുന്‍മന്ത്രി ജി കാര്‍ത്തികേയനാണെന്ന് സിബിഐ വിലയിരുത്തിയിരുന്നു. എങ്കിലും കാര്‍ത്തികേയന്റെ മൊഴികളുടെ പകര്‍പ്പ് സിബിഐ നല്‍കിയ രേഖകളിലില്ല. മറ്റ് പ്രധാന സാക്ഷികളില്‍നിന്ന് സിബിഐ ശേഖരിച്ച വിശദാംശങ്ങളും മൊഴികളും സര്‍ക്കാരിനു കൈമാറിയ രേഖകളോടൊപ്പം ഇല്ലായിരുന്നു. 12 വാല്യങ്ങളുള്ള കേസ് ഡയറിയില്‍ അധികം പേജുകളും നീക്കിയിരുന്നു. പ്രാധാന്യമുള്ള മൊഴികളില്‍ പലതും നീക്കി. അപൂര്‍ണമായ ഈ രേഖകള്‍ പരിശോധിച്ച് പ്രതികളെ പ്രോസിക്യൂട്ട്ചെയ്യാന്‍ അനുവദിക്കണമോ എന്ന കാര്യം തീരുമാനിക്കാന്‍ ബുദ്ധിമുട്ടാണെന്നു കണ്ടാണ് അഡ്വക്കറ്റ് ജനറല്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കിയത്.

സിബിഐ സര്‍ക്കാരിനു നല്‍കിയ മുഴുവന്‍ രേഖകളും ആഭ്യന്തരവകുപ്പ് അഡ്വക്കറ്റ് ജനറലിന് കൈമാറിയിരുന്നു. എണ്ണായിരത്തോളം പേജുള്ള കേസ് ഡയറിയാണ് അഡ്വക്കറ്റ് ജനറല്‍ പരിശോധിക്കുന്നത്. ഞായറാഴ്ചകളില്‍ പ്രത്യേക അനുമതിയോടെയാണ് ഹൈക്കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന എജി ഓഫീസ് ഇക്കാര്യത്തിനായി പ്രവര്‍ത്തിക്കുന്നത്. നിയമോപദേശം നല്‍കുന്നതിന് മുഴുവന്‍ രേഖകളും ആവശ്യമാണെന്നിരിക്കേ ജി കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ മറച്ചുവച്ച സിബിഐയുടെ നടപടി ദുരൂഹമാണ്. ''

ഹൈക്കോടതി പറഞ്ഞത്, മൂന്നുമാസം കഴിഞ്ഞാലും ആവശ്യമെങ്കില്‍ സമയപരിധി നീട്ടിക്കിട്ടാന്‍ കോടതിയെ സമീപിക്കാമെന്നാണ്. പിണറായി വിജയനെ ഇന്ന് സന്ധ്യയ്ക്കുമുമ്പ് കേസില്‍കുടുക്കി സംഹരിച്ചുകളയാന്‍ ഉമ്മന്‍ചാണ്ടിക്ക് ആഗ്രഹിക്കാം. അങ്ങനെയുള്ള കടന്ന ആഗ്രഹങ്ങളെല്ലാം അതേപോലെ നടന്നുകിട്ടാനുള്ള സാഹചര്യവും വേണ്ടേ. ഉമ്മന്‍ ചാണ്ടി ലേഖനത്തില്‍ പറയുകയാണ്:

"എന്നാല്‍, ഹൈക്കോടതി നല്‌കിയ അവസരത്തെ പരമാവധി വലിച്ചുനീട്ടി പ്രോസിക്യൂഷന്‍ അനുമതി കഴിയുന്നത്ര വൈകിക്കുക എന്ന തന്ത്രമാണു ഭരണപക്ഷം സ്വീകരിച്ചത്‌. ഒന്നോ, രണ്ടോ ദിവസത്തിനുള്ളില്‍ നല്‌കാവുന്ന നിയമോപദേശത്തിനു മൂന്നാഴ്‌ച സാവകാശം ചോദിച്ച എ.ജി., ഏഴാഴ്‌ച കഴിഞ്ഞിട്ടും അതു നല്‌കിയില്ല. മാത്രമല്ല, അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. പ്രഥമദൃഷ്‌ട്യാ കേസുണ്ടോയെന്നു പരിശോധിക്കാന്‍ ഇത്രയധികം രേഖകള്‍ പരതുന്നതിനാല്‍ ഇപ്പോള്‍ സംശയത്തിന്റെ മുള്‍മുന എ.ജി.യിലേക്കു നീണ്ടിരിക്കുകയാണ്‌.
''
അതെ. ഒന്നോരണ്ടോ ദിവസംകൊണ്ട് തീരുമാനമെടുക്കാന്‍ കഴിയും-ഉമ്മന്‍ചാണ്ടിയെപ്പോലെ സദാചാരവും മാന്യതയും പരണത്തുവെച്ച്, ഒടുങ്ങാത്ത പകയും വൈരവും അതിന്റെ ഫലമായ കുതന്ത്രങ്ങളും മനസ്സില്‍കൊണ്ടുനടക്കുന്ന ദുര്‍മന്ത്രവാദികള്‍ക്ക്. സ്വന്തം വകുപ്പായ വിജിലന്‍സ് സ്വന്തം ഭരണകാലത്ത് മൂന്നുകൊല്ലം അന്വേഷിച്ച് മടക്കിക്കെട്ടിയകേസ്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസം 'ഔട്ട് ഓഫ് അജണ്ട'യായി മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവന്ന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക എന്ന ഉളുപ്പില്ലായ്മ കാണിച്ചയാളാണല്ലോ ഉമ്മന്‍ചാണ്ടി.

എന്തേ വിജിലന്‍സ് അന്വേഷണത്തില്‍ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയിലില്ല? ആ പേര് വരുത്താന്‍ വേണ്ടി മാത്രമാണ് സിബിഐയെ കൊണ്ടുവന്നതെന്നും അതിനുവേണ്ടിയാണ് സകല ദുര്‍മന്ത്രവാദികളെയും കൂട്ടിയോജിപ്പിച്ച് ഡല്‍ഹിയില്‍ചെന്ന് പാടുകിടന്നതെന്നും അങ്ങനെയൊരു മഹായജ്ഞത്തിന്റെ ഫലമാണ് ഇന്നത്തെ അവസ്ഥയെന്നും ഉമ്മന്‍ചാണ്ടി മറച്ചുപിടിച്ചാല്‍ കേരളം കാണാതിരിക്കുമോ?

സിബിഐ അന്വേഷണത്തിനു വിട്ടതിന്റെ പേരിലായിരുന്നല്ലോ നിയമസഭാതെരഞ്ഞെടുപ്പിലെ ലാവലിന്‍ പ്രയോഗം. ഫലം വന്നപ്പോള്‍ 98 സീറ്റ് എല്‍ഡിഎഫിന്. അതിനുമുമ്പ് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനെ എടുത്തിടലക്കാന്‍ ഉപയോഗിച്ചതും ലാവലിന്‍ എന്ന ആയുധം തന്നെ. അതിന്റെ ഫലം ഇരുപതില്‍ പതിനെട്ടു സീറ്റും എല്‍ഡിഎഫിന്.

രാഷ്ട്രീയമായി എതിരാളികളെ നേരിടാം. ഇത്തരമൊരു രീതി നല്ലതല്ല. ഒരു കേസ് കൃത്രിമമായി സൃഷ്ടിക്കുക, സംഘടിതമായി വ്യാജപ്രചാരണം നടത്തുക, അതിന് മാധ്യമങ്ങളെ വഴിവിട്ടുപയോഗിക്കുക, ഭരണസംവിധാനത്തെ ദുരുപയോഗിച്ച് കേസന്വേഷണത്തില്‍ ഇടപെടുക, അങ്ങനെ കെട്ടിച്ചമച്ച കാര്യങ്ങളുടെ ബലത്തില്‍ അലമുറയിടുക-ഇതാണിപ്പോള്‍ നടക്കുന്നത്.

ലാവലിന്‍ കേസ് എന്താ ആസന്നമരണനായിക്കിടക്കുന്ന രോഗിയോ? അഡ്വക്കറ്റ് ജനറല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍, രേഖയൊന്നും നോക്കാതെ ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്ന അഭിപ്രായം ആംബുലന്‍സില്‍ അയച്ചുകൊടുക്കണം എന്നാണ് നിര്‍ബന്ധമെങ്കില്‍, ഇന്നാട്ടില്‍ നിയമം വേണോ ഭരണ സംവിധാനങ്ങള്‍ വേണോ?

വിവരക്കേട് എഴുന്നള്ളിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് വിലക്കൊന്നുമില്ലെന്ന് തോന്നുന്നു. ഹൈക്കോടതി മൂന്നുമാസമോ, ആവശ്യമെങ്കില്‍ അതിലധികമോ സമയം കൊടുത്ത പ്രശ്നം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ചെയ്യാവുന്നതേയുള്ളൂ എന്നാണദ്ദേഹമിപ്പോള്‍ പറയുന്നത്. മനസ്സില്‍ കുബുദ്ധിയും കുതന്ത്രവും എതിരാളിയെ കുത്തിമലര്‍ത്തണമെന്ന അടങ്ങാത്ത ആശയും മാത്രമുള്ള ഒരു രാഷ്ട്രീയനേതാവിന്റെ മുഖം ഉമ്മന്‍ചാണ്ടിയുടെ ഉടലിനുമുകളില്‍ കാണുന്നില്ലേ?

ഇപ്പോള്‍ ഒരു 'വിടമാട്ടേന്‍...'ലൈന്‍ ഫീല്‍ ചെയ്യുന്നുണ്ടോ? ഒരുകാര്യം കൂടി. ഉമ്മന്‍ ചാണ്ടി ലേഖനത്തില്‍ പറയുന്നു:

" പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ ഇടപാടിലെ 374.5 കോടി രൂപയും മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ഇനിയും ലഭിക്കാനുള്ള 86.25 കോടിയും ചേര്‍ത്താല്‍ 460.75 കോടിയുടെ അഴിമതിയാണ്‌ ഈ ഇടപാടില്‍ നടന്നിരിക്കുന്നത്‌. അതുകൊണ്ടാണ്‌ യു.ഡി.എഫ്‌. ഈ വിഷയത്തെ അതീവഗൗരവമായി കാണുന്നത്‌. ''

അമ്പമ്പോ. ഈ കണക്ക് ഒന്നുനോക്കുക:
ആകെ എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് മൂന്നു പദ്ധതികളുടെയും നവീകരണത്തിനായി കൊടുത്തത് 185.10 കോടി രൂപയാണ്. വിദേശസാധനങ്ങള്‍, ഇന്ത്യന്‍ സാധനങ്ങള്‍, നിര്‍മാണപ്രവര്‍ത്തനം, കണ്‍സള്‍ട്ടന്‍സി, പലിശ, ബാങ്ക് ചാര്‍ജുകള്‍, നികുതികള്‍ എന്നിങ്ങനെ എല്ലാ ചെലവും കൂട്ടിയാല്‍ ഇതുവരെ സര്‍ക്കാര്‍ ചെലവിട്ടത് 333.8 കോടി രൂപയാണ്. മൂന്നു പദ്ധതിയുടെയും വിദേശചെലവ് 185 കോടി, ഇന്ത്യന്‍ ചെലവ് 68 കോടി- ആകെ 253 കോടി. ബാങ്കിങ് ചാര്‍ജ്, അഡ്മിനിസ്ടേഷന്‍ ഫീ, പലിശ, കമിറ്റ്മെന്റ് ഫീ എന്നിവ ചേര്‍ത്ത് 79 കോടി. അതില്‍ കനഡയില്‍നിന്ന് സാധന സാമഗ്രികള്‍ വാങ്ങിയതിന്റെ ചെലവ് 163.84 കോടി രൂപ.

ഇതെല്ലാം വെറുതെ പറയുന്ന കണക്കല്ല-സര്‍ക്കാരിന്റെയും വൈദ്യുതി ബോഡിന്റെയും രേഖകളിലുള്ളതാണ്. ആകെ 333കോടി ചെലവിടുകയും മലബാര്‍ കാന്‍സര്‍ സെന്ററിനായി പന്ത്രണ്ടു കോടിരൂപ ഗ്രാന്റ് ഇതിനകം വാങ്ങിയെടുക്കുകയും ചെയ്ത ഒരു പദ്ധതി എങ്ങനെ 374 കോടി രുപയുടേതാകും? ഈ ചെലവിട്ട തുകയും വാങ്ങിയ യന്ത്രങ്ങളും നടത്തിയ നിര്‍മ്മാണവും നവീകരണത്തിനുശേഷം മൂന്നു പദ്ധതികളില്‍നിന്നായി ഉല്‍പാദിപ്പിച്ച 1200 കോടി രൂപയുടെ വൈദ്യുതി ഏതുകണക്കിലാണ് ഉമ്മന്‍ചാണ്ടി പെടുത്തുന്നത്?

കഷ്ടം. കള്ളം പറയാന്‍ ചിലര്‍. അത് ഏറ്റുപിടിച്ച് അപസ്മാരബാധ കാട്ടാന്‍ മറ്റുചിലര്‍. കുറെ ഉപജാപങ്ങളും തൊടുന്യായങ്ങളും കൊണ്ട് സിപിഐ എമ്മിനെയും പിണറായി വിജയനെയും ഒടുക്കിക്കളയാന്‍ ഇനിയും ശ്രമിക്കുക. അതിന് കിട്ടാവുന്ന എല്ലാ മനോരോഗികളെയും കൂട്ടുപിടിക്കുക. ഇതാണല്ലോ പുതിയ ആദര്‍ശാത്മക മൂല്യാധിഷ്ഠിത രാഷ്ട്രീയം.

4 comments:

manoj pm said...

കേരളത്തില്‍ ഇന്ന് മത്സരിക്കുന്ന ഒരു പ്രമുഖ സ്ഥാനാര്‍ത്ഥി സ്വന്തം ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചിരുന്നയാളാണത്രെ. സിഗരറ്റ് കുറ്റികള്‍കൊണ്ട് ശരീരത്തില്‍ കുത്തുന്നതുപോലുള്ള സാഡിസം പതിവാക്കിയ ആള്‍. അത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നയാളാണെന്ന് പ്രസ്തുത സ്ഥാനാര്‍ത്ഥിയെ കണ്ടാല്‍ തോന്നുകയേ ഇല്ല. അകന്നുനില്‍ക്കുന്ന ഭാര്യ പൊതുവേദിയില്‍ അതൊന്നും വിളിച്ചുപറയാനും പോകുന്നില്ല.

കെ.കെ.എസ് said...

good post..

Mr. X said...

nice post..

മരത്തലയന്‍ said...

പ്രതിപക്ഷ നേതാവായിരിക്കുന്ന ദേഹം വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ കൊട്ടത്താപ്പ് കണക്കെഴുതിവിടുന്നത് പ്രസിദ്ധീകരിക്കാനും മുത്തശ്ശികൾക്ക് ലജ്ജയില്ലേ?