Monday, April 6, 2009

നല്ല തല്ലുകൊള്ളാനും വേണം യോഗ്യത

(പടച്ചവന്റെ കുദറത്ത്)

അക്രമത്തിനുള്ള പ്രേരണയാണ് ഈ തലക്കെട്ടെന്ന് ദയവായി കരുതരുത്. വേദനകൊണ്ടും രോഷംകൊണ്ടും എഴുതിപ്പോകുന്നതാണ്. ആരും തല്ലേണ്ട കാര്യമൊന്നുമില്ല. അല്ലെങ്കിലും ഈ കുറിപ്പിലെ കഥാപാത്രം നല്ല തല്ലുകൊള്ളാന്‍ പോലും യോഗ്യനല്ല. അയാള്‍ക്ക് പരമാവധി അവകാശപ്പെടാവുന്ന യോഗ്യത ലീഗുകാരുടെ തല്ലുകൊള്ളാനുള്ളതാണ്-കുഞ്ഞാലിക്കുട്ടിയുടെ ലീഗിന്റെ.

ഇന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത നോക്കുക:

കാരാട്ട് വോട്ട് ചെയ്യുന്നത് കൈപ്പത്തിക്ക്: അബ്ദുല്ലക്കുട്ടി

ആലപ്പുഴ: സിപിഎമ്മുകാരനായ തന്നെ കൈപ്പത്തിക്ക് വോട്ട് ചെയ്യിപ്പിച്ച് കോണ്‍ഗ്രസുകാരനാക്കിയത് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത് ആണെന്ന് എ.പി. അബ്ദുല്ലക്കുട്ടി എംപി. സുര്‍ജിത് മരിക്കുംവരെ വോട്ട് ചെയ്തത് ഡല്‍ഹിയിലാണ്. അവിടെ രണ്ട് ചിഹ്നമാണുള്ളത് - താമരയും കൈപ്പത്തിയും. സുര്‍ജിത് എന്നും കൈപ്പത്തിക്ക് വോട്ടുചെയ്ത് ശീലിച്ചയാളാണ്. ഞങ്ങള്‍ ജയിച്ച് ഡല്‍ഹിയില്‍ എത്തിയപ്പോഴും അദ്ദേഹമാണ് അത് പഠിപ്പിച്ചത്, കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും, ഭാര്യ വൃന്ദാ കാരാട്ടും ഇത്തവണയും കൈപ്പത്തിക്കായിരിക്കും വോട്ട് ചെയ്യുക.

ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി. സിപിഎം വിശ്വാസത്തിനെതിരല്ലെന്നാണ് കെ.ടി. ജലീല്‍ പറയുന്നത്. \'മോനേ ജലീലേ, മൂന്നുവര്‍ഷമായില്ലേ സിപിഎം എന്ന് പറഞ്ഞുനടക്കുന്നു. ഇതുവരെയെന്താ പാര്‍ട്ടി അംഗത്വം എടുക്കാത്തത്. പാര്‍ട്ടിയംഗമാകുന്നതിന് മുന്‍പ് ഏതെങ്കിലും സഖാക്കള്‍ ക്ളാസെടുക്കും. തോമസ് ഐസക്കാണ് ക്ളാസെടുക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും. മുട്ടയാണോ, കോഴിയാണോ ആദ്യമുണ്ടായത് എന്ന വിധത്തിലാകും ചോദ്യങ്ങള്‍. ഇത് രണ്ടുമല്ല പടച്ചവന്റെ കുദറത്ത് കൊണ്ടാണ് ഇത് ഉണ്ടായതെന്നെങ്ങാനും പറഞ്ഞാല്‍ അന്ന് പാര്‍ട്ടിയില്‍നിന്നു പുറത്താകും.

എല്‍ഡിഎഫ് എന്നാല്‍ ലാവ്ലിന്‍ ഡെമോക്രാറ്റിക് ഫ്രണ്ടാണ്. അഴിമതിപ്പണത്തില്‍ ഈ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാമെന്ന് വ്യാമോഹിക്കരുത്. വി.എസിനെതിരെ അഴിമതി ഉന്നയിച്ചാല്‍ ആരാണ് വിശ്വസിക്കുക. അദ്ദേഹത്തേക്കാള്‍ സംശുദ്ധ രാഷ്ട്രീയ ജീവിതത്തിനുടമയായ എ.കെ. ആന്റണിയുടെ മേല്‍ അഴിമതി ആരോപിച്ചാല്‍ അത് വിലപ്പോവില്ല. സിപിഎമ്മിന് മഅദനിയുമായിട്ടാണ് ചങ്ങാത്തം. മഅദനി തെറ്റുകാരനല്ലെങ്കില്‍ ആദ്യകാലത്ത് പ്രസംഗിച്ച് ചെറുപ്പക്കാരെ തീവ്രവാദികളാക്കിയതിന് മാപ്പിരക്കണം. പിണറായി വിജയന്റെ ശവപ്പെട്ടിക്ക് ആണിയടിക്കുന്ന തിരഞ്ഞെടുപ്പാകും ഇത്തവണത്തേത്.

എല്‍ഡിഎഫ് വിട്ടപ്പോള്‍ അതിലെ നേതാക്കള്‍ തന്നെ കാലുമാറിയെന്നും, ചതിയന്‍കുട്ടിയെന്നുമൊക്കെയാണ് വിളിക്കുന്നത്. 'അഭിപ്രായ സ്വാതന്ത്യ്രം തരാതെ ശ്വാസംമുട്ടിച്ചതുകൊണ്ടാണ് ഞാന്‍ സിപിഎമ്മിനു പുറത്തുപോന്നത്. അല്ലാതെ അബ്ദുല്ലക്കുട്ടി കൂറുമാറ്റക്കാരനും കാലുമാറ്റക്കാരനുമാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്. കംപ്യൂട്ടര്‍ വന്നപ്പോഴും വിദേശ നിക്ഷേപം വന്നപ്പോഴുമൊക്കെ കാര്യമറിയാതെ സമരം ചെയ്തവനാണ് ഞാനും. ഇപ്പോള്‍ അതൊക്കെ തിരിച്ചറിയുന്നു -അബ്ദുല്ലക്കുട്ടി പറഞ്ഞു'


കണ്ണൂരില്‍നിന്ന് സിപിഐ എം ടിക്കറ്റില്‍ രണ്ടുതവണ എംപി ആയ മാന്യനാണ് ഇതെല്ലാം പറയുന്നത്.
അബ്ദുള്ളക്കുട്ടിക്ക് സിപിഐ എം നിഷേധിച്ച അഭിപ്രായ സ്വാതന്ത്യ്രം എന്തെന്നോ- പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിച്ചപ്പോഴും അപഹസിച്ചപ്പോഴും നശീകരണ വാസനയോടെ നടപടിയെടുത്തില്ല എന്നതു. എല്ലം കഴിഞു പാര്‍ട്ടിയുടെ മുഖത്തു കാറിത്തുപ്പിയ ശേഷം
അബ്ദുള്ളക്കുട്ടി ഇന്ന് ആലപ്പുഴയില്‍ വന്ന് കെ സി വേണുഗോപാലിനും കോട്ടയത്തെത്തി ജോസ്കെ മാണിക്കും വേണ്ടി വോട്ടു ചോദിക്കുന്നു. ഒരു ഒടവുമൊല്ലതെ. അതല്ലേ പടച്ചോന്റെ കുദറത്ത്?
സിപിഐ എം എന്നത് എത്രമാത്രം സഹിഷ്ണുതയുള്ള പാര്‍ട്ടിയാണെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?
എ കെ ആന്റണിയെക്കുറിച്ച് അഴിമതി ആരോപിച്ചാല്‍ ആരാണ് വിശ്വസിക്കുക എന്നാണ് കുട്ടിയുടെ ചോദ്യം. ആന്റണി അഴിമതി നടത്തി എന്ന് ആരാണ് ആരോപിച്ചത്? പ്രതിരോധ വകുപ്പിലെ ഇസ്രായേല്‍ ഇടപാടുമായി ബന്ധപ്പെട്ട് തൊള്ളായിരം കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും അതിന്റെ ഇടനിലക്കാരനായത് സുധീര്‍ ചൌധരി എന്നയാളാണെന്നും(അയാള്‍ കേന്ദ്ര മന്ത്രി കമല്‍നാഥിന്റെ ബന്ധുവാണ്) മനസ്സിലാകണമെങ്കില്‍ അബ്ദുള്ളക്കുട്ടി പത്രം വായിക്കണ്ടേ?

ആ ഇടപാട് നടന്നത് പ്രതിരോധ വകുപ്പു മുഖേന ആണെന്നും സ്വാഭാവികമായും അത് വിശദീകരിക്കാന്‍ വകുപ്പുമന്ത്രിയായ ആന്റണിക്ക് ഉത്തരവാദിത്തമുണ്ടെന്നും മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും, പത്തുകൊല്ലം എംപിയായിരുന്നിട്ടും 'ആക്ടും ബില്ലും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്ത' ഈ കുട്ടിക്ക് ഇല്ലാതെ പോയതില്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
ലാവലിനെ കുറിച്ച് ഇവിടെ ഉപന്യസിച്ച്തുകൊണ്ട് വലിയ കാര്യമില്ല. അബ്ദുല്ലക്കുട്ടിക്കു ലാവലിന്‍ എന്നാല്‍ ചക്കയാണോ മാങ്ങയാണോ എന്നൊന്നും അറിയില്ല. ആരോ എഴുതിക്കൊടുക്കുന്ന പ്രസംഗം പ്രാസമൊപ്പിച്ചു ഉരുവിട്ടെ പരിചയമുള്ളൂ. എന്ത് ലാവലിന്‍, എന്ത് ഇസ്രേല്‍ കരാര്‍?

സിപിഐ എമ്മിനെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കുന്ന പത്രമാണ് 'ദീപിക. ആ പത്രം എഴുതിയ വാര്‍ത്ത ഇങ്ങനെയാണ്.
"നടപടിയെടുക്കാന്‍ മടിച്ചു നിന്ന സിപിഎം നേതൃത്വത്തോടു എ.പി അബ്ദുള്ളക്കുട്ടി എംപി ഒടുവില്‍ നടപടി ചോദിച്ചു വാങ്ങി. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ച് വിശദീകരണം പോലും ചോദിക്കാതെ നടപടിയെടുക്കാവുന്ന തെറ്റാണു മോഡിയെ പ്രകീര്‍ത്തിക്കുകയും വിശദീകരണം ചോദിച്ചപ്പോള്‍ പരസ്യമായി ന്യായീകരിക്കുകയും ചെയ്തതിലൂടെ പാര്‍ട്ടിയുടെ ഈ യുവ എംപി ചെയ്തത്. നടപടിയെടുക്കുന്നതില്‍ ആദ്യം മടിച്ചു നിന്ന പാര്‍ട്ടി നേതൃത്വം ഇതോടെ നടപടിക്കു നിര്‍ബന്ധിതമാകുകയായിരുന്നു.

പാര്‍ട്ടിയില്‍ നിന്നു ഏറെ അകന്നു കഴിഞ്ഞിരുന്ന അബ്ദുള്ളക്കുട്ടിയുടെ അടുത്ത കാലത്തെ നീക്കങ്ങള്‍ പുറത്താക്കപ്പെടാന്‍ കൊതിച്ചതു പോലെയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിക്കു പുറത്താകണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി നേതൃത്വത്തെ പരസ്യമായി തന്നെ വെല്ലുവിളിച്ചു. പക്ഷേ, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിപിഎം നേതൃത്വം പാര്‍ട്ടിയുടെ കീഴ്വഴക്കങ്ങള്‍ മറന്നു പതിവില്ലാത്ത സംയമനം പാലിച്ചു. ഒടുവില്‍ നടപടിയെടുത്തപ്പോഴും ആവേശം വേണ്െടന്നു വച്ചു.
ന്യൂനപക്ഷ സമുദായാംഗമായ അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയാല്‍ അതു ദോഷം ചെയ്യുമെന്നു സിപിഎം ഭയന്നിരുന്നു. ഹര്‍ത്താലിനെതിരേ പ്രസംഗിച്ചപ്പോഴും ദൈവവിശ്വാസിയാണെന്നു പരസ്യമായി പ്രഖ്യാപിച്ചപ്പോഴും പാര്‍ട്ടി കടുത്ത നടപടിക്കു ശ്രമിക്കാതിരുന്നതു അതുകൊണ്ടായിരുന്നു. എന്നാല്‍, അവര്‍ മറ്റൊന്നു ചെയ്തു. അബ്ദുള്ളക്കുട്ടിയോടു കാട്ടിയിരുന്ന അവഗണനയുടെ ആക്കം കൂട്ടി. പാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരിലെ എംപിയായിരുന്നിട്ടും അദ്ദേഹത്തെ കണ്ടില്ലെന്നു നടിച്ചു. പാര്‍ട്ടി പരിപാടികളില്‍നിന്നു പൂര്‍ണമായും അകറ്റി നിര്‍ത്തി.

സിപിഎമ്മില്‍ തനിക്കൊരു ഭാവിയില്ലെന്നു മനസിലാക്കിയ അബ്ദുള്ളക്കുട്ടി പക്ഷേ, പ്രകോപിപ്പിക്കല്‍ തുടര്‍ന്നു. അതിന്റെ ഏറ്റവുമൊടുവിലത്തേതായിരുന്നു മോഡി അനുകൂല പ്രസംഗം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുകയായിരുന്നു ഈ പ്രസംഗത്തിലൂടെ അബ്ദുള്ളക്കുട്ടി. എംപിയായതു മുതല്‍ കണ്ണൂരിലെ പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ നിന്നു തനിക്കു ഏറ്റുവാങ്ങേണ്ടി വന്ന അച്ചടക്ക നടപടികള്‍ക്കും അവഗണനകള്‍ക്കും ഒരു പകരം വീട്ടല്‍ അദ്ദേഹം ഉദേശിച്ചിരുന്നു. സിപിഎമ്മില്‍ നിന്നു പുറത്തായാല്‍ മറ്റൊരു ലാവണവും അദ്ദേഹം തേടുന്നുണ്ടായിരുന്നു.

എന്നാല്‍, പുറത്താക്കല്‍ നടപടി സസ്പെന്‍ഷനിലൊതുക്കിയ സിപിഎം നേതൃത്വം ഇപ്പോള്‍ അബ്ദുള്ളക്കുട്ടിയെയാണു വെട്ടിലാക്കിയിരിക്കുന്നത്. ഹര്‍ത്താലിനെതിരെയും വികസനത്തിനു വേണ്ടിയും പറഞ്ഞതിനെ തുടര്‍ന്നു പുറത്താക്കപ്പെട്ടാല്‍ രക്തസാക്ഷി പരിവേഷം ലഭിക്കുമെന്നും തുടര്‍ന്നുള്ള നീക്കങ്ങള്‍ക്കു അതു സഹായകരമാകുമെന്നുമാണു അബ്ദുള്ളക്കുട്ടി ചിന്തിച്ചിരുന്നതെന്നു വേണം കരുതാന്‍. എന്നാല്‍ ഒരു വര്‍ഷത്തെ സസ്പെന്‍ഷന്‍ ലഭിച്ചതിലൂടെ ഉദ്ദേശിച്ച നേട്ടം കിട്ടുമോ എന്നു സംശയമാണ്.

അബ്ദുള്ളക്കുട്ടിയുടെ അടുത്ത നീക്കങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ. വന്‍കിട വ്യവസായികളുമായിട്ടുള്ള എംപിയുടെ ബന്ധം ഇതിനകം പുറത്തുവന്നിട്ടുണ്ട്. സസ്്പെന്‍ഷനിലായാലും എംപി സ്ഥാനം രാജിവയ്ക്കില്ലെന്നാണു നിലവിലുള്ള സൂചന. സിപിഎമ്മും രാജി പ്രതീക്ഷിക്കുന്നില്ല. ഇതിനിടെ യുഡിഎഫിലെ ചിലര്‍ അബ്ദുള്ളക്കുട്ടിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. സസ്പെന്‍ഷനിലായ അബ്ദുള്ളക്കുട്ടിയോടു യുഡിഎഫ് എന്തു നിലപാടെടുക്കുമെന്നതു കാത്തിരുന്നു കാണണം.സിപിഎമ്മിലേക്കു ഒരു തിരിച്ചുവരവു അബ്ദുള്ളക്കുട്ടിയെ അപേക്ഷിച്ചു അടഞ്ഞ അധ്യായമാണ്.
"


സസ്പെന്‍ഷനുശേഷം അബ്ദുള്ളക്കുട്ടിയുടെ ഉള്ളിലിരിപ്പ് പുറത്തുവന്നു.

ഇത് ആരെങ്കിലും എഴുതിയ ഊഹമല്ല. അബ്ദുള്ളക്കുട്ടി തന്നെ പറഞ്ഞു-ഇനി പ്രവര്‍ത്തനം യുഡിഎഫിനുവേണ്ടിയായിരിക്കുമെന്ന്. കണ്ണൂരില്‍ സുധാകരേട്ടന്റെ മടയില്‍ അഭയം തേടി. ഡല്‍ഹിയില്‍ ചെന്ന് ആന്റണിയെയും മറ്റുനേതാക്കളെയും കണ്ടു. ലക്ഷ്യം സീറ്റായിരുന്നു. പക്ഷേ കോണ്‍ഗ്രസ് തയാറായില്ല. ലീഗ് സമ്മതിച്ചില്ല. അവര്‍ അക്കാര്യം തുറന്നടിച്ചു.

എന്താണ് കുട്ടിയുടെ പ്രശ്നം എന്ന് ആലോചിച്ചു നോക്കുക.
1. അബ്ദുള്ളക്കുട്ടി കരുതുന്നത് തന്റെ കഴിവുകൊണ്ടാണ് കണ്ണൂരില്‍ ജയിച്ചത് എന്നാണ്. വസ്തുത അതല്ല. 1989ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ 42404 വോട്ടിനാണ് വിജയിച്ചിരുന്നത്. 1991ല്‍ മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം 41127ആയിരുന്നു. 1996ലും വലിയ വ്യത്യാസമുണ്ടായില്ല-മുല്ലപ്പള്ളിക്ക് 39302 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. 1984ല്‍ കണ്ണൂരില്‍ മത്സരിച്ച് കാല്‍ലക്ഷം വോട്ട് കൂടുതല്‍നേടി ജയിച്ച് പിന്നീട് മണ്ഡലം കുത്തകയാക്കിമാറ്റിയ മുല്ലപ്പള്ളി തുടര്‍ച്ചയായ അഞ്ചാംവിജയത്തിനായി 1998 ല്‍ വീണ്ടും മത്സരത്തിനെത്തിയപ്പോള്‍ എ സി ഷണ്‍മുഖദാസിനെ നിര്‍ത്തിയാണ് എല്‍ഡിഎഫ് നേരിട്ടത്. എല്‍ഡിഎഫില്‍ കോണ്‍ഗ്രസ് എസിനായിരുന്നു എന്ന് കണ്ണൂര്‍ സീറ്റ്. ഉശിരന്‍ മത്സരം നടന്നു. മുല്ലപ്പള്ളി കഷ്ടിച്ച് രക്ഷപ്പെട്ടത് വെറും 2180 വോട്ടിന്റെ വ്യത്യാസത്തിനാണ്.

അടുത്ത തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളിതന്നെ കോണഗ്രസ് സ്ഥാനാര്‍ത്ഥിയായി. അദ്ദേഹം മണ്ഡലം ശ്രദ്ധിക്കുന്നില്ല, പലതവണ മത്സരിക്കുന്നയാളാണ്, മറ്റാര്‍ക്കും ഇവിടെ മത്സരിക്കണ്ടേ എന്നും മറ്റുമുള്ള മുറുമുറുപ്പുകള്‍ കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. നേരിയ വോട്ടുകള്‍ക്ക് കൈവിട്ടുപോയ മണ്ഡലത്തില്‍ വിജയം വരിക്കാനാകുമെന്ന് ഇടതുപക്ഷത്തിനും നല്ല വിശ്വാസമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കി. ഫലം വന്നപ്പോള്‍, 10247 വോട്ടിന് എല്‍ഡിഎഫിന് ജയം.

കോണ്‍ഗ്രസ് കുത്തകയാക്കിവെച്ച സീറ്റ് സിപിഐ എം പിടിച്ചെടുത്തത് കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരിലാകെ വലിയ ആവേശമാണുണ്ടാക്കിയത്. വിജയിയായ അബ്ദുള്ളക്കുട്ടിയെ അങ്ങനെ അല്‍ഭുതക്കുട്ടിയായി സ്വീകരിച്ചു. അതോടെ, അദ്ദേഹത്തിന് തോന്നിയത്, താന്‍ കാരണമാണ് ഈ വിജയമെന്നാണ്. പാര്‍ട്ടി പണ്ടും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ടല്ലോ, താന്‍ നിന്നപ്പോഴല്ലേ ജയമുണ്ടായത്, അതുകൊണ്ട് താന്‍ ഒരു അത്ഭുതക്കുട്ടിതന്നെ എന്ന് അദ്ദേഹം വിശ്വസിച്ചു. ആ ധാരണ വളര്‍ന്ന് താന്‍ പാര്‍ട്ടിക്കതീതനാണ് എന്ന നിലയിലേക്കെത്തി.

2004ലെ തെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി ചില അസുഖങ്ങള്‍ കാട്ടിത്തുടങ്ങിയിരുന്നുവെങ്കിലും ചെറുപ്പക്കാരന്‍ എന്ന നിലയില്‍ രണ്ടാമത് മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടില്ല. കണ്ണൂരിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒന്നടങ്കം അഹോരാത്രം പാടുപെട്ട് അദ്ദേഹത്തിന്റെ മികച്ച വിജയം ഉറപ്പിച്ചു. അതേസമയംതന്നെ അബ്ദുള്ളക്കുട്ടി മറ്റൊന്നുറപ്പിച്ചിരുന്നു-ഇനി ഒരു ചാന്‍സ് തനിക്ക് ലഭിക്കില്ലെന്നും തന്റെ ജീവിതശൈലികള്‍ക്കും ആഗ്രഹങ്ങള്‍ക്കും യോജിച്ച പാര്‍ട്ടിയല്ല സിപിഐ എം എന്നും. അങ്ങനെയാണ് പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന ശൈലി അദ്ദേഹം സ്വീകരിച്ചത്.

ഇപ്പോള്‍ അബ്ദുള്ളക്കുട്ടി യുഡിഎഫിലാണ്. ഇത് കുറച്ചു വൈകിപ്പോയി. നേരത്തെ എത്തേണ്ടതായിരുന്നു. ലോക്സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോള്‍ അത് ഗൌരവമായി ആലോചിച്ചതാണ്. എല്ലാം ഉറപ്പിച്ചതുമാണ്. ഒറ്റക്കാര്യത്തിലാണ് വയലാര്‍ രവി ഉറപ്പുനല്‍കാതിരുന്നത്-വിശ്വാസ വോട്ടെടുപ്പിനുശേഷം പരിപൂര്‍ണ്ണ സംരക്ഷണം നല്‍കണം എന്ന ആവശ്യത്തില്‍. അങ്ങനെ ഒരുറപ്പ് നല്‍കാനാവില്ല എന്ന മറുപടികിട്ടിയതോടെ, അബ്ദുള്ളക്കുട്ടി പിന്‍മാറി. ആ പിന്‍മാറ്റം അടുത്ത അവസരത്തില്‍ യുഡിഎഫിലേക്ക് എടുത്തുചാടാനുള്ളതായിരുന്നു.

ഒരര്‍ത്ഥത്തില്‍ വിവരമോ വിവേകമോ ഇല്ലാത്ത ഒരാളെന്ന് അദ്ദേഹത്തെ വിളിക്കാം. താന്‍ പെട്ടെന്ന് ഒരു വിശ്വാസിയായി എന്നും വിശ്വാസികള്‍ക്ക് പറ്റിയ ഇടമല്ല സിപിഐ എം എന്നും വരുത്തിത്തീര്‍ക്കാനുള്ള നാടകങ്ങളാണ് ആദ്യം കളിച്ചത്്. താന്‍ ഉംറ അനുഷ്ഠിച്ചത് അദ്ദേഹംതന്നെ വിവാദമാക്കി. പാര്‍ട്ടി അനങ്ങിയില്ല. പിന്നെ ബോധപൂര്‍വം രൂപത്തിലും വേഷത്തിലും മാറ്റം വരുത്തി ഒരു 'ഇസ്ളാമിക ഛായ' വരുത്താനായി ശ്രമം.

സിപിഐ എമ്മില്‍ വിശ്വാസ സ്വാതന്ത്യ്രമില്ലെന്ന് സ്ഥാനത്തും അസ്ഥാനത്തും പ്രസ്താവനകളിറക്കി. ഈദ് നാളില്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ ആകെ വിളിച്ചുവരുത്തി നമസ്കാരം നടത്തി അത് വാര്‍ത്തയാക്കി. ഹര്‍ത്താല്‍ വിരോധവും മറ്റും പറഞ്ഞാലുള്ളതിനേക്കാള്‍ ശ്രദ്ധ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുമെന്നും ഇനി താന്‍ പുറത്തായാല്‍ അത് 'ഇസ്ളാം മതത്തോടുള്ള സിപിഐ എമ്മിന്റെ വെല്ലുവിളിയാക്കി' തന്റെ രാഷ്ട്രീയ ഭാവി സുഭിക്ഷമാക്കാമെന്നുമുള്ള വിശ്വാസത്തിലായിരുന്നു എല്ലാം. പക്ഷേ, അബദുള്ളക്കുട്ടിയുടെ അത്തരം തന്ത്രങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ സിപിഐ എം തയാറായില്ല.

എന്നെ പുറത്താക്കൂ,പ്ളീസ് എന്നമട്ടിലുള്ള കരച്ചില്‍ അവഗണിക്കപ്പെട്ടു.
തനിക്ക് എന്തും പറയാനുള്ള ലൈസന്‍സായി ആ അവഗണനയെ അബ്ദുള്ളക്കുട്ടി കരുതി. അങ്ങനെയാണ്, നരേന്ദ്രമോഡിയെ സ്തുതിച്ചുകൊണ്ടുള്ള പ്രസ്താവന വന്നത്. കേരളത്തിലെ ആര്‍എസ്എസുകാര്‍ പോലും പറയാന്‍ അറക്കുന്ന കാര്യം അബ്ദുള്ളക്കുട്ടി പറഞ്ഞു.

ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ, മുസ്ളിങ്ങളെ കൊന്നതില്‍ അഭിമാനംകൊള്ളുന്ന നരേന്ദ്രമോഡിയെ മാതൃകാസ്ഥാനത്തുവെക്കുന്നവന്‍ മനുഷ്യനോ അതോ മൃഗമോ എന്ന ചോദ്യമാണുയര്‍ന്നത്. മതരാഷ്ട്രീയം കളിച്ച് സിപിഐ എമ്മിനെ വെട്ടിലാക്കാനുള്ള അബ്ദുള്ളക്കുട്ടിയുടെ പദ്ധതി പൊളിഞ്ഞത് അതോടെയാണ്. ഏതായാലും ആ പ്രസ്താവന അബ്ദുള്ളക്കുട്ടിയെ സിപിഐ എമ്മില്‍നിന്ന് സസ്പെന്റ് ചെയ്യാനുള്ള കാരണമായി.

അച്ചടക്ക ലംഘനം പിന്നെയും തുടര്‍ന്നപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
ഇന്ന് അബ്ദുള്ളക്കുട്ടി പരക്കം പായുകയാണ്-യുഡിഎഫിനെ ജയിപ്പിക്കാന്‍. പിണറായി വിജയന്റെ 'ശവപ്പെട്ടിയില്‍ ആണിഅടിക്കണം' ;കെ ടി ജലീലിനെ മോനേ എന്നുവിളിച്ചുപദേശിക്കണം.

(ജലീലിന് നന്നായറിയാം സിപിഐ എം മതവിശ്വാസികളെ എങ്ങനെ മാനിക്കുന്നു എന്ന്. നവകേരള മാര്‍ച്ചില്‍ അംഗമായിരുന്ന ജലീല്‍ വെള്ളിയാഴ്ചകളില്‍ നമസ്കാരത്തിന് പള്ളിയില്‍ കയറി തിരിച്ചുവരുന്നതുവരെ ചെങ്കൊടി കെട്ടിയ വാഹനവും അതില്‍ എം വി ഗോവിന്ദന്‍ മാസ്റ്ററെപ്പോലുള്ള സിപിഐ എം നേതാക്കളും പള്ളിക്കു പുറത്ത് കാത്തിരുന്നതിന് ഈ ലേഖകന്‍ സാക്ഷിയാണ്)

അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസാക്കിയത് സുര്‍ജിത്താണത്രെ. പാര്‍ട്ടി നയങ്ങള്‍ എന്തെന്നും എന്തിനെന്നും മനസ്സിലാക്കിയവര്‍ സിപിഐ എമ്മില്‍ തുടരുന്നു; മനസ്സിലാക്കാന്‍ ത്രാണിയില്ലാത്ത അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തി. അത്രമാത്രം. കുറെ കൊല്ലം മുമ്പ് അബ്ദുള്ളക്കുട്ടി ഹീറോ ആയത്, നാറാത്ത് പ്രദേശത്തെ വിവരംകെട്ട ലീഗുകാര്‍ ഉടുമുണ്ടുരിഞ്ഞ് തല്ലിയപ്പോഴാണ്.

ഇപ്പോള്‍ ആ ലീഗുകാര്‍ക്കുമുമ്പില്‍ സ്വയം മുണ്ടുരിഞ്ഞ നിലയിലാണ് പാവം നില്‍ക്കുന്നത്. കാസര്‍കോട് സീറ്റുകിട്ടാന്‍ അബ്ദുള്ളക്കുട്ടിക്ക് മോഹമുണ്ടായിരുന്നു. ലീഗിന്റെ പ്രമുഖ നേതാക്കള്‍ പറഞ്ഞു-ഇത്രയും വൃത്തികെട്ട ഒരുത്തനെ വേണ്ട എന്ന്. ലീഗുകാര്‍ പോലും അങ്ങനെ വിളിക്കണമെങ്കില്‍ ആ നിലവാരമെന്തായിരിക്കും? ഒട്ടും സംശയം വേണ്ട, മനോരമയില്‍ ആ വാര്‍ത്ത വായിച്ചപ്പോള്‍ നമുക്കെല്ലാമുണ്ടായ മനംപിരട്ടലിന് കാരണം ആ നിലവാരത്തിന്റെ ചീഞ്ഞ നാറ്റമാണ്.

അതിനെ തൊട്ടാല്‍ തൊട്ടകൈയും നാറും. അതുകൊണ്ട്, മറുപടിയോ പ്രതികരണമോ അര്‍ഹിക്കാത്ത അത് ഉദിച്ചപോലെ അസ്തമിച്ചുംകൊള്ളും.

8 comments:

manoj pm said...

ഇപ്പോള്‍ ആ ലീഗുകാര്‍ക്കുമുമ്പില്‍ സ്വയം മുണ്ടുരിഞ്ഞ നിലയിലാണ് പാവം നില്‍ക്കുന്നത്. കാസര്‍കോട് സീറ്റുകിട്ടാന്‍ അബ്ദുള്ളക്കുട്ടിക്ക് മോഹമുണ്ടായിരുന്നു. ലീഗിന്റെ പ്രമുഖ നേതാക്കള്‍ പറഞ്ഞു-ഇത്രയും വൃത്തികെട്ട ഒരുത്തനെ വേണ്ട എന്ന്. ലീഗുകാര്‍ പോലും അങ്ങനെ വിളിക്കണമെങ്കില്‍ ആ നിലവാരമെന്തായിരിക്കും? ഒട്ടും സംശയം വേണ്ട, മനോരമയില്‍ ആ വാര്‍ത്ത വായിച്ചപ്പോള്‍ നമുക്കെല്ലാമുണ്ടായ മനംപിരട്ടലിന് കാരണം ആ നിലവാരത്തിന്റെ ചീഞ്ഞ നാറ്റമാണ്.

പാഞ്ഞിരപാടം............ said...

ഇതാ വീണ്ടും ഒരു കദന കധ, ഞങ്ങളൊടു കൊബു കോറ്ക്കുന്നവരെയെല്ലാം വെടക്കാക്കി പിടിച്ചു നില്‍ക്കുന്ന തന്ത്രം... നടക്കട്ടെ, നിങ്ങള്‍ വളര്‍ത്തിയ,നിങ്ങള്‍ ചോറൂട്ടിയ,നിങ്ങളുടെ സര്‍പ്പം തിരിച്ചു കൊത്തി തുടങ്ങിയൊ?
വിടരുതവനെ ! തല്ലികൊല്ലുക, അല്ലേല്‍ നാളെ ഒരു മദനിയൊ, രാമന്‍പിള്ളയൊ ആവുന്ന വരെ പിടിച്ചുനില്‍ക്കൂ...നമുക്കു അവനെ ഒരു മുസ്ലീം പുണ്യാളന്‍ ആക്കാം.....

sreenu said...

ഹേ , പാഞ്ഞിരപാടം............
ഇത്രയും വസ്തുതകള്‍ വായിച്ചിട്ടും നിങ്ങള്‍ക്ക് ഇതാണ് പറയാന്‍ തോന്നുന്നതെന്കില്‍ ആ അസുഖം പെട്ടെന്ന് മനസ്സിലാകാത്തതാണ്. അതിനുള്ള മരുന്നും എന്റെ കയ്യിലില്ല.
വസ്തുതകള്‍ പറഞ്ഞു എതിര്‍ക്കണം മിസ്റ്റര്‍. അല്ലാതെ ഇങ്ങനെ ഒരുമാതിരി പിള്ളേരുകളി അളിഞ്ഞ പരിപാടിയാണ്.
ഈ തരം താണ പനിയുമായി ഇങ്ങോട്ട് വരാതിരിക്കുക. ഇത് അല്പം മാന്യതയുള്ളവര്‍ വരുന്ന ഇടമാണ്.

പാഞ്ഞിരപാടം............ said...

പിന്നെന്തു പറയണം മിസ്റ്റ്ര്‍ ? മനൊജു പറഞ്ഞതു അക്ഷരം പ്രതി വിഴങ്ങണൊ?

ഒരു എം പി യുടെ ഓഫീസില്‍ പൊതുജനങ്ങള്‍ക്കു വരാനും പരാതി ബോധിപ്പിക്കാനും അവസരം ഉണ്ടായിരുന്നില്ല എന്നു അബ്ദുള്ളക്കുട്ടി പറയുംബൊള്‍ പൊള്ളൂന്നുണ്ടൊ സഖാക്കള്‍ക്ക്?

ഒരു എം പി യെ മുന്നില്‍ നിര്‍ത്തി സീ പി എം നടത്തിയ നാണംകെട്ട കളികളെ കുറിച്ചു അബ്ദുള്ളക്കുട്ടി പറയുംബൊള്‍ എന്തെ ഇത്ര അസഹിഷ്ണുത?

അബ്ദുള്ളക്കുട്ടിയെ മുന്നില്‍ നിര്‍ത്തി സീ പി എം മുസ്ലീസിന്റെ ഇടയില്‍ നടത്തിയ കളികള്‍ ജനം മറക്കുമൊ സഖാവെ?

സീ പി എംന്റെ നാണം കെട്ട രാഷ്ടീയത്തില്‍ നിന്നും ഒഴിഞ്ഞും മാറിയ ഷൊര്ണ്ണൂരിലെ മുരളിക്കിട്ട് നിങങള്‍ ചെയ്തതും അതിനു ജനങ്ങള്‍ നല്‍കിയ മറുപടിയും ഓര്‍മ്മയില്‍ ഉണ്ടാവുമൊ അല്ലെ മനസ്സില്‍ ?


ഇവിടെ മനൊജു പറഞ്ഞിട്ടുള്ള വസ്തുതകള്‍ എന്നു നിങ്ങള്‍ പറയുന്നതിനു ഇത്ര ഒക്കെയെ വില കല്പ്പിക്കുന്നുള്ളു.....

സീ പി എം ന്റെ കാരുണ്യം കൊണ്ടാണു അബ്ദുള്ളക്കുട്ടി ഇങ്ങനെ നടക്കുന്നതു എന്നൊക്കെ പറയുംബൊള്‍, സഖാക്കളെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നു മാത്രമെ പറയാനുള്ളൂ..

‍ഇതു ശരിക്കും പറഞ്ഞാല്‍ ഒരു തരം അസഹിഷ്ണുത, എന്തിനാണു ഇങങനെ പേടിക്കുന്നതു?
ഒരു തരം മാനസിക രൊഗലക്ഷണങ്ങള്‍ ആണു ഇതെല്ലാം.

എല്ലായ്പ്പൊഴും ഫാരിസും,മാര്‍ട്ടിനും കാശിറക്കാന്‍ ഉണ്ടാവുമെന്ന പോലത്തെ ഒരു തരം തെറ്റിദ്ധാരണ !!

ജനശക്തി said...

സി.പി.എമ്മില്‍ നിന്നും വിട്ടുപോകുന്നവരെയൊക്കെ മഹാന്മാരാക്കുന്ന മാധ്യമങ്ങള്‍ക്ക് കുട്ടിയെ കുറച്ച് കാലം കൂടി ആവശ്യമുണ്ട്. അതു വരെ അവര്‍ പൊക്കിക്കൊണ്ട് നടക്കും.

binu said...

SFI യുടെ പ്രസിഡന്റ് ആക്കിയപ്പോഴും രണ്ടു തവണ MP ആക്കിയപ്പോഴും ഒന്നും അബ്ദുള്ളക്കുട്ടിയുടെ കഴിവില്ലായ്മ CPM നെ അറിയില്ലായിരുന്നോ?
"സിപിഐ എം എന്നത് എത്രമാത്രം സഹിഷ്ണുതയുള്ള പാര്‍ട്ടിയാണെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?" മനോജ് തമാശ എഴുതാന്‍ ശ്രമിച്ചതാണോ? കേരളം ഇപ്പോഴും ജനധിപത്യ ഇന്ത്യയുടെ ഭാഗം തന്നെ അല്ലെ ? അല്ലാതെ ഉത്തര കൊരിയയോ ക്യുബയോ ഒന്നും അല്ലല്ലോ?

Sudhi|I|സുധീ said...

അബ്ദുള്ളക്കുട്ടിയെ പറ്റി പറയാന്‍ എനിക്കും കുറച്ചുണ്ട്...
എനിക്കും അദ്ദേഹത്തെ നേരിട്ട് കുറച്ചൊക്കെ പരിചയമുണ്ട്... കുറച്ചു കാലം മുന്‍പ്... അന്ന് ഞാന്‍ നാട്ടിലായിരുന്നു... ഒരു ആറു വര്‍ഷം മുമ്പത്തെ പരിചയം...
അദ്ദേഹം തീര്‍ച്ചയായും ഒരുപാടു മാറിയിരിക്കുന്നു... വാക്കുകളുടെ പോക്കും മാറിയിരിക്കുന്നു... എപ്പോഴാണ് ഈ മാറ്റം വന്നത് എന്നറിയില്ല..

Binu പറഞ്ഞില്ലേ, SFI യുടെ പ്രസിഡണ്ട്‌ ആക്കിയപ്പോള്‍ എന്ന്.. ആക്കിയതല്ല... അങ്ങനെ ഒരു പതിവ് SFI-യില്‍ ഇല്ല... അന്ന് അദ്ദേഹം ഇങ്ങനെ ആയിരുന്നില്ല.. വന്‍കിടക്കാരുമായി അദ്ദേഹത്തിന്‌ ബന്ധമുണ്ടെങ്കില്‍ അത് അയാള്‍ക്ക് വന്ന മൂല്യച്ചുതി തന്നെയാണ്... സഖാവിനു ഇപ്പോള്‍ പറ്റിയിരിക്കുന്നത് ഒരുതരം "അക്കരപ്പച്ച" രോഗം ആണ്... അതാ അദ്ദേഹം ചില "എഴുതിപ്പറയിപ്പിച്ച പ്രസ്താവനകളുമായി" ഇപ്പോള്‍ "ചില പ്രതേക" മാധ്യമങ്ങളുമായി കൂട്ട് പിടിച്ചിരിക്കുന്നത്.. ചീത്ത കൂട്ടുകെട്ടില്‍ അദ്ദേഹം പോയതില്‍ വളരെ വിഷമമുണ്ട്.. കാരണം ഒരുകാലത്ത് അബ്ദുള്ളക്കുട്ടി ആവേശമായിരുന്നു...

പിന്നെ ഇന്ന് കൂടെ നില്‍ക്കുന്ന ചിലരുടെ ഉദ്ദേശം അദ്ദേഹത്തിന്‌ മനസിലാകുമെന്ന് വിശ്വസിക്കുന്നു...
അല്ലേല്‍ "വിനാശ കാലേ വിപരീത ബുദ്ധി" :-(

Sudeep said...

(ജലീലിന് നന്നായറിയാം സിപിഐ എം മതവിശ്വാസികളെ എങ്ങനെ മാനിക്കുന്നു എന്ന്. നവകേരള മാര്‍ച്ചില്‍ അംഗമായിരുന്ന ജലീല്‍ വെള്ളിയാഴ്ചകളില്‍ നമസ്കാരത്തിന് പള്ളിയില്‍ കയറി തിരിച്ചുവരുന്നതുവരെ ചെങ്കൊടി കെട്ടിയ വാഹനവും അതില്‍ എം വി ഗോവിന്ദന്‍ മാസ്റ്ററെപ്പോലുള്ള സിപിഐ എം നേതാക്കളും പള്ളിക്കു പുറത്ത് കാത്തിരുന്നതിന് ഈ ലേഖകന്‍ സാക്ഷിയാണ്)

;-) കാര്യം കാണാന്‍ ....