Thursday, October 29, 2009

കള്ളവോട്ടോ?

വോട്ടെടുപ്പുമായുള്ള അകലം ആഴ്ചകള്‍ മാറി ദിവസങ്ങളാകുമ്പോള്‍ കണ്ണൂരിന്റെ മനസ്സ് തെളിഞ്ഞുവരികയാണ്. കേരളത്തില്‍ യുഡിഎഫിന് വിജയം ഉറപ്പിച്ചു പറയാവുന്ന ചുരുക്കം മണ്ഡലങ്ങളിലൊന്ന് എന്ന വിശേഷണംപേറിയ കണ്ണൂരില്‍ ഇന്ന് യുഡിഎഫിന്റെ പ്രധാന നേതാക്കള്‍ക്കുപോലും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. യുഡിഎഫിന്റെ പ്രചാരണ വേദികളില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല-കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാവും കണ്ണൂരിലെത്തിയിട്ടുപോലും രാഷ്ട്രീയം മിണ്ടുന്നില്ല. എല്ലാവരും എല്‍ഡിഎഫ് 'ഇറക്കുമതി വോട്ടുചേര്‍ത്തു' എന്ന ഏക ആരോപണം ആവര്‍ത്തിക്കുന്നു.

കണ്ണൂര്‍ നഗരത്തിലെ പ്രചാരണഘോഷവും ദൃശ്യവും ഉപതെരഞ്ഞെടുപ്പിനുചേര്‍ന്നവിധം പൊലിമയുള്ളതുതന്നെ. രണ്ടുമുന്നണികള്‍ക്കുപുറമെ ബിജെപിയുടെയും എന്‍ഡിഎഫിന്റെ പുതുരൂപമായ എസ്ഡിപിഐയുടെയും സ്ഥാനാര്‍ത്ഥികള്‍. നാലുപേര്‍ക്കും വോട്ടഭ്യര്‍ത്ഥിച്ച് മൈക്ക് കെട്ടിയ വാഹനങ്ങള്‍ പായുന്നു. മുന്നണികളുടെ നേരിട്ടുള്ള മത്സരമെങ്കിലും ഒറ്റനോട്ടത്തില്‍ ബിജെപിയുടെയും എസ്ഡിപിഐയുടെയും സജീവ സാന്നിധ്യവും കാണാനാകുന്നു. വിജയപ്രതീക്ഷയെന്ന സാഹസപ്രഖ്യാപനമൊന്നും അവരില്‍നിന്നില്ല. എന്നാല്‍ വോട്ടിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ പ്രചാരണത്തിന് കൃത്യമായ ചിട്ടയും രീതികളുമുണ്ട്. ബൂത്തുതല കമ്മറ്റികളുടെ പ്രവര്‍ത്തനം സജീവം. കണ്ണൂരില്‍ മുമ്പൊന്നും ഇത്രയേറെ ആവേശത്തോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ അനുഭവമില്ല. കോണ്‍ഗ്രസ് ഭൂരിപക്ഷം നിലനിര്‍ത്തുകയും ആര്‍ക്കും കടന്നുചെല്ലാനാവാത്ത വോട്ടുകോട്ടകള്‍ സൃഷ്ടിക്കുകയും ചെയത മണ്ഡലമാണ് കണ്ണൂര്‍. ഇത്തവണ അങ്ങനെ കാലാകാലമായി കോണ്‍ഗ്രസ് സൂക്ഷിച്ച ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ കണ്ടുപിടിക്കപ്പെട്ടു. അതുചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് പരാതി പോയി. നിയമാനുസൃതം അതിന്‍മേല്‍ നടപടികളുണ്ടാകുമെന്നായപ്പോള്‍ കോണ്‍ഗ്രസും അതിന്റെ നേതാവ് കെ സുധാകരനും ആദ്യം പറഞ്ഞു: സിപിഐ എം വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തുന്നു. അത് വയലാര്‍ രവി മുതല്‍ യുഡിഎഫിലെ പുതുമുഖം വീരേന്ദ്രകുമാര്‍ വരെ ആവര്‍ത്തിച്ചു.

കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്ന വിധം കള്ളവോട്ട് ആക്ഷേപം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ആരോപണത്തിന്റെ ആഴങ്ങളിലേക്കുചെന്ന് പരിശോധിച്ചാല്‍ വ്യാജ വോട്ടുബാങ്ക് തകര്‍ന്നുപോയതിലുള്ള കോണ്‍ഗ്രസിന്റെ രോഷവും പകയുമാണ് കാണാനാവുക. നിയമാനുസൃതമുള്ള വോട്ടവകാശം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച രേഖകള്‍ സഹിതം അപേക്ഷിച്ചവരുടെ പേരുകളേ ലിസ്റ്റില്‍ വന്നിട്ടുള്ളൂ. അങ്ങനെ സ്വീകരിച്ച രേഖകള്‍ വ്യാജമാണെന്ന് ഇതുവരെ അത് തെരഞ്ഞെടുപ്പ്കമീഷന്‍ പറഞ്ഞിട്ടില്ല. അഞ്ച് തവണയായി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ നടത്തിയ പരിശോധനയിലും എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന ആക്ഷേപിക്കപ്പെട്ടിട്ടില്ല.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിശ്വാസ്യതയും സ്വീകാര്യതയും സംശയകരമാണ് എന്നതുതന്നെയാണ്. സ്ഥാനാര്‍ഥിയെച്ചൊല്ലി അതൃപ്തിയും അസ്വസ്ഥതയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരില്‍ തിളച്ചുമറിയുന്നു. സ്വന്തം അണികളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പ് നേരിടുന്നു. ഈ വിഷമകരമായ അവസ്ഥ മറികടക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധജ്വരം ഉണര്‍ത്തി അണികളെ ഏകോപ്പിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് വോട്ടര്‍പട്ടിക വിവാദം. യുപിഎ ഭരണം തുടരുന്ന ജനവിരുദ്ധനയങ്ങളും കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ആസിയന്‍കരാറുമടക്കമുള്ള പ്രശ്നങ്ങള്‍ യുഡിഎഫിനെ പ്രതിക്കൂട്ടിലാണ് നിര്‍ത്തുന്നത്. കണ്ണൂര്‍ നഗരമുള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ അനാസ്ഥയും അതുമൂലമുണ്ടായ പിന്നോക്കാവസ്ഥയും മുമ്പ് ജയിച്ചുപോയ കെ സുധാകരനടകമുള്ളവരെ ജനങ്ങളുടെ മുന്നില്‍ മുഖം കാണിക്കാന്‍ പറ്റാത്ത ദുസ്ഥിതിയിലെത്തിച്ചിരിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ അസ്വീകാര്യത, സ്വന്തം പാര്‍ട്ടിയിലെ അതൃപ്തി, കാലകാലമായി ജയിച്ചുവന്ന മണ്ഡലത്തിന്റെ വികസനമുരടിപ്പ്, മണ്ഡലം കൈവിട്ടുപോവുകയാണെന്ന ഭീതി- ഇതെല്ലാം മറച്ച് വെക്കാന്‍ വോട്ടര്‍പട്ടികവിവാദം കത്തിച്ചുനിര്‍ത്താന്‍ യുഡിഎഫ് പെടാപ്പാടുപെടുന്നു. മാതൃഭൂമിയും മനോരമയുമടക്കമുള്ള മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍കുന്നു.

കണ്ണൂരില്‍ ഉപതെരഞെടുപ്പുവരുമെന്ന് ഉറപ്പായപ്പോള്‍ വോട്ടര്‍പട്ടികയില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ പലരും താല്‍പര്യം കാട്ടി എന്നത് വസ്തുതയാണ്. എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ച് ദീര്‍ഘനേരം ക്യൂവില്‍ നിന്ന് പൌരാവകാശത്തിന്റെ ഭാഗമായി വോട്ടവകാശം നേടിയവരെയാണ് 'ഇറക്കുമതിവോട്ടര്‍മാര്‍' എന്നാക്ഷേപിക്കുന്നത്. അഞ്ച് തവണയിലേറെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഈ വോട്ടുകളുടെ ആധികാരികത പരിശോധിച്ചു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള സ്വാധീനം ഉപയോഗിച്ച് ജില്ലക്ക് പുറത്തുള്ള വിവിധതട്ടിലുള്ള ഉദ്യോഗസ്ഥന്മാരെ ഈ വോട്ടര്‍മാരുടെ വാസസ്ഥലവും. പരിശോധിക്കാനും നേരിട്ട് ചോദ്യം ചെയ്യാനും നിയോഗിച്ചു. അതിന് ശേഷം സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ യുഡിഎഫ് ആരോപിക്കുന്ന ഒരപാകവുമില്ല. ആ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ചൌള കണ്ണുരിലെ വോട്ടര്‍പട്ടിക നിയമാനുസൃതമാണെന്നും കറവറ്റതാണെന്നും അതിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയത്.

വോട്ടര്‍പട്ടിക സമ്പൂര്‍ണമായി കുറ്റമററതാവണമെന്നില്ല. രാജ്യത്തെ ഏതുമണ്ഡലത്തിലെ പട്ടികയിലും ചില തെറ്റുകളും കുറ്റങ്ങളും വിട്ടുപോകലും കണ്ടേക്കാം. കണ്ണൂരും വ്യത്യസ്തമല്ല. എന്നാല്‍, താരതമ്യേന സ്ഥലത്തില്ലാത്ത വോട്ടര്‍മാരുടെ എണ്ണം കുറച്ചുമാത്രമുള്ള പട്ടികയാണ് കണ്ണൂരില്‍ പ്രസിദ്ധീകരിച്ചത്. കാരണം കണ്ണൂരിലേതുപോലെ ആവര്‍ത്തിച്ചു!ള്ള പരിശോധന മറ്റെവിടെയുമുണ്ടായിട്ടില്ല.

യുഡിഎഫ് കണ്ണൂരില്‍ ഭൂരിപക്ഷം നേടുന്നതില്‍ മണ്ഡലത്തിനകത്തെ താമസക്കാരല്ലാത്ത പതിനായിരത്തിലേറെ പേരുടെ വ്യാജവോട്ടുകള്‍ പ്രധാനഘടകമായിരുന്നു. ഇത്തവണ അത്തരം വ്യാജവോട്ടുകളില്‍ ഗണ്യമായ പങ്ക് വോട്ടര്‍പട്ടികയില്‍ പുറത്തായി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ ബൂത്തിലെയും പട്ടിക പരിശോധിച്ച് വ്യാജവോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ദിഷ്ടഫോറത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ 5999 വ്യാജവോട്ടര്‍മാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് നടന്ന പരിശോധനയിലാണ് യുഡിഎഫ് കാലാകാലമായി സംരക്ഷിച്ച്ഉപയോഗിച്ച പതിനായിരത്തിലേറെ വോട്ടര്‍മാരില്‍ കറൈവോട്ട് തള്ളിയത്. ഇതില്‍പ്പെട്ട 4000 പരംവോട്ടുകള്‍ ഇപ്പോഴും യുഡിഎഫ് അനുകൂലവ്യാജവോട്ടര്‍മാരായി കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ട്. സ്വന്തം വിജയത്തിനാധാരമായി കാത്തുസൂക്ഷിച്ച വോട്ടുകള്‍ ഒരുമിച്ച് തള്ളപ്പെട്ടതിന്റെ അമ്പരപ്പും വിഷമവുമാണ് യുഡിഎഫിന്റെ വികാരപ്രകടനത്തിനാധാരം.

കണ്ണൂര്‍ മണ്ഡലത്തിലെ രണ്ടുപഞ്ചായത്തൊഴിടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫാണ്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥിരതാമസസര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിച്ചതിന്റെ ഫലമായി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ നിരവധിപേര്‍ക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ യുഡിഎഫ് പൌരസ്വാതന്ത്ര്യം നിഷേധിച്ചവര്‍ ഏറെ കഷ്ടപ്പെട്ട് തങ്ങളുടെ രേഖകള്‍ നേടിയെടുക്കുയും നീണ്ട ക്യൂവില്‍ നിന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ നഗരം ജില്ലയുടെ ഭരണകേന്ദ്രം കൂടിയാണ്. ജോലിയുടെ ഭാഗമായും മറ്റ് കാരണങ്ങളാലും പലരും ജില്ലാ ആസ്ഥാനമായ നഗരത്തിലേക്ക് താമസം മാറുന്നത് അസ്വാഭാവികമല്ല. മാറി വന്നവര്‍ രേഖകള്‍ സമര്‍പ്പിച്ച് തങ്ങള്‍ നേരത്തെ ഉള്‍പ്പെട്ട വോട്ടര്‍പട്ടികയില്‍ നിന്ന് പേര്മാറ്റി ഇപ്പോള്‍ താമസിക്കുന്ന മണ്ഡലത്തിലെ പേട്ടികയില്‍ ചേര്‍ക്കുന്നത് നിയമാനുസൃതമായിത്തന്നെ. അത്തരം 1370 വോട്ടുകള്‍ മാറ്റിയിട്ടുണ്ടെന്നാണ് കമീഷന്‍ പറയുന്നത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. കണ്ണൂരിലെ വ്യാജവോട്ടര്‍മാരെ തിരക്കിയാല്‍ യുഡിഎഫ് നിലനിര്‍ത്തുന്ന 4200 ഓളം വരുന്ന പേരുകളാണ് കാണുക. അനധികൃതമായി പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിയമാനുസൃതം നീക്കം ചെയ്യണമെന്ന് എല്‍ഡിഎഫ് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് പകരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനും ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ച് വരുതിയിലാനും ആക്രമിക്കാനും അണികളെ നിയോഗിക്കുകയാണ് യുഡിഎഫ്.

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കേന്ദ്രഭരണം ഉപയോഗിക്കുന്നു. കേന്ദ്രസേനയെ ഇറക്കണമെന്നും ജില്ലക്ക് പുറത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മാത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെയും പൊലീസിനെയും അപമാനിക്കുന്നു. വോട്ട് ചെയ്യാന്‍ പോകുന്ന സ്ത്രീകളുടെ ഉള്‍പ്പെടെ ഫോട്ടോയും എടുത്ത് സൂക്ഷിക്കുമെന്ന് ഭീഷണിമുഴക്കി വോട്ടര്‍മാര്‍ പിന്തിരിപ്പിക്കാന്‍ നോക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ കാണുന്നില്ല. പകരം യുഡിഎഫ് കേന്ദ്രങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ സ്വന്തം കണ്ടെത്തലായി പ്രചരിപ്പിക്കുകയാണവര്‍.

എല്‍ഡിഎഫിന്റെ രാഷ്ട്രീയവും യുഡിഎഫിന്റെ രാഷ്ട്രീയമില്ലായ്മയും തമ്മിലുള്ള മത്സരമാണ് കണ്ണൂരില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിലെ സുപ്രധാന വിഷയമായി കണ്ണൂര്‍ മാറുന്നു.