Saturday, April 7, 2012

മാധ്യമ ധര്‍മം മാര്‍ക്സിസ്റ്റുകാരോട്

പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിന്റെ ഗേറ്റ് കടന്ന് വ്യാഴാഴ്ച പൊട്ടിക്കരച്ചിലോടെ ഒരു വനിത വന്നു. ""എന്തിന് എന്നോടിങ്ങനെ അവര്‍ ചെയ്തു"" എന്ന് ഏങ്ങലടിച്ച് അവര്‍ പറഞ്ഞപ്പോള്‍ കണ്ടുനിന്ന നേതാക്കള്‍ ആശ്വസിപ്പിക്കാന്‍ പ്രയാസപ്പെട്ടു. എസ്എഫ്ഐയുടെ ആദ്യപ്രസിഡന്റുകൂടിയായിരുന്ന അന്തരിച്ച സി ഭാസ്കരന്റെ ഭാര്യ തുളസി ഭാസ്കരനാണ്, മലയാളമനോരമ തന്നോട് ചെയ്ത പാതകത്തില്‍ മനംനൊന്ത് സഖാക്കള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞത്. ഭാസ്കരന്റെ ഓര്‍മയുമായി രണ്ടുമക്കളോടൊപ്പം എത്തി, ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങാനിരിക്കുകയായിരുന്നു തുളസി. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോടുള്‍പ്പെടെ സംസാരിച്ചു. സി ഭാസ്കരനൊപ്പം പ്രവര്‍ത്തിച്ച പലരും എത്തിയിട്ടുണ്ട്. അവരുമായി സൗഹൃദം പുതുക്കിയ സന്തോഷത്തോടെ മടങ്ങുമ്പോഴാണ്, മനോരമ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. ഭാസ്കരനോട് നീതി കാട്ടിയില്ല എന്ന് തുളസി പറഞ്ഞു എന്നാണ് മനോരമ ലേഖകന്‍ പേരുവച്ചെഴുതിയ ആവാര്‍ത്ത. രണ്ടുവര്‍ഷംമുമ്പുവരെ ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന തുളസി, മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചിതയാണ്. പലരുമായും സംസാരിച്ചിരുന്നു. സി ഭാസ്കരനെ പാര്‍ടി മറന്നു എന്നല്ല, അദ്ദേഹത്തിന്റെ ചികിത്സയ്ക്കും മറ്റും പാര്‍ടി നല്‍കിയ സഹായങ്ങളും കാണിച്ച താല്‍പ്പര്യവുമാണ് അനുസ്മരിച്ചത്. പക്ഷേ, മനോരമ തുളസിയെ പാര്‍ടിശത്രുപ്പട്ടികയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചു- അവര്‍ മനസ്സില്‍പ്പോലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അവരുടേതാക്കി പ്രസിദ്ധീകരിച്ചു. എന്തുകൊണ്ടോ, തെറ്റായ വാര്‍ത്ത പിന്നീട് മനോരമ ഓണ്‍ലൈന്‍ പിന്‍വലിച്ചു.

മാധ്യമങ്ങള്‍ എങ്ങനെ പാര്‍ടി കോണ്‍ഗ്രസിനെ കാണുന്നു എന്നതിന്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ തുളസിയുടെ ദുരനുഭവത്തേക്കാള്‍ തെളിവുവേണ്ട. ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷപാര്‍ടിയാണ് സിപിഐ എം. അതിന്റെ പരമോന്നതസമ്മേളനം ചേരുന്നത് ഇന്ത്യയിലെയും ലോകത്തെയും രാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്താനും അതില്‍ എങ്ങനെ ഇടപെടണമെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കാനുമാണ്. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും സംഘടനാകടമകളുമായി ഏഴു പ്രധാന കാര്യങ്ങളാണ് പാര്‍ടി കോണ്‍ഗ്രസ് ആറുദിവസം ഇരുന്ന് ചര്‍ച്ചചെയ്യുന്നതും തീരുമാനത്തിലെത്തുന്നതും. അതൊന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. ബുദ്ധദേവ് വരാത്തത് പാര്‍ടിയുടെ വലിയ ക്ഷീണമായി അവര്‍ പ്രചരിപ്പിച്ചു. അസുഖംമൂലമാണ് താന്‍ വരാത്തതെന്ന് ബുദ്ധദേവ് പറഞ്ഞിട്ടും അവര്‍ വിട്ടില്ല. ഒടുവില്‍, ബുദ്ധദേവിന്റെ അസാന്നിധ്യം അസുഖംമൂലമാണെന്നും അതുകാണിച്ച് അദ്ദേഹം കത്ത് തന്നിട്ടുണ്ടെന്നും പാര്‍ടി ജനറല്‍ സെക്രട്ടറിതന്നെ പറഞ്ഞിട്ടും തെറ്റായ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ തയ്യാറാകുന്നില്ല.

വി എസ് അച്യുതാനന്ദന്‍ പിബിയിലെത്തുമോ എന്നതാണ് പാര്‍ടി കോണ്‍ഗ്രസിന്റെ മുഖ്യ അജന്‍ഡയായി മലയാളപത്രങ്ങള്‍ പലതും പ്രചരിപ്പിച്ചത്. അതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ മൂന്നു ദിവസംകൂടി ക്ഷമിക്കൂ എന്നാണ് പ്രകാശ് കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കുന്ന കേന്ദ്രകമ്മിറ്റിയാണ് പുതിയ പൊളിറ്റ്ബ്യൂറോയെ തെരഞ്ഞെടുക്കുന്നത്. അതിനുമുമ്പ് രാഷ്ട്രീയപ്രമേയവും ചില പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ സംബന്ധിച്ച പ്രമേയവും രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിക്കണം. രാഷ്ട്രീയപ്രമേയം യോജിപ്പോടെ അംഗീകരിച്ചുകഴിഞ്ഞു. ആ പ്രമേയം ""ഇന്ത്യന്‍ജനതയിലെ വര്‍ഗചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും അവസാനിപ്പിക്കുന്നതിനുള്ള സമരം വര്‍ധിതമായ ദൃഢനിശ്ചയത്തോടെ തുടരും"" എന്നാണ് പ്രഖ്യാപിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഈ പ്രഖ്യാപനത്തെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിനുള്ള ഗൗരവാവഹമായ ചര്‍ച്ചകള്‍ കാണാതെ, അവയെക്കുറിച്ച് സത്യസന്ധമായി ഒരക്ഷരം മിണ്ടാതെ, പ്രചാരണബോര്‍ഡ് സ്ഥാനം തെറ്റിയതും പ്രതിനിധികള്‍ക്ക് ചികിത്സാസൗകര്യം ഒരുക്കിയതും വലിയ വാര്‍ത്തകളായി ആഘോഷിക്കുകയാണ്.

""നമ്മുടെ ജനങ്ങള്‍ക്കിടയിലെ വര്‍ഗശക്തികളുടെ വര്‍ത്തമാനകാല ബലാബലത്തില്‍ മാറ്റംവരുത്തുന്നതിനായി ഇന്ത്യന്‍ജനതയിലെ ചൂഷിത വിഭാഗങ്ങളെ അണിനിരത്തുകയും ജനകീയ ജനാധിപത്യവും അതിന്റെ അടിത്തറയില്‍ മാനവസ്വാതന്ത്ര്യത്തിന്റെയും മോചനത്തിന്റെയും ഒരേയൊരു അടിസ്ഥാനമായ സോഷ്യലിസവും സ്ഥാപിക്കുന്നതിനായുള്ള വിപ്ലവ കടന്നാക്രമണത്തിന് ഊക്ക് കൂട്ടുകയും ചെയ്യും"" എന്നു പ്രഖ്യാപിക്കുന്നതാണ് ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റിയുള്ള കരടുപ്രമേയം. അതിന്റെ ചര്‍ച്ചയാണ് ഇനി നടക്കേണ്ടത്. നടക്കുന്ന ചര്‍ച്ചകളുടെ വിവരം ദിനേ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. ഏറ്റവും മികച്ച സംവിധാനമാണ് മാധ്യമങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതെല്ലാം ഉപയോഗിക്കുമ്പോഴും "കട്ടുതിന്നാന്‍" താല്‍പ്പര്യപ്പെടുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍. മാധ്യമമനോവൈകൃതമാണ് പ്രകടമാകുന്നത്.

മാതൃഭൂമി വാര്‍ത്ത നോക്കുക: ""സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തുനല്‍കി. തനിക്കെതിരായ വിമര്‍ശനങ്ങള്‍ കുത്തിനിറച്ച് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വം ഇടപെട്ടു തിരുത്തിയിരുന്നു. തിരുവനന്തപുരത്ത് സമ്മേളനം നടക്കുന്നതിനിടെയായിരുന്നു കേന്ദ്ര ഇടപെടല്‍. എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ടു നടത്തിയ തിരുത്തലുകള്‍ എന്തൊക്കെയെന്ന് അറിയിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്.""

മനോരമ എഴുതുന്നത് ഇങ്ങനെ: ""കേരളത്തിലെ വിഭാഗീയ പ്രവണതകളെക്കുറിച്ചു റിപ്പോര്‍ട്ടില്‍ സൂചനകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലേതുപോലെ പ്രത്യേകം പ്രതിപാദിക്കുന്നില്ല. പഴയ വിഭാഗീയത അതേപടി നിലനില്‍ക്കാത്തതിനാല്‍ ഇതിന്റെ ആവശ്യമില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പിബി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ പിബി നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടപെടലുകളെക്കുറിച്ചും റിപ്പോര്‍ട്ട് മൗനം പാലിക്കുന്നു.""

ഇന്നലെവരെ പറഞ്ഞത് അതേപടി വിഴുങ്ങാന്‍ ഇവര്‍ക്ക് സങ്കോചമില്ല. രണ്ടുകൂട്ടരുടെയും വാര്‍ത്ത വായിച്ചാല്‍ ഏറ്റവും വലിയ നുണ ഏതെന്ന തര്‍ക്കത്തിനേ സാധ്യതയുള്ളൂ. ചോര്‍ത്തിയെടുക്കുന്നത് എന്ന ഭാവത്തില്‍ എന്തും എഴുതുന്നു. അത് പരസ്പരവിരുദ്ധമായാലും അവര്‍ക്ക് പ്രശ്നമില്ല.

ബംഗാള്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പ്രകാശ് കാരാട്ടിനെതിരെ പറഞ്ഞു എന്നാണ് ആദ്യദിവസം കൊണ്ടാടിയ വാര്‍ത്ത. പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധിസംഘങ്ങള്‍ ഓരോന്നും പ്രത്യേകം ഇരുന്ന് നടത്തുന്ന ചര്‍ച്ചയിലേതെന്ന് പറഞ്ഞ് അവതരിപ്പിച്ച ആ അസംബന്ധത്തിന് അല്‍പ്പായുസ്സേ ഉണ്ടായുള്ളൂ. അങ്ങനെയൊരു കാര്യം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവര്‍ക്ക് അറിയില്ല- പക്ഷേ ചില മാധ്യമങ്ങള്‍ക്കറിയാം. സ്വപ്നം കാണുന്നതുപോലും ആധികാരിക വാര്‍ത്തയാക്കുകയാണ് ചിലര്‍. പാര്‍ടി കോണ്‍ഗ്രസ് തുടങ്ങുന്ന ദിവസം മനോരമയുടെ ഒന്നാംപേജ് വാര്‍ത്ത, ""ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ജാഗ്രത വേണം: സിപിഐ എം സംഘടനാ റിപ്പോര്‍ട്ട്"" എന്നായിരുന്നു. ലോകവും ഇന്ത്യാ രാജ്യവും നേരിടുന്ന ജീവല്‍പ്രശ്നങ്ങളെ എങ്ങനെ സമീപിക്കണമെന്നും ജനകീയപോരാട്ടങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്തണമെന്നും ചര്‍ച്ചചെയ്യുന്ന പാര്‍ടി കോണ്‍ഗ്രസില്‍ ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലുകളും പ്രധാന പരിഗണനാ വിഷയമാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്ന പ്രമേയം പാര്‍ടി കോണ്‍ഗ്രസ് പാസാക്കിയിട്ടുമുണ്ട്. സ്ത്രീപീഡനത്തിനും പീഡകര്‍ക്കും സ്ഥാനമില്ലാത്ത പാര്‍ടിയാണ് സിപിഐ എം. അത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെ നിഷ്കരുണം പുറത്താക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ പാര്‍ടിയില്‍ ഭിന്നതയുമില്ല; സംശയവുമില്ല. പക്ഷേ, മനോരമയ്ക്ക് പാര്‍ടി കോണ്‍ഗ്രസിന്റെ തുടക്ക വാര്‍ത്തയ്ക്കുപകരം കൊടുക്കാന്‍ തോന്നുന്നത് "ലൈംഗിക പീഡ" കഥയാണ്. മുമ്പ് പാര്‍ടി സമ്മേളനങ്ങളിലെ ഭക്ഷണത്തെക്കുറിച്ചുള്ള പൊലിപ്പിച്ച കഥകളായിരുന്നു പ്രിയമെങ്കില്‍, ഇത്തവണ പാര്‍ടി കോണ്‍ഗ്രസിനെത്തിയ നേതാക്കള്‍ എപ്പോഴോ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയതായി പരിഹാസവാര്‍ത്ത. കോണ്‍ഗ്രസിന്റെ രാജകുമാരന്‍ കോഴിക്കോട്ടെ ഹോട്ടലില്‍ ചെന്ന് പൊറോട്ട കഴിച്ചാല്‍ അത് തിരുവത്താഴം. സിപിഐ എമ്മുകാര്‍ ഭക്ഷണം കഴിക്കാന്‍ ഏതെങ്കിലും സാദാ ഹോട്ടലില്‍ പോയാല്‍ പരിഹാസം.

കരസേനാ മേധാവി ജനറല്‍ വി കെ സിങ്ങിന്റെ വാക്കുകള്‍ മനോരമ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിങ്ങനെ:

""ഇന്നത്തെ കാലത്തു മോശപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമപ്രവര്‍ത്തകര്‍ നല്ല വാര്‍ത്തകളാക്കുന്നത്; നല്ല കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവര്‍ വാര്‍ത്തകളേ ആക്കുന്നില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞങ്ങളോടു നേരിട്ടു വന്നു ചോദിക്കണം. അവരതു ചെയ്യില്ല. കാരണം അവര്‍ ധരിച്ചിരിക്കുന്നതു തെറ്റാണെന്ന് അവര്‍ക്കറിയാം.""

(ഇതു പറഞ്ഞത് ഏതെങ്കിലും സിപിഐ എം നേതാക്കളാണെങ്കില്‍ അത് ധാര്‍ഷ്ട്യമോ മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമോ ആകും).

2 comments:

manoj pm said...

പാര്‍ടി കോണ്‍ഗ്രസ് നടക്കുന്ന കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിന്റെ ഗേറ്റ് കടന്ന് വ്യാഴാഴ്ച പൊട്ടിക്കരച്ചിലോടെ ഒരു വനിത വന്നു. ""എന്തിന് എന്നോടിങ്ങനെ അവര്‍ ചെയ്തു"" എന്ന് ഏങ്ങലടിച്ച് അവര്‍ പറഞ്ഞപ്പോള്‍ കണ്ടുനിന്ന നേതാക്കള്‍ ആശ്വസിപ്പിക്കാന്‍ പ്രയാസപ്പെട്ടു. എസ്എഫ്ഐയുടെ ആദ്യപ്രസിഡന്റുകൂടിയായിരുന്ന അന്തരിച്ച സി ഭാസ്കരന്റെ ഭാര്യ തുളസി ഭാസ്കരനാണ്, മലയാളമനോരമ തന്നോട് ചെയ്ത പാതകത്തില്‍ മനംനൊന്ത് സഖാക്കള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞത്. ഭാസ്കരന്റെ ഓര്‍മയുമായി രണ്ടുമക്കളോടൊപ്പം എത്തി, ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങാനിരിക്കുകയായിരുന്നു തുളസി. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോടുള്‍പ്പെടെ സംസാരിച്ചു. സി ഭാസ്കരനൊപ്പം പ്രവര്‍ത്തിച്ച പലരും എത്തിയിട്ടുണ്ട്. അവരുമായി സൗഹൃദം പുതുക്കിയ സന്തോഷത്തോടെ മടങ്ങുമ്പോഴാണ്, മനോരമ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. ഭാസ്കരനോട് നീതി കാട്ടിയില്ല എന്ന് തുളസി പറഞ്ഞു എന്നാണ് മനോരമ ലേഖകന്‍ പേരുവച്ചെഴുതിയ ആവാര്‍ത്ത. രണ്ടുവര്‍ഷംമുമ്പുവരെ ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന തുളസി, മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചിതയാണ്. പലരുമായും സംസാരിച്ചിരുന്നു. സി ഭാസ്കരനെ പാര്‍ടി മറന്നു എന്നല്ല, അദ്ദേഹത്തിന്റെ ചികിത്സയ്ക്കും മറ്റും പാര്‍ടി നല്‍കിയ സഹായങ്ങളും കാണിച്ച താല്‍പ്പര്യവുമാണ് അനുസ്മരിച്ചത്. പക്ഷേ, മനോരമ തുളസിയെ പാര്‍ടിശത്രുപ്പട്ടികയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചു- അവര്‍ മനസ്സില്‍പ്പോലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അവരുടേതാക്കി പ്രസിദ്ധീകരിച്ചു. എന്തുകൊണ്ടോ, തെറ്റായ വാര്‍ത്ത പിന്നീട് മനോരമ ഓണ്‍ലൈന്‍ പിന്‍വലിച്ചു.

dileep kumar said...

പൊതുബോധം നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന കുത്തക മാധ്യമങ്ങളുടെ തനി നിറം തുറന്നു കാട്ടികൊന്ടെയിരിക്കുക എന്നതാണ് ഇടതുപക്ഷ പ്രവര്‍ത്തകരുടെ അടിയന്തിര കടമ.വലതുപക്ഷ മാധ്യമങ്ങള്‍ വിരിക്കുന്ന വലകളില്‍ വീണു പോവുന്ന ഇടതുപക്ഷക്കാരുടെ അവസ്ഥയും ചര്‍ച്ചക്ക് വിധേയമാവണം.'ഇരുമ്പു പിഴിഞ്ഞാല്‍ വെള്ളം കിട്ടില്ല 'എന്ന് തന്റെ വീട്ടില്‍ വന്ന മലയാള മനോരമക്കാരന്റെ മുഘത് നോക്കി ആക്രോശിച്ച ഒ. ഭരതേട്ടനെ ഓര്‍മ്മവരികയാണ് ഇപ്പോള്‍.