Friday, March 16, 2012

ജനദ്രോഹത്തിനെതിരെ വിധിയെഴുതുക

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉചിതമായ പ്രതികരണത്തിനുള്ള അവസരമാണ് പിറവം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം അനുദിനം ദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അതിനു കാരണമായ സാമ്രാജ്യ ആഗോളവല്‍ക്കരണ നയങ്ങളുടെ കൊടി കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് യുപിഎ സര്‍ക്കാര്‍ . ശതകോടീശ്വരന്മാര്‍ക്കുവേണ്ടി ഭരണംനടക്കുന്നു. അധ്വാനിക്കുന്നവരുടെ ജീവിതം വഴിമുട്ടുന്നു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസിന് ദയനീയ തിരിച്ചടിയാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ അത്ഭുതങ്ങള്‍ സംഭവിപ്പിക്കാന്‍ അവതരിപ്പിച്ച നവനേതാക്കള്‍ പരാജയത്തിന്റെ കയ്പുനീര്‍കുടിച്ച് പിന്‍വാങ്ങി. വിലക്കയറ്റമാണ് തിരിച്ചടിക്കു കാരണമെന്ന് യുപിഎ അധ്യക്ഷതന്നെ കുറ്റസമ്മതം നടത്തി. എന്നാല്‍ , വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികളില്‍നിന്ന് പിന്മാറിയതുമില്ല. തെരഞ്ഞെടുപ്പുഫലം വന്നയുടനെ ജനങ്ങളെ ശിക്ഷിച്ചത് ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ചും തീവണ്ടിയാത്ര നിരക്കുകളില്‍ വന്‍ വര്‍ധന അടിച്ചേല്‍പ്പിച്ചുമാണ്.

പെട്രോള്‍വില അഞ്ചുരൂപകൂടി വര്‍ധിപ്പിക്കാന്‍ പോകുന്നു. കോണ്‍ഗ്രസ് ഒന്നില്‍നിന്നും പഠിക്കുന്നില്ല. കേന്ദ്രഭരണത്തിന്റെ അതേ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും. പതിമൂന്നാം കേരള നിയമസഭയുടെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പിന് പിറവം വേദിയാകുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ അനുഭവിക്കുന്ന ജീവിതദുരിതങ്ങള്‍തന്നെയാണ് വിധിയെഴുത്തിന് കാരണമാവുക. മാര്‍ച്ച് 21ന് പുറത്തുവരുന്ന തെരഞ്ഞെടുപ്പു ഫലം സംസ്ഥാനത്ത് ഭരണമാറ്റത്തിന് വഴിവയ്ക്കുന്ന വ്യത്യാസം മുന്നണികള്‍ തമ്മില്‍ ഉണ്ടാക്കില്ല എന്നതുകൊണ്ട് പിറവത്തിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. പത്തുമാസത്തെ യുഡിഎഫ് ഭരണം കേരളത്തിന് എന്ത് ചെയ്തു; എന്തൊക്കെ ചെയ്തില്ല എന്നതിനൊപ്പം കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയാകെയും സമകാലീന രാഷ്ട്രീയവും ജനങ്ങളുടെ ജീവിതപ്രശ്നങ്ങളും ജനഹിതത്തില്‍ തെളിയും. ഏറ്റവുമൊടുവില്‍ സാധാരണക്കാരന്റെ ജീവിതഭാരത്തിനുമുകളില്‍ ഒരു കല്ലുകൂടി കയറ്റിവച്ച റെയില്‍വേ ബജറ്റും വോട്ടെടുപ്പിന് തലേന്ന് വരാനിരിക്കുന്ന പൊതു ബജറ്റുമുള്‍പ്പെടെ സമ്മതിദായകരെ സ്വാധീനിക്കും. അഞ്ചുകൊല്ലത്തെ എല്‍ഡിഎഫ് ഭരണവും പത്തുമാസത്തെ യുഡിഎഫ് ഭരണവും തമ്മിലുള്ള താരതമ്യമാണ് പിറവത്ത് ഗൗരവമായി ചര്‍ച്ചചെയ്യപ്പെട്ടത്. എല്‍ഡിഎഫ് അധികാരത്തിലിരുന്ന കാലം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലെന്നപോലെ പിറവത്തിനും വികസനത്തിന്റെയും പുരോഗതിയുടെയും കാലമായിരുന്നു. 450 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ആ അഞ്ചുകൊല്ലത്തിനുള്ളില്‍ എംഎല്‍എയായിരുന്ന എം ജെ ജേക്കബ്ബിന്റെ മുന്‍കൈയില്‍ മണ്ഡലത്തില്‍ നടന്നുവെന്നാണ് ഔദ്യോഗിക കണക്ക്.

1977ല്‍ നിലവില്‍വന്ന മണ്ഡലത്തില്‍ 11 പഞ്ചായത്താണുള്ളത്. ആകെയുള്ള 1,83,493 വോട്ടര്‍മാരുടെ സമ്മതി തേടി ഒമ്പത് സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. കൂടുതല്‍കാലം വലതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലത്തില്‍ സമീപകാലത്ത് പ്രകടവും ഉറച്ചതുമായ ഇടതുപക്ഷാഭിമുഖ്യം ദൃശ്യമാണ്. 2006ല്‍ സിപിഐ എമ്മിലെ എം ജെ ജേക്കബ് 5150 വോട്ടിന് വിജയിച്ച് നിയമസഭയിലെത്തി. അന്ന് പരാജയപ്പെട്ടത് യുഡിഎഫിലെ കരുത്തനായ ടി എം ജേക്കബാണ്. 2011ല്‍ പഴയ എതിരാളികള്‍ വീണ്ടും മാറ്റുരച്ചപ്പോള്‍ , കടുത്ത മത്സരത്തിനൊടുവില്‍ 157 വോട്ട് എന്ന നേരിയ വ്യത്യാസത്തില്‍ ടി എം ജേക്കബ് ജയിച്ചു. മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു എന്ന് പറയാന്‍തക്ക വിജയമല്ല ഉണ്ടായത്. ടി എം ജേക്കബ്ബിന്റെ നിര്യാണംമൂലം വന്ന ഉപതെരഞ്ഞെടുപ്പില്‍ മകന്‍ അനൂപ് ജേക്കബ്ബിനെ യുഡിഎഫ് രംഗത്തിറക്കിയത് സഹതാപവോട്ട് ഉന്നംവച്ചാണ്. മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ അവിശ്രമം പ്രവര്‍ത്തിക്കുകയും ആ പ്രവര്‍ത്തനത്തിന്റെ ഫലം ജനങ്ങള്‍ക്ക് അനുഭവയോഗ്യമാക്കുകയും ചെയ്തു എന്ന ആത്മവിശ്വാസത്തോടെ എം ജെ ജേക്കബുതന്നെ എല്‍ഡിഎഫിനുവേണ്ടി രംഗത്തുവന്നു.

യുഡിഎഫ്-എല്‍ഡിഎഫ് മത്സരം എന്നതിലുപരിയായ അര്‍ഥതലങ്ങള്‍ പിറവത്തെ തെരഞ്ഞെടുപ്പിനുണ്ട്. പിറവത്ത് പരാജയത്തിന്റെ നിഴല്‍ കണ്ടുതുടങ്ങിയപ്പോഴാണ്, ഉത്തരേന്ത്യന്‍ മാതൃകയില്‍ ചാക്കിട്ടുപിടിത്തത്തിലൂടെ ഒരു പ്രതിപക്ഷ എംഎല്‍എയെ യുഡിഎഫ് നേതൃത്വം രാജിവയ്പിച്ചത്. ജാതി-മത-വര്‍ഗീയ രാഷ്ട്രീയത്തിന്റെ പതിവ് ചേരുവകളും അധികാര ദുര്‍വിനിയോഗവും പണത്തിന്റെ കുത്തിയൊഴുക്കുമാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പായുധങ്ങള്‍ . സമാനതകളില്ലാത്തത്രയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വോട്ടര്‍മാരെ നേരിട്ട് സമീപിച്ച് രാഷ്ട്രീയപ്രശ്നങ്ങള്‍ അവതരിപ്പിച്ചാണ് എല്‍ഡിഎഫ് പ്രചാരണം മുന്നേറിയത്. പിറവത്തിന്റേതായ പ്രത്യേക പ്രശ്നങ്ങള്‍ ചെറുതല്ലാതെ ചര്‍ച്ചചെയ്യപ്പെട്ടു എന്നതിനൊപ്പം, കേരളത്തിന്റെ ഭാവി എന്താകണം എന്ന ചോദ്യം പ്രചാരണവേദിയില്‍ മുഴങ്ങിനിന്നു. യുഡിഎഫിന്റെ ഭരണവൈകല്യങ്ങളും അഴിമതിയും വോട്ടര്‍മാര്‍ക്കുമുന്നില്‍ അവതരിപ്പിക്കപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുന്ന യുഡിഎഫ് ഭരണത്തിനെതിരായി വിധിയെഴുതുന്നത്, കേരളത്തിന്റെ നല്ല നാളേയ്ക്കുവേണ്ടി പിറവത്തെ ജനങ്ങള്‍ക്ക് ചെയ്യാനുള്ള മഹത്തായ സേവനംതന്നെയാണ്. കര്‍ഷക ആത്മഹത്യ തിരിച്ചുവന്ന; അഴിമതി അരങ്ങുവാഴുന്ന; ക്ഷേമപദ്ധതികള്‍ തകര്‍ത്ത് സാധാരണക്കാരനോട് യുദ്ധംചെയ്യുന്ന; തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന; പൊലീസടക്കം ഭരണസംവിധാനത്തെയാകെ രാഷ്ട്രീയവല്‍ക്കരിക്കുന്ന; വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും പ്രോത്സാഹനം ലഭിക്കുന്ന; പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യപാലനവും തുരങ്കംവയ്ക്കുന്ന യുഡിഎഫ് ഭരണത്തിനെതിരായ കേരള ജനതയുടെ രോഷപ്രകടനം ഏറ്റെടുക്കാനുള്ള നിയോഗമാണ് പിറവത്തെ സമ്മതിദായകര്‍ക്കുമുന്നിലുള്ളത്. എം ജെ ജേക്കബ്ബിനെ വിജയിപ്പിക്കുന്നതിലൂടെ, കേരളത്തില്‍ എല്‍ഡിഎഫ്് സര്‍ക്കാര്‍ സൃഷ്ടിച്ച വികസനനേട്ടങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ് വിജയത്തിലേക്ക് കുതിക്കുക. ആ നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടാനും ജനങ്ങളെ ദ്രോഹിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് അര്‍ഹമായ ശിക്ഷ നല്‍കാനുമാകട്ടെ പിറവത്തെ ജനങ്ങളുടെ സമ്മതിദാനം.

1 comment:

manoj pm said...

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉചിതമായ പ്രതികരണത്തിനുള്ള അവസരമാണ് പിറവം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം അനുദിനം ദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അതിനു കാരണമായ സാമ്രാജ്യ ആഗോളവല്‍ക്കരണ നയങ്ങളുടെ കൊടി കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് യുപിഎ സര്‍ക്കാര്‍ . ശതകോടീശ്വരന്മാര്‍ക്കുവേണ്ടി ഭരണംനടക്കുന്നു. അധ്വാനിക്കുന്നവരുടെ ജീവിതം വഴിമുട്ടുന്നു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസിന് ദയനീയ തിരിച്ചടിയാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ അത്ഭുതങ്ങള്‍ സംഭവിപ്പിക്കാന്‍ അവതരിപ്പിച്ച നവനേതാക്കള്‍ പരാജയത്തിന്റെ കയ്പുനീര്‍കുടിച്ച് പിന്‍വാങ്ങി. വിലക്കയറ്റമാണ് തിരിച്ചടിക്കു കാരണമെന്ന് യുപിഎ അധ്യക്ഷതന്നെ കുറ്റസമ്മതം നടത്തി. എന്നാല്‍ , വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികളില്‍നിന്ന് പിന്മാറിയതുമില്ല. തെരഞ്ഞെടുപ്പുഫലം വന്നയുടനെ ജനങ്ങളെ ശിക്ഷിച്ചത് ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ചും തീവണ്ടിയാത്ര നിരക്കുകളില്‍ വന്‍ വര്‍ധന അടിച്ചേല്‍പ്പിച്ചുമാണ്.