Monday, February 27, 2012

തീവ്രവാദത്തിലേക്കുള്ള ലീഗിന്റെ നീക്കം

കണ്ണൂരിനെ രാഷ്ട്രീയ അക്രമങ്ങളുടെ ജില്ലയെന്ന് വീണ്ടും ചിലര്‍ വിളിച്ചുതുടങ്ങിയിരിക്കുന്നു. ഇടക്കാലത്ത് അപ്രത്യക്ഷമായ അശാന്തിയുടെ നാളുകള്‍ തിരിച്ചുവന്നു എന്നാണ് പലരും പരിതപിക്കുന്നത്. ഇരുപക്ഷവും സമാധാനം പാലിക്കണം എന്ന ആഹ്വാനമാണ് മുഴങ്ങിയത്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് തുലോം അകന്നുനില്‍ക്കുന്ന അനുമാനങ്ങളും പക്ഷപാതങ്ങളും ഇത്തരം വെജിറ്റേറിയന്‍ വിശകലനങ്ങളില്‍ കാണാവുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് നടന്ന അക്രമ സംഭവങ്ങളുടെ പോസ്റ്റ് മോര്‍ട്ടത്തിലേക്ക് കടന്നാല്‍ , ഏകപക്ഷീയമായ ചില നീക്കങ്ങള്‍ കാണാനാകും. സിപിഐ എമ്മിനെ നഖശിഖാന്തം എതിര്‍ക്കുന്ന മാതൃഭൂമി പത്രം അതിന്റെ മുഖപ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു:

"ഞായറാഴ്ച രാവിലെ പട്ടുവം അരിയില്‍ പ്രദേശത്ത് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ആക്രമിക്കപ്പെട്ടതാണ് പുതിയ സംഘര്‍ഷപരമ്പരയ്ക്ക് തുടക്കമായത്. രാത്രിയും സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ അവിടെ നേരിയ സംഘര്‍ഷം ഉണ്ടായതായി പറയുന്നു.. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തിങ്കളാഴ്ച കാലത്ത് ചില സി.പി.എം. നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം അരിയില്‍ പ്രദേശത്ത് പര്യടനം നടത്തിയിരുന്നു. നേതാക്കളുടെ വാഹനത്തെ ചിലര്‍ ആക്രമിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ പല ഭാഗങ്ങളിലും ഭീകരാവസ്ഥതന്നെ ഉണ്ടായി"

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും സംഘട്ടനവുമല്ല, ഏകപക്ഷീയമായ ആക്രമണമാണ് അവിടെ ഉണ്ടായതെന്ന് മാതൃഭൂമി ഉറപ്പിച്ചുപറയുകയാണ്. അക്രമികള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തകരാണ്. ആക്രമിക്കപ്പെട്ടത് സിപിഐ എം പ്രവര്‍ത്തകരും നേതാക്കളുമാണ്. ഈ വസ്തുതകള്‍ കാണാതെ, കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് പ്രബന്ധം രചിച്ചതുകൊണ്ട് ഫലമില്ല. ഇപ്പോഴുണ്ടായ കുഴപ്പങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രധാന സംഗതി, മുസ്ലിം ലീഗിന്റെ പരിധിവിട്ട ആക്രമണോത്സുകത തന്നെയാണ്. ലീഗ് നാടാകെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പാര്‍ട്ടിയൊന്നുമല്ല. തങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവമില്ലെന്ന് അതിന്റെ നേതൃത്വം ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ആ പാര്‍ട്ടിയില്‍ അണിനിരക്കുന്നത് പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ്. എന്നാല്‍ , ഒരു വര്‍ഗീയ പാര്‍ട്ടിയായല്ല സംസ്ഥാനത്ത് പൊതുസമൂഹം ലീഗിനെ കാണാറുള്ളത്. അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ലീഗ് നേതൃത്വം കാലാകാലമായി ശ്രദ്ധിച്ചുണ്ട് എന്നതിലും തര്‍ക്കമില്ല. അത്തരമൊരു ലേബല്‍ ഇനിയും ലീഗിന് എടുത്തണിയാനാവില്ല എന്നതിന്റെ സൂചനകള്‍ , മലപ്പുറത്ത് പാഠപുസ്തകം കത്തിക്കുകയും അധ്യാപകനെ ചവിട്ടിക്കൊല്ലുകയും ചെയ്തപ്പോഴും കാസര്‍കോട്ടെ കലാപത്തിലും ഏറ്റവുമൊടുവില്‍ കണ്ണൂരിലെ അക്രമ പരമ്പരയിലും നിറഞ്ഞുനില്‍ക്കുന്നു. വര്‍ഗീയമായി, തീവ്രവാദത്തിന്റെ തണലില്‍ അണിനിരക്കുന്ന ചെറുപ്പക്കാരുടെ സംഘമാണിന്ന് ലീഗണികളില്‍ ഭൂരിപക്ഷവും. അക്രമിസംഘങ്ങളുടെ ഫെഡറേഷനായി മുസ്ലിം ലീഗ് മാറിയിരിക്കുന്നു. കണ്‍മുന്നിലുള്ള എന്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ഉപാധിയാണ് അധികാരവും ആയുധബലവും എന്ന് തെറ്റായി ധരിക്കുന്ന അവിവേകികളുടെ കൂട്ടമായി ആ പാര്‍ടിയെ മാറ്റിയെടുത്തത് നിലവിലുള്ള ലീഗ് നേതൃത്വം തന്നെയാണ്.

സംസ്ഥാനത്ത് നേരത്തെയുണ്ടായ പല വര്‍ഗീയ കലാപങ്ങളിലും ലീഗിന്റെ അദൃശ്യ സാന്നിധ്യമോ ഇടപെടലോ ഉണ്ടായിരുന്നു. ഭരണത്തില്‍ പങ്കാളിത്തമുള്ള ഘട്ടങ്ങളില്‍ കലാപക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ലീഗ് നഗ്നമായി ഇടപെട്ട അനുഭവങ്ങള്‍ അനേകമാണ്. മാറാട് അന്വേഷണ കമീഷെന്‍റ കണ്ടെത്തലുകള്‍ ലീഗിനെ സാക്ഷിപ്പട്ടികയിലല്ല, പ്രതിസ്ഥാനത്തുതന്നെയാണ് നിര്‍ത്തുന്നത്. ഒരുഭാഗത്ത്, ഇത്തരം ഇടപെടലുകള്‍ നടത്തുമ്പോള്‍തന്നെ വര്‍ഗീയ കക്ഷിയായ ബിജെപിയെയും അതിന്റെ നേതാവായ ആര്‍എസ്എസിെന്‍യും തെരഞ്ഞെടുപ്പു ലക്ഷ്യങ്ങള്‍ക്കായി ആശ്രയിക്കാനും ലീഗ് മടിച്ചുനിന്നിട്ടില്ല. ഇന്ന് ലീഗിന് ഉയര്‍ത്തിപ്പിടിക്കാന്‍ വിശേഷിച്ച് രാഷ്ട്രീയമില്ല; മൂല്യങ്ങളില്ല. ഇസ്രായേല്‍ എന്ന അക്രമി രാഷ്ട്രത്തിനുവേണ്ടി നിശബ്ദം കൈപൊക്കേണ്ട ആളായി ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കേന്ദ്ര ഗവര്‍മെന്‍റില്‍ തുടരുന്നതില്‍ ലജ്ജതോന്നാത്തവരാണ് ലീഗ് നേതാക്കള്‍ എന്നുവരുമ്പോള്‍ , അധികാര രാഷ്ട്രീയത്തിന്റെ മലീമസമായ കുഴിയിലേക്ക് എത്രമാത്രം ലീഗിന്റെ ശരീരം പൂണ്ടുകിടക്കുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയമായും ധാര്‍മ്മികമായുമുള്ള പാപ്പരത്തമാണ് ഇന്ന് ലീഗിന്റെ കൊടിയടയാളം. ആ കൊടിയും കൊണ്ട് ഏറെയൊന്നും സഞ്ചരിക്കാനാവില്ല എന്നറിയുമ്പോഴുണ്ടാകുന്ന വെപ്രാളമാണ് തീവ്രവാദ സംഘങ്ങളുടെ സംരക്ഷകരായി ലീഗിനെ മാറ്റുന്നത്.

കണ്ണൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ തീവ്രവാദിആക്രമണംതന്നെയാണുണ്ടായത്. ആയുധ സജ്ജരായിനിന്ന തീവ്രവാദസ്വഭാവമുള്ള ക്രിമിനല്‍ സംഘത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത്. നേതാക്കളെ ആക്രമിച്ചതിന് പിന്നാലെ ജില്ലയിലാകെ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയും പാര്‍ട്ടി ഓഫീസുകളും സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്തു. സാധാരണക്കാരായ ലീഗ് അണികള്‍ക്ക് ചിന്തിക്കാവുന്നതിനപ്പുറമുള്ളതാണിത്. സിപിഐ എം പോലുള്ളൊരു രാഷ്ട്രീയ കക്ഷിയുടെ ജില്ലയിലെ പ്രധാന നേതാവിനുനേരെ, "കൊല്ലെടാ അവനെ" എന്നാക്രോശിച്ച് ഓടിയടുക്കണമെങ്കില്‍ , വികാരത്താല്‍ നയിക്കപ്പെടുന്ന അവിവേകിക്കൂട്ടമാകണം അത്; അല്ലെങ്കില്‍ പ്രത്യാഘാതം വകവെക്കാത്ത തീവ്രവാദിക്കൂട്ടമാകണം. ഇവിടെ ആക്രമണത്തിന്റെ സ്വഭാവംവെച്ച് രണ്ടാമത്തെ വിഭാഗമാകാനാണ് കൂടുതല്‍ സാധ്യത.

ഭിന്നാഭിപ്രായമുളളവരെ ഒഴിവാക്കി ലീഗിന്റെ അധീന മേഖലകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്നതാണ് കാസര്‍കോട്ടെ അനുഭവം. കാസര്‍കോട്ട് ലീഗ്നേതാവ് കുഞ്ഞാലിക്കുട്ടി പ്രസംഗിച്ച ഉടനെയാണ് അക്രമം ആരംഭിച്ചത്. കള്ളക്കടത്ത്- കള്ളനോട്ട് മാഫിയ ബന്ധമുണ്ടെന്നാണ് സംഭവം അന്വേഷിച്ച സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. കാസര്‍കോട്ട് കലാപമുണ്ടാക്കിയ ലീഗുകാരെ രക്ഷിക്കാന്‍ അന്വേഷണകമീഷനെത്തന്നെ ഇല്ലാതാക്കി. ഭരണത്തിന്റെ ആ അഹന്ത ലീഗണികളുടെ സമനില തെറ്റിച്ചിരിക്കുന്നു. ലീഗ് പ്രവര്‍ത്തകരെയും തീവ്രവാദികളെയും എളുപ്പം തിരിച്ചറിയാനാവാത്ത നിലയാണുള്ളത്. തളിപ്പറമ്പില്‍ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവരടക്കമുള്ളവരെ വധിക്കാന്‍ ശ്രമിക്കുകയും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ക്കുകയുംചെയ്ത സംഭവമുണ്ടായപ്പോള്‍ കോണ്‍ഗ്രസിലെ അക്രമി നേതാവായ കെ സുധാകരന്‍ ഒഴികെ ആരും അതിനെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ല.

ലീഗിനെ ഇന്ന് ഭരിക്കുന്നത് അധികാരമത്തയാണ്. കോണ്‍ഗ്രസാണ് സംസ്ഥാന ഭരണത്തിന്റെ അമരത്തെങ്കിലും ദുര്‍ബലമായ ആ പാര്‍ട്ടിയെ മറികടന്ന് യഥാര്‍ത്ഥ ഭരണം കയ്യാളുന്നത് ലീഗ് നേതൃത്വമാണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടാനായ സീറ്റുകളുടെ എണ്ണം കേരളത്തെ ഭരിക്കാന്‍ വേണ്ടിഅവതരിച്ചവരാണ് തങ്ങള്‍ എന്ന അപരിമിതമായ അഹന്തയാണ് ആ പാര്‍ടിക്ക്. തീവ്രവാദ ശക്തികളുമായി സന്ധിചെയ്യുകയും താല്‍ക്കാലികമായെങ്കിലും വിവിധ ഇസ്ലാമിക സംഘടനകളെ യുഡിഎഫിെന്‍റ കൂടാരത്തിലെത്തിക്കുകയും ചെയ്തത് മഹത്തായ നേട്ടമായി തെറ്റിദ്ധരിച്ചുകൊണ്ടുള്ള നെഗളിപ്പാണ് ലീഗ് നേതൃത്വത്തിേന്‍റത്.

ഇന്ന് ആ പാര്‍ടിയുടെ അക്രമാസക്തരായ അണികളിലുള്ള നിയന്ത്രണം നേതാക്കള്‍ക്കല്ല-പുറത്തുനിന്ന് ചരടുവലിക്കുന്നവര്‍ക്കാണ്. അവര്‍ ദേശദ്രോഹത്തിന്റേതടക്കം പിന്‍ബലമുള്ളവരാണ്. കണ്ണൂര്‍ ജില്ലയിലെ ഏതാനും അക്രമ സംഭവങ്ങള്‍ എന്നതില്‍ കവിഞ്ഞ ഗൗരവം ഇതിനുണ്ട് എന്നാണ് ഈ പശ്ചാത്തലം തെളിയിക്കുന്നത്. ചികിത്സിക്കേണ്ട രോഗമാണിത്. അതിനു തയാറാകാതെ പൊലീസ് സേനയെ ലീഗിന്റെ വൈതാളികരായി മാറ്റിയാല്‍ താല്‍ക്കാലികമായി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായേക്കും. വലിയൊരു വിപത്തിനെയാണ് അതിലൂടെ നനച്ച് വളര്‍ത്തുന്നത്. സമൂഹത്തെയാകെ ബാധിക്കുംവിധം- പരിഹരിക്കാനാവാത്തവിധം ആ വിപത്ത് വളരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചറിവുണ്ടാകണം; ലീഗ് നേതൃത്വത്തിലെ വിവേകം വറ്റിപ്പോകാത്തവര്‍ക്ക് പുനശ്ചിന്തനമുണ്ടാകണം; മതനിരപേക്ഷ സമൂഹത്തില്‍നിന്ന് ജാഗ്രത്തായ ഇടപെടലുണ്ടാവകണം. കണ്ണൂരിന്റെ അക്രമകഥകളെയോര്‍ത്തല്ല, മുസ്ലിം ലീഗ് എന്ന പാര്‍ടി എങ്ങനെ അപകടകരമാംവിധം മാറിക്കൊണ്ടിരിക്കുന്നു-അതിന്റെ പ്രത്യാഘാതങ്ങള്‍ എവിടെച്ചെന്നവസാനിക്കും എന്നു ചിന്തിച്ചാണ് ആശങ്കകളും നെടുവീര്‍പ്പുകളും ഉയരേണ്ടത്.

1 comment:

manoj pm said...

ഇന്ന് ആ പാര്‍ടിയുടെ അക്രമാസക്തരായ അണികളിലുള്ള നിയന്ത്രണം നേതാക്കള്‍ക്കല്ല-പുറത്തുനിന്ന് ചരടുവലിക്കുന്നവര്‍ക്കാണ്. അവര്‍ ദേശദ്രോഹത്തിന്റേതടക്കം പിന്‍ബലമുള്ളവരാണ്. കണ്ണൂര്‍ ജില്ലയിലെ ഏതാനും അക്രമ സംഭവങ്ങള്‍ എന്നതില്‍ കവിഞ്ഞ ഗൗരവം ഇതിനുണ്ട് എന്നാണ് ഈ പശ്ചാത്തലം തെളിയിക്കുന്നത്. ചികിത്സിക്കേണ്ട രോഗമാണിത്. അതിനു തയാറാകാതെ പൊലീസ് സേനയെ ലീഗിന്റെ വൈതാളികരായി മാറ്റിയാല്‍ താല്‍ക്കാലികമായി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായേക്കും. വലിയൊരു വിപത്തിനെയാണ് അതിലൂടെ നനച്ച് വളര്‍ത്തുന്നത്. സമൂഹത്തെയാകെ ബാധിക്കുംവിധം- പരിഹരിക്കാനാവാത്തവിധം ആ വിപത്ത് വളരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചറിവുണ്ടാകണം; ലീഗ് നേതൃത്വത്തിലെ വിവേകം വറ്റിപ്പോകാത്തവര്‍ക്ക് പുനശ്ചിന്തനമുണ്ടാകണം; മതനിരപേക്ഷ സമൂഹത്തില്‍നിന്ന് ജാഗ്രത്തായ ഇടപെടലുണ്ടാവകണം. കണ്ണൂരിന്റെ അക്രമകഥകളെയോര്‍ത്തല്ല, മുസ്ലിം ലീഗ് എന്ന പാര്‍ടി എങ്ങനെ അപകടകരമാംവിധം മാറിക്കൊണ്ടിരിക്കുന്നു-അതിന്റെ പ്രത്യാഘാതങ്ങള്‍ എവിടെച്ചെന്നവസാനിക്കും എന്നു ചിന്തിച്ചാണ് ആശങ്കകളും നെടുവീര്‍പ്പുകളും ഉയരേണ്ടത്.