Wednesday, March 9, 2011

സത്യത്തിന്റെ നെഞ്ചിലൂടെ മനോരമയുടെ റൂട്ട് മാര്‍ച്ച്

നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ദിവസം ഉച്ചയ്ക്ക് ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനം നടത്തിയിരുന്നു; ബജറ്റിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍. അവിടെ ഏറ്റവും കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നത് മലയാള മനോരമയുടെ പ്രതിനിധികളില്‍നിന്നാണ്. ഏറ്റവും ചെറിയ വാര്‍ത്ത വന്നതും അതേ പത്രത്തില്‍ത്തന്നെ. ഇടയ്ക്ക്, സ്വതസിദ്ധമായ പുച്ഛത്തോടെ മനോരമ ലേഖകന്‍ ഉന്നയിച്ച ചോദ്യം, പിറന്നുവീഴുന്ന ഓരോ കുഞ്ഞിനുംവേണ്ടി 10,000 രൂപ നിക്ഷേപിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന് വന്‍ ബാധ്യത വരുത്തുന്നതല്ലേ എന്നായിരുന്നു. ആ പദ്ധതി അനാവശ്യമാണെന്നും എന്തിന് ഇത്തരം പരിപാടികള്‍ ഏറ്റെടുക്കുന്നു എന്നും ദ്യോതിപ്പിക്കുന്ന അനുബന്ധ പരാമര്‍ശങ്ങളും ആ ലേഖകന്‍ നടത്തി- കേട്ടുനിന്നവരെയാകെ അമ്പരപ്പിച്ചുകൊണ്ട്. അതാണ് മനോരമ; അതിന്റെ സംസ്കാരം. സാധാരണക്കാരന്റെ വീടുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്കായി സര്‍ക്കാര്‍ പണം ചെലവാക്കുന്നത് അവര്‍ക്ക് അനാവശ്യമായി തോന്നുന്നു. മനോരമയില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നീതി പ്രതീക്ഷിച്ചിട്ട് ഫലമില്ല. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് വലതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. മാരീച വേഷത്തില്‍ വിഷപ്രയോഗം നടത്തുന്ന മാതൃഭൂമിയേക്കാള്‍ നേരിട്ട് രാഷ്ട്രീയം പറയുന്ന മനോരമയ്ക്ക് ആ നിലയിലെങ്കിലും മാന്യത കിട്ടുന്നതും അതുകൊണ്ടുതന്നെ. എന്നാല്‍, അത്തരം മാന്യത പരിപൂര്‍ണമായി കൈവിട്ട്, കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ നിലവാരത്തിലെത്തുകയാണ് ഇന്ന് മനോരമ.

രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം മനോരമ എങ്ങനെ കൈകാര്യംചെയ്തു എന്ന് നോക്കാം. കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാകാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് ഫെബ്രുവരി 24ന് ഒട്ടുമിക്ക പത്രങ്ങളും ഒന്നാം പേജില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയാണ് നല്‍കിയത്. എന്നാല്‍, മനോരമ വായനക്കാര്‍ അത്തരമൊരു വാര്‍ത്ത കണ്ടില്ല. അകംപേജില്‍, ആരാലും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് ഒരു കൊച്ചു വാര്‍ത്ത- പേപ്പട്ടി ശല്യം എന്ന വാര്‍ത്തപോലെ- യാണ് മനോരമ കൊടുത്തത്. തലക്കെട്ട്: കാര്‍ഡുടമകള്‍ക്ക് ഉപാധികളോടെ രണ്ടുരൂപയ്ക്ക് അരി. വായിച്ചാല്‍തോന്നും, നിലവില്‍ അരികിട്ടുന്നവര്‍ക്ക് ഇനി ഉപാധികളോടെയേ കിട്ടൂ എന്ന്. 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമോ അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലമോ ഉള്ളവര്‍ക്കൊഴികെ എല്ലാവര്‍ക്കും അരി കിട്ടും എന്നതിനെയാണ്, 'ഉപാധികളോടെ' എന്ന് മനോരമ എഴുതിയത്.

മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പു കമീഷന്‍ ഇടപെട്ട് രണ്ടുരൂപ അരിവിതരണം തടഞ്ഞു. എട്ടിന്റെ പത്രങ്ങളില്‍ അത് വലിയ വാര്‍ത്തയായി. പക്ഷേ, മനോരമയില്‍ ഒരു വരിപോലും വന്നില്ല. തടഞ്ഞു എന്ന വാര്‍ത്ത കൊടുക്കുമ്പോള്‍, അരിവിതരണം എല്‍ഡിഎഫിന്റെ നേട്ടമല്ലേ എന്ന് ആരെങ്കിലും ചിന്തിച്ചുപോയാലോ എന്നാകും ന്യായം. ചോറുതിന്നുന്നവര്‍ വായിക്കുന്ന പത്രമല്ലേ മനോരമ എന്ന സംശയവുംന്യായമാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാനമായ ഒരു നടപടി ജനങ്ങളെ അറിയിക്കാതിരിക്കാനുള്ള രാഷ്ട്രീയ കൌടില്യം ആകാം. എന്നാല്‍, പണംകൊടുത്ത് പത്രം വാങ്ങുന്ന വരിക്കാരോട്, ഇതാ നിങ്ങള്‍ക്ക് ഇനിമുതല്‍ രണ്ടുരൂപയ്ക്ക് അരി കിട്ടും എന്നു പറയാനും ആ അരി അനാവശ്യ പരാതിയിലൂടെ മുടക്കിയിരിക്കുന്നു എന്നറിയിക്കാനുമുള്ള ബാധ്യത വാര്‍ത്താ പത്രമെന്ന നിലയില്‍ മനോരമയ്ക്ക് ഇല്ലേ? സങ്കുചിത രാഷ്ട്രീയത്തിനായി അടിസ്ഥാനപരമായ ആ കടമപോലും നിറവേറ്റുന്നില്ല എന്നതാണ് പ്രശ്നം.

മനോരമ ഒറ്റയ്ക്കല്ല. മാതൃഭൂമി ആഹ്ളാദിക്കുകയാണ്. "രണ്ടുരൂപയ്ക്ക് അരി സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം വ്യാപാരികള്‍ക്ക് അധികബാധ്യത സൃഷ്ടിക്കുന്നുവെന്നും ഒരു പൈസപോലും ബജറ്റില്‍ വകയിരുത്താതെ നടത്തുന്ന പദ്ധതി തിരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും 'മാതൃഭൂമി' തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു'' എന്നാണ് അരിമുടക്കുന്നതിന്റെ പിതൃത്വം സ്വയം ഏറ്റെടുത്ത് ആ പത്രം പറയുന്നത്. 2011 ഫെബ്രുവരി 10ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ സബ്സിഡിക്കാവശ്യമായ പണം നീക്കിവച്ചിട്ടുണ്ട്. അത് വരുന്ന ഏപ്രില്‍ ഒന്നുമുതലത്തെ കാര്യം. അതിനുമുമ്പുള്ള ചെറിയ കാലയളവില്‍ ചെലവഴിക്കാനുള്ള പണം കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അവതരിപ്പിക്കാനാകില്ലല്ലോ. ബിപിഎല്‍ വിഭാഗത്തിനും മറ്റും രണ്ടുരൂപയ്ക്ക് അരി നല്‍കാന്‍ പ്രതിമാസം വേണ്ടിവരുന്ന 21 കോടി രൂപ നിലവില്‍ വകയിരുത്തിയിട്ടുണ്ട്. അതിനുപുറമെ ഏതാണ്ട് അത്രയും തുകകൂടി പുതിയതീരുമാനം നടപ്പാക്കാന്‍വേണം. അങ്ങനെ വേണ്ടിവരുന്ന തുക കണ്ടിജന്‍സി ഫണ്ടില്‍നിന്ന് അഡ്വാന്‍സെടുത്ത് ചെലവഴിക്കുക എന്നതാണ് നിയമപരമായ വഴി. അതിനായുള്ള ഫയല്‍ നീങ്ങുകയാണ്. അതിനിടയിലാണ് അട്ടിമറിക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്. യുഡിഎഫ് ജനലക്ഷങ്ങളുടെ അരി നിഷേധിച്ചും രാഷ്ട്രീയം കളിക്കുന്നു. കഷ്ടം- പണംകൊടുത്തുവാങ്ങുന്ന പത്രങ്ങള്‍ തങ്ങളുടെ അന്നം മുട്ടിക്കുന്നത് കണ്ട് ജനങ്ങള്‍ നില്‍ക്കേണ്ടിവരുന്നു.

മനോരമയുടെ മറ്റൊരു ക്രൂരകൃത്യം ശ്രദ്ധിക്കപ്പെടാതെ പോകരുത്. പൊലീസ് ട്രെയ്നികളുടെ പരേഡ് ആഭ്യന്തരമന്ത്രിക്ക് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് ആ പാവങ്ങളെ 60 കിലോമീറ്റര്‍ നടത്തിച്ചു എന്നാണ് മാര്‍ച്ച് ഏഴിന് മനോരമയുടെ ഒന്നാം പേജില്‍ വന്ന സചിത്ര വാര്‍ത്ത. നടന്ന് ക്ഷീണിച്ച് അവശതയോടെ ക്യാമ്പില്‍ തിരിച്ചെത്തുന്ന പൊലീസുകാരുടെ ചിത്രംകൂടി കാണുമ്പോള്‍ ആരും ചിന്തിച്ചുപോകും, ഈ കോടിയേരി ഇത്ര ക്രൂരനോ എന്ന്. പിറ്റേന്നും വിടുന്നില്ല മനോരമ. 'പൊലീസ് റൂട്ട്മാര്‍ച്ച് അന്വേഷിക്കണമെന്ന് മന്ത്രി; വീണ്ടും ശിക്ഷാ മാര്‍ച്ച്' എന്ന തലക്കെട്ടില്‍ ഒന്നാം പേജ് വാര്‍ത്ത വീണ്ടും. പൊലീസ് ട്രെയ്നിങ്ങിന്റെ ഭാഗമായി മൂന്നുവട്ടം റൂട്ട് മാര്‍ച്ച് നടത്തണം. ആദ്യം 15 കിലോമീറ്റര്‍, പിന്നെ 30, മൂന്നാമത് 60 കിലോമീറ്റര്‍ എന്നിങ്ങനെ. കേരളത്തില്‍ ഇന്നുള്ള എല്ലാ പൊലീസുകാരും ഈ ട്രെയ്നിങ് കഴിഞ്ഞുവന്നവരാണ്. ഉമ്മന്‍ചാണ്ടിയും ആന്റണിയുമെല്ലാം പൊലീസ് വകുപ്പ് ഭരിച്ച കാലത്ത് തിരുവനന്തപുരത്തുനിന്ന് 100 കിലോമീറ്റര്‍ നടത്തിച്ചിട്ടുണ്ട് പൊലീസ് ട്രെയ്നികളെ. ഇവിടെ കൃത്യമായി സിലബസില്‍ പറഞ്ഞ 60 കിലോമീറ്റര്‍ റൂട്ട്മാര്‍ച്ചാണുണ്ടായത്. അത് സാധാരണ നടപടി മാത്രം; മന്ത്രി അറിഞ്ഞിട്ടുമില്ല; ആര്‍ക്കുമുള്ള ശിക്ഷയുമല്ല.

മന്ത്രിയെ പ്രസാദിപ്പിക്കാന്‍ കണ്ണില്‍ ചോരയില്ലാത്ത ശിക്ഷ എന്ന്, സിലബസനുസരിച്ച് നടത്തിയ റൂട്ട് മാര്‍ച്ചിനെ വിശേഷിപ്പിച്ച് എഴുതണമെങ്കില്‍, മലയാള മനോരമപോലെ പ്രൊഫഷണലിസം അവകാശപ്പെടുന്ന പത്രം പ്രാഥമികമായ ചില അന്വേഷണങ്ങളെങ്കിലും നടത്തേണ്ടതല്ലേ? റൂട്ട് മാര്‍ച്ച് കഴിഞ്ഞ് തിരിച്ചെത്തുന്ന പൊലീസ് ട്രെയ്നികള്‍ തളര്‍ന്നേ തിരിച്ചെത്തൂ എന്നത് ഉറപ്പ്. അവരുടെ ചിത്രത്തിനുതാഴെ, 'ക്രൂരതയ്ക്കൊരു റൂട്ട്' എന്ന അടിക്കുറിപ്പ് കൊടുത്താലോ? പൊലീസ് ക്യാമ്പിലെ കോണ്‍ഗ്രസുകാര്‍ എഴുതിയും പറഞ്ഞും കൊടുക്കുന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങുന്നതോ കണ്ടത്തില്‍ കുടുംബത്തിന്റെ പുതുതലമുറയുടെ മാധ്യമ മര്യാദ? റൂട്ട് മാര്‍ച്ചിനിടെ രണ്ടുപേര്‍ വഴിയില്‍ കുഴഞ്ഞു വീണുവെന്നതും അവര്‍ക്ക് ആവശ്യമായ വൈദ്യശുശ്രൂഷ നല്‍കി എന്നതും യാഥാര്‍ഥ്യം. രാവിലത്തെ സാദാ പരേഡില്‍പ്പോലും അതെല്ലാം ഉണ്ടാകും.

റൂട്ട് മാര്‍ച്ചോ ട്രെയ്നിങ് സിലബസില്‍ പറഞ്ഞ നീന്തല്‍, ഡ്രൈവിങ്, കംപ്യൂട്ടര്‍ ട്രെയ്നിങ് തുടങ്ങിയവയോ ഇല്ലാതെ പൊലീസ് ട്രെയ്നിങ് പൂര്‍ത്തിയാകില്ല. അതിനെല്ലാം നിശ്ചിതമായ രീതികളുണ്ട്. 2004 മെയ് 19ന്റെ (അന്ന് ആഭ്യന്തരമന്ത്രി ഉമ്മന്‍ചാണ്ടി) സര്‍ക്കാര്‍ ഉത്തരവ് ഒമ്പതുമാസത്തെ പൊലീസ് ട്രെയ്നിങ് എങ്ങനെ എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതൊന്നും എന്തേ മനോരമയുടെ ശ്രദ്ധയില്‍ പെടുന്നില്ല?

യുഡിഎഫിനുവേണ്ടി ഗോദയിലിറങ്ങുക എന്നതിനപ്പുറം രണ്ടുംകെട്ട് ഉറഞ്ഞുതുള്ളുന്ന നിലയിലേക്കുള്ള മനോരമയുടെ അധഃപതനമാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും പാമൊലിനുമൊന്നും അവര്‍ക്ക് വിഷയമാകാത്തതും അതുകൊണ്ടുതന്നെ. അഴിമതിയുടെയും വര്‍ഗീയതയുടെയും അരാജകത്വത്തിന്റെയും കൂടാരമായ യുഡിഎഫിലേക്ക് ജനങ്ങളുടെ കണ്ണ് പായുന്നത് തടയുക എന്ന കാവല്‍ക്കാരന്റെയോ സേവകന്റെയോ റോള്‍ മനോരമയ്ക്കുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ക്കെതിരെയേ യുഡിഎഫ് കാര്യമായ എന്തെങ്കിലും ആരോപണം ഉന്നയിച്ചിട്ടുള്ളൂ. അത് പി ജെ ജോസഫിനും ടി യു കുരുവിളയ്ക്കുമെതിരെയാണ്. ആ രണ്ടുപേരും ഇന്ന് യുഡിഎഫിലാണ്. എല്ലാ നെറികേടും കുമിഞ്ഞുകൂടിയ യുഡിഎഫിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ മനോരമ വായനക്കാരുടെ മനസ്സില്‍നിന്ന് മുങ്ങിപ്പോകാതിരുന്നാല്‍ അവര്‍ക്ക് നല്ലത്.

5 comments:

manoj pm said...

യുഡിഎഫിനുവേണ്ടി ഗോദയിലിറങ്ങുക എന്നതിനപ്പുറം രണ്ടുംകെട്ട് ഉറഞ്ഞുതുള്ളുന്ന നിലയിലേക്കുള്ള മനോരമയുടെ അധഃപതനമാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും പാമൊലിനുമൊന്നും അവര്‍ക്ക് വിഷയമാകാത്തതും അതുകൊണ്ടുതന്നെ. അഴിമതിയുടെയും വര്‍ഗീയതയുടെയും അരാജകത്വത്തിന്റെയും കൂടാരമായ യുഡിഎഫിലേക്ക് ജനങ്ങളുടെ കണ്ണ് പായുന്നത് തടയുക എന്ന കാവല്‍ക്കാരന്റെയോ സേവകന്റെയോ റോള്‍ മനോരമയ്ക്കുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ക്കെതിരെയേ യുഡിഎഫ് കാര്യമായ എന്തെങ്കിലും ആരോപണം ഉന്നയിച്ചിട്ടുള്ളൂ. അത് പി ജെ ജോസഫിനും ടി യു കുരുവിളയ്ക്കുമെതിരെയാണ്. ആ രണ്ടുപേരും ഇന്ന് യുഡിഎഫിലാണ്. എല്ലാ നെറികേടും കുമിഞ്ഞുകൂടിയ യുഡിഎഫിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ മനോരമ വായനക്കാരുടെ മനസ്സില്‍നിന്ന് മുങ്ങിപ്പോകാതിരുന്നാല്‍ അവര്‍ക്ക് നല്ലത്.

Pintu said...

മനോരമയുടെ മറ്റൊരു ക്രൂരകൃത്യം ശ്രദ്ധിക്കപ്പെടാതെ പോകരുത്. പൊലീസ് ട്രെയ്നികളുടെ പരേഡ് ആഭ്യന്തരമന്ത്രിക്ക് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് ആ പാവങ്ങളെ 60 കിലോമീറ്റര്‍ നടത്തിച്ചു എന്നാണ് മാര്‍ച്ച് ഏഴിന് മനോരമയുടെ ഒന്നാം പേജില്‍ വന്ന സചിത്ര വാര്‍ത്ത. നടന്ന് ക്ഷീണിച്ച് അവശതയോടെ ക്യാമ്പില്‍ തിരിച്ചെത്തുന്ന പൊലീസുകാരുടെ ചിത്രംകൂടി കാണുമ്പോള്‍ ആരും ചിന്തിച്ചുപോകും, ഈ കോടിയേരി ഇത്ര ക്രൂരനോ എന്ന്. പിറ്റേന്നും വിടുന്നില്ല മനോരമ. 'പൊലീസ് റൂട്ട്മാര്‍ച്ച് അന്വേഷിക്കണമെന്ന് മന്ത്രി; വീണ്ടും ശിക്ഷാ മാര്‍ച്ച്' എന്ന തലക്കെട്ടില്‍ ഒന്നാം പേജ് വാര്‍ത്ത വീണ്ടും. പൊലീസ് ട്രെയ്നിങ്ങിന്റെ ഭാഗമായി മൂന്നുവട്ടം റൂട്ട് മാര്‍ച്ച് നടത്തണം. ആദ്യം 15 കിലോമീറ്റര്‍, പിന്നെ 30, മൂന്നാമത് 60 കിലോമീറ്റര്‍ എന്നിങ്ങനെ. കേരളത്തില്‍ ഇന്നുള്ള എല്ലാ പൊലീസുകാരും ഈ ട്രെയ്നിങ് കഴിഞ്ഞുവന്നവരാണ്. ഉമ്മന്‍ചാണ്ടിയും ആന്റണിയുമെല്ലാം പൊലീസ് വകുപ്പ് ഭരിച്ച കാലത്ത് തിരുവനന്തപുരത്തുനിന്ന് 100 കിലോമീറ്റര്‍ നടത്തിച്ചിട്ടുണ്ട് പൊലീസ് ട്രെയ്നികളെ. ഇവിടെ കൃത്യമായി സിലബസില്‍ പറഞ്ഞ 60 കിലോമീറ്റര്‍ റൂട്ട്മാര്‍ച്ചാണുണ്ടായത്. അത് സാധാരണ നടപടി മാത്രം; മന്ത്രി അറിഞ്ഞിട്ടുമില്ല; ആര്‍ക്കുമുള്ള ശിക്ഷയുമല്ല.

pappan said...

മനോരാമ സത്യം എഴുതാനുള്ളതാണ് എന്ന് ആരും കരുതുന്നില്ല.

paarppidam said...

എല്ലാവര്‍ക്കും എന്നതിനുപകരം അര്‍ഹരായവര്‍ക്ക് മാത്രം എന്നാക്കിയാല്‍ അത് കൂടുതല്‍ പ്രായോഗികവും ഖനാവിന്റെ ആരോഗ്യത്തിനും എത്ര നന്നാകുമായിരുന്നു. താങ്കള്‍ പറയുന്നത് ശരിയാണെങ്കില്‍ അന്തിക്കാട്ട് നെല്‍ കൃഷിയുള്ള എനിക്കും ഈ ആനുകൂല്യത്തിനു അര്‍ഹതയുണ്ട്. ഇതേ പ്രദേശത്ത് 75 പറ നിലമുള്ള രാജേട്ടനും (രണ്ടോ മൂന്നോ ആളുടെ പേരില്‍ ഭൂമി) ലഭിക്കില്ലേ ഇതെ ആനുകൂല്യം. സഖാവ് വി.എസ് അധികാരത്തില്‍ വന്നിട്ട് തിരഞ്ഞെടുപ്പടുത്തപ്പോള്‍ മാത്രമല്ല കേരളത്തില്‍ പട്ടിണിക്കാര്‍ ഉണ്ടായതെന്ന്കൂടെ ഓര്‍മ്മപ്പെടുത്തുന്നു.

അരിപോലെ മറ്റൊരു വിഷയമായിരുന്നു പഞ്ചായത്തുകളില്‍ ബില്‍ഡിങ്ങ് റൂള്‍ വന്നത്. അതും തിരഞ്ഞെടുപ്പായതോടെ പിന്‍ വലിച്ചു. പുരോഗതിയിലേക്ക് കുതിക്കുന്ന് ഏറ്റവും അധികം നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന ഒരു സംസ്ഥാനത്ത് ഇത് തികച്ചും അനിവാര്യമായതായിരുന്നു.ജനങ്ങള്‍ക്ക് “ബുദ്ധ്ഇമുട്ടെന്ന് “പറഞ്ഞ് അത് പിന്‍‌വലിച്ചത്. 1000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളവന്റെ അവസ്ഥയല്ല 1500-3200 വരെ ചതുരശ്രയടിയില്‍ ഇരുപത് ലക്ഷം മുതല്‍ ഒരു കോടി ക്ക് മുകളില്‍ വരെ വില്ല പണിയുന്നവര്‍ക്ക് ഒരു 2000-5000 രൂപ ചിലവിടാനോ സര്‍ക്കാരിലേക്ക് പണം നല്‍കുവാനോ ഇല്ലെന്ന് പറയുന്നതും ബുദ്ധിമുട്ടാണെന്ന് പറയുന്നതും ശുദ്ധ വിഡ്ഡിത്തമാണ്. ഈ “പിന്തിരിപ്പന്‍ നിയമം“ മുന്‍സിപാലിറ്റികളില്‍ കൂറ്റെ “ജനങ്ങളുടെ സൌകര്യം“ പരിഗണിച്ച് പിന്‍‌വലിക്കാമായിരുന്നു. ഇത് പിന്‍‌വലിച്ചത് ഗ്രാമങ്ങളെ പിടികൂടുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് സഹായകമായി.
അഭ്യസ്ഥവിദ്യരായ അനേകം ആളുകള്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു അതില്ലാതായി.

msntekurippukal said...

please read and make a comment :
http://msntekurippukal.blogspot.com/2011/03/snc-lavlin-re-loaded.html