Tuesday, November 23, 2010

കെട്ടകാലത്തിന്റെ മാധ്യമ മുഖം

"സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരുരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും (മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും) കിട്ടിയിരിക്കണം. എന്നാല്‍ സി.പി.എം, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരുരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യംപോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു''- രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്റെ വാക്കുകളാണിത് (മാധ്യമം ദിനപത്രം, നവംബര്‍ 22). ഡല്‍ഹിയില്‍നിന്നിറങ്ങുന്ന 'പയനിയര്‍' പത്രത്തിന്റെ സ്പെഷല്‍ കറസ്പോണ്ടന്റ് ഗോപീകൃഷ്ണന്‍ ഉയര്‍ത്തുന്ന മൂന്നുപ്രശ്നങ്ങളില്‍ ഒന്ന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ അഴുക്കുചാലില്‍ നിന്തിത്തുടിക്കുന്നു എന്നതാണ്. അവരെ ഒട്ടിനില്‍ക്കുന്ന പ്രാദേശിക പാര്‍ടികളും ഭക്ഷിക്കുന്നത് അഴിമതിതന്നെ. ജയലളിതയുടെ എഐഎഡിഎംകെ സ്പെക്ട്രം അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനിന്നത് അഴിമതിവിരോധം കൊണ്ടല്ല, ടെലികോംവകുപ്പ് ഡിഎംകെയുടെ കൈയിലായതുകൊണ്ടാണ്. വേറിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. സിപിഐ എം അഴിമതിക്ക് കൂട്ടുനിന്നില്ല എന്നുമാത്രമല്ല, തുടക്കംമുതല്‍ സ്പെക്ട്രം അഴിമതി തുറന്നുകാട്ടാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയുംചെയ്തു. ഗോപീകൃഷ്ണന്‍തന്നെ പറയുന്നു: പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്, "രാജ്യസ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.''

രണ്ടാംഭാഗം മാധ്യമങ്ങളുടേതാണ്. മാധ്യമങ്ങളുടെ റോള്‍ "നിരാശാജനകം'' എന്നാണ് ഗോപീകൃഷ്ണന്റെ വിലയിരുത്തല്‍. "സത്യം തുറന്നുന്നു പറയുന്നുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും അവയുടെ തലപ്പത്തുള്ള ഇന്ത്യതന്നെ കൊണ്ടാടുന്ന പല യുവമാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ താല്‍പര്യങ്ങള്‍ ഭിന്നം. ചില മാധ്യമ പ്രവര്‍ത്തകര്‍ ശരിക്കും ഇടനിലക്കാരുമായി.''

മൂന്നാമത്തെ പ്രശ്നം രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍; നിര്‍ണായകമായ തീരുമാനങ്ങളെടുക്കാന്‍ ഇടനിലക്കാര്‍ പ്രാപ്തരായിരിക്കുന്നു എന്നതാണ്. സോണിയ ഗാന്ധിയോടും മന്‍മോഹന്‍ സിങ്ങിനോടും നേരിട്ടിടപെടുന്ന, അവര്‍ എന്തുതീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഇടനിലക്കാരിയാണ് നീര റാഡിയ. മുകേഷ് അംബാനിക്കും ടാറ്റയ്ക്കും വേണ്ടി ലോബിയിങ് നടത്തുന്ന അവര്‍ക്ക് രാജ്യാധികാരത്തിന്റെ ഏത് അത്യുന്നത പദവിയിലിരിക്കുന്നവരെയും നിസ്സങ്കോചം സമീപിക്കാനും സ്വാധീനിക്കാനും കഴിയുന്നു. നവ ഉദാരവല്‍കൃത കാലത്തിന്റെ കെട്ട രാഷ്ട്രീയമുഖമാണ് നീര റാഡിയയിലൂടെ പുറത്തുവന്നത്. രാഷ്ട്രീയത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഇല്ലാത്ത, സൌന്ദര്യവും എവിടെയും ഇടിച്ചുകയറാനുള്ള പബ്ളിക് റിലേഷന്‍സ് സ്കില്ലും കൈമുതലായുള്ള യുവതിയെ രാജ്യത്തിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ പങ്കാളിയാക്കിയിരിക്കുന്നു കോണ്‍ഗ്രസ്. യുപിഎ ഘടകകക്ഷിയായ ഡിഎംകെയ്ക്ക് തങ്ങളുടെ മന്ത്രി ഇന്നയാളാകണമെന്നും ഇന്ന വകുപ്പ് കിട്ടണമെന്നും ആവശ്യപ്പെടാന്‍ നീര റാഡിയ എന്ന സുന്ദരിയുടെ സഹായം വേണ്ടിവന്നിരിക്കുന്നു.

ടെലികോംമേഖല അഴിമതിക്കാരുടെ അക്ഷയഖനിയാണ്. ബിഎസ്എന്‍എല്ലിനെ നോക്കുകത്തിയാക്കി സ്വകാര്യകമ്പനികള്‍ക്ക് വെള്ളവും വളവും പകര്‍ന്നതാണ് രാജ്യത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന' കമ്യൂണിക്കേഷന്‍ വികസനം'. രാജഭരണം നിലനില്‍ക്കുന്ന യുനൈറ്റഡ് അറബ് എമിറേറ്റ്സില്‍, എണ്ണ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം ടെലികോമാണ്. അവിടെ സ്വകാര്യകമ്പനികള്‍ രംഗം കൈയടക്കുന്നില്ല- അതിനവരെ അനുവദിക്കുന്നില്ല. ഇവിടെ പൊതുമേഖലയെ ഇഞ്ചിഞ്ചായി തകര്‍ത്തുകൊണ്ട് സ്വകാര്യകമ്പനികളെ ടെലികോമിന്റെ കൈകാര്യകര്‍ത്താക്കളാക്കുന്നു. ലേലം വിളിക്കാതെ, ആദ്യം വരുന്നവര്‍ക്ക് കൊടുക്കും എന്ന വിചിത്രമായ വ്യവസ്ഥയില്‍ രണ്ടാംതലമുറ സ്പെക്ട്രം അനുവദിച്ചുകൊടുത്തു. സാധാരണക്കാരുടെ സങ്കല്‍പ്പത്തിന് അതീതമാണ് നഷ്ടം വന്ന സംഖ്യ- ഒന്നേമുക്കാല്‍ ലക്ഷം കോടി. അത് സിഎജി കണ്ടെത്തി. ആരാണുത്തരാവാദികള്‍, എന്താണ് കുറ്റം, എത്ര നഷ്ടം എന്നിങ്ങനെ അക്കമിട്ടു പറയുന്ന സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിലുണ്ട്. ആ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന അനേകം തെളിവ് പുറത്തുവന്നു. എന്നിട്ടും കോണ്‍ഗ്രസ് വാശിപിടിക്കുന്നു- സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അനേഷണം വേണ്ടേ വേണ്ട എന്ന്.

പാര്‍ലമെന്റില്‍ കൊടുങ്കാറ്റടിക്കുകയാണ്. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, സ്പെക്ട്രം- കോണ്‍ഗ്രസിന് എന്തുണ്ട് ഈ അഴിമതികളെക്കുറിച്ച് പറയാന്‍? എങ്ങനെ രക്ഷപ്പെടാനാകും ദുരവസ്ഥയില്‍നിന്ന്? തീര്‍ച്ചയായും സഹായഹസ്തവുമായി മാധ്യമങ്ങളുടെ ഒരു നിര രംഗത്തുണ്ട്. സിഎജി റിപ്പോര്‍ട്ടിന്റെയും ലാവ്ലിന്‍ കേസിന്റെയും കാര്യം പറഞ്ഞ് വികൃതമായ താരതമ്യങ്ങളിലൂടെ സിപിഐ എമ്മിന്റെ വാ മൂടിക്കെട്ടാമെന്നു കരുതുന്ന മാതൃഭൂമിപോലുള്ള ദുര്‍ബല മാധ്യമങ്ങളല്ല, രാജ്യത്ത് നിലയും വിലയുമുള്ള വന്‍കിട അച്ചടി-ദൃശ്യമാധ്യമങ്ങള്‍തന്നെ. (ലാവ്ലിന്‍ കേസില്‍ ഒരുപൈസയുടെ അഴിമതി നടന്നു എന്നോ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ഉത്തരവാദിത്തമുണ്ട് എന്നോ സിഎജി പറഞ്ഞിട്ടില്ല. ചെലവിട്ട തുകയ്ക്ക് തത്തുല്യമായ പ്രയോജനം ഉണ്ടായില്ല എന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ സിഎജി അഭിപ്രായപ്പെട്ടത്. അതാകട്ടെ, കണക്കുകള്‍ നിരത്തി വൈദ്യുതി ബോര്‍ഡ് ഖണ്ഡിച്ചിട്ടുമുണ്ട്.) പാര്‍ലമെന്റ് സമ്മേളനം ഇപ്പോള്‍ നടന്നില്ലായിരുന്നെങ്കില്‍ ദേശാഭിമാനിയും പയനിയറും പോലുള്ള ഏതാനും പത്രങ്ങളിലും ചില ചാനലുകളിലുമല്ലാതെ സ്പെക്ട്രം അഴിമതിവാര്‍ത്ത ജനങ്ങള്‍ കാണില്ലായിരുന്നു.

കോണ്‍ഗ്രസിന്റെ വൈകൃതങ്ങള്‍ക്കൊപ്പം ഇവിടെ പുറത്തുവന്നത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഒട്ടും വൃത്തിയില്ലാത്തതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമായ അവസ്ഥയാണ്. നിര്‍ഭയം, നിഷ്പക്ഷം, സത്യസന്ധം, ആദര്‍ശസുരഭിലം എന്നെല്ലാം സ്വയം വിശേഷിപ്പിച്ച് നമുക്കുമുന്നില്‍ എഴുത്തും പറച്ചിലുകളുമായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും അടുക്കളക്കാരായി മാറി എന്നത് ഇനി എങ്ങനെ മൂടിവയ്ക്കും? നീര റാഡിയയും മുകേഷ് അംബാനിയും കല്‍പ്പിക്കുമ്പോലെ പത്രത്തില്‍ എഴുതുന്നയാളാണ് വീര്‍സിങ്വി എന്നറിയുന്ന ജനങ്ങള്‍ ഇനിയെങ്ങനെ ആ 'മാധ്യമ പ്രതിഭ'യെ ആദരിക്കും? ബര്‍ക്ക ദത്ത് എന്ന മുപ്പത്തെട്ടുകാരി, കാര്‍ഗില്‍ യുദ്ധത്തിലും മുംബൈ ഭീകരാക്രമണ റിപ്പോര്‍ട്ടിങ്ങിലും ത്രസിപ്പിക്കുന്ന റിപ്പോര്‍ട്ടിങ് നടത്തി. തനിക്കെതിരെ വിമര്‍ശം വന്നപ്പോള്‍ കോപംകൊണ്ടു. ചടുലവും തീക്ഷ്ണവുമായ ചോദ്യങ്ങളിലൂടെ, വിചാരണകളിലൂടെ വാര്‍ത്താവതരണത്തിന്റെ കൊടുമുടികള്‍ കയറി. ആ ബര്‍ക്ക ദത്തിന്റെ ചരട് നീര റാഡിയയുടെ കൈയിലാണ് എന്ന വിവരം നമ്മെ ഞെട്ടിക്കേണ്ടതല്ലേ? ഗുലാം നബി ആസാദിനോട് പറഞ്ഞ് ഡിഎംകെയുടെ ആവശ്യം നടത്തിക്കൊടുക്കാമെന്ന് നീര റാഡിയക്ക് ഉറപ്പുനല്‍കുന്നുണ്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍. 'പ്രധാനമന്ത്രിയുടെ വീട്ടില്‍നിന്നിറങ്ങിയാലുടന്‍ എല്ലാ കാര്യങ്ങളും ശരിയാക്കാം' എന്നാണ് ബര്‍ക്ക നീര റാഡിയയോട് പറയുന്നത്്. നീര റാഡിയയും രാജിവച്ച മന്ത്രി എ രാജയും തമ്മില്‍ 2009 മെയ് 22ന് നടന്ന സംഭാഷണത്തിന്റെ ഒരു ഭാഗം ഇങ്ങനെ:

നീര: ബര്‍ക്കയുടെ സന്ദേശം കിട്ടി.

രാജ: എന്തു പറഞ്ഞു.

നീര: ബര്‍ക്ക ഇന്നു രാത്രി താാങ്കളുടെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അന്വേഷിക്കുകയാണ്. സോണിയ ഗാന്ധി അവിടെ എത്തിയെന്ന് ബര്‍ക്ക പറഞ്ഞു. നിങ്ങളുമായി അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ല. ബാലുവിന്റെ കാര്യത്തിലാണ് പ്രശ്നമുള്ളത്.

രാജ: കനി (കനിമൊഴി) എന്തുപറഞ്ഞു?

നീര: അവര്‍ക്ക് പ്രശ്നമില്ല. ഓക്കെയാണ്. പക്ഷേ അഴഗിരിയുമായി താങ്കള്‍ സംസാരിക്കണം.

നോക്കൂ. രാജ്യത്തിന്റെ ഭരണം ആരുനടത്തണം എന്നാണ് ചര്‍ച്ച നടക്കുന്നത്. നീര പറഞ്ഞതുപോലെ സംഭവിച്ചു. രാജയ്ക്ക് വകുപ്പു കിട്ടി. പ്രതിഫലമായി ബര്‍ക്കയ്ക്കും നീരയ്ക്കും എന്തു കിട്ടിക്കാണും? ദയാനിധി മാരനെ മന്ത്രിയാക്കാന്‍ അദ്ദേഹത്തിന്റെ അമ്മ 600 കോടി രൂപ കലൈഞ്ജര്‍ കരുണാനിധിക്ക് കൊടുത്ത കാര്യവും സംഭാഷണങ്ങളിലൊന്നിലുണ്ട്.

ബര്‍ക്കയും സിങ്വിയും മാത്രമല്ല പ്രഭു ചാവ്ലയെപ്പോലുള്ള മാധ്യമരംഗത്തെ മറ്റു ചില ഉന്നതരും നീരയുടെ വലയത്തിലുണ്ട്.

മുകേഷ് അംബാനിയെപ്പോലുള്ള കോര്‍പറേറ്റ് മേധാവികള്‍ നിയന്ത്രിക്കുന്ന നീര റാഡിയ. അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന രാഷ്ട്രീയനേതൃത്വം. അഴിമതിയുടെയും അനാശാസ്യത്തിന്റെയും കണ്ണികള്‍ വളെരെ വിപുലമാണ്- പ്രകടവുമാണ്. ഇതൊന്നും നാട്ടില്‍ നടക്കുന്ന കാര്യങ്ങളേയല്ല എന്ന ഭാവത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടച്ചു പിടിക്കുന്നു. അവര്‍ക്ക് കോണ്‍ഗ്രസിനെ രക്ഷിക്കണം. നീര റാഡിയമാരെ സേവിക്കണം.

അഴിമതിക്കെതിരെ, യുപിഎ സര്‍ക്കാരിനെയും ബുര്‍ഷ്വാ രാഷ്ട്രീയത്തെയും പിടികൂടിയ അറപ്പുളവാക്കുന്ന രോഗത്തിനെതിരെ, രോഗവാഹിയായ മാധ്യമ നെറികേടുകള്‍ക്കെതിരെ ചര്‍ച്ച ഉയര്‍ന്നേ തീരൂ. അതിനുള്ള സമയമാണിത്.

10 comments:

manoj pm said...

"സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരുരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും (മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും) കിട്ടിയിരിക്കണം. എന്നാല്‍ സി.പി.എം, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരുരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യംപോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു''- രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്റെ വാക്കുകളാണിത് (മാധ്യമം ദിനപത്രം, നവംബര്‍ 22). ഡല്‍ഹിയില്‍നിന്നിറങ്ങുന്ന 'പയനിയര്‍' പത്രത്തിന്റെ സ്പെഷല്‍ കറസ്പോണ്ടന്റ് ഗോപീകൃഷ്ണന്‍ ഉയര്‍ത്തുന്ന മൂന്നുപ്രശ്നങ്ങളില്‍ ഒന്ന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ അഴുക്കുചാലില്‍ നിന്തിത്തുടിക്കുന്നു എന്നതാണ്. അവരെ ഒട്ടിനില്‍ക്കുന്ന പ്രാദേശിക പാര്‍ടികളും ഭക്ഷിക്കുന്നത് അഴിമതിതന്നെ. ജയലളിതയുടെ എഐഎഡിഎംകെ സ്പെക്ട്രം അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനിന്നത് അഴിമതിവിരോധം കൊണ്ടല്ല, ടെലികോംവകുപ്പ് ഡിഎംകെയുടെ കൈയിലായതുകൊണ്ടാണ്. വേറിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. സിപിഐ എം അഴിമതിക്ക് കൂട്ടുനിന്നില്ല എന്നുമാത്രമല്ല, തുടക്കംമുതല്‍ സ്പെക്ട്രം അഴിമതി തുറന്നുകാട്ടാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയുംചെയ്തു. ഗോപീകൃഷ്ണന്‍തന്നെ പറയുന്നു: പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്, "രാജ്യസ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.''

പാവപ്പെട്ടവൻ said...

നീര: ബര്‍ക്കയുടെ സന്ദേശം കിട്ടി.

രാജ: എന്തു പറഞ്ഞു.

നീര: ബര്‍ക്ക ഇന്നു രാത്രി താാങ്കളുടെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അന്വേഷിക്കുകയാണ്. സോണിയ ഗാന്ധി അവിടെ എത്തിയെന്ന് ബര്‍ക്ക പറഞ്ഞു. നിങ്ങളുമായി അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ല. ബാലുവിന്റെ കാര്യത്തിലാണ് പ്രശ്നമുള്ളത്.

രാജ: കനി (കനിമൊഴി) എന്തുപറഞ്ഞു?

നീര: അവര്‍ക്ക് പ്രശ്നമില്ല. ഓക്കെയാണ്. പക്ഷേ അഴഗിരിയുമായി താങ്കള്‍ സംസാരിക്കണം.

ഇതോ നാണംക്കെട്ട കഥ ഇതിലും ഉളുപ്പുള്ള കഥകള്‍ അല്ലേ ഭരണസിരാ കേന്ദ്രത്തില്‍ അരങ്ങേറുന്നത്.
ഇതു അറിഞ്ഞതില്‍ ചെറുത്‌ ഇതിലും വലുതല്ലേ മാളത്തില്‍ ഉള്ളത് ....
പ്രസക്തമായ ലേഖനം

jayan said...

"സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരുരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും (മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും) കിട്ടിയിരിക്കണം. എന്നാല്‍ സി.പി.എം, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരുരു വിഹിതവും ലഭിച്ചിട്ടില്ല."""

മനോജ്‌,,

ചരിത്രത്തെ, കാലത്തേ,നേര നടത്തിക്കുന്നവരന്നു കമ്മ്യൂണിസ്റ്റുകാര്‍, സ്വയം പീഡനങ്ങള്‍ ഏറ്റു വാങ്ങികൊണ്ട് നല്ലൊരു നാളക്ക് വേണ്ടി ജീവിക്കുന്ന ത്യഗവരിയന്മാര്‍, മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്ന പോരാളികള്‍... അതുതന്നെയാണ് കമ്മ്യൂണിസ്റ്റ്‌കാരെ വേറിട്ട്‌ നിര്‍ത്തുന്നതും......
മുതലാളിത ജീര്‍ണതയായ അഴിമതിയും സ്വാര്‍ത്ഥതയും , തൊട്ടു തീണ്ടാതെ ജനപക്ഷത് നിന്ന്കൊണ്ട് ഭരണകൂടത്തെ മുന്നോട്ടു കൊണ്ട് പോകുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍...

ഇനിയങ്ങോട്ട് കംമുനിസ്ടായി ജീവിക്കാനും ,അന്യ വര്‍ഗ ചിന്തഗതികലോടും ശീലങ്ങളോടും പുറം തിരിഞ്ഞു നില്‍ക്കാനും കഴിയുന്ന ചങ്കുറപ്പുള്ള കമ്മ്യൂണിസ്റ്റ്‌ ചിന്തകള്‍ ഉപേക്ഷിക്കതിരിക്കാനും കൂടുതല്‍ കൂടുതല്‍ ജഗരൂകനവുക ... ഇതിലൂടെ മാത്രെമേ ഈ കെട്ട കാലത്തേ അതിജീവിക്കാനും ധീരമായി വെല്ലുവിളിക്കാനും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്കാനും കഴിയൂ ...
ഇന്ത്യന്‍ജനത കംമുനിസ്റ്കളില്‍ നിന്ന് ഉറ്റുനോക്കുന്നതും ഇത് തന്നെയാണ്....

ASOKAN said...

ഇടതു പക്ഷത്തിനു നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്നു,ഒന്നാം യു.പി.എ സര്‍ക്കാരില്‍.ആണവക്കരാര്‍ വിഷയം മാറ്റി നിര്‍ത്തിയാല്‍,മറ്റെല്ലാ കാര്യങ്ങളിലും ഇടതു പക്ഷത്തിന്റെ ഇടപെടലും നിയത്രനങ്ങളും രാജ്യം കണ്ടതാണ്.ഇടതുപക്ഷം”എന്നെ ഒരു അടിമയെ പോലെ വച്ചുകൊണ്ടിരിക്കുകയായിരുന്നു”എന്ന മന്‍മോഹന്‍ സിംഗ് വിലപിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.

ഇടതുപക്ഷത്തിന്‍റെ നിര്‍ണ്ണായകമായ ഇത്തരം ഇടപെടലുകള്‍ കാരണം ഒന്നാം യു.പി.എ സര്‍ക്കാര്‍ താരതമ്യേന അഴിമതിയുടെ കാര്യത്തില്‍ പിന്നോട്ട് ആയിരുന്നു.ഇടതുപക്ഷവും കോണ്ഗ്രസ്സും ആയി ആണവകരാര്‍ വിഷയത്തില്‍ ബന്ധം വഷളായ സന്ദര്‍ഭത്തിലാണ് ഇത്തരം ലോബിയിംഗ് ആള്‍ക്കാര്‍ രാജയെപോലുള്ളവരെ ഉപയോഗിച്ച് കൊള്ള നടത്തിയത്.

ഭൂതത്താന്‍ said...

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്റെ വാക്കുകളാണിത്


ഇപ്പോളും നട്ടെല്ലുള്ള ആണ്‍കുട്ടികള്‍ ജീവിച്ചിരിപ്പുണ്ട് .....നല്ല ലേഖനം

ASOKAN said...

ഭുതത്താന്‍,
മുത്തശി പത്രത്തിലെ സുജിത് യരെയും മറ്റും ഇങ്ങനെ വിലകുറച്ച് കാണരുത്,പ്ലീസ്‌.....


പത്രമായാല്‍ ഇങ്ങനെ വേണം!!!!! മുത്തശ്ശിയെ പോലെ തന്നെ വേണം.എത്ര മനോഹരം ഇന്നത്തെമുത്തശ്ശിയുടെ താളുകള്‍!!!.... ഇന്നത്തെ പത്രത്തില്‍ സ്പെക്ട്രം അഴിമതി സംബന്ധിച്ച് രണ്ടേ രണ്ട് വാക്ക് മാത്രം!!!!!!!.

എന്ത് ചെയ്യാം,അവര്‍ക്ക് മാത്രം ഇത് സംബന്ധിച്ച് വാര്‍ത്ത കിട്ടുന്നില്ല.എല്ലാം ആ പഹയന്‍ ഗോപികൃഷ്ണന്‍
അടിചെടുതില്ലേ.സുജിത് നായരൊക്കെ പിന്നെ എന്ത് ചെയ്യും.

ഇതുപോലെ തന്നെയുള്ള ലാവലിനില്‍ അവര്‍ എത്ര എത്ര വാര്‍ത്തകള്‍ ഉണ്ടാക്കി.വരദാചാരിയുടെ തല വരെ മാറ്റി വച്ച് കൊടുത്തില്ലേ?ലോട്ടറി അടിക്കാന്‍ വേണ്ടി വാളയാര്‍ മുതല്‍ ഭുട്ടാന്‍ വരെ വണ്ടിയോടിച്ചില്ലേ?.അത് കൊണ്ട് ഇത്തരം കാര്യത്തില്‍ അവരുടെ ആത്മാര്‍ഥത ആരും ചോദ്യം ചെയ്യണ്ട.


പോയതൊക്കെ പോട്ടെ ഭുതത്താനെ,സ്പെക്ട്രം അഴിമതി തന്നെ എപ്പോളെങ്കിലും ലവന്മാരെ കണക്റ്റ്‌ ചെയ്ത് എന്തെങ്കിലും എഴുതിപിടിപ്പിക്കാന്‍ പാകത്തില്‍ കറങ്ങി തിരിഞ്ഞു വരും എന്ന് പ്രതീക്ഷ അവര്‍ വിട്ടിട്ടില്ല എന്ന് ഓര്‍ത്തു കൊള്ളൂ.അന്ന് കാണിച്ചു തരും മുത്തശ്ശിയുടെ കുട്ടികളുടെ പരാക്രമം .

.

ASOKAN said...

മനോജ്‌ സാറേ ,

നമ്മുടെ സ്ഥിരം പ്രതികരണ കാരായ പാഞ്ഞിരം പാടം ,കക്കര,കാളിദാസന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ ഒന്നും സ്ഥലത്തില്ലെന്നു തോന്നുന്നു,ആരെയും കാണുന്നില്ല!!!!!.

ASOKAN said...

ശ്രീ.എം.ഡി.നാലപാട്ട് മാധ്യമം പത്രത്തില്‍ എഴുതിയതാണ് ഈ വരികള്‍

"പ്രമുഖ പത്രപ്രവര്‍ത്തകര്‍ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ ടോക്‌ഷോകളും മറ്റും സംഘടിപ്പിച്ച് വന്‍തുക സമ്പാദിക്കുന്ന പ്രവണത തടയണം.

കോര്‍പറേറ്റ് താല്‍പര്യങ്ങള്‍തന്നെയാണ് ഇത്തരം ഷോകളിലൂടെ ഇവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു കാര്യം എനിക്ക് ധൈര്യത്തോടെ പറയാന്‍ കഴിയും- ടൈംസ് ഓഫ് ഇന്ത്യയിലും മാതൃഭൂമിയിലും പ്രവര്‍ത്തിച്ച കാലത്ത് ബിസിനസ് സ്ഥാപനങ്ങളില്‍നിന്നോ രാഷ്ട്രീയ നേതൃത്വത്തില്‍നിന്നോ ഒരുവിധ സൗമനസ്യവും ഞാന്‍ സ്വീകരിച്ചിരുന്നില്ല. 'മാധ്യമം' വായനക്കാര്‍ക്കു മുമ്പാകെ സത്യസന്ധമായി ഇക്കാര്യം പറയുന്നതില്‍ അഭിമാനമുണ്ട്.

ഞാന്‍ ചോദിക്കട്ടെ, മാധ്യമപ്രവര്‍ത്തനത്തെ പവിത്രമായി കാണുന്നവരെ, അഴിമതിയെ വെറുക്കുന്നവരെ എത്ര പത്രമുതലാളിമാര്‍ ഇഷ്ടപ്പെടും? പുറം ചൊറിയുകയും തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്കുവേണ്ടി അവിഹിത നീക്കം നടത്തിക്കൊടുക്കുകയും ചെയ്യുന്നവരെയാണ് പത്രമുതലാളിമാര്‍ക്ക് പഥ്യം.

ഇത്തരം ആളുകള്‍ക്ക് വഴിവിട്ട് പ്രമോഷന്‍ നല്‍കും. ഉന്നത പദവികള്‍ നല്‍കും. മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിക്കും. വിദേശ യാത്രകളില്‍ അവരെ കൂടെ കൂട്ടും. ഇതൊക്കെ കാണ്‍കെ, ഉള്ളില്‍ അല്‍പമെങ്കിലും മൂല്യബോധമുള്ളവന്‍ നിലപാട് മാറ്റി മുതലാളിയുടെ പ്രീതി പിടിച്ചുപറ്റാന്‍ അതിലും വലിയ വിധേയത്വം കാണിക്കും. ഇന്ത്യന്‍ മാധ്യമലോകം നേരിടുന്ന വലിയൊരു ദുരന്തംകൂടിയാണിത്. സത്യസന്ധരായ ജേണലിസ്റ്റുകള്‍ക്ക് സ്വന്തം സ്ഥാപനത്തില്‍പോലും സ്ഥാനമില്ലെന്ന് വരുമ്പോള്‍ പിന്നെ എന്തു മാധ്യമ ധാര്‍മികതയെക്കുറിച്ചാണ് നാം സംസാരിക്കുന്നത് "

A said...

ബര്‍ക്ക ദത്തെ, നീയും!
http://kalpakenchery.blogspot.com/2010/11/blog-post.html

Unknown said...

@ അശോകന്‍

കേരളത്തിലെ മാധ്യമങ്ങള്‍ CPIMനെതിരയും അതിന്റെ നേതാകള്‍ക്കെതിരയും നിരവധി വാര്‍ത്തകള്‍ കൊണ്ട്വരുന്നുണ്ട്,അതിന്റെ പോളിട് ബ്യൂറോ മെമ്പര്‍മാരായ കോടിയേരിബാലകൃഷ്ണന്‍ ,പിണറായി വിജയന്‍ , E P ജയരാജന്‍ തുടങ്ങിയ നേതാക്കളുടെ മക്കളുടെയും കുടുംബങ്ങളുടെയും മറ്റും ജീവിത രീതികള്യും അവരുടെ വീടുകളെയും മറ്റും കുറിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിച്ചിട്ടുണ്ടോ...?
അങ്ങിനെ ചെയ്യുകയാണെങ്കില്‍ ഇതൊക്കെ ഏറെക്കുറെ സത്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടും ,മാധ്യമങ്ങള്‍ എഴുതുന്നതിലും കാര്യമുണ്ട് എന്ന് തന്നെ ..
കോടിയേരി ബാലകൃഷ്ണനെന്റെ മകന്‍ ബിനിഷ്കോടിയേരിയെ കുറിച്ച് മാത്രം അന്വഷിച്ചാല്‍മതി ,ആഗോളവത്കരനകാലാതെ ഒരു ഒന്നാന്തരം ഉല്‍പ്പന്നം....! ജീവിതം അടിച്ചു പൊളിക്കാനും ,ആഘോഷിക്കാനും ഉള്ളതാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന സന്തതികള്‍.. ഇവരോയൊക്കെ ഇഷ്ടം പോലെ മേയാന്‍ വിട്ടിട്ട്, ഇപ്പുറം വന്നു മുതലാളിത ജീര്‍ണതകളെ കുറിച്ച് ഗിരി പ്രഭാഷണങ്ങള്‍ നടത്തുന്നത് എത്ര ഭീകരമാണ്..! തെറ്റ് തിരുത്തല്‍ രേഘകള്‍ കൊണ്ട് പോലും പരിഹരിക്കാന്‍ പറ്റാത്തത്ര സങ്കീര്‍ണമായ പ്രശ്ന്നങ്ങള്‍. സ്വയം മാതൃക ആവേണ്ടവര്‍, പുത്രവല്‍സല്ലിയവും മറ്റുംമൂത്ത് തെറ്റുകള്‍ക്ക് ആരുനില്‍ക്കുമ്പോള്‍ , എല്ലാം ഒന്ന്തന്നെ എന്ന് പറയേണ്ടി വരുന്നു.