Thursday, July 22, 2010

ജമാ‍ അത്തിന്റെ നുണഭക്ഷണം

മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും സൌഹാര്‍ദത്തിന്റെയും മുന്‍കൈകളോട് സംഘപരിവാര്‍ അസഹിഷ്ണുത കാണിച്ചിട്ടേയുള്ളൂ. മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നവരെ അവര്‍ 'കപട മതേതരവാദികള്‍' എന്നു വിളിച്ചു. സംഘപരിവാറിന്റെ കടുത്ത ശത്രുക്കളുടെ പട്ടികയിലായി മതനിരപേക്ഷ ശക്തികളുടെ സ്ഥാനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരുടെ ജീവരക്തം പുരണ്ടത് ആര്‍എസ്എസിന്റെ കൊലക്കത്തികളിലാണ്. കോണ്‍ഗ്രസും മുസ്ളിം ലീഗും ആര്‍എസ്എസുമായി പ്രണയകാലം കൊണ്ടാടുമ്പോഴും മതനിരപേക്ഷതയ്ക്കുവേണ്ടി ജീവന്‍കൊടുത്തു പോരാടുന്നവര്‍ കമ്യൂണിസ്റുകാരാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ മതാടിസ്ഥാനത്തിലുള്ള കക്ഷികളെ സ്വീകരിക്കാതെ വലിയതോതില്‍ ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്തിയത്. മതമേലധ്യക്ഷന്മാരുടെയും വര്‍ഗീയക്കോമരങ്ങളുടെയും തീട്ടൂരങ്ങള്‍ക്കുപിന്നിലാണ് കേരളത്തിലെ വിശ്വാസികളാകെ അണിനിരന്നതെങ്കില്‍ ഇവിടെ ആറുവട്ടം കമ്യൂണിസ്റുകാരുടെ നേതൃത്വത്തില്‍ സര്‍ക്കാരുകളുണ്ടാകുമായിരുന്നില്ല.

ന്യൂനപക്ഷ സമുദായങ്ങളിലെ സാധാരണ ജനങ്ങളുടെ പിന്തുണ ഇടതുപക്ഷത്തിന് ഒരിക്കലും ലഭിക്കരുത് എന്ന ലക്ഷ്യത്തോടെ നിരന്തരമായി നുണകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റുകാര്‍ സ്ത്രീകളെ പൊതുസ്വത്താക്കുന്നവരാണ് എന്നതുമുതല്‍, വിശ്വാസികളെ സ്വതന്ത്രവേഷം കെട്ടിച്ച് വിദഗ്ധമായി കെണിയില്‍ പെടുത്തുന്നവരാണെന്ന ഇപ്പോഴത്തെ ഇടയലേഖനംവരെ. അക്കൂട്ടത്തിലൊന്നായിരുന്നു, 'ബാബറിമസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം തീര്‍ക്കണം. ഇ എം എസ്' എന്ന മാതൃഭൂമി വാര്‍ത്ത. ബാബറി മസ്ജിദ് സംരക്ഷിക്കുന്നതിന് അറച്ചു നില്‍ക്കുകയും സംഘപരിവാറിന് ഒത്താശചെയ്യുന്ന കോണ്‍ഗ്രസിന് കൂട്ടുകിടന്ന് അധികാരം നുണയുകയുമായിരുന്നു മുസ്ളിം ലീഗ്. ആ സമയത്താണ് സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസിന്റെ പ്രസംഗത്തിലേതെന്ന നാട്യത്തില്‍ മാതൃഭൂമി പച്ചക്കള്ളം എഴുതിയത്. മറ്റൊരു പത്രവും ഇത്തരമൊരു പ്രസംഗം കേട്ടില്ല. റിപ്പോര്‍ട്ടുചെയ്തുമില്ല.

അടുത്ത ദിവസംതന്നെ ഇ എം എസിന്റെ മറുപടിയടക്കം ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതോടെ വ്യാജ വാര്‍ത്താ സ്രഷ്ടാക്കള്‍ മിണ്ടാതായി. പക്ഷേ, പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പായി ഇ എം എസിന്റെ പ്രസംഗം വ്യാജമായി നിര്‍മിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഫോട്ടോകോപ്പി മുസ്ളിം സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവന്നു. ബാബറി മസ്ജിദ് പൊളിക്കാന്‍ പറഞ്ഞവരാണ് മാര്‍ക്സിസ്റുകാര്‍ എന്ന പ്രചാരണം നടത്തി. ബാബറി മസ്ജിദ് പ്രശ്നത്തില്‍ സിപിഐ എം എടുത്ത നിലപാടുകളുടെ ദാര്‍ഢ്യവും വ്യക്തതയും ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തതാണ് എന്നതുകൊണ്ട്, ഈ വ്യാജ പ്രചാരകര്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒടുവിലൊടുവില്‍ അവര്‍ അത് ഭാഗികമായെങ്കിലും ഉപേക്ഷിച്ചു.

മുനപോയ ആ ആയുധവുമായി പക്ഷേ, ഇപ്പോള്‍ ലജ്ജയില്ലാതെ രംഗത്തെത്തിയിരിക്കുന്നത് ജമാ അത്തെ ഇസ്ളാമിയാണ്. ആ സംഘടനയുടെ പ്രസിദ്ധീകരണമായ മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 ജൂലൈ 12ന്റെ ലക്കത്തിന്റെ മുഖചിത്രംതന്നെ ഇ എം എസിന്റെ പ്രസംഗം വ്യാജമായി പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ പഴയതാളാണ്. അതിന് 'ഒന്നുകില്‍ ന്യൂനപക്ഷത്തിന്റെ നെഞ്ചത്ത്, അല്ലെങ്കില്‍...' എന്ന അടിക്കുറിപ്പും. ജമാഅത്തെ എന്ന മത-പ്രാകൃത സംഘടനയുടെ ഉള്ളുകള്ളികള്‍ കേരളത്തില്‍ ചര്‍ച്ചചെയ്യുമ്പോള്‍, ശക്തമായി നിലപാടു വ്യക്തമാക്കിയ സിപിഐ എമ്മിനെ മുസ്ളിം വിരോധികളായി ചിത്രീകരിക്കാനുള്ള തുടര്‍പുറപ്പാട്. ലീഗുകാര്‍ വികാരം ജനിപ്പിച്ച് വോട്ടുതട്ടാന്‍ ഉപയോഗിച്ച മൂന്നാംകിട തന്ത്രത്തിന്റെ ആവര്‍ത്തനം. 1987 ജനുവരി 15ന്റെ ദേശാഭിമാനിയില്‍ ഇ എം എസിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം നല്‍കിയിട്ടുണ്ട്. ഇ എം എസ് യോഗത്തില്‍ പ്രസംഗിച്ചത് എന്തെന്നും മാതൃഭൂമി ലേഖകന്‍ ഭാവനയില്‍നിന്ന് എഴുതിയത് എന്തെന്നും അന്നത്തെ പത്ര കട്ടിങ് സഹിതം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

ഇസ്ളാം സത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ജമാ അത്തെ ഇസ്ളാമി ഇവിടെ നുണകള്‍ ഭക്ഷിച്ച് ജീവിക്കുന്നു.

പറയാത്തത്

കൊച്ചി: "ബാബ്റി മസ്ജിദ് പൊളിച്ചുമാറ്റണം എന്ന് ഇ എം എസ്'' എന്ന തലക്കെട്ടില്‍ ഇന്നത്തെ (ജനുവരി 14ന്റെ) മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താശകലവും ആകാശവാണിയുടെ പ്രക്ഷേപണവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് കമ്യൂണിസ്റ് (മാര്‍ക്സിസ്റ്) പാര്‍ടി ജനറല്‍ സെക്രട്ടറി ഇ എം എസ് ഇന്നിവിടെ പറഞ്ഞു.

ഇന്നലെ (13ന്) തിരൂരില്‍ ഞാന്‍ ചെയ്ത പ്രസംഗം "റിപ്പോര്‍ട്ടു ചെയ്തു''വെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു പ്രസ്താവനയും താന്‍ ചെയ്തിട്ടില്ല.നേരേമറിച്ച് രാമജന്മഭൂമിയെന്ന പേരില്‍ ഹൈന്ദവ ബഹുജനങ്ങളെയും ബാബ്റി മസ്ജിദ് എന്ന പേരില്‍ മുസ്ളീം ബഹുജനങ്ങളെയും തമ്മിലടിപ്പിക്കരുതെന്ന് ഇരുവിഭാഗങ്ങളിലുംപെട്ട പ്രമാണിമാരോട് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തത്. മാത്രമല്ല, മലപ്പുറം ജില്ലയില്‍പെട്ട ഏലംകുളം, പൊന്നാനി എന്നീ രണ്ടു സ്ഥലങ്ങളില്‍ കൂടി ഇതേ അഭ്യര്‍ഥന ഇന്നലെ താന്‍ നടത്തിയിരുന്നു. മൂന്നിടത്തെയും പ്രസംഗങ്ങള്‍ കേട്ടവര്‍ക്ക് അതറിയാം.ദൂരെ കിടക്കുന്ന അയോധ്യയില്‍ മാത്രമല്ല മലപ്പുറം ജില്ലയില്‍തന്നെ അടുത്തുള്ള സ്ഥലങ്ങളിലും ഒരു വിഭാഗക്കാര്‍ ക്ഷേത്രത്തിന്റെയും മറ്റൊരു വിഭാഗക്കാര്‍ പള്ളിയുടെയും പേരില്‍ ജനങ്ങളെ ഇളക്കിവിടുന്നുണ്ടെന്ന് ഇ എം എസ് തുടര്‍ന്നുപറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തില്‍ വോട്ടുപിടിത്ത ശ്രമത്തിന്റെ ഭാഗമായി ഇത്തരം സംഭവങ്ങള്‍ കരുതിക്കൂട്ടി ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ മതനിരപേക്ഷതയില്‍ താല്‍പ്പര്യമുള്ള എല്ലാ ജനാധിപത്യവാദികളും മുന്നോട്ടുവരേണ്ടതാണ്.

അതിനുള്ള അഭ്യര്‍ത്ഥന നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന താന്‍ ഏതെങ്കിലുമൊരു ക്ഷേത്രമോ പള്ളിയോ പൊളിച്ചുമാറ്റണമെന്ന് പറഞ്ഞതായി 'റിപ്പോര്‍ട്ട്' ചെയ്തവരുടെ ഉദ്ദേശ്യം വ്യക്തമാണ്: പള്ളികള്‍ പൊളിച്ചു മാറ്റുകയെന്ന തങ്ങളുടെ ഹൈന്ദവ - വര്‍ഗീയ ആവശ്യത്തിന് തന്റെ കൂടെ പിന്തുണയുണ്ടെന്നു വരുത്തുക, കമ്യൂണിസ്റ് (മാര്‍ക്സിസ്റ്) പാര്‍ടിയെ ഹൈന്ദവ വര്‍ഗീയവാദിയായി ചിത്രീകരിക്കുക, താന്‍ ചെയ്ത പ്രസംഗം സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്താല്‍ അതു നടക്കുകയില്ല. പച്ചക്കള്ളംമാത്രമേ അതിനു സഹായിക്കൂ - ഇ എം എസ് പറഞ്ഞു.

( എം എസ് മലപ്പുറം ജില്ലയിലെ ചെറുകര, തിരൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗങ്ങളിലെ ബാബ്റി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം സംബന്ധിച്ച പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു.)

പറഞ്ഞത്

മലപ്പുറം: ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ? സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസ് ചെറുകര, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ചേര്‍ന്ന പാര്‍ടി പൊതുയോഗങ്ങളില്‍ ഈ ചോദ്യം ഉന്നയിച്ചു.
സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്. ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം.

നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന്‍ ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ?

മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല - ഇ എം എസ് പറഞ്ഞു.

പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി. എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തര്‍ക്കം. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സേട്ടും ആര്‍എസ്എസും ശ്രമിക്കുന്നത് - ഇ എം എസ് പറഞ്ഞു.

പൊന്നാനിയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ ഇ കെ ഇമ്പിച്ചിബാവ അധ്യക്ഷനായിരുന്നു. കെ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

2 comments:

manoj pm said...

മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും സൌഹാര്‍ദത്തിന്റെയും മുന്‍കൈകളോട് സംഘപരിവാര്‍ അസഹിഷ്ണുത കാണിച്ചിട്ടേയുള്ളൂ. മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നവരെ അവര്‍ 'കപട മതേതരവാദികള്‍' എന്നു വിളിച്ചു. സംഘപരിവാറിന്റെ കടുത്ത ശത്രുക്കളുടെ പട്ടികയിലായി മതനിരപേക്ഷ ശക്തികളുടെ സ്ഥാനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരുടെ ജീവരക്തം പുരണ്ടത് ആര്‍എസ്എസിന്റെ കൊലക്കത്തികളിലാണ്. കോണ്‍ഗ്രസും മുസ്ളിം ലീഗും ആര്‍എസ്എസുമായി പ്രണയകാലം കൊണ്ടാടുമ്പോഴും മതനിരപേക്ഷതയ്ക്കുവേണ്ടി ജീവന്‍കൊടുത്തു പോരാടുന്നവര്‍ കമ്യൂണിസ്റുകാരാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ മതാടിസ്ഥാനത്തിലുള്ള കക്ഷികളെ സ്വീകരിക്കാതെ വലിയതോതില്‍ ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്തിയത്. മതമേലധ്യക്ഷന്മാരുടെയും വര്‍ഗീയക്കോമരങ്ങളുടെയും തീട്ടൂരങ്ങള്‍ക്കുപിന്നിലാണ് കേരളത്തിലെ വിശ്വാസികളാകെ അണിനിരന്നതെങ്കില്‍ ഇവിടെ ആറുവട്ടം കമ്യൂണിസ്റുകാരുടെ നേതൃത്വത്തില്‍ സര്‍ക്കാരുകളുണ്ടാകുമായിരുന്നില്ല.

ഗോപന്‍ said...

മാധ്യമങ്ങള്‍ നുണ പറയുന്നത് മനപൂര്‍വമാണ് . പഴകിയ നുണ സത്യമായി മാറുമെന്നവര്‍ക്കറിയാം!