Wednesday, April 14, 2010

വീരന്‍, പ്രകമ്പനമരുതേ

വീരേന്ദ്രകുമാര്‍, താങ്കള്‍ എന്തിനാണിങ്ങനെ പ്രകമ്പനം കൊള്ളുന്നത്? നുണ പറയുന്നത്? 'ദേശാഭിമാനി'യില്‍ 2010 മാര്‍ച്ച് 25ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:"തനിക്ക് ഒരു വോട്ടുബാങ്ക് ഉണ്ടെന്ന് ഇന്നേവരെ വീരന്‍പോലും അവകാശപ്പെട്ടിട്ടില്ല. വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമാജമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമാജത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ!'' അതിപ്പോള്‍ വീരന്‍ തന്റെ സമുദായത്തിലെ കുടുംബങ്ങള്‍ക്കെതിരായ കുറ്റാരോപണമായും പിന്തിരിപ്പന്‍ വര്‍ഗീയ നിലപാടായും വ്യാഖ്യാനിക്കുന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുള്ള തുറന്ന കത്ത് എന്ന പേരില്‍ വീരേന്ദ്രകുമാര്‍ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങള്‍ക്ക് അയച്ച കുറിപ്പിന്റെ തുടക്കംതന്നെ ഒരു വ്യാജ പ്രസ്താവനയോടെയാണ്. അതില്‍ ദേശാഭിമാനി ലേഖനത്തിലെ ഭാഗം തെറ്റായി ഉദ്ധരിക്കുന്നു. അതിങ്ങനെ: "വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമൂഹമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമൂഹത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്.'' ജൈനസമാജം എന്നുപറഞ്ഞാല്‍ വയനാട്ടില്‍ പുളിയാര്‍മലയിലടക്കം ഒന്‍പതു യൂണിറ്റുള്ളതും വീരന്‍ അംഗമായതുമായ സമുദായ സംഘടനയാണ്. ആ സമാജത്തെക്കുറിച്ച് 'ദേശാഭിമാനി' ലേഖനത്തില്‍ സൂചിപ്പിച്ചത് സാമര്‍ഥ്യപൂര്‍വം വീരന്‍ 'ജൈനസമൂഹം,' 'മതസമൂഹം' എന്നു മാറ്റിയിരിക്കുന്നു. അങ്ങനെ ലേഖനം തെറ്റായി ഉദ്ധരിച്ച്, ദേശാഭിമാനിയില്‍ വര്‍ഗീയത ആരോപിക്കുന്നു. ഇതാണ് ലേഖനത്തിലുടനീളം വീരന്‍ സ്വീകരിച്ച ശൈലി.

വീരന്റെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെ ആരും അധിക്ഷേപിച്ചിട്ടില്ല; തള്ളിപ്പറഞ്ഞിട്ടുമില്ല. മണ്‍മറഞ്ഞ ഉന്നതശീര്‍ഷരായ നിരവധി നേതാക്കളുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച വീരന്‍, തന്റെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെയും സാമ്രാജ്യത്വവിരോധത്തെയും ഉപേക്ഷിച്ച് വലതുപക്ഷ പാളയത്തില്‍ എത്തിയതില്‍ സഹതപിച്ചിട്ടേ ഉള്ളൂ. 'പാലപോയ കുട്ടിച്ചാത്തന്‍' എന്നൊരു പ്രയോഗമുണ്ട്. പാലമരം പോയാല്‍ കുട്ടിച്ചാത്തന് ആസ്ഥാനമില്ലാതെ അലഞ്ഞുതിരിയേണ്ടിവരും എന്നാണ് പഴംകഥ. ഏതാണ്ട് അതേ അവസ്ഥയിലാണിന്ന് വീരേന്ദ്രകുമാര്‍. ഗാന്ധിജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളുടെ പ്രീതി സമ്പാദിക്കാന്‍ ദത്തശ്രദ്ധനാണ് ഇന്നദ്ദേഹം. ഇന്നലെവരെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസിന്റെ അകത്തളത്തില്‍ കടക്കാനുള്ള തീവ്ര ശ്രമം. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പുസ്തകശാലയില്‍ ഇപ്പോള്‍ തിരുത്തല്‍ മാമാങ്കം നടക്കുകയാണ്. നേരത്തെ വീരന്റെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാകെ അദ്ദേഹത്തിന്റെ പുതിയ നിലപാടുകള്‍ക്കനുസൃതമായി തിരുത്തിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിനും ആ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ആപല്‍ക്കരമായ നവലിബറല്‍ നയങ്ങള്‍ക്കുമെതിരായ വിമര്‍ശങ്ങള്‍ ഇനി അത്തരം പുസ്തകങ്ങളിലുണ്ടാകില്ല. 'ഗാട്ടും കാണാച്ചരടുകളും' എന്ന പുസ്തകം ഇനി അച്ചടിക്കുന്നില്ല. ഈ പരിഹാസ്യമായ അവസ്ഥ ചൂണ്ടിക്കാണിച്ചാല്‍ അതെങ്ങനെ വ്യക്തിപരമായ അധിക്ഷേപമാകും?

വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയും അപവാദ പ്രചാരണത്തിലൂടെയും രാഷ്ട്രീയം കൈകാര്യംചെയ്യുന്നത് ആരാണെന്നറിയാന്‍ രണ്ട് ഉദാഹരണങ്ങള്‍.

ഒന്ന്: ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് 'ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണ്' എന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവന. തെളിവുവേണ്ട; വസ്തുത വേണ്ട-വെറുതെ ഒരു പച്ചക്കള്ളം അങ്ങ് പറയുകയാണ്. അതിന് മാതൃഭൂമിയടക്കമുള്ള പത്രങ്ങളും വലതുപക്ഷ മാധ്യമങ്ങളാകെയും വലിയ പ്രചാരം കൊടുക്കുന്നു. റിയാസ് അവിടെ പരാജയപ്പെട്ടത് 833 വോട്ടിനാണ്. വീരന്‍ ഇത്തരമൊരു നുണപ്രസ്താവന നടത്തിയില്ലെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. എന്തിന് ഈ കള്ളം പറഞ്ഞു? അതല്ലേ അപവാദ പ്രചാരണം? ആദ്യം മര്‍മറിങ്, അതിന് സാധൂകരണമായി അവ്യക്തമായ വാര്‍ത്തകള്‍, പിന്നെ വീരന്റെ നേരിട്ടുള്ള ആരോപണം, അതിനെ പരിപോഷിപ്പിക്കാന്‍ ക്രൈമിന്റെ ഒരുരുലക്കം-ഇതായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ പ്രചാരണത്തിന്റെ രൂപം. ജീവിതത്തില്‍ ഇന്നേവരെ ഫാരിസ് അബൂബക്കറിനെ കണ്ടിട്ടില്ലാത്ത റിയാസ് 'ഫാരിസിന്റെ അളിയനാ'ണെന്നാണ് ആദ്യം പറഞ്ഞുപരത്തിയത്. ബിനാമി, പേയ്മെന്റ് സീറ്റ് എന്നെല്ലാം പിന്നീട് വികസിപ്പിച്ച പ്രയോഗങ്ങളാണ്. ഇതില്‍ സഹികെട്ട് റിയാസ് അപകീര്‍ത്തിക്കേസിനൊരുങ്ങിയപ്പോള്‍ വീരന്‍ പറഞ്ഞത് നോക്കൂ:

"തിരുവനന്തപുരം: 52 വര്‍ഷമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്ന താന്‍ അല്പത്തം കാണിച്ചുവെന്ന് പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച പ്രകോപനം എന്താണെന്നു മനസ്സിലാവുന്നില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. ഞാന്‍ പറഞ്ഞിരുന്നു, കോഴിക്കോട് ഫാരിസ് അബൂബക്കറിന്റെ പേമെന്റ് സീറ്റാണെന്ന്. വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശം അല്പത്തമായിപ്പോയെന്നുന്നുപിണറായി വിജയന്‍ പറഞ്ഞതായി അറിഞ്ഞു. ഫാരിസിനെക്കുകുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഇത്ര ക്ഷോഭിക്കേണ്ട കാര്യമെന്താണ്? ഈ ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് എനിക്കൊരു വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. ഫാരിസുമായി ബന്ധമുണ്ടെന്നുന്നുപറഞ്ഞത് അപമാനമാണെന്നുന്നു ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സി.പി.എം. സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാന്‍ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന്. 'അച്ഛന്‍ പത്തായത്തിലില്ല' എന്ന് പറയുമ്പോലെ അല്ലേ അത്-വീരേന്ദ്രകുമാര്‍ ചോദിച്ചു''(മാതൃഭൂമി)

ഇതിനര്‍ഥം, ആദ്യം വീരന്‍ പേയ്മെന്റ് സീറ്റെന്ന നുണ പൊട്ടിച്ചു; പിന്നെ വക്കീല്‍ നോട്ടീസ് കിട്ടിയപ്പോള്‍മാത്രം അതില്‍ എന്തോ കാര്യമുണ്ടെന്ന് അദ്ദേഹത്തിന് തോന്നി എന്നാണ്.

രണ്ടാമത്തെ ഉദാഹരണം ഐജി ടോമിന്‍ തച്ചങ്കരിയുടെ വിദേശയാത്രയും സിപിഐ എം നേതാക്കളുടെ ഗള്‍ഫ് പര്യടനവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം വീരന്‍ നടത്തിയ പ്രസംഗമാണ്. തച്ചങ്കരി പോയതും അത് ചട്ടം ലംഘിച്ചാണോ എന്നതും ആ ഉദ്യോഗസ്ഥനെ ബാധിക്കുന്ന കാര്യം. അതും സിപിഐ എമ്മുമായി ഒരുതരത്തിലുമുള്ള ബന്ധമില്ല. ടെലിഫോണില്‍പോലും നേതാക്കളുമായി സമ്പര്‍ക്കമുണ്ടായിട്ടുമില്ല. എന്നിട്ടും വീരന്‍ ദുരാരോപണത്തിലൂടെ വിവാദത്തിന്റെ വിത്തിടുന്നു. മാതൃഭൂമി അതിന് വളമിടുന്നു; വെള്ളം നനയ്ക്കുന്നു.

സിപിഐ എം നേതൃത്വത്തിനെതിരായ അപവാദ ക്യാമ്പയിന്റെ എപ്പിസെന്ററായി പ്രവര്‍ത്തിച്ചത് വീരേന്ദ്രകുമാറാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍തന്നെ അതിനു തെളിവ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കകത്തിരുന്ന് സിപിഐ എമ്മില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വീരേന്ദ്രകുമാര്‍ നേരിട്ട് ശ്രമിച്ചില്ലെങ്കില്‍ അദ്ദേഹം നയിക്കുന്ന പത്രം ആ ജോലിയുടെ മുന്‍പന്തിയിലുണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെയും കുടുംബത്തിന്റെയും ഭൂമികൈയേറ്റങ്ങളെക്കുറിച്ച് ദേശാഭിമാനി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെയാണ് സമനിലതെറ്റിയ ആക്രമണങ്ങള്‍ തുടരെത്തുടരെ ഉണ്ടായത്.

വീരേന്ദ്രകുമാറിന്റെ ഭൂമികൈയേറ്റപ്രശ്നത്തില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ തെളിവുകള്‍സഹിതമാണ്. ചില രേഖകളെക്കുറിച്ചു മാത്രം പറയാം.

1. വയനാട് ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 754/2ല്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈവശം വയ്ക്കുന്ന 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഇറക്കിയ ഉത്തരവ്(2007 സെപ്തംബര്‍ ഒമ്പതിനാണ് ജി.ഒ(എംഎസ്) നം. 291/07.

2. വയനാട്ടിലെ വന്‍കിട കൈയേറ്റം സംബന്ധിച്ച് ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ലിസ്റ്റ്. എം പി വീരേന്ദ്രകുമാറിന്റെ കല്‍പ്പറ്റ പുളിയാര്‍മലയിലെ തറവാട് വീടുള്ള സ്ഥലം റവന്യൂ ഭൂമിയിലാണ് എന്ന് ഇതില്‍ തെളിയുന്നു.

3. ബത്തേരി താലൂക്കിലെ പുറക്കാടി വില്ലേജില്‍ 19/13,19/41 സര്‍വേ നമ്പരില്‍പ്പെട്ട 72.97 ഏക്കര്‍ സ്ഥലം വീരേന്ദ്രകുമാറും ഭാര്യ ഉഷാദേവിയും അനധികൃതമായി കൈവശം വയ്ക്കുന്നുവെന്നും തിരിച്ചു പിടിക്കണമെന്നും ചൂണ്ടിക്കാട്ടി പുറക്കാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വയനാട് കലക്ടര്‍ക്ക് നല്‍കിയ ഹര്‍ജി.

4. കലക്ടറേറ്റിന് 5.4 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനെതിരെ വീരേന്ദ്രകുമാര്‍ നല്‍കിയ കേസില്‍ ഉടമകള്‍ക്ക് 8000 രൂപ നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള 1971ലെ അന്തിമ വിധി.

5. ശ്രേയാംസ് കുമാറിന്റെ ഭൂമി സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിപ്പകര്‍പ്പ്.

കൃഷ്ണഗിരി മലന്തോട്ടം എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമി തണ്ടപ്പേര് തിരുത്തി എം പി വീരേന്ദ്രകുമാറും സഹോദരന്‍ എം പി ചന്ദ്രനാഥും സ്വന്തമാക്കിയതായി വയനാട് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2010 മാര്‍ച്ച് മൂന്നിനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ക്ക് കലക്ടര്‍ ടി ഭാസ്കരന്‍ റിപ്പോര്‍ട്ട് നല്‍കിയത്. 135.18 ഏക്കര്‍ വരുന്നതാണ് മലന്തോട്ടം എസ്റ്റേറ്റ്. തണ്ടപ്പേര് തിരുത്തി കൈക്കലാക്കിയ സര്‍ക്കാര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളിലൂടെ പലര്‍ക്കും വിറ്റതിന്റെ രേഖകള്‍ പി കൃഷ്ണപ്രസാദ് എംഎല്‍എ നിയമസഭയില്‍ ഹാജരാക്കി. 40 ഏക്കറോളം ഭൂമിയുടെ തണ്ടപ്പേര് തിരുത്തിയ രേഖകളാണ് പുറത്തുവന്നത്. മലന്തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ പരിശോധിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതു സംബന്ധിച്ച് വയനാട് സബ്കലക്ടറായിരുന്ന ഇപ്പോഴത്തെ ടാക്സസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരാപാണ്ഡ്യന്‍ 1988 ആഗസ്ത് 30ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, വീരേന്ദ്രകുമാര്‍ സ്ഥലംവില്‍പ്പന നടത്തിയ രജിസ്റ്റര്‍ ചെയ്യാത്ത കരാറിന്റെ പകര്‍പ്പ് എന്നിവയാണ് കൃഷ്ണപ്രസാദ് സഭയില്‍ ഹാജരാക്കിയത്. പത്മപ്രഭ ഗൌഡര്‍ക്ക് കൈവശാവകാശമായി ലഭിച്ച ഭൂമിയാണ് മലന്തോട്ടം എസ്റ്റേറ്റെന്ന് 1984 ഫെബ്രുവരി എട്ടിന് എസ്റേറ്റിലെ തൊഴിലാളിയായിരുന്ന വി ചാമുണ്ടിക്ക് എഴുതിനല്‍കിയ കരാറില്‍ വീരേന്ദ്രകുമാര്‍ അവകാശപ്പെടുന്നു. ഭൂമിക്ക് പട്ടയം ഉണ്ടായിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഈ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നില്ലെന്നും കരാര്‍ വ്യക്തമാക്കുന്നുണ്ട്. നികുതിയും പട്ടയവുമില്ലാതെ ഭൂമികൈമാറ്റം ചെയ്തതുവഴി ഗുരുതരമായ ക്രിമിനല്‍ക്കുറ്റമാണ് വീരേന്ദ്രകുമാറും സഹോദരനും ചെയ്തതെന്ന് കൃഷ്ണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്റ്റേറ്റിലെ മരങ്ങള്‍ വിറ്റതായും രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളിലൂടെ ഭൂമി വിറ്റെന്നുമാണ് മാരാപാണ്ഡ്യന്‍ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ഭൂമി രേഖകള്‍ തിരുത്തി കൈമാറ്റംചെയ്യുന്നത് അഞ്ചുകൊല്ലം കഠിന തടവും ഏഴു ലക്ഷം രൂപവരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
ഇത്തരം രേഖകളും വസ്തുതകളുമായി ഭൂമി കൈയേറ്റത്തെക്കുറിച്ച് പറയുമ്പോള്‍ അവയ്ക്ക് വിശദീകരണം നല്‍കാന്‍ വീരേന്ദ്രകുമാര്‍ മുതിരുന്നില്ല. പകരം പാരമ്പര്യത്തിന്റെ കഥപറയുന്നു; തുറന്ന കത്തയക്കുന്നു; പ്രസംഗിച്ചും ലേഖനമെഴുതിച്ചും അപവാദ പ്രചാരണം നടത്തുന്നു. ഇതിലെവിടെയാണ് ന്യായം? രാഷ്ട്രീയ മര്യാദ? സാമാന്യ മര്യാദ? പ്ളാച്ചിമടയില്‍ കൊക്കകോള വിരുദ്ധ സമരപ്പന്തല്‍ തകര്‍ക്കുകയും ആദിവാസികളെ തല്ലിച്ചതയ്ക്കുകയും ചെയ്തത് വീരേന്ദ്രകുമാറിന്റെ പാര്‍ടിക്കാരാണ്. അദ്ദേഹംതന്നെ പറയുന്നുണ്ട് തന്റേത് ചെറിയൊരു പാര്‍ടിയാണെന്ന്. ചെറിയ പാര്‍ടിയായിട്ടും ഇങ്ങനെ ചെയ്യുന്നുവെങ്കില്‍ അല്‍പ്പം വലുതായിരുന്നെങ്കില്‍ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിക്കുന്നത് കൌതുകകരമാണ്. മാനസാന്തരം വന്ന മുന്‍ സോഷ്യലിസ്റ്റിന്റെ വിചിത്രമായ ന്യായീകരണ ശ്രമങ്ങളല്ല, ഇടതുപക്ഷ മുഖംമൂടിയിട്ടിരുന്ന കാപട്യത്തിന്റെ പൊട്ടിയൊലിക്കലാണുണ്ടാകുന്നത്. വലതുപക്ഷ കൂടാരത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഇടതുപാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളാന്‍ അവകാശമുണ്ട്; പക്ഷേ, അതുകൊണ്ട് ഇന്നു നില്‍ക്കുന്നിടത്തെ ദുര്‍ഗന്ധം ഇല്ലാതാകില്ല. അതുകൊണ്ട്, പ്രിയപ്പെട്ട വീരേന്ദ്രകുമാര്‍ താങ്കള്‍ പ്രകമ്പനം കൊള്ളുന്നതില്‍ അല്‍പ്പം നിയന്ത്രണം പാലിക്കൂ.

6 comments:

manoj pm said...

വീരേന്ദ്രകുമാര്‍, താങ്കള്‍ എന്തിനാണിങ്ങനെ പ്രകമ്പനം കൊള്ളുന്നത്? നുണ പറയുന്നത്? 'ദേശാഭിമാനി'യില്‍ 2010 മാര്‍ച്ച് 25ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:"തനിക്ക് ഒരു വോട്ടുബാങ്ക് ഉണ്ടെന്ന് ഇന്നേവരെ വീരന്‍പോലും അവകാശപ്പെട്ടിട്ടില്ല. വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമാജമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമാജത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ!'' അതിപ്പോള്‍ വീരന്‍ തന്റെ സമുദായത്തിലെ കുടുംബങ്ങള്‍ക്കെതിരായ കുറ്റാരോപണമായും പിന്തിരിപ്പന്‍ വര്‍ഗീയ നിലപാടായും വ്യാഖ്യാനിക്കുന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുള്ള തുറന്ന കത്ത് എന്ന പേരില്‍ വീരേന്ദ്രകുമാര്‍ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങള്‍ക്ക് അയച്ച കുറിപ്പിന്റെ തുടക്കംതന്നെ ഒരു വ്യാജ പ്രസ്താവനയോടെയാണ്. അതില്‍ ദേശാഭിമാനി ലേഖനത്തിലെ ഭാഗം തെറ്റായി ഉദ്ധരിക്കുന്നു. അതിങ്ങനെ: "വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമൂഹമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമൂഹത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്.'' ജൈനസമാജം എന്നുപറഞ്ഞാല്‍ വയനാട്ടില്‍ പുളിയാര്‍മലയിലടക്കം ഒന്‍പതു യൂണിറ്റുള്ളതും വീരന്‍ അംഗമായതുമായ സമുദായ സംഘടനയാണ്. ആ സമാജത്തെക്കുറിച്ച് 'ദേശാഭിമാനി' ലേഖനത്തില്‍ സൂചിപ്പിച്ചത് സാമര്‍ഥ്യപൂര്‍വം വീരന്‍ 'ജൈനസമൂഹം,' 'മതസമൂഹം' എന്നു മാറ്റിയിരിക്കുന്നു. അങ്ങനെ ലേഖനം തെറ്റായി ഉദ്ധരിച്ച്, ദേശാഭിമാനിയില്‍ വര്‍ഗീയത ആരോപിക്കുന്നു. ഇതാണ് ലേഖനത്തിലുടനീളം വീരന്‍ സ്വീകരിച്ച ശൈലി.

പാഞ്ഞിരപാടം............ said...

"ഐജി ടോമിന്‍ തച്ചങ്കരിയുടെ വിദേശയാത്രയും സിപിഐ എം നേതാക്കളുടെ ഗള്‍ഫ് പര്യടനവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം വീരന്‍ നടത്തിയ പ്രസംഗമാണ്. തച്ചങ്കരി പോയതും അത് ചട്ടം ലംഘിച്ചാണോ എന്നതും ആ ഉദ്യോഗസ്ഥനെ ബാധിക്കുന്ന കാര്യം. അതും സിപിഐ എമ്മുമായി ഒരുതരത്തിലുമുള്ള ബന്ധമില്ല. ടെലിഫോണില്‍പോലും നേതാക്കളുമായി സമ്പര്‍ക്കമുണ്ടായിട്ടുമില്ല"

മനൊജെ, അപ്പൊ അച്ചുതാനന്തന്‍ ആരായി? തച്ചങ്കരി പോയതെവിടെയൊക്കെയെന്നും ഫോണിലൂടെ ആണൊ "കൈരളി"ബിസിനെസ്സ് എന്നും, പാവം പിണറായിയെ കണ്ടിരുന്നൊ എന്നും ഇപ്പൊ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുവരെ അറിയാവുന്ന ഒരു രഹസ്യം.
വീരന്‍ മുഖേനെ അച്ചുതാനന്തന്റെ ഒരടിയും കൂടി പിണറായിയുടെ ചെവിക്കുറ്റിക്ക് !!

ജനശക്തി said...

കോഴിക്കോട്: വീരേന്ദ്രകുമാര്‍ തുറന്നകത്തെഴുതേണ്ടിയിരുന്നത് സോണിയാ ഗാന്ധിക്കെന്ന് യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് കെ ലോഹ്യ. വീരേന്ദ്രകുമാറും കുടുംബവും സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തിയെന്ന് ആദ്യംപറഞ്ഞത് കോണ്‍ഗ്രസാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് വയനാട് ഉള്‍പ്പെടുന്ന കോഴിക്കോട് കലക്ടറായിരുന്ന മാരപാണ്ഡ്യന്‍ താങ്കളുടെ ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ കലക്ടര്‍ കോണ്‍ഗ്രസ് നേതാവ് ജി കെ മൂപ്പനാരുടെ ബന്ധുവാണെന്നും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നുമല്ലേ പറഞ്ഞതെന്ന് വീരേന്ദ്രകുമാറിനയച്ച തുറന്ന കത്തില്‍ ലോഹ്യ ചോദിച്ചു. ..contd

ജനശക്തി said...

പിന്നീട് മുഖ്യമന്ത്രി ആയിരിക്കേ ഉമ്മന്‍ചാണ്ടി ആണല്ലോ പി ടി തോമസിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ വീരേന്ദ്രകുമാറും കുടുംബവും സര്‍ക്കാര്‍ഭൂമി കൈയേറിയിട്ടുണ്ടെന്ന് പറഞ്ഞത്. അന്ന് താങ്കള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് പ്രകാശ് കാരാട്ടിന് എഴുതിയപോലെ തുറന്നകത്ത് എഴുതിയതായി കണ്ടില്ല. ആദിവാസികളുടെ ഭൂമി കുറുക്കുവഴികളിലൂടെ തട്ടിയെടുക്കുന്നതാണോ ആദിവാസിപ്രേമമെന്ന് വ്യക്തമാക്കണം. സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയുംകുറിച്ചുള്ള വീരേന്ദ്രകുമാറിന്റെ അഭിപ്രായം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ് മാറിയതെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചു. കോഴിക്കോട് പാര്‍ലമെന്റ് സീറ്റ് ലഭിച്ചിരുന്നെങ്കില്‍ താങ്കള്‍ക്ക് ഈ അഭിപ്രായം ഉണ്ടാകുമായിരുന്നോ? കഴിഞ്ഞ മെയ്വരെ കേരളത്തിലെ സിപിഐ എം നേതാക്കള്‍ താങ്കള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നില്ലേ? താങ്കളുടെ പ്രസ്ഥാനം കഴിഞ്ഞ ദിവസം പ്ളാച്ചിമടയില്‍ കാട്ടിയ അതിക്രമം ന്യായീകരിക്കാമോ? ആദിവാസികുടിലുകള്‍ അടിച്ചുതകര്‍ക്കുകയും സമരപ്പന്തല്‍ തീയിടുകയും ചെയ്തത് വിമത ജനതാദള്‍ നേതാക്കളുടെ നേതൃത്വത്തിലായിരുന്നില്ലേ. കോഴിക്കോട് പാര്‍ലമെന്റ് സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ സിപിഐ എമ്മിനെതിരെ തിരിഞ്ഞ വീരേന്ദ്രകുമാറിന് ഉല്‍ബുദ്ധരായ ജനം ഇതെല്ലാം മനസ്സിലാക്കുമെന്ന തിരിച്ചറിവെങ്കിലും ഉണ്ടാവണമെന്ന് ലോഹ്യ കത്തില്‍ പറയുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

വീരന്‌ എന്തുമാകാം. പക്ഷെ നാളേ മൂന്നറിലെ സി.പി.ഐ. സി.പി.എം ഓഫീസ് കം റിസോര്‍ട്ട് പൊളിക്കണം എന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ വീരന്‍ മിണ്ടാതിരിക്കുമോ ? അന്ന് പിണറായി വിജയനും വെളിയം ഭാര്‍ഗ്ഗവനും വീരന്‍ എല്‍.ഡി.എഫില്‍ ഉള്ളപ്പോള്‍ ഇതില്‍ ഒരു ആക്ഷെപവും പറഞ്ഞില്ല മാത്രമല്ല തിരഞ്ഞെറ്റുപ്പ് പ്രചാരണാര്‍ത്ഥം അവിടെ തങ്ങി ഇരുന്നു എന്നാരോപിച്ചാല്‍ വീരന്‍ യു.ഡി.എഫ് നയം തള്ളിപ്പറയുമോ? പക്ഷെ വീരന്‌ മാത്രം എന്തുമാകാം യു.ഡി.എഫിന്റെയും മുഖ്യമന്‍ന്ത്രിയുടെയും പിന്‍തുണ ഉള്ള ഇദ്ദെഹം ഒരു മഹാ സംഭവം തന്നെ

ramachandran said...

കമ്മ്യൂണിസ്റ്റ്കാരുടെ മുഖം വികൃതമയ്തിനാല്‍ എന്തിനാണ് മാധ്യമങ്ങളെ പഴി പറയുന്നെതെന്നും ,മാധ്യമപ്രവര്‍ത്തകര്‍ എല്ലാം സത്യസന്തരും നിക്ഷ്പക്ഷരും, സത്യം പുറത്തുകൊണ്ടു വരാന്‍ ജീവന്‍ പോലും ത്യജിക്കുന്നവരനു എന്നുമാണല്ലോ.. ഇപ്പോഴെത്തെ ഒരു ഇസ്തിരിയിട്ട കേരളിയ സാമാന്യ ബോധം..!
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് വിപ്ലവം കുറഞ്ഞു പോവുകയാണെന്നും , അത് പാടില്ലെന്നും ആയതിനാല്‍ ആണ് ഞങ്ങള്‍ പിണറായി വിജയന്‍റെ അടിവസ്ത്രത്തിന്റെ നിറം പോലും കണ്ടുപിടിക്കുന്നതും അത് മങ്ങിയിരിക്കുന്നു വെന്നും അതെപ്പോള്‍ കടും ചുവപ്പല്ലെന്നും (മൂലധന ശക്തികളുയുള്ള ചങ്ങാത്തം മൂലം) വളരെ കഷ്ടപെട്ടു അന്വവഷനത്മകമായി കണ്ടെത്തുന്നതും വെളിച്ചത് കൊണ്ട് വരുന്നതും.! നെഞ്ചത്തടിച്ചു നിലവിളിക്കുന്നതും ..... !! നല്ലത് തന്നെ.....!
പത്രമുതലാളിയും ,സോസിഅളിസ്റ്റും,ചിന്തകനും ആകാശത്തിനു കിഴെ ഉള്ള മുഴുവന്‍ വിഷയങ്ങലെകുരിച്ചും പുസ്തകം എഴുതാന്‍ കഴിവുള്ള ശിരോമനിയുമായ വീരെന്ദ്രകുമാരെന്ന മഹാന്റെ സമീപകാല നിലപ്ടുകളും കരണം മറിച്ചിലുകളും.സ്വാര്‍ത്ഥതയും മറ്റും കുറിച്ച് നിങ്ങള്‍ എന്തുകൊണ്ട് ഒരു വരി വാര്‍ത്ത‍ പോലും എഴുതുനില്ല.....?? ഇന്ന് കേരളത്തിലെ ഏറ്റവും വൃത്തികെട്ട രാഷ്ട്രിയ കോമാളിയുടെ വേഷം അണിയുന്ന ,ഗാട്ടും കണച്ചരടും രമേന്റെ ദുഘവും, അമ്സോണിന്റെ മങ്ങതോളിയും ,ഹിമാവാതിയുടെ അതും....ഇതും... തുടങ്ങി കിടിലം പുസ്തകങ്ങള്‍ എഴുതി ആയിരകണക്കിന് അവ്ര്‍ഡുകള്‍ വരികൂട്ടിയ......ഈ ഇതിക്കരപക്കിയുടെ യഥാര്‍ത്ഥ മുഖം..... എന്തുകൊണ്ട് നിങ്ങള്‍ വെളിച്ചത് കൊണ്ട് വരുന്നില്ല .ഒരു കോഴിക്കോട് സീറ്റ്‌ കിട്ടത്തതിനാല്‍ നട്ടപ്രന്തിളകി തമിഴന്‍ സ്റ്റൈല്‍ രാഷ്ട്രിയം കളിക്കുന്ന ഈ പക്കാ ബിസിനെസ്സ്കരെനെറെ കപട മുഖം എന്ത് കൊണ്ട് നിങ്ങള്‍ പിചിചീന്തുനില്ല ...? ..... പേടിയുണ്ട് അല്ലെ ...? വിശുദ്ധ പത്രക്കാരെ... നിങ്ങള്ക്ക് നിങ്ങളുടെ യ്ജമാനെന്റെ ലോരികയറിയ മോട്ടതലയെയും, കരിംകുരങ്ങു കഷായം കുടിച്ച മോന്തയെ കുറിച്ചും എഴുതാന്‍.. ഹ കഷ്ടം.... ഇ നിങ്ങള്‍ തന്നെയാണ് ഇന്ന് പിണറായിയെ കുറിച്ചും കമ്മ്യൂണിസ്റ്റ്‌ അപചയത്തെ കുറിച്ചും എഴുതാന്‍ പരമ യോഗ്യര്‍.... !!!!!!!