Wednesday, January 13, 2010

മാപ്പുപറഞ്ഞേ തീരൂ

എച്ച്എംടി ഭൂമിയും കെ എസ് മനോജും പോള്‍ സക്കറിയയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ആലപ്പുഴയിലെ തുമ്പോളിയില്‍നിന്ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് ഹൌസിലേക്കും സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലേക്കുമുള്ള ദൂരം ഏതാണ്ട് 2160 കിലോമീറ്ററാണ്. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ കെ എസ് മനോജിന് സിപിഐ എം തുമ്പോളി ലോക്കല്‍കമ്മിറ്റിയില്‍ തുടരാനാവില്ല. അത് ഒരു തെറ്റുതിരുത്തല്‍ രേഖയുടെയും തടസ്സം കൊണ്ടല്ല. ആലപ്പുഴയില്‍ തോറ്റപ്പോള്‍ മനോജ് ഡല്‍ഹിയില്‍ തുടരാനാണ് താല്‍പ്പര്യപ്പെട്ടത്. എംപി ആകാനും ആയിരിക്കുമ്പോഴും പാര്‍ടി വേണമായിരുന്നു; മുന്‍ എംപിയാകാന്‍ പാര്‍ടി വേണ്ട. യുക്തി ലളിതമാണ്. പിന്നെന്തിന്, ഒരു രാജിയും അത് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കലും ഉണ്ടായി എന്ന അന്വേഷണമാണ് ഈ സംഭവത്തിലെ വാര്‍ത്ത.

അത് ദൈവവിളിയാണോ, കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായി ഒരു ബോംബുപൊട്ടിക്കാനുള്ള മറ്റാരുടെയെങ്കിലും വിളിയാണോ എന്ന് ചര്‍ച്ച ചെയ്യേണ്ടതിനുപകരം മാധ്യമങ്ങള്‍ ആഘോഷിച്ചത്, മനോജിലൂടെ സിപിഐ എമ്മിനുണ്ടായ 'നഷ്ട'വും 'പ്രതിസന്ധി'യുമാണ്. രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി പോള്‍ സക്കറിയ മണ്‍മറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളെ ആകെ ആക്ഷേപിച്ചപ്പോള്‍ പയ്യന്നൂരില്‍ ചില പ്രതികരണങ്ങളുണ്ടായി. അവിടെ എന്തു സംഭവിച്ചു എന്നു പരിശോധിക്കാനല്ല മാധ്യമങ്ങളും പലപല സാംസ്കാരിക നായകരും ശ്രമിച്ചുകണ്ടത്. തല്ലിയോ എന്ന ചോദ്യത്തിന് തള്ളി എന്നേ സക്കറിയപോലും മറുപടി നല്‍കിയുള്ളൂ. മാധ്യമങ്ങള്‍ അതിനെ 'കൈയേറ്റശ്രമ'ത്തില്‍ തുടങ്ങി 'കൈയേറ്റ'ത്തിലൂടെ 'ആക്രമണ'മാക്കി വളര്‍ത്തി. സക്കറിയയെ ന്യായീകരിക്കാന്‍, ഉണ്ണിത്താന്റെ അവിഹിതത്തെ; അനാശാസ്യത്തെ താത്വികവല്‍ക്കരിച്ചു. ആണിനും പെണ്ണിനും ഉഭയസമ്മതപ്രകാരം എവിടെയും അഴിഞ്ഞാടാനുള്ള ലൈസന്‍സുണ്ടാക്കിക്കൊടുക്കാനുള്ള പടപ്പുറപ്പാട് നടന്നു. പിടി ചാക്കോയ്ക്കും കുഞ്ഞാലിക്കുട്ടിക്കും കിട്ടാതിരുന്ന ആനുകൂല്യം ഉണ്ണിത്താന് കിട്ടുന്നു. എന്‍ ഡി തിവാരിക്ക് കിട്ടാതിരുന്ന ചര്‍ച്ചാമൂല്യം സക്കറിയയുടെ തിവാരിയന്‍ പരികല്‍പ്പനകള്‍ക്ക് ലഭിക്കുന്നു. ആശാസ്യവും അനാശാസ്യവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെപ്പോയി എന്ന് മാധ്യമങ്ങളോട് ചോദിച്ചേ തീരൂ. അവര്‍ പ്രക്ഷേപണംചെയ്യുന്നത് ശ്ളീലമല്ല, ഒന്നാംതരം അശ്ളീലമാണ്. ആ അശ്ളീലമാണ് എച്ച്എംടി ഭൂമി ഇടപാട് കേസിന്റെ പരിണാമഗുപ്തി നമുക്കുമുന്നില്‍ തുറന്നിടുന്നത്.

എച്ച്എംടി ഭൂമി ഇടപാട് ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ചര്‍ച്ചചെയ്യപ്പെടാതിരിക്കാനുള്ള മുന്ത്യടവ് സക്കറിയ-കെ എസ് മനോജ് വിവാദങ്ങള്‍ കത്തിപ്പടരുന്നതില്‍ വായിച്ചെടുക്കുന്നതിലും തെറ്റില്ല. പുതിയ കാലത്ത് വിവാദം അക്കേഷ്യപോലെ തഴച്ചുവളരുന്ന ഒന്നാണ്. വെള്ളവും വേണ്ട; വളവും വേണ്ട. സൈബര്‍സിറ്റി പദ്ധതിക്കായി എച്ച്എംടിയുടെ 70 ഏക്കര്‍ അധികഭൂമി ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് കൈമാറിയതിനെ അഴിമതിയെന്നു വിളിച്ച് വിവാദമുണ്ടാക്കിയവര്‍ കേരളത്തിന് നഷ്ടപ്പെടുത്തിയത് ഒരു സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകേണ്ടിയിരുന്ന വിലപ്പെട്ട ഒന്നരവര്‍ഷമാണ്. നിയമത്തിന്റെ പരമോന്നത പരിശോധന കഴിഞ്ഞ് വിധി വന്നുകഴിഞ്ഞു-ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന്. എച്ച്എംടിക്ക് പൂര്‍ണ അവകാശത്തോടെ സര്‍ക്കാര്‍ കൈമാറിയ ഭൂമി അവര്‍ വിറ്റതില്‍ തെറ്റില്ല. വ്യവസായ ആവശ്യത്തിന് നീക്കിവച്ചതാണ് ഭൂമി. ഇത് വ്യവസായ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാന്‍ പറ്റില്ല. പിന്നെ ഹര്‍ജിക്കാര്‍ക്ക് എന്താണ് പരാതിയെന്ന് ബോധ്യപ്പെടുന്നില്ല. വ്യവസായ ആവശ്യത്തിനായിമാത്രം നീക്കിവച്ച ഭൂമിയായതിനാല്‍ വാങ്ങിയത് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണോ അല്ലയോ എന്നതിലൊന്നും കഴമ്പില്ല. ഇടപാടില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുള്ളതായി ബോധ്യപ്പെടുന്നില്ല - സുപ്രീംകോടതി പറഞ്ഞു. ഇതുതന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരുന്നത്.

വിവാദസ്രഷ്ടാക്കള്‍ എന്തു നേടി?

വികസനം മുടക്കാന്‍ വിവാദവും വ്യവഹാരവും പതിവാക്കിയവരെ തുറന്നുകാട്ടുന്ന അനുഭവമാണിത്. കാപട്യം പരിധിവിടുന്ന മുഖമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്. സുപ്രീം കോടതി വിധിയെ 'മാതൃഭൂമി' അകത്തെ പേജില്‍ ഒറ്റക്കോളത്തില്‍ അപ്രധാനപ്പെടുത്തി. മനോരമയ്ക്ക് അത് വെറുമൊരു 'വാണിജ്യ വാര്‍ത്ത'യായിരുന്നു. എന്നാല്‍, വിവാദം കൊഴുപ്പിക്കാന്‍ ഇവര്‍ എത്ര പേജുകള്‍, എത്ര വാര്‍ത്തകള്‍, എത്ര വിശകലനങ്ങള്‍, എത്ര ലേഖനങ്ങള്‍ നിരത്തി എന്ന് ഓര്‍ത്തുനോക്കുക.
2006ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായ വികസനം മുഖ്യ അജന്‍ഡയായിത്തന്നെ ഏറ്റെടുത്തു. മുന്‍ സര്‍ക്കാര്‍ 'ജിം' അടക്കമുള്ള ഗുണമില്ലാസര്‍ക്കസുകളാണ് നടത്തിയതെങ്കില്‍ ഒരു സര്‍ക്കാരിന് എന്തുചെയ്യാനാകുമെന്ന് എളമരം കരീം പ്രവൃത്തിയിലുടെ തെളിയിച്ചു. നിക്ഷേപകരെ ക്ഷണിച്ച് കൊണ്ടുവന്നു. പൊതുമേഖലയില്‍ അത്ഭുതങ്ങള്‍ സംഭവിപ്പിച്ചു.
അഴിമതി, ഭൂമികച്ചവടം, ലാന്‍ഡ് മാഫിയ എന്നിങ്ങനെയുള്ള വാക്കുകളുടെ കുത്തൊഴുക്കുമായി പത്രങ്ങളിറങ്ങി-ചാനലുകളില്‍ ചര്‍ച്ചകളുടെ മേളമായി. കേരളത്തില്‍ നിക്ഷേപിക്കാന്‍ വരുന്ന ഏതൊരാളെയും ഇരുത്തി ചിന്തിപ്പിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്ന വിവാദങ്ങളാണ് 'ഏഷ്യാനെറ്റ്' പോലുള്ള ചാനലുകള്‍ കൂടുതുറന്ന് പുറത്തുവിട്ടത്.
കുടിയൊഴിപ്പിക്കാതെ നെല്‍പ്പാടം നികത്താതെ ഒരുപാട് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന ഒരു പദ്ധതി ഒന്നരവര്‍ഷം നശിപ്പിച്ചതിന് ആര് ഉത്തരം പറയും? സുപ്രീം കോടതി വിധി വന്നതിന്റെ വാര്‍ത്ത മുക്കിയാല്‍ തീരുന്നതാണോ ഈ പ്രശ്നം? ഇന്നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് വിവാദം ഭക്ഷിച്ചാല്‍ വയറുനിറയുമോ? ഇടതുപക്ഷത്തെ ആക്രമിക്കാന്‍ നാടിനെ മുടിക്കുന്ന സമ്പ്രദായം നല്ലതിനോ? ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തെ വിവാദങ്ങള്‍ സാമ്പിളായെടുത്ത് അതിന്റെ പരിണാമം സത്യസന്ധമായി പ്രസിദ്ധീകരിക്കാന്‍ ഈ മാധ്യമങ്ങള്‍ തയ്യാറുണ്ടോ? പറഞ്ഞ നുണകള്‍; അര്‍ധ സത്യങ്ങള്‍; ഭാവന-ഇവയെല്ലാം ഒടുവില്‍ എവിടെയെത്തി എന്ന് ജനങ്ങളും അറിയട്ടെ. ചുരുങ്ങിയപക്ഷം സൈബര്‍സിറ്റിയെ തകര്‍ക്കാന്‍ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരിലെങ്കിലും കേരളത്തിലെ ജനങ്ങളോട് ഈ വിവാദവ്യവസായികള്‍ മാപ്പു പറയേണ്ടതല്ലേ? അല്ലെങ്കില്‍ ജനങ്ങള്‍ അത് പറയിക്കേണ്ടതല്ലേ?

8 comments:

manoj pm said...

എച്ച്എംടി ഭൂമിയും കെ എസ് മനോജും പോള്‍ സക്കറിയയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ആലപ്പുഴയിലെ തുമ്പോളിയില്‍നിന്ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് ഹൌസിലേക്കും സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലേക്കുമുള്ള ദൂരം ഏതാണ്ട് 2160 കിലോമീറ്ററാണ്. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ കെ എസ് മനോജിന് സിപിഐ എം തുമ്പോളി ലോക്കല്‍കമ്മിറ്റിയില്‍ തുടരാനാവില്ല. അത് ഒരു തെറ്റുതിരുത്തല്‍ രേഖയുടെയും തടസ്സം കൊണ്ടല്ല. ആലപ്പുഴയില്‍ തോറ്റപ്പോള്‍ മനോജ് ഡല്‍ഹിയില്‍ തുടരാനാണ് താല്‍പ്പര്യപ്പെട്ടത്. എംപി ആകാനും ആയിരിക്കുമ്പോഴും പാര്‍ടി വേണമായിരുന്നു; മുന്‍ എംപിയാകാന്‍ പാര്‍ടി വേണ്ട. യുക്തി ലളിതമാണ്. പിന്നെന്തിന്, ഒരു രാജിയും അത് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കലും ഉണ്ടായി എന്ന അന്വേഷണമാണ് ഈ സംഭവത്തിലെ വാര്‍ത്ത.

അത് ദൈവവിളിയാണോ, കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായി ഒരു ബോംബുപൊട്ടിക്കാനുള്ള മറ്റാരുടെയെങ്കിലും വിളിയാണോ എന്ന് ചര്‍ച്ച ചെയ്യേണ്ടതിനുപകരം മാധ്യമങ്ങള്‍ ആഘോഷിച്ചത്, മനോജിലൂടെ സിപിഐ എമ്മിനുണ്ടായ 'നഷ്ട'വും 'പ്രതിസന്ധി'യുമാണ്. രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി പോള്‍ സക്കറിയ മണ്‍മറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളെ ആകെ ആക്ഷേപിച്ചപ്പോള്‍ പയ്യന്നൂരില്‍ ചില പ്രതികരണങ്ങളുണ്ടായി. അവിടെ എന്തു സംഭവിച്ചു എന്നു പരിശോധിക്കാനല്ല മാധ്യമങ്ങളും പലപല സാംസ്കാരിക നായകരും ശ്രമിച്ചുകണ്ടത്. തല്ലിയോ എന്ന ചോദ്യത്തിന് തള്ളി എന്നേ സക്കറിയപോലും മറുപടി നല്‍കിയുള്ളൂ. മാധ്യമങ്ങള്‍ അതിനെ 'കൈയേറ്റശ്രമ'ത്തില്‍ തുടങ്ങി 'കൈയേറ്റ'ത്തിലൂടെ 'ആക്രമണ'മാക്കി വളര്‍ത്തി.

തറവാടി said...

മനോജ്,

>>തല്ലിയോ എന്ന ചോദ്യത്തിന് തള്ളി എന്നേ സക്കറിയപോലും മറുപടി നല്‍കിയുള്ളൂ. മാധ്യമങ്ങള്‍ അതിനെ 'കൈയേറ്റശ്രമ'ത്തില്‍ തുടങ്ങി 'കൈയേറ്റ'ത്തിലൂടെ 'ആക്രമണ'മാക്കി വളര്‍ത്തി.<<

'കൈയ്യേറ്റം' അല്ലെങ്കില്‍ അക്രമം എന്നൊക്കെ പറയണ(അവകാശപ്പെടണ)മെങ്കില്‍ ചുരുങ്ങിയത് ഒരു ബൊംബേറോ,

കത്തികൊണ്ടുള്ള പള്ളം കീറലോ അതുമല്ലെങ്കില്‍ നിലത്തിട്ട് ചവിട്ടലോ ഇതൊന്നുമല്ലെങ്കില്‍ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നൊഴുകലോ എന്താണ് മിനിമം വേണ്ടതൊന്ന് പറഞ്ഞുതരാമോ?

കെ said...

ആളിന്റെ ഫോട്ടോയില്‍ ഈര്‍ക്കില്‍ കൊണ്ട് തോണ്ടിയാലും മതി തറവാടീ........

മൂര്‍ത്തി said...

ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തെ വിവാദങ്ങള്‍ സാമ്പിളായെടുത്ത് അതിന്റെ പരിണാമം സത്യസന്ധമായി പ്രസിദ്ധീകരിക്കാന്‍ ഈ മാധ്യമങ്ങള്‍ തയ്യാറുണ്ടോ? പറഞ്ഞ നുണകള്‍; അര്‍ധ സത്യങ്ങള്‍; ഭാവന-ഇവയെല്ലാം ഒടുവില്‍ എവിടെയെത്തി എന്ന് ജനങ്ങളും അറിയട്ടെ. ചുരുങ്ങിയപക്ഷം സൈബര്‍സിറ്റിയെ തകര്‍ക്കാന്‍ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരിലെങ്കിലും കേരളത്തിലെ ജനങ്ങളോട് ഈ വിവാദവ്യവസായികള്‍ മാപ്പു പറയേണ്ടതല്ലേ? അല്ലെങ്കില്‍ ജനങ്ങള്‍ അത് പറയിക്കേണ്ടതല്ലേ?

പ്രസക്തമായ ചോദ്യം.

ജിവി/JiVi said...

ഇതിനെല്ലാമിടയിലും ആന്ധ്രയിലും തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും ഗുജറാത്തിലും നടക്കുന്ന ‘വികസന’ത്തെ പുകഴ്ത്തുകയും. ‘തടസ്സ‘ങ്ങളില്ലാത്ത അവിടത്തെ രാഷ്ട്രീയവ്യവസ്ഥയെ സ്വപ്നം കാണാന്‍ മലയാളിയെ പഠിപ്പിച്ചു.

എന്നിട്ട് ഇപ്പോഴോ

ആന്ധ്രയെപ്പറ്റി ഒരക്ഷരം പറയരുത്.

ഇ.എ.സജിം തട്ടത്തുമല said...

"അത് ദൈവവിളിയാണോ, കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായി ഒരു ബോംബുപൊട്ടിക്കാനുള്ള മറ്റാരുടെയെങ്കിലും വിളിയാണോ എന്ന് ചര്‍ച്ച ചെയ്യേണ്ടതിനുപകരം മാധ്യമങ്ങള്‍ ആഘോഷിച്ചത്, മനോജിലൂടെ സിപിഐ എമ്മിനുണ്ടായ 'നഷ്ട'വും 'പ്രതിസന്ധി'യുമാണ്."

Nasiyansan said...

പാര്‍ട്ടിയിലേക്കു മതവിശ്വാസികള്‍, പ്രത്യേകിച്ചു ന്യൂനപക്ഷ സമുദായാംഗങ്ങള്‍, കൂട്ടത്തോടെ കടന്നുവരികയാണെന്നും 'ഒരഭിവന്ദ്യനും' ആശീര്‍വദിച്ചനുഗ്രഹിച്ചിട്ടല്ല അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നതെന്നും ആരു വിളിച്ചാലും അവര്‍ മടങ്ങിപ്പോകില്ല എന്നും കുറച്ചുനാള്‍ മുമ്പു പാര്‍ട്ടി സെക്രട്ടറി തന്നെ ധാര്‍ഷ്ട്യത്തോടെ പ്രസംഗിച്ചതു എല്ലാവരും കേട്ടതാണ് . 'ആരും' വിളിച്ചാല്‍ മടങ്ങിപ്പോകില്ല, പക്ഷേ മനസാക്ഷി വിളിച്ചാല്‍ മടങ്ങിപ്പോവുക തന്നെ ചെയ്യും എന്നാണല്ലൊ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ആ വിളി തടഞ്ഞുനിര്‍ത്താന്‍ ഒരു പാര്‍ട്ടി സെക്രട്ടറിക്കും കഴിയില്ല.

Indian-Spartucus said...

പക്ഷെ ദൈവവിളികള്‍ അധികാര സ്ഥാനങ്ങള്‍ കിട്ടാതാകുമ്പോള്‍ മാത്രം...എന്റെ ദൈവമേ....