Showing posts with label onchiyam. t p. Show all posts
Showing posts with label onchiyam. t p. Show all posts

Wednesday, April 17, 2013

ആര്‍എംപി എന്ന ട്രോജന്‍കുതിര




അറുപതോളം വെട്ടുകള്‍ വി പി വാസുവിന്റെ ശരീരത്തിലുണ്ടായിരുന്നു. നാലുപതിറ്റാണ്ടുമുമ്പ് ഒഞ്ചിയം പ്രദേശത്ത് നടന്ന കുടികിടപ്പുസമരം അടിച്ചമര്‍ത്താന്‍ മുസ്ലിം ലീഗുകാരാണ് വാസുവിനെ വെട്ടിക്കൊന്നത്. ആ രക്തസാക്ഷി വാസുവിന്റെ സ്മാരകമായ സിപിഐ എം വൈക്കിലിശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് വിഷുദിനത്തില്‍ ആര്‍എംപി സംഘം അടിച്ചുതകര്‍ത്തു. രക്തസാക്ഷിത്വത്തോട് "യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ക്കു"ള്ള ആദരവിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം എഴുപത്തൊന്‍പത് വീടുകളാണ് ആര്‍എംപിക്കാര്‍ ഈ മേഖലയില്‍ തകര്‍ത്തത്. എല്ലാം സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും. 12 സിപിഐ എം ഓഫീസുകള്‍ തകര്‍ത്തു. അവയോടനുബന്ധിച്ച വായനശാലകളെയും ഗ്രന്ഥാലയങ്ങളെയും വെറുതെവിട്ടില്ല. കണക്കുകള്‍ പിന്നെയും നീളുന്നു- 22 കച്ചവട സ്ഥാപനങ്ങള്‍, 24 വാഹനങ്ങള്‍, നൂറോളം സ്തൂപങ്ങള്‍ ഇങ്ങനെ. നൂറോളം എന്ന കണക്ക് കൃത്യമല്ല- ഒരു സ്തൂപംതന്നെ പലവട്ടം ആക്രമിക്കപ്പെടുന്നു. നന്നാക്കിയ ഉടനെ രണ്ടാം തകര്‍ക്കല്‍. ഇതെല്ലാം നടന്നത് നാലു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കൊച്ചു പ്രദേശത്താണെന്നോര്‍ക്കണം. അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളില്‍ ഇത്രയേറെ ആക്രമണം നടത്താന്‍ ആര്‍എംപിക്ക് കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യംതന്നെയാണ്.

ഇത് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതിഭാസമല്ല. സിപിഐ എം ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍ 2010ല്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ പരക്കെ പ്രചരിപ്പിച്ചിരുന്നു. ""ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന സിപിഐ എം പ്രാദേശിക നേതാവിന്റെ പ്രസംഗം പുറത്തുവന്നു"" എന്നാണ് അതിന് ആര്‍എംപിയും മാധ്യമങ്ങളും നല്‍കിയ വിശേഷണം. ""ഒഞ്ചിയത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പ്രസംഗം"" എന്നും അവര്‍ വിശദീകരിച്ചു. ആ ബോംബാക്രമണം നടത്തിയത് ചന്ദ്രശേഖരന്റെതന്നെ നേതൃത്വത്തിലായിരുന്നു. അതിലുള്ള പ്രതിഷേധ യോഗത്തിലാണ് ഗോപാലകൃഷ്ണന്‍ വികാരപരമായി പ്രസംഗിച്ചത്. ആ പ്രസംഗം "വധഗൂഢാലോചനയായി" അതിശയോക്തിപരമായി അവതരിപ്പിക്കുമ്പോള്‍ വ്യക്തമാകുന്നത്, ആര്‍എംപിയുടെ ആക്രമണ രാഷ്ട്രീയം ഒഞ്ചിയംപ്രദേശത്തെ നേരത്തെതന്നെ അസ്വസ്ഥമാക്കിയിരുന്നു എന്നാണ്. ഒഞ്ചിയം ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറി ടി കെ മോഹനനെ ബോംബെറിഞ്ഞ് വെട്ടി പരിക്കേല്‍പ്പിച്ചത് 2009 മേയിലാണ്. 2010 ല്‍ ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിനുനേരെ ബോംബാക്രമണം നടത്തി. ഇങ്ങനെ നിരവധി ആക്രമണങ്ങള്‍. അവയ്ക്ക് സ്വാഭാവികമായ ചില പ്രതികരണങ്ങളും പ്രതിഷേധങ്ങളുമുണ്ടായി.

കമ്യൂണിസ്റ്റ് പൈതൃകവും ഇടതുപക്ഷത്തിന്റെ നൈര്‍മല്യവും ആദര്‍ശത്തിന്റെ അട്ടിപ്പേറും അവകാശപ്പെടുന്ന ആര്‍എംപി ചെ ഗുവേരയെ പിടിച്ചാണ് ആണയിടാറുള്ളത്. "കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല" എന്നാണവരുടെ അഭിനവ ആസ്ഥാന മുദ്രാവാക്യം. ഒഞ്ചിയം എന്ന പേരുതന്നെ കമ്യൂണിസ്റ്റുകാരുടെ ത്യാഗോജ്വലമായ പോരാട്ടത്തിന്റെ പര്യായമാണ്. ആ പേരാണ്, പൊട്ടക്കിണര്‍ വിപ്ലവകാരികളുടെ വലിയ മൂലധനം. അവര്‍ ചെയ്യുന്നതോ? ഒഞ്ചിയത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ചരിത്രബോധമുള്ളവരുടെ മനസ്സില്‍ വരുന്ന ആദ്യപേര് മണ്ടോടി കണ്ണന്റേതാണ്. ഒഞ്ചിയത്തിന്റെ എക്കാലത്തെയും വിപ്ലവനായകന്‍. ശ്വാസം നിലയ്ക്കുന്നതിന് തൊട്ടുമുമ്പ് ലോക്കപ്പ് മുറിയില്‍ ചോരയില്‍ കൈമുക്കി അരിവാള്‍ ചുറ്റിക വരച്ചുവച്ച ധീരന്‍. ആ മണ്ടോടി കണ്ണന്റെ ഓര്‍ക്കാട്ടേരിയിലെ സ്മാരകം ആറുതവണയാണ് പരിശുദ്ധ ആര്‍എംപി സംഘം ആക്രമിച്ചത്. ഒഞ്ചിയം രക്തസാക്ഷി സ്മാരകവും കേളു ഏട്ടന്റെയും ഇ എം എസിന്റെയും പി കൃഷ്ണപിള്ളയുടെയും എ കെ ജിയുടെയും പേരിലുള്ള മന്ദിരങ്ങളും സ്മാരകങ്ങളും തല്ലിത്തകര്‍ക്കാനും തീയിടാനും എറിഞ്ഞുപൊളിക്കാനും മടികാണിക്കാത്ത രാഷ്ട്രീയത്തെയാണ് യഥാര്‍ഥ മാര്‍ക്സിസമെന്ന് ആര്‍എംപി വിളിക്കുന്നത്. എളങ്ങോളിയിലെ കേളുവേട്ടന്‍ സ്മാരകം ആറുതവണയാണ് ആക്രമിച്ചത്. ജനലുകളും വാതിലുകളും തകര്‍ക്കുകമാത്രമല്ല, കരി ഓയില്‍ അഭിഷേകവും നടത്തി. മുയിപ്രയിലെ എ കെ ജി മന്ദിരം നാലുതവണ ആക്രമിച്ചു, കാര്‍ത്തികപ്പള്ളിയില്‍ ബ്രാഞ്ച് ഓഫീസായ ഇ എം എസ് സ്മാരകം പിടിച്ചെടുക്കാന്‍ ആക്രമണം നടത്തി. ഒഞ്ചിയത്തിന്റെ വികസനശില്‍പ്പി എന്നറിയപ്പെടുന്ന എം ആര്‍ നാരായണക്കുറുപ്പിന്റെ സ്മാരകം പലവട്ടം ആക്രമിച്ചു.

കോഴിക്കോടു ജില്ലയില്‍തന്നെയാണ് മാറാട്. അവിടെ കൂട്ടക്കൊലയ്ക്കു പിന്നാലെ ജനങ്ങളെ ആട്ടിയോടിച്ചു. കിടപ്പാടങ്ങള്‍ തകര്‍ത്തു. എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കേണ്ടിവന്നു. ചന്ദ്രശേഖരന്‍ വധത്തിനുശേഷം സമാനസ്ഥിതിയാണ് ഒഞ്ചിയം മേഖലയില്‍ വന്നത്. കിടപ്പാടം നഷ്ടപ്പെട്ടവരും ജീവിതം വഴിമുട്ടിയവരും അനേകം. അവരുടെ മുറിവില്‍ ഉപ്പിടാനേ സര്‍ക്കാര്‍ എത്തിയുള്ളൂ. ഓര്‍ക്കാട്ടേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ പി കെ ബാലന്റെ വീട് പരിപൂര്‍ണമായാണ് നശിപ്പിച്ചു കളഞ്ഞത്. തിരിച്ചറിയല്‍ കാര്‍ഡുപോലും ചാമ്പലാക്കി. അന്ന്, സഹായഹസ്തവുമായി പാര്‍ടി എത്തിയില്ലെങ്കില്‍ തെരുവിലേക്കിറങ്ങുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ എന്നാണ്, പുതുക്കിപ്പണിത വീടിന്റെ ഉമ്മറത്തിരുന്ന് ബാലന്‍ പറയുന്നത്.

ഒഞ്ചിയം രക്തസാക്ഷി സി കെ ചാത്തുവിന്റെ സഹോദരിയാണ് സി കെ കല്യാണി. ഇ എം എസ് ഭവന പദ്ധതിയനുസരിച്ചും പാര്‍ടിയുടെ സഹായത്തോടെയും അവര്‍ പണിത കൊച്ചുവീട് പാടേ തകര്‍ക്കാന്‍ "യഥാര്‍ഥ ഇടതുപക്ഷത്തിന്റെ" കിങ്കരന്മാര്‍ക്ക് മനഃസാക്ഷിക്കുത്തുണ്ടായില്ല. ക്ലോസറ്റ് തകര്‍ക്കാന്‍ കഴിയാതായപ്പോള്‍ അതില്‍ കല്ല് കുത്തിക്കയറ്റി ഉപയോഗശൂന്യമാക്കിയാണ് സംഘം സ്ഥലംവിട്ടത്. ഇപ്പോള്‍ കല്യാണി അവശയാണ്. എങ്കിലും പുതുക്കിയ വീട്ടിലിരുന്ന്, ആക്രമണത്തിന്റെ ഭീകരതയോര്‍ത്ത് അവര്‍ കണ്ണീരണിയുന്നില്ല.

ഈ ആക്രമണങ്ങള്‍ ആര്‍എംപി ഒറ്റയ്ക്കാണ് നടത്തിയതെന്ന് കരുതിപ്പോയാല്‍ പരമാബദ്ധമാകും. ആര്‍എംപി ചെറിയൊരാള്‍ക്കൂട്ടംമാത്രം. അതിന് മാര്‍ക്സിസ്റ്റ് വിരുദ്ധശക്തികളുടെയാകെ പിന്തുണയുണ്ട്. സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍നിന്നുള്ള സര്‍വവ്യാപിയായ സഹായമുണ്ട്. ആര്‍എംപി വളരേണ്ടത് യുഡിഎഫിന്റെ; വടകര ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഓര്‍ക്കാപ്പുറത്ത് വിജയം നേടി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യമാണ്. ഇടതുപക്ഷ വോട്ടുകള്‍ ചിതറിച്ചുകളയാന്‍ ഒരു കോടാലിക്കൈ അവര്‍ക്കുവേണം. ലോക്സഭയിലേക്ക് ആര്‍എംപിക്കുവേണ്ടി മത്സരിച്ച് 21833 വോട്ടാണ് ചന്ദ്രശേഖരന്‍ നേടിയത്. വടകര മണ്ഡലത്തിലാകെയുള്ള ആര്‍എംപി സ്വാധീനം അത്രമാത്രമാണെന്നിരിക്കെ, ആ "പാര്‍ടി"യുടെ ദൗത്യം വളരെ വ്യക്തം- ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഒഞ്ചിയത്തെ പരുവപ്പെടുത്തുക എന്നത്. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഒഞ്ചിയത്തെ സീറ്റുനിര്‍ണയചര്‍ച്ച രമേശ് ചെന്നിത്തലയുമായി നടത്തിയതും യുഡിഎഫ് വോട്ടുകള്‍ ആര്‍എംപിക്കായി മറിഞ്ഞതും ഏറാമലയില്‍ ജനതാദളിനോട് കലഹിച്ച് സിപിഐ എം വിട്ടവര്‍തന്നെ പിന്നീട് ജനതാദളുമായി ചേര്‍ന്ന് സിപിഐ എമ്മിനെതിരെ തിരിഞ്ഞതും തുടര്‍ചലനങ്ങള്‍.

തകര്‍ക്കപ്പെട്ട ഓഫീസുകളുടെയും സ്തൂപങ്ങളുടെയും എണ്ണത്തില്‍തന്നെ വായിച്ചെടുക്കാം മേഖലയിലെ സിപിഐ എമ്മിന്റെ ശക്തി. അത് തകര്‍ക്കാനുള്ള മോഹം വലതുപക്ഷത്തിന്റെ വന്യമായ സ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. ഇന്നോളം കടന്നുകയറാന്‍ പറ്റാതിരുന്ന ചുവന്ന മണ്ണിലേക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധരെ കൊണ്ടിറക്കാനുള്ള ട്രോജന്‍ കുതിരയായി ആര്‍എംപി മാറുകയായിരുന്നു. വര്‍ഗീയവാദികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലുമ്പന്‍ ശക്തികള്‍ക്കും ഇന്ന് ആര്‍എംപിയുടെ കൊടി പിടിക്കാന്‍ കഴിയുന്നു. അവര്‍ സംഘടിതരായി സിപിഐ എമ്മിനുനേരെ തിരിയുമ്പോള്‍ അതിന് പൊലീസിന്റെ അകമ്പടിയുണ്ടാകുന്നു. സിപിഐ എം നേതാക്കളെയോ പ്രവര്‍ത്തകരെയോ ആക്രമിച്ചാല്‍ കേസില്ല- അഥവാ ഉണ്ടെങ്കില്‍ ഏറ്റവും ദുര്‍ബലമായ വകുപ്പുകളാകും. അക്രമി സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യത്തിലിറങ്ങും. ആര്‍എംപിക്കാരന്‍ അവരുടെതന്നെ സ്തൂപം തകര്‍ത്താല്‍, അവര്‍ ചുണ്ടിക്കാട്ടുന്ന സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളിലേക്ക് പൊലീസ് പാഞ്ഞുചെല്ലും. അറസ്റ്റും ജാമ്യമില്ലാ വകുപ്പുകളും ജയിലിലടയ്ക്കലും പിന്നാലെ. ഒഞ്ചിയത്തുനിന്ന് വരുന്ന വാര്‍ത്തകള്‍ ആര്‍എംപിയുടെ മൂശയില്‍ അടിച്ചുപരത്തപ്പെടുന്നതാണ്. വാഗ്ഭടാനന്ദന്റെയും മൊയാരത്ത് ശങ്കരന്റെയും കര്‍മഭൂമിയായിരുന്ന, മണ്ടോടി കണ്ണനടക്കമുളള ഒരുഡസന്‍ രക്തസാക്ഷികളുടെ ചോരവീണു ചുവന്ന ഒഞ്ചിയത്തെ ഇന്ന് എന്‍ വേണുവിന്റെയും കെ കെ രമയുടെയും നാടായി മാധ്യമങ്ങളില്‍ ചുരുക്കിക്കളഞ്ഞിരിക്കുന്നു.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം നിമിത്തമാക്കി ആര്‍എംപിക്ക് ഉയിരും ഊര്‍ജവും നല്‍കാന്‍ പാഞ്ഞടുത്തവരുടെ നിര ശ്രദ്ധിച്ചാല്‍ ഒഞ്ചിയം എങ്ങനെ മാര്‍ക്സിസ്റ്റ് വിരുദ്ധ മാരകായുധ നിര്‍മാണത്തിന്റെ പരീക്ഷണശാലയായി എന്ന് മനസിലാക്കാം. ചന്ദ്രശേഖരനെ കൊന്നവരെ പിടിക്കുകയോ ശിക്ഷിക്കുകയോ ആയിരുന്നില്ല ആ പരീക്ഷകരുടെ ലക്ഷ്യം. ഒഞ്ചിയത്തിന്റെ മണ്ണില്‍നിന്നും വഴിയേ കേരളത്തില്‍നിന്നാകെയും ചെങ്കൊടി പറിച്ചെറിയുക എന്ന പടുകൂറ്റന്‍ അജന്‍ഡയാണവരെ നയിച്ചത്. അതിന്റെ ഭാഗമായി നടന്ന വെറുപ്പിന്റെ പ്രചാരണം സമൂഹത്തിന് ആഴത്തിലുള്ള മുറിവുകളാണേല്‍പ്പിച്ചത്.

(അവസാനിക്കുന്നില്ല)

ഒഞ്ചിയത്ത് സംഭവിക്കുന്നത്



ഒഞ്ചിയത്തിനടുത്ത് വള്ളിക്കാട്ട് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിടത്ത് നിര്‍മിച്ച സ്തൂപം തകര്‍ത്തത് സിപിഐ എം നേതാക്കളുടെ അറിവോടെയാണെന്ന് ആദ്യം പരസ്യമായി പറഞ്ഞത് ചന്ദ്രശേഖരന്റെ വിധവ കെ കെ രമയാണ്. രാത്രിയുടെ മറവില്‍ സ്തൂപം തകര്‍ക്കപ്പെട്ട വിവരം ആദ്യം പൊലീസിനെ അറിയിക്കുന്നത് ആര്‍എംപി സെക്രട്ടറി വേണുവാണ്. സ്തൂപം തകര്‍ത്തത് സിപിഐ എം പ്രവര്‍ത്തകരാണെന്ന് പൊലീസിന് മൊഴിനല്‍കിയത് ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രധാന സാക്ഷിയാക്കിയ ആര്‍എംപി പ്രവര്‍ത്തകന്‍ മനേഷാണ്. പൊലീസാകട്ടെ, വിഷുദിവസം അര്‍ധരാത്രി വള്ളിക്കാട് സ്വദേശികളായ സന്ദീപ്, അശ്വിന്‍ എന്നിവരുടെ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വസ്ത്രംപോലും മാറ്റാന്‍ അനുവദിക്കാതെ പിടിച്ചുകൊണ്ടുപോയി. പിറ്റേന്ന് ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ""ടി പി സ്മാരക സ്തൂപം തകര്‍ത്തു; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍"" എന്നായിരുന്നു. ആര്‍എംപി നേതാക്കളുടെ വാക്കുകള്‍ വെള്ളംചേര്‍ക്കാതെ വിഴുങ്ങിയ പൊലീസ്, സിപിഐ എമ്മിനെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ രണ്ടുപേരെ പിടിച്ച് കസ്റ്റഡിയില്‍ വയ്ക്കുക എന്ന ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. അത് മുന്‍നിര്‍ത്തി രമയും വേണുവും പ്രതിഷേധ പ്രകടനം നയിച്ചു. സിപിഐ എം ഓഫീസുകള്‍ക്കുനേരെ ആക്രമണം; സംഘര്‍ഷം. ഒടുവില്‍ പൊലീസ് നേരത്തെ പിടിച്ച രണ്ടുപേരെ വിട്ടയക്കുന്നു. ആര്‍എംപിക്കാര്‍ അഴിഞ്ഞാടിയതും മാധ്യമങ്ങളിലൂടെ ഉറഞ്ഞുതുള്ളിയതും മിച്ചം.

രണ്ടു ദിവസത്തിനകം സംസ്ഥാന പാതയില്‍ പുതിയ സ്തൂപം ഉയരുന്നു. പൊലീസ് അതിന് മൂകസാക്ഷിയാകുന്നു. വടകര താലൂക്കിന്റെ ഒരു കൊച്ചുപ്രദേശത്ത് ഒതുങ്ങുന്ന ആര്‍എംപി എന്ന "യഥാര്‍ഥ വിപ്ലവപ്പാര്‍ടി" ആ മേഖലയിലെ പൊലീസിനെ ഭരിക്കുന്നു; ഭരണകൂടത്തിന്റെ എല്ലാ മര്‍ദന സംവിധാനങ്ങളും സ്വേച്ഛാനുസൃതം ചലിപ്പിക്കുന്നു. മാധ്യമ പരിലാളനയില്‍ ആര്‍എംപിയുടെ അതിക്രമങ്ങള്‍ "ഇരയുടെ പ്രതികരണ"ങ്ങളായി മഹത്വവല്‍ക്കരിക്കപ്പെടുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ഒഞ്ചിയത്ത് എന്ത് നടക്കുന്നു എന്നതിന്റെ ഏകദേശചിത്രം ഈ സംഭവത്തിന്റെ സൂക്ഷ്മവായനയില്‍നിന്ന് കിട്ടും. "തവളകള്‍" എന്നാണ് ആര്‍എംപിയെ സൈബര്‍ സ്പെയ്സില്‍ വിളിക്കുന്നത്. തങ്ങള്‍ ജീവിക്കുന്ന കിണര്‍മാത്രമാണ് ലോകം എന്ന് ധരിച്ചുവശായവര്‍. അതിനപ്പുറം ഒരു വലിയ ലോകമുണ്ടെന്നവര്‍ക്കറിയില്ല. കിണറ്റിനകത്തെ ഒച്ചവയ്പ് സ്വന്തം കണ്ഠത്തില്‍നിന്നുയരുന്ന ഇടിനാദമായി സങ്കല്‍പ്പിച്ച് അവര്‍ പുളകിതരാകുന്നു. ആ പുളകംകൊണ്ട് നേട്ടമുണ്ടാകുന്ന ചിലരുണ്ട്. ഒന്നാമത്തെ കൂട്ടര്‍ യുഡിഎഫാണ്. വടകര ലോക്സഭാ മണ്ഡലത്തില്‍ ആര്‍എംപിയുടെ സാഹായംകൊണ്ട് നിലനിന്നു പോകാമെന്ന് ധരിക്കുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖം അവിടെ തെളിഞ്ഞുകാണാം. സിപിഐ എമ്മിനെ വാടകഗുണ്ടകളെക്കൊണ്ട് മര്‍ദിപ്പിക്കുന്നതില്‍ സായുജ്യമടയുന്ന വലതുപക്ഷ രാഷ്ട്രീയ-മാധ്യമക്കൂട്ടുകെട്ടിനെയും കാണാം. രണ്ടാമത്തെ കൂട്ടര്‍ സിപിഐ എമ്മിന്റെ തളര്‍ച്ച കൊതിക്കുന്ന ഒറ്റുകാരും നയവ്യതിയാനക്കാരും ഇത്തിള്‍ക്കണ്ണികളും അടങ്ങുന്ന നിരയാണ്. സ്വയം ഇടതുപക്ഷമെന്ന് വിളിച്ച് അവര്‍ വലതുപക്ഷത്തിന് പാദസേവ ചെയ്യുന്നു. സൂര്യനുതാഴെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ഹേതു സിപിഐ എമ്മാണെന്നും അതിനെ തകര്‍ത്താല്‍ നാട് രക്ഷപ്പെടുമെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഈ രണ്ടുകൂട്ടരുടെയും (വലതുപക്ഷ-മാര്‍ക്സിസ്റ്റ് വിരുദ്ധ ദ്വന്ദ്വത്തിന്റെ) അഴിഞ്ഞാട്ടമാണ് ചെറിയ ഇടവേളയ്ക്കുശേഷം ഒഞ്ചിയം മേഖലയില്‍ വീണ്ടും കാണുന്നത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാംവാര്‍ഷികം വരികയാണ്. ഒഞ്ചിയത്ത് ആര്‍എംപിയുടെ ഗ്രാഫ് ഒരുകൊല്ലംകൊണ്ട് അരയിഞ്ച് ഉയര്‍ന്നിട്ടില്ല- വല്ലാതെ താഴോട്ട് പതിച്ചിട്ടേയുള്ളൂ. ഏപ്രില്‍ ഇരുപത്തഞ്ചുമുതല്‍ മെയ് നാലുവരെ നീളുന്ന ദിനാചരണ പരിപാടി തീരുമാനിച്ചെങ്കിലും ചലനം എവിടെയുമില്ല. പഴയതുപോലെ ആളുകള്‍ ഇറങ്ങുന്നില്ല. മാധ്യമങ്ങള്‍ എഴുതിയാല്‍ പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാം- ഒഞ്ചിയം മേഖലയിലുള്ള സാധാരണക്കാരുടെ മനസ്സ് അപ്പാടെ യാഥാര്‍ഥ്യങ്ങളില്‍നിന്ന് പറിച്ചെടുക്കുക അസാധ്യമാണ്. വ്യാജമായി ഉയര്‍ത്തിവിട്ട വികാരാവേശത്തിന്റെയും വെറുപ്പിന്റെയും പുകമറ മായുമ്പോള്‍ ജനങ്ങള്‍ക്ക് വസ്തുനിഷ്ഠമായി പ്രതികരിക്കേണ്ടിവരും. ഒഞ്ചിയത്തെ മുന്‍നിര്‍ത്തി ലോകത്താകെ സിപിഐ എം വിരുദ്ധ പ്രചാരണം നടത്തിയപ്പോള്‍, ഉപതെരഞ്ഞെടുപ്പില്‍ വടകര മുനിസിപ്പാലിറ്റിയിലെ ചീനംവീട് വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഒരു സൂചനയായിരുന്നു. ആര്‍എംപിയും "ഇടതുപക്ഷ ഏകോപനസമിതി" എന്ന പേരില്‍ ആര്‍എംപിയെ ഹൈജാക്ക് ചെയ്ത ഒരുകൂട്ടവും വലതുപക്ഷ-മാധ്യമ സഹായത്തോടെ നടത്തിയ ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ചതിന്റെ ചെറിയ അംശംപോലും ഫലപ്രാപ്തി ഉണ്ടാകാത്തത് അവരെ അസ്വാസ്ഥ്യത്തിലേക്ക് നയിക്കുമെന്നത് സ്വാഭാവികം. ആ അസ്വാസ്ഥ്യമാണ് പ്രകടമായിത്തന്നെ പരിഹാസ്യമായ നാടകങ്ങളിലേക്ക് അവരെ തള്ളിവിടുന്നത്.

ചന്ദ്രശേഖരന്‍ കേസിന്റെ ഇന്നത്തെ അവസ്ഥ ഇന്നലെവരെ നടത്തിയ മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ്. വിചാരണവേളയില്‍ കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നു. ന്യായാധിപന് പ്രോസിക്യൂഷനെ കുറ്റപ്പെടുത്തേണ്ടിവരുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രി പരസ്യവേദിയില്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധിയും കൊല്ലപ്പെട്ട ദുരനുഭവം ഇന്ത്യയ്ക്കുണ്ട്. അവയേക്കാളൊക്കെ വലുതായി ചന്ദ്രശേഖരന്‍വധം മാധ്യമങ്ങളും വലതുപക്ഷവും കൊണ്ടാടിയത് സിപിഐ എമ്മിനെ ആക്രമിക്കാനുള്ള വടിയായി അതിനെ ദുരുപയോഗിക്കാം എന്ന് കരുതിയാണ്. അത്തരം ആക്രമണം അസാധാരണമാംവിധം അരങ്ങേറുകയുംചെയ്തു. ഒടുവില്‍ കേസിലെ ആരോപണങ്ങളുടെ നെല്ലുംപതിരും തിരിഞ്ഞുവരുമ്പോള്‍, സിപിഐ എമ്മിനെതിരായ പ്രചാരണങ്ങളൊന്നും തെളിയുന്നില്ല. സിപിഐ എമ്മിനെ ആക്രമിക്കാന്‍ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയെത്തന്നെ ആരോപണങ്ങള്‍ക്കിരയാക്കി. ആര്‍എംപിയുടെയും ഇടതുപക്ഷ ഏകോപന സമിതിയുടെയും നേതാക്കള്‍ പിണറായി വിജയനെതിരെ തുപ്പിയ വിഷവാക്കുകള്‍ക്ക് കൈയും കണക്കുമില്ല. ഇടവേളയില്ലാതെ നടന്ന ആ പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ പിണറായി "ഒന്നാം പ്രതി" എന്നുവരെ പറഞ്ഞുവച്ചു. എല്ലാറ്റിനുമൊടുവില്‍ പിണറായി വിജയനെ കൊല്ലാന്‍ ഒഞ്ചിയത്തിന്റെ അടുത്ത പ്രദേശമായ വളയത്തുനിന്ന് ഒരാള്‍ ഇറങ്ങിപ്പുറപ്പെടുകയാണ്. ഒരുകൊല്ലത്തോളം നീണ്ട പിണറായിവിരുദ്ധ പ്രചാരണത്തിന്റെ പരിസമാപ്തി അദ്ദേഹത്തിന്റെ ജീവന്‍ എടുത്തുതന്നെയാവണമെന്ന തീരുമാനത്തില്‍നിന്നുരുത്തിരിഞ്ഞ ഗൂഢാലോചനയും ശ്രമവും. അവിടെയും ആര്‍എംപി ബന്ധം മറനീക്കി പുറത്തുവരുന്നു.

ആര്‍എംപിയുടെ ചില പ്രധാനികളുമായുള്ള കുറ്റവാളിയുടെ കുടുംബബന്ധവും വടകരയിലെ താമസവും അതൊന്നും അന്വേഷിക്കാത്ത പൊലീസിന്റെ പൊട്ടന്‍കളിയും. എല്ലാംകൊണ്ടും ഇനി രക്ഷയില്ല എന്ന സ്ഥിതിയിലെത്തിയ ആര്‍എംപിയുടെ പരാക്രമമാണ് വിഷുദിവസം കണ്ടത്. എല്ലാം മുന്‍കൂട്ടി ഉറപ്പിച്ച നാടകംപോലെയായിരുന്നു. റോഡരികില്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിടത്തെ പൈപ്പ് സ്തൂപത്തിന് രാത്രി ആക്രമണമുണ്ടാകുന്നു; നേരം വെളുത്തപ്പോള്‍ ആര്‍എംപിക്കാര്‍ തെരുവിലിറങ്ങുന്നു. അവര്‍ വിളിച്ച മുദ്രാവാക്യം സിപിഐ എമ്മിനെതിരാണ്. സ്തൂപം തകര്‍ക്കലും സിപിഐ എമ്മുമായി ഏതെങ്കിലും വിധേന ബന്ധപ്പെടുത്താനുള്ള സൂചനകളില്ലാതിരുന്നിട്ടും മുഷ്ടി ചുരുട്ടി താളത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ക്കുനേരെ ആക്രോശം; അതിന് ഏതാനും ദൃശ്യമാധ്യമങ്ങളുടെ ആവേശത്തോടെയുളള ഇടപെടലും. വള്ളിക്കാട്ട് ടി പി ചന്ദ്രശേഖരന്‍ സ്മാരക സ്തൂപം തകര്‍ത്തു: രണ്ട് സിപിഐ എംകാര്‍ കസ്റ്റഡിയില്‍ എന്ന വാര്‍ത്ത കണ്ടാല്‍ മറ്റൊന്നും സംശയിക്കേണ്ടതായില്ല. തകര്‍ക്കപ്പെട്ടത് ആര്‍എംപിയുടെ പരമപ്രധാന സ്തൂപം-തകര്‍ത്തത് മാര്‍ക്സിസ്റ്റുകാര്‍. പിന്നെ കല്ലെറിഞ്ഞാല്‍ മതി. പി കൃഷ്ണപിള്ളയുടെയും കേളു ഏട്ടന്റെയും പേരിലുള്ള ഓഫീസുകള്‍ തകര്‍ക്കാന്‍ "യഥാര്‍ഥ ഇടതുപക്ഷമായ" ആര്‍എംപിക്ക് "അവകാശ"മായി. പൈപ്പില്‍ മണല്‍നിറച്ച സ്തൂപത്തിന്റെ തലയ്ക്ക് പരിക്കേറ്റാല്‍ എന്തൊക്കെ ചെയ്തുകൂട്ടാമെന്ന് ആര്‍എംപിക്ക് അറിയാം. സാധാരണ നിലയില്‍ ഒഞ്ചിയം മേഖലയില്‍ സിപിഐ എം ആക്രമണത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവസരം ലഭിക്കുന്നതല്ല. കഴിഞ്ഞ മെയ് നാലിന് ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടശേഷം സിപിഐ എം പ്രവര്‍ത്തകരും ഓഫീസുകളും ആര്‍എംപിക്കാരാല്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകളല്ലാതെ തിരിച്ചുള്ളത് എവിടെയും വന്നിട്ടില്ല. അത് സിപിഐ എമ്മിന് തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടല്ല. മറിച്ച്, ഒരു പ്രദേശമാകെ സംഘര്‍ഷഭൂമിയാക്കി ജനങ്ങളുടെ ജീവിതം അരക്ഷിതമാക്കുന്നതിനോടുള്ള വിപ്രതിപത്തിമൂലമാണ്. ജനങ്ങളോടും നാടിനോടുമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തംകൊണ്ടാണ്. സംഘടിതമായ ആക്രമണങ്ങളെയും നുണപ്രചാരണങ്ങളെയും സിപിഐ എം സമചിത്തതയോടെ, പ്രകോപനങ്ങള്‍ക്ക് വശംവദമാകാതെയാണ് നേരിടുന്നതെന്ന് ചുരുക്കം. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറയുന്നു: ""സ്തൂപം തകര്‍ത്തു എന്നാരോപിച്ച് വള്ളിക്കാട് രക്തസാക്ഷി സ്മാരക മന്ദിരത്തിനെതിരെ വീണ്ടും ആര്‍എംപി അക്രമം നടത്തി. വെള്ളികുളങ്ങര സിപിഐ എം ബ്രാഞ്ച് ഓഫീസിനെതിരായും അക്രമം നടന്നു. കേളുഏട്ടന്‍ സ്മാരകമായ എളങ്ങോളി ബ്രാഞ്ച് ഓഫീസ് പൂര്‍ണമായും അടിച്ചുതകര്‍ത്തു. ഓര്‍ക്കാട്ടേരിയിലെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം തകര്‍ത്തു. ഒഞ്ചിയത്ത് പി പി ഗോപാലന്‍ പഠനകേന്ദ്രത്തിനു നേരെയും അക്രമമുണ്ടായി. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം ഉദയന്‍ മാസ്റ്ററെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. സമാധാന സംഭാഷണം നടന്നതിന് ശേഷവും ഒഞ്ചിയം അമ്പലപ്പറമ്പ് പുളിയുള്ളതില്‍ രവിയുടെയും ആയാട്ട് സജീവന്റെയും കട തീവച്ച് നശിപ്പിച്ചു.

പൊലീസിന്റെ നിലപാട് അക്രമസംഭവങ്ങളെ തടയുന്നതിന് പകരം ക്രിമിനലുകള്‍ക്ക് ആഴിഞ്ഞാടാന്‍ അവസരമാവുകയാണ്. സ്തൂപം തകര്‍ത്ത സംഭവമുള്‍പ്പെടെ എല്ലാ അക്രമസംഭവങ്ങളും നീതിപൂര്‍വകമായ അന്വേഷണത്തിന് വിധേയമാക്കണം."" ഒഞ്ചിയത്തിന്റെ പല ഭാഗങ്ങളിലും വിഷുത്തലേന്നുവരെ പൊലീസ് കാവലും പട്രോളിങ്ങുമുണ്ടായിരുന്നു. ആ കാവല്‍ പിന്‍വലിച്ചതിന്റെ പിറ്റേന്നാണ് സ്തൂപം തകര്‍ക്കലും തീവയ്പുമുണ്ടായത്. മേഖലയില്‍ ആര്‍ക്കൊക്കെ കാവല്‍വേണം; പൊലീസ് എന്തുചെയ്യണം എന്ന് തീരുമാനിക്കുന്നത് ആര്‍എംപി നേതൃത്വമാണ്. മാര്‍ച്ച് 27ന് വള്ളിക്കാട്ടെ വാസുസ്മാരക മന്ദിരം ആര്‍എംപിക്കാര്‍ തകര്‍ത്തപ്പോള്‍, കുഴപ്പം കുത്തിപ്പൊക്കാന്‍ ആര്‍എംപിക്കാര്‍തന്നെ ചന്ദ്രശേഖരന്‍സ്തൂപം തകര്‍ക്കുമെന്ന ആശങ്ക സിപിഐ എം നേതാക്കള്‍ പൊലീസിനെ അറിയിച്ചതാണ്. അത്തരത്തിലൊരു നീക്കത്തിന്റെ സൂചന നേരത്തെ ഉണ്ടായിരുന്നു. ആ പശ്ചാത്തലത്തില്‍ സ്തൂപത്തിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സ്തൂപം തകര്‍ത്തതിന്റെ തലേന്നാണ് കാവല്‍ പിന്‍വലിച്ചത്. എന്തിനായിരുന്നു അത് എന്നുപറയേണ്ടത് പൊലീസാണ്. പുറത്തറിയുന്നതും കൊണ്ടാടപ്പെടുന്നതുമല്ല യഥാര്‍ഥ ഒഞ്ചിയം. (അവസാനിക്കുന്നില്ല)