Sunday, March 11, 2012

തിരിച്ചടിയാകുന്ന കുതിരക്കച്ചവടം

കൂറുമാറ്റരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനകത്തുതന്നെ പ്രതിഷേധമുയരുന്നത് ശുഭോദര്‍ക്കമാണ്. പണംകൊടുത്തും സ്ഥാനംകൊടുത്തും ആര്‍ജിക്കുന്ന പിന്തുണകൊണ്ട് നടത്തുന്ന ഭരണം ജനാധിപത്യത്തിന്റേതല്ല-പണാധിപത്യത്തിന്റെയും അഴിമതിയുടേതുമാണ്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ആര്‍ സെല്‍വരാജ്, ഒരു പ്രത്യേക നിമിഷത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും പിറ്റേന്ന് യുഡിഎഫ് ആഭിമുഖ്യം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, ആഘാതമേറ്റത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്കും രാഷ്ട്രീയ അന്തസ്സിനുമാണ്. രാജി ഒരു രാഷ്ട്രീയ സൂത്രവുമാണ്. രാജിവയ്ക്കാതെ സെല്‍വരാജിന് യുഡിഎഫിനെ സേവിക്കാനാവില്ല. നിയമസഭയില്‍ തോന്നുമ്പോള്‍ കൂറുമാറാന്‍ പറ്റില്ല. അങ്ങനെചെയ്താല്‍ അയോഗ്യതയാണുണ്ടാവുക. രാജിക്കും കൂറുമാറ്റത്തിനും ആധാരമായി വിശ്വാസയോഗ്യമായ ഒന്നും സെല്‍വരാജ് ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. എന്നാല്‍, പുറത്തുപറയാനാവാത്ത കാരണങ്ങളും ഘടകങ്ങളും രാജിക്കുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സെല്‍വരാജിന്റെയും യുഡിഎഫിന്റെയും വാക്കിലും പ്രവൃത്തിയിലും തെളിയുന്നുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പ് ഫലത്തെ യുഡിഎഫ്, വിശേഷിച്ച് സര്‍ക്കാരിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി ഭീതിയോടെയാണ് കാണുന്നത്. പിറവത്ത് തോറ്റാല്‍ അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത നഷ്ടമാകുമെന്ന് ഒരു മന്ത്രിതന്നെ പ്രസ്താവിച്ചത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയൊരവസ്ഥ ഒഴിവാക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നയാള്‍ മുഖ്യമന്ത്രിതന്നെയാണ്. പിറവത്ത് തോറ്റാലും സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടില്ല എന്ന് ഉറപ്പായിട്ടും അതിനേക്കാള്‍ വലിയൊരുറപ്പ് കുറുക്കുവഴിയിലൂടെ നേടാനുള്ള ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ് കുതിരക്കച്ചവടം-അതിന്റെ ആയുധമാണ് സെല്‍വരാജ്.

പണവും സ്ഥാനമോഹവും ബൂര്‍ഷ്വാ രാഷ്ടീയത്തിന്റെ കൂടപ്പിറപ്പാണ്. അന്യൂനമായ രാഷ്ടീയ സദാചാരം ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നു എന്നതുകൊണ്ടുമാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് നിലനില്‍ക്കുന്നത്. അസംതൃപ്തികളുടെ കൂടാരമായ മുന്നണിയും അഴിമതി അരങ്ങുവാഴുന്ന ഭരണവും. കൂറുമാറ്റം ആരും ആസൂത്രണംചെയ്യേണ്ടതില്ല. ഇറങ്ങിവന്നാല്‍ ഇടതുപക്ഷം സ്വീകരിക്കുമെന്ന വിദൂരസൂചന ലഭിച്ചാല്‍ മതി, ആ നിമിഷത്തില്‍ യുഡിഎഫിനെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന കക്ഷികളുമുണ്ട്, നേതാക്കളുമുണ്ട്. ജനാധിപത്യേതരമാര്‍ഗങ്ങളിലൂടെ അധികാരത്തില്‍ വരാന്‍ അശേഷം താല്‍പ്പര്യമില്ല എന്ന എല്‍ഡിഎഫിന്റെ തിളക്കമാര്‍ന്ന നിലപാടുമാത്രമാണ് ആ അര്‍ഥത്തില്‍ ഇന്ന് യുഡിഎഫ് ഭരണത്തെ താങ്ങിനിര്‍ത്തുന്നത്. അത് മുഖ്യമന്ത്രി സൌകര്യമായി എടുത്തിരിക്കുന്നു. ഉത്തരേന്ത്യന്‍ മാതൃകയില്‍ കൂറുമാറ്റം സംഘടിപ്പിച്ച് ഭൂരിപക്ഷത്തിന്റെ കനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അത്തരമൊരു മാനസികാവസ്ഥയിലാണ്. പിറവം തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനല്ല; പിറവത്തു പരാജയപ്പെട്ടാല്‍ അതിന്റെ ആഘാതം ഇല്ലാതാക്കാനാണ് നെയ്യാറ്റിന്‍കരയിലെ കുതിരക്കച്ചവടമെന്നര്‍ഥം.

കൂറുമാറിവന്നയാളെ നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിക്കേണ്ട ഗതികേടില്ലെന്ന് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തില്‍നിന്നുതന്നെ വന്ന പ്രതികരണം, ആ പാര്‍ടിയില്‍ കുറുക്കുവഴി രാഷ്ട്രീയത്തിനെതിരായി നീറിനില്‍ക്കുന്ന അമര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണമാണ്. കേന്ദ്രത്തില്‍ നരസിംഹറാവു സര്‍ക്കാരിനെ നിലനിര്‍ത്തിയത് എംപിമാരെ കൂട്ടത്തോടെ വിലയ്ക്കുവാങ്ങിയിട്ടായിരുന്നു എന്നത് രഹസ്യമല്ല. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഒഴുക്കിയ കോടികളില്‍ ഒരംശം പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതാണ്. അതാണ് കോണ്‍ഗ്രസിന്റെ വഴക്കം. കേരളത്തില്‍, കമ്യൂണിസ്റ്പാര്‍ടിയില്‍നിന്ന് ഒരാളെ വിലയ്ക്കെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഉമ്മന്‍ചാണ്ടി കാണിച്ച മിടുക്ക്. വര്‍ഗവഞ്ചകര്‍ പാര്‍ടിയെ ഒറ്റുകൊടുക്കാന്‍ തയ്യാറായ സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പണത്തിനും പദവിക്കുമായി വഞ്ചന നടത്തിയ ചിലര്‍ കേരളത്തില്‍തന്നെ സമീപഭൂതത്തില്‍ പാര്‍ടിയില്‍നിന്ന് പുറത്തായിട്ടുണ്ട്. ഒറ്റപ്പെട്ടതെങ്കിലും, സെല്‍വരാജിനെപ്പോലെ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരാള്‍ വിലയ്ക്കെടുക്കപ്പെടുന്നതും പുറത്തുപോകുന്നതും ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം വേദനാജനകവും ഗൌരവതരവുമാണ്. സോമനാഥ് ചാറ്റര്‍ജിയെപ്പോലുള്ള നഷ്ടങ്ങള്‍ ചരിത്രത്തിലുണ്ട്. അവയൊന്നും പ്രസ്ഥാനത്തിന്റെ കരുത്തിലും മുന്നേറ്റത്തിലും പോറലേല്‍പ്പിച്ചിട്ടില്ലെങ്കിലും. അത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നിതാന്ത ജാഗ്രതയുടെ പ്രാധാന്യത്തിന് ഒരിക്കല്‍കൂടി അടിവരയിടുന്നതാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഈ അനുഭവം. കള്ളന്മാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കുതികാല്‍വെട്ടികള്‍ക്കും കൊലപാതകികള്‍ക്കും തങ്ങളുടേതായ ന്യായം കാണും. അത്തരം ചില ന്യായങ്ങളാണ് സെല്‍വരാജ് രാജിപ്രഖ്യാപനത്തോടൊപ്പം നിരത്തിയത്. ആ പ്രസ്താവനയാണ് പിറവത്തെ യുഡിഎഫിന്റെ പ്രചാരണ വിഷയമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനംകൂടി വന്നപ്പോള്‍, യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് സംശയിക്കാനില്ല. സിപിഐ എമ്മിനെതിരെ എതിരാളികള്‍ തലങ്ങും വിലങ്ങും പ്രചരിപ്പിച്ചതും വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടിയതുമായ കുറെ മുനപോയ ആരോപണങ്ങള്‍ സമാഹരിച്ച് പ്രസ്താവനയിറക്കി എറിഞ്ഞുകൊടുക്കുകയായിരുന്നു സെല്‍വരാജ്. ആത്മവഞ്ചകര്‍ക്കുമാത്രം കഴിയുന്ന അഭ്യാസമാണ്, തെളിവുകളോ യുക്തിയോ ഇല്ലാത്ത ശകാരം നടത്തല്‍. അര്‍ഥമില്ല എന്നപോലെ അതിന് ആയുസ്സുമില്ല.

പിറവത്ത് യുഡിഎഫ് പ്രചാരണം മുന്നേറുന്നത് അന്തരിച്ച മന്ത്രി ടി എം ജേക്കബ്ബിന്റെ പേരുപറഞ്ഞുമാത്രമാണ്. അതിലുപരി സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങളില്ല; ജനങ്ങള്‍ക്ക് നല്‍കാന്‍ പ്രതീക്ഷപോലുമില്ല. അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ധനയോ ഉത്തരേന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ മേല്‍വിലാസംതന്നെ നഷ്ടപ്പെട്ടതോ ഭാവിയിലേക്കുള്ള ഈടുവയ്പായി അവതരിപ്പിച്ച നേതൃരൂപത്തിന്റെ തകര്‍ച്ചയോ ചൂണ്ടിക്കാട്ടി വോട്ടുപിടിക്കാനാവില്ല. സാമുദായിക സമവാക്യങ്ങളുടെയും സങ്കുചിത വികാരങ്ങളുടെയും പണത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും വഴിയിലാണ് യുഡിഎഫ്. പക്ഷേ, അതിലൊന്നും ആശ്രയിക്കാനാവില്ല എന്ന ബോധം നേതൃത്വത്തിനുതന്നെ വന്നിരിക്കുന്നു. അതിന്റെ ഫലമാണ്, കൂറുമാറ്റത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും വഴി. യുഡിഎഫ് അമ്പരപ്പിക്കുംവിധം മ്ളേച്ഛമായ പാതയിലൂടെയാവും മുന്നേറുക എന്ന മുന്നറിയിപ്പുകൂടിയാണിത്്. നെയ്യാറ്റിന്‍കരയില്‍ രാജിവച്ച എംഎല്‍എ വീണത് അത്തരമൊരു അഴുക്കുനിറഞ്ഞ പാതയിലാണെന്ന് വ്യക്തമായിക്കഴിഞ്ഞു. യുഡിഎഫിലേക്ക് പോകുന്നതിലും നല്ലത് ആത്മഹത്യയാണെന്നു പറഞ്ഞയാള്‍ ഇരുട്ടിവെളുത്തപ്പോള്‍ യുഡിഎഫിലേക്കാണ് തന്റെ പോക്ക് എന്ന് മാറ്റിയത് സ്ഥലജലഭ്രമംകൊണ്ടല്ല. വിലയ്ക്കെടുക്കപ്പെടുന്ന ആരുടെയും കടമയാണ് ആ ആത്മഹത്യ. ഇത്തരം വഞ്ചന നടത്തിയവര്‍ക്കും നടത്തിച്ചവര്‍ക്കും ജനങ്ങള്‍തന്നെ ശിക്ഷ നല്‍കും എന്നതില്‍ തര്‍ക്കമില്ല. ചീഞ്ഞുനാറുന്ന കുതിരക്കച്ചവട രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് പിറവത്തെ സമ്മതിദായകര്‍ക്കു ലഭിച്ചിരിക്കുന്നത്. നേരിന്റെയും നെറിയുടെയും രാഷ്ട്രീയ സംസ്കാരം സംരക്ഷിക്കുന്നതിനായി പിറവത്തെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയോടൊപ്പമാണ് അണിനിരക്കേണ്ടത് എന്ന്, നെയ്യാറ്റിന്‍കരയിലെ അനുഭവം ആവര്‍ത്തിച്ചുറപ്പിക്കുന്നു. രാഷ്ട്രീയ ഉപജാപങ്ങള്‍ക്കെതിരായി ചിന്തിക്കുന്നവര്‍ യുഡിഎഫിനകത്തുമുണ്ട്. അവരും ഈ തിരിച്ചറിവിലേക്കാണ് എത്തുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറ്റത്തിനെതിരെ രംഗത്തുവന്നതിലൂടെ തെളിയിക്കപ്പെടുന്നത്.

2 comments:

manoj pm said...

കൂറുമാറ്റരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനകത്തുതന്നെ പ്രതിഷേധമുയരുന്നത് ശുഭോദര്‍ക്കമാണ്. പണംകൊടുത്തും സ്ഥാനംകൊടുത്തും ആര്‍ജിക്കുന്ന പിന്തുണകൊണ്ട് നടത്തുന്ന ഭരണം ജനാധിപത്യത്തിന്റേതല്ല-പണാധിപത്യത്തിന്റെയും അഴിമതിയുടേതുമാണ്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ആര്‍ സെല്‍വരാജ്, ഒരു പ്രത്യേക നിമിഷത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും പിറ്റേന്ന് യുഡിഎഫ് ആഭിമുഖ്യം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, ആഘാതമേറ്റത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്കും രാഷ്ട്രീയ അന്തസ്സിനുമാണ്. രാജി ഒരു രാഷ്ട്രീയ സൂത്രവുമാണ്. രാജിവയ്ക്കാതെ സെല്‍വരാജിന് യുഡിഎഫിനെ സേവിക്കാനാവില്ല. നിയമസഭയില്‍ തോന്നുമ്പോള്‍ കൂറുമാറാന്‍ പറ്റില്ല. അങ്ങനെചെയ്താല്‍ അയോഗ്യതയാണുണ്ടാവുക. രാജിക്കും കൂറുമാറ്റത്തിനും ആധാരമായി വിശ്വാസയോഗ്യമായ ഒന്നും സെല്‍വരാജ് ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. എന്നാല്‍, പുറത്തുപറയാനാവാത്ത കാരണങ്ങളും ഘടകങ്ങളും രാജിക്കുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സെല്‍വരാജിന്റെയും യുഡിഎഫിന്റെയും വാക്കിലും പ്രവൃത്തിയിലും തെളിയുന്നുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പ് ഫലത്തെ യുഡിഎഫ്, വിശേഷിച്ച് സര്‍ക്കാരിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി ഭീതിയോടെയാണ് കാണുന്നത്. പിറവത്ത് തോറ്റാല്‍ അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത നഷ്ടമാകുമെന്ന് ഒരു മന്ത്രിതന്നെ പ്രസ്താവിച്ചത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയൊരവസ്ഥ ഒഴിവാക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നയാള്‍ മുഖ്യമന്ത്രിതന്നെയാണ്. പിറവത്ത് തോറ്റാലും സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടില്ല എന്ന് ഉറപ്പായിട്ടും അതിനേക്കാള്‍ വലിയൊരുറപ്പ് കുറുക്കുവഴിയിലൂടെ നേടാനുള്ള ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ് കുതിരക്കച്ചവടം-അതിന്റെ ആയുധമാണ് സെല്‍വരാജ്.

മുക്കുവന്‍ said...

is there reply for Selvaraj's statement? he pointed few allegations against few leaders.. did you read it? or are you not interested to talk about it? yes party made everything for me... that statement really mean it manoj!