Wednesday, March 23, 2011

കുറ്റവാളികളുടെ അങ്കപ്പുറപ്പാട്

പി കെ കുഞ്ഞാലിക്കുട്ടിയും ആര്‍ ബാലകൃഷ്ണപിള്ളയും അടങ്ങുന്ന യുഡിഎഫിന്റെ സ്ഥാനാര്‍ഥി ലിസ്റ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ചെറുതല്ലാത്ത പ്രയോജനം നല്‍കുന്നു. അഴിമതിക്കുറ്റത്തിന് പരമോന്നത കോടതിയില്‍നിന്ന് ശിക്ഷ വാങ്ങി തടവറയില്‍ കഴിയുന്ന പിള്ള അവിടെ നിന്നുകൊണ്ട് കൊട്ടാരക്കരയില്‍ മത്സരിക്കും എന്നാണ് പറയുന്നത്. തല്‍ക്കാലം പരോള്‍ ലഭിക്കുന്നില്ലെങ്കിലും നിയമത്തിന്റെ പഴുതുകള്‍ മുതലെടുത്ത് പിള്ള നാമനിര്‍ദേശപത്രിക നല്‍കുമെന്നുതന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിനല്ല; നാടിനെ കൊള്ളയടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടാണ് പിള്ള ജയിലിലായത്. അങ്ങനെയൊരാളെ സ്ഥാനാര്‍ഥിയാക്കി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറാവുന്നതില്‍നിന്ന് യുഡിഎഫിന്റെ ഏറ്റവും നികൃഷ്ടമായ അവസ്ഥ ഒരിക്കല്‍കൂടി അനാവൃതമാകുന്നു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും യുഡിഎഫിനെ കൂടുതല്‍ ക്ഷീണിപ്പിക്കുകയാണ്. അതിസമ്പന്നരൊഴികെ എല്ലാവര്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അസാധാരണമായ മെയ്വഴക്കത്തോടെ ജനശ്രദ്ധയില്‍നിന്ന് മാറ്റി നിര്‍ത്തിയ ഒന്നായിരുന്നു. എന്നാല്‍, ആ പദ്ധതിക്കെതിരെ പരാതി നല്‍കി തെരഞ്ഞെടുപ്പു കമീഷനെക്കൊണ്ട് ജനങ്ങളുടെ അന്നം മുടക്കിക്കാനാണ് യുഡിഎഫ് തയ്യാറായത്. പ്രശ്നം ഹൈക്കോടതിയിലെത്തുകയും കമീഷന്റെ വിലക്ക് കോടതി റദ്ദാക്കുകയുംചെയ്തു. അതോടെ, അന്നംമുടക്കികള്‍ യുഡിഎഫ് ആണെന്ന് തെളിയുക മാത്രമല്ല, രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതിക്ക് പരിധിയില്ലാത്ത പ്രചാരം ലഭിക്കുകയുംചെയ്തു. ഫലത്തില്‍ യുഡിഎഫിന്റെ രാഷ്ട്രീയ നീക്കം എല്‍ഡിഎഫിന് അനുഗുണമായി.

അതുപോലെയോ അതിനേക്കാള്‍ ഏറെയോ യുഡിഎഫിന്റെ തനിനിറം വ്യക്തമാക്കുന്നതാണ് പിള്ളയുടെ സ്ഥാനാര്‍ഥിപ്രഖ്യാപനവും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വവും. വോട്ടര്‍മാരില്‍ സഹതാപ തരംഗമുണ്ടാക്കാനുള്ളതാണ് പിള്ളയുടെ സ്ഥാനാര്‍ഥിത്വമെന്ന് യുഡിഎഫ് നേതാക്കള്‍തന്നെ പറയുന്നുണ്ട്. അഴിമതിക്കാരന്‍ നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ എങ്ങനെ സഹതാപമുണ്ടാകുമെന്ന് വിശദീകരിക്കാന്‍ അവര്‍ക്കാവുന്നില്ല. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സ്ഥാനാര്‍ഥിത്വം തുടരാന്‍ കഴിയുകയുമില്ല. സൂക്ഷ്മ പരിശോധനയില്‍ പത്രിക തള്ളുകയാണെങ്കില്‍ പകരം ഇതാ എന്റെ പിന്‍ഗാമി എന്ന് ഒരാളെ അവതരിപ്പിച്ച് വോട്ട് തേടുകയാണത്രെ നാടകത്തിന്റെ തിരക്കഥ. ഏതായാലും യുഡിഎഫ് പട്ടികയില്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ ഒരു തടവുപുള്ളി ഉണ്ടാകുന്നത് ആ മുന്നണിയെക്കുറിച്ച് വ്യക്തമായ ധാരണ ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഉറപ്പിക്കാം.

കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം വിവാദമാക്കാതിരിക്കാന്‍ യുഡിഎഫ് നേതൃത്വവും മുഖ്യധാരാ മാധ്യമങ്ങളും ദത്തശ്രദ്ധരാണ്. മലപ്പുറം ജില്ലയില്‍ മുസ്ളിം ലീഗിന് ഏറ്റവും സുരക്ഷിതമെന്ന് അവര്‍തന്നെ കരുതുന്ന വേങ്ങരയിലാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത്. അഞ്ചുകൊല്ലം മുമ്പ്, ഇതിനേക്കാള്‍ ഉറപ്പുള്ളതെന്നു കരുതിയ കുറ്റിപ്പുറത്ത് മത്സരിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങിയ അനുഭവം ഇക്കുറി ആവര്‍ത്തിക്കില്ല എന്നാണ് ലീഗ് നേതൃത്വം അവകാശപ്പെടുന്നത്. കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പിക്കാന്‍ എന്തുചെയ്യാനും മടിക്കില്ല എന്നും അവര്‍ ആണയിടുന്നു. അത് ഒരുഭാഗത്തു നടക്കുമ്പോള്‍, മറുവശത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ഥികളാകെ കുഞ്ഞാലിക്കുട്ടി ഇഫക്ടിനെ ഭീതിയോടെ കാണുകയാണ്.

മുന്‍ യുഡിഎഫ് മന്ത്രിസഭയില്‍നിന്ന് പാതിവഴിയില്‍ രാജിവച്ചിറങ്ങിപ്പോകേണ്ടി വന്നയാളാണ് കുഞ്ഞാലിക്കുട്ടി. അന്ന് രാജിവയ്ക്കാനിടയായ കാരണങ്ങള്‍ പതിന്‍മടങ്ങ് ഗുരുതര സ്വഭാവത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ഒരു യുവതിയുടെ പരസ്യമായ വെളിപ്പെടുത്തലുകളാണ് അന്നത്തെ കുഴപ്പങ്ങള്‍ക്ക് തുടക്കമായതെങ്കില്‍ ഇന്ന് ഒന്നിലേറെ യുവതികളും അടുത്ത ബന്ധുവും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതരുമൊക്കെയാണ് നേരിട്ടും അല്ലാതെയുമുള്ള വെളിപ്പെടുത്തലുകളിലൂടെ കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്. ഒരന്വേഷണവുമില്ലാതെ തന്നെ ജനങ്ങള്‍ക്ക് ഉറപ്പിക്കാവുന്ന കുറ്റങ്ങള്‍ ഒന്നിലേറെയുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനും ഒരിക്കലും ചെയ്യരുതാത്തതെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്ന കുറ്റങ്ങളാണവ. എന്നിട്ടും കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് മുന്നില്‍നിര്‍ത്തി മത്സരിപ്പിക്കുന്നു. ജയിച്ചുവന്നാല്‍ പ്രതിപക്ഷത്തായാലും മുന്‍നിരയിലായിരിക്കും സഭയില്‍ കുഞ്ഞാലിക്കുട്ടിയുടെ ഇരിപ്പ്. അത് കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടുമോ എന്ന ചിന്ത യുഡിഎഫിനെ മഥിക്കുന്നില്ല എന്നത് വിസ്മയകരംതന്നെ.

മുസ്ളിം ലീഗിലെ ചിലരെങ്കിലും പക്ഷേ അത്തരമൊരപകടം മനസിലാക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി പ്രചാരണത്തിനു വേണ്ടെന്ന് പല സ്ഥാനാര്‍ഥികളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യമുള്ള ലീഗിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വനിതകളുടെ പ്രാതിനിധ്യം ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിരവധി വനിതാസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസിലെ പ്രബല വിഭാഗവും ലീഗിലെ മുനീര്‍ പക്ഷവും ആവശ്യപ്പെട്ടതാണ്. മുനീറിനെ കോഴിക്കോട്ടേക്ക് നാടുകടത്തിയാണ് കുഞ്ഞാലിക്കുട്ടി ഇതിനോട് പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടി തയ്യാറാക്കിയ സ്ഥാനാര്‍ഥിപ്പട്ടിക മുസ്ളിം ലീഗില്‍ അടക്കാനാവാത്ത രോഷമാണുയര്‍ത്തിയിരിക്കുന്നത്. കലാപം ഉമിത്തീപോലെ എരിയുന്നു. അതിനോടൊപ്പം കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വംതന്നെ യുഡിഎഫിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകുമെന്നുറപ്പ്. യുഡിഎഫിന്റെ സ്വയം കൃതാനര്‍ഥങ്ങളില്‍ ഒന്നായി അത് തെരഞ്ഞെടുപ്പിലുണ്ടാകും.

7 comments:

manoj pm said...

പി കെ കുഞ്ഞാലിക്കുട്ടിയും ആര്‍ ബാലകൃഷ്ണപിള്ളയും അടങ്ങുന്ന യുഡിഎഫിന്റെ സ്ഥാനാര്‍ഥി ലിസ്റ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ചെറുതല്ലാത്ത പ്രയോജനം നല്‍കുന്നു. അഴിമതിക്കുറ്റത്തിന് പരമോന്നത കോടതിയില്‍നിന്ന് ശിക്ഷ വാങ്ങി തടവറയില്‍ കഴിയുന്ന പിള്ള അവിടെ നിന്നുകൊണ്ട് കൊട്ടാരക്കരയില്‍ മത്സരിക്കും എന്നാണ് പറയുന്നത്. തല്‍ക്കാലം പരോള്‍ ലഭിക്കുന്നില്ലെങ്കിലും നിയമത്തിന്റെ പഴുതുകള്‍ മുതലെടുത്ത് പിള്ള നാമനിര്‍ദേശപത്രിക നല്‍കുമെന്നുതന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിനല്ല; നാടിനെ കൊള്ളയടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടാണ് പിള്ള ജയിലിലായത്. അങ്ങനെയൊരാളെ സ്ഥാനാര്‍ഥിയാക്കി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറാവുന്നതില്‍നിന്ന് യുഡിഎഫിന്റെ ഏറ്റവും നികൃഷ്ടമായ അവസ്ഥ ഒരിക്കല്‍കൂടി അനാവൃതമാകുന്നു.

കൊണ്ടോട്ടി മൂസ said...

കൂലി എഴുത്ത് കൊള്ളാം. അനതർ കുഞ്ഞാലി വിരുദ്ദൻ. ഇത്രയധികം ഇൻഫോ കിട്ടിയത് കണ്ടാൽ തോന്നു ഇയാളാണോ ലീഗ് പ്രസിഡന്റ് എന്ന്. ഒന്ന് പോ കോപ്പേ.

കൊണ്ടോട്ടി മൂസ said...

ഒരു പ്രശനവുമില്ലാതെ ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതൊന്നും ഇയാൾ കണ്ടില്ല. ഇവന്‍ കുരുടനോ അതോ ഡേഷാഭിമാനി മാത്രമേ വായിക്കൂ എന്ന് വാശിയുണ്ടോ? കുഞ്ഞാലിക്കുട്ടിയാണ്‌ പാർട്ടിയെ ഈ തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുക എന്ന് അഹമ്മദ് പറഞ്ഞതും ഈ കുരുടൻ കണ്ടില്ല.

Spark said...

സുരേഷേ,

നാറി നാറാണക്കല്ല് പിടിച്ചുപോയ... സ്വന്തം നേരമ്പോക്കുകള്‍ക്കായി, നാട്ടിലെ ഡസന്‍ കണക്കിന് പെണ്ണുങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഖജാനവില്‍ നിന്നും ആജീവനാന്ത പെന്‍ഷന്‍ കൊടുക്കുന്ന ഏര്‍പ്പാട് കുഞ്ഞാലിക്കുട്ടി ആല്ലേ തുടങ്ങി വെച്ചത്?

അതിനെ അനുകൂലിക്കുന്ന താങ്കളല്ലേ യഥാര്‍ത്ഥത്തില്‍ കൂലി എഴുത്ത് നടത്തുന്നത്?

മനുഷ്യനായാല്‍ ഇത്തിരി നാണം വേണം. മലയാളി തന്നെയാണോ താങ്കള്‍?

ബാലകൃഷ്ണന്‍

കൊണ്ടോട്ടി മൂസ said...

ശശിയെ സംരക്ഷിക്കുന്ന നിന്റെ പാർട്ടി സഖാവും അതിനു ജയ് വിളിക്കുന്ന നീയും ഒരു മലയാളിയാണോ എന്നു സ്വയം ചോദിക്ക്.

msntekurippukal said...

ദയവായി ഈ പോസ്റ്റൊന്ന് ശ്രദ്ധിക്കൂ
http://msntekurippukal.blogspot.com/2011/03/blog-post_20.html

msntekurippukal said...

ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മലപ്പുറത്തു നടന്ന പ്രകടനങ്ങള്‍ സുരേഷ് കണ്ടില്ലെ.