Saturday, June 6, 2009

പൊളിഞ്ഞ വാര്‍ത്താകൃഷി

ഒരു നാണംകെട്ട കളികൂടി പൊളിഞ്ഞിരിക്കുന്നു.

മാതൃഭൂമിയും മനോരമയും ഒരുദിവസമാണ് എഴുതിയത്- അഡ്വക്കറ്റ് ജനറലും ഒരു സിപിഐ എം നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്നും അത് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടായി നല്‍കിയെന്നും. ഇപ്പോള്‍ സിബിഐ പറയുന്നു-ഞങ്ങള്‍ ചോര്‍ത്തിയിട്ടില്ല, ചോര്‍ത്താന്‍ ആലോചിച്ചിട്ടില്ല, വാര്‍ത്ത കള്ളമാണെന്ന്.

പിന്നെ എങ്ങനെ ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്തവന്നു? ആരാണ് ഇത്തരമൊരു കള്ളക്കഥ ചമച്ചത്? ഒരേ ദിവസം ഒരു വ്യാജവാര്‍ത്ത രണ്ടു പ്രമുഖപത്രങ്ങളില്‍ വരണമെങ്കില്‍ അതിനൊരു ഉത്തരവാദിയുണ്ടാകണമല്ലോ. എവിടെനിന്നാണ് ഈ കഥ ജനിച്ചത്? മാധ്യമ സിന്‍ഡിക്കറ്റ് എന്നു പറയുമ്പോള്‍ 'ഇല്ല, ഇല്ല, ഇല്ല' എന്ന് ആണയിടുന്ന മഹാന്മാരേ, ഉത്തരം പറയൂ. ഇത് മാധ്യമ സിന്‍ഡിക്കറ്റിന്റെ സൃഷ്ടിയല്ലെങ്കില്‍ മറ്റെന്താണ്?

എസ്എന്‍സി ലാവലിന്‍ കേസ് എന്തോ വലിയ അഴിമതിയുടേതാണെന്ന പ്രചാരണം കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. ഒരു പൈസയുടെ അഴിമതി ആരെങ്കിലും നടത്തിയതായി സിബിഐ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന യാഥാര്‍ഥ്യം ലാവ്ലിന്‍ കേസില്‍ അലമുറയിടുന്നവരെല്ലാം മറച്ചുവയ്ക്കുന്നു. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി ഉണ്ടെന്ന് പറയുന്നവര്‍ എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇന്ന് വെള്ളിയാഴ്ച മലയാള മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച ഏതാണ്ട് ഒരുപോലെയുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ മതിയാകും. രണ്ടു പത്രവും പറയുന്നത്, പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കുന്ന പ്രശ്നത്തെക്കുറിച്ച് സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞോ ഇല്ലയോ എന്നത് ഇവിടെ വിഷയമാക്കുന്നില്ല. എന്നാല്‍,മറ്റു ചില ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. സിപിഐ എം ഇന്നാട്ടില്‍ നിരോധിക്കപ്പെട്ട പാര്‍ടിയാണോ? ഏതെങ്കിലുമൊരു പ്രശ്നത്തില്‍ സ്വാഭിപ്രായം രേഖപ്പെടുത്തുന്നതില്‍നിന്ന് സിപിഐ എമ്മിനെ ആരെങ്കിലും വിലക്കിയിട്ടുണ്ടോ? പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ നടത്തിയവരാണ് യുഡിഎഫുകാര്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി പി തങ്കച്ചനും കുഞ്ഞാലികുട്ടിയും വീരേന്ദ്രകുമാറും കെ എം മാണിയും വെളിയം ഭാര്‍ഗവനുമെല്ലാം ലാവ്ലിന്‍ കേസിനെ പരാമര്‍ശിച്ച് അഭിപ്രായം പറയുന്നത് നാമെല്ലാം കേട്ടു. യുഡിഎഫ് നേതാക്കള്‍ രണ്ടുവട്ടമാണ് ഗവര്‍ണറെ രാജ്ഭവനില്‍ പോയി കണ്ട്, പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടത്. അതിനര്‍ഥം, ഗവര്‍ണറുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ പരസ്യവും നിരന്തരവുമായ ശ്രമങ്ങളുണ്ടായി എന്നതാണ്. നിയമത്തെ നിയമത്തിന്റെ വഴിയില്‍ വിടുന്നവരാണ് യുഡിഎഫുകാരെങ്കില്‍ എന്തിനീ വെപ്രാളം? പിണറായി വിജയന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായതുകൊണ്ട് യുഡിഎഫിന്റെ എല്ലാ ഉപജാപങ്ങള്‍ക്കും വഴങ്ങിക്കൊടുക്കണം; കെട്ടിച്ചമച്ച കേസില്‍ പ്രതിയായി കൈയുംകെട്ടി നിന്നുകൊടുക്കണം; വാദിക്കാന്‍ വക്കീലിനെ വയ്ക്കരുത്; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതര തല്‍പ്പരകക്ഷികളും ആഗ്രഹിക്കുന്നതിനൊത്ത് മിണ്ടാതെ എല്ലാ ആക്രമണങ്ങളും ഏറ്റുവാങ്ങിക്കൊള്ളണം-ഇതെന്തു നീതി?

സിപിഐ എം തുടക്കംമുതല്‍ പറയുന്നു-ഇത് രാഷ്ട്രീയപ്രേരിതമായി സൃഷ്ടിച്ചെടുത്ത കേസാണെന്ന്. വെറുതെ പറയുന്നതല്ല-കേസിനാസ്പദമായ ഓരോ കാര്യങ്ങളും രേഖകളും വിശദീകരിച്ച് സമര്‍ഥിക്കുന്നതാണ്. എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം തെരഞ്ഞെടുപ്പിനുമുമ്പ് തിടുക്കപ്പെട്ട് ഉമ്മന്‍ചാണ്ടി ഗവമെന്റ് കേസന്വേഷണം സിബിഐക്ക് വിട്ടു എന്നതുമാത്രം പരിശോധിച്ചാല്‍മതി ഈ കേസിലെ കള്ളക്കളി വ്യക്തമാകാന്‍. സിപിഐ എം സെക്രട്ടറിയെ രാഷ്ട്രീയമായി നിഗ്രഹിക്കുക; അതിലൂടെ കേരളത്തിലെ സിപിഐ എമ്മിനെ ആക്രമിച്ചു കീഴ്പ്പെടുത്തുക എന്ന ഏകമുഖ അജന്‍ഡയിലാണ് ലാവ്ലിന്‍ കേസും അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ താല്‍പ്പര്യങ്ങളും നീങ്ങുന്നത്. അത് തുറന്നുകാട്ടി ഈ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള സിപിഐ എമ്മിന്റെ സമീപനത്തോടുപോലും പുച്ഛമനോഭാവം കൈകൊള്ളുന്നവര്‍ ഏതു നീതിയുടെ പക്ഷത്താണ് നില്‍ക്കുന്നത് എന്നറിയാനുള്ള അവകാശം കേരളീയര്‍ക്കുണ്ട്. ഉമ്മന്‍ചാണ്ടി പരിവാരസമേതം ഗവര്‍ണറെക്കണ്ട് പിണറായിക്കെതിരെ കേസെടുത്തേ തീരൂ എന്നു പറയുന്നതില്‍ രാഷ്ട്രീയ താല്‍പ്പര്യമില്ല; സിപിഐ എം ലാവ്ലിന്‍ കേസിനെക്കുറിച്ച് മിണ്ടിപ്പോയാല്‍ അത് രാഷ്ട്രീയതാല്‍പ്പര്യം മാത്രം-ആര്‍ക്ക് ബോധ്യപ്പെടുന്ന ന്യായമാണിത്?

ലാവ്ലിന്‍ കേസിന്റെ ഓരോ ഘട്ടത്തിലും ഇതാ ലക്ഷ്യം സാധിച്ചു എന്ന് പലരും കരുതിയിരുന്നു; ആഘോഷം നടത്തുകയും ചെയ്തിരുന്നു. കേസ് വിജിലന്‍സിനു വിട്ടപ്പോള്‍; സിബിഐക്ക് വിട്ടപ്പോള്‍, അതുസംബന്ധിച്ച് കോടതിയില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍; സിബിഐ അന്വേഷണഘട്ടത്തില്‍; റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍; പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കിടെ-എല്ലാ ഘട്ടത്തിലും ഇതാ സംഗതി അവസാനിച്ചു, ഇനി പിണറായിയെ പറഞ്ഞയക്കാം എന്നാണ് പലരും പ്രചരിപ്പിച്ചത്. അത്തരമൊരു വ്യഗ്രതയ്ക്കിടയില്‍, കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അതിന്റെ തുടക്കക്കാരനായ ജി കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍നിന്നൊഴിവാക്കി എന്ന കാര്യം പോലും അവര്‍ ഗൌനിച്ചില്ല. ഏകപക്ഷീയമായ സിപിഐ എം വിരോധം; പിണറായി വിരോധം-അതുമാത്രമാണ് അവരെ നയിച്ചത്. അതിനിടയില്‍ നീതിയുമില്ല, ന്യായവുമില്ല, സാമാന്യ മര്യാദയുമില്ല.

ഇപ്പോള്‍ സിബിഐയെ ഉദ്ധരിച്ച് ഓരോദിവസവും കഥകള്‍ വരുന്നു. അത് സിബിഐ തന്നെ ചോര്‍ത്തിക്കൊടുക്കുന്നതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കാരണം, ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് സിബിഐ ആദ്യം വിശദീകരണം നല്‍കിയത് ഒരു വാര്‍ത്താ ചാനലിന്റെ ലേഖകനാണ്. സാധാരണ ഇത്തരം വാര്‍ത്തകള്‍ സ്വകാര്യമായി ഒരാള്‍ക്ക് കൊടുക്കേണ്ടതല്ല. ഒരു പത്രക്കുറിപ്പെങ്കിലും ഇറക്കേണ്ടതാണ്. ഇവിടെ ഔദ്യോഗികമായ നിഷേധംപോലും വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിന്റെ രൂപത്തിലാണ് വന്നിട്ടുള്ളത്. ഏതായാലും, അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ ചോര്‍ത്തി എന്ന ദുരുദ്ദേശ്യപരമായ വാര്‍ത്ത കൃത്രിമമായി ഉണ്ടാക്കിയ മാന്യ പത്രങ്ങളെ നമുക്ക് ഹരിശ്ചന്ദ്രപട്ടം കൊടുത്താദരിക്കാം. അങ്ങനെയൊരു വ്യാജവാര്‍ത്ത കണ്ടയുടനെ തിമിര്‍ത്താടിയ ചാനലുകളെയും അഭിനന്ദിക്കാം. സാധാരണ ഇത്തരമൊരു കള്ളം പുറത്തായാല്‍ ചെറിയ ജാള്യമെങ്കിലും മുഖത്തുണ്ടാകേണ്ടതാണ്. അതൊന്നും ഇവിടെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. റബര്‍, കാപ്പി പ്ളാന്റേഷന്‍പോലെ വാര്‍ത്താ പ്ളാന്റേഷനും നടത്തി ശീലിക്കുകയാണവര്‍. ഇത് പ്ളാന്‍ന്റേഷന്റെ കാലവുമാണല്ലോ.

ഗവര്‍ണറുടെ തീരുമാനം വരട്ടെ എന്നാണ് ഒരു ചാനലിലെ സിന്‍ഡിക്കറ്റ് പ്രതിനിധി ആവേശപൂര്‍വം പറയുന്നതുകേട്ടത്. സിബിഐ റിപ്പോര്‍ട്ടുവരട്ടെ, പ്രതിയാക്കപ്പെട്ടാല്‍ പിണറായിയെ അവസാനിപ്പിക്കും എന്ന വെല്ലുവിളി നേരത്തെ കേട്ടതാണ്; കേസിന്റെ എല്ലാ ഘട്ടത്തിലും അത് ആവര്‍ത്തിക്കപ്പെട്ടതുമാണ്. ഇങ്ങനെയുള്ള കോറസുകളാണ് നാടിന്റെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് എന്ന നില നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്നെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

ഒരു പത്രസുഹൃത്ത് അഭിപ്രായപ്പെട്ടത്, സിപിഐ എം മാധ്യമങ്ങളോടുള്ള നയം മാറ്റണം; എങ്കിലേ രക്ഷയുള്ളൂ എന്നാണ്. നയം മാറ്റുകയെന്നാല്‍, ഇടയ്ക്കിടയ്ക്ക് വാര്‍ത്തകള്‍ വിളിച്ചുകൊടുക്കുക, രമേശ് ചെന്നിത്തലയുടെ ശൈലിയില്‍ പത്രസമ്മേളനത്തിന് മുമ്പും പിമ്പും ഇഷ്ടക്കാരായ ലേഖകരെ വിളിച്ച് കുശലം പറയുക, അഭിപ്രായങ്ങളാരായുക എന്നുതുടങ്ങി ഡിന്നര്‍രാഷ്ട്രീയംവരെ സിപിഐ എമ്മും പ്രയോഗിക്കണമെന്ന്. അങ്ങനെ ചെയ്താല്‍, കൂട്ടായ മാധ്യമ ആക്രമണത്തില്‍നിന്ന് പാര്‍ട്ടി രക്ഷപ്പെടുമത്രേ. തയ്യാറായില്ലെങ്കില്‍ എഴുതിയും ചര്‍ച്ചചെയ്തും നാറ്റിച്ചു കളയുമെന്ന്! അങ്ങനെ നാറ്റിക്കാനുള്ള ശ്രമത്തിലൊന്നാണ് 'ഫോണ്‍ ചോര്‍ത്തല്‍' വാര്‍ത്ത. അടുത്തൂണ്‍ പറ്റിയിട്ടും മാനേജ്മെന്റിന്റെ ദയാദാക്ഷിണ്യം തുടരാനായി കങ്കാണിപ്പണിയെടുക്കുന്നവര്‍ക്കും രാഷ്ട്രീയതിമിരം ബാധിച്ചവര്‍ക്കും ഉപജാപ-പ്രലോഭനങ്ങള്‍ക്ക് അടിപ്പെട്ടവര്‍ക്കും ഇത്തരമൊരു രീതി കഴിയുമായിരിക്കും. പക്ഷേ, മാധ്യമ പ്രവര്‍ത്തകരില്‍ എല്ലാവരും അത്തരക്കാരാണെന്ന് കാണാനാവില്ല. മാനേജ്മെന്റ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിതമാകുന്നതിന്റെ പരിമതികളുണ്ടെങ്കില്‍പ്പോലും ബദല്‍ശബ്ദം പതുക്കെ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി വ്യാജവാര്‍ത്ത നിര്‍മിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്താനുള്ള ആ ശ്രമങ്ങള്‍ക്കൊപ്പമാകും കേരളത്തിലെ ജനങ്ങള്‍.

2 comments:

manoj pm said...

നയം മാറ്റുകയെന്നാല്‍, ഇടയ്ക്കിടയ്ക്ക് വാര്‍ത്തകള്‍ വിളിച്ചുകൊടുക്കുക, രമേശ് ചെന്നിത്തലയുടെ ശൈലിയില്‍ പത്രസമ്മേളനത്തിന് മുമ്പും പിമ്പും ഇഷ്ടക്കാരായ ലേഖകരെ വിളിച്ച് കുശലം പറയുക, അഭിപ്രായങ്ങളാരായുക എന്നുതുടങ്ങി ഡിന്നര്‍രാഷ്ട്രീയംവരെ സിപിഐ എമ്മും പ്രയോഗിക്കണമെന്ന്. അങ്ങനെ ചെയ്താല്‍, കൂട്ടായ മാധ്യമ ആക്രമണത്തില്‍നിന്ന് പാര്‍ട്ടി രക്ഷപ്പെടുമത്രേ. തയ്യാറായില്ലെങ്കില്‍ എഴുതിയും ചര്‍ച്ചചെയ്തും നാറ്റിച്ചു കളയുമെന്ന്! അങ്ങനെ നാറ്റിക്കാനുള്ള ശ്രമത്തിലൊന്നാണ് 'ഫോണ്‍ ചോര്‍ത്തല്‍' വാര്‍ത്ത.

പിപ്പിള്‍സ്‌ ഫോറം. said...

കേരള സാഹിത്യ അക്കാദമിയും ദലയും ജുണ്‍ 12 ന് മില്ലെനിയം സ്കൂളില്‍ വെച്ച് നടക്കുന്ന വി എസ് വിരുദ്ധ സമ്മേളനം ബഹിസ്കരിക്കുക.

സാമൂഹ്യ നന്മക്കുവേണ്ടി,സാമൂഹ്യനീതിക്കുവേണ്ടി, അഴിമതിക്കെതിരായി നിരന്തരം പോരാടുന്ന കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ അനിഷേധ്യ നേതാവും ജനകോടികളുടെ ആരാധ്യപുരുഷനുമായ വി എസ് അച്ചുതാനന്ദനെ സര്‍ സി പി യോട് ഒപമിക്കുകയും
അപവാദപ്രചരണങളും അവഹേളനങളും നടത്തുന്ന സി പി എമ്മിന്റെ സുപ്പിരിയര്‍ അഡ്‌വൈസറെന്ന് എന്ന് സ്വയം നടിച്ച് നടക്കുന്ന നീറികെട്ട സുകുമാര്‍ അഴിക്കോടിനെ ബഹിഷ്‌ക്കരിക്കുക.
കേരള മുഖ്യമന്ത്രിയെ അപമാനിക്കാന്‍ .സി പി ഐ എമ്മിന്റെ പോളിറ്റ് ബ്യുറോ മെമ്പറെ ‍ സുകുമാര്‍ അഴിക്കോട് തെറിപറയുംപ്പോള്‍ കൂട്ടത്തില്‍ ഇളീച്ചിരിക്കുന്ന സാദിക്കലിയും ആണും പേണ്ണും കെട്ട ഗോപിയെയും പറ്റി ദലക്കാര്‍ക്ക് എന്താണ് പറയാണുള്ളത്.നക്കാപിച്ചകള്‍ക്ക് വേണ്ടി എന്ത് നെറികേടും കാഅണിക്കുന്ന ഇവരെ ദ്ദുബായിലെ ജനങള്‍ തിരിച്ചറിയണം

പിണറായിയെ പാര്‍ട്ടി സിക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി പാര്‍ട്ടിക്ക് ഏറ്റ കളങ്കം കഴുകിക്കളയുക.

പിണറായിക്കുവേണ്ടീ സ്ഥിരം കുരക്കുന്ന സുകുമാര്‍ അഴിക്കോട് സമചിത്തത പാലിക്കുക.. താങ്കള്‍ കേരളിയ സമൂഹത്തിന്ന് ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. ഒരു ചുക്കും ചെയ്തീട്ടീല്ല.ഇനി താങ്കളുടെ യാതൊരു സേവനവും സമൂഹത്തിന്ന് ആവശ്യവുമില്ല. താങ്കള്‍ ഇന്ന് അഴിമതിക്കാരനായ പിണറായിയോട് ചേര്‍ന്ന് നിന്ന് സി പ്പി ഐ എമ്മീന്റെ താത്വകാചര്യനാകാനാണ് ശ്രമിക്കുന്നത്. താങ്കളെപ്പോലുള്ള നെറികെട്ടവനെ പി ംകൃഷ്ണപ്പിള്ളയും എ കെ ജി യും ഇ എം എസും സി എച്ച് കാണാരനും പോറ്റിവളര്‍ത്തിയ പ്രസ്ഥാനം ഒരിക്കലുമ്മ് അംഗികരിക്കില്ല.

സാഹിത്യരംഗത്ത് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിയാത്ത എന്നോ കാലാഹരണപ്പെട്ടുപോയിട്ടുള്ള സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍ ജനകോടികളുടെ അവകാശപോരാട്ടങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വി എസിനെ പിണറായിക്കുവേണ്ടി അപവാദം പറഞ്ഞ് ആളാകാന്‍ നോക്കരുത്.

നക്കാപിച്ചകള്‍ക്കു വേണ്ടി യജമാനന്മാരുടെ പിന്നില്‍ വാലാട്ടി നടന്ന് അവര്‍ എറിഞ്ഞ് കൊടുക്കുന്നത് വാരിത്തിന്ന് , യജമാന പ്രിതിക്കുവേണ്ടി വി എസിന്നെതിരെ ചാടിക്കടിക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദിനെപ്പോലുള്ള നികൃഷ്ടജിവികള്‍ നാടിന്ന് തന്നെ അപമാനമാണ്.

സാഹിത്യകാരന്മാര്‍ നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കുക. തിന്മക്കെതിരെ പോരാടുക.നക്കാപിച്ചകള്‍ക്ക് വാലാട്ടാതിരിക്കുക