Wednesday, February 23, 2011

യുഡിഎഫിന്റെ ഭീതി

യുഡിഎഫ് വെപ്രാളം കാട്ടുകയാണ്. അവിശ്വസനീയമായ പലതും പറഞ്ഞ് എരിപൊരികൊള്ളുകയാണ്. ലോട്ടറിപ്രശ്നത്തില്‍ ഇന്നലെവരെ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെയാണ് ആക്രമണം നടത്തിയതെങ്കില്‍, ഇന്ന് വാള്‍മുന മുഖ്യമന്ത്രി വിഎസിനുനേരെ നീട്ടിയിരിക്കുന്നു. ഇവര്‍ എപ്പോള്‍, ഏതു പറഞ്ഞതാണ് വിശ്വസിക്കേണ്ടത്? നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും തകരുകയാണ് യുഡിഎഫും അവരുടെ ജനപിന്തുണയും. കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപിള്ള, ഉമ്മന്‍ചാണ്ടി, ടി എം ജേക്കബ്, വയലാര്‍ രവി- ഇങ്ങനെ യുഡിഎഫ് നേതൃത്വത്തിലുള്ള വന്‍കിടക്കാര്‍ ഒന്നൊന്നായി നിയമത്തിനും ജനങ്ങള്‍ക്കും മുന്നില്‍ തൊലിയുരിക്കപ്പെടുന്നു.

ബാലകൃഷ്ണപിള്ള ജയിലിലാണ്. എല്‍ഡിഎഫ് അദ്ദേഹത്തെ പിടിച്ച് കാരാഗൃഹത്തിലടച്ചതല്ല. രാജ്യത്തെ പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്. പൊതുമുതല്‍ അപഹരിച്ചതിന്; അഴിമതി നടത്തിയതിനാണ് ശിക്ഷ. ഇനി അതിന് അപ്പീലില്ല. സംശയത്തിനതീതമായി കുറ്റം തെളിയിക്കപ്പെട്ട് ജയിലിലേക്ക് വിട്ട ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍നിന്ന് പുറത്താക്കാനോ തള്ളിപ്പറയാനോ അല്ല, സ്വീകരണം നല്‍കാനും പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കാനുമാണ് യുഡിഎഫ് തയ്യാറായത്. കുഞ്ഞാലിക്കുട്ടി സ്വയം വെളിപ്പെടുത്തിയ വിവരങ്ങളാണ് ഐസ്ക്രീം കേസിനെ വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അവിടെയും യുഡിഎഫ്തന്നെ വാദിയും പ്രതിയും. ടി എം ജേക്കബ്ബിനെതിരായ കുരിയാര്‍കുറ്റി-കാരപ്പാറ കേസിന്റെ രേഖകള്‍ വീണ്ടും പരിശോധിക്കുന്നതും സുപ്രീംകോടതി. വയലാര്‍ രവി, പത്മജ, റോസക്കുട്ടി, രഘുചന്ദ്രബാല്‍ എന്നിവരെ അഴിമതിക്കുടക്കീഴിലേക്ക് കൊണ്ടുവന്നത് കെ സുധാകരനാണ്. സുധാകരന്റെ വെളിപ്പെടുത്തലിന് ശേഷം അബ്കാരികളില്‍നിന്ന് ഈ നേതാക്കള്‍ പണംപറ്റിയെന്ന് പണം കൊടുത്തയാള്‍ തന്നെ തുറന്നുപറഞ്ഞു.

ഐസ്ക്രീം കേസ് കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും തളര്‍ത്തി. ലീഗിന്റെ സംസ്ഥാന സെക്രട്ടറി മുനീര്‍ പറയുന്നു- പാര്‍ടിയോ ചാനലോ വേണ്ടത് എന്ന ചോദ്യംവന്നാല്‍ ചാനല്‍ തെരഞ്ഞെടുക്കുമെന്ന്. ഇന്ത്യാവിഷന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കൊണ്ടുവന്ന എല്ലാ വാര്‍ത്തയെയും മുനീര്‍ ന്യായീകരിക്കുന്നു. അതിനര്‍ഥം മുസ്ളിംലീഗില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ ചേരി നിലനില്‍ക്കുന്നു എന്നുതന്നെ. ലീഗിന്റെ തളര്‍ച്ച ഏറ്റവും ആഗ്രഹിക്കുന്നത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പാണ്. യുഡിഎഫിലെ രണ്ടാംകക്ഷി സ്ഥാനത്തിനുവേണ്ടിയുള്ള മത്സരം അതിരൂക്ഷമായ തലത്തിലേക്കുയരുകയാണ്. കോണ്‍ഗ്രസിന് ഏതു തള്ളണം ഏതു കൊള്ളണം എന്നു തീരുമാനിക്കാനാകില്ല. ഈ രണ്ടു കക്ഷികളെയും ഒപ്പം നിര്‍ത്തുകയും അതിന്റെ ഭാഗമായി വര്‍ഗീയവോട്ടുകള്‍ ഏകോപിപ്പിക്കുകയും ചെയ്യാനുള്ള അജന്‍ഡയില്‍മാത്രമാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പുസ്വപ്നങ്ങള്‍.

കോണ്‍ഗ്രസ് അതിന്റെ ഏറ്റവും വലിയ അന്തച്ഛിദ്രത്തിന്റെ കാലത്തിലൂടെ കടന്നുപോകുന്നു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ രമേശ് ചെന്നിത്തല. കേരളത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ വയലാര്‍ രവി. ആന്റണിയുടെ നോമിനിയായി വി എം സുധീരന്‍. പരസ്പരം വെട്ടിവീഴ്ത്താനും അരുക്കാക്കാനും ഇവര്‍ നടത്തുന്ന ഗൂഢമായ കളികളാണ് വെളിപ്പെടുത്തലുകളായും വിവാദപ്രസംഗങ്ങളായുമൊക്കെ വരുന്നത്. അവസരം ലഭിക്കുമ്പോഴെല്ലാം പൊതുമുതല്‍ കട്ടുമുടിക്കുകയും അഴിമതിപ്പണംകൊണ്ട് കീശവീര്‍പ്പിക്കുകയും സകല അനാശാസ്യത്തിലും ഏര്‍പ്പെടുകയും ചെയ്യുന്ന യുഡിഎഫ് നേതാക്കളുടെ അവസാന ആയുധമായിമാത്രമേ കോണ്‍ഗ്രസ് ചാനലിലൂടെയും അല്ലാതെയുമുള്ള പുതിയ നാടകങ്ങളെ കാണാനാവുകയുള്ളൂ. ഇന്നലെവരെ ഇവര്‍ എവിടെ പോയിരുന്നു? എന്തേ മുഖ്യമന്ത്രി വി എസിനെതിരായ നെറികെട്ട ആക്രമണവുമായി തുനിഞ്ഞിറങ്ങാന്‍ ഇവര്‍ക്കുള്ള പ്രേരണ; പ്രകോപനം? ഉത്തരം ലളിതമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.

ഉമ്മന്‍ചാണ്ടി നയിച്ച് കാസര്‍കോട്ടുനിന്ന് ആരംഭിച്ച 'മോചന'യാത്ര എത്രമാത്രം ദയനീയമായാണ് പരാജയപ്പെട്ടത് എന്നോര്‍ക്കുക. ആഘോഷപൂര്‍വം ആദ്യനാളുകള്‍ പിന്നിട്ട യാത്ര ഐസ്ക്രീമില്‍ മുങ്ങി അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു. തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും അങ്ങനെയൊരു ജാഥയെക്കുറിച്ച് ജനങ്ങള്‍ക്ക് ചിന്തപോലുമില്ലാതായി. യുഡിഎഫിന്റെ തട്ടകമെന്ന് അവര്‍ അഭിമാനപൂര്‍വം പറയാറുള്ള കോട്ടയം ജില്ലയില്‍ ഏറ്റവും നിര്‍ജീവമായ സ്വീകരണമാണ് അന്നാട്ടുകാരന്‍തന്നെയായ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്.

മറുവശത്ത് എല്‍ഡിഎഫിെന നോക്കൂ. മുന്നണിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ആദ്യഘട്ടമായി സംഘടിപ്പിച്ച രണ്ട് വികസനമുന്നേറ്റ ജാഥകള്‍ ജനലക്ഷങ്ങളെ ആകര്‍ഷിച്ച് മുന്നേറുകയാണ്. യുഡിഎഫ് ജീര്‍ണതയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും അഴിമതിയും തുറന്നുകാട്ടി എത്തുന്ന മേഖലാ ജാഥകളെ സ്വീകരിക്കാന്‍ ഓരോ കേന്ദ്രത്തിലും റെക്കോഡ് ജനക്കൂട്ടമെത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ യാത്രയെ സ്വീകരിക്കാനെത്തിയതിന്റെ പലമടങ്ങ്. മന്ത്രി സി ദിവാകരന്‍ നയിക്കുന്ന വടക്കന്‍ജാഥ ഹൊസങ്കടിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖലാ ജാഥ എറണാകുളം കലൂരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനുമാണ് ഉദ്ഘാടനംചെയ്തത്. എല്‍ഡിഎഫിന്റെ ഭരണനേട്ടങ്ങളും യുഡിഎഫിന്റെ ജീര്‍ണതയും ജാഥാംഗങ്ങള്‍ സവിസ്തരം ജനങ്ങളോട് പറയുന്നു. പാതിവഴിയില്‍ മുടങ്ങിയും മുറിഞ്ഞും നീങ്ങിയ യുഡിഎഫ് ജാഥയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ അനുഭവം. അതുതന്നെയാണ് ജനങ്ങള്‍ എല്‍ഡിഎഫിന് കൂടുതലായി പിന്തുണ നല്‍കുന്നതിന് നിദര്‍ശനവും.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍, അടുത്ത ഭരണം യുഡിഎഫിന്റേതുതന്നെ എന്ന പ്രചാരണം ശക്തിപ്പെട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കുപ്പായം സ്വയം എടുത്തണിഞ്ഞു. മുസ്ളിംലീഗുകാരും കേരള കോണ്‍ഗ്രസുകാരും പൊലീസിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എല്‍ഡിഎഫിന്റെ ഭരണനേട്ടങ്ങള്‍ ചര്‍ച്ചയാകുന്നത് ശ്രദ്ധാപൂര്‍വം തടഞ്ഞ്, വിവാദങ്ങളിലും അപവാദകഥകളിലും ജനങ്ങളുടെ മനസ്സ് പിടിച്ചിടാനുള്ള മാധ്യമശ്രമത്തിന്റെ ഫലംകൂടിയായിരുന്നു അത്. എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും വെളിപ്പെടുത്തലും പിള്ളയുടെ ജയില്‍ശിക്ഷയും മറ്റും മറ്റും തുടരെ തുടരെ വന്നപ്പോള്‍, യുഡിഎഫിന് ഇനി ഒരിക്കല്‍ക്കൂടി അധികാരം കിട്ടിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താകുമെന്ന ചിന്തയിലേക്കാണ് ജനങ്ങളെ നയിച്ചത്. ഒരു ഓര്‍മപ്പെടുത്തലാണത്. യുഡിഎഫ് ഭരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്, ഇന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നന്മകള്‍ തിരിച്ചറിയാനാവുക.

അക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയോട് എല്‍ഡിഎഫ് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ഒരു സുപ്രഭാതത്തില്‍ 'എനിക്കെതിരെ വധഭീഷണി' എന്നു പറഞ്ഞതോടെയാണ് ഈ അവസ്ഥയ്ക്ക് തുടക്കമായത്. തന്റെ ബന്ധുവും സഹായിയുമായിരുന്ന റൌഫിന് താന്‍ വഴിവിട്ട് പല സഹായവും ചെയ്തതായും കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി. അതിന് റൌഫ് പറഞ്ഞ മറുപടികള്‍ ഭരണം ഉപയോഗിച്ച് യുഡിഎഫ് നടത്തിയ അഴിമതികളുടെയും കോടതിയെപ്പോലും വിലയ്ക്കെടുക്കാന്‍ നടത്തിയ ശ്രമങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരപരമ്പരയുടെ തുടക്കമായി.

ഇങ്ങനെ എല്ലാം തകര്‍ന്ന് അവശനിലയിലായ യുഡിഎഫിനെ എങ്ങനെ കരകയറ്റുമെന്ന ചിന്തയില്‍നിന്നാണ് മുഖ്യമന്ത്രി വി എസിനുനേരെ അബദ്ധജടിലമായ പുലമ്പലുകളുമായി രംഗത്തുവരാനുള്ള പദ്ധതികള്‍ തയ്യാറായത്. കുഞ്ഞാലിക്കുട്ടിക്കെതിരെ അദ്ദേഹത്തിന്റെ ബന്ധുവും സഹായിയുമായ റൌഫും പെവാണിഭറാക്കറ്റില്‍ കുടുങ്ങിയ പെണ്‍കുട്ടികളുമൊക്കെ നല്‍കിയ മൊഴികളാണ് ഇന്ത്യാവിഷന്‍ പുറത്തുകൊണ്ടുവന്നത്. ഇവിടെ, അത്തരമൊന്നിന്റെ ദയനീയമായ ആവര്‍ത്തനത്തിനിറങ്ങി കോണ്‍ഗ്രസ് ചാനല്‍ പരിഹാസ്യമാകുന്ന കാഴ്ചയാണ് കാണുന്നത്. ഏതൊക്കെയോ ആളുകളെ ഫോണില്‍ വിളിച്ച്, 'ഞാന്‍ ഇന്നയാള്‍ക്ക് പണം കൊടുത്തു' എന്നു പറയിക്കുകയും അതിനെ മഹത്തായ വെളിപ്പെടുത്തലെന്ന് വിശേഷിപ്പിക്കുകയുമാണ്. ഗത്യന്തരമില്ലാതെ മലയോട് കല്ലെറിഞ്ഞ് നോക്കുകയാണ് യുഡിഎഫ്.

വി എസും പാര്‍ടിയും തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്താനായിരുന്നു ഇന്നലെവരെ ശ്രമം. വി എസിനെ അനുകൂലിക്കുന്നു എന്ന വ്യാജേന സിപിഐ എമ്മിനെ തകര്‍ക്കാന്‍ കുത്തിത്തിരിപ്പുകളുണ്ടാക്കി. പാര്‍ടിയില്‍ ഭിന്നതയും വിഭാഗീയതയും ഇല്ലെന്ന് ബോധ്യം വന്നപ്പോള്‍ വി എസിനെ ഒറ്റതിരിച്ച് ആക്രമിക്കാനൊരുങ്ങുന്നു. ഇത്തരം ഏതാക്രമണത്തെയും ചെറുത്തുതോല്‍പ്പിക്കാന്‍ എല്‍ഡിഎഫും അതിനെ നയിക്കുന്ന സിപിഐ എമ്മും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമ്പോള്‍ യുഡിഎഫിന്റെ നില കൂടുതല്‍ പരുങ്ങലിലാവുകയേ ഉള്ളൂ. അതിന്റെ വെപ്രാളമാണ്, ലോട്ടറിക്കേസില്‍ 'വി എസ് ശരി, ഐസക് തെറ്റ്', 'ഐസക്കിനെതിരെ വി എസ്' എന്നെല്ലാം പറഞ്ഞുനടന്നവര്‍തന്നെ പൊടുന്നനെ വി എസാണ് കുഴപ്പക്കാരനെന്ന് മാറ്റിപ്പറയുന്നത്. അന്നും ഇന്നും അവരുടെ വാക്കിന് ഒരു വിലയേ ഉള്ളൂ. ഇവര്‍ ഒച്ചവച്ചാല്‍ തകര്‍ന്നുപോകുന്നതല്ല വി എസിനും തോമസ് ഐസക്കിനും അവരുടെ പ്രസ്ഥാനത്തിനും ജനങ്ങളുടെ ഹൃദയത്തിലുള്ള സ്ഥാനം. അതാണ് വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ തെളിയിക്കാന്‍ പോകുന്നത്.