Wednesday, March 7, 2012

നാടകാന്തം നൈരാശ്യം

"കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ ഈ "നാടകം" നടത്തുകയാണ്. ജനങ്ങളുമായി അടുത്തിടപഴകുന്നതും അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതും നാടകമാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാനിത് തുടരും." ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു പര്യടനത്തിനിടെ രാഹുല്‍ഗാന്ധി ഇങ്ങനെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പ്രചാരണരംഗത്തെ താരം മാത്രമല്ല; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനും അതിലൂടെ നെഹ്റു-ഇന്ദിര യുഗത്തിന്റെ കരുത്തിലേക്ക് ആ പാര്‍ടിയെ തിരിച്ചെത്തിക്കാനും ജന്മമെടുത്ത അവതാര പുരുഷനാണ് രാഹുല്‍ - അങ്ങനെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ അവതരിപ്പിച്ചത്. നാട്ടിലെ കെഎസ്യു നേതാക്കളുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു യുപിയിലെ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഗ്രാമീണ ഭവനങ്ങളില്‍ചെന്ന് ഭക്ഷണം കഴിക്കുക; ദളിത് വീടുകളില്‍ അന്തിയുറങ്ങുക; യാത്രയ്ക്കിടയില്‍ ബോധപൂര്‍വമായ ആകസ്മികതകള്‍ സൃഷ്ടിച്ച് നാടന്‍ കടകളില്‍ പാഞ്ഞുകയറുക; സുരക്ഷാ സന്നാഹങ്ങളെ മറികടന്നുള്ള യാത്രകളിലൂടെ വാര്‍ത്താതാരമാവുക- ഇങ്ങനെയുള്ള പൊടിക്കൈകള്‍ നിര്‍ലോപം ഉപയോഗിക്കപ്പെട്ടു. പരിഹാസവും വിമര്‍ശവുമുയര്‍ന്നപ്പോള്‍ രാഹുല്‍ പറഞ്ഞു: "പ്രതിപക്ഷകക്ഷികള്‍ എന്നെ രാഷ്ട്രീയത്തിലെ ശിശുവെന്നാണ് വിളിക്കുന്നത്. രാഷ്ട്രീയത്തില്‍ എനിക്ക് വേണ്ടത്ര വിവരമില്ലെന്നാണ് അവര്‍ പറയുന്നത്. അതെ, എനിക്ക് രാഷ്ട്രീയത്തില്‍ അധികം അനുഭവപരിചയമില്ല. പക്ഷേ, കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ രാജ്യത്തിന്റെ പ്രശ്നങ്ങളെന്താണെന്ന് പഠിച്ചിട്ടുണ്ട്, സാധാരണക്കാരുടെ പ്രശ്നങ്ങളെന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. "

22 വര്‍ഷത്തെ കോണ്‍ഗ്രസ് വിരുദ്ധഭരണം ഇരുളിലാഴ്ത്തിയ സംസ്ഥാനത്തിന്റെ മുമ്പില്‍ പ്രത്യാശയുടെ മണ്‍ചെരാതുകള്‍ കൊളുത്തി രാഹുല്‍ഗാന്ധി നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം യുപിയുടെ വിമോചനഗാഥയായി മാറുകയാണെ"ന്നും രാഹുല്‍ തരംഗത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗബലം മാജിക്ക് നമ്പരായ 205 മറികടക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ബിജെപിക്കും പിന്നില്‍ നാലാംസ്ഥാനമാണ് കോണ്‍ഗ്രസിന്. ദയനീയമായ അവസ്ഥ. രാഹുലും സോണിയയും ജയിച്ചുവന്ന ലോക്സഭാ മണ്ഡലപരിധിയിലും താങ്ങാനാവാത്ത തിരിച്ചടിയാണ്. രാഹുല്‍ വന്നു; പുറകെ പ്രിയങ്കയും എത്തി- ഇനി കോണ്‍ഗ്രസിന്റെ മുന്നേറ്റകാലമാണെന്ന് ആ പാര്‍ടിയും അതിനെ സംരക്ഷിക്കുന്ന മാധ്യമങ്ങളും പ്രവചിച്ചതാണ്. പതിവുപോലെ അനുഭവങ്ങളില്‍നിന്ന് അവര്‍ ഒന്നും പഠിച്ചില്ല. 2010 അവസാനം നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മനക്കോട്ട കെട്ടിയതാണ്. അവിടെ രാഹുല്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് തോറ്റു. ആകെയുള്ള 243 സീറ്റിലും കോണ്‍ഗ്രസ് മത്സരിച്ചു- പക്ഷേ ലഭിച്ചതു നാല് സീറ്റ്. തന്റെ പ്രതിച്ഛായയുടെ പിന്‍ബലത്തില്‍ ബിഹാറില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു അന്നും രാഹുല്‍ ധരിച്ചത്. പ്രധാനമന്ത്രിപദത്തോടല്ല, ഉത്തര്‍പ്രദേശിനോടാണ് തന്റെ ഭ്രമം എന്നുപറഞ്ഞാണ് സുദീര്‍ഘമായ പ്രചാരണ പര്യടനം യുപിയില്‍ രാഹുല്‍ നടത്തിയത്. പോകുന്നിടത്തെല്ലാം മാധ്യമ സംഘങ്ങളെത്തി. രാഹുലിന്റെ പ്രചാരണ പരിപാടി വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പു രംഗത്തെ താരം ആര് എന്ന് ചോദിച്ചാല്‍ നിസംശയം രാഹുല്‍ എന്ന് പറയാം. ആ താരമാണ് ഇപ്പോള്‍ അടിതെറ്റി വീണിരിക്കുന്നത്. മറ്റേതെങ്കിലും പാര്‍ടിയാണെങ്കില്‍ ഇത്തരം പരാജയങ്ങള്‍ വ്യക്തിയുടെ കണക്കില്‍ വരില്ല. കോണ്‍ഗ്രസ് അങ്ങനെയല്ല. സ്വതന്ത്ര ഇന്ത്യയുടെ ഭരണാധികാരം കോണ്‍ഗ്രസ് ഏറ്റെടുത്ത അന്നുമുതല്‍ എക്കാലത്തും നെഹ്റു കുടുംബത്തില്‍നിന്നുള്ളവരാണ് തെരഞ്ഞെടുപ്പുരംഗത്തും അല്ലാതെയും പാര്‍ടിയെ നയിച്ചത്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സഹതാപതരംഗത്തിലൂടെ നരസിംഹറാവു അധികാരത്തിലെത്തിയതു മാത്രമാണ് അതിനപവാദം. കോണ്‍ഗ്രസിന് അതിന്റെ നയസമീപനങ്ങള്‍കൊണ്ട് ജനപിന്തുണ ആര്‍ജിക്കാനാവില്ല. നേതാക്കളെ ഉയര്‍ത്തിപ്പിടിച്ചും പാരമ്പര്യം പറഞ്ഞും നേടുന്ന വോട്ടുകളാണ് ആ പാര്‍ടിയുടെ ശക്തി. പ്രാദേശിക പാര്‍ടികളുടെ സഹായമില്ലെങ്കില്‍ ഇന്ന് കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. കേരളത്തില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുകളുമടങ്ങുന്ന മുന്നണിയുടെ ഭാഗമായതുകൊണ്ടുമാത്രമാണ് കോണ്‍ഗ്രസിന് എംപിമാരും എംഎല്‍എമാരുമുണ്ടാകുന്നത്. രാഹുലിന്റെ അധ്വാനത്തിലൂടെയും സഹോദരി പ്രിയങ്കയെ അവതരിപ്പിക്കുന്നതിലൂടെയും ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നിവര്‍ന്നുനില്‍ക്കാമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. രാഹുലിന്റെ ആവര്‍ത്തിച്ചുള്ള പരാജയങ്ങളില്‍ തകര്‍ന്നുപോകുന്നത് ആ പ്രതീക്ഷയാണ്. യുപിയിലെ ഫലം ആ പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇന്ന് കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്നത് ഭൂരിപക്ഷമുണ്ടായിട്ടല്ല. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഭൂരിപക്ഷം തികയ്ക്കുന്നതിന് അവര്‍ക്ക് എസ്പി, ബിഎസ്പി, ആര്‍ജെഡി, ജെഡി (എസ്) തുടങ്ങിയ പാര്‍ടികളുടെ പിന്തുണ തേടേണ്ടിവന്നു. ബിജെപി അധികാരത്തില്‍ വരുന്നതിനെതിരായ ജനവികാരവും കോണ്‍ഗ്രസിന് തുണയായി. അന്ന് വോട്ടുചെയ്തവരില്‍ വലിയൊരു പങ്ക് ഇന്ന് കോണ്‍ഗ്രസിനോടൊപ്പമില്ല. യുപിഎ ഭരണത്തില്‍ തഴച്ചുവളര്‍ന്ന അഴിമതിയും കേന്ദ്രമന്ത്രിമാരെപ്പോലും തടവറയിലെത്തിച്ച കേസുകളും വിലക്കയറ്റവും സാമ്രാജ്യത്വ ദാസ്യവും തൊഴിലില്ലായ്മയും ഓരോ വിഭാഗം ജനങ്ങളെയും കോണ്‍ഗ്രസില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശിലും ബിഹാറിലും നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുത്താല്‍ ഒരു പുനര്‍ജന്മമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഏക പ്രതീഷയും ആ വീണ്ടെടുപ്പാണ്. ആ പ്രതീക്ഷയ്ക്ക് ഇനി പ്രസക്തിയില്ല. ഇന്ദിര ഗാന്ധിയുടെ ഛായയുള്ള പ്രിയങ്കയുടെ വരവുപോലും ഒരു ചലനവും ഉണ്ടാക്കിയില്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നതുതന്നെയാണ്. രാഹുല്‍ ഫാക്ടര്‍ സമ്പൂര്‍ണ പരാജയമായിരിക്കുന്നു. ഉത്തരേന്ത്യ കോണ്‍ഗ്രസിനെ കൈവിട്ടുവെങ്കില്‍ തെക്കന്‍ മേഖലയില്‍ ആശിക്കാനൊന്നും അവശേഷിക്കുന്നില്ല. ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഉണ്ടായ പിളര്‍പ്പിന്റെ ആഘാതത്തില്‍നിന്ന് മുക്തിനേടുക എളുപ്പമല്ല. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ഡിഎംകെ അക്ഷരാര്‍ഥത്തില്‍ നിലംപൊത്തി; കോണ്‍ഗ്രസിന് വിലാസമില്ലാതായി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ അവസരവാദ സഖ്യത്തിലൂടെ ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതേയുള്ളൂ. തൃണമൂലുമായി കടുത്ത ഭിന്നതയിലാണിന്ന് കോണ്‍ഗ്രസ്.

സഖ്യകക്ഷികളുടെ പിന്‍ബലം, തെരഞ്ഞെടുപ്പിലെ പണമൊഴുക്കല്‍ , വന്‍കിട ബൂര്‍ഷ്വാസിയുടെ നിര്‍ലോപമായ പിന്തുണ- ഇതാണ് ഇന്ന് കോണ്‍ഗ്രസിന്റെ ഈടുവയ്പ്. രൂക്ഷമായ വിലക്കയറ്റവും ഉയര്‍ന്ന തോതിലുള്ള അഴിമതിയും നവലിബറല്‍ അജന്‍ഡയിലൂടെ സൃഷ്ടിക്കപ്പെടുന്ന കടുത്ത ജനദ്രോഹവും കോണ്‍ഗ്രസില്‍നിന്ന് ജനസാമാന്യത്തെ അകറ്റിയിരിക്കുന്നു. രാഷ്ട്രീയമായ എളുപ്പവഴികളൊന്നും അവശേഷിക്കുന്നില്ല. രക്ഷകാവതാരങ്ങളെ മുന്നില്‍നിര്‍ത്തിയതുകൊണ്ടോ അഴിമതിയിലൂടെ ആര്‍ജിക്കുന്ന പണം തെരഞ്ഞെടുപ്പില്‍ വാരിയെറിഞ്ഞതുകൊണ്ടോ നവലിബറല്‍ നയങ്ങളുടെ ദ്രോഹമുഖം മറയ്ക്കാന്‍ കാപട്യപൂര്‍ണമായി ഏതാനും സാമൂഹ്യക്ഷേമ നടപടികള്‍ നടപ്പാക്കിയതുകൊണ്ടോ രക്ഷപ്പെടാവുന്ന അവസ്ഥയിലല്ല ഇന്ന് കോണ്‍ഗ്രസ്. യുപിയിലെയും തമിഴ്നാട്ടിലെയും കേരളത്തിലെയും സാധാരണ ജനങ്ങള്‍ക്ക് ഈ തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെയാണ്, പിറവത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് എളുപ്പം പറയാനാവുന്നത്. യുപിയില്‍ ഏതുവിധേനയും രക്ഷപ്പെടാനാണ് രാഹുല്‍ഗാന്ധിയെ നിയോഗിച്ചത്- ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് ഗ്രാമഗ്രാമാന്തരങ്ങളില്‍ പാടുകിടന്ന് രാഹുല്‍ഗാന്ധി നേടിക്കൊടുത്തത് നാലാം സ്ഥാനമാണ്. പിറവത്തേക്കും രാഹുല്‍ഗാന്ധിയെ വിളിക്കാന്‍ യുഡിഎഫ് തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

2 comments:

manoj pm said...

"കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ ഈ "നാടകം" നടത്തുകയാണ്. ജനങ്ങളുമായി അടുത്തിടപഴകുന്നതും അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതും നാടകമാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാനിത് തുടരും." ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു പര്യടനത്തിനിടെ രാഹുല്‍ഗാന്ധി ഇങ്ങനെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പ്രചാരണരംഗത്തെ താരം മാത്രമല്ല; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനും അതിലൂടെ നെഹ്റു-ഇന്ദിര യുഗത്തിന്റെ കരുത്തിലേക്ക് ആ പാര്‍ടിയെ തിരിച്ചെത്തിക്കാനും ജന്മമെടുത്ത അവതാര പുരുഷനാണ് രാഹുല്‍ - അങ്ങനെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ അവതരിപ്പിച്ചത്. നാട്ടിലെ കെഎസ്യു നേതാക്കളുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു യുപിയിലെ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഗ്രാമീണ ഭവനങ്ങളില്‍ചെന്ന് ഭക്ഷണം കഴിക്കുക; ദളിത് വീടുകളില്‍ അന്തിയുറങ്ങുക; യാത്രയ്ക്കിടയില്‍ ബോധപൂര്‍വമായ ആകസ്മികതകള്‍ സൃഷ്ടിച്ച് നാടന്‍ കടകളില്‍ പാഞ്ഞുകയറുക; സുരക്ഷാ സന്നാഹങ്ങളെ മറികടന്നുള്ള യാത്രകളിലൂടെ വാര്‍ത്താതാരമാവുക- ഇങ്ങനെയുള്ള പൊടിക്കൈകള്‍ നിര്‍ലോപം ഉപയോഗിക്കപ്പെട്ടു. പരിഹാസവും വിമര്‍ശവുമുയര്‍ന്നപ്പോള്‍ രാഹുല്‍ പറഞ്ഞു: "പ്രതിപക്ഷകക്ഷികള്‍ എന്നെ രാഷ്ട്രീയത്തിലെ ശിശുവെന്നാണ് വിളിക്കുന്നത്. രാഷ്ട്രീയത്തില്‍ എനിക്ക് വേണ്ടത്ര വിവരമില്ലെന്നാണ് അവര്‍ പറയുന്നത്. അതെ, എനിക്ക് രാഷ്ട്രീയത്തില്‍ അധികം അനുഭവപരിചയമില്ല. പക്ഷേ, കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ രാജ്യത്തിന്റെ പ്രശ്നങ്ങളെന്താണെന്ന് പഠിച്ചിട്ടുണ്ട്, സാധാരണക്കാരുടെ പ്രശ്നങ്ങളെന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. "

Anonymous said...

അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്ട്ടൂനിലെ താടി പറയുന്ന പോലെ 'പുവര്‍ ഗൈ' രാജ്യത്തെ പറ്റിയോ സമൂഹത്തെ പറ്റിയോ ഒരു വിവരവും ഇല്ല രാഹുലിന് അല്ലെങ്കിലും നെഹ്‌റു കുടുംബത്തില്‍ സ്ത്രീകള്‍ക്കാണ് ശക്തി പവര്‍ ധൈര്യം കൂടുതല്‍ പ്രിയങ്ക തന്നെ വരട്ടെ , രാഹുല്‍ ഒരു ചെറിയ മന്ത്രി ആയി കഴിവ് തെളിയിക്കാതെ ഇന്ത്യന്‍ ജനത ആ താടി കണ്ടൊന്നും വീഴില്ല