Thursday, August 11, 2011

അയോഗ്യനായ മുഖ്യമന്ത്രി

"ഈ കേസിന്റെ എല്ലാം അറിയുന്നവനാണ് ഞാന്‍ . മുഖ്യമന്ത്രിസ്ഥാനത്ത് ഞാന്‍ ഇരിക്കുന്നു എന്നതുതന്നെയാണ് കേസ് പിന്‍വലിക്കാന്‍ കാരണം. ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന് തീരുമാനിക്കാം. ഗവണ്‍മെന്റാണ് വലുത്"- ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതാണ് 2005ല്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞ ന്യായം. "എന്റെ മനഃസാക്ഷിക്കനുസരിച്ചാണ് തീരുമാനം. ഭീരുവായി മാറിനില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കേസ് പിന്‍വലിക്കാന്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടിട്ടുമില്ല"-2005 ജനുവരി 18ന് പത്രസമ്മേളനത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. അതായത്, കരുണാകരനെ രക്ഷിക്കാനായിരുന്നില്ല ആ തീരുമാനമെന്ന് വ്യക്തം. കാരണം കരുണാകരന്‍ എക്കാലത്തും ഉമ്മന്‍ചാണ്ടിയുടെ ബദ്ധ വൈരിയായിരുന്നു. പാമൊലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നതിലെ പ്രധാനി ഉമ്മന്‍ചാണ്ടിയാണ്. അന്ന് തെരഞ്ഞെടുത്ത ചില പത്രപ്രവര്‍ത്തകര്‍ക്ക് പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പകര്‍ന്നുനല്‍കിയതും ഉമ്മന്‍ചാണ്ടിയാണ്.

കരുണാകരന് നന്നായി മുറിവേറ്റു. പിന്നെ ആ കേസ് തുടര്‍ന്നാല്‍ എല്ലാം അറിയുന്ന ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്തെത്തും. കേസ് കോടതിയില്‍ എത്തിയ സ്ഥിതിക്ക് കോടതിയുടെ തീരുമാനത്തിന് വിടുകയല്ലേ വേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി "ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന് തീരുമാനിക്കാം. ഞാന്‍ അക്കാലത്ത് ധനമന്ത്രിയായിരുന്നു. എനിക്ക് എല്ലാം അറിയാം." എന്നാണ്. "പാമൊലിന്‍ ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമല്ല, ഒമ്പതുകോടിരൂപ ലാഭമാണുണ്ടായത്. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിലാണ് കേസുണ്ടായത്. നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയതിന് കേസെടുക്കുന്നതു ശരിയല്ല. അത് സിവില്‍ സര്‍വീസിന്റെ മനോവീര്യം കെടുത്തും. സര്‍ക്കാരിന് നഷ്ടം പറ്റുന്ന തീരുമാനമുണ്ടായാലും സ്വജനപക്ഷപാതമുണ്ടായാലും കേസെടുക്കാം" എന്നും വിശദീകരിച്ചു അദ്ദേഹം. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്ന ദിവസമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ല എന്ന റിപ്പോര്‍ട്ട് വിജിലന്‍സിനെക്കൊണ്ട് കോടതിയില്‍ കൊടുപ്പിച്ചത്. അതായത്, യുഡിഎഫ് ഭരണം വരുമെന്നുറപ്പായശേഷം, ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിക്കാന്‍ വിജിലന്‍സിലെ ഉദ്യോഗസ്ഥപ്രമുഖര്‍ തെറ്റായ റിപ്പോര്‍ട്ടുണ്ടാക്കിയെന്നര്‍ഥം. അതാണിപ്പോള്‍ കോടതി തുറന്നടിച്ചിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസമായ മാര്‍ച്ച് ഒന്നിലെ സംഭവങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അന്നും ഉമ്മന്‍ചാണ്ടി ഉപയോഗിച്ചത് വിജിലന്‍സിനെയാണ്.

ലാവ്ലിന്‍ കേസ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിനു കീഴില്‍ വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയതാണ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍ , നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ച് ലാവ്ലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. വിജിലന്‍സ് അന്വേഷിച്ച് കണ്ടെത്തിയ പ്രതികളില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന പേര് ഇല്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് അസാധാരണമായ മലക്കംമറിച്ചിലിലൂടെ ഉമ്മന്‍ചാണ്ടി ഇതു ചെയ്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐയെ ഉപയോഗിച്ച് കേസില്‍ കുരുക്കുക എന്നതായിരുന്നു ഏക ഉദ്ദേശ്യം. സ്വന്തം പാര്‍ടിയിലെ സമുന്നത നേതാവായിരുന്ന കെ കരുണാകരനെതിരെ പാമൊലിന്‍ കേസില്‍ ലജ്ജാരഹിതമായി ഇടപെട്ട ഉമ്മന്‍ചാണ്ടിക്ക് അത്തരം നീക്കങ്ങള്‍ എന്നും പഥ്യമാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ദിവസം രാഷ്ട്രീയ എതിരാളിയെ വിജിലന്‍സിനെ ഉപയോഗിച്ച് വെട്ടിനിരത്താന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിതന്നെ മറ്റൊരു തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം വിജിലന്‍സിലെ സ്വാധീനം ഉപയോഗിച്ച് സ്വയം കുറ്റമുക്തനാകാനും ശ്രമിച്ചു. അതാണിപ്പോള്‍ കോടതി തുറന്നുകാട്ടിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ നൈതികത, മാന്യത, മര്യാദ എന്നിവയെല്ലാം കളഞ്ഞുള്ളതാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകള്‍ . ഉമ്മന്‍ചാണ്ടിക്കെതിരെ വെറുതെ അന്വേഷണം വേണമെന്നല്ല, കണ്‍മുന്നിലുള്ള തെളിവുകള്‍ വിജിലന്‍സ് മുക്കി എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയ കാര്യം. അത് തികഞ്ഞ അധികാര ദുര്‍വിനിയോഗമാണ്. അതാകട്ടെ അധികാരത്തിന്റെ നെറുകയിലിരിക്കുന്ന വ്യക്തി സ്വയം രക്ഷപ്പെടാന്‍ നഗ്നമായി തന്റെ സ്ഥാനം ദുരുപയോഗിച്ചു എന്ന ഗുരുതരമായ പ്രശ്നമാണ്.

ലാവ്ലിന്‍ കേസിലാകട്ടെ രാഷ്ട്രീയശത്രുവിനെ നശിപ്പിക്കാനുള്ള ആയുധമായാണ് ഭരണയന്ത്രത്തിന്റെ ദുരുപയോഗമുണ്ടായത്. രണ്ടു സംഭവങ്ങളിലും പ്രതി ഉമ്മന്‍ചാണ്ടിയാണ്. സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചു എന്ന അക്ഷന്തവ്യമായ കുറ്റവും ഇവിടെ ഉമ്മന്‍ചാണ്ടിയില്‍ വന്നുചേരുന്നു. കരുണാകരന്‍ അന്തരിച്ചതുകൊണ്ടുമാത്രമാണ് കേസില്‍നിന്ന് ഒഴിവായത്. പാമൊലിന്‍ ഇടപാടിന്റെ സൂത്രധാരന്‍ അദ്ദേഹമായിരുന്നുവെങ്കില്‍ , ഒത്താശക്കാരനായിരുന്നു ഉമ്മന്‍ചാണ്ടി. അറിഞ്ഞുകൊണ്ടാണ് അഴിമതിക്ക് കാര്‍മികത്വം വഹിച്ചത്. പി സി ജോര്‍ജിനെപ്പോലുള്ള മൂര്‍ച്ചപോയ വാളുകളെ രംഗത്തിറക്കിയതുകൊണ്ടോ വിജിലന്‍സ് വകുപ്പില്‍നിന്ന് തലയൂരിയതുകൊണ്ടോ ഉമ്മന്‍ചാണ്ടി രക്ഷപ്പെടില്ല. പാമൊലിന്‍ അഴിമതിക്കുപുറമെ ക്രിമിനല്‍ അധികാര ദുര്‍വിനിയോഗം എന്ന കുറ്റത്തിനുകൂടി വിചാരണ ചെയ്യപ്പെടേണ്ടയാളാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ ആ സ്ഥാനത്തിരിക്കാന്‍ സര്‍വഥാ അയോഗ്യനും.

1 comment:

manoj pm said...

"ഈ കേസിന്റെ എല്ലാം അറിയുന്നവനാണ് ഞാന്‍ . മുഖ്യമന്ത്രിസ്ഥാനത്ത് ഞാന്‍ ഇരിക്കുന്നു എന്നതുതന്നെയാണ് കേസ് പിന്‍വലിക്കാന്‍ കാരണം. ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന് തീരുമാനിക്കാം. ഗവണ്‍മെന്റാണ് വലുത്"- ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതാണ് 2005ല്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞ ന്യായം. "എന്റെ മനഃസാക്ഷിക്കനുസരിച്ചാണ് തീരുമാനം. ഭീരുവായി മാറിനില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കേസ് പിന്‍വലിക്കാന്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടിട്ടുമില്ല"-2005 ജനുവരി 18ന് പത്രസമ്മേളനത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. അതായത്, കരുണാകരനെ രക്ഷിക്കാനായിരുന്നില്ല ആ തീരുമാനമെന്ന് വ്യക്തം. കാരണം കരുണാകരന്‍ എക്കാലത്തും ഉമ്മന്‍ചാണ്ടിയുടെ ബദ്ധ വൈരിയായിരുന്നു. പാമൊലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നതിലെ പ്രധാനി ഉമ്മന്‍ചാണ്ടിയാണ്. അന്ന് തെരഞ്ഞെടുത്ത ചില പത്രപ്രവര്‍ത്തകര്‍ക്ക് പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പകര്‍ന്നുനല്‍കിയതും ഉമ്മന്‍ചാണ്ടിയാണ്.