Tuesday, March 29, 2011

കണ്ണൂരിലേത് കാലേറ്റമോ?


പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്.

ഷാജഹാനെ മറ്റൊരെങ്കിലും തല്ലിയോ ഇല്ലയോ എന്ന കാര്യമാണ് പിന്നത്തേത്. ചിലപ്പോള്‍ തല്ലും ഒരു ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് കണ്ടല്‍പാര്‍ക്കും പി ശശിക്കെതിരായ നടപടിയുമാണെന്ന് ഷാജഹാന്‍ വിധി കല്‍പ്പിക്കുമ്പോള്‍ എന്തേ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിക്കുന്നില്ല എന്ന് ന്യായമായും കേള്‍വിക്കാര്‍ക്ക് ചോദിക്കാം. അതിനോട് മോശമായ ഭാഷയില്‍ ഷാജഹാന്റെ പ്രതികരണമുണ്ടായാല്‍ കേട്ടുനില്‍ക്കുന്നവര്‍ മിണ്ടാതിരിക്കണമെന്നില്ല. അങ്ങനെ ചില്ലറ കശപിശ കണ്ണൂരില്‍ നടന്നു എന്നത് നേര്. അതിലപ്പുറം ഒന്നും ഏഷ്യാനെറ്റിന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു, പി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന്്

ജയരാജന്‍ ഫോണില്‍ വിളിച്ചത് റെക്കോഡ് ചെയ്ത് ഷാജഹാന്‍ കേള്‍പ്പിച്ചത് നന്നായി. കോണ്‍ഗ്രസില്‍നിന്ന് പണം വാങ്ങിയല്ലേ ഇതുപോലെ മോശമായ കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ്ചോദ്യം. റെക്കോഡ് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്ത് സംപ്രേഷണം ചെയ്യൂ എന്ന വെല്ലുവിളിയോടെ ജയരാജന്‍ പറയുന്നത് ഷാജഹാന്റെ രാഷ്ട്രീയക്കളിയെക്കുറിച്ചാണ്. അതിന് മറുപടിപറയാതെ, പണംവാങിയോ ഇലയോ എന്ന് വ്യക്തമാക്കാതെ, നിങ്ങള്‍ എന്നെ തല്ലിയില്ലേ എന്ന് ലേഖകന്റെ മറുചോദ്യം.

മാധ്യമപ്രവര്‍ത്തനത്തിന്റെ ലേബലില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആവാം. എന്നാല്‍ മാധ്യമത്തിന്റെ മറവും സൌകര്യവും ഉപയോഗിച്ച് രാഷ്ട്രീയപാര്‍ട്ടികളെ കയ്യേറ്റം ചെയ്യുന്നത് അനുവദിക്കാനാവുമോ? മാധ്യമ സ്വാതന്ത്യ്രം എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ നെറികെട്ട യുദ്ധം നടത്താനുള്ള സ്വാതന്ത്യ്രമാകുമോ? പോര്‍ക്കളം എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തുന്നത് അത്തരമൊരു കളിയാണ്. അവര്‍ യുഡിഎഫുകാരെ നേരത്ത തയാറാക്കിനിര്‍ത്തിയാണ് തെരുക്കൂത്ത് നടത്തുന്നത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യുറോ ചീഫ് എന്നുപറയുന്ന ഷാജഹാന്റെ ഇതഃപര്യന്തമുള്ള മാധ്യമ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍ ഇത്തരം ഏകപക്ഷീയമായ ഒളിയുദ്ധങ്ങളേ കാണാനാവുന്നുള്ളൂ.

ഷാജഹാനെ 'കയ്യേറ്റം'ചെയ്തു എന്ന വാര്‍ത്ത വന്നയുടനെ രംഗത്തിറങ്ങിയത് കുഞ്ഞാലിക്കുട്ടിയാണ്. 'അഭിപ്രായ സ്വാതന്ത്യ്രത്തെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല' എന്നാണദ്ദേഹം പറഞ്ഞത്. അഭിപ്രായ സ്വാതന്ത്യ്രം സംരക്ഷിക്കാന്‍ ഇതേ കുഞ്ഞാലിക്കുട്ടി ഇതേ ഏഷ്യാനെറ്റിലെ ഒരു പെണ്‍കുട്ടിയെ ഭ്രാന്തുപിടിച്ച ലീഗിന്‍കൂട്ടത്തിലേക്ക് എറിഞ്ഞുകൊടുത്തത് മാധ്യമ രംഗത്തുള്ളവരെങ്കിലും ഓര്‍ക്കുന്നുണ്ടാകണം.

പൊതുജനങ്ങളെ വിളിച്ചുകൂട്ടി പരസ്പരം തല്ലിക്കുന്ന പരിപാടിയാണ് പേര്‍ക്കളം പോലുള്ളത്. ആരോഗ്യപരവും ക്രിയാത്മകവുമായ രാഷ്ട്രീയ പ്രശ്നങ്ങളല്ല അവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്്. പോര്‍വിളികളും അധിഷേപവുമാണ് നടക്കുന്നത്. ട്രെയിന്‍ ചെയ്ത ആളുകളെ തയാറാക്കിനിര്‍ത്തി നാടകമാടിക്കുന്ന ഏര്‍പ്പാടുമാണത്. ഷാജഹാനെപ്പോലെ പക്വതയും വിവേകവുമില്ലാത്ത മുരത്ത രാഷ്ട്രീയവും അതിന്റെ ഭാഗമായ വിരോധവും ചിലരോടുള്ള വിധേയത്വവും തലയില്‍കയറിയവര്‍(അവരുടെ നിലപാടുകള്‍ പരസ്യവുമാണ്) ഇത്തരം പരിപാടികളുടെ നടത്തിപ്പുകാരാവുകയും അജണ്ട നടപ്പാക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ പ്രകോപിതരാവില്ല എന്നുറപ്പിക്കാനാവില്ല. അങ്ങനെ പ്രകോപിതരായവരെ സമാശ്വസിപ്പിക്കുയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത പി ജയരാജനെ ഒരു തല്ലുകാരനാക്കാനാണ് ഷാജഹാന്‍ ശ്രമിച്ചുകാണുന്നത്.

ഏതായാലും കൈക്ക് സ്വാധീനമില്ലാത്ത ജയരാജന്‍ തല്ലിയിട്ടുണ്ടെങ്കില്‍ ഒരു തലോടലായേ തോന്നു. ഒരു വസ്തുവില്‍ പിടിക്കാനുള്ള ശേഷിപോലും ജയരാജന്റെ കൈകള്‍ക്കില്ല. ഒപ്പിടുന്നത് ഇടതുകൈവിരലുകള്‍ക്കിടയില്‍ പേന തിരുകിവെച്ചാണ്്. ബട്ടണ്‍സ് ഇടാനും അഴിക്കാനും പരസഹായം വേണം. ഇത്രയും സമര്‍ത്ഥനായ ഷാജഹാന് ചവിട്ടി എന്നോ കാലേറ്റം ചെയ്തു എന്നോ പറയാമായിരുന്നു.

ജനക്കൂട്ടത്തിലേക്കിറങ്ങിച്ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണം; അവര്‍ ആക്രമിക്കപ്പെടാന്‍ പാടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹംതന്നെ. അതേസമയം, ജനങ്ങള്‍ക്കിടയില്‍ വര്‍ത്തമാനംപറയാന്‍ ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വയം മര്യാദകാണിക്കണം. അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ എന്ന ബോധം അവര്‍ക്കുണ്ടാകണം.


16 comments:

manoj pm said...

തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല

പാഞ്ഞിരപാടം............ said...

എന്തായാലും അച്ചു സഖാവിനു കാര്യം പിടികിട്ടി....
RSS കാര്‍ ഇത്രയും നല്ലവരോ? ജയരാജനു ശരിക്കും കൈക്കു സ്വധീനം ഉണ്ടാര്‍ന്നെങ്കില്‍ ഷാജഹാന്റെ ഗതി എന്താകുമായിരുന്നു?
ഇങ്ങേരുടെ മകനല്ലെ കഴിഞ്ഞ് തെരെഞ്ഞെടുപ്പിന്റന്നു(സോറി, മനൊജിന്റെ ഭാഷയില്‍ വിഷുവിനു ) ബോബു പൊട്ടിച്ചു കളിച്ച് കൈ കളഞ്ഞതു? നല്ല ഫാമിലി....

പി ശശിയെ രക്ഷിക്കാന്‍ എന്തിനിത്ര വെപ്രാളം

Samson Das said...

P Sasi is not an Indian this is the new explanation from CPM , He is from china so he doesn’t need to follow Indian law and the enquire will be done by communist party as he follows the communist jokers law

പന്തളം ഷാജി said...

നിരന്തരം നിര്‍ലജ്ജം പേരുംനുണകള്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌................നിരന്തരം നിര്‍ലജ്ജം പേരുംനുണകള്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌..................നിരന്തരം നിര്‍ലജ്ജം പേരുംനുണകള്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌

പ്രാവ് said...

‘തല്ലുകൊള്ളി’ എന്നൊരു പ്രയോഗമുണ്ട്, നാട്ടിന്‍പുറത്ത്. ‘അവനൊരു തല്ലുകൊള്ളിയാ’ എന്ന് അറിയപ്പെടുന്ന ആള്‍ക്ക് തല്ലു കിട്ടുമ്പോള്‍ ‘എന്തിനു തല്ലി?’, ‘ആരു തല്ലി?’ തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തമാണ് നാട്ടില്‍. പ്രചാരലുപ്തമായ ഒരു പ്രയോഗം വംശനാശം സംഭവിയ്ക്കാതെ സംരക്ഷിച്ചതിന് ഷാജഹാന്റെ പ്രവര്‍ത്തനം എന്നു സ്മരിയ്ക്കപ്പെടും. രണ്ടു കൈകളും പ്രവര്‍ത്തന രഹിതമായ ഒരാളുടെ കയ്യില്‍ നിന്നു പോലും ‘തല്ലുമേടിച്ച’ ഒരു തല്ലുകൊള്ളിയെ സംഭാവന ചെയ്ത ഏഷ്യാനെറ്റിന് നന്ദി. ‘കൌതുകലോക’ത്തിലോ മറ്റോ സം‌പ്രേഷണം ചെയ്ത് നല്ല പരസ്യവുമൊപ്പിയ്ക്കാം.

Silent Critic said...

പണ്ട്‌ ഒരു നേതാവ്‌
വിമാനത്തിൽ കയറി അനാവശ്യം കാണിച്ചപ്പോൾ അയാൾ പറഞ്ഞു, ഞാൻ അവശനാണ്‌, വലതു കൈ പൊങ്ങില്ല എന്ന്. ഇപ്പോൾ മനോജ്‌ പറയുന്നു പി. ജയരാജൻ അവശനാണ്‌ , പേന പോലും പിടിക്കാൻ പറ്റാത്തവനാണ്‌ എന്നൊക്കെ. നമ്മുടെ നേതാക്കൾ ഇത്രയും അവശന്മാരും രോഗികളുമാണോ? അതോ കൊള്ളരുതായ്മ ചെയ്തിട്ട്‌ പിടിക്കപ്പെടുമ്പോൾ മാത്രമുള്ള അവശതയാണോ?

msntekurippukal said...

നന്നായി ശരിയായി പറയേണ്ടത് പറയേണ്ടതുപോലെ പറഞ്ഞിരിക്കുന്നു.എന്നാല്‍ വലതുപക്ഷ പെരുമഴയില്‍ കല്ലുപോലെ ഉറച്ചുനില്‍ക്കാന്‍ കഴിവുള്ള ഈ വാക്കുകള്‍ക്ക് അഭിനന്ദനം.

msntekurippukal said...

http://msntekurippukal.blogspot.com/2011/03/blog-post_29.html

Calicocentric കാലിക്കോസെന്‍ട്രിക് said...

ജയരാജന്റെ കയ്യിന്റെ ശേഷിയെപ്പറ്റി ജയരാജനെക്കാള്‍ മനോജിന് അറിയുന്നതെങ്ങനെ. ദേശാഭിമാനിയില്‍ വന്ന ജയരാജന്റെ പ്രസ്താവനയില്‍ പറയുന്നത് തന്റെ വലതുകൈ പ്രവര്‍ത്തനക്ഷമമല്ലെന്ന്. അതിനര്‍ത്ഥം ഇടതു കൈ പ്രവര്‍ത്തനക്ഷമമാണെന്നു തന്നെയാണ്. മനോജ് തട്ടിപ്പിറക്കുകയാണോ?

manoj pm said...

@ Calicocentric കാലിക്കോസെന്‍ട്രിക്
ഞാന്‍ ജയരാജനോട് പറഞ്ഞ്, മെഡിക്കല്‍ സര്‍ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ശ്രമിക്കാം. സഹോദരനെ പോലെ അടുത്ത സഖാവിന്റെ കാര്യങ്ങള്‍ അറിയാന്‍ വലിയ മിടുക്ക് വേണം എന്ന് തോന്നുന്നില്ല. തട്ടിപ്പ് ഇറക്കുകയാണോ എന്ന ചോദ്യം. അതിനുള്ള മറുപടി അടുത്ത പോസ്റ്റില്‍ കാണുക. ഏഷ്യാനെറ്റ്‌ പോലീസില്‍ നല്‍കിയ പരാതി.

N.J Joju said...

സഖാവു വിചാരിച്ചാൽ മെഡിക്കൽ സർട്ടിഫിക്കറ്റിനാണോ പഞ്ഞം. വേണമെങ്കിൽ ജയരാജൻ ആ പരിപാടിയിൽ പങ്കെടുത്തിട്ടില്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കാം. നമ്മളു കണ്ടത് മോർഫിങ്ങാണു. ഫൊൺ വിളിച്ചത് മിമിക്രിക്കാരാണ്.

നമുക്കൊരു ടൂർ പോവാം said...

Thrissuril Soumya enna penkuttiye aakramicha Govinda chami ottakkayyanayirunnu.............pakshe ayal CPM member allathathu bhaagyam......allenkil nammude Manoj vakkeel addehathinu vendiyum vakkalthumayi irangumayirunnu...........

നമുക്കൊരു ടൂർ പോവാം said...

allallo ayaalkku vendi Bombay Highcourt il ninnum oru vakkeel hajarayathayi kettu........athu "Sir"
earppadakkiyathallallo?

Unknown said...

ജയരാജന്‍ പങ്കെടുത്ത പോര്‍ക്കളം പരിപാടി ഏഷ്യാനെറ്റില്‍ കണ്ടു . അദ്ദേഹം രണ്ടു കയ്യും പൊക്കിത്തന്നെയാണു സംസാരിക്കുന്നത് . വലതു കൈക്ക് സ്വാധീനക്കുറവുണ്ട് എന്നു മാത്രം . എന്നാലും സ്പൂണ്‍ പോലും പിടിക്കാന്‍ പറ്റില്ലെന്നൊക്കെ പറയണെമെങ്കില്‍ അസാമാന്യ കഴിവു തന്നെ വേണം

manoj pm said...

വായുജിത്തെ,

കൈ പ്രസംഗിക്കുമ്പോള്‍ പൊക്കുന്നതും തല്ലുന്നതും ഒരുപോലെ ആണോ? ജയരാജന്റെ കൈക്ക് ഒരു പ്രശ്നവും ഇല്ല എന്ന് താങ്കള്‍ക്ക് വിശ്വസിക്കാം. pakshe , അംഗവൈകല്യം കണക്കാക്കി സര്ടിഫികറ്റ് കൊടുത്ത മെഡിക്കല്‍ ബോര്‍ഡും അതനുസരിച്ച് ട്രെയിനില്‍ സഹായിയോടൊപ്പം സൌജന്യ നിരക്കില്‍ യാത്ര അനുവദിക്കുന്ന റെയില്‍വെയും ഒക്കെ കുഴപ്പത്തിലാകും.
ഒരു കാര്യം കൂടി ചോദിക്കട്ടെ. ഈ ജയരാജന്‍ മര്‍ദിക്കുകയോ കയ്യേറ്റം ചെയ്യുകയോ ഉണ്ടായി എന്ന് ഏഷ്യാനെറ്റ്‌ പോലീസില്‍ കൊടുത്ത പരാതിയില്‍ ഇല്ല. പിന്നെ അദ്ദേഹത്തിന് കൈ ഉയര്‍ത്താന്‍ കഴിയും എന്ന് താങ്കള്‍ പാടുപെട്ടു സ്ഥാപിക്കുന്നതിന്റെ അര്‍ഥം എന്താണ്?

Unknown said...

മനോജേ . അദ്ദേഹം തല്ലി, തല്ലിയില്ല ഇതൊന്നുമല്ല ഞാന്‍ പറഞ്ഞത് . പക്ഷേ താങ്കളുടെ ഈ ലേഖനത്തില്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്റെ രണ്ടു കയ്യും സ്വാധീനമില്ലാത്തതാണ് .

“ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല“

ഇതു വായിച്ചാല്‍ ഏതൊരാള്‍ക്കും തോന്നുക പി ജയരാജന്റെ കൈകള്‍ അനക്കമില്ലാത്തവയാണെന്നാകും . എങ്കില്‍ പിന്നെ തന്റെ വലതു കൈക്ക് സ്വാധീനമില്ലെന്ന് ജയരാജന്‍ ദേശാഭിമാനിയില്‍ പറയില്ലല്ലോ . തന്റെ രണ്ടു കൈക്കും സ്വാധീനമില്ലെന്നെ പറയുള്ളൂ .

തല്ലാന്‍ കഴിയില്ല എന്നോ അല്ലെങ്കില്‍ പിടിച്ചു നിര്‍ത്തി തല്ലാന്‍ കഴിയില്ല എന്നോ മറ്റോ ആയിരുന്നു താങ്കളുടെ വാദമെങ്കില്‍ മനസ്സിലാക്കാമായിരുന്നു . ഇതു പക്ഷേ അങ്ങനല്ലല്ലോ . പാവത്തിനു കയ്യേ അനക്കാന്‍ പറ്റില്ല എന്ന രീതിയിലായിരുന്നു എഴുത്ത് . അതേ പറഞ്ഞുള്ളൂ

പി ജയരാജന്‍ പങ്കെടുത്ത പരിപാടിയില്‍ ഞാന്‍ നേരിട്ടു പങ്കെടുത്തിട്ടുണ്ട് . ഒരു കൈക്ക് സ്വാധീനമില്ല എന്നത് നേരിട്ടു ബോധ്യമായ കാര്യമാണ് .അതു കൊണ്ടാണ് താങ്കളുടെ പോസ്റ്റ് വന്നപ്പോള്‍ കൂടുതല്‍ പരതി നോക്കിയത് .