Monday, March 28, 2011

പറന്നുവരുന്ന വോട്ട്

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനറാണെന്നാണ് ആ പാര്‍ട്ടി ഇലക്ഷന്‍ കമീഷന് എഴുതിക്കൊടുത്തിട്ടുള്ളത്. സോണിയ, രാഹുല്‍, മന്‍മോഹന്‍സിങ്ങ് തുടങ്ങിയ ദേശീയ നേതാക്കളുടെ കൂട്ടത്തിലാണ് ചെന്നിത്തല എന്ന് അദ്ദേഹത്തിന് സ്വയം തോന്നുന്നതുകൊണ്ടാകണം, കേരളത്തിലാകമാനം ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങി പ്രചാരണം നടത്തുന്നു. എവിടെ നിന്ന് ഇതിനുള്ള പണം എന്ന് ചോദിക്കരുത്. അത് ഹൈക്കമാന്‍ഡ് കൊടുക്കുന്നതാണ്.

ഹൈക്കമാന്‍ഡില്‍നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓരോസ്ഥാനാര്‍ത്ഥിക്കും പണപ്പെട്ടി വന്നിരുന്നു. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി ഡല്‍ഹിയില്‍ പെട്ടി വാങ്ങാന്‍ പോയത് തിരുവള്ളൂര്‍ മുരളി എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. പലവഴി ചുറ്റി തീവണ്ടിയിലാണ് വന്നത്. തിരിച്ചെത്തിയപ്പോള്‍ മുരളി പറഞ്ഞു-25 ലക്ഷം കൊണ്ടുവന്ന ഒരു പെട്ടി കളഞ്ഞുപോയി എന്ന്. പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതിപോലും നല്‍കാതെ ആ പ്രശ്നം കോണ്‍ഗ്രസ് മുക്കി. ഇരുപത്തിയഞ്ചു ലക്ഷം രൂപ നഷ്ടപ്പെട്ടത് പുല്ലുപോലെ അവഗണിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന 'ആദര്‍ശത്തിന്റെ ആള്‍രൂപ'ത്തിന് ഒരുമടിയുമുണ്ടായില്ല. അതാണ് കോണ്‍ഗ്രസ്. ആ മുല്ലപ്പള്ളി ഇപ്പോള്‍ പറയുന്നു, 'യുപിയിലും ബിഹാറിലുമൊക്കെ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നു; എന്തുകൊണ്ട് ഇവിടെ ആയിക്കൂടാ' എന്ന്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍ പ്രദേശിന്റെ വിസ്തൃതി 243286 ചതുരശ്ര കിലോമീറ്ററാണ്. കേരളത്തിന്റേത് 38,863 ചതുരശ്ര കിലോമീറ്റര്‍. ആറ് കേരളം ചേര്‍ന്നാലും യുപിയോളം വരില്ല. നമ്മുടെ തൊട്ടടുത്ത കര്‍ണാടകം 191,791 ച. കി .മീറ്ററും തമിഴ്നാട് 130058 ച. കി. മീറ്ററുമാണ്. പശ്ചിമ ബംഗാള്‍ ബംഗാള്‍-88752 ചതുരശ്ര കിലോമീറ്റര്‍. കേരളത്തിന്റെ രണ്ടേകാല്‍ മടങ്ങിലേറെ വരും അത്. അവിടെയൊക്കെ പ്രചാരണത്തിന് പറന്നെത്തുകതന്നെ വേണ്ടിവരും.

കേരളത്തില്‍ അത്യാവശ്യം വിമാനയാത്രാ സൌകര്യമുണ്ട്. രണ്ടായിരം രൂപ മുടക്കിയാല്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലും കോഴിക്കോടുമെത്തുന്ന ഏതാനും സര്‍വീസുകളുണ്ട്. അത് രാഷ്ട്രീയ നേതാക്കള്‍ ഉപയോഗിക്കുന്നതില്‍ ഒരാപകതയും ആരും കാണാറില്ല. എന്നാല്‍, മണിക്കൂറിന് ലക്ഷം രൂപ വാടകകൊടുക്കേണ്ട ഹെലിക്കോപടറില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറന്നുനടന്ന് പ്രാരണം നടത്തുന്നതിന് എന്ത് സാംഗത്യം? റോഡുവഴി പോയാല്‍ ചെന്നിത്തലയുടെ നടു ഉളുക്കുമോ?

കേരളത്തിന്റെ മുഖ്യമന്ത്രി റോഡിലൂടെ പ്രചാണം നടത്തുന്നു. എന്തേ വിഎസിനേക്കാള്‍ പ്രായമായോ ചെന്നിത്തലയ്ക്ക്? അതല്ല, ചെന്നിത്തലയുടെ മഹനീയ സാന്നിധ്യസൌഭാഗ്യമില്ലെങ്കില്‍ പച്ചതൊടാത്ത കുറെ സ്ഥാനാര്‍ത്ഥികളുണ്ടോ യുഡിഎഫിന് കേരളത്തില്‍?
രണ്ടുമൂന്ന് പ്രധാന ചോദ്യങ്ങളുയരുന്നു.

1. തെരഞ്ഞെടുപ്പിനു മുമ്പേ പണത്തിന്റെയും അഹങ്കാരത്തിന്റെയും ഒഴുക്ക് ഇങ്ങനെയെങ്കില്‍, അഥവാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഈ കേരളത്തെ യുഡിഎഫ് എങ്ങനെയാകും കൈകാര്യം ചെയ്യുക? ചില ഡോക്ടര്‍മാര്‍ അമിതഫീസ് വാങ്ങുന്നതിന് പറയുന്ന ന്യായീകരണം ലക്ഷങ്ങള്‍ ചെലവിട്ടാണ് പഠിച്ചത്, ആ പണം വീണ്ടെടുക്കേണ്ടതല്ലേ എന്നാണ്. അനേകലക്ഷങ്ങള്‍ പൊടിപൊടിച്ച് ഇലക്ഷന്‍ ജയിക്കുകയാണെങ്കില്‍ അനേക കോടികള്‍ കയ്യിട്ടുവാരിയാലും തൃപ്തി വരുമോ ഇക്കൂട്ടര്‍ക്ക്?

2. ഇവിടെ കോണ്‍ഗ്രസില്‍ പ്രചാരണത്തിന് പറ്റുന്ന മറ്റ് നേതാക്കളൊന്നുമില്ലേ? ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പറത്തിക്കൊണ്ടുപോകാന്‍ മാത്രം നേതൃദാരിദ്യ്രം എന്നാണ് കോണ്‍ഗ്രസിന് വന്നത്?

3. താരമായാലും സാദാ നടനായാലും ഹെലിക്കോപടറില്‍ സഞ്ചരിക്കുന്നതിന് പണം മുടക്കിയേ തീരൂ. ഇങ്ങനെ വാരിവലിച്ചെറിയാനുള്ള പണം ഏതെല്ലാം ഉറവിടങ്ങളില്‍നിന്നാണ് എത്തുന്നത്? ഹൈക്കമാന്‍ഡിന് അങ്ങനെ പണം വരുന്ന വഴിയേതാണ്? അത് കൂറ്റന്‍ കരാറുകളിലെ കമ്മീഷനും അഴിമതിപ്പണവുമല്ല എന്ന് ചെന്നിത്തലയ്ക്ക് പറയാനാവുമോ?

തൊടുന്നതെല്ലാം കുഴപ്പം എന്ന് കേട്ടിട്ടേയുള്ളൂ. ഇപ്പോളിതാ, യുഡിഎഫിനെ നോക്കിയാല്‍ അത് കാണാം. മറ്റാര്‍ക്കും രക്ഷിക്കാന്‍ പറ്റാത്തത്രയും ഗുരുതരമായ കുഴപ്പങ്ങളിലേക്കാണ് ആ മുന്നണി പോകുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കുമ്പസാരത്തില്‍ തുടങ്ങിയ കുഴപ്പം പിള്ളയുടെ ജയില്‍വാസത്തിലൂടെ, മുസ്തഫ പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പുറത്തുകൊണ്ടുവന്നതിലുടെ, പിള്ള എന്ന ജയില്‍പുള്ളി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിലുടെ, ഘടക കക്ഷികള്‍ പിണങ്ങിയതിലൂടെ ഹെലിക്കോപ്ടറിലെത്തിനില്‍ക്കുന്നു. ഇനി യുഡിഎഫിന് എന്താണ് ജനങ്ങളോട് പറ്റാനുള്ളത്? വോട്ടും ഹൈക്കമാന്‍ഡില്‍നിന്ന് ഹെലിക്കോപ്ടറില്‍ പറന്നിറങ്ങുമോ?

4 comments:

manoj pm said...

ചില ഡോക്ടര്‍മാര്‍ അമിതഫീസ് വാങ്ങുന്നതിന് പറയുന്ന ന്യായീകരണം ലക്ഷങ്ങള്‍ ചെലവിട്ടാണ് പഠിച്ചത്, ആ പണം വീണ്ടെടുക്കേണ്ടതല്ലേ എന്നാണ്. അനേകലക്ഷങ്ങള്‍ പൊടിപൊടിച്ച് ഇലക്ഷന്‍ ജയിക്കുകയാണെങ്കില്‍ അനേക കോടികള്‍ കയ്യിട്ടുവാരിയാലും തൃപ്തി വരുമോ ഇക്കൂട്ടര്‍ക്ക്?

പാഞ്ഞിരപാടം............ said...

"മണിക്കൂറിന് ലക്ഷം രൂപ വാടകകൊടുക്കേണ്ട ഹെലിക്കോപടറില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറന്നുനടന്ന് പ്രാരണം നടത്തുന്നതിന് എന്ത് സാംഗത്യം? "

മനൊജേ...............

88752 ചതുരശ്ര കിലോമീറ്ററുള്ള ബംഗാളില്‍ നമ്മുടെ സഖാക്കന്മാര്‍ പറന്നാല്‍ ലക്ഷങ്ങള്‍ എത്ര വരും? അവിടെയും അതൊക്കെ തന്നെയല്ലെ?

കോടികളുടെ ആസ്തിയില്‍ ഒട്ടും പുറകില്‍ അല്ലല്ലൊ സീ പി എമ്മും... ഗവ: ലക്ഷങ്ങള്‍ എറിഞ്ഞ് ലാവിലിന്‍ കേസില്‍ നിന്നും സഖാവിനെ ഊരാന്‍ നമ്മള്‍ കാട്ടിയ കളിയൊക്കെ ജനങ്ങള്‍ മറക്കുമൊ?

ട്രാക്റ്റരും,കംമ്പ്യൂട്ടറും, സ്വാശ്രയ കോളേജും തടഞ്ഞ പോലൊരു മറ്റൊരു ഹിമാലയന്‍ മണ്ടത്തരം. ഹെലികോപ്റ്ററില്‍ പറക്കാന്‍ പാടില്ലത്രെ... :)

ജനശക്തി said...

പ്രകടനപത്രികയൊക്കെ തട്ടിക്കൂട്ടിയെടുത്തപ്പോള്‍ തന്നെ ടൈം ഒരു പാട് പോയി. ഇനി എല്ലാ മണ്ഡലത്തിലും എത്തണമെങ്കില്‍ വായുവേഗേന പറക്കേണ്ടി വരും. അല്ലെങ്കിലും, വായുഗുളികയുടെ ആവശ്യക്കാരനു ഔചിത്യബോധം ആ‍വശ്യമില്ലല്ലോ.

ഗോപന്‍ said...

ഒരു ചിഹ്നമെന്ന നിലക്ക് ഹെലികോപ്റ്റര്‍ കോണ്‍ഗ്രസ്സിന് ചേരും!