Monday, July 14, 2008

മാധ്യമ മഹാത്മ്യം

അടി പൊടിപൂരം
ആറാട്ടുപുഴ പൂരം, മച്ചാട്ട് മാമാങ്കം, കൊടുങ്ങല്ലൂര്‍ ഭരണി, ഉത്രാളിക്കാവ് പൂരം, മാവിലായിലെ അടി തുടങ്ങി എത്രയെത്ര ഉത്സവങ്ങള്‍. എല്ലാം ഒന്നിനൊന്നു മെച്ചം. മാവിലായില്‍ ചുമലിലേറിയുള്ള അടിയാണ് കാഴ്ച. തൃശൂരില്‍ കുടമാറ്റവും ഇലഞ്ഞിത്തറമേളവും വെടിക്കെട്ടും. പൊതുവെ കേരളീയര്‍ തറവാട്ടുമഹിമ പറയുന്നവരാണ്. പാരമ്പര്യത്തില്‍ ഊറ്റംകൊള്ളാത്തവര്‍ ആരുമുണ്ടാകാറില്ല. അങ്കത്തട്ടില്‍ കലിയോടെ പയറ്റി എതിരാളിയെ നിലംപരിശാക്കിയ തച്ചോളി ഒതേനന്‍, ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ച എന്നിങ്ങനെ എത്രയെത്ര വീരശൂര പരാക്രമികള്‍ വാണ നാടാണ് കേരളം. പാരമ്പര്യം പറഞ്ഞുനടക്കാനുള്ളതല്ല, കളിച്ചുതെളിയിക്കാനുള്ളതുമാണ്. വെറുതെയുള്ള തനിയാവര്‍ത്തനം ഉമ്മന്‍ചാണ്ടിയുടെ മലകയറ്റംപോലെ വിരസമാകും. പാരമ്പര്യകലകളുടെ സമഞ്ജസമായ ഒരു സമ്മേളനമാണ് വേണ്ടത്. ജുഗല്‍ബന്ദി എന്നു കേട്ടിട്ടില്ലേ. അതുപോലെ.
തൃശൂരില്‍, സാക്ഷാല്‍ വടക്കുന്നാഥന്റെ തെക്കേഗോപുരനടയില്‍ പൂരത്തലേന്ന് അരങ്ങേറിയ പൊടിപൂരം അങ്ങനെയൊരു ജുഗല്‍ബന്ദിയാണ്. രണ്ടാള്‍ പൊക്കത്തിലുള്ള തട്ടില്‍ കയറി,കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തി നടത്തിയ അങ്കം ഒന്നു കാണേണ്ടതുതന്നെയായിരുന്നു. ചാനല്‍കുഞ്ഞുങ്ങളാണ് പയറ്റുകലാകാരന്മാര്‍. അടികൂടുന്ന ചാനലുകാരെ മറ്റൊരു ചാനലുകാരന്‍ ക്യാമറയിലാക്കി. അടിച്ചുമറിഞ്ഞ് വലതുകാല്‍ ഇടത്തോട്ടുവീശി, വലിഞ്ഞമര്‍ന്ന്, നിവര്‍ന്ന് ഇടത്തും വലതും ഒഴിഞ്ഞുമാറിയുള്ള പയറ്റ്. ക്ളൈമാക്സില്‍ ഒരു മാധ്യമകില്ലാടിയുടെ മിന്നലാക്രമണം. മൂന്നു പോരാളികള്‍ നിലതെറ്റി താഴേക്കു വീണു. ഒരാള്‍ തലയിടിച്ചാണ് വീണത്. തലപൊട്ടി; മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ചീറ്റി. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. ഐസിയുവില്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍. നിലംപൊത്തിയ രണ്ടാമന്റെ നട്ടെല്ലിനു താഴെ തകര്‍ന്നു. ചുരുങ്ങിയത് മൂന്നുമാസം പൂര്‍ണ കിടപ്പ് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെഅഭിപ്രായംമൂന്നാമന് തോളെല്ലിനു പരിക്കേറ്റു. കുടമാറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന തട്ടിലായിരുന്നു പ്രദര്‍ശനപ്പയറ്റ്. ജനക്കൂട്ടത്തിന്റെയും കുടമാറ്റത്തിന്റെയുമെല്ലാം ചിത്രം എവിടെനിന്നാലും കിട്ടും. പക്ഷേ, അടിച്ചുനേടിയ സ്ഥലത്തിരുന്ന് പടമെടുത്താല്‍ അതാണ് വീരസാഹസിക മാധ്യമപ്രവര്‍ത്തനം. അമ്മായിക്ക് അടുപ്പും നിഷിദ്ധമല്ലെന്നാണ്. അടികൂടിയത് മാധ്യമ വീരന്മാരായാല്‍, അത് വല്ല തട്ടിവീഴലോ തെന്നി വീഴലോ ആകും. നാട്ടുകാര്‍ നോക്കിനില്‍ക്കെ നടന്ന കൂട്ടത്തല്ല് '24 മണിക്കൂര്‍ ന്യൂസ് ചാനലുകള്‍' കണ്ടതേയില്ല. അടി കാണിക്കാതെ, വീഴുന്ന ഭാഗംമാത്രം കാണിച്ച് ഒരു ചാനല്‍ ദുരന്തവാര്‍ത്ത ഒരു മിനിറ്റിലൊതുക്കി. 'ക്യാമറാ പ്രവര്‍ത്തകര്‍ തട്ടില്‍നിന്ന് വീണ് പരിക്കേറ്റു' എന്നായിരുന്ന ചില പത്രങ്ങളുടെ കണ്ടെത്തല്‍. മലയാളത്തിന്റെ സുപ്രഭാതമാകട്ടെ 'ക്യാമറ ക്രമീകരിക്കുന്നതിനിടെ തിരക്കില്‍പ്പെട്ട് ക്യാമറാമാന്മാര്‍ വീഴുകയായിരുന്നുവെന്നാണ്' പുറംലോകത്തെ അറിയിച്ചത്. തെന്നിവീണാല്‍ പ്രതിഷേധത്തിന് സ്കോപ്പില്ലാത്തതുകൊണ്ട് തൃശിവപേരൂരിന്റെ മുത്തായ പത്രപ്രവര്‍ത്തക നേതാവിന്റെ പതിവു പ്രസ്താവനയും കണ്ടില്ല.
*
മാധ്യമപ്രവര്‍ത്തകര്‍ക്ക് പാളയത്തില്‍നിന്ന് തല്ലുകിട്ടിയാലേ പ്രതിഷേധമില്ലാതുള്ളൂ. മാവോയിസ്റ്റ് തീവ്രവാദത്തിന്റെ പേരില്‍ പീപ്പിള്‍സ് മാര്‍ച്ചിന്റെ എഡിറ്റര്‍ പി ഗോവിന്ദന്‍കുട്ടി ഈയിടെ അറസ്റ്റിലായപ്പോള്‍ പൊലീസ് നടപടിയെ വിമര്‍ശിച്ച് വീരശിങ്കങ്ങള്‍ രംഗത്തുവന്നു. ഗോവിന്ദന്‍കുട്ടിയെ ജയിലിലടച്ചത് മാധ്യമ സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രഖ്യാപിച്ചുകളഞ്ഞു മഹാന്മാര്‍. ഇക്കണക്കിനു പോയാല്‍ ഏതെങ്കിലും മഞ്ഞപ്പത്രത്തിന്റെയോ, ഇക്കിളി മാസികയുടേയോ എഡിറ്ററെ പൊലീസ് പിടികൂടിയാല്‍ യൂണിയന് പ്രകടനം നടത്തേണ്ടിവരില്ലേ എന്നാണ് സംശയാലുക്കളും കുബുദ്ധികളും ചോദിക്കുന്നത്. ആടെന്തറിയുന്നു അങ്ങാടി വാണിഭം. കേരളത്തില്‍ 'നന്ദിഗ്രാം മോഡല്‍ വിശാലസഖ്യം' സൃഷ്ടിക്കാന്‍ ജമാഅത്തെ ഇസ്ളാമിയും എന്‍ഡിഎഫ്, മാവോയിസ്റ്റുകളും ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്യുന്നുവെന്ന വാര്‍ത്ത വായിക്കാത്തവര്‍ക്കേ സംശയം കാണൂ. ഡല്‍ഹിയില്‍ ചേര്‍ന്ന 'നന്ദിഗ്രാം' ദേശീയ കവെന്‍ഷനില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ വിവാദനായകന്‍ എഡിറ്റര്‍ ഗോവിന്ദന്‍കുട്ടിയുണ്ട്. തേജസ് പത്രാധിപര്‍ പി കോയയും മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി എം ഇബ്രാഹിമും 'പോരാട്ടം' നേതാവ് രാവുണ്ണിയുമുണ്ട്. എഡിറ്റര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഏത് പത്രപ്രവര്‍ത്തകനുണ്ട്? ആസ്ഥാന നേതാവിന്റെ തലതൊട്ടപ്പന്‍ ഗോവിന്ദന്‍കുട്ടിയുടെ വേണ്ടപ്പെട്ടവനായി ഡല്‍ഹിയില്‍ പോയപ്പോള്‍ വിനീത ശിഷ്യന്‍ ഇങ്ങ് കേരളത്തില്‍, യൂണിയന്‍ചെലവില്‍ പ്രസ്താവനയിറക്കുന്നു. ഉണ്ണുന്ന ചോറിന് ഒരായിരം നന്ദി. മെഗഫോണായി ഒരു യൂണിയനുമുണ്ടല്ലോ.
*
എറണാകുളത്തുനിന്ന് എസ് രാജന്‍ എഴുതുന്നു:
"മാധ്യമത്തിലെഴുതുന്ന കെ രാജേശ്വരി ആണോ പെണ്ണോ എന്ന് വായനക്കാര്‍ക്കിടയില്‍ തര്‍ക്കം നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു....... സംശയം തീര്‍ന്നത് ഇന്ത്യാവിഷനില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അപ്പോഴും കരുതിയത് ഒരു സ്വതന്ത്ര ബുദ്ധിജീവി; സര്‍വജ്ഞന്റെ അഹന്തയും സര്‍വപുച്ഛം കാഴ്ചപ്പാടുമാക്കിയ ഹാസ്യാത്മകമായി എഴുതാന്‍ കഴിവുള്ള ഒരു അഭിഭാഷകന്‍ എന്നായിരുന്നു. പിന്നെയാണറിഞ്ഞത് സിപിഐ നേതൃത്വം കൊടുക്കുന്ന അഭിഭാഷക സംഘടനയുടെ തലതൊട്ടപ്പനാണെന്ന്. മന്ത്രി ബിനോയ് വിശ്വം ഭരിക്കുന്ന ഭവനനിര്‍മാണ വകുപ്പിനുകീഴിലെ ഒരു സ്ഥാപനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് നിയോഗിച്ച നിയമ ഉപദേഷ്ടാവുമത്രേ മേപ്പടിയാന്‍. ഏറ്റവും അവസാനമല്ലേ അറിഞ്ഞത് ഇതിയാന്‍ സിപിഐയുടെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയുമായിരുന്നു. ആള് സിപിഐയില്‍ ഉന്നതന്‍തന്നെ എന്നിപ്പോള്‍ ബോധ്യമായി. "വെറുതെയല്ല. ഇന്ത്യാവിഷന്‍ വാര്‍ത്താവലോകനത്തിലായാലും മാധ്യമം വിശകലനത്തിലായാലും ഒരു വരിപോലും സിപിഐക്കെതിരെ എഴുതില്ല; പറയില്ല. അഥവാ ഇനി എഴുതിയാലും പറഞ്ഞാലുംതന്നെ തൊലിപ്പുറം വിട്ട് ആഴത്തിലേക്കൊട്ട് ഇറങ്ങുകയുമില്ല. എന്നാലീ മാധ്യമശിങ്കത്തിന് സിപിഐ എമ്മിനെതിരെ പറയാന്‍ നൂറു നാവാണ്. എന്തു വൃത്തികേടും സിപിഐ എമ്മിനെതിരെ എഴുതിക്കൊള്ളും. "സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ആര് വരണമെന്ന് പാര്‍ടി കോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയുമൊക്കെ തീരുമാനിക്കും. കോടിയേരി ബാലകൃഷ്ണന്‍ വരണോ എം എ ബേബി വരണോ എന്നൊന്നും തീരുമാനിക്കുന്നത് രാജേശ്വരി എന്ന കള്ളപ്പേരിലെഴുതുന്ന സിപിഐക്കാരനോട് ചോദിച്ചിട്ടല്ല. സിപിഐയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി രാജ വേണോ റെഡ്ഡി വേണോ എന്ന് തീരുമാനിച്ചത് ജാതി നോക്കിയിട്ടല്ല. ജാതി നോക്കിയിട്ടാണെന്ന് ഒരു സിപിഐ എമ്മുകാരനും കള്ളപ്പേരുവച്ച് ഒരു മാധ്യമത്തിലുമെഴുതിയിട്ടുമില്ല. എന്നിട്ടും ബേബി ലത്തീന്‍ കത്തോലിക്കന്‍, തോമസ് ഐസക് ലത്തീന്‍ കത്തോലിക്കന്‍ എന്നൊക്കെ സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍മാത്രം വലുപ്പമുള്ള ഒരു കമ്യൂണിസ്റ്റുകാരന്‍ പരസ്യമായി എഴുതുന്ന സ്ഥിതി വരുന്നത് സിപിഐക്ക് എന്തുമാത്രം ഗുണംചെയ്യുമെന്ന് അവര്‍തന്നെ പരിശോധിച്ചാല്‍ നന്നായിരിക്കും. അത് എഴുതിയവന്റെയൊക്കെ ഉള്ളില്‍ ജാതിവികാരം പഴുത്തുപൊട്ടി പുഴു തിളയ്ക്കുകയാണ്. 'തിരുമനസ്സ്' 'കാരണവരുടെ സ്വജാതിസ്നേഹം' ഇങ്ങനെ ജാതിഭ്രാന്ത് മൂത്തതിന്റെ ലക്ഷണങ്ങള്‍ മാധ്യമത്തിലൂടെ നുരഞ്ഞൊഴുകുകയാണ്. മാധ്യമത്തിന് ഇതൊക്കെ ചേരും. പക്ഷേ, സിപിഐക്ക് ചേരുമോ എന്നതാണ് പ്രശ്നം. ചേരുമെങ്കില്‍ ഇത്തരം ജാതിഭ്രാന്തന്മാരുള്ള പാര്‍ടിയാണ് സിപിഐ എന്ന് ജനം തീരുമാനിക്കും''.
ശതമന്യു മാവിലായിക്കാരനല്ലെങ്കിലും തൊട്ടടുത്ത പ്രദേശത്തുകാരനാണ്. രാജനേക്കാള്‍ സ്നേഹം രാജേശ്വരിയോടുണ്ട്. അതുകൊണ്ട് നോ കമന്റ്സ്.
*
കോടാലിക്ക് കേരളത്തില്‍ നല്ല വിപണിസാധ്യതയാണ്. സിദ്ധിക്, സുരേന്ദ്രന്‍ തുടങ്ങിയ ബ്രാന്‍ഡ് കോടാലികള്‍ വേഗം വിറ്റുപോകുന്നുണ്ട്. കല്യാണത്തിന് ക്ഷണിക്കപ്പെടുന്നവരുടെ ജാതകക്കുറിപ്പ് നോക്കണമെന്നാണ് പുതിയ കോടാലിശാസ്ത്രം. വിരുന്നുണ്ണാനെത്തുന്നയാള്‍ കോങ്കണ്ണനോ വിക്കുള്ളവനോ മുടന്തനോ എന്നും തിരക്കണം. വാടകവീട്ടില്‍ സൌകര്യമില്ലെങ്കിലും അടുത്തുള്ള ഹാളില്‍ റിസപ്ഷന്‍ നടത്താന്‍ പാടില്ല. കഷ്ടം. അച്ഛന്‍ ആഭ്യന്തരമന്ത്രിയായതുകൊണ്ട് മകന്റെ കല്യാണം പൊലീസുകാരെമാത്രം ക്ഷണിച്ചു നടത്തണമെന്ന് തീട്ടൂരമിറക്കാത്തത് ഭാഗ്യം. മറുപടി അര്‍ഹിക്കാത്ത ഇത്തരം കോടാലിത്തങ്ങള്‍ വല്ലാതെ നാറിത്തുടങ്ങിയിട്ടുണ്ട്.

3 comments:

Unknown said...

മനോജ് ഭായ്, തറവാട്ടിലെ വഴക്ക് തറവാട്ടില്, അല്ലാതെ ആരേലുമത് കൊട്ടിഘോഷിക്കോ?

പറഞ്ഞത് വളരെ നല്ല കാര്യം.

പക്ഷെ ബാക്കി രണ്ടു കാര്യങ്ങളും താങ്കള്‍ ദേശാഭിമാനിക്കാരന്‍ അഥവാ സി പി എം കാരന്‍ ആണെന്നു പറയാന്‍ പറഞ്ഞ പോലെ തോന്നുന്നു.

ഓടോ: ഞാനീപ്പറഞ്ഞ ഒരു പാര്‍ട്ടിയുടേം അനുഭാവിയല്ല കേട്ടോ, പകരം പാര്‍ട്ടിപ്രവര്‍ത്തനം എന്നു പറയുന്നത് വെറുമൊരു തറ ബിസിനസ് ആണെന്നു മാത്രം മനസിലാക്കിയ ഒരു സാധരണക്കാരന്‍. (പറഞ്ഞതിനു അപൂര്‍വ്വം അപവാദങ്ങളുണ്ടെന്നറിയാം)

പ്രവീണ്‍ ചമ്പക്കര said...

വല്ലവന്റെയും അമ്മയ്കു ഭ്രാന്തു കാണാന്‍ നല്ല രസം ഉണ്ട്... അവനവന്റെ അമ്മയ്ക്കു അതു വരുന്ബോള്‍ അത് എങ്ങനെ ഇരിക്കും?

tk sujith said...

മനോജ് ഭായ്
ഇവിടെ കണ്ടതില്‍ സന്തോഷം.....
സുജിത്
കേരളകൌമുദി