Tuesday, April 9, 2013

തോക്കിനും വാളിനും പിന്നില്‍




സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് വളയത്തുനിന്ന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തോക്കും കൊടുവാളുമായി വന്നതെന്ന് അയാള്‍തന്നെ മൊഴി നല്‍കിയിട്ടുണ്ട്. അയാള്‍ ഒറ്റയ്ക്കായിരുന്നില്ല എന്നും ഏറെനാളത്തെ ആസൂത്രണം നടന്നിട്ടുണ്ടെന്നും വിശ്വസനീയമായ തെളിവുകള്‍ വന്നുകഴിഞ്ഞു. നൂറുമീറ്റര്‍വരെ റേഞ്ചുള്ളതും മുപ്പത്തഞ്ചുമീറ്ററിനുള്ളില്‍ നിന്ന് വെടിവച്ചാല്‍ മരണകാരണമാകാവുന്ന പരിക്കേല്‍പ്പിക്കാന്‍ കരുത്തുള്ളതുമാണ് നമ്പ്യാരില്‍നിന്ന് പിടിച്ചെടുത്ത എയര്‍ഗണ്‍. കൊടുവാളാകട്ടെ തൊട്ടാല്‍ മുറിയുന്ന മൂര്‍ച്ചയുള്ളതും പിച്ചളപ്പിടി കെട്ടി ഉപയോഗത്തിന് സജ്ജമാക്കിയതും.

ഒറ്റയ്ക്ക് തീരുമാനമെടുത്ത് വേട്ടയ്ക്കിറങ്ങിയതാണ് നമ്പ്യാര്‍ എന്ന് വിശ്വസിക്കാന്‍ പഴുതുകളൊന്നുമില്ല. ആയുധങ്ങള്‍ ഒളിപ്പിക്കുന്നത് യാദൃച്ഛികമായി നാട്ടുകാരിലൊരാളുടെ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ പിടിക്കപ്പെടില്ലായിരുന്നു. വയസ്സുചെന്ന ഒരാളെ മറ്റേതെങ്കിലും തരത്തില്‍ സംശയിക്കാന്‍ സാധ്യത കുറവാണ്. ആ സൗകര്യം ഉപയോഗിച്ച് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ ആരാണയച്ചത് എന്ന പരിശോധനയാണ് നടക്കേണ്ടത്.
1. പിടിക്കപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് കൂട്ടുപുഴയില്‍ ചെന്ന് അതിനടുത്ത് പിണറായി പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചന്വേഷിച്ചത്.
2. വടകര ലോഡ്ജില്‍ താമസിച്ചത്.
3. പിണറായിയിലേക്ക് ചെറുപ്പക്കാരന്റെ ബൈക്കിന് പുറകിലിരുന്നു വന്നത്.
4. വളയത്തെ വീട്ടില്‍നിന്ന് ടി പി ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളും നോട്ടീസുകളും കണ്ടെടുത്തത്.
5. പിണറായിയാണ് തന്റെ ലക്ഷ്യമെന്ന് പൊലീസിനോട് സമ്മതിച്ചത്.

ഇത്രയും ശ്രദ്ധിച്ചാല്‍ എന്താണ് നടന്നത് എന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് വിഷമമില്ല. നമ്പ്യാര്‍ ഒറ്റയ്ക്കായിരുന്നില്ല എന്നതിന് ബൈക്കില്‍ കൊണ്ടുവിടാന്‍ ഒരാളുണ്ടായിരുന്നു എന്നതുതന്നെ തെളിവ്. വളയത്ത് വീടുള്ളയാള്‍ എന്തിന് വടകരയില്‍ ലോഡ്ജെടുത്ത് താമസിക്കണം? അവിടെ ആരൊക്കെ ചെന്നു? ആരെയൊക്കെ കണ്ടു? ആരാണ് കൊണ്ടുവിട്ടത്? ക്രൈംബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തേണ്ട ഉത്തരങ്ങള്‍ നിരവധിയാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടേകാലിനാണ് കുഞ്ഞികൃഷ്ണന്‍നമ്പ്യാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് വൈകിട്ട് അഞ്ചരയോടെ പന്തക്കപ്പാറയ്ക്കടുത്ത് അയാളെ കണ്ടതായി മൊഴിയുണ്ട്. ക്രൈംബ്രാഞ്ച് ഇതുവരെ ഗൗരവമായ അന്വേഷണം തുടങ്ങിയില്ല എന്നാണു വാര്‍ത്ത. സംഭവം നിസ്സാരവല്‍ക്കരിക്കാനും മനോനില തെറ്റിയ ആളുടെ പ്രവൃത്തിയായി ചിത്രീകരിക്കാനും തുടര്‍ച്ചയായ ശ്രമം നടക്കുന്നു.

കുറ്റകൃത്യങ്ങളെക്കുറിച്ചന്വേഷിക്കുമ്പോള്‍ അതുകൊണ്ട് ആര്‍ക്കാണ് നേട്ടം എന്നാണ് കണ്ടെത്തേണ്ടത്. പിണറായി വിജയനെ ലക്ഷ്യമിട്ട് നീങ്ങുന്നത് ആരൊക്കെയാണെന്ന് നോക്കണം. ചില ആര്‍എംപി നേതാക്കള്‍ പിണറായിക്കെതിരെ തുടര്‍ച്ചയായി വധഭീഷണി മുഴക്കിയിരുന്നു. നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ച് കെ എസ് ഹരിഹരന്‍ വടകരയില്‍ പ്രസംഗിച്ചത്, ""ചന്ദ്രശേഖരന്റെ ചോര പിണറായിയുടെ അവസാനംവരെ പിന്തുടരും"" എന്നാണ്. 2012 മെയ് 22ന് ഹരിഹരന്‍ വടകരയില്‍ പറഞ്ഞത്, "ടി പി ചന്ദ്രശേഖരന്‍വധത്തില്‍ ജനകീയ കോടതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെ"ന്നാണ്. ആര്‍എംപിയുടെ ഏകദിന സത്യഗ്രഹത്തില്‍ നടത്തിയ പ്രസംഗത്തില്‍, മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന പദപ്രയോഗങ്ങളും വെല്ലുവിളികളുമുണ്ടായി. ജൂലൈ പതിമൂന്നിന്റെ മനോരമ വാര്‍ത്ത ഇങ്ങനെ:

"" ടി പി ചന്ദ്രശേഖരന്‍വധത്തില്‍ മരണവാറന്റ്് ഒപ്പുവച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് ഇടതുപക്ഷ ഏകോപനസമിതി ജനറല്‍ സെക്രട്ടറി കെ എസ് ഹരിഹരന്‍ ആരോപിച്ചു..."" കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍ മത്സരിച്ച് 564 വോട്ട് വാങ്ങിയ ജനനേതാവും സൈദ്ധാന്തികനുമാണല്ലോ കെ എസ് ഹരിഹരന്‍. 139 ബൂത്തുള്ളതില്‍ ആറെണ്ണത്തില്‍ പത്തില്‍കൂടുതലും 24-ാം ബൂത്തില്‍ ഞെട്ടിപ്പിച്ച് 25 വോട്ടും നേടിയ ജനകീയന്‍. ആര്‍എംപി സെക്രട്ടറി എന്‍ വേണുവും പലവട്ടം പിണറായിക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്്. ഏറ്റവുമൊടുവില്‍, കുഞ്ഞികൃഷ്ണന്‍നമ്പ്യാരെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിച്ച് "മനോദൗര്‍ബല്യമുള്ള ആളുടെ പ്രവൃത്തി ആര്‍എംപിയുടെ തലയില്‍ വെച്ചുകെട്ടുകയാണെന്ന്" വേണു വിലപിക്കുകയാണ്. എന്നെ കണ്ടാല്‍ കിണ്ണംകട്ടവനെന്നുതോന്നുമോ എന്ന സന്ദേഹം ആ വിലാപത്തിലുണ്ട്.

ഒഞ്ചിയത്തെ ആര്‍എംപി എന്ന് ചുരുക്കപ്പേരുള്ള മുണ്ടന്‍ പാര്‍ടി ജനസ്വാധീനംകൊണ്ട് സിപിഐ എമ്മിന് ഭീഷണിയല്ല. വലതുപക്ഷ മാധ്യമങ്ങളുടെ കരുണയിലും കമ്യൂണിസ്റ്റ് വിരോധികളുടെ സഹായത്തിലും കഴിഞ്ഞുകൂടുന്ന ഒരു കൂട്ടംമാത്രമാണത്. സിപിഐ എമ്മിനും നേതൃത്വത്തിനുമെതിരായ കടുംവാക്കുകള്‍ക്ക് മാധ്യമച്ചന്തയില്‍കിട്ടുന്ന മാര്‍ക്കറ്റുവിലയാണ് അതിന്റെ മൂലധനം.

 ഒഞ്ചിയം മേഖലയാകെ സിപിഐ എമ്മില്‍നിന്ന് ഒലിച്ചുപോയി എന്ന അവരുടെ അവകാശവാദങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുഫലം ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്. വടകര മണ്ഡലത്തില്‍ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്ന ആര്‍എംപി തലവന്‍ വേണുവിന് ഒഞ്ചിയം പഞ്ചായത്തില്‍ ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്. മണ്ഡലത്തിലെ 43 മുതല്‍ 62 വരെ ബൂത്തുകളിലാണ് ഒഞ്ചിയം പഞ്ചായത്ത്. അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണു 7125 വോട്ടാണ് നേടിയത്. യുഡിഎഫിലെ പ്രേംനാഥിന് 4677. വേണുവിന് 2959. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ 6293 വോട്ടാണ് ആര്‍എംപിക്ക് കിട്ടിയത്. വലതുപക്ഷത്തിന്റെ അകമഴിഞ്ഞ പിന്തുണയില്ലാതെ അവര്‍ക്ക് ഒരു പഞ്ചായത്തു വാര്‍ഡില്‍പോലും നിലനില്‍പ്പില്ല എന്നാണ് ഈ ഫലം തെളിയിച്ചത്. യുഡിഎഫിന്റെ വോട്ട് ഇരന്നുവാങ്ങിയില്ലെങ്കില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരിക്കാനുള്ള കരുത്ത് ആര്‍എംപിക്ക് ഉണ്ടാകുമായിരുന്നില്ല. അവരുടെ ജനപിന്തുണ അത്രയേ ഉള്ളൂ.

 എന്നാല്‍, കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ടിയായാണ് അവരെ വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടുന്നത്. അത് സിപിഐ എം വിരോധത്തിന്റെ തറയിലാണ് അവര്‍ നില്‍ക്കുന്നത് എന്നതിനാലാണ്. ആ വിരോധം ഏതു കുറ്റകൃത്യത്തിലേക്കും അവരെ നയിക്കാനും പ്രോത്സാഹനമാകും. തോക്കുംകൊണ്ടുവന്ന കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ വൃദ്ധനും മനോവൈകല്യമുള്ളവനുമായി ചിത്രീകരിച്ച് പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കുന്ന അതേ രീതി ആര്‍എംപിയുടെ കാര്യത്തിലും മാധ്യമങ്ങളും പൊലീസും കാണിക്കുന്നുണ്ട്. "അവര്‍ അതൊക്കെ ചെയ്യുമോ" എന്ന സംശയം നേരിട്ടും അല്ലാതെയും ഉയര്‍ത്തുകയാണ്.

 ഗാന്ധിജിയെ കൊല്ലുംമുമ്പ് വിനീതനായി നടിച്ച് കാലില്‍തൊട്ടു വന്ദിക്കാന്‍ നാഥുറാം വിനായക് ഗോഡ്സെ മറന്നില്ല. കാലില്‍തൊട്ട വിനീതന്‍ വെടിവച്ചുകൊല്ലുമോ എന്ന സംശയം അന്നുയരാതിരുന്നത് ആ തോക്കില്‍നിന്നുള്ള ഉണ്ടകള്‍ മഹാത്മാവിന്റെ നെഞ്ചു പിളര്‍ത്തിയതുകൊണ്ടാണ്. പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ ശ്രമം ഉണ്ടാകുക എന്നത് അതീവ പ്രാധാന്യമുള്ള വിഷയവും. പിന്നില്‍ ആരൊക്കെയാണുണ്ടായിരുന്നത് എന്ന് കണ്ടെത്താനുള്ള ബാധ്യതയില്‍നിന്ന് അന്വേഷണത്തിലെ മെല്ലെപ്പോക്കുകൊണ്ടോ വാര്‍ത്താതമസ്കരണംകൊണ്ടോ വക്രീകരണമോ നിസ്സാരവല്‍ക്കരണമോ കൊണ്ടോ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല.

ഒരു നമ്പ്യാരെ കാണിച്ച് എല്ലാം അവസാനിപ്പിക്കാമെന്ന ധാരണയും വേണ്ട. ആശുപത്രിയില്‍ കഴിയവെ, ഫോണില്‍ സംസാരിക്കുന്നത് കണ്ടു എന്ന ഉറപ്പില്ലാത്ത മൊഴിവച്ച് സിപിഐ എമ്മിന്റെ ഉന്നത നേതാക്കളെ കൊലക്കേസില്‍പ്പെടുത്തി തുറുങ്കിലടച്ച പൊലീസാണ് ഉമ്മന്‍ചാണ്ടിയുടേത്. പ്രസംഗത്തിന്റെ പേരില്‍ എം എം മണിയെ ജയിലിലടയ്ക്കുകയും ഇടുക്കിയില്‍ കയറ്റാതിരിക്കുകയും ചെയ്യുന്നത് അതേ പൊലീസ്. ഇവിടെ, മൈക്കുകെട്ടി മാധ്യമങ്ങള്‍ക്കുമുന്നില്‍ പലയാവൃത്തി ഭീഷണിയും വെല്ലുവിളിയും മുഴക്കിയ മുണ്ടന്‍ പാര്‍ടിനേതാക്കള്‍ക്കുനേരെ അന്വേഷണത്തിന്റെ നോട്ടം പായിക്കാന്‍ അവര്‍ മടിക്കുന്നതെന്തുകൊണ്ട്? ആ ഭീഷണിക്കാരുടെ തട്ടകത്തില്‍ തങ്ങിയശേഷമാണ് കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ പിണറായിയെത്തേടി പോയതെന്ന വസ്തുത അവരുടെ കാഴ്ചയില്‍ പതിയാത്തതെന്തുകൊണ്ട്? ഈ കേസ് അങ്ങനെയങ്ങ് തേച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുന്നവര്‍, ജനങ്ങളുടെ വിചാരണയെ വല്ലാതെ ഭയക്കേണ്ടിവരും; തീര്‍ച്ച.

4 comments:

manoj pm said...

ഒഞ്ചിയത്തെ ആര്‍എംപി എന്ന് ചുരുക്കപ്പേരുള്ള മുണ്ടന്‍ പാര്‍ടി ജനസ്വാധീനംകൊണ്ട് സിപിഐ എമ്മിന് ഭീഷണിയല്ല. വലതുപക്ഷ മാധ്യമങ്ങളുടെ കരുണയിലും കമ്യൂണിസ്റ്റ് വിരോധികളുടെ സഹായത്തിലും കഴിഞ്ഞുകൂടുന്ന ഒരു കൂട്ടംമാത്രമാണത്. സിപിഐ എമ്മിനും നേതൃത്വത്തിനുമെതിരായ കടുംവാക്കുകള്‍ക്ക് മാധ്യമച്ചന്തയില്‍കിട്ടുന്ന മാര്‍ക്കറ്റുവിലയാണ് അതിന്റെ മൂലധനം.

ഗോപകുമാര്‍.പി.ബി ! said...

തിരിച്ചായിരുന്നെന്നു കരതുക. ഏതെങ്കിലും ഒരു ഭ്രാന്തന്‍ ഇത്തരം ചില സാമഗ്രികളുമായി പിസിജോര്‍ജ്ജിന്റേയോ മറ്റോ വീടിനു സമീപമെത്തി പിടിക്കപ്പെടുക ! പിണറായി വിജയനാണ് ഉത്തരം പറയേണ്ടി വരിക !
അത് ചൂണ്ടിക്കാണിച്ചാല്‍ കൂലിഎഴുത്ത്, മറിച്ച് കഥയെഴുതി ചിലരുടെ മാത്രം കണ്ണീരിന്റെ pH മൂല്യം പ്രസിദ്ധീകരിക്കുമ്പോള്‍ അത് സ്വതന്ത്രമായ പത്രപ്രവര്‍ത്തനവും.

Unknown said...

കൂതൂപരംബിലെ അഞ്ചു ധീര സഖാകളുടെ രക്തം കുടിച്ച ആളെ വീട്ടിൽ ചെന്ന് കണ്ടു സഖാകളെ വഞ്ചിച്ചതിന്റെ ശ്രദ്ധ മാറ്റാനുള്ള നാടകമാണെന്ന് പറഞ്ഞാലോ?... പിണറായിയെ തോട്ടാലുള്ള തീകളി അറിയാത്ത ആരുമില്ല ഈ നാട്ടിൽ... അതിനു മാത്രമുള്ള ഭുദ്ധി ഇവിടെ എല്ലാവര്ക്കും ഉണ്ട്... പണ്ട് EP യെ വെടി വെച്ച എത്ര പേർ ജീവിച്ചിരിപ്പുണ്ട് എന്ന് അന്വേഷിച്ചാൽ അറിയാൻ പറ്റും.. ഈ കേസും അന്വേഷിക്കേണ്ട എന്ന് പറയുന്നില്ല.. തിരുവഞ്ഞുരിന്റെ ഇരട്ടത്താപ്പും തന്ധയില്ലയ്മായആണ് ....എന്നാലും ഒരു കിളവനെ അയച്ചു എന്നതിൽ എവിടെയോ ഒരു പാക പിഴ...

dileep kumar said...

പിണറായി വിജയന് കുഞ്ഞിന്ഷ്ണൻ നമ്പ്യാർക്ക് തോക്കും വടിവാളും വാങ്ങിച്ചു കൊടുക്കുന്നതും ചിലവിനുള്ള കാശു ചുരുട്ടി പിടിച് നമ്പ്യാരെ കീശയിൽ ഇടുന്നതും കണ്ടവരുണ്ട് ,ഇത് ലാവ്‌ലിൻ കേസ് മുതൽ ഇങ്ങോട്ടുള്ള എല്ലാ പേര് ദോഷങ്ങളും തീരത് ഒരു 'യഥാര്ത കമ്മ്യൂണിസ്റ്റ്‌'ആയി പരലോകതെങ്കിലും ജീവിക്കാനുള്ള അദ്ദേഹത്തിന്റെ അദമ്യമായ അഭിവഞ്ച ഒന്ന് കൊണ്ട് മാത്രമാണെന്നും കരുതുന്നു. പിണറായിയെ ഒന്നാം പ്രതിയാക്കി ഈ ഗൂഡലോചനയിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു ..