Saturday, May 19, 2012

കരള്‍ പിളര്‍ത്തിയ ഗ്രൂപ്പുവൈരം

കരള്‍ പിളര്‍ത്തിയ ഗ്രൂപ്പുവൈരം

എട്ടാം ഭാഗം: കഥാനന്തരം കല്ലാച്ചിയിലെ ചോര

സ്വന്തം പാര്‍ടിയില്‍ ഗ്രൂപ്പ് മാറിയ കുറ്റത്തിന് വെട്ടി കരള്‍പിളര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിസംഘത്തിന്റെ ചരിത്രം. പുതുപ്പള്ളി കവലയില്‍നിന്ന് മൂന്നര കിലോമീറ്റര്‍ ദൂരമേയുള്ളൂ പയ്യപ്പാടിയിലേക്ക്. കരള്‍പിളരുന്ന കാഴ്ച എന്നത് ഇന്നാട്ടുകാര്‍ക്ക് വെറുമൊരു ആലങ്കാരികമായ പ്രയോഗമല്ല. ഐഎന്‍ടിയുസി ഐ വിഭാഗം യൂണിറ്റ് പ്രസിഡന്റ് പുതുപ്പറമ്പില്‍ പി വി ഔസേപ്പിന്റെ കരള്‍ എ ഗ്രൂപ്പുകാര്‍ നെടുകെ വെട്ടിപ്പിളര്‍ക്കുന്നത് കണ്ടവരാണവര്‍.

1997 ഏപ്രില്‍ 21നായിരുന്നു അത്. മൂന്നുമാസംമുമ്പുവരെ എ ഗ്രൂപ്പിലായിരുന്ന ഔസേപ്പ് അന്ന് പ്രബലപ്പെടുന്ന കരുണാകരവിഭാഗത്തിലേക്ക് ചേക്കേറി ആ വിഭാഗത്തിന്റെ യൂണിയന്‍ നേതാവായതാണ് പ്രകോപനം. കവലയില്‍ നിന്ന ഔസേപ്പിനെ തമ്പാന്‍ കുര്യന്‍, കൊച്ചുമോന്‍, ഈശോ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വളഞ്ഞു. എല്ലാവരും പ്രധാന കോണ്‍ഗ്രസുകാര്‍. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം അനുയായികള്‍. വടിവാള്‍ വീശലില്‍ കരള്‍ പാതിയായി പിളര്‍ന്നുപോയി. ആരെയും ആ ഭാഗത്തേക്ക് അടുപ്പിച്ചില്ല. ആയുധങ്ങളുമായി അക്രമികള്‍ കൊലവിളി തുടര്‍ന്നു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഔസേപ്പ് മരിച്ചു. ഡിസിസി ട്രഷററും ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. വി വി പ്രഭയാണ് പ്രതികള്‍ക്കുവേണ്ടി കേസ് നടത്തിയത്. പ്രതികളെയും വക്കീലിനെയും നയിച്ചത് ഉമ്മന്‍ചാണ്ടി. കൊലയാളികളെ എ ഗ്രൂപ്പ് സംരക്ഷിക്കുകയായിരുന്നുവെന്ന് പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റും കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ പുതുപ്പറമ്പില്‍ സാബു ഉറപ്പിച്ചുപറയുന്നു. ""ഗ്രൂപ്പുവൈരത്തിന്റെ രക്തസാക്ഷിയാണ് ഔസേപ്പ്. ഉമ്മന്‍ചാണ്ടിയാണ് കൊലപാതകികള്‍ക്ക് എല്ലാ സഹായവും ചെയ്തത്""- സാബു ഇന്നും രോഷത്തിലാണ്. മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നിട്ടും സാബുവിന് ഇതുപറയാന്‍ ഭയമില്ല. ഔസേപ്പിന്റെ കൊലപാതകം തിരിച്ചടിക്കുമെന്ന് ഉറപ്പായപ്പോള്‍ ഔസേപ്പിന്റെ ഭാര്യക്ക് ബിവറേജസ് കോര്‍പറേഷനില്‍ കുപ്പിക്ക് സ്റ്റിക്കര്‍ ഒട്ടിക്കുന്ന ജോലി തരപ്പെടുത്തിക്കൊടുത്താണ് ഉമ്മന്‍ചാണ്ടി ഒടുവില്‍ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിച്ചത്.

എല്ലാ അക്രമങ്ങളുടെയും ഒരുഭാഗത്ത് സിപിഐ എം എന്നാണ് സമാധാനപ്പറവകളുടെ വിലാപം. കണ്ണൂരില്‍മാത്രമാണ് അക്രമമെന്ന് മറ്റൊരു കൂട്ടര്‍. ഇവിടെ സിപിഐ എമ്മുമില്ല, കണ്ണൂരുമില്ല.

കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കില്‍ മുണ്ടുരിയലും തെറിവിളികളും മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കായി വേറെയും കഥകളുണ്ട്. ഏലൂരിലെ ഐഎന്‍ടിയുസി ഭവനില്‍ ഇരുന്നുകൊണ്ട് ബി ശശിധരന്‍ ഒരു കഥ പറയും. ഗ്രൂപ്പുപോര് മൂത്ത് ഐ വിഭാഗം നിയോഗിച്ച ക്വട്ടേഷന്‍സംഘത്തിന്റെ ആക്രമണത്തിനിരയായ ശശിധരന്‍ ഇന്ന് ഐഎന്‍ടിയുസി സംസ്ഥാന വൈസ്പ്രസിഡന്റ്. അന്ന് കെപിസിസി അംഗമായിരുന്നു. 1991 നവംബര്‍ 13ന് രാവിലെ കാറിലെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ 33 വെട്ടാണ് ഏറ്റത്. വലത് കൈപ്പത്തിയും ഇടത് കാല്‍പ്പാദവും അറ്റുതൂങ്ങി. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറികൂടിയാണ് ഇന്ന് ശശിധരന്‍. അറ്റുപോയ കൈ തുന്നിച്ചേര്‍ത്തെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. ""ഫിസിയോതെറാപ്പി നടത്തിയെങ്കിലും കൈക്ക് സ്വാധീനം വീണ്ടുകിട്ടിയില്ല. കാല്‍പ്പാദം തുന്നിച്ചേര്‍ത്തതിനാല്‍ നടക്കാന്‍ വിഷമം. പരസഹായം വേണം. എങ്കിലും വീട്ടില്‍ വെറുതെയിരിക്കേണ്ടല്ലോ എന്നു കരുതി ഓഫീസില്‍ വന്നിരിക്കുന്നു"" ശശിധരന്റെ സ്വരം നൈരാശ്യത്തിന്റേതാണ്. ""എല്ലാബലവും ഉപയോഗിച്ച് കാറില്‍നിന്ന് ഇറങ്ങാതിരുന്നതുകൊണ്ടുമാത്രമാണ് ജീവന്‍ അവശേഷിച്ചത്. മുഴുവന്‍ വെട്ടും വാഹനത്തില്‍ ഇരുന്നുതന്നെ ഏറ്റുവാങ്ങുകയായിരുന്നു. മദിരാശിയിലും മറ്റും ദീര്‍ഘകാലം ചികിത്സ നടത്തിയശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്""- ആ ദുരന്തദിനത്തിന്റെ ഓര്‍മ ശശിധരനെ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല.

കേസില്‍ പത്തു പ്രതികളായിരുന്നു. അക്രമികളെ വാടകയ്ക്കെടുത്തവര്‍ പ്രതികളെയും വാടകയ്ക്കെടുത്തു. കരുണാകരന്റെ പൊലീസ് കേസില്‍ മായംചേര്‍ത്തു. പക്ഷേ, പ്രതികള്‍ക്ക് കോടതി നാലുവര്‍ഷം തടവ് വിധിച്ചു. ക്വട്ടേഷന്‍ നല്‍കിയവര്‍ ഇന്നും ശശിധരന്റെ പാര്‍ടിയില്‍തന്നെ.

കോണ്‍ഗ്രസുകാരുടെ രക്തം കോണ്‍ഗ്രസുകാരന്റെ ആയുധത്തില്‍ പുരണ്ട കഥകള്‍ കണ്ണൂരിലുമുണ്ട്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ സുധാകരസംഘം നടത്തിയ ബോംബേറില്‍ നാണു മരിച്ചതിനൊപ്പം ജയകൃഷ്ണന്‍ എന്ന കോണ്‍ഗ്രസുകാരന്റെ കൈപ്പത്തിയും നഷ്ടപ്പെട്ടു. ഊണ് കഴിക്കുകയായിരുന്ന ജയകൃഷ്ണന്റെ കൈ ആ ഇലയില്‍തന്നെ അറ്റുവീണു. ജോലിചെയ്യാന്‍ വയ്യാതായ ജയകൃഷ്ണന്‍ പിന്നീട് ലോട്ടറിക്കച്ചവടക്കാരനായി നരകിച്ചു. തീപ്പൊരിപ്രസംഗകനും കണ്ണൂര്‍ ഡിസിസി- ഐ അംഗവും ഐഎന്‍ടിയുസി നേതാവുമായിരുന്ന സി പി പുഷ്പരാജ് കിടക്കയിലായിട്ട് വര്‍ഷങ്ങളായി. കെ സുധാകരന്‍ മന്ത്രിയായിരിക്കെ പുഷ്പരാജ് മുഖ്യമന്ത്രി എ കെ ആന്റണിക്ക് ഒരു പരാതി അയച്ചു. തന്റെ സഹോദരിയെ സുധാകരന്‍ മദിരാശിയില്‍ അന്യായമായി പാര്‍പ്പിച്ചിരിക്കയാണ്; വെപ്പാട്ടിയാക്കിയിരിക്കയാണ്; അവളെ മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിയായിരിക്കെ മാസത്തില്‍ അഞ്ചും ആറും തവണ സുധാകരന്‍ മദിരാശിയില്‍ പോയിരുന്നു. ഒന്നും ഔദ്യോഗികകാര്യത്തിനല്ല. പുഷ്പരാജിന്റെ സഹോദരിയെ മദിരാശിയില്‍ ഒളിവില്‍ പാര്‍പ്പിച്ച് അനൗപചാരിക കുടുംബജീവിതം നയിക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പിന്നീട് സംശയരഹിതമായി തെളിഞ്ഞു. പരാതി ഉന്നയിച്ചതിന് പുഷ്പരാജ് പരസ്യമായി ശിക്ഷിക്കപ്പെട്ടു. ഇപ്പോള്‍ കൈകാലുകള്‍ തകര്‍ന്ന് കിടപ്പിലാണ്. കണ്ണൂര്‍ ഡിസിയുടെ ഗുണ്ടാസംഘം ഡിസിസി- ഐ അംഗമായ പുഷ്പരാജിനെ വീട്ടില്‍ കടന്നുചെന്ന് ആക്രമിക്കുകയായിരുന്നു. പുഷ്പരാജിന്റെ ഓട്ടോറിക്ഷ കത്തിച്ചു. വീടാക്രമിച്ചു. വധശ്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പുഷ്പരാജ്, മാസങ്ങളോളം മരണത്തോട് മല്ലിട്ട് മംഗലാപുരം ആശുപത്രിയില്‍ കഴിഞ്ഞു. പുഷ്പരാജിനുവേണ്ടി ഉപവാസം നടത്താന്‍ ആരും ചെന്നില്ല. മരുന്നിനും അരിവാങ്ങാനും സഹായം നല്‍കിയതുമില്ല.(അവസാനിക്കുന്നില്ല)

"കോണ്‍ഗ്രസുകാര്‍ ആദ്യം എന്റെ "ഘാതകരെ" കണ്ടെത്തട്ടെ"

തൃശൂര്‍: ""ഒഞ്ചിയത്തെ കൊലപാതകം മാര്‍ക്സിസ്റ്റുകാരുടെ തലയില്‍ വച്ചുകെട്ടാന്‍ വെമ്പല്‍കൊള്ളുന്ന കോണ്‍ഗ്രസ് നേതാക്കളേ, നിങ്ങള്‍ ജീവിക്കുന്ന രക്തസാക്ഷിയായ എന്നെ മറന്നുപോയോ? എന്റെ നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ്ചെന്നിത്തലയ്ക്കുമെല്ലാം എന്നെ ഈ അവസ്ഥയിലാക്കിയ ഘാതകരെ കണ്ടെത്താന്‍ കഴിയുമോ""- "അജ്ഞാതരുടെ" ആകമണത്തില്‍ മൂന്നു വര്‍ഷത്തിലധികമായി ശരീരം തളര്‍ന്നു കിടപ്പിലായ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൃശൂര്‍ ചേര്‍പ്പ് സ്വദേശി ഷിബു ജോര്‍ജ് ചോദിക്കുന്നു.

2009ല്‍ അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠനക്യാമ്പില്‍ പോയപ്പോള്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഷിബു പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല. ഇപ്പോഴും വീട്ടിലെ കിടക്കയിലാണ് നിയമബിരുദധാരിയായ ഷിബു ജോര്‍ജ് (35). സഹപ്രവര്‍ത്തകരുടെ കുടിലമോഹങ്ങളുടെ ഭാഗമായി ആരോ തലയ്ക്കടിച്ച് കെട്ടിടത്തില്‍നിന്ന് തള്ളിയിട്ടതാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരിന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ഷിബു താമസിയാതെ പ്രസിഡന്റാകുമെന്ന് ഉറപ്പായിരന്നു. അതു തകര്‍ക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഈ ഹീനകൃത്യമെന്ന് ഷിബു പറഞ്ഞിരുന്നു.

തൃശൂര്‍ ചേര്‍പ്പ് തണ്ടാശേരി വിട്ടില്‍ റിട്ട. വില്ലേജ് ഓഫീസര്‍ ജോര്‍ജിന്റെയും ജെസിയുടെയും മകനായ ഷിബുവിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവും നിയമ വിദ്യാര്‍ഥിയുമായിരിക്കെയാണ് "ദുരന്തം" വേട്ടയാടിയത്. അടൂരില്‍ പഠനക്യാമ്പ് കഴിഞ്ഞ് ഷിബുവും സഹപ്രവര്‍ത്തകരും രാത്രി അടൂര്‍ പ്രകാശിന്റെ ഉടമസ്ഥതയിലുള്ള യമുന ഹോട്ടലില്‍ തങ്ങി. ഭക്ഷണം കഴിക്കുന്നതിനിടെ ഫോണ്‍ വന്നു. പിന്നീട് ഷിബുവിന് ഒന്നും ഓര്‍മയില്ല. ഏഴാംദിവസം ബോധംതെളിഞ്ഞപ്പോള്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് ശരീരമാകെ തളര്‍ന്നനിലയിലായിരുന്നു. ഹോട്ടലിലെ കെട്ടിടത്തില്‍നിന്ന് വീണുവെന്നാണ് ഒപ്പമുള്ളവര്‍ പറഞ്ഞത്. ശരീരത്തില്‍ വീഴ്ചയുടെ ആഘാതത്തിലുണ്ടാകുന്ന പരിക്കുകളില്ലെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞു. ഇതില്‍നിന്നാണ് ആരോ പിന്നില്‍നിന്നും തലക്കടിച്ചതാണെന്ന് ബോധ്യമായത്. അന്ന് ഹോട്ടലില്‍ ഒപ്പമുണ്ടായിരുന്നവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല- ഷിബു പറഞ്ഞു.

1 comment:

manoj pm said...

എല്ലാ അക്രമങ്ങളുടെയും ഒരുഭാഗത്ത് സിപിഐ എം എന്നാണ് സമാധാനപ്പറവകളുടെ വിലാപം. കണ്ണൂരില്‍മാത്രമാണ് അക്രമമെന്ന് മറ്റൊരു കൂട്ടര്‍. ഇവിടെ സിപിഐ എമ്മുമില്ല, കണ്ണൂരുമില്ല.