Showing posts with label യുഡിഎഫ്. Show all posts
Showing posts with label യുഡിഎഫ്. Show all posts

Friday, April 13, 2012

കോണ്‍ഗ്രസിന്റെ ആത്മഹത്യ

ചത്തകുതിര എന്നുവിളിച്ച കോണ്‍ഗ്രസിനോട് ലീഗ് കൃത്യമായി പ്രതികാരം ചെയ്തിരിക്കുന്നു; കോണ്‍ഗ്രസിനെ ഒരു മരക്കുതിരയാക്കിക്കൊണ്ട്. മരക്കുതിരയുടെ പ്രത്യേകത നിന്നിടത്തുനിന്ന് അതിന് മുന്നോട്ടും പിന്നോട്ടും പോകാന്‍ പറ്റില്ല എന്നതാണ്. കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ന് മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ ചലിക്കാനാകില്ല. അഥവാ ചലിക്കണമെങ്കില്‍ മുസ്ലിംലീഗോ കേരള കോണ്‍ഗ്രസോ വടംകെട്ടി വലിക്കണം. ഒരര്‍ഥത്തില്‍ ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ആത്മഹത്യ ചെയ്യേണ്ടതാണ്, ഒരു ദേശീയ പാര്‍ടിക്ക് ഇങ്ങനൊരു ദുരന്തം വന്നുകൂടാ. മലപ്പുറം ജില്ലയില്‍ പലേടത്തും മഞ്ഞളാംകുഴി അലിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ചിത്രംവച്ച് ആഹ്ലാദപ്രകടനം നടത്തുന്നതു കണ്ടു. ആ ആഹ്ലാദം ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ടിയുടെയും പരാജയത്തിലുള്ള ആഹ്ലാദംകൂടിയാണ്. മന്ത്രിസ്ഥാനം വെള്ളിത്താലത്തില്‍വച്ച് പാണക്കാട്ടേക്ക് കൊണ്ടുവന്നുതരും എന്ന ലീഗിന്റെ അഹന്ത ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു.

അഹങ്കാരത്തിന്റെ പാരമ്യത്തില്‍ മുസ്ലിംലീഗ് മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ലീഗിന്റെ ഇന്നലെവരെയുണ്ടായിരുന്ന നാല് മന്ത്രിമാര്‍ കഴിവുകെട്ടവരാണെന്ന് നിസ്സംശയം തെളിയിക്കപ്പെട്ടു എന്നതാണ് അത്. ലീഗിന് അഞ്ചാംമന്ത്രി വന്നതുകൊണ്ട് നേട്ടം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മഞ്ഞളാംകുഴി അലിക്കുമാത്രമാണ്. പുതിയ മന്ത്രി വന്നതുകൊണ്ട് കേരളത്തിനും ഇവിടത്തെ ജനങ്ങള്‍ക്കും എന്തെങ്കിലും നേട്ടമുണ്ടാകുന്നില്ല. പുതിയ മന്ത്രിക്കായി പുതിയ വകുപ്പോ പുതിയ ചുമതലകളോ സൃഷ്ടിക്കപ്പെട്ടിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ്, പി കെ അബ്ദുറബ്ബ്, എം കെ മുനീര്‍ എന്നീ മന്ത്രിമാരുടെ കൈയിലുള്ളതില്‍നിന്ന് അടര്‍ത്തിമാറ്റിയതാണ് അലിക്കു കൊടുത്ത വകുപ്പുകള്‍. ഇതുവരെ ഈ നാലു മന്ത്രിമാര്‍ക്ക് ഈ വകുപ്പുകള്‍ കഴിവുറ്റ രീതിയില്‍ കൈകാര്യംചെയ്യാന്‍ കഴിഞ്ഞിരുന്നില്ലേ? അങ്ങനെയെങ്കില്‍ ലീഗ് അത് സമ്മതിക്കണം. നാലു മന്ത്രിമാര്‍ക്ക് കാര്യപ്രാപ്തിയില്ലാത്തതുകൊണ്ട് അഞ്ചാമതൊരാളെക്കൂടി മന്ത്രിയാക്കി എന്നുതന്നെ പറയണം. അത് പറയാന്‍ തയ്യാറാകാത്തിടത്തോളം കഴിവുകേട് തന്നെയാണ് തെളിയുന്നത്.

രണ്ടു ഡസനോളം സ്റ്റാഫ്, ഓഫീസ്, മന്ത്രിമന്ദിരം, ടെലിഫോണ്‍, യാത്രച്ചെലവ് ഇങ്ങനെ കോടികളുടെ ബാധ്യതയാണ് അഞ്ചാംമന്ത്രി കേരളത്തിന്റെ ഖജനാവിനെ അടിച്ചേല്‍പ്പിക്കുന്നത്. ഈ വന്‍ചെലവുകൊണ്ട് ഇന്നാട്ടിലെ ന്യൂനപക്ഷസമുദായങ്ങളുടെ എന്തു പ്രശ്നമാണ് പരിഹരിക്കപ്പെടുക? മുസ്ലിംസമുദായം ഇന്നു നേരിടുന്ന അനേക പ്രശ്നങ്ങളുണ്ട്. തൊഴിലില്ലായ്മ മുതല്‍ തീവ്രവാദികളെന്നു മുദ്രകുത്തി ജയിലിലടയ്ക്കപ്പെടുന്നതുവരെ. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഏക പാര്‍ടി സിപിഐ എമ്മാണ്. അതിലൊന്നും ലീഗ് പ്രത്യേക താല്‍പ്പര്യമോ നിര്‍ബന്ധമോ കാണിച്ചുകണ്ടിട്ടില്ല. കോണ്‍ഗ്രസിനെ വരച്ചവരയില്‍ നിര്‍ത്തി, കേരളത്തിലെ കെപിസിസി നേതൃത്വത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ ലീഗിന് മറ്റെന്താണ് സര്‍ക്കാരിനെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ കഴിയാത്തത്. എന്നിട്ടും എന്തുകൊണ്ട് ജീവല്‍പ്രധാന പ്രശ്നങ്ങള്‍ക്കുമുന്നില്‍ പൊട്ടന്‍കളിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും ഇ അഹമ്മദും അണികളോട് മുഖതാവില്‍ പറയേണ്ടിവരും.

ലീഗിന് അഞ്ചാംമന്ത്രിയെ കിട്ടിയതുകൊണ്ട് ബിജെപിക്ക് ഹര്‍ത്താലിന് അവസരം ലഭിച്ചു. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ജയിപ്പിക്കാന്‍ അഹോരാത്രം പാടുപെട്ടവരും ആ പ്രയത്നത്തിന്റെ ശമ്പളം കണക്കുപറഞ്ഞ് വാങ്ങിയവരുമാണ് അഞ്ചാം മന്ത്രിസ്ഥാനത്തെ വര്‍ഗീയ ചേരിതിരിവിനുള്ള ആയുധമാക്കി മറയില്ലാതെ മാറ്റുന്നത്. അവര്‍ പറഞ്ഞ നിരവധി കാര്യങ്ങള്‍ കേരളീയസമൂഹം സജീവമായി ചര്‍ച്ചചെയ്യുന്നു. ഇതിന്റെ ഉത്തരവാദിത്തവും കോണ്‍ഗ്രസിനാണ്. ഉമ്മന്‍ചാണ്ടിയുടെ ആഭ്യന്തരം തിരുവഞ്ചൂരിന്റെ മുതുകത്തു വച്ചുകെട്ടിയതുകൊണ്ട് തീരുന്ന പ്രശ്നവുമല്ലത്. നാളെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും ലീഗിനെപ്പോലെ ആവശ്യങ്ങളുന്നയിക്കാം. എന്തിന്, യുഡിഎഫിലെ ഏകാംഗ കക്ഷികള്‍ക്കുപോലും ഇത്തരം ആവശ്യങ്ങളുമായി വരാം, ഉമ്മന്‍ചാണ്ടി വഴങ്ങേണ്ടിവരും. കാരണം, അദ്ദേഹത്തിന്റെ ഏക അജന്‍ഡ അധികാരമാണ്. ഉമ്മന്‍ചാണ്ടിക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും അധികാരസ്ഥാനങ്ങളിലിരിക്കാനായി തകര്‍ക്കപ്പെട്ട പാര്‍ടി എന്നായിരിക്കും കോണ്‍ഗ്രസിന് കേരളചരിത്രത്തിലെ ഇനിയുള്ള സ്ഥാനം. ഭരിക്കുന്നവരും ഭരിക്കുന്നവരെ ഭരിക്കുന്നവരും മുസ്ലിംലീഗാണ്; മാണി കേരളയാണ്. മലപ്പുറത്തും കോട്ടയത്തും മതിയോ ഭരണം? ഈ രണ്ട് ജില്ലകളിലും ആധിപത്യം വഹിക്കുന്ന കക്ഷികള്‍ക്കുപിന്നില്‍ മതിയോ കോണ്‍ഗ്രസിന്റെ സ്ഥാനമെന്ന് ആ പാര്‍ടിക്കാര്‍തന്നെ നിശ്ചയിക്കേണ്ടിവരും.

അഞ്ചാംമന്ത്രിസ്ഥാനം ലീഗിന് ലഭിച്ചതോടെ യുഡിഎഫിലെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് നിരാശ നല്‍കുന്ന സംഭവവികാസങ്ങളാണ് യുഡിഎഫിനകത്ത് ഉണ്ടാകുന്നത്. ഇന്നലെവരെ എല്ലാം സഹിച്ച കോണ്‍ഗ്രസുകാര്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ആര്യാടന്‍ മുഹമ്മദിന് ഗതാഗതവകുപ്പ് ലഭിച്ചതുകൊണ്ട് ആ വികാരം അടങ്ങില്ല. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ശബ്ദം മറ്റൊരു അപകടസൂചനയാണ്. കേവലം ഒരു തെരഞ്ഞെടുപ്പിന്റെയോ വോട്ടുകളുടേയോ അല്ല, കേരളത്തിന്റെ മതനിരപേക്ഷസ്വഭാവത്തിന്റേതാണ് പ്രശ്നം. അതു തകര്‍ക്കാനുള്ളതാണ് പുതിയ നീക്കങ്ങള്‍. അതീവ ജാഗ്രതയോടെ മതനിരപേക്ഷസമൂഹം ഇതിനെ കാണേണ്ടതുണ്ട്. എന്തിനുവേണ്ടി അഞ്ചാംമന്ത്രി, ആര്‍ക്കാണ് അതുകൊണ്ടു പ്രയോജനം, ആരുടെ കഴിവുകേടുകൊണ്ട് പുതിയ മന്ത്രി വേണ്ടിവന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങളാകും അണികളില്‍നിന്നും ജനങ്ങളില്‍നിന്നും ഇനി യുഡിഎഫ് നേരിടേണ്ടിവരിക.

Thursday, August 11, 2011

അയോഗ്യനായ മുഖ്യമന്ത്രി

"ഈ കേസിന്റെ എല്ലാം അറിയുന്നവനാണ് ഞാന്‍ . മുഖ്യമന്ത്രിസ്ഥാനത്ത് ഞാന്‍ ഇരിക്കുന്നു എന്നതുതന്നെയാണ് കേസ് പിന്‍വലിക്കാന്‍ കാരണം. ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന് തീരുമാനിക്കാം. ഗവണ്‍മെന്റാണ് വലുത്"- ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതാണ് 2005ല്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞ ന്യായം. "എന്റെ മനഃസാക്ഷിക്കനുസരിച്ചാണ് തീരുമാനം. ഭീരുവായി മാറിനില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കേസ് പിന്‍വലിക്കാന്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടിട്ടുമില്ല"-2005 ജനുവരി 18ന് പത്രസമ്മേളനത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. അതായത്, കരുണാകരനെ രക്ഷിക്കാനായിരുന്നില്ല ആ തീരുമാനമെന്ന് വ്യക്തം. കാരണം കരുണാകരന്‍ എക്കാലത്തും ഉമ്മന്‍ചാണ്ടിയുടെ ബദ്ധ വൈരിയായിരുന്നു. പാമൊലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നതിലെ പ്രധാനി ഉമ്മന്‍ചാണ്ടിയാണ്. അന്ന് തെരഞ്ഞെടുത്ത ചില പത്രപ്രവര്‍ത്തകര്‍ക്ക് പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പകര്‍ന്നുനല്‍കിയതും ഉമ്മന്‍ചാണ്ടിയാണ്.

കരുണാകരന് നന്നായി മുറിവേറ്റു. പിന്നെ ആ കേസ് തുടര്‍ന്നാല്‍ എല്ലാം അറിയുന്ന ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്തെത്തും. കേസ് കോടതിയില്‍ എത്തിയ സ്ഥിതിക്ക് കോടതിയുടെ തീരുമാനത്തിന് വിടുകയല്ലേ വേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി "ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന് തീരുമാനിക്കാം. ഞാന്‍ അക്കാലത്ത് ധനമന്ത്രിയായിരുന്നു. എനിക്ക് എല്ലാം അറിയാം." എന്നാണ്. "പാമൊലിന്‍ ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമല്ല, ഒമ്പതുകോടിരൂപ ലാഭമാണുണ്ടായത്. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിലാണ് കേസുണ്ടായത്. നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയതിന് കേസെടുക്കുന്നതു ശരിയല്ല. അത് സിവില്‍ സര്‍വീസിന്റെ മനോവീര്യം കെടുത്തും. സര്‍ക്കാരിന് നഷ്ടം പറ്റുന്ന തീരുമാനമുണ്ടായാലും സ്വജനപക്ഷപാതമുണ്ടായാലും കേസെടുക്കാം" എന്നും വിശദീകരിച്ചു അദ്ദേഹം. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്ന ദിവസമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ല എന്ന റിപ്പോര്‍ട്ട് വിജിലന്‍സിനെക്കൊണ്ട് കോടതിയില്‍ കൊടുപ്പിച്ചത്. അതായത്, യുഡിഎഫ് ഭരണം വരുമെന്നുറപ്പായശേഷം, ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിക്കാന്‍ വിജിലന്‍സിലെ ഉദ്യോഗസ്ഥപ്രമുഖര്‍ തെറ്റായ റിപ്പോര്‍ട്ടുണ്ടാക്കിയെന്നര്‍ഥം. അതാണിപ്പോള്‍ കോടതി തുറന്നടിച്ചിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസമായ മാര്‍ച്ച് ഒന്നിലെ സംഭവങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അന്നും ഉമ്മന്‍ചാണ്ടി ഉപയോഗിച്ചത് വിജിലന്‍സിനെയാണ്.

ലാവ്ലിന്‍ കേസ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിനു കീഴില്‍ വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയതാണ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍ , നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ച് ലാവ്ലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. വിജിലന്‍സ് അന്വേഷിച്ച് കണ്ടെത്തിയ പ്രതികളില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന പേര് ഇല്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് അസാധാരണമായ മലക്കംമറിച്ചിലിലൂടെ ഉമ്മന്‍ചാണ്ടി ഇതു ചെയ്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐയെ ഉപയോഗിച്ച് കേസില്‍ കുരുക്കുക എന്നതായിരുന്നു ഏക ഉദ്ദേശ്യം. സ്വന്തം പാര്‍ടിയിലെ സമുന്നത നേതാവായിരുന്ന കെ കരുണാകരനെതിരെ പാമൊലിന്‍ കേസില്‍ ലജ്ജാരഹിതമായി ഇടപെട്ട ഉമ്മന്‍ചാണ്ടിക്ക് അത്തരം നീക്കങ്ങള്‍ എന്നും പഥ്യമാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ദിവസം രാഷ്ട്രീയ എതിരാളിയെ വിജിലന്‍സിനെ ഉപയോഗിച്ച് വെട്ടിനിരത്താന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിതന്നെ മറ്റൊരു തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം വിജിലന്‍സിലെ സ്വാധീനം ഉപയോഗിച്ച് സ്വയം കുറ്റമുക്തനാകാനും ശ്രമിച്ചു. അതാണിപ്പോള്‍ കോടതി തുറന്നുകാട്ടിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ നൈതികത, മാന്യത, മര്യാദ എന്നിവയെല്ലാം കളഞ്ഞുള്ളതാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകള്‍ . ഉമ്മന്‍ചാണ്ടിക്കെതിരെ വെറുതെ അന്വേഷണം വേണമെന്നല്ല, കണ്‍മുന്നിലുള്ള തെളിവുകള്‍ വിജിലന്‍സ് മുക്കി എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയ കാര്യം. അത് തികഞ്ഞ അധികാര ദുര്‍വിനിയോഗമാണ്. അതാകട്ടെ അധികാരത്തിന്റെ നെറുകയിലിരിക്കുന്ന വ്യക്തി സ്വയം രക്ഷപ്പെടാന്‍ നഗ്നമായി തന്റെ സ്ഥാനം ദുരുപയോഗിച്ചു എന്ന ഗുരുതരമായ പ്രശ്നമാണ്.

ലാവ്ലിന്‍ കേസിലാകട്ടെ രാഷ്ട്രീയശത്രുവിനെ നശിപ്പിക്കാനുള്ള ആയുധമായാണ് ഭരണയന്ത്രത്തിന്റെ ദുരുപയോഗമുണ്ടായത്. രണ്ടു സംഭവങ്ങളിലും പ്രതി ഉമ്മന്‍ചാണ്ടിയാണ്. സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചു എന്ന അക്ഷന്തവ്യമായ കുറ്റവും ഇവിടെ ഉമ്മന്‍ചാണ്ടിയില്‍ വന്നുചേരുന്നു. കരുണാകരന്‍ അന്തരിച്ചതുകൊണ്ടുമാത്രമാണ് കേസില്‍നിന്ന് ഒഴിവായത്. പാമൊലിന്‍ ഇടപാടിന്റെ സൂത്രധാരന്‍ അദ്ദേഹമായിരുന്നുവെങ്കില്‍ , ഒത്താശക്കാരനായിരുന്നു ഉമ്മന്‍ചാണ്ടി. അറിഞ്ഞുകൊണ്ടാണ് അഴിമതിക്ക് കാര്‍മികത്വം വഹിച്ചത്. പി സി ജോര്‍ജിനെപ്പോലുള്ള മൂര്‍ച്ചപോയ വാളുകളെ രംഗത്തിറക്കിയതുകൊണ്ടോ വിജിലന്‍സ് വകുപ്പില്‍നിന്ന് തലയൂരിയതുകൊണ്ടോ ഉമ്മന്‍ചാണ്ടി രക്ഷപ്പെടില്ല. പാമൊലിന്‍ അഴിമതിക്കുപുറമെ ക്രിമിനല്‍ അധികാര ദുര്‍വിനിയോഗം എന്ന കുറ്റത്തിനുകൂടി വിചാരണ ചെയ്യപ്പെടേണ്ടയാളാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ ആ സ്ഥാനത്തിരിക്കാന്‍ സര്‍വഥാ അയോഗ്യനും.

Thursday, July 7, 2011

മിച്ചം തന്നെ, അതായത് കമ്മി

"കേരള ബജറ്റ് വന്നതും എന്റെ മാനം പോയി. എന്റെ മാത്രമല്ല, പുസ്തകം പഠിച്ച് കുട്ടികളോട് അഹന്ത കാട്ടിയിരുന്നവരുടെയൊക്കെ മാനം പോയി. ഒന്നു ഞെട്ടിത്തീര്‍ന്നില്ല. ഡോ. പി. കെ. ഗോപാലകൃഷ്ണനും ഡോ. കെ. എന്‍ . രാജും മന്ത്രി ജനാര്‍ദ്ദന്‍ പൂജാരിയും ആ ഞെട്ടല്‍ വര്‍ദ്ധിപ്പിച്ചു. സംഗതി നേരെയങ്ങു പറയട്ടെ, കഴിഞ്ഞ വര്‍ഷം നിത്യകമ്മി 60 ലക്ഷം രൂപയായിരുന്നു. ഈ വര്‍ഷം മുതല്‍ കോഴി കൂവുന്നതിനും ഉറങ്ങാന്‍ പോകുന്നതിനും ഇടയ്ക്ക് മിച്ചം 90 ലക്ഷം രൂപയാവുന്നു. സത്യത്തില്‍ ബേജാറു മാറേണ്ടതാണ്. വീട്ടിലെ ബജറ്റ് കമ്മി നിത്യേനെ കൂടുന്ന ഈ കാലത്ത് നാട്ടിലെ ബജറ്റില്‍ മിച്ചം കൂടി വരുമ്പോള്‍ ആനന്ദമൂര്‍ച്ഛ അനുഭവിക്കേണ്ടവനാണ് ഞാന്‍"

1986 മെയ് നാലിന് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ ധനതത്വശാസ്ത്ര അധ്യാപകനായ പി എ വാസുദേവന്‍ എഴുതിയ ബജട്രിക്സ് എന്ന ലേഖനത്തിലെ ചില വരികളാണ് മുകളിലുദ്ധരിച്ചത്.

കെ എം മാണി വീണ്ടുമൊരു ബജറ്റ് അവതരിപ്പിക്കുമ്പോള്‍ , അദ്ദേഹത്തിന്റെ അവസാന ബജറ്റ് ഉണ്ടാക്കിയ പൊല്ലാപ്പുകളുടെ പരിഹാസ്യത കേരളത്തിനു മറക്കാനാവില്ല. "ബജറ്റ്: 15 കോടി മിച്ചം, നികുതി കുറവ്" എന്ന് ആറുകോളം നീളത്തിലാണ് മാണിയുടെ ബജറ്റ് മനോരമ ആഘോഷിച്ചത്. മിച്ചക്കണക്കുകള്‍ കപടമാണെന്ന് വസ്തുതകള്‍ നിരത്തി പ്രതിപക്ഷം ബജറ്റു ചര്‍ച്ചയില്‍ സ്ഥാപിച്ചു. വിചിത്രമായ ഒരു ന്യായം ചമച്ചാണ് അതിനെ മാണി നേരിട്ടത്. റിസര്‍വ് ബാങ്കില്‍ ഏതോ ഒരു ദിവസത്തെ മാത്രം ബാലന്‍സ് എടുത്തുകാട്ടി സംസ്ഥാനത്തിന് വന്‍തുക മിച്ചമുണ്ടെന്ന് അദ്ദേഹം വാദിച്ചു. "ബജറ്റു ചര്‍ച്ചയ്ക്ക് ധനമന്ത്രിയുടെ മറുപടി. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു: മന്ത്രി മാണി" എന്ന തലക്കെട്ടിലെ മനോരമ റിപ്പോര്‍ട്ട് നോക്കൂ:

"റിസര്‍വ് ബാങ്ക് അക്കൗണ്ടില്‍ കേരളത്തിന് ഇപ്പോള്‍ 101.59 കോടി രൂപ മിച്ചമുള്ളതായി ധനമന്ത്രി കെ. എം. മാണി നിയമസഭയില്‍ വെളിപ്പെടുത്തി... കഴിഞ്ഞ ശനിയാഴ്ച റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച സന്ദേശത്തിലാണ് 101.59 കോടി രൂപ മിച്ചമുള്ളതായി അറിയാന്‍ കഴിഞ്ഞതെന്ന് ധനമന്ത്രി അറിയിച്ചു.

വര്‍ഷാവസാനം 82 കോടി രൂപ മിച്ചമുണ്ടാകുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടുളള തുക കള്ളമാണെന്ന് പ്രചരിപ്പിച്ചിരുന്ന പ്രതിപക്ഷം റിസര്‍വ് ബാങ്ക് പറയുന്നതെങ്കിലും വിശ്വസിക്കാന്‍ തയ്യാറാകണം." മിച്ച ബജറ്റിന്റെ കീര്‍ത്തിക്ക് ധനതത്വശാസ്ത്രത്തിന്റെ അടിസ്ഥാന പാഠങ്ങളൊക്കെ ചവിട്ടിത്തേച്ച മാണിയുടെ ഗര്‍വ് വകവച്ചുകൊടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും കഴിയുമായിരുന്നില്ല. കെപിസിസിയുടെ സാമ്പത്തികകാര്യ സമിതി ചെയര്‍മാനും പ്ലാനിങ് ബോര്‍ഡ് അംഗവുമായ ഡോ. പി കെ ഗോപാലകൃഷ്ണന്‍ മാണിയുടെ വാദങ്ങളെ പൊളിച്ചടുക്കി. "വസ്തുതകള്‍ സംസാരിക്കട്ടെ" എന്ന തലക്കെട്ടില്‍ അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവന "ബജറ്റിലെ മിച്ചം 78 കോടിയുടെ കമ്മിയായി മാറും" എന്ന തലക്കുറിയില്‍ മനോരമ ഇങ്ങനെ റിപ്പോര്‍ട്ടുചെയ്തു. "സുദീര്‍ഘമായ പ്രസ്താവനയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെപ്പറ്റി ധനമന്ത്രി പുറപ്പെടുവിച്ച അവകാശവാദങ്ങളെയെല്ലാം ചോദ്യംചെയ്തിട്ടുണ്ട്. കൊടുക്കാനുള്ളത് കൊടുത്തു തീര്‍ക്കുകയും പദ്ധതി വെട്ടിച്ചുരുക്കാതെ നടപ്പാക്കുകയുംചെയ്താല്‍ സംസ്ഥാനത്തിന്റെ മിച്ചബജറ്റ് 78 കോടിയെങ്കിലും കമ്മിയായിത്തീരുമെന്ന് ഡോ. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. നൂറ്റിനാല്‍പതു കോടി രൂപ മിച്ചമുണ്ടെന്ന ധനമന്ത്രിയുടെ അവകാശവാദം അയഥാര്‍ഥവും യുക്തിഹീനവുമാണ്."

വരവു കൂടുതലുള്ള ഏതെങ്കിലും ഒരു പ്രത്യേകദിവസത്തെ റിസര്‍വ് ബാങ്കിലെ ബാക്കിയോ ഒരു ദിവസത്തെ സാമ്പത്തിക നിലയോ ഒരു കൊല്ലത്തെ സാമ്പത്തിക നിലയാവില്ലെന്ന് സാമ്പത്തികകാര്യങ്ങളുമായി അല്‍പം പരിചയമുള്ളവര്‍ക്കൊക്കെ അറിയാം. (ഊന്നല്‍ ലേഖകന്റേത്). ഡോ. ഗോപാലകൃഷ്ണനു പിന്തുണയുമായി ഡോ. കെ എന്‍ രാജ് രംഗത്തിറങ്ങിയതോടെ മാണിയന്‍ മിച്ചസിദ്ധാന്തം രൂക്ഷമായ ഭാഷയില്‍ ആക്രമിക്കപ്പെട്ടു. മാണിയുടെ അവകാശവാദം അപഹാസ്യം ഡോ. കെ. എന്‍ . രാജ് എന്ന തലക്കെട്ടില്‍ മനോരമ നല്‍കിയ വാര്‍ത്തയില്‍നിന്ന്.. "ബജറ്റ് മിച്ചമാക്കിയതിനെക്കുറിച്ച് ധനമന്ത്രി കെ. എം. മാണി ചെയ്ത പ്രസ്താവന തീര്‍ത്തും അയഥാര്‍ഥമാണെന്നു മാത്രമല്ല, തട്ടിപ്പു കൂടിയാണെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍ . രാജ് പ്രസ്താവിച്ചു. സാമ്പത്തികസ്ഥിതിയെക്കുറിച്ച് പ്രസ്താവന ചെയ്യുമ്പോള്‍ ഒരു മന്ത്രി നിയമസഭയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ കേസ് കൊടുക്കുന്നതിനെക്കുറിച്ച് കോടതിയുടെ അഭിപ്രായംതന്നെ ആരായാവുന്നതാണ്."

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും പത്രക്കാരെ കാണുമ്പോഴൊക്കെ മിച്ചക്കണക്കു വിളമ്പിയ മാണിയുടെ നെറുകംതലയ്ക്കു കിട്ടിയ അടുത്ത പ്രഹരം കേന്ദ്രധനസഹമന്ത്രി ജനാര്‍ദന്‍ പൂജാരിയില്‍നിന്നായിരുന്നു.

1986 ഏപ്രില്‍ 25ന് ശരദ് ദിഘെ എംപിക്ക് ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ മാണിയുടെ കണക്കുകള്‍ തെറ്റാണെന്നു പൂജാരി തുറന്നടിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം 59 കോടി 40 ലക്ഷം രൂപയുടെ കമ്മി കേരളത്തിനുണ്ടെന്നായിരുന്നു ആ മറുപടി. രണ്ടാഴ്ച കഴിഞ്ഞു രാജ്യസഭയിലും പൂജാരി ഇതേകാര്യം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ആവര്‍ത്തിച്ചു. പൂജാരിക്കെതിരെ രാജീവ് ഗാന്ധിക്ക് മാണി കത്തയച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. മാണി പറഞ്ഞത് സത്യം, പൂജാരി പറഞ്ഞത് മഹാസത്യം എന്ന തന്ത്രപരമായ നിലപാടിലായിരുന്നു മുഖ്യമന്ത്രി കെ കരുണാകരന്‍ . "കടബാധ്യത തീര്‍ത്ത മിച്ചബജറ്റല്ല അത്: മുഖ്യമന്ത്രി" എന്ന തലക്കെട്ടില്‍ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കരുണാകരന്റെ മെയ്വഴക്കം ചിരപ്രതിഷ്ഠ നേടുന്നതു നോക്കൂ,

"സംസ്ഥാനത്തിന്റെ കടബാധ്യത പൂര്‍ണമായും തീര്‍ത്തുകൊണ്ടുള്ള മിച്ചബജറ്റല്ല നിയമസഭയില്‍ അവതരിപ്പിച്ചതും അംഗീകരിച്ചതുമെന്ന് മുഖ്യമന്ത്രി കരുണാകരന്‍ വിശദീകരിച്ചു.... 86-87ലെ കേരളത്തിന്റെ വരവു ചെലവു മാത്രം അതേപടി എടുത്താല്‍ നമുക്കു മിച്ചമല്ല, കമ്മിയാണ്. എന്നാല്‍ ബജറ്റില്‍ ഈ വരവും ചെലവും മാത്രമല്ല ഉള്‍പ്പെടുത്തുക പതിവ്... ബജറ്റ് കമ്മിയാണെന്ന പൂജാരിയുടെ പ്രസ്താവന ധനകാര്യ കമ്മിഷന്‍ മുമ്പാകെ നമുക്ക് അനുകൂലമായ വാദമുഖങ്ങള്‍ക്ക് സഹായകരമാകുമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിച്ചു."

ഇങ്ങനെപോയി റിപ്പോര്‍ട്ട്. പത്രങ്ങളില്‍ മേനി നടിക്കാന്‍ മാണിയുടെ മിച്ചക്കണക്ക്; ധനകാര്യകമീഷനു മുന്നില്‍ അനുകൂലമായ വാദമുഖങ്ങള്‍ക്ക് പൂജാരിയുടെ വക കമ്മിക്കണക്ക്. കരുണാകരന്റെ നാവിനുമാത്രം വഴങ്ങുന്ന ഈ ന്യായം പക്ഷേ, അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജി കാര്‍ത്തികേയനു ബോധ്യപ്പെട്ടില്ല.

കേരള ബജറ്റിനെക്കുറിച്ച് ഉണ്ടായിരിക്കുന്ന വിവാദം ജനങ്ങളില്‍ ചിന്താക്കുഴപ്പം വളര്‍ത്തിയിരിക്കുകയാണെന്ന് ആര്യനാട് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കാര്‍ത്തികേയന്‍ ആരോപിച്ചു. മാണി പറയുന്നതോ, കേന്ദ്രമന്ത്രി പൂജാരി പറയുന്നതോ അതോ സാമ്പത്തിക വിദഗ്ധര്‍ പറയുന്നതോ ഏതാണ് ജനം വിശ്വസിക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചെന്ന് റിപ്പോര്‍ട്ടുചെയ്തതും മനോരമതന്നെ. കേരള ചരിത്രത്തിലാദ്യമായി ഒരു മിച്ച ബജറ്റ് അവതരിപ്പിച്ച മാണിക്ക് കോണ്‍ഗ്രസിന്റെ വക ഇരുട്ടടി പിന്നെയും കിട്ടി. പ്രതിച്ഛായ മിനുക്കാനുള്ള കരുണാകരന്റെ തീരുമാനം മാണിയുടെ ധനമന്ത്രിസ്ഥാനം കവര്‍ന്നുകൊണ്ടാണ് നടപ്പായത്. മിച്ച ബജറ്റ് അവതരിപ്പിച്ച മാണി മിന്നല്‍വേഗത്തില്‍ വെറും നിയമമന്ത്രിയായി. പുതിയ ധനമന്ത്രി തച്ചടി പ്രഭാകരന്‍ തന്റെ മുന്‍ഗാമിയുടെ ബജറ്റിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം ചിന്തോദ്ദീപകമായ തലക്കെട്ടിലാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. "മിച്ചംതന്നെ. അതായത് കമ്മി: തച്ചടി" എന്ന ആ തലക്കെട്ടില്‍ മാണിയുടെ മഞ്ഞളിച്ച മുഖംകൂടിയാണ് മനോരമ വരച്ചുചേര്‍ത്തത്. തുടക്കത്തില്‍ ഉദ്ധരിച്ച വാസുദേവ ലേഖനത്തില്‍നിന്ന് ഒരല്‍പ്പം കൂടി കേള്‍ക്കുക.

"ചെലവ് മുഴുവന്‍ കണക്കാക്കാതെയാണത്രേ ബജറ്റുണ്ടാക്കിയത്. കോടിക്കണക്കിനു രൂപയുടെ ബില്ലുകള്‍ കൊടുത്തു തീര്‍ക്കാനുണ്ടത്രേ. കൊടുക്കാനുള്ളതു കണക്കാക്കുന്നില്ലെങ്കില്‍ സകലബജറ്റുകളും മിച്ചമാവുമെന്നത് ലളിതമായൊരു സത്യമല്ലേ... അതൊക്കെ ആരെങ്കിലും ചെയ്യുമോ? അതിനെ ആരെങ്കിലും ബജറ്റെന്നു പറയുമോ?" ആരും ചെയ്യാത്തതൊക്കെ കെ എം മാണി ചെയ്യും. "കണക്കില്‍ കമ്മി, വാക്കില്‍ മിച്ചം" എന്നാണ് സാക്ഷാല്‍ കെ കരുണാകരന്‍ മാണിയുടെ ചെയ്തിയെ വിശേഷിപ്പിച്ചത്. (മാതൃഭൂമി 1986 മെയ് 8).

കേരള ചരിത്രത്തില്‍ ആദ്യത്തെ മിച്ചബജറ്റ് അവതരിപ്പിച്ച മഹാനായ ധനമന്ത്രി എന്ന ഖ്യാതിമാത്രമാണ് പാവം കെ എം മാണി മോഹിച്ചത്. മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഒന്നുമാകാന്‍ കോണ്‍ഗ്രസുകാര്‍ ഈ ജന്മം സമ്മതിക്കില്ല. അപ്പോള്‍ ഒരല്‍പ്പം കീര്‍ത്തി മോഹിച്ചുപോയതില്‍ തെറ്റൊന്നുമില്ല. ചില കണക്കുകള്‍ വെട്ടിക്കളഞ്ഞും കണക്കിലില്ലാത്തത് എഴുതിച്ചേര്‍ത്തും ഒരു മിച്ചബജറ്റ് അവതരിപ്പിച്ചുനോക്കിയതാണ്. അവിടെയും വില്ലന്മാരായത് കോണ്‍ഗ്രസുകാര്‍തന്നെ. മിച്ചബജറ്റിന്റെ ക്ഷീണം തീരുന്നതിനു മുന്നേ ധനമന്ത്രിപദവും കോണ്‍ഗ്രസുകാര്‍ തിരികെ വാങ്ങി. വീണ്ടും മാണി ഒരു ബജറ്റുമായി എത്തുകയാണ്. അനേകം തിരുത്തലുകളുണ്ടത്രേ അദ്ദേഹത്തിന്റെ ബജറ്റില്‍ . പഴയ തിരുത്തലിന്റെ ചരിത്രമൊക്കെ മാണിസാര്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ആവോ?

Tuesday, May 24, 2011

എവിടെ കോണ്‍ഗ്രസ്?

കെ മുരളീധരന്‍ ഉയര്‍ത്തിയ പ്രതിഷേധം ഒറ്റപ്പെട്ടതാണെന്ന് കരുതാനാകില്ല. കോണ്‍ഗ്രസില്‍ സ്വന്തമായി അനുയായികളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിവുള്ള വളരെ കുറച്ച് നേതാക്കളിലൊരാളാണ് മുരളീധരന്‍ . 13 മന്ത്രിമാരുടെ സത്യപ്രതിജ്ഞപോലും തന്നെ അറിയിച്ചില്ലെന്ന ദുഃഖം പരസ്യമായി പ്രകടിപ്പിച്ചാണ് അദ്ദേഹം ചടങ്ങ് ബഹിഷ്കരിച്ച് കോഴിക്കോട്ടേക്ക് പോയത്. മുരളീധരന്റെ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ചത് കോണ്‍ഗ്രസിലെ ആരെങ്കിലുമല്ല, നായര്‍സര്‍വീസ് സൊസൈറ്റിയാണെന്നാണ് പുറത്തുവന്ന വാര്‍ത്ത. എന്‍എസ്എസ് അത് ഫലത്തില്‍ സമ്മതിച്ചിട്ടുമുണ്ട്. വി എസ് ശിവകുമാറിന്റെ മന്ത്രിസ്ഥാനം ഉറപ്പാക്കാനാണ് തങ്ങള്‍ ഇടപെട്ടതെന്ന് അവര്‍ പറയുന്നു. അതിനര്‍ഥം മുരളീധരനെ ഒഴിവാക്കി ശിവകുമാറിനെ മന്ത്രിയാക്കിയത് എന്‍എസ്എസിന്റെ "ശരിദൂര"സമീപനത്തിന്റെ ഫലമായാണെന്നുതന്നെ.

നായര്‍സര്‍വീസ് സൊസൈറ്റിയുടെ ഇടപെടല്‍ ഇങ്ങനെയെങ്കില്‍ , മുസ്ലിംലീഗ് അത്തരമൊരു മറച്ചുപിടിക്കലിനുപോലും തയ്യാറല്ല. നാലു മന്ത്രിമാര്‍ മതിയെന്ന് സമ്മതിച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയവര്‍ പൊടുന്നനെ തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാരുണ്ടെന്ന് പ്രഖ്യാപിക്കുന്നു. മുന്നണിനേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അധികാരം തട്ടിപ്പറിക്കാന്‍മാത്രമല്ല, അത് പരസ്യപ്പെടുത്താനും തയ്യാറായ ലീഗ് നേതൃത്വം പുറത്തുവിടുന്ന സന്ദേശം ഭരണം തങ്ങളുടേതാണ്, കോണ്‍ഗ്രസ് ജൂനിയര്‍ പാര്‍ട്ണര്‍മാത്രം എന്നതാണ്. ഒരാളെയും അങ്ങോട്ടുചെന്ന് കാണുന്ന പതിവില്ലാത്ത പാണക്കാട്ടെ തങ്ങള്‍ കോട്ടയത്ത് ചെന്ന് യുഡിഎഫിന്റെ ഇതര കക്ഷിനേതാക്കളുമായി പാടുകിടന്ന് ചര്‍ച്ച നടത്തിയത് ലീഗണികളില്‍ വലിയ അങ്കലാപ്പാണുണ്ടാക്കിയത്. പാണക്കാട് തങ്ങളുടെ ഔന്നത്യം അതോടെ അലിഞ്ഞുപോയി എന്നാണ് ലീഗ് നേതാക്കളുള്‍പ്പെടെ പരിതപിക്കുന്നത്. ഭരണത്തിന്റെ എല്ലാതലത്തിലും ലീഗിനാണ് മേധാവിത്വമെന്ന് തെളിയിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ചിട്ടപ്പെടുത്തിയ നാടകത്തിലാണ് പാണക്കാട് തങ്ങള്‍ക്ക് അഭിനയിക്കേണ്ടിവന്നത്.

യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം നാമമാത്രമാവുകയാണ്. ജാതി- മത ശക്തികള്‍ ആജ്ഞാപിക്കുന്നതിന് അടിയൊപ്പുചാര്‍ത്തുക എന്ന കടമയേ ഉമ്മന്‍ചാണ്ടിക്കുള്ളൂ. തെരഞ്ഞെടുപ്പില്‍ സഹായംചെയ്ത ജാതി- മത- വര്‍ഗീയ ശക്തികളുടെ കൈയിലാണ് യുഡിഎഫിന്റെ നിയന്ത്രണച്ചരട്. ആ മുന്നണിയുടെ ഇപ്പോഴത്തെ അടിത്തറതന്നെ സാമുദായിക രാഷ്ട്രീയമാണെന്നും ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. അതുകൊണ്ടുമാത്രം നില്‍ക്കുന്നില്ല. വി ഡി സതീശനെ മന്ത്രിയാക്കേണ്ടിയിരുന്നുവെന്നും എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്ന് വിശ്വാസയോഗ്യമായി കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടിരിക്കുന്നു. സതീശന്‍ ലോട്ടറിപ്രശ്നത്തില്‍ സജീവമായി ഇടപെട്ട ആളാണ്. കേന്ദ്ര സര്‍ക്കാരിനെയും പി ചിദംബരം ഉള്‍പ്പെടെയുള്ളവരെയും വെട്ടില്‍ വീഴ്ത്താന്‍ സതീശന്റെ ഹര്‍ജി കാരണമായി എന്ന ആക്ഷേപം കോണ്‍ഗ്രസില്‍നിന്നുതന്നെയാണ് ഉയര്‍ന്നത്. യുഡിഎഫ് ജയിച്ചാല്‍ സുപ്രധാന മന്ത്രിസ്ഥാനം ലഭിക്കുമെന്നുറപ്പിച്ചിരുന്ന സതീശന്‍ പുറത്താകാന്‍ ബാഹ്യമായ കാരണങ്ങളൊന്നും വേറെ കാണുന്നില്ല- ലോട്ടറി മാഫിയയുടെ ഇടപെടലല്ലാതെ. യഥാര്‍ഥത്തില്‍ സതീശന്‍ ലോട്ടറി മാഫിയക്കെതിരെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. കേന്ദ്രഭരണത്തിനും യുപിഎ നേതൃത്വത്തിനും ലോട്ടറി മാഫിയയുമായുള്ള ബന്ധത്തില്‍ അലോസരം സൃഷ്ടിക്കുംവിധത്തില്‍ സതീശന്റെ ഇടപെടലുകള്‍ വളര്‍ന്നു എന്നതാണ് ശരി. ആ പക സതീശന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചു. ജാതി- മത ശക്തികള്‍ക്കുപുറമെയാണ് ഇത്തരം മാഫിയകള്‍ മന്ത്രിസഭാ രൂപീകരണത്തില്‍പ്പോലും സ്വാധീനം ചെലുത്തുന്നത് എന്നറിയാന്‍ സതീശന്റെ മ്ലാനമുഖം ധാരാളം.

പേരില്‍തന്നെ മതമുള്ള മുസ്ലിംലീഗും ക്രൈസ്തവ താല്‍പ്പര്യങ്ങളുടെ പേരില്‍ ആണയിടുന്ന കേരള കോണ്‍ഗ്രസുമാണ് യുഡിഎഫിലെ പ്രധാന ഘടകങ്ങള്‍ . ഇരുപാര്‍ടിക്കും കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനവും മേധാശക്തിയും യുഡിഎഫിലുണ്ട്. മുസ്ലിംലീഗ് 24 സീറ്റില്‍ മത്സരിച്ച് 20 നേടി. കേരള കോണ്‍ഗ്രസ് (മാണി, ജേക്കബ്, പിള്ള വിഭാഗങ്ങള്‍) 20 സീറ്റില്‍ മത്സരിച്ച് 11ല്‍ വിജയിച്ചു. പുറമെയുള്ളത് വീരേന്ദ്രകുമാറിന്റെ ജനതാദള്‍ , ആര്‍എസ്പി- ബി, എന്നീ കക്ഷികളാണ്. ഒരംഗമുള്ള കക്ഷിക്കും മന്ത്രിസ്ഥാനം ലഭിച്ചു. അതല്ലെങ്കില്‍ അപകടമാണ്. ഒരാള്‍ മനംമാറ്റിയാല്‍ ഇടിഞ്ഞുവീഴും മന്ത്രിസഭയുടെ മോന്തായം. ഇങ്ങനെയുള്ള അവസ്ഥയില്‍ എല്ലാവശത്തുനിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ ഉമ്മന്‍ചാണ്ടി ബാധ്യസ്ഥനാണ്. തനിക്ക് എത്രയും പ്രിയപ്പെട്ടതെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ഇന്ത്യാവിഷന്‍ ചെയര്‍മാന്‍സ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ് അരമന്ത്രിസ്ഥാനം ചാടിപ്പിടിക്കാന്‍ എം കെ മുനീര്‍ തയ്യാറായെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് എന്തും പ്രതീഷിക്കണം. അത് ഏറ്റവും നന്നായി അറിയാവുന്നത് മുസ്ലിംലീഗിനും അതിന്റെ നേതാവ് കുഞ്ഞാലിക്കുട്ടിക്കുമാണ്. ഒപ്പം കെ എം മാണിക്കും. മുരളീധരന്‍ , വി ഡി സതീശന്‍ , ശക്തന്‍നാടാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിയും വിമതശബ്ദവും കൂറുമാറ്റനിരോധന നിയമത്തില്‍ തട്ടി ഉടയാനേ ഉള്ളൂ. ഏകാംഗ കക്ഷികള്‍ക്കാകട്ടെ, കിട്ടിയ മന്ത്രിസ്ഥാനം സംരക്ഷിക്കുന്നതില്‍ കൂടുതല്‍ അജന്‍ഡയില്ല.

മാണി കേരള, പ്രധാന വകുപ്പുകള്‍ കൈക്കലാക്കിയതില്‍ തൃപ്തരാണ്. പാര്‍ടിക്കകത്തെ വിമതരെയും ശല്യക്കാരെയും ഒതുക്കാനുള്ള ശ്രമങ്ങള്‍ക്കാണ് കെ എം മാണി ഒന്നാമത്തെ പരിഗണന നല്‍കുന്നത്. അവിടെയും അവര്‍ക്ക് തുണയാകുന്നത് കൂറുമാറ്റനിരോധന നിയമംതന്നെ. പി സി ജോര്‍ജിന് ഒറ്റയ്ക്ക് ഇറങ്ങിപ്പോകാനാകില്ല. അഥവാ പോയാലും ഇടതുപക്ഷം അടുപ്പിക്കുമെന്ന സൂചനയില്ല. ജോര്‍ജ്- ക്രൈംമാസിക കൂട്ടുകെട്ടിനെ പി ജെ ജോസഫ് ഭയക്കുന്നു എന്ന വൈരുധ്യംമാത്രമേ ആ പാര്‍ടിയില്‍ പ്രശ്നമായി അവശേഷിക്കുന്നുള്ളൂ. ചുരുക്കത്തില്‍ , മാണി കേരളയോ മുസ്ലിംലീഗോ പാര്‍ടി എന്ന നിലയില്‍ മറിച്ച് ചിന്തിക്കാത്തിടത്തോളം ഭരണം നിലനില്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. അതുകൊണ്ടുതന്നെ ഭരണത്തിന്റെ താക്കോല്‍ മാണിയുടെയും ലീഗിന്റെയും കൈയില്‍ കിടന്ന് കറങ്ങുന്നു.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച്, ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായി എന്ന് ആരോപിക്കപ്പെട്ട പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിക്കാനുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ തീരുമാനം ഈ ദയനീയമായ അവസ്ഥയാണ് അനാവരണം ചെയ്യുന്നത്. കേരളത്തില്‍ പ്രാപ്തരായ മറ്റ് വക്കീലന്മാരില്ലാത്തതുകൊണ്ടല്ല- ലീഗിന്റെയും മാണി കേരളയുടെയും ഏത് ആജ്ഞയും നടുവളച്ചുനിന്ന് അനുസരിക്കാന്‍ ഉമ്മന്‍ചാണ്ടി ബാധ്യസ്ഥനായതുകൊണ്ടാണ് ഈ നിയമനം. ഒട്ടുമിക്ക പ്രധാന വകുപ്പുകളും ലീഗിന്റെയും മാണിയുടെയും കൈകളിലാണ്. എവിടെ കോണ്‍ഗ്രസ്? ഭരണത്തിന്റെ അച്ചുതണ്ട് ലീഗ് കറക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അച്ചുതണ്ടിനുമേല്‍ പിടിത്തമിട്ടിരിക്കുന്നത് പലവക ബാഹ്യശക്തികളാണ്. ആ പാര്‍ടിയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായ മുരളീധരനെ മന്ത്രിയാക്കാത്തതും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാന്‍ കൂട്ടാക്കാതിരുന്നതും എന്‍എസ്എസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന വാര്‍ത്തയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് നിഷേധമൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസ് എന്തുചെയ്യണമെന്ന് പെരുന്നയില്‍ തീരുമാനിക്കുന്നു എന്നുവന്നാല്‍ എങ്ങനെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞയെ മാനിച്ച് ഭരിക്കാനാകും?

യഥാര്‍ഥത്തില്‍ 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് രൂപീകരിച്ച സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ വില പാതാളത്തോളം താഴ്ത്തിയിരിക്കുന്നു. ഇവിടെ ഇന്ന് കോണ്‍ഗ്രസില്ല- പലതലത്തിലുള്ളവരുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന പാവമാത്രമാണ് ഇന്ന് ആ പാര്‍ടി. കുറെ നേതാക്കളുടെ അധികാരത്തോടുള്ള ആര്‍ത്തി കോണ്‍ഗ്രസിനെ അതിന്റെ ഏറ്റവും നികൃഷ്ടവും ദുര്‍ബലവുമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. സത്യപ്രതിജ്ഞാചടങ്ങിന് തിരുവനന്തപുരത്ത് എത്തിയ ഖദര്‍ധാരികളുടെ മുഖത്തൊന്നും പ്രസാദാത്മകത കണ്ടില്ല. ലീഗുകാര്‍ ആര്‍ത്തുവിളിക്കുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കുകയായിരുന്നു അവര്‍ . ഉമ്മന്‍ചാണ്ടി നയിക്കുന്നു; ലീഗ് ഭരിക്കുന്നു. ഈ സര്‍ക്കാര്‍ എത്രനാള്‍ തുടരുമെന്നതല്ല, ആ തുടര്‍ച്ചയുടെ ഏതുഘട്ടത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും എന്നതാണ് ചിന്തനീയമായ കാര്യം.

രാഷ്ട്രീയപ്രശ്നങ്ങള്‍ക്കുപകരം മത- ജാതി- വിഭാഗീയ- സങ്കുചിത പരിഗണനകള്‍ ഉയര്‍ത്തി വോട്ട് സമാഹരിക്കുന്നതിന്റെ ദുരന്തമാണ് ഈ സര്‍ക്കാര്‍ . തുടക്കത്തില്‍തന്നെ ഇത്രയധികം വഷളായ മറ്റൊരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. ഇനി ഭരണം ശരിക്കും തുടങ്ങുമ്പോഴത്തെ അവസ്ഥ എന്താകുമെന്നതില്‍ ഏറ്റവുമധികം ആശങ്കപ്പെടേണ്ടത് കോണ്‍ഗ്രസുകാര്‍തന്നെയാണ്. അവരുടെ പാര്‍ടിയെ എങ്കിലും അവര്‍ക്ക് സംരക്ഷിക്കാനാകുമോ എന്നത് കാത്തിരുന്നുതന്നെ കാണണം.

Wednesday, March 23, 2011

കുറ്റവാളികളുടെ അങ്കപ്പുറപ്പാട്

പി കെ കുഞ്ഞാലിക്കുട്ടിയും ആര്‍ ബാലകൃഷ്ണപിള്ളയും അടങ്ങുന്ന യുഡിഎഫിന്റെ സ്ഥാനാര്‍ഥി ലിസ്റ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ചെറുതല്ലാത്ത പ്രയോജനം നല്‍കുന്നു. അഴിമതിക്കുറ്റത്തിന് പരമോന്നത കോടതിയില്‍നിന്ന് ശിക്ഷ വാങ്ങി തടവറയില്‍ കഴിയുന്ന പിള്ള അവിടെ നിന്നുകൊണ്ട് കൊട്ടാരക്കരയില്‍ മത്സരിക്കും എന്നാണ് പറയുന്നത്. തല്‍ക്കാലം പരോള്‍ ലഭിക്കുന്നില്ലെങ്കിലും നിയമത്തിന്റെ പഴുതുകള്‍ മുതലെടുത്ത് പിള്ള നാമനിര്‍ദേശപത്രിക നല്‍കുമെന്നുതന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിനല്ല; നാടിനെ കൊള്ളയടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടാണ് പിള്ള ജയിലിലായത്. അങ്ങനെയൊരാളെ സ്ഥാനാര്‍ഥിയാക്കി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറാവുന്നതില്‍നിന്ന് യുഡിഎഫിന്റെ ഏറ്റവും നികൃഷ്ടമായ അവസ്ഥ ഒരിക്കല്‍കൂടി അനാവൃതമാകുന്നു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും യുഡിഎഫിനെ കൂടുതല്‍ ക്ഷീണിപ്പിക്കുകയാണ്. അതിസമ്പന്നരൊഴികെ എല്ലാവര്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അസാധാരണമായ മെയ്വഴക്കത്തോടെ ജനശ്രദ്ധയില്‍നിന്ന് മാറ്റി നിര്‍ത്തിയ ഒന്നായിരുന്നു. എന്നാല്‍, ആ പദ്ധതിക്കെതിരെ പരാതി നല്‍കി തെരഞ്ഞെടുപ്പു കമീഷനെക്കൊണ്ട് ജനങ്ങളുടെ അന്നം മുടക്കിക്കാനാണ് യുഡിഎഫ് തയ്യാറായത്. പ്രശ്നം ഹൈക്കോടതിയിലെത്തുകയും കമീഷന്റെ വിലക്ക് കോടതി റദ്ദാക്കുകയുംചെയ്തു. അതോടെ, അന്നംമുടക്കികള്‍ യുഡിഎഫ് ആണെന്ന് തെളിയുക മാത്രമല്ല, രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതിക്ക് പരിധിയില്ലാത്ത പ്രചാരം ലഭിക്കുകയുംചെയ്തു. ഫലത്തില്‍ യുഡിഎഫിന്റെ രാഷ്ട്രീയ നീക്കം എല്‍ഡിഎഫിന് അനുഗുണമായി.

അതുപോലെയോ അതിനേക്കാള്‍ ഏറെയോ യുഡിഎഫിന്റെ തനിനിറം വ്യക്തമാക്കുന്നതാണ് പിള്ളയുടെ സ്ഥാനാര്‍ഥിപ്രഖ്യാപനവും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വവും. വോട്ടര്‍മാരില്‍ സഹതാപ തരംഗമുണ്ടാക്കാനുള്ളതാണ് പിള്ളയുടെ സ്ഥാനാര്‍ഥിത്വമെന്ന് യുഡിഎഫ് നേതാക്കള്‍തന്നെ പറയുന്നുണ്ട്. അഴിമതിക്കാരന്‍ നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ എങ്ങനെ സഹതാപമുണ്ടാകുമെന്ന് വിശദീകരിക്കാന്‍ അവര്‍ക്കാവുന്നില്ല. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സ്ഥാനാര്‍ഥിത്വം തുടരാന്‍ കഴിയുകയുമില്ല. സൂക്ഷ്മ പരിശോധനയില്‍ പത്രിക തള്ളുകയാണെങ്കില്‍ പകരം ഇതാ എന്റെ പിന്‍ഗാമി എന്ന് ഒരാളെ അവതരിപ്പിച്ച് വോട്ട് തേടുകയാണത്രെ നാടകത്തിന്റെ തിരക്കഥ. ഏതായാലും യുഡിഎഫ് പട്ടികയില്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ ഒരു തടവുപുള്ളി ഉണ്ടാകുന്നത് ആ മുന്നണിയെക്കുറിച്ച് വ്യക്തമായ ധാരണ ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഉറപ്പിക്കാം.

കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം വിവാദമാക്കാതിരിക്കാന്‍ യുഡിഎഫ് നേതൃത്വവും മുഖ്യധാരാ മാധ്യമങ്ങളും ദത്തശ്രദ്ധരാണ്. മലപ്പുറം ജില്ലയില്‍ മുസ്ളിം ലീഗിന് ഏറ്റവും സുരക്ഷിതമെന്ന് അവര്‍തന്നെ കരുതുന്ന വേങ്ങരയിലാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത്. അഞ്ചുകൊല്ലം മുമ്പ്, ഇതിനേക്കാള്‍ ഉറപ്പുള്ളതെന്നു കരുതിയ കുറ്റിപ്പുറത്ത് മത്സരിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങിയ അനുഭവം ഇക്കുറി ആവര്‍ത്തിക്കില്ല എന്നാണ് ലീഗ് നേതൃത്വം അവകാശപ്പെടുന്നത്. കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പിക്കാന്‍ എന്തുചെയ്യാനും മടിക്കില്ല എന്നും അവര്‍ ആണയിടുന്നു. അത് ഒരുഭാഗത്തു നടക്കുമ്പോള്‍, മറുവശത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ഥികളാകെ കുഞ്ഞാലിക്കുട്ടി ഇഫക്ടിനെ ഭീതിയോടെ കാണുകയാണ്.

മുന്‍ യുഡിഎഫ് മന്ത്രിസഭയില്‍നിന്ന് പാതിവഴിയില്‍ രാജിവച്ചിറങ്ങിപ്പോകേണ്ടി വന്നയാളാണ് കുഞ്ഞാലിക്കുട്ടി. അന്ന് രാജിവയ്ക്കാനിടയായ കാരണങ്ങള്‍ പതിന്‍മടങ്ങ് ഗുരുതര സ്വഭാവത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ഒരു യുവതിയുടെ പരസ്യമായ വെളിപ്പെടുത്തലുകളാണ് അന്നത്തെ കുഴപ്പങ്ങള്‍ക്ക് തുടക്കമായതെങ്കില്‍ ഇന്ന് ഒന്നിലേറെ യുവതികളും അടുത്ത ബന്ധുവും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതരുമൊക്കെയാണ് നേരിട്ടും അല്ലാതെയുമുള്ള വെളിപ്പെടുത്തലുകളിലൂടെ കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്. ഒരന്വേഷണവുമില്ലാതെ തന്നെ ജനങ്ങള്‍ക്ക് ഉറപ്പിക്കാവുന്ന കുറ്റങ്ങള്‍ ഒന്നിലേറെയുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനും ഒരിക്കലും ചെയ്യരുതാത്തതെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്ന കുറ്റങ്ങളാണവ. എന്നിട്ടും കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് മുന്നില്‍നിര്‍ത്തി മത്സരിപ്പിക്കുന്നു. ജയിച്ചുവന്നാല്‍ പ്രതിപക്ഷത്തായാലും മുന്‍നിരയിലായിരിക്കും സഭയില്‍ കുഞ്ഞാലിക്കുട്ടിയുടെ ഇരിപ്പ്. അത് കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടുമോ എന്ന ചിന്ത യുഡിഎഫിനെ മഥിക്കുന്നില്ല എന്നത് വിസ്മയകരംതന്നെ.

മുസ്ളിം ലീഗിലെ ചിലരെങ്കിലും പക്ഷേ അത്തരമൊരപകടം മനസിലാക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി പ്രചാരണത്തിനു വേണ്ടെന്ന് പല സ്ഥാനാര്‍ഥികളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യമുള്ള ലീഗിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വനിതകളുടെ പ്രാതിനിധ്യം ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിരവധി വനിതാസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസിലെ പ്രബല വിഭാഗവും ലീഗിലെ മുനീര്‍ പക്ഷവും ആവശ്യപ്പെട്ടതാണ്. മുനീറിനെ കോഴിക്കോട്ടേക്ക് നാടുകടത്തിയാണ് കുഞ്ഞാലിക്കുട്ടി ഇതിനോട് പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടി തയ്യാറാക്കിയ സ്ഥാനാര്‍ഥിപ്പട്ടിക മുസ്ളിം ലീഗില്‍ അടക്കാനാവാത്ത രോഷമാണുയര്‍ത്തിയിരിക്കുന്നത്. കലാപം ഉമിത്തീപോലെ എരിയുന്നു. അതിനോടൊപ്പം കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വംതന്നെ യുഡിഎഫിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകുമെന്നുറപ്പ്. യുഡിഎഫിന്റെ സ്വയം കൃതാനര്‍ഥങ്ങളില്‍ ഒന്നായി അത് തെരഞ്ഞെടുപ്പിലുണ്ടാകും.

Wednesday, February 23, 2011

യുഡിഎഫിന്റെ ഭീതി

യുഡിഎഫ് വെപ്രാളം കാട്ടുകയാണ്. അവിശ്വസനീയമായ പലതും പറഞ്ഞ് എരിപൊരികൊള്ളുകയാണ്. ലോട്ടറിപ്രശ്നത്തില്‍ ഇന്നലെവരെ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെയാണ് ആക്രമണം നടത്തിയതെങ്കില്‍, ഇന്ന് വാള്‍മുന മുഖ്യമന്ത്രി വിഎസിനുനേരെ നീട്ടിയിരിക്കുന്നു. ഇവര്‍ എപ്പോള്‍, ഏതു പറഞ്ഞതാണ് വിശ്വസിക്കേണ്ടത്? നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും തകരുകയാണ് യുഡിഎഫും അവരുടെ ജനപിന്തുണയും. കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപിള്ള, ഉമ്മന്‍ചാണ്ടി, ടി എം ജേക്കബ്, വയലാര്‍ രവി- ഇങ്ങനെ യുഡിഎഫ് നേതൃത്വത്തിലുള്ള വന്‍കിടക്കാര്‍ ഒന്നൊന്നായി നിയമത്തിനും ജനങ്ങള്‍ക്കും മുന്നില്‍ തൊലിയുരിക്കപ്പെടുന്നു.

ബാലകൃഷ്ണപിള്ള ജയിലിലാണ്. എല്‍ഡിഎഫ് അദ്ദേഹത്തെ പിടിച്ച് കാരാഗൃഹത്തിലടച്ചതല്ല. രാജ്യത്തെ പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്. പൊതുമുതല്‍ അപഹരിച്ചതിന്; അഴിമതി നടത്തിയതിനാണ് ശിക്ഷ. ഇനി അതിന് അപ്പീലില്ല. സംശയത്തിനതീതമായി കുറ്റം തെളിയിക്കപ്പെട്ട് ജയിലിലേക്ക് വിട്ട ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍നിന്ന് പുറത്താക്കാനോ തള്ളിപ്പറയാനോ അല്ല, സ്വീകരണം നല്‍കാനും പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കാനുമാണ് യുഡിഎഫ് തയ്യാറായത്. കുഞ്ഞാലിക്കുട്ടി സ്വയം വെളിപ്പെടുത്തിയ വിവരങ്ങളാണ് ഐസ്ക്രീം കേസിനെ വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അവിടെയും യുഡിഎഫ്തന്നെ വാദിയും പ്രതിയും. ടി എം ജേക്കബ്ബിനെതിരായ കുരിയാര്‍കുറ്റി-കാരപ്പാറ കേസിന്റെ രേഖകള്‍ വീണ്ടും പരിശോധിക്കുന്നതും സുപ്രീംകോടതി. വയലാര്‍ രവി, പത്മജ, റോസക്കുട്ടി, രഘുചന്ദ്രബാല്‍ എന്നിവരെ അഴിമതിക്കുടക്കീഴിലേക്ക് കൊണ്ടുവന്നത് കെ സുധാകരനാണ്. സുധാകരന്റെ വെളിപ്പെടുത്തലിന് ശേഷം അബ്കാരികളില്‍നിന്ന് ഈ നേതാക്കള്‍ പണംപറ്റിയെന്ന് പണം കൊടുത്തയാള്‍ തന്നെ തുറന്നുപറഞ്ഞു.

ഐസ്ക്രീം കേസ് കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും തളര്‍ത്തി. ലീഗിന്റെ സംസ്ഥാന സെക്രട്ടറി മുനീര്‍ പറയുന്നു- പാര്‍ടിയോ ചാനലോ വേണ്ടത് എന്ന ചോദ്യംവന്നാല്‍ ചാനല്‍ തെരഞ്ഞെടുക്കുമെന്ന്. ഇന്ത്യാവിഷന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കൊണ്ടുവന്ന എല്ലാ വാര്‍ത്തയെയും മുനീര്‍ ന്യായീകരിക്കുന്നു. അതിനര്‍ഥം മുസ്ളിംലീഗില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ ചേരി നിലനില്‍ക്കുന്നു എന്നുതന്നെ. ലീഗിന്റെ തളര്‍ച്ച ഏറ്റവും ആഗ്രഹിക്കുന്നത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പാണ്. യുഡിഎഫിലെ രണ്ടാംകക്ഷി സ്ഥാനത്തിനുവേണ്ടിയുള്ള മത്സരം അതിരൂക്ഷമായ തലത്തിലേക്കുയരുകയാണ്. കോണ്‍ഗ്രസിന് ഏതു തള്ളണം ഏതു കൊള്ളണം എന്നു തീരുമാനിക്കാനാകില്ല. ഈ രണ്ടു കക്ഷികളെയും ഒപ്പം നിര്‍ത്തുകയും അതിന്റെ ഭാഗമായി വര്‍ഗീയവോട്ടുകള്‍ ഏകോപിപ്പിക്കുകയും ചെയ്യാനുള്ള അജന്‍ഡയില്‍മാത്രമാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പുസ്വപ്നങ്ങള്‍.

കോണ്‍ഗ്രസ് അതിന്റെ ഏറ്റവും വലിയ അന്തച്ഛിദ്രത്തിന്റെ കാലത്തിലൂടെ കടന്നുപോകുന്നു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ രമേശ് ചെന്നിത്തല. കേരളത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ വയലാര്‍ രവി. ആന്റണിയുടെ നോമിനിയായി വി എം സുധീരന്‍. പരസ്പരം വെട്ടിവീഴ്ത്താനും അരുക്കാക്കാനും ഇവര്‍ നടത്തുന്ന ഗൂഢമായ കളികളാണ് വെളിപ്പെടുത്തലുകളായും വിവാദപ്രസംഗങ്ങളായുമൊക്കെ വരുന്നത്. അവസരം ലഭിക്കുമ്പോഴെല്ലാം പൊതുമുതല്‍ കട്ടുമുടിക്കുകയും അഴിമതിപ്പണംകൊണ്ട് കീശവീര്‍പ്പിക്കുകയും സകല അനാശാസ്യത്തിലും ഏര്‍പ്പെടുകയും ചെയ്യുന്ന യുഡിഎഫ് നേതാക്കളുടെ അവസാന ആയുധമായിമാത്രമേ കോണ്‍ഗ്രസ് ചാനലിലൂടെയും അല്ലാതെയുമുള്ള പുതിയ നാടകങ്ങളെ കാണാനാവുകയുള്ളൂ. ഇന്നലെവരെ ഇവര്‍ എവിടെ പോയിരുന്നു? എന്തേ മുഖ്യമന്ത്രി വി എസിനെതിരായ നെറികെട്ട ആക്രമണവുമായി തുനിഞ്ഞിറങ്ങാന്‍ ഇവര്‍ക്കുള്ള പ്രേരണ; പ്രകോപനം? ഉത്തരം ലളിതമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.

ഉമ്മന്‍ചാണ്ടി നയിച്ച് കാസര്‍കോട്ടുനിന്ന് ആരംഭിച്ച 'മോചന'യാത്ര എത്രമാത്രം ദയനീയമായാണ് പരാജയപ്പെട്ടത് എന്നോര്‍ക്കുക. ആഘോഷപൂര്‍വം ആദ്യനാളുകള്‍ പിന്നിട്ട യാത്ര ഐസ്ക്രീമില്‍ മുങ്ങി അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു. തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും അങ്ങനെയൊരു ജാഥയെക്കുറിച്ച് ജനങ്ങള്‍ക്ക് ചിന്തപോലുമില്ലാതായി. യുഡിഎഫിന്റെ തട്ടകമെന്ന് അവര്‍ അഭിമാനപൂര്‍വം പറയാറുള്ള കോട്ടയം ജില്ലയില്‍ ഏറ്റവും നിര്‍ജീവമായ സ്വീകരണമാണ് അന്നാട്ടുകാരന്‍തന്നെയായ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്.

മറുവശത്ത് എല്‍ഡിഎഫിെന നോക്കൂ. മുന്നണിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ആദ്യഘട്ടമായി സംഘടിപ്പിച്ച രണ്ട് വികസനമുന്നേറ്റ ജാഥകള്‍ ജനലക്ഷങ്ങളെ ആകര്‍ഷിച്ച് മുന്നേറുകയാണ്. യുഡിഎഫ് ജീര്‍ണതയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും അഴിമതിയും തുറന്നുകാട്ടി എത്തുന്ന മേഖലാ ജാഥകളെ സ്വീകരിക്കാന്‍ ഓരോ കേന്ദ്രത്തിലും റെക്കോഡ് ജനക്കൂട്ടമെത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ യാത്രയെ സ്വീകരിക്കാനെത്തിയതിന്റെ പലമടങ്ങ്. മന്ത്രി സി ദിവാകരന്‍ നയിക്കുന്ന വടക്കന്‍ജാഥ ഹൊസങ്കടിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖലാ ജാഥ എറണാകുളം കലൂരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനുമാണ് ഉദ്ഘാടനംചെയ്തത്. എല്‍ഡിഎഫിന്റെ ഭരണനേട്ടങ്ങളും യുഡിഎഫിന്റെ ജീര്‍ണതയും ജാഥാംഗങ്ങള്‍ സവിസ്തരം ജനങ്ങളോട് പറയുന്നു. പാതിവഴിയില്‍ മുടങ്ങിയും മുറിഞ്ഞും നീങ്ങിയ യുഡിഎഫ് ജാഥയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ അനുഭവം. അതുതന്നെയാണ് ജനങ്ങള്‍ എല്‍ഡിഎഫിന് കൂടുതലായി പിന്തുണ നല്‍കുന്നതിന് നിദര്‍ശനവും.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍, അടുത്ത ഭരണം യുഡിഎഫിന്റേതുതന്നെ എന്ന പ്രചാരണം ശക്തിപ്പെട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കുപ്പായം സ്വയം എടുത്തണിഞ്ഞു. മുസ്ളിംലീഗുകാരും കേരള കോണ്‍ഗ്രസുകാരും പൊലീസിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എല്‍ഡിഎഫിന്റെ ഭരണനേട്ടങ്ങള്‍ ചര്‍ച്ചയാകുന്നത് ശ്രദ്ധാപൂര്‍വം തടഞ്ഞ്, വിവാദങ്ങളിലും അപവാദകഥകളിലും ജനങ്ങളുടെ മനസ്സ് പിടിച്ചിടാനുള്ള മാധ്യമശ്രമത്തിന്റെ ഫലംകൂടിയായിരുന്നു അത്. എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും വെളിപ്പെടുത്തലും പിള്ളയുടെ ജയില്‍ശിക്ഷയും മറ്റും മറ്റും തുടരെ തുടരെ വന്നപ്പോള്‍, യുഡിഎഫിന് ഇനി ഒരിക്കല്‍ക്കൂടി അധികാരം കിട്ടിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താകുമെന്ന ചിന്തയിലേക്കാണ് ജനങ്ങളെ നയിച്ചത്. ഒരു ഓര്‍മപ്പെടുത്തലാണത്. യുഡിഎഫ് ഭരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്, ഇന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നന്മകള്‍ തിരിച്ചറിയാനാവുക.

അക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയോട് എല്‍ഡിഎഫ് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ഒരു സുപ്രഭാതത്തില്‍ 'എനിക്കെതിരെ വധഭീഷണി' എന്നു പറഞ്ഞതോടെയാണ് ഈ അവസ്ഥയ്ക്ക് തുടക്കമായത്. തന്റെ ബന്ധുവും സഹായിയുമായിരുന്ന റൌഫിന് താന്‍ വഴിവിട്ട് പല സഹായവും ചെയ്തതായും കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി. അതിന് റൌഫ് പറഞ്ഞ മറുപടികള്‍ ഭരണം ഉപയോഗിച്ച് യുഡിഎഫ് നടത്തിയ അഴിമതികളുടെയും കോടതിയെപ്പോലും വിലയ്ക്കെടുക്കാന്‍ നടത്തിയ ശ്രമങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരപരമ്പരയുടെ തുടക്കമായി.

ഇങ്ങനെ എല്ലാം തകര്‍ന്ന് അവശനിലയിലായ യുഡിഎഫിനെ എങ്ങനെ കരകയറ്റുമെന്ന ചിന്തയില്‍നിന്നാണ് മുഖ്യമന്ത്രി വി എസിനുനേരെ അബദ്ധജടിലമായ പുലമ്പലുകളുമായി രംഗത്തുവരാനുള്ള പദ്ധതികള്‍ തയ്യാറായത്. കുഞ്ഞാലിക്കുട്ടിക്കെതിരെ അദ്ദേഹത്തിന്റെ ബന്ധുവും സഹായിയുമായ റൌഫും പെവാണിഭറാക്കറ്റില്‍ കുടുങ്ങിയ പെണ്‍കുട്ടികളുമൊക്കെ നല്‍കിയ മൊഴികളാണ് ഇന്ത്യാവിഷന്‍ പുറത്തുകൊണ്ടുവന്നത്. ഇവിടെ, അത്തരമൊന്നിന്റെ ദയനീയമായ ആവര്‍ത്തനത്തിനിറങ്ങി കോണ്‍ഗ്രസ് ചാനല്‍ പരിഹാസ്യമാകുന്ന കാഴ്ചയാണ് കാണുന്നത്. ഏതൊക്കെയോ ആളുകളെ ഫോണില്‍ വിളിച്ച്, 'ഞാന്‍ ഇന്നയാള്‍ക്ക് പണം കൊടുത്തു' എന്നു പറയിക്കുകയും അതിനെ മഹത്തായ വെളിപ്പെടുത്തലെന്ന് വിശേഷിപ്പിക്കുകയുമാണ്. ഗത്യന്തരമില്ലാതെ മലയോട് കല്ലെറിഞ്ഞ് നോക്കുകയാണ് യുഡിഎഫ്.

വി എസും പാര്‍ടിയും തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്താനായിരുന്നു ഇന്നലെവരെ ശ്രമം. വി എസിനെ അനുകൂലിക്കുന്നു എന്ന വ്യാജേന സിപിഐ എമ്മിനെ തകര്‍ക്കാന്‍ കുത്തിത്തിരിപ്പുകളുണ്ടാക്കി. പാര്‍ടിയില്‍ ഭിന്നതയും വിഭാഗീയതയും ഇല്ലെന്ന് ബോധ്യം വന്നപ്പോള്‍ വി എസിനെ ഒറ്റതിരിച്ച് ആക്രമിക്കാനൊരുങ്ങുന്നു. ഇത്തരം ഏതാക്രമണത്തെയും ചെറുത്തുതോല്‍പ്പിക്കാന്‍ എല്‍ഡിഎഫും അതിനെ നയിക്കുന്ന സിപിഐ എമ്മും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമ്പോള്‍ യുഡിഎഫിന്റെ നില കൂടുതല്‍ പരുങ്ങലിലാവുകയേ ഉള്ളൂ. അതിന്റെ വെപ്രാളമാണ്, ലോട്ടറിക്കേസില്‍ 'വി എസ് ശരി, ഐസക് തെറ്റ്', 'ഐസക്കിനെതിരെ വി എസ്' എന്നെല്ലാം പറഞ്ഞുനടന്നവര്‍തന്നെ പൊടുന്നനെ വി എസാണ് കുഴപ്പക്കാരനെന്ന് മാറ്റിപ്പറയുന്നത്. അന്നും ഇന്നും അവരുടെ വാക്കിന് ഒരു വിലയേ ഉള്ളൂ. ഇവര്‍ ഒച്ചവച്ചാല്‍ തകര്‍ന്നുപോകുന്നതല്ല വി എസിനും തോമസ് ഐസക്കിനും അവരുടെ പ്രസ്ഥാനത്തിനും ജനങ്ങളുടെ ഹൃദയത്തിലുള്ള സ്ഥാനം. അതാണ് വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ തെളിയിക്കാന്‍ പോകുന്നത്.

Thursday, October 7, 2010

ഇങ്ങനെയും നുണ പറയാം

പിടിച്ചുനില്‍ക്കാന്‍ വല്ലപ്പോഴും നുണപറയുന്നവര്‍, പൊങ്ങച്ചത്തിന് നുണപറയുന്നവര്‍, ഏഷണിക്ക് നുണയോതുന്നവര്‍, നുണമാത്രം പറയുന്നവര്‍- ഇവരില്‍ നാലാമത്തെ കൂട്ടരെയേ പെരുംനുണയന്‍മാരായി കണക്കാക്കാറുള്ളൂ. നുണ പറഞ്ഞാല്‍ നാവ് പുഴുത്തുപോകുമെന്ന് മുതിര്‍ന്നവര്‍ കുട്ടികളെ ഭയപ്പെടുത്തും. കാര്യം നേടാന്‍ കള്ളം പറയരുത് എന്നത് കുട്ടിക്കാലത്തേ മനസ്സില്‍ വേരുറപ്പിക്കുന്നതാണ്. വക്കീലന്‍മാരെ, പത്രക്കാരെ, രാഷ്ട്രീയക്കാരെ- നുണയന്‍മാര്‍ എന്നു വിളിക്കുന്നത് ചിലര്‍ക്ക് ഒരു സുഖമാണ്. മൂല്യാധിഷ്ഠിതമായ പൊതുപ്രവര്‍ത്തനം കൊണ്ടുമാത്രമേ അത്തരം ആക്ഷേപങ്ങളില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മോചനം നേടാനാകൂ. തോമസ് ഐസക്കിനെ താറടിക്കാന്‍ വി ഡി സതീശനെ തുറന്നുവിട്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അത്തരം മൂല്യബോധങ്ങളെക്കുറിച്ച് ശങ്കയൊന്നുമില്ല. ചാനലുകള്‍ തോറും നടന്ന് പച്ചക്കള്ളം തട്ടിവിടുന്ന വി ഡി സതീശനെ കാണുമ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് ആരും ചോദിച്ചുപോകും: ഇങ്ങനെ കളളം പറയാമോ, ഒരു പൊതുപ്രവര്‍ത്തകന്‍, അതും ഒരു എംഎല്‍എ.

തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടന്ന ലോട്ടറി സംവാദം മുതല്‍ ഇക്കഴിഞ്ഞ ദിവസം മനോരമ ചാനലിലെ സിങ്വിചര്‍ച്ചവരെ വി ഡി സതീശന്റെ പ്രകടനം ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് ബോധ്യമായത്, കള്ളം പറയാനുള്ള അദ്ദേഹത്തിന്റെ മിടുക്കല്ല- ലജ്ജയില്ലായ്മയാണ്.
കോടതിവിധിയെപ്പോലും വളച്ചൊടിക്കുന്ന സതീശനെ ഇക്കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലില്‍ തോമസ് ഐസക് കൈയോടെ പിടിച്ചു. ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പന നികുതി സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരും എച്ച് അന്‍രാജും തമ്മില്‍ നടന്ന കേസിലെ സുപ്രീംകോടതി വിധിയാണ് ഒരു ചാഞ്ചല്യവുമില്ലാതെ തിങ്ങിനിറഞ്ഞ പത്രലേഖകരെ സാക്ഷിയാക്കി നടക്കുകയും സകല ടെലിവിഷന്‍ ചാനലുകളും ലൈവ് ടെലികാസ്റ്റ് നല്‍കുകയും ചെയ്ത പരസ്യസംവാദത്തില്‍ സതീശന്‍ തിരിച്ചുമറിച്ചുകളഞ്ഞത്. നൂറുകണക്കിന് പത്രലേഖകരില്‍ ആരെങ്കിലും, അല്ലെങ്കില്‍ ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ ആരെങ്കിലും ആ കോടതിവിധി തപ്പിപ്പിടിച്ചു വായിച്ചുനോക്കുമെന്നോ അവരുടെ മുന്നില്‍ തന്റെ വിശ്വാസ്യത പാതാളത്തോളം ഇടിഞ്ഞുതാഴുമെന്നോ ഒരു ഭയവും അന്നും ഇന്നും വി ഡി സതീശനില്ല. കക്കാനും നില്‍ക്കാനും പഠിച്ച അനുചരനെത്തന്നെയാണ് ഉമ്മന്‍ചാണ്ടി വക്കാലത്തേല്‍പ്പിച്ചത്.

പരസ്യസംവാദത്തിലെ സതീശന്റെ വാദം ടെലിവിഷന്‍ ക്ളിപ്പിങ്ങുകളില്‍നിന്ന് അതേ പടി ഉദ്ധരിക്കാം:

"ആക്ഷണബിള്‍ ക്ളെയിമില്‍ ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രീംകോടതിയുടെ വിധി മൂലമാണ് യുഡിഎഫിന് ടാക്സ് പിരിച്ചെടുക്കാന്‍ കഴിയാതെ പോയത്......... അന്‍രാജ് വേഴ്സസ് സ്റ്റേറ്റ് ഓഫ് തമിഴ്നാട് എന്ന കേസിലായിരുന്നു വിധി.. ആ കേസില്‍ ഇതേ പ്രിന്‍സിപ്പിള്‍ ഉണ്ട്.... വേണമെങ്കില്‍ അതിന്റെ സൈറ്റേഷന്‍ കൂടി ഞാന്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോ.... "

ലോട്ടറിക്കാരില്‍നിന്ന് 5000 കോടിയുടെ നികുതികുടിശ്ശിക പിരിക്കാത്തതാണ് പരാമര്‍ശവിഷയം. അന്‍രാജിലെ കേസിലെ വിധിമൂലം യുഡിഎഫിന്റെ കാലത്ത് നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന്.

കോടതിവിധിയെ തലകീഴായി വ്യാഖ്യാനിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ വകുപ്പുണ്ടോ ആവോ. 1985 ഒക്ടോബര്‍ നാലിനാണ് എച്ച് അന്‍രാജും സ്റ്റേറ്റ് ഓഫ് തമിഴ്നാടും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ഓണ്‍ലൈന്‍ ലോട്ടറിക്കാരുടെ ഈ നികുതി കുടിശ്ശിക സംസ്ഥാന ലോട്ടറി വകുപ്പ് ചൂണ്ടിക്കാണിച്ചത് 2004ലാണ്. അസെസ്മെന്റ് നടത്തി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയതും അതേ വര്‍ഷം. ഈ തുക പിരിച്ചെടുക്കാന്‍ 1985ലെ കോടതിവിധി തടസ്സമായിരുന്നു എന്ന് പത്രക്കാരുടെ മുന്നില്‍ വാദിക്കാനും ചാനലുകള്‍ തോറും ആവര്‍ത്തിക്കാനും ചില്ലറ തൊലിക്കട്ടി പോരാ. ഇരുപത് വര്‍ഷം മുമ്പേ ഇങ്ങനെയൊരു വിധിയുണ്ടെങ്കില്‍ പിന്നെങ്ങനെ അസെസ്മെന്റ് നടക്കുമെന്നും ഡിമാന്‍ഡ് നോട്ടീസ് കൊടുക്കുമെന്നും സതീശനോട് ചോദിക്കാം. അരിയെത്ര? പയറഞ്ഞാഴി. പരസ്യസംവാദത്തിനിടെ അപ്രതീക്ഷിതമായി കേട്ട ഈ പെരുങ്കള്ളത്തില്‍, നുണയ്ക്കുമീതെ വാദം കെട്ടിപ്പൊക്കുന്ന വാചകവിരേചനത്തില്‍ താനൊന്നു പകച്ചുപോയെന്ന് തോമസ് ഐസക് മനോരമയില്‍ തുറന്നു പറയുന്നത് കേട്ടു. ഇങ്ങനെ നുണ പറയുന്നതാണ് സതീശന്റെ ഡിബേറ്റിങ് സ്റ്റൈല്‍ എന്നും ധനമന്ത്രിയുടെ വിശേഷണം.

സതീശന്‍ വാദിക്കുന്നതിന് കടകവിരുദ്ധമാണ് അന്‍രാജ് കേസിലെ വിധി. ആക്ഷണബിള്‍ ക്ളെയിമില്‍ നിബന്ധനകള്‍ക്ക് വിധേയമായി നികുതി പിരിക്കാന്‍ കഴിയും എന്നാണത്. അക്കാര്യം ഉറപ്പുള്ളതുകൊണ്ടാണല്ലോ നികുതി വകുപ്പ് ഡിമാന്‍ഡ് നോട്ടീസ് കൊടുത്തതും. ലോട്ടറി ടിക്കറ്റിന്റെ ആകെ വിറ്റുവരവില്‍ സമ്മാനത്തുക കഴിച്ചുള്ളത് ചരക്കാണെന്നും ആ തുകയ്ക്ക് വില്‍പ്പന നികുതി ഈടാക്കാമെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ആകെ ഒരുകോടി രൂപയ്ക്ക് ടിക്കറ്റ് വിറ്റുവെന്നും അതില്‍നിന്ന് സമ്മാനയിനത്തില്‍ ആകെ 30 ലക്ഷം രൂപ ചെലവായെന്നും ഇരിക്കട്ടെ. ബാക്കിയുള്ളത് 70 ലക്ഷം രൂപ. ഈ തുകയ്ക്ക് എട്ടുശതമാനം വില്‍പ്പന നികുതി ഈടാക്കാമായിരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ ലോട്ടറിക്കാരില്‍നിന്ന് നികുതിക്കുടിശ്ശിക ഈടാക്കാത്തത് എന്ത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ചോദ്യം.

2006 ഏപ്രില്‍ 28ന് സണ്‍റൈസ് കേസില്‍ സുപ്രീംകോടതി ഈ നിലപാട് അസ്ഥിരപ്പെടുത്തി. ലോട്ടറിയെന്നാല്‍ ആക്ഷണബിള്‍ ക്ളെയിം മാത്രമാണ്, ചരക്കല്ല എന്നും ഇനിമേല്‍ വില്‍പ്പനനികുതിയേ പാടില്ല എന്നും സുപ്രീംകോടതി വിധിച്ചു. 2006 മേയിലാണ് വി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമേല്‍ക്കുമ്പോള്‍ സണ്‍റൈസ് കേസിലെ വിധിപ്രകാരം ലോട്ടറിക്കാരില്‍ നിന്ന് വില്‍പ്പന നികുതി കുടിശ്ശിക പിരിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായി. മുന്‍കാലപ്രാബല്യത്തോടെ അത് പിരിക്കാന്‍ ശ്രമിച്ചെങ്കിലും, വില്‍പ്പനനികുതിയിനത്തില്‍ തുക വല്ലതും ഖജനാവിലേക്ക് ഒടുക്കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കേണ്ടെന്നും എന്നാല്‍, കുടിശ്ശിക നില്‍ക്കുന്ന തുക ഈടാക്കരുത് എന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് 5000 കോടി രൂപ പിരിക്കാന്‍ കഴിയാത്തത്.

ഇത് നിയമപരമായ വസ്തുതയാണ്. ഇന്റര്‍നെറ്റില്‍ ഒന്നു പരതിയാല്‍ ഈ കോടതിവിധികള്‍ ആര്‍ക്കും ലഭ്യമാകും. അത്രമേല്‍ സുതാര്യമായ വസ്തുതയ്ക്കുമീതെ ഇങ്ങനെ കള്ളം പറയാന്‍ സതീശനെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണ്? കള്ളം പിടിക്കപ്പെട്ടാലും വീണ്ടും വീണ്ടും അതാവര്‍ത്തിക്കുന്നതിന് കാരണം കാണ്ടാമൃഗം തോറ്റുപോകുന്ന തൊലിക്കട്ടിയുള്ളതുകൊണ്ട് മാത്രമല്ല.

അതിന് ഉത്തരവാദികള്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കൂടിയാണ്. ഒരു കോടതിവിധിയെക്കുറിച്ച് സംസ്ഥാന ധനമന്ത്രിയും അഭിഭാഷകന്‍കൂടിയായ എംഎല്‍എയും പരസ്പരവിരുദ്ധമായ വാദം പരസ്യമായി ഉയര്‍ത്തിയാല്‍, എന്താണ് യാഥാര്‍ഥ്യം എന്നന്വേഷിക്കാനുളള ചുമതല മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ കോടതിവിധികള്‍ വായിച്ചു മനസിലാക്കി ഇതിലാരാണ് കള്ളം പറയുന്നത് എന്ന് പൊതുസമൂഹത്തോട് ഉറക്കെ വിളിച്ചുപറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്. രണ്ട് രാഷ്ട്രീയനേതാക്കളുടെ വാദങ്ങളില്‍ വൈരുധ്യമുണ്ടെങ്കില്‍, വസ്തുതകള്‍ നിരത്തി അതിലേതാണ് സത്യം എന്ന് തുറന്നുപറയാന്‍ ശേഷിയില്ലാത്തവരായി നമ്മുടെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ തരംതാണുപോയിരിക്കുന്നു. അവരെ മുന്നില്‍ നിര്‍ത്തിയാണ് സതീശന്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളളവരുടെ പോര്‍വിളി.

അരിയെത്ര എന്ന ചോദ്യത്തിന് ഒരുളുപ്പുമില്ലാതെ പയറഞ്ഞാഴി എന്ന് പറയുന്ന സതീശനെ ലൈവായി പ്രദര്‍ശിപ്പിച്ചാണ് കഴിഞ്ഞ ദിവസം മനോരമ ചാനല്‍ ലോട്ടറി ചര്‍ച്ച അവസാനിപ്പിച്ചത്. അന്‍രാജ് കേസില്‍ സതീശന്‍ പറയുന്ന നുണകള്‍ അക്കമിട്ട് നിരത്തി മറുപടി ആവശ്യപ്പെട്ടപ്പോള്‍ സതീശന്‍ 2010 മാര്‍ച്ച് 11ലെ സുപ്രീംകോടതി വിധി വായിച്ച് ന്യായം പറയുന്ന കാഴ്ചയ്ക്ക് അവതാരകന്‍പോലും ഊറിച്ചിരിച്ചുപോയി. 1984ലെ കോടതിവിധിയെക്കുറിച്ച് ചോദിച്ചാല്‍ സതീശന്‍ വായിച്ച് വ്യാഖ്യാനിക്കുന്നത് 2010ലെ കോടതി വിധി.

ഇങ്ങനെ കള്ളം പറയാന്‍ സതീശന് നല്‍കുന്ന കൂലിയെത്രയെന്ന് ഉമ്മന്‍ചാണ്ടി എന്ന് തുറന്നു പറയും...?

Thursday, August 26, 2010

ലോട്ടറിരോഗം

തന്റെ സ്ഥാനാരോഹണം വിളംബരം ചെയ്ത മുഖപ്രസംഗത്തില്‍ 'പാവനമായ പത്രധര്‍മത്തിന്റെ അടയാളമുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്' എന്നാണ് പുതിയ പത്രാധിപര്‍ മാമ്മന്‍ മാത്യു ആഗസ്ത് 19ന് അവകാശപ്പെട്ടത്. കാവ്യനീതിയെന്നു തന്നെ പറയണം, മനോരമയ്ക്കു മാത്രം അവകാശപ്പെട്ട 'പാരമ്പര്യത്തിന്റെ അടയാളമുദ്ര'കളത്രയും പതിഞ്ഞ ലോട്ടറി പരമ്പര, ഈ മുഖപ്രസംഗം അച്ചടിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 'ഈ പരമ്പര ഇവിടെ അവസാനിക്കുന്നു; ഈ തട്ടിപ്പ് ആരവസാനിപ്പിക്കും' എന്ന ചോദ്യത്തോടെയാണ് മനോരമ ലോട്ടറി പുരാണം പൂര്‍ത്തിയാക്കുന്നത്.

അവസാനിപ്പിക്കേണ്ടത് ആരാണെന്നതില്‍ മനോരമയ്ക്കൊഴികെ മറ്റാര്‍ക്കും സംശയമില്ല. കേന്ദ്ര സര്‍ക്കാരിനാണ് അതിനുള്ള അധികാരവും ഉത്തരവാദിത്തവും. മനോരമയുടെ മാനസപുത്രന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ: 'അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്റെ സര്‍ക്കാരിന് ഒരധികാരവുമില്ല, ഞങ്ങള്‍ നിസ്സഹായരാണ്, അന്യസംസ്ഥാന ലോട്ടറികള്‍ തടയുന്നതിന് കേരള സംസ്ഥാന ഭാഗ്യക്കുറിയും നിരോധിക്കാന്‍ എന്റെ ഗവൺമെന്റ് നിര്‍ബന്ധിതമായി, ഇതല്ലാതെ സംസ്ഥാനത്തിന് മറ്റൊരു പോംവഴിയുമില്ല'. (കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് ഉമ്മന്‍ചാണ്ടി അയച്ച കത്ത്, 2005 ഫെബ്രുവരി 7)

ലോട്ടറി പ്രശ്നത്തില്‍ രണ്ടുകാര്യമേ ഉള്ളൂ. തട്ടിപ്പുനടക്കുന്നു; നടപടിയുണ്ടാകുന്നില്ല. തട്ടിപ്പുതടയാന്‍ ബാധ്യതപ്പെട്ട കേന്ദ്രം അനങ്ങുന്നില്ല. സംസ്ഥാനത്തിന് അധികാരം കൊടുക്കുന്നുമില്ല. അടിസ്ഥാനപരമായ ഈ വസ്തുതയില്‍ തൊടാതെ, ലോട്ടറി, നികുതി, കുടിശ്ശിക എന്നെല്ലാം എഴുതിപ്പെരുപ്പിച്ച് മനോരമ ഒരു തെരഞ്ഞെടുപ്പുസേവ നടത്തുകയാണ്. തോമസ് ഐസക്കിനെ ഒന്നു തോണ്ടി നോക്കുകയാണ്. അല്ലെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ലോട്ടറി രാജാവ് കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ മണി കുമാര്‍ സുബ്ബയാണ് എന്ന ഒരു വാചകമെങ്കിലും കാണുമായിരുന്നു ആ പരമ്പരയില്‍.

അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണെന്നതില്‍ ആര്‍ക്കുമില്ല സംശയം. അവയെ നിയന്ത്രിക്കുകയല്ല, നിരോധിക്കുക തന്നെ വേണം. അതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര ലോട്ടറിനിയമം ലംഘിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന ആവശ്യം കേട്ടുതുടങ്ങിയിട്ട് നാളുകുറെയായി. എന്തുകൊണ്ട് കേന്ദ്രം ഇങ്ങനെ പെരുമാറുന്നെന്ന് മനോരമ തന്നെ പരിശോധിക്കട്ടെ. ഏകപക്ഷീയമായി സൃഷ്ടിക്കുന്ന തെറ്റിദ്ധാരണയില്‍ യുഡിഎഫിന് രാഷ്ട്രീയ വിളവെടുപ്പ് നടത്താമെന്ന സ്വപ്നമാണ് മനോരമയ്ക്ക്.

വസ്തുതകള്‍ക്കു മുകളില്‍ കരിമ്പടം വിരിച്ച് മറുവാദങ്ങള്‍ തമസ്കരിച്ച് ഒരുതരം മാധ്യമ ഒളിസേവ. 'നാലരവര്‍ഷം എന്തു ചെയ്തു?' എന്നാണ് ചോദ്യം. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘത്തെ 2006 സെപ്തംബറില്‍ നിയോഗിച്ചത് ഇടതുമുന്നണി സര്‍ക്കാരാണ്. ആ വിവരം പരമ്പരയില്‍ ഇല്ല; എന്നാല്‍, സിബി മാത്യൂസിന്റെ റിപ്പോര്‍ട്ട് അതേപടി പകര്‍ത്തി 'സ്വന്തം' കണ്ടെത്തലാക്കുന്നതിനു മടികാട്ടിയിട്ടുമില്ല. സര്‍ക്കാര്‍ എന്തുചെയ്തെന്നു പരിശോധിക്കാന്‍ വലിയ പരമ്പരയൊന്നും എഴുതേണ്ടതില്ല-ദൈനംദിനം പത്രം വായിച്ചാല്‍ മതി. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുളള അന്യസംസ്ഥാന ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നോട്ടീസ് 2006 ഒക്ടോബര്‍ 27നു പുറപ്പെടുവിച്ചത് സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്നതില്‍ മനോരമയ്ക്ക് സംശയമുണ്ടോ?

2006 നവംബര്‍ 11ന് ഈ റിപ്പോര്‍ട്ട് സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അയച്ചത് മനോരമയ്ക്ക് അറിയില്ലേ?. അടിയന്തര നടപടി ആവശ്യപ്പെട്ട് പിന്നെയും പലതവണ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതും ഒടുവില്‍ സര്‍വകക്ഷിയോഗം പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചതും എന്തേ പരമ്പരാന്വേഷികള്‍ മറച്ചുപിടിക്കുന്നു? അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അക്കമിട്ടു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കൊടുത്തിട്ടും കേന്ദ്രം ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നു തുറന്നടിക്കുന്ന നിവേദനത്തില്‍ തന്നെയാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി കൈയൊപ്പു ചാര്‍ത്തിയത്. എന്നിട്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം അദ്ദേഹം പ്രസംഗിച്ചുനടക്കുന്നത്. ആ പെരുങ്കള്ളത്തെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ ഇപ്പോള്‍ മനോരമയും.

ആരെങ്കിലും എഴുതിക്കൊടുക്കുന്നത് ഉപ്പുകൂട്ടാതെ പരമ്പരയാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. ഉമ്മന്‍ചാണ്ടിയുടെ കള്ളം മനോരമയുടെ കണ്ടെത്തലാകുന്ന മറിമായം! സിക്കിം ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടി അസ്ഥിരപ്പെടുത്തിയെങ്കിലും അവര്‍ നടത്തുന്ന നിയമലംഘനത്തിന്റെ ആഴവും വ്യാപ്തിയും ക്രൌര്യവും ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാനസര്‍ക്കാര്‍ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ മനസ്സിലാക്കി ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ വിധിന്യായത്തില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ മനോരമയിലെ ക്വട്ടേഷന്‍ സംഘം വായിച്ചുപഠിക്കണം. വിധിന്യായത്തിലെ 24-ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു

... But, I think, the matter cannot be left at that. When a State Government finds that the lottery of another State is run in violation of Section 4 of the Lotteries (Regulation) Act, 1998, the Central Government have a duty to look into the matter. The learned Special Government Pleader, at the time of hearing, handed over to me, three D O letters dated 07-02-2005, 06-04-2005 and 10-11-2006, written by the Chief Ministers of Kerala to the Central Home Ministry. From the submissions and materials available, it would appear that the Central Government has not bestowed its attention on the representations of the highest Constitutional functionaries of the Executive Government of the State. (WPC 30176/2006 dated January 10, 2007)

അടിവരയിട്ട ഭാഗത്തിന്റെ പ്രസക്തി പിന്നാലെ പരിശോധിക്കാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവഗണിച്ചെന്ന് ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ക്ക് ബോധ്യപ്പെട്ട മൂന്നു കത്തില്‍ രണ്ടെണ്ണം അയച്ചത് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയാണ്. സംസ്ഥാന ഭരണകൂത്തലവന്മാര്‍ തുടര്‍ച്ചയായി അയച്ച കത്തുകളിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. കേരളത്തിന്റെ കത്തുകളെ പുല്ലുപോലെ അവഗണിച്ച കേന്ദ്ര ഭരണാധികാരികളാണ് അരപ്പട്ടിണിക്കാരന്റെ സമ്പാദ്യപ്പെട്ടി കൊത്തിയെടുക്കുന്ന ചൂതാട്ടക്കഴുകന്മാര്‍ക്ക് താങ്ങുംതണലുമായി നില്‍ക്കുന്നതെന്ന വസ്തുത മനോരമയുടെ പരമ്പരയിലെങ്ങും കാണില്ല.

കോടതി വിധിയിലെ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവഗണിച്ചു തളളിയ രണ്ടു കത്ത് ഉമ്മന്‍ചാണ്ടി എഴുതിയിട്ടുണ്ടെന്ന വസ്തുത ഹൈക്കോടതി ജഡ്ജിയെ അറിയിച്ചത് സര്‍ക്കാര്‍ അഭിഭാഷകനാണ്. എന്നാല്‍, കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള അനുവാദം മനോരമ പത്രാധിപരോ എഴുതിക്കൊടുപ്പു സിന്‍ഡിക്കേറ്റോ പകര്‍ത്തിയെഴുത്തുകാര്‍ക്ക് നല്‍കിയിട്ടില്ല. അതുകൊണ്ടവര്‍ ഉമ്മന്‍ചാണ്ടി കത്തെഴുതിയ വിവരം പുറത്തറിയിച്ച അഭിഭാഷകനു നേരെ പരമ്പരയില്‍ കുരച്ചുചാടി. ലോട്ടറി മാഫിയക്കു വേണ്ടി നിയമത്തിന്റെ സംരക്ഷണവലയം തീര്‍ക്കാന്‍ 2003ല്‍ കേരള ഹൈക്കോടതിയില്‍ പാഞ്ഞെത്തുകയും കേന്ദ്രമന്ത്രിപദം പൂകിയപ്പോള്‍ ഈ ചുമതല സന്തോഷപൂര്‍വം സ്വന്തം ഭാര്യക്ക് കൈമാറുകയും ചെയ്ത ഇന്നത്തെ കേന്ദ്രമന്ത്രി ചിദംബരത്തെ അതുവഴി ഒളിപ്പിച്ചു നിര്‍ത്തുകയും ചെയ്തു.

ലോട്ടറി മാഫിയക്കെതിരെ ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ച വാദത്തില്‍ അത് തെളിയുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുള്ള ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നായിരുന്നു ഒരു വാദം. നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത് അനുചിതമാണെന്നുകൂടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ വാദിച്ചു. ഇക്കാര്യങ്ങള്‍ വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഒരധികാരവുമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദം അംഗീകരിക്കാതിരിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് കഴിഞ്ഞില്ല. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയടക്കം രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടിയും അന്നത്തെ ആക്ടിങ് ചീഫ് ജസ്റിസായിരുന്ന കെ എസ് രാധാകൃഷ്ണനും ജസ്റിസ് എം എന്‍ കൃഷ്ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അസാധുവാക്കി. ആരാണ് കുറ്റവാളി? സംസ്ഥാന സര്‍ക്കാര്‍ കേസ് കല്‍പ്പിച്ചുകൂട്ടി തോറ്റതോ തോല്‍പ്പിക്കാനായി കേന്ദ്രത്തിലെ വലിയ സര്‍ക്കാര്‍വക്കീലായ ഗോപാലനെ ഹൈക്കമാന്‍ഡ് പറഞ്ഞുവിട്ടതോ? ഇതിനെല്ലാമുള്ള ഉത്തരമല്ലേ മനോരമ അന്വേഷിക്കേണ്ടത്?

പ്രാര്‍ഥനകളോടെ പുനരര്‍പ്പണം എന്ന ആഗസ്ത്19ന്റെ എഡിറ്റോറിയലില്‍ മാമ്മന്‍ മാത്യു ഇങ്ങനെ പറയുന്നു... 'ഫലശൂന്യമായ രാഷ്ട്രീയകലഹങ്ങളില്‍നിന്ന് വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റാനാണ് മനോരമ അച്ചടി മഷി ഏറെയും ചെലവഴിച്ചിട്ടുള്ളത്...' 'വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റുക' എന്നു പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയെ ഭരണമേല്‍പ്പിക്കാന്‍ വേഷംകെട്ടിയാടുക എന്നര്‍ഥം. വാളയാറില്‍ നികുതിവെട്ടിച്ചു കടത്തിയ ലോട്ടറി ടിക്കറ്റ് ലോഡ് പിടിച്ചപ്പോള്‍ മനോരമ പറയുന്നു: 'ലോട്ടറി വിവാദം കത്തിനില്‍ക്കെ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് കോടികള്‍ വിലമതിക്കുന്ന സിക്കിം ലോട്ടറി ടിക്കറ്റുകള്‍ മുന്‍കൂര്‍ നികുതിയടയ്ക്കാതെ കേരളത്തിലേക്കു കടത്തി'. ആരാണ് കടത്തുകാരെ പിടിച്ചത്? ആരാണ് പിഴ ചുമത്തിയത്? കണ്ടത്തില്‍ കുടുംബത്തില്‍നിന്നുള്ളവരല്ല-കേരള സര്‍ക്കാരിന്റെ വാണിജ്യനികുതി വകുപ്പുദ്യോഗസ്ഥരാണ്. എന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയാണത്രേ.

ഓണക്കാലത്ത് തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ ചേനയുടെ മൊത്തവില സര്‍ക്കാര്‍ വില്‍പ്പനശാലയിലെ ചില്ലറവിലയേക്കാള്‍ കുറവായിരുന്നത്രേ. മനോരമ അതു കണ്ടെത്തി എഴുതി, 'പച്ചക്കറിക്ക് സര്‍ക്കാരിന്റെ കൊള്ളവില' എന്ന്. ഓണത്തിനു ന്യായവിലയ്ക്ക് സര്‍ക്കാര്‍ ഒരുക്കിയ വില്‍പ്പനശാലകളില്‍നിന്ന് പച്ചക്കറി വാങ്ങിയവരെ നോക്കി ഒരു പല്ലിളിക്കല്‍. ഇതാണ് മാധ്യമ പ്രവര്‍ത്തനം. ലോട്ടറി കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെയും തോമസ് ഐസക്കിനെയും അങ്ങ് പുഴുങ്ങിക്കളയാം എന്നാഗ്രഹിക്കുന്നവരുണ്ടാകും. അവര്‍ക്ക് ഒത്താശചെയ്യേണ്ടത് മനോരമ തന്നെ. ഇനി ലോട്ടറിക്കാര്യം എഴുതുമ്പോള്‍ സുബ്ബ, ചിദംബരം എന്നിങ്ങനെയുള്ള ചില പേരുകളെങ്കിലും മനോരമ ഓര്‍ത്താല്‍ നന്ന്. അതല്ലെങ്കില്‍ പണ്ട് പത്രത്തിന്റെ തുടക്കക്കാലത്ത് നടത്തിയ 'ഷോഡതി'യുടെ കഥ ഒന്ന് ഓർമ്മിക്കുകയെങ്കിലും വേണം. പറയുമ്പോൾ എല്ലാം പറയണമല്ലോ.

Friday, August 6, 2010

യുഡിഎഫിന്റെ അട്ടപ്പാടി നയം

അട്ടപ്പാടിയില്‍ ഭൂപ്രശ്നം പറഞ്ഞ് യുഡിഎഫ് നടത്തുന്ന സമരത്തില്‍ കെ എം മാണി പങ്കെടുക്കുമോ? വീരേന്ദ്രകുമാറിനെ പങ്കെടുപ്പിക്കുമോ? കര്‍ഷകസ്നേഹമാണ് കെ എം മാണിയുടെയും അദ്ദേഹത്തിന്റെ പാര്‍ടിയായ കേരള കോഗ്രസിന്റെയും മുഖത്തെഴുതിവച്ച മന്ത്രം. അട്ടപ്പാടിയില്‍ കര്‍ഷകര്‍ക്ക് നിയമപ്രകാരം ഭൂമിയില്‍ ലഭിച്ച അവകാശം എടുത്തുകളയണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. അഞ്ചേക്കര്‍ വരെയുള്ളതും 1986നുമുമ്പില്‍ സ്വന്തം പേരിലുള്ളതുമായ ഭൂമി പിടിച്ചെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുമ്പോള്‍ മാണിയുടെ കര്‍ഷകസ്നേഹം പൊളിയുമെന്നുമാത്രമല്ല; എം പി വീരേന്ദ്രകുമാര്‍ എന്ന വയനാട്ടിലെ ഏറ്റവും വലിയ ഭൂമി കൈയേറ്റക്കാരന്‍ യുഡിഎഫ് വിടേണ്ടിയുംവരും.

അട്ടപ്പാടിയിലുള്‍പ്പെടെയുണ്ടായ ഭൂമിപ്രശ്നം പരിഹരിക്കാന്‍ 1975ലാണ് കേരള നിയമസഭ നിയമം പാസാക്കിയത്. പട്ടികവര്‍ഗക്കാരുടെ ഭൂമി അന്യാധീനപ്പെടുന്നത് തടയാനും അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാനുമുള്ള നിയമം. ആ നിയമം പക്ഷേ, നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആദിവാസികളില്‍നിന്ന് അറിഞ്ഞും അറിയാതെയും തട്ടിപ്പുനടത്തിയും അല്ലാതെയും ഭൂമി കൈവശംവച്ച് കൃഷിചെയ്യുന്നവര്‍ അവിടെ ഏറെയുണ്ട്്. അത്തരക്കാരെ ഒന്നടങ്കം ഇറക്കിവിട്ട് കൃഷിഭൂമിയാകെ ആദിവാസികള്‍ക്ക് തിരികെ നല്‍കാനുള്ള സാഹചര്യമല്ല അന്ന് നിലനിന്നത്. നിയമം നടപ്പാക്കാന്‍ചെന്ന ഒറ്റപ്പാലം ആര്‍ഡിഒയ്ക്ക് മര്‍ദനമേറ്റ് തിരിച്ചുപോകേണ്ടിവന്നു. 1960നുശേഷം നടന്ന എല്ലാ ഭൂമി കൈമാറ്റങ്ങളും അസാധുവാക്കുന്ന ആ നിയമം നടപ്പാക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടേതീരൂ എന്ന ബോധ്യത്തില്‍ 1966ല്‍ പുതിയ നിയമം കൊണ്ടുവന്നത്. ആ നിയമം രാഷ്ട്രപതി തിരിച്ചയച്ചു. പിന്നീട് പഴുതടച്ച നിയമമുണ്ടാക്കാന്‍ 1999 വരെ കാത്തുനില്‍ക്കേണ്ടിവന്നു. ഹൈക്കോടതിയില്‍ കേസ്, സ്റേ എന്നിവയൊക്കെ ഉണ്ടായെങ്കിലും സുപ്രീംകോടതി ആ നിയമത്തിന് അന്തിമ അംഗീകാരം നല്‍കുകയാണുണ്ടായത്. 1986 ജനുവരി 24 വരെ കൈവശംവച്ച ഭൂമിക്ക് സംരക്ഷണം നല്‍കുന്ന നിയമമാണ് '99ലേത്. ആദിവാസികളില്‍നിന്ന് വാങ്ങിയതാണെങ്കിലും അഞ്ച് ഏക്കര്‍വരെ ഭൂമി കര്‍ഷകര്‍ക്ക് കൈവശംവയ്ക്കാം; പകരമായി അത്രതന്നെ ഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. അഞ്ച് ഏക്കറില്‍ കൂടുതലാണ് കൃഷിക്കാരന്റെ കൈവശഭൂമിയെങ്കില്‍ കൂടുതലുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യും. നാട്ടില്‍ നിലനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നിയമം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്. ആദിവാസികള്‍ക്ക് ഭൂമിയും കൃഷിക്കാര്‍ക്ക് സംരക്ഷണവും ഉറപ്പുനല്‍കുന്നതാണ് യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്നു പാസാക്കിയ ആ നിയമം.

അട്ടപ്പാടിയില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഭൂമിപ്രശ്നം ആ നിയമത്തിന്റെ അപാകതകൊണ്ട് ഉണ്ടായതല്ല. അവിടെ ഒരു കമ്പനി കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. നിയമാനുസൃതമുള്ള അനുമതി വാങ്ങിയാണ് വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയത്. ആ കമ്പനി ഏറ്റെടുത്ത ഭൂമി സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. നിലനില്‍ക്കുന്ന നിയമപ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കാവുന്നതാണ്. 27 കാറ്റാടികളില്‍നിന്നായി 16.4 മെഗാവാട്ട് വൈദ്യുതോല്‍പ്പാദനമാണ് കഴിഞ്ഞ ഒരുവര്‍ഷമായി അവിടെ നടത്തുന്നത്. പദ്ധതി തുടങ്ങുന്നതിനുമുമ്പ് ബന്ധപ്പെട്ട സ്ഥലത്തിന്റെ ആധാരം, നികുതി റസീപ്റ്റ്, ആവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കുകയും അതിന്മേല്‍ നിയമപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്താണ് കമ്പനി അനുവാദം വാങ്ങിയത്. അന്ന് ഉയരാത്ത ആരോപണമാണ് ഇപ്പോള്‍ വന്നത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് കമ്പനി കൈക്കലാക്കിയതെന്ന് ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. അതിന് ഉദാഹരണമായി മാധ്യമങ്ങളും പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയത് ചാത്തന്റെ ഭൂമിയെക്കുറിച്ചാണ്. ചാത്തന്റേത് 1976ല്‍ മണ്ണാര്‍ക്കാട് മൂപ്പില്‍നായരില്‍നിന്ന് പട്ടയംവഴി ജന്മംതീറായി ലഭിച്ച ഭൂമിയാണ്. ആ ഭൂമി 1985ല്‍ (ജൂണ്‍ ഏഴ്) ചാത്തന്‍, രാധാകൃഷ്ണന്‍ എന്നയാള്‍ക്ക് കൈമാറുന്നു. '87 ജനുവരി 31ന് രാധാകൃഷ്ണന്‍, ലക്ഷ്മിയമ്മാള്‍ക്ക് വില്‍ക്കുന്നു. യുഡിഎഫ് ഭരിക്കുന്ന കാലത്താണ് ഈ രണ്ട് കൈമാറ്റവും നടന്നത്. 2006 ആഗസ്ത് 26ന് ലക്ഷ്മിയമ്മാള്‍, വി പി സുരേഷ് എന്നയാള്‍ക്കും സെപ്തംബര്‍ 28ന് സുരേഷ്, സാര്‍ജന്‍ റിയല്‍ട്ടേഴ്സ് എന്ന കാറ്റാടിക്കമ്പനിക്കും സ്ഥലം കൈമാറ്റംചെയ്യുന്നു. നാലാമത്തെ കൈമാറ്റമാണ് നടന്നതെന്നര്‍ഥം. ഇങ്ങനെ അഞ്ച് കൈമാറ്റംവരെ നടന്ന ഭൂമി കാറ്റാടിക്കമ്പനി വാങ്ങിയിട്ടുണ്ട്. ഇത്തരം ഭൂമിക്ക് '99ലെ നിയമത്തിന്റെ പിന്‍ബലമുണ്ട്. എന്നാല്‍, അങ്ങനെ നിയമസാധുത നേടുന്നതിനുവേണ്ടി വ്യാജരേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതാണ്.

ഭൂമി സംബന്ധിച്ച് സംശയങ്ങളുയര്‍ന്നപ്പോള്‍ അത് അവഗണിച്ചു തള്ളാനല്ല കൃത്യമായ അന്വേഷണം നടത്താനാണ് എല്‍ഡിഎഫ് ഗവമെന്റ് തയ്യാറായത്. കലക്ടര്‍ നേരിട്ട് വില്ലേജ് ഓഫീസില്‍ചെന്ന് അന്വേഷണം നടത്തി. അങ്ങനെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ പറയുന്നത് 'ആധാരങ്ങളില്‍ പ്രസ്താവിച്ച കൈമാറ്റങ്ങളൊന്നുംതന്നെ ആദിവാസികളില്‍നിന്ന് വന്നതാണെന്ന് കാണുന്നില്ല. 1987 വരെയുള്ള മുന്നാധാരങ്ങള്‍ പരിശോധിച്ചതിലും ആദിവാസി നേരിട്ട് കൈമാറ്റം ചെയ്തതായി കാണുന്നില്ല. അതുകൊണ്ട് 1999ലെ നിയമത്തിന് വിരുദ്ധമാണ് ഈ കൈമാറ്റമെന്ന് കാണാന്‍ കഴിയില്ല' എന്നാണ്. ഈ പരാമര്‍ശമുള്ള റിപ്പോര്‍ട്ടിന്മേല്‍ ധൃതിവച്ച് ഒരു സര്‍ക്കാരിനും ഭൂമി പിടിച്ചെടുക്കുന്നതുപോലെയുള്ള നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍, ഭൂമി തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പുറത്തുകൊണ്ടുവരികതന്നെ വേണം. അതുകൊണ്ടാണ് ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, വിവിധ വകുപ്പുകളുടെ ചുമതലയുള്ള നാല് സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് നിയമസാധുത ലഭിക്കുകയും ചെയ്യും. ഭൂമാഫിയയുടെ വേരറുക്കും എന്ന പട്ടികജാതി-വര്‍ഗ ക്ഷേമമന്ത്രി എ കെ ബാലന്റെ ധീരമായ പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്.

കാറ്റാടിക്കമ്പനിക്കുപുറമെ അടയാര്‍ ഫാം, കള്ളമല മള്‍ട്ടി പര്‍പ്പസ് ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയും ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നു എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ആധാരങ്ങള്‍ പരിശോധിച്ചപ്പോള്‍ ചിലത് ഇരട്ടിപ്പുകളാണെന്ന് കണ്ടെത്തിയിരുന്നു. അത്തരം കാര്യങ്ങളും ഓരോന്നായെടുത്ത് പരിശോധിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു സ്ഥാപനവുമായോ വ്യക്തിയുമായോ ബന്ധപ്പെട്ടുള്ള പരിശോധനമാത്രമല്ല, സമഗ്രമായ പരിശോധനയാണ് വേണ്ടത്. എങ്കില്‍മാത്രമേ ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഭൂമി ഉറപ്പാക്കാനാകൂ. സംശയകരമായ നിലപാടെടുത്ത ഒരു വില്ലേജ് ഓഫീസറെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

1986നുമുമ്പ് ആദിവാസിയില്‍നിന്ന് കൈമാറ്റംചെയ്യപ്പെട്ടതും കാറ്റാടി നിലയത്തിനായി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി വാങ്ങിയതുമായ കൈമാറ്റങ്ങളുടെ ആധാരങ്ങളടക്കം റദ്ദുചെയ്യണമെന്നും കാറ്റാടി യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇത് നശീകരണ രാഷ്ട്രീയമാണ്. ആദിവാസി ഭൂപ്രശ്നം പരിഹരിക്കാന്‍ യുഡിഎഫ് ചെയ്തതുപോലെ പൊലീസിനെവിട്ട് ജോഗിയെ കൊല്ലിക്കുകയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. മറിച്ച് ചീഫ് സെക്രട്ടറിയെ വിട്ട് അന്വേഷിപ്പിക്കുകയാണ്. ആ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാന്‍ എന്തേ യുഡിഎഫിന് വൈക്ളബ്യം? 1982ലെ കൈവശസ്ഥിതിക്കനുസരിച്ച് അട്ടപ്പാടി ഐടിഡിപി ഓഫീസര്‍ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദിവാസി ഭൂമിയിന്മേല്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ അത്തരമൊരാവശ്യം പോലും വിദഗ്ധ സമിതി പരിശോധിച്ച് പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. അതൊന്നും കണക്കിലെടുക്കാതെയാണ് യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ച് ആദിവാസികളുടെയും കര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി പാസാക്കിയ നിയമത്തിനെതിരെ പി പി തങ്കച്ചനും ഉമ്മന്‍ ചാണ്ടിയും സമരം നയിക്കുന്നത്.

വയനാട്ടില്‍ വീരേന്ദ്രകുമാറും മകനും പ്രതിസ്ഥാനത്തുനില്‍ക്കുന്ന ഭൂമികൈയേറ്റത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ മാതൃഭൂമി മുഖേന കരുപ്പിടിപ്പിച്ച കഥകളാണ് അട്ടപ്പാടിയുടെ പേരില്‍ ചുറ്റിക്കറങ്ങുന്നത്. വീരേന്ദ്രകുമാര്‍ തന്റെ കെണിയിലേക്ക് വിദഗ്ധമായി യുഡിഎഫിനെ വീഴ്ത്തിയിരിക്കുന്നു. പ്ളാച്ചിമടയില്‍ സമരപ്പന്തലില്‍ ആദിവാസിയെ തല്ലിയ കൃഷ്ണന്‍കുട്ടിയുടെ പാര്‍ടിയും ജാനുവിന്റെ അമ്മയ്ക്ക് പട്ടയം നല്‍കിയ എ കെ ബാലന്റെ പാര്‍ടിയും തമ്മില്‍ ആദിവാസികളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തില്‍ മത്സരം സാധ്യമോ? വീരേന്ദകുമാര്‍ വയനാട്ടില്‍ കൈവശം വയ്ക്കുന്ന ഭൂമിക്ക് പട്ടയം കൈയിലുണ്ടോ? പണ്ട് 'ഗ്രോ മോര്‍ ഫുഡ്' പദ്ധതിപ്രകാരം താല്‍ക്കാലികമായി കൃഷിചെയ്യാന്‍ വിട്ടുകിട്ടിയ ഭൂമി സ്വന്തമാക്കി, അത് തറവാട്ടുസ്വത്താണെന്നും നികുതി അടയ്ക്കുന്നുണ്ടെന്നും അവകാശപ്പെട്ടാണ് വീരേന്ദ്രകുമാറും പുത്രനും വയനാട്ടിലെ ഭൂമിയില്‍നിന്നിറങ്ങാത്തത്. നിയമാനുസൃതം പട്ടയത്തോടുകൂടി കര്‍ഷകര്‍ കൈവശം വയ്ക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് അവര്‍ എങ്ങനെ സമരത്തിനിറങ്ങും?

കക്ഷി രാഷ്ട്രീയത്തിന്റെ വിരോധംവച്ച് എല്‍ഡിഎഫിനെ എതിര്‍ക്കുന്നത് മനസ്സിലാക്കാം. ഇവിടെ യുഡിഎഫ് ഏതു കാര്‍ഡാണ് ഇറക്കുന്നത്? അത് കര്‍ഷകര്‍ക്കെതിരെയല്ലേ? ആദിവാസികളുടെ പേരിലുള്ള മുതലെടുപ്പല്ലേ? ആദിവാസികളെയും കര്‍ഷകരെയും തമ്മിലടിപ്പിക്കാനുള്ളതല്ലേ? അട്ടപ്പാടിയില്‍ സിപിഐ എം കാറ്റാടിക്കമ്പനിക്കൊപ്പം; കമ്പനിയെ ന്യായീകരിക്കുന്നു എന്ന ഉമ്മാക്കി കാട്ടിയുള്ള ഭയപ്പെടുത്തല്‍ നിഷ്ഫലമാണ്. കാറ്റാടിക്കമ്പനിയല്ല ഏതു പടച്ചതമ്പുരാനായാലും ആദിവാസികള്‍ക്കവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കും എന്ന് മന്ത്രിമാരായ എ കെ ബാലനും കെ പി രാജേന്ദ്രനും പ്രഖ്യാപിച്ചത് കേട്ടില്ലെന്നു നടിച്ച് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങുന്നവര്‍ ജനങ്ങള്‍ വിഡ്ഢികളാണെന്ന് ധരിച്ചുപോയിട്ടുണ്ടെന്നും തോന്നുന്നു. അതല്ലെങ്കില്‍ കലക്ടറുടെ റിപ്പോര്‍ട്ടുമതി; ഐടിഡിപി ഓഫീസര്‍ പറഞ്ഞിടത്തു നിന്നാല്‍മതി; ചീഫ് സെക്രട്ടറി അന്വേഷിക്കേണ്ടതില്ല എന്നാവശ്യപ്പെട്ട് സമരം നടത്തുമോ അവര്‍? അങ്ങനെയെങ്കില്‍ ശ്രേയാംസ്കുമാറിന്റെ കൃഷ്ണഗിരിയിലെ ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ അവര്‍ ആദ്യം സമരം ചെയ്യേണ്ടതാണ്. നാലുകൊല്ലംകൊണ്ട് പട്ടികജാതി-വര്‍ഗക്കാര്‍ക്ക് പതിനേഴായിരം ഏക്കര്‍ ഭൂമി വിതരണംചെയ്ത എ കെ ബാലന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും രാഷ്ട്രീയമാണോ, ജോഗിയുടെ ചോരപുരണ്ട യുഡിഎഫ് രാഷ്ട്രീയമാണോ ശരി എന്നാണ് ജനങ്ങള്‍ തീരുമാനിക്കുക. അതാണ് ചര്‍ച്ചചെയ്യേണ്ടതും. കാറ്റാടിക്കമ്പനി ആദിവാസിഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ നിയമപ്രകാരം അത് തിരിച്ചുപിടിക്കാന്‍ ചീഫ് സെക്രട്ടറിയുടെ സമിതിക്കു മുന്‍പാകെ തെളിവുകള്‍ നിരത്താന്‍ ആളെ വിടട്ടെ യു.ഡി.എഫ് - മാര്‍ച്ച് നടത്തി സമയം കളയാതെ.

Thursday, December 17, 2009

കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?

1996 മെയ് 20 മുതല്‍ 2001 മെയ് 13 വരെ ഇ കെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്തത് അന്ന് മുഖ്യമന്ത്രിയാണ്. നായനാരെ വധിക്കാന്‍ പദ്ധതിയിട്ടത് കണ്ടെത്തിയതും ആ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതും ആ ഗവര്‍മെന്റിന്റെ കാലത്താണ്. ഇന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു, എല്‍ഡിഎഫ് സര്‍ക്കാര്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ചെന്ന്. അതായത്, നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് നായനാര്‍ തന്നെ അട്ടിമറിച്ചെന്ന്. ചിത്തഭ്രമം ബാധിച്ചവര്‍ക്കല്ലാതെ ഇങ്ങനെയൊരാരോപണം ഉന്നയിക്കാനാകുമോ?

1999 ആഗസ്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും വധശ്രമ ഗൂഡാലോചന പുറത്തുവരികയും ചെയ്തപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് എ കെ ആന്റണി അതിനെ കെട്ടുകഥയെന്ന് ആക്ഷേപിച്ചു. യുഡിഎഫ് നേതാക്കള്‍ പരിഹസിക്കാന്‍ മത്സരിച്ചു-രാഷ്ട്രീയ സ്റ്റണ്ട് എന്ന് വിശേഷിപ്പിച്ചു. അന്ന് ആന്റണിയും കെപിസിസി നേതൃത്വവും എം വി രാഘവനടക്കമുള്ള യുഡിഎഫ് നേതാക്കളും സ്വീകരിച്ച സമീപനത്തിന്റെ തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമം. അതിന്റെ തുടര്‍ക്കഥതന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത വിവാദവും.

'അത്രമേല്‍ സ്നേഹിച്ചിട്ട്' എന്ന വൈകാരികമായ തലക്കെട്ടോടെയാണ് ഉമ്മന്‍ ചാണ്ടി, കേരളത്തിന് നായനാരോടുള്ള സ്നേഹം സിപിഐ എമ്മിനെതിരായ ആയുധമാക്കിമാറ്റാനുള്ള അതിസാമര്‍ത്ഥ്യം പ്രയോഗിക്കുന്നത്. "ഇതിനുനു ചുക്കാന്‍ പിടിച്ച നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഈ നാടും നല്‍കാന്‍ പോകുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക'' എന്ന് മാതൃഭൂമി പത്രത്തിലെ ലേഖനത്തിലൂടെ ഭീഷണിസ്വരത്തില്‍ എഴുതുന്നു. ഇത് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ അഭിപ്രായം. 1999ല്‍ ഈ അഭിപ്രായം ഉമ്മന്‍ചാണ്ടിക്കോ ആന്റണിക്കോ യുഡിഎഫിലെ ആര്‍ക്കെങ്കിലുമോ ഉണ്ടായിരുന്നില്ല.

അന്ന് ആന്റണി പറഞ്ഞു: മുഖ്യമന്ത്രിക്കെതിരെ ചില മുസ്ളിം തീവ്രവാദസംഘടനകളുടെ വധഭീഷണി നിലവിലുണ്ടെന്ന പ്രചരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് തട്ടിയെടുക്കാന്‍ വേണ്ടിയുള്ള കെട്ടുകഥയാണെന്ന് ആന്റണി ആരോപിച്ചു. ഇത് ബിജെപി വോട്ടുകള്‍ നേടാന്‍ വേണ്ടിയുള്ള സിപിഎം തന്ത്രമാണ്. ഇല്ലെങ്കില്‍ തീവ്രവാദഭീഷണിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെയും പത്രക്കാരെയും വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. (കേരളകൌമുദി, 1999 ആഗസ്ത് 23).

എം വി രാഘവന്‍ ഒരുപടികൂടി കടന്നു: കണ്ണൂരില്‍ മുഖ്യമന്ത്രിയെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സംഭവം രാഷ്ട്രീയ സ്റണ്ടാണെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി എം വി രാഘവന്‍ കണ്ണൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

പ്രതികള്‍ തീവ്രവാദികളായിരിക്കാം, അല്ലെങ്കില്‍ നിരപരാധികളായിരിക്കാം. നായനാരെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നത് തെരഞ്ഞെടുപ്പിനു വേണ്ടിയുണ്ടാക്കിയ കെട്ടുകഥയാണ്- രാഘവന്‍ പറഞ്ഞു. അയാളെ കൊന്നിട്ട് എന്തുനേടാനാണ്. എന്നെ വധിക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആരെയെങ്കിലും അറസ്റ് ചെയ്യുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് രാഘവന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഓഫീസ് ശിപായിയായ ഡിഐജിയുണ്ടാക്കിയ നാടകമാണിതെന്ന് രാഘവന്‍ പറഞ്ഞു. (ചന്ദ്രിക, മനോരമ, 1999 ആഗസ്ത് 15).

എം എം ഹസ്സന്‍ ഇങ്ങനെ പറഞ്ഞു: യുഡിഎഫില്‍നിന്ന് മുസ്ളിം ലീഗിനെ അടര്‍ത്തിയെടുക്കാന്‍ സിപിഐ, സിപിഎം കക്ഷികള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായപ്പോഴാണ് മുസ്ളിം തീവ്രവാദികള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയെന്ന കെട്ടുകഥയുമായി മാര്‍ക്സിസ്റുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ളിം തീവ്രവാദത്തെ ചൂണ്ടിക്കാട്ടി ഹിന്ദു വോട്ടുകള്‍ നേടാനും ബിജെപി- കോണ്‍ഗ്രസ് രഹസ്യബന്ധമെന്ന നുണ പ്രചരണത്തിലൂടെ മുസ്ളിം വോട്ടുകള്‍ നേടാനുമുള്ള സൃഗാലതന്ത്രമാണ് സിപിഐ-സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി. (ചന്ദ്രിക, മാതൃഭൂമി, 1999 ആഗസ്ത് 25).

നായനാര്‍ ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും അദ്ദേഹത്തെ കൈകാര്യം ചെയ്തത് ഏറ്റവും മോശമായ തരത്തിലായിരുന്നു. അഞ്ചുകൊല്ലം യുഡിഎഫ് ഭരിച്ചപ്പോള്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിക്കാനാണ് ശ്രമമുണ്ടായത്. രണ്ടുവട്ടം കേസ് പിന്‍വലിക്കാന്‍ നീക്കം നടന്നു. ഉമ്മന്‍ചാണ്ടി നേരിട്ട് പങ്കാളിയായി. ഉറപ്പാകുന്നു-ഉമ്മന്‍ചാണ്ടിക്കും സംഘത്തിനുമെതിരെയാണ് ജനങ്ങള്‍ ഇളകേണ്ടത്. നാടും ജനങ്ങളും ശിക്ഷിക്കേണ്ടത് താങ്കളെയും കൂട്ടരെയുമല്ലാതെ മറ്റാരെയാണ്? നുണ ഇങ്ങനെ എത്രകാലം പറയാനാകും? യുഡിഎഫിന്റെ തീവ്രാദബന്ധം ഇഴകീറി പുറത്തുകൊണ്ടുവരുന്നതിലേക്ക് വിവാദം തിരിയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഉമ്മന്‍ചാണ്ടിയുടെ വെപ്രാളപ്രകടനത്തില്‍ കാണാം. നായനാരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ കേസ് എന്ന തലക്കെട്ടോടെ തന്റെ മുന്നില്‍ വന്ന, പ്രതിയുടെ ബന്ധുവിന്റെ ഹര്‍ജി ഒരു മനസാക്ഷിക്കുത്തുമില്ലാതെ തുടര്‍നടപടിക്കയക്കുകയും കേസ് പിന്‍വലിക്കുന്നതിന് ഒത്താശചെയ്യുകയും ചെയ്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നായനാരെക്കുറിച്ച് വിലപിക്കുന്നുവോ? കണ്ണിലെ കൃഷ്ണമണിപോലെയാണ് കേരളം നായനാരെ സ്നേഹിച്ചത്; സ്നേഹിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹമാണ്; നേതൃരൂപമാണ് സഖാവ് നായനാര്‍. അദ്ദേഹത്തെ ജീവിച്ചിരുന്നപ്പോള്‍ എല്ലാ അവസരത്തിലും അവഹേളിച്ചവര്‍ ഇന്ന് നായനാരുടെ പേരുപറഞ്ഞ് വികാരം കൊള്ളുന്നുവെങ്കില്‍, അതിനുപിന്നില്‍ കുടിയിരിക്കുന്ന നെറികെട്ട രാഷ്ട്രീയ കുതന്ത്രം തിരിച്ചറിയാന്‍ കേരളത്തിന്റെ ചിന്താശേഷി മരിച്ചുമരവിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടി മറുപടി പയണം.

1. നായനാര്‍ വധശ്രമക്കേസ് പുറത്തുവന്നപ്പോള്‍ താങ്കളും അന്നത്തെ യുഡിഎഫ് നേതൃത്വവും അതിനെ അപലപിച്ചിരുന്നുവോ?

2. കെട്ടുകഥയാണ് ആ കേസെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് എ കെ ആന്റണി പറഞ്ഞതിനെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി തള്ളിപ്പറയുമോ?

3. നിരപരാധികളെ പ്രതികളാക്കുന്നു എന്ന അന്നത്തെ കെപിസിസി ജനറല്‍സെക്രട്ടറിയുടെ നിലപാടിനെപ്പറ്റി താങ്കളുടെ പ്രതികരണമെന്ത്?

3. കെട്ടുകഥ എന്ന നിലപാട് കോണ്‍ഗ്രസും യുഡിഎഫും പിന്നീടും തുടര്‍ന്നതുകൊണ്ടല്ലേ കേസ് പിന്‍വലിക്കാനുള്ള ശ്രമത്തില്‍ ഉമ്മന്‍ചാണ്ടി പങ്കാളിയായത്?

4. അഞ്ചുകൊല്ലത്തെ യുഡിഎഫ് ഭരണത്തില്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ ഒപ്പിട്ടതല്ലാതെ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവോ?

5. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ 2005 നവംബര്‍ 16 വരെ വൈകിപ്പിച്ചത് എന്തിന്?

ഈചോദ്യങ്ങള്‍ക്കുള്ള മറുപടി ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ന്യായമായും പ്രതീക്ഷിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണല്ലോ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ച നേതാക്കള്‍ക്ക് നല്‍കാനുള്ള ശിക്ഷയുടെ തീവ്രത ജനങ്ങള്‍ക്ക് നിശ്ചയിക്കാനാവുക.

Wednesday, November 4, 2009

ഉമ്മന്‍ ചാണ്ടി മറുപടി പറയാമോ?

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയാണ് കന്റോമെന്റ് ഹൌസ്. അവിടെ വാച്ചര്‍തസ്തികയില്‍ താല്‍ക്കാലികമായി ജോലിനോക്കുന്ന ആളാണ് പെരളശേരിക്കടുത്ത കോട്ടംസ്വദേശി ദാമോദരന്‍. ഒക്ടോബറില്‍ 31 ദിവസം ദാമോദരന്‍ കൃത്യമായി കന്റോമെന്റ് ഹൌസില്‍ ജോലിചെയ്തിട്ടുണ്ടെന്നും അയാള്‍ക്ക് ആ മാസത്തെ ശമ്പളം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി എഴുതിയ കത്ത് സെക്രട്ടറിയറ്റിലുണ്ട്. ആ ദാമോദരനെയാണ് നവംബര്‍ രണ്ടിന് കണ്ണൂര്‍ പ്രസ്ക്ളബ്ബില്‍ കൂട്ടിക്കൊണ്ടുവന്ന് ഡിസിസി പ്രസിഡന്റ് പത്രസമ്മേളനം നടത്തിച്ചത്. ദാമോദരന്‍ താല്‍ക്കാലിക ജീവനക്കാരനാണ്. അതുകൊണ്ടുതന്നെ ഡിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പത്രസമ്മേളനത്തില്‍ പ്രചാരണം നടത്തിയത് നിയമപരമായ തെറ്റാകുന്നില്ല. എന്നാല്‍, അത് ഔദ്യോഗിക സംവിധാനത്തിന്റെ ദുരുപയോഗത്തില്‍പ്പെടുന്നു. 1975ല്‍ രാജ്നാരായണന്‍ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ച്, റായ്ബറേലിയില്‍നിന്നുള്ള ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്, ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയത് തെളിഞ്ഞതിനാലാണ്. പ്രതിപക്ഷ നേതാവിന്റെ വസതിയിലെ ജീവനക്കാരന്‍ യുഡിഎഫ് പ്രചാരണത്തിന് പത്രസമ്മേളനത്തില്‍ വരുന്നത് തെരഞ്ഞെടുപ്പുചട്ടലംഘനംതന്നെ. കാരണം, അയാള്‍ക്ക് കന്റോമെന്റ് ഹൌസില്‍ കാവല്‍നില്‍ക്കുന്നതിനാണ് ഖജനാവില്‍നിന്ന് ശമ്പളം കൊടുക്കുന്നത്- യുഡിഎഫിനുവേണ്ടി കള്ളവോട്ടുചെയ്യാനല്ല. തിരുവനന്തപുരത്ത് ജോലിയും എടക്കാട് മണ്ഡലത്തിലെ പെരളശേരരിയില്‍ വീടുമുള്ള ദാമോദരന്റെ വോട്ട് എങ്ങനെ കണ്ണൂരിലെ ഡിസിസി ഓഫീസിലെത്തി എന്നുള്ളതാണ് അടുത്ത പ്രശ്നം. അതിനും ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്. പുതിയ കല്യാശേരി മണ്ഡലത്തിലാണ് പാണപ്പുഴ. അവിടെ 39-ാം നമ്പര്‍ ബൂത്തില്‍ 846-ാം നമ്പര്‍ വോട്ടറായ ലക്ഷ്മണന് കണ്ണൂര്‍ ഡിസിസി ഓഫീസിലും വോട്ടുണ്ട്. അറിയപ്പെടുന്ന വ്യാജമദ്യക്കച്ചവടക്കാരനാണ് ലക്ഷ്മണന്‍. രണ്ട് അബ്കാരി കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് 1993 ഫെബ്രുവരി 23ന് ശിക്ഷിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞു. പാണപ്പുഴയില്‍ എക്സൈസ് സപെഷ്യല്‍ സ്ക്വാഡിനെ ആക്രമിച്ച കേസിലാണ് മറ്റൊരു ശിക്ഷ. ഒരു വര്‍ഷം 11 മാസം തടവിനും 2500 രൂപ പിഴ അടയ്ക്കാനുമാണ് പയ്യന്നൂര്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ടിന്റെ വിധി. മോഷണമടക്കം വിവിധ കേസിലും പ്രതിയായ ലക്ഷ്മണനെ സംരക്ഷിക്കുകമാത്രമല്ല, കൂട്ടിക്കൊണ്ടുവന്ന് ഡിസിസി ഓഫീസിലെ വോട്ടറാക്കുകയും ചെയ്തിരിക്കുന്നു ഉമ്മന്‍ചാണ്ടിയുടെ പാര്‍ടി. കണ്ണൂരില്‍ വ്യാജവോട്ടെന്നും ഇറക്കുമതി വോട്ടെന്നും ആവര്‍ത്തിച്ചു പറയുന്ന കോണ്‍ഗ്രസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടാനുള്ള ഏറ്റവും ലളിതമായ രണ്ടുദാഹരണം മാത്രമാണ് സൂചിപ്പിച്ചത്.
സാധാരണ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും നഗരസഭയിലും യുഡിഎഫ് ഏറെക്കുറെ മേല്‍ക്കൈ നേടുന്നതാണ് പതിവ്. അത് മനസ്സിലാക്കുന്നതുകൊണ്ടുതന്നെ സൂക്ഷ്മവും കൃത്യവുമായ ഇടപെടല്‍ എല്‍ഡിഎഫില്‍നിന്നുണ്ടാകാറില്ല. അത് ഒരു സൌകര്യമായെടുത്ത് ഏകപക്ഷീയമായി വോട്ടര്‍മാരെ ചേര്‍ത്തും വ്യാജവോട്ടുകള്‍ വോട്ടര്‍പട്ടികയിലേക്ക് കുത്തിവച്ചും മണ്ഡലം സുരക്ഷിതമാക്കാനുള്ള ആസൂത്രിതവും അനുസ്യൂതവുമായ ശ്രമത്തിലായിരുന്നു യുഡിഎഫ്. ഇത്തവണ ഉപതെരഞ്ഞെടുപ്പ് വന്നതാണ് സ്ഥിതിഗതി കീഴ്മേല്‍ മറിച്ചത്. എല്‍ഡിഎഫിന്റെ കണ്ണുകള്‍ വോട്ടര്‍പട്ടികയിലെ വ്യാജന്മാരിലേക്കാണ് ആദ്യം തിരിഞ്ഞത്. ഒറ്റനോട്ടത്തില്‍ത്തന്നെ പതിനായിരത്തിലേറെ വ്യാജവോട്ട് കണ്ടെത്തി. നിയമാനുസൃതം നല്‍കിയ പരാതിയിന്മേല്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പു കമീഷന്‍ വ്യാജമാണെന്നുകണ്ട് 6356 വോട്ട് തള്ളി. നാലായിരത്തോളം വ്യാജവോട്ട് പട്ടികയില്‍ തുടരുകയും ചെയ്യുന്നു. തള്ളിപ്പോയ ആറായിരവും യുഡിഎഫ് കാലാകാലമായി സ്വന്തം പെട്ടിയിലേക്ക് വീഴിക്കുന്ന വ്യാജവോട്ടാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച കെ സുധാകരന്റെ ഭൂരിപക്ഷം 8613 ആയിരുന്നു. അതിനര്‍ഥം മണ്ഡലത്തിലെ യഥാര്‍ഥ വോട്ടര്‍മാര്‍ മാത്രമായിരുന്നു ബൂത്തിലെത്തിയിരുന്നതെങ്കില്‍ അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സഹദേവന്‍ ആയിരത്തിലേറെ വോട്ടിന് ജയിക്കുമായിരുന്നുവെന്നാണ്. ആറായിരം വോട്ട് തള്ളിയത് എല്‍ഡിഎഫല്ല- തെരഞ്ഞെടുപ്പു കമീഷനാണ്. യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയിരുന്നെങ്കില്‍ അതില്‍ ഒരു വോട്ടും തള്ളിപ്പോകില്ലായിരുന്നു. ആ ആറായിരം ഇല്ലാതാവുക എന്നുവച്ചാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തുക എന്നാണര്‍ഥം. അത് സുധാകരനോ കോണ്‍ഗ്രസിന്റെ ഇതരനേതാക്കള്‍ക്കോ സഹിക്കാനാകുന്നില്ല. ഇപ്പോള്‍ 6386 വോട്ടര്‍മാരെ ഒഴിവാക്കി എന്നു വിലപിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒഴിവാക്കപ്പെട്ടത് വിശ്വസനീയമായ രേഖകള്‍ ഹാജരാക്കാത്തുകൊണ്ടാണെന്ന യാഥാര്‍ഥ്യം തള്ളിക്കളയാനാകുമോ? വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പു പ്രചാരണായുധമാക്കിയത് ബോധപൂര്‍വമാണ്. മറ്റെന്തു വിഷയമാണ് വോട്ടര്‍മാര്‍ക്കുമുന്നില്‍ ഉയര്‍ത്താനുള്ളത്? സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടി യുഡിഎഫുകാരുടെ പോലും വോട്ട് ആകര്‍ഷിക്കാനാകുന്നില്ല. ഒരുപക്ഷേ, ഇത്രയേറെ അസ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയുമായി കണ്ണൂരില്‍ യുഡിഎഫ് ആദ്യമായാകും മത്സരത്തിനിറങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായുള്ള താരതമ്യം വരുമ്പോള്‍, സംവാദവേദികളില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍, വ്യക്തിജീവിതത്തിലെയും രാഷ്ട്രീയത്തിലെയും സംശുദ്ധിയെക്കുറച്ച് ചര്‍ച്ചയുണ്ടാകുമ്പോള്‍- യുഡിഎഫിന് തുടര്‍ച്ചയായി അടിയേല്‍ക്കുന്നു. 2006ലെ എല്‍ഡിഎഫ് തരംഗത്തിലും യുഡിഎഫിനൊപ്പംനിന്ന കണ്ണൂരില്‍ ഇന്നു കാണുന്ന അവസ്ഥ കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നതില്‍ അസ്വാഭാവികതയില്ല. അതാണ് കണ്ണൂരിന്റെ ഇന്നത്തെ പ്രശ്നം.
അഴീക്കോട്ടും കൂത്തുപറമ്പിലും 2005ല്‍ ഉപതെരഞ്ഞെടുപ്പു നടന്നപ്പോള്‍ വ്യാജവോട്ട് പ്രചാരണം യുഡിഎഫ് ഇന്നത്തേതുപോലെ ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പു സംഘര്‍ഷത്തെക്കുറിച്ചും ബൂത്തുപിടിത്ത സാധ്യതയെക്കുറിച്ചും തെറ്റിദ്ധാരണാജനകമായ പ്രവചനങ്ങളും പ്രചാരണവും സംഘടിപ്പിച്ച് കേന്ദ്രസേനയെ വരുത്തിച്ചു. ബൂത്തുകള്‍ അന്ന് സേനയുടെ വലയത്തിലായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ രണ്ടുമണ്ഡലത്തിലും റെക്കോഡ് സൃഷ്ടിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ജയിച്ചു. ഇപ്പോള്‍ കണ്ണൂരില്‍ സംഘര്‍ഷസാധ്യത പ്രവചിച്ചും വ്യാജവോട്ട് എന്ന ആരോപണമുയര്‍ത്തിയും തെരഞ്ഞെടുപ്പുകമീഷനെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സേനയെ വരുത്തിച്ചത്, വോട്ടര്‍മാരെ ഭയപ്പെടുത്തി ബൂത്തുകളില്‍നിന്ന് അകറ്റാനാണ്. അതിലൂടെയെങ്കിലും നേട്ടമുണ്ടാക്കാനാകുമോ എന്ന ദുര്‍ബല ശ്രമം. ഉമ്മന്‍ചാണ്ടി പലപ്പോഴായി പല പല ചോദ്യം ഉന്നയിച്ചുകണ്ടു. അദ്ദേഹത്തിന് രാഷ്ട്രീയസത്യസന്ധത ഉണ്ടെങ്കില്‍ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്. 1. കണ്ണൂരില്‍ കോണ്‍ഗ്രസില്‍ മറ്റാരും ഇല്ലാത്തതുകൊണ്ടോ, അവര്‍ക്കൊന്നും ജയസാധ്യത ഇല്ലെന്നു മനസ്സിലാക്കിയോ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എയെ മത്സരിപ്പിച്ചത്? 2. കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ച ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനകത്ത് യോഗ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്തതെന്തുകൊണ്ട്? 3. എ പി അബ്ദുള്ളക്കുട്ടി ഉയര്‍ത്തിയ മോഡിമാതൃക വികസനം ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ആ വാദത്തെയും അതില്‍ മുറുകെപ്പിടിക്കുന്ന അബ്ദുള്ളക്കുട്ടിയെയും ഇതുവരെ തള്ളിപ്പറയാതിരുന്നതെന്തുകൊണ്ട്? 4. കണ്ണൂരില്‍ ആറായിരം വോട്ടുകള്‍ മതിയായ രേഖ ഹാജരാക്കാത്തുകൊണ്ടാണ് വോട്ടര്‍പട്ടികയില്‍നിന്ന് തള്ളിപ്പോയതെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാകുമോ? വ്യാജവോട്ടുകള്‍ തെരഞ്ഞെടുപ്പു കമീഷന്‍ പരിശോധിച്ച് തള്ളിയതിന് എല്‍ഡിഎഫിനെ പഴിക്കുന്നതിലുള്ള യുക്തിയെന്താണ്? 5. കണ്ണൂരില്‍ ക്രമപ്രകാരമല്ലാത്ത വോട്ടര്‍മാരുടെ സഹായം വേണ്ട, അത്തരം വോട്ടുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല എന്നു പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ? എങ്കില്‍, വോട്ടര്‍മാരെ ചേര്‍ക്കാന്‍ വ്യാജരേഖകളുമായി എത്തിയപ്പോള്‍ പിടിയിലായ പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ രാഗേഷിനെതിരെ നടപടിയെടുക്കാമോ? ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. എന്നാല്‍, ഈ അഞ്ചുകാര്യത്തിന് ഉമ്മന്‍ചാണ്ടി ഉത്തരം പറഞ്ഞാല്‍ തീരുന്നതേയുള്ളൂ കണ്ണൂരിലെ ജനങ്ങളുടെ സംശയങ്ങളും കണ്ണൂരിനെക്കുറിച്ച് നാടാകെ പരത്തുന്ന തെറ്റിദ്ധാരണയും.

Tuesday, October 13, 2009

മാധ്യമങ്ങളും ഗുണ്ടകളും

മാധ്യമങ്ങളുടെ ഗുണ്ടാ ബന്ധമാണ് പുതിയ വിഷയം. പോള്‍ മുത്തൂറ്റ് വധക്കേസിനോടനുബന്ധിച്ച് പിടിയിലായ ഗുണ്ടാ നേതാവ് ഓംപ്രകാശ് പൂര്‍വകാലത്ത് സിപിഐ എം അനുഭാവിയായിരുന്നുവെന്നതിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എമ്മിനെയും ആഭ്യന്തരമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ആക്രമിക്കാന്‍ സംഘടിതമായി മാധ്യമങ്ങള്‍ മുന്നോട്ടുവന്നു. പോള്‍ വധത്തിന് സിപിഐ എമ്മുമായി വിദൂരമായ ബന്ധം പോലും ഇല്ല; ആരും ആരോപിച്ചിട്ടുമില്ല. പോളിന്റെ കൊലയാളികളല്ല, ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളാണ് പിടിയിലായ ഗുണ്ടാത്തലവന്‍മാര്‍. മറിച്ചുള്ള തെളിവുകള്‍ ഇതുവരെ വന്നിട്ടില്ല. പോള്‍ ജോര്‍ജിന്റെ കുടുംബസ്ഥാപനമായ മുത്തൂറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ യുഡിഎഫ് നേതൃനിരയിലുള്ളവരാണ്. ഇന്ത്യാ വിഷന്‍ ചാനലിന്റെ വലിയ ശതമാനം ഓഹരി മുത്തൂറ്റിനുണ്ട്-ആ കുടുംബത്തില്‍നിന്നൊരാള്‍ ചാനലിന്റെ ഔദ്യോഗിക നേതൃത്വത്തിലുണ്ട്. മറ്റൊരു സ്പഷ്ടമായ ബന്ധം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മുത്തൂറ്റ് കുടുംബത്തിലെ വധുവാണ് എന്നുള്ളതാണ്. മലയാള മനോരമ കുടുംബവുമായും പ്രകടമായ അടുപ്പം മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്. തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഓംപ്രകാശിന്റെ അടുത്ത സുഹൃത്താണെന്നും ആ മാധ്യമപ്രവര്‍ത്തകന്റെ മകന്‍ യുഎഇയില്‍ ഓംപ്രകാശുമൊന്നിച്ച് താമസിച്ചിട്ടുണ്ടെന്നുമുള്ള വിവരവും പുറത്തുവന്നിരിക്കുന്നു.ഇതൊക്കെയാണ് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷിക്കപ്പെടേണ്ട സംഗതികള്‍ എന്നിരിക്കെ, നമ്മുടെ മാധ്യമങ്ങളില്‍ നിറയുന്ന വിവാദങ്ങള്‍ മറ്റു പലതിലേക്കുമാണ് നീങ്ങുന്നത്.

പോള്‍ വധവുമായി ബന്ധപ്പെട്ട എല്ലാ യാഥാര്‍ത്ഥ്യങ്ങളും പുറത്തുവരണം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന് സഹായം നല്‍കുന്നതിനുപകരം തങ്ങള്‍ ആഗ്രഹിക്കുന്നതുമാത്രമാണ് പുറത്തുവരേണ്ടത് എന്ന ശാഠ്യം നീതിക്കുനിരക്കുന്നതാണോ എന്ന് മാധ്യമ സുഹൃത്തുക്കളും സ്ഥാപനങ്ങളും സ്വയം പരിശോധിക്കേണ്ടതല്ലേ? ഇക്കാര്യത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെങ്കിലും അവര്‍ ഒരാവര്‍ത്തി വായിച്ചുനോക്കേണ്ടേ? ഇന്ത്യയില്‍ മികച്ച ക്രമസമാധാന പാലനമുള്ള സംസ്ഥാനം കേരളമാണ്. രാത്രി സ്ത്രീകള്‍ക്ക് നിര്‍ഭയം വഴിനടക്കാന്‍ സാധിക്കുന്ന നാടാണ് കേരളമെന്ന് ഇയ്യിടെ സുപ്രിം കോടതി വ്യക്തമാക്കുകയുണ്ടായി. ക്രമസമാധാന പാലനത്തിലെ നേട്ടത്തിന് ഇന്ത്യ ടുഡെയുടെ അവാര്‍ഡിനും കേരളം അര്‍ഹമായി. മുത്തൂറ്റ് പോള്‍ വധക്കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി കേസ് തെളിയിച്ച പൊലീസ് പ്രശംസാര്‍ഹമായ നേട്ടമാണുണ്ടാക്കിയത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാതെ, കേസ് സര്‍ക്കാരിനെതിരായ ആയുധമായി മാറ്റാനുള്ള അസാധാരണ നീക്കമാണ് യുഡിഎഫും ചില മാധ്യമങ്ങളും നടത്തുന്നത്.യുഡിഎഫ് ഭരിച്ച കാലത്തെ പലകേസുകളിലും പ്രതികളെ രക്ഷിക്കുകയോ കേസ് തേച്ചുമാച്ചുകളയുകയോ ചെയ്തവരാണ് ഇപ്പോള്‍ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രംഗത്തിറങ്ങിയതെന്നത് വിചിത്രമാണ്.

മൂന്നരക്കൊല്ലം മുമ്പത്തെ യുഡിഎഫ് ഭരണകാലം നമ്മുടെ ഓര്‍മ്മയില്‍നിന്ന് മാഞ്ഞിട്ടില്ല. അന്ന് മാധ്യമ പ്രവര്‍ത്തനം കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കുനടുവിലായിരുന്നു. വാര്‍ത്താശേഖരണത്തിനിടയില്‍ ലേഖകരും ഫോട്ടൊഗ്രാഫര്‍മാരും നിരന്തരം ആക്രമിക്കപ്പെട്ടിരുന്നു.സത്യസന്ധമായി ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. .പൌരാവകാശം സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവന്നു.നെഹ്രുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവരാണല്ലോ കോണ്‍ഗ്രസുകാര്‍. 1950ല്‍ ഇന്ത്യയിലെ പത്രാധിപന്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് നെഹ്റു പറഞ്ഞത് ,'ഗവര്‍മെണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പോലും പത്രസ്വാതന്ത്ര്യം വിലമതിക്കപ്പെടേണ്ടതാണ്. പത്രങ്ങളെ അപകടകാരികളായി കണക്കാക്കിയാലും പത്രസ്വാതന്ത്ര്യത്തിലെ ഇടപെടല്‍ തെറ്റുതന്നെയാണ്. നിയന്ത്രണങ്ങള്‍കൊണ്ട് ഒന്നും നേടാനാവില്ല.'' എന്നായിരുന്നു. നെഹ്റുവിന്റെ കാലം പത്രസ്വാതന്ത്ര്യത്തിന്റെ കാലം കൂടിയായിരുന്നുവെന്നര്‍ത്ഥം.

ഇന്ദിരാഗാന്ധി നേതൃത്വം ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് പത്രസ്വാതന്ത്ര്യ ധ്വംസനത്തിന്റെ പ്രതിരൂപമായി. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യ പൌരാവകാശ ധ്വംസനത്തിന്റെയും മാധ്യമസ്വാതന്ത്ര്യ നിഷേധത്തിന്റെയും കാലത്തിലേക്കാണ് പ്രവേശിച്ചത്. രാഷ്ട്രീയാധികാരം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം എന്ന മൌലികാവകാശം നിഷേധിച്ചു. സത്യസന്ധമായി വാര്‍ത്തകള്‍ എഴുതുവാനുള്ള പത്രപ്രവര്‍ത്തകന്റെ അവകാശങ്ങളും തടയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന സംരക്ഷിക്കുന്നു. അതിന്റെ പരിധിയിലാണ് മാധ്യമസ്വാതന്ത്ര്യവും. അടിയന്തരാവസ്ഥയില്‍ വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച അധികാരങ്ങള്‍ കേന്ദ്രഗവര്‍മെണ്ട് ഏറ്റെടുക്കുകയായിരുന്നു. 1965ലെ പ്രസ് കൌണ്‍സില്‍ ആക്ടും 1956ലെ പാര്‍ലമെണ്ടറി നടപടിക്രമ (പ്രസിദ്ധീകരണ സംരക്ഷണം) നിയമവും അസാധുവാക്കി. അസ്വീകാര്യമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഓര്‍ഡിനന്‍സ് ഇറക്കി.

'അടിയന്തരാവസ്ഥയുടെ പേരില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ മുഴുവന്‍ കാണിക്കുന്നത് ജനങ്ങളാണ് മുഖ്യഎതിരാളി എന്നാണ്. ജനങ്ങള്‍ക്കുണ്ടായിരുന്ന സര്‍വജനാധിപത്യ അവകാശങ്ങളും നിഷ്ഫലമായി. മൌലികാവകാശങ്ങളെപ്പറ്റി പറയുന്ന ഭരണഘടനയിലെ മൂന്നാംഭാഗം പുസ്തകത്തില്‍ മരിച്ചു കിടക്കുന്നു. 14, 22 ഖണ്ഡികകള്‍ സസ്പെണ്ട് ചെയ്തിരിക്കുകയാണ്.... കോണ്‍ഗ്രസിനോ സര്‍ക്കാരിനോ എതിരായ വിമര്‍ശനം അത് എത്ര മൃദുവായാലും വെളിച്ചം കണ്ടുകൂടാ. ജനങ്ങളെ സ്ഥാപിതതാല്‍പര്യക്കാര്‍ ചൂഷണം ചെയ്യുന്നതിന്റെ, തൊഴിലാളികളെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും മുതലാളിമാര്‍ ചൂഷണം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നുകൂടാ. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ ആരും സംഘടിച്ചു കൂടാ. അത് ഉല്‍പാദനത്തെ തടസപ്പെടുത്തുമത്രെ.''

അടിയന്തരാവസ്ഥക്കെതിരെ പാര്‍ലമെണ്ടില്‍ എകെജി നടത്തിയ ഈ പരാമര്‍ശങ്ങള്‍ ഇന്ന് കേരളത്തിന്റെ പശ്ചാത്തലത്തില്‍ വളരെയേറെ പ്രസക്തമാണ്.

അടിയന്തരാവസ്ഥയില്‍ 258 പത്രപ്രവര്‍ത്തകരെയാണ് രാജ്യത്താകെ തുറുങ്കിലടച്ചത്. അവരില്‍ 110 പേരെ മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് തടവിലിട്ടത്. 43 റിപ്പോര്‍ട്ടര്‍മാരുടെയും രണ്ടു കാര്‍ട്ടൂണിസ്റ്റുകളുടെയും ആറ് പത്ര ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഏഴ് വിദേശ പത്രപ്രതിനിധികളെ രാജ്യത്തുനിന്ന് പുറത്താക്കി. 29 വിദേശപത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നൂറോളം പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചു. 28 പത്രങ്ങളെ നിരോധിത ലിസ്റ്റില്‍പെടുത്തി. ഗവര്‍മെണ്ടിന് അസ്വീകാര്യമായ വാര്‍ത്തകളൊന്നും ഒരു പത്രത്തിലും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കല്‍പന പുറപ്പെടുവിച്ചു. എല്ലാ പത്രങ്ങളെയും കര്‍ശനമായ സെന്‍സര്‍ഷിപ്പിന് വിധേയമാക്കി.

ഇന്ദിരാഗാന്ധിക്കുശേഷം മകന്‍ രാജീവ് പ്രധാനമന്ത്രിയായപ്പോള്‍ കൂടുതല്‍ വാശിയോടെ മാധ്യമങ്ങള്‍ക്കെതിരായ കടന്നാക്രമണം തുടര്‍ന്നു. 1985ല്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന ഡിഫോമേഷന്‍ ബില്ലായിരുന്നു മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കോണ്‍ഗ്രസിന്റെ മറ്റൊരു കടന്നാക്രമണം. ബൊഫോഴ്സ് കുംഭകോണമുള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ മാധ്യമങ്ങള്‍ നിര്‍ഭയം തുറന്നെഴുതാന്‍ തയ്യാറായി.അത് കോണ്‍ഗ്രസ്ഭരണത്തിന്റെ രാജീവിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കിയപ്പോള്‍ നിയമനിര്‍മ്മാണത്തിലൂടെ പത്രങ്ങളെ തടയണമെന്ന് രാജീവ് നിശ്ചയിച്ചു. എന്നാല്‍ രാജ്യത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധവും പത്രപ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രതിരോധവും ഗവര്‍മെണ്ടിനെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് (ഭേദഗതി) ബില്‍ എന്ന പേരിലും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പത്രപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വന്നു ഈ നിയമങ്ങളെ തോല്‍പിക്കാന്‍.നരസിംഹറാവു ഗവര്‍മെണ്ടും ഇതേ പാത പിന്തുടര്‍ന്നു. 1994ല്‍ പാര്‍ലമെണ്ടില്‍ അന്നത്തെ കോണ്‍ഗ്രസ് വക്താവ് വി എന്‍ ഗാഡ്ഗില്‍ അവതരിപ്പിച്ച ഒരു സ്വകാര്യബില്‍ ഇതിന്റെ ഫലമായിരുന്നു. പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ ആ ബില്ലും നിയമമായില്ല. കോണഗ്രസിന്റെ മാധ്യമങ്ങളോടുള്ള സമീപനം ഇങ്ങനെയുള്ളതാണ്‍െന്നിരിക്കെ, ഇന്ന് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി അലമുറയിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കാപട്യത്തിന്റെ കുഞ്ഞുങ്ങളാണ് എന്ന് പറയേണ്ടതുണ്ട്.

മലയാള പത്രപ്രവര്‍ത്തനത്തില്‍ സമീപകാലത്ത് കണ്ടുവരുന്ന പ്രവണത ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കടന്നെത്തിയ വൈകൃതങ്ങളേക്കാളുപരിയായി, തൊഴിലാളിവര്‍ഗ വിരുദ്ധ രാഷ്ട്രീയത്തിന്റെ നെറികെട്ട സംസ്കാരം കാലാകാലമായി ആധിപത്യം പുലര്‍ത്തുന്നു എന്നതാണ് .നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ അനാശാസ്യമായ ശൈലി വിമര്‍ശിക്കപ്പെടാതിരുന്നുകൂട.ഈ ശൈലിയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് കോണ്‍ഗ്രസ്.

മുത്തങ്ങ സംഭവമാണ് സമീപകാലകേരള ചരിത്രത്തിലെ കടുത്ത മാധ്യമവിരുദ്ധാക്രമണം അരങ്ങേറിയ ഒന്ന്. ഏഷ്യാനെറ്റ് ലേഖകന്‍ രാംദാസിനെതിരെ മുത്തങ്ങയില്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് കേസെടുത്ത പൊലീസിനെ ഇന്‍ഫര്‍മേഷന്‍ മന്ത്രി എം എം ഹസന്‍ ഒരു സെമിനാറില്‍ (ഏഷ്യാനെറ്റ്,മാര്‍ച്ച്8)ശക്തമായി ന്യായീകരിച്ചു. രാംദാസ് മുത്തങ്ങയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ടെലിഫോണ്‍ വിളിച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 14 ആണെന്ന് പറഞ്ഞുവത്രെ. അതുകൊണ്ടാണ് രാംദാസിനെതിരെ കേസെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.ഇതേ കാര്യം അന്നുതന്നെ കണ്ണൂരില്‍ പത്രസമ്മേളനം വിളിച്ച് അന്നത്തെയു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. മാധ്യമപ്രവര്‍ത്തകന് സാധാരണ പൌരന്‍മാരില്‍ കവിഞ്ഞ അവകാശങ്ങളൊന്നുമില്ലെന്ന് ഇടക്കിടെ ഓര്‍മിപ്പിച്ച ഇരുനേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടാന്‍ പൊലീസിനുള്ള അധികാരത്തെക്കുറിച്ച് തെല്ലും സംശയമുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവിന് ഫോണ്‍ ചെയ്ത 'കുറ്റ'ത്തിന് കലാപഗൂഢാലോചന കേസില്‍പെടുത്തുക. അക്കാര്യം സങ്കോചമില്ലാതെ പറഞ്ഞു നടക്കുക. മുത്തങ്ങ സംഭവത്തിനുശേഷം വയനാട്ടിലെ പത്രപ്രവര്‍ത്തകരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു അന്നത്തെ ഗവര്‍മെണ്ട്. അറിയുന്നതൊന്നും എഴുതരുത്, എഴുതിയാല്‍ ജയിലിലടക്കും-ഇതായിരുന്നു ഉത്തരവ്. മുത്തങ്ങയിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കള്‍ക്ക് ഇത് നേരിട്ടു ബോധ്യപ്പെട്ടതാണ്. വെടിവെപ്പിനെക്കുറിച്ച് ഒന്നും പറയാന്‍ ചില പത്രലേഖകര്‍ തന്നെ ഭീതി മൂലം തയ്യാറായില്ല. കൈരളി ടിവിയുടെ ക്യാമറാമാന്‍ ഷാജി പട്ടണം മുത്തങ്ങയിലെ പൊലീസ് നടപടിക്ക് ദൃക്സാക്ഷിയാണെന്ന് മാത്രമല്ല ക്രൂരമായ നരനായാട്ടിന്റെ അതിസാഹസികമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഏക മാധ്യമപ്രവര്‍ത്തകനുമാണ്. ഷാജിയെ ആ "യുദ്ധഭൂമി'' യില്‍ നിന്ന് രക്ഷിക്കാനായിരുന്നില്ല മറിച്ച് തല്ലിച്ചതക്കാനും ക്യാമറ പിടിച്ചുവാങ്ങി അതിലെ കാസറ്റ് നശിപ്പിക്കാനുമായിരുന്നു പൊലീസിന്റെ ശ്രമം. മറ്റൊരു ദൃക്സാക്ഷിയായ രാംദാസിനെതിരെ (ഏഷ്യാനെറ്റ്) കേസെടുത്തു. ആദിവാസികളുടെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന്. അതൊരു മുന്നറിയിപ്പായിരുന്നു. മുത്തങ്ങയിലെ സത്യം കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇനി ശ്രമിക്കരുതെന്നും ശ്രമിച്ചാല്‍ രാംദാസിന്റെ അനുഭവമുണ്ടാകുമെന്നും മാധ്യമലോകത്തിന് ഭരണകൂടം നല്‍കുന്ന താക്കീത്.

ദൃശ്യമാധ്യമങ്ങളുടെ വന്‍തോതിലുള്ള കടന്നുവരവോടെ മാധ്യമരംഗത്ത് നിരവധി മാറ്റങ്ങളാണുണ്ടായത്. ജനങ്ങള്‍ക്ക് വളരെ വേഗം വാര്‍ത്തകള്‍ ലഭ്യമാക്കാനും ചിലതെല്ലാം തല്‍സമയം സംപ്രേഷണം ചെയ്യാനും ദൃശ്യമാധ്യമങ്ങള്‍ക്ക് സംവിധാനങ്ങളുണ്ട്. നിയമസഭാ നടപടികള്‍ നേരിട്ട് സംപ്രേഷണം ചെയ്യാന്‍ ചില ചാനലുകള്‍ തയ്യാറായി. സഭയില്‍ സര്‍ക്കാരിനനുകൂലമായ കാര്യങ്ങള്‍ മാത്രമല്ല അലോസരമുണ്ടാക്കുന്നതും നടക്കും. എന്നാല്‍ അത്തരം അലോസരങ്ങള്‍ ജനങ്ങള്‍ വീക്ഷിക്കരുതെന്ന് ആന്റണി ഗവര്‍മെണ്ട് തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് സഭാനടപടികളില്‍ ചോദ്യോത്തരം മാത്രം സംപ്രേഷണം ചെയ്താല്‍ മതിയെന്നും ആ സമയത്ത് സഭയില്‍ ബഹളമുണ്ടായാല്‍ ക്യാമറയില്‍ തന്റെ മുഖം മാത്രം പതിഞ്ഞാല്‍ മതിയെന്നും സ്പീക്കര്‍ വക്കംപുരുഷോത്തമനെക്കൊണ്ട് ഉത്തരവ് ഇറക്കിച്ചത്. പ്രതിഷേധങ്ങള്‍ വകവെക്കാതെ ഉത്തരവ് കര്‍ക്കശമായി നടപ്പാക്കാന്‍ സ്പീക്കര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ വിവിധതലങ്ങളിലായി ഒരു മാസത്തോളം കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് സമരം ചെയ്യേണ്ടി വന്നു. 24 നിയന്ത്രണങ്ങളാണ് സ്പീക്കര്‍ പ്രഖ്യാപിച്ചത്. ചേദ്യോത്തര വേള കഴിഞ്ഞയുടനെ ടിവി ക്യാമറാമാന്‍മാര്‍ നിയമസഭാ വളപ്പില്‍ നിന്ന് പുറത്തു കടക്കണമെന്നായിരുന്നു അതിലൊന്ന്. പ്രതിപക്ഷത്തിന്റെ വാക്കൌട്ടും മറ്റും ടിവിയില്‍ വരുന്നത് തടയുക എന്ന ഗൂഢലക്ഷ്യമാണിതിന് പിന്നില്‍.

കേരളത്തിലെ മാധ്യമങ്ങളാകെ ജനപക്ഷത്ത് നില്‍ക്കുന്നവയല്ല. വര്‍ഗീയതയും വിഭാഗീയതയും അമിതാധികാര പ്രവണതകളും ജാതി രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുണ്ട്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവയാണ് എല്ലാ മാധ്യമങ്ങളും. ആഗോളവല്‍ക്കരണത്തിന്റെ ശക്തരായ വക്താക്കളും എതിരാളികളും മാധ്യമങ്ങള്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസ് പ്രേമികളും വൈരികളുമുണ്ട്. യുദ്ധത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. അടിസ്ഥാനപരമായി വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ഈ മാധ്യമങ്ങളില്‍ വാര്‍ത്തകളും വീക്ഷണങ്ങളും വ്യത്യസ്ത രീതികളിലാണ് വരുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ മാധ്യമരംഗത്ത് വേര്‍തിരിച്ചു നില്‍ക്കുന്നത് ഈ വൈവിധ്യത്തിന്റെ സവിശേഷമായ ഗുണമാണ്. പത്രമോ ടിവി ചാനലോ സത്യവിരുദ്ധമായ വാര്‍ത്ത സംപ്രേഷണം ചെയ്താല്‍, അതിന്റെ യാഥാര്‍ഥ്യം ഏറെ വൈകാതെ ജനങ്ങളിലെത്തുമെന്നത് തീര്‍ച്ചയാണ്. ബൂര്‍ഷ്വാ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് അത് ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാതിരിക്കുന്നത് തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമസാന്നിദ്ധ്യം കൊണ്ട് മാത്രമാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത പത്രാധിപര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണത്തിന്‍കീഴില്‍ സുഖിച്ചു ജീവിക്കാന്‍ അവസരമുണ്ടാക്കിയത്, കേരളത്തിന് കമ്യൂണിസ്റ്റ് വിരുദ്ധ നിറം നല്‍കാന്‍ ആ പത്രത്തിന്റെ ശേഷി മതിയാവില്ല എന്ന യാഥാര്‍ഥ്യം മൂലമാണ്.

മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിനിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ അതേപടി സംപ്രേഷണം ചെയ്യുന്നത് ചെയ്യാന്‍ പാടില്ലെന്നാണ് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ മാധ്യമങ്ങളോട് ഉത്തരവിട്ടത്. സര്‍ക്കാരിന് ഹിതകരമല്ലാത്ത പ്രശ്നങ്ങള്‍ സഭയിലെത്തുമ്പോള്‍ അത് അതിന്റേതായ തീവ്രതയോടെജനങ്ങളെ അറിയിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് തടയുകയായിരുന്നു സ്പീക്കര്‍. നിയമസഭയെ തറവാട്ടുസ്വത്തുപോലെ കണക്കാക്കി പെരുമാറിയ സ്പീക്കര്‍ക്കെതിരെ പരാതിയുമായി ചെന്ന മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കാനാണ് അന്നത്തെ സഭാനേതാവായ എ കെ ആന്റണി തയ്യാറായത്. മന്ത്രിസഭാ യോഗത്തിനുശേഷമുള്ള പതിവ് പത്രസമ്മേളനത്തിന് തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ചെന്നപ്പോള്‍ അവരുടെ കുപ്പായകീശയിലെ കറുത്ത തുണി കണ്ട് പിന്തിരിഞ്ഞോടുകയായിരുന്നു ആന്റണി. അന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായില്ല. ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയാണ് താന്‍ എന്നത് ഒരു നിമിഷം ആന്റണി മറന്നുപോയി. പ്രതിഷേധങ്ങളോടും വിമര്‍ശനത്തോടും ഉള്ള അസഹിഷ്ണുത സ്വന്തം പത്രസമ്മേളനം ബഹിഷ്കരിക്കുന്നതിലേക്കാണ് ആന്റണിയെ എത്തിച്ചത്.പ്രശ്നത്തില്‍ ഇടപെടാന്‍ പത്രപ്രവര്‍ത്തക യൂനിയന്‍ അഭ്യര്‍ഥിച്ചപ്പോള്‍ അത് സ്പീക്കറെ സംബന്ധിക്കുന്ന കാര്യമാണെന്നും താന്‍ നിസ്സഹായനാണെന്നും ആയിരുന്നു ആന്റണിയുടെ മറുപടി. സ്പീക്കര്‍ക്ക് ഇങ്ങനെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട ആഗോള നിക്ഷേപക മേള കൊച്ചിയില്‍ നടന്നപ്പോള്‍ അതിനെ പാടിപ്പുകഴത്താന്‍ ഗവര്‍മെണ്ടിന് മാധ്യമങ്ങള്‍ വേണമായിരുന്നു. കേരളം മുഴുവന്‍ സഞ്ചരിച്ച് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഉദ്യോഗസ്ഥപ്രമുഖരും നിക്ഷേപക മേളയുടെ അപദാനങ്ങള്‍ വാഴ്ത്തി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പത്രസമ്മേളനങ്ങള്‍ വിളിച്ചു. മേളയുടെ വിമര്‍ശനാത്മക ചിത്രം വരയ്ക്കുന്ന മാധ്യമങ്ങളെയും പ്രസ്ഥാനങ്ങളെയും വികസനവിരുദ്ധരായി മുദ്രകുത്തി. മേളയുടെ അപകടങ്ങളെക്കുറിച്ച് എഴുതിയതിന് കൊച്ചിയിലെ 'മാധ്യമം' ലേഖകന്‍ പി കെ പ്രകാശിന്റെ വീട്ടിലേക്ക് കയറിച്ചെന്നത് ആന്റണിയുടെ പൊലീസ് പടയായിരുന്നു. നക്സല്‍ ബന്ധവും വികസനവിരുദ്ധതയും ചാര്‍ത്തി ആ ലേഖകനെ പീഡിപ്പിക്കാന്‍ ഗവര്‍മെണ്ടിന് ഒട്ടും അറപ്പുണ്ടായില്ല. അര്‍ധരാത്രി വീട് റെയ്ഡ് ചെയ്യുക, അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുക, മനുഷ്യത്വഹീനമായി പെരുമാറുക ഇങ്ങനെ ഒട്ടേറെ സഹിക്കേണ്ടിവന്നു ആ പത്രപ്രവര്‍ത്തകന്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് ടൂറിസം മന്ത്രി കെ വി തോമസും ശോഭനാ ജോര്‍ജ് എംഎല്‍എയും തമ്മില്‍ പ്രശ്നങ്ങളുണ്ടായത്. ഒരുദിവസം സൂര്യാ ടിവിയില്‍ തോമസിനെക്കുറിച്ച് ഒരു വാര്‍ത്ത വരുന്നു. കുപ്രസിദ്ധമായ 336കോടിയുടെ ഹവാല ഇടപാടില്‍ മന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു ആ വാര്‍ത്ത. അതിനുപോല്‍ബലകമായി ഒരു ഇന്റലിജന്റ്സ് രേഖയും ടിവി പ്രദര്‍ശിപ്പിച്ചു. ആ രേഖ വ്യാജമായിരുന്നുവെന്നും അത് ഉണ്ടാക്കിയത് ശോഭനാജോര്‍ജാണെന്നും കോണ്‍ഗ്രസ് ഐ തന്നെ പറഞ്ഞു കഴിഞ്ഞു. അതിന്റെ പേരില്‍ ശോഭനാ ജോര്‍ജിനെ പാര്‍ടിയില്‍ നിന്ന് പുറത്തുനിര്‍ത്തുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ആ വഴിവിട്ട കളിയില്‍ പീഡിപ്പിക്കപ്പെടുന്നത് അറിഞ്ഞോ അറിയാതെയോ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളാണ്. സൂര്യാ ടിവിയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ അനില്‍നമ്പ്യാര്‍ വ്യാജരേഖാ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു.വാര്‍ത്ത നല്‍കിയ ന്യൂസ് എഡിറ്റര്‍ ഉള്‍പ്പെടെ പ്രതിയായി. പൊലീസ് സംഘം സൂര്യാ ടിവിയുടെ ആപ്പീസില്‍ പരിശോധനക്കെത്തി.. അനില്‍നമ്പ്യാരെ ഒരു കൊലപാതകിയെപ്പോലെയാണ് പൊലീസ് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതും.

നിയമസഭാ മന്ദിരത്തില്‍ നിരാഹാരസമരം നടത്തിയ മുന്‍ മന്ത്രിയും അന്നത്തെ പ്രതിപക്ഷ ചീഫ് വിപ്പു ഇപ്പോഴത്തെ നിയമസഭാ സ്പീക്കറുമായ കെ രാധാകൃഷ്ണനെ മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ നിലവിട്ടു പെരുമാറുകയായിരുന്നു. രാധാകൃഷ്ണന്റെ സമീപത്തേക്ക് പത്രഫോട്ടോഗ്രാഫര്‍മാരോ ടിവി ക്യാമറാമാന്‍മാരോ പ്രവേശിക്കുന്നത് തന്നെ സ്പീക്കര്‍ തടഞ്ഞു. ആ ഒരൊറ്റ കാര്യം നടപ്പാക്കാന്‍ നിരവധി പൊലീസുകാരെ നിയോഗിച്ചു. ചിത്രമെടുക്കുന്നത് മാത്രമല്ല ഏതെങ്കിലും വിധത്തില്‍ ചിത്രം കിട്ടിയാല്‍ അത് പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കൂടി സ്പീക്കര്‍ ശ്രമിച്ചു. രണ്ട് എംഎല്‍എമാര്‍ ചിത്രമെടുത്തു എന്ന് വിവരം ലഭിച്ചപ്പോള്‍ അവരെ വ്യക്തിപരമായി വിളിച്ച് അങ്ങനെ ഉണ്ടെങ്കില്‍ ചിത്രം പത്രങ്ങള്‍ക്ക് നല്‍കരുത് എന്ന് നിര്‍ദേശിക്കാന്‍ വക്കം തയ്യാറായി. എന്നാല്‍ രാധാകൃഷ്ണന്റെ നിരാഹാരം അവസാനിപ്പിക്കുന്ന ദിവസം സ്പീക്കറുടെ എല്ലാ നിയന്ത്രണങ്ങളും തട്ടിമാറ്റിക്കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കാനും അത് പ്രസിദ്ധീകരിക്കാനും തയ്യാറായി. ഏകാധിപത്യപരമായ സമീപനത്തിനെതിരായ പരസ്യമായ താക്കീതായിരുന്നു ആ വിലക്ക് ലംഘനം.

യുഡിഎഫ് ഭരിച്ച കാലത്തെ ഏതാനും അനുഭവങ്ങള്‍ മാത്രമാണിത്. ഇത്തരത്തിലൊന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടില്ല. എന്നിട്ടുമെന്തേ, എല്‍ഡിഎഫിനെതിരെ മാധ്യമങ്ങള്‍ പടയണി തീര്‍ക്കുന്ന? ഉത്തരം മാധ്യമങ്ങളുടെ രാഷ്ട്രീയമെന്നുതാന്നെയാണ്. പോള്‍ വധക്കേസിലേക്കു തന്നെ നോക്കൂ. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പറഞ്ഞ പേര് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടേതായിരുന്നു. ആ കേസിലെ എല്ലാ രപതികളും ഇരുമ്പഴിക്കുള്ളിലാകാന്‍ യുഡിഎഫ് മാറി എല്‍ഡിഎഫ് ഭരണത്തില്‍ വരേണ്ടിവന്നു എന്നത് മറക്കരുത്. പോള്‍ വധക്കേസില്‍ എല്ലാ പ്രതികളെയും പിടിക്കുകയും നാടുവിട്ട ഗുണ്ടകളെ കേരളത്തിലേക്ക് കൊണ്ടുരവന്ന് ജയിലിലടക്കുകയും ചെയ്തു. അന്വേഷണ ഘട്ടത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ മാധ്യമങ്ങ്ളും പ്രതിപക്ഷവും ഉന്നയിച്ച ഒരാരോപണവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എന്നാല്‍ തല്‍പര കക്ഷികള്‍ പൊലീസന്വേഷണത്തെ ഭയപ്പെടുകയാണ്. അതുകൊണ്ടാണ്, അവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതി കാരി സതീശന്റെ അമ്മ, രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ രാജു പുഴങ്കര, കെ സുധാകരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍, ഏതാനും മാധ്യമങ്ങള്‍, ഓം പ്രകാശിന്റെ അഭിഭാഷകന്‍ എന്നിവരാണ് സിബിഐ അന്വേഷണ ആവശ്യമുയര്‍ത്തിയത്. ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടും ആ ആവശ്യം ആവര്‍ത്തിക്കാന്‍ ഇവര്‍ക്കുള്ള പ്രചോദനമെന്താണ്? എങ്ങനെയാണ് ചെന്നിത്തലയുടെയും കാരി സതീശന്റെയും ഓംരപകാശിന്റെയും താല്‍പര്യങ്ങള്‍ ഒന്നാകുന്നത്? പൊലീസന്വേഷണത്തെ ഇവരാകെ ഭയപ്പെടുന്നതെന്തിനാണ്?

കോണ്‍ഗ്രസ് നേതൃത്വവും ഗുണ്ടകളുമായുള്ള ബന്ധം അടിയുറച്ചതാണ്. ഡിസിസി ആപ്പീസില്‍ പരസ്യമായി ബോംബുപ്രദര്‍ശിപ്പിച്ച ആളാണ് കണ്ണൂര്‍ എംപി സുധാകരന്‍. ലോക് സഭാ തെരഞ്ഞെടുപ്പുനാളില്‍ കണ്ണൂരിലേക്ക് ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചതും അവരില്‍ ചിലര്‍ പിടിയിലായപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ചെന്ന് ഭീഷണിപ്പെടുത്തി ഇറക്കിക്കൊണ്ടുപോയതും സുധാകരനാണ്. അതിന് സുധാകരന്റെ പേരില്‍ കേസ് നിലവിലുണ്ട്. കണ്ണൂരിലെ സേവറി ഹോട്ടല്‍ ബോംബാക്രമണക്കേസടക്കം അനേകം ഗുണ്ടാ ആക്രമണക്കേസുകളുടെ ആസൂത്രകനോ പേരകശക്തിയോ ആയി പ്രവര്‍ത്തിച്ച സുധാകരന്‍ സ്വന്തം ഗുണ്ടാ പശ്ചാത്തലം ആദ്യം വിശദീകരിക്കട്ടെ. വഴിയില്‍ നില്‍ക്കുകയായിരുന്ന നാല്‍പാടി വാസു എന്ന ചെറുപ്പക്കാരനെ വെടിവെച്ചു കൊന്നശേഷം മട്ടനൂരിലെ പൊതുയോഗത്തില്‍, 'ഒരുത്തനെ വെടിവെച്ചിട്ടിട്ടുണ്ട്' എന്ന് അഹങ്കാരത്തോടെ പ്രസംഗിച്ച ആ പാരമ്പര്യം മാധ്യമങ്ങളും അന്വേഷിക്കണം. ഇ പി ജയരാജനെ വധിക്കാന്‍ സുധാകരനും എം വി രാഘവനും ചേര്‍ന്നാണ് പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നീ കുപ്രസിദ്ധ ക്വട്ടേഷന്‍ ക്രിമിനലുകളെ തോക്കും പണവും നല്‍കി അയച്ചതെന്നും അതുസംബന്ധിച്ച കേസില്‍ ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നും കേസ് ഇന്നും തുടരുകയാണെന്നുമുള്ള സത്യം യുഡിഎഫ് മറച്ചുവെച്ചാലും കേരളത്തിലെ ജനങ്ങള്‍ക്ക് മറക്കാനാവില്ല.കോടാലി ശ്രീധരന്‍ എന്ന ഹൈവേ ഹവാല കൊള്ളക്കാരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ രമേശ് ചെന്നിത്ത, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം നല്‍കിയതും തൃശൂരിലെ ഒരു കോണ്‍ഗ്രസ് നേതാവുമായുള്ള ഗാഢ ബന്ധവും പുറത്തുവന്നു. അത് ഒരു കുറ്റവാളിയുടെ വ്യാജമൊഴിയായി തലയൂരാന്‍ ശ്രമിക്കുന്ന കോണഗ്രസ് തന്നെയാണ്, പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതി കാരി സതീശന്റെ അമ്മയുടെയും ഗുണ്ട ഓംപ്രകാശിന്റെ അച്ഛന്റെയും വാക്കുകള്‍ക്ക് പ്രചാരംകൊടുക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരം അപഹാസ്യമായ നീക്കങ്ങളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ക്കിടയില്‍ മതിപ്പില്ലാതാക്കാന്‍ കഴിയില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

ലാവലിന്‍ കേസിനെ നിയമപരമായി നേരിടുമ്പോള്‍ യുഡിഎഫും ചില മാധ്യമങ്ങളും കാണിക്കുന്ന അസഹിഷ്ണുത ജനാധിപത്യ സമൂഹത്തിനുതന്നെ അപമാനമാണ്. നിയമാനുസൃതം കേസുമായി ബന്ധപ്പെട്ട രേഖകള്‍ പിണറായി വിജയന്‍ വാങ്ങി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ മോഷണമെന്നുവരെ അധിഷേപിക്കാന്‍ തയാറായവര്‍ ആ കള്ളം പൊളിഞ്ഞു തകര്‍ന്ന ഈ വേളയില്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനും സിപിഐ എമ്മിനുമെതിരെ ഇന്നലെവരെ ഉന്നയിച്ച ആരോപണങ്ങള്‍ ഒരുവട്ടം പുനഃപരിശോധിക്കാനും അതില്‍ എത്രയെണ്ണം പിന്നീട് ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യമാംവിധം പൊളിഞ്ഞു എന്ന് വിലയിരുത്താനും തയാറാകുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത തെളിയിക്കാന്‍ സഹായകമാകും.ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും അതിലെ പാര്‍ട്ടികളെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, ചിലരുടെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ നടത്തിപ്പിനായി വ്യാജ പ്രചാരണം നടത്തുന്നതും നികൃഷ്ടമായ രീതികള്‍ അവലംബിക്കുന്നതും തുറന്നുകാട്ടിയേ തീരൂ. അത്തരം തുറന്നുകാട്ടലുകളെ ഭീഷണിയായി ചിത്രീകരിക്കുകയും വീണ്ടും വ്യാജപ്രചാരണത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. ആ ഭീരുത്വത്തിന്റെ തടവറയിലാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ ആരും നെറ്റിചുളിച്ചിട്ടു കാര്യമില്ല.

Thursday, October 8, 2009

മന്ത്രിയുടെ കോളനി സന്ദര്‍ശനം

പുതിയ കിടക്കയും തലയണയും മ്യൂസിക് സിസ്റ്റവും കുപ്പിവെള്ളവും കാസറോളിലാക്കിയ പഞ്ചനക്ഷത്ര ഭക്ഷണവും കൊണ്ട് ആദിവാസിക്കുടിലുകളിലേക്ക് ഉല്ലാസയാത്ര പോവുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഞെളിയുകയുംചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള വാര്‍ത്ത ഒരല്‍പ്പം അറപ്പുതന്നെ സൃഷ്ടിക്കുന്നതാണ്. ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏതുതരത്തില്‍ ഏറ്റെടുക്കണം എന്ന് സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികത്തിലും കോണ്‍ഗ്രസിന് മനസിലാക്കാനായിട്ടില്ല എന്നാണ്, ഉത്തര്‍ പ്രദേശില്‍നിന്നുള്ള കുടില്‍സന്ദര്‍ശന നാടകവാര്‍ത്തകളില്‍ തെളിഞ്ഞുകാണുന്നത്. അത്തരം സന്ദര്‍ശനവുമായി താരതമ്യം ചെയ്യുമ്പോഴാണ്, ഇവിടെ, ഈ കേരളത്തില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാട്, പാലക്കാട് ജില്ലകളില്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമമന്ത്രി എ കെ ബാലന്‍ അഞ്ചുദിവസമായി നടത്തിയ പര്യടനത്തിന്റെ വ്യത്യസ്തത വ്യക്തമാകുന്നത്.

ഒരു സുപ്രഭാതത്തില്‍, പ്രചാരണപരമായ ലക്ഷ്യത്തോടെ നടത്തിയ ഒന്നായിരുന്നില്ല മന്ത്രി എ കെ ബാലന്റെ പര്യടനം. മറിച്ച്, കേരള ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത നേട്ടങ്ങള്‍ പട്ടികവര്‍ഗ-പട്ടികജാതി മേഖലകളില്‍ കൈവരിച്ചശേഷം അവശേഷിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ പദ്ധതികള്‍ എത്രകണ്ട് ലക്ഷ്യം വരിച്ചു എന്ന് പരിശോധിക്കാനുമുള്ളതായിരുന്നു അത്. ആദിവാസിക്കുടിലുകളിലെത്തുന്നതും ആദിവാസി കുടുംബങ്ങളോടൊപ്പം ഭക്ഷണം കഴിക്കുന്നതും അവിടെ അന്തിയുറങ്ങുന്നതും വലിയ ത്യാഗമൊന്നുമല്ല. മന്ത്രി എ കെ ബാലന്റെ സന്ദര്‍ശനോദ്ദേശ്യവും അതായിരുന്നില്ല. ആ പര്യടനത്തിനുശേഷം വയനാട്ടിലെ ആദിവാസി കോളനികളില്‍ചെന്ന് ആരോടെങ്കിലും ചോദിച്ചു നോക്കൂ-മന്ത്രിയുടെ സന്ദര്‍ശനം എങ്ങനെയുണ്ടായിരുന്നുവെന്ന്. ആവേശപൂര്‍വമുള്ള പ്രതികരണമാണ് ഈ ലേഖകന് ലഭിച്ചത്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ആവലാതികള്‍ മന്ത്രിയോട് നേരിട്ട് പറയാന്‍ അവസരമുണ്ടായതില്‍ അവര്‍ ആശ്വാസംകൊള്ളുന്നു. രോഗപീഡയില്‍ കഴിയുന്നവര്‍ക്കും വിദ്യാഭ്യാസം മുടങ്ങിയവര്‍ക്കും സന്ദര്‍ശനവേളയില്‍തന്നെ മന്ത്രി സഹായം പ്രഖ്യാപിക്കുകയും ദിവസങ്ങള്‍ക്കകം അത് ലഭ്യമാവുകയും ചെയ്തതില്‍ അത്ഭുതം കൂറുന്നു.

പ്രകൃതി ദുരന്തബാധിതര്‍ക്കുള്ള സഹായാപേക്ഷയുമായി എത്തിയ ഒരു കുടുംബത്തിന്റെ അനുഭവം സവിശേഷമാണ്. ആ സാധു നിരക്ഷര കുടുംബം കൃഷി നശിച്ചുപോയതിന് നഷ്ടപരിഹാരം കിട്ടാന്‍ ഉദ്യോഗസ്ഥരെ നേരത്തെ സമീപിച്ചതാണ്. നിശ്ചിത രീതിയിലല്ല അപേക്ഷ എന്നു പറഞ്ഞ് മടക്കി അയച്ചു. പലരുടെയും സഹായത്തോടെ നിശ്ചിതരീതിയില്‍ അപേക്ഷ തയ്യാറാക്കി വീണ്ടും എത്തിയപ്പോള്‍ അവസാനതീയതി കഴിഞ്ഞുപോയി എന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. നിസ്സഹായരായ കുടുംബാംഗങ്ങള്‍ ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തി നിഷേധിക്കപ്പെട്ട സഹായം ഉടന്‍ നല്‍കണമെന്ന് മന്ത്രി അപ്പോള്‍ത്തന്നെ കൃഷിവകുപ്പിലെയടക്കം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ദളിത് പ്രശ്നങ്ങള്‍ എത്രമാത്രം ശ്രദ്ധയോടെ കൈകാര്യംചെയ്യുന്നു എന്നും അത് പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ എത്രമാത്രം സംതൃപ്തിയോടെ അംഗീകരിക്കുന്നുവെന്നുമാണ് മന്ത്രിയുടെ യാത്ര വന്‍വിജയമായതിലൂടെ അടിവരയിട്ട് ഉറപ്പിക്കപ്പെട്ടത്.

പട്ടികവിഭാഗ ക്ഷേമപദ്ധതികളുടെ കൂടപ്പിറപ്പാണ് അഴിമതിയും കെടുകാര്യസ്ഥതയും എന്ന് പറയാറുണ്ട്. അവര്‍ക്കായി നീക്കിവയ്ക്കുന്ന ഫണ്ടിന്റെ ചെറിയൊരംശം മാത്രമേ ലക്ഷ്യത്തിലെത്താറുള്ളൂ. ആ രണ്ടു പ്രശ്നത്തെയും വലിയതോതില്‍ മറികടക്കാനായി എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടം. യുഡിഎഫ് ഭരണകാലത്ത് പട്ടികജാതി വികസനവകുപ്പില്‍ 76 ശതമാനവും പട്ടികവര്‍ഗ വികസനവകുപ്പില്‍ 67 ശതമാനവുമായിരുന്നു ഫണ്ട് വിനിയോഗമെങ്കില്‍ അത് യഥാക്രമം 97. 5 ശതമാനം, 96.29 ശതമാനം എന്ന തോതിലേക്കുയര്‍ത്തി റെക്കോഡ് സൃഷ്ടിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ഇരട്ടിയോളവും അതിലേറെയും വര്‍ധിപ്പിച്ചതും വീടുവയ്ക്കാനുള്ള സഹായം പട്ടികജാതി-ഒരുലക്ഷം, പട്ടികവര്‍ഗം-ഒന്നേകാല്‍ലക്ഷം എന്ന തോതില്‍ ഉയര്‍ത്തിയതും ചികിത്സാ സഹായം, ശുദ്ധജല വിതരണം, ഗതാഗത സൌകര്യം, വൈദ്യുതീകരണം എന്നിങ്ങനെയുള്ള മേഖലകളില്‍ ഗണ്യമായ പുരോഗതി ഉണ്ടായതും ഈ സര്‍ക്കാരിന്റെ നേട്ടംതന്നെ. ഇങ്ങനെയുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും അവയുടെ പ്രയോജനം എത്തേണ്ടിടത്ത് എത്തിയോ എന്ന സംശയം അവശേഷിക്കുന്നുണ്ട്. ആ പ്രശ്നത്തെ അഭിസംബോധനചെയ്യുക എന്നതാണ് ഭരണാധികാരികള്‍ നേരിട്ട് ഇത്തരം പര്യടനങ്ങള്‍ നടത്തുന്നതിലൂടെ സാധ്യമാകുന്നത്. അതുകൊണ്ടുതന്നെയാണ് ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഷോമാന്‍ഷിപ്പും മന്ത്രി എ കെ ബാലന്റെ വയനാട്-പാലക്കാട് പര്യടനവും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നത്.

അഞ്ചുദിവസത്തെ പര്യടനത്തില്‍ രണ്ടായിരത്തോളം പരാതികളാണ് മന്ത്രിക്ക് എഴുതിക്കിട്ടിയത്. അതില്‍ പകുതിയും വൈദ്യസഹായം സംബന്ധിച്ചുള്ളതാണ്. വനാവകാശ നിയമം നടപ്പില്‍വരുത്തുന്നതിന്റെ പ്രായോഗിക വശങ്ങളും കോളനികളിലെ അടിസ്ഥാന സൌകര്യത്തിന്റെ പ്രശ്നങ്ങളും മനസിലാക്കി പരിഹാരം കാണുക, ലഹരി ഉപയോഗംപോലുള്ള വിപത്തുകളില്‍നിന്ന് ആദിവാസികളെ വിമുക്തരാക്കാനുള്ള ബോധവല്‍ക്കരണം നടത്തുക എന്നിങ്ങനെ ബഹുമുഖമായ ഇടപെടലാണ് ഈ പര്യടനംകൊണ്ട് സാധ്യമായത്. ഭൂവിതരണം, വനാവകാശം അനുവദിക്കല്‍ എന്നീ രംഗങ്ങളില്‍ ഒട്ടേറെ പ്രയോഗികമായ സമസ്യകള്‍ നിലനില്‍ക്കുന്നുണ്ട്. ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി വന്‍കിടക്കാര്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നുണ്ട്. വനാവകാശം അനുവദിക്കല്‍ സമ്പൂര്‍ണ സുതാര്യതയും നിഷ്കര്‍ഷയും വേണ്ടതാണ്. അത്തരം കാര്യങ്ങളിലെ ഇടപെടല്‍ സെക്രട്ടറിയറ്റിലിരുന്ന് അനുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല വേണ്ടത്, നേരിട്ടുള്ള അറിവിന്റെ ബലത്തിലാണ് എന്നു തോന്നുന്നതുതന്നെ ഭരണാധികാരത്തിന്റെ ശരിയായ പ്രയോഗമാണ്. ദളിത് പ്രശ്നങ്ങളെ അരാഷ്ട്രീയത്തിന്റെയും അരാജകത്വത്തിന്റെയും വഴിയിലേക്കു തിരിച്ചുവിടാനുള്ള ബോധപൂര്‍വ ഇടപെടലുകള്‍ തുടര്‍ക്കഥയാകുന്ന വര്‍ത്തമാനകാലത്ത് മന്ത്രി എ കെ ബാലന്റെ ഈ വ്യത്യസ്തമായ സമീപനത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

വനാവകാശനിയമം പാസാക്കുന്നതിന് സിപിഐ എം നിര്‍ണായകമായ പങ്കാണ് വഹിച്ചത്. സിപിഐ എം സമ്മര്‍ദത്തിന്റെയും രാജ്യത്തെങ്ങും ഉയര്‍ത്തിക്കൊണ്ടുവന്ന ഗോത്രവര്‍ഗ പ്രസ്ഥാനങ്ങളുടെയും ഫലമായാണ് യുപിഎ സര്‍ക്കാര്‍ വനാവകാശനിയമം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് നിര്‍ബന്ധിതമായത്. ഗവമെന്റ് തള്ളിക്കളഞ്ഞതും സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നതുമായ നിര്‍ണായകമായ മാറ്റങ്ങള്‍ സിപിഐ എം ഇടപെടലിന്റെ ഭാഗമായി ഉള്‍പ്പെടുത്തേണ്ടിവന്നു. ആ നിയമം ഏറ്റവുമാദ്യം ഏറ്റവും ഫലപ്രദമായി നടപ്പാക്കാനുള്ള പ്രയോഗിക പദ്ധതി ആവിഷ്കരിച്ചത് കേരളത്തിലാണ്. അതിന്റെ പുരോഗതികൂടി മന്ത്രിയുടെ സന്ദര്‍ശനവേളയില്‍ വിലയിരുത്തപ്പെട്ടു.

സിപിഐ എം പത്തൊന്‍പതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ദളിത് പ്രശ്നങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു.

"മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയില്‍ ഒരു ദളിത് കുടംബത്തിനെതിരെ നടത്തിയ കൊടുംക്രൂരത, ദളിതര്‍ക്കെതിരായ അയിത്തത്തിന്റെയും സാമൂഹ്യ ബഹിഷ്കരണത്തിന്റെയും വിവേചനത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും ഫലമായി അവര്‍, പ്രത്യേകിച്ചും ദളിത് സ്ത്രീകള്‍, ഇപ്പോഴും അനുഭവിച്ചുവരുന്ന അതിക്രമങ്ങളുടെ പ്രതീകമാണ്. ഇപ്പോള്‍പ്പോലും നമ്മുടെ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ പൊതു വാട്ടര്‍ടാപ്പുകളും ജലാശയങ്ങളും ചായക്കടകളും ക്ഷേത്രങ്ങളും പൊതുകുളിസ്ഥലങ്ങളും പൊതുവഴികളും ശ്മശാനങ്ങളും മറ്റു സേവനങ്ങളും ഉപയോഗിക്കുന്നതില്‍നിന്ന് ദളിതര്‍ വിലക്കപ്പെടുകയാണ്. പല സ്ഥലങ്ങളിലും പ്രാദേശിക ഭരണസ്ഥാപനങ്ങളിലെ ദളിത് പ്രതിനിധികള്‍ കടുത്ത വിവേചനം നേരിടുന്നു. കഴിഞ്ഞ രണ്ടു ദശകമായി ദളിതര്‍ക്കെതിരെ പ്രതിവര്‍ഷം ശരാശരി 22,000 അതിക്രമങ്ങളും കൊടുംക്രൂരകൃത്യങ്ങളും നടത്തുന്നതായാണ് റിപ്പോര്‍ട്ട്. നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതോടുകൂടി ദളിതര്‍ അഭിമുഖീകരിക്കുന്ന അസമത്വങ്ങളും വിവേചനങ്ങളും വര്‍ധിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും ഭൂപരിഷ്കരണത്തിന്റെ അഭാവം മഹാഭൂരിപക്ഷംപേരും ഭൂരഹിതമായിട്ടുള്ള ദളിത് കുടുംബങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ദളിതരില്‍ 75 ശതമാനത്തോളം പേരും ഭൂരഹിതരും നാമമാത്രം ഭൂമിയുള്ളവരുമാണ്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ദളിത് കുടുംബങ്ങളില്‍ 62 ശതമാനവും നഗരപ്രദേശങ്ങളിലെ ദളിത് കുടുംബങ്ങളില്‍ 63 ശതമാനവും കൂലിവേലയെ ആശ്രയിക്കുന്നവരാണ്.''

ചൂഷിത വര്‍ഗങ്ങളിലെ ഗണ്യമായ വിഭാഗം ദളിതരാണ് എന്ന യാഥാര്‍ഥ്യം മുന്‍നിര്‍ത്തി പാര്‍ടി ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കണമെന്നാണ് പത്തൊന്‍പതാം കോണ്‍ഗ്രസ് ആഹ്വാനംചെയ്തത്.(തമിഴ്നാട്ടില്‍ അയിത്തത്തിനെതിരായ സമരം നയിക്കുന്നത് സിപിഐ എമ്മാണ്) ദളിതുകളും ആദിവാസികളും ചേര്‍ന്നാല്‍ രാജ്യത്തിന്റെ ജനസംഖ്യയുടെ 25 ശതമാനം വരും. ബിജെപിയും കോണ്‍ഗ്രസും നയിച്ച ഗവമെന്റുകള്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളിലൂടെ ഈ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ രൂക്ഷതരമാക്കിയതേയുള്ളൂ. അതില്‍നിന്ന് തീര്‍ത്തും വേറിട്ടുനില്‍ക്കുന്ന ഇടപെടലാണ് സിപിഐ എമ്മിന്റേത് എന്ന് കേരളത്തിലെ അനുഭവം ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുന്നു.

സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് സാമ്രാജ്യത്വ അധിനിവേശമായിരുന്നു കോളനികളെയും ആദിവാസികളെയും ചൂഷണംചെയ്തതെങ്കില്‍ ഇന്ന് ദേശീയ അധിനിവേശമാണ് ഊരുകളെ കൊള്ളയടിക്കുന്നതെന്നാണ് അട്ടപ്പാടി ഊരിലെ ജനസമ്പര്‍ക്കപരിപാടിക്കുശേഷം മന്ത്രി ബാലന്‍ പറഞ്ഞത്. ആദിവാസികളുടെ ക്ഷേമത്തിന് ഭരണചക്രം തിരിക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമെന്നുപറഞ്ഞ അദ്ദേഹം ഇത്തരം ജനസമ്പര്‍ക്കപരിപാടികളിലൂടെ അടിസ്ഥാനവര്‍ഗങ്ങളെ സര്‍ക്കാരിനോട് ഇണക്കിച്ചേര്‍ക്കാനാകുമെന്നാണ് പ്രത്യാശിച്ചത്. കേവലമായ ദൈനംദിന ഭരണനടപടികളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന സമീപനമാണിത്-മാതൃകാപരവും. എ കെ ബാലന്‍ ഉള്‍ക്കൊള്ളുന്ന സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും നയസമീപനത്തിന്റെ സത്യസന്ധമായ ആവിഷ്കാരം എന്ന നിലയിലാണ് മന്ത്രിയുടെ ആദിവാസി ഊരുകളിലെ പര്യടനത്തെ വിലയിരുത്തേണ്ടത്. വരുംനാളുകളില്‍ കൂടുതല്‍ വിപുലമായ ഇത്തരം ഇടപെടലുകള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.